'വര-മൊഴിസാക്ഷ്യം' പരമ്പരയുടെ നാലാംഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ആഗസ്റ്റ് 27, 2022) പ്രമുഖ രേഖാചിത്രകാരന്മാരായ എ.കെ ഗോപിദാസ്, സുനിൽ അശോകപുരം, എന്നിവരാണ് അതിഥികളായി എത്തിയത്.
കോട്ടയം ജില്ലയിലെ വെച്ചൂർ സ്വദേശിയായ എ.കെ ഗോപിദാസ് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലാണ് ഫൈൻ ആർട്സ് പഠിച്ചത്. അക്കാദമിയുടെയും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പുകൾ,മൺസൂൺ ആർട്സ് ഫെസ്റ്റിവൽ എന്നിങ്ങനെ ഗോപിദാസ് എന്ന ചിത്രകാരനെ അടയാളപ്പെടുത്തുന്ന നിരവധി എക്സിബിഷനുകളും ക്യാമ്പുകളും ഉണ്ടായിട്ടുണ്ട്.
"വൈക്കം താലൂക്കിലെ ഗ്രാമപ്രദേശമായ വെച്ചൂരിൽ പലരും ശില്പികളാണ്.
ചെറുപ്പത്തിലേ വരയിലേക്ക് എത്തിയതിന് ഇതും ഒരു കാരണമാണ്. തീരപ്രദേശത്ത് ആയിരുന്നു,വീട്.
ഈർക്കിൽ കൊണ്ട് മണ്ണിൽ വരച്ചാണ് പഠിച്ചത്. ചിത്രകല പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ അന്നില്ല. തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിനെക്കുറിച്ചറിഞ്ഞപ്പോൾ , അവിടെ ചേർന്നു.
വലിയ അനുഭവമായിരുന്നു. രാവിലെ മുതൽ പാട്ടിന്റേയും വയലിൻ,മൃദംഗം, ചെണ്ട തുടങ്ങിയ സംഗീതോപകരണങ്ങളുടേയും സ്വരം കേൾക്കാം.വര പഠിച്ചവരുടെ വര കണ്ടതവിടെയാണ്.
മെമ്മറി സ്കെച്ചിങ്ങ്, മോണോഗ്രാം പെയിൻറിങ്ങ്, സ്റ്റിൽ, ലൈഫ് പെയിൻറിംഗ് , ലൈഫ് സ്റ്റഡി, ഔട് ഡോർ സ്കെച്ചിങ് തുടങ്ങിയ വിഷയങ്ങൾ സിലബസിൽ ഉണ്ടായിരുന്നു.
അനാട്ടമി ഡ്രോയിംഗിന് മോഡലുകളെ കിട്ടും; നോക്കി വരയ്ക്കാൻ.അളവുകൾക്ക് പ്രൊപ്പോഷൻ ഉണ്ട്.
അക്കാലത്ത് കൊച്ചി കാരിക്കാമുറിയിലെ കലാപീഠം മറ്റൊരാകർഷണ മായിരുന്നു. നമ്പൂതിരിയുടേയും എം.വി ദേവന്റെയും മറ്റു ചിത്രകാരൻമാരുടേയും പ്രദർശനങ്ങൾ,സി.എൻ കരുണാകരന്റെ നേതൃത്വത്തിൽ സിമ്പോസിയങ്ങൾ,ചർച്ചകൾ, ഒക്കെ നടന്നിരുന്നു.ചോളമണ്ഡലത്തിലെ ബി. ഗോപിനാഥ്, ജയപാലപ്പണിക്കർ,കെ.സി. എസ് പണിക്കരുടെ മകൻ നന്ദകുമാർ, ഡോഗ്ളസ് ഇവരെല്ലാം ഉണ്ടാകും.വാട്ടർ കളർ വിദഗ്ധനായ പുരിഞ്ചിത്തായയെ കണ്ടതും കലാപീഠത്തിലാണ്.
അങ്ങനെയാണ് പത്രസ്ഥാപനത്തിൽ ചിത്രകാരനാകാൻ ആഗ്രഹമുദിച്ചത്. ഇലസ്ട്രേഷനുകൾ, പെൻ വെച്ചുള്ള ലൈൻ ഡ്രോയിങ് എന്നിവയിൽ കൂടുതൽ ശ്രദ്ധിച്ചു.
മാഗസിനുകളിലാണ് കൂടുതൽ ഇലസ്ട്രേഷൻ ചെയ്തത്. ടി പത്മനാഭന് വേണ്ടിയും എം.ടിക്ക് വേണ്ടിയും വാർഷിക പതിപ്പുകളിൽ വരച്ചിട്ടുണ്ട്. കാരക്റ്ററൈസ് ചെയ്താണ് വര. സാഹിത്യകൃതിയുടെ കൂടെയുള്ള ചിത്രകലയുടെ രചന ആരുടേതാണെന്ന് വായനക്കാർ അന്വേഷിക്കാറില്ല.
ഭാവന മാത്രമല്ല, വായനയും ഉള്ളവരാണ് ചിത്രകാരർ.
എഡിറ്റർ പ റഞ്ഞതുപോലെ മാത്രം വരയ്ക്കുകയല്ല അവർ. എന്ത് വരക്കണം എന്ന് ആർട്ടിസ്റ്റ് തീരുമാനിക്കട്ടെ.സാഹിത്യത്തോട് ചേർന്ന് മാത്രമല്ല കലയുടെ നിലനിൽപ്പ്.
ഒറ്റക്കണ്ണൻ പോക്കറെ ചിത്രകാരൻ വരയ്ക്കുമ്പോൾ ബഷീർ ഉദ്ദേശിക്കുന്നതിലും കൂടുതൽ വരയിൽ ഉണ്ടാകും.
ചിത്രം സാഹിത്യത്തിന്റെ അവിഭാജ്യഘടകമാണ്. അല്ലെങ്കിൽ റണ്ണിങ് മാറ്റർ മാത്രം മതിയാകുമല്ലോ. വരയ്ക്കുന്നവർ സാഹിത്യത്തെ, വായനയെ, ഭംഗപ്പെടുത്താതെ വരയ്ക്കണം .കഥകളോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ ചിത്രകാരന് സ്വതന്ത്രമായി വരയ്ക്കാം.
കയ്യിൽ സ്കെച്ച്ബുക്ക് കൊണ്ടു നടക്കാറുണ്ട്, ഗോപിദാസ്. രേഖകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണിഷ്ടം.നാരോ ലൈൻസ് രേഖകളുടെ ധാരാളിത്തം.കുറേ ഏരിയ വരച്ചു പോകുകയാണ് ഇഷ്ടം. തിരക്ക് - ക്രൗഡ് - വരയ്ക്കാൻ ഇഷ്ടമാണ്. അപ്പോൾ കൂട്ടമായിട്ട് വരയ്ക്കാം. ഡൈമെൻഷൻ, പേഴ്സണാലിറ്റി എല്ലാം വരും. ഇറങ്ങിച്ചെന്നു വരയ്ക്കുകയാണ്.
സാഹിത്യത്തിന് വേണ്ടിയല്ലാത്ത ആത്മാവിഷ്കാരങ്ങൾക്കും സമയം കണ്ടെത്താറുണ്ട്.
ചിത്രങ്ങളുടെ പകർപ്പവകാശം റിസർവ് ചെയ്തിരിക്കുകയാണ്. ഗൂഗിളിൽ എല്ലാം ഡൗൺലോഡ് ചെയ്യാൻ പറ്റില്ല.നിയമ പ്രശ്നങ്ങൾ ഉണ്ടാകും. അത് നല്ലതുതന്നെ. അല്ലെങ്കിൽ ചിത്രങ്ങൾ കോപ്പിയടിക്കപ്പെടും.
എഫ്.ബിയിൽ ചിലർ ചിത്രങ്ങൾ എടുത്തോട്ടെ എന്ന് ചോദിക്കും.
ചിത്രങ്ങളുടെ പകർപ്പവകാശം ചിത്രകാരന് മാത്രം അവകാശപ്പെട്ടതാണ്. ചിത്രങ്ങൾ ക്യാൻവാസിൽ പ്രിൻറ് ചെയ്താൽ പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല.ഒറിജിനൽ ചിത്രങ്ങൾ കാണുമ്പോൾ ചിത്രകാരന്റെ പ്രയത്നം മനസ്സിലാക്കാം. പ്രിന്റഡ് കോപ്പിയിൽ അതില്ല.
രവിവർമ ചിത്രങ്ങൾ സൗന്ദര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.ഹംസ -ദമയന്തി ചിത്രം ലുലുമാളിൽ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. അതിൽ ബ്രഷിന്റെ സ്ട്രോക്കുകൾ ഒക്കെ കാണാമെങ്കിലും അത് പ്രിന്റ് ആണ്. ഒറിജിനൽ രവിവർമ ചിത്രങ്ങൾ തിരുവനന്തപുരം ആർട്ട് ഗ്യാലറിയിൽ ഉണ്ട് . ഓയിൽ പെയിന്റിന്റെ ഘനം വരെ നേരിട്ട് കാണാം. എത്ര പെയിന്റ് ഉപയോഗിച്ചു എന്ന് പോലും മനസ്സിലാക്കാം.
ചിത്രങ്ങളുടെ പ്രിന്റ് വാങ്ങുന്ന സാധാരണക്കാർ സ്ട്രോക്കിന്റെ ഭംഗി അറിയണമെന്നില്ല.
ഒറിജിനൽ സൃഷ്ടികളുടെ മൂല്യം അളക്കാവുന്നതല്ല. കഥാകാരന്റെ ഒറിജിനൽ ഹാൻഡ് റൈറ്റിംഗ് കാണുന്നതും പ്രിന്റും തമ്മിലുള്ള വ്യത്യാസം ആണത്.
വീടിന്റെ അലങ്കാരങ്ങളിൽ ചിത്രങ്ങൾ ഇടം പിടിക്കുന്നുണ്ട്, ഇപ്പോൾ. അങ്ങനെയെങ്കിലും കലയെ കൂടെ നിർത്തുന്നു.ഓഡിയോ ബുക്കിന്റെ കാലത്ത് വരയുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടാം.
ആധുനിക ചിത്രകലാ സങ്കേതങ്ങളെപ്പറ്റി മനസ്സിലാക്കാൻ മുതിർന്ന ആളുകൾക്ക് മാത്രമാണ് കഴിയുക. അവർക്ക് തന്നെ വിൻസന്റ് വാൻഗോഗി നെപ്പോലുള്ളവരുടെ ചിത്രങ്ങളെ മനസ്സിലാക്കാൻ താൽപര്യമില്ല. റിയലിസ്റ്റിക്കായ ചിത്രങ്ങളോടാണ് താല്പര്യം.
ചിത്രംവര എന്നാൽ വെറും ക്രാഫ്റ്റ് മാത്രമാണ്. ബുദ്ധിപരമായ കാഴ്ചപ്പാട് വേണ്ട. വെറുതെ പകർത്തുക മാത്രമാണ്.എന്നാൽ യഥാർത്ഥ ചിത്രകാരൻ മനസ്സിലെ വികാരങ്ങളെ എഴുത്തുകൊണ്ട് എന്നതുപോലെ കുറെ സ്ട്രോക്കുകൾ കൊണ്ട് ചിത്രീകരിക്കുന്നു. വികാരങ്ങൾ എക്സ്പ്രസ് ചെയ്യാൻ ഇതിലൂടെ സാധിക്കും.
വിദ്യാഭ്യാസ പദ്ധതികളിൽ നിരവധി അവസരങ്ങൾ ചിത്രകാർക്ക് ഇന്നുണ്ട്. ഡെമോ വർക്ക് ഷോപ്പുകളും ക്യാമ്പുകളും ഉണ്ട്. ചിത്രകല ഹോബി യല്ല.ഗൗരവമായി സമീപിക്കണം.സാഹിത്യം പോലെ തന്നെയാണ് ചിത്രകലയും. രക്ഷാകർത്താക്കൾക്ക് ഇത് ഒരു ഹോബി മാത്രമായി കാണാനാണ് താല്പര്യമെന്ന് ഗോപിദാസ് പറഞ്ഞു.
.......
സുനിൽ അശോകപുരം കോഴിക്കോട് യൂണിവേഴ്സൽ ആർട്സിൽ നിന്ന് രണ്ട് വർഷത്തെ കെ. ജി.സി.ഇ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞതിന് ശേഷമാണ് മുഴുവൻസമയ ചിത്രകാരനായത്.പിന്നീട് ദേശാഭിമാനി, മാതൃഭൂമി മലയാള മനോരമ വാർഷികപ്പതിപ്പുകൾ, ഭാഷാപോഷിണി, മാധ്യമം പച്ചക്കുതിര, ഇന്ത്യ ടുഡേ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ വരയ്ക്കുന്നു.കേരള ലളിതകലാ അക്കാദമിയുടെ ക്യാമ്പുകളിലും സമകാലിക മലയാളി ആർട്ടിസ്റ്റുകളുടെ 'ലോകമേ തറവാട് ' എക്സിബിഷനിലും പങ്കെടുത്തു.
എ.സി.കെ രാജ പുരസ്കാരം, ലളിതകലാ അക്കാദമി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
സുനിൽ അശോകപുരത്തിന്റെ കലാജീവിതത്തിൽ മതിലുകളില്ലാത്ത, അതിരുകളില്ലാത്ത സ്ഥലങ്ങളാണ് കൂടുതലായി സ്വാധീനിച്ചിട്ടുള്ളത്. സ്കൂളിലേക്ക് മതിലുകളില്ലാത്ത പറമ്പുകൾ കടന്നുപോകുമ്പോൾ ഒരു വീടിനു മുന്നിലിരുന്ന് ഒരാൾ വരയ്ക്കുന്നത് ഓർമയിലുണ്ട്.
അതായിരുന്നു പ്രചോദനം. നമ്പൂതിരിയുടെ വര കാണുന്നത് പിന്നീടാണ്. സാമ്പത്തിക പരാധീനതകളുള്ള, അഞ്ചെട്ട് അംഗങ്ങളുള്ള കുടുംബമായിരുന്നു.സാധാരണ തൊഴിലാളിയായിരുന്ന അച്ഛന്റെ വരുമാനമായിരുന്നു ഏകാശ്രയം. അച്ഛൻ നിർത്താൻ പറഞ്ഞപ്പോൾ പരിപ്പ് നിർത്തേണ്ടിവന്നു. ചിത്രകല പഠിക്കാൻ ആഗ്രഹിച്ചു. വായന ഉണ്ടായിരുന്നത് പ്രേരണയായി.
കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് സ്കൂളിൽ ചേർന്നു.
മോഡലായി വരുന്ന ആളുടെ ശരീരഘടനയോ അനാട്ടമിയോ ഒന്നുമല്ല സ്വാധീനിച്ചത്;മുഖത്തെ ദൈന്യതയാണ് . അച്ഛനെ ഓർമ്മവരും.പൊതുവേ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ അനാട്ടമി സങ്കൽപങ്ങളിൽ എന്നപോലെ,ശരീരം മാത്രമായി കാണാൻ പറ്റാതെ ഇരിക്കുകയും ആളുടെ ദൈന്യത വരയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. പഠനത്തിനു വേണ്ടത് അതായിരുന്നില്ല എന്നതിനാൽ മോശം വിദ്യാർത്ഥിയായി. അധ്യാപകരുടെ വിമർശനം കേട്ടു.അനാട്ടമിക്കപ്പുറത്തുള്ള മനുഷ്യരെ കാണാനുള്ള ശ്രമം രൂപപ്പെട്ടിരുന്നു.
അക്കാദമിക് ആയി പഠനം തുടരണമോ എന്ന സന്ദേഹം ഉണ്ടായി. ചിത്രരചനയിൽ ബംഗാളി സ്കൂളിന്റെ മുന്നേറ്റങ്ങളും സിനിമയും സ്വാധീനിച്ചി രുന്നു. ചിത്രകലയിൽ സോംനാഥ് ഗോർ, രാം കിങ്കർ,വിനോദ് മുഖർജി, സിനിമയിൽ സത്യജിത്ത് റേ ,ഋത്വിക് ഘട്ടക് എന്നിവരുടെ സ്വാധീനത്തിൽ
കലാവീക്ഷണങ്ങളും മാറി.
നമ്പൂതിരി വലിയ ഇൻസ്പിറേഷൻ ആയിരുന്നു.അറിയാതെ നമ്പൂതിരിയെ കോപ്പി ചെയ്യാൻ പോലും ശ്രമിച്ചിട്ടുണ്ട് .ഒരുകാലത്ത് എ എസ്സിന്റെ അവതരണരീതിയും കോപ്പി ചെയ്തിട്ടുണ്ട്.
അതേസമയം, എം.വി ദേവനാണ് മലയാളത്തിൽ മാറ്റം കൊണ്ടുവന്ന ആർട്ടിസ്റ്റ് എന്നൊക്കെ മനസ്സിലാക്കിയിരുന്നു.
കേരളത്തിനകത്ത് എ. എസും നമ്പൂതിരിയും ദേവനും ഉണ്ടാക്കിയ രേഖാചിത്രണ ശൈലിക്കപ്പുറത്തേക്കുള്ള കലയെ പിന്നീടുള്ള അന്വഷണത്തിലൂടെ കാണാൻ ശ്രമിക്കുമ്പോൾ തന്നെ, ചിത്രം പെയിന്റ് ചെയ്ത് കേരളത്തിൽ എങ്ങനെ ജീവിക്കും എന്ന ആശങ്കയും ഉണ്ടായിരുന്നു.
കലയിലുള്ള താല്പര്യവും വായിക്കുന്ന സാഹിത്യകാരന്മാരോടുള്ള ഇഷ്ടവും വെച്ച് കവിതകൾക്കും നോവലുകൾക്കും ചിത്രം വരച്ചുകൊണ്ടുമാത്രം എങ്ങിനെ നിൽക്കുമെന്ന് ആലോചിച്ചിരുന്നു.
ഏറെ സ്വാധീനിച്ച രീതികളിൽ നിന്ന് മാറണമെന്ന് കലയെ വിമർശനാത്മകമായി കാണുന്ന കോഴിക്കോട്ടെ സുഹൃത്തുക്കൾ പറയുമായിരുന്നു.
"കൃഷ്ണകുമാർ എന്ന സുഹൃത്ത്, കുറേക്കാലം വരയ്ക്കാതിരിക്കാൻ പറഞ്ഞു.നാച്ചുറൽ സ്റ്റഡിയിലേക്ക് പോകാനും ഉപദേശിച്ചു. പക്ഷേ,ജീവിക്കണമെങ്കിൽ എനിക്ക് വേറെ വരുമാനം ".
യാദൃച്ഛികമായിട്ടാണ് 'ദേശാഭിമാനി'യിൽ എത്തുന്നത്.കോഴിക്കോടുള്ള പോൾ കല്ലാനോട് കവിതയും സാഹിത്യവും വരയും ഉള്ള ആളായിരുന്നു . കലാചരിത്രത്തെക്കുറിച്ച് നല്ല ധാരണ. ഞാൻ പഠിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് എടുത്തിരുന്നു. അദ്ദേഹവുമായി അടുപ്പമായി. ഗുരു- ശിഷ്യ ബന്ധത്തിനപ്പുറം ഒരു അടുപ്പം. വീട്ടിൽ പോയി പുസ്തകങ്ങൾ വായിക്കും.
ദേശാഭിമാനിയിലും കലാകൗമുദിയിലും മറ്റും കാർട്ടൂണുകൾ വരച്ചിരുന്നു,പോൾ. കൾച്ചറൽ കാർട്ടൂണുകൾ ആയിരുന്നു അവ. സാഹിത്യ വിമർശനവുമായി ബന്ധപ്പെട്ടവ. ദേശാഭിമാനിയിൽ കാർട്ടൂൺ കൊടുക്കാൻ പോയപ്പോൾ ഒപ്പം പോയി. എഡിറ്റർ സിദ്ധാർത്ഥൻ പരുത്തിക്കാടിന് പരിചയപ്പെടുത്തി. വീക്കിലിയിൽ വരയ്ക്കാമോ എന്നാരാഞ്ഞു.ആഗ്രഹിച്ച കാര്യം.
വരയ്ക്കാൻ തന്ന കഥ മൂന്നു ദിവസത്തിനകം തിരികെ കൊടുത്തു. ഇതാണ് ഇലസ്ട്രേഷന്റെ തുടക്കം.
ജമാൽ കൊച്ചങ്ങാടിയായിരുന്നു, മാധ്യമം വാരാദ്യത്തിന്റെ എഡിറ്റർ. വീക്കിലി തുടങ്ങിയിട്ടില്ല.ഒരു വർഷത്തെ വാർഷിക പതിപ്പിന്റെ മുഴുവൻ വരയും ജമാൽ ചെയ്യിപ്പിച്ചു. അതുകണ്ട് ,ഇഷ്ടപ്പെട്ടു എന്ന് ബി.എം ഗഫൂർ ജമാലി നോട് പറഞ്ഞു.ഗഫൂറിനെ കാണാൻ മാതൃഭൂമിയിൽ എത്തി. പിന്നീട് മാതൃഭൂമിയിൽ വരച്ചു തുടങ്ങി. കെ.സി നാരായണനായിരുന്നു , വാരാന്ത പതിപ്പിന്റെ എഡിറ്റർ. വരയെക്കുറിച്ചും വിഷ്വൽ ആർട്ടിനെക്കുറിച്ചും നല്ല ധാരണയുള്ള ആൾ . ആദ്യം അവിടെയും പിന്നീട് ജെ.ആർ പ്രസാദ് പറഞ്ഞ് ആഴ്ചപ്പതിപ്പിലും വരച്ചു തുടങ്ങി. കെ.സി നാരായണൻ ഭാഷാപോഷിണി യിലേക്ക് പോയപ്പോൾ അതിലും പിന്നീട മനോരമ വാർഷിക പതിപ്പിലും ചിത്രങ്ങൾ വരച്ചു. ഇടയ്ക്ക് ഇന്ത്യ ടുഡേയ്ക്കുവേണ്ടിയും വരച്ചിരുന്നു.
മലയാള ഇല്ലസ്ട്രേഷൻ ചരിത്രത്തിൽ വലിയ മാറ്റം വരുത്തിയ പ്രസിദ്ധീകരണമാണ് ഇന്ത്യ ടുഡേ. ദേശാഭിമാനിയിൽ ഉൾപ്പെടെ വരയ്ക്ക് പരിമിതി ഉണ്ടായിരുന്നു. നമ്പൂതിരി,എ.എസ് രീതിയിൽ വരയ്ക്കുമ്പോൾ വളരെ അസ്വസ്ഥരാണ് അവർ. പലപ്പോഴും അത് സൂചിപ്പിച്ചിട്ടുണ്ട്. പെൻ മാത്രമുപയോഗിച്ച് വരയ്ക്കുന്ന നമ്പൂതിരി, എ. എസ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി ചാർക്കോൾ ഉപയോഗിച്ച് വരയ്ക്കുന്നത് തീരെ സ്വീകാര്യമല്ലായിരുന്നു, മറ്റുള്ളവർക്ക്. പരാതിപ്പെടുമായിരുന്നു. ഒരു എഡിറ്റർ പറഞ്ഞു, 'സ്ത്രീകൾക്ക് കുറച്ചുകൂടി ഭംഗി ആയിക്കോട്ടെ'.ഞാൻ ചോദിച്ചു ,'എങ്ങനെ ഭംഗിയാക്കണം?'അത് അവയവങ്ങൾ ഒക്കെ കുറച്ച്... ഞാൻ ചോദിച്ചു, 'സ്ത്രീകളെ വരക്കുമ്പോൾ അവരുടെ ചന്തിയും മുലയുമൊക്കെ കുറച്ചുകൂടി വലുതാക്കാം എന്നാണോ ഉദ്ദേശിക്കുന്നത്?'
'അതൊക്കെ നല്ലതല്ലേ, ആൾക്കാർക്ക് കാണുമ്പോൾ ഒരു.. ' 'അതിനി ഞാനായിട്ട് ചെയ്യേണ്ടല്ലോ .പലരും അത് ചെയ്യുന്നുണ്ടല്ലോ' എന്ന് മറുപടി കൊടുത്തു.
അന്ന് സിമോൺ ഡി ബുവറിനെ വായിക്കുന്ന സമയം. സ്ത്രീപക്ഷ മാറ്റങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ ടുഡേ ഇതിനൊക്കെ വലിയ സ്വാതന്ത്ര്യം തന്നു. ആർട്ടിസ്റ്റുകൾക്ക് ഫ്രീ ആയി വരയ്ക്കാൻ ഒരു സ്പേസ് ഉണ്ടാക്കിത്തന്നത് ഇന്ത്യ ടുഡേ ആണ്.
പാരീസ് വിശ്വനാഥൻ, അച്യുതൻ കൂടല്ലൂർ,അക്കിത്തം നാരായണൻ തുടങ്ങി പ്രശസ്തരായ പെയിന്റർമാരെ കൊണ്ടുവരികയും അവർക്ക് കൊടുക്കുന്ന പ്രതിഫലമോ അതിൽകൂടുതലോ, മറ്റ് ആർട്ടിസ്റ്റുകൾക്ക് കൊടുക്കുകയും ചെയ്യുന്ന രീതിയുണ്ടാക്കിയത് ഇന്ത്യ ടുഡേ ആണ്. "മലയാളത്തിലെ ഒരു പ്രസിദ്ധീകരണവും തരാത്ത അത്ര പ്രതിഫലവും സ്വാതന്ത്ര്യവും ഇന്ത്യടുഡേ തന്നു.മലയാള പ്രസിദ്ധീകരണ രംഗത്തെ ഇലസ്ട്രേഷനിൽ വലിയ മാറ്റത്തിന് തുടക്കമായത് അതാണ്".
ചിത്രങ്ങൾ എന്നതിനപ്പുറം ഇലസ്ട്രേഷന് സ്വതന്ത്രമായ ഐഡൻറിറ്റി ഉണ്ട് എന്നാണ് വിശ്വസിക്കുന്നതെന്ന് സുനിൽ അശോകപുരം പറഞ്ഞു. ഒരേസമയം, ചിത്രങ്ങൾ സ്വതന്ത്രമായി നിൽക്കുകയും കഥയുടെതല്ലാതെ തന്നെ നമ്മുടെ സ്വന്തം വർക്കായി മാറ്റാൻ പറ്റുന്ന തരത്തിൽ ആർട്ടിസ്റ്റിക് ക്രിയേഷൻ ആക്കി മാറ്റുന്ന രീതി. കഥ ഇല്ലെങ്കിലും ചിത്രത്തിന് സ്വതന്ത്രമായി എങ്ങനെ നിൽക്കാം എന്ന പരീക്ഷണമാണ് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് സുനിൽ പറഞ്ഞു.
ധാരാളം എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.ഇപ്പോഴും ഷോകളിൽ പങ്കെടുക്കുന്നു. ഇല്ലസ്ട്രേഷനും പെയിന്റി ങ്ങും തമ്മിലുള്ള വേർതിരിവ് മറികടക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കാർട്ടൂണിന്റെ വരയും ചിത്ര രചനയും രണ്ടും രണ്ടാണ്.കാർട്ടൂൺ ആത്യന്തികമായി വിമർശനമാണ്. ചിത്രരചനയിലും ഇലസ്ട്രേഷനിലും ക്രിട്ടിസിസം വരയിലൂടെ കഴിയില്ല. അതിന്റെ ടോട്ടാലിറ്റിയിൽ ആകാം. എം.വി ദേവൻ വരച്ച എട്ടുകാലി മമ്മൂഞ്ഞ് ഈ ഗണത്തിൽ ഉള്ളതാണ്.
എന്നാൽ, വായനക്കാരനെ തടസ്സപ്പെടുത്താതെ, ബഷീർ ഉദ്ദേശിച്ചതല്ലാത്ത ഒരു പരിസരം കൂടി ഉൾപ്പെടുന്ന രീതിയാണ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.
കഥാപാത്രങ്ങളെ അടിച്ചേൽപ്പിച്ചു എന്ന തോന്നൽ വായനക്കാർക്ക് വരാതെ കഥാപാത്രങ്ങളെക്കാൾ കൂടുതൽ കഥാപരിസരങ്ങൾ വരക്കുന്ന രീതി. അതേസമയം, ബഷീറിനെ ഉൾക്കൊള്ളുകയും ചെയ്യുന്നു. .
കഥയുടെ വായനയെ തടസ്സപ്പെടുത്താതെ നറേറ്റ് ചെയ്യാനാണ് ശ്രമം.എത്രമാത്രം വിജയിച്ചു എന്നറിയില്ല.
കഥാപാത്രത്തിനെ മാത്രം ഉൾക്കൊള്ളുന്ന രീതിയും പാടെ മാറ്റി. ഇലസ്‌ട്രേഷൻ സാഹിത്യത്തെ മാത്രം ചാരി നിൽക്കുന്ന ഒന്നല്ല.ഫ്രാൻസിസ്കോ ഗോയയുടെ 'ഡിസാസ്റ്റർ ഓഫ് വാർ' എന്ന സ്പാനിഷ് രചനയിൽ അതിശയിപ്പിക്കുന്ന എച്ചിങ് ഉള്ളതായി തോന്നിയിട്ടുണ്ട്. അത് സാഹിത്യത്തിന് മാത്രം സാധിക്കുന്ന ഒന്നാണ്. ഇലസ്ട്രേഷനപ്പുറത്തേക്ക് ആലോചിപ്പിക്കുന്നതാണ്.
മലയാളിക്ക് ദൃശ്യബോധം അഥവാ വിഷ്വൽ ലാംഗ്വേജിന്റെ അവബോധം കുറവാണ്. ചെറിയ ചരിത്രമേ ആർട്ടിൽ നമുക്കുള്ളൂ. രവിവർമ്മയുടെ രീതിയാണ് ഒന്ന്. ദൈവങ്ങളുടെ കലണ്ടർ ചിത്രങ്ങളുടെ പ്രിൻറ് കോപ്പികളാണവ. പിന്നെ, ക്ഷേത്രങ്ങളിലെ ചുവർചിത്ര കല. അമ്പലങ്ങളിൽ മാത്രമായിരുന്നതിനാൽ എല്ലാവർക്കും കാണാനും ആസ്വദിക്കാനും ആകുമായിരുന്നില്ല.
"ഞാൻ വരച്ചു തുടങ്ങുമ്പോൾ ബംഗാൾ സ്കൂളിന്റെ സ്വാധീനമുണ്ടായിരുന്നു ; അല്ലെങ്കിൽ യൂറോപ്യൻ അബ്സ്ട്രാക്ട് രീതി. പൊതു സമൂഹം ഇതുമായി സംവദിക്കുന്നില്ല. പിന്നീട് വന്നിട്ടുള്ളത് മദ്രാസ് സ്കൂളിന്റെ,കെ.സി.എസ് പണിക്കരുടെ , ശൈലിയാണ്. ഇതിന് ചരിത്രം കുറവാണ്. അതുകൊണ്ട് , നമ്പൂതിരിക്കും എ.എസിനു മൊക്കെ ഒരു പൊതുസമ്മിതി ഉണ്ടാകാൻ കാരണമായി.
നമ്പൂതിരിക്ക് കിട്ടിയ പ്രാധാന്യം ഇന്ത്യൻ ചിത്രകലയിലെ പ്രമുഖരായ പെയിന്റർമാർക്ക് കിട്ടിയിരുന്നില്ല.
കഥാപരിസരങ്ങളെയാണ് വരയ്ക്കാൻ ശ്രമിക്കുന്നത്. ഗൃഹാതുരത്വമുണർത്തുന്ന സ്ഥലങ്ങളെ പുനരാവിഷ്ക്കരിക്കുന്ന ചിത്രീകരണങ്ങൾ വേണം. ഒരു കത്തി കൊടുത്ത് , കള്ളനെ ഇലസ്ട്രേറ്റഡ് ചെയ്യാനുള്ള ചിത്രകാരന്റെ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കണം.
ആ സ്വാതന്ത്ര്യം 'മാതൃഭൂമി ' കൊടുക്കുന്നുണ്ട്.ചിത്രകലയിൽ കേരളീയത, ലാൻഡ്, പരിസരങ്ങൾ ഇവ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കടും , പ്രത്യേകിച്ച് പച്ചയും നീലയും , കൂടുതലായി ഉപയോഗിക്കാറുണ്ട്. രണ്ട് സുഹൃത്തുക്കൾ ഇരുന്ന് സംസാരിക്കുന്ന പരിസരത്തെ കൂടുതലായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ജീവിക്കുന്ന പരിസരത്തിന്റെ ഭാഗമാണ് ഓരോരുത്തരും. എന്നാൽ പരിസരങ്ങൾ ഇപ്പോൾ നഷ്ടമാകുന്നു.
കുട്ടിക്കാലത്ത് കണ്ടുപരിചയിച്ച പരിസരങ്ങൾ ഇന്നില്ല. ഫ്ലാറ്റുകൾ വന്നു. നാട്ടിലെ വയലുകളും ചൂണ്ടയിട്ട് മീൻ പിടിച്ചിരുന്ന കുളങ്ങളും ഇന്നില്ല. വൈകുന്നേരങ്ങളിൽ ഇരുന്ന ആൽമരങ്ങളുടെ തണലില്ല. മാറിപ്പോയ പരിസരത്ത് ഗൃഹാതുരതയുടെ സ്മരണകൾ ചേർത്താണു വര.
സിനിമയുടെ സ്വാധീനം ചിത്രങ്ങളിൽ ഉണ്ടായിട്ടുണ്ട്. സ്റ്റോറി ബോർഡ് ചെയ്യുന്നവർ സിനിമയിൽ സത്യജിത്റേ, ഭരതൻ പോലുള്ളവരാണ്. റേ പരസ്യമേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ആർട്ടിസ്റ്റും ആയിരുന്നു. സ്റ്റോറിബോർഡ് അടയാളപ്പെടുത്തി ചെയ്യും. ആർട്ടിസ്റ്റുകളെ കൊണ്ടു ചെയ്യിക്കുന്നവരുമുണ്ട്. എന്നാൽ ജോൺ എബ്രഹാം സ്ക്രിപ്റ്റ് പോലും ഇല്ലാതെ സിനിമയെടുക്കുന്ന ആളായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ രൂപം കൊണ്ട ചില മൂവ്മെന്റസ് ചിത്രകലയിലും ഉണ്ടായി. രാം ധർ ഒരു ദൃശ്യഭാഷ തന്നെ സൃഷ്ടിച്ചു.ഏറെ പ്രധാനം എങ്ങിനെ ഒരു പുതിയ ഭാഷയിൽ അവതരിപ്പിക്കുന്നു എന്നതാണ്.
പുതിയ ഭാഷ സൃഷ്ടിക്കൽ കലയിൽ നടക്കുന്നില്ല.പലപ്പോഴും ഒന്നിനെ തുടർച്ച തന്നെയാണ് സംഭവിക്കുന്നത് . ആർട്ടിസ്റ്റിനെ കലയിൽ നിലനിർത്തുന്ന ഒരു കാര്യം അയാൾ വേറിട്ട രീതിയിൽ സംസാരിക്കുമ്പോഴാണ് ;സാഹിത്യത്തിൽ ഒ.വി വിജയൻ സംസാരിച്ച ഭാഷ പോലെ.വി.കെ.എൻ സംസാരിച്ച ഭാഷ വി.കെ. എന്നിന് മാത്രം സ്വന്തം. അതുപോലെ, ചിത്രകലയിലും സിനിമയിലും അവരുടെ ഭാഷയിൽ തന്നെ സംസാരിച്ചിട്ടുള്ള ഒരുപാട് കലാകാരന്മാരുണ്ട്. അവരെ എന്നും ലോകം ഓർക്കും . ഇന്ത്യൻ ചിത്രകലയിലെ വേറിട്ട ഭാഷയിൽ സംസാരിച്ചവർ വളരെക്കുറച്ചേ ഉണ്ടാവുകയുള്ളൂ .എന്നാലും, ഇതിനകത്തു നിന്ന് കുതറി മാറാൻ ശ്രമിക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട് , സിനിമാക്കാരുണ്ട്. അത്തരം ആളുകൾ കൂടിച്ചേർന്നാണ് ദൃശ്യകലാചരിത്ര സംരംഭങ്ങൾ ഉണ്ടാക്കുന്നത്.പസോളിനിയുടെ സിനിമ പല രീതിയിലുള്ള വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. ഫാസിസത്തിനെതിരെയും മറ്റും പസോളിനി സൃഷ്ടിച്ച ഭാഷ ഉപയോഗിച്ചാണ് സംവദിക്കുന്നത്. കല വെറും ഇലസ്ട്രേഷൻ മാത്രമല്ല.
മറ്റു മേഖലയിൽ നടക്കുന്ന മാറ്റങ്ങൾ ഗൗരവമായി കലാ വിദ്യാർത്ഥി എന്ന നിലയ്ക്ക് ഇപ്പോഴും കാണുന്നുണ്. അതു കൂടി ഉൾപ്പെട്ടതാണ് കലാചരിത്രം.
"നിരന്തരം ഇടപെടലുകൾ നടത്താൻ ശ്രമിക്കുന്നയാൾ ആയിട്ടാണ് സ്വയം കാണുന്നത്. നാടകവും സിനിമയും ലോക സാഹിത്യവും എല്ലാം സ്വാധീനിക്കുന്നുണ്ട്.ഇതെല്ലാം എന്റെ വിഷയമാണ്.
മറ്റു മേഖലയിലെ മാറ്റങ്ങളും സ്വാധീനിക്കും. അതു കൂടി ചേർന്നാണ് കലാ വീക്ഷണങ്ങൾ രൂപപ്പെടുന്നത്.ഒരു മാധ്യമത്തിൽ മാത്രമായി നിലനിൽക്കാനാകില്ല".
ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന കാര്യങ്ങളുടെ സ്വാധീനം കലാപ്രവർത്തനത്തിൽ ഉണ്ടാകും.
കലാലോകത്ത് മാറ്റങ്ങൾ നിരവധിയാണ്. ജീവിക്കുന്നത് പോലും മാറിയ സാഹചര്യത്തിലാണ്. ന്യൂട്രാലിറ്റി, മൂന്നാംലിംഗം എന്നൊക്കെ പറയുന്ന കാലം. മാറ്റം സാഹിത്യത്തിൽ രൂപപരമായ രീതിയിൽ ഉണ്ടാകുന്നുണ്ട്. വര ക്കുന്നവർക്ക് പുതിയ രീതിയിൽ ആലോചിക്കേണ്ടി വരുന്നു. പൊളിച്ചെഴുത്തുകളെ കുറിച്ചും ഗൗരവമായി ചിന്തിക്കണം.
എം.ടി,കമലാദാസ് എന്നിവർ ചെയ്തതെല്ലാം ഏതുകാലത്തും നിലനിർത്താനുള്ള ഒരു ശ്രമം മനോരമ നടത്തി. വർക്കുകൾ സി.ഡി യിലാക്കി. മാറിവരുന്ന കാലത്തിന്റെ ടെക്നോളജിയെ ഉൾക്കൊണ്ട് ,പുതിയ ചിന്താപദ്ധതികളെ ഉൾക്കൊള്ളിച്ച്, സാഹിത്യത്തിലും കലയിലും മാറ്റം വരുത്തണം. ചിത്രകലയിൽ ന്യൂ മീഡിയ എന്നു പറയുന്ന രീതിയിൽ മാറ്റം വരുന്നുണ്ട്. നമുക്ക് വീഡിയോ ആർട്ട്, പെർഫോമിങ് ആർട്ട് ഇവയൊക്കെ ഉണ്ട്. വീഡിയോ ആർട്ട് ഫോട്ടോഗ്രാഫിയുടെ രൂപത്തിലാണ്.ഉറൂബും എസ് കെ പൊറ്റെക്കാടും കാരൂരും എഴുതിയ കാലത്തല്ല ഇപ്പോഴത്തെ കഥാസാഹിത്യം സംഭവിക്കുന്നത്. സ്ത്രീപക്ഷ സാഹിത്യകാരരും ഇക്കോ ഫെമിനിസം പോലുള്ള സംഗതികളുമുണ്ട്. ഇതെല്ലാം എഴുത്തിൽ, പ്രത്യേകിച്ച് മലയാള കഥാസാഹിത്യത്തിൽ, വരുന്ന കാലമാണിത്.
സാഹിത്യത്തിൽ നടക്കുന്ന മാറ്റങ്ങൾ, ലോകത്തിന്റെ മാറിയ സാഹചര്യങ്ങൾ, ദളിത് ചിന്തകൾ ഇതെല്ലാം ഉൾക്കൊള്ളുന്നവരും അല്ലാത്തവരും വരയ്ക്കുന്നതിലുള്ള വ്യത്യാസം വരയിൽ രൂപപ്പെടും. എഴുത്തുകാർ വരുത്തുന്ന മാറ്റം ദൃശ്യ ഭാഷയിൽ അവതരിപ്പിക്കാനുള്ള ശ്രമം ചിത്രകാരർ നടത്തണം.
ബ്രൗൺ നിറത്തിലാണ് ഇപ്പോഴത്തെ വര .തീക്ഷ്ണ വർണ്ണങ്ങൾ ഇല്ല . കാഴ്ച യുടെ പ്രത്യേകത ഉൾകൊണ്ടുള്ള വരയാണ്. മന:ശാസ്‌ത്രപരമായി നിറങ്ങൾക്ക് മൂഡ് ഉണ്ടാക്കാൻ കഴിയും. ചുവപ്പടിച്ച മുറിയിൽ അധികം നേരം ഇരിക്കാൻ പറ്റില്ല. പച്ചയോ നീലയോ വിരോധമില്ല. ഇരുണ്ട മുറിയിൽ ഇരുന്ന് പരിപാടി കാണാം;സ്ഥിരമായി ഇരിക്കാൻ പറ്റില്ല. നിറങ്ങൾക്കു മാത്രം സംവദിക്കാനാകും. തെയ്യത്തിൽ കടും വർണ്ണങ്ങൾ ഉപയോഗിക്കുന്നു, പ്രത്യേകിച്ച് ചുവപ്പ്.ചുവപ്പ് അഗ്നിയെ പ്രതിബിംബിക്കുന്നു.
ഭൗതിക സാഹചര്യങ്ങളുണ്ടാകുന്ന മാറ്റങ്ങൾ,പുതിയ ഫിലോസഫി ഇവയെല്ലാം കൂടി ഉൾക്കൊള്ളിച്ച് വേണം കലയെ വിലയിരുത്താൻ.
സ്വതന്ത്രമായി നിൽക്കുമ്പോൾ സാമ്പത്തിക വിപണന സാധ്യതകൾ കുറവ് തന്നെയാണ്. ഗ്ലോബലൈസേഷന്റെ കാലഘട്ടം കൂടി അല്ലേ. സർഗ്ഗശേഷി ഉള്ളവർ പുറത്തു പോകണമായിരുന്നു, രക്ഷപ്പെടാൻ. എന്നാൽ ഇപ്പോൾ രണ്ടായിരത്തിനു ശേഷം മാറ്റം വന്നു. കൾച്ചറൽ ഇക്കോണമി എന്ന ഒരു പ്രയോഗം തന്നെ രൂപപ്പെട്ടിട്ടുണ്ട്. മുൻപില്ലാത്ത രീതിയിൽ കേരളത്തിലെ മാർക്കറ്റ് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആശങ്കകളുണ്ട്. കോർപ്പറേറ്റ് വൽക്കരണ മാണ് നടക്കുന്നത്. കേരളത്തിലെ കൾച്ചറൽ ഹിസ്റ്ററി വേറെയാണ്. ഇക്കാലത്ത് അത് അനിവാര്യമാകേണ്ട ആവശ്യമുണ്ട്.
കാലാകാലം ദുരിതമനുഭവിച്ച്, പട്ടിണികിടന്ന് ജീവിക്കുന്നു. വരച്ച ചിത്രങ്ങൾ വീട്ടിൽ പൊടി പിടിക്കുന്നു. കലാകാരന്മാർക്ക് ജീവിക്കാൻ ആകാത്ത സാഹചര്യം ഉണ്ടാകുന്നു.
ഒരു ചിത്രം അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു കോർപ്പറേറ്റ് സ്ഥാപനം വാങ്ങിക്കുന്നു. പിന്നീട് അത് കളക്ടർ വാങ്ങുമ്പോൾ മൂല്യം വേറൊന്ന് ആവുന്നു. ഇതാണ് ലോകത്ത് നടക്കുന്നത്.അതേപ്പറ്റി ആശങ്കയും സംശയവും ഉണ്ട്.
കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളിൽ കോർപ്പറേറ്റ് വൽക്കരണം ആണോ ശരിക്കും വേണ്ടത് എന്ന് ചിന്തിക്കണം. അല്ലാത്ത രീതിയിൽ പെയിൻറിംഗിന് മാർക്കറ്റിംഗ് സാധ്യതകളുണ്ടോ എന്ന അന്വേഷണം വേണം. സാധാരണക്കാരന് വാങ്ങാവുന്ന വിലയ്ക്ക് മാർക്കറ്റ് ചെയ്യാൻ ആർട്ടിസ്റ്റിന് കഴിയണം.
ഒരുപാട് ഗാലറികളും ചിത്രപ്രദർശനങ്ങളും ഇ ന്നുണ്ട്. കാണാൻ വരുന്നവർക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ വാങ്ങിക്കും. ചിലർക്ക് ഇന്ന ചിത്രകാരന്റെ വർക്ക് തന്നെ വേണമെന്ന് പറഞ്ഞു വാങ്ങിക്കൊണ്ടു പോകും. ചില സെല്ലർ മാരുണ്ട് നമുക്ക് തരുന്ന വിലയുടെ മൂന്നിരട്ടി വിലക്ക് പുറത്തു വിൽക്കും. കച്ചവടമാണ്. ചിത്രം വിറ്റ് പോവുക തന്നെ വേണം. പക്ഷേ, ക്രിയേറ്റീവായ ചിത്രകാരന് മറ്റുള്ളവരുടെ ഇഷ്ടത്തിന് വരയ്ക്കാൻ പറ്റില്ല.
ബംഗാളിൽ ചിത്രകലയുടെ വലിയ പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യൻ കലാചരിത്രത്തിൽ വലിയ പ്രാധാന്യമുള്ളതാണ് ബംഗാൾ സ്കൂൾ മൂവ്മെൻറ്കൾ .
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്ത് തന്നെ ബ്രിട്ടീഷ് കോളോനൈസേഷന്റെ ഭാഗമായി രൂപപ്പെട്ട ദൃശ്യസംസ്കാരത്തിന് എതിരായുള്ള ഭാഷാപരമായ പൊളിച്ചെഴുത്താണ് ബംഗാൾ സ്കൂൾ നടത്തിയത്. വിക്ടോറിയൻ പഠന സമ്പ്രദായത്തിനെതിരെ രൂപപ്പെട്ടതാണ് ബംഗാളിലെ രീതികൾ .അതിനു തുടർച്ചയായിട്ടായിരുന്നു തെരുവിലെ ചിത്ര വില്പന. ആർട്ടിന്റെ വലിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ബംഗാലിലാണ്. കേരളത്തിന് അങ്ങനെയൊരു ഹിസ്റ്ററി ഇല്ല. നമ്മൾ ചിത്രം വരച്ച് കോഴിക്കോട് മാനാഞ്ചിറയിൽ വെച്ചുകഴിഞ്ഞാൽ ആൾക്കാർ അതിനെ കാണുന്ന രീതി വേറെയാണ്. അത്തരം ദൃശ്യസംസ്കാരം ഇവിടെ രൂപപ്പെട്ടിട്ടില്ല. എന്നാൽ ബംഗാളിൽ , യൂറോപ്പിൽ എന്ന പോലെ, തെരുവിൽ ചിത്രങ്ങൾ വിൽക്കുകയും വൈകുന്നേരമാകുമ്പോഴേക്കും ചിത്രകാരന് സാമാന്യം വരുമാനം ഉണ്ടാവുകയും ചെയ്യും. കേരളത്തിലെ ഒരു തെരുവിൽ ചിത്രം വരച്ചാൽ സംഭവിക്കുന്നത് എന്താണ് എന്ന് നമുക്കറിയാം എന്നാൽ ബിനാലെ കൊണ്ട് മാറ്റം വന്നിട്ടുണ്ട്. സംസ്കാരത്തിന്റെ മാറ്റം പ്രധാനമാണ്. കേരളത്തിൻറെ ഭൗതിക കലാപരിസരത്തിനകത്ത് ഇനി ഇത് സാധ്യമായേക്കും.
ചില വിയോജിപ്പുകൾ കൊണ്ട് കുറേക്കാലം പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി വരയ്ക്കാതെ ഇരുന്നിട്ടുണ്ട്. അക്കാലത്ത് പോസ്റ്റ് കാർഡ് സൈസിൽ വാട്ടർ കളർ , അക്രിലിക് എന്നിവയിൽ വരച്ച ചിത്രങ്ങൾ ചെറിയ വിലയ്ക്ക് സുഹൃത്തുക്കൾക്ക് നൽകി.കുറേക്കാലം അങ്ങനെ പിടിച്ചുനിന്നു. ലോണെടുത്ത് എക്സിബിഷൻ നടത്തി , ബാങ്ക് ജപ്തി ചെയ്യാൻ വന്ന സന്ദർഭങ്ങൾ വരെയുണ്ട്. ചിത്രങ്ങൾ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാൻ ബാങ്ക് ഉദ്യോഗസ്ഥരോട് പറഞ്ഞു. മെറ്റീരിയൽ കോസ്റ്റ് മാത്രമേ അത് അവയ്ക്ക് കിട്ടൂ എന്നാണ് അവർ മറുപടി പറഞ്ഞത്.
ഇപ്പോൾ മാർക്കറ്റ് മാറിയിട്ടുണ്ട്. കലാ പ്രവർത്തനത്തിൽ നിൽക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. 'ലോകമേ തറവാട്' എന്ന പേരിൽ ആലപ്പുഴയിൽ 254 സമകാലീന മലയാളി ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ബോസ് കൃഷ്ണമാചാരി യുടെ നേതൃത്വത്തിൽ നടന്ന എക്സിബിഷൻ പോലുള്ള ശ്രമങ്ങൾ കേരളീയ കലാ പരിസരത്ത് നടക്കുന്നുണ്ട്.
അതിനെ പോസിറ്റീവായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് സുനിൽ അശോകപുരം പറഞ്ഞു.
കെ.ഹേമലത പരിപാടിയുടെ മോഡറേറ്ററായി.
'വര-മൊഴി സാക്ഷ്യം ' പരമ്പരയുടെ നാലാം ഭാഗത്തിന്റെ ശബ്ദലേഖനം യൂടൂബിലുണ്ട്.https://youtu.be/Eg37e0L1fco