ശതാബ്ദി നിറവിൽ ആദ്യ പുസ്തകം എഴുതിയവർ ആരെങ്കിലുമുണ്ടോ, കേരളത്തിൽ?
- ലോകത്ത് പോലും ഉണ്ടോ എന്ന് സംശയമാണ്.
മാവേലിക്കരയിലെ കെ.ഗംഗാധര പണിക്കരുടെ 'ഹൃതുഭേദങ്ങളിൽ' എന്ന ഓർമ്മക്കുറിപ്പുകളെ ശ്രദ്ധേയമാക്കുന്നത് ഇതാണ്. ഇപ്പോൾ 102 വയസ്സുള്ള അദ്ദേഹത്തിന്റെ ദീർഘമായ ജീവിത യാത്രയിലെ ചില ഓർമ്മകളാണ് ഈ പുസ്തകത്തിലുള്ളത്. ഒപ്പം, ചില കവിതകളും കുറിപ്പുകളും.
മാവേലിക്കരയുടെ രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന എല്ലാവരുടേയും പ്രിയപ്പെട്ട ഗംഗാധരപ്പണിക്കർ സാർ , 65 വർഷം അധ്യാപകനായിരുന്നു. 1949 ൽ ചിറ്റൂർ ഗവൺമെൻറ് ബോയ്സ് ആൻഡ് ട്രെയിനിങ് സ്കൂളിൽ നിന്നാണ് നീണ്ട അധ്യാപന ജീവിതത്തിന്റെ തുടക്കം.1977 ൽ ലക്ഷദ്വീപ് കവറത്തി, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. അതിനു ശേഷം 37 വർഷം പാരലൽ കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചു.അദ്ദേഹം പഠിപ്പിച്ച ആയിരക്കണക്കിന് ശിഷ്യരിൽ പലരും ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായി.'എന്നെ മലയാള സാഹിത്യാസ്വാദകനാക്കിയ പണിക്കർ സാർ' എന്ന പേരിൽ ആർ. നരേന്ദ്രപ്രസാദ് മലയാള മനോര ആഴ്ചപ്പതിപ്പിൽ ലേഖനം എഴുതിയിട്ടുണ്ട്. വി.പി.ശിവകുമാറും കെ.കെ സുധാകരനും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ ഉൾപ്പെടും.
ഇവരുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങി, കോവിഡ് കാലത്താണ് അദ്ദേഹം ഈ പുസ്തകം എഴുതിയത്. സ്വന്തം ശബ്ദത്തിൽ അതിന്റെ ഓഡിയോയും തയ്യാറാക്കിയിട്ടുണ്ട് .
" വിറയാർന്ന കൈയുടെയും മറയാർന്ന കണ്ണിന്റെയും മറവാർന്ന മനസ്സിന്റെയും സഹായത്താൽ പരാപേക്ഷ കൂടാതെ തട്ടിക്കൂട്ടി ഒപ്പിച്ചെടുത്ത ഒരു അനുഭവചിത്രം",എന്നാണ് ആമുഖത്തിൽ അദ്ദേഹം എഴുതിയിട്ടുള്ളതെങ്കിലും, സുദീർഘമായ ഒരു കാലഘട്ടത്തിന്റെ നേർസാക്ഷ്യം തെളിമയാർന്ന ഭാഷയിൽ ഇതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കേരളത്തെ തകർത്തെറിഞ്ഞ 1099-ലെ മഹാപ്രളയത്തിന്റെ ഓർമ്മകൾ വിവരിക്കാൻ ഇപ്പോൾ മറ്റാരും ജീവിച്ചിരിപ്പുണ്ടാവില്ല.എല്ലാം പ്രളയജലത്തിൽ മുങ്ങിത്താണ ആ നാളുകളിൽ തന്നെയായിരുന്നു തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ വേർപാടുണ്ടായത്. അത് വലിയ വിപത്തായാണ് ജനങ്ങൾക്ക് തോന്നിയത്.മഹാദുരന്തം വിതച്ച ആ വെള്ളപ്പൊക്കത്തിന്റെ ഞടുക്കം വിട്ടുമാറും മുൻപ്, 1105ൽ പിന്നെയും പ്രളയജലം നാടിനെ മുക്കിയ ഓർമ്മയും അദ്ദേഹത്തിനുണ്ട് .
ജൻമിത്വത്തിനും, കടുത്ത ജാതിവിവേചനങ്ങൾക്കും രാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരായ ജനമുന്നറ്റങ്ങൾക്കും സ്വതന്ത്ര കേരളത്തിന്റെ ഉദയത്തിനും സാക്ഷ്യം വഹിച്ചു,അദ്ദേഹം. അവയുടെ , ഇപ്പോഴും മരിക്കാത്ത ഉജ്ജ്വലമായ ഓർമ്മകളാണ് ഈ പുസ്തകത്തെ ഒരു ചരിത്രരേഖയാക്കുന്നത്.
അച്ഛൻ , കുഞ്ഞുകുഞ്ഞു പണിക്കർ നാട്ടിലെ എഴുത്താശാനായിരുന്നു. ജന്മനാ നടക്കാൻ ശേഷിയില്ലാത്ത അദ്ദേഹ ത്തിന് അച്ഛൻ ഒറ്റക്കാള പൂട്ടിയ ഒരു വില്ല് വണ്ടി നൽകി ;അത് ഓടിക്കാൻ ഒരു വണ്ടിക്കാരനെയും .താഴ്ന്ന ജാതിയിൽപെട്ടവർക്ക് അന്ന് സ്കൂൾ നിരോധിത മേഖലയായിരുന്നു . അതിനാൽ,ഒരു ഗുരു വീട്ടിലെത്തിയാണ് പഠിപ്പിച്ചത് ." ആ സിദ്ധരൂപവും അമരകോശവും ഇന്നും എന്റെ പുസ്തക ശേഖരത്തിലുണ്ട്".പഞ്ചാംഗം നോക്കി നാളുകുറിക്കുക,സാധാരണ രോഗങ്ങൾക്ക് നാടൻ മരുന്ന് പറഞ്ഞു കൊടുക്കുക, വിശേഷ അവസരങ്ങളിൽ ഭാഗവതപാരായണം നടത്തുക ഇവയൊക്കെയായിരുന്നു , അച്ഛന്റെ ജോലി.ഇങ്ങനെ,നാട്ടുകാർക്കൊക്കെ പ്രിയങ്കരനായിരുന്ന അച്ഛനാണ് തന്നിൽ പുരാണ കഥാശ്രവണ താൽപര്യം ഉണ്ടാക്കിയതെന്ന് അദ്ദേഹം ഓർക്കുന്നു.
അക്കാലത്ത് രാമായണമാസം ഉണ്ടായിരുന്നില്ല.ശബരിമല നട മകരവിളക്ക് കഴിഞ്ഞ് അടച്ചാൽ അടുത്ത വർഷമേ തുറക്കൂ . ക്ഷേത്രം തീ വെച്ച് നശിപ്പിച്ച ശേഷം, പുന:പ്രതിഷ്ഠ കഴിഞ്ഞാണ് ആരാധനാക്രമത്തിൽ മാറ്റം വരുത്തിയതെന്ന് അദ്ദേഹം ഓർക്കുന്നു .അതിന് മുമ്പ് വരെ മണ്ഡല,മാസാദ്യപൂജകൾ തുടങ്ങിയവ ഉണ്ടായിരുന്നില്ല . മേൽശാന്തി പുറപ്പെടാശാന്തി ആയതും അന്നു മുതലാണ്.
തീണ്ടലും തൊടീലും കൊടികുത്തി വാഴുന്ന അക്കാലത്ത് ചെട്ടികുളങ്ങര വിദ്യാലയപോഷിണി ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു , അദ്ദേഹം.കിഴക്ക് നിന്ന് വരുന്ന വിദ്യാർഥികൾ അമ്പലത്തിനടുത്ത് എത്തുമ്പോൾ രണ്ടായി തിരിഞ്ഞു പോകണം . ഉയർന്ന ജാതിക്കാരായ കുട്ടികൾ ക്ഷേത്രത്തിനകത്തുകൂടെ കയറും ."അധ:സ്ഥിതനായ ഞാൻ മിക്കവാറും സതീർത്ഥ്യനായ മധുസൂദൻ പിള്ളയോടൊപ്പം അമ്പലമുറ്റം തീണ്ടാറുണ്ട്. ശ്രേഷ്ഠന്മാരാരും അറിഞ്ഞിട്ടില്ല. അടി കിട്ടിയതുമില്ല.ശുദ്ധികർമ്മവും നടന്നിട്ടില്ല .ഒടുവിൽ ,ഒറ്റയ്ക്കായാലും അമ്മയുടെ തിരുമുറ്റത്ത് കൂടി തന്നെയാണ് യാത്ര" .ഒരു കുട്ടിയുടെ മരണം കാരണം സ്കൂളിന് അവധി പ്രഖ്യാപിച്ചപ്പോൾ ,കൂട്ടുകാരനോടൊപ്പം അമ്പലത്തിനകത്ത് കയറി തൊഴുതു.ഈ സന്തോഷവാർത്ത വീട്ടിലെത്തി അമ്മയെ അറിയിച്ചപ്പോൾ , അവരുടെ മുഖം കറുത്തു" അയ്യോ, മഹാപാപി!അമ്മയുടെ ശാപം വലിച്ചുവച്ചു.ആരാ നിന്നെ വിളിച്ചു കേറ്റിയത് ? എന്റെ ചെട്ടികുളങ്ങര അമ്മേ! എന്റെ കുഞ്ഞ് അറിയാതെ ചെയ്തുപോയ തെറ്റാണ്. ഒന്നും വരുത്തല്ലേ..എന്ത് പ്രായശ്ചിത്തവും ഞാൻ ചെയ്യാം !" തങ്ങൾ അമ്പലത്തിൽ കയറുന്നത് ദൈവകോപമുണ്ടാക്കുമെന്ന് ചില കീഴ്ജാതിക്കാർ തന്നെ വിശ്വസിച്ചിരുന്ന കാലം !
അന്ന് വീട്ടുകാർ കണ്ടിയൂർ ക്ഷേത്രത്തിന്റെ ആൽത്തറയുടെ അടുത്തുനിന്നാണ് ദേവനെ തൊഴുതിരുന്നത്. അകത്തു കയറിയാൽ , കണ്ടിയൂരപ്പൻ ക്ഷേത്രം വിടുമത്രെ. പിന്നെ ശുദ്ധികലശവും വേണ്ടിവരും !
-അതായിരുന്നു അക്കാലത്തെ സാമൂഹികാവസ്ഥ.എന്നാൽ, അയിത്തക്കാരനെ വീട്ടിനകത്ത് കയറ്റി , കാപ്പി കൊടുത്ത് , വീട് അശുദ്ധമാക്കിയ മാർത്താണ്ഡവർമ്മ ,പണ്ടാല,സദാശിവൻ തമ്പി തുടങ്ങിയ കൂട്ടുകാരെയും അദ്ദേഹം ഓർക്കുന്നുണ്ട്.
1936 നവംബർ 12 ന് ക്ഷേത്രപ്രവേശന വിളംബരം മഹാരാജാവ് പുറപ്പെടുവിച്ചപ്പോൾ , മിക്ക ക്ഷേത്രങ്ങളിലും തന്ത്രിമാരുടെ നേതൃത്വത്തിൽ ദേവ പ്രശ്നം വച്ച് ,എതിർപ്പുകൾ തുടങ്ങി. എല്ലാവർക്കും ക്ഷേത്രങ്ങൾ തുറന്നു കൊടുക്കുന്നത് ദൈവ കോപവും അശുദ്ധിയും ഉണ്ടാക്കും എന്നായിരുന്നു ദേവപ്രശ്നങ്ങളിൽ കണ്ടെത്തിയത് ! അതോടെ,സർക്കാർ കല്പന അനുസരിക്കാത്തവർക്കെതിരെ ശിക്ഷാനടപടികൾ പ്രഖ്യാപിക്കുകയും ചില ക്ഷേത്രങ്ങളിൽ പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
ഗ്രൂപ്പ് തിരിഞ്ഞായിരുന്നു അടുത്തദിവസം ആളുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചത്. അദ്ദേഹവും ഒപ്പം കൂടി.ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ ശ്രീകോവിൽ അടച്ചിരുന്നു. ദർശനം കഴിഞ്ഞ് വരുന്നവർക്ക് അരമതിലിൽ നിന്ന് രണ്ടുപേർ പ്രസാദം എറിഞ്ഞു കൊടുക്കുകയായിരുന്നു. അത് കൈയിലും മുണ്ടിലും താഴെയുമായി വീണു. പ്രായമായവർ ഇത് കണ്ടപ്പോൾ , അത് വാങ്ങി അവരുടെ മുഖത്ത് വലിച്ചെറിയാൻ പറഞ്ഞു.ഇത് പോലീസ്,ദിവാന് റിപ്പോർട്ട് ചെയ്തു.
അടുത്ത ദിവസങ്ങളിൽ മിക്ക ക്ഷേത്രങ്ങളും തുറന്നു . അധ:കൃതരെ പ്രവേശിപ്പിക്കാത്ത പ്രമുഖർക്കെതിരെ നടപടി എടുത്തതോടെ പലരും ക്ഷമയാചനം ചെയ്ത്, ജോലിയിൽ പ്രവേശിച്ചു ."ഒരു ശുദ്ധികലശവും എവിടെയും ഉണ്ടായില്ല. ദേവൻ എങ്ങും ഓടിപ്പോയില്ല .അമ്പലമുറ്റം ആരാധകരെ കൊണ്ട് സജീവമായി".
പനിക്കും ചുമക്കും ചർദ്ദിക്കും മാത്രമല്ല, വസൂരി പോലുള്ള മഹാമാരികൾക്ക് വരെ മന്ത്രം ജപിച്ചു ഓതുകയും ഓലയിൽ എഴുതി മടക്കിക്കെട്ടി അരയിലും കയ്യിലും കെട്ടുകയുമൊക്കെ ചെയ്യുന്ന മന്ത്രവാദികളുടെ കൂടി കാലമായിരുന്നു , അത്. ബാധ ഒഴിപ്പിക്കാൻ ,നാരായം ജപിച്ച് താഴെ കുത്തും. വസൂരി വന്നു മരിക്കുന്നവരുടെ ശവം പായിൽ കെട്ടി രഹസ്യമായി കുഴിച്ചിടും..ചിക്കൻപോക്സ് അന്ന് 'അമ്മ വിളയാട്ട 'മാണ്.മിക്ക വീടുകളുടെയും മുന്നിൽ കൊച്ചു കുഴികളിൽ വേപ്പിലകൾ കുത്തി നിർത്തിയിരിക്കുന്നത് കാണാം .അന്ന് പച്ചമരുന്നുകൾ നൽകി മിക്ക രോഗങ്ങളും ഭേദമാക്കുന്ന പ്രശസ്തരായ നാട്ടുവൈദ്യന്മാരും ഉണ്ടായിരുന്നു.
മൺമറഞ്ഞ രസകരമായ ചില ആചാരങ്ങളുടെ കൂടി വിവരണങ്ങളുണ്ട് , ഈ ഓർമ്മക്കുറിപ്പുകളിൽ .കാരണവന്മാർ യാത്ര പോകുമ്പോൾ നല്ല ശകുനം കാണണം. അച്ഛൻ പുറത്തിറങ്ങുമ്പോൾ കാവൽക്കാരന്റെ മകൻ ഉലകനെയാണ് ശകുനുമായി എതിരെ നടത്തേണ്ടത്.അവനെ അതിന് കൊണ്ടുവരുന്ന ജോലി തനിക്കായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നുണ്ട്.
ഗാന്ധി അപ്പൂപ്പനെ കാണാൻ പോയതിനാൽ അച്ഛനിൽ നിന്ന് കിട്ടിയ അടിയുടെ പാട് ഇപ്പോഴും അദ്ദേഹത്തിന്റെ തുടയിലുണ്ട്. വീട്ടിലിരുന്ന് കളിക്കുമ്പോഴായിരുന്നു അടുത്ത വഴികയിൽ കൂടി ആളുകൾ കൂട്ടത്തോടെ പോകുന്നത് കണ്ടത്. ഗാന്ധി അപ്പൂപ്പനെ കാണാനാണ് അതെന്ന് അമ്മ പറഞ്ഞു.
"സ്കൂളിൽ അദ്ദേഹത്തെക്കുറിച്ച് ആരും പഠിപ്പിച്ചിട്ടില്ല. അന്ന് സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ കുറിച്ച് ആരും സംസാരിക്കുക പോലുമില്ല. പക്ഷേ, അമ്മ പറഞ്ഞ്, ഗാന്ധി അപ്പൂപ്പനെ അറിയാം".
അവർ അടുക്കളപ്പണി ചെയ്തുകൊണ്ടിരിക്കേ, പതുക്കെ പുറത്തിറങ്ങി , ആൾക്കാർക്ക് ഒപ്പം ചേർന്നു .മാവേലിക്കരയ്ക്ക് പടിഞ്ഞാറുള്ള തട്ടാരമ്പലത്തായിരുന്നു ഗാന്ധിജി പ്രസംഗിക്കാൻ എത്തിയത്. ബെഞ്ചുകൾ നിരത്തിയ ഒരു ചെറിയ സ്റ്റേജ് . തൊട്ട് കിഴക്കുവശത്ത് ഒരു നെയ്ത്തുശാല . അവിടെ നിന്ന് ചില നേതാക്കന്മാർ ഇറങ്ങിവന്നു. വലിയ ജനക്കൂട്ടമുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ജനങ്ങൾ മുദ്രാവാക്യങ്ങൾ വിളിച്ചു .ഒരു കാറിൽ , ശരീരം മുഴുവൻ മൂടി, മുഖം മാത്രം കാണുന്ന വസ്ത്രം ധരിച്ച് ഒരു യുവതി ഇറങ്ങി. കയ്യിൽ ഒരു വടിയും സഞ്ചിയും ഉണ്ട് . വടി നീട്ടി കൊടുത്തതിൽ പിടിച്ച്,ഒറ്റമുണ്ട് ഉടുത്ത് , മറ്റൊന്ന് പുതച്ച് ,മൊട്ടത്തലനായ ഗാന്ധിയപ്പൂപ്പൻ ഇറങ്ങിവന്നു .സ്റ്റേജിൽ ചമ്രം പിടിച്ചിരുന്നായിരുന്നു അദ്ദേഹം സംസാരിച്ചത്. ആരോ മലയാളത്തിൽ പരിഭാഷപ്പെടുത്തി. പത്ത് മിനിറ്റോളം അദ്ദേഹം പ്രസംഗിച്ചു. വീട്ടിലേക്ക് തിരികെ നടന്നപ്പോൾ വഴിതെറ്റിപ്പോയി .പരിചയക്കാരാണ് വീട്ടിലെത്തിച്ചത്. അവിടെ ആകെ ബഹളം . അച്ഛന്റെ കൈയിൽ നിന്ന് ചൂരൽ കൊണ്ട് പൊതിരെ തല്ലു കിട്ടി. ചോര തെറിച്ചു.
പിന്നീട്, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് കുറച്ചുദിവസം ലോക്കപ്പിൽ കിടന്നിട്ടുണ്ട് ,അദ്ദേഹം. (അക്കഥ ഒരു അദ്ധ്യായമായി ഈ പുസ്തകത്തിൽ എഴുതിയിട്ടില്ല).
അധ്യാപകനാകും മുമ്പ് കുറച്ചു കാലം ബ്രിട്ടീഷ് ആർമിയിൽ പട്ടാളക്കാരനും,വില്ലേജ് ഓഫീസറും (സ്പെഷ്യൽ പാർവത്യക്കാരൻ ) ആയിരുന്നു, അദ്ദേഹം.
തിരുവനന്തപുരം ഇന്റർ മീഡിയറ്റ് കോളേജിൽ പഠിക്കുമ്പോൾ , പട്ടാളത്തിൽ ചേരാനിടയായത് രസകരമായ ഒരു കഥയാണ്.അന്ന് രണ്ടാം ലോകമഹായുദ്ധ കാലം. മിക്ക ദിവസവും റിക്രൂട്ട്മെൻറ് റാലിയുണ്ട് , തിരുവനന്തപുരത്ത് .18 രൂപയാണ് ശമ്പളം.മുക്കാൽ അഞ്ച് നീളം കുറഞ്ഞതുകൊണ്ട് പട്ടാളത്തിൽ എടുക്കാതെ പറഞ്ഞുവിട്ട ഒരാൾക്ക് വേണ്ടി ,അയാൾ നിർബന്ധിച്ചതനുസരിച്ച്, സഹപാഠികളിൽ ഒരാൾ ഒരു രസത്തിന്, ആൾമാറാട്ടം നടത്തി.സഹപാഠിയായ ചെല്ലപ്പൻ , മറ്റെയാളുടെ രേഖകളുമായി പകരം കയറി .തെരഞ്ഞെടുക്കപ്പെട്ടവരെ കിറ്റും 15 രൂപയും നൽകി ട്രെയിനിലെ മിലട്ടറി കമ്പാർട്ട്മെന്റിൽ കയറ്റി വിടും .പേട്ടയിൽ എത്തിയപ്പോൾ , അയാൾ ഇറങ്ങി .പകരം ഉയരക്കുറവു കാരണം തള്ളിപ്പോയ ആൾ കയറിപ്പോയി. അതിന് പ്രതിഫലം അഞ്ചു രൂപ കിട്ടി.മറ്റൊരു ദിവസം ഇതേ കലാപരിപാടി ആവർത്തിച്ചു.അന്ന് കിട്ടിയത് 15 രൂപ. എല്ലാവരും അതുകൊണ്ട് ആഘോഷിച്ചു. പക്ഷേ,അടുത്ത ദിവസം ഓഫീസിൽ ചെന്നപ്പോൾ , ഒരു മിലറ്ററി പോലീസുകാരൻ വന്നതായി അറിഞ്ഞ് ഞടുങ്ങി.ക്ലാസ്സിൽ കൂടെക്കൂടെ ആബ്സൻറ് ആകുന്നവരുടെ ലിസ്റ്റ് അയാൾ ചോദിച്ചുവത്ര.കേസ് ആൾമാറാട്ടമായിരുന്നു.എല്ലാവരും വിരണ്ടു .രക്ഷപെടാൻ ഒരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ - പട്ടാളത്തിൽ ചേരുക .
അടുത്ത ദിവസം തന്നെ റിക്രൂട്ട്മെൻറ് സ്ഥലത്ത് പോയി. മൂന്നുപേർക്ക് നിയമനം കിട്ടി ."ഞാൻ പഞ്ചാബിലെ ഫിറോസ്പൂരിൽ . ഒരു പോസ്റ്റ് കാർഡ് വാങ്ങി, 'മിലട്ടറിയിൽ ചേരുകയാണ്. ബാക്കി വിവരം അഡ്രസ് ആകുമ്പോൾ അറിയിക്കാം' എന്ന് വീട്ടിലേക്ക് കത്തിട്ടു.ട്രെയിനിങ്ങിനിടയിൽ ചിക്കൻപോക്സ് ബാധിച്ചു 21 ദിവസം കിടന്നു.കറാച്ചിയിൽ നിന്ന് കപ്പലിൽ സൂയസ് കനാൽ കടന്ന് ,മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തെക്കെക്കരയിലുള്ള സഹാറ ക്യാമ്പിലേക്കായിരുന്നു, അയച്ചത്.എന്തായാലും, യുദ്ധം അവസാനിച്ചതോടെ മിക്കവരും നാട്ടിൽ തിരിച്ചത്തി. പട്ടാളത്തിൽ തന്നെ തുടർന്ന സുഹൃത്തുക്കൾ പലരും മേജർമാർ വരെയായി.
മൂന്നാം ക്ലാസ് വരെ പഠിച്ച പുന്നമൂട് എസ് .എം .ആർ .വി എൽ.പി സ്കൂളിൽ താൽക്കാലിക അധ്യാപകനായി ഒരു മാസം ജോലി നോക്കിയിട്ടുണ്ട് , അദ്ദേഹം.മിഡിൽ സ്കൂൾ പരീക്ഷ പാസായി ഹൈസ്കൂളിൽ ചേരാനിരിക്കുമ്പോഴായിരുന്നു സ്കൂൾ മാനേജരായ അയലത്തുകാരൻ ജോലി വാഗ്ദാനവുമായി അച്ഛനെ സമീപിച്ചത്. താൽക്കാലിക അധ്യാപകനായി കയറിയാൽ പിന്നീട് ഒഴിവു വരുമ്പോൾ നിയമനം കിട്ടുമെന്നായിരുന്നു പറഞ്ഞത്.മാവേലിക്കര ഹൈസ്കൂളിൽ ചേരാനായിരുന്നു താൽപര്യമെങ്കിലും, നിർബന്ധിച്ചപ്പോൾ അധ്യാപകനായി. ശമ്പളം എട്ടു രൂപ .
ഒരു മാസം കഴിഞ്ഞപ്പോൾ , ശമ്പളബില്ലിന്റെ മൂന്നുപ്രതികളിൽ മാനേജർ ഒപ്പിട്ട് വാങ്ങി. ബില്ല് മാറി വന്നപ്പോൾ ,മാനേജരുടെ വീട്ടിലെത്തി ഒപ്പിട്ട് കാശു വാങ്ങി. മൂന്ന് വെള്ളിരൂപ !സ്കൂൾ ചെലവിന് അദ്ധ്യാപകരെല്ലാം കാശു തരണം എന്നായി മാനേജർ ."രൂപ അദ്ദേഹത്തിന്റെ മടിയിൽ ഇട്ടു. എനിക്ക് ഇനിയും ജോലി വേണ്ട എന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു.അടുത്തദിവസം മാനേജർ വീട്ടിലെത്തി ക്ഷമ ചോദിച്ചു. തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച്, നാലു രൂപ എടുത്തു നീട്ടി. ഞാൻ വാങ്ങിയില്ല".
പിന്നീട് പഠനം തുടർന്നു. ഇ.എസ് .എൽ . സി ,ഇൻറർമീഡിയേറ്റ്, ഡിഗ്രി, ബി.ടി എന്നിവ പാസായി.
നാട്ടിൽ തിരിച്ചെത്തിയപ്പോൾ സർക്കാർ സർവീസിൽ ജോലി കിട്ടി .പുനലൂരിലെ സ്പെഷ്യൽ പാർവത്യക്കാരൻ . ജൻമിക്കരം വിഭാഗത്തിൽ നിയോഗിച്ചു. ജന്മിമാരുടെ കയ്യിൽ നിന്ന് നിശ്ചിത അളവിലുള്ള നെല്ല് ശേഖരിക്കുന്ന ജോലിയാണ് ഏല്പിച്ചത്.അന്ന് കളക്ടർ പേഷ്കാർ എന്നാണ് അറിയപ്പെട്ടിരുന്നത്.തൂക്കു പാലത്തിനടുത്ത് , തഹസിൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഓഫീസ് .കോടതി ദിവസങ്ങളിൽ ഒരാൾ താഴെ കുത്തിയിരുന്ന്, അടുത്ത മുറിയിലെ മജിസ്ട്രേട്ടിന് വേണ്ടി പങ്ക വലിക്കും.
പാർവത്യക്കാരനെ സഹായിക്കാനായി ഒരു വില്ലേജ്മാൻ ഉണ്ടായിരുന്നു .മാസപ്പടി എന്നാണ് സ്ഥാനപ്പേര്. പ്രായംകൊണ്ട് മുതിർന്ന മാസപ്പിടി കൃഷ്ണപിള്ള പതിവ് അനുസരിച്ച് 'ഏമാനേ'എന്ന് വിളിച്ചപ്പോൾ , ജാള്യത തോന്നി.'സാറേ ' എന്ന് വിളിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചതായും അദ്ദേഹം ഓർക്കുന്നുണ്ട്.
സർക്കാരിലേക്ക് 200 പറയലധികം നെല്ല് നൽകേണ്ട ഒരു ജന്മിയെ പോയി കണ്ടു.കുടുമ്മയുള്ള ഒരാൾ . ഓട്ട് ഗ്ലാസിൽ തന്ന കാപ്പി കുടിച്ചു. കൃഷി മോശമാണെന്നും പരമാവധി നെല്ല് അളക്കാമെന്നും അയാൾ പറഞ്ഞു.ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോൾ ,കാരണവരെ കാണാനില്ല.നെല്ല് അളന്നിട്ടുമില്ല. നാല് ദിവസം കഴിഞ്ഞ്, സന്നാഹങ്ങളോടെ തറവാട്ടിൽ എത്തി , അയാളുടെ മൂന്ന് നെല്ലറകളിൽ രണ്ടെണ്ണം സീൽ ചെയ്ത് സർക്കാരിലേക്ക് മുതൽക്കൂട്ടി. അപ്പോൾ , ചിലർ ഭീഷണിപ്പെടുത്തുന്ന രീതിയിൽ നോക്കിയതോടെ പുറത്തിറങ്ങി , വേഗം ഓഫീസിലെത്തി. പുനലൂർക്ക് രക്ഷപ്പെടാനായിരുന്നു ഓഫീസർ നൽകിയ ഉപദേശം.ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ , നാല് ചട്ടമ്പികൾ ആക്രമിക്കാൻ തയ്യാറായി വന്നു.ഒരുവിധത്തിൽ ട്രെയിനിൽ കയറി പുനലൂർ എത്തി.'നാറി ചോവൻ ' എന്നു വിളിച്ചായിരുന്നു അധിക്ഷേപം.നെല്ലറ സീൽ വെച്ചതിനേക്കാൾ, അവരെ പ്രകോപിപ്പിച്ചത് ജന്മിയുടെ പൂമുഖത്ത് കയറി ഇരുന്നതും കാപ്പികുടിച്ച ഗ്ലാസ് കഴുകാതെ വച്ചതും ആയിരുന്നത്രേ.കൊല്ലത്ത് എത്തി പേഷ്ക്കാക്കാരെ കണ്ടു വിവരം പറഞ്ഞു, "യജമാനനേ, എന്നെ അവർ തല്ലിക്കൊല്ലും".
കുറച്ചുദിവസം കഴിഞ്ഞ് മാവേലിക്കര താലൂക്ക് ഓഫീസിലേക്ക് മാറ്റി.അവിടെ ഇരിക്കുമ്പോഴായിരുന്നു അധ്യാപകനായി നിയമനം കിട്ടിയത്.
പെട്ടിയും കിടക്കയും ഒക്കെയായാണ് ചിറ്റൂരിൽ എത്തിയത്. മറ്റു അധ്യാപകർക്കൊപ്പം സ്റ്റാഫ് റൂമിനോട് ചേർന്ന് മുറിയിൽ തന്നെ താമസം. ടി.ടി.സിക്കും ക്ലാസുകൾ എടുത്തു. അപ്പോൾ ,ഒരു കുട്ടിക്ക് മാഷോട് കടുത്ത പ്രണയം.എന്നും വീട്ടുകാരുടെ ക്ഷണം.എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ രക്ഷപ്പെടാനായി കുട്ടിയെ വിളിച്ച് ഒരു കള്ളം പറഞ്ഞു :ഞാൻ വിവാഹിതനാണ്.
സ്കൂളടപ്പിന് നാട്ടിലെത്തിയപ്പോൾ ,തൃപ്പൂണിത്തുറ ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടി .
മുൻപ് കൊച്ചി രാജകൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളായിരുന്നു അത്. സയൻസ് അധ്യാപകനായി വൈലോപ്പിള്ളി ശ്രീധരമേനോൻ ഉണ്ടായിരുന്നു.
അവിടെയും താമസം സ്കൂളിൽ തന്നെ .ലൈബ്രറി മുറിക്കകത്ത് കൂട്ടായി തട്ടിൻപുറത്ത് മരപ്പട്ടികളും .
ക്ലാസിൽ ചില കുട്ടികൾക്ക് പ്രത്യേക കസേരയും ഡെസ്കും വിശ്രമ സ്ഥലവുമുള്ളത് ശ്രദ്ധയിൽ പെട്ടു . അധ്യാപകൻ വന്ന ശേഷമേ അവർ വരൂ. കൊട്ടാരത്തിലെ കൊച്ചു തമ്പുരാക്കന്മാരായിരുന്നു അവർ.മറ്റു കുട്ടികളെപ്പോലെ ക്ലാസിൽ നേരത്തെ വരണം എന്ന് അവരോട് പറഞ്ഞു.
അടുത്തദിവസം കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കതകിന് പിന്നിൽ മറഞ്ഞുനിന്ന് ഒരു തമ്പുരാട്ടി ക്ഷോഭിച്ചു ,"നാടുവാഴികൾ ആവേണ്ട ഇളം തലമുറ കൊച്ചു തമ്പുരാക്കൻമാരാണ് അവിടെ പഠിക്കുന്നത് .അവരെയാണ് പണിക്കർ ശാസിച്ചത് .മറ്റു കുട്ടികളെ പോലെയല്ല, അവർ. അവർക്ക് സീറ്റ് കൊടുത്തിരിക്കുന്നത് കണ്ടില്ലേ ?മറ്റുള്ളവരെ ഭരിക്കേണ്ട നാടുവാഴികളാണ് അവർ. സ്കൂൾ ആചാരങ്ങൾ പരിഷ്കരിക്കാനല്ലല്ലോ പണിക്കരെ വിട്ടിരിക്കുന്നത്".
രാജഭരണം അവസാനിച്ചിട്ടും ആ അവകാശങ്ങൾ വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല.അധ്യാപകർക്കെല്ലാം ഇതിൽ അമർഷം ഉണ്ടായിരുന്നു. പക്ഷേ, ആരും എതിർത്തില്ല.വൈലോപ്പിള്ളി ,പക്ഷേ ,ചോദിച്ചു; പൂച്ചയ്ക്ക് മണികെട്ടാനും ആളു വേണ്ടേ ?
സ്കൂൾ വരാന്തയിൽ ഇടയ്ക്ക് ഒരാൾ കെട്ടിത്തൂങ്ങി മരിച്ചു. രാവിലെ ഗേറ്റ് തുറന്ന്, സ്കൂൾ വൃത്തിയാക്കാൻ വന്ന സ്ത്രീ 'മേഷ് തൂങ്ങി നിക്കണ്' എന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്കു പാഞ്ഞ് , ആൾക്കാരെ കൂട്ടിയ രസകരമായ ഒരു സംഭവവും അദ്ദേഹം ഇതിൽ വിവരിച്ചിട്ടുണ്ട്.
ആ തൂങ്ങി മരണത്തിന്റെ പേരിൽ അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തു. അത് അയാളുടെ സുഹൃത്ത് നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തുനത് വരെ പോലീസ് അദ്ദേഹത്തെ മുൾമുനയിൽ നിർത്തിയത് കൈയ്പേറിയ അനുഭവം.
രസകരമായ വേറൊരു അനുഭവവും ഒരു അധ്യായത്തിൽ വിവരിക്കുന്നുണ്ട് .ഇന്റർ മീഡിയറ്റ് കോളേജിൽ പഠിക്കാനായി ബസ്സിൽ പോകവേ,താൻ പോക്കറ്റ് അടിച്ചു എന്ന് ആരോപിച്ച്, ഒരു 16 വയസ്സുകാരൻ ബഹളം ഉണ്ടാക്കി. കണ്ടക്ടർ രണ്ടുപേരെയും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.റോഡിൽ കിടന്ന പേപ്പറിലാണ് താൻ പൈസ പൊതിഞ്ഞു വച്ചിരുന്നതെന്നായിരുന്നു പരാതിക്കാരൻ ഇൻസ്പെക്ടറോട് പറഞ്ഞത്. വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം , ജ്യേഷ്ഠൻ അയച്ച കത്ത് മാറ്റി, ആ കവറിലായിരുന്നു കാശ് സൂക്ഷിച്ചതെന്ന് മറുപടി നൽകി.അയാൾ പൊതിയുടെ ചുരുളു മാറ്റി,അതിൽ എഴുതിയിരുന്ന അഡ്രസ്സ് വായിച്ചു നോക്കിയ ശേഷം , ചെറുക്കനിട്ട് ഒന്ന് പൊട്ടിച്ചു. അങ്ങനെ ഒരു പേപ്പർ കഷണത്തിന്റെ പേരിൽ താൻ രക്ഷപ്പെട്ടു!
ആദ്യം സൈക്കിളിലും പിന്നെ സ്കൂട്ടറിലുമായിരുന്നു കെ.ഗംഗാധര പണിക്കർ സാറിന്റെ മിക്ക യാത്രകളും .ഒരിക്കൽ റോഡിൽ ഒരാൾ വണ്ടി മുട്ടി കിടക്കുന്നത് കണ്ടു . കാര്യം അന്വേഷിച്ച അദ്ദേഹത്തെ കേസിൽ പ്രതിയാക്കിയ സംഭവവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.കോടതിയിൽ കുറ്റപത്രം വായിച്ചു കേൾക്കുമ്പോൾ സമ്മതിച്ചാൽ , അഞ്ഞൂറോ ആയിരമോ രൂപ പിഴ ഒടുക്കി രക്ഷപ്പെടാം എന്നായിരുന്നു കിട്ടിയ ഉപദേശം. എന്നാൽ മനസ്സാക്ഷിക്ക് നിരക്കാത്തത് ചെയ്തില്ല .കേസിന്റെ വിചാരണയ്ക്കായി പലപ്രാവശ്യം മാവേലിക്കരയിലും ചെങ്ങന്നൂരിലും കോടതിയിൽ കയറി ഇറങ്ങേണ്ടി വന്നു .അവസാനം ,കേസ് വെറുതെ വിട്ടു.അർഹമായ സർവീസ് ആനുകൂല്യം നൽകാതെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്മാർ നടത്തിച്ചതിന്റെ കഥയും അദ്ദേഹം ഈ അനുഭവക്കുറിപ്പുകളിൽ വിവരിക്കുന്നുണ്ട്.
സ്കൂട്ടർ അപകടത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ എത്തിയപ്പോൾ , കാലിൽ പ്ലാസ്റ്ററിട്ടത് പ്രിയപ്പെട്ട ശിഷ്യനായ ഡോ.അയ്യപ്പൻ പിള്ള . അദ്ദേഹം എല്ലാവരോടും പറഞ്ഞു ;"എന്റെ തുട തല്ലിപ്പൊട്ടിച്ച ഗുരുനാഥനാണ്".അങ്ങനെ, നല്ല തല്ല് കൊടുത്ത പല ശിഷ്യരിൽ നിന്നും അപ്രതീക്ഷിതമായി പല സഹായങ്ങളും കിട്ടിയതിന്റെ കഥയും സരസമായി അദ്ദേഹം വിവരിച്ചിട്ടുണ്ട്.
മകനോടൊപ്പം താമസിക്കാൻ ന്യൂയോർക്കിൽ പോയ അദ്ദേഹം, പ്രിയതമയെ അവിടെ നിർത്തി, മൂന്നുമാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി.പാരീസ് വിമാനത്താവളത്തിൽ നിന്ന് , അടുത്ത വിമാനത്തിൽ ബോംബെയിലേക്ക് കയറുന്ന ഇടവേളയിൽ വാച്ചിൽ നോക്കിയപ്പോൾ പിന്നെയും ആറുമണിക്കൂറിൽ അധികം ബാക്കി . വിമാനത്താവളത്തിൽ നടന്നപ്പോൾ, ഒരു ജീവനക്കാരി പിന്നാലെ ധൃതിയിൽ അന്വേഷിച്ചു വന്നു. വിമാനം പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു.അമേരിക്കയിൽ സമയം അഞ്ചുമണിക്കൂർ പിന്നിലാണ് . അവിടെ നിന്നുമെത്തിയപ്പോൾ വാച്ചിൽ സമയം മാറ്റാൻ മറന്നു പോയി.
-അങ്ങനെ രസകരമായ അനുഭവങ്ങളും ഈ പുസ്തകത്തിൽ ഉണ്ട് .
43 അധ്യായങ്ങളുള്ള ഈ പുസ്തകത്തിലെ ചില അധ്യായങ്ങളിൽ അദ്ദേഹം എഴുതിയ കവിതകളും നിരീക്ഷണങ്ങളുമാണുള്ളത്.കോവിഡ്, സ്കൂൾ പ്രവേശനോത്സവം, വയോജന സംരക്ഷണം, കസ്തുരിരംഗൻ റിപ്പോർട്ട്,ക്ഷേത്രപ്രവേശനം, ശ്രീനാരായന്ന ഗുരു,സഹോദരൻ അയ്യപ്പന്റെ മിശ്രഭോജനം തുടങ്ങിയവയൊക്കെ അദ്ദേഹം ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.റഷ്യൻ വിപ്ലവത്തിനും അഞ്ചുമാസം മുമ്പ് ,മിശ്രഭോജനത്തിലൂടെ വലിയ വിപ്ലവത്തിന് തിരികൊളുത്തിയ മഹാനാണ് സഹോദരൻ അയ്യപ്പൻ എന്നാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരീക്ഷണം.രാമായണത്തിലെ ലക്ഷ്മണോപദേശത്തിൽ ഇപ്പോഴത്തെ കൗൺസലിങ്ങിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട് .
രാജഭരണകാലത്തെയും ജനാധിപത്യയുഗത്തിലെയും ജീവിതം അടുത്തുകണ്ട കെ. ഗംഗാധര പണിക്കർ എന്ന പ്രഭാഷകന്റെ , ഗുരുവിന്റെ , രാഷ്ട്രീയ, സമുദായ സംഘടനാപ്രവർത്തകന്റെ , ബൃഹത്തായ കർമ്മമണ്ഡലങ്ങളുടെ ചെറിയൊരംശം മാത്രമാണ് ഈ പുസ്തകത്തിലുള്ളത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളായ നോവലിസ്റ്റ് കെ.കെ സുധാകരനാണ് ഇതിന് അവതാരിക എഴുതിയത്."അദ്ദേഹം പാഠങ്ങൾ പഠിപ്പിക്കുകയല്ല, മറിച്ച് അനുഭവിക്കുകയാണ് ചെയ്തത് .പദ്യങ്ങൾ നല്ല മുഴക്കമുള്ള ശബ്ദത്തിൽ ഈണത്തോടെ ചൊല്ലി കേൾപ്പിക്കും", അദ്ദേഹം ഓർക്കുന്നു. ചിട്ടയായ ജീവിതവും ശുദ്ധമായ മനസുമാണ് അദ്ദേഹത്തിന്റത് ."സ്വകാര്യ ജീവിതത്തെക്കുറിച്ചു പോലും പണിക്കർ സാർ സത്യസന്ധമായി എഴുതിയിരിക്കുന്നു.... പച്ചയായ മനുഷ്യനായിത്തന്നെ അദ്ദേഹം നമ്മുടെ മുന്നിൽ നിൽക്കുന്നു".
103ആം വയസ്സിൽ എത്തി നിൽക്കുമ്പോഴും ,സജീവമായ പൊതുജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ സമ്പന്നമായ അനുഭവങ്ങളെല്ലാം കൂടുതൽ വിശദമായി രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്.
43 അദ്ധ്യായങ്ങളുള്ള 'ഋതുഭേദങ്ങളിൽ' കാലക്രമം അനുസരിച്ച് , അദ്ധ്യായങ്ങൾ ക്രമീകരിച്ചിരുന്നുവെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. പദ്യങ്ങളും നിരീക്ഷണങ്ങളും അനുബന്ധമായി ചേർക്കുന്നതാണ് ഉചിതം. നിർണ്ണായക ജീവിതമുഹൂർത്തങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്താം.
ഇപ്പോൾ രണ്ടാം പതിപ്പായി. മൂന്നാം പതിപ്പ് ഇറക്കുമ്പോൾ, ഇങ്ങനെ പുനർ ക്രമീകരിച്ചും, വിപുലീകരിച്ചും ഇതൊരു കനപ്പെട്ട ചരിത്രസാക്ഷ്യമാക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
***********************************************************************
ഋതുഭേദങ്ങളിൽ
-കെ.ഗംഗാധരപ്പണിക്കർ
പേജ് 168
വില 150 രൂപ.
സ്കൈ ബുക്ക് പബ്ലിഷേഴ്സ്, മാവേലിക്കര .
ഗ്രന്ഥകാരന്റെ ഫോൺ നമ്പർ : 9496157486
-കെ.ഗംഗാധരപ്പണിക്കർ
പേജ് 168
വില 150 രൂപ.
സ്കൈ ബുക്ക് പബ്ലിഷേഴ്സ്, മാവേലിക്കര .
ഗ്രന്ഥകാരന്റെ ഫോൺ നമ്പർ : 9496157486
No comments:
Post a Comment