ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 11 December 2022

വര-മൊഴിസാക്ഷ്യം-4:എ.കെ ഗോപിദാസ്, സുനിൽ അശോകപുരം

 

'ര-മൊഴിസാക്ഷ്യം' പരമ്പരയുടെ നാലാംഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ആഗസ്റ്റ് 27, 2022) പ്രമുഖ രേഖാചിത്രകാരന്മാരായ എ.കെ ഗോപിദാസ്, സുനിൽ അശോകപുരം, എന്നിവരാണ് അതിഥികളായി എത്തിയത്.
 
കോട്ടയം ജില്ലയിലെ വെച്ചൂർ സ്വദേശിയായ എ.കെ ഗോപിദാസ് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലാണ് ഫൈൻ ആർട്സ് പഠിച്ചത്. അക്കാദമിയുടെയും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പുകൾ,മൺസൂൺ ആർട്സ് ഫെസ്റ്റിവൽ എന്നിങ്ങനെ ഗോപിദാസ് എന്ന ചിത്രകാരനെ അടയാളപ്പെടുത്തുന്ന നിരവധി എക്സിബിഷനുകളും ക്യാമ്പുകളും ഉണ്ടായിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിൽ ചിത്രകലാധ്യാപകനായി തുടങ്ങി,വിദ്യാരംഗം മാഗസിനിൽ ആർട്ട് എഡിറ്ററായി വിരമിച്ചു. 

 
"വൈക്കം താലൂക്കിലെ ഗ്രാമപ്രദേശമായ വെച്ചൂരിൽ പലരും ശില്പികളാണ്.
ചെറുപ്പത്തിലേ വരയിലേക്ക് എത്തിയതിന് ഇതും ഒരു കാരണമാണ്. തീരപ്രദേശത്ത് ആയിരുന്നു,വീട്.
ഈർക്കിൽ കൊണ്ട് മണ്ണിൽ വരച്ചാണ് പഠിച്ചത്. ചിത്രകല പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ അന്നില്ല. തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിനെക്കുറിച്ചറിഞ്ഞപ്പോൾ , അവിടെ ചേർന്നു.
വലിയ അനുഭവമായിരുന്നു. രാവിലെ മുതൽ പാട്ടിന്റേയും വയലിൻ,മൃദംഗം, ചെണ്ട തുടങ്ങിയ സംഗീതോപകരണങ്ങളുടേയും സ്വരം കേൾക്കാം.വര പഠിച്ചവരുടെ വര കണ്ടതവിടെയാണ്.
മെമ്മറി സ്കെച്ചിങ്ങ്, മോണോഗ്രാം പെയിൻറിങ്ങ്, സ്റ്റിൽ, ലൈഫ് പെയിൻറിംഗ് , ലൈഫ് സ്റ്റഡി, ഔട് ഡോർ സ്കെച്ചിങ് തുടങ്ങിയ വിഷയങ്ങൾ സിലബസിൽ ഉണ്ടായിരുന്നു.
 
അനാട്ടമി ഡ്രോയിംഗിന് മോഡലുകളെ കിട്ടും; നോക്കി വരയ്ക്കാൻ.അളവുകൾക്ക്‌ പ്രൊപ്പോഷൻ ഉണ്ട്.
അക്കാലത്ത് കൊച്ചി കാരിക്കാമുറിയിലെ കലാപീഠം മറ്റൊരാകർഷണ മായിരുന്നു. നമ്പൂതിരിയുടേയും എം.വി ദേവന്റെയും മറ്റു ചിത്രകാരൻമാരുടേയും പ്രദർശനങ്ങൾ,സി.എൻ കരുണാകരന്റെ നേതൃത്വത്തിൽ സിമ്പോസിയങ്ങൾ,ചർച്ചകൾ, ഒക്കെ നടന്നിരുന്നു.ചോളമണ്ഡലത്തിലെ ബി. ഗോപിനാഥ്, ജയപാലപ്പണിക്കർ,കെ.സി. എസ് പണിക്കരുടെ മകൻ നന്ദകുമാർ, ഡോഗ്ളസ് ഇവരെല്ലാം ഉണ്ടാകും.വാട്ടർ കളർ വിദഗ്ധനായ പുരിഞ്ചിത്തായയെ കണ്ടതും കലാപീഠത്തിലാണ്.
അങ്ങനെയാണ് പത്രസ്ഥാപനത്തിൽ ചിത്രകാരനാകാൻ ആഗ്രഹമുദിച്ചത്. ഇലസ്ട്രേഷനുകൾ, പെൻ വെച്ചുള്ള ലൈൻ ഡ്രോയിങ് എന്നിവയിൽ കൂടുതൽ ശ്രദ്ധിച്ചു.

 
മാഗസിനുകളിലാണ് കൂടുതൽ ഇലസ്ട്രേഷൻ ചെയ്തത്. ടി പത്മനാഭന് വേണ്ടിയും എം.ടിക്ക് വേണ്ടിയും വാർഷിക പതിപ്പുകളിൽ വരച്ചിട്ടുണ്ട്. കാരക്റ്ററൈസ് ചെയ്താണ് വര. സാഹിത്യകൃതിയുടെ കൂടെയുള്ള ചിത്രകലയുടെ രചന ആരുടേതാണെന്ന് വായനക്കാർ അന്വേഷിക്കാറില്ല.
ഭാവന മാത്രമല്ല, വായനയും ഉള്ളവരാണ് ചിത്രകാരർ.
 
എഡിറ്റർ പ റഞ്ഞതുപോലെ മാത്രം വരയ്ക്കുകയല്ല അവർ. എന്ത് വരക്കണം എന്ന് ആർട്ടിസ്റ്റ് തീരുമാനിക്കട്ടെ.സാഹിത്യത്തോട് ചേർന്ന് മാത്രമല്ല കലയുടെ നിലനിൽപ്പ്.
ഒറ്റക്കണ്ണൻ പോക്കറെ ചിത്രകാരൻ വരയ്ക്കുമ്പോൾ ബഷീർ ഉദ്ദേശിക്കുന്നതിലും കൂടുതൽ വരയിൽ ഉണ്ടാകും.
 
ചിത്രം സാഹിത്യത്തിന്റെ അവിഭാജ്യഘടകമാണ്. അല്ലെങ്കിൽ റണ്ണിങ് മാറ്റർ മാത്രം മതിയാകുമല്ലോ. വരയ്ക്കുന്നവർ സാഹിത്യത്തെ, വായനയെ, ഭംഗപ്പെടുത്താതെ വരയ്ക്കണം .കഥകളോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ ചിത്രകാരന് സ്വതന്ത്രമായി വരയ്ക്കാം.
 
കയ്യിൽ സ്കെച്ച്ബുക്ക് കൊണ്ടു നടക്കാറുണ്ട്, ഗോപിദാസ്. രേഖകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണിഷ്ടം.നാരോ ലൈൻസ് രേഖകളുടെ ധാരാളിത്തം.കുറേ ഏരിയ വരച്ചു പോകുകയാണ് ഇഷ്ടം. തിരക്ക് - ക്രൗഡ് - വരയ്ക്കാൻ ഇഷ്ടമാണ്. അപ്പോൾ കൂട്ടമായിട്ട് വരയ്ക്കാം. ഡൈമെൻഷൻ, പേഴ്സണാലിറ്റി എല്ലാം വരും. ഇറങ്ങിച്ചെന്നു വരയ്ക്കുകയാണ്.
 

സാഹിത്യത്തിന് വേണ്ടിയല്ലാത്ത ആത്മാവിഷ്കാരങ്ങൾക്കും സമയം കണ്ടെത്താറുണ്ട്.
ചിത്രങ്ങളുടെ പകർപ്പവകാശം റിസർവ് ചെയ്തിരിക്കുകയാണ്. ഗൂഗിളിൽ എല്ലാം ഡൗൺലോഡ് ചെയ്യാൻ പറ്റില്ല.നിയമ പ്രശ്നങ്ങൾ ഉണ്ടാകും. അത് നല്ലതുതന്നെ. അല്ലെങ്കിൽ ചിത്രങ്ങൾ കോപ്പിയടിക്കപ്പെടും.
എഫ്.ബിയിൽ ചിലർ ചിത്രങ്ങൾ എടുത്തോട്ടെ എന്ന് ചോദിക്കും.
 
ചിത്രങ്ങളുടെ പകർപ്പവകാശം ചിത്രകാരന് മാത്രം അവകാശപ്പെട്ടതാണ്. ചിത്രങ്ങൾ ക്യാൻവാസിൽ പ്രിൻറ് ചെയ്താൽ പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല.ഒറിജിനൽ ചിത്രങ്ങൾ കാണുമ്പോൾ ചിത്രകാരന്റെ പ്രയത്നം മനസ്സിലാക്കാം. പ്രിന്റഡ് കോപ്പിയിൽ അതില്ല.
 
രവിവർമ ചിത്രങ്ങൾ സൗന്ദര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.ഹംസ -ദമയന്തി ചിത്രം ലുലുമാളിൽ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. അതിൽ ബ്രഷിന്റെ സ്ട്രോക്കുകൾ ഒക്കെ കാണാമെങ്കിലും അത് പ്രിന്റ്‌ ആണ്. ഒറിജിനൽ രവിവർമ ചിത്രങ്ങൾ തിരുവനന്തപുരം ആർട്ട് ഗ്യാലറിയിൽ ഉണ്ട് . ഓയിൽ പെയിന്റിന്റെ ഘനം വരെ നേരിട്ട് കാണാം. എത്ര പെയിന്റ് ഉപയോഗിച്ചു എന്ന് പോലും മനസ്സിലാക്കാം.
ചിത്രങ്ങളുടെ പ്രിന്റ്‌ വാങ്ങുന്ന സാധാരണക്കാർ സ്ട്രോക്കിന്റെ ഭംഗി അറിയണമെന്നില്ല.
ഒറിജിനൽ സൃഷ്ടികളുടെ മൂല്യം അളക്കാവുന്നതല്ല. കഥാകാരന്റെ ഒറിജിനൽ ഹാൻഡ് റൈറ്റിംഗ് കാണുന്നതും പ്രിന്റും തമ്മിലുള്ള വ്യത്യാസം ആണത്. 
 
വീടിന്റെ അലങ്കാരങ്ങളിൽ ചിത്രങ്ങൾ ഇടം പിടിക്കുന്നുണ്ട്, ഇപ്പോൾ. അങ്ങനെയെങ്കിലും കലയെ കൂടെ നിർത്തുന്നു.ഓഡിയോ ബുക്കിന്റെ കാലത്ത് വരയുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടാം.
ആധുനിക ചിത്രകലാ സങ്കേതങ്ങളെപ്പറ്റി മനസ്സിലാക്കാൻ മുതിർന്ന ആളുകൾക്ക് മാത്രമാണ് കഴിയുക. അവർക്ക് തന്നെ വിൻസന്റ് വാൻഗോഗി നെപ്പോലുള്ളവരുടെ ചിത്രങ്ങളെ മനസ്സിലാക്കാൻ താൽപര്യമില്ല. റിയലിസ്റ്റിക്കായ ചിത്രങ്ങളോടാണ് താല്പര്യം.
 
ചിത്രംവര എന്നാൽ വെറും ക്രാഫ്റ്റ് മാത്രമാണ്. ബുദ്ധിപരമായ കാഴ്ചപ്പാട് വേണ്ട. വെറുതെ പകർത്തുക മാത്രമാണ്.എന്നാൽ യഥാർത്ഥ ചിത്രകാരൻ മനസ്സിലെ വികാരങ്ങളെ എഴുത്തുകൊണ്ട് എന്നതുപോലെ കുറെ സ്ട്രോക്കുകൾ കൊണ്ട് ചിത്രീകരിക്കുന്നു. വികാരങ്ങൾ എക്സ്പ്രസ് ചെയ്യാൻ ഇതിലൂടെ സാധിക്കും.
വിദ്യാഭ്യാസ പദ്ധതികളിൽ നിരവധി അവസരങ്ങൾ ചിത്രകാർക്ക് ഇന്നുണ്ട്. ഡെമോ വർക്ക് ഷോപ്പുകളും ക്യാമ്പുകളും ഉണ്ട്. ചിത്രകല ഹോബി യല്ല.ഗൗരവമായി സമീപിക്കണം.സാഹിത്യം പോലെ തന്നെയാണ് ചിത്രകലയും. രക്ഷാകർത്താക്കൾക്ക് ഇത് ഒരു ഹോബി മാത്രമായി കാണാനാണ് താല്പര്യമെന്ന് ഗോപിദാസ് പറഞ്ഞു.
.......
സുനിൽ അശോകപുരം കോഴിക്കോട് യൂണിവേഴ്സൽ ആർട്സിൽ നിന്ന് രണ്ട് വർഷത്തെ കെ. ജി.സി.ഇ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞതിന് ശേഷമാണ് മുഴുവൻസമയ ചിത്രകാരനായത്.പിന്നീട് ദേശാഭിമാനി, മാതൃഭൂമി മലയാള മനോരമ വാർഷികപ്പതിപ്പുകൾ, ഭാഷാപോഷിണി, മാധ്യമം പച്ചക്കുതിര, ഇന്ത്യ ടുഡേ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ വരയ്ക്കുന്നു.കേരള ലളിതകലാ അക്കാദമിയുടെ ക്യാമ്പുകളിലും സമകാലിക മലയാളി ആർട്ടിസ്റ്റുകളുടെ 'ലോകമേ തറവാട് ' എക്സിബിഷനിലും പങ്കെടുത്തു.
വൺ മാൻ,ഗ്രൂപ്പ് ഷോകൾ ചെയ്തു.

 
എ.സി.കെ രാജ പുരസ്കാരം, ലളിതകലാ അക്കാദമി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
സുനിൽ അശോകപുരത്തിന്റെ കലാജീവിതത്തിൽ മതിലുകളില്ലാത്ത, അതിരുകളില്ലാത്ത സ്ഥലങ്ങളാണ് കൂടുതലായി സ്വാധീനിച്ചിട്ടുള്ളത്. സ്കൂളിലേക്ക് മതിലുകളില്ലാത്ത പറമ്പുകൾ കടന്നുപോകുമ്പോൾ ഒരു വീടിനു മുന്നിലിരുന്ന് ഒരാൾ വരയ്ക്കുന്നത് ഓർമയിലുണ്ട്. 
 
അതായിരുന്നു പ്രചോദനം. നമ്പൂതിരിയുടെ വര കാണുന്നത് പിന്നീടാണ്. സാമ്പത്തിക പരാധീനതകളുള്ള, അഞ്ചെട്ട് അംഗങ്ങളുള്ള കുടുംബമായിരുന്നു.സാധാരണ തൊഴിലാളിയായിരുന്ന അച്ഛന്റെ വരുമാനമായിരുന്നു ഏകാശ്രയം. അച്ഛൻ നിർത്താൻ പറഞ്ഞപ്പോൾ പരിപ്പ് നിർത്തേണ്ടിവന്നു. ചിത്രകല പഠിക്കാൻ ആഗ്രഹിച്ചു. വായന ഉണ്ടായിരുന്നത്‌ പ്രേരണയായി.
കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് സ്കൂളിൽ ചേർന്നു.
 
മോഡലായി വരുന്ന ആളുടെ ശരീരഘടനയോ അനാട്ടമിയോ ഒന്നുമല്ല സ്വാധീനിച്ചത്;മുഖത്തെ ദൈന്യതയാണ് . അച്ഛനെ ഓർമ്മവരും.പൊതുവേ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ അനാട്ടമി സങ്കൽപങ്ങളിൽ എന്നപോലെ,ശരീരം മാത്രമായി കാണാൻ പറ്റാതെ ഇരിക്കുകയും ആളുടെ ദൈന്യത വരയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. പഠനത്തിനു വേണ്ടത്‌ അതായിരുന്നില്ല എന്നതിനാൽ മോശം വിദ്യാർത്ഥിയായി. അധ്യാപകരുടെ വിമർശനം കേട്ടു.അനാട്ടമിക്കപ്പുറത്തുള്ള മനുഷ്യരെ കാണാനുള്ള ശ്രമം രൂപപ്പെട്ടിരുന്നു. 
 
അക്കാദമിക്‌ ആയി പഠനം തുടരണമോ എന്ന സന്ദേഹം ഉണ്ടായി. ചിത്രരചനയിൽ ബംഗാളി സ്കൂളിന്റെ മുന്നേറ്റങ്ങളും സിനിമയും സ്വാധീനിച്ചി രുന്നു. ചിത്രകലയിൽ സോംനാഥ് ഗോർ, രാം കിങ്കർ,വിനോദ് മുഖർജി, സിനിമയിൽ സത്യജിത്ത് റേ ,ഋത്വിക് ഘട്ടക് എന്നിവരുടെ സ്വാധീനത്തിൽ
കലാവീക്ഷണങ്ങളും മാറി. 
 
നമ്പൂതിരി വലിയ ഇൻസ്പിറേഷൻ ആയിരുന്നു.അറിയാതെ നമ്പൂതിരിയെ കോപ്പി ചെയ്യാൻ പോലും ശ്രമിച്ചിട്ടുണ്ട് .ഒരുകാലത്ത് എ എസ്സിന്റെ അവതരണരീതിയും കോപ്പി ചെയ്തിട്ടുണ്ട്.
അതേസമയം, എം.വി ദേവനാണ് മലയാളത്തിൽ മാറ്റം കൊണ്ടുവന്ന ആർട്ടിസ്റ്റ് എന്നൊക്കെ മനസ്സിലാക്കിയിരുന്നു.
 
കേരളത്തിനകത്ത് എ. എസും നമ്പൂതിരിയും ദേവനും ഉണ്ടാക്കിയ രേഖാചിത്രണ ശൈലിക്കപ്പുറത്തേക്കുള്ള കലയെ പിന്നീടുള്ള അന്വഷണത്തിലൂടെ കാണാൻ ശ്രമിക്കുമ്പോൾ തന്നെ, ചിത്രം പെയിന്റ് ചെയ്ത് കേരളത്തിൽ എങ്ങനെ ജീവിക്കും എന്ന ആശങ്കയും ഉണ്ടായിരുന്നു.
കലയിലുള്ള താല്പര്യവും വായിക്കുന്ന സാഹിത്യകാരന്മാരോടുള്ള ഇഷ്ടവും വെച്ച് കവിതകൾക്കും നോവലുകൾക്കും ചിത്രം വരച്ചുകൊണ്ടുമാത്രം എങ്ങിനെ നിൽക്കുമെന്ന് ആലോചിച്ചിരുന്നു.
ഏറെ സ്വാധീനിച്ച രീതികളിൽ നിന്ന് മാറണമെന്ന് കലയെ വിമർശനാത്മകമായി കാണുന്ന കോഴിക്കോട്ടെ സുഹൃത്തുക്കൾ പറയുമായിരുന്നു.
 

"കൃഷ്ണകുമാർ എന്ന സുഹൃത്ത്‌, കുറേക്കാലം വരയ്ക്കാതിരിക്കാൻ പറഞ്ഞു.നാച്ചുറൽ സ്റ്റഡിയിലേക്ക് പോകാനും ഉപദേശിച്ചു. പക്ഷേ,ജീവിക്കണമെങ്കിൽ എനിക്ക് വേറെ വരുമാനം ". 
 
യാദൃച്ഛികമായിട്ടാണ് 'ദേശാഭിമാനി'യിൽ എത്തുന്നത്.കോഴിക്കോടുള്ള പോൾ കല്ലാനോട് കവിതയും സാഹിത്യവും വരയും ഉള്ള ആളായിരുന്നു . കലാചരിത്രത്തെക്കുറിച്ച് നല്ല ധാരണ. ഞാൻ പഠിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് എടുത്തിരുന്നു. അദ്ദേഹവുമായി അടുപ്പമായി. ഗുരു- ശിഷ്യ ബന്ധത്തിനപ്പുറം ഒരു അടുപ്പം. വീട്ടിൽ പോയി പുസ്തകങ്ങൾ വായിക്കും.
 
ദേശാഭിമാനിയിലും കലാകൗമുദിയിലും മറ്റും കാർട്ടൂണുകൾ വരച്ചിരുന്നു,പോൾ. കൾച്ചറൽ കാർട്ടൂണുകൾ ആയിരുന്നു അവ. സാഹിത്യ വിമർശനവുമായി ബന്ധപ്പെട്ടവ. ദേശാഭിമാനിയിൽ കാർട്ടൂൺ കൊടുക്കാൻ പോയപ്പോൾ ഒപ്പം പോയി. എഡിറ്റർ സിദ്ധാർത്ഥൻ പരുത്തിക്കാടിന് പരിചയപ്പെടുത്തി. വീക്കിലിയിൽ വരയ്ക്കാമോ എന്നാരാഞ്ഞു.ആഗ്രഹിച്ച കാര്യം.
 
വരയ്ക്കാൻ തന്ന കഥ മൂന്നു ദിവസത്തിനകം തിരികെ കൊടുത്തു. ഇതാണ് ഇലസ്ട്രേഷന്റെ തുടക്കം.
ജമാൽ കൊച്ചങ്ങാടിയായിരുന്നു, മാധ്യമം വാരാദ്യത്തിന്റെ എഡിറ്റർ. വീക്കിലി തുടങ്ങിയിട്ടില്ല.ഒരു വർഷത്തെ വാർഷിക പതിപ്പിന്റെ മുഴുവൻ വരയും ജമാൽ ചെയ്യിപ്പിച്ചു. അതുകണ്ട് ,ഇഷ്ടപ്പെട്ടു എന്ന് ബി.എം ഗഫൂർ ജമാലി നോട് പറഞ്ഞു.ഗഫൂറിനെ കാണാൻ മാതൃഭൂമിയിൽ എത്തി. പിന്നീട് മാതൃഭൂമിയിൽ വരച്ചു തുടങ്ങി. കെ.സി നാരായണനായിരുന്നു , വാരാന്ത പതിപ്പിന്റെ എഡിറ്റർ. വരയെക്കുറിച്ചും വിഷ്വൽ ആർട്ടിനെക്കുറിച്ചും നല്ല ധാരണയുള്ള ആൾ . ആദ്യം അവിടെയും പിന്നീട് ജെ.ആർ പ്രസാദ് പറഞ്ഞ് ആഴ്ചപ്പതിപ്പിലും വരച്ചു തുടങ്ങി. കെ.സി നാരായണൻ ഭാഷാപോഷിണി യിലേക്ക് പോയപ്പോൾ അതിലും പിന്നീട മനോരമ വാർഷിക പതിപ്പിലും ചിത്രങ്ങൾ വരച്ചു. ഇടയ്ക്ക് ഇന്ത്യ ടുഡേയ്ക്കുവേണ്ടിയും വരച്ചിരുന്നു. 
 
മലയാള ഇല്ലസ്ട്രേഷൻ ചരിത്രത്തിൽ വലിയ മാറ്റം വരുത്തിയ പ്രസിദ്ധീകരണമാണ് ഇന്ത്യ ടുഡേ. ദേശാഭിമാനിയിൽ ഉൾപ്പെടെ വരയ്ക്ക് പരിമിതി ഉണ്ടായിരുന്നു. നമ്പൂതിരി,എ.എസ് രീതിയിൽ വരയ്ക്കുമ്പോൾ വളരെ അസ്വസ്ഥരാണ് അവർ. പലപ്പോഴും അത് സൂചിപ്പിച്ചിട്ടുണ്ട്. പെൻ മാത്രമുപയോഗിച്ച് വരയ്ക്കുന്ന നമ്പൂതിരി, എ. എസ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി ചാർക്കോൾ ഉപയോഗിച്ച് വരയ്ക്കുന്നത് തീരെ സ്വീകാര്യമല്ലായിരുന്നു, മറ്റുള്ളവർക്ക്. പരാതിപ്പെടുമായിരുന്നു. ഒരു എഡിറ്റർ പറഞ്ഞു, 'സ്ത്രീകൾക്ക് കുറച്ചുകൂടി ഭംഗി ആയിക്കോട്ടെ'.ഞാൻ ചോദിച്ചു ,'എങ്ങനെ ഭംഗിയാക്കണം?'അത് അവയവങ്ങൾ ഒക്കെ കുറച്ച്... ഞാൻ ചോദിച്ചു, 'സ്ത്രീകളെ വരക്കുമ്പോൾ അവരുടെ ചന്തിയും മുലയുമൊക്കെ കുറച്ചുകൂടി വലുതാക്കാം എന്നാണോ ഉദ്ദേശിക്കുന്നത്?'
'അതൊക്കെ നല്ലതല്ലേ, ആൾക്കാർക്ക് കാണുമ്പോൾ ഒരു.. ' 'അതിനി ഞാനായിട്ട് ചെയ്യേണ്ടല്ലോ .പലരും അത് ചെയ്യുന്നുണ്ടല്ലോ' എന്ന് മറുപടി കൊടുത്തു.
 

അന്ന് സിമോൺ ഡി ബുവറിനെ വായിക്കുന്ന സമയം. സ്ത്രീപക്ഷ മാറ്റങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ ടുഡേ ഇതിനൊക്കെ വലിയ സ്വാതന്ത്ര്യം തന്നു. ആർട്ടിസ്റ്റുകൾക്ക് ഫ്രീ ആയി വരയ്ക്കാൻ ഒരു സ്പേസ് ഉണ്ടാക്കിത്തന്നത് ഇന്ത്യ ടുഡേ ആണ്.
 
പാരീസ് വിശ്വനാഥൻ, അച്യുതൻ കൂടല്ലൂർ,അക്കിത്തം നാരായണൻ തുടങ്ങി പ്രശസ്തരായ പെയിന്റർമാരെ കൊണ്ടുവരികയും അവർക്ക് കൊടുക്കുന്ന പ്രതിഫലമോ അതിൽകൂടുതലോ, മറ്റ് ആർട്ടിസ്റ്റുകൾക്ക് കൊടുക്കുകയും ചെയ്യുന്ന രീതിയുണ്ടാക്കിയത് ഇന്ത്യ ടുഡേ ആണ്. "മലയാളത്തിലെ ഒരു പ്രസിദ്ധീകരണവും തരാത്ത അത്ര പ്രതിഫലവും സ്വാതന്ത്ര്യവും ഇന്ത്യടുഡേ തന്നു.മലയാള പ്രസിദ്ധീകരണ രംഗത്തെ ഇലസ്ട്രേഷനിൽ വലിയ മാറ്റത്തിന് തുടക്കമായത് അതാണ്".
 
ചിത്രങ്ങൾ എന്നതിനപ്പുറം ഇലസ്ട്രേഷന് സ്വതന്ത്രമായ ഐഡൻറിറ്റി ഉണ്ട് എന്നാണ് വിശ്വസിക്കുന്നതെന്ന് സുനിൽ അശോകപുരം പറഞ്ഞു. ഒരേസമയം, ചിത്രങ്ങൾ സ്വതന്ത്രമായി നിൽക്കുകയും കഥയുടെതല്ലാതെ തന്നെ നമ്മുടെ സ്വന്തം വർക്കായി മാറ്റാൻ പറ്റുന്ന തരത്തിൽ ആർട്ടിസ്റ്റിക്‌ ക്രിയേഷൻ ആക്കി മാറ്റുന്ന രീതി. കഥ ഇല്ലെങ്കിലും ചിത്രത്തിന് സ്വതന്ത്രമായി എങ്ങനെ നിൽക്കാം എന്ന പരീക്ഷണമാണ് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് സുനിൽ പറഞ്ഞു.
ധാരാളം എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്‌.ഇപ്പോഴും ഷോകളിൽ പങ്കെടുക്കുന്നു. ഇല്ലസ്ട്രേഷനും പെയിന്റി ങ്ങും തമ്മിലുള്ള വേർതിരിവ് മറികടക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കാർട്ടൂണിന്റെ വരയും ചിത്ര രചനയും രണ്ടും രണ്ടാണ്.കാർട്ടൂൺ ആത്യന്തികമായി വിമർശനമാണ്. ചിത്രരചനയിലും ഇലസ്ട്രേഷനിലും ക്രിട്ടിസിസം വരയിലൂടെ കഴിയില്ല. അതിന്റെ ടോട്ടാലിറ്റിയിൽ ആകാം. എം.വി ദേവൻ വരച്ച എട്ടുകാലി മമ്മൂഞ്ഞ് ഈ ഗണത്തിൽ ഉള്ളതാണ്.
 
എന്നാൽ, വായനക്കാരനെ തടസ്സപ്പെടുത്താതെ, ബഷീർ ഉദ്ദേശിച്ചതല്ലാത്ത ഒരു പരിസരം കൂടി ഉൾപ്പെടുന്ന രീതിയാണ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.
കഥാപാത്രങ്ങളെ അടിച്ചേൽപ്പിച്ചു എന്ന തോന്നൽ വായനക്കാർക്ക് വരാതെ കഥാപാത്രങ്ങളെക്കാൾ കൂടുതൽ കഥാപരിസരങ്ങൾ വരക്കുന്ന രീതി. അതേസമയം, ബഷീറിനെ ഉൾക്കൊള്ളുകയും ചെയ്യുന്നു. .
കഥയുടെ വായനയെ തടസ്സപ്പെടുത്താതെ നറേറ്റ് ചെയ്യാനാണ് ശ്രമം.എത്രമാത്രം വിജയിച്ചു എന്നറിയില്ല.
കഥാപാത്രത്തിനെ മാത്രം ഉൾക്കൊള്ളുന്ന രീതിയും പാടെ മാറ്റി. ഇലസ്‌ട്രേഷൻ സാഹിത്യത്തെ മാത്രം ചാരി നിൽക്കുന്ന ഒന്നല്ല.ഫ്രാൻസിസ്കോ ഗോയയുടെ 'ഡിസാസ്റ്റർ ഓഫ് വാർ' എന്ന സ്പാനിഷ് രചനയിൽ അതിശയിപ്പിക്കുന്ന എച്ചിങ് ഉള്ളതായി തോന്നിയിട്ടുണ്ട്. അത് സാഹിത്യത്തിന് മാത്രം സാധിക്കുന്ന ഒന്നാണ്. ഇലസ്ട്രേഷനപ്പുറത്തേക്ക് ആലോചിപ്പിക്കുന്നതാണ്. 
 
മലയാളിക്ക്‌ ദൃശ്യബോധം അഥവാ വിഷ്വൽ ലാംഗ്വേജിന്റെ അവബോധം കുറവാണ്. ചെറിയ ചരിത്രമേ ആർട്ടിൽ നമുക്കുള്ളൂ. രവിവർമ്മയുടെ രീതിയാണ് ഒന്ന്. ദൈവങ്ങളുടെ കലണ്ടർ ചിത്രങ്ങളുടെ പ്രിൻറ് കോപ്പികളാണവ. പിന്നെ, ക്ഷേത്രങ്ങളിലെ ചുവർചിത്ര കല. അമ്പലങ്ങളിൽ മാത്രമായിരുന്നതിനാൽ എല്ലാവർക്കും കാണാനും ആസ്വദിക്കാനും ആകുമായിരുന്നില്ല. 
 
"ഞാൻ വരച്ചു തുടങ്ങുമ്പോൾ ബംഗാൾ സ്കൂളിന്റെ സ്വാധീനമുണ്ടായിരുന്നു ; അല്ലെങ്കിൽ യൂറോപ്യൻ അബ്സ്ട്രാക്ട് രീതി. പൊതു സമൂഹം ഇതുമായി സംവദിക്കുന്നില്ല. പിന്നീട് വന്നിട്ടുള്ളത് മദ്രാസ് സ്കൂളിന്റെ,കെ.സി.എസ്‌ പണിക്കരുടെ , ശൈലിയാണ്. ഇതിന് ചരിത്രം കുറവാണ്. അതുകൊണ്ട് , നമ്പൂതിരിക്കും എ.എസിനു മൊക്കെ ഒരു പൊതുസമ്മിതി ഉണ്ടാകാൻ കാരണമായി.
നമ്പൂതിരിക്ക് കിട്ടിയ പ്രാധാന്യം ഇന്ത്യൻ ചിത്രകലയിലെ പ്രമുഖരായ പെയിന്റർമാർക്ക് കിട്ടിയിരുന്നില്ല.
കഥാപരിസരങ്ങളെയാണ് വരയ്ക്കാൻ ശ്രമിക്കുന്നത്. ഗൃഹാതുരത്വമുണർത്തുന്ന സ്ഥലങ്ങളെ പുനരാവിഷ്ക്കരിക്കുന്ന ചിത്രീകരണങ്ങൾ വേണം. ഒരു കത്തി കൊടുത്ത് , കള്ളനെ ഇലസ്ട്രേറ്റഡ് ചെയ്യാനുള്ള ചിത്രകാരന്റെ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കണം.
 
ആ സ്വാതന്ത്ര്യം 'മാതൃഭൂമി ' കൊടുക്കുന്നുണ്ട്.ചിത്രകലയിൽ കേരളീയത, ലാൻഡ്, പരിസരങ്ങൾ ഇവ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കടും , പ്രത്യേകിച്ച് പച്ചയും നീലയും , കൂടുതലായി ഉപയോഗിക്കാറുണ്ട്. രണ്ട് സുഹൃത്തുക്കൾ ഇരുന്ന് സംസാരിക്കുന്ന പരിസരത്തെ കൂടുതലായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ജീവിക്കുന്ന പരിസരത്തിന്റെ ഭാഗമാണ് ഓരോരുത്തരും. എന്നാൽ പരിസരങ്ങൾ ഇപ്പോൾ നഷ്ടമാകുന്നു.
 
കുട്ടിക്കാലത്ത് കണ്ടുപരിചയിച്ച പരിസരങ്ങൾ ഇന്നില്ല. ഫ്ലാറ്റുകൾ വന്നു. നാട്ടിലെ വയലുകളും ചൂണ്ടയിട്ട് മീൻ പിടിച്ചിരുന്ന കുളങ്ങളും ഇന്നില്ല. വൈകുന്നേരങ്ങളിൽ ഇരുന്ന ആൽമരങ്ങളുടെ തണലില്ല. മാറിപ്പോയ പരിസരത്ത് ഗൃഹാതുരതയുടെ സ്മരണകൾ ചേർത്താണു വര.
സിനിമയുടെ സ്വാധീനം ചിത്രങ്ങളിൽ ഉണ്ടായിട്ടുണ്ട്. സ്റ്റോറി ബോർഡ് ചെയ്യുന്നവർ സിനിമയിൽ സത്യജിത്റേ, ഭരതൻ പോലുള്ളവരാണ്. റേ പരസ്യമേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ആർട്ടിസ്റ്റും ആയിരുന്നു. സ്റ്റോറിബോർഡ് അടയാളപ്പെടുത്തി ചെയ്യും. ആർട്ടിസ്റ്റുകളെ കൊണ്ടു ചെയ്യിക്കുന്നവരുമുണ്ട്. എന്നാൽ ജോൺ എബ്രഹാം സ്ക്രിപ്റ്റ് പോലും ഇല്ലാതെ സിനിമയെടുക്കുന്ന ആളായിരുന്നു.
 
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ രൂപം കൊണ്ട ചില മൂവ്മെന്റസ് ചിത്രകലയിലും ഉണ്ടായി. രാം ധർ ഒരു ദൃശ്യഭാഷ തന്നെ സൃഷ്ടിച്ചു.ഏറെ പ്രധാനം എങ്ങിനെ ഒരു പുതിയ ഭാഷയിൽ അവതരിപ്പിക്കുന്നു എന്നതാണ്. 
 
പുതിയ ഭാഷ സൃഷ്ടിക്കൽ കലയിൽ നടക്കുന്നില്ല.പലപ്പോഴും ഒന്നിനെ തുടർച്ച തന്നെയാണ് സംഭവിക്കുന്നത് . ആർട്ടിസ്റ്റിനെ കലയിൽ നിലനിർത്തുന്ന ഒരു കാര്യം അയാൾ വേറിട്ട രീതിയിൽ സംസാരിക്കുമ്പോഴാണ് ;സാഹിത്യത്തിൽ ഒ.വി വിജയൻ സംസാരിച്ച ഭാഷ പോലെ.വി.കെ.എൻ സംസാരിച്ച ഭാഷ വി.കെ. എന്നിന് മാത്രം സ്വന്തം. അതുപോലെ, ചിത്രകലയിലും സിനിമയിലും അവരുടെ ഭാഷയിൽ തന്നെ സംസാരിച്ചിട്ടുള്ള ഒരുപാട് കലാകാരന്മാരുണ്ട്. അവരെ എന്നും ലോകം ഓർക്കും . ഇന്ത്യൻ ചിത്രകലയിലെ വേറിട്ട ഭാഷയിൽ സംസാരിച്ചവർ വളരെക്കുറച്ചേ ഉണ്ടാവുകയുള്ളൂ .എന്നാലും, ഇതിനകത്തു നിന്ന് കുതറി മാറാൻ ശ്രമിക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട് , സിനിമാക്കാരുണ്ട്. അത്തരം ആളുകൾ കൂടിച്ചേർന്നാണ് ദൃശ്യകലാചരിത്ര സംരംഭങ്ങൾ ഉണ്ടാക്കുന്നത്.പസോളിനിയുടെ സിനിമ പല രീതിയിലുള്ള വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. ഫാസിസത്തിനെതിരെയും മറ്റും പസോളിനി സൃഷ്ടിച്ച ഭാഷ ഉപയോഗിച്ചാണ് സംവദിക്കുന്നത്. കല വെറും ഇലസ്ട്രേഷൻ മാത്രമല്ല.
മറ്റു മേഖലയിൽ നടക്കുന്ന മാറ്റങ്ങൾ ഗൗരവമായി കലാ വിദ്യാർത്ഥി എന്ന നിലയ്ക്ക് ഇപ്പോഴും കാണുന്നുണ്. അതു കൂടി ഉൾപ്പെട്ടതാണ് കലാചരിത്രം.
 
"നിരന്തരം ഇടപെടലുകൾ നടത്താൻ ശ്രമിക്കുന്നയാൾ ആയിട്ടാണ് സ്വയം കാണുന്നത്. നാടകവും സിനിമയും ലോക സാഹിത്യവും എല്ലാം സ്വാധീനിക്കുന്നുണ്ട്.ഇതെല്ലാം എന്റെ വിഷയമാണ്.
മറ്റു മേഖലയിലെ മാറ്റങ്ങളും സ്വാധീനിക്കും. അതു കൂടി ചേർന്നാണ് കലാ വീക്ഷണങ്ങൾ രൂപപ്പെടുന്നത്.ഒരു മാധ്യമത്തിൽ മാത്രമായി നിലനിൽക്കാനാകില്ല".
 
ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന കാര്യങ്ങളുടെ സ്വാധീനം കലാപ്രവർത്തനത്തിൽ ഉണ്ടാകും.
കലാലോകത്ത് മാറ്റങ്ങൾ നിരവധിയാണ്. ജീവിക്കുന്നത് പോലും മാറിയ സാഹചര്യത്തിലാണ്. ന്യൂട്രാലിറ്റി, മൂന്നാംലിംഗം എന്നൊക്കെ പറയുന്ന കാലം. മാറ്റം സാഹിത്യത്തിൽ രൂപപരമായ രീതിയിൽ ഉണ്ടാകുന്നുണ്ട്. വര ക്കുന്നവർക്ക് പുതിയ രീതിയിൽ ആലോചിക്കേണ്ടി വരുന്നു. പൊളിച്ചെഴുത്തുകളെ കുറിച്ചും ഗൗരവമായി ചിന്തിക്കണം.
 
എം.ടി,കമലാദാസ് എന്നിവർ ചെയ്തതെല്ലാം ഏതുകാലത്തും നിലനിർത്താനുള്ള ഒരു ശ്രമം മനോരമ നടത്തി. വർക്കുകൾ സി.ഡി യിലാക്കി. മാറിവരുന്ന കാലത്തിന്റെ ടെക്നോളജിയെ ഉൾക്കൊണ്ട് ,പുതിയ ചിന്താപദ്ധതികളെ ഉൾക്കൊള്ളിച്ച്, സാഹിത്യത്തിലും കലയിലും മാറ്റം വരുത്തണം. ചിത്രകലയിൽ ന്യൂ മീഡിയ എന്നു പറയുന്ന രീതിയിൽ മാറ്റം വരുന്നുണ്ട്. നമുക്ക് വീഡിയോ ആർട്ട്, പെർഫോമിങ് ആർട്ട്‌ ഇവയൊക്കെ ഉണ്ട്. വീഡിയോ ആർട്ട് ഫോട്ടോഗ്രാഫിയുടെ രൂപത്തിലാണ്.ഉറൂബും എസ് കെ പൊറ്റെക്കാടും കാരൂരും എഴുതിയ കാലത്തല്ല ഇപ്പോഴത്തെ കഥാസാഹിത്യം സംഭവിക്കുന്നത്. സ്ത്രീപക്ഷ സാഹിത്യകാരരും ഇക്കോ ഫെമിനിസം പോലുള്ള സംഗതികളുമുണ്ട്. ഇതെല്ലാം എഴുത്തിൽ, പ്രത്യേകിച്ച് മലയാള കഥാസാഹിത്യത്തിൽ, വരുന്ന കാലമാണിത്. 
 
സാഹിത്യത്തിൽ നടക്കുന്ന മാറ്റങ്ങൾ, ലോകത്തിന്റെ മാറിയ സാഹചര്യങ്ങൾ, ദളിത് ചിന്തകൾ ഇതെല്ലാം ഉൾക്കൊള്ളുന്നവരും അല്ലാത്തവരും വരയ്ക്കുന്നതിലുള്ള വ്യത്യാസം വരയിൽ രൂപപ്പെടും. എഴുത്തുകാർ വരുത്തുന്ന മാറ്റം ദൃശ്യ ഭാഷയിൽ അവതരിപ്പിക്കാനുള്ള ശ്രമം ചിത്രകാരർ നടത്തണം.
ബ്രൗൺ നിറത്തിലാണ് ഇപ്പോഴത്തെ വര .തീക്ഷ്ണ വർണ്ണങ്ങൾ ഇല്ല . കാഴ്ച യുടെ പ്രത്യേകത ഉൾകൊണ്ടുള്ള വരയാണ്. മന:ശാസ്‌ത്രപരമായി നിറങ്ങൾക്ക് മൂഡ് ഉണ്ടാക്കാൻ കഴിയും. ചുവപ്പടിച്ച മുറിയിൽ അധികം നേരം ഇരിക്കാൻ പറ്റില്ല. പച്ചയോ നീലയോ വിരോധമില്ല. ഇരുണ്ട മുറിയിൽ ഇരുന്ന് പരിപാടി കാണാം;സ്ഥിരമായി ഇരിക്കാൻ പറ്റില്ല. നിറങ്ങൾക്കു മാത്രം സംവദിക്കാനാകും. തെയ്യത്തിൽ കടും വർണ്ണങ്ങൾ ഉപയോഗിക്കുന്നു, പ്രത്യേകിച്ച് ചുവപ്പ്.ചുവപ്പ് അഗ്നിയെ പ്രതിബിംബിക്കുന്നു.
ഭൗതിക സാഹചര്യങ്ങളുണ്ടാകുന്ന മാറ്റങ്ങൾ,പുതിയ ഫിലോസഫി ഇവയെല്ലാം കൂടി ഉൾക്കൊള്ളിച്ച് വേണം കലയെ വിലയിരുത്താൻ.
 
സ്വതന്ത്രമായി നിൽക്കുമ്പോൾ സാമ്പത്തിക വിപണന സാധ്യതകൾ കുറവ് തന്നെയാണ്. ഗ്ലോബലൈസേഷന്റെ കാലഘട്ടം കൂടി അല്ലേ. സർഗ്ഗശേഷി ഉള്ളവർ പുറത്തു പോകണമായിരുന്നു, രക്ഷപ്പെടാൻ. എന്നാൽ ഇപ്പോൾ രണ്ടായിരത്തിനു ശേഷം മാറ്റം വന്നു. കൾച്ചറൽ ഇക്കോണമി എന്ന ഒരു പ്രയോഗം തന്നെ രൂപപ്പെട്ടിട്ടുണ്ട്. മുൻപില്ലാത്ത രീതിയിൽ കേരളത്തിലെ മാർക്കറ്റ് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആശങ്കകളുണ്ട്. കോർപ്പറേറ്റ് വൽക്കരണ മാണ് നടക്കുന്നത്. കേരളത്തിലെ കൾച്ചറൽ ഹിസ്റ്ററി വേറെയാണ്. ഇക്കാലത്ത് അത് അനിവാര്യമാകേണ്ട ആവശ്യമുണ്ട്.
കാലാകാലം ദുരിതമനുഭവിച്ച്, പട്ടിണികിടന്ന് ജീവിക്കുന്നു. വരച്ച ചിത്രങ്ങൾ വീട്ടിൽ പൊടി പിടിക്കുന്നു. കലാകാരന്മാർക്ക് ജീവിക്കാൻ ആകാത്ത സാഹചര്യം ഉണ്ടാകുന്നു.
 
ഒരു ചിത്രം അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു കോർപ്പറേറ്റ് സ്ഥാപനം വാങ്ങിക്കുന്നു. പിന്നീട് അത് കളക്ടർ വാങ്ങുമ്പോൾ മൂല്യം വേറൊന്ന് ആവുന്നു. ഇതാണ് ലോകത്ത് നടക്കുന്നത്.അതേപ്പറ്റി ആശങ്കയും സംശയവും ഉണ്ട്.
 
കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളിൽ കോർപ്പറേറ്റ് വൽക്കരണം ആണോ ശരിക്കും വേണ്ടത് എന്ന് ചിന്തിക്കണം. അല്ലാത്ത രീതിയിൽ പെയിൻറിംഗിന് മാർക്കറ്റിംഗ് സാധ്യതകളുണ്ടോ എന്ന അന്വേഷണം വേണം. സാധാരണക്കാരന് വാങ്ങാവുന്ന വിലയ്ക്ക് മാർക്കറ്റ് ചെയ്യാൻ ആർട്ടിസ്റ്റിന് കഴിയണം.
 
ഒരുപാട് ഗാലറികളും ചിത്രപ്രദർശനങ്ങളും ഇ ന്നുണ്ട്. കാണാൻ വരുന്നവർക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ വാങ്ങിക്കും. ചിലർക്ക് ഇന്ന ചിത്രകാരന്റെ വർക്ക് തന്നെ വേണമെന്ന് പറഞ്ഞു വാങ്ങിക്കൊണ്ടു പോകും. ചില സെല്ലർ മാരുണ്ട് നമുക്ക് തരുന്ന വിലയുടെ മൂന്നിരട്ടി വിലക്ക് പുറത്തു വിൽക്കും. കച്ചവടമാണ്. ചിത്രം വിറ്റ് പോവുക തന്നെ വേണം. പക്ഷേ, ക്രിയേറ്റീവായ ചിത്രകാരന് മറ്റുള്ളവരുടെ ഇഷ്ടത്തിന് വരയ്ക്കാൻ പറ്റില്ല.
 
ബംഗാളിൽ ചിത്രകലയുടെ വലിയ പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യൻ കലാചരിത്രത്തിൽ വലിയ പ്രാധാന്യമുള്ളതാണ് ബംഗാൾ സ്കൂൾ മൂവ്മെൻറ്കൾ .
 
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്ത് തന്നെ ബ്രിട്ടീഷ് കോളോനൈസേഷന്റെ ഭാഗമായി രൂപപ്പെട്ട ദൃശ്യസംസ്കാരത്തിന് എതിരായുള്ള ഭാഷാപരമായ പൊളിച്ചെഴുത്താണ് ബംഗാൾ സ്കൂൾ നടത്തിയത്. വിക്ടോറിയൻ പഠന സമ്പ്രദായത്തിനെതിരെ രൂപപ്പെട്ടതാണ് ബംഗാളിലെ രീതികൾ .അതിനു തുടർച്ചയായിട്ടായിരുന്നു തെരുവിലെ ചിത്ര വില്പന. ആർട്ടിന്റെ വലിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ബംഗാലിലാണ്. കേരളത്തിന് അങ്ങനെയൊരു ഹിസ്റ്ററി ഇല്ല. നമ്മൾ ചിത്രം വരച്ച് കോഴിക്കോട് മാനാഞ്ചിറയിൽ വെച്ചുകഴിഞ്ഞാൽ ആൾക്കാർ അതിനെ കാണുന്ന രീതി വേറെയാണ്. അത്തരം ദൃശ്യസംസ്കാരം ഇവിടെ രൂപപ്പെട്ടിട്ടില്ല. എന്നാൽ ബംഗാളിൽ , യൂറോപ്പിൽ എന്ന പോലെ, തെരുവിൽ ചിത്രങ്ങൾ വിൽക്കുകയും വൈകുന്നേരമാകുമ്പോഴേക്കും ചിത്രകാരന് സാമാന്യം വരുമാനം ഉണ്ടാവുകയും ചെയ്യും. കേരളത്തിലെ ഒരു തെരുവിൽ ചിത്രം വരച്ചാൽ സംഭവിക്കുന്നത് എന്താണ് എന്ന് നമുക്കറിയാം എന്നാൽ ബിനാലെ കൊണ്ട് മാറ്റം വന്നിട്ടുണ്ട്. സംസ്കാരത്തിന്റെ മാറ്റം പ്രധാനമാണ്. കേരളത്തിൻറെ ഭൗതിക കലാപരിസരത്തിനകത്ത് ഇനി ഇത് സാധ്യമായേക്കും.
 
ചില വിയോജിപ്പുകൾ കൊണ്ട് കുറേക്കാലം പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി വരയ്ക്കാതെ ഇരുന്നിട്ടുണ്ട്. അക്കാലത്ത് പോസ്റ്റ് കാർഡ് സൈസിൽ വാട്ടർ കളർ , അക്രിലിക് എന്നിവയിൽ വരച്ച ചിത്രങ്ങൾ ചെറിയ വിലയ്ക്ക് സുഹൃത്തുക്കൾക്ക് നൽകി.കുറേക്കാലം അങ്ങനെ പിടിച്ചുനിന്നു. ലോണെടുത്ത് എക്സിബിഷൻ നടത്തി , ബാങ്ക് ജപ്തി ചെയ്യാൻ വന്ന സന്ദർഭങ്ങൾ വരെയുണ്ട്. ചിത്രങ്ങൾ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാൻ ബാങ്ക് ഉദ്യോഗസ്ഥരോട് പറഞ്ഞു. മെറ്റീരിയൽ കോസ്റ്റ് മാത്രമേ അത് അവയ്ക്ക് കിട്ടൂ എന്നാണ് അവർ മറുപടി പറഞ്ഞത്.
 
ഇപ്പോൾ മാർക്കറ്റ് മാറിയിട്ടുണ്ട്. കലാ പ്രവർത്തനത്തിൽ നിൽക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. 'ലോകമേ തറവാട്' എന്ന പേരിൽ ആലപ്പുഴയിൽ 254 സമകാലീന മലയാളി ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ബോസ് കൃഷ്ണമാചാരി യുടെ നേതൃത്വത്തിൽ നടന്ന എക്സിബിഷൻ പോലുള്ള ശ്രമങ്ങൾ കേരളീയ കലാ പരിസരത്ത് നടക്കുന്നുണ്ട്. 
 

അതിനെ പോസിറ്റീവായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് സുനിൽ അശോകപുരം പറഞ്ഞു.
കെ.ഹേമലത പരിപാടിയുടെ മോഡറേറ്ററായി.
 
'വര-മൊഴി സാക്ഷ്യം ' പരമ്പരയുടെ നാലാം ഭാഗത്തിന്റെ ശബ്ദലേഖനം യൂടൂബിലുണ്ട്.https://youtu.be/Eg37e0L1fco

വര-മൊഴിസാക്ഷ്യം-3:ടോം വട്ടക്കുഴി, മുഖ്താർ ഉദരംപൊയിൽ

 

ര-മൊഴി സാക്ഷ്യം' മൂന്നാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ആഗസ്റ്റ് 20, 2022), അതിഥികളായെത്തിയത് മുതിർന്ന രേഖാചിത്രകാരനും പെയിന്ററുമായ ടോം വട്ടക്കുഴിയും,
രേഖാചിത്രകാരനും കഥാകൃത്തുമായ മുഖ്താർ ഉദരംപൊയിലും.
 
ശാന്തിനികേതനിൽ നിന്ന് പ്രിന്റ് മേക്കിങ്ങിൽ ബിരുദവും ബറോഡ സയാജിറാവു യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈൻ ആർട്ട്സിൽ ബിരുദാനന്തര ബിരുദവും നേടിയ ടോം വട്ടക്കുഴി, കുറച്ചുകാലം മാവേലിക്കര രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സിലും, തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലും അദ്ധ്യാപകനായിരുന്നു. 2010 മുതൽ പെയിന്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 1977ലെ കേരള ലളിതകലാ അക്കാദമി പുരസ്ക്കാരം, 1997, 98 വർഷങ്ങളിലെ ആൾ ഇന്ത്യ ഫൈൻ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് സൊസൈറ്റി പുരസ്ക്കാരങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടിയ അദ്ദേഹം,ന്യൂയോർക്കിൽ ഉൾപ്പെടെ ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

 
പുതിയ തലമുറയിലെ ശ്രദ്ധേയ ചിത്രകാരനായ മുഖ്താർ ഉദരംപൊയിൽ ചന്ദ്രിക വാരാന്തപ്പതിപ്പിന്റെ എഡിറ്റർ-ഇൻ-ചാർജ്ജാണ്. അദ്ദേഹത്തിന്റെ 'വിശപ്പാണ് സത്യം', ആത്മകഥാംശമുൾക്കൊണ്ടുന്ന ശ്രദ്ധേയ രചനയാണ്. 'കള്ളരാമൻ' കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
മുവാറ്റുപുഴയ്ക്കടുത്ത കല്ലൂർക്കാടിലെ ഒരു കർഷക കുടുംബത്തിലാണ് ടോം വട്ടക്കുഴി ജനിച്ചത്. കുട്ടിക്കാലത്ത് കണ്ട ആദ്യ ചിത്രങ്ങൾ തീപ്പെട്ടിക്കൂടുകളിലേതായിരുന്നു. പിന്നെ,മാതൃഭൂമി ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലും വന്നിരുന്ന ഇലസ്ട്രേഷനുകൾ കണ്ടാണ് വളർന്നത്. അതിലെ നമ്പൂതിരിയുടേയും എ.എസിന്റേയും ചിത്രങ്ങൾ കോപ്പി ചെയ്ത്, വരച്ചു പഠിച്ചു. അവരുടെ ചിത്രങ്ങളിലൂടെ ചിത്രകലയെ കൂടുതൽ അറിഞ്ഞു.
 
തുടർന്ന്,എറണാകുളത്തെ കലാപീഠത്തിൽ നിന്ന് ചിത്രകല പഠിച്ചു. അതിന്റെ പുഷ്കലകാലത്ത്, ചിലപ്പോഴൊക്കെ രാത്രി വരെ നീളുന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം, നടന്ന് കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തി, സിമന്റ് ബഞ്ചിലിരുന്നുറങ്ങി, വെളുപ്പിനുള്ള ബസിൽ, ഗ്രാമത്തിലേക്ക് മടങ്ങിയ നാളുകൾ.
 
എ.എസിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരയ്ക്കാൻ അവസരം കിട്ടി. അന്ന് എം.ടി യാണ് പത്രാധിപർ.കേരള കലാപീഠവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാലത്തായിരുന്നു അത്. "എന്റെ ഡ്രോയിങ്ങുകൾ കണ്ട്,എം.ടി, ആഴ്ചപ്പതിപ്പിൽ വരയ്ക്കാനാവശ്യപ്പെട്ട് കത്തയയ്ക്കുകയായിരുന്നു. കോഴിക്കോട്ടെ ലോഡ്ജിൽ താമസസൗകര്യവും ഏർപ്പെടുത്തി.അദ്ദേഹം ഒരു വലിയ കെട്ട്, വിലപിടിപ്പുള്ള കെന്റ് പേപ്പർ കൊടുത്തയച്ചു. അതിൽ വരച്ചാൽ ശരിയാകുമോ എന്ന പേടി കാരണം അത് മാറ്റിവച്ച്, വില കുറഞ്ഞ ന്യൂസ് പ്രിന്റിലാണ് വരച്ചത്. എം.ടി അതെക്കുറിച്ച് ചോദിച്ചപ്പോൾ, ധൈര്യക്കുറവാണന്ന സത്യം പറഞ്ഞു".

 
നോവലുകൾക്കാണ് ആദ്യം വരച്ചത്(എൻ.പി മുഹമ്മദിന്റെ 'ദൈവത്തിന്റെ കണ്ണ്', പി.പത്മരാജന്റെ 'പ്രതിമയും രാജകുമാരിയും '....).കഥാസന്ദർഭത്തിനു സരിച്ച്,കഥാപാത്രങ്ങൾക്ക് ജൈവിക രൂപം കൊടുക്കാനാണ് ശ്രമിച്ചത്. കഥയുടെ ചിത്രീകരണത്തിനപ്പുറം പോവുന്ന വരകൾ.. ഇതെക്കുറിച്ച് കൂടുതൽ തിരിച്ചറിവുകളുണ്ടായപ്പോൾ,ശാന്തിനികേതനിൽ ഉപരിപഠനത്തിന് ചേർന്നു.
അവിടെ പഠിക്കുന്ന കാലത്ത് കലയും സമൂഹവുമായി ഉണ്ടാകേണ്ട ഇഴയടുപ്പത്തെക്കുറിച്ച് വലിയ ഉൾക്കാഴ്ചയുണ്ടായി. നന്ദലാൽ ബോസിന്റെ പെയിന്റിങ്ങുകൾ, തെരുവുകളിൽ നിരത്തി വച്ച് വില്ക്കുമായിരുന്നു. ജനസമൂഹത്തിന്റെ ഇടയിൽ നിലനിൽപ്പില്ലാത്ത കലയ്ക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവായിരുന്നു,അത് നൽകിയത്. ശാന്തിനികേതൻ കാലത്ത് സോമനാഥ് ഹോറിനേയും കെ.ജി.സുബ്രഹ്മണ്യത്തേയുമാണ് വൈകാരികമായി അടുത്തറിഞ്ഞത്. അവരുടെ ജീവിതത്തേയും കലയേയും അടുത്തു നിന്ന് മനസിലാക്കി. കലയിൽ മാനവികതയോട് ചേർന്ന് നില്ക്കാൻ പ്രേരിപ്പിച്ചത് അവരാണ്. സാധാരണ മനുഷ്യരുടെ ഇടയിൽ ജീവിച്ചു കൊണ്ട് ,അവരോട് സഹാനുഭൂതി രേഖപ്പെടുത്തിക്കൊണ്ട് വരച്ചയാളാണ് ഹോർ.
 
പിൽക്കാലത്ത് കഥാപാത്രങ്ങളുടെ പുന:സൃഷ്ടിക്കപ്പുറം,ആ ഇലസ്ട്രേഷനുകളിൽ കഥാകൃത്തുക്കളുടെ ആത്മനൊമ്പരങ്ങൾ മനസിലാക്കി വരയ്ക്കാനും കഥകൾക്ക് പുതിയ ദൃശ്യമാനങ്ങൾ നൽകാനും ശ്രമിച്ചു. സ്വതന്ത്രമായി നിലനില്ക്കുന്ന, വൈകാരികാനുഭവങ്ങളും ഉൾക്കാഴ്ചകളും നൽകുന്ന, ദൃശ്യഭാഷയാകണം അവ എന്ന രീതിയിലാണ് ചിത്രങ്ങളെ സമീപിച്ചത്.
 
അതിനാലാണ് പിൽക്കാലത്ത്, ഭാഷാപോഷിണിയിൽ വരച്ച ചിത്രങ്ങളെ 'സ്റ്റോറി പെയിന്റിങ്ങുകൾ ' എന്ന് വിളിച്ചത്. അത് വായനക്കാർക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് പ്രതിക രണങ്ങളിലൂടെ മനസിലായി. കഥകൾക്കപ്പുറം മറ്റൊരു വായന സാദ്ധ്യമാണ്

.
 
"നമുക്ക് കഥയെഴുത്ത് തൊഴിലാളികളില്ല.പക്ഷേ, ആനുകാലികങ്ങളിൽ ചിത്രം വരയ്ക്കുന്നവർ തൊഴിലാളികളാണ്. അതിനാൽ, ആ ചിത്രരചനയ്ക്ക് കലാപരമായ ഉൾപ്രേരണകൾ ഇല്ലാതെ വരുന്നു. ഓരോ സൃഷ്ടിക്കു പിന്നിലും അന്വേഷണങ്ങളും പഠനങ്ങളുമില്ലാത വരുമ്പോൾ അവയ്ക്ക് ആഴം കുറയും".
ജീവിതത്തിന്റെ തുടിപ്പുകളറിയുന്ന, ജീവിതാനുഭവങ്ങളോട് ചേർന്നു നില്ക്കുന്നതാവണം,കല . അങ്ങനെ തൊട്ടറിയുന്ന കലയ്ക്ക് മനഷ്യരുടെ ജീവിതവുമായി ബന്ധമുണ്ട്.
 
"കലാസൃഷ്ടികൾക്ക്, കലാകാരർ കാണുന്ന ഒരു മാനം മാത്രമല്ല ഉള്ളത്. ഓരോരുത്തരുടേയും ജീവിതാനുഭവങ്ങൾക്ക് അനുസൃതമായി അവയെ പലവിധ തലങ്ങളിലൂടെ വ്യാഖ്യാനിക്കാൻ കഴിയുകയും വേണം. ഒരു പെയിറ്റിന്റിങ്ങ്, ഒരു സൂചകം മാത്രമാണ്. അതിലൂടെ ആസ്വാദകർക്ക് സഞ്ചരിക്കാം".
കല,ധ്യാനനിരതമായ ഏകാന്ത യാത്രയാണ്. മാളുകളിലെ എക്സ്കലേർ പോലെയല്ല,അത്.
ചിത്രകലയിലെ മദ്രാസ് സ്ക്കൂൾ കാലഘട്ടത്തിൽ, യൂറോപ്യൻ അനുകരണമായി, റീജ്യണൽ മോഡേണിസമെന്ന് വിശേഷിപ്പിക്കാവുന്ന അബ്സ്ട്രാക്റ്റ് പെയിന്റിങ്ങുകളുണ്ടായി. നമ്മുടെ കാഴ്ചാനുഭവങ്ങളും ജീവിതാനുഭവങ്ങളും വ്യത്യസ്തമാകയാൽ, അവ ആസ്വാദനത്തെ തടസപ്പെടുത്തിയ ദുരൂഹത കൾ സൃഷ്ടിച്ചിരിക്കാം.
 
ഓരോ സൃഷ്ടിക്കും പല ജാലകങ്ങളുണ്ട്. ഓരോരുത്തരുടേയും അനുഭൂതി തലങ്ങൾ വ്യത്യസ്തമാണ്.
ചിത്രകലയിലാണ് മാറ്റത്തിന്റെ വലിയ കുത്തൊഴുക്കുണ്ടായിട്ടുള്ളത്.ലഭ്യമായ ആഖ്യാന തലങ്ങൾ അപര്യാപ്തമെന്ന് തോന്നുമ്പോഴാണ് കലാകാരർ പുതിയ ഭാഷ കണ്ടെത്തുന്നത്.കലയെ എങ്ങനെ സമീപിക്കണമെന്ന് സ്ക്കൂൾ തലത്തിൽ തന്നെ പരിശീലനം നൽകണം -വിഷ്വൽ ട്രെയ്നിങ്ങ് . ചില വിദേശ രാജ്യങ്ങളിലെ സ്ക്കൂൾ സിലബസിൽ കലാപഠനം ഉൾപ്പെടുത്തിയിട്ടുണ്ട്.
 
'ഭാഷാപോഷിണി'യുടെ മുഖചിത്രമായി വന്ന തിരുവത്താഴത്തെ അനുസ്മരിപ്പിക്കുന്ന പെയിന്റിങ്ങ്, പിൻവലിക്കണ്ടി വന്നത്, ചില നിക്ഷിപ്ത താല്പര്യക്കാർ കാരണമാണ്. അവരുടെ പരിപൂർണ്ണമായ അജ്ഞതയിൽ നിന്നാണ് ഇത്തരം വിവാദങ്ങളുണ്ടാകുന്നതെന്ന് ടോം വട്ടക്കുഴി പറഞ്ഞു.
വ്യക്തിപരമായ ദൗത്യമെന്ന നിലയിലാണ് കലാരംഗത്ത് നില്ക്കുന്നത്. ഇതിൽ നിന്നുളള പ്രതിഫലം തുച്ഛമാണ്. കാൻവാസ് , പേപ്പർ ,പെയിന്റ് തുടങ്ങിയ വയ്ക്കാക്കെ വലിയ വിലയാണ്. വിദേശ രാജ്യങ്ങിൽ ഇലസ്ട്രേറ്റർമാർക്ക് വലിയ പ്രതിഫലം കിട്ടുന്നുണ്ട്. വരച്ചു തുടങ്ങിയ കാലത്ത്, 50 രൂപയൊക്കെയായിരുന്നു , പ്രതിഫലം. കൂടുതൽ പ്രതിഫലം ചോദിക്കണമെന്ന് അന്ന് എം.വി.ദേവൻ ഉപദേശിച്ചിരുന്നു.
 
എം.ടിയും കെ.സി. നാരായണനും വലിയ പ്രോത്സാഹനം നൽകിയ പത്രാധിപൻമാരാണന്നും ടോം വട്ടക്കുഴി പറഞ്ഞു.
 
മലപ്പുറം കാളികാവിനടുത്ത് ജനിച്ച മുഖ്താർ ഉദരംപൊയിൽ,തന്റെ ബാല്യകാലത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആരംഭിച്ചത്.
 

ചിത്രരചന പഠിക്കാനോ, അതിനുള്ള ചായക്കൂട്ടുകളോ ബ്രഷോ വാങ്ങാനോ ഉളള സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല. കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്ന ചിത്രകഥകളെ അനുകരിച്ച് കഥകളും ചിത്രങ്ങളുണ്ടാക്കി. ഇത് പിൽക്കാലത്ത് കഥകളെഴുതാനുള്ള പരിശീലനവുമായി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ , സ്ക്കൂൾ നോട്ടുബുക്കുകളിൽ കഥകളെഴുതി, കൂട്ടുകാരെ കാണിച്ചു. അന്ന്, രോഗ ബാധിതനായ ഒരു കുട്ടി എഴുതിയ നോവൽ സ്ക്കൂളുകളിൽ വിറ്റ്, ചികിത്സക്കുളള പണം സ്വരൂപിച്ചിരുന്നു.
ഇതെക്കുറിച്ച് അറിഞ്ഞതാണ് കഥയെഴുതാൻ പ്രേരണയായത്. കോഴിക്കോട്ടെ ജീവിതം എഴുത്തിനെ പുഷ്ടിപ്പെടുത്തി.
 
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ, വണ്ടൂരിലെ ഒരു കൊമേഷ്യൽ ആർട്ടിസ്റ്റിനൊപ്പം പ്രവർത്തിച്ചു. മാവേലിക്കര രവിവർമ്മ ഫൈൻ ആർട്ട്സ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം, പോർട്രെയ്റ്റുകളും ബോർഡുകളും ബാനറുകളും ചെയ്തിരുന്നു. ചുവരിലും പരസ്യചിത്രങ്ങൾ വരച്ചിരുന്നു. അവിടെ നിന്നായിരുന്നു, ആദ്യത്തെ പ്രായോഗിക പരിശീലനം. പിന്നെ, കോഴിക്കോട്ടെ യൂണിവേഴ്സൽ ആർട്സിൽ നിന്ന് രണ്ട് വർഷ ഡിപ്ലോമ പാസായി. ജീവിത പ്രാരാബ്ധങ്ങൾ കാരണം മറ്റ് പല ജോലികളും ചെയ്യേണ്ടി വന്നതിനാൽ,ചിത്രരചനയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
 
അന്ന്, മലപ്പുറത്തെ ചിത്രകാരകാരരുടെ കൂട്ടായ്മയായ വരക്കൂട്ടം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്ത്, കലാരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് മനസിലാക്കി. ധാരാളം ചിത്രകാരരെ പരിചയപ്പെട്ടു. ചിത്രകലയെ ഗൗരവതരമായി സമീപിക്കാൻ ഇത് പ്രേരണയായി .
വർത്തമാനം ദിനപ്പത്രത്തിലൂടെ മാധ്യമ പ്രവർത്തകനായി. തുടർന്ന്, ചന്ദ്രികയിൽ ചേർന്നു. അന്ന്, ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ശിഹാബുദ്ദീൻ പൊയ്തുംകടവായിരുന്നു. അദ്ദേഹം രേഖാചിത്രങ്ങൾ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ശിഹാബുദ്ദീൻ ആവശ്യപ്പെട്ടാണ്, ആഴ്ചപ്പതിപ്പിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. ആദ്യം ബാലപംക്തിയിൽ. പിന്നെ, കഥകൾക്കും നോവലുകൾക്കും വരച്ചു. ഇതുമൂലം ഒട്ടേറെ എഴുത്തുകാരുമായി ബന്ധമുണ്ടായി. അവരുടെ പുസ്തകങ്ങളുടെ കവർ ചിത്രങ്ങളും വരയ്ക്കാൻ അവസരം കിട്ടി.

 
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വരുന്ന രേഖാചിത്രങ്ങളാണ് ചിത്രകലയെ സാധാരണക്കാരുടെ ഇടയിലെത്തിച്ചത്. നമ്പൂതിരിയുടേയും എ.എസിന്റേയും ചിത്രങ്ങൾ കണ്ട് പരിചയിച്ചിരുന്നവർക്ക് ആദ്യമൊക്കെ, അതിൽ നിന്ന് വഴിമാറിയുള്ള പുതിയ ചിത്രകാരരുടെ രചനകൾ ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. എന്നാൽ ഇപ്പോൾ അതിന് സാധിക്കുന്നുണ്ട്. കേരളത്തിൽ,പക്ഷേ,കാഴ്ച ബോധമുള്ളവർ കുറവാണ്. ഓരാരുത്തരുടേയും അനുഭവങ്ങൾ, നിലപാടുകൾ, വീക്ഷണങ്ങൾ തുടങ്ങിയവയൊക്കെ കാഴ്ചകളെ സ്വാധീനിക്കുന്നുണ്ട്.

 
ചിത്രകല കൊണ്ട് കേരളത്തിൽ ആർക്കും ജീവിക്കാനാവില്ല. ഇലസ്ട്രേറ്റർമാർക്ക് ചെറിയ പ്രതിഫലം പോലും നൽകാത്ത പ്രസിദ്ധീകരണങ്ങളുണ്ട്. പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കാനോ വില്ക്കാനോ സാഹചര്യം കുറവാണ്,ഇവിടെ. ഓൺലൈനിൽ വിറ്റഴിക്കപ്പെടുന്നത് പോർട്രെയ്റ്റുകൾ പോലുള്ള കൊമേഴ്സ്യൽ വർക്കുകളാണ്. ആർട്ട് വിപണി കേരളത്തിൽ തീരെ ദുർബലമാണ്. പെയിന്റിങ്ങുകൾ കാശുകൊടുത്തു വാങ്ങുന്നവർ തന്നെ അപൂർവ്വം. അതുകൊണ്ട് , ഉപജീവനത്തിന് മറ്റ് ജോലികൾ ചെയ്യുന്ന വരാണ് കേരളത്തിലെ കലാകാരർ.
 
ചിത്രകാരർക്ക് കിട്ടിയ പുതിയൊരു മാദ്ധ്യമം എന്ന നിലയിലാണ് കമ്പ്യൂട്ടർ സംവിധാനങ്ങളെ താൻ കാണുന്നതെന്നും മുഖ്താർ ഉദരം പൊയിൽ പറഞ്ഞു.
 
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.

'വര-മൊഴി സാക്ഷ്യം' മൂന്നാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/O7o8WfCq1YA

Wednesday 12 October 2022

എൻ്റെ റേഡിയോ നാടക സഞ്ചാരങ്ങൾ;കെ. വി ശരത്ചന്ദ്രൻ

 


ക്ല
ബ് ഹൗസ് മീഡിയ റൂമിൽ 2022 മാർച്ച് 19 ന് ശനിയാഴ്ച 'എന്റെ റേഡിയോ നാടക സഞ്ചാരങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചത്,കെ.വി ശരത് ചന്ദ്രൻ (പ്രോഗ്രാം എക്സിക്യൂട്ടീവ്,കണ്ണൂർ നിലയം).സമകാലിക മലയാളറേഡിയോ നാടക രംഗത്തെ പ്രതിഭകളിൽ ഒരാൾ .
 
ആകാശവാണിയിൽ എത്തുംമുമ്പ് മുമ്പ് റേഡിയോയിൽ കേട്ട ഒരു ശബ്ദനാടകത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. അത് ഉണ്ടാക്കിയ ഞെട്ടൽ ഇപ്പോഴുമുണ്ട് .മനക്കണ്ണിൽ പല തവണ അരങ്ങേറി, അത്.
 
സിനിമയോടും സംഗീതത്തോടും അഭിനിവേശമുണ്ടായിരുന്നു. ആദ്യം ചെറുകഥകളാണ് എഴുതിത്തുടങ്ങിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അവ അച്ചടിച്ചു വന്നു.ബാങ്ക് ഉദ്യോഗസ്ഥനായി മൂന്നര വർഷം പ്രവർത്തിച്ച ശേഷമാണ് ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്സി ക്യൂട്ടീവായത്. കൊച്ചി നിലയത്തിന്റെ തുടക്കകാലത്താണത്.ഡ്യൂട്ടി റൂമായിരുന്നു , തൊഴിലിടം. ആദ്യമൊക്കെ അത് നല്ല അനുഭവമല്ല നൽകിയത്. നിരവധി റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്ത എൻ.കെ.സെബാസ്റ്റ്യനും പിന്നെ വി.എം.ഗിരിജയും നിലയത്തിലുണ്ടായിരുന്നു. പിന്നീട് മാധ്യമ, രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തന പാരമ്പര്യമുള്ള ഡി.പരമേശ്വരൻ പോറ്റി, ഡി.പ്രദീപ് കുമാർ തുടങ്ങിയവർ എത്തിയതോടെ സക്രിയവും സംസ്കാരസുരഭിലവും സംവാദാത്മകവുമായ കാലം തുടങ്ങി.
റേഡിയോ നാടക രംഗത്തെത്തിയത് തികച്ചും ആകസ്മികമായി ആയിരുന്നു.അതിന് വഴിയൊരുക്കിയത് എൻ. കെ സെബാസ്റ്റ്യനായിരുന്നു. അദ്ദേഹമാണ് ഗുരുനാഥൻ. സി.എസ് മുരളീബാബു എഴുതിയ 'ഒരു സ്വയംവര കഥയിലെ പുഴ'എന്ന നാടകത്തിന്റെ പ്രൊഡക്ഷൻ സമയത്ത് ചില സംഗീത ശകലങ്ങൾ അദ്ദേഹത്തിന് നൽകി. "നാടകം പ്രക്ഷേപണം ചെയ്തപ്പോൾ , സഹസംവിധായകനായി അദ്ദേഹം എന്റെ പേര് നൽകി. അന്നുമുതൽ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യനായി കൂടെ കൂടി" .1994 ലായിരുന്നു അത് .
 
ടി.എം എബ്രഹാം എഴുതിയ 'നക്ഷത്രങ്ങൾ ജ്വലിക്കുമ്പോൾ' എന്ന സ്റ്റേജ് നാടകം റേഡിയോ നാടകമാക്കിയപ്പോൾ അതിൽ ചില തിരുത്തലുകൾ വരുത്തി. അത് പരിശീലനക്കളരിയായി. എൻ.എഫ് വർഗ്ഗീസ് ശബ്ദം നൽകിയെങ്കിലും, ആ നാടകം ശോഭിച്ചില്ല.
 
1997-ൽ , വിഭജനത്തിന്റെ മുറിപ്പാടുകൾ ആവിഷ്ക്കരിച്ച ചെറുന്നിയൂർ ജയപ്രസാദിന്റെ 'ടെൺ ഡൗൺ എക്സ്പ്രസ്' എന്ന സ്റ്റേജ് നാടകം സമഗ്രമായി മാറ്റി എഴുതിക്കൊണ്ടാണ് എഴുത്തിന്റെ മേഖലയിലേക്ക് വന്നത്. രംഗവേദിയിൽ നിന്ന് വ്യത്യസ്തമായ ഒരു ഇംപാക്ടുണ്ടാക്കാൻ ശബ്ദങ്ങൾ ഉപയോഗപ്പെടുത്തി. സീനുകൾ മാറുമ്പോൾ തീവണ്ടികൾ തലങ്ങും വിലങ്ങും പോകുന്ന ശബ്ദം .ഫ്ലാഷ് ബാക്കിൽ പഴയ കരിവണ്ടിയുടെയും പുതുകാലത്തെ സംഭവങ്ങൾക്ക് പശ്ചാത്തലമായി ഡീസൽ എഞ്ചിന്റെയും ശബ്ദങ്ങൾ . കാവാലം ശ്രീകുമാറിന്റെ വിലാപ സ്വരത്തിലുള്ള ആലാപനം.. ഡി.പരമേശ്വരൻ പോറ്റിക്കൊപ്പം സംവിധാനം ചെയ്ത ആ നാടകം എഴുത്തിന്റേയും സംവിധാനത്തിന്റേയും വിലപ്പെട്ട പാഠങ്ങൾ പഠിപ്പിച്ചതായി ശരത് ചന്ദ്രൻ പറഞ്ഞു.
 
പി.എഫ് മാത്യൂസിന്റെ ഒരു കഥയെ ആസ്പദമാക്കി ചെയ്ത 'മണ്ണിലേക്ക് മടങ്ങുക' എന്ന നാടകവും വലിയ വഴിത്തിരിവായി. സുഹൃത്തായ പി.എഫ്. മാത്യൂസുമായി നിരന്തരം ചർച്ച നടത്തിയാണ് അത് റേഡിയോ നാടകമാക്കിയത്. "വ്യത്യസ്തമായ മേഖലയായതിനാൽ സ്വാതന്ത്ര്യം ഉപയോഗിച്ചു കൊള്ളാൻ അദ്ദേഹം അനുവാദം നൽകി". കഥയിൽ, ടെന്നിസ് കളിച്ചു കൊണ്ട് സംസാരിക്കുന്ന രംഗം , നാടകത്തിൽ ചതുരംഗമാക്കി....
 

1999-ലാണ് ഡോ.സി.ജെ ജോണുമായുള്ള നാടക ബന്ധം ആരംഭിക്കുന്നത്. ചിത്രതരംഗം പരിപാടിയിൽ മണിച്ചിത്രത്താഴിനെ ആസ്പദമാക്കി അദ്ദേഹമെഴുതിയ ഒരു സ്ക്രിപ്റ്റ് ഉൾപ്പെടുത്തിയിരുന്നു. അങ്ങനെയാണ് 'ഉൾക്കാടുകൾ ഉലയുമ്പോൾ' എന്ന റേഡിയോ നാടകത്തിന്റെ രചനയിൽ അദ്ദേഹം എത്തുന്നത്."എന്റെ ആദ്യത്തെ സ്വതന്ത്ര നാടക സംവിധാനമായിരുന്നു അത്. പക്ഷേ, നാടകത്തിലുടനീളമുള്ള ഒരു സ്ത്രീ കഥാപാത്രം മിസ്സ്കാസ്റ്റ് ആയതിനാൽ നാടകം പരാജയപ്പെട്ടു. അതിന്റെ കടം തീർക്കണം എന്ന് വാശി ഉണ്ടായി. അങ്ങനെയാണ് , 2000-ലെറേഡിയോ നാടകോത്സവത്തിൽ, ഹൊറർ പശ്ചാത്തലത്തിൽ മാതൃത്വത്തിന്റെ കഥപറയുന്ന 'മായ' എന്ന നാടകം ഉണ്ടാകുന്നത്.അത് എഴുതിയ ഷിബു ചക്രവർത്തി അന്ന് സിനിമാരംഗത്ത് ഏറെ തിരക്കുള്ള ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്നു.അദ്ദേഹവുമായി പല ദിവസങ്ങൾ ചർച്ച ചെയ്തു.സിനിമ മോഡലിൽ, പല ഭാഗങ്ങളായാണ് എഴുതിയത്.ബാക്കി ഭാഗങ്ങളുടെ ശബ്ദലേഖനം പൂർത്തിയാക്കിയ ശേഷവും അതിന്റെ ക്ലൈമാക്സ് സീൻ ആകാശവാണി ലൈബ്രറിയിലിരുന്ന് എഴുതുകയായിരുന്നു, അദ്ദേഹം. മറ്റുള്ളവർ അതിനായി കാത്തിരുന്നു. ആ നാടകത്തിലെ അന്തരീക്ഷസൃഷ്ടി വലിയ വെല്ലുവിളിയായിരുന്നു".
 
2001-ൽ എൻ.കെ.സെബാസ്റ്റ്യൻ റിട്ടയർ ചെയ്യുന്നതിന് മുൻപായിരുന്നു , നാടകോത്സവം. "അദ്ദേഹത്തിനുള്ള ഗുരുദക്ഷിണയായി ഞാൻ ഒരു നാടകമെഴുതി: ശാന്തസമുദ്രം . എന്റെ ആദ്യ രചന. അതിന്റെ പ്രമേയത്തിന് സാർവലൗകികതയുണ്ട്.മരണാസന്നനായ ഏതൊരാളുടെയും ആസക്തിയെ അടയാളപ്പെടുത്തുന്നതാണത്".
 
നാടകോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ഒഴിച്ച് എല്ലാം ആ നാടകത്തിന് കിട്ടി. സർക്കാരിന്റെ എയ്ഡ്സ് ബോധവത്കരണ പരിപാടിക്കുള്ള സമ്മാനവും ലഭിച്ചു.അതിലെ പ്രിൻസ് എന്ന കഥാപാത്രത്തിന് എൻ. എഫ് വർഗീസ് നൽകിയ ശബ്ദാവിഷക്കാരത്തെ 'തേഡ് ഡൈമൻഷൻ ' എന്നാണ് ശരത്ചന്ദ്രൻ വിശേഷിപ്പിച്ചത്.''റേഡിയോ നാടകത്തിനു വേണ്ടി മാത്രം കാലം കരുതിവെച്ച ശബ്ദമായിരുന്നു അത്".
 

'അടയാളങ്ങളി'ൽ (രചന: സി.ജെ.ജോൺ) 90 വയസ്സുള്ള അന്ധനായിരുന്നു , എൻ.എഫ് വർഗീസ് . അദ്ദേഹത്തിന്റെ അവസാനത്തെ റേഡിയോ നാടകം. വലിയ പ്രതികരണങ്ങളാണ് നാടകം സൃഷ്ടിച്ചത്. ആ കത്തുകൾ മാത്രം ഉൾപ്പെടുത്തി എഴുത്തുപെട്ടി പരിപാടി പ്രക്ഷേപണം ചെയ്യാനിരിക്കേയാണ് അദ്ദേഹം അന്തരിച്ചത് ."ആ സമയത്ത് , അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പരിപാടിയാണ് പ്രക്ഷേപണം ചെയ്തത്. അത് തയ്യാറാക്കാനുള്ള നിയോഗവും എനിക്കായിരുന്നു. ആ ഓർമ്മകൾ കുടഞ്ഞുകളയാനാണ് എനിക്കിഷ്ടം".
 
'ശത്രു' നാടകത്തിലാണ് ചലച്ചിത്ര നടൻ സിദ്ദിഖ് ആദ്യമായി ശബ്ദം നൽകുന്നത്. അതിലെ സങ്കീർണ്ണ മനോഘടനയുള്ള പട്ടാളക്കാരനായി, അദ്ദേഹം. "നാടകത്തിന്റെ സ്ക്രിപ്റ്റ് വായിക്കാനേല്പിച്ച് മടങ്ങുമ്പോൾ ആശങ്കയുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വിളിക്കുമ്പോൾ അദ്ദേഹം ആവേശഭരിതനായിരുന്നു".
 

2006-ലെ റേഡിയോ നാടകോത്സവത്തിൽ സി.ജെ.ജോൺ എഴുതി , അദ്ദേഹത്തോടൊപ്പം സംവിധാനം ചെയ്ത നാടകമാണ് 'എന്റെ വീട് 2500 സ്ക്വയർ ഫീറ്റ്". രസകരമാണ് അതിന്റെ പിറവി."നാടക ചർച്ച നടക്കുന്ന സമയത്ത് ഞാൻ വീടു പണിതു കഴിഞ്ഞ് പാപ്പരായിരിക്കുകയായിരുന്നു. അതറിഞ്ഞപ്പോൾ , നാടകം അതാക്കാമെന്നായി അദ്ദേഹം. പേരും നിശ്ചയിച്ചു. മലയാളികളുടെ ഗൃഹനിർമ്മാണത്തിലെ പ്രദർശനപരതയെക്കുറിച്ചുള്ള ആ നാടകം ഞങ്ങൾ രണ്ടു പേരും കൂടി ഇരുന്നെഴുതിയതാണ്. പ്രകോപനപരമായിരുന്നു, പ്രമേയം".
 
സിനിമാ പരിപാടിയിലെ ഒരു ഇന്റർവ്യൂ എടുക്കാൻ പോയപ്പോഴുണ്ടായ പരിചയമായിരുന്നു, തിലകനെ ഏറെക്കാലത്തിനു ശേഷം റേഡിയോ നാടകത്തിലെത്തിച്ചത്. 'അമ്മ' യുമായുള്ള പ്രശ്നങ്ങളെ തുടർന്ന് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച ആ ഇന്റർവ്യൂ അങ്ങനെ തന്നെ നൽകിയതിൽ അദ്ദേഹം തൃപ്തനായിരുന്നു. 'പിയാനോ'യിലെ കാർലോസ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ ഒരു ആർട്ടിസ്റ്റിന്റെ ധർമ്മസങ്കടങ്ങളുള്ളത് അദ്ദേഹത്തെ ആകർഷിച്ചു. എന്ത് അസൗകര്യങ്ങൾക്കിടയിലും താൻ ഈ നാടകം ചെയ്യുമെന്ന് തിലകൻ സമ്മതിച്ചു. ആകാശവാണിയിൽ നിന്ന് അദ്ദേഹത്തിന് മുൻപ് ഏറെ തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മദ്യപനെന്ന് ആരോപിച്ച്, റേഡിയോ നാടകത്തിൽ പങ്കെടുപ്പിക്കാതെ , ഒരിക്കൽ ഇറക്കി വിട്ടിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞിരുന്നു.
 
തിരുവനന്തപുരം ആകാശവാണിയിൽ വച്ചായിരുന്നു ,'പിയാനോ ' യുടെ ശബ്ദലേഖനം. കാർലോസിന്റെ വികാര സാന്ദ്രമായ ആത്മഗതം ചെയ്തു കഴിഞ്ഞ് ,അത് കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നോക്കുമ്പോൾ, അത് റെക്കാർഡ് ചെയ്യപ്പെട്ടില്ല ! ക്ഷിപ്രകോപിയായ അദ്ദേഹത്തോട് സൗമ്യമായി കാര്യം പറഞ്ഞു. ക്ഷമയോടെ അദ്ദേഹം വീണ്ടും അഭിനയിച്ചു. പലതവണ ആ ഭാഗമെടുപ്പിച്ചു. പക്ഷേ, അവയൊന്നും റെക്കാർഡ് ചെയ്യപ്പെടാതെ പോയ ആദ്യ പ്രകടനത്തിനടുത്തെത്തിയില്ല.
ഇതിലെ പല അഭിനേതാക്കളുടേയും ശബ്ദം കേട്ട് തിലകൻ വിമർശിച്ചിരുന്നു. "അപ്പോൾ , അദ്ദേഹത്തിനായി ഒരു മണിക്കൂറുള്ള ഒരു നാടകം എഴുതുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അതിൽ ഒറ്റ കഥാപാത്രം മാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തിന് സമ്മതമായി".
 

അങ്ങനെയാണ് 'ഒറ്റ' എഴുതിയത്.ഒറ്റക്കഥാപാത്രം മാത്രം. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രാവിലെ 11 മണിക്ക് ആരംഭിച്ച റെക്കാർഡിങ്ങ് ,പക്ഷേ, രാത്രി ഒരു മണി വരെ നീണ്ടു.
"അത്രയും കമ്മിറ്റ്മെന്റ് ആർക്കുമില്ല.നാടത്തിന്റെ സർവകലാശാല തന്നെയായിരുന്നു , അദ്ദേഹം".ആകാശവാണി ദേശീയ പുരസ്ക്കാരങ്ങളിൽ 'ഒറ്റ' രണ്ടാം സ്ഥാനം നേടി. ഈ രണ്ടു നാടകങ്ങളിലെയും പ്രകടനത്തെ മുൻനിർത്തി തിലകന് ടോപ്പ് ഗ്രേഡ് ലഭിച്ചു.
തുടർന്നും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകാൻ അദ്ദേഹം ആഗ്രഹിച്ചു. ഒരു ഓസ്ട്രിയൻ നോവലിന്റെ പരിഭാഷയെ അടിസ്ഥാനമാക്കി പുതിയ നാടകം ചെയ്യുമ്പോൾ ഗംഭീരമാരമായാരു റോൾ അദ്ദേഹത്തിനായി കരുതി വച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ, അതിന് മുൻപ് അദേഹം അരങ്ങൊഴിഞ്ഞു. ആ നാടകം എഴുതിയതുമില്ല.
 
2012-ൽ കണ്ണൂർ എഫ് .എം. നിലയത്തിലെത്തി. അക്കൊല്ലത്തെ റേഡിയോ നാടകോത്സവത്തിൽ പുതുമ വേണമെന്ന് പ്രോഗ്രാം മേധാവി ബാലകൃഷ്ണൻ കൊയ്യാലിന് നിർബന്ധമുണ്ടായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ ശബ്ദം നൽകുന്ന നാടകമായിരുന്നു പ്ലാൻ ചെയ്തത്. അതിനായി ജയിലിൽ പോയി , ചിലരെ നാടകം പഠിപ്പിച്ചു. പക്ഷേ, നാടകോത്സവത്തിന്റെ തീയതി പെട്ടെന്ന് പ്രഖ്യാപിച്ചതോടെ അത് നടന്നില്ല.
 

'വിതക്കുന്നവന്റെ ഉപമ' എൻഡോസൾഫാൻ ദുരന്തത്തെ പശ്ചാത്തലമാക്കിയുള്ള നാടകമാണ്. ''ബാലകൃഷ്ണൻ കൊയ്യാലിന്റെ നിശ്ചയദാർഢ്യം കൊണ്ടാണ് ആ നാടകം പ്രക്ഷേപണം ചെയ്തത്. അത് എഴുതാൻ വേണ്ടി മറ്റ് ജോലികളിൽ നിന്ന് എന്നെ സ്വതന്ത്രനാക്കിത്തന്നു".
 
അതിലെ ആറു കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് സിദ്ദിഖ്. ആദ്യം അദ്ദേഹത്തോട് അത് പറഞ്ഞിരുന്നില്ല. സ്ക്രിപ്റ്റ് വായിച്ച്, അദ്ദേഹം തന്നെ മുന്നോട്ടുവരുകയായിരുന്നു. 2016-ൽ ആകാശവാണി ദേശീയ പുരസ്കാരങ്ങളിൽ ഇതിന് ഒന്നാം സമ്മാനം ലഭിച്ചു.

 
2018 ലെ നാടകോത്സവത്തിൽ ചെയ്ത 'രക്തം സാക്ഷി'യ്ക്ക് ദേശീയ തലത്തിൽ മെരിറ്റ് സർട്ടിഫിക്കേറ്റും ലഭിച്ചു. ഗായിക സയനോര ഫിലിപ്പിന്റെ ആദ്യ റേഡിയോ നാടകമെന്ന നിലയിൽ അത് ശ്രദ്ധേയമായി.
സ്വതന്ത്രമായ പ്രവർത്തനാന്തരീക്ഷവും സ്വാതന്ത്ര്യവുമുണ്ടങ്കിലേ , നല്ല രചനകൾ സാദ്ധ്യമാകുകയുള്ളുവെന്ന് കെ.വി. ശരത്ചന്ദ്രൻ പറഞ്ഞു. പതിവ് ജോലികൾക്കിടയിൽ കെട്ടിയിടപ്പെട്ടാൽ സർഗ്ഗാത്മകത നശിക്കും. ഇപ്പോഴത്തെ ആകാശവാണിയുടെ അകത്തളം അലട്ടുന്നതാണ്. ഭയപ്പാടുകളും വിധേയത്വങ്ങളും നിറഞ്ഞു നില്ക്കുന്നു.
 
ഏറ്റവും കൂടുതൽ രചനകളുണ്ടായത് കൊച്ചി നിലയത്തിലുള്ളപ്പോഴാണ്. സൗഹാർദ്ദത്തിന്റേയും സ്നേഹോഷ്മളതയുടേയും അന്തരീക്ഷമാണവിടെ. ഓരോ നാടകത്തിനും നിലയത്തിലെ എല്ലാ സംവിധാനങ്ങളും പൂർണ്ണ സ്വാതന്ത്ര്യത്തോടെ നൽകി. പ്രോഗ്രാം മേധാവിയും നാടക കലാകാരനുമായ ആർ.സി ഗോപാൽ നൽകിയ പിന്തുണ അദ്ദേഹം എടുത്തു പറഞ്ഞു.
 
റേഡിയോ നാടകങ്ങൾക്ക് സിനിമയോടാണ് കൂടുതൽ ചാർച്ച.സിനിമയിലെ സംഭാഷണങ്ങളിലേതു പോലെയാണിവിടെയും. രംഗവേദിയിൽ ക്രിയാംശമാണ് കൂടുതൽ.
ധൈഷണികാതിപ്രസരമുള്ള നാടകങ്ങൾ സാധാരണ ശ്രോതാക്കൾക്ക് ആസ്വദിക്കാൻ കഴിയില്ലന്നു ശരത്ചന്ദ്രൻ പറഞ്ഞു.
 
"സാധാരണ മനുഷ്യരുടെ തലയ്ക്കു മുകളിലൂടെ പോകുന്നതൊന്നും നിരത്തിൽ പറയേണ്ടതില്ല".
കാഴ്ചവൈകല്യമുള്ളവർ തന്റെ നാടകങ്ങൾ സൂക്ഷമതയോടെ കേട്ട് പ്രതികരണങ്ങളറിയിച്ച് അമ്പരിപ്പിട്ടുണ്ട്. 'പിയാനോ' യിൽ കാർലോസ് അത് കടലിലേക്ക് വലിച്ചെറിയുമ്പോൾ , നൽകിയത് ഒറ്റ ശബ്ദമായിരുന്നു. അതു കേട്ട ഒരാൾ ചോദിച്ചു: മുങ്ങിത്താഴും മുൻപ് പിയാനോ വെള്ളത്തിൽ തട്ടുമ്പോൾ മറ്റൊരു ശബ്ദമല്ലേ, കേൾക്കുന്നത്?
 
ശരത്ചന്ദ്രന്റെ റേഡിയോ നാടക സമാഹാരങ്ങൾ ഹത്യ, ശാന്തസമുദ്രം എന്നീ പേരുകളിൽ പുസ്തകങ്ങളായിട്ടുണ്ട്. സി.ജെ.ജോണിന്റെ നാടകങ്ങളും അച്ചടിക്കപ്പെട്ടു. "റേഡിയോ നാടകവും സാഹിത്യ ശാഖയാണ്".
 
അഖില കേരള റേഡിയോ നാടകോത്സവങ്ങൾക്ക്, ശ്രോതാക്കളുടെ പ്രതികരണങ്ങളെ ആസ്പദമാക്കി നൽകിയിരുന്ന സമ്മാനങ്ങൾ നിർത്തിയതിൽ ദുരൂഹതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി എഫ് .എം നിലയത്തിലായിരിക്കുമ്പോൾ ചെയ്ത,മലയാള ചലച്ചിത്രപിന്നണി ഗാന ചരിത്രമായ 'ഗാനലോക വീഥികളിൽ' എന്ന 275 എപ്പിസോഡുള്ള ബൃഹദ് പരമ്പരയെ തന്റെ വിലപ്പെട്ട സംഭാവനയായി കണക്കാക്കുന്നു , ശരത്ചന്ദ്രൻ. 'ബാലൻ ' മുതൽ 1962 വരെയുള്ള സിനിമകളുടെ ഗാനചരിത്രം നിർമിച്ചത് വലിയൊരു കൂട്ടായ്മയുടെ ഫലമായായിരുന്നു. സംഗീത ഗവേഷകനായ ബി.വിജയകുമാർ , വി.എം.ഗിരിജ.എൻ. അജിത്, ഷാജി യോഹന്നാൻ എന്നിവരടങ്ങിയ ഒരു സംഘമുണ്ടായിരുന്നു , ഒപ്പം. "അന്നത്തെ പോഗ്രാം മേധാവി കെ.രാമമൂർത്തിയാണ് ആ പരമ്പരയ്ക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും ചെയ്തു തന്നത്. തമിഴ് നാടുകാരനായ ഒരു പ്രോഗ്രാം മേധാവി വേണ്ടി വന്നു, നമ്മുടെ ചലച്ചിത്ര ഗാന ചരിത്രം രേഖപ്പെടുത്തുന്ന പരിപാടിക്ക് മുൻ കൈയെടുക്കാൻ. എന്നാൽ,ചില ഉപജാപങ്ങളുടെ ഭാഗമായി അന്ന് അവിടെ പ്രതികൂല സാഹചര്യങ്ങളുണ്ടായി. ഒടുവിൽ ,മനം മടുത്താണ് , അപൂർണ്ണമായി ആ പരമ്പര അവസാനിപ്പിച്ചത്".
 
സർവീസിൽ നിന്ന് വിരമിച്ച ശേഷം, ആ ബൃഹദ് ചരിത്രം പുസ്തക രൂപത്തിൽ താൻ പൂർത്തിയാക്കുമെന്ന് ശരത് ചന്ദ്രൻ പറഞ്ഞു.
 
ആ പരമ്പരയുടെ ശബ്ദലേഖനത്തിനായി സെബാസ്റ്റ്യൻ കുഞ്ഞു കഞ്ഞു ഭാഗവതരുടെ കൊച്ചുമകനെ കണ്ട അനുഭവം അദ്ദേഹം വിവരിച്ചു. ആകാശവാണിയിൽ നിന്നാണന്നറിഞ്ഞ്, അദ്ദേഹം സംസാരിക്കാൻ വിസമ്മതിച്ചു.അതിന് കാരണമുണ്ടായിരുന്നു.
ആകാശവാണി ശബ്ദശേഖരത്തിലുള്ള ഭാഗവതരുടെ പാട്ടുകൾക്കായി ചെന്ന അദ്ദേഹത്തോട് നീചമായാണ് അധികൃതർ പെരുമാറിയതത്രേ.
 
ആകാശവാണിയിലെ വിലപ്പെട്ട ശബ്ദലേഖനങ്ങൾ നശിക്കുന്നതിലുള്ള ആശങ്കയും ശരത്ചന്ദ്രൻ പങ്കുവച്ചു.
 
ചർച്ചയിൽ ഗാന ഗവേഷകനായ മനോജ് കോമത്ത് , ജോസി ജോൺ , സന എന്നിവർ പങ്കെടുത്തു.
ഡി പ്രദീപ് കുമാർ മോഡറേറ്ററായി.
 
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.
(Uploaded by Shibu Pm )

Tuesday 4 October 2022

ശതാബ്ദിനിറവിൽ ഒരു ചരിത്രസാക്ഷ്യം

 


താബ്ദി നിറവിൽ  ആദ്യ പുസ്തകം എഴുതിയവർ ആരെങ്കിലുമുണ്ടോ, കേരളത്തിൽ?

- ലോകത്ത് പോലും ഉണ്ടോ എന്ന് സംശയമാണ്.
മാവേലിക്കരയിലെ കെ.ഗംഗാധര പണിക്കരുടെ 'ഹൃതുഭേദങ്ങളിൽ' എന്ന ഓർമ്മക്കുറിപ്പുകളെ ശ്രദ്ധേയമാക്കുന്നത് ഇതാണ്. ഇപ്പോൾ 102 വയസ്സുള്ള അദ്ദേഹത്തിന്റെ ദീർഘമായ ജീവിത യാത്രയിലെ ചില ഓർമ്മകളാണ് ഈ പുസ്തകത്തിലുള്ളത്. ഒപ്പം, ചില കവിതകളും കുറിപ്പുകളും.

മാവേലിക്കരയുടെ രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന എല്ലാവരുടേയും പ്രിയപ്പെട്ട ഗംഗാധരപ്പണിക്കർ സാർ , 65 വർഷം അധ്യാപകനായിരുന്നു. 1949 ൽ ചിറ്റൂർ ഗവൺമെൻറ് ബോയ്സ് ആൻഡ് ട്രെയിനിങ് സ്കൂളിൽ നിന്നാണ് നീണ്ട അധ്യാപന ജീവിതത്തിന്റെ തുടക്കം.1977 ൽ  ലക്ഷദ്വീപ് കവറത്തി, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. അതിനു ശേഷം 37 വർഷം പാരലൽ കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചു.അദ്ദേഹം പഠിപ്പിച്ച ആയിരക്കണക്കിന് ശിഷ്യരിൽ പലരും ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായി.'എന്നെ മലയാള സാഹിത്യാസ്വാദകനാക്കിയ പണിക്കർ സാർ' എന്ന പേരിൽ ആർ. നരേന്ദ്രപ്രസാദ് മലയാള മനോര ആഴ്ചപ്പതിപ്പിൽ ലേഖനം എഴുതിയിട്ടുണ്ട്. വി.പി.ശിവകുമാറും കെ.കെ സുധാകരനും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ ഉൾപ്പെടും.

 ഇവരുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങി, കോവിഡ് കാലത്താണ് അദ്ദേഹം ഈ പുസ്തകം എഴുതിയത്. സ്വന്തം ശബ്ദത്തിൽ അതിന്റെ ഓഡിയോയും തയ്യാറാക്കിയിട്ടുണ്ട് .
" വിറയാർന്ന കൈയുടെയും മറയാർന്ന കണ്ണിന്റെയും മറവാർന്ന മനസ്സിന്റെയും സഹായത്താൽ പരാപേക്ഷ കൂടാതെ തട്ടിക്കൂട്ടി ഒപ്പിച്ചെടുത്ത ഒരു അനുഭവചിത്രം",എന്നാണ് ആമുഖത്തിൽ അദ്ദേഹം എഴുതിയിട്ടുള്ളതെങ്കിലും,  സുദീർഘമായ ഒരു കാലഘട്ടത്തിന്റെ നേർസാക്ഷ്യം തെളിമയാർന്ന ഭാഷയിൽ ഇതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കേരളത്തെ തകർത്തെറിഞ്ഞ 1099-ലെ മഹാപ്രളയത്തിന്റെ ഓർമ്മകൾ വിവരിക്കാൻ ഇപ്പോൾ മറ്റാരും ജീവിച്ചിരിപ്പുണ്ടാവില്ല.എല്ലാം പ്രളയജലത്തിൽ മുങ്ങിത്താണ ആ നാളുകളിൽ തന്നെയായിരുന്നു തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ വേർപാടുണ്ടായത്. അത് വലിയ വിപത്തായാണ് ജനങ്ങൾക്ക് തോന്നിയത്.മഹാദുരന്തം വിതച്ച ആ വെള്ളപ്പൊക്കത്തിന്റെ ഞടുക്കം വിട്ടുമാറും മുൻപ്, 1105ൽ പിന്നെയും പ്രളയജലം നാടിനെ മുക്കിയ ഓർമ്മയും അദ്ദേഹത്തിനുണ്ട് .

ജൻമിത്വത്തിനും, കടുത്ത ജാതിവിവേചനങ്ങൾക്കും രാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരായ ജനമുന്നറ്റങ്ങൾക്കും സ്വതന്ത്ര കേരളത്തിന്റെ ഉദയത്തിനും സാക്ഷ്യം വഹിച്ചു,അദ്ദേഹം. അവയുടെ , ഇപ്പോഴും മരിക്കാത്ത ഉജ്ജ്വലമായ ഓർമ്മകളാണ് ഈ പുസ്തകത്തെ ഒരു ചരിത്രരേഖയാക്കുന്നത്.

അച്ഛൻ , കുഞ്ഞുകുഞ്ഞു പണിക്കർ നാട്ടിലെ എഴുത്താശാനായിരുന്നു. ജന്മനാ നടക്കാൻ ശേഷിയില്ലാത്ത അദ്ദേഹ ത്തിന് അച്ഛൻ  ഒറ്റക്കാള പൂട്ടിയ ഒരു വില്ല് വണ്ടി നൽകി ;അത് ഓടിക്കാൻ ഒരു വണ്ടിക്കാരനെയും .താഴ്ന്ന ജാതിയിൽപെട്ടവർക്ക് അന്ന് സ്കൂൾ നിരോധിത മേഖലയായിരുന്നു . അതിനാൽ,ഒരു ഗുരു വീട്ടിലെത്തിയാണ് പഠിപ്പിച്ചത് ." ആ സിദ്ധരൂപവും അമരകോശവും ഇന്നും എന്റെ പുസ്തക ശേഖരത്തിലുണ്ട്".പഞ്ചാംഗം നോക്കി നാളുകുറിക്കുക,സാധാരണ രോഗങ്ങൾക്ക് നാടൻ മരുന്ന് പറഞ്ഞു കൊടുക്കുക, വിശേഷ അവസരങ്ങളിൽ ഭാഗവതപാരായണം നടത്തുക ഇവയൊക്കെയായിരുന്നു , അച്ഛന്റെ ജോലി.ഇങ്ങനെ,നാട്ടുകാർക്കൊക്കെ പ്രിയങ്കരനായിരുന്ന അച്ഛനാണ് തന്നിൽ പുരാണ കഥാശ്രവണ താൽപര്യം ഉണ്ടാക്കിയതെന്ന് അദ്ദേഹം ഓർക്കുന്നു.
 
അക്കാലത്ത് രാമായണമാസം ഉണ്ടായിരുന്നില്ല.ശബരിമല നട മകരവിളക്ക് കഴിഞ്ഞ് അടച്ചാൽ അടുത്ത വർഷമേ തുറക്കൂ . ക്ഷേത്രം തീ വെച്ച് നശിപ്പിച്ച ശേഷം, പുന:പ്രതിഷ്ഠ കഴിഞ്ഞാണ് ആരാധനാക്രമത്തിൽ മാറ്റം വരുത്തിയതെന്ന് അദ്ദേഹം ഓർക്കുന്നു .അതിന് മുമ്പ് വരെ മണ്ഡല,മാസാദ്യപൂജകൾ തുടങ്ങിയവ ഉണ്ടായിരുന്നില്ല . മേൽശാന്തി പുറപ്പെടാശാന്തി ആയതും അന്നു മുതലാണ്.

തീണ്ടലും തൊടീലും കൊടികുത്തി വാഴുന്ന അക്കാലത്ത് ചെട്ടികുളങ്ങര വിദ്യാലയപോഷിണി ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു , അദ്ദേഹം.കിഴക്ക് നിന്ന് വരുന്ന വിദ്യാർഥികൾ അമ്പലത്തിനടുത്ത് എത്തുമ്പോൾ രണ്ടായി തിരിഞ്ഞു പോകണം . ഉയർന്ന ജാതിക്കാരായ കുട്ടികൾ ക്ഷേത്രത്തിനകത്തുകൂടെ കയറും ."അധ:സ്ഥിതനായ ഞാൻ മിക്കവാറും സതീർത്ഥ്യനായ മധുസൂദൻ പിള്ളയോടൊപ്പം അമ്പലമുറ്റം തീണ്ടാറുണ്ട്. ശ്രേഷ്ഠന്മാരാരും അറിഞ്ഞിട്ടില്ല. അടി കിട്ടിയതുമില്ല.ശുദ്ധികർമ്മവും നടന്നിട്ടില്ല .ഒടുവിൽ ,ഒറ്റയ്ക്കായാലും അമ്മയുടെ തിരുമുറ്റത്ത് കൂടി തന്നെയാണ് യാത്ര" .ഒരു കുട്ടിയുടെ മരണം കാരണം സ്കൂളിന് അവധി പ്രഖ്യാപിച്ചപ്പോൾ ,കൂട്ടുകാരനോടൊപ്പം  അമ്പലത്തിനകത്ത് കയറി തൊഴുതു.ഈ സന്തോഷവാർത്ത വീട്ടിലെത്തി അമ്മയെ അറിയിച്ചപ്പോൾ , അവരുടെ മുഖം കറുത്തു" അയ്യോ, മഹാപാപി!അമ്മയുടെ ശാപം വലിച്ചുവച്ചു.ആരാ നിന്നെ വിളിച്ചു കേറ്റിയത് ? എന്റെ ചെട്ടികുളങ്ങര അമ്മേ! എന്റെ കുഞ്ഞ് അറിയാതെ ചെയ്തുപോയ തെറ്റാണ്. ഒന്നും വരുത്തല്ലേ..എന്ത് പ്രായശ്ചിത്തവും ഞാൻ ചെയ്യാം !" തങ്ങൾ അമ്പലത്തിൽ കയറുന്നത് ദൈവകോപമുണ്ടാക്കുമെന്ന് ചില കീഴ്ജാതിക്കാർ തന്നെ വിശ്വസിച്ചിരുന്ന കാലം ! 

അന്ന് വീട്ടുകാർ കണ്ടിയൂർ ക്ഷേത്രത്തിന്റെ ആൽത്തറയുടെ അടുത്തുനിന്നാണ് ദേവനെ തൊഴുതിരുന്നത്. അകത്തു കയറിയാൽ , കണ്ടിയൂരപ്പൻ ക്ഷേത്രം വിടുമത്രെ. പിന്നെ ശുദ്ധികലശവും വേണ്ടിവരും !

-അതായിരുന്നു അക്കാലത്തെ സാമൂഹികാവസ്ഥ.എന്നാൽ, അയിത്തക്കാരനെ വീട്ടിനകത്ത് കയറ്റി , കാപ്പി കൊടുത്ത് , വീട് അശുദ്ധമാക്കിയ മാർത്താണ്ഡവർമ്മ ,പണ്ടാല,സദാശിവൻ തമ്പി തുടങ്ങിയ കൂട്ടുകാരെയും അദ്ദേഹം ഓർക്കുന്നുണ്ട്.

1936 നവംബർ 12 ന് ക്ഷേത്രപ്രവേശന വിളംബരം മഹാരാജാവ് പുറപ്പെടുവിച്ചപ്പോൾ , മിക്ക ക്ഷേത്രങ്ങളിലും തന്ത്രിമാരുടെ നേതൃത്വത്തിൽ ദേവ പ്രശ്നം വച്ച് ,എതിർപ്പുകൾ തുടങ്ങി. എല്ലാവർക്കും ക്ഷേത്രങ്ങൾ തുറന്നു കൊടുക്കുന്നത് ദൈവ കോപവും അശുദ്ധിയും ഉണ്ടാക്കും എന്നായിരുന്നു ദേവപ്രശ്നങ്ങളിൽ കണ്ടെത്തിയത് ! അതോടെ,സർക്കാർ കല്പന അനുസരിക്കാത്തവർക്കെതിരെ ശിക്ഷാനടപടികൾ പ്രഖ്യാപിക്കുകയും ചില ക്ഷേത്രങ്ങളിൽ പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.

ഗ്രൂപ്പ് തിരിഞ്ഞായിരുന്നു അടുത്തദിവസം ആളുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചത്. അദ്ദേഹവും ഒപ്പം കൂടി.ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ ശ്രീകോവിൽ അടച്ചിരുന്നു. ദർശനം കഴിഞ്ഞ് വരുന്നവർക്ക് അരമതിലിൽ നിന്ന് രണ്ടുപേർ പ്രസാദം എറിഞ്ഞു കൊടുക്കുകയായിരുന്നു. അത് കൈയിലും മുണ്ടിലും താഴെയുമായി വീണു. പ്രായമായവർ ഇത് കണ്ടപ്പോൾ , അത് വാങ്ങി അവരുടെ മുഖത്ത് വലിച്ചെറിയാൻ പറഞ്ഞു.ഇത് പോലീസ്,ദിവാന് റിപ്പോർട്ട് ചെയ്തു.

അടുത്ത ദിവസങ്ങളിൽ മിക്ക ക്ഷേത്രങ്ങളും തുറന്നു . അധ:കൃതരെ പ്രവേശിപ്പിക്കാത്ത പ്രമുഖർക്കെതിരെ നടപടി എടുത്തതോടെ പലരും ക്ഷമയാചനം ചെയ്ത്, ജോലിയിൽ പ്രവേശിച്ചു ."ഒരു ശുദ്ധികലശവും എവിടെയും ഉണ്ടായില്ല. ദേവൻ എങ്ങും ഓടിപ്പോയില്ല .അമ്പലമുറ്റം ആരാധകരെ കൊണ്ട് സജീവമായി".

പനിക്കും ചുമക്കും ചർദ്ദിക്കും മാത്രമല്ല, വസൂരി പോലുള്ള മഹാമാരികൾക്ക് വരെ മന്ത്രം ജപിച്ചു ഓതുകയും ഓലയിൽ എഴുതി മടക്കിക്കെട്ടി അരയിലും കയ്യിലും കെട്ടുകയുമൊക്കെ ചെയ്യുന്ന മന്ത്രവാദികളുടെ കൂടി കാലമായിരുന്നു , അത്. ബാധ ഒഴിപ്പിക്കാൻ ,നാരായം  ജപിച്ച് താഴെ കുത്തും. വസൂരി വന്നു മരിക്കുന്നവരുടെ ശവം പായിൽ കെട്ടി രഹസ്യമായി കുഴിച്ചിടും..ചിക്കൻപോക്സ് അന്ന് 'അമ്മ വിളയാട്ട 'മാണ്.മിക്ക വീടുകളുടെയും മുന്നിൽ കൊച്ചു കുഴികളിൽ വേപ്പിലകൾ കുത്തി നിർത്തിയിരിക്കുന്നത് കാണാം .അന്ന് പച്ചമരുന്നുകൾ നൽകി മിക്ക രോഗങ്ങളും ഭേദമാക്കുന്ന പ്രശസ്തരായ നാട്ടുവൈദ്യന്മാരും ഉണ്ടായിരുന്നു.

മൺമറഞ്ഞ രസകരമായ ചില ആചാരങ്ങളുടെ കൂടി വിവരണങ്ങളുണ്ട് , ഈ ഓർമ്മക്കുറിപ്പുകളിൽ .കാരണവന്മാർ യാത്ര പോകുമ്പോൾ നല്ല ശകുനം കാണണം. അച്ഛൻ പുറത്തിറങ്ങുമ്പോൾ കാവൽക്കാരന്റെ മകൻ ഉലകനെയാണ് ശകുനുമായി എതിരെ നടത്തേണ്ടത്.അവനെ അതിന് കൊണ്ടുവരുന്ന ജോലി തനിക്കായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നുണ്ട്.

ഗാന്ധി അപ്പൂപ്പനെ കാണാൻ പോയതിനാൽ അച്ഛനിൽ നിന്ന് കിട്ടിയ അടിയുടെ പാട് ഇപ്പോഴും അദ്ദേഹത്തിന്റെ തുടയിലുണ്ട്. വീട്ടിലിരുന്ന് കളിക്കുമ്പോഴായിരുന്നു അടുത്ത വഴികയിൽ കൂടി ആളുകൾ കൂട്ടത്തോടെ പോകുന്നത് കണ്ടത്. ഗാന്ധി അപ്പൂപ്പനെ കാണാനാണ് അതെന്ന് അമ്മ പറഞ്ഞു.
"സ്കൂളിൽ അദ്ദേഹത്തെക്കുറിച്ച് ആരും പഠിപ്പിച്ചിട്ടില്ല. അന്ന് സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ കുറിച്ച് ആരും സംസാരിക്കുക പോലുമില്ല. പക്ഷേ, അമ്മ പറഞ്ഞ്, ഗാന്ധി അപ്പൂപ്പനെ അറിയാം". 

അവർ അടുക്കളപ്പണി ചെയ്തുകൊണ്ടിരിക്കേ, പതുക്കെ പുറത്തിറങ്ങി , ആൾക്കാർക്ക് ഒപ്പം ചേർന്നു .മാവേലിക്കരയ്ക്ക് പടിഞ്ഞാറുള്ള തട്ടാരമ്പലത്തായിരുന്നു ഗാന്ധിജി പ്രസംഗിക്കാൻ എത്തിയത്. ബെഞ്ചുകൾ നിരത്തിയ ഒരു ചെറിയ സ്റ്റേജ് . തൊട്ട് കിഴക്കുവശത്ത് ഒരു നെയ്ത്തുശാല . അവിടെ നിന്ന് ചില നേതാക്കന്മാർ ഇറങ്ങിവന്നു. വലിയ ജനക്കൂട്ടമുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ജനങ്ങൾ മുദ്രാവാക്യങ്ങൾ വിളിച്ചു .ഒരു കാറിൽ , ശരീരം മുഴുവൻ മൂടി, മുഖം മാത്രം കാണുന്ന വസ്ത്രം ധരിച്ച് ഒരു യുവതി ഇറങ്ങി. കയ്യിൽ ഒരു വടിയും സഞ്ചിയും ഉണ്ട് . വടി നീട്ടി കൊടുത്തതിൽ പിടിച്ച്,ഒറ്റമുണ്ട് ഉടുത്ത് , മറ്റൊന്ന് പുതച്ച് ,മൊട്ടത്തലനായ ഗാന്ധിയപ്പൂപ്പൻ ഇറങ്ങിവന്നു .സ്റ്റേജിൽ ചമ്രം പിടിച്ചിരുന്നായിരുന്നു അദ്ദേഹം സംസാരിച്ചത്. ആരോ മലയാളത്തിൽ പരിഭാഷപ്പെടുത്തി. പത്ത്  മിനിറ്റോളം അദ്ദേഹം പ്രസംഗിച്ചു. വീട്ടിലേക്ക്  തിരികെ നടന്നപ്പോൾ വഴിതെറ്റിപ്പോയി .പരിചയക്കാരാണ്  വീട്ടിലെത്തിച്ചത്. അവിടെ ആകെ ബഹളം . അച്ഛന്റെ കൈയിൽ നിന്ന് ചൂരൽ കൊണ്ട് പൊതിരെ തല്ലു കിട്ടി. ചോര തെറിച്ചു.

പിന്നീട്, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് കുറച്ചുദിവസം ലോക്കപ്പിൽ കിടന്നിട്ടുണ്ട് ,അദ്ദേഹം. (അക്കഥ ഒരു അദ്ധ്യായമായി ഈ പുസ്തകത്തിൽ എഴുതിയിട്ടില്ല).

അധ്യാപകനാകും മുമ്പ് കുറച്ചു കാലം ബ്രിട്ടീഷ് ആർമിയിൽ പട്ടാളക്കാരനും,വില്ലേജ് ഓഫീസറും (സ്പെഷ്യൽ പാർവത്യക്കാരൻ ) ആയിരുന്നു, അദ്ദേഹം.
 
തിരുവനന്തപുരം ഇന്റർ മീഡിയറ്റ് കോളേജിൽ പഠിക്കുമ്പോൾ , പട്ടാളത്തിൽ ചേരാനിടയായത് രസകരമായ ഒരു കഥയാണ്.അന്ന് രണ്ടാം ലോകമഹായുദ്ധ കാലം. മിക്ക ദിവസവും റിക്രൂട്ട്മെൻറ് റാലിയുണ്ട് , തിരുവനന്തപുരത്ത് .18 രൂപയാണ് ശമ്പളം.മുക്കാൽ അഞ്ച് നീളം കുറഞ്ഞതുകൊണ്ട് പട്ടാളത്തിൽ എടുക്കാതെ പറഞ്ഞുവിട്ട ഒരാൾക്ക് വേണ്ടി ,അയാൾ നിർബന്ധിച്ചതനുസരിച്ച്, സഹപാഠികളിൽ ഒരാൾ ഒരു രസത്തിന്, ആൾമാറാട്ടം നടത്തി.സഹപാഠിയായ ചെല്ലപ്പൻ , മറ്റെയാളുടെ രേഖകളുമായി പകരം കയറി .തെരഞ്ഞെടുക്കപ്പെട്ടവരെ കിറ്റും 15 രൂപയും നൽകി ട്രെയിനിലെ മിലട്ടറി കമ്പാർട്ട്മെന്റിൽ കയറ്റി വിടും .പേട്ടയിൽ എത്തിയപ്പോൾ , അയാൾ ഇറങ്ങി .പകരം ഉയരക്കുറവു കാരണം തള്ളിപ്പോയ ആൾ കയറിപ്പോയി. അതിന് പ്രതിഫലം അഞ്ചു രൂപ കിട്ടി.മറ്റൊരു ദിവസം ഇതേ കലാപരിപാടി ആവർത്തിച്ചു.അന്ന് കിട്ടിയത് 15 രൂപ. എല്ലാവരും അതുകൊണ്ട് ആഘോഷിച്ചു. പക്ഷേ,അടുത്ത ദിവസം ഓഫീസിൽ ചെന്നപ്പോൾ , ഒരു മിലറ്ററി പോലീസുകാരൻ വന്നതായി അറിഞ്ഞ് ഞടുങ്ങി.ക്ലാസ്സിൽ കൂടെക്കൂടെ ആബ്സൻറ് ആകുന്നവരുടെ ലിസ്റ്റ് അയാൾ ചോദിച്ചുവത്ര.കേസ് ആൾമാറാട്ടമായിരുന്നു.എല്ലാവരും വിരണ്ടു .രക്ഷപെടാൻ ഒരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ - പട്ടാളത്തിൽ ചേരുക .

 അടുത്ത ദിവസം തന്നെ റിക്രൂട്ട്മെൻറ് സ്ഥലത്ത് പോയി. മൂന്നുപേർക്ക് നിയമനം കിട്ടി ."ഞാൻ പഞ്ചാബിലെ ഫിറോസ്പൂരിൽ . ഒരു പോസ്റ്റ് കാർഡ് വാങ്ങി, 'മിലട്ടറിയിൽ ചേരുകയാണ്. ബാക്കി വിവരം അഡ്രസ് ആകുമ്പോൾ അറിയിക്കാം' എന്ന് വീട്ടിലേക്ക് കത്തിട്ടു.ട്രെയിനിങ്ങിനിടയിൽ ചിക്കൻപോക്സ് ബാധിച്ചു 21 ദിവസം കിടന്നു.കറാച്ചിയിൽ നിന്ന് കപ്പലിൽ സൂയസ് കനാൽ കടന്ന് ,മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തെക്കെക്കരയിലുള്ള സഹാറ ക്യാമ്പിലേക്കായിരുന്നു, അയച്ചത്.എന്തായാലും, യുദ്ധം അവസാനിച്ചതോടെ മിക്കവരും നാട്ടിൽ തിരിച്ചത്തി. പട്ടാളത്തിൽ തന്നെ തുടർന്ന സുഹൃത്തുക്കൾ പലരും മേജർമാർ വരെയായി.

മൂന്നാം ക്ലാസ് വരെ പഠിച്ച പുന്നമൂട് എസ് .എം .ആർ .വി എൽ.പി സ്കൂളിൽ താൽക്കാലിക അധ്യാപകനായി ഒരു മാസം ജോലി നോക്കിയിട്ടുണ്ട് , അദ്ദേഹം.മിഡിൽ സ്കൂൾ പരീക്ഷ പാസായി ഹൈസ്കൂളിൽ ചേരാനിരിക്കുമ്പോഴായിരുന്നു സ്കൂൾ മാനേജരായ അയലത്തുകാരൻ ജോലി വാഗ്ദാനവുമായി അച്ഛനെ സമീപിച്ചത്. താൽക്കാലിക അധ്യാപകനായി കയറിയാൽ പിന്നീട് ഒഴിവു വരുമ്പോൾ നിയമനം കിട്ടുമെന്നായിരുന്നു പറഞ്ഞത്.മാവേലിക്കര ഹൈസ്കൂളിൽ ചേരാനായിരുന്നു താൽപര്യമെങ്കിലും, നിർബന്ധിച്ചപ്പോൾ  അധ്യാപകനായി. ശമ്പളം എട്ടു രൂപ .

ഒരു മാസം കഴിഞ്ഞപ്പോൾ , ശമ്പളബില്ലിന്റെ  മൂന്നുപ്രതികളിൽ മാനേജർ ഒപ്പിട്ട് വാങ്ങി. ബില്ല് മാറി വന്നപ്പോൾ ,മാനേജരുടെ വീട്ടിലെത്തി ഒപ്പിട്ട് കാശു വാങ്ങി. മൂന്ന് വെള്ളിരൂപ !സ്കൂൾ ചെലവിന് അദ്ധ്യാപകരെല്ലാം കാശു തരണം എന്നായി മാനേജർ ."രൂപ അദ്ദേഹത്തിന്റെ മടിയിൽ ഇട്ടു. എനിക്ക് ഇനിയും ജോലി വേണ്ട എന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു.അടുത്തദിവസം മാനേജർ വീട്ടിലെത്തി ക്ഷമ ചോദിച്ചു. തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച്, നാലു രൂപ എടുത്തു നീട്ടി. ഞാൻ വാങ്ങിയില്ല".

പിന്നീട് പഠനം തുടർന്നു. ഇ.എസ് .എൽ . സി ,ഇൻറർമീഡിയേറ്റ്, ഡിഗ്രി, ബി.ടി എന്നിവ പാസായി.
നാട്ടിൽ തിരിച്ചെത്തിയപ്പോൾ സർക്കാർ സർവീസിൽ ജോലി കിട്ടി .പുനലൂരിലെ സ്പെഷ്യൽ പാർവത്യക്കാരൻ . ജൻമിക്കരം വിഭാഗത്തിൽ നിയോഗിച്ചു. ജന്മിമാരുടെ കയ്യിൽ നിന്ന് നിശ്ചിത അളവിലുള്ള നെല്ല് ശേഖരിക്കുന്ന ജോലിയാണ് ഏല്പിച്ചത്.അന്ന് കളക്ടർ പേഷ്കാർ എന്നാണ് അറിയപ്പെട്ടിരുന്നത്.തൂക്കു പാലത്തിനടുത്ത് , തഹസിൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഓഫീസ് .കോടതി ദിവസങ്ങളിൽ ഒരാൾ താഴെ കുത്തിയിരുന്ന്, അടുത്ത മുറിയിലെ മജിസ്ട്രേട്ടിന് വേണ്ടി പങ്ക വലിക്കും.

പാർവത്യക്കാരനെ സഹായിക്കാനായി ഒരു വില്ലേജ്മാൻ ഉണ്ടായിരുന്നു .മാസപ്പടി എന്നാണ് സ്ഥാനപ്പേര്. പ്രായംകൊണ്ട് മുതിർന്ന മാസപ്പിടി കൃഷ്ണപിള്ള പതിവ് അനുസരിച്ച് 'ഏമാനേ'എന്ന് വിളിച്ചപ്പോൾ , ജാള്യത തോന്നി.'സാറേ ' എന്ന് വിളിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചതായും അദ്ദേഹം ഓർക്കുന്നുണ്ട്.

സർക്കാരിലേക്ക് 200 പറയലധികം നെല്ല് നൽകേണ്ട ഒരു ജന്മിയെ പോയി കണ്ടു.കുടുമ്മയുള്ള ഒരാൾ . ഓട്ട് ഗ്ലാസിൽ തന്ന കാപ്പി കുടിച്ചു. കൃഷി മോശമാണെന്നും പരമാവധി നെല്ല് അളക്കാമെന്നും അയാൾ പറഞ്ഞു.ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോൾ ,കാരണവരെ കാണാനില്ല.നെല്ല് അളന്നിട്ടുമില്ല. നാല് ദിവസം കഴിഞ്ഞ്, സന്നാഹങ്ങളോടെ തറവാട്ടിൽ എത്തി , അയാളുടെ മൂന്ന് നെല്ലറകളിൽ രണ്ടെണ്ണം സീൽ ചെയ്ത് സർക്കാരിലേക്ക് മുതൽക്കൂട്ടി. അപ്പോൾ , ചിലർ ഭീഷണിപ്പെടുത്തുന്ന രീതിയിൽ നോക്കിയതോടെ പുറത്തിറങ്ങി , വേഗം ഓഫീസിലെത്തി. പുനലൂർക്ക് രക്ഷപ്പെടാനായിരുന്നു ഓഫീസർ നൽകിയ ഉപദേശം.ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ , നാല് ചട്ടമ്പികൾ ആക്രമിക്കാൻ തയ്യാറായി വന്നു.ഒരുവിധത്തിൽ ട്രെയിനിൽ കയറി പുനലൂർ എത്തി.'നാറി ചോവൻ ' എന്നു വിളിച്ചായിരുന്നു അധിക്ഷേപം.നെല്ലറ സീൽ വെച്ചതിനേക്കാൾ, അവരെ പ്രകോപിപ്പിച്ചത് ജന്മിയുടെ പൂമുഖത്ത് കയറി ഇരുന്നതും കാപ്പികുടിച്ച ഗ്ലാസ് കഴുകാതെ വച്ചതും ആയിരുന്നത്രേ.കൊല്ലത്ത് എത്തി പേഷ്ക്കാക്കാരെ കണ്ടു വിവരം പറഞ്ഞു, "യജമാനനേ, എന്നെ അവർ തല്ലിക്കൊല്ലും".

 കുറച്ചുദിവസം കഴിഞ്ഞ് മാവേലിക്കര താലൂക്ക് ഓഫീസിലേക്ക് മാറ്റി.അവിടെ ഇരിക്കുമ്പോഴായിരുന്നു അധ്യാപകനായി നിയമനം കിട്ടിയത്.

പെട്ടിയും കിടക്കയും ഒക്കെയായാണ് ചിറ്റൂരിൽ എത്തിയത്. മറ്റു അധ്യാപകർക്കൊപ്പം സ്റ്റാഫ് റൂമിനോട് ചേർന്ന് മുറിയിൽ തന്നെ താമസം. ടി.ടി.സിക്കും ക്ലാസുകൾ എടുത്തു. അപ്പോൾ ,ഒരു കുട്ടിക്ക് മാഷോട് കടുത്ത പ്രണയം.എന്നും വീട്ടുകാരുടെ ക്ഷണം.എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ രക്ഷപ്പെടാനായി കുട്ടിയെ വിളിച്ച് ഒരു കള്ളം പറഞ്ഞു :ഞാൻ വിവാഹിതനാണ്.

 സ്കൂളടപ്പിന് നാട്ടിലെത്തിയപ്പോൾ ,തൃപ്പൂണിത്തുറ ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടി .
മുൻപ് കൊച്ചി രാജകൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളായിരുന്നു അത്. സയൻസ് അധ്യാപകനായി വൈലോപ്പിള്ളി ശ്രീധരമേനോൻ ഉണ്ടായിരുന്നു.

അവിടെയും താമസം സ്കൂളിൽ തന്നെ .ലൈബ്രറി മുറിക്കകത്ത് കൂട്ടായി തട്ടിൻപുറത്ത് മരപ്പട്ടികളും .
ക്ലാസിൽ ചില കുട്ടികൾക്ക് പ്രത്യേക കസേരയും ഡെസ്കും വിശ്രമ സ്ഥലവുമുള്ളത് ശ്രദ്ധയിൽ പെട്ടു . അധ്യാപകൻ വന്ന ശേഷമേ അവർ വരൂ. കൊട്ടാരത്തിലെ കൊച്ചു തമ്പുരാക്കന്മാരായിരുന്നു അവർ.മറ്റു കുട്ടികളെപ്പോലെ ക്ലാസിൽ നേരത്തെ വരണം എന്ന് അവരോട് പറഞ്ഞു.

 അടുത്തദിവസം കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കതകിന് പിന്നിൽ മറഞ്ഞുനിന്ന് ഒരു തമ്പുരാട്ടി ക്ഷോഭിച്ചു ,"നാടുവാഴികൾ ആവേണ്ട ഇളം തലമുറ കൊച്ചു തമ്പുരാക്കൻമാരാണ് അവിടെ പഠിക്കുന്നത് .അവരെയാണ് പണിക്കർ ശാസിച്ചത് .മറ്റു കുട്ടികളെ പോലെയല്ല, അവർ. അവർക്ക് സീറ്റ് കൊടുത്തിരിക്കുന്നത് കണ്ടില്ലേ ?മറ്റുള്ളവരെ ഭരിക്കേണ്ട നാടുവാഴികളാണ് അവർ. സ്കൂൾ ആചാരങ്ങൾ പരിഷ്കരിക്കാനല്ലല്ലോ പണിക്കരെ വിട്ടിരിക്കുന്നത്".

രാജഭരണം അവസാനിച്ചിട്ടും ആ അവകാശങ്ങൾ വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല.അധ്യാപകർക്കെല്ലാം ഇതിൽ അമർഷം ഉണ്ടായിരുന്നു. പക്ഷേ, ആരും എതിർത്തില്ല.വൈലോപ്പിള്ളി ,പക്ഷേ ,ചോദിച്ചു; പൂച്ചയ്ക്ക് മണികെട്ടാനും ആളു വേണ്ടേ ?

സ്കൂൾ വരാന്തയിൽ ഇടയ്ക്ക് ഒരാൾ കെട്ടിത്തൂങ്ങി മരിച്ചു. രാവിലെ ഗേറ്റ് തുറന്ന്, സ്കൂൾ വൃത്തിയാക്കാൻ വന്ന സ്ത്രീ  'മേഷ് തൂങ്ങി നിക്കണ്' എന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്കു പാഞ്ഞ് , ആൾക്കാരെ കൂട്ടിയ രസകരമായ ഒരു സംഭവവും അദ്ദേഹം ഇതിൽ വിവരിച്ചിട്ടുണ്ട്.
 ആ തൂങ്ങി മരണത്തിന്റെ പേരിൽ അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തു. അത് അയാളുടെ സുഹൃത്ത് നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തുനത് വരെ പോലീസ് അദ്ദേഹത്തെ മുൾമുനയിൽ നിർത്തിയത്  കൈയ്പേറിയ അനുഭവം.

 രസകരമായ വേറൊരു അനുഭവവും ഒരു അധ്യായത്തിൽ വിവരിക്കുന്നുണ്ട് .ഇന്റർ മീഡിയറ്റ് കോളേജിൽ പഠിക്കാനായി ബസ്സിൽ പോകവേ,താൻ പോക്കറ്റ് അടിച്ചു എന്ന് ആരോപിച്ച്, ഒരു 16 വയസ്സുകാരൻ ബഹളം ഉണ്ടാക്കി. കണ്ടക്ടർ രണ്ടുപേരെയും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.റോഡിൽ കിടന്ന പേപ്പറിലാണ് താൻ പൈസ പൊതിഞ്ഞു വച്ചിരുന്നതെന്നായിരുന്നു പരാതിക്കാരൻ ഇൻസ്പെക്ടറോട് പറഞ്ഞത്. വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം , ജ്യേഷ്ഠൻ അയച്ച കത്ത് മാറ്റി, ആ കവറിലായിരുന്നു കാശ് സൂക്ഷിച്ചതെന്ന് മറുപടി നൽകി.അയാൾ പൊതിയുടെ ചുരുളു മാറ്റി,അതിൽ എഴുതിയിരുന്ന അഡ്രസ്സ് വായിച്ചു നോക്കിയ ശേഷം , ചെറുക്കനിട്ട് ഒന്ന് പൊട്ടിച്ചു. അങ്ങനെ ഒരു പേപ്പർ കഷണത്തിന്റെ പേരിൽ താൻ രക്ഷപ്പെട്ടു!

ആദ്യം സൈക്കിളിലും പിന്നെ സ്കൂട്ടറിലുമായിരുന്നു കെ.ഗംഗാധര പണിക്കർ സാറിന്റെ  മിക്ക യാത്രകളും .ഒരിക്കൽ റോഡിൽ ഒരാൾ വണ്ടി മുട്ടി കിടക്കുന്നത് കണ്ടു . കാര്യം അന്വേഷിച്ച അദ്ദേഹത്തെ കേസിൽ പ്രതിയാക്കിയ സംഭവവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.കോടതിയിൽ കുറ്റപത്രം വായിച്ചു കേൾക്കുമ്പോൾ സമ്മതിച്ചാൽ , അഞ്ഞൂറോ ആയിരമോ രൂപ പിഴ ഒടുക്കി രക്ഷപ്പെടാം എന്നായിരുന്നു കിട്ടിയ ഉപദേശം. എന്നാൽ മനസ്സാക്ഷിക്ക് നിരക്കാത്തത് ചെയ്തില്ല .കേസിന്റെ വിചാരണയ്ക്കായി പലപ്രാവശ്യം മാവേലിക്കരയിലും ചെങ്ങന്നൂരിലും കോടതിയിൽ കയറി ഇറങ്ങേണ്ടി വന്നു .അവസാനം ,കേസ് വെറുതെ വിട്ടു.അർഹമായ സർവീസ് ആനുകൂല്യം നൽകാതെ  സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്മാർ നടത്തിച്ചതിന്റെ കഥയും അദ്ദേഹം ഈ അനുഭവക്കുറിപ്പുകളിൽ വിവരിക്കുന്നുണ്ട്.

സ്കൂട്ടർ അപകടത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ എത്തിയപ്പോൾ , കാലിൽ പ്ലാസ്റ്ററിട്ടത് പ്രിയപ്പെട്ട ശിഷ്യനായ ഡോ.അയ്യപ്പൻ പിള്ള . അദ്ദേഹം എല്ലാവരോടും പറഞ്ഞു ;"എന്റെ തുട തല്ലിപ്പൊട്ടിച്ച ഗുരുനാഥനാണ്".അങ്ങനെ, നല്ല തല്ല് കൊടുത്ത പല ശിഷ്യരിൽ നിന്നും അപ്രതീക്ഷിതമായി പല സഹായങ്ങളും കിട്ടിയതിന്റെ കഥയും സരസമായി അദ്ദേഹം വിവരിച്ചിട്ടുണ്ട്.

മകനോടൊപ്പം താമസിക്കാൻ ന്യൂയോർക്കിൽ പോയ അദ്ദേഹം, പ്രിയതമയെ അവിടെ നിർത്തി, മൂന്നുമാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി.പാരീസ് വിമാനത്താവളത്തിൽ നിന്ന് , അടുത്ത വിമാനത്തിൽ ബോംബെയിലേക്ക് കയറുന്ന ഇടവേളയിൽ വാച്ചിൽ നോക്കിയപ്പോൾ പിന്നെയും ആറുമണിക്കൂറിൽ അധികം ബാക്കി . വിമാനത്താവളത്തിൽ നടന്നപ്പോൾ, ഒരു ജീവനക്കാരി പിന്നാലെ ധൃതിയിൽ അന്വേഷിച്ചു വന്നു. വിമാനം പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു.അമേരിക്കയിൽ സമയം അഞ്ചുമണിക്കൂർ പിന്നിലാണ് . അവിടെ നിന്നുമെത്തിയപ്പോൾ വാച്ചിൽ സമയം മാറ്റാൻ മറന്നു പോയി.
-അങ്ങനെ രസകരമായ അനുഭവങ്ങളും ഈ പുസ്തകത്തിൽ ഉണ്ട് .

43 അധ്യായങ്ങളുള്ള ഈ പുസ്തകത്തിലെ ചില അധ്യായങ്ങളിൽ അദ്ദേഹം എഴുതിയ കവിതകളും നിരീക്ഷണങ്ങളുമാണുള്ളത്.കോവിഡ്, സ്കൂൾ പ്രവേശനോത്സവം, വയോജന സംരക്ഷണം, കസ്തുരിരംഗൻ റിപ്പോർട്ട്,ക്ഷേത്രപ്രവേശനം, ശ്രീനാരായന്ന ഗുരു,സഹോദരൻ അയ്യപ്പന്റെ മിശ്രഭോജനം തുടങ്ങിയവയൊക്കെ അദ്ദേഹം ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.റഷ്യൻ വിപ്ലവത്തിനും അഞ്ചുമാസം മുമ്പ് ,മിശ്രഭോജനത്തിലൂടെ വലിയ വിപ്ലവത്തിന് തിരികൊളുത്തിയ മഹാനാണ് സഹോദരൻ അയ്യപ്പൻ എന്നാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരീക്ഷണം.രാമായണത്തിലെ ലക്ഷ്മണോപദേശത്തിൽ ഇപ്പോഴത്തെ കൗൺസലിങ്ങിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട് .

രാജഭരണകാലത്തെയും ജനാധിപത്യയുഗത്തിലെയും ജീവിതം അടുത്തുകണ്ട കെ. ഗംഗാധര പണിക്കർ എന്ന പ്രഭാഷകന്റെ , ഗുരുവിന്റെ , രാഷ്ട്രീയ, സമുദായ സംഘടനാപ്രവർത്തകന്റെ , ബൃഹത്തായ കർമ്മമണ്ഡലങ്ങളുടെ ചെറിയൊരംശം മാത്രമാണ് ഈ പുസ്തകത്തിലുള്ളത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളായ നോവലിസ്റ്റ് കെ.കെ സുധാകരനാണ് ഇതിന് അവതാരിക എഴുതിയത്."അദ്ദേഹം പാഠങ്ങൾ പഠിപ്പിക്കുകയല്ല, മറിച്ച് അനുഭവിക്കുകയാണ് ചെയ്തത് .പദ്യങ്ങൾ നല്ല മുഴക്കമുള്ള ശബ്ദത്തിൽ ഈണത്തോടെ ചൊല്ലി കേൾപ്പിക്കും", അദ്ദേഹം ഓർക്കുന്നു. ചിട്ടയായ ജീവിതവും ശുദ്ധമായ മനസുമാണ് അദ്ദേഹത്തിന്റത് ."സ്വകാര്യ ജീവിതത്തെക്കുറിച്ചു പോലും പണിക്കർ സാർ സത്യസന്ധമായി എഴുതിയിരിക്കുന്നു.... പച്ചയായ മനുഷ്യനായിത്തന്നെ അദ്ദേഹം നമ്മുടെ മുന്നിൽ നിൽക്കുന്നു".

103ആം വയസ്സിൽ എത്തി നിൽക്കുമ്പോഴും ,സജീവമായ പൊതുജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ സമ്പന്നമായ അനുഭവങ്ങളെല്ലാം കൂടുതൽ വിശദമായി രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്.
43 അദ്ധ്യായങ്ങളുള്ള 'ഋതുഭേദങ്ങളിൽ' കാലക്രമം അനുസരിച്ച് , അദ്ധ്യായങ്ങൾ ക്രമീകരിച്ചിരുന്നുവെങ്കിൽ  കൂടുതൽ നന്നാകുമായിരുന്നു. പദ്യങ്ങളും നിരീക്ഷണങ്ങളും അനുബന്ധമായി ചേർക്കുന്നതാണ് ഉചിതം. നിർണ്ണായക ജീവിതമുഹൂർത്തങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്താം.

ഇപ്പോൾ രണ്ടാം പതിപ്പായി. മൂന്നാം പതിപ്പ് ഇറക്കുമ്പോൾ, ഇങ്ങനെ പുനർ ക്രമീകരിച്ചും, വിപുലീകരിച്ചും  ഇതൊരു കനപ്പെട്ട ചരിത്രസാക്ഷ്യമാക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
***********************************************************************
 ഋതുഭേദങ്ങളിൽ
-കെ.ഗംഗാധരപ്പണിക്കർ
പേജ് 168
വില 150 രൂപ.
സ്കൈ ബുക്ക് പബ്ലിഷേഴ്സ്, മാവേലിക്കര .
ഗ്രന്ഥകാരന്റെ ഫോൺ നമ്പർ : 9496157486

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍