Search This Blog
Sunday 25 December 2011
എം.എസ് സുബ്ബലക്ഷ്മി: അഭൌമസംഗീതം
ഇക്കഴിഞ്ഞ ഡിസംബർ 11നു എം.എസ് സുബ്ബലക്ഷ്മി കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഏഴുവർഷം കഴിഞ്ഞു.
അഭൗമമായ സ്വരമാധുര്യം കൊണ്ട് സംഗീത പ്രേമികള്‍ക്കിടയില്‍ ഇതിഹാസമാനങ്ങളുള്ള അതുല്ല്യസ്ഥാനം നേടിയ മഹാപ്രതിഭയായിരുന്നു എം.എസ് സുബ്ബലക്ഷ്മി.
1916 സെപ്തംബര്‍ 16ന് മധുരയിലെ ഹനുമന്തരായന്‍ തെരുവില്‍ സംഗീതജ്ഞയായിരുന്ന ഷണ്‍മുഖവടിവ് അമ്മാളിന്റേയും വക്കീലായിരുന്ന സുബ്രഹ്മണ്യ അയ്യരുടേയും മകളായി ഒരു സാധാരണ കുടുംബത്തിലാണ് അവര്‍ പിറന്നത്. അച്ഛന്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം തൊട്ടടുത്ത തെരുവിലായിരുന്നു താമസിച്ചിരുന്നത്. അമ്മയുടേത് ദേവദാസികളുടെ കുടുംബമായിരുന്നു. അവര്‍ വീണ വാദകയും അമ്മൂമ്മ അക്കമ്മാള്‍ വയലിന്‍ വാദകയുമായിരുന്നു. മൂത്ത സഹോദരന്‍ ശക്തിവേല്‍ മൃദംഗവിദ്വാന്‍. അനുജത്തി വീണാവാദക. അങ്ങനെ സംഗീതമയമായിരുന്നു കുടുംബാന്തരീക്ഷം.
മധുര മീനാക്ഷി ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം എഴുന്നള്ളിക്കുന്ന സമയത്ത് അതിന് അകമ്പടി സേവിക്കുന്ന നാഗസ്വരവിദ്വാന്‍ പലപ്പോഴും സുബ്ബലക്ഷ്മിയുടെ വീടിരിക്കുന്ന തെരുവിന്റെ അടുത്തെത്തുമ്പോള്‍ അല്പനേരം നില്ക്കും. പിന്നെ, അമ്മ ഷണ്‍മുഖവിടിവിനായി നാഗസ്വരക്കച്ചേരി നടത്തും. അക്കാലത്തെ പ്രമുഖ സംഗീതജ്ഞനായിരുന്ന അരിയക്കുടി രാമാനുജ അയ്യങ്കാര്‍, കാരൈക്കുടി സാംബശിവ അയ്യര്‍, പൊന്നസ്വാമിപിള്ള തുടങ്ങിയവരൊക്കെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. സ്ഥലത്തെ സംഗീത പ്രിയരും അവിടെ ഒത്തുകൂടും. അവരുടെയൊക്കെ മുന്നില്‍ സുബ്ബലക്ഷ്മി പാടാന്‍ തുടങ്ങി. അതായിരുന്നു ആദ്യ അരങ്ങുകള്‍.
വളരെ അച്ചടക്കത്തോടെയായിരുന്നു അമ്മ വളര്‍ത്തിയിരുന്നത്. പുറത്തേക്കുള്ള യാത്രകള്‍ തന്നെ ചുരുക്കം. വീട്ടില്‍ റേഡിയോ ഉണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ പാട്ടുപെട്ടിയില്‍ നിന്നുള്ള ഹിന്ദുസ്ഥാനി സംഗീതം കേള്‍ക്കാന്‍ സുബ്ബലക്ഷ്മി കോണിപ്പടി പകുതി വരെ കയറും. അവിടെയിരുന്ന് റേഡിയോ കേട്ട് പണ്ഡിറ്റ് ഡി.ബി. പലൂസ്‌കറിന്റേയും അമീര്‍ ഖാന്റേയുമൊക്കെ ഹിന്ദുസ്ഥാനി സംഗീതവുമായി സുബ്ബലക്ഷ്മി പരിചയപ്പെട്ടു. പിന്നീട് പണ്ഡിറ്റ് നാരായണ റാവു വ്യാസില്‍ നിന്ന് കുറച്ചുകാലം സംഗീതാഭ്യസനവും നടത്തി. മീരാബായിയുടെ ഗീതങ്ങള്‍ പഠിച്ചത് അങ്ങനെയായിരുന്നു.
കോണിപ്പടിയിലെ ജനാല സുബ്ബലക്ഷ്മിയെ സംഗീതത്തിന്റെ ലോകത്തിലേക്ക് മാത്രമല്ല, പുറം ലോകത്തിന്റെ വിസ്മയകാഴ്ചകളിലേക്കും കൂട്ടിക്കൊണ്ടുപോയി. അമ്മ തന്നെയായിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സംഗീത ഗുരു. കുഞ്ഞമ്മ എന്ന ഓമനപ്പേരിട്ട് എല്ലാവരും വിളിച്ചിരുന്ന അവര്‍ക്ക് ബാല്യത്തില്‍ തന്നെ ആകര്‍ഷകവും മധുരതരവുമായ ശബ്ദമുണ്ടായിരുന്നു. അമ്മയെപ്പോലെ വീണാവാദനത്തിലും അവര്‍ പ്രാഗത്ഭ്യം തെളിയിച്ചു. പത്താം വയസ്സില്‍ എച്ച്.എം.വി അവരുടെ ആദ്യ റെക്കാര്‍ഡ് പുറത്തിറക്കി. അത് വീണക്കച്ചേരിയായിരുന്നു. പതിമൂന്നാം വയസ്സു മുതല്‍ അവര്‍ അമ്മയുടെ വീണക്കച്ചേരികളില്‍ സഹായിയായി ഒപ്പം ചേര്‍ന്നു. മകളുടെ കഴിവില്‍ വലിയ വിശ്വാസമുണ്ടായിരുന്ന ആ അമ്മ കൂടുതല്‍ അവസരം ലഭിക്കാനായി താമസം ചെന്നൈയിലേക്ക് മാറ്റി. മദ്രാസ് മ്യൂസിക് അക്കാദമിയില്‍ 17ആമത്തെ വയസ്സില്‍ എം.എസ് സുബ്ബലക്ഷ്മി ആദ്യത്തെ കച്ചേരി നടത്തി. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ കച്ചേരിക്ക് വിറച്ച് - വിറച്ചുകൊണ്ടായിരുന്നു അവര്‍ വേദിയില്‍ കയറിയത്. അറിയപ്പെടുന്ന സംഗീതജ്ഞരും നിരൂപകരുമായിരുന്നു സദസില്‍. കച്ചേരി ആരംഭിച്ചതോടെ പേടി മാറി. വലിയ ആത്മവിശ്വാസമായി. അങ്ങനെ ലയിച്ചിരുന്ന് പാടാന്‍ തുടങ്ങി. അപ്പോള്‍ പിന്‍നിരയില്‍ നിന്ന് ഒരാള്‍ എണീറ്റ് ഏറ്റവും മുന്നിലേയ്‌ക്കെത്തി താളം പിടിച്ച്, തലയാട്ടി ‘സബാഷ്’, ‘സബാഷ്’ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. സുബ്ബലക്ഷ്മിക്ക് ആളെ മനസ്സിലായി സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അതിഗംഭീരമായ ഈ അരങ്ങേറ്റത്തോടെ എം.എസ് സുബ്ബലക്ഷ്മി എന്ന മഹാപ്രതിഭ, താരപ്രഭയോടെ ഉദിച്ചുയര്‍ന്നു.
അവര്‍ക്ക് സംഗീതാസ്വാദകര്‍ക്കിടയില്‍ പേരും പ്രശസ്തിയും കൈ വന്നു. ചുരുളന്‍ മുടിയും ശാലീനസുന്ദരമായ രൂപവുമുണ്ടായിരുന്ന സുബ്ബലക്ഷ്മിക്ക് ആരാധകരുടെ വന്‍ നിര തന്നെ ഉണ്ടായി. ചലച്ചിത്രലോകത്തേയ്ക്ക് അവര്‍ ക്ഷണിക്കപ്പെട്ടു. ‘സേവാസദന്‍’, ‘ശകുന്തള’, ‘സാവിത്രി’, ‘മീര’ എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനേത്രിയായി. മീരാഭജനുകള്‍ പാടി മീരയായി അഭിനയിച്ചുകൊണ്ട് അവര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ‘മീര’യുടെ ഹിന്ദി പതിപ്പിലും അവര്‍ നായികയായി.
സ്വാതന്ത്ര്യസമരസേനാനിയും പുരോഗമന വാദിയുമായിരുന്ന ടി.സദാശിവവുമായി സുബ്ബലക്ഷ്മിയുടെ വീവാഹം നടന്നു. 1940-ലായിരുന്നു യാഥാസ്ഥിതികരെ ഞെട്ടിച്ച ആ മംഗല്ല്യം. “ആനന്ദവികടനി”ലെ ഉദ്യോഗസ്ഥനായിരുന്ന സദാശിവം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടായിരുന്ന ദേവദാസി കുടുംബത്തില്‍ പിറന്ന സുബ്ബലക്ഷ്മിയെ ജീവിത പങ്കാളിയാക്കിയത്. അവരുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു അത്. വിവാഹാനന്തരം സദാശിവം ജോലി ഉപേക്ഷിച്ച് സുബ്ബലക്ഷ്മിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകനും സുഹൃത്തും സഹായിയുമായി. തന്റെ ഗുരുവും ഉപദേശകനുമെല്ലാം സദാശിവമായിരുന്നു എന്ന് അവര്‍ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഓരോ വാക്കും, ഭാവവും അര്‍ത്ഥവും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ആലപിക്കണമെന്ന് സദാശിവത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി ഓരോ കച്ചേരിക്കു മുന്‍പും സുബ്ബലക്ഷ്മിയെക്കൊണ്ട് സാധകം ചെയ്യിക്കും. മറ്റ് ഭാഷകളിലെ കീര്‍ത്തനങ്ങള്‍ ശരിയായി ആലപിക്കുന്നഏര്‍പ്പാട് ചെയ്തു. മുസ്സിരി സുബ്രഹ്മണ്യ അയ്യര്‍, ശെമ്മാങ്കുടി, പാപനാശം ശിവന്‍, നാരായണ സ്വാമി എന്നിവരില്‍ നിന്ന് സംഗീതം അഭ്യസിക്കാന്‍ സുബ്ബലക്ഷ്മിയെ പ്രേരിപ്പിച്ചതും സദാശിവമായിരുന്നു. 1966-ല്‍ ഐക്യരാഷ്ട്രസഭയില്‍ കച്ചേരി അവതരിപ്പിക്കാനുള്ള അപൂര്‍വ്വ അവസരവും അവര്‍ക്ക് ലഭിച്ചു.
സദാശിവത്തിന്റെ സുഹൃത്തായിരുന്നു രാജഗോപാലാചാരി. അദ്ദേഹം സുബ്ബലക്ഷ്മിയെ മഹാത്മാഗാന്ധിക്കും, ജവഹര്‍ലാല്‍ നെഹ്രുവിനും പരിചയപ്പെടുത്തി. ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജന്‍ “വൈഷ്ണവ ജനതോ” സുബ്ബലക്ഷ്മിയുടെ സ്വരത്തില്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. നാഗ്പൂരിലെ ആശ്രമത്തില്‍ ഈ ഭജന്‍ ആലപിച്ചു കേട്ടപ്പോള്‍ അദ്ദേഹം കണ്ണീര്‍ വാര്‍ത്തു. ഗാന്ധിജി പറഞ്ഞു: “ആര്‍ക്കും ഈ ഭജന്‍ പാടാം. പക്ഷേ, ആലാപനത്തിലൂടെ ദൈവസന്നിധിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ സുബ്ബലക്ഷ്മിക്ക് മാത്രമേ കഴിയൂ”. അടുത്തതായി “ഹരിതുമാ ഹരോ” എന്ന ഭജന്‍ ആലപിക്കുവാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. തനിക്ക് ആ ഭജന്‍ അറിയില്ലെന്ന് സുബ്ബലക്ഷ്മി പറഞ്ഞു. “സുബ്ബലക്ഷ്മി ഭജനിലെ വരികള്‍ പറഞ്ഞാല്‍ മതി. മറ്റുള്ളവര്‍ ആലപിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അതാണ്.”
ഗാന്ധിജിയുടെ ആഗ്രഹം നിറവേറ്റാനായി അവര്‍ ആ ഭജന്‍ പഠിച്ചു. അത് സുബ്ബലക്ഷ്മി തന്നെ ശബ്ദലേഖനം ചെയ്ത് അയച്ചുകൊടുക്കണമെന്ന് ആകാശവാണി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ 1947 സെപ്തംബര്‍ 30ന് രാത്രി 2 മണിക്കാണ് ഏറെ സമയമെടുത്ത് ഭജന്റെ റെക്കാര്‍ഡിങ്ങ് തീര്‍ത്തത്. ആ ഡിസ്‌ക് വിമാനത്തില്‍ ഡല്‍ഹിക്ക് കൊടുത്തയച്ചു. അതേ വര്‍ഷം ഒക്‌ടോബര്‍ 2-ന് തന്റെ പിറന്നാളിന് ഗാന്ധിജി ആ ഭജന്‍ കേട്ടു. മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഗോഡ്‌സേയുടെ വെടിയേറ്റ് മഹാത്മജി രക്തസാക്ഷിത്വം വരിച്ചു. ലോകത്തെ സ്തംബ്ദമാക്കിയ ആ വാര്‍ത്ത പ്രക്ഷേപണം ചെയ്ത ആകാശവാണി പിന്നാലെ നല്‍കിയത് സുബ്ബലക്ഷ്മി ആലപിച്ച “ഹരിതുമാ ഹരോ” എന്ന ആ ഭജനായിരുന്നു.
ജവര്‍ലാല്‍ നെഹ്രുവും ആ ശബ്ദമാധുര്യത്തിനു മുന്നില്‍ നമിച്ചിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍ ഒരു വേദിയില്‍ വിനയപൂര്‍വ്വം പറഞ്ഞു: “സംഗീത ചക്രവര്‍ത്തിനിയായ നിങ്ങള്‍ക്ക് മുന്നില്‍ ഞാനാര്? ഞാന്‍ വെറുമൊരു പ്രധാനമന്ത്രി മാത്രം.”
ഉച്ചസ്ഥായി സഞ്ചാരങ്ങള്‍ക്ക് അനായാസം വഴങ്ങുന്ന പതറാത്ത ശബ്ദസൗകുമാര്യത്തിനുടമയായിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനങ്ങള്‍ക്ക് മാസ്മരിക ശക്തിയുണ്ടായിരുന്നു. പക്കമേളക്കാര്‍ പൊതുവേ സ്ത്രീകളുടെ കച്ചേരികള്‍ക്ക് അകമ്പടി സേവിക്കാന്‍ മടിച്ചു നിന്ന കാലമായിരുന്നു അത്. സ്ത്രീകള്‍ പൊതുവേദിയില്‍ പാടുന്നതിനു പോലും നിയന്ത്രണമുണ്ടായിരുന്നു. ഗോപുര മേടകളിലും വിദ്വല്‍ സദസ്സുകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന കര്‍ണ്ണാടക സംഗീതത്തെ ജനപ്രിയമാക്കി മാറ്റിയത് സുബ്ബലക്ഷ്മിയായിരുന്നു. എം.എസ് ആലപിക്കുന്ന കല്ല്യാണി രാഗത്തിന് പകരമായി തന്റെ രാജ്യം തന്നെ തരാന്‍ സന്നദ്ധമാണെന്നായിരുന്നു ഒരിക്കല്‍ ഉദയ്പൂര്‍ മഹാറാണ പറഞ്ഞത്. രാഗം ശങ്കരാഭരണമായാലും, കാംബോജിയായാലും, കല്ല്യാണിയായാലും ആ സ്വരത്തില്‍ ഏറെ നേരം തങ്ങി നില്ക്കാനുള്ള അവരുടെ കഴിവ് സംഗീതജ്ഞരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.
ഇങ്ങനെ ഭാരതീയരുടെ ഹൃദയം കവര്‍ന്ന ആ സംഗീതം എഡിന്‍ ബറോ ഫെസ്റ്റിവലിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി. എം.എസിന്റെ നാദനിര്‍ഝരിയില്‍ കണ്ണീര്‍ വാര്‍ത്തവരില്‍ യഹൂദി മെനുഹിന്‍ അടങ്ങുന്ന വിശ്വസംഗീതജ്ഞരും ഉള്‍പ്പെടും. ഹിന്ദുസ്ഥാനിയും രവീന്ദ്രസംഗീതവുമടങ്ങുന്ന സംഗീത വൃക്ഷത്തിലെ തായ്‌വഴികളെല്ലാം സ്വന്തമാക്കിയ അവര്‍ ഉന്നതകുലജാതര്‍ക്കു പോലും അപ്രാപ്യമായ സംഗീത വേദികളില്‍ വരെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സിദ്ധാന്തശാഠ്യങ്ങള്‍ക്കപ്പുറം പ്രയോഗത്തിന്റെ മാധുര്യത്തിലായിരുന്നു അവര്‍ ഊന്നല്‍ നല്കിയത്.
തന്റെ കച്ചേരികളില്‍ നിന്നും, റെക്കാര്‍ഡുകളില്‍ നിന്നുമുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് എം.എസ്സ് സുബ്ബലക്ഷ്മി എന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. കാഞ്ചി കാമകോടി പീഠം പരമാചാര്യം ആയിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതി അവരില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.
തന്റെ സര്‍വ്വസ്വവുമായിരുന്ന സദാശിവം 2002-ല്‍ മരിച്ച ശേഷം സുബ്ബലക്ഷ്മി സംഗീത വേദികളില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങി. അദ്ദേഹത്തിന്റെ മുന്‍ വിവാഹത്തിലെ മക്കളായിരുന്നു അവരുടേയും മക്കള്‍. 2000-ല്‍ രാഷ്ട്രം പരമോന്നത ബഹുമതിയായ “ഭാരത രത്‌ന” നല്‍കി അവരെ ആദരിച്ചു. ഇന്ത്യയില്‍ സംഗീതത്തിന്റെ പേരില്‍ ലഭിക്കാവുന്ന എല്ലാ ബഹുമതികളും തേടിവന്ന എം.എസിന് സംഗീത മാര്‍ഗ്ഗത്തിലൂടെ പൊതുജന സേവനം ചെയ്തതിന് ഏഷ്യന്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന രമന്‍ മാഗ്‌സസെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
2004 ഡിസംബര്‍ 15-ന് ന്യുമോണിയ രോഗബാധയെ തുടര്‍ന്ന് എം.എസ് സുബ്ബലക്ഷ്മി 88-ആം വയസ്സില്‍ അന്തരിച്ചു. അവരുടെ അന്ത്യാഭിലാഷം അനുസരിച്ച് മൃതദേഹത്തില്‍ പുതപ്പിച്ചത് ബ്രൗണ്‍ നിറത്തിലുള്ള ഒരു ഷാളായിരുന്നു. കാഞ്ചിയിലെ പരമാചാര്യര്‍ സമ്മാനിച്ചതായിരുന്നു അത്.
Sunday 18 December 2011
ജനസമ്പർക്ക പരിപാടിയുടെ മറുവശം
അവശരും ആലംബഹീനരുമായ ജനലക്ഷങ്ങൾക്കു സഹായവും ആശ്വാസവും സാന്ത്വനവും നൽകി,കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്ന ബഹുമതി അദ്ദേഹം സ്വന്തമാക്കി.മാദ്ധ്യമങ്ങൾ ജനസമ്പർക്കപരിപാടിക്ക് അകമഴിഞ്ഞ പിന്തുണയാണു നൽകുന്നത്.അഭിപ്രായവ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ എം.എൽ.എ മാരും സജീവമായി സഹകരിക്കുന്നുണ്ടു.
മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയേയും നന്മയേയും പ്രകീർത്തിക്കാത്തവരുണ്ടാകില്ല.കേരളം കണ്ട ഏറ്റവും സുതാര്യമായ ഭരണമാണു അദ്ദേഹത്തിന്റേത്.ജനക്കൂട്ടത്തിനു നടുവിൽ എപ്പോഴും ജീവിക്കുന്ന ജനകീയനേതാവാണു അദ്ദേഹം.തന്റെ ഓഫീസ് ഇന്റർനെറ്റിലൂടെ ലോകത്തിനു മുന്നിൽ തുറന്ന് വെക്കാൻ ധൈര്യപ്പെട്ട ആദ്യഭരണാധികാരിയും അദ്ദേഹമാണ ല്ലോ.
പക്ഷേ,വാർദ്ധക്യകാല,വിധവ,വികലാംഗ പെൻഷനുകൾക്കും,ചികിത്സാധനസഹായം,വൈദ്യുതകണക്ഷൻ വീട് വെക്കാനുള്ള സഹായം,തൊഴിലാളികൾക്കുള്ള ആനുകൂല്യം തുടങ്ങിയവക്കുമാണു മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതികളിൽ ബഹുഭൂരിപക്ഷവും.അനുബന്ധമായി ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകളും പ്രത്യേകം പരിഗണിക്കുന്നുണ്ടു.വില്ലേജ് ഓഫീസുകളിലും,പഞ്ചായത്ത്,മുനിസിപ്പൽ,കോർപ്പറേഷൻ ഓഫീസുകളിലും,മറ്റ് സർക്കാർ ഓഫീസുകളിലും അപേക്ഷ നൽകി,കയറിയിറങ്ങി നട്ടം തിരിഞ്ഞവരാണു മുഖ്യമന്ത്രിയുടെ മുൻപാകെ പരാതിയുമായി എത്തുന്നവരിൽ അധികവും.അവരുടെ കണ്ണീരൊപ്പുന്ന മുഖ്യമന്ത്രി ഒപ്പം ചെയ്യേണ്ട സുപ്രധാനമായൊരു കാര്യമുണ്ടു.അതെക്കുറിച്ച് മാത്രം ആരും എവിടെയും മിണ്ടിയതായി അറിവില്ല.ഇത്രകാലവും,ഫയലുകൾ പൂഴ്ത്തിവെക്കുകയും,പാവങ്ങളെ അതുമിതുമൊക്കെപ്പറഞ്ഞ് പീഡിപ്പിച്ച് രസിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല? ഭരണയന്ത്രം കാര്യക്ഷമമാണെങ്കിൽ ,താഴെത്തട്ടിൽ പരിഹരിക്കാവുന്ന ഇത്തരം ഒരൊറ്റ പരാതി പോലും സംസ്ഥാനഭരണത്തലവന്റെ മുന്നിലെത്തുകയില്ല.വിധവാപെൻഷനും,വീടുവെക്കാനുള്ള ധനസഹായവും,കറന്റ് കണക്ഷനുമൊക്കെ നൽകാൻ മുഖ്യമന്ത്രിക്കുമുന്നിൽ പരാതി നൽകണമെന്നുവരുന്നതിൽപ്പരം കെടുകാര്യസ്ഥത എന്തുണ്ടു?
മുഖ്യമന്ത്രി പണ്ടത്തെ രാജാക്കന്മാരെപ്പോലെ ജനങ്ങളുടെ സങ്കടമെല്ലാം കേട്ട് ഖജനാവിൽ നിന്നും കാശെടുത്തു നൽകാൻ കൽപ്പിച്ച് സങ്കടങ്ങളൊപ്പാൻ തുടങ്ങിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.എല്ലാറ്റിനും നിയതമായ നടപടിക്രമങ്ങളും ചട്ടങ്ങളുമുണ്ടു.ഓരോ വകുപ്പിനും മന്ത്രിയും സെക്രട്ടറിയും ഉദ്യോഗസ്ഥരുമുണ്ടു.അവർക്കൊക്കെ പരിഹരിക്കാനാകാത്ത ,നയപരമായ തീരുമാനങ്ങൾ വേണ്ട പരാതികളിന്മേലേ മുഖ്യമന്ത്രി ഇടപെടേണ്ട ആവശ്യമുള്ളൂ.അതാണു കീഴ്വഴക്കവും നിയമവും.വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിൽ തീർച്ചയയും അദ്ദേഹത്തിനേ തീരുമാനമെടുക്കാനാകൂ.അതിനു മന്ത്രിസഭയുടെ അംഗീകാരവും വേണം. ദൈനംദിന ഭരണകാര്യങ്ങളിൽ ഇങ്ങനെ നിരന്തരം ഒരു ഭരണാധികാരിക്ക് ഇടപെടാൻ കഴിയുകയില്ല.അതിന്റെ ആവശ്യമില്ല.താഴെത്തലത്തിലുള്ള ഉദ്യോഗസ്ഥരേയും,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണാധികാരികളേയും കൊണ്ടു സത്യസന്ധമായി,കാര്യക്ഷമമായി പണിയെടുപ്പിക്കുകയാണു ഏതൊരു ഭരണകൂടത്തിന്റേയും പ്രാഥമിക കടമ.
അത് മറന്നുകൊണ്ട് പ്രകടനപരത കൂടുതലൂള്ളതും ആത്യന്തികമായി ഭരണയന്ത്രത്തെ താറുമാറാക്കാനിടയുള്ളതും,ഉദ്യോഗസ്ഥരെ കയറൂരിവിടുന്നതുമായ ഇത്തരം ഗിമ്മിക്കുകൾ ജനാധിപത്യസംവിധാനത്തെ ദുർബലപ്പെടുത്തും.പരാതികൾക്കിടവരുത്തുന്ന ഉദ്യോഗസ്ഥരെ കർക്കശമായി കൈകാര്യം ചെയ്യാതിരുന്നാൽ ഇനിയും പരാതിക്കാരുടെ എണ്ണം അനുദിനം ഉയരും.അതെല്ലാം പരിഹരിക്കാൻ വർഷം തോറും മുഖ്യമന്ത്രി ജനസമ്പർക്കപരിപാടികൾ നടത്തുമോ?
അഴിമതിക്കാരും,സാമൂഹികപ്രതിബദ്ധത തീരെയില്ലാത്തവരുമായ ഇത്തിൾക്കണ്ണികളുടെ വൻ നിര സംസ്ഥാനസർക്കാരിന്റെ ഉദ്യോഗസ്ഥവൃന്ദത്തിലുണ്ടു.23400 സർക്കാർ-അർദ്ധസർക്കാർ ജീവനക്കാർ അനർഹമായി ബി.പി.എൽ കാർഡ് സമ്പാദിച്ചുവെന്ന് സിവിൾസർവീസ് കമ്മീഷണറേറ്റ് കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണു.അന്തിയുറങ്ങാൻ ഒരു കൂരപോലുമില്ലാത്ത ആയിരക്കണക്കിനു പട്ടിണിപ്പാവങ്ങൾക്ക് ഏ.പി.എൽ കാർഡ് നൽകിയവരാണു,തങ്ങളെ ദാരിദ്ര്യരേഖക്ക് കീഴിലാക്കി രേഖസംഘടിപ്പിച്ചെടുത്ത് ആനുകൂല്യങ്ങൾ കണ്ണിൽ ചോരയില്ലാതെ തട്ടിയെടുക്കുന്നത്.പാവങ്ങളുടെ കഞ്ഞിക്കലത്തിൽ കൈയിട്ടുവാരുന്ന ഈ സാമൂഹികവിരുദ്ധർക്കെതിരായി കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാൻ എന്തുകൊണ്ട് ആരും ആവശ്യപ്പെടുന്നില്ല? ജനക്ഷേമതൽപ്പരനായ ഒരു ഭരണാധികാരി അടിയന്തിരമായി ചെയ്യേണ്ടത് ഇതിൽ ഇടപെട്ടുകൊണ്ടു ,ഇവറ്റകളെ ചത്ത എലിയെപ്പോലെ,വാലിൽ തൂക്കി പുറത്തേക്ക് എറിയുകയാണു.ഇത്തരം പെരുംകള്ളമ്മാരെ വെച്ചുകൊണ്ട്,ഇവർ ദുഷിപ്പിച്ച ഭരണസംവിധാനം നിലനിർത്തിക്കൊണ്ടു,മുഖ്യമന്ത്രീ,അങ്ങ് എന്തു ചെയ്യാനാണു പോകുന്നത്?പാവപ്പെട്ടവരുടെ ജീവിതദുരിതങ്ങൾക്ക് മേൽ ഇവർ ഇനിയും അടയിരിക്കും.അവരുടെ മുറിവുകളിൽ മുളക് തേ ക്കും.ലോകത്തെ ഒരു ഭരണാധികാരിക്കും ദർബാർ നടത്തി ഈ കണ്ണീരൊപ്പാൻ കഴിയുകയില്ല.
Sunday 11 December 2011
ഗോവയിൽ നിന്നു പഠിച്ചത്..
1.“ഗോൾചെറെ“
ഗോവയിൽ കഴിഞ്ഞ 3നു സമാപിച്ച ഇന്ത്യയുടെ 42ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം(IFFI 2011) പുതിയൊരു ലോകത്തേക്കുള്ള വാതായനങ്ങളാണു തുറന്നിട്ടത്. വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങൾ,ജീവിതരീതികൾ,വ്യക്തിബന്ധങ്ങൾ,സാമൂഹിക-രാഷ്ട്രീയ,മത പരിതസ്ഥിതികൾ. അവയുടെ വ്യതിരിക്തങ്ങളായ ദൃശ്യഭാഷ്യങ്ങൾ… .65 രാജ്യങ്ങളിൽ നിന്നായി 650ൽപ്പരം ചിത്രങ്ങൾ പത്തുദിവസം നീണ്ടു നിന്ന ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഈ ചലച്ചിത്രമാമാങ്കത്തിൽ പ്രദർശിപ്പിച്ചു.ഏഴായിരത്തോളം ചലച്ചിസ്വാദകർക്കായി എട്ടുവേദികളിൽ നിരന്തരം സ്ക്രീൻ ചെയ്യപ്പെട്ട ചിത്രങ്ങളിൽ നാലിലൊന്നുമാത്രമേ പരമാവധി കാണൻ കഴിയൂ.അന്താരാഷ്ട്രമത്സരവിഭാഗത്തിൽ സുവർണ്ണ,രജതമയൂരങ്ങൾ നേടിയ “പൊർഫീരിയോ”(Porfirio-Spanish film by Alejandro Landes),”ആദാമിന്റെ മകൻ അബു”(സലിം അഹമ്മദ്),ഏറ്റവും നല്ല സംവിധായകനുള്ള പുരസ്കാരം ലഭിച്ച “നദാർ ആന്റ് സിമിൻ;എ സപ്പറേഷൻ”(Nader and Simin:A separation -Persian film by Asghar Farhadi) എന്ന്i ചിത്രങ്ങളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടുകഴിഞ്ഞു.അതിനാൽ ആവർത്തിക്കുന്നില്ല.
ഉത്സവത്തിനു കൊടിയിറങ്ങിയപ്പോൾ,കണ്ടചിത്രങ്ങളിൽ മനസിനെ മഥിച്ച,ഒരുപക്ഷേ ഇനിയുള്ള കാലം മായാതെ നൊമ്പരപ്പെടുത്തുമെന്ന് ഉറപ്പുള്ള നാലു ചിത്രങ്ങളുണ്ടു.അതിൽ ഏറ്റവുമാദ്യം ഏത് എന്നതിനു ഒരു ഉത്തരമേ നൽകാനുള്ളൂ-“ദ ഫസ്റ്റ്ഗ്രേഡർ”(The First Grader-a Kenyan film in English by Justin Chadwick).
കെനിയയിലെ ഒരു കുഗ്രാമത്തിലുള്ള പ്രൈമറിസ്കൂളിൽ ഒരു നാൾ ഒന്നാം ക്ലാസിൽ ചേരാൻ ഒരാളെത്തി-മറൂഗെ.പ്രായം 84.
1950കളിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയതിന്റെ പേരിൽ അതിക്രൂരമായ പീഡനങ്ങൾക്കിരയാകുകയും രണ്ടുമക്കളേയും കുടുംബത്തേയും നഷ്ടപ്പെടുകയും ചെയ്ത ഈ വൃദ്ധൻ 84ആം വയസ്സിൽ അക്ഷരം പഠിക്കാനെത്തിയത് തിരക്കഥാകൃത്തിന്റെ ഭാവനയിൽ വിരിഞ്ഞ വെറുമൊരു കഥയല്ല.ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു അദ്ധ്യായം എഴുതിചേർത്തുകൊണ്ട് 2009 ആഗസ്റ്റ്14നു 89ആം വയസിൽ വിടവാങ്ങിയ സ്റ്റീഫൻ കിമാനി മറൂഗയുടെ ജീവിതകഥയെ ആസ്പദമാക്കി രൂപപ്പെടുത്തിയ ഈ ഫീച്ചർ ഫിലിം അങ്ങനെ ഒരു ചരിത്രാഖ്യാനമാണു .
ലോകമെമ്പാടുമുള്ള നവസാക്ഷരരെ അക്ഷരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കാൻ പ്രചോദനമായ മറൂഗയുടെ ജീവിതകഥ ജസ്റ്റിൻ ചാഡ്വിക് ആവിഷ്കരിച്ചിരിക്കുന്നത് ഹൃദയത്തിൽ തട്ടുന്ന അനേകം ദൃശ്യങ്ങളിലൂടെയാണു.എല്ലാവർക്കും സൌജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന പുതിയ സർക്കാർ നയത്തെക്കുറിച്ച് റേഡിയോയിലൂടെ കേട്ടറിഞ്ഞായിരുന്നു,വടിയും കുത്തി ഒരു ദിവസം മറൂഗെ സ്കൂളിലെത്തിയത്.സൌകര്യങ്ങളുടെ അഭാവം മൂലം വീർപ്പ്മുട്ടുന്ന സ്കൂളിൽ ആറുവ യസ്സ്കാർക്കൊപ്പം ഈ പടുവൃദ്ധനെ ഇരുത്തുന്നതെങ്ങനെ?അതിനാൽ അദ്ധ്യാപകർ ഓരോരോ കാര്യങ്ങൾ പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.പക്ഷേ,ഉള്ളതെല്ലാം വിറ്റുപെറുക്കി അയാൾ യൂണീഫോമും ഷൂസും സംഘടിപ്പിച്ച് എത്തിയതോടെ പ്രധാനാദ്ധ്യാപികയായ ജെയ്ൻ ഒബിഞ്ചു മറൂഗയെ ക്ലാസിലിരുത്താൻ തീരുമാനിച്ചു.അതെത്തുടർന്ന് രക്ഷാകർത്താക്കളും ,മാനേജ്മെന്റും,രാഷ്ട്രീയക്കാരും ചേർന്ന് അവരുടെ ജീവിതം ദുസ്സഹമാക്കുന്നു.മറൂഗയും പിന്നാലെ സ്കൂളും ആക്രമിക്കപ്പെടുന്നു.മറൂഗയെ പുറത്താക്കിയപ്പോൾ അദ്ധ്യാപിക അയാളെ തന്റെ സഹായിയാക്കി തിരികെക്കൊണ്ടുവരുന്നു.പക്ഷേ,അവരെത്തന്നെ അധികൃതർ സ്ഥലം മാറ്റുന്നു.പുതുതായി നിയമിക്കപ്പെട്ട പ്രധാനാദ്ധ്യാപികയെ എല്ലാവരുംചേർന്ന് ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിക്കുന്നു.അവരെ എതിരേറ്റത് കുട്ടികൾ വലിച്ചെറിഞ്ഞ ചെരുപ്പുകളായിരുന്നു.അവസാനം ജെനെയെ അവർക്ക് തിരിച്ച് കിട്ടുന്നു.രാജ്യത്തിനു വേണ്ടി പോരാടുകയും തടവറകളിൽ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത മറൂഗയുടെ ത്യാഗത്തെ സർക്കാർ അംഗീകരിക്കുന്നു….
മനസ്സിനെ ആർദ്രമാക്കുന്ന,നമ്മെ അസ്വസ്ഥമാക്കുന്ന,ചടുലമായ ഷോട്ടുകളാൽ സമ്പന്നമാണു ഈ ചിത്രം.ഒരു കെനിയൻ ഗ്രാമത്തിലെ ജീവിതയാഥാർത്ഥ്യങ്ങളുടെ യഥാതഥചിത്രീകരണം എന്ന നിലയിലും,രാജ്യത്തിന്റെ കോളനിവത്കരണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ അറിയപ്പെടാത്ത അദ്ധ്യായങ്ങളുടെ അനാവരണമെന്ന നിലയിലും ഈ ചിത്രത്തിനു രാഷ്ട്രീയ,സാമൂഹിക മാനങ്ങൾ ഏറെയുണ്ടു.ആദ്യാവസാനം ഒരു ഡോക്യുഫിക്ഷന്റെ ശൈലിയിൽ ഉദ്വേഗജനകമായ അന്തരീക്ഷനിർമ്മിതിയിലൂടെ സരളമായി പൊള്ളുന്ന സാമൂഹികപ്രശ്നങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന “ദ ഫസ്റ്റ്ഗ്രേഡറിൽ”മറൂഗയായി ഒലിവർ ലിറ്റണ്ട് അസാമാന്യമായ പ്രകടനമാണു കാഴ്ച്ചവെച്ചിരിക്കുന്നത്.ഓട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചിത്രം തിരുവനന്തപുരത്തെ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിൽ മത്സരിക്കുന്നുണ്ടു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തിന്റെ കഥപറയുന്ന വാഹിദ് മൊസയന്റെ “ഗോൾചെറെ”(Golchehreh-a Farsi film by Vahid Mousaian) ഈ മേളയിലെ മറ്റൊരു ആകർഷക ചിത്രമാണു.കമ്മ്യൂണിസ്റ്റ് ഏകാധിപതി നജീബുള്ളയെ വധിച്ച് തെരുവിൽ കെട്ടിത്തൂക്കിയിട്ട് വിജയമാഘോഷിച്ച ജനങ്ങൾക്കുമേലും സമ്പന്നമായ സംസ്കൃതിക്കുമേലും താലിബാൻ ഭീകരവാദികൾ നടത്തുന്ന അധിനിവേശത്തിന്റെ നേർക്കാഴ്ച്ചകളാണു ഈ ധീരമായ ചലച്ചിത്രത്തിലുള്ളത്.കാബൂളിലെ ഒരു സിനിമാതീയറ്റർ ഉടമയായ അഷ്രഫ് ഖാൻ എന്ന കലാകാരൻ മതമൌലികവാദികളുടെ എതിർപ്പുകളെ അതിജീവിച്ച് തന്റെ തീയറ്റർ നവീകരിക്കാൻ ശ്രമിക്കുന്നതാണു പ്രമേയം.പക്ഷേ, താലിബാന്റെ ഭീകരപ്രവർത്തനങ്ങൾ എല്ലാം ചാമ്പലാക്കുന്നു.ആദ്യപ്രദർശനം നടന്നുകൊണ്ടിരിക്കേ തീയറ്റർ സ്ഫോടനത്തിൽ തകരുന്നു.ആഭ്യന്തരയുദ്ധത്തിൽ അഫ്ഗാൻ നാഷണൽ ഫിലിം ആർക്കൈവ്സും നാമാവശേഷമാകുന്നുന്നതോടെ ഒരു ജനതയുടെ പൈതൃകം തന്നെ മൌലികവാദികൾ നിലമ്പരിശാക്കുന്നു.കടുത്ത പ്രതിസന്ധികൾക്കിടയിലും അതിജീവനത്തിനായി പൊരുതുന്നവരെ പ്രചോദിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഈ ചിത്രം നമ്മിൽ അവശേഷിപ്പിക്കുന്നുണ്ടു. മനസിനെ പിന്നെയും പിന്നെയും പിടിച്ചുലക്കുന്ന മറ്റൊരു ചിത്രവുമുണ്ടു-“ദ കിഡ് വിത്ത് എ ബൈക്ക്”(The Kid with a bike: a French film by Jean-Pierre&Luc Dardenne).തന്നെ ചിൽഡ്രൻസ് ഹോമിൽ ഉപേക്ഷിച്ച് പോയ അച്ഛനെത്തേടി സിറിൽ എന്ന കുട്ടി നടത്തുന്ന അന്വേഷണത്തിന്റെ കഥയാണിത്.അവനു കൂട്ടായുള്ളത് ഒരു സൈക്കിൾ മാത്രം.അതാണു ഈ ചിത്രത്തിലെ മുഖ്യകഥാപാത്രം എന്ന് പോലും വിശേഷിപ്പിക്കാം.അവന്റെ സൈക്കിൾ മോഷ്ടിക്കപ്പെടുകയും അതു തേടിപോയപ്പോൾ പരിചയപ്പെട്ട സാമന്ത എന്ന ഹെയർഡെസ്സിങ്ങ് സല്യൂൺ നടത്തുന്ന യുവതിയോടൊപ്പം വാരാന്ത്യങ്ങൾ ചെലവഴിക്കുന്ന സിറിൽ അവളുടെ മാതൃവാത്സല്യത്തിൽ നിന്ന് തെന്നിമാറി സ്ഥലത്തെ ഒരു മയക്കുമരുന്നു ഗുണ്ടയുടെ സംഘത്തിലകപ്പെടുന്നു.ശിഥിലമായ കുടുംബന്ധങ്ങളുടേയും ഒറ്റപ്പെടലുകളുടേയും സ്നേഹാത്തിന്റേയും കഥപറയുന്ന ഈ ചിത്രവും നമ്മെ വേട്ടയാടുന്ന അനേകം ദൃശ്യാനുഭവങ്ങളാൽ സമ്പന്നമാണു. രാജേഷ് പിഞ്ചാനി സംവിധാനം ചെയ്ത “ബാബൂ ബാന്റ് ബാജാ”(Baboo Band Baaja:A Marathi film by Rajesh Pinchani),ഈ ചലച്ചിത്രമേളയിലെ മറ്റൊരു ശ്രദ്ധേയ സാന്നിദ്ധ്യമാണു.മരണത്തിനും ആഘോഷങ്ങൾക്കും നാടൻ വാദ്യോപകരണങ്ങൾ വായിച്ച് ഉപജീവനം കഴിക്കുന്ന ഒരു ഗ്രാമീണകലാകാരന്റെ മകനായ ബാബൂവിനെ കേന്ദ്രീകരിച്ച് ഗ്രാമജീവിതത്തിന്റെ ഇരുൾവഴികളിലൂടെ നടത്തുന്ന ധീരമായൊരു സിനിമാറ്റിക് യാത്രയാണിത്.അമ്മയും മുത്തശ്ശിയും അവനെ സ്കൂളിലയച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്നു:അച്ഛനാകട്ടെ അവനെ തന്നോടൊപ്പം കൂട്ടാനും.ഒരു ദിവസം സ്കൂളിൽ നിന്ന് മടങ്ങുംവഴി കളിക്കാൻ പോയപ്പോൾ അവന്റെ ബാഗ് നഷ്ടപ്പെടുന്നതോടെ അവരുടെ ജീവിതം തന്നെ വഴിമാറുകയാണു.മകനു സ്കൂൾ ബാഗും പുസ്തകങ്ങളും വാങ്ങിക്കൊടുക്കാൻ അവന്റെ അമ്മ നടത്തുന്ന ജീവിതസമരം ഗ്രാമീണ ഇന്ത്യയുടെ ആത്മാവു പ്രതിഫലിപ്പിക്കുന്ന പൊള്ളുന്ന ദൃശ്യങ്ങളിലൂടെ ഇതിൽ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ യാഥാർത്ഥ്യബോധത്തോടെ അതിനിശിതമായ രാഷ്ട്രീയ-സാമൂഹിക പ്രതിബദ്ധതയോടെ പച്ചയായ ജീവിതമുഹൂർത്തങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ടു,ഈ ചിത്രം.അസാധാരണമായ മികവോടെ വിവേക് ചബൂസ്കർ ബാബൂവിന്റെ റോൾ അവിസ്മരണീയമാക്കി. ..ഇങ്ങനെ ആഖ്യാനത്തിന്റേയും,പ്രമേയത്തിന്റേയും മറ്റും മികവുകൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ ചലച്ചിത്രങ്ങളുണ്ടു, മറ്റ് ഭാഷകളിൽ.ചുരുങ്ങിയ സമയത്തിനുള്ളിൽ, ആഡംബരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ ലളിതമായി ദൃശ്യാവിഷ്ക്കാരം നടത്തുന്ന ശൈലിയാണു ഈ ചലച്ചിത്രോൽസവത്തിലെ പുരസ്ക്കാരങ്ങളും മാദ്ധ്യമപ്രശംസയും പിടിച്ചുപറ്റിയ ചിത്രങ്ങളെല്ലാം സ്വീകരിച്ചിട്ടുള്ളത്.അവ കാണുമ്പോളാണു നമ്മുടെ മുഖ്യധാരാസിനിമകൾ എത്രമാത്രം വികലമാണെന്ന് തിരിച്ചറിയുന്നത്.പണം വാരിയെറിയുന്നതിൽ മാത്രമാണു നമ്മുടെ സിനിമാക്കാർക്ക് താൽപ്പര്യം.അവർ, വിരളിലെണ്ണാവുന്ന കഥാപാത്രങ്ങൾ മത്രമുള്ള,ശരാശരി തൊണ്ണൂറോ നൂറോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഇത്തരം മനോഹരചിത്രങ്ങൾ കണ്ടു പഠിക്കട്ടെ.സിനിമ ജീവത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച്ചകൾ നൽകുന്നത് എങ്ങനെയെന്ന് അവർ കണ്ടറിയട്ടെ. ഈ കുറിപ്പ് അവസാനിപ്പിക്കും മുൻപ് ഇതു കൂടി രേഖപ്പെടുത്തേണ്ടതുണ്ടു.തുടർച്ചയായി എട്ടാമത്തെ തവണയാണു ഗോവ അന്താരാഷ്ട്രചലച്ചിത്രമേളയ്ക്ക് ആതിഥ്യമരുളുന്നത്.വരും വർഷങ്ങളിലും ഗോവ തന്നെയായിരിക്കും വേദി.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള ഇനോക്ക്സ് മൾട്ടിപ്ലെക്സിലെ നാലു സ്ക്രീനുകൾക്ക് പുറമേ അതിമനോഹരമായ കലാ അക്കാദമിയിലേയും മർഗോവയിലെ രവീന്ദ്രഭവനിലേയും തീയറ്ററുകളിലായി മൊത്തം 3496 സീറ്റുകൾ.സിനിമകൾ ബുക്ക് ചെയ്ത് കാണാനുള്ള സംവിധാനങ്ങൾ.സൌജന്യ വാഹനസംവിധാനങ്ങൾ.കിടയറ്റ മറ്റ് ക്രമീകരണങ്ങൾ.. സർവോപരി ഇന്ത്യലിലെ ഏറ്റവും ശാന്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങലിലൊന്ന് എന്ന നിലയിൽ പ്രശാന്തസുന്ദരമാണു ഇവിടം.ഇന്ത്യ സ്വതന്ത്രമായി പിന്നേയും 14 വർഷങ്ങൾ കഴിഞ്ഞു മാത്രം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചവരാണു ഗോവക്കാർ.നാലു ശതാബ്ദങ്ങൾ നീണ്ടു നിന്ന പറങ്കികളുടെ ആധിപത്യത്തിനു അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യൻ സൈന്യവും ,കേരളത്തിൽ നിന്നുള്ളവരടക്കമുള്ള വിമോചനപ്പോരാളികളും മണ്ടോവി നദി കടന്ന് പനാജിയിലെത്തി 1961 ഡിസംബർ 19നു ത്രിവർണ്ണ പതാക ഉയർത്തിയതിന്റെ അൻപതാം വാർഷികാഘോഷവേളയിലാണു ഈ വർഷത്തെ ചലച്ചിത്രോത്സവം നടന്നത് എന്ന പ്രത്യേകത കൂടിയുണ്ടു. പോർച്ചുഗീസ് അധിനിവേശത്തിന്റെ തിരുശേഷിപ്പുകൾ ഗോവയിലെവിടെയും കാണാം.എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെയും മദ്യശാലകൾ മാത്രം.സ്റ്റേഷനറി കടകൾക്കും ബേക്കറികൾക്കുമൊപ്പം ബാറുകളുള്ള സംസ്ഥാനം. “ഫാമിലി ബാർ” എന്ന ബോർഡുകൾ സുലഭം.മണ്ടോവി നദിയിലൂടെ രാത്രി ഒഴുകി നടക്കുന്ന ആഡംബരബോട്ടുകളിലും കപ്പലുകളിലും പുലരുവോളം തീറ്റയും കുടിയും ഡാൻസും.ക്ലബ്ബുകളിലും പബുകളിലും ആഘോഷങ്ങൾ.അസംഖ്യം ബീച്ചുകളിൽ വിദേശികളും സ്വദേശികളും അൽപ്പവസ്ത്രധാരികളായി ജീവിതം ആഘോഷിക്കുന്നു. -എന്നിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ ഗോവ കുറ്റകൃത്യങ്ങളുടേയും,ലൈംഗികാതിക്രമങ്ങളുടേയും ,വാഹനാപകടങ്ങളുടേയും നിരക്കിൽ കേരളത്തെക്കാൾ ഏറെ പിന്നിലാണു.എഴുപതുകളിൽ ഹിപ്പിയിസം ഇന്ത്യലിലെത്തിയത് ഈ മനോഹരതീരങ്ങളിലൂടെയായിരുന്നു.കഞ്ചാവും ചരസും മയക്കുമരുന്നുകളുംലൈംഗിക അരാജകത്വവും ഗോവയെ കുറ്റകൃത്യങ്ങളുടെ പറുദീസയാക്കിമാറ്റിയത് ഇപ്പോഴും പേടിപ്പെടുത്തുന്ന ഓർമ്മയാണു.അക്കാലം എന്നേ അസ്തമിച്ചു. വിനോദസഞ്ചാരമാണു ഗോവയുടെ സാമ്പത്തികാടിത്തറ.അതിനു വിഘാതമുണ്ടാക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു.എല്ലാ സംസ്കാരങ്ങളേയും ഉൾക്കൊള്ളുന്ന തുറന്ന സമൂഹമാണു ഗോവയിലേത്.ഇന്ത്യയിൽ ഏകീകൃതമായ സിവിൾ കോഡുള്ള ഒരേയൊരു സംസ്ഥാനവും ഗോവയാണു.