ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Thursday 30 August 2012

എന്തിനു ഈ ഉത്സവങ്ങള്‍?

"ആത്മാവ് നഷ്ടപ്പെട്ട മലയാളിക്കിനി ഓണമില്ല" എന്ന്  നാലു വര്‍ഷം മുന്‍പ് ഓണനാളില്‍ ഈ പംക്തിയില്‍ ഞാന്‍ എഴുതിയിരുന്നു.ഓണത്തിനു  കാളനോടൊപ്പം കാളയിറച്ചിയും വിളമ്പുന്നതിന്റെ സാംഗത്യത്തെക്കുറിച്ച്ച് കെ.ഇ.എന്‍ എഴുതുകയും പ്രസംഗിക്കുക്കയും ചെയ്തിരുന്നതും ഓര്‍ക്കുന്നുണ്ടാവുമെല്ലോ?
ഇപ്പോള്‍ ഓണത്തെക്കുറിച്ച് പിന്നെയും എഴുതുന്നത് നാളെ തിരുവോണം ആയതുകൊണ്ട് മാത്രമല്ല.ഏറെക്കാലത്തിനു ശേഷമാണൂ വിശുദ്ധറംസാനു നടുവിലല്ലാതെ ഓണം വരുന്നത്.ഇത്തവണ എല്ലാ മുസ്ലീംങ്ങളും ഓണം ആഘോഷിക്കുമോ?
-ചിലരെങ്കിലും ഇത് ഉറ്റുനോക്കുന്നുണ്ട്.അതിനു വഴിതെളിച്ചത് എം.ഇ.എസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനമായിരുന്നു:മുസ്ലീംങ്ങള്‍  ഓണാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെ ആഞ്ഞ്ടിച്ച്കൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവനക്ക് വലിയ സാമൂഹികപ്രാധാന്യമാണുള്ളത്.പക്ഷേ,എന്തുകൊണ്ടോ പൊതുസമൂഹം അത് തിരിച്ച്റിയുകയോ അര്‍ഹിക്കും വിധം ചര്‍ച്ച് നടത്തുകയോ ചെയ്തില്ല.ഓണം മുസ്ലീംങ്ങള്ക്ക് ഹറാമല്ലാത്ത്തിനാല്‍ എം.ഇ.എസിന്റെ ആഭിമുഖ്യത്തില്‍ തങ്ങള്‍ അത് ആഘോഷിക്കുമെന്ന പ്രഖ്യാപനം മതത്തിന്റെ പരിവൃത്തത്തിനുമപ്പുറത്തേക്ക് നീളുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച് കഴിഞ്ഞു.
ഈയടൂത്തകാലത്തായി പൊതുവേദികളില്‍ ചിലരുടെ മതവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും  വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും വലിയൊരുവിഭാഗം ജനങ്ങളില്‍ ഇസ്ലാമിനെക്കുറിച്ച് തെറ്റുദ്ധാരണകള്‍ പരത്തുകയും ചെയ്തിട്ടുണ്ട്.പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ നിലവിളക്ക് കൊളുത്തുക,പൂമാലസ്വീകരിക്കുക,പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുക തുടങ്ങിയവ അനിവാര്യമായിവരും.അവയ്ക്ക് നേരെ തങ്ങളുടെ മതവിശ്വാസത്തിന്റെ പേരില്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ മതയാഥാസ്ഥിതികരും മൗലികവാദികളുമാണു തങ്ങളെന്ന അപകടകരമായ സന്ദേശമാണൂ നല്‍കുന്നത്.
 ഈ പശ്ചാത്തലത്തില്‍ കെ.ടി.ജെലീല്‍ എം.എല്‍.ഏ ആഗസ്റ്റ് ൨൭ലെ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ അതിശക്തമായ ലേഖനം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു.അത് ഓരോ മുസ്ലീമും മനസിരുത്തി വായിക്കേണ്ടതും ചര്‍ച്ച് ചെയ്യേണ്ടതുമാണു .ഒരു മതേതര സമൂഹത്തില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ മാത്രം വിശ്വാസപ്രമാണങ്ങള്‍ അണൂവിട വ്യത്യാസമില്ലാതെ എവിടെയും പാലിക്കപ്പെടണമെന്ന് ശഠിക്കുന്നതിന്റെ യുക്തിയെന്ത്?ഭൗതികവാദികളും നാസ്തികരുമായ കമ്യൂണിസ്റ്റുകാരുടെയും ആന്റണിയെപ്പോലുള്ള കോണ്‍ഗ്രസുകാരുടെയും ഒപ്പം അധികാരം പങ്കിടാമെങ്കില്‍ എന്തിനു ,ഇപ്പോള്‍ നിലവിളക്ക് കൊളിത്തില്ലെന്നും ഹാരമിടില്ലെന്നും മറ്റുമുള്ള ദുര്‍വാശി കാട്ടുന്നു?ഇതെല്ലാം ഹൈന്ദവമതവിശ്വാസത്തിന്റെ ഭാഗമാണന്നും അവ ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കുകയാണെന്നുമുള്ള തെറ്റുദ്ധാരണയോ അതിവായനയോ ആകണം അതിന്‍ അവരെ പ്രേരിപ്പിച്ചത്.ചില ഹൈന്ദവ തീവ്രവാദ സംഘടനകള്‍ അങ്ങനെ ഒരു ആശയപ്രപഞ്ചം സൃഷ്ടിച്ച് എല്ലാം ഹൈന്ദവവത്കരിക്കാന്‍ ശ്രമിക്കുന്നുണട്.
നാടിന്റെ സംസ്കാരവും പാരമ്പര്യവും ബഹുസ്വരതയില്‍ അധിഷ്ഠിതമാണെന്നും അതിനു എല്ലാ ജനവിഭാഗങ്ങളുടേയും സ്വത്വവുമായി ബന്ധമുണ്ടെന്നും കര്‍മ്മത്തിലൂടെ തെളിയിക്കുകയാണു ചെയ്യേണ്ടത്.അല്ലാതെ മാറി നിന്ന് ഒറ്റപ്പെടുകയല്ല.കര്‍ണ്ണാടക സംഗീതവും കഥകളിയുംമോഹിനിയാട്ടവും കൂടിയാട്ടവും കൂത്തുമൊക്കെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെട്ട സംഗീത-നൃത്ത രൂപങ്ങളാണ്‍.എന്തുകൊണ്ട് കലാമണ്ഡലം ഹൈദരലിയ്ക്ക് ശേഷം മുസ്ലീം സമുദായത്തില്‍ നിന്ന് ഈ രംഗത്ത് മഹാനായ ഒരു കലാകാരനോ കലാകാരിയോ ഉണ്ടായില്ല?
കലയേയും സംഗീതത്തേയും വരെ സങ്കുചിതമായ മതബോധത്തിന്റെ മഞ്ഞ്ക്കണ്ണുകളിലൂടെ മാത്രം കാണുന്ന അപകടകരമഅയ പ്രവണതയുടെ പരിണിതഫലമാണിത്.പണ്ഡിതഭാഷയെന്നും ദേവഭാഷയെന്നും അറിയപ്പെടുന്ന സംസ്കൃതത്തിനു നേരെയും അസഹിഷ്ണൂതയോടെ മുഖം തിരിച്ച് നില്‍ക്കുന്നതെന്തിനു?ആധുനിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ വന്‍ കുതിച്ചുചാട്ടം തന്നെ നടത്തി,ക്രിസ്ത്യന്‍ സമുദായത്തെ പിന്നിലാക്കിക്കൊണ്ട് മുന്നേറുന്നവര്‍ ഇത്തരം സങ്കുചിതബോധത്തിന്റെ ഇരകളാകരുത്.
മിക്കവാറും എല്ലാഉത്സവങ്ങളുടേയും ആരംഭം ഏതെങ്കിലും മതവുമായോ ജാതിയുമായോ ബന്ധപ്പെട്ടതാകും.പക്ഷേ,കാലാന്തരത്തില്‍ അവ എല്ലാ വിഭാഗക്കാരുടേയും പൊതു ആഘോഷങ്ങളായി മാറുന്നു.ക്രിസ്മസും ചെറിയപെരുന്നാളുംഓണവുമെല്ലാം അങ്ങനെ ദേശീയോല്‍സവങ്ങളായി മാറിയവയാണൂ.
ഓണം മലയാളിയുടെ ദേശീയൊല്സവമാണെങ്കിലും ഐതിഹ്യങ്ങള്‍ അതിന്റെ ഹൈന്ദവപാരമ്പര്യത്തെ അടിവരയിടുന്നതാണു.പക്ഷേ,മാവേലിനാട് എന്നത് തികച്ചും സോഷ്യലിസ്റ്റായ ഒരു ഭരണക്രമമാണൂ;രാഷ്ട്രീയവ്യവസ്ഥയാണൂ.അതാണൂ ഓണത്തിന്റെ കാലിക പ്രസക്തിയും പ്രാധാന്യവും.അതില്‍ നിന്ന് ചിലവിഭാഗം ക്രിസ്ത്യാനികളും മുസ്ലീംങ്ങളും മാറിനില്‍ക്കുന്നത് ജനാധിപത്യ,മതേതരപാരമ്പര്യത്തിനു ഒട്ടും ചേര്‍ന്നതല്ല.വിദ്യാരംഭ നാളില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ പുരോഹിതര്‍ ശ്രീയേശൂ വിജയം എന്ന് എഴുതിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്നില്ലേ?പാതിരിമാര്‍ ശാസ്ത്രീയസംഗീവും കഥകളിയും അഭ്യസിച്ച് ക്രൈസ്തവമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ അവതരിപ്പിക്കുന്നില്ലേ?
ഇനി ഒപ്പനയും മാപ്പിളകലകളും ഓണാഘോഷവേദികളില്‍ നിറഞ്ഞുനില്‍ക്കട്ടെ.ഇഫ്താര്‍പാര്‍ട്ടികളിലൂടെ മറ്റു ജനസമൂഹങ്ങളുമായി കൂടുതല്‍ അടുക്കാനും ഇടപഴകാനും ആശയവിനിമയം നടത്താനും കഴിഞ്ഞ ജനസമൂഹം എന്തിനാണൂ ഇനിയും ഓണത്തിനു നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്നത്?തങ്ങളുടെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്‍ടു തന്നെ മറ്റു ജനസമൂഹങ്ങളുമായി അന്തസ്സോടെ ഇടപെടാനും സമ്വദിക്കാനും കഴിയുമ്പോള്‍ എതിനാണൂ സങ്കുചിതത്വത്തിന്റെ ഇരുട്ടുമുറികളിലേക്ക് സ്വയം പിന്വാങ്ങിനില്‍ക്കുന്നത്?
തിരുവോണതിനു വിഭവസമൃദ്ധമായ സദ്യയൊരുക്കുമ്പോള്‍ ഇലയില്‍ മാംസം വിളമ്പുന്നതിനെക്കുറിച്ച് തെക്കന്‍ കേരളാത്തിലുള്ളവര്‍ക്ക് ചിന്തിക്കാനേ കഴിയില്ല.പക്ഷേ വടക്കന്‍ കേരളത്തിലെ മിക്കഭാഗങ്ങളിലും ഓണസദ്യക്ക് മീനും കോഴിയുമൊക്കെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ്‍.ഓണത്തിന്റെ മതേതരമായ പരിണാമത്തിന്റെ ഫലമാണത്.അതുകൊണ്ടുതന്നെ ഇടുങ്ങിയ മതചിന്തകള്‍ മാറ്റിവെച്ച് എല്ലാവരും ഓണം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ ആഘോഷിക്കട്ടെ-സദ്യയില്‍ കാളനും ഓലനും കാളയിറച്ചിയും ആട്ടിറച്ചിയും വിളമ്പട്ടെ.അതിനുള്ള  ഹൃദയവിശാലതയും ആത്മാര്‍ത്ഥതയുമുള്ളവര്‍ക്ക് ഓണമെന്നല്ല ഏത് ഉത്സവവും സാഘോഷം കൊണ്ടാടാന്‍ കഴിയും.അതിനു ഏവര്‍ക്കും കഴിയട്ടെ.
എന്തിനു ഈ ഉത്സവങ്ങള്‍?

Wednesday 15 August 2012

മാഡം കാമ:ചരിത്രത്താളുകളിൽ നിന്ന് മായുന്ന ഒരു ഏട്          

                                     മാഡം കാമ:ചരിത്രത്താളുകളിൽ നിന്ന് മായുന്ന ഒരു ഏട്                                                                                                                                                                                                                                                                                                                                  ന്ത്യ സ്വാതന്ത്ര്യത്തിന്റെ അറുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ,ചരിത്രം വിസ്മരിക്കാൻ ശ്രമിക്കുന്ന ഒരു വനിതയെ ഓർമ്മവരുന്നു- നമ്മുടെ ത്രിവര്‍ണ്ണ പതാക പൊതു വേദിയില്‍ ആദ്യമായി ഉയര്‍ത്തിയത് മാഡം കാമയായിരുന്നു. 1907 ആഗസ്റ്റ് 18ന് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാർട്ട് പട്ടണത്തില്‍ നടന്ന സോഷ്യലിസ്റ്റ്കാരുടെ മഹാസമ്മേളനത്തിലാണ് ഈ ധീരവനിത മൂവര്‍ണ്ണക്കൊടി കൈയ്യിലേന്തി ഇങ്ങനെ പ്രഖ്യാപിച്ചത് “ഇത് സ്വതന്ത്രേന്ത്യയുടെ പതാകയാണ്. എണ്ണമറ്റ ദേശാഭിമാനികളുടെ ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഈ പതാകയെ അഭിവാദ്യം  ചെയ്യുവിന്‍”. എന്നിട്ട് അവര്‍ മൂവര്‍ണ്ണക്കൊടി കൈയ്യിലുയര്‍ത്തിപ്പിടിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികള്‍ “ഇന്ത്യ നെടുനാള്‍ വാഴട്ടെ” എന്ന മുദ്രാവാക്യത്തോടെ പതാകയെ അഭിവാദ്യം ചെയ്തു.                                                                                                                                                                  ആ  പതാകയിലെ ,മഞ്ഞ,ചുവപ്പ് നിറങ്ങൾ യഥാക്രമം ഇസ്ലാം,ഹിന്ദു,ബുദ്ധമതങ്ങളെ പ്രതിനിധീകരിക്കുന്നു.താമരകൾ ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളേയും.1914ൽ ഈ പതാകയെ ഇന്ത്യൻ ഇൻഡിപൻഡസ് കമ്മിറ്റി അംഗീകരിച്ചു.കാമ സ്റ്റട്ഗാർട്ടിലുയർത്തിയ ആ പതാക ഇന്നും പുനയിലെ മറാത്താ-കേസരി ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ടു.
1931-ലെ കറാച്ചി സമ്മേളനത്തില്‍ വച്ചാണ് ത്രിവര്‍ണ്ണപതാകയെ കോണ്‍ഗ്രസ് അംഗീകരിച്ചത്. അതിന് 24 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ ദേശീയ പതാകയുടെ അതേ മാതൃതയിലുള്ള ത്രിവര്‍ണ്ണപതാക മാഡം കാമ വിദേശമണ്ണില്‍ ഉയര്‍ത്തിയതെന്ന് ഓര്‍ക്കുക.
35 വര്‍ഷം ലണ്ടനിലും പാരീസിലും താമസിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പടവെട്ടിയ ധീര വിപ്ലവകാരിയായിരുന്നു മാഡം കാമ. എവിടെ പോകുമ്പോഴും ത്രിവര്‍ണ്ണ പതാക അവരുടെ കൈയിലുണ്ടാകും. 
മാഡം കാമയുടെ സ്വദേശം മുംബൈയായിരുന്നു. ധനികനായ ഒരു പാര്‍സിയുടെ മകളായിരുന്നു അവര്‍. യഥാര്‍ത്ഥ പേര് ഭികൈജി കാമ. റസ്റ്റം കെ.ആര്‍ കാമ എന്ന അഭിഭാഷകന്റെ ഭാര്യയായതോടെ മാഡം കാമ എന്ന് അറിയപ്പെട്ടു തുടങ്ങി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ സാമൂ ഹികസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മാഡം കാമയുടെ ജീവിതം മാറ്റിമറിച്ചത് 1896-ല്‍ മുംബൈയില്‍ പടര്‍ന്നു പിടിച്ച പ്ലേഗായിരുന്നു. ആയിരക്കണക്കിനാളുകള്‍ ഈ പകര്‍ച്ചവ്യാധിക്കിരയായി. സ്വന്തം ആരോഗ്യം പോലും അവഗണിച്ചുകൊണ്ട് മാഡം കാമ രോഗികളെ പരിചരിക്കുന്നതില്‍ വ്യാപൃതയായി. അവരെയും രോഗം ബാധിച്ചു. 1901-ല്‍ തകര്‍ന്ന ആരോഗ്യം വീണ്ടെടുക്കാന്‍ വിദഗ്ദ്ധചികിത്സക്കായി കാമ ഇംഗ്ലണ്ടിലേക്ക് പോയി.
പിന്നെ അവര്‍ മടങ്ങിവന്നത് നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷം. സ്വന്തം മണ്ണില്‍ കിടന്നു മരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവസാനം അവരെ അനുവദിക്കുകയായിരുന്നു. 1936 ആഗസ്റ്റ് 13നു അവര്‍ വിട ചൊല്ലി.
ലണ്ടനില്‍ ചികിത്സക്കു പോയ മാഡം കാമ, അസുഖമെല്ലാം ഭേദമായി പണ്ടേ നാട്ടിലേക്കു മടങ്ങിയേനേ. അതിനുള്ള തയ്യാറെടുപ്പെല്ലാം നടത്തിക്കഴിഞ്ഞ് ഒരു വൈകുന്നേരം ഹൈഡ്പാര്‍ക്കിലൂടെ ചുറ്റിക്കറങ്ങിയപ്പോഴാണ് അവരുടെ ജീവിതത്തിലെ വന്‍ വഴിത്തിരിവ് സംഭവിക്കുന്നത്. ഹൈഡ്പാര്‍ക്ക് സ്ഥിരം പ്രസംഗ വേദിയാണ്. ആര്‍ക്കും ഏതു വിഷയത്തെക്കുറിച്ചും പ്രസംഗിക്കാം. കേള്‍വിക്കാരേറെ ഉണ്ടാകും. കാമ ചെന്ന ദിവസം ശ്യാം ജി കൃഷ്ണവര്‍മ്മ എന്ന ഒരു ഇന്ത്യക്കാരന്‍ ഘോരഘോരം പ്രസംഗിക്കുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ചെയ്യുന്ന അതിക്രമങ്ങളാണ് വിഷയം. ആ തീപ്പൊരി പ്രസംഗം അവരെ ഇരുത്തി ചിന്തിപ്പിച്ചു. മാതൃരാജ്യത്തിന്റെ മോചനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ അവര്‍ തീരുമാനിച്ചു.കോൺഗ്രസിന്റെ ബിട്ടീഷ് കമ്മറ്റി പ്രസിഡന്റായ ദാദാഭായി നവറോജിയുമായി അവർ പരിചയപ്പെട്ടു.അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായാണു പൊതുജീവിതം തുടങ്ങിയത്. ഹൈഡ്പാര്‍ക്കില്‍ അവര്‍ പിന്നെ, പ്രസംഗകയായി. കൃഷ്ണവര്‍മ്മയോടൊപ്പം ഇംഗ്ലണ്ടിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ച് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.നവറോജി,സിങ്ങ് രവാഭായി റാണ,കൃഷ്ണവര്‍മ്മ എന്നിവരോടൊപ്പം ലണ്ടനിൽ അവർ ഹോം റൂൾ സൊസൈറ്റി സ്ഥാപിച്ചു.1905ൽ പാരീസ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചുകൊണ്ട് പ്രവർത്തനമണ്ഡലം ഫ്രാൻസിലേക്കും വ്യാപിപ്പിച്ചു.                                                                                                                                 ഇന്ത്യയിൽ നിരോധിക്കപ്പെട്ട ‘വന്ദേ മാതരം‘, ‘ തൽവാർ’ ഉൾപ്പെടെയുള്ള വിപ്ലവപ്രസിദ്ധീകരണങ്ങൾ അവർ വിദേശരാജ്യങ്ങളിൽ അച്ചടിച്ച് പ്രചരിപ്പിച്ചു.അവ ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി വഴി ഇന്ത്യയിലെത്തിച്ചു.വിനായക് സവാക്കറുടെ അറസ്റ്റും ,കസ്റ്റഡിയിൽ നിന്നുള്ള രക്ഷപെടലുംകാരണം മാഡം കാമയുടെ ലണ്ടനിലെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയ സമയത്ത് ലെനിൻ അവരെ റഷ്യയിലേക്ക് ക്ഷണിച്ചിരുന്നതായി പറയപ്പെടുന്നു.ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസും ബ്രിട്ടനും സഖ്യകക്ഷി കളായിതീർന്നതോടെ ഫ്രാൻസിലെ ഇന്ത്യൻസ്വാതന്ത്യസമരപോരാളികൾ കടുത്തപ്രതിസന്ധിയി ലായി.കാമയും റാണയുമൊഴികെയുള്ളവർ രാജ്യം വിട്ടു.അവിടെതന്നെ പ്രവർത്തനം തുടർന്ന അവർ അറസ്റ്റു ചെയ്യപ്പെടുകയും മദ്ധ്യ ഫ്രാൻസ് പ്രവിശ്യയിലുള്ള വിച്ചിയിലെ ഒരു കമ്മ്യൂണിൽ തടവിലാക്കപ്പെടുകയും ചെയ്തു.                                                                                                                                          റാണയേയും കുടുംബത്തേയും കരീബിയൻ ദ്വീപായ മാർട്ടിനിക്കിലേക്കായിരുന്നു നാടുകടത്തിയത്.1917ൽ അവർ മോചിപ്പിക്കപ്പെടുവെങ്കിലും 1935വരെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പ്രവാസിയായികഴിഞ്ഞ് ഇന്ത്യൻ സ്വാതന്ത്യത്തിനുവേണ്ടി പൊരുതി.ആ വർഷം ആദ്യം അവർക്ക് പക്ഷാഘാതം പിടിപെട്ടതോടെആരോഗ്യനില തീരെ വഷളായി.തന്റെ നാളുകൾ എണ്ണപ്പെട്ടെന്ന് തോന്നിയതോടെ മാതൃരാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് അവർ ബ്രിട്ടീഷ് സർക്കാരിനോട് അപേക്ഷിച്ചു.സർ കൊവാസി ജഹാങീറിനോടൊപ്പം സ്വന്തം മണ്ണിൽ മൂന്നര പതിറ്റാണ്ടിനുശേഷം കാലെടുത്ത് കുത്തിയ അവർ പിന്നെ അധികകാലം ജീവിച്ചില്ല.ഒൻപതു മാസങ്ങൾക്ക് ശേഷം,1936 ആഗസ്റ്റ് 13നു മാഡം കാമ ചരിത്രത്താളുകളിലേക്ക് പിൻ വാങ്ങി.തന്റെ സമ്പാദ്യത്തിന്റെ മുഖ്യപങ്കും അവർ അനാഥപെൺകുട്ടികൾക്കായി ബോംബെയിൽ സ്ഥാപിക്കപ്പെട്ട ഒരു ട്രസ്റ്റിനുവേണ്ടി സമർപ്പിച്ചു.                                                                                                                                                                                                                           സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ ഒരദ്ധ്യായമായിരുന്നു ആ ജീവിതം.പക്ഷേ,അത് ക്രമേണ വിസ്മൃതമായി.ഈ അവസരത്തിലെങ്കിലും നമുക്ക് മാഡം കാമയെക്കുറിച്ചോർക്കാം.

Sunday 5 August 2012

സൈബർ നിയമം:ഈ ചുടുചോര ആരും കാണുന്നില്ലേ?

                                                                                                                                                 മ്പ്യൂട്ടർ,മൊബൈൽ ഫോൺ,ഇന്റർനെറ്റ് തുടങ്ങിയ വിവര-വിജ്ഞാന-വ്യാപന സങ്കേതങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേന്ദ്രസർക്കാർ 2008ൽ പാസാക്കിയ നിയമം സൈബർലോകത്ത് എതിർശബ്ദങ്ങളെ ഞെരിച്ചുകൊല്ലാനുള്ള ഫാസിസ്റ്റ് ആയുധമായി എങ്ങനെയാണു മാറിയത്?                                                                                                                                                                                നിയമം നിലവിൽ വന്നയുടൻ അതിന്റെ ‘രുചി’അറിഞ്ഞയാളായിരുന്നു പ്രമുഖ ബ്ലോഗറായ ചിത്രകാരൻ എന്ന മുരളി. 2008 ഡിസംബറിൽ, കേരളത്തിലെ  സൈബർ പൊലീസ് ,ഒരു പക്ഷേ ഇന്ത്യയിലാലാദ്യമായി ,സൈബർലോകത്തെ അഭിപ്രായസ്വാതന്ത്ര്യത്തിനു മേൽ ഈ നിയമം പ്രയോഗിച്ച് മറ്റുള്ളവർക്ക് ‘മാതൃക’ കാട്ടി.ചിത്രകാരൻ അറസ്റ്റു ചെയ്യപ്പെട്ടു.പരസ്യ ഏജൻസി നടത്തുന്ന അദ്ദേഹത്തിന്റെ കണ്ണൂരിലെ ഓഫീസിൽ നിന്നും ‘കുറ്റകൃത്യത്തിനു’ ഉപയോഗിച്ചതായി അരോപിക്കപ്പെട്ട കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അവർ പിടിച്ചെടുത്തുകൊണ്ടു പോയി.കേസിപ്പോഴും നടക്കുകയാണു.പിന്നീട്,സൈബർ പൊലീസിന്റെ തലപ്പത്ത് അവരോധിക്കപ്പെട്ട ടോമിൻ തച്ചങ്കരിയുടെ കാലത്ത് തേർവാഴ്ച്ചയായിരുന്നു.തമാശകളും കാർട്ടൂണുകളും  ഈ-മെയിലിൽ സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്തവർ വരെ നിർദാക്ഷിണ്യം കൈകാര്യം ചെയ്യപ്പെട്ടു.അങ്ങനെ ,കേരളത്തിൽ ‘സൈബർ കൊടും കുറ്റവാളികളുടെ’ എണ്ണം പെരുകി വന്നു.                                                                                             ബ്ലോഗിലോ,ഫേസ്ബുക്കിലോ ഏതെങ്കിലും രാഷ്ട്രീയ-മതനേതാവിനെയോ,സാമൂഹികാനാചാരത്തെയോ വിമർശിച്ചാൽ സൈബർപൊലീസ് ഒരു പക്ഷേ നിങ്ങളുടെ കതകിൽ മുട്ടിവിളിച്ചേക്കാം.അസഹിഷ്ണുതയും വൈര്യവും കൈമുതലാക്കിയ ചില രാഷ്ട്രീയ-മത നേതാക്കളും സംഘടനകളും ,പൊലീസുമായി ചേർന്ന് സൈബർലോകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണു.പരമ്പരാഗത മാദ്ധ്യമങ്ങളെ വരെ പിന്നിലാക്കി ബ്ലോഗുകളും സോഷ്യൽ നെറ്റ്വർക്കുകളും മാദ്ധ്യമലോകത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ,സിറ്റിസൺ ജേർണലിസത്തിന്റെ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നിരിക്കുമ്പോളാണു, ഈ ജനകീയവിപ്ലവത്തിനു നേരെ ഐ.ടി ആക്ട് എടുത്തുവീശുന്നത്.അതിനു ഒരു രക്തസാക്ഷി വരെയുണ്ടായി-തുറവൂരിലെ അഡ്വക്കേറ്റ് ഷൈൻ.ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ നിര നീളുകയാണു.                                                                                                                                     കൊടുങ്ങല്ലൂരിലെ ശിവപ്രസാദാണു ഒടുവിലത്തെ ഇര.ചെങ്ങന്നൂരിലെ ഭഗവതി എല്ലാമാസവും ഋതുമതി ആകുമത്രേ.അപ്പോൾ ഭക്തജനങ്ങൾ ‘തൃപ്പൂത്താറാട്ട്’ ഭക്ത്യാദരപൂർവ്വം നടത്തും.മനുഷ്യ സ്ത്രീകളെപ്പോലെ ക്ഷേത്രപതിഷ്ഠയും ഋതുമതിയാകുന്നതിന്റെ യുക്തി അന്വേഷിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിനു വൻപ്രതികരണങ്ങളാണുണ്ടായത്.ഇപ്പോൾ മുഖ്യധാരാമാദ്ധ്യമങ്ങളൊന്നും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും സാംഗത്യത്തേയോ യുക്തിയേയോകുറിച്ചുള്ള ഒരു ചർച്ചക്കും ഇടം കൊടുക്കില്ലെങ്കിലും സൈബർലോകത്ത് അങ്ങനെയല്ല.’രാജാവ് നഗ്നനാണെന്ന്’വിളിച്ചുപറയുന്നവരുടെ ഇടമാണത്.ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ട്.അവ മതഭ്രാന്തന്മാരേയും മൌലികവാദികളേയും വിറളിപിടിപ്പിക്കുക തന്നെ ചെയ്യും.തൃപ്പൂത്താറാട്ടിനെക്കുറിച്ചുള്ള ഫേസ്ബുക്ക് ചർച്ചകൾ വിശ്വാ സികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്രോപദേശക സമിതി നൽകിയ പരാതിയിന്മേലാണു സൈബർപൊലീസ് ശിവപ്രസാദിനു മേൽ ഐ.ടി നിയമം എടുത്തുപയോഗിച്ചത്.ഒപ്പം, ഭക്തജനങ്ങളുടെ വധഭീഷണിയുമുണ്ടു.മാതാ അമൃതാനന്ദമയിയെ വിമർശിച്ച് ഫേസ്ബുക്കിൽ എഴുതിയ ‘ടിന്റുമോനു’എതിരെയും ഈ ഭീകരനിയമം ഉപയോഗിച്ചിട്ടുണ്ടു.ആ പോസ്റ്റ് ഷെയർ ചെയ്ത ആയിരത്തോളം പേർക്കെതിരെയും സൈബർനിയമം അനുസരിച്ച്  പൊലീസ് കേസെടുത്തതായി ഒരു പ്രമുഖദിനപ്പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ടു.ഇങ്ങനെ പോയാൽ ഈ സൈറ്റുകൾ സന്ദർശിക്കുന്നവരേയും നാളെ ‘സൈബർ ഭീകരരാ’ക്കി പൊലീസ് പിടികൂടിയേക്കും.                                                               നവമാദ്ധ്യമങ്ങളേയും അവയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വിമതശബ്ദങ്ങളേയും ചില മത-രാഷ്ട്രീയ നേതാക്കൾ വളരെയധികം ഭയപ്പെടുന്നു.അതുകൊണ്ടാകണം ബദ്ധവൈരികൾക്കു പോലും ഇക്കാര്യത്തിൽ അസാധാരണമായ ഐക്യമുള്ളത്.കുറ്റിപ്പുറം കെൽട്രോണിലെ ജീവനക്കാരനായ മൊയ്തു 2009ൽ അറസ്റ്റുചെയ്യപ്പെട്ടത് പിണറായി വിജയൻ സൈബർ പൊലീസിനു നൽകിയ ഒരു പരാതിയിന്മേലായിരുന്നു.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏൽ.ഡി.എഫിനേറ്റ പരാജയത്തെ പിണറായി വിശദീകരിക്കാൻ ശ്രമിക്കുന്നത്,ശ്രീനിവാസന്റെ പ്രശസ്ത സിനിമയായ  ‘സന്ദേശ’ത്തിലെ ശങ്കരാടിയുടെ ചില ഡയലോഗുകൾ ഉദ്ധരിച്ചാണെന്ന് ചിത്രീകരിച്ച ഒരു കാർട്ടൂൺ ഫോർവേഡ് ചെയ്ത ‘കുറ്റ’ത്തിനായിരുന്നു,മൊയ്തുവിനെ തച്ചങ്കരിപൊലീസ് സൈബർ കുറ്റവാളിയാക്കിയത്.അങ്ങ് ബംഗാളിൽ മമത ബാനർജി ചെയ്തുകൊണ്ടിരിക്കുന്നതും ഇതു തന്നെ.തനിക്കെതിരായ കാർട്ടൂൺ പ്രകരിപ്പിച്ചു എന്നാരോപിച്ചായിരുന്നു മമതയുടെ സൈബർ പൊലീസ് ജാദവ്പൂർ  സർവകലാശാലയിലെ പ്രൊഫസറായ അബികേശ് മുക്കർജിയേയും മറ്റും അറസ്റ്റു ചെയ്തത്.                                                                                                                                         ഇനി നമുക്ക് ചിത്രകാരന്റെ അറസ്റ്റിലേക്ക് തിരിച്ച് വരാം,2009 ജനുവരി 17നു ഈ ലേഖകൻ ‘ഒരു സൈബർ കൊടും ഭീകരൻ പിറക്കുന്നു’ എന്ന പേരിൽ “ദൃഷ്ടിദോഷം” ബ്ലോഗിൽ എഴുതിയ കുറിപ്പ് കൂടി വായിക്കുക:                                                                                                                                                                              "സരസ്വതിക്ക് എത്ര മുലകളുണ്ട്? എന്നു എഴുതാന്‍ ലോകത്ത് ഒരു മാധ്യമേയുള്ളു-ബ്ലോഗ്.
ഈ നവമാദ്ധ്യമത്തിന്റെ ശക്തിയും ദൌര്‍ബല്യവും ഇതു തന്നെ.
(ചിത്രകാരന്‍ തന്റെ  പോസ്റ്റിലൂടെ വംശവൈരം ഉണ്ടാക്കുന്നു എന്നു സന്തോഷ് ജനാര്‍ദ്ദനന്‍ നല്‍കിയ ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനതില്‍ കണ്ണൂര്‍ ടൌണ്‍ പോലീസ് IT Act-ലെ 67ആം വകുപ്പനുസ്സരിച്ച് കേസ് ചാര്‍ജ്ജ് ചെയ്തു).ചിത്രകാരനു തന്റെ സ്വതസിദ്ധമായ ശൈലിയില്‍,ഇതേ പോലെ എഴുതുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടു.ഭാഷ അരോചകമോ നികൃഷ്ടമോ ഒക്കെയായി പലര്‍ക്കും തോന്നാം.അത് ശൈലിയുടെ പ്രശ്നം.
-എ‍ന്താണിവിടെ ചിത്രകാരന്‍ ചര്‍ച്ച ചെയ്തത്?
ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാനോ,ദൈവങ്ങളെ അവമതിക്കാനോ കരുതിക്കൂട്ടി ശ്രമിച്ചതല്ലല്ലോ. ഇവിടെ വിഷയം സരസ്വതിയുടേതുള്‍പ്പെടെയുള്ള
ദൈവങ്ങളുടെ കലണ്ടര്‍ ചിത്രങ്ങളാണു:
“സത്യത്തില്‍, ഈ ദൈവങ്ങളുടെ ചിത്രങ്ങളൊക്കെ കാലികമായി മാറ്റിവരക്കേണ്ട സമയമായിരിക്കുന്നു. ഷക്കീലയെപ്പോലെയോ, ഖുശ്ബുവിനെപ്പോലെയോ,നയന്‍സിനെപ്പോലെയോ മാദകമായ അകിടുള്ള സരസ്വതിയും, മഹാലക്ഷ്മിയും, പാര്‍വ്വതിയുമൊക്കെ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി ഭക്തരായ ചിത്രകാരന്മാര്‍ക്കും, ബ്രാഹ്മണര്‍ക്കും തോന്നേണ്ടതാണ്.”
ഇതാണു പ്രതിപാദ്യവിഷയം.
-ഇതിനുമപ്പുറമുള്ളത് അതിവായനയാകുന്നു.ദുഷ്ടലാക്കോടെയുള്ള ഈ അതിവായനയില്‍ നിന്നാണു ഈ പോസ്റ്റില്‍ മതവൈരവും മതസ്പര്‍ധയും ആരോപിക്കപ്പെടുന്നത്.
ദൈവത്തിന്റെ മാംസളമായ ശരീരത്തില്‍ ദൈവികത കാണുന്ന അടിമകള്‍ക്ക് ഇത് അരോചകമാകുമെങ്കിലും, ചിന്താശക്തി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഗുണം ചെയ്യുമെന്നു പ്രതീക്ഷിച്ച ചിത്രകാരന്റെ ശുദ്ധഗതിയ്ക്ക് നമോവാകം.ഒരു ഈ-മെയില്‍ കൊണ്ടു താങ്കളെ ഒരു സൈബര്‍ കുറ്റവാളിയാക്കാന്‍ ത്രാണിയുള്ള ഭസ്മാസുരന്മാരും ബൂലോകത്തിലുണ്ടു.നമ്മുടെ ദൌര്‍ബല്യമാണിത്.
ആശയങ്ങളെയും വിമര്‍ശനങ്ങളേയും സഹിഷ്ണുതയോടെ,മാന്യതയോടെ, അന്തസ്സായി നേരിടുകയും ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യേണ്ടതിനുപകരം താന്‍ വരച്ച വരയില്‍ നില്‍ക്കാത്തവരെയെല്ലാം സൈബര്‍ കൊടും കുറ്റവാളികളാക്കാന്‍ തുനിഞ്ഞിറങ്ങിയവരെ ഓര്‍ത്തു പരിതപിക്കുന്നു.
-ഏത് പോലീസുകാരനും കയറി നിരങ്ങാനും ബ്ലോഗര്‍മാരെ പീഡിപ്പിക്കാനും വഴിയൊരുക്കുന്നവര്‍ ഈ മാദ്ധ്യമത്തിന്റെ അന്തകരാണു.
ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിയാം.അതുകൊണ്ടു തന്നെ ഇവരോടു പൊറുക്കാനാവില്ല.
ഇവര്‍ക്കു മാപ്പില്ല".                                                                                                                                                                                                                                                          സൈബർ നിയമത്തിന്റെ ഇരയാകേണ്ടി വന്ന ഷൈനിനെക്കുറിച്ചെഴുതിയ ഈ കുറിപ്പ് കൂടി  (കെ.വി.ഷൈനു വിട-കേരള ബ്ലോഗ് അക്കാദമി ബ്ലോഗ് ഏപ്രിൽ 16,2012).                                                                                                              ഇതിനോട് ചേർത്ത് വായിക്കേണ്ടതാണു;                                                                                                                                                                                            “‘ ബ്ലോഗറും പ്രക്ഷേപകനും മാദ്ധ്യമപ്രവർത്തകനുമായ കെ.വി.ഷൈൻ (41) വിടവാങ്ങി.ചേർത്തലക്കടുത്ത തുറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 15നു രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൈബർലോകത്ത് “വിചിത്രകേരളം”എന്ന വ്യത്യസ്തമായ ബ്ലോഗിലൂടെ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ ഷൈൻ ,‘നായർ സമുദായത്തെ ആക്ഷേപിക്കുന്ന രചനകൾ പോസ്റ്റു ചെയ്തു ‘എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപണിക്കരുടെ പരാതിയിൽ 2010 മെയിൽ അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസിനാൽ വേട്ടയാടപ്പെടുകയും ചെയ്തു. അറസ്റ്റിനെ തുടർന്ന് സർക്കാർ, ടെക്നിക്കൽ സ്കൂളിൽ എൽ.ഡി.ക്ലർക്കായിരുന്ന അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.അടുത്തിടെയാണു തിരികെ ജോലിയിൽ പ്രവേശിച്ചത്.കോടതി ഉത്തരവിന്റെ ബലത്തിൽ ബ്ലോഗിന്റെ പാസ്വേഡ് കൈക്കലാക്കിയ പൊലീസ് വിചിത്രകേരളംഡിലീറ്റ് ചെയ്തതിനെ തുടർന്നാകാം അത് നെറ്റിൽ നിന്ന് അപ്രത്യക്ഷമായി.സൈബർ നിയമം നെറ്റിൽ ഭീകരത വിതക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു ഷൈൻ നേരിട്ട പീഡനം.അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ഈ പശ്ചാത്തലത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്നു. ”                                                                               -അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും  നവമാദ്ധ്യമങ്ങളൂടെ നേതൃത്വത്തിൽ നടക്കുന്ന മാദ്ധ്യമങ്ങളുടെ ജനാധിപത്യവത്ക്കരണത്തെക്കുറിച്ചും,മുല്ലപ്പൂ വിപ്ലവം മുതൽ ഒക്ക്യുപൈ വാൾസ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ചുമൊക്കെ ആവേശം കൊള്ളുകയും വാതോരാതെ പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്നവരുംകാണുന്നില്ലേ,ഐ.ടി നിയമത്തി ന്റെ പേരിൽ നടക്കുന്ന ഈ ഭീകരത?നവമാദ്ധ്യമങ്ങളുടെ തലയറുത്ത് കരാളനൃത്തം ചവിട്ടുന്നവരുടെ അട്ടഹാസങ്ങൾ കേൾ ക്കുന്നില്ലേ?ഈ ചുടുചോര ആരും കാണുന്നില്ലേ??

Sunday 15 July 2012

എം.എസ് ബാബുരാജ് ;അനശ്വരമീജീവിതഗാനം


                                                                                                            എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കോഴിക്കോട് നഗരത്തിലെ പഴയ പോലീസ് ലൈനിനടുത്ത റോഡില്‍ ഒരാള്‍ക്കൂട്ടം.
മലബാര്‍ റിസര്‍വ്വ് പോലീസിലെ കോണ്‍സ്റ്റബിളായ കുഞ്ഞുമുഹമ്മദ് ഒരു കൗതുകത്തിന് അവിടേയ്ക്ക് ചെന്നു.
ഒരു തെരുവു ഗായകന്‍ പാടുകയാണ്. പത്ത്-പതിനഞ്ച് വയസ്സുള്ള പയ്യനാണ്. കള്ളി ബനിയനിട്ട ഒരവശനായ ഗായകന്‍ തന്റെ വയറില്‍ കൊട്ടി താളം പിടിച്ച് ഉച്ചത്തില്‍ പാടുകയാണ്. ശ്രുതിമധുരമാണ് ആ ഗാനങ്ങള്‍. ഹിന്ദുസ്ഥാനിയും, മാപ്പിളപ്പാട്ടുകളും, രബീന്ദ്രസംഗീതവുമൊക്കെയുണ്ട്. സംഗീതതല്പരനായ ആ പോലീസുകാരന്‍ ആ പാട്ടുകളില്‍ ആകൃഷ്ടനായി അവിടെ തന്നെ നിന്നു. പാടിത്തളര്‍ന്നപ്പോള്‍ അവന്‍ ഓരോരുത്തരുടെ മുന്നിലും കൈനീട്ടി. നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് ഓരോരുത്തരായി പിരിഞ്ഞുപോയപ്പോള്‍ കുഞ്ഞു മുഹമ്മദ് അവന്റെ അടുത്തെത്തി സൗമ്യനായി തിരക്കി, “എന്താ നിന്റെ പേര്?”
സാബിര്‍ ബാബു” അവന്‍ പറഞ്ഞു. അയാള്‍ അവന്റെ വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ബാപ്പയും ഉമ്മയും മരിച്ചു പോയി. കുറച്ചു കാലമായി പാട്ടുപാടി തെരുവുകളില്‍ അലയുകയാണ്.
ജാന്‍ മുഹമ്മദ് സാഹിബ് എന്ന അക്കാലത്തെ പ്രശസ്തനായ ഖവാലി ഗായകനായിരുന്നു അച്ഛന്‍. അന്നൊക്കെ മലബാറിലെ ധനാഢ്യരായ മുസ്ലീങ്ങളുടെ വീടുകളിലെ നിക്കാഹിന് ഖവാലി സംഘങ്ങള്‍ മാറ്റുരയ്ക്കുന്ന പതിവുണ്ടായിരുന്നു. പുതിയാപ്ലയോടൊപ്പം വധൂഗൃഹങ്ങളിലേയ്ക്ക് ഗായകസംഘം പോകും. അവിടെയള്ള ഖവാലി ഗായകരുമായി മത്സരിച്ച് പാടി രാവ് വെളുപ്പിക്കും. അതിനായി കല്‍ക്കത്തയില്‍ നിന്നും വരുത്തിയതായിരുന്നു ജാന്‍ മുഹമ്മദിനെ. അദ്ദേഹം കോഴിക്കോട്ടു നിന്ന് വാഴക്കാടുകാരി ഫാത്തിമയെ വിവാഹം കഴിച്ചതില്‍ പിറന്നതാണ് സാബിര്‍ സാബു. ആറു വയസ്സായപ്പോഴേക്കും ഉമ്മ മരിച്ചു. ഉപ്പ തലശ്ശേരിയില്‍ നിന്നു പിന്നെയും കെട്ടി. അവന്റെ അനാഥ ബാല്ല്യം കെട്ടു പൊട്ടിയ പട്ടം പോലയായിതീരാന്‍ അധിക കാലം വേണ്ടി വന്നില്ല. ഉപ്പ കല്‍ക്കത്തയ്ക്ക് മടങ്ങിപ്പോയി. അങ്ങനെ, അക്ഷരാര്‍ത്ഥത്തില്‍ തെരുവിലായി അവന്റെ ജീവിതം. വയറ്റത്തടിച്ച് പാട്ടുപാടാന്‍ തുടങ്ങിയത് അങ്ങനെയാണ്. ഇടയ്‌ക്കെപ്പോഴോ ഉപ്പയെ അന്വേഷിച്ച് കല്‍ക്കത്തയ്ക്ക് കള്ളവണ്ടി കയറി. പക്ഷെ ഉപ്പയെ കണ്ടെത്താനാകാതെ ചൗരംഗിയിലും, ഹൗറയിലും നിത്യവൃത്തിക്കായി വയറ്റത്തടിച്ച് പാടി നടക്കേണ്ടി വന്നു. സൈഗാളിന്റെയും ആത്മയുടെയും പ്രശസ്ത ഗാനങ്ങള്‍ പാടി തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞ ശേഷമായിരുന്നു കോഴിക്കോട്ടെത്തിയത്.
ഈ തെരുവു ബാലന്റെ കരളലിയിക്കുന്ന ജീവിത കഥ ആ പോലീസുകാരനെ പിടിച്ചുലച്ചു. അയാള്‍ അവനെ കൈപിടിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നീയിനി എങ്ങും പോകേണ്ട. എന്റെ ഒപ്പം പോര്.
രണ്ട് അനിയന്മാരും അനിയത്തിമാരും അവിടെ കൂട്ടിനുണ്ടായിരുന്നു. കുഞ്ഞുമുഹമ്മദ് അവന് പുതുവസ്ത്രങ്ങളും ഭക്ഷണവും നല്‍കി. വൈകിട്ട് തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി സാബിര്‍ ബാബുവിനെക്കൊണ്ട് ഗാനമേള നടത്തിച്ചു. പിന്നെ, കോഴിക്കോട്ടെ സംഗീത സദസുകളിലൂടെ നാടകരംഗത്തേയ്ക്ക്. പിന്നെ സിനിമയിലൂടെ മലയാളിയുടെ മനസ്സിലേക്ക്  സാബിര്‍ ബാബു നടന്നടുത്തു, നമ്മുടെ പ്രിയപ്പെട്ട ബാബുരാജായി.
ഹിന്ദുസ്ഥാനി സംഗീതത്തെ മലയാളിയുടെ മനസ്സിലേക്ക് ആവാഹിച്ച നൂറുകണക്കിന് അനശ്വര ഗാനങ്ങള്‍ക്ക് ഈണം നല്‍കി, ബാബുരാജ്. ആദ്യമായി അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചത് പി.ഭാസ്‌കരന്‍ എഴുതിയ രാമു കാര്യാട്ടിന്റെ “മിന്നാമിനുങ്ങിലെ ഗാനങ്ങള്‍ക്കായിരുന്നു.
ജീവിതത്തില്‍ ഒന്നിനും കണക്കുവെയ്ക്കാതെ ആഘോഷപൂര്‍വ്വം മുന്നോട്ടുപോയ ബാബുരാജിന്റെ അവസാന നാളുകള്‍ അദ്ദേഹത്തെ അടുത്തറിയുന്നവരെ ഏറെ നൊമ്പരപ്പെടുത്തി. പക്ഷാഘാതം വരുകയും സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ കൂടെ നിന്നവരൊക്കെ ബാബുരാജിനെ കൈയ്യൊഴിഞ്ഞു.
മദിരാശിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടന്നാണ് അന്‍പത്തിയേഴാം വയസ്സില്‍ അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നത്.
മരണമടുത്തപ്പോള്‍ വാര്‍ഡില്‍ ഒപ്പമുണ്ടായിരുന്ന ഒരു സ്‌നേഹിതനോട് പി.ഭാസ്‌കരന്‍ എഴുതിയ “അന്വേഷിച്ചു കണ്ടെത്തിയില്ല” എന്ന ചിത്രത്തിലെ “താമരക്കുമ്പിള്ളല്ലോ മമ ഹൃദയം” എന്ന ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. ഒപ്പം പാടാന്‍ അദ്ദേഹം ശ്രമിച്ചു. ‘താതാ നിന്‍ കല്പനയാല്‍’ എന്ന വരി ദുര്‍ബ്ബല ശബ്ദത്തില്‍ പാടിക്കൊണ്ടിരിക്കേ ആ ശബ്ദം എന്നെന്നേയ്ക്കുമായി നിലച്ചു. 1978 ഒക്‌ടോബര്‍ 7 ന് ബാബുരാജ് ഈ ലോകം വിട്ടുപോയി. തന്റെ പ്രിയ സുഹൃത്തിനുള്ള ആദരാഞ്ജലിയായി ഭാസ്‌കരന്‍ മാസ്റ്റര്‍ “ബാബുരാജ്” എന്ന കവിത എഴുതിയിട്ടുണ്ട്.
 വിരഹത്തിന്റെ ഈ 34ആം വർഷത്തിലും പ്രിയപ്പെട്ടവർക്ക്  ആ സ്മരണകൾ കടലിരമ്പമാകുന്നു.ബാബുക്കയുടെ ഗാനങ്ങൾ അനശ്വരമാണു;അപൂർണ്ണമായ ആ ജിവിതം നൽകുന്ന അനുഭവപാഠങ്ങളും അങ്ങനെ തന്നെ.

Monday 11 June 2012

കൊടുങ്കാറ്റിൽ പെട്ട കപ്പൽ/കെ.പി.വിജയൻ

എന്റെ “(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ” എന്ന ലേഖനസമാഹാരത്തിനു കെ.പി.വിജയൻ എഴുതിയ അവതാരികയാണിത്.പുഴ ഓൺലൈൻ മാഗസിനിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടു.


കൊടുങ്കാറ്റില്‍ പെട്ട കപ്പലിലെ ആളുകളെ നയിക്കുന്നതെന്താണ്? വികാരമോ വിചാരമോ? മുന്നിട്ടുനില്‍ക്കുന്നത് വികാരം തന്നെ. ഭീതി, പരിഭ്രാന്തി, മരണഭയം എന്നിങ്ങനെയുള്ള വികാരങ്ങള്‍. ചില നാവികര്‍ ലൈഫ്ബോട്ടുകള്‍ ഇറക്കാന്‍ തയ്യാറായി നില്‍ക്കും. ഏറെ പരിഭ്രാന്തി യാത്രക്കാര്‍ക്ക് തന്നെ . ചിലര്‍ കുടുംബത്തെക്കുറിച്ച് ഓര്‍ക്കും. കുടുംബം കൂടെയുണ്ടെങ്കില്‍ ആദ്യം കുട്ടികളെ എങ്ങനെ രക്ഷിക്കും എന്ന ചിന്തയായിരിക്കും. ഇവയെല്ലാം ചേര്‍ത്ത് അടുക്കും ചിട്ടയുമായി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കാനാവില്ല.


ഡി. പ്രദീപ് കുമാര്‍ വിവരിക്കുന്നത് കൊടുങ്കാറ്റിലകപ്പെട്ട കപ്പല്‍ പോലെ ആടി ഉലയുന്ന കേരളത്തെയാണ്. ഇന്നിലേക്കും, പശ്ചാത്തലമായി ഇന്നലെകളിലേക്കും ; ചരിത്രാതീതകാലത്തെക്കും വരെ അദ്ദേഹം എത്തിനോക്കുന്നു. ഇടക്ക് മറ്റ് സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെ എന്തിനു ചെയ്യുന്നു. ?


കേരളത്തിന്റെ സാമൂഹ്യജീവിതം ആടി ഉലയുകയാണ് എന്ന് ഉത്തരം. എന്തുകൊണ്ട്? ഉത്തരം തേടി പിന്നിലേക്ക് സഞ്ചരിക്കണം. എന്റെ ചെറുപ്പകാലത്ത് ഏതാണ്ട് രണ്ടു നാഴിക നടന്നാണ് കതിരൂര്‍ ഹൈസ്കൂളില്‍ പോയിരുന്നത്. വഴിക്ക് ഒരിടത്ത് നെയ്ത്തുകാരുടെ കോളനി ഉണ്ട്. അവര്‍ നെയ്യുന്ന മുണ്ടിനും , തോര്‍ത്തിനും പഞ്ഞക്കര്‍ക്കിടകമാസത്തില്‍ വില്‍പ്പന കുറയും . അതിനാല്‍ നിരത്തുവക്കില്‍ നിന്ന് തകരച്ചെടികളുടെ കമ്പ് ഒടിച്ചുകൊണ്ടുപോകുന്നത് കാണാം. ഉച്ചക്ക് തകര ഉപ്പിട്ട് വേവിച്ചു തിന്ന് വിശപ്പടക്കും. ദാരിദ്ര്യത്തിന്റെ ഭക്ഷണം താളും തകരയുമാണ്. അത് എല്ലായിടത്തും കിട്ടിയെന്നു വരില്ലല്ലോ. ഈ നെയ്ത്തുകാര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഓല വലിച്ചും ക്ഷീണിച്ചവശരായിരിക്കും. പലരും ക്ഷയരോഗികള്‍ . അവര്ക്ക് കൂലിപ്പണികള്‍ ചെയ്യാന്‍ അറിവോ, കഴിവോ ഇല്ലാത്തതിനാലാണ് ഈ ഉപജീവനശ്രമം. ചെമ്പില്‍ അമ്പഴങ്ങ പുഴുങ്ങി തിന്നെങ്കിലും ആയുസ്സ് നിലനിര്‍ത്തണം എന്ന് അക്കാലത്തൊരു ചെല്ലുണ്ട് . അമ്പഴങ്ങ പുളിക്കുന്ന ഒരു തരം പഴമാണ് . ചെമ്പില്‍ അതു പുഴുങ്ങിയാല്‍ രുചി അസഹ്യമായിരിക്കും.


കാലം മാ‍റി കോലം മാ‍റി . അവനവന്റെ ജീവിതം നിസ്സാരമായി .എല്ലാ ജാതികളിലും മതങ്ങളിലും വര്‍ഗീയതയുടെ ഉയര്‍ത്തെഴുനേല്‍പ്പാണ് കാണുന്നത്. പല ഹിന്ദുക്കളും രാ‍വിലെ രണ്ടു മൂന്നു തരം കുറികള്‍ തൊടും - ചിലര്‍ ചന്ദനക്കുറി മാത്രം. തങ്ങള്‍ ഹിന്ദുക്കളാണെന്നറിയിക്കാന്‍. - ക്രിസ്ത്യാനികള്‍ കുരിശുമാല ധരിക്കുന്നതുപോലെ . ‘’ ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന്’‘ എന്ന പ്രഖ്യാപിച്ച മഹാത്മാവിന്റെ പിന്‍ തലമുറക്കാര്‍ ഒരു ജാതിയെന്നാല്‍ തിയ്യ/ ഈഴവജാതിയെന്നു വിളംബരം ചെയ്യുന്നു. ‘’ മദ്യം വിഷമാണ് ചെത്തരുത് , കുടിക്കരുത്, വില്‍ക്കരുത് ‘’ എന്ന ഉപദേശത്തിനും ഫലം അതുതന്നെ. മദ്യരാജാക്കന്മാര്‍ ശ്രീനാരായണപ്രസ്ഥാനത്തെ കയ്യടക്കിയിരിക്കുന്നു.


എന്റെ നാടായ തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിലും തുടക്കത്തില്‍ താണജാതിക്കാരെ അകറ്റി നിര്‍ത്തിയിരുന്നു. എങ്കില്‍ താന്‍ തറക്കല്ലിട്ട അത്തരം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയില്ലെന്നു ഗുരുദേവന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജഗന്നാഥക്ഷേത്രത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനമനുവദിച്ചത്. അതിന് കുറച്ചപ്പുറത്ത് തിരുവങ്ങാട് നായന്മാര്‍ നടത്തുന്നതും ബ്രാഹ്മണര്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതുമായ ശ്രീരാമക്ഷേത്രമുണ്ട്. അവിടെ 1953 - ല്‍, ഞാന്‍ തലശേരി വിടുന്നതുവരെ , ശ്രീകോവിലിനടുത്ത് തിയ്യര്‍ മുതല്‍ക്കുള്ള കീഴ്ജാതിക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. സ്വതന്ത്രഭാരതത്തിലെ അനുഭവം!


ഞങ്ങളുടെ നാട്ടില്‍ കാവുകളാണധികം. അവയില്‍ നിത്യപൂജയില്ല . കൊല്ലത്തില്‍ രണ്ടുമൂന്നു ദിവസത്തെ ഉത്സവങ്ങളേ ഉള്ളു. അതിനാല്‍ ഞങ്ങള്‍ നിത്യേന രാവിലെ ക്ഷേത്രം തേടി പ്രാര്‍ത്ഥിക്കാന്‍ പോകുന്ന പതിവില്ല. ഈ ശീലം ഇന്നും തുടരുന്നു. ഇന്ന് എന്റെ എറണാകുളത്തെ വീടിനു മുന്നിലൂടെ രാവിലെ ധാരാളം സ്ത്രീ പുരുഷന്മാര്‍ ക്ഷേത്രങ്ങളിലേക്ക് പോകുന്നത് കാണാം.മിക്കവരും അടുത്തടുത്തുള്ള ക്ഷേത്രങ്ങളില്‍ കയറിയിറങ്ങും. ഞാന്‍ അവര്‍ക്ക് ‘ ഗുഡ്മോര്‍ണിംഗ്’ ആശംസിച്ചുകൊണ്ട് എതിര്‍ദിശയിലേക്ക് നടന്ന് സ്റ്റേഡിയത്തില്‍ കയറി ചുറ്റി നടക്കും. അവിടെ എല്ലാ ജാതിക്കാരും മതക്കാരും കൂട്ടിനുണ്ടാ‍കും.


ഞാന്‍ ദൈവത്തോട് വിട പറഞ്ഞ രംഗവും രസകരമാണ്. അക്കാലത്ത് സ്കൂളില്‍ പോകാനുള്ള സൗകര്യത്തിന് അമ്മയുടെ വീട്ടിലായിരുന്നു താ‍മസം. ഒരു ജന്മദിനത്തില്‍ വയലിനക്കരെയുള്ള അച്ഛന്റെ വീട്ടില്‍ പോയി. അതിന്നടുത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് ഞങ്ങളെ തൊഴാനയച്ചു . ഞാനും ചേച്ചിയും ഒരു വേലക്കാരനും കൂടിയാണ് പോയത്. ക്ഷേത്രമുറ്റത്ത് കടക്കാന്‍ അധികാരമില്ല . അതിന്നപ്പുറം നിന്നാല്‍ പൂജാരി വരും. കാശ് വാങ്ങും. പ്രസാദം തരും.


ഒരു ചെറുപ്പക്കാരനേയും ചെറുപ്പക്കാരിയേയും കണ്ടപ്പോള്‍ പൂജാ‍രി ‘ മംഗലം’ എന്നു ചോദിച്ചു . ഞങ്ങള്‍ വിവാഹത്തിന് ‘ മംഗലം ‘ എന്നാണ് പറയുക. ‘ മംഗളം’ എന്ന വാക്കിന്റെ പ്രാകൃതരൂപം.വേലക്കാരന്‍ കേട്ടത് 'പെങ്ങളാ' എന്നാണ്. 'അതേ' എന്നു പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ക്ക് മംഗലത്തിന്റെ അനുഗ്രഹം കിട്ടി!


അകലെ നിന്ന് ഒരു ദൈവത്തെയും കണ്ട് അനുഗ്രഹം വാങ്ങാൻ ഇനി പോകില്ല എന്ന തീരുമാനവുമായാണ് ഞാന്‍ മടങ്ങിയത്. എനിക്ക് പല ജോലിത്തിരക്കുമുണ്ട്. ദൈവത്തിന് ഭക്തന്മാരെ കാണുക, അനുഗ്രഹിക്കുക എന്നിവയല്ലാതെ വേറെ തൊഴിലൊന്നും ഇല്ലല്ലോ. വീട്ടില്‍ വന്നാല്‍ ചങ്ങാതിയേപ്പോലെ സ്വീകരിക്കാം. അല്ലാതെ പൂജാമുറിയൊന്നും ഇല്ല.


ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ പോകാന്‍ അനുവാദമില്ലാത്ത ആയിരക്കണക്കിനു കീഴ്ജാതിക്കാര്‍ അങ്ങോട്ട് പണം കൊടുക്കാന്‍ പോകുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഗ്രന്ഥകാരന്‍ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. ഇതിനൊരനുബന്ധം കൂടി ചേര്‍ക്കാനുണ്ട്. ഇന്ത്യയില്‍ ഇന്നാകെ എത്ര ക്ഷേത്രങ്ങളുണ്ട്? അവയില്‍ ഓരോന്നിലും എത്ര തരം ആരാധനാ രീതികളുണ്ട് ? ഓരോ കൊല്ലവും പുതുതായി എത്ര രീതികള്‍ ചേര്‍ക്കുന്നു? ഓരോ ആരാധനാ രീതിയുടേയും നിരക്കെത്രയാണ്? ഹൈന്ദവര്‍ ഏറ്റവുമധികം പണം ചെലവാക്കുന്നത് ഈ ആരാധനാരീതിക്കാകും.


ഇക്കാര്യം ‘ ശതകോടി അര്‍ച്ചനയും പ്രഹര ചികിത്സയും’ എന്ന അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശതകോടി അര്‍ച്ചന നടത്തിയാലേ ഭക്തന്മാരുടെ നേരെ ദൈവം കണ്ണു തുറക്കു. വിഭവസമൃദ്ധമായ സദ്യ കിട്ടാന്‍ പുരോഹിതന്മാര്‍ ഉണ്ടാക്കിയ ഏര്‍പ്പാടുകളാണിത്.


ഈ പൂജാരിമാരുടെ അന്നം മുട്ടിക്കേണ്ടതുണ്ടെന്ന് ഡി. പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈന്ദവ പുരോഹിതന്മാര്‍ വിദേശമതക്കാരായ മുസ്ലീംകളും ക്രിസ്ത്യാനികളുമായി സഹകരിച്ചിട്ടുണ്ട്. അവ വിദേശമതങ്ങളായിട്ടും എതിര്‍പ്പുണ്ടായിരുന്നില്ല. ബുദ്ധമതത്തെ മാത്രം എതിര്‍ത്തത് എന്തുകൊണ്ട്? മറ്റു മതക്കാര്‍ക്ക് ഹിന്ദുക്കള്‍ അവരുടെ രീതിയില്‍ പൂജകളും ഹോമങ്ങളും മറ്റും നടത്തുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ദൈവപ്രീതിക്ക് അതൊന്നും ആവശ്യമില്ലെന്ന് ബുദ്ധന്‍ വാദിച്ചു. ഈ ബൗദ്ധ കാഴ്ചപ്പാട് തങ്ങളുടെ അന്നം മുടക്കലാണെന്ന് കണ്ടാണ് പുരോഹിതവര്‍ഗ്ഗം ബുദ്ധമതസംഹാരത്തിന് മുതിര്‍ന്നതും വലിയ ഒരളവോളം വിജയിച്ചതും.


തെക്കന്‍ തിരുവതാം കൂറില്‍ അദ്യകാലത്തുവന്ന ക്രിസ്ത്യന്‍ മതപ്രചാരകര്‍ തീണ്ടല്‍ജാതിക്കാരായ ചാന്നാന്മാരെ മതം മാറ്റി. തുടര്‍ന്ന് ആ സ്ത്രീകള്‍ ബ്ലൗസ് ധരിക്കാന്‍ തുടങ്ങി. ഇതിന്റെ പേരിലാണ് മേല്‍മുണ്ട് സമരം നടന്നത്. കീഴജാതിക്കാര്‍ക്ക് മേല്‍മുണ്ട് ധരിക്കാം. പക്ഷെ, ബ്ലൗസ് ഇടാന്‍ പാടില്ലെന്നാണ് മേലാളന്മാര്‍ കല്‍പ്പിച്ചത്. മേല്‍ജാ‍തിക്കാരെ കണ്ടാല്‍ മേല്‍മുണ്ട് മാറ്റി ആദരവ് പ്രകടിപ്പിക്കണം എന്നും വ്യവസ്ഥയുണ്ടായിരുന്നു.


കല്ലുമാല സമരത്തിന്റെ പശ്ചാത്തലവും വ്യത്യസ്തമല്ല. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കില്‍ തീണ്ടല്‍ജാതിക്കാരായ സ്ത്രീകള്‍ കൊല്ലത്തിനടുത്ത് പെരിനാട് ഒത്തുചേര്‍ന്ന് തങ്ങളുടെ കല്ലുമാലകള്‍ ഊരി ഒരിടത്ത് കൂട്ടിയിട്ട് നശിപ്പിച്ചു. തങ്ങളും മേല്‍ജാതിക്കാരേപ്പോലെ ആഭരണങ്ങള്‍ അണിയും എന്നു പ്രഖ്യാപിച്ചു.


ക്രിസ്ത്യന്‍ പാതിരിമാര്‍ താഴ്ന്ന ജാ‍തിക്കാരെ മതം മാറ്റുന്നത് ക്രമേണ നിര്‍ത്തി. അത് ഉന്നത ഹൈന്ദവരുടെ ഇടയില്‍ തങ്ങളുടെ പദവി താഴ്ത്തും എന്നവര്‍ ഭയപ്പെട്ടു. മാത്രമല്ല , താഴ്ന്ന ജാതികളില്‍ നിന്നു മതം മാറിയവരെ അകറ്റി നിര്‍ത്തുകയും ചെയ്തു. ഇതിനെയാണ് ടി. കെ. സി വടുതല എന്ന സാഹിത്യകാരന്‍ ‘’ പുലയന്‍ മതം മാറിയാല്‍ ചാക്കോപ്പുലയനാകും’‘ എന്ന് പരിഹാസപൂര്‍വം വിശേഷിപ്പിച്ചത്. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനവുമായി ബന്ധപ്പെട്ട് ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത കഥകളും കാര്യങ്ങളും ഉണ്ട്. അടുത്തദിവസങ്ങളില്‍ ശിവഗിരിയില്‍ വോട്ടുചെയ്യാന്‍ സ്വാമിമാര്‍ പോകുന്നതുകണ്ടു. എല്ലാവരും കാവി വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. വോട്ടിങ് കഴിഞ്ഞപ്പോള്‍ ജയിച്ച കൂട്ടര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ മഞ്ഞവസ്ത്രം ധരിച്ചാണ് സ്ഥാനമേറ്റെടുക്കാന്‍ ഓഫീസില്‍ കയറിച്ചെന്നത്. ശിവഗിരി തീര്‍ത്ഥാടനത്തിന് കൊല്ലം തോറും കേരളത്തിനകത്തും പുറത്തും നിന്ന് വരുന്നവരൊക്കെ മഞ്ഞവസ്ത്രമാണ് ധരിക്കാറ്.


കേരളം ജലസമൃദ്ധമായ നാടാണ്. കായലുകളും ,പുഴകളും, കുളങ്ങളുമൊക്കെ ഇവിടെ മണ്ണീനോടിണങ്ങി നില്‍ക്കുന്നു. അതിനാല്‍ കുളി പ്രധാനം. തീണ്ടല്‍ മാറാന്‍ ചില ദിവസത്തില്‍ പല തവണ കുളിക്കുന്നു. കയ്യില്‍ കൊണ്ടുവരുന്ന സാധനങ്ങളും വെള്ളത്തില്‍ മുക്കിയെടുക്കുന്നു. പക്ഷെ, എണ്ണയും മറ്റും വെള്ളത്തില്‍ മുക്കാനാവില്ലല്ലോ . അതിന്നും പ്രമാണമുണ്ട്. തൈലാദിവസ്തുക്കളശുദ്ധമായാല്‍ പൗലോസിനെക്കൊണ്ട് തൊടീച്ചെടുക്കാം’ ‘ തങ്ങളുടെ പൂര്‍വികര്‍ ബ്രാഹ്മണരായിരുന്നു എന്നവകാശപ്പെടുന്ന പല പ്രമുഖ ക്രൈസ്തവകുടുംബങ്ങളുണ്ട്. സെന്റ് തോമസ്സ് കേരളത്തില്‍ വന്ന് ബ്രാഹ്മണരെ ക്രൈസ്തവരാക്കി എന്നാണ് പ്രമാണം. സെന്റ് തോമസ് ക്രിസ്തുവിന്റെ പ്രമുഖ അനുയായികളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് കേരളത്തില്‍ ബ്രാഹ്മണരുണ്ടായിരുന്നില്ല . കേരളത്തിനു പുറത്തു നിന്ന് ബ്രാഹ്മണര്‍ വന്നു തുടങ്ങിയത് നാലും അഞ്ചും നൂറ്റാണ്ടുകളിലാണ് . അവര്‍ ഒരു പ്രബല ശക്തിയായത് ശ്രീ. ശങ്കരാചാര്യരുടെ പ്രചരണപ്രവര്‍ത്തനങ്ങളിലൂടെ എട്ടാം നൂറ്റാണ്ടില്‍ മാത്രം.


വീണ്ടും ആദ്യം പറഞ്ഞതിലേക്ക് മടങ്ങാം . ഇവിടെ കുളിയോടൊപ്പം വെള്ളവസ്ത്രമായിരുന്നു ഏവരും ധരിച്ചിരുന്നത്. ശ്രീ നാരാണയനനും ചട്ടമ്പിസ്വാമികളുമൊക്കെ വെള്ള വസ്ത്രധാരികളായിരുന്നു. പിന്നീട് ഗുരുദേവന്‍ തമിഴ്നാട്ടിലേക്ക് പോയി. അവിടെ നിന്ന് സിലോണ്‍ സന്ദര്‍ശനത്തിനും ക്ഷണംകിട്ടി. അവിടങ്ങളിലെ സ്ഥിതി കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമാണ് . ഗുരുദേവന്‍ സാധാരണക്കാരനല്ല, ദൈവത്തിന്റെ പ്രചാരകനാണ് എന്ന് കാണിക്കാന്‍ മഞ്ഞവസ്ത്രം ധരിക്കണം എന്ന് അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ശ്രീനാരായണന്‍ അതു സ്വീകരിച്ചു എന്നു മാത്രം.


പിന്നെ, കാവിവസ്ത്രം എവിടെനിന്ന് വന്നു? പല ഭൂദേവന്മാരും കാശിയിലും ബദരീനാഥിലുമൊക്കെ തീര്‍ത്ഥയാത്രയ്ക്ക് പോയിരുന്നു. കേരളം വിട്ടാല്‍ എവിടേയും നിത്യേന കുളിക്കാനും വസ്ത്രം കഴുകാനും വെള്ളം കിട്ടുകയില്ല . അതിനാല്‍ വസ്ത്രങ്ങള്‍ അഴുക്കുപുരണ്ട് മണ്ണീന്റെ നിറമായി . തുടര്‍ന്ന് കാവിനിറം മഹത്വവത്ക്കരിക്കപ്പെട്ടു. അതാണ് ഇപ്പോള്‍ ശിവഗിരിയിലെ സ്വാ‍മിമാര്‍പോലും ഏറ്റെടുത്തത്.


ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം നിരവധി അന്ധവിശ്വാസ- അനാചാര കഥകള്‍ പശ്ചാത്തലത്തിലുണ്ട്. സമകാലിക സാമൂഹ്യസംഭവങ്ങളെ ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നത് ഈ ചരിത്രാവബോധത്തോടെയാണ്.


അതുകൊണ്ട് ഈ പുസ്തകത്തിന് മണ്ണില്‍ തൊട്ടുനില്‍ക്കുന്ന ഒരു പേര് എനിക്ക് നിര്‍ദ്ദേശിക്കാനുണ്ട് - ഇളകിമറിയുന്ന കേരളം.                                                                                                                ========================================                                                                                                          പുസ്തത്തിന്റെ പ്രസാധകർ ഉണ്മ പബ്ലിക്കേഷൻസ് നൂറനാട് പിൻ 690504 വില 55 രൂപ.                                                                                                         dpradeepkumar2@gmail.com                       എന്റെ ഫോൺ- 9447181006

Friday 8 June 2012

സംവരണവും ഉപസംവരണവും

മുസ്ലീങ്ങളുൾപ്പെടെയുള്ള അഞ്ചു മതന്യൂനപക്ഷവിഭാഗങ്ങൾക്ക്  ഒ.ബി.സി സംവരണത്തിനുള്ളിൽ 4.5 ശതമാനം ഉപസംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം ആന്ധ്ര ഹൈക്കോടതി റദ്ദാക്കിയതോടെ സംവരണം പിന്നെയും ദേശീയചർച്ചയായിരിക്കുന്നു.മതാടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.ഈ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കാധാരമായ രേഖകൾ നൽകുന്നതിൽ അസിസ്റ്റന്റ് സോളിസിറ്റർ ജെനറൽ പരാജയപ്പെട്ടതായി വിധിന്യയത്തിൽ വ്യക്തമാക്കിയിട്ടുണ്ടു.ഈ വിധിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ പോകുന്നുണ്ടു.                                                                                                     നിയമനടപടികളുടെ അന്തിമ ഫലം എന്തായാലും ആർക്കും നിഷേധിക്കാനാകാത്ത കടുത്ത യാഥാർത്ഥ്യങ്ങളുണ്ടു;അത് വിരൽ ചൂണ്ടുന്നത് ഇന്ത്യൻ മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥയിലേക്കാണു.മുസ്ലിങ്ങളുടെ  സാക്ഷരത ദേശീയതലത്തിൽ 59 ശതമാനം മാത്രമാണു.മുസ്ലീം സ്ത്രീകളിൽ സാക്ഷരതാനിരക്ക് ദേശീയശരാശരിയെക്കാളും കുറവാണു-വെറും 50.9 ശതമാനം! ദേശീയശരാശരി 53.67 ആണെന്നോർക്കണം.ക്രിസ്ത്യൻ സ്ത്രീകളുടെ സാക്ഷരതാനിരക്ക് 76.19ഉം,സിക്ക് വനിതകളുടേത് 63.09തുമാണു.                                                                             പക്ഷേ,കേരളത്തിലെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണു.ഏറ്റവും കൂടുതൽ സാക്ഷരതാനിരക്കുള്ള ക്രിസ്ത്യൻ മതവിഭാഗക്കാർക്കൊപ്പമാണു(94.15) കേരളത്തിലെ മുസ്ലീം പുരുഷന്മാരുടെ സാക്ഷരതാനിലവാരമെന്നാണു(93.7) ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.എങ്കിലും മുസ്ലീം സ്ത്രീകളിൽ ഇന്നും സാക്ഷരതാനിലവാരം 85.5 ശതമാനമേയായിട്ടുള്ളൂ.പക്ഷേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏതാണ്ട് ഇത്രശതമാനം സ്ത്രീകൾക്കും എഴുത്തും വായനയും വശമില്ലെന്ന് അറിയുമ്പോഴേ കേരളത്തിലെ മുസ്ലിങ്ങൾ ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വ്യക്തമാകൂ.                                                                     അനൌദ്യോഗിക കണക്കുകൾ പ്രകാരം അടുത്ത അഞ്ചുവർഷത്തിനകം കേരളത്തിൽ മുസ്ലീം സമുദായം വിദ്യാഭ്യാസപുരോഗതിയിൽ ,പതിറ്റാണ്ടുകളായി ഏറെ മുന്നിൽ നിൽക്കുന്ന ക്രിസ്ത്യന്‍ മ തവിഭാഗങ്ങളെ കടത്തിവെട്ടും.ഇപ്പോൾ തന്നെ ഐ.ടി,കമ്പ്യൂട്ടർ,ഇന്റെർനെറ്റ് മേഖലയിൽ അവർ വന്‍ കുതിച്ചുചാട്ടം തന്നെ നടത്തിയിരിക്കുന്നു.                                                                                                     ഇന്ത്യയിലെ തന്നെ ആദ്യത്തെ കമ്പ്യൂട്ടർസാക്ഷരതാ ജില്ലയായി മലപ്പുറം അക്ഷയ പദ്ധതിയിലൂടെ  പ്രഖ്യാപിക്കപ്പെട്ടിട്ട് ഒരു പതിറ്റാണ്ട് തികയും മുൻപ് തന്നെയാണു വിവര-സാങ്കേതിക മേഖലകളിൽ മലപ്പുറം,കോഴിക്കോട് ഭാഗങ്ങളിൽ നിന്നുള്ള മുസ്ലീം യുവാക്കളുടെ ആധിപത്യം.കേരളത്തിലെ  ഐ.ടി രംഗത്തെ താക്കോൽസ്ഥാനങ്ങളിലെല്ലാം ഈ വിഭാഗത്തിന്റെ നിറസാന്നിദ്ധ്യമുണ്ടു.ബ്ലോഗ്,സോഷ്യൽ നെറ്റ്വർക്കിങ്ങ് തുടങ്ങിയ  നവമാദ്ധ്യമരംഗത്ത് ബഹുഭൂരിപക്ഷവും ഇക്കൂട്ടരാണു.ശാസ്ത്ര-സാങ്കേതിക മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ നിശബ്ദവിപ്ലവത്തിനു വലിയ പ്രാധാന്യമുണ്ടു.ഇതൊരു പൊളിച്ചെഴുത്താണു.കേരളത്തിന്റെ സാമൂഹികഘടനതന്നെ സമൂലം തകർത്തെറിയാൻ തക്ക ത്രാണിയുള്ള ,വിസ്ഫോടന ശേഷിയുള്ളൊരു പുനർനിർമ്മാണപ്രക്രിയയാണിത്.അറിവും വിജ്ഞാനവും കൈയടക്കിവെച്ചിരുന്ന മത-ജാതിവിഭാഗങ്ങൾക്ക് ആ മണ്ഡലങ്ങളിലുള്ള കുത്തക തകർന്നിരിക്കുന്നു.ഇതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായഫലങ്ങളുണ്ടാക്കും.                                                                  കേരളത്തിലെ മുസ്ലിംജനവിഭാഗങ്ങൾ ഈ പുരോഗതി കൈവരിച്ചത് സാമുദായിക-രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയായിരുന്നു.കെ.എൻ.എം മുതൽ പൊതുധാരാരാഷ്ട്രീയത്തിന്റെ ഭാഗമായിമാറിയ മുസ്ലീം രാഷ്ട്രീയപാർട്ടികൾ വരെ ഇതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടു.ഒരു പക്ഷേ,മുന്നണി രാഷ്ട്രീയത്തിന്റെ സദ്ഗുണങ്ങളനുഭവിക്കുകയാണു ഈ ജനവിഭാഗം എന്ന് നിസ്സംശയം പറയാം.മലപ്പുറം ജില്ലാരൂപവത്കരണം മുതൽ  അലിഗഡ് കേന്ദ്രസർവകലാശാലാ കാമ്പസിന്റെ സ്ഥാപനം വരെ അതിന്റെ ഉദാഹരണങ്ങളാണു.വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറ്റവും പിന്നാക്കം നിന്ന ഈ പ്രദേശം അഭിവൃദ്ധിപ്രാപിച്ചതിനു അടിസ്ഥാനമിട്ടത് രാഷ്ട്രീയമുങ്കൈയാൽ സ്ഥാപിക്കപ്പെട്ട സ്കൂളുകളും  കോളേജുകളുമായിരുന്നു.                                                                                        മതപാഠശാലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വലിയൊരുവിഭാഗത്തിന്റെ  വിദ്യാഭ്യാസം അതിനുമപ്പുറത്തേക്ക് വളർന്നത് ഇക്കാരണത്താലായിരുന്നു.പെൺകുട്ടികളെ പത്താം ക്ലാസിനപ്പുറത്തേക്ക് പഠിപ്പിക്കാൻ തയ്യാറാകാതിരുന്നവർ ഇന്ന് മക്കളെ എഞ്ചിനിയറിങ്ങിനും മെഡിസിനും അയക്കാൻ മത്സരിക്കുന്നു.എസ്.എസ്.എൽ.സി.,പ്ലസ്-ടു പരീക്ഷകളിലേയും പ്രൊഫഷണൽ കോഴ്സ് പ്രവേശനപരീക്ഷകളീലേയും ഉന്നതവിജയങ്ങള്‍ ഈ മുന്നേറ്റത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണു.                                                                                                                                                പിന്നാക്കക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണമാണു ഇതില്‍ പ്രധാനപങ്കുവഹിച്ചിട്ടുള്ള മറ്റൊരു ഘടകം.ഈ സംവരണാനുകൂല്യമില്ലായിരുന്നുവെങ്കില്‍ കേ രളത്തില്‍ സര്‍ക്കാര്‍സര്‍വീസില്‍ ദലിതരും മുസ്ലിംങ്ങളുമടങ്ങിയ പതിതരായ ജനവിഭാഗങ്ങളില്‍ നിന്ന് എത്ര ഉദ്യോഗസ്ഥരുണ്ടാകുമായിരുന്നു?കേന്ദ്രസര്‍വീസിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പിന്നാക്ക സമുദായക്കാര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വി.പി സിങ്ങ് സര്‍ക്കാരിന്റെ ചരിത്രപ്രധാനമായ തീരുമാനം മൂലം ഈ വിഭാഗങ്ങളില്‍ നിന്ന് ഇതിനോടകം എത്രയോ പേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്.എന്നിട്ടും അഖിലേന്ത്യാതലത്തില്‍ ഇന്നും പരിതാപകരമാണു സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലീം പ്രാതിനിധ്യം.ലോക്സഭാ എം. പി അസദുദ്ദീന്‍ ഒവൈസി അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടു.സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലീം പ്രാതിനിദ്ധ്യം വെറും രണ്ടു ശതമാനമാണെന്നാണു അദ്ദേഹം പറയുന്നത്.ക്ലാസ് മൂന്ന്,നാലു തസ്തികകളിലാകട്ടെ നാമമാത്രമായി മാത്രമേ ഈ വിഭാഗത്തില്‍ പെട്ടവര്‍ ജോലിചെയ്യുന്നുള്ളൂ.ദളിതുകളെക്കാള്‍ പരിതാപകരമാണു മുസ്ലിംങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ.മുന്നാക്ക സമുദായക്കാരോട് മാത്രമല്ല,പണ്ടു മുതല്‍ക്കേ സംവരണാനുകൂല്യമുള്ള ദലിതരോടും ഇവര്‍ക്ക് മത്സരിക്കേണ്ടി വരുന്നു എന്നാണു അദ്ദേഹത്തിന്റെ പക്ഷം.                                                                                                                           ഈ സാഹചര്യത്തിലാണു പിന്നാക്കസമുദായ സംവരണത്തില്‍ 4.5 ശതമാനം, മുസ്ലീങ്ങളടക്കമുള്ളവര്‍ക്ക് പ്രത്യേകം നീക്കിവെക്കാനുള്ള തീരുമാനത്തിന്റെ ആവശ്യകത ബോദ്ധ്യമാകുന്നത്.അദ്ദേഹം അതിനു ഒരു ഉദാഹരണം പറഞ്ഞത് ഇതാണു;ഇക്കഴിഞ്ഞ ഐ.ഐ.ടി.എന്റ്രന്‍സ് പരീക്ഷയില്‍ ഉപസംവരണം ഉള്ളതുകൊണ്ടു 440 സീറ്റുകള്‍ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ലഭിക്കും.പ്രഗല്‍ഭരായ എഞ്ചിനിയര്‍മാരെയും ഡോക്ടര്‍മാരേയുമൊക്കെ വാര്‍ത്തെടുക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അവസരങ്ങള്‍ പുതിയ ഹൈക്കോടതി ഉത്തരവു മൂലം കുറയുകയാണു.മുന്‍പും സംവരണത്തിനെതിരെ ഒട്ടേറെ കോടതിവിധികള്‍ ഉണ്ടായിട്ടുണ്ടു.അത് ഇനിയും ആവര്‍ത്തിക്കാനാണിട.ഇത് തടയാന്‍ സര്‍ക്കാര്‍ മുസ്ലീം പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ സ്ഥിതിവിവരക്കണക്കുകള്‍ നീതിപീഠങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു.ഇത് ഈ കേസിലും ഉണ്ടായിട്ടില്ല.                                                  ഇപ്പോഴും മുഖ്യധാരയിലേക്കെത്താത്തവരാണു ഉത്തരേന്ത്യയിലെ മുസ്ലീംങ്ങളില്‍ ബഹുഭൂരിപക്ഷവും.ആയിരം വര്‍ഷത്തോളം രാജ്യം ഭരിച്ചവരുടെ പിന്തലമുറ എങ്ങനെ എല്ലാ രംഗങ്ങളിലും പിന്നാക്കമായി എന്ന് മതനേതൃത്വം ഗൌരവതരമായി ചിന്തിക്കേണ്ടതുണ്ടു.മുഗള്‍ ഭരണത്തെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകള്‍ അയവിറക്കിക്കൊണ്ടിരുന്നാലോ,തങ്ങളുടെ വിദേശ വംശശുദ്ധിയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നാലോ,ഉര്‍ദുവിന്റെ മഹത്വത്തില്‍ ഊറ്റം കൊണ്ടാലോ സമൂഹത്തെ അജ്ഞാനാന്ധകാരത്തില്‍ നിന്ന് കര കയറ്റാനാവില്ല.വീടുകള്‍ക്കും പള്ളികള്‍ക്കുമപ്പുറത്തുള്ള വിശാലലോകത്തേക്ക് അവര്‍ സഞ്ചരിച്ചേ പറ്റൂ.മദ്രസാവിദ്യാഭ്യാസത്തിനപ്പുറം, ആധുനിക പൊതു വിദ്യാഭ്യാസം സ്വീകരിക്കണം.മണ്ഡല്‍-അനന്തര രാഷ്റ്റ്രീയ കാലാവസ്ഥയില്‍ മുസ്ലീം സമുദായത്തിനു ലഭിച്ച വര്‍ദ്ധിച്ച രാഷ്ട്രീയാധികാരം ഇങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ എന്നാണു അവര്‍ക്ക് ബുദ്ധിയുണ്ടാകുക?അവിടുത്തെ മത-രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ നിന്ന് വിലപ്പെട്ട പാഠങ്ങള്‍  പഠിക്കട്ടെ.കേരളത്തിലെ രാഷ്ട്രീയ-മത നേതാക്കള്‍ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ,ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരമുയര്‍ത്തുന്നതും അവരെ  പുരോഗതിയുടെ വെള്ളിവെളിച്ചത്തിലേക്ക്  നയിക്കുന്നതുമായ ഉപസംവരണവ്യവസ്ഥയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തട്ടെ.കേരളത്തിലെ മുസ്ലീം സഹോദരരെ ചൂണ്ടിക്കാട്ടി അവര്‍ക്ക് അഭിമാനത്തോടെ പറയാം;ദാ,സംവരണത്തിന്റേയും രാഷ്ട്രീയാധികാരത്തിന്റേയും സദ്ഫലം കണ്ടോ!

Sunday 20 May 2012

ജനാധിപത്യത്തിലെ ക്രിമിനൽ വിളയാട്ടങ്ങൾ

2 ജി സ്പെക്ട്രം അഴിമതി കേസിൽ തിഹാർ ജെയിലിൽ ഒന്നരവർഷം തടവിൽക്കഴിഞ്ഞ മുൻ ടെലികോം മന്ത്രി എ.രാജ ജാമ്യത്തിൽ പുറത്തിറങ്ങിയതിനു അടുത്ത നാൾ നേരെ പോയത് ലോക്സഭയിലേക്കായിരുന്നു.ഇതേ കേസിൽ ജെയിലിൽ കിടന്ന എം.കെ കനിമൊഴിയും ജാമ്യത്തിലിറങ്ങി രാജ്യസഭയിലെത്തി.കോമൺവെൽത്ത് അഴിമതി കേസിൽ അഴിയെണ്ണിയ സുരേഷ് കൽമാഡിയുംജാമ്യത്തിലിറങ്ങി നേരെ പാർലമെന്റിലെത്തി....അനുയായികൾ അവർക്ക് വീരോചിതമായ സ്വീകരണമാണു ഒരുക്കിയത്.ഇടമലയാർ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ ഹീറോ ആക്കി എഴുന്നള്ളിച്ച് നടന്നത് നാം കണ്ടു.അഴിമതി കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജെയിലിൽ കിടന്ന ജയലളിതയ്ക്കും ലാലുപ്രസാദ് യാദവിനും അനുയായികൾ രക്തസാക്ഷിപരിവേഷമായിരുന്നു നൽകിയത്.ജെയിലറകളിൽ കിടന്നുകൊണ്ട് അവർ ഡമ്മികളെവെച്ച് നാട് ഭരിച്ചു.അങ്ങനെ ജനാധിപത്യത്തിലെ പുതിയ പാദുകപട്ടാഭിഷേകങ്ങളുണ്ടായി-ഒ. പനീർശെൽവവും റാബ്രിയും പാവഭരണാധികാരികളായി.                                                                                                                                  -നോക്കുക; അഴിമതി ആരൊപണങ്ങളിൽ കുടുങ്ങി ശിക്ഷിക്കപ്പെടുകയോ ജെയിൽ വാസം അനുഭവിക്കുകയോ ചെയ്യുന്ന നേതാക്കളുടെ വൻ നിര.മുൻ ടെലികോം മന്ത്രി സുഖ് റാം ശിക്ഷിക്കപ്പെട്ടത് അഞ്ചുവർഷത്തേക്കാണു.കോഴയിടപാടിൽ ‘തെഹൽക്ക’യുടെ ഒളിക്യാമറയിൽ കുടുങ്ങിയ ബംഗാരു ലക്ഷ്മൺ ജെയിലിലായത് അടുത്തിടെ.അവിടെ അദ്ദേഹത്തിനു കൂട്ടായി ഇപ്പോൾ ഝാർഘണ്ടിലെ മുൻ മുഖ്യമന്ത്രിയും നിലവിൽ ലോക്സഭാംഗവുമായ മധു ഘോടയുമുണ്ടു.രണ്ടുവർഷം നീണ്ട ഭരണത്തിനിടയിൽ ഇദ്ദേഹം അവിഹിതമാർഗ്ഗത്തിലൂടെ സമ്പാദിച്ചുകൂട്ടിയത് 4000 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു.സ്വതന്ത്രനായി മുഖ്യമന്ത്രിക്കസേരയിൽ കയറിക്കൂടിയ ഘോട അഴിമതിയിൽ സർവകാല റെക്കാറ്ഡിട്ടു.അഴിമതിപ്പണം കൊണ്ട് ഇദ്ദേഹം തായ്ലന്റിൽഹോട്ടലും ലൈബീരിയയിൽ ഖനികളും വാങ്ങിക്കൂട്ടിയതായി സി.ബി.ഐ കണ്ടെത്തി.മുഖ്യമന്ത്രിക്കസേര പോവുകയും കേസിൽ പിടിക്കപ്പെടുകയും ചെയ്തെങ്കിലെന്ത്?ചൈബസ ലോക്സഭാമണ്ഡലത്തിലെ ജനങ്ങൾ കഴിഞ്ഞ തെരഞ്ഞടുപ്പിൽ ഘോടയെതന്നെ പാർലമെന്റിലേക്കയച്ചു.തനിക്ക് പർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ചൈബസ സെണ്ട്രൽ ജെയിലിൽ നിന്ന് അദ്ദേഹം വിജിലൻസ് കോടതിക്ക് അപേക്ഷ നൽകി.അങ്ങനെ കഴിഞ്ഞവർഷം ജൂലൈയിൽ മധു ഘോട തിഹാർ ജെയിലിലെത്തി.ജെയിലിൽ നിന്ന് അദ്ദേഹം ഇപ്പോഴും ലോക്സഭയിൽ വരുന്നുണ്ടാകും-നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ!!                                                                                     മധു ഘോടയെ തുടർന്ന് മുഖ്യമന്ത്രിക്കസേരയിൽ അവരോധിതനായ ഷിബു സോറൻ പി.വി നരസിംഹറാവു സർക്കാരിനെ താങ്ങി നിർത്താൻ കോഴപ്പണം വാങ്ങി ചാക്കിൽ കയറിയതിനും,സ്വന്തം പ്രൈവറ്റ് സെക്രട്ടറിയെ കൊലപ്പെടുത്തിയതിനും ആരോപണവിധേയനായി പലപ്രാവശ്യം ജെയിൽ വാസം അനുഭവിക്കുകയും രണ്ടുതവണ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കാൻ നിർബന്ധിക്കപ്പെടുകയും,മുഖ്യമന്ത്രിയായിട്ടും ഉപതെരഞ്ഞെടുപ്പിൽ തോറ്റമ്പുകയും ചെയ്ത “മഹത്തായ”പാരമ്പര്യമുള്ള നേതാവാണു.എം.പിമാരെ വിലക്കെടുത്ത കേസിൽ ശിക്ഷിക്കപ്പെടുകയും,വി.പി സിങ്ങിനെ താറടിച്ചുകാണിക്കാൻ വ്യജരേഖയുണ്ടാക്കിയ കേസിലും ലഖുഭായിപഥക് കൈക്കൂലിക്കേസിലും  ജെയിൽ വാസം അനുഭവിക്കുകയും ചെയ്തു,പി.വി.നരസിംഹറാവു.                                                                                     അഴിമതിക്കേസിൽ അന്വേഷണക്കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രിപദം രാജിവെച്ച പ്രതാപ് സിങ്ങ് കൈറോൺ തീവ്രവാദികളാൽ വധിക്കപ്പെടുകയായിരുന്നു.                                                                                             അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ തെളിവു നൽകാൻ തയ്യാറാകുന്നവർ നാമമാത്രം.അധി കാരവും പണവും ഭീഷണികളും അവരെ അശക്തരാക്കും.അവിഹിതസ്വത്ത് സമ്പാദനക്കേസിൽ ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രി  പ്രകാശ് സിങ്ങ് ബാദലിനെയും ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ്നിനേയും കോടതികൾ വെറുതെവിട്ടത് സാക്ഷികൾ കൂറുമാറിയതിനാലായിരുന്നു.ഇപ്പോഴും മറ്റു കേസുകളിൽ ഇവർ വിചാരണ നേരിടുകയാണു.ആദർശ് ഹൌസിങ്ങ് സൊസൈറ്റി അഴിമതിക്കെസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ,അവിഹിത സ്വത്ത്സമ്പാദനത്തിനു മായാവതി,വൈ.എസ്.ജഗ്മോഹൻ റെഡി,യദ്യൂരപ്പ,ജി.ജനാർദ്ദന റെഡി,അധികാര ദുർവിനിയോഗട്ത്തിനു മുൻ ഹിമാചൽ മുഖ്യമന്ത്രി വീർഭദ്ര സിങ്ങ്. തുടങ്ങി അൻപതോളം പ്രമുഖ രാഷ്ട്രീയനേതാക്കൾ  വിചാരണ നേരിടുന്നുണ്ടു.ഇവരിൽ മിക്കവരും ജെയിൽ വാസം അനുഭവിക്കുകയും ചെയ്തു.                                                                                                                                               പക്ഷേ,യാതൊരു ഉളുപ്പുമില്ലാതെ ഇവരൊക്കെ ഇപ്പോഴും പൊതുരംഗത്ത് തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു.നിയമനിർമ്മാണപ്രക്രിയയിൽ പങ്കെടുക്കുന്നു;ഭരണയന്ത്രം തിരിക്കുന്നു.സത്യധർമ്മാദികളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു.അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ന്ന്കിടക്കുന്നവരെപ്പോലും ജനം തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കുന്നു.ബീഹാറിലും,ഉത്തർപ്രദേശിലും രാജസ്ഥാനിലും ഗോവയിലുമൊക്കെ കൊടുംക്രിമിനലുകളും ഗുണ്ടാത്തലവന്മാരും സാമാജികരും മന്ത്രിമാരുമായിക്കൊണ്ടിരിക്കുന്നു.                                                                  ഇന്ത്യൻ ജനാധിപത്യം ഉദാത്തവും മഹത്തരവുമാണെങ്കിലും അത് ഇങ്ങനത്തെ ചില ദുരന്തങ്ങൾ കൂടി പേറുന്നുണ്ടു.                                                                                                                              രാഷ്റ്റ്രീയരംഗത്തെ ക്രിമിനൽവത്കരണം എല്ലാറെക്കാർഡുകലും ഭേദിച്ച് മുന്നേറുമ്പോൾ ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധപതിയേണ്ടിയിരിക്കുന്നു.ജനങ്ങളാണു പരമാധികാരികൽ എന്നത് ശരി തന്നെ.തെരഞ്ഞെടുപ്പ് എന്ന ജനകീയകോടതിയുടെ വിധിയിൽ ,പക്ഷേ,ഈ കുറ്റകൃത്യങ്ങളൊക്കെ വിമലീകരിക്കപ്പെടുകയില്ല. 543 ലോക്സഭാംഗങ്ങളിൽ 162 പേരും അഴിമതി മുതൽ കൊലപാതകം വരെയുള്ള കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിടുന്നവരാണു.ബിഹാർ നിയമസഭാംഗങ്ങളിൽ 59 ശതമാനം പേരും ഈ ഗണത്തിൽ പെടുന്നു.ജനകീയകോടതിയിൽ ‘അഗ്നിശുദ്ധി’വരുത്തിയതു കൊണ്ട് ഇവരെല്ലാം വിശുദ്ധരാകുകയില്ല.ജാതിയും മതവും പണവും മറ്റും സ്വാധീനം ചെലുത്തുന്ന തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ക്രിമിനൽ രാഷ്ട്രീയക്കാരുടെ പാപക്കറകളെല്ലാം കഴുകിക്കളയുന്നില്ല. സത്യത്തി, ഈ തെരഞ്ഞെടുപ്പ് വിജയങ്ങൾ അവരിലെ ക്രിമിനൽ വാസനയെ കൂടുതൽ ബലപ്പെടുത്തും.എന്ത് തോന്യാസം ചെയ്താലും പദവികളിലൂടെ സ്വയം സംരക്ഷിക്കാമെന്ന അറിവ് അവരെ ജനവിരുദ്ധകുറ്റകൃത്യങ്ങളിലേക്ക് ആഴ്ന്നിറക്കും.                                                                                                                                                             വിചിത്രമാണു നമ്മുടെ നിയമങ്ങൾ. ജയിലിലടക്കപ്പെടുന്നവരുടെ മൌലികാവകാശങ്ങൾ സസ്പെണ്ട് ചെയ്യപ്പെടുന്നു.അവർക്ക് വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുന്നു.പക്ഷേ,തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യാതൊരു തടസവുമില്ല!അങ്ങനെയാണു വോട്ടവകാശമില്ലാത്ത ക്രിമിനലുകൾ നിയമനിർമ്മാണസഭകളിലെത്തുന്നത്.                                                                ശിക്ഷിക്കപ്പെടുന്നവർക്ക് മാത്രമാണു മത്സരിക്കുന്നതിനു വിലക്കുള്ളത്.ഇവരുടെ എണ്ണം അംഗുലീപരിമിതവും.ഈ അവസ്ഥയ്ക്ക് അടിയന്തിരമായ പരിഹാരം ഉണ്ടാക്കാനായി ജനപ്രാതിനിദ്ധ്യ നിയമത്തിൽ ഭേദഗതി വരുത്തിയേ മതിയാകൂ.കുറഞ്ഞപക്ഷം അഞ്ചുവർഷമെങ്കിലും ശിക്ഷകിട്ടാവുന്ന കേസുകളിൽ ഉൾപ്പെട്ടവരേയും വിചാരണത്തടവുകാരേയും മത്സരിക്കുന്നതിൽ നിന്നും ജനാധിപത്യസ്ഥാപനങ്ങളിലെ പദവികൾ കൈയ്യാളുന്നതിൽ നിന്നും വിലക്കണം.ഇങ്ങനെയൊരു നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷണർ മുന്നോട്ട് വെച്ചി രുന്നു.പക്ഷേ,അതിനു കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ല.                                      -ഇക്കാര്യത്തിൽ ഒരു ദേശീയ സംവാദം ഉണ്ടാകട്ടെ.അല്ലെങ്കിൽ കൊടും ക്രിമിനലുകൾ തിഹാർജെയിലിലിരുന്ന് രാജ്യം ഭരിക്കുന്ന ദുസ്ഥിതി വന്നുചേരും.

Tuesday 1 May 2012

അമൃതം,മധുരം ഈ അനുഭവങ്ങൾ



കേരളത്തിനു പ്രിയംകരമാകുന്ന വിദേശപഴങ്ങളെക്കുറിച്ചു 32 അദ്ധ്യായങ്ങളുള്ള ആകാശവാണിയുടെ “കൃഷിപാഠ”പരമ്പര (അമൃതം,മധുരം ഈ നവഫലങ്ങൾ) ഇന്ന് സമാപിക്കുകയാണു.
റമ്പൂട്ടാൻ,ദുരിയാൻ,മാങ്കോസ്റ്റീൻ,പുലാസാൻ, ലിച്ചി,പീച്ച്,പീർ,അനോന,നോനി,ഡ്രാഗൻ ഫ്രൂട്ട്,സ്റ്റാർ ഫ്രൂട്ട്,ലാങ്ങ്സാറ്റ്,കാരംബോള,മിറക്കിൾ ഫ്രൂട്ട്,സ്ട്രോബറി തുടങ്ങിയ 20ഓളം  ഫലവൃക്‌ഷങ്ങൾ തേടി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലൂടെ നടത്തിയ യാത്രകൾ ഒരു മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ മൂന്ന് പതിറ്റാണ്ടിനുള്ളിൽ ലഭിച്ച വ്യത്യസ്തമായ അനുഭവമായിരുന്നു.
                                                                                                                                                                 ജോലി തേടി അരനൂറ്റാണ്ടിനു മുൻപ് മലേഷ്യയിലേക്കും ശ്രീലങ്കയിലേക്കുമൊക്കെ പോയവർ കൊണ്ടുവന്ന് വീട്ടുവളപ്പുകളിൽ കൌതുകട്ത്തിനു വളർത്തിയെടുത്തവയായിരുന്നു റംബൂട്ടാനും ദുരിയാനുമടക്കമുള്ള ഈ മറുനാടൻ ഫലവൃക്‌ഷങ്ങളിൽ ഭൂരിപക്ഷവും.കേരളത്തിന്റെ കലാവസ്ഥയിൽ അവ നന്നായി വളർന്നു.ആദ്യകാല മരങ്ങളിൽ ബഹുഭൂരിപക്ഷവും റാന്നി,കോന്നി,എരുമേലി,പത്തനംതിട്ട,കോഴഞ്ചേരി ഭാഗങ്ങളിലായിരുന്നു.അവിടെ 47 വർഷം പ്രായമുള്ള റംബൂട്ടാൻ ദുരിയാൻ മരങ്ങൾ നിറയെ പഴം പിടിച്ചുനിൽക്കുന്ന അപൂർവദൃശ്യം മനംകുളിർപ്പിക്കുന്നതാണു.അതിമധുരമുള്ളതാണു റംബൂട്ടാൻ പഴങ്ങൾ.ചുവന്ന് രോമങ്ങളോട് കൂടിയവ.ഇവ പഴുക്കാറായാൽ അണ്ണാനും തത്തകളും പിന്നെ പേരറിയാത്ത കിളികളും എത്തും.തത്തയുമായി രൂപസാദൃശ്യമുള്ളതും എന്നാൽ അവയെക്കാൾ ചെറുതുമായ കിളികൾ കൂട്ടത്തോടെ പറന്നെത്തി ഏതാനും മിനിറ്റുകൾ കൊണ്ട് ആയിരക്കണക്കിനു പഴങ്ങൾ കൊത്തിത്തിന്ന് മറയും.ഇത് ഒഴിവാക്കാനായി പഴം പാകമാകുന്നതിനു മുൻപ് തന്നെ പ്രത്യേകതരം വലയിട്ട് മരം മൂടും.പാട്ടകൊട്ടി ശബ്ദമുണ്ടാക്കി അണ്ണാനേയും മറ്റും അകറ്റാൻ കാവൽക്കാരെയും വെയ്ക്കും.ആദ്യകാലങ്ങളിൽ ഈ പഴത്തിന്റെ രുചി കിളികൾക്ക് ഒട്ടും പരിചിതമല്ലാതിരുന്നതു കൊണ്ടാകാം,ഒരു ശല്യവുമുണ്ടായിരുന്നില്ല.പിന്നെ എന്നോ അവർ അതിന്റെ രുചി അറിഞ്ഞു.                       റംബൂട്ടാൻ മരങ്ങളിൽ ആണ്മരങ്ങളുണ്ട്.അവ പൂക്കുമെങ്കിലും കായ്ക്കില്ല.നന്നായി പരിചരിച്ചാൽ നാലു വർഷം കൊണ്ട് ഈ മരങ്ങൾ പൂക്കും.അപ്പോഴായിരിക്കും അത് ആന്മരമാണെന്ന് അറിയുക.അത് പരിഹരിക്കാനെന്താണു ഒരു വഴി?                                                                                                               കേന്ദ്രസർക്കാർ ജോലി രാജിവെച്ച് അഞ്ചലിൽ നെഴ്സറി നടത്തുന്ന പി.കെ.സുന്ദരേശൻ എന്ന സ്വാമി ഞങ്ങളോട് പറഞ്ഞു:തൈകൾ സ്കാൻ ചെയ്താൽ മതി.ആണോ പെണ്ണോ എന്ന് കൃത്യമായി അറിയാം.അദ്ദേഹം തന്റെ സ്കാനിങ്ങ് യന്ത്രം ഞങ്ങൾക്ക് കാണിച്ചുതന്നു.ഒരടി നീളമുള്ള ഒരു നൂലിൽ കെട്ടിയിരിക്കുന്ന ചെറിയൊരു കഷണം കല്ല്!കായ്ച്ചു നിൽക്കുന്ന ഒരു റംബൂട്ടാൻ മരത്തിന്റെ ചില്ലകൾ താഴ്ത്തി അദ്ദേഹം  നൂലിൽ കെട്ടിയ കല്ല് അതിനു മുകളിൽ പിടിച്ചു.ഒന്നു- രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ കല്ല് തനിയെ ആടാൻ തുടങ്ങി.വൃത്താകൃതിയിൽ വലതേക്കാണു കല്ല് ചലിച്ചുകൊണ്ടിരുന്നത്.ഞങ്ങൾ ഒരോരുത്തരായി പരീക്ഷണം ആവർത്തിച്ചു.‘പെണ്മരം ആയതുകൊണ്ടാണു ഇത് വൃത്താകൃതിയിൽ കറങ്ങുന്നത്”,അദ്ദേഹം വിശദീകരിച്ചു.ഏതു മരത്തിന്റേയും ജാതി ഇങ്ങനെ തിരിച്ചറിയാം.”ആണ്മരമാണെങ്കിൽ കല്ല് പെൻഡുലം പോലെ നേരെ ചലിക്കും”.ഒപ്പം ഉണ്ടായിരുന്ന ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് കെ.ഉഷയുടെ കൈയ്ക്ക് മീതെ അദ്ദേഹം നൂലിൽ കെട്ടിയ ഈ കല്ല് പിടിച്ചു;അത്ഭുതം-അത്വൃത്താകൃയിൽ കറങ്ങാനാരംഭിച്ചു!മരങ്ങളുടെ മാത്രല്ല, മനുഷ്യരുടെ ലിംഗവ്യത്യാസം അറിയാനും ഇതുകൊണ്ടു പറ്റും!പിന്നെ പരീക്ഷണം  എന്റെയടുത്തായി..  അത് പെൻഡുലത്തെ പോലെ നേരെ ആടാൻ തുടങ്ങി.ഞങ്ങൾ ഒരോരുത്തരായി മാറി-മാറി പരിക്ഷണം ആവർത്തിച്ചു.എല്ലാം കിറുകൃത്യം!പൂത്തിട്ടും കായ്ക്കാതെ നിൽക്കുന്ന ആൺ റംബൂട്ടാൻ മരത്തിന്റെ ചില്ലകൾക്ക് മീതെയും കല്ല് വെച്ച് പിന്നെയും ഞങ്ങൾ ഇത് സ്വയം ബോദ്ധ്യപ്പെട്ടു.                                                                                                           --എന്താണിതിന്റെ ശാസ്ത്രീയ വശം?അത് കണ്ടെത്തേണ്ടത് ശാസ്ത്രജ്ഞരാണു.സത്യത്തിൽ ഇത് സ്വാമിയുടെ കണ്ടെത്തലല്ല.നൂറ്റാണ്ടുകളായി ഇത്തരം അസംഖ്യം നാട്ടറിവുകൽ നമ്മുടെ കർഷകർ വിജയകരമായി ഉപയോഗിക്കുന്നുണ്ടു.കല്ലിനു പകരം സ്വർണ്ണം നൂലിൽ കെട്ടി ജാതിച്ചെടികളിലെ ആൺ-പെൺ വ്യത്യാസം തിരിച്ചറിയുന്നുണ്ടു.അതിനു കൂടുതൽ കൃത്യതയുണ്ടെന്ന് ജാതികർഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ടു.ഏതാണ്ട് ഇതേ മാതൃകയിൽ ഏതോ ലോഹത്തകിടുകൾ ചരടിൽ കെട്ടി അതിന്റെ ചലനം നിരീക്ഷിച്ച് ഭൂമിയിൽ വെള്ളത്തിന്റെ ലഭ്യത കണ്ടെത്തി കിണറിനു സ്ഥാനനിർണ്ണയം നടത്തുന്ന രീതി വളരെപ്പേർക്കറിയാം.ഉന്നതനായ ഒരു ന്യായാധിപൻ വരെ പരമ്പരാഗതമായി കിട്ടിയ  ഈ അറിവ് ഉപയോഗിച്ച് ഇപ്പോഴും കിണറിനു സ്ഥാനനിർണ്ണയം നടത്തിക്കോടുക്കാറുണ്ടു.                                                                                                                                  തായ്ലാന്റ്,മലേഷ്യ,സുമാത്ര പ്രദേശങ്ങളിൽ നിന്നുമെത്തിയ ദുരിയാൻ പഴത്തെക്കുറിച്ച് രസകരമായ കഥകളുണ്ടു.അവിടെ കാടുകളിൽ മാത്രം വളരുന്ന ഈ മരം മദ്ധ്യകേരളത്തിലും തൃശൂർ ജില്ലയിലെ ചാലക്കുടി പ്രദേശത്തും വീട്ടുവളപ്പുകളിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ടു.കണ്ടാൽ ചക്ക പോലിരിക്കുന്ന ഈ പഴം പഴങ്ങളുടെ രാജാവ് എന്ന അപരനാമട്ത്തിലാണു അറിയപ്പെടുന്നത്.പക്ഷേ ഇതിനു അസഹനീയമായ ഗന്ധമാണുള്ളത്.ഇതുകാരണം മലേഷ്യയിലും സിങ്കപ്പൂരിലുമൊക്കെ ബസിലും ട്രെയിനിലും ദുരിയാൻ കയറ്റുന്നത് നിരോധിച്ചിട്ടുണ്ടു.മണം തീരെ ഷ്ടമല്ലെങ്കിലെന്ത്, തീവിലയാണു ദുരിയാൻ പഴത്തിനു.വന്ധ്യതക്കുള്ള ദിവ്യഔഷധമെന്ന നിലയിൽ ഇതിനു വൻ ഡിമാന്റാണു.ലൈംഗികോത്തേജനത്തിനും ഇത് അത്യുത്തമം.സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടത്രേ.വിദേശരാജ്യങ്ങളിൽ ദുരിയാൻ സമൃദ്ധമായി ലഭിക്കുന്ന ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ വന്ധ്യതാചികിത്സക്കായി ചില ആശുപത്രികളിൽ ദുരിയാൻ വാർഡുകൾ തന്നെ തുറക്കുന്നുണ്ടെന്നും മാദ്ധ്യമങ്ങൽ റിപ്പോർട്ട് ചെയ്തിയ്യുണ്ടു.തമിഴ്നാട് സർക്കാറിന്റെ നീലഗിരിജില്ലയിലുള്ള കല്ലാർ,ബാർളിയാർ കൃഷിത്തോട്ടങ്ങളിൽ ദുരിയാൻ മരങ്ങൾ വന്തോതിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ടു.അവിടെയും ചിലർ ദുരിയാൻ ക്ലിനിക്കുകൾ തുറന്നിട്ടുണ്ടു.വെചൂച്ചിറയിൽ 48 വർഷം പ്രായമുള്ള ദുരിയാൻ മരത്തിന്റെ ഊടമ എ.എസ്.വർക്കി  എന്ന 84കാരനായ കാരണവർ പറഞ്ഞത്  ഓർമ്മയിൽ തങ്ങി നിൽക്കുന്നു.നല്ല മൂർച്ചയുള്ള കൂർത്തമുള്ളുകളാണു ദുരിയാൻ പഴത്തിന്റേത്.ഇവ പഴുത്താൽ തനിയെ താഴെ വീഴുകയാനു പതിവ്.95 ശതമാനം പഴങ്ങളും രാത്രി വീഴും.രാവിലെ ഇവ പെറുക്കാൻ ജോലിക്കാർ പോകുന്നത് തലയിൽ ഹെൽമറ്റും വെച്ചാണു.അപ്പോൾ ഏതെങ്കിലുമൊരു ദുരിയാൻ പഴം അടർന്ന് തലയിൽ വീണാൽ ആൾ മരിച്ചു പോകും.ആനയുടെ തലയിൽ വീണാൽ പോലും തല തുളച്ചുകയറുമത്രേ!

ർഷങ്ങളായി നമ്മുടെ ഇഷ്ടപഴങ്ങലിലൊന്നായ ഓറഞ്ച് കേരളത്തിലെ ഉയർന്ന പ്രദേശങ്ങളായ മൂന്നാറിലും നെല്ലിയാമ്പതിയിലും മാത്രമേ വളരൂ എന്നത് നമ്മുടെ അറിവില്ലായ്മ മാത്രമാണെന്ന് ബോദ്ധ്യപ്പെട്ടത് ഏറ്റുമാനൂരിലെ രാമചന്ദ്രന്നായരുടേയും അഞ്ചലിലെ സുന്ദരേശന്റേയുമൊക്കെ നെഴ്സറികളിൽ അവ ചോടിയോടെ വളർന്ന് കായ് പിടിച്ചു നിൽക്കുന്നത്കണ്ടപ്പോളായിരുന്നു.കേരളത്തിലെ ശീതകാലപചക്കറികളുടേയും ആപ്പിൾ.,പ്ലം,പീച്ച്,പിയർ തുടങ്ങിയ പഴങ്ങളുടേയും ഒരേയൊരു കേന്ദ്രമായ മറയൂർ-കാന്തല്ലൂർ മേഖലയിലെ കർഷകരും ഈ വിലപ്പെട്ട അറിവു ഞങ്ങൾക്ക് പകർന്ന് നൽകി-സമതലപ്രദേശങ്ങളിലും ഓറഞ്ച് കൃഷി ചെയ്യാം.സാമാന്യം ഭേദപ്പെട്ട വിളവ് ലഭിക്കുകയും ചെയ്യും.ഈ ഓറഞ്ചിനു പുളിരസം ഉണ്ടെങ്കിൽ ഇടയ്ക്ക് അൽ‌പ്പം കുമ്മായം ചേർത്തുകൊടുത്താൽ മതിയെന്നാണു പി.കെ.സുന്ദരേശന്റെ കണ്ടെത്തൽ.                                                            സ്ട്രോബറിയുടെ കാര്യവും അങ്ങനെ തന്നെ.മൂന്നാറിലെ ടാറ്റ എസ്റ്റേറ്റുകളിൽ മാത്രം വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന സ്ട്രോബറി കേരളത്തിൽ എവിടെയും നട്ടുപിടിപ്പിക്കാം.പഴവിപണിയിൽ വലിയവിലയുള്ള സ്ട്രോബറി ഞങ്ങൾ തൃശൂരിലും നട്ട് വിളവെടുത്തു.ആർക്കും ഇത് പരീക്ഷിക്കാം.സ്ട്രോബറി പഴങ്ങൾ അതേപടി പഞ്ചസാരപാനിയിലിട്ട് പ്രിസെർവായി മാർക്കറ്റിലെത്തിക്കുന്ന ടാറ്റയുടെ നല്ലതണ്ണിയിലെ ഫാക്റ്ററിയിൽ ഈ പണികളെല്ലാം ചെയ്യുന്നത് മൂകരും ബധിരരുമായ കുറേ ചെറുപ്പക്കാണു.എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളാണു ഇവർ.‘ഡെയർ”(DARE) എന്ന പേരിൽ ഈ കുട്ടികൾക്കായി നടത്തുന്ന സ്പെഷ്യൽ സ്കൂളിൽ നിന്ന് പരീശീലനം നേടിയവരാണു കേരളത്തിലെ ഒരേയൊരു സ്ട്രോബ്ബറി ഫാക്റ്ററിയിലെ ജീവനക്കാരെല്ലാം.
കാന്തല്ലൂരിൽ ഏറ്റവുമധികം ആപ്പിൾ കൃഷിചെയ്യുന്ന ജോർജ്ജ് ജോസഫ് എന്ന കായികാദ്ധ്യാപകന്റെ തോട്ടത്തിൽ  മറ്റനേകം വിദേശപഴങ്ങൾക്കൊപ്പം സ്ട്രോബറിയുടെ കുലത്തിൽ പെടുന്ന ബ്ലാക്ക്ബെറിയുമുണ്ടു.ആപ്പിളിനെക്കുറിച്ചുള്ള മോഹന സങ്കൽ‌പ്പങ്ങൾ തകർന്നത് മരങ്ങൾ നേരിൽ കണ്ടപ്പോളായിരുന്നു.ഒരിലപോലുമില്ലാതെ ഉണങ്ങിയതുപോലെ നിൽക്കുന്ന കുറെ കുറ്റിക്കമ്പുകളാണു  ആപ്പിൾമരങ്ങൾ എന്ന് വിശ്വസിക്കാനായില്ല.ഇലയെല്ലാം പൊഴിച്ചുനിൽക്കുന്നവ ആദ്യം പൂവിടും; പിന്നെ ഇലകൾ തളിർക്കും.പഴങ്ങൾ വിളഞ്ഞ് പഴുക്കാറാകുമ്പോൾ ആരെയും ആകർഷിക്കുന്ന സൌന്ദര്യമുണ്ടാകും ഈ ആപ്പിൾ മരങ്ങൾക്ക്.                                                                      
                                                                                                                              -പുതുപഴങ്ങൾ തേടിയുള്ള ഈ യാത്രക്കിടയിൽ എത്രയോ പഴങ്ങൾ നാവിലും മനസിലും  അമൃതമഴ പെയ്യിച്ചു!ബറാബ,മിൽക്കി ഫ്രൂട്ട്,മധുരപ്പുളി,അവക്കാഡോ,ആസ്ട്രേലിയൻ പാഷൻഫ്രൂട്ട്ഇങ്ങനെ നീളുന്നു  ഈ പട്ടിക.ഇവ കണ്ടെത്തി നട്ടുവളർത്തുന്നതിൽ ആത്മനിർവൃതി കണ്ടെത്തുന്ന കല്ലട രമേശിനേയും റാന്നിയിലെ എബ്രഹാം തോമസ്,കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോൺ നെഴ്സറിയിലെ ഷൈജുവിനേയും  സെബാസ്റ്റ്യനേയും പോലുള്ള പ്രതിബദ്ധരായ  എത്രയോ പേരെ ഞങ്ങൾ കണ്ടുമുട്ടി.അവരുടെ വിലപ്പെട്ട അനുഭവങ്ങൾ ശ്രോതാക്കളുമായി പങ്കുവെച്ചു.  
-ഈ പുതുപഴങ്ങൾ വ്യാപകമാകുന്നതോടെ നമ്മുടെ കൊച്ചുകേരളം ലോകത്തിന്റെ തന്നെ പഴത്തോട്ടമായി വളരുകയാണു.നൂറുകണക്കിനു വൈവിദ്ധ്യപൂർണ്ണമായ നാടൻ മാവിനങ്ങളും,പ്ലാവും,വാഴയിനങ്ങളും മറ്റും സമൃദ്ധമായുള്ള നമ്മുടെ നാട്ടിൽ അവയെക്കാൾ ഗുണമേന്മയുള്ളതും പ്രത്യേകപരിചരണമൊന്നും ആവശ്യമില്ലാത്തതുമായ ഈ മറുനാടൻഫലവൃക്‌ഷങ്ങൾ കൂടി വേരുറപ്പിക്കുന്നതോടെ കേരളം പഴങ്ങളുടെ സ്വന്തം സ്വർഗ്ഗഭൂമിയാവുകയാണു.  

Friday 27 April 2012

ഈ പൈതൃകസ്മാരകങ്ങള്‍ നമ്മോട് പറയുന്നത്......

           ല്ലാ വർഷവും ഏപ്രിൽ 18 ലോക പൈതൃകദിനമായി ആചരിച്ചുവരുന്നു.യൂണിസഫിന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും ചരിത്ര-പൈതൃക സ്മാരകങ്ങളും പ്രദേശങ്ങളും സംരക്ഷിക്കാൻ 1970തുകളിൽ ആരംഭിച്ച സംഘടിതമായ ശ്രമത്തിന്റെ ഭാഗമാണു ഈ ദിനാചരണം.1977മുതൽ ഇന്ത്യയും ഇതിൽ പങ്കാളിയാണു.137 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 821 ലോക പൈതൃക സൈറ്റുകള്‍ നമുക്കുണ്ടു.മാനവരാശിയുടെ നിലനിൽ‌പ്പിനായി ഭാവിതലമുറയിലേക്ക് സൂക്ഷിച്ചുവെക്കേണ്ടത്ര പ്രാധാന്യമുള്ളവയാണു ഈ സൈറ്റുകള്‍.അവയിൽ ബഹുഭൂരിപക്ഷവും (628)ആരാധനാലയങ്ങളും കൊട്ടാരങ്ങളും ഗുഹകളും സ്മാരകങ്ങളും പോലുള്ള ചരിത്രസ്മാരകങ്ങളാണു;ബാക്കി ദേശീയോദ്യാനങ്ങളും തടാകങ്ങളും വന്യജീവി സംരക്ഷണകേന്ദ്രങ്ങളും പോലുള്ള പ്രകൃതിജന്യ സൈറ്റുകളാണു .                                                                                                                                                                                                                 ഇന്ത്യയിൽ ലോകപൈതൃക പട്ടികയിൽ 27 സൈറ്റുകളാണുള്ളത്.താജ്മഹൽ,കുതബ്മിനാർ,ആഗ്രഫോർട്ട്,ഹമ്പി,ഖജ്രാഹോ,കൊണാർക്കിലെ സൂര്യക്ഷേത്രം,റെഡ്ഫോർട്ട്,ഛത്രപതി ശിവജി ടെർമിനസ്,തമിഴ്നാട്ടിലേയും പശ്ചിമബംഗാളിലേയും പൈതൃക ട്രെയിൻ സർവീസുകൾ, ഗോവയിലെ പോർച്ചുഗീസ് പള്ളികൾ,അജന്ത,എല്ലോറ ഗുഹകള്‍,മഹാബലിപുരം,എലിഫന്റ് കേവ്സ്,സാഞ്ചി,ബഹാബോധി ക്ഷേത്രം തുടങ്ങി കാസിരംഗയിലേയും ,മാനസിലേയും, സുന്ദർബൻഡിലേയും വന്യജീവിസങ്കേതങ്ങൾ വരെ ഈ പട്ടികയിലുണ്ടു.ഇതുകൂടാതെ ഇന്ത്യയിൽ ആയിരക്കണക്കിനു സൈറ്റുകൾ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ടു.


ഏ.എസ്.ഐ തൃശൂര്‍ സര്‍ക്കിളിനു കീഴില്‍ 37 പൈതൃക സ്മാരകങ്ങളുണ്ടു.മട്ടാഞ്ചേരി പാലസ്,ബേക്കല്‍ ,പാലക്കാട്,അഞ്ചുതെങ്ങ്,തലശ്ശേരി,കണ്ണൂര്‍ ,തങ്കശ്ശേരി കോട്ടകള്‍,തിരുവല്ലം,പെരുവനം,കടവല്ലൂര്‍,തൃപ്രയാര്‍,വടക്കുന്നാഥന്‍ ക്ഷേത്രങ്ങള്‍,അരിയന്നൂരിലെ തലക്കല്ലുകള്‍ തുടങ്ങിയവയാണു ഈ സൈറ്റുകള്‍.
-എന്തിനാണു നമ്മള്‍ ഇവ സംരക്ഷിക്കുന്നത്?’പുരാതനം”എന്ന് ഇന്ന്  നമ്മൾ ഒരു വസ്തുവിനെ വിശേഷിപ്പിക്കുന്നത് നല്ല അർത്ഥത്തിലല്ല.പ്രായമായവരെ അധിക്ഷേപിക്കുവാൻ അവർ “ആർക്കൈവല്‍പീസുകളാണു‘’ എന്നാണു വിശേഷിപ്പിക്കാറുള്ളത്.പുരാതനമായതെല്ലാം കാലഹരണപ്പെട്ടുവെന്നും അവയ്ക്കൊന്നിനും കാലികമായി ഒരു പ്രസക്തിയുമില്ലെന്നുമാണു ഇതുകൊണ്ട് അർഥമാക്കുന്നത്.ഉത്പാദനക്ഷമതയില്ലാത്ത,പരാശ്രിതമായ ,മറ്റുള്ളവരാൽ സംരക്ഷിക്കപ്പെടേണ്ടവയാണു ഈ പുരാവസ്തുക്കളെല്ലാം എന്ന ഓർമ്മപ്പെടുത്തലുകളാണു ഈ പദപ്രയോഗങ്ങൾക്ക് പിന്നിലുള്ളത്.എല്ലാഭാഷയിലും ഇങ്ങനെ ചില വാക്കുകളും ശൈലികളുമുണ്ടു.

-എന്തിനാണു ജീവിച്ചിരിക്കുന്നവർക്ക് പ്രത്യക്ഷത്തിൽ മെച്ചമൊന്നുമില്ലാത്ത ഈ ആർക്കൈവല്‍ പീസുകളെസംരക്ഷിച്ചുനിർത്തുന്നത്?അതിനു നിയതമായ കാരണങ്ങളുണ്ടു.ഇവ മാനവരാശിയുടെ പൊതു പൈതൃകങ്ങളാണു എന്നതാണു പരമപ്രധാനം.അവയ്ക്കെല്ലാം സാര്‍വലൌകികമായൊരു മൂല്യമുണ്ടു.അവ അമൂല്യമായ നിധികള്ണാണു.അതുകൊണ്ടാണു താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ചരിത്രസ്മാരകങ്ങളും പ്രതിമകളും തച്ചുടച്ചപ്പോള്‍ അതിനെതിരെ സാര്‍വത്രികമായ പ്രതിഷേധം ഉയര്‍ന്നത്.

മതതീവ്രവാദികള്‍  മാത്രമല്ല യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും ഭരണാധികാരികലുടെ ദുരയും വിലപ്പെട്ട എത്രയോ പൈതൃകസ്മാരകങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്നു.സഹസ്രാബ്ദങ്ങളുടെ സമ്പന്നമായ ചരിത്രം ഉറങ്ങുന്ന അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ താഴ്വരയില്‍ 2003ലെ ആഭ്യന്തരയുദ്ധകാലത്ത് പൊട്ടിയ മൈനുകള്‍ എല്ലാം തുടച്ചുനീക്കി.2003ലെ ഭൂകമ്പത്തില്‍ 26000 പേര്‍ മരിച്ച ഇറാനിലെ ബാം നഗരത്തിലെ പൈതൃകസ്മാരകങ്ങളെല്ലാം തകര്‍ന്നടിഞ്ഞു.ആഭ്യന്തരയുദ്ധത്തില്‍ ആടിയുലയുന്ന ജെറുസലേമിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ശ്രീലങ്കന്‍ യുദ്ധം ബൌദ്ധ-സിംഹള  സംസ്കൃതിയുടെ എത്രയോ വിലപ്പെട്ട തിരുശേഷിപ്പുകളാണു നശിപ്പിച്ചത്.താജ് ഇടനാഴി കേസ് ഉത്ഭവിച്ചത് തന്നെ അത് താജ്മഹലിന്റെ നിലനില്‍പ്പിനു ഭീഷണിയാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു.യമുനയുടെ തീരങ്ങളിലെ വ്യാവസായികമലിനീകരണത്തിനെതിരായ നടപടികളും താജ്മഹല്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.

-ഇങ്ങനെ രാഷ്റ്റ്രീയവും ഭരണപരവും നിയമപരവുമായ തലങ്ങളുണ്ടു ഇതിനു.ആഗോളതലത്തില്‍ തന്നെ  ഈ പൈതൃകസ്ഥാപനങ്ങള്‍ എക്കാലത്തേക്കും സംരക്ഷിക്കപ്പെടേണ്ടതുണ്ടു.നമ്മള്‍ കടന്നുവന്ന വഴികളെക്കുറിച്ചുള്ള നിതാന്തമയ ഓറ്മ്മപ്പെടുത്തലുകളാണിവ.നമ്മള്‍ ഒറ്റപ്പെട്ടതും സ്വയംഭൂവുമായ ദ്വീപുകള്‍ അല്ലെന്നും ,അനന്തമായ പൈതൃകത്തിന്റെ കണ്ണികള്‍ മാത്രമാണെന്നും ,ഇവ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും.മാവനരാശിയുടെ വികാസപരിണാമത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണിവ.ഇവ പോയകാലത്തെ ചരിത്രത്തേയും സംസ്കാരത്തേയും എപ്പോഴും നിശബ്ദമായി പിന്തലമുറകള്‍ക്ക് സംവേദിച്ചുകൊണ്ടിരിക്കുന്നു.ഈ പൈതൃകം  തകര്‍ക്കപ്പെട്ടാല്‍ നമ്മുടെ വേരുകള്‍ അറ്റുപോകും.സാംസ്കാരികമായി നമ്മള്‍ അതിദരിദ്രരാകും.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍