'അറബിക്കടലിൽ ചാളയും അയിലയും, നാട്ടിൽ കപ്പയും ചക്കയുമുള്ള കാലത്തോളം മലയാളി നിന്നുപെഴയ്ക്കും,' എന്ന ഒരു ചൊല്ലുണ്ടായത് 1960-കളിലായിരുന്നു. അതിനു മുൻപ്, 1940-കളിൽ ബംഗാളിലും മറ്റും ജനലക്ഷങ്ങൾ പട്ടിണികൊണ്ടു മരിച്ചപ്പോഴും നമ്മൾ ഇവിടെ പിടിച്ചുനിന്നത് ഇവയുടെ ബലത്തിലായിരുന്നു.
-പക്ഷേ, ഇന്ത്യയിലൊരിടത്തും പൊതുവിൽ സ്ഥിതി ഒട്ടും ശോഭനമായിരുന്നില്ല.
ഇന്ത്യാ വിഭജനത്തിനു മുമ്പുതന്നെ ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ
ബ്രിട്ടീഷിന്ത്യയുടെ നെല്ലറയായിരുന്ന
ബർമ്മയെ ജപ്പാൻ ആക്രമിച്ചു.
ഇതോടെ ഭക്ഷ്യോത്പാദനം
കുത്തനെ ഇടിഞ്ഞു. അങ്ങനെ,
ഭക്ഷ്യധാന്യങ്ങൾക്കായി ബംഗാളിനെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു.
അവിടെ നല്ല വിളവുണ്ടാ യിട്ടും യുദ്ധമുന്നണിയിലുള്ള സൈനികർക്കു വേണ്ടി ബംഗാളിൽ നിന്നു
ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് വർദ്ധിപ്പിച്ചതിനാൽ അവിടുത്തെ ജനങ്ങൾ കൊടും പട്ടിണിയിലായി. ഇന്ത്യ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ആടിയുലഞ്ഞുകൊണ്ടി
രുന്ന അക്കാലത്ത് ബംഗാൾ സർക്കാരിന്റെ കെടുകാര്യസ്ഥതയും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.അങ്ങനെ, പട്ടിണി താങ്ങാനാവാതെ
30 ലക്ഷം ജനങ്ങൾ മരിച്ചു. അതിനെ ബ്രിട്ടീഷുകാരുടെ തലതിരിഞ്ഞ നയങ്ങൾ കാരണമുണ്ടായ കൂട്ടക്കുരുതി എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇതേത്തുടർന്നുണ്ടായ വിമർശനങ്ങളെ
ചെറുക്കാൻ ബ്രിട്ടീഷ് സർക്കാർ കൂടുതൽ ഭക്ഷ്യധാന്യങ്ങളുല്പാദി
പ്പിക്കുന്നതിനായുള്ള ഒരു പദ്ധതി തുടങ്ങി. ഗ്രോ മോർ കാമ്പെയ്ൻ(grow more campaign). അത് ഒരു ഫലവുമുണ്ടാക്കിയില്ല.
ഇതിന്റെ പരാജയകാരണങ്ങളെ
ക്കുറിച്ച് പഠിക്കാൻ നെഹ്രു
സർക്കാർ 1952-ൽ നിയമിച്ച സമിതിയുടെ ശുപാർശകളെത്തുടർന്ന്,
ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള ആ കൃഷിവികസന പദ്ധതി ,'ഗ്രോ മോർ കാമ്പെയ്ൻ',വർദ്ധിത വീര്യത്തോടെ പുനരാരംഭിച്ചു. ഗ്രാമങ്ങളുടെ വികസനത്തിനായി ജില്ലാ, ബ്ലോക്ക്, ഗ്രാമതല
ങ്ങളിൽ വികസന ഏജൻസികൾ തുടങ്ങാനും വിജ്ഞാന വ്യാപനത്തിന് പുതിയ മാർഗങ്ങളാവിഷ്ക
രിക്കാനും തീരുമാനിച്ചു.
കേരളത്തിലെ മൂന്നാമത്തെ
ആകാശവാണി നിലയം തൃശൂരിൽ
1956 നവംബർ നാലിന് റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങിയത്
ഈ പശ്ചാത്തലത്തിലായിരുന്നു.ആദ്യം ചെമ്പൂക്കാവിലും, പിന്നെ പൂങ്കുന്നം രമാദേവി മന്ദിരത്തിനടുത്ത വാടകക്കെട്ടിടത്തിലും പ്രവർത്തിച്ച ആകാശവാ
ണിയ്ക്ക് 20 കിലോവാട്ട് പ്രസരണി നൽകിയത് ബി.ബി.സിയായി
രുന്നു. അതീവ ശക്തിയുള്ളതായി
രുന്നു രാമവർമ്മപുരത്ത് സ്ഥാപിച്ച
ഈ പ്രസരണി. അവിടെ ചെറിയൊരു സ്റ്റുഡിയോയും ഉണ്ടായിരുന്നു. കാർഷിക വികസനത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള വാതിൽപ്പുറ ശബ്ദലേഖനങ്ങൾ അഥവാ ഒ.ബി.കവറേജുകൾ (OB recordings) കേരളത്തിൽ ആരംഭിക്കുന്നത് തൃശൂർ നിലയത്തിൽ നിന്നാണ് .
ആദ്യം
സ്വതന്ത്ര പ്രക്ഷേപണം ഉണ്ടായിരുന്നില്ല. എല്ലാം റിലേ പരിപാടികൾ .പിന്നീട്, കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ചില പരിപാടികളുടെ ടേപ്പുകൾ കൊണ്ടുവന്ന് പ്ലേ ചെയ്യുന്ന രീതിയിലേക്ക് മാറി.
കേരളത്തിന്റെ നെല്ലറകളായ പാലക്കാടിനും കുട്ടനാടിനും മധ്യത്തിൽ
സ്ഥിതി ചെയ്യുന്ന തൃശൂരിൽ നിലയം
തുടങ്ങിയത്, അവിടം പ്രധാനപ്പെട്ട
കാർഷിക മേഖലയായതിനാലായി
രുന്നു. കോൾ പാടങ്ങൾക്ക് അന്നേ
തൃശൂർ പ്രസിദ്ധമായിരുന്നു.
കേന്ദ്ര,സംസ്ഥാന സർക്കാരുടെ വിവിധ
വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാ
യിരുന്നു അന്ന് കേരളത്തിലും കൃഷി
വ്യാപിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കപ്പെട്ടത്. മധ്യകേരളത്തിൽ
നിന്ന് വയനാട്ടിലേക്കും ഇടുക്കിയിലെ പശ്ചിമഘട്ടമലനിരകളിലേക്കുമൊക്കെ അധ്വാനികളായ കർഷകർ
കുടിയേറി ,കാടുവെട്ടിത്തെളിച്ച് കൃഷി ആരംഭിച്ചത് സർക്കാരിന്റെ പൂർണപി
ന്തുണയോടെയായിരുന്നു.
അന്ന് വൈദ്യുതിയോ പത്രമാധ്യമങ്ങളോ വ്യാപകമായിത്തുടങ്ങിയി
ടില്ല. സാമൂഹിക കാരണങ്ങളാൽ,
സാക്ഷരത തന്നെ തീരെക്കുറവായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും
ബന്ധിപ്പിക്കുന്ന മാധ്യമമായി
റേഡിയോ ഉയർന്നുവന്നത് ഇക്കാലത്താണ്. പക്ഷേ, റേഡിയോ സെറ്റുകൾ സമ്പന്ന കുടുംബങ്ങളിൽ മാത്രമാണുണ്ടായിരുന്നത്. അവയ്ക്ക്
വലിയ വിലയുമായിരുന്നു. സർക്കാർ
ജീവനക്കാർക്ക് റേഡിയോ വാങ്ങാൻവായ്പ എടുക്കേണ്ടിയിരുന്നു. അതു
കൊണ്ട് കവലകളിലും പാർക്കുകളിലും മറ്റു പൊതുസ്ഥലങ്ങളിലും പണം മുടക്കി, സർക്കാർ തന്നെ
റേഡിയോ സെറ്റുകൾ സ്ഥാപിച്ചു.
പാട്ടുകേൾക്കുവാനും വാർത്തകളറിയായും നാടകങ്ങൾ കേൾക്കാനും
ജനങ്ങൾ നിത്യവും അവിടങ്ങളിൽ ഉത്സവപറമ്പുകളിലെന്ന പോലെ ഒത്തുകൂടി. റേഡിയോയുടെ പ്രചാരം
അനുദിനം കൂടിവരുകയും അതു കേരളത്തിലെ ഏറ്റവും വലിയ ബഹുജന മാധ്യമമായി വളരെ പെട്ടെന്ന് വളരുകയും ചെയ്തു.
അങ്ങനെയിരിക്കെ, തങ്ങളുടെ ഭാഷയിൽ
വീട്ടുമുറ്റത്തെ തെങ്ങിനെയും പറമ്പിലെ കപ്പയെയും കാപ്പിയെയും കുരുമുളകിനെയും വയലിലെ നെല്ലിനെയും കരിമ്പിനെയുമൊക്കെ കുറിച്ച് പുതിയ അറിവുകൾ നൽകുന്ന രസകരമായൊരു
പരിപാടി അവർ കേട്ടുതുടങ്ങി...
* വയലും വീടും തുടങ്ങുന്നു*
1966 ഓഗസ്റ്റ് 11-ന് തൃശൂർ നിലയത്തിൽ നിന്ന് കേരളീയർ ആദ്യമായി ഒരു കാർഷിക പരിപാടി കേട്ടു ;'വയലും വീടും.' കേരളത്തിലെ മാധ്യമങ്ങളിലെ ലക്ഷണമൊത്ത ആദ്യ കാർഷികപരിപാടിയായിരുന്നു അത്.ഇന്ത്യയിലെ ആകാശവാണി നിലയങ്ങൾ കാർഷിക വിജ്ഞാന വ്യാപനത്തിനു പിന്തുണയേകാൻ പ്രത്യേക പരിപാടികൾ തുടങ്ങണമെന്ന് അക്കൊല്ലം ജൂണിൽ സർക്കാർ എടുത്ത തീരുമാനത്തെ തുടർന്നായി
രുന്നു 'വയലും വീടും' എന്ന പ്രതിദിന കാർഷിക പരിപാടി ആരംഭിച്ചത്. അതിനു മുൻപ് തന്നെ തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളിൽ 'നാട്ടിൻപുറം' എന്ന പേരിൽ കാർഷിക ,ഗ്രാമീണ പരിപാടികളുണ്ടായിരുന്നു.
ആദ്യ വർഷങ്ങളിൽ സംസ്ഥാന കൃഷിവകുപ്പിൽ നിന്ന് ഡപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്കായിരുന്നു പരിപാടികളുടെ
ചുമതല വഹിച്ചിരുന്നത്., മാത്തൂർ ശങ്കര നാരായണ പണിക്കർ(എം.എസ്.എൻ.
പണിക്കർ),
പി.നാരായണരാജ (നടൻ കൃഷ്ണചന്ദ്രന്റെ അച്ഛൻ) എന്നിവർ അങ്ങനെ ആകാശവാണിയിൽ ഫാം റേഡിയോ ഓഫീസർമാരായി. അവരെ സഹായിക്കാൻ ഇക്കാലങ്ങളിൽ ഇ.പി. കാസിം,രാമചന്ദ്രൻ നെടുങ്കണ്ട എന്നീ ഫീൽഡ് റിപ്പോർട്ടർമാർ. സംസ്ഥാന സർവ്വീസിലേക്ക് തിരിച്ചു പോയ രാമചന്ദ്രൻ നെടുങ്കണ്ട പിന്നീട് ബി.ഡി.ഒയും ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണറുമായി. ഫുട്ട്ബാൾ കമന്റേറ്ററും കഥാപ്രസംഗകനുമായും അദ്ദേഹം അറിയപ്പെട്ടിരുന്നു.
1972-ൽ കെ.ആർ. കുറുപ്പ് 'വയലും വീടും' പരിപാടിയുടെ ചുമതലയുള്ള ഫാം റേഡിയോ ഓഫീസറായി നിയമിക്കപ്പെട്ടു. ഇതോടെയാണ് ആകാശവാണി കാർഷിക പരിപാടിക്ക് സ്വന്തമായി ഓഫീസർമാരെ തെരഞ്ഞെടുക്കുന്നത്. ടി.സത്യനാഥനെ ഫീൽഡ് അസിസ്റ്റന്റായും നിയമിച്ചു.
മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന കെ.ആർ കുറുപ്പ്, ആകാശവാണിയിൽ നിന്ന് ഏലം ബോർഡിന്റെ പി.ആർ. ഒ ആയി പോയി. എബ്രഹാം ജോസഫ് ഫാം റേഡിയോ റിപ്പോർട്ടറായും, വി.ശശികുമാർ ഫീൽഡ് അസിസ്റ്റന്റായും നിയമിക്കപ്പെട്ടു.പിൽക്കാലത്ത് എബ്രഹാം ജോസഫും ശശികുമാറും സത്യനാഥനും ദീർഘകാലം ഫാം റേഡിയോ ഓഫീസർമാരായി.
ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാലയായ ഉത്തർപ്രദേശ് കാർഷിക സർവകലാശാലയിൽ (ഇപ്പോൾ ജി.ബി. പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആന്റ് ടെക്നോളജി) നിന്ന് ബിരുദാനന്തര ബിരുദവും 'ഹരിതവിപ്ലവ'ത്തിന്റെ നേരനുഭവങ്ങളുമായാണ് എബ്രഹാം ജോസഫ് ആകാശവാണിയിലെത്തുന്നത്. ഹരിതവിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർ ലോഗും അമേരിക്കയിലെ കാർഷിക ഗവേഷകരും അവിടെ അദ്ധ്യാപകരായിരുന്നു.
ബോർലോഗ് വികസിപ്പിച്ച അത്യുല്പാദന ശേഷിയുള്ള മെക്സിക്കൻ ഗോതമ്പിനങ്ങളുടെ വിത്തുകൾ ഹിമാലയൻ താഴ്‌വരയായ പന്ത് നഗറിലെ കാമ്പസിലാണ് പരീക്ഷിച്ചത്. പിന്നീട് 1200 ഏക്കറിൽ അത്യുല്പാദ ശേഷിയുള്ള പുതിയ ധാന്യവിത്തുകൾ തയ്യാറാക്കി കർഷകർക്ക് വിതരണം ചെയ്തതോടെയാണ് ഹരിതവിപ്ലവം ഇന്ത്യയിൽ യാഥാർത്ഥ്യമായത്. "പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത് വിലപ്പെട്ട അനുഭവമായി. കാർഷിക മേഖലയെക്കുറിച്ചുള്ള നമ്മുടെ അന്ധവിശ്വാസങ്ങൾക്ക് പകരം ശാസ്ത്രീയ സമീപനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പരിപാടികൾ തയ്യാറാക്കാൻ ഇത് പ്രേരിപ്പിച്ചു", അദ്ദേഹം പറയുന്നു.
കെ.ആർ. കുറുപ്പിനെ തുടർന്ന്,കുറച്ചു കാലം പ്രോഗ്രാം എക്സിക്യൂട്ടീവ് സുശീല വിജയരാഘവനും ഈ പരിപാടിയുടെ ചുമതല വഹിച്ചു.
തൃശൂർ നിലയം കേരളത്തിലെ പ്രക്ഷേപണ ചരിത്രത്തിൽ
സ്ഥാനം അടയാളപ്പെടുത്തിയത് കാർഷിക പരിപാടികളിലൂടെയായി
രുന്നു. അക്കാലത്ത് 'വയലും വീടും' പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതാനായി
കോവിലൻ, മാടമ്പ് കഞ്ഞുക്കുട്ടൻ, ജോസഫ് നെടുങ്കുന്നം, വി.എസ്. നിർമ്മല
തുടങ്ങിയവർ കരാറടിസ്ഥാനത്തിൽ
ജോലി ചെയ്തിട്ടുണ്ട്. 1976-ൽ എഡിറ്ററായി പ്രൊമോഷൻ ലഭിച്ച അക്കിത്തം കോഴിക്കോട് നിന്ന് തൃശൂരിൽ മാറ്റി നിയമിക്കപ്പെട്ടു.
എസ്. രമേശൻ നായർ ആദ്യം ഇവിടെ കാർഷികപരിപാടികളുടെ
സബ് എഡിറ്ററായിരുന്നു.
പ്രശസ്ത സംവിധായകൻ പി. പത്മരാജൻ, ഭാര്യ രാധാലക്ഷ്മി, എസ്. വേണു ,കെ. വി. മണികണ്ഠൻ നായർ തുടങ്ങിയവർ ആദ്യ കാലങ്ങളിൽ അനൗൺസർമാരായി ഈ പരിപാടിക്കും ശബ്ദം നൽകിയിട്ടുണ്ട്. പിന്നീട്, വിമല ബി. വർമ്മയും (ആദ്യകാല ഗായിക) രണ്ടു പതിറ്റാണ്ടിലേറെ കൗസല്യ മധുവുമായിരുന്നു , 'വയലും വീടും' പരിപാടിയുടെ സ്ഥിരം ശബ്ദം .കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി ഈ പരിപാടിയിൽ കേൾക്കുന്ന മറ്റൊരു ശബ്ദവുമുണ്ട് - അവതാരക ആൻസി സേവ്യറിന്റേതാണത്.
പാലക്കാട് ജില്ലയിൽ എരുമയൂർ ഗ്രാമത്തിൽ വച്ചായിരുന്നു 'വയലുംവീടും' പരിപാടിയുടെ ഉദ്ഘാടനം നടന്നത്. ഇന്ത്യയെ ബാധിച്ച് കടുത്ത
ഭക്ഷ്യക്ഷാമത്തെ തുടർന്ന്, നെല്ലുത്പാദനം വർധിപ്പിക്കു ന്നതിനു പ്രോത്സാഹനം നൽകുന്നതിനായി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ഒമ്പത് റേഡിയോ നിലയങ്ങളിൽ കൂടി ഇക്കാലത്ത് കാർഷിക പാടികൾ തുടങ്ങി.റേഡിയോ പ്രക്ഷേപണ രംഗത്ത് അതൊരു യുഗപ്പിറവിയായിരുന്നു.
പാലക്കാട് മുതൽ തെക്ക് കുട്ടനാട് വരെയുള്ള പ്രദേശങ്ങളിലെ കർഷക
രുടെ അഭിമുഖങ്ങൾ അവരുടെ ഭാഷയിൽ റേഡിയോയിൽ കേട്ടു തുടങ്ങി.
അവർ തലമുറകളായി കാത്തുസൂക്ഷി
ക്കുന്ന സമ്പന്നമായ നാട്ടറിവുകളും
കാർഷിക സംസ്കൃതിയുടെ അവിഭാജ്യഘടകമായ നാടൻ പാട്ടുകളും കല
കളുമൊക്കെ നാട്ടിൻപുറങ്ങളിൽ
ചേറിലും ചെളിയിലും ചവുട്ടി നിന്നുകൊണ്ട്, ആകാശവാണി
റിപ്പോർട്ടർമാർ ശബ്ദലേഖനം ചെയ്തു.
കാലാവസ്ഥ അറിയി
പ്പുകളും കാർഷിക വിദഗ്ദ്ധർ
അവർക്കായി തയ്യാറാക്കിയ പുതിയ അറിവുകളും നിത്യവും പ്രക്ഷേപണം ചെയ്തു. കമ്പോള വിലനിലവാരവും ആരോഗ്യത്തെയും ശുചിത്വ
ത്തെയും കുറിച്ചുള്ള പരിപാടികളും
മാത്രമല്ല, ധാർമ്മിക പാഠങ്ങളും ഈ പരിപാടിയുടെ ഭാഗമായി. കേരളത്തിലെ
മറ്റു നിലയങ്ങളിൽ ഇവിടെ
നിന്ന് കാർഷിക പരിപാടികളുടെ ടേപ്പ് കൊണ്ടുപോയി പ്രക്ഷേപണം ചെയ്തു തുടങ്ങി.
"യൂണിസെഫ് നൽകിയ റെക്കാർഡറും ടേപ്പുകളുമാണുണ്ടായിരുന്നത്. അവയുമായി പാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ ശബ്ദലേഖനത്തിന് പോകും. തിരിച്ചത്തുന്നത് ചിലപ്പോൾ മൂന്നു ദിവസം കഴിഞ്ഞാകും. 'വയലും വീടും' വിഭാഗത്തിന് മാത്രമായി ഒരു ജീപ്പും ഡ്രൈവറുമുണ്ടായിരുന്നു. ഫുൾടാങ്ക് പെട്രാളടിച്ചാണ് യാത്ര. കന്നാസുകളിലും പെട്രോൾ നിറച്ചു കൊണ്ടുപോകും. മൈക്കിൽ നിന്നുള്ള ശബ്ദം മാത്രം കേൾക്കുന്ന ഹെഡ് ഫോണായിരുന്നു, റെക്കാർഡറിലുണ്ടായിരുന്നത്. തിരികെ സ്റ്റുഡിയോയിലെത്തി, ഇട്ടു നോക്കുമ്പോൾ ഒരു ശബ്ദവും ഇല്ലാതിരുന്ന സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട് " ,1975-ൽ ഫീൽഡ് അസിസ്റന്റായി തുടങ്ങിയ വി.ശശികുമാർ ഓർക്കുന്നു.
പ്രവൃർത്യുൻമുഖ സാക്ഷരതാക്ലാസുകൾ, കർഷക പരിശീലന പരിപാടികൾ തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകാനായി വിദൂരസ്ഥ പ്രദേശങ്ങൾ സന്ദർശിച്ചത് അദ്ദേഹം ഓർക്കുന്നു.''മണ്ണാർക്കാട്ടും ശ്രീകൃഷ്ണപുരത്തുമൊക്കെ രാത്രി എഴു മണിക്കായിരുന്നു , സാക്ഷരതാക്ലാസുകൾ തുടങ്ങിയിരുന്നത്. രാത്രി വൈകിയായിരിക്കും ശബ്ദലേഖനം തീരുക".
********
* കൃഷിപാഠം തുടങ്ങുന്നു*
ഇന്ത്യയിൽ ആദ്യമായി 'കൃഷിപാഠം' ആരംഭിച്ചത്
തൃശൂർ നിലയത്തിൽ നിന്നാണ്.
തൃശൂരിൽ 1971-ൽ കാർഷിക
സർവകാലാശാല സ്ഥാപിക്കപ്പെട്ടതോടെയാണ് ആധുനിക ശാസ്ത്ര -
സാങ്കേതിക വിദ്യകളുടെ പ്രയോജനം കർഷകരിലെ ത്തിക്കുവാനുള്ള
പുതിയ വിജ്ഞാനവ്യാപന ശ്രമങ്ങൾ തുടങ്ങുന്നത്. കാർഷിക ഗവേഷകരുടെയും ഗ്രാമ വികസനഏജൻസികളുടെയും സഹകരണത്തോടെ നൂതന കൃഷിരീതികൾ ജനങ്ങളിലെത്തിക്കാനുള്ള
'കൃഷിപാഠ' പരമ്പരകൾക്ക് 1972 ഒക്ടോബറിൽ തുടക്കമായി.
നെല്ലിനെക്കുറിച്ചു ള്ളതായിരുന്നു ആദ്യ കൃഷിപാഠമെന്ന് അന്ന് അവിടെ ഫീൽഡ് അസിസ്റ്റന്റായി പ്രവർത്തിച്ച ടി. സത്യനാഥൻ ഓർക്കുന്നു.
"ഇന്നത്തെപ്പോലെ പരമ്പരയ്ക്ക് പേരോ മുദ്രാഗീതമോ , ഉണ്ടായിരുന്നില്ല. ഫാം റേഡിയോ ഓഫീസർ കുറുപ്പ് ഫിലിപ്പീൻസിൽ നടത്തിയ ഒരു ശില്പശാലയിൽ പങ്കെടുത്തിരുന്നു. അവിടുന്ന് ലഭിച്ച ആശയമായിരുന്നു കൃഷിപാഠ പരമ്പരയുടെ തുടക്കം കുറിച്ചത്".
കൃഷിപാഠ പരമ്പരകൾ വളരെ വേഗം ജനശ്രദ്ധ പിടിച്ചുപറ്റി.
കാർഷിക വിദഗ്ധരും
കൃഷി, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥരും മറുപടി നൽകുന്ന 'ഇന്ററാക്ടീവ്' പരിപാടികൾ, കാർഷികമേളകൾ, കന്നുകാലി പ്രദർശനങ്ങൾ,
സെമിനാറുകൾ, നാടൻ കലാമേളകൾ തുടങ്ങിയ വയും ബഹു ജനപങ്കാളിത്തത്തോടെ ഗ്രാമപ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു.
കേരളത്തിലെ കാർഷിക പ്രക്ഷേപണ രംഗത്തത് ചരിത്രപരമായ സംംഭാവനകൾ നൽകിയ കെ .കെ. കുര്യൻ 1979 മുതൽ 1989 വരെ ഫാം റേഡിയോ ഓഫീസറായി തൃശൂർ നിലയത്തിലുണ്ടായിരുന്നു.
കൃഷിപാഠ പരമ്പരകൾക്ക് ഇന്ത്യയിൽ ആദ്യമായി സമ്മാനങ്ങൾ ഏർപ്പെടുത്തിയതും തൃശൂർ നിലയത്തിലായിരുന്നു.
"ലാഭകരമായ കോഴി വളർത്തൽ' എന്ന പരമ്പരയുടെ അവസാനം ഓരോ ചോദ്യങ്ങൾ നൽകിയിരുന്നു. അതിന് ശരി ഉത്തരം നൽകിയവരിൽ നിന്ന് നറുക്കിട്ടെടുത്ത പത്ത് പേർക്ക് സമ്മാനമായി കോഴിക്കൂടും പത്തു കോഴിയും നൽകി. നാല്പതു പേർക്ക് റേഡിയോയും . കോതമംഗലം എം.എ കോളേജിൽ നടത്തിയ മൂന്നു ദിവസം നീണ്ട കാർഷിക മേളയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി വസന്ത് സാത്തെയായിരുന്നു സമ്മാനദാനം നിർവഹിച്ചത്. കോഴിക്കൂട് കൈമാറിയപ്പോൾ അതിന്റെ കൊളുത്ത് തുറന്ന്, വേദിയിൽ കോഴികൾ പറന്നു നടന്നു !".
വ്യവസായത്തെക്കുറിച്ചുള്ള മറ്റൊരു കൃഷിപാഠം പരമ്പരയ്ക്ക് ടെലിവിഷനും, മറ്റൊരു പരമ്പരയ്ക്ക് പ്രഷർ കുക്കറുകളുമായിരുന്നു , സമ്മാനം നൽകിയത്. കാർഷിക സർവകലാശാല, റബർ ബോർഡ്, സംസ്ഥാന കൃഷി വകുപ്പ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സമ്മാനങ്ങൾ സ്പോൺസർ ചെയ്യാനും കാർഷിക മേളകൾ നടത്താനും സഹകരിച്ചിരുന്നതായി അദ്ദേഹം ഓർക്കുന്നു. ഏഴു ദിവസം വരെ നീണ്ടു നിന്ന കാർഷികമേളകളിൽ കാർഷികോല്പന്ന , പുഷ്പഫല സസ്യ പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.
**********
* കർഷകരുമായി അഖിലേന്ത്യാ പര്യടനം*
കൃഷിപാഠ പരമ്പര കേട്ട് , ഓരോ ആഴ്ചയും അതിന്റെ സംഗ്രഹം എഴുതി, ആകാശവാണിക്ക് അയയ്ക്കണം. ചോദ്യങ്ങൾക്കുള്ള ഉത്തരവും.
40, 52 ആഴ്ചകൾ നീണ്ടു നില്ക്കുന്ന കൃഷിപാഠ പരമ്പരകൾക്ക് ഓരോ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കിട്ടുന്നത് നൂറുകണക്കിന് കത്തുകൾ. അവ വായിച്ച്, വിലയിരുത്തി, മാർക്കിട്ട്, വിജയികളെ കണ്ടെത്തുന്നത് കാർഷിക വിദഗ്‌ദ്ധരടങ്ങിയ സംഘം . .ആഴ്ചകൾ നീണ്ടു നില്ക്കുന്ന പ്രക്രിയ.
1986-ലെ മത്സര വിജയികൾക്ക് 15 ദിവസം നീണ്ടുനിന്ന അഖിലേന്ത്യാ പര്യടനമായിരുന്നു, സമ്മാനം! ബാംഗ്ലൂർ, ഡൽഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങളും ഡെയറി ഫാമുകളും മറ്റ് സ്ഥാപനങ്ങളും കാണാൻ കർഷകരെയും കൊണ്ട് അഖിലേന്ത്യാ പര്യടനം. ഫാം റേഡിയോ റിപ്പോർട്ടർ വി.ശശികുമാറായിരുന്നു, ചരിത്രം സൃഷ്ടിച്ച ഈ പര്യടനത്തിൽ കർഷകർക്കൊപ്പം പോയത്. കൂടെ , വെള്ളായണി കാർഷിക കോളേജിലെ പ്രൊഫസർ പി.രഘുനാഥും .
" 22- അംഗ സംഘത്തിലെ നാലു പേർ സ്ത്രീകളായിരുന്നു. ഹൈദരാബാദിലെത്തിയെങ്കിലും റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ പൊലീസ് സമ്മതിച്ചില്ല. എൻ.ടി. രാമറാവു മന്ത്രിസഭയെ പിരിച്ചുവിട്ടതിനെതിരായ പ്രക്ഷോഭം കത്തി നിൽക്കുന്ന സമയമായിരുന്നു, അത്. അവിടത്തെ പരിപാടികൾ റദ്ദാക്കി , ഞങ്ങൾ ബാംഗ്ലൂരിലെത്തി''.
അടുത്തൊരുവർഷവും കർഷകരുടെ അഖിലേന്ത്യാ പര്യടനം സംഘടിപ്പിച്ചു. ഇത്തവണ ടൂറിസ്റ്റ് ബസിലായിരുന്നു, യാത്ര. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള കൃഷിപാഠപരമ്പരയിലെ വിജയികളെയും കൊണ്ട് സാഹസികമായ ആ യാത്രയ്ക്ക് നേതൃത്വം കൊടുത്തത് ഫാം റേഡിയോ ഓഫീസർ കെ.കെ.കുര്യൻ തന്നെ. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന പിണറായി വിജയൻ , മദ്ധ്യ പ്രദേശ് ഗവർണ്ണർ പ്രൊഫ.കെ.എം. ചാണ്ടി, കേന്ദ്ര മന്തിയായിരുന്ന കെ.ആർ.നാരായണൻ , വി.എസ്.വിജയരാഘവൻ തുടങ്ങിയവരൊക്ക ആ യാത്രയിൽ കർഷകരുടെ ആതിഥേയരായി. അന്നത്തെ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് തച്ചടി പ്രഭാകരനും മറ്റും ഇതിന് നൽകിയ സഹായം അനുസ്മരിക്കുന്നു , കെ.കെ.കുര്യൻ."ഭോപ്പാൽ രാജ്ഭവനിലും ഡൽഹി കേരള ഹൗസിലും മറ്റും ഈ കർഷകർക്ക് സ്നേഹോഷ്മളമായ സ്വീകരണങ്ങളാണ് ലഭിച്ചത്. നൂറോളം സ്ഥലങ്ങളും സ്ഥാപനങ്ങളും മാത്രമല്ല,ആകാശവാണി ഭവനും ഞങ്ങൾ സന്ദർശിച്ചു". 22 ദിവസം നീണ്ടു നിന്നു, കർഷകരുടെ അനന്യമായ ഈ പഠന യാത്ര .
- ഒരു പ്രക്ഷേപണ നിലയത്തിനും ഇനിയൊരിക്കലും ചിന്തിക്കാൻ കൂടി കഴിയില്ല , ഇത്തരം യാത്രകൾ...
കൃഷിപാഠ പരമ്പരകൾ പുസ്തകമായി അച്ചടിച്ച്, ശ്രോതാക്കൾക്ക്, സൗജന്യമായി വിതരണം ചെയ്യപ്പെട്ടു തുടങ്ങുന്നതും തൃശൂർ നിലയത്തിൽ നിന്നാണ്.
റബർ: വിത്തു മുതൽ വിപണി വരെ', 'കനകം വിളയും ചെമ്മീൻ പാടം', 'സുഗന്ധ കേരളം' തുടങ്ങിയ കൃഷിപാഠ പരമ്പരകൾ റബ്ബർ ബോർഡ്, സമുദ്രോല്പന്ന വികസന അതോറിറ്റി, ഏലം ബോർഡ് എന്നീ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രക്ഷേപണം ചെയ്തതായി ടി. സത്യനാഥൻ ഓർക്കുന്നു. ഇവ പുസ്തകങ്ങളായും പ്രസിദ്ധീകൃതമായി.
തിരുവനന്തപുരത്ത് 'വയലും വീടും' പരിപാടി ആരംഭിക്കും വരെ, കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയും തൃശൂർ നിലയത്തിന്റെ പരിധിയിലായിരുന്നു. ആലപ്പുഴയിൽ ശക്തി കൂടിയ പ്രസരണി സ്ഥാപിക്കപ്പെട്ടതോടെ തൃശൂർ നിലയത്തിന്റെ 'വയലും വീടും' , കൃഷിപാഠം പരിപാടികൾ അവിടെ റിലേ ചെയ്യാനും തുടങ്ങി.
ആദ്യ കാലങ്ങളിൽ കൃഷിപാഠ പരമ്പരകൾ രാവിലെ 7.05 നായിരുന്നു , പ്രക്ഷേപണം ചെയ്തിരുന്നത്. വൈകീട്ട് ,' വയലും വീടും' പരിപാടിയിൽ അവ പുനപ്രക്ഷേപണം ചെയ്യുകയായിരുന്നു, പതിവ്.
****
1984-ൽ യൂണിസെഫ് ക്വലാലംപൂരിൽ നടത്തിയ അന്താരാഷ്ട്ര ശില്പശാലയിൽ കെ.കെ. കുര്യൻ ക്ഷണിതാവായി പങ്കെടുത്തു. കേരളത്തിലെ റേഡിയോ കൃഷിപാഠ പരമ്പര, ഗ്രാമീണ മേഖലയില കർഷകർക്കുള്ള മാതൃകാ വിദൂര വിദ്യാഭ്യാസ പദ്ധതിയായി പ്രകീർത്തിക്കപ്പെട്ടു. 32 രാജ്യങ്ങളിൽ നിന്നുള്ള പ്രക്ഷേപകരാണ് 35 ദിവസം നീണ്ട ആ ശില്പശാലയിൽ പങ്കെടുത്തത്. സിങ്കപ്പൂർ, തായ്ലാന്റ് എന്നീ രാജ്യങ്ങളിലും അവർ സന്ദർശനം നടത്തി.
ഇതെത്തുടർന്ന്, പല രാജ്യങ്ങളിലും കൃഷിപാഠ പരമ്പരകൾ തുടങ്ങി. 1988-ൽ ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷനിലെ തമിഴ്, സിംഹള ഭാഷകളിലെ രണ്ട് പ്രോഗ്രാം ഓഫീസർമാർ ,കൃഷിപാഠ പരമ്പരയെക്കുറിച്ച് വിശദമായി പഠിക്കാൻ കേരളത്തിലെത്തി. പത്തു ദിവസം അവർ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഈ പരിപാടികൾ കേൾക്കുന്ന കർഷകരുമായും അവർ സംസാരിച്ചതായി കെ.കെ.കുര്യൻ ഓർക്കുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും നല്ല കാർഷിക പരിപാടിക്കുള്ള കേന്ദ്ര സർക്കാർ പുരസ്ക്കാരത്തിന് 1987-ൽ തൃശൂർ നിലയം തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ബൽറാം ത്സാക്കറിൽ നിന്ന് ആ പുരസ്കാരം ഏറ്റുവാങ്ങിയതും കെ.കെ. കുര്യനായിരുന്നു.
*******
ഔഷധ സസ്യ കൃഷിയെക്കുറിച്ചുള്ള കൃഷിപാഠ പരമ്പരയായ 'സസ്യജം മൃത്യുഞ്ജയം', വാഴ കൃഷിയെക്കുറിച്ച് 'കരുത്തു തേടുംകദളീവനങ്ങൾ',
'കനകം കൊയ്യാൻ കശുമാവ്',' കൃഷി ചെയ്യാനും യന്ത്രക്കൈകൾ' തുടങ്ങിയ പരമ്പരകൾ ഓർക്കുന്നു, ശശികുമാർ . കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ(സിഫ്റ്) സഹകരണത്തോടെ കടലിലെ മത്സ്യ സമ്പത്തിക്കുറിച്ച് പ്രക്ഷേപണം ചെയ്ത
' കടലേകും കനിവുകൾ' പരമ്പര മലയാളത്തിനു പുറേമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അവർ പുസ്തകമായി പ്രസിദ്ധീകരിച്ചു.
'സസ്യജം മൃത്യുഞ്ജയം' പരമ്പരയിൽ അന്നത്തെ പ്രമുഖരായ ആയുർവേദാചര്യന്മാർ പങ്കെടുത്തിരുന്നു .ഇ.ടി. നാരായണൻ മൂസ്സത്, സി.ഡി. കൃഷ്ണകുമാർ, ആലത്തിയൂർ നാരായണൻ നമ്പി,വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി, എൻ.കെ. പത്മനാഭൻ വൈദ്യർ, കെ.ആർ. രാമൻ നമ്പൂതിരി തുടങ്ങിയവർ...
ഈ ലേഖകൻ 'വയലും വീടും' പരിപാടിയുടെയും ചുമതല വഹിച്ച 2012 ൽ , ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം തൃശൂർ നിലയം മറ്റൊരു കൃഷിപാഠ പരമ്പര പ്രക്ഷേപണം ചെയ്തു - അമൃതം, മധുരം ഈ നവ ഫലങ്ങൾ. കേരളത്തിനു പ്രിയങ്കരമാകുന്ന മറുനാടൻ ഫലങ്ങളെക്കുറിച്ചുള്ള ഈ പരമ്പരയിലെ പ്രഭാഷണങ്ങളും ലേഖനങ്ങളും അനുഭവക്കുറിപ്പുകളും പിന്നീട് പത്രമാസികകളിൽ പ്രസിദ്ധീകരിക്കപ്പെടുകയും പുസ്തകമാക്കി സമാഹരിക്കെപ്പെടുകയും ചെയ്തിട്ടുണ്ട്.
********
തൃശൂർ ആകാശവാണിയിൽ വലിയ ഉയരത്തിൽ വളരുന്ന കൂറ്റൻ മുളകളുണ്ട് : ആന മുളങ്കൂട്ടം .
കേരള വനഗവേഷണ കേന്ദ്രത്തിന്റെ സഹകരണ ത്തോടെ പ്രക്ഷേപണം ചെയ്ത 'മുള, നാളത്തെ
വിള' എന്ന കൃഷിപാഠ പരമ്പരയുടെ ഓർമ്മയ്ക്കായി അവർ വച്ചുപിടിപ്പിച്ചതാണ് ആ മുളകളെന്ന് സി.ബി. വേണുഗോപാൽ .ഈ പരമ്പരയും' റബ്ബർ എന്ന കല്പധേനു',' കായ്കറികൾ നൂറു മേനി' തുടങ്ങിയ പരമ്പരകളും പുസ്തകമായിട്ടുണ്ട്.
കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ കോഴി കൃഷിയെക്കുറിച്ച് പിന്നെയും ഒരു പരമ്പര പ്രക്ഷേപണം ചെയ്തു: തൊടി നിറയെ കോഴി, മടി നിറയെ പണം .
ഒരു ചെറു വനത്തിന്റെ പ്രതീതി ഉളവാക്കുന്ന ആകാശവാണി പരിസരത്ത് കാട്ടുകോഴികളും മുള്ളൻ പന്നികളും മയിലുകളുമുണ്ട്. മരങ്ങൾക്കിടയിൽ രക്തചന്ദനവും കരിങ്ങാലിയുമുൾപ്പെടെ 15 ഔഷധ വൃക്ഷങ്ങൾ. അവ 'ഔഷധി'യുടെ സംഭാവനയാണ്..
***
കെ.കെ.കുര്യൻ കൊച്ചി നിലയത്തിലേക്ക്
സ്ഥലം മാറിപ്പോയതിനെ തുടർന്ന്, 1989-ൽ ഫാം റേഡിയോ ഓഫീസറായി ടി. സത്യനാഥൻ ചുമതലയേറ്റു. 1990-ൽ ഫാം റേഡിയോ ഓഫീസർമാരെല്ലാം പ്രോഗ്രാം എക്സിക്യൂട്ടീവുമാരായി. ഫാം റേഡിയോ റിപ്പോർട്ടർമാരായി ദീർഘകാലം പ്രവർത്തിച്ച അനുഭവസമ്പത്തുമായി വി.ശശികുമാർ, സി.ബി.വേണുഗോപാൽ എന്നിവരും പല കാലഘട്ടങ്ങളിൽ തൃശൂർ നിലയത്തിൽ 'വയലും വീടും' പരിപാടിയുടെ ചുമതല വഹിച്ചു. എ.പി. അച്യുതൻ കുട്ടി , പി.ഇ. പാച്ചു , കെ .ഉഷ ,ഈ ലേഖകനടക്കമുള്ള പ്രോഗ്രാം എക്സിക്യൂട്ടീവുമാരും കാർഷിക പരിപാടികളുടെ ചുമതല വഹിച്ചിട്ടുണ്ട്.
*******
*അമ്മാളുക്കുട്ടിയമ്മയുടെ ലോകം*
ഉച്ചയ്ക്ക് 12.40 ന് 'വീട്ടമ്മമാർക്കു വേണ്ടി' എന്ന പരിപാടി തുടങ്ങിയപ്പോൾ, അതിൽ ഒരു പ്രതിവാര രൂപകം ആരംഭിച്ചു; അമ്മാളുക്കുട്ടിയമ്മയുടെ ലോകം. അതെഴുതിയത് അക്കിത്തം. സ്ത്രീകളെയും വീട്ടിനെയുമൊക്കെ ബാധിക്കുന്ന സമകാലിക പ്രശ്നങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ച സ്ക്കിറ്റ് . വിമല വർമ്മ, സുധ വർമ്മ, എം. തങ്കമണി തുടങ്ങിയവർ അമ്മാളുക്കുട്ടിയമ്മയ്ക്ക് ശബ്ദം നൽകി. മറ്റു കഥാപാത്രങ്ങൾ മാറി - മാറി വന്നു. ഇടയ്ക്ക് വി.ശശികുമാറും രചയിതാവായി. ഒരു വർഷത്തോളം നീണ്ടു നിന്നു, ഈ രൂപകം." മകളുടെ കൂടെ വിദേശത്തേയ്ക്ക് പോയി , അമ്മാളുക്കുട്ടിയമ്മ എന്ന് പറഞ്ഞായിരുന്നു അവസാനത്തെ എപ്പിസോഡ്", ശശികുമാർ ഓർക്കുന്നു.
*****
വയലും വീടും വാർഷികത്തോടനുബന്ധിച്ചുള്ള കാർഷിക മേളകളിൽ ഒരു അലിഖിത കീഴ് വഴക്കമുണ്ടായിരുന്നു. അതിന്റെ ഉദ്ഘാടകൻ ഗവർണ്ണറും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകൻ മുഖ്യമന്ത്രിയുമായിരിക്കും.
'വയലും വീടും' വാർഷികം ഉൾപ്പെടെയുള്ള ആകാശവാണി വേദികളിൽ ഏറ്റവുമധികം തവണ പങ്കെടുത്തത് കെ. കരുണാകരനാണ്. മറ്റ് ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളൊന്നുമില്ലാതിരുന്ന ആ കാലത്ത്, അദ്ദേഹം ഏത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്താലും, പ്രസംഗിക്കുന്നതിന് മുൻപ് ,ആകാശവാണിയുടെ മുദ്ര പതിച്ച മൈക്കുണ്ടെന്ന് ഉറപ്പു വരുത്തിയിരുന്നു. പലപ്പോഴും ആകാശവാണിക്കാരെത്തും വരെ അദ്ദേഹം മറ്റുള്ളവരെ പ്രസംഗിക്കാനനുവദിച്ച്, കാത്തിരിക്കുമായിരുന്നുവെന്ന് ഓർക്കുന്നു, വി.ശശികുമാർ.
*****
* കാർഷിക മേളകൾ*
പാലക്കാട് ജില്ലയിലെ ഉൾഗ്രാമങ്ങളിൽ നടത്തിയ 'വയലും വീടും' വാർഷികാഘോഷങ്ങളിൽ കന്നുപൂട്ടു മത്സരങ്ങൾ നടത്തിയിരുന്നു. ആയിരങ്ങൾ ഇവയെ വലിയ ആഘോഷങ്ങളാക്കി മാറ്റിയ കാലം.
അമ്പലപ്പുഴ, അങ്കമാലിക്കടുത്ത പാറക്കടവ്, പുതുക്കാട്, എരുമയൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന കാർഷിക മേളകൾക്ക് വലിയ ജനപങ്കാളിത്തമുണ്ടായതായി ടി.സത്യനാഥൻ അനുസ്മരിക്കുന്നു.
'വയലും വീടും' വാർഷികത്തോടനുബന്ധിച്ച് ആലത്തൂർ, പുല്ലാട്, ചേർപ്പ്, തൊടുപുഴ, കോലേരി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ കാർഷിക മേളകളും വലിയ ഉത്സവങ്ങളായിരുന്നുവെന്ന് വി.ശശികുമാർ.
എല്ലായിടത്തും ഒരു ദിവസം ആകാശവാണി സംഗീതജ്ഞർ നയിക്കുന്ന ലളിതഗാനമേളയുണ്ടാകും.തൊടുപുഴയിൽ, കുട്ടിയായ കെ.എസ്.ചിത്രയുമായി എം.ജി.രാധാകൃഷ്ണൻ എത്തിയത് ഓർക്കുന്നു , ശശികുമാർ.. 'ആലത്തൂെരെ പൂരം',' ഇവൾ മണലി , ഇവൾ കുറുമാലി, പാലപ്പള്ളി കവലയിൽ വച്ച് കണ്ടുമുട്ടി' എന്നു തുടങ്ങുന്ന, ദേശമുദ്രകളുള്ള ലളിതഗാനങ്ങൾ പി.ഭാസ്ക്കരൻ കാർഷിക മേളകൾക്കു വേണ്ടി എഴുതി....
1997-ൽ നാട്ടികയിൽ നടന്ന വയലും വീടും വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത് അന്നത്തെ സ്പീക്കർ എം.വിജയകുമാർ. കൃഷി മന്ത്രിയായ കൃഷ്ണൻ കണിയാംപറമ്പിലിന്റെ നാട്ടിൽ നടന്ന ആ കാർഷിക മേളയ്ക്കു ശേഷം വാർഷികാഘോഷങ്ങളുണ്ടായില്ല..
*********
കാർഷിക-ഗ്രാമ ക്ഷേമ വാർത്തകൾ ആദ്യ കാലങ്ങളിൽ രാവിലെ 7.20 മുതൽ 7.25 വരെയായിരുന്നു. പിന്നീടത് രാവിലെ 6.35 മുതൽ പത്ത് മിനിറ്റാക്കി വർദ്ധിപ്പിച്ചു. ദീർഘകാലം ഇതിന്റെ അവതാരകൻ വി.ശശികുമാറായിരുന്നു.
'ഗ്രാമ ക്ഷേമവാർത്തകൾ'ക്ക് എക്കാലത്തും വലിയതോതിൽ ശ്രോതാക്കളുണ്ട്.ഒന്നര ദശാബ്ദം മുമ്പ് പാണ്ടിക്കാട് കൃഷിഭവനിൽ കർഷകർക്ക് കുരുമുളക് കൃഷിക്ക് സബ്സിഡി വിതരണം ചെയ്യുന്നു എന്ന വാർത്ത പ്രക്ഷേപണം ചെയ്തു. അന്ന് കൃഷി വകുപ്പിന്റെ തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടർ ആകാശവാണിയിൽ പാഞ്ഞെത്തി.പീച്ചിക്കടുത്ത പട്ടിക്കാട് കൃഷിഭവനിൽ കർഷകർ തടിച്ചുകൂടി പ്രശ്നമുണ്ടാക്കുന്നു എന്നാണ് അവർ അറിയിച്ചത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ആയിരുന്നു സബ്സിഡി വിതരണം ഉണ്ടായിരുന്നത് . റേഡിയോയിൽ 'പാണ്ടിക്കാട്' എന്നു പറഞ്ഞത് ചിലർ 'പട്ടിക്കാട്' എന്നായിരുന്നു മനസിലാക്കിയത്. കേട്ടറിഞ്ഞവർ സബ്സിഡിക്കായി അവിടെയെത്തുകയായിരുന്നു ! "പ്രക്ഷേപണം ചെയ്ത വാർത്തയുടെ സ്ക്രിപ്റ്റ് കാണിച്ച്, കർഷകരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി", സി.ബി.വേണുഗോപാൽ ഓർക്കുന്നു.
*******
(തുടരും)