ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday 28 December 2007

എട്ടു ചോദ്യങ്ങള്‍

ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുക പ്രയാസമാണ്.എന്നു വച്ച് മിണ്ടാതിരിക്കാന്‍ മനസ്സു വരുന്നില്ല.

1. എല്ലാ മതങ്ങളുടേയും സാരാംശം ഒന്നാണെന്നും,എല്ലാ പുഴകളും അവസാനം കടലില്‍ ചേരുന്നതുപോലെ എല്ലാത്തരം ആരാധനകളിലും ദൈവം പ്രീതിപ്പെടുമെന്നും നിത്യേന പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവരും,മതസൌഹാര്‍ദ്ദ റാലികളില്‍ പരസ്പരം കൈകോര്‍ത്ത് പിടിക്കുകയും ചെയ്യുന്നവരും വിവാഹബന്ധങ്ങളിലൂടെ സ്വന്തം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കാത്തതെന്താണു?

തന്ത്രിയും തങ്ങളും ബിഷപ്പും ഒരേ കുടുംബക്കാരായാല്‍,സഖാവ് കോരന്റേയും സഖാവ് നമ്പൂതിരിപ്പാടിന്റേയുമെല്ലാം സിരകളിലൂടെ ഒഴുകുന്ന രക്തതിന്റെ നിറം ചുമപ്പായതിനാല്‍ അവരുടെ കുടുംബക്കാര്‍ തമ്മില്‍ ബന്ധമുണ്ടായാല്‍ ………………….?

2. തിരുവിതാംകൂര്‍,കൊച്ചി ,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റുമാരായി സി.കെ. ജാനുവിന്റെ കൂട്ടത്തില്‍പെട്ട സ്ത്രീകളാരെങ്കിലും നിയമിക്കപ്പെട്ടാല്‍……..


3.ഗുരുവായൂര്‍ തന്ത്രി-മേല്‍ശാന്തി-കീഴ്ശാന്തി പദവികളില്‍ യോഗ്യതയുടെ അടിസ്ഥാനതില്‍ മാത്രം തെരഞ്ഞെടുപ്പു നടത്തിയാല്‍….പൂജാരി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ലെന്ന രാകേഷ് കേസിലെ സുപ്രീം കോടതി വിധി എല്ലാ ക്ഷേത്രങ്ങളിലും നടപ്പിലാക്കിയാല്‍…..

4. അവിശ്വാസികളെ സഭയുടെ സ്ഥാനങ്ങളില്‍ നിന്ന് നീക്കുന്നതു പോലെ ,ജനങ്ങളെ മദ്യം കുടിപ്പിച്ചും, കര്‍ത്താവിന് നിരക്കാത്ത അധാര്‍മ്മികപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടും പണം സമ്പാദിച്ച അബ്കാരികളേയും കോണ്ട്രാക്റ്റര്‍മാരേയും മറ്റും പള്ളിക്കമ്മറ്റികളില്‍ നിന്നും ഒഴിവാക്കിയെങ്കില്‍…..

5. അബ്ക്കാരികള്‍,കുത്തകക്കാര്‍ തുടങ്ങിയ കളങ്കിതരില്‍ നിന്നും നയാ പൈസപോലും തങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രഖ്യാപിക്കുമെങ്കില്‍….

6. അഴിമതിക്കാരേയും കൈക്കൂലിക്കാരേയും സര്‍വീസ് സംഘടനകള്‍ പുറത്താക്കുമെങ്കില്‍…

7. ഇടതുപക്ഷ-പിന്നാക്ക-പുരോഗമന ജിഹ്വകളായി സ്വയം അവതരിച്ചിരിക്കുന്ന പത്രങ്ങളില്‍ സ്ത്രീകളേയും ദളിതരേയും നിയമിക്കുമെങ്കില്‍….

8. സ്ത്രീധനവും,സ്വര്‍ണാഭരണവും ചോദിച്ചുവാങ്ങുകയും,ജാതിയും ,കുലമഹിമയും ,ജാതകവും ,മുഹൂര്‍ത്തവും നോക്കി കല്യാണം നടത്തുകയും ചെയ്യുന്നവരെ സാമൂഹികമായി ബഹിഷ്കരിക്കുമെന്ന് പ്രമുഖ രാ‍ഷ്ട്രീയകഷികള്‍ തീരുമാനിക്കുമെങ്കില്‍..

………എങ്കില്‍ എന്തുണ്ടാകും?
എങ്കില്‍ 2008-ലെ കേരളം എങ്ങനെയിരിക്കും?

ഒരു ദിവാസ്വപ്നം കണ്ടതാണ്.പൊറുക്കുക.


Sunday 16 December 2007

ബാത്ത് റൂം സിങ്ങേഴ്സ്;എപ്പിസോഡ് നമ്പര്‍ വണ്‍

ദിവസവും പുതിയ ചാനലുകള്‍ വരുന്നു.നിലനില്‍പ്പിനായുള്ള മരണപ്പോരാട്ടത്തില്‍ ഏതറ്റം വരേയും പോകാന്‍ അവര്‍ തയ്യാര്‍.രണ്ടു വര്‍ഷം മുന്പു ആകാശവാണിയുടെ കിഞ്ചനവര്‍ത്തമാനം പരിപാടിയില്‍, കുളിമുറിക്കകത്തും ചാനലുകാര്‍ കാമറയുമായി എത്തുന്ന ഒരു കാലത്തെക്കുറിച്ച് സങ്കല്‍പ്പിച്ച് എഴുതിയതിന്റെ അച്ചടി രൂപമാണ് 16.12.2007-ലെ വാരാന്ത്യകൌമുദിയില്‍ പ്രസിദ്ധീകരിച്ച നര്‍മ്മം, “ബാത്ത്റൂം സിങ്ങേഴ്സ് എപ്പിസോഡ് നമ്പര്‍ വണ്‍”.

ഈ വര്‍ഷം സെപ്റ്റംപര്‍ മുതല്‍ സഹാറ ചാനല്‍ കുളിമുറി ഗായകരെ അണിനിരത്തി “ബാത്ത് റൂം സിങ്ങേഴ്സ്“ എന്ന പുതു-പുത്തന്‍ ചൂടന്‍ പരിപാടി സംപ്രേഷണം ചെയ്യാനാരംഭിച്ചപ്പോള്‍ നമ്മുടെ ഭാവനക്കുമപ്പുറത്തേക്കാണ് കാര്യങ്ങള്‍ വികസിക്കുന്നത് എന്നു മനസ്സിലായി…

ഇനി എന്നാണാവോ,ബെഡ്റൂമില്‍ നിന്നുള്ള തത്സമയപ്രക്ഷേപണം ആരംഭിക്കുക?

Saturday 8 December 2007

ഇത് മതവല്‍ക്കരണത്തിന്റെ സൃഷ്ടി

കാല്‍ നൂറ്റാണ്ടിനു മുന്‍പ് വിദ്യാര്‍ത്ഥിയായിരിക്കെ, മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലും, പിന്നീട് ചങ്ങനനാശ്ശേരി എസ് .ബി കോളേജിലും പ്രാര്‍ത്ഥനാസമയത്ത് അതില്‍ പങ്കെടുക്കാതെ ഒറ്റക്ക് ബഞ്ചില്‍ ഇരുന്നു പ്രതിഷേധിച്ചത് ഓര്‍മ്മ വരുന്നു. രണ്ടിടത്തും പ്രിന്‍സിപ്പലുമാര്‍ ളോഹയിട്ട പുരോഹിതര്‍.അദ്ധ്യാപകരില്‍ ചിലരും പുരോഹിതര്‍.എസ് .ബി യിലെ ഇംഗ്ലീഷ് ഡിപ്പാറ്ട്മെന്റില്‍ ളോഹ ധരിക്കാത്തവര്‍ നാമമാത്രം.സഹപാഠികളിലുമുണ്ട് വൈദികനും,മുന്‍ വൈദികവിദ്യാര്‍ത്ഥികളും സെമിനാരിക്കാരും.

എന്നിട്ടും, ഈ പ്രാര്‍ത്ഥനാബഹിഷ്കരണം തങ്ങളുടെ നേരെയുള്ള കടന്നാക്രമണമായി ആര്‍ക്കും തോന്നിയില്ല.മതന്യൂനപക്ഷ വിദ്യാലയത്തില്‍ കടന്നു കയറിയ നാസ്തികനെന്നു മുദ്രകുത്തി ഒരാളും ഒറ്റപ്പെടുത്തിയില്ല.ആരും നികൃഷ്ടനെന്ന് അക്ഷേപിച്ചില്ല.
കുര്‍ബാനയുടെ വിദൂരഛായയുള്ള ആ പ്രാര്‍ത്ഥന വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലായതിനാല്‍ ഞാന്‍ ബഹിഷ്കരിച്ചു.അത് ആര്‍ക്കും അസന്തുഷ്ടിയോ,വിഷമമോ ഉണ്ടാക്കിയില്ല.സത്യത്തില്‍ അത് ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല….

ഇപ്പോള്‍ കേരളത്തിലെ ഏതെങ്കിലും കാമ്പസില്‍ ഇതിനു തുടര്‍ച്ച ഉണ്ടോ എന്നറിയില്ല.മതേതരത്വത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും പേരില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി മതഛായയുള്ള ഇത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാതിരിക്കാന്‍ തീരുമാനിക്കുമെന്ന് തോന്നുന്നില്ല.അങ്ങനെ ആരെങ്കിലും ധൈര്യപ്പെടുന്നപക്ഷം അതു അംഗീകരിച്ചുകൊടുക്കാന്‍ തക്ക ജനാധിപത്യബോധവും സഹിഷ്ണുതയും ഉള്ളവര്‍ ഉണ്ടാകാനിടയില്ല. എന്തുകൊണ്ടെന്നാല്‍,കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ നമ്മുടെ സാമൂഹികപരിതസ്ഥിതികളില്‍ നാമറിയാത്ത ഒട്ടേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു.അതില്‍ പ്രധാനം സ്വകാര്യവിദ്യാലയങ്ങള്‍ എന്ന പൊതു ഇടങ്ങളില്‍ നിന്ന് മതേതരമൂല്യങ്ങള്‍ തീര്‍ത്തും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണു.വിവിധ മത-ജാതി സംഘടനകളും വ്യക്തികളും നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങളില്‍ ആപത്കരമായ ഈ ഗതിമാറ്റം പ്രകടമാണു‍.

താന്താങ്ങളുടെ മത-ജാതി വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായ പ്രാര്‍ഥനകളാണു മിക്കയിടത്തും ചൊല്ലുന്നത്.തങ്ങളുടെ ദൈവങ്ങളും മതചിഹ്ന്നങ്ങളും മാത്രം കാമ്പസില്‍ നിറചു വെക്കും.അവതാരപുരുഷരുടേയും ദിവ്യരുടേയും സ്ഥാപനങ്ങളില്‍ ഇത് പച്ചയായി തന്നെ ചെയ്യുന്നു.ക്ലാസ് മുറികളില്‍ പോലും അവതാരങ്ങളുടെ പടം വെച്ച് പൂജിക്കുന്നു.അവതാരങ്ങള്‍ എഴുന്നള്ളുമ്പോള്‍ താലപ്പൊലിയേന്താനും,വെന്‍ച്ചാമരം വീശാനുമൊക്കെ നാനാ‍ജാതിമതസ്ഥരായ കുട്ടികളെ ഇവര്‍ നിര്‍ബന്ധിച്ച് കൊണ്ടു പോകാറുണ്ടു.

‘’ഞങ്ങള്‍ ഞങ്ങളുടെ സ്കൂളുകളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും.നിങ്ങള്‍ നിങ്ങളുടെ സ്കൂളുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തോ ,’‘ എന്നതാണു പൊതു ന്യായം.അതു കൊണ്ടു തന്നെ കടുത്ത മതവിശ്വാസികള്‍ പോലും നഗ്നമായ ഇത്തരം മതസ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് നേരേ പ്രതികരിക്കില്ല.സര്‍ക്കാരോ ,മാധ്യമങ്ങളോ ഇക്കാര്യം കണ്ടതായിപ്പോലും ഗൌനിക്കുന്നില്ല.


ഇങ്ങനെ,താന്താങ്ങളുടെ ജാതി-മത പരിവൃത്തത്തിനകത്ത് മാത്രം വിഹരിക്കുന്നവരുടെ ഒരു തലമുറ വളര്‍ന്ന് വരുന്നത് സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങളെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?


അതെന്തായാലും,കൃസ്ത്യാനികള്‍ തങ്ങളുടെ മക്കളെ കൃസ്ത്യന്‍ സ്കൂളുകളില്‍ മാത്രം പഠിപ്പിക്കണമെന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസെഫ് പൌവത്തിലിന്റെ പ്രകോപനപരമായ പ്രസ്താവന ഈ മതവല്‍ക്കരണത്തിന്റെ അനിവാ‍ര്യ ദുരന്തമാണു.വിദ്യാലയങ്ങള്‍ തങ്ങളുടെ മതവും സംസ്കാരവും പാരമ്പര്യവും മാത്രം പ്രചരിപ്പിക്കാനുള്ള സ്ഥാപനങ്ങളാണു എന്ന ധാര്‍ഷ്ട്യത്തില്‍ നിന്നാണു പൌവ്വത്തില്‍ തിരുമേനിയുടെ ജല്‍പ്പനങ്ങള്‍ ഉണ്‍ടായിടുള്ളത്.സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നടത്തുന്ന തങ്ങളുടെ സ്ഥാപനങ്ങളില്‍ തങ്ങളുടെ ആള്‍ക്കാരെ മാത്രമെ കയറ്റൂ എന്നും ,പി .എസ്. സി തെരഞ്ഞെടുക്കുന്നവര്‍ നിരീശ്വരവാദികളും മദ്യപാനികളും ആണെന്നുള്ള തിരുമേനിയുടെ അധിക്ഷേപം ജനാധിപത്യവിശ്വാസികളുടെ ആത്മാഭിമാനത്തിനു മേലുള്ള ക്രിമിനല്‍ കൈയ്യേറ്റമാണു.(മദ്യപരുടെ കണക്കെടുത്താല്‍ ഏതു സമുദായക്കാരിലാണു ആനുപാതികമായി കൂടുതല്‍ കുടിയരും മദ്യമുതലാളിമാരുമുണ്ടാകുക!?)

ഇന്റര്‍–ചര്‍ച്ച്കൌണ്‍സിലിനും ബിഷപ്പിന്റെ തന്നെ അഭിപ്രായമാണുള്ളതെങ്കില്‍ സാമാന്യമര്യാദയനുസ്സരിച്ച് ഇനി ചെയ്യാവുന്നത് ഇത്രമാത്രം-തങ്ങളുടെ ആളുകള്‍ പഠിക്കുന്ന,തങ്ങള്‍ നിയമിച്ച തങ്ങളുടെ മതക്കാര്‍ (മാത്രം) പഠിപ്പിക്കുന്ന ,തങ്ങളുടെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ നടത്തുന്ന ഈ സ്കൂളുകള്‍ മറ്റു മതസ്ഥരും ,നാസ്തികരും കൂടി അടങ്ങുന്ന പൊതുസമൂഹം നല്‍കുന്ന നികുതിപ്പണത്തില്‍ നിന്ന് ഒരു നയാപൈസ പോലും കൈപ്പറ്റരുത്.“ഞങ്ങളുടെ സ്കൂള്‍ ഞങ്ങള്‍ നടത്തിക്കോളാം.ശമ്പളവും ഞങ്ങള്‍ കൊടുത്തോളാം,എന്നു ഇവര്‍ പ്രഖ്യാപിക്കുമെങ്കില്‍ ഈ ചര്‍ച്ച നമുക്കവസാനിപ്പിക്കാം,എന്താ‍?

മതത്തെ താങ്ങി നിര്‍ത്താന്‍ സര്‍ക്കാരിന്റെ പണം എന്തിനാണു,തിരുമേനിമാരേ?

Sunday 2 December 2007

നീരയെ ആര്‍ക്കു വേണം?

ചക്കരക്കള്ള് എന്ന നീരയെക്കുറിച്ച് ഇപ്പോള്‍ ആരും ഒന്നും മിണ്ടാത്തതെന്ത്? മദ്യനിരോധത്തിനായി ജീവിതകാലം മുഴുവന്‍ പൊരുതിയ മഹാത്മാഗാന്ധി പോലും നീരയെന്നും ഹീരയെന്നും അറിയപ്പെടുന്ന ഈ ആരോഗ്യപാനീയത്തെ അനുകൂലിച്ചിരുന്നു.വിലയിടിവ് മൂലം നട്ടംതിരിയുന്ന കേരകര്‍ഷകരുടെ ഒരേഒരു രക്ഷാമാര്‍ഗമാണു തെങ്ങില്‍ നിന്നു ചെത്തിയെടുക്കുന്ന ലഹരിയില്ലാത്തതും പോഷകസമ്പുഷ്ടവുമായ ഈ മധുരക്കള്ള്.ഒരു തെങ്ങില്‍ നിന്നു പ്രതിവര്‍ഷം 2000 രൂപയെങ്കിലും ആദായം കിട്ടും.


പക്ഷേ, പാമോയില്‍ ഇറക്കുമതിക്കെതിരെ തെരുവിലിറങ്ങിയവരോ, 6 വര്‍ഷം മുന്‍പു നീര ചെത്തി പരസ്യമായി വിറ്റതിനു ജയിലില്‍ പോയ കര്‍ഷകസംഘടനക്കാരോ ഈ പ്രതിസന്ധി ഘട്ടത്തില്‍ നീര ചെത്താന്‍ അനുമതി നല്‍കി കേരകര്‍ഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നില്ല.കര്‍ണ്ണാടകത്തില്‍ 3 വര്‍ഷം മുന്‍പ് നീര ചെത്തി വില്‍ക്കാന്‍ ലൈസന്‍സ് നല്‍കിയപ്പോഴെങ്കിലും ഇവിടുത്തെ ആളുകള്‍ക്ക് ബോധോദയം ഉണ്ടാകേണ്ടതായിരുന്നു.പക്ഷേ, അബ്കാരികളെയും ചെത്തുതൊഴിലാളികളെയും ഭയന്ന് സര്‍വ്വരും മൌനം ദീക്ഷിക്കുകയാണു.


കേരളതിന്റെ സമ്പദ്ഘടന തന്നെ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള നീര നമ്മുടെ ദേശീയ പാനീയം ആകേണ്ടതയിരുന്നു.പക്ഷേ ,ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്ട്രീയക്കാരുടെ പിടിവാശി കാരണം നീര പടിക്കു പുറത്താണു‍.കാലഹരണപ്പെട്ട അബ്കാരി നിയമം കാട്ടി നീര ചെത്തുന്നവരെ വിരട്ടിനിര്‍ത്താനാണു അവര്‍ക്കിഷ്ടം.


തെങ്ങിന്റെ കുല പ്രത്യേക രീതിയില്‍ ചെത്തിയാലാണു നീര കിട്ടുന്നത്.ചെത്തുമ്പോള്‍ നിശ്ചിത അനുപാതത്തില്‍ ലഭിക്കത്തക്ക വണ്ണം പാനയില്‍ ചുണ്ണാമ്പ് വെയ്ക്കുമ്പോള്‍ നീര ഊറി വരുന്നു.ദിവസവും മൂന്ന് നേരം നീര എടുക്കാം.ഇത് കുറുക്കി വറ്റിച്ച് ചക്കരയും ചോക്ലേറ്റും ഉണ്ടാക്കാം.


നീര പുളിച്ചാല്‍ കള്ളും ചാരായവുമാ‍കും എന്നതാണു നീരവിരോധികളുടെ മുഖ്യ ആരോപണം.നീര അങ്ങനെ തന്നെ സൂക്ഷിച്ച് വെക്കാനുള്ള സങ്കേതിക വിദ്യ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ എം. പി ഗിരിധരന്‍ വികസിപ്പിച്ചെടിത്തിട്ടുണ്ടു.അത് ഉപയോഗപ്പെടുത്തി നീര മാര്‍ക്കറ്റ് ചെയ്യാം.


ചീറ്റിപ്പോയ കോള നിരോധത്തെക്കാള്‍ ഫലപ്രദമായി കുത്തകകള്‍ക്കെതിരെ ഉപയോഗിക്കാന്‍ പറ്റിയ വജ്രായുധമാണു നീര.കോളയെ നീര നിഷ്പ്രഭമാക്കും.അത് കര്‍ഷകര്‍ക്ക് നല്‍കുക സ്വപ്നസമാനമായ ആദായമാണു.മൂന്ന് നേരം ചെത്തണമെന്നതിനാല്‍ ചെത്തുകാര്‍ക്ക് കൂടുതല്‍ തൊഴില്‍ കിട്ടും.ലൈസന്‍സ് ഫീസ്സിനത്തില്‍ സര്‍ക്കാരിനു വരുമാവും കൂടും.വിനാഗിരി,ചക്കര തുടങ്ങിയ അനുബന്ധ വ്യവസായങ്ങള്‍ വികസിക്കും.ഒരു പരിധി വരെ, മണ്ഡരി ബാധ തടയാനും നീരക്ക് സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടു,.

എന്നിട്ടും, ഒരാളും നീരയെക്കുറിച്ച് സംസാരിക്കുന്നില്ല.അല്ലെങ്കിലും അര്‍ഥരഹിതമായ വിവാദങ്ങളിലല്ലാതെ ഇത്തരം നല്ല കാര്യങ്ങളില്‍ ആര്‍ക്കും താല്പര്യമില്ലെല്ലോ? കള്ളു ബിസ്സിനസ്സില്‍ നിന്നു കസേരയിലിരിക്കുന്നവര്‍ക്ക് പ്രതിമാസം കോടികളാണു കിമ്പളമായി കിട്ടുന്നത്.അത്തരം വന്‍ കച്ചോടങ്ങളില്‍ മാത്രമേ ഏവറ്ക്കും താല്പര്യമുള്ളൂ.അതാണു നാട്ടു നടപ്പ്.അതാണു കേരളത്തിന്റെ ശാപവും.

Thursday 29 November 2007

……അതിനുള്ള ആത്മബലമുണ്ടോ?

കുത്തകകള്‍ ഷോപ്പിങ് മാളുകളും,ചില്ലറ വ്യാപാരകേന്ദ്രങ്ങളും തുറക്കുകയും,പാമോയില്‍ ഇറക്കുമതി തുടരുകയും ചെയ്താല്‍ കേരളത്തിലെ കച്ചവടക്കാരും,കര്‍ഷകരും കുത്തുപാള എടുക്കുമോ?കുത്തകകളുടെ സ്ഥാപനങ്ങളേയും,പാമോയിലിനേയും നാടുകടത്താതെ നാം രക്ഷപെടില്ലേ?


ലാഭമുണ്ടാക്കാനാണു കച്ചവടം ചെയ്യുന്നത്.നാട്ടിന്‍പുറത്തെ മുറുക്കാന്‍ കടക്കാരനും,റിലയന്‍സിനും ഇതാണു ആത്യന്തിക ലക്ഷ്യം.കച്ചവടം ചെയ്യുന്ന സാധനങള്‍ വാങ്ങാന്‍ ആളുകള്‍ വരണം.ഗുണമേന്മയുള്ള സാധനം കുറഞ്ഞ വിലക്ക് ആരു നല്‍കിയാലും അവര്‍ വാങ്ങും.അതു കുത്തകയായാലും,അങ്ങാടിയിലെ മസാലക്കച്ചവടക്കാരനായാലും ഉപഭോക്താവിനു സാധനത്തിന്റെ ഗുണവും വിലയും മാത്രമാണു മുഖ്യം.


വന്‍കിടക്കാര്‍ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ട് അഡ്വാന്‍സ് നല്‍കി ഉല്പന്നങ്ങള്‍ സംഭരിക്കും.ഇടനിലക്കാരില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില കിട്ടും.ഉപഭോക്താവിനു താരതമ്യേന കുറഞ്ഞ വിലക്കു വാങ്ങുകയും ചെയ്യാം. ഇങ്ങനെ കുത്തകകമ്പനികള്‍ കാര്‍ഷികോല്പന്ന വിപണി കൈയടക്കിക്കഴിഞ്ഞാല്‍,വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിനു സാധിക്കാതെ വരും.അപ്പോള്‍ പറയുന്ന വിലക്ക് ഇവര്‍ക്ക് ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും:കൂടിയ വിലക്ക് വാങ്ങാന്‍ ഉപഭോക്താക്കളും.ഇത് കുത്തകവല്‍ക്കരണത്തിന്റെ മറുപുറം.എന്റെ വിഷയം അതല്ലല്ലോ.


എനിക്ക് ചോദിക്കാനുള്ളത് മുഴുവന്‍ കുത്തകവിരുദ്ധയോദ്ധാക്കളോടാണു‍.ഇപ്പോള്‍ ഒരു കോഴിമുട്ടയുടെ പോലും വിലയില്ലാത്ത തേങ്ങക്ക് 6-7 രൂപയുമായി വാങ്ങാന്‍ ഒരു കുത്തകമൂരാച്ചി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍, “സര്‍ക്കാര്‍ തെങ്ങ സംഭരിക്കാന്‍ വരുന്നുണ്ടെ.നിങ്ങള്‍ സ്ഥലം കാലിയാക്ക്”എന്നു പറയാന്‍ നെഞ്ചുറപ്പുള്ള കേരകര്‍ഷകര്‍ കേരളത്തിലുണ്ടാകുമോ?

അങ്ങനെ അര്‍ജ്ജവം കാണിക്കാന്‍ ചങ്കൂറ്റമുള്ളവര്‍ക്കേ ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണി ഉണ്ടാകൂ.തലമുറകളായി മലയാളി ഉപയോഗിച്ച് വരുന്ന വെളിച്ചെണ്ണ വേണ്ടെന്ന് വച്ച് പാമോയില്‍ വാങ്ങാന്‍ കേരളീയര്‍ തയ്യാറാണങ്കില്‍ ലോകത്ത് ആരു വിചാരിച്ചാലും നാളീകേര കര്‍ഷകരെ രക്ഷിക്കാനാവില്ല.


സ്വന്തം വീട്ടില്‍ പോലും പാമോയില്‍ വാങ്ങി പപ്പടം കാച്ചി ചോറുണ്ട്,‘‘പാമോയില്‍ ഇറക്കുമതി നിരോധിച്ച് ഞങ്ങളെ രക്ഷിക്കൂ” എന്നു വിളിച്ച് കൂവി തെരുവിലിറങ്ങുന്നതില്‍ കവിഞ്ഞു കാപട്യം മറ്റെന്തുണ്ടു?


വാങ്ങാനാളില്ലെങ്കില്‍ എത്ര ടണ്‍ പാമോയില്‍ വന്നാലും നമുക്കെന്ത്?എല്ലാ നാളീകേര കര്‍ഷകരും വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ പാമോയില്‍ കച്ചവടം മൂക്കുകുത്തും.

കൊല്ലന്‍ ശരിയല്ലെങ്കില്‍ ആരും അയാളുടെ ആലയില്‍ തൂശി വില്‍ക്കും!

റിലയന്‍സും മറ്റ് കുത്തകകളും ഷോപ്പിങ്ങ് മാളുകളും ,റീട്ടെയില്‍ ഷോപ്പുകളും തുറക്കുമ്പോള്‍ ,ആ പ്രലോഭനം സഹിക്ക വയ്യാതെ എല്ലാവരും അങ്ങോട്ട് വച്ച് പിടിക്കുകയാണെങ്കില്‍ ചെറുകിട കച്ചവടക്കാരുടെ കട പൊളിയും.അവര്‍ കുത്തുപാള എടുക്കും.
അതുകൊണ്ട്, കേരളത്തിലെ ഏറ്റവും വലിയ സംഘടന എന്ന് അഭിമാനിക്കുന്ന കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി ,അടിയന്തിരമായി തങ്ങളുടെ അംഗങ്ങളോടും,അവരുടെ കുടുംബങ്ങളോടും ഇങ്ങനെ സാരോപദേശം ചെയ്യുക:“അരുതേ അങ്ങോട്ട് പോകരുതേ!ഒരു മൊട്ടുസൂചി പോലും അവിടെ നിന്ന് വാങ്ങരുതേ!”.കുത്തകകളെ തുരത്താന്‍ തെരുവിലിറങ്ങിയിരിക്കുന്ന യുവജനസംഘടനക്കാരും തങ്ങളുടെ അണികളോട് ഇതു തന്നെ പറയുക.ഒപ്പം മറ്റൊന്നു കൂടി ചെയ്യാം.ഈ കുത്തകകള്‍ ടെലിക്കോം രംഗവും കയ്യടക്കി കഴിഞ്ഞു.കേരളത്തില്‍ പോലും ബി .എസ് എന്‍. എല്‍ മൊബൈലുകള്‍ പിന്നിലായി. .അതിനാല്‍, ഈ കുത്തകമൂരാച്ചികളുടെ മൊബൈല്‍ ഫോണുകളും,ലാന്റ് ഫോണുകളും തങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉഗ്രപ്രതിജ്ഞ ചെയ്യുക.ഇവരിറക്കുന്ന കുപ്പിവെള്ളം,ലഘുപാനീയങ്ങള്‍ തുടങ്ങിയവയും ബഹിഷ്കരിക്കുക.


……എന്താ, അതിനുള്ള ആത്മബലമുണ്ടോ?
കുത്തകകളുടെ ഷോപ്പിങ്ങ് മാളുകള്‍ കാണുമ്പോള്‍ കണ്ണഞ്ചിപോകുന്നോ!പാമോയില്‍ പാക്കറ്റുകള്‍ കാണുമ്പോള്‍ മനസ് ചഞ്ചലമാകുന്നോ!പുതിയ കാലത്തിന്റെ ഈ പ്രലോഭനങ്ങളേയൊന്നും അതിജീവിക്കാന്‍ കഴിയുന്നില്ലെന്നോ?

-എങ്കില്‍ ,ഇനി ഒന്നും പറയാനില്ല.
ശുഭം!

Tuesday 27 November 2007

സ്വര്‍ഗ്ഗത്തിലെ കാനേഷുമാരി

ദൈവം സ്വര്‍ഗ്ഗത്തിലൊരു കാനേഷുമാരി നടത്തി.

അവിടെ ഒരു മാര്‍പ്പാപ്പയെ,ഇമാമിനെ,മഠാധിപതിയെ,തന്ത്രിയെ,ഓണംകേറാമൂലകോവിലിലെ പൂജാരിയെപ്പോലും കാണാഞ്ഞു അദ്ദേഹത്തിനു ‍ബോധക്ഷയമുണ്ടായി.

സ്വര്‍ഗ്ഗകവാടം കടന്നെത്തിയവരില്‍ മിക്കവരേയും ദൈവത്തിനറിയുകപോലുമില്ലായിരുന്നു.കാരണം, അവരിലേറെയും വിശ്വാസികളായിരുന്നില്ല.

Wednesday 21 November 2007

വീണ്ടും മകരജ്യോതി കത്തിക്കുമ്പോള്‍.....

ഈ വരുന്ന മകരം ഒന്നിനു സന്ധ്യക്കും ഏതെങ്കിലുമൊരു ദേവസ്വം ഉദ്യോഗസ്ഥനോ അയ്യപ്പസ്വാമിയോ കര്‍പ്പൂരം കത്തിച്ച പാത്രം മൂന്നു പ്രാവശ്യം അന്തരീക്ഷത്തിലേക്കുയര്‍ത്തികാട്ടുന്നതോടെ ചാനലുകളില്‍ നിന്നു ദൃക്സാക്ഷിവിവരണക്കാരുടെ ഭക്തിപാരവശ്യത്തോടെയുള്ള രോദനം മുഴങ്ങും:‘അതാ,അതാ, അങ്ങകലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമാ‍യിരിക്കുന്നു.അതാ,അതാ, അയ്യപ്പന്റെ അല്‍ഭുതപ്രഭ!‘

അയ്യപ്പഭക്തര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും,പൊലീസുകാരും സമനില തെറ്റി അപസ്മാരബാധിതരെപ്പോലെ ശരണം വിളിക്കുന്ന അല്‍ഭുതദൃശ്യം! കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി റേഡിയോയും,പത്രമാധ്യമങ്ങളും കൂടി പൊലിപ്പിച്ച്,ദിവ്യമാനങ്ങള്‍ നല്‍കി ലോകത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു കര്‍പ്പൂരം കത്തിക്കല്‍.ഔദ്യോഗിക മാദ്ധ്യമം അതിനു അമാനുഷിക പരിവേഷം നല്‍കിയതോടെ പത്രങ്ങളും അത് ഏറ്റുപിടിച്ചു.അങ്ങനെ,ഐതിഹ്യങ്ങളുടെ അണപൊട്ടി ഒഴുകുകയായി.

മകരസംക്രാന്തിനാള്‍ സന്ധ്യക്കു പൊന്നമ്പലമേട്ടിലെ വനഭൂമിയില്‍ കത്തിച്ചുയര്‍ത്തുന്ന ഈ കര്‍പ്പൂരദീപത്തിന്റെ ബലത്തിലാണ്‍ കഴിഞ്ഞ കുറേ
ദശാബ്ദങ്ങളായി കേരളത്തിലെമ്പാടും രോഗശാന്തിശുശ്രൂഷകരും,വചനപ്രഘോഷകരും,ദിവ്യന്മാരും സിദ്ധന്മാരുമൊക്കെ ആല്‍മരം പോലെ പടര്‍ന്നു പന്തലിച്ചത്.പൊന്നമ്പലമേട്ടിലെ കര്‍പ്പൂരവിളക്കിനു കിട്ടിയ ദിവ്യപരിവേഷവും,മാധ്യമങ്ങളിലൂടെ കൈവന്ന അംഗീകാരവും നാനാജാതിമതസ്ഥരായ വിശ്വാസത്തട്ടിപ്പുകാര്‍ക്കൊരു രജതരേഖയായിരുന്നു.അല്‍ഭുതങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ കൈയ്യിലെടുത്ത് കോടികള്‍ വാരാമെന്ന ശുഭസൂചന.ഇരുമുടികെട്ടുമായി പോകുന്നവരില്‍ ‘ദിവ്യജ്യോതി‘ വണങ്ങി നിര്‍വൃതിയടയുന്ന സത്യകൃസ്ത്യാനികളെയും കണ്ട് സ്തബ്ധരായിരുന്ന സഭാനേതൃത്വം സ്വന്തമായി ദിവ്യാല്‍ഭുതകേന്ദ്രങ്ങള്‍ തുറന്നു.അതു അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നുവെല്ലോ.വിശുദ്ധരുടെ ഖബറിടങ്ങളില്‍ നിന്നായിരുന്നു സഭ ദിവ്യാല്‍ഭുതങ്ങള്‍ക്ക് തിരികൊളുത്തിതുടങ്ങിയതു. പിന്നെ,ധ്യാനശുശ്രൂഷകരും,വചനപ്രഘോഷകരുമെത്തിയതോടെ സഭക്കു തുറന്നു കിട്ടിയതു അക്ഷയഖനിയാണു.ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ സംഘടിതരല്ലത്തതിന്റെ ഗുണവശങ്ങള്‍ ഈ ധ്യാനകേന്ദ്രങ്ങളിലേക്കുള്ള അവരുടെ കുത്തൊഴുക്കിലൂടെ സഭാനേതൃത്വം അനുഭവിക്കുകയാണിപ്പോള്‍.ഈ വിജയഗാഥയില്‍ നിന്ന് ആവേശം ഉള്‍കൊണ്ടാണു മുസ്ലീംങ്ങള്‍ക്കിടയില്‍ അടുത്തിടെ സിദ്ധന്മാര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.രോഗികളെ ഭേദമാക്കിക്കുകയും മുടന്ന്തരെ നടത്തിക്കുകയുമൊക്കെ ചെയ്യുന്ന സ്വാമി സച്ചിതാനന്ദയുടെ ശ്രീനാരായണ ദിവ്യപ്രഘോഷണത്തിനും പ്രചോദനമിതാണു‍.

ഇന്നു ശാസ്ത്ര-സാങ്കേതികരംഗത്തുണ്ടായ കുതിച്ചുചാട്ടം പോലും ഈ അന്ധവിശ്വാസവ്യാപനത്തിനു സഹായകരമായിത്തീര്‍ന്നു എന്ന വൈപരീത്യവുമുണ്ടു.പത്രങ്ങള്‍ പ്രാദേശിക പതിപ്പുകള്‍ ആരംഭിച്ചതോടെ,പ്രാദേശികമായി മാത്രം പ്രചരിച്ചിരുന്ന ദിവ്യാല്‍ഭുതകഥകള്‍ക്കെല്ലാം ഒന്നാം പേജില്‍ സ്ഥാനം കിട്ടി.കളറ്ചിത്രങ്ങളും ,ഊതിപ്പെരുപ്പിച്ച ഐതിഹ്യകഥകളുമായിപത്രങ്ങള്‍ മത്സരിച്ചു –മത്സരിച്ചു റിപ്പോര്‍ട്ടുകളും ഫീച്ചറുകളും എഴുതിവിടാന്‍ തുടങ്ങിയതോടെ, ജാതി-മതഭേദമന്യേ വിശ്വാസത്തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് ജനപ്രവാഹമായി.മാറാവ്യാധികളും ആധികളും സുഖപ്പെടുകയും,കുരുടര്‍ കാണുകയും വന്ധ്യര്‍ മാതാപിതാക്കളാകുകയും ചെയ്തു!സപ്ലിമെന്റുകളിലൂടെയും,പ്രത്യേകപതിപ്പുകളിലൂടെയും ഇവ അനുദിനം പ്രചരിപ്പിക്കപ്പെടുകയാണു.ടി വി ചാനലുകള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഇവ സംപ്രേഷണം ചെയ്യുന്നു.

പുതുപ്പണക്കാരും പട്ടിണിപ്പാവങ്ങളും നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞതോടെ വിശ്വാസക്കച്ചവടക്കാര്‍ക്ക് അധികാരത്തിന്റെ ഇടനാഴികകളില്‍ ഇടം കിട്ടി.സ്കൂളുകളും,അശുപത്രികളും,ഐ. ടി.സികളും ,പോളിടെക്നിക്കുകളും സ്വാശ്രയസ്ഥാപനങ്ങളും അവര്‍ക്കു സ്വന്തമായുണ്ടായി.ഇങ്ങനെ സ്ഥാവര-ജംഗമസ്വത്തുക്കള്‍ കണക്കറ്റ തോതില്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ രാഷ്ട്രീയക്കാരും,സാംസ്കാരികനായകരും വോട്ടിനും ,സംഭാവനക്കും,പദവികള്‍ക്കും വേണ്ടി അവിടങ്ങളില്‍ വണങ്ങി നില്‍ക്കുന്നു.

സാംക്രമിക രോഗം പോലെയാണു ഇത്തരം വിശ്വാസഭ്രാന്ത് നമ്മുടെ സമൂഹത്തെയാകെ കാര്‍ന്നു തിന്നുന്നത്.കൃസ്ത്യന്‍ പാരമ്പര്യമുള്ള മനോരമ പോലും നക്ഷത്രഫലം പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതമായി.ദക്ഷിണേന്ത്യയില്‍ മാര്‍ക്കറ്റുറപ്പിക്കാന്‍ ഹിന്ദുവിനും മറ്റു വഴിയുണ്ടായിരുന്നില്ല.ദേശാഭിമാനി കുത്തകപത്രങ്ങളുമായി മത്സരിച്ച് ഉത്സവപ്പതിപ്പുകള്‍ ഇറക്കിത്തുടങ്ങി.ജ്യോതിഷവീരമ്മാരും
കുട്ടിച്ചാത്തന്‍ മഠക്കാരും,മാന്ത്രിക ഏലസ്സുകാരും സ്വയംവരയന്ത്രക്കാരും മറ്റും ഉപഗ്രഹചാനലുകളിലും പത്രത്താളുകളിലും നിറഞ്ഞുനില്‍ക്കുന്നു.ശബരിമല-ഗുരുവായൂര്‍ മേല്‍ശാന്തി നറുക്കെടുപ്പുകള്‍ ഒന്നാംപേജില്‍ കളര്‍ചിത്രത്തോടു കൂടിയ പ്രധാന വാര്‍ത്തയായി. അവിടങ്ങളിലെ അമ്പലം വിഴുങ്ങികളായ ദേവസ്വം ബോര്‍ഡ്കാരേയും ഭക്തശിരോമണികളേയും നിലക്കുനിര്‍ത്താന്‍ നീതിപീഠത്തിനു കണ്ണില്‍ എണ്ണയുമൊഴിച്ച് കാത്തിരിക്കേണ്ട ദുസ്ഥിയും വന്നുചേര്‍ന്നു.
കണ്ടരരു മോഹനരരുമാരാണെവിടെയും.

1973 ജനുവരി 13നു യുക്തിവാദി സംഘത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന എം. ആര്‍ നാഥന്‍ പൊന്നമ്പലമേട്ടിലെ ‘പാദസ്പര്‍ശമേല്‍ക്കാത്ത പുണ്യഭൂമിയില്‍’ എത്തി പന്തങ്ങള്‍ കത്തിച്ച് കാട്ടി മകരജ്യോതി തെളിയിച്ചതോടെ പൊളിഞ്ഞുപോയതാണു,ദിവ്യജ്യോതിക്കഥ.പിന്നെ,1984 വരെ മകരസംക്രാന്തിനാള്‍ ഒട്ടേറെ യുക്തിവാദികളും പരിസ്ഥിതിപ്രവര്‍ത്തകരും അവിടെയെത്തി വിളക്ക് തെളിച്ചും, അവിടെ താമസ്സിച്ചിരുന്നവരുടെ പ്രതിനിധിയായ ഗോപിയെന്ന ആദിവാസിയായ കെ എസ് ഇ ബി ഉധ്യോഗസ്ഥന്‍‍ തങ്ങളുടെ പാരമ്പര്യാനുഷ്ഠാനത്തിന്റെ ഭാഗമായി മകരജ്യോതി കത്തിക്കുന്നത് നേരിട്ടുകണ്ടും ഈ തട്ടിപ്പ് പുറത്തുകൊണ്ടു വന്നിട്ടുണ്ടു.

അയ്യപ്പന്റെ പരമഭക്തരായിരുന്ന മലയാള മനോരമയിലെ വി. കെ. ബി നായര്‍ തന്റെ പ്രതിവാരപംക്തിയില്‍ ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ടു.സുഗതകുമാരി മാത്രുഭുമി പത്രത്തില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ ഒരു ലേഖനത്തില്‍ ശബരിമല അയ്യപ്പനു ഇത്തരമൊരു തട്ടിപ്പിന്റെ പിന്‍ബലം ആവശ്യമില്ലെന്നു പ്രഖ്യാപിച്ചിരുന്നു.മുന്‍ ഡി ജി പിയും എഴുത്തുകാരനുമായിരുന്ന എന്‍ .കൃഷ്ണന്‍ നായരും ഈ വിശ്വാസത്തട്ടിപ്പിനെതിരെ പ്രതികരിച്ച അയ്യപ്പഭക്തരില്‍ ഉള്‍പ്പെടും.യുക്തിവാദിസംഘവും വ്യക്തികളും ചിത്രങ്ങള്‍ സഹിതം പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചിട്ടും ഒരൊറ്റ സര്‍ക്കാരും ഇതുവരെ ഇവരെ കോടതി കയറ്റിയിട്ടില.
വര്‍ഷങ്ങളായി മകരസംക്രാന്തി നാള്‍ ,റിസര്‍വ് ഫോറസ്റ്റായ പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതി കത്തിക്കുന്ന സ്ഥലത്തേക്ക് അപരരെ കടത്തിവിടാതെ പൊലീസിനെ കാവലിരുത്തിയാണു ഇത് ചെയ്തുപോരുന്നത്.

പൊന്നമ്പലമേട്ടില്‍ പ്രവേശനം നല്‍കണമെന്ന് ഇതുവരെ ഒരു മാധ്യമപ്രവര്‍ത്തകനും ആവശ്യപ്പെട്ടിട്ടില്ല.പത്ര പ്രവര്‍ത്തക യൂണിയനോ ,ടി വി ചാനലുകാരോ അങ്ങനെ ഒരു ആവശ്യം ഉന്നയിക്കുന്നപക്ഷം ഭൌതികവാദികളായ നമ്മുടെ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും എന്തുചെയ്യും?

പൊന്നമ്പലമേട് മാധ്യമപ്രവര്‍ത്തകര്‍ക്കായി തുറന്നുകൊടുക്കാന്‍ ധൈര്യമുള്ള ഒരു ഭരണാധികാരി ഇനിയും ജനിച്ചിട്ടില്ല എന്ന് നമുക്കറിയാം.

ഈ മനുഷ്യനിര്‍മ്മിതജ്യോതിയാണു കോടിക്കണക്കിനു ഭക്തരെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലെത്തിക്കുന്നത്.1999ലെ മകരജ്യോതിനാള്‍ തിക്കിലും തിരക്കിലും 55 മനുഷ്യര്‍ ചതഞ്ഞു മരിച്ചതിനു ശേഷമെങ്കിലും സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും
മനസ്സാക്ഷിക്കുത്തുണ്ടാകേണ്ടതായിരുന്നു.ദുരന്തം അന്വേഷിച്ച ചന്ദ്രശേഖരന്‍ നായര്‍ കമ്മീഷന്‍ പോലും തങ്ങള്‍ വിശ്വാസത്തില്‍ ഇടപെടുകയില്ലെന്നു പറഞ്ഞു കൈകഴുകി.

വിരളിലെന്നാവുന്ന യുക്തിവാദികള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇനി ഒന്നും ചെയ്യാനാവില്ല.ദിവ്യാല്‍ഭുതങ്ങള്‍ക്കും ,സംഘടീതമായ അന്ധവിശ്വാസപ്രചാരണങ്ങള്‍ക്കുമൊക്കെ പ്രോത്സാഹനം ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ ഭരണഘടനയുടെ അന്തസത്തക്കു തന്നെ എതിരായാണു പ്രവര്‍ത്തിക്കുന്നത്ത്.ഇത്തരം തട്ടിപ്പുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങളും തലമുറകളീലേക്ക് നീളുന്ന കടുത്ത അപരാധമാണു ചെയ്യുന്നത്ത്.

പൊന്നമ്പലമേട്ടിലെ മകരജ്യോതി ഒരു പ്രതീകമാണു.സര്‍ക്കാരിന്റേയും മാധ്യമങ്ങളുടേയും പൂര്‍ന്നപിന്തുണയോടെ നടത്തപ്പെടുന്ന വിശ്വാസത്തട്ടിപ്പിന്റെ പ്രതീകം.അതിന്റെ വിജയമാണു കേരളത്തെ വിശ്വാസത്തട്ടിപ്പുകാരുടേയും,അന്ധവിശ്വാസികളുടേയും പറുദീസയാക്കി മാറ്റിയത്.ഇവരുടെ കൂട്ടായ്മ ഭരണകൂടത്തെ തന്നെ ഹൈജാക്ക് ചെയ്യുന്ന ദുരന്തത്തിനാകുമോ വരും കാലം സാക്ഷ്യം വഹിക്കുക?

Sunday 18 November 2007

ഇതു സ്വയം കൃതാനര്‍ത്ഥം

സര്‍ക്കാര്‍ ആശുപത്രികളെ ധര്‍മ്മാശുപത്രികള്‍ എന്നും ഡോക്റ്റര്‍മാരെ ആതുരശുശ്രൂഷകര്‍ എന്നും വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

ഡോക്റ്ററുടെ വാതിലില്‍ ‍ഏതു നട്ടപാതിരക്കും ആര്‍ക്കും മുട്ടിവിളിക്കാമായിരുന്നു.സ്റ്റെതസ്കോപ്പും ബാഗുമായി രോഗിയെ പരിശോധിക്കാന്‍ ഡോക്റ്റര്‍ നാട്ടിന്‍പുറത്തെ വീടുകളിലെത്തുന്ന രംഗം പഴയ മലയാള സിനിമകളില്‍ കണ്ടു അന്തം വിട്ടിരിക്കാനാണ് പുതു തലമുറയുടെ യോഗം.


എന്തുകൊണ്ടെന്നാല്‍,ഡോക്റ്ററാകുക എന്നത് ഏറ്റവുമെളുപ്പം കാശുണ്ടാക്കാനും,സമൂഹത്തിലെ വി ഐ പിയാകാനുമുള്ള പാസ്പോര്‍ട്ടാണെന്നു ബഹുഭൂരിപക്ഷം രക്ഷാകത്താക്കളും കുട്ടികളും വിശ്വസിക്കുന്നു.ഹൈസ്ക്കൂള്‍ തലം മുതല്‍ക്ക് മക്കളെ ഡോക്റ്ററോ എന്‍ജിനിയറോ ആക്കാനുള്ള ശ്രമം ആരംഭിക്കുന്നു.മത്സരപരീക്ഷക്കുള്ള തയ്യാറെടുപ്പിന്റെ പരമപ്ര്ധാനമായ ഘട്ടം തുടങ്ങുന്നത്,അവരെ എല്ലാവിധ പാഠ്യേതരരംഗങ്ങളില്‍ നിന്നും പിന് വലിക്കുന്നതോടെയാണു.കലാസാഹിത്യ പ്രവര്‍ത്തനങ്ങള്,സ്പോറ്ട്സ് തുടങ്ങി പത്രപാരായണം വരെ നിയന്ത്രിക്കപ്പെടുന്നു.എന്റ്രന്‍സിനു ഉപകരിക്കാത്ത യാതൊരു വിധ വായനയും പഠനവും അവര്‍ക്കു അനുവദിക്കപ്പെടുന്നില്ല.ഇംഗ്ലീഷ് പത്രവും ടി വി ചാനലുകളും അവര്‍ ഇഷ്ടപ്പെടുന്നത് ക്രിക്കറ്റും കരിയര്‍ ഗൈഡന്‍സും കാരണമാണ്.അല്ലാതെ, രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ച് അറിയാനല്ല.
താമസിക്കുന്ന സ്ഥലത്തെ പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ ഭരണാധികാരികളേയോ,എം എല്‍ ഏയേയോ ,എം പിയേയോ അവര്‍ക്ക് പരിചയമുണ്ടാകാനിടയില്ല.രാജ്യത്ത് എന്തൊക്കെ നടക്കുന്നു എന്നതിനെക്കുറിച്ച് അവര്‍ അജ്ഞരായിരിക്കും.ക്രിക്കറ്റിലും,മത്സരപരീക്ഷകളിലും ,അടിപൊളിസിനിമകളിലും മാത്രമൊതുങ്ങുന്ന ഇവര്‍ പൂര്‍ണ്ണമായും സാമൂഹിക നിരക്ഷരരാണു.

മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായിട്ടും ഇവരില്‍ നല്ലൊരുശതമാനം പേര് എന്റ്രന്‍സ് പരീക്ഷയില്‍ പിന്നറ്റത്തേക്കു പുറം തള്ളപ്പെടുന്നു.ഇവര്‍ ബുദ്ധിശക്തിയും വൈദഗ്ദ്ധ്യവും കുറഞ്ഞവരും,അതു ആവശ്യമായ ഒരു മേഖലക്കും അനുയോജ്യരുമല്ല.ഇവരാണ് എന്‍ ആര്‍ ഐ –മാനേജ്മെന്റ് ക്വാട്ടകളിലൂടെ സ്വാശ്രയ മെഡിക്കല് കോലേജുകളില്‍ പഠിച്ച് ഡോക്റ്റര്‍മാരാകുന്നതില്‍ ബഹുഭൂരിപക്ഷവും.എന്‍ ആര്‍ ഐ സീറ്റില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്ന ഒരു കുട്ടിയെ എം ഡിക്കാരനാക്കി പുറത്തിറക്കാന്‍ ഇപ്പോഴത്തെ കണക്കനുസ്സരിച്ച് ഒരു കോടിയോളം രൂപ ചെലവു വരും.മാനേജ്മെന്റ് സീറ്റില്‍ ഒരു സ്പെഷ്യലിസ്റ്റ് ഡോക്റ്ററുടെ നിര്‍മാണച്ചെലവ് 60ലക്ഷത്തിലേറെ രൂപയാണു.ജെനറല്‍ മെരിറ്റിലേതല്ലാതുള്ള മെഡിക്കല്‍ പഠനം ഏറെ ചെലവേറിയതാണ്.

ഇങ്ങനെ പഠിച്ചിറങ്ങുന്നവര്‍ 5 വര്‍ഷങ്ങള്‍ക്കപ്പുറം കോട്ടിട്ട് ചികിത്സക്കിറങ്ങുകയാണ്.ഇവര്‍ക്കായി അതിനോടകം നൂറുകണക്കിനു മള്‍ട്ടി-സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉയരും.മെഡിക്കല്‍ ടൂറിസമെന്നോ മറ്റോ പറഞ്ഞ് അധികൃതര്‍ അതിനുവേണ്ട സര്‍വ ഒത്താശകളും ചെയ്തു കൊടുക്കും.അതിനിടയില്‍ അവശേഷിച്ച പൊതുജനാരോഗ്യകേന്ദ്രങ്ങളും ഊര്‍ദ്ധശ്വാസം വലിക്കും.പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന നമ്മുടെ ധര്‍മാശുപത്രികള്‍ ക്രമേണ തകര്‍ന്നടിയും.

ഈകുറിപ്പെഴുതുന്നയാളും,മാധ്യമസമൂഹവും,ഭരണാധികാരികളും,ജനപ്രതിനിധികളും ,ഇടത്തട്ടുകാരും ഈ ധര്‍മ്മാശുപത്രികളില്‍ ഒരിക്കല്‍ പോലും പോകുന്നവരല്ല.കാശുള്ളവര്‍ക്കു സ്വകാര്യമേഖലയിലെ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികള്‍ മതി.അതിനാല്‍ ഈ ധര്‍മ്മാശുപത്രികള്‍ തകര്‍ന്നടിഞ്ഞാല്‍ നമുക്കെന്തു ചേതം?

പക്ഷേ, ചേതമുണ്ടാ‍കേണ്ടത് ,ഈ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റുകളായെത്തുന്ന ഈ ന്യൂ ജനറേഷന്‍ ഡോക്റ്റര്‍മാരുടെ തനിനിറം അറിയുമ്പോളാണ്.ജീവനില്‍ കൊതിയുള്ളവര്‍ക്ക് അത് അന്വേഷിച്ചേ തീരൂ.സ്വന്തം ആയുസ്സിന്റെ കാര്യമായതിനാല്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ഇനി ഉപന്യസിക്കേണ്ടതില്ല.

ചോദ്യം വളരെ ലളിതമാണു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എന്‍ ആര്‍ ഐ –മാനേജ്മെന്റ് സീറ്റുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്റ്റര്‍മാരുടെ അടുത്ത് എന്തുറപ്പിലാണ് നിങ്ങള്‍ ചികിത്സക്കു പോകുന്നത്?

ഇപ്പൊള്‍ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണമെടുത്തു പഠിച്ചിറങ്ങിയ ഡോക്റ്റര്‍മാര്‍ തങ്ങളുടെ പ്രാഥമിക കറ്ത്തവ്യങ്ങള്‍ പോലും മറന്നു സമരപാതയിലാണ്.നിറ്ബന്ധിത ഗ്രാമീണ സേവനത്തിനുള്ള നിയമം കാറ്റില്‍ പറത്തി,വന്‍ തുക വാഗ്ദാനം ചെയ്യുന്ന കഴുതറപ്പന്‍ ആശുപത്രികളില്‍ ജോലിചെയ്യാനാണു പുതു ഡോക്റ്റര്‍മാര്‍ക്കു താല്പര്യം.

മെഡിക്കല്‍ സംഘടനാസമ്മേളനത്തിനു കൈഅയച്ച്
സംഭാവനചെയ്തവരെ കൈവിട്ടു സഹയിക്കുന്നതാണു തങ്ങളുടെ കടമയെന്നു വിശ്വസിക്കുന്ന ഡോക്റ്റര്‍മാരുടെ നാടാണിത്.റേഷനരി വാങ്ങാന്‍ പോലും പാങ്ങില്ലാത്തവരുടെ കയ്യില്‍ നിന്ന് കൈക്കൂലി എണ്ണിവാങ്ങുന്ന ഡോക്റ്റര്‍മാരെ വിജിലന്‍സ് പിടികൂടുന്ന വാര്‍ത്തകള്‍ പത്രങ്ങളിലെ സ്ഥിരം പംക്തിയാണിന്ന്.

മെഡിക്കല്‍ കമ്പനിക്കാരുടെ കയ്യില്‍ നിന്നും ടി വി യും ഫ്രിഡ്ജും കാറും മുതല്‍ മക്കളുടെ അഡ്മിഷനുള്ള തലവരിപ്പണം വരെ മനസ്സാക്ഷിക്കുത്തില്ലാതെ വാങ്ങി,അനാവശ്യമരുന്നുകള്‍ അടിച്ചേല്‍പ്പിക്കുന്നവരാണ് നമ്മുടെ ഡോക്റ്റര്‍മാരില്‍ ഭൂരിപക്ഷവും.

അമേരിക്കയില്‍ പോലും അതാണ് സ്ഥിതി. വേണ്ടാത്ത മരുന്നുകള്‍ എഴുതിക്കാന്‍ അവിടെ പ്രതിവര്‍ഷം ഡോക്റ്ററൊന്നിനു 13000 ഡോളര്‍ വീതമാണു മരുന്നുകമ്പനികള്‍ ചെലവഴിക്കുന്നത്.അടുത്തിടെ അമേരിക്കന്‍ സെനറ്റില്‍ ഇതിനു തടയിടുന്ന ഒരു ബില്ല് അവതരിപ്പിക്കപ്പെട്ടു.പ്രതിവര്‍ഷം 10 കോടി ഡോളറിലധികം വിറ്റുവരവുള്ള എല്ലാ മരുന്നു കമ്പനികളും തങ്ങള്‍ ഡോക്റ്റര്‍മാര്‍ക്കു നല്‍കുന്ന പണത്തിന്റെ കണക്ക് പ്രഖ്യാപിക്കണം എന്നാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.

അമേരിക്കയെക്കാള്‍ പരിതാപകരമാണു നമ്മുടെ ഡോക്റ്റര്‍മാരുടെ ധാര്‍മിക നിലവാരം.ഇവരില്‍ ബഹുഭൂരിപക്ഷവും പൊതുജനങ്ങളുടെ പണം ഉപയോഗപ്പെടുത്തി പഠിച്ച് ഡോക്റ്റര്‍മാരായവരാണെന്ന് ഓര്‍ക്കണം.സത്യധര്‍മ്മാദികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയും,സാമൂഹികാന്തരീക്ഷവും ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നു.
എന്നിട്ടും,കൈക്കൂലി എണ്ണി വാങ്ങാനും,കണ്‍സല്‍ട്ടേഷന് സമയം കഴിഞ്ഞും,അവധിദിവസ്സങ്ങളിലും ഫോണ്‍പോലുമെടുക്കാതെ വീടിനകത്തോ ക്ലബ്ബുകളിലോ അടച്ചിരിക്കാനും,അശരണരോടും അഗതികളോടും നിഷ്കരുണം പെരുമാറാനും ഇവര്‍ക്കാകുന്നു.
അപ്പോള്‍ പൂര്‍ണ്ണമായും സാമൂഹികനിരക്ഷരരും,ലക്ഷങ്ങള്‍ മുതലിറക്കി നിര്‍മിച്ചെടുക്കപ്പെട്ടവരുമായ ഈ സ്വാശ്രയകോളേജ് ഡോക്റ്റര്‍മാര്‍ പുറത്തിറങ്ങുമ്പോഴോ?

അവരുടെ ഇരകളാകാന്‍ പോകുന്നത് കേളനും ചാത്തനുമൊന്നുമല്ല. പാവങ്ങള്!അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോളും.പൊതു മേഖല തകര്‍ന്നടിയുമ്പോള്,ഒരുപക്ഷേ,നാട്ടുവൈദ്യത്തിലേക്കോ,പ്രകൃതിജീവനത്തിലേക്കോ അവര്‍ തിരിച്ചു പോയേക്കും.സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പാരമ്പര്യ ചികിത്സാവിധികള്‍ അവരുടെ ആയുരാരോഗ്യം സംരക്ഷിച്ചുകൊള്ളും.


വിലകൂടിയ ജീവിതം ആസ്വദിച്ച് ജീവിക്കാന്‍ കാംക്ഷിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഈ കുറിപ്പ്.അവരാണല്ലോ കുഞ്ചികസ്ഥാനങ്ങളില്‍ വിളയാടൂന്നവര്‍.

നിങ്ങളാണ് ഈ പുതു ഡോക്റ്റര്‍മാരുടെ ഇരകള്‍.

ഇത് സ്വയംകൃതാനര്‍ഥം.അനുഭവിച്ചുകൊള്ളുക!.

Tuesday 13 November 2007

ആ ശ്രേഷ്ഠ ബ്രാഹ്മണര് ആര്?

ഗുരുവായൂരില്‍ 108 ബ്രാഹ്മണര്‍ക്ക് കാല്‍ കഴുകിച്ച് ഊട്ട് നടത്തണമെന്നാണ്‍ അഷ്ഠമംഗലപ്രശ്നത്തില്‍ കണ്ട പരിഹാരക്രിയകളിലൊന്നു.
ദൈവകോപം ഉണ്ടാകാതിരിക്കാനും ആന ഇടഞ്ഞു സ്വര്‍ണ്ണ കൊടിമരം കുത്തിമറിക്കാതിരിക്കാനും സര്‍വജനങ്ങള്‍ക്കും കൃപാകടാക്ഷങ്ങള്‍ കിട്ടാനും ബ്രാഹ്മണരുടെ കാല്‍ കഴുകി തുടച്ചു,അവര്‍ക്ക് മൃഷ്ഠാന്ന സദ്യയും കൊടുത്ത് നാമജപവും നടത്തിക്കണമെന്നു കവടി നിരത്തി ധ്യാനിച്ചും ,ഹരിച്ചും ഗുണിച്ചും പ്രശ്നപരിഹാരമാര്‍ഗ്ഗം കണ്ടെത്തിയ ദൈവജ്ഞര്‍,പക്ഷേ,ഈ 108 ശ്രേഷ്ഠര്‍ ആരാണന്ന് മാത്രം പുറത്ത് പറഞ്ഞിട്ടില്ല.
സാത്വിക ജീവിതം നയിക്കുന്നവരും, ഭക്തശിരോമണികളുമൊക്കെയായ ഈ മഹാത്മാക്കളുടെ ഗണതില്‍ ഫ്ലാറ്റ്-ഫെയിം കണ്ഠരര്‍ മോഹനരരിനെപ്പോലെ എല്ലാം തികഞ്ഞവരും ഉണ്ടാകുമോ?
ആചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം തുടരാനായി ,തലമുറ-തലമുറ കൈമാറി തന്ത്രി സ്ഥാനവും,മേല്‍ ശാന്തി-കീഴ് ശാന്തിയടക്കമുള്ള താക്കോല്‍ സ്ഥാനങ്ങളും കൈയടക്കിവെച്ചു അനുഭവിക്കുന്ന ചേന്നാസ് മനയിലേയും ശുകപുരം പെരുമനം ഗ്രാമങ്ങളിളെയും താഴമണ്‍ മഠത്തിലേയും ഒന്നാംതരം ബ്രാഹ്മണര്‍ക്കു മാത്രം കാല്‍കഴുകിച്ചൂട്ട് നടത്തുമായിരിക്കും.
മറ്റൊരു ബ്രാഹ്മണനേയും ഗുരുവായൂരില്‍ അടുപ്പിക്കാതതിനാലും അതു ആചാരവിരുദ്ധമായതിനാലും മറ്റാളുകളെ ഊട്ടിയാല്‍ ഭഗവാന്‍ കോപം വരും.അതിനാല്‍ ഈ ഗണത്തില്‍ പെടുന്നവരായ സദ്ഗുണസമ്പന്നരായ 108 ബ്രാഹ്മണരെ മാത്രം കാല്‍ കഴുകി ഊട്ടുക.
ദേവസ്വം മന്ത്രി ജി സുധാകരനെകൊണ്ടുതന്നെ ഈ പരിഹാരക്രിയ ചെയ്യിക്കുന്നതാണു അത്യുത്തമം.അങ്ങിനെ ദൈവഞ്ജര്‍ക്ക് ഇനിയും കല്‍പ്പിക്കാവുന്നതേയുള്ളു.അരെക്കൊണ്ടു ബ്രാഹ്മണരുടെ കാല്‍ കഴുകിക്കുന്നതാണ്‍ ഭഗവാനിഷ്ഠം എന്നുകൂടി ഉടന്‍ അരുളി ചെയ്യണം.പരിഹാരക്രിയകള്‍ മംഗളകരമാകണമെങ്കില്‍ എല്ലാറ്റിനും പൂര്‍ണ്ണത വേണം.
ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്നത് ദേവനു അനിഷ്ടമുണ്ടാക്കുമെന്നു പ്രശ്നത്തില്‍ തെളിഞ്ഞുകണ്ടു.അതിനാല്‍ 20 വര്‍ഷം മുന്‍പു സ്വാമി ആനന്ദതീര്‍ഥന്‍ മുറജപസമരം നടത്തി, തല്ലു കൊണ്ടു, നിര്‍ത്തിച്ച ബ്രാഹ്മണര്‍ക്കു മാത്രമായുള്ള നേര്‍ച്ചസദ്യയും ഉടന്‍ പുനരാരംഭിക്കണം.ഇല്ലെങ്കില്‍ ആന്‍ ഇടഞ്ഞു കൊടി മരം കുത്തിമറിച്ചാലോ?
5 വര്‍ഷം മുന്‍പു തിരുവിതാംകൂറ് ദേവസ്വംബോര്‍ഡിന്നു കീഴിലുള്ള മലയാലപ്പുഴ ക്ഷേത്രത്തില്‍ ശതകോടി അര്‍ച്ചന നടത്തിയപ്പോള്‍ 2500 ബ്രാഹ്മണര്‍ക്കു പുതു വസ്ത്രം നല്‍കി ദിവസവും സദ്യ ഊട്ടിയിരുന്നു.അന്നു മാര്‍ക്സിസ്റ്റ് സഹയാത്രികനായ ഡോ എന്‍ ബാബുവായിരുന്നു,പ്രസിഡന്റ്.ഇവിടെയും പ്രസിഡന്റ് സഖാവാണു.
ചുരീദാറണിഞ്ഞ സ്ത്രീകളെ കാണുന്നത് ദേവനു അനിഷ്ടമുണ്ടാക്കുന്നതായി ദൈവഞ്ജര്‍ കല്‍പ്പിച്ചതിനാല്‍ ബോര്‍ഡ് മുന്‍ തീരുമാനം പിന്‍ വലിച്ച് മാപ്പിരക്കണം.
8 പതിറ്റാണ്ട് മുന്‍പ് ആരെങ്കിലും പ്രശ്നം വെച്ച് ദേവന്റെ വസ്ത്രസങ്കല്‍പ്പത്തെ പറ്റി തിരക്കിയിരുന്നെങ്കില്‍ സ്ത്രീകള്‍ അരക്കുമീതെ ഒന്നുമിടാതെ വരുന്നതാണ്‍ തനിക്കു പ്രിയം എന്നു ഭഗവാന്‍ കല്‍പ്പിച്ചതായി പറയുമായിരുന്നു;തീര്‍ച്ച.
സ്വാതന്ത്ര്യം കിട്ടി പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‍ കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ നായര്‍ സ്ത്രീകള്‍ക്കു പോലും ബ്ലവ്സിട്ട് പ്രവേശിക്കാന്‍ അനുമതികിട്ടിയതു.
ക്ഷേത്രപ്രവേശന വിളംബരം കാരണം ക്ഷേത്ര ചൈതന്യതിനു ക്ഷതമുണ്ടായതായി ചേന്നാസ് തിരുമേനി പറഞ്ഞിട്ടുണ്ട്.അതിനാല്‍ “വൃത്തിയും ശുദ്ധിയുമില്ലാത്ത” ഇവറ്റകളെ അമ്പലതില്‍ കയറ്റുന്നതും ഉടനടി നിരോധിക്കുക.
സുപ്രീം കോടതി വിധിച്ചിടു പോലും ശ്രീകോവിലുകള്‍ക്കകത്ത് പുരോഹിതരായും,എന്തിനു പുറം ജോലിക്കു പോലും,അധസ്ഥിതരെ കയറ്റാത്തവര്‍ എങ്ങനെ ഇതു ഇഷ്ടപ്പെടും?
ഇനി ദൈവഞ്ജരോടു ഒരു എളിയ സംശയം കൂടി ഉണര്‍തിക്കാനുണ്ടു.
പുറം പോലെ അകവും പരിശുദ്ധമായിരിക്കേണ്ടേ?ഇക്കാലത്തെ സ്ത്രീകള്‍ അകത്തിടുന്ന വസ്ത്രങ്ങള്‍ വല്ലതും കേരളീയ പാരമ്പര്യത്തിനും സംസ്കാരത്തിനും നിരക്കുന്നവയാണോ?വനിതയിലും ഗൃഹലക്ഷ്മിയിലുമൊക്കെ വരുന്ന സീ-ത്രൂ അടിവസ്ത്രങ്ങള്‍ കണ്ടാല്‍ ഏതു ദേവനാണ്‍ കോപമിളകാത്തതു?
അതിനാല്‍ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തുന്ന സര്‍വഭക്തകളും തനി കേരളീയ പാരമ്പര്യ വസ്ത്രങ്ങളും അവക്കിണങ്ങുന്ന തരത്തിലുള്ള നാടന്‍ അടിയുടുപ്പുകളും ധരിക്കേണ്ടതാകുന്നു.ഫാഷന്‍ അടി വസ്ത്രങ്ങളണിഞ്ഞ് ക്ഷേത്രാചാരങ്ങള്‍ തെറ്റിച്ചാല്‍ ഭഗവാന്‍ കോപിക്കും.അനിഷ്ടമുണ്ടാകും.ആന ഇടയും.
അതിനാല്‍ അകത്തേയും പുറത്തേയും വസ്ത്രങ്ങള്‍ ഒന്നുപോലെ പാരമ്പര്യബദ്ധമായിരിക്കണം.
ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.

Saturday 3 November 2007

GREENRADIO PODCASTS

HOW TO LISTEN

1.CLICK ON THE SCREEN TO ACTIVATE IT.(IF NO SCREEN IS SEEN PLEASE DOWNLOAD ADOBE FLASH PLAYER/DIRECT-X/ACTIVE-X ,WHICH ARE AVAILABLE FREE).

2.THEN TABULAR WINDOWS APPEAR,ALONG WITH THE TITLE OF THE PODCASTS

3.PLACE THE CURSOR ON THE PODCAST YOU WANT TO LISTEN AND DOUBLE CLICK .THEN BLUE COLOUR APPEARS ON THE BOTTOM BAR.DOUBLE CLICK THERE TO LISTEN TOTHE PROGRAMME.

4.IF YOU ARE HAVING A DIAL- UP CONNECTION , SMOOTH LISTENING MAY BE INTERRUPTED.

5.PROGRAMMES CAN ALSO BE LISTENED TO AND DOWNLOADED DIRECTLY BY DOUBLE CLICKING THE GREENRADIO ICON ON THE RIGHT TOP OF THE BLOG.

Sunday 28 October 2007

സുപ്പര്‍ സ്റ്റാറിനു കൊട്ടിരസിക്കാനുള്ള തകരചെണ്ടയല്ല ഇന്ത്യന്‍ ജുഡീഷ്യറി


ജോഷിയുടെ പുതിയ ചിത്രമായ നസ്രാണിയിലെ നായകന്‍ മമ്മൂട്ടിയാണു.പറന്നു നടന്ന് പ്രേമിക്കുകയും,എതിരാളികളെ പറന്നടിച്ച് പപ്പടമാക്കുകയും,ഉന്നതര്‍ക്ക് അടിച്ച് പൂക്കുറ്റിയാകാനും അല്പസ്വല്പം നേരമ്പോക്കുകള്‍ക്കുമായി ഉണ്ടാക്കിയ ക്ലബ്ബിന്റെ സെക്രട്ടറിയായി വിലസുകയും ചെയ്യുന്ന ഡി .കെ എന്ന ഒന്നാംതരം കോട്ടയം നസ്രാണിയുടെ വീര-ശൂരപരാക്രമങ്ങളാണു ഇതിവൃത്തം. റബ്ബറിനു മരുന്നടിക്കുന്ന ഹെലികോപ്റ്റര്‍ വിമന്‍സ് കോളേജിന്റെ ഗ്രൌണ്ടിലിറക്കി അദ്ധ്യാപികയായ കാമുകിയേയും കൊണ്ടു അയാള്‍ പറന്നോട്ടെ.തല്‍ക്കാലം നമുക്കു കണ്ടു രസിക്കാം:അസൂയപ്പെടാം.അല്ലാതെ ഹെലികോപ്റ്റര്‍ഗ്രൌണ്ടിലിറക്കാന്‍ അനുമതിയെവിടെ എന്നു തലപുണ്ണാക്കേണ്ട കാര്യമില്ല.
പക്ഷേ ,കൊലപാതകകുറ്റം അരോപിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മോചനത്തിനായി അയാള്‍ ജില്ലാ ജഡ്ജിയെ ഭീഷണിപ്പെടുത്തുംപോള്‍ തലയാട്ടി രസിച്ചിരിക്കാന്‍ കഴിയുവതെങ്ങനെ?
ജാമ്യം നല്‍കിയില്ലങ്കില്‍ ശരിപ്പെടുത്തുമെന്നാണു ജുഡ്ജിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരുടെ മുന്നില്‍ വെച്ച് തന്റെ കോട്ടയം നസ്രാണി-സ്റ്റൈലില്‍ ഡി. കെ ഭീഷണിപ്പെടുത്തുന്നതു.അക്കാര്യം അയാള്‍ ജുഡ്ജിയോട് പ്രത്യേകം പറയുന്നുമുണ്ട്.ജുഡ്ജി പ്രതികരിക്കുന്നില്ല.പ്രതിക്ക് ജാമ്യം കിട്ടുകയും ചെയ്യുന്നു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ മേലുള്ള നഗ്നമായ കടന്നുകയറ്റമാണിത്.ഗുണ്ടായിസത്തിനു മുന്നില്‍ നീതിന്യായസംവിധാനം വഴങ്ങുമെന്നും,ജുഡ്ജിയെ വിരട്ടി ഇഷ്ടകാര്യങ്ങള്‍ സാധിക്കാമെന്നുമുള്ള വളരെ അപകടകരമായ സന്ദേശമാണു ചിത്രം നല്‍കുന്നത്.നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ കടയ്കല്‍ കത്തിവെക്കുന്ന സിനിമാക്കാരുടെ ഈ കുറ്റകൃത്യത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണം.
സുപ്പര്‍ സ്റ്റാറിനു കൊട്ടിരസിക്കാനുള്ള തകരചെണ്ടയല്ല ഇന്ത്യന്‍ ജുഡിഷ്യറി.നീതിന്യായവ്യവസ്ഥയുടെ വിലയിടിച്ചുകാട്ടുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എങ്ങിനെ സെന്‍സര്‍ ബോര്‍ഡ് അനുമതി കൊടുത്തു?അവരും സൂ പ്പര്‍ സ്റ്റാറിന്റെ ഈ നസ്രാണീവേഷത്തില്‍ വീണുപോയോ?
കോടതിയെ താറടിച്ച്കാണിക്കുന്നവരെ കോടതി അലക്ഷ്യകുറ്റത്തിനു പ്രതിക്കൂട്ടില്‍ കയറ്റുകതന്നെ വേണം.അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരും.

Thursday 25 October 2007

മാങ്ങാശവാണി , തേങ്ങാശവാണി

മലയാള ഭാഷ അന്യം നിന്നുപോകാതിരിക്കാനായി അഹോരാത്രം പാടുപെട്ട് പുതിയ-പുതിയ വാക്കുകള് കണ്ടെത്തുകയും മധുരം മലയാളം,മഹിതം മലയാളം തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്ത് മാതൃഭാഷയുടെ സ്വയം-പ്രഖ്യാപിത സംരക്ഷകരായി കേരളീയര്‍ക്ക് മുന്നില്‍ ‍അവതാരമെടുക്കുകയും ചെയ്തിരിക്കുന്ന മലയാള മനോരമയുടേയും മാ‍തൃഭൂമിയുടെയും എഫ്. എം റേഡിയോ ചാനലുകള്‍ക്ക് അവര്‍ ഇട്ടിരിക്കുന്നത് ഒന്നാംതരം ഇംഗ്ലീഷ് പേരുകള്‍
MANGO F.M
CLUB F.M
നാട്ടുകാരെ ഭാഷപഠിപ്പിക്കുന്ന കൃത്യാന്തരബാഹുല്യത്തിനിടയില് പച്ച മലയാളത്തിലുള്ള പേരുകള് കിട്ടിക്കാണില്ല.അതിനാല് ദാ പിടിച്ചോ MANGO F.Mന് നല്ല സുന്ദരമായ പേരു:
മാങ്ങാശവാണി
(കവിയും സഹപ്രവര്‍ത്തകനുമായ കെ വി ശബരിമണിയോട് കടപ്പാട്).
CLUB F.M നു പഴയ ഒരു നാടന്‍ പ്രയോഗം കടം എടുത്താല്‍ ഇങ്ങനെ പേരിടാവുന്നതാണു:
ക്ലാവര്‍ ‍എഫ്. എം
(സഹപ്രവര്‍ത്തകനായ മാത്യു ജോസഫിനു നന്ദി).
മാങ്ങാശവാണിയും ക്ലാവര്‍ എഫ് എം-ഉംഅടക്കം 17 പുതിയ റേഡിയോ ചാനലുകള്‍ വരുംബോള്‍ നമ്മുടെ മുത്തശ്ശി ആകാശവാണി എന്തു ചെയ്യും?
ഉടനെ ആകാശവാണിയെ കിന്നാരവാണിയാക്കുക!
സരസനായ ഒരു ശ്രോതാവ് കവി പി ഉദയഭാനുവിനോട് പറഞ്ഞത്താണിത്.
മനോരമ എഫ് എം മാങ്ങയെ പിടിച്ചപ്പോള്‍ ഭാവിയില് ആരെങ്കിലും തേങ്ങയെയും പിടിക്കാനിടയുണ്ട്.
COCONUT F.M എന്നാകും അത്-മത്സരം അത്രയും കടുത്തതാണു.
അപ്പോള്‍,അതിനെ തേങ്ങാശവാണി എന്നു വിളിക്കാം .എന്താ,എന്തു പറയുന്നു,സ്നേഹിതരേ?

Sunday 21 October 2007

അവതാരങ്ങള്‍ക്കു പിന്നാലെ പായുന്നതെന്തിന്?

അവതാരങ്ങള് എപ്പോഴും ഉണ്ടാകാം.അതിനിനി യുഗങ്ങളോളം കാത്തിരിക്കേണ്ടതില്ല. ഒരു കാരണവും കൂടാതെ അവര് അവതരിക്കാം.അങ്ങിനെ, ദിനം പ്രതി നിരവധി അവതാരങ്ങളുണ്ടാകുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്.
പണ്ടൊക്കെ ഒരു ഷീര്‍ദ്ദി സായിയോ പുട്ടപ്പര്‍ത്തി വാഴും സായി ബാബയോ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ.വിഭൂതിയിലോ റിസ്റ്റ് വാച്ചിലോ ഒതുങ്ങുന്നതായിരുന്നു അവരുടെ ‘അത്ഭുത കൃത്യങ്ങള്”.പിന്നെ ഉണ്ടായിരുന്നത് ലോക്കല് കുട്ടിദൈവങ്ങളും ,കവടിനിരത്തുകാരും മന്ത്രവാദികളുമൊക്കെയായിരുന്നു.പാവങ്ങള്.അഷ്ടിക്ക് വകയുണ്ടാക്കാന് കെട്ടിയ വേഷങ്ങള്.തദ്ദേശീയ സ്വയം തൊഴില് സംരംഭങ്ങള്.
ഇവരെയൊക്കെ നിഷ്പ്രഭരാക്കി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള് കൊണ്ട് മാതാ അമൃതാനന്ദമയി വടവൃക്ഷമായി വളര്‍ന്നു.ആദ്യകാലങ്ങളില് കൃഷ്ണാവതാരാല്‍ഭുതകഥകള് അകംപടിയായുണ്ടായിരുന്നു. പിന്നെപ്പിന്നെ ,കഥകള് മാഞ്ഞു പോയി..അശ്ലേഷത്തിലും ഭജനയിലുമൂടെ രാജ്യത്തെ ഏറ്റവും വലിയ ഭക്തവ്യവസായാധിപതിയായി അവര് വളര്‍ന്നു.

ക്ഷേത്ര പ്രതിഷ്ഠകളിലൂടെ സ്വന്തം മതം തന്നെ സ്ഥാപിച്ച അവരുടെ വളര്‍ച്ചയുടെ കാരണങ്ങള് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.ആത്മീയമായ ഒരു ദര്ശനവും അവതരിപ്പിക്കാത്ത,ഒരു സാദാപ്രസംഗക പോലുമല്ലാത്ത മാത അമൃതാനന്ദമയിക്ക് ലോകമെമ്പാടും കോടിക്കണക്കിനു അനുയായികളുണ്ടാകുന്നതിന്റെ കാരണം എന്താകും?മുന് നെക്സലൈറ്റുകള് മുതല് കോര്‍പ്പറേറ്റ് ഭീമന്‍മാര് വരെ അവരെ ചുറ്റി-പറ്റി നില്‍ക്കുന്നത് എന്തിനാണു?
സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 1000ത്തോളം കോടി രൂപ നീക്കിവെക്കാന് തക്ക ത്രാണി എങ്ങിനെ അവര്‍ക്ക് ഉണ്ടായി എന്ന് ഏതെങ്കിലും സര്‍ക്കാര് ഏജന്‍സി അന്വേഷിച്ചിട്ടുണ്ടോ?
ഇത് ഒരു ദോഷൈകദൃക്‌കിന്റെ വിടുവായത്തമായി കണക്കാക്കരുതേ.അത്രയേറെ നിഗൂഡതകളും ദുരൂഹതകളും നിറഞ്ഞതാണു അവരുടെ സാംമ്പത്തിക ഉറവിടങ്ങള്.
ആദ്ധ്യാത്മിക നേതാക്കളുടെ സാമ്പത്തികസ്രോതസ്സുകള് ഒരിക്കലും ആരും അന്വേഷിക്കാറില്ല.അത് സായി ബാബയുടേതായാലും മാതാ അമൃതാനന്ദമയിയുടേതായാലും ശ്രീ ശ്രീ രവിശങ്കറുടേതായാലും സുതാര്യവും നിയമവിധേയവുമായിരിക്കണം.
ഉറവിടത്തെ സംബന്ധിച്ച വിശ്വാസയോഗ്യമായ രേഖകളില്ലാതെ വ്യാപരിക്കുന്നതാണു കള്ളപ്പണമെങ്കില് അതന്വേഷിച്ച് അധികൃതര്‍ക്ക് മറ്റെങ്ങും പോകേണ്ട കാര്യമില്ല.അവതാരങ്ങളുടെ മാത്രം കാര്യമല്ല ഇത്.മതത്തിന്റെ പേരിലാണു രാജ്യത്ത് ഏറ്റവുമധികം സമാന്തരപണമിടപാടുകള് നടക്കുന്നത്.ഇത്രയും പണം എങ്ങിനെ ഈ അവതാരങ്ങളിലേക്ക് ഒഴുകുന്നു?
ഇതുവരെ പറഞ്ഞത് അദൃശ്യമായ വഴികളിലൂടെ അത് എത്തുന്നതിനെ കുറിച്ചാണു.കണ് വെട്ടത്ത് പണമിടപാടു നടക്കുന്നത് ദര്ശനവേളകളിലാണു.
അനുഗ്രഹങ്ങള്‍ക്കും ആശ്ലേഷങ്ങള്‍ക്കുമായി തിക്കിത്തിരക്കുന്ന ഭക്തശിരോമണികള് ദക്ഷിണയായി നല്‍കുന്നാതാണു ഇതിലെ വൈറ്റ്മണി..അതിന് ആദായനികുതി പിരിക്കാന് വ്യവസ്ഥയില്ലെന്നത് മറ്റൊരു കാര്യം.അതിനാല് ഏതു ചോദ്യത്തിനും കാണിക്കപ്പെട്ടി ചൂണ്ടിക്കാട്ടി ഉത്തരം നല്‍കാന് കഴിയുമെന്ന സൌകര്യമുണ്ടു.
ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഈ പണം ഉപയോഗിച്ചു കാലത്തിനു അനുസൃതമായ സ്ഥാപനങ്ങള് കെട്ടിപ്പൊക്കാനായി എന്നതാണു അമൃതാനന്ദമയിയുടേയും സായിബാബയുടേയും വിജയരഹസ്യവും മഹത്വവും.
1960മുതല് എയിഡഡ് സ്കൂള് നിയമനകച്ചവടത്തിലൂടെ കോടികള് കൊയ്തു കൂട്ടിയവര് ശ്രീനാരായണ ഗുരുവിന്റെയോ ചട്ടബി സ്വാമികളുടെയോ മന്നത്ത് പദ്മനാഭന്റെയോ പേരില് സൂപ്പെര് സ്പെഷ്യാലിറ്റി ആശുപത്രികളോ കമ്പ്യൂട്ടര് സ്ഥാപനങ്ങളോ ചാനലുകളോ തുടങ്ങിയിരുന്നെങ്കിലോ?
കാശുണ്ടായല് മാത്രം പോര.അത് എപ്പോള്,എവിടെ ,എങ്ങിനെ ,ഏതിലൊക്കെ മുതല് മുടക്കണമെന്നു പഠിച്ചു പ്രയോഗിക്കാന് അപാരമായ ബുദ്ധിവൈഭവം വേണം.നാരായണ പണിക്കര്‍ക്കും വെള്ളാപ്പാള്ളി നടേശനും മറ്റും ഇല്ലാത്തതും,സഭക്കും അമൃതാനന്ദമയിക്കും,തിരുവനന്തപുരത്തെ ജ്യോതിഷചക്രവര്‍ത്തി വ്യാജനു വരെ ഉള്ളതും അതാണു.
അതുകൊണ്ടാണു ഒരു നുള്ളു ഭസ്മം വരുത്തുന്ന മാജിക്കു പോലും കൈവശമില്ലാതെ ,കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് പുതിയ-പുതിയ അംബരചുംബികളായ സ്ഥാപനങ്ങളും ഡീംഡ് യൂണിവേഴ് സിറ്റികളും ഉയര്‍ന്ന് വരുന്നത്.
മുടന്തനെ നടത്തിക്കുകയും കുരുടനു കാഴ്ചശക്തി നല്‍കുകയും ,മാറാരോഗികളെ നടത്തിക്കുകയും,വന്ധ്യയെ പ്രസവിപ്പിക്കുകയും മറ്റും ചെയ്യുന്ന വചനശുശ്രൂഷകരും,മാന്ത്രിക-താന്ത്രിക ഏലസ്സുകാരുംധനാ‍കര്ഷണ-ഭൈരവ യന്ത്രക്കാരും,കാമദേവാകര്ഷണ-ദിവ്യാമൃതക്കാരും തുടങ്ങി വാസ്തുശാസ്ത്രക്കാരും,നക്ഷത്രഫലക്കാരും,ശനിദോഷനിവാരണപൂജക്കാരും,ചന്ദനക്കുടക്കാരും,മേല്‍മുറി സ്വലാത്തുകാരും അടങ്ങുന്ന ദിവ്യാവതാരങ്ങളാല് സംബുഷ്ടമാണു,കേരളം.പോട്ടക്കും ചന്ദനക്കുടത്തിനും പോത്തങ്കോടിനും മാരാമണിനും പുട്ടപ്പര്‍ത്തിക്കും വള്ളിക്കാവിനുമൊക്കെ പോകുന്നവരില് എല്ലാ മതക്കാരുമുണ്ടു.ഇടതനും വലതനും തീവ്രവാദിയുമുണ്ടു.

മദനകാമേശ്വരി യന്ത്രം തപാലില് വരുത്തി അരയില് കെട്ടുന്നവരില് 80-ഉം കഴിഞ്ഞു കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവര് പോലുമുണ്ടു.ആനന്ദോത്സവത്തിനും വചനോത്സവത്തിനും,പുതിയ അവതാരമായ സചിതാനന്ദ സ്വാമിയുടെ ശ്രീനാരായണ ദിവ്യപ്രഘോഷണത്തിനും മുതല് കൊലക്കേസില് പ്രതിയായ കാഞ്ചികാമകോടി പീഠാധിപതിയുടെ ദര്‍ശനതിനു വരെ ആയിരങ്ങള് ക്യൂ നില്‍ക്കുകയാണു, ഇവിടെ.
വിപ്ലവനേതാവിന്റെ ഭാര്യ ശത്രുസംഹാര പൂജ നടത്തും.മകന് പൂ മൂടും.സ്ത്രീവേഷം കട്ടി താലപ്പൊലിയെടുക്കും.
റ്റെലിവിഷനില് നിത്യവും രാവിലെ ജ്യോതിഷരത്നങ്ങള് അവതരിച്ച് എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരമേകും.ഭൂത-ഭാവി-വര്‍ത്തമാനങ്ങള് പ്രവചിക്കും.ശയനപ്രദക്ഷിണം മുതല് ഇഷ്ടദൈവങ്ങളുടെ സ്വര്‍ണത്തില് തീര്‍ത്ത രൂപം നടക്കു വെക്കുന്നത് വരെയുള്ള പാപപരിഹാരങ്ങള് നിര്‍ദ്ദേശിക്കും.“മുസ്ലീങ്ങളുംകൃസ്ത്യാനികളും അവരവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായി ഈ പരിഹാരക്രിയകള് ചെയ്താല് മതി” എന്ന് ഉദാരമനസ്കനാകും.
ദേവീക്ഷേത്രത്തില് നെയ്‌വിളക്കു വെക്കുന്നതിനും,കൃഷ്ണന്റെ അംബലത്തില് ഉരുളി കമിഴ്ത്തുന്നതിനും പകരമായി കൃസ്ത്യാനിയും മുസ്ലീമും ചെയ്യേണ്ട കര്മങ്ങളെന്തെന്നു അടുഠുതന്നെ ഇവര് രാശി വെച്ച് കണ്ടുപിടിച്ച് അരുള് ചെയ്യും.
അതു വരെ യുക്തം പോലെ ചെയ്യുക.അഥവാ, മണി ഓര്‍ഡര് അയച്ച് വിജയ യന്ത്രമോ അംഗനാകര്ഷണ-കാമദേവ ഏലസോ തപാലില് വരുത്തി അരയില് കെട്ടിക്കൊള്ളുക.ഉദ്ദിഷ്ട കാര്യം സാധിക്കും.
കെരളത്തില് ഏറ്റവും പ്രചാരമുള്ള രണ്ട് പത്രങ്ങളുടേയും ,മൂന്ന് സാഹിത്യവാരികകളുടേയും താളുകള് മറിച്ച് നോക്കിയാല് ഈ രംഗത്തെ പുതിയ അവതാരങ്ങളെകുറിച്ച് അറിയാം.ഇവര് ,പക്ഷേ, അദൃശ്യരാണു.കാണാമറയത്തിരുന്നുകൊണ്ട് ഇവര് ഓപ്പറേറ്റ് ച്ചെയ്യുന്നത് മൊബൈല് നമ്പറുകളിലൂടെയാണു.‘ഹിമാലയസാനുക്കളില് കഠിന തപസ്സനുഷ്ഠിച്ച് ലഭിച്ച മന്ത്ര-തന്ത്രവിദ്യകള് സ്വായത്തമാക്കിയ താപസ്സശ്രേഷ്ഠരാണിവര്. മാതൃഭൂമി പത്രത്തിന്റെ ക്ലാസ്സിഫൈഡ് കോളത്തില് ഇത്തരക്കാരുടെ പരസ്യങ്ങള് പെരുകിക്കൊണ്ടിരിക്കുന്നു.അതിനര്‍ഥം ഇതാണു-ഇവരുടെ കച്ചവടം ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നു.

അംഗീകൃത മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും നല്‍കാനാവാത്തതെന്തോ ഈ അവതാരങ്ങള് ഭക്തശിരോമണികളായ കേരളീയര്‍ക്ക് നല്‍കുന്നുണ്ട്.അല്ലെങ്കില് എന്തിനാണു ജാതി-മതഭേദമന്യേ ജനലക്ഷങ്ങള് ഇവര്‍ക്ക് പിന്നാലെ പായുന്നത്?
ആധ്യാത്മിക നേതാക്കള് ഇക്കാര്യം ഗൌരവപൂര്‍വ്വം ആലോചിച്ചിട്ടുണ്ടോ?ഭൌതികജീവിതത്തിലെ അശാന്തിയും അസ്വാസ്ഥ്യങ്ങളും സുരക്ഷിതമില്ലായ്മയുമ്മാത്രമാണോ പുതിയ അവതാരങ്ങള്‍ക്കു പിന്നാലെയുള്ള മരണപ്പാച്ചിലിനു കാരണം?
സാമൂഹിക ശാസ്ത്രജ്നരും രാഷ്ട്രീയ നിരീക്ഷകരും കൂടി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതല്ലേ?

ദൃഷ്ടിപഥം-വര്ത്തമാനം പ്രതിവാര പംക്തിയിലെ ലേഖനങ്ങള്
13.10.2007

Thursday 18 October 2007

ചില്ലു മേടകളിലിരുന്നങ്ങനെ ഇനി കല്ലെറിഞ്ഞ് സുഖിക്കേണ്ട..

അബോധാവസ്ഥയിലുള്ള ആളെ ബലാല്‍ക്കാരം ചെയ്തിട്ടു,അതിനു പൂറ്ണ്ണ സമ്മതമുണ്ടായിരുന്നു എന്നു വാദിച്ചാല് എങ്ങിനിരിക്കും?
മരണാസന്നാനായി, ബോധമില്ലാതെ കിടന്ന മത്തായി ചാക്കോയ്ക്കു രോഗീലേപന കൂദാശ കൊടുത്തതായി അവകാശപ്പെടുന്ന പുരോഹിതനും സഭയും വ്യക്തിസ്വാതന്ത്ര്യത്തിനു നേരെ കടന്നാക്രമണം നടത്തുകയും,കേരളത്തിലെ സാമൂഹികാന്തരീക്ഷം തകര്‍ക്കാന് ആസൂത്രിതശ്രമം നടത്തുകയുമാണു. ഇതു മുന് കൂട്ടി തയ്യാറാക്കിയ പധതിയാണു.
ബിഷപ്പ് കൊന്ത കൊടുക്കാന് പോയതു മത്തായി ചാക്കോയോടുള്ള സ്നേഹം കാരണമല്ലെന്നു വ്യക്തം
.വിവാഹ റെജിസ്റ്ററില് വ്യാജ ഒപ്പിട്ടവര് ഏതറ്റം വരെയും പോകും.

എയിഡഡ് സ്കൂള്-കോലേജ് നിയമനങ്ങള് ഈ സര്‍ക്കാര് പി എസ് സിയ്ക്ക് വിടുമെന്ന ഭയത്തില് നിന്നുടലെടുത്തതാണ് വിശ്വാസസംരക്ഷണ സമരങ്ങളും ഈ വിവാദവും.പള്ളിയുടെയും പട്ടക്കാരുടേയും കഴിഞ്ഞ 47 വര്‍ഷത്തെ മുഖ്യ വരുമാനസ്രോതസ്സാണു ഇവ.ഇക്കാണുന്നതൊക്കെ കെട്ടിപ്പൊക്കിയത് ഈ പണം കൊണ്ടാ‍ണു
.സ്വാശ്രയ കച്ചോടത്തിനു കടിഞ്ഞാണിടാന് സര്‍ക്കാര് ശ്രമിച്ചതു മുതലാണു സഭക്കു ഹാലിളകിയതു.
വിശ്വാസികളെ ഇളക്കിവിട്ടു സര്‍ക്കാരിനെ ബ്ലാക് മെയില് ചെയ്തു വരുതിയില് നിര്‍ത്തി വിദ്യാഭ്യാസമേഖലയിലെ തീവെട്ടിക്കൊള്ള അഭംഗുരം തുടരാനാണു ഈ വിവാദം കുത്തിപ്പൊക്കിയിരിക്കുന്നതു.വിശ്വാസപ്രശ്നങ്ങളില് ഒരു രാഷ്ട്രീയ കക്ഷിയും കടുത്ത നിലപാട് എടുക്കുകയില്ലെന്ന കണക്കുകൂട്ടല് ,പക്ഷേ ,തെറ്റിപ്പോയി.വിശുദ്ധകള്ളങ്ങള് പൊതുസമൂഹത്തിനു മുന്നില് തുറന്നു കാട്ടപ്പെട്ടതോടെ അവര് വെട്ടിലായിരിക്കുന്നു
.ഇക്കാര്യത്തില് ഇപ്പോള് നടക്കുന്ന സംവാദങ്ങള് ആരൊഗ്യകരമാണു.ഇതു നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കില് മതത്തിന്റെ പെരില് ഭയാനകമായ ചൂഷണങ്ങളും,അഴിമതിയും ഇവിടെ നടക്കുമായിരുന്നില്ല.വൈദികര്‍ക്കും തിരുസഭയ്ക്കും അപ്രമാദിത്വമൊന്നുമില്ല.അവരും തെരുവില് ഇങ്ങിനെ നിഷ്കരുണം വിചാരണചെയ്യപ്പെടട്ടെ.ചില്ലു മേടകളിലിരുന്നങ്ങനെ ഇനി കല്ലെറിഞ്ഞ് സുഖിക്കേണ്ട..
ഇനി പറയാനുള്ളത് വിപ്ലവത്തിന്റെ കുത്തകപ്പാട്ടം എടുത്തിട്ടുള്ളവരോടാണു.
മരിച്ചാല്‍ശരീരം ചക്കിലിട്ടാട്ടി വളമാക്കണം എന്നു ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ അവര് ചെയ്യണമെന്നില്ല.തന്റെ മൃതദേഹം മെഡിക്കല് കോളേജിനു ദാനം ചെയ്ത നവാബ് രാജേന്ദ്രനെ അവ്ര്ക്കു മാതൃകയാക്കാമായിരുന്നു.ബോഡി അടക്കാനുണ്ടെങ്കില്ലല്ലേ അതെവിടെ ,എങ്ങിനെ എന്ന പ്രശ്നം വരൂ?
മത്തായി ചാക്കൂയുടെയും പൊങ്കുന്നം വര്‍ക്കിയുടെയും ടി വി തോമസ്സിണ്ടെയും മൃതദേഹങ്ങള് മെഡിക്കല് കോളേജ് ആശുപത്രികള്‍ക്കു പഠനാവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നെങ്കില് അതു സഭയുടെ ധാര്‍ഷ്ട്യത്തിനു കനത്ത പ്രഹരമേല്‍പ്പിച്ചേനെ.
ഇക്കാര്യത്തിലെങ്കിലും ഇടതുപക്ഷക്കാര് ഏ ടി കോവൂരിനെയും എം സി ജോസഫിനേയും ഇടമറുകിനേയും കണ്ടു പഠിക്കട്ടെ.

Sunday 7 October 2007

അത് മറ്റവര് ‍തയാറാക്കി കൊടുത്തത്

പ്രൊ. എം.എൻ.വിജയന്റെ മരണത്തെക്കുറിച്ച് വിവാദമുണ്ടാക്കിയവര്ക്ക് ഒരു ലക്ഷ്യം മാത്രമാണുള്ളത്-ജനകീയാസൂത്രണം കേരളത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള സാമ്രാജ്യത്വഗൂഡാലോചനയുടെ ഉല്‍പ്പന്നമായിരുന്നുവെന്നും അതിനു വിദേശധനസഹായം ഒഴുക്കിയിട്ടുണ്ടെന്നുമുള്ള അനിഷേധ്യമായ തെളിവുകള് തമസ്കരിക്കുക.ശാസ്ത്ര സാഹിത്യ പരിഷത്തിനും, ടി എം തോമസ് ഐസക്കിനുമെതിരെ അവസാനത്തെ പത്രസമ്മേളനത്തിലും അദ്ധേഹം നിരത്തിയ വസ്തുതകള് ചര്ച്ചകളില് നിന്നു മാറ്റുക. പങ്കാളിത്തജനാധിപത്യം എന്നതു ഒരു ഫണ്‍ഡഡ് സ്പോണ്‍സേറ്ഡ് പരിപാടിയാണെന്നും ഈ കെണിയില് വീണാല് രക്ഷപെടാനാവില്ലന്നും മൂന്നാലു വര്ഷം മുന്‍പു പാഠം പറഞ്ഞപ്പോള് അതു ഒരു സ്റ്റാലിനിസ്റ്റിന്റെ ജല്‍പ്പനങ്ങളായേ മിക്കവരും വിചാരിച്ചിരുന്നുള്ളു.കാശു വാങ്ങി ശീലിക്കുന്നവര് ചെളിക്കുഴിയില് പൂഴ്ന്നു പോകുന്നതും,പുതുമടിശ്ശീലക്കാര് പ്രസ്ഥാനത്തെ തന്നെ ഹൈജാക്ക് ചെയ്യുന്നതും നാം കണ്ടു.പണം അരേയും വിഴുങ്ങും-കാശുമുടക്കുന്നവര്ക്കായി എന്തും ചെയ്യും.ഏതറ്റം വരെയും പോകും. അത്തരക്കാര്ക്ക് സ്തുതി പാടാന് അഴീക്കോടും മുകുന്ദനും റെഡി.ചാരിനില്‍ക്കുന്നവര് കല്‍പ്പിച്ചാല് എതിര്വാക്കു പറയുവതെങ്ങിനെ?വേദികളും കസേരകളും പോയാലോ? അഴീക്കോടിനു അഭിപ്രായസ്ഥിരതയില്ല.അടിയന്തിരാവസ്ഥയില് അദ്ധേഹം ഏതു പക്ഷത്തായിരുന്നു? അച്ച്യുതാനന്ദന് പണ്ടു ക്ഷണിച്ചപ്പോള് ശിവഗിരി ഉപദേശകനായി വിലസിനടന്നയാളാണു ടിയാന്.ശാശ്വതീകാനന്ദനുമായി തോളില് കൈയിട്ട് നടന്നയാളെ കുറിച്ചു കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല.അവിടെ ഭോഗികള് മാത്രമേയുള്ളുവെന്നു അദ്ധേഹത്തിനു വെളിപാടുണ്ടായതു വൈകിയാണത്രേ.വിജയന് മാഷ് മരിച്ചപ്പോള് അദ്ധേഹം അരാജകവാദിയായിരുന്നുവെന്നും കൂടെ നടന്നവര് വഴി തെറ്റിച്ചുവെന്നും പറയുന്നത് വാര്ദ്ധക്യകാല ജല്‍പ്പനങ്ങളായി തള്ളിക്കളയാനാവില്ല.അത് മറ്റവര് തയാറാക്കി കൊടുത്ത പ് ളോട്ടാണെന്ന് ഏതു കൊച്ചു കുട്ടിക്കുമറിയാം. വെറുതെ, സ്വയം തുണിയുരിഞ്ഞു കവാത്ത് നടത്തല്ലേ.

Saturday 6 October 2007

നീതിപീഠം വിചാരണവിധേയം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ നെടുംത്തൂണുകളില് ഇപ്പോഴും കര്യമായ ബലക്ഷയം വന്നിട്ടില്ലാത്തത് നീതിന്യായ സംവിധാനത്തിനു മാത്രമാണു.ദുഷിച്ചു നാറിയ ഒരു സമൂഹത്തിന്റെ പ്രതിഫലനം എല്ലാ രാംഗത്തുമുണ്ടാകുക സ്വാഭാവികം.ജുഡ്ജിമാരില് 30 ശതമാനം പേര് അഴിമതിക്കാരാണെന്ന ഒരു മുന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരസ്യപ്രസ്താവന ഇക്കാരണത്താലാണു.
പക്ഷെ ,മുച്ചൂടും അഴിമതിയില് മുങ്ങിത്താണ രാഷ്ട്രീയക്കാരും,ഉധ്യോഗസ്ഥരും,മാധ്യമങ്ങളും അടങ്ങുന്ന മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുംബോള് ജുഡിഷ്യറിയുടെ മാറ്റ് ഏറുകയേയുള്ളു.
അതുകൊണ്ടാണു ഭരണകൂടത്തിലും,മാധ്യമങ്ങളില് പോലും ,വിശ്വാസം നശിച്ചവര് അവസാന ആശ്രയമായി കോടതിയെ കാണുന്നത്.പുഴുക്കുത്തേറ്റ സമൂഹത്തില് എല്ലാറ്റിനും മേല് നീതിയുടെ ബലിഷ്ഠങ്ങളായ കരങ്ങളുണ്ടെന്ന വിശ്വാസമാണു കോടതിയോടും ന്യായാധിപരോടുമുള്ള കറയറ്റ ബഹുമാനത്തിനു നിദാനം. സത്യം ഒരിക്കല് ജയിക്കുമെന്നു,അശരണരും, നിസ്വരും,ആലംബഹീനരുമായ സാധാരണക്കാര് ആശ്വസിക്കുന്നത് ജുഡീഷ്യറിയില് അവര്‍ക്കുള്ള കറയറ്റ വിശ്വാസത്താലാണു. അനീതികളെ നിഗ്രഹിക്കുന്ന, സത്യധര്‍മ്മാദികളെ പരിരക്ഷിക്കുന്ന സ്രഷ്ഠാവിന്റെ സ്ഥാനത്ത് അവര് ന്യായാധിപരെ പ്രതിഷ്ഠിച്ചിരിക്കുന്നു.
ന്യായപീഠത്തിലിരിക്കുന്നവരുടെ ഓരോ വാക്കും സമൂഹത്തെ ആഴത്തില് സ്വാധീനിക്കുന്നതിനു കാരണം ഇതാണു.അതുകൊണ്ടു തന്നെ ന്യായാധിപര് ഓരൊ വാക്കും അളന്നു മുറിച്ചേ ഉച്ചരിക്കാവൂ.കൊടതി മുറിയിലെ വാദപ്രതിവാദങ്ങള്‍ക്കിടയില് ഇവര് നടത്തുന്ന നിരീക്ഷണങ്ങള്(ഒബ്സര്‍വേഷന്‍സ്) മാധ്യമങ്ങളുടെ തലക്കെട്ടുകലില് സ്ഥാനം പിടിക്കുകയും അവ പൊതുജനാഭിപ്രായരൂപീകരണത്തെ
ആഴത്തില് സ്വാധീനിക്കുകയും ചെയ്യുന്നു.
ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ന്യായാധിപര് ,പക്ഷേ, ചിലപ്പോഴൊക്കെ തങ്ങള് വഹിക്കുന്ന ഉന്നത സ്ഥാനത്തിനു നിരക്കാത്ത ,നിരുത്തരവാദപരമായ നിരീക്ഷണങ്ങള് നടത്താറുണ്ടു.
ഭരണഘടനാനുസൃതമായി യാതൊരു സാധുതയുമില്ലാത്തതും, വിധിയുടേയൊ കോടതി രേഖകളുടെയോ ഭാഗമല്ലാത്തതുമായ ഇത്തരം സാന്ദള് സൃഷ്ടിക്കുന്നവയാണു.ജഡ്ജിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളും,നിരീക്ഷണങ്ങളും കോടതിയുടെ വിധികളായി ജനങ്ങള് വിശ്വസിക്കുകയും,മാധ്യമങ്ങളും ,രാഷ്ട്രീയകക്ഷികളും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
സേതുസമുദ്രം പദ്ധതി നടപ്പാക്കാണമെന്നാവശ്യപ്പെട്ട് തമിഴ് നാട്ടില് ബന്ദ് ആചരിക്കാനുള്ള ഡി എം കെ ആഹ്വാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജി ബി എന് അഗ്രവാള് നടത്തിയ പരാമര്‍ശങ്ങളാണു ഈ വിഷയത്തെക്കുറിച്ച് സംവാദം അനിവാര്യമാക്കി തീര്‍ത്തിരിക്കുന്നതു.
ബന്ദ് നിരോധനം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ലെന്നു അഭിഭാഷകന് പറഞ്ഞപ്പോളാണു ജുഡ്ജിയുടെ പൊടുന്നനെയുള്ള നിരീക്ഷണങ്ങള് ഉണ്ടായതു.“നിങ്ങല് പറയുന്നത് ശരിയാണെങ്കില്,അവിടെ ഭരണഘടനാസംവിധാനങ്ങല് പൂര്‍ണമായി തകര്ന്നിരിക്കുന്നു….ഡി എം കെ സര്‍ക്കാരിനെ പിരിച്ചുവിടാന് ഞങ്ങള് ശിപാര്‍ശ ചെയ്യും…..ഇതാണു ഡി എം കെ സര്‍ക്കാരിന്റെ നിലപാടെങ്കില് യു പി ഐ സഖ്യകക്ഷി സര്‍ക്കാരിനെ പിരിച്ചുവിടാന് കേന്ദ്രം മടി കാണിക്കരുത്.”
“തമിഴ് നാട് സര്‍ക്കാരിനെ പിരിച്ചു വിടാന് സുപ്രീംകോടതി കേന്ദ്രത്തോടാവശ്യപ്പെട്ടു,” എന്നാണു മാധ്യമങ്ങളില് വാര്‍ത്ത വന്നത്.അതിനു മുന്‍പു കേരലത്തിലെ റോഡുകള് ലൊകത്തെ ഏറ്റവും മോഷപ്പെട്ട റോഡുകളാണെന്നു കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി നടത്തിയ പരാമര്‍ശവും വന് വാര്‍ത്തയായി.പരിയാരം തെരഞ്ഞെടുപ്പു ഹര്‍ജി പരിഗണിക്കവെ കേരളത്തെ ബീഹാറുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമര്‍ശവും മാധ്യമങ്ങളില് നിറഞ്ഞുനിന്നു.
കേസുകളില് വാദപ്രതിവാദം പൂര്‍ത്തിയാക്കി വിധി പറയുംപോള് ഈ പരാമര്‍ശങ്ങള് രേഖയിലുണ്ടാകണമെന്നില്ല.പക്ഷെ അതിനൊടകം അവ ജനമനസ്സുകളില് സ്ഥാനം പിടിക്കും.അവര് അതിന്റെ അടിസ്ഥാനത്തില് സ്വന്തം നിഗമനങ്ങളില് എത്തിച്ചേരും.ഇഹു വളരെ അപകടകരമായ പ്രവണതയാണു.ബാര് കൌന്‍സില് ഒഫ് ഇന്ത്യ തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടു.
ജഡ്ജിമാര് ഒരു തെറ്റും വരുത്താത്തവരും, സര്‍വകാര്യങ്ങളെക്കുറിച്ചും അവഗാഹമുള്ളവരും,കൊറ്റതിമുറിക്കകത്തുവച്ച് എന്തും പറയാന് അവകാശമുള്ളവരുമാണെന്ന് ആര്‍ക്കും മിഥ്യാധാരണയുണ്ടാവാനിടയില്ല.
ജഡ്ജിക്കും കോടതിക്കും നിയമവ്യാഖ്യാനങ്ങളില് തെറ്റു പറ്റാം.അതു തിരുത്താണു ഉന്നത നീതിപീഠങ്ങളുള്ളത്.പക്ഷേ ജഡ്ജിമാരുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കുന്ന പരാമര്‍ശങ്ങള് ഇങ്ങനെ തിരുത്താനോ പിന് വലിപ്പിക്കാനോ കഴിയില്ല.വായില് നിന്നു പുറപ്പെട്ടുപോയ വാക്കുകള് അന്തരീക്ഷത്തില് തന്നെ ഉണ്ടാകും.
കൊടതി അലക്ഷ്യഠെ ഭയന്നു മിക്കവരും ജുഡീഷ്യറിയെ സൃഷ്ഠിപരമായി പോലും വിമര്‍ശിക്കാന് ധൈര്യപ്പെടുന്നില്ല.ജഡ്ജിയുടെ മേല് ദുരുദ്ദ്യേശ്യം ആരോപിക്കാത്തിടത്തോളം ഏതു വിധിയേയും വിമര്‍ശിക്കാനും അതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനും സമൂഹത്തിനു അവകാശമുണ്ടു.പക്ഷേ അങ്ങിനെ സംഭവിക്കുന്നില്ല. അതിനാല് മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും നിതിന്യായ സംവിധാനത്തെക്കൂടി നിശിതമായ വിമര് ശനഠിനും നിരിക്ഷണങ്ങല്‍ക്കും വിധേയമാക്കണം.ആര്‍ക്കും അപ്രമാദിത്വമില്ല.
ഹൈക്കോടതിയുടെ പുതിയ കെട്ടിടത്തില് 13-ആം നബ്പര് ഒഴിവാക്കിയതു അന്ധവിശ്വാസതെ പ്രോത്സാഹിപ്പിക്കാനാണെന്നു ആരോപിച്ചു ഹര്‍ജി നല്‍കിയ ആള്‍ക്കു ഫൈന് ഇട്ട വിധി,അതു സുപ്രീം കോടതി റദ്ദാക്കിയിട്ടുകൂടി ,വിമര്‍ശിക്കപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്? ഉന്നത നീതി പീഠം പറഞ്ഞിട്ടും 13-ആം നംബെര് മുറി കെരള ഹൈക്കൊടതിയിലുണ്ടൊ എന്നു മാധ്യമങ്ങള് അന്വേഷിക്കാത്തതെന്ത്?
ഹൈക്കോടതി നിയമനങ്ങളില് സംവരണവ്യവസ്ഥകള് പാലിക്കുന്നില്ലെന്ന വിമര്‍ശനം മധ്യമങല് ചര്‍ച ചെയ്യാത്തതെന്ത്?
ജാഗരൂകരായ,പൌരബോധമുള്ള,ജനാധിപത്യാവകാശങ്ങളെക്കുറിച്ച് അവഗാഹമുള്ളവരുടെ നിതാന്ത ജാഗ്രത കോടതികള്‍ക്ക് മേല് ഉണ്ടാകണം.ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനാസ്ഥാപനമെന്ന നിലയില്,ജുഡിഷ്യറി വഴി തെറ്റാതെ മുന്നൊട്ട് പോകേണ്ടത് ഒരു സാമൂഹികാവശ്യമാണു. ജുഡീഷ്യറിയില് പൊതുജനനിരീക്ഷനം അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യമാണു ഇപ്പോഴുള്ളത്.
നിതിന്യായ വ്യവസ്ഥയുടെ ഏതു അപചയവും ഇന്ത്യന് ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കും.കോടതിയെ ക്കുറിച്ചുള്ള ആരോഗ്യകരമായ വിമര്ശനങ്ങളിലുടെ മാത്രമെ ഇത് അതിജീവിക്കാന് കഴിയൂ.
അതിനാല് നീതിപീഠവും വിചാരണ ചെയ്യപ്പെടട്ടെ.
ദൃഷ്റ്റിപഥം 6.10.2007

Friday 5 October 2007

മൂന്നാര്‍ഹൌഡിനി ആക്റ്റ്

കാണ്മ്മാനില്ല
പേരു ഡോ വി എം ഗോപാല മേനോന്‍.
കാണാതാകുംബോള്‍ വാഗമണ്‍-മൂന്നാര്‍ ദൌത്യസംഘത്തലവനായിരുന്നു.
ആളൊരു നിരുപദ്രവകാരിയും ശുദ്ധനുമാകുന്നു.
ഒരു ഉറുംബിനെപ്പോലും നോവിക്കാത്തവന്‍.
കണ്‍ വെട്ടത്തുനിന്നും ഒരു ദിവസ്സമങ്ങു മറഞ്ഞു പോയി.
നോക്കിനില്‍ക്കെ ദൃഷ്ടിയില്‍ നിന്നും തീവണ്ടി പോലും അപ്രത്യക്ഷമാക്കുന്ന
പി സി സര്ക്കാരിന്റെ ഹൌഡിനി ആക്റ്റിന്റെ പുതിയ പതിപ്പെങ്ങാനമാണോ ഇതു?
മൂന്നാര്‍ ‍ദൌത്യസംഘത്തെ ഒന്നാകെ
ഒരുനാള്‍ അപ്രത്യക്ഷമാക്കിയ ഈ വിദ്യയെ
മൂന്നാര്‍ ഹൌഡിനി ആക്റ്റ് എന്നു വിളിക്കാമോ?

Sunday 30 September 2007

ചലച്ചിത്രവിചാരം-ഒരെ കടല്‍

span style="color:#ffffff;">
strong>ഒരേ കടല്‍-ശ്യാമപ്രസാദിന്റെ പുതിയ ചിത്രം പുതിയ ദൃശ്യാനുഭവമാണ്‍.ലോകവുമായി ബന്ധമേതുമില്ലാത്ത നാഥന്‍ എന്ന ദന്തഗോപുരവാസിയായ സാമ്പത്തികവിദഗ്ധന്റെ വിചിത്ര കാമനകളുടെ ഇരയായ ഒരു ഇടത്തരം കുടുംബത്തിന്റെ പതനത്തിന്റെ കഥയാണു ഈ ചിത്രമെന്നു ചുരുക്കിയെഴുതാം.മീര അവതരിപ്പിച്ച ദീപ്തി എന്ന സ്ത്രീ കഥാപാത്രം ചഞ്ചലചിത്തയാണു.സാമ്പത്തികപ്രതിസന്ധികളും ലൈംഗികാ‍സംതൃപ്തിയുമാണ്‍ അവളെ കെട്ടുപാടുകളില്‍ വിശ്വസിക്കാത്ത, സ്ത്രീകളെ ശരീരങ്ങളായി മാത്രം കാണുന്ന പ്രൊഫെസ്സറുമായി അടുപ്പിക്കുന്നത്.നാഥനുമായുള്ള അവിഹിത ബന്ധത്തില്‍ അവള്‍ ഗര്‍ഭിണിയാകുന്നതോടെ ദീപ്തിയുടെ ജീവിതത്തിന്റെ താളം തെറ്റുന്നു.
ഈ ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ രംഗം താന്‍ ഗര്‍ഭിണിയാണന്നു അറിയിക്കാനായി ദീപ്തി നാഥനെ കാണുന്നതാണു.താന്‍ ഒരു ഗര്‍ഭിണിയെ അടുത്തു കാണുന്നത് ആദ്യമായാണെന്നു പറഞ്ഞുകൊണ്ട് അവളുടെ അടിവയറ്റില്‍ അയാള്‍ മുഖമമറ്ത്തുമ്പോള്‍ ദീപ്തിയുടെ ഇരമ്പുന്ന മനസ്സ് പ്രേക്ഷകര്‍ക്കു അനുഭവവേദ്യമാകുന്നു.പക്ഷേ കറുത്തഹാസ്യത്തിന്റെ അവിശ്വസനീയ സാധ്യതകളുപയോഗിച്ച ടി വി ചന്ദ്രന്റെ ഡാനി യുടെ അടുത്തൊന്നും എത്താന്‍ ശ്യാമപ്രസാദിനായിട്ടില്ല.പ്രേമിച്ചു വിവാഹം ച്ചെയ്ത ഭര്‍ത്താവിനെ വഞ്ചിച്ചുപേക്ഷിച്ച്, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന നാഥനെ സ്വീകരിക്കുന്നതാണ്‍ ക്ലൈമാക്സ്.അതിന്റെ സാംഗത്യം സംവിധായകനു മാത്രമെ അറിയൂ.ആ അര്‍ഥത്തില്‍ കഥ ദുര്‍ബ്ബലമാണ്‍.ദീപ്തിയുടെ ജീവിതത്തെ സ്ത്രീയുടെ സ്വതന്ത്രാസ്തിത്വത്തിന്റെ ധീരമുഖമായി വ്യാഖ്യാനിക്കുന്നത് എഴുതാപ്പുറം വായനയാണ്‍.തന്റെ കര്‍ത്തൃത്വം സ്വയം നിര്‍ണ്ണയിക്കുന്ന തന്റേടിയായ ഒരു സ്ത്രീയുണ്ട്:നഗരത്തില്‍ ബാര്‍ നടത്തുന്ന അവളാണ്‍(രമ്യാ കൃഷ്ണന്‍) ഈ സിനിമയിലെ ഏറ്റവും ശക്തയായ കഥാപാത്രം.മമ്മൂട്ടിയുടെയും,മീരജാസ്മിന്റെയും അഭിനയപ്രതിഭ തിളങ്ങി നില്‍ക്കുന്ന ചിത്രമെന്ന നിലയിലും ഇതു ശ്രദ്ധേയമാണ്‍
ഫോര്‍ട്ട് കൊച്ചിയിലെ ആങ്ലോഇന്ത്യക്കാരുടെ ജീവിതം മനസ്സില്‍ തട്ടുംവിധം ആവിഷ്കരിച്ച അകലെ , കടലില്‍നിന്നും കാതങ്ങളകന്ന് ഉയരെ നില്‍ക്കുന്നു.

മമ്മൂട്ടിയും മീരാജാസ്മിനും -ഒരേകടല്‍


ദൃഷ്ടിപഥം 29.9.2007

പൊതു ഇടങ്ങളില്‍ ദൈവങ്ങളെ കുടിയിരുത്തുന്നവരോട്

മുംബൈയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ദൈവങ്ങളെ കുടിയിറക്കാനുള്ള നടപടി തുടങ്ങിയെന്ന പത്രവാര്‍ത്തകള്‍ കൌതുകത്തോടെയാണു വായിച്ചത്.വ്യത്യസ്ത മതക്കാരും,മതവിശ്വാസികളല്ലാത്തവരും പ്രവര്‍ത്തിക്കുന്ന,പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന പൊലീസ് സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി പ്രത്യേക മതക്കാരുടെ ദൈവങ്ങളുടെ പടങ്ങളും,ചിലയിടങ്ങളില്‍ വിഗ്രഹങ്ങള്‍ പോലും വച്ച് ആരാധനയും ഉത്സവങ്ങളും നടത്തിവരുകയായിരുന്നു.
പൊതു സ്ഥലങ്ങളില്‍ ഇങ്ങനെ മതപരമായ ചടങ്ങുകള്‍ നടത്തുന്നതും,അവിടെ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ മതവിശ്വാസങ്ങള്‍ക്കനുസ്സരിച്ച് പൂജകള്‍ നടത്തുന്നതും നമുക്കു സുപരിചിതമാണു.മുന്‍ കാലങ്ങളില്‍ ഒറ്റപ്പെട്ടതും,നിരുപദ്രവകരവുമായ ചില കാട്ടിക്കൂട്ടലുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ,ഇന്നത് വകാശമായും,സംഘടനകളുടേയും,ആചാരാനുഷ്ഠാനങ്ങളുടേയുംപിന്‍ബലമുള്ള മതകര്‍മങ്ങളായും വളര്‍ന്നിട്ടുണ്ട്.അതിനു ഔദ്ധ്യോഗിക പരിവേഷവും നല്‍കപ്പെട്ടുകഴിഞ്ഞു.
കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിക്കുന്ന ഓരോ കപ്പലിന്റേയുംകീലിടല്‍ ചടങ്ങിനു ഹോമവും പൂജയും നടത്തുന്നത് ഔദ്ധ്യോഗിക പരിവേഷങ്ങളൊടെയാണു.റോക്കറ്റ് വിക്ഷേപണത്തിനു മുന്‍പ് ശാസ്ത്രജ്ഞര്‍ പൂജകള്‍ നടത്തുന്നത് പതിവാക്കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിന്റെയൊക്കെ ഉദ്ദേശ്യശുദ്ധിയെ ഓര്‍ത്ത് ക്ഷമിച്ചാലെന്തെന്ന് ചോദിക്കുന്നവരുണ്ടാകാം.
കെ എസ് ആര്‍ ടി സി ബസ് ഓടിക്കുന്ന ഡ്രൈവര്‍ തന്റെ സീറ്റിനു മുന്നില്‍ ഇഷ്ടദൈവങ്ങളുടെ പടംവെക്കുന്നത് തന്റെ അവകാശമാണെന്ന നിലയാണു ഇപ്പോഴുള്ളത്.ശബരിമല സീസണില്‍ അയ്യപ്പഭക്തരുമായി പംബക്കു പൊകുന്ന ബസുകളില്‍ അയ്യപ്പന്റെ ചിത്രങ്ങളും മാലയും പൂജാവസ്തുക്കളും വയ്ക്കുന്നതു ഏതാണ്ട് ഔദ്ധ്യോഗികമായാണു.തംബാന്നൂരും.ചെങ്ങന്നൂരും പന്തളവുമടക്കമുള്ള കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകള്‍ മണ്ഡലപൂജക്കാലത്ത് അയ്യപ്പക്ഷേത്രങ്ങളെപ്പോലെ രൂപാന്തരം പ്രാപിക്കും.പള്ളിപ്പെരുന്നാളുകള്‍ക്കും മറ്റ് ഉത്സവങ്ങള്‍ക്കും ബസുകളും സ്റ്റേഷനുകളും മതസ്ഥാപനങ്ങളെപ്പോലെ അണിഞ്ഞൊരുങ്ങും:അവിടെ മതകര്‍മ്മങ്ങള്‍ നടക്കും.
ആയുധപൂജക്കും വിദ്യാരംഭത്തിനും,ഫാക്ടറികള്‍,ഓഫീസുകള്‍,വിദ്യാലയങ്ങള്‍,സാംസ്കാരികസ്ഥാപങ്ങള്‍ തുടങ്ങി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുസ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകളുടെ ഘോഷയാത്രയാണു.മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ചട്ടക്കുടുകളില്‍ നിന്ന് വിദ്യാരംഭത്തെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ഇതിലൂടെ മറ്റ് മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും വ്യാജമതേതരത്വം പ്രചരിപ്പിക്കുകയുമാണു ചെയ്യുന്നത്.
ഓണം മലയാളിയുടെ ദേശീയാഘോഷമാണെന്നു ഉദ് ഘോഷിക്കുബോഴും അതിന്റെ വേരുകള്‍ ഹിന്ദുമതത്തിലാണെന്നും,ഓണതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്കു മതാതീതസ്വഭാവം തീരെയില്ലെന്നും മനപ്പൂര്‍വം മറക്കുകയാണു.വിളവെടുപ്പിന്റെയും ഒത്തുചേരലിന്റേയും ഉത്സവമെന്ന തലത്തില്‍ സര്‍വര്‍ക്കും ആഘോഷിക്കാന്‍ കഴിയുന്ന ഓണത്തെ മതാനുഷ്ഠാനങ്ങളുടെ ചട്ടവട്ടങ്ങളിലേക്ക് ചുരുക്കിയെഴുതുംബോള്‍ മതസ്പര്‍ധയും അസ്വാരസ്യങ്ങളും ഉണ്ടാകുക സ്വാഭാവികം.ഓണത്തിനു മത്സ്യമാംസാദികള്‍ വിളംബരുതെന്നു ശഠിക്കുംബോള്‍ ഓണത്തിലെ മതാചാരങ്ങളുടെ സ്വഭാവം മറനീക്കി പുറത്തുവരുന്നു.
മതവിശ്വാസപരമായ കാരണങ്ങളാല്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നതും അതിനു ഔദ്ധ്യോഗികപരിവേഷം നല്‍കുന്നതും ജനാധിപത്യത്തിന്റെ അന്തസത്തക്കു നിരക്കുന്നതല്ല.
ഭൂരിപക്ഷമതത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമായ ഉത്സവങ്ങള്‍ക്കും,ആഘോഷങ്ങള്‍ക്കും പൊതു ചടങ്ങുകളുടെ ഭാഗമായി ഖജനാവില്‍ നിന്ന് പണം ചെലവാക്കുന്ന സംബ്രദായവും അശാസ്യമല്ല.ക്രിസ്മസും പെരുന്നാളും സര്‍വജനങ്ങളുടേയും ദേശീയാഘോഷമാക്കാന്‍ സാധിക്കാത്തതു പോലെ വിഷുവും ദീപാവലിയുംവിദ്യാരംഭവും പൊതു ആഘോഷങ്ങളാക്കാന്‍ ഒരിക്കലും കഴിയില്ല.അതിനുള്ള സര്‍ക്കാരിന്റേയും മതസംഘടനകളുടെയും ഏതു ശ്രമവും അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും:ജനാധിപത്യ വ്യവസ്ഥക്കു മാരകമായ പ്രഹരമേല്‍പ്പിക്കും.
ഇന്ത്യന്‍ റെയില്‍വെ ഈ അപകടം തിരിച്ചറിഞ്ഞത് അടുത്തകാലത്താണു.ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ റെയില്‍വെ കഴിഞ്ഞവര്‍ഷം ചരിത്രപ്രാധാന്യമുള്ള ഒരു തീരുമാനമെടുത്തു.റെയില്‍വെ സ്റ്റേഷനുകളടക്കം റെയില്‍ വെയുടെ സ്ഥാപനങ്ങളിലെല്ലാം മതപരമായ ചടങ്ങുകള്‍ നിരോധിച്ച നടപടിയാണത്.ശബരിമല സീസണ്‍ സമയത്തും,ആയുധപൂജക്കും റെയില്‍വെ സ്റ്റേഷനുകള്‍ ചെറു ക്ഷേത്രങ്ങളായി രൂപാന്തരം പ്രാപിപ്പിക്കുകയും,ഹുണ്ടികവെച്ച് ഭക്തരുടെ പണം പിരിക്കുകയും ചെയ്യുന്നത് നമ്മള്‍എത്രയോ കാലമായി കണ്ടിരുന്നു.ഉത്തരേന്ത്യയില്‍ ദീപാവലിക്കും ഹോളിക്കുംപ്രാദേശികക്ഷേത്രോത്സവങ്ങള്‍ക്കും
പ്ലാറ്റ്ഫോറങ്ങള്‍ ഭക്തര്‍ കയ്യടക്കി ഹോമവുംപൂജയും നടത്തിവന്നത് ഇപ്പോഴും തുടരുന്നുണ്ടോ എന്നു നിശ്ചയമില്ല. പാസ്വാന്‍ രണ്ടു തവണ റെയില്‍ മന്ത്രിയായിട്ടും കൊടിയ ജാതിവിവേചനം കൊടികുത്തിവാഴുന്ന റെയില്‍വെയില്‍ അധകൃതരുടെ ദൈവങ്ങളെ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല എന്ന വൈരുധ്യവുമുണ്ടു.
എന്തായാലും ലാലു പ്രസാദ് യാദവിന്റെ ധീരമായ നിലപാടോടെ കേരളത്തിലെ സ്റ്റേഷനുകളില്‍ നിന്നു മതചിഹ് ന്നങ്ങള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി എന്ന ശുഭവാര്‍ത്തയുണ്ട്.പക്ഷെ, ക്രമേണ പ്ലാറ്റ് ഫോമുകളില്‍ ദൈവങ്ങള്‍ മണി കിലുക്കി തിരിച്ചുവരുമോ എന്നു നിശ്ചയമില്ല.ഭക്തശിരോമണികളും ജാതിബ്രാഹ്മണരുമായ ഉന്നതോദ്ധ്യോഗസ്ഥര്‍ക്കു റെയില്‍വെയില്‍ നിന്നുള്ള ദൈവങ്ങളുടെ കുടിയിറക്ക് ഒട്ടും ഇഷ്ടപ്പെടാനിടയില്ലല്ലോ.
മതചിഹ്നങ്ങള്‍ പൊതു ഇടങ്ങള്‍ കൈയ്യേറുകയും മതേതരത്വത്തെ തകര്‍ക്കുകയുംചെയ്യുന്ന മറ്റൊരു വേദി പൊതുചടങ്ങുകളാണു.ദീപം തെളിയിച്ചേ ചടങ്ങുകള്‍ ഉദ് ഘാടനം ചെയ്യൂവെന്ന് വാശിപിടിക്കുന്നവര്‍ അനാവശ്യമായ മതവൈരം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണു.ഇതു വിശ്വാസികളുടെ കാര്യം.
പൊതു ചടങ്ങുകള്‍ക്കു മുന്‍പു മതച്ഛായയുള്ള പ്രാര്‍ഥന എന്തിനാണു?എല്ലാ വിഭാഗക്കാര്‍ക്കുമുള്ളതാണെന്ന വ്യാജേന ചൊല്ലുന്ന മിക്ക പ്രാര്‍ഥനകളും ഹിന്ദുമതചിഹ്നങ്ങളിലും വിശ്വാസപ്രമാണങ്ങളിലും അധിഷ്ഠിതമായവയാണു.മനസ്സില്ല മനസ്സോടെയാണു ഈ നിര്‍ബന്ധിതപ്രാര്‍ഥനാസമയത്ത് അതില്‍ വിശ്വസിക്കാതവരും എണീറ്റ് നില്‍ക്കുന്നത്.
അതിന്യൂനപക്ഷമെങ്കിലും ഒരു മതത്തിലും വിശ്വസിക്കാത്തവരും നമ്മുടെയിടയിലുണ്ടു.സി പി ഐയുടെ ഭൂരിപക്ഷം മന്ത്രിമാരും സാമാജികരും നാസ്തികരാണു.സി പി എമ്മിന്റെ മുന്‍ നിര നേതാക്കള്‍ ദൈവവിശ്വാസികളല്ലെന്നാണു സങ്കല്‍പ്പം.ഇവര്‍ ഉദ്ഘാടകരും അദ്ധ്യക്ഷരും പ്രസംഗകരുമായി പങ്കെടുക്കുന്ന പൊതുചടങ്ങുകള്‍ക്കെങ്കിലും ഇതു വേണ്ടെന്നു വെയ്ക്കാനുള്ള സന്മനസ്സ് സംഘാടകര്‍ കാണിക്കണം.മതവിശ്വാസികളല്ലാത്തവര്‍ക്കും ഭരണഘടനാദത്തമായ പൌരാവകാശങ്ങളുണ്ടെന്നു, ഇവിടെ ന്യൂനപക്ഷാവകാശങ്ങള്‍ക്കു വേണ്ടി വീറോടെ പോരടിക്കുന്നവര്‍ പോലും മറന്നു പോവുന്നു.
മതന്യൂനപക്ഷങ്ങളുടേതടക്കം സംസ്ഥാനത്ത് 8000-ഓളം എയിഡഡ് സ്കൂളുകളുണ്ടു.ഇവയില്‍ ബഹുഭൂരിപക്ഷത്തിലും മത പഠനത്തിന്റെയും സാംസ്കാരികപൈതൃകത്തിന്റെയും പേരില്‍ മാനെജ് മെന്റുകള്‍ തങ്ങളുടെ മതവിശ്വാസം എല്ലാവരിലും അടിച്ചേല്പിക്കുന്നുണ്ടു.ഈ സ്കൂളുകളില്‍ ഉടമസ്ഥരുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായ പ്രാര്‍ഥനകളും ചടങ്ങുകളും നിര്‍ബാധം നടക്കുന്നുണ്ടു.അതില്‍ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുന്നുണ്ടു.വിവിധ ജാതി-മത സംഘടനകള്‍ ഇതു തങളുടെ മൌലികാവകാശമാണന്നു വിശ്വസിക്കുന്നു. ഈ സ്കൂളുകളില്‍ സ്ഥാപിച്ചിരിക്കുന്ന മതചിഹ്നങ്ങള്‍ മതേതരത്വത്തിനു നേരെ കൊഞ്ഞണം കുത്തുന്നു.“ഞങ്ങള്‍ ഞങ്ങളുടെ സ്കൂളുകളില്‍ ഞങ്ങള്‍ക്കിഷ്ടമുള്ളതു ചെയ്യും.നിങ്ങള്‍ നിങ്ങളുടെ സ്കൂളുകളില്‍ നിങ്ങള്‍ക്കു ഇഷ്ടമുള്ളത് ചെയ്തോ,” എന്ന നിലയിലാണു കാര്യങ്ങള്‍.
ലക്ഷക്കണക്കിനു കുട്ടികളുടെ വ്യക്തിസ്വാതന്ത്യ്രത്തിനു മെലുള്ള നഗ്ന്നമായ കടന്നുകയറ്റമാണിത്.ഇത് അര്‍ഹിക്കുന്ന ഗൌരവത്തോടെ പൊതുസമൂഹം ചര്‍ച്ച ചെയ്തിട്ടില്ല.ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ എല്ലാ മേഖലയിലും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ടു.
പൊതു ഇടങ്ങളില്‍ നിന്നും മതേതരത്വം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാതാണു ആത്യന്തികഫലം.മതമില്ലാത്തവര്‍ക്കു സ്വതന്ത്ര ഇന്ത്യയില്‍ മിക്കയിടത്തും അന്തസ്സോടെ ജീവിക്കാ‍നാവില്ലന്ന അപകടകരമായ അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു.സര്‍വപൊതു സ്ഥലങ്ങളും കയ്യൂക്കുള്ള മത-ജാതി വിഭാഗക്കാര്‍ കൈയ്യടക്കി തങ്ങളുടെ വിഭാഗീയത തീവ്രമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നടത്തുന്ന സ്ഥാപനങ്ങള്‍ പോലും അവര്‍ തങ്ങളുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തുന്നു.മറ്റു വിഭാഗങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും നേരെ അസഹിഷ്ണുതയും ശത്രുതയുംവളര്‍ത്തുന്ന അന്തരീക്ഷം ഇങ്ങനെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഒരു തീപ്പൊരി മതി,എല്ലാം ഒരു നിമിഷം കൊണ്ടു ആളിക്കത്തി ചാരമാകാന്‍.
പൊതു സ്ഥലങ്ങളില്‍ ദൈവങ്ങളെ കുടിവെച്ചാരാധിക്കുന്നവര്‍ ഇക്കാര്യം ഓത്താ‍ല്‍ നന്നു.
അഗ്നിപര്‍വതത്തിനു മുകളിലാണവര്‍ വസിക്കുന്നതു.

Wednesday 26 September 2007

പാഠം ഒന്ന്-മൂന്നാര്‍

പാഠം ഒന്ന്-മൂന്നാര്‍
അങ്ങനെ, മീശയില്ലാത്തയാളേയും ‘സ്വാഹ‘യാക്കി.
കോട്ടിട്ടയാളും മീശയുള്ളയാളും എന്നേ കുന്നിറങ്ങി വഴിയാധാരമായി അലഞ്ഞുതിരിയുന്നു.
കോട്ടിട്ടയാളിനും മേലേയുള്ളയാള്‍ നാമം ജപിക്കുന്നു.
ഇവരുടെ മേലേ കൂടിയാണിനി ജെ.സി.ബി ഉരുളുക.

Saturday 22 September 2007

ദൃഷ്ടിപഥം 22.9.2007

ദൃഷ്ടിപഥം 22.9.2007

വര്‍ത്ത‍മാനത്തിലെ പ്രതിവാരകോളത്തിലെ ലേഖനം

വിദ്യാഭ്യാസമാഫിയയെ തുരത്താന്

‍അവിഹിതമായി സമ്പാദിച്ചുകൂട്ടുന്നതും,ഒരുനയാപൈസപോലും നികുതിപ്പണമടക്കാതെ വ്യാപരിക്കുന്നതുമായ ധനമാണ് കള്ളപ്പണമെങ്കില്‍ ,സര്‍വ്വരാഷ്ടീയപാര്‍ട്ടികളുടെയും മത-ജാതി സംഘടനകളുടെയും പൂര്‍ണ്ണ പിന്തുണയോടെയും, സാംസ്കാരികനായകരുടേയും മാധ്യമങ്ങളുടേയും നിശബ്ദ പിന്തുണയോടെയും കഴിഞ്ഞ നാലരപതിറ്റാണ്ടിലേറെയായി നമ്മുടെയെല്ലാം കണ്ണും വെട്ടത്ത് ഒരു വന്‍ കള്ളപ്പണമാഫിയ ആലു പോലെ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും ശക്തമായ മാഫിയാസംഘമാണവര്‍.ഭരണകൂടങ്ങളെയും മാധ്യമങ്ങളേയും ഉള്ളം കയ്യില്‍വെച്ചു അമ്മാനമാടുന്ന അതിശക്തരാണവര്‍.അവരുടെ രോമത്തെ തൊടാന്‍ പോലും കേരളത്തില്‍ ഇന്നോളം ആര്‍ക്കും ധൈര്യം വന്നിട്ടില്ല.
വന്‍ നഗരങ്ങളെ വിറപ്പിക്കുന്ന അധോലോകസംഘങ്ങളെക്കാല്‍ പതിന്മടങ്ങു പണം വാരിക്കൂട്ടുന്ന ഇവര്‍ വ്യാപരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്.എയിഡഡ് സ്കൂളുകളും കോളെജുകളും നടത്തുന്നവരാണ് ഇവര്‍.1960 മുതല്‍ സ്കൂളുകളിലെയും 1974 മുതല് സ്വകാര്യ കൊളേജുകളിലെയും അധ്യാപക-അധ്യാപകേതര ജീവനക്കരുടെ നിയമനങ്ങള്‍ക്കും വിധ്യാര്‍ഥിപ്രവേശനത്തിനും ഇവര്‍ വാരിക്കൂട്ടിയ കോഴ എത്ര ആയിരം കോടികല് വരും? ഇപ്പോഴതെ കണക്കനുസ്സരിച്ചു പ്രതിവര്‍ഷം110 കോടിയിലധികം രൂപ ഈ ഇനത്തില്‍ ഇവര്‍ അവിഹിതമായി സമ്പാദിച്ചു കൂട്ടുന്നു എന്നു കണക്കാക്കുന്നു. ഇത്ര കാലം കൊണ്ടു ഇവര്‍ പിരിച്ചെടുത്ത കോഴപ്പണം ,അപ്പോള്‍‍, എത്ര ആയിരം കോടികല്‍ വരും? അതി ഭീമമായ സംഖ്യയാണത്.എല്ലാ രാഷ്രീയാഴിമതികളെയും വെല്ലുന്നതാണത്.
ഈ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രമുഖ മത-ജാതി സംഘടനകളുടെ പ്രാദെശികതലം മുതല്‍ മുകളറ്റം വരെയുള്ളവരുടെ പോക്കറ്റുകളിലേക്കാണ് ഇതിന്റെ സിംഹഭാഗവും എത്തുന്നത്.വ്യക്തികളും കുടുംബങ്ങളും നടത്തുന്ന സ്ഥാപനങ്ങളിലാകട്ടെ മറ്റാര്‍ക്കും വിഹിതം കൊടുക്കേണ്ട.ഇപ്പോഴത്തെ റേറ്റനുസ്സരിച്ച് പ്ലുസ് -2 അധ്യാപകനിയമനത്തിന് ശരാശരി 6 ലക്ഷം രൂപയാണ് കോഴപ്പണം നല്‍കേണ്ടത്.വീടിനടുത്ത സ്കൂളുകളില്‍ അധ്യാപകരായി കേറാന്‍ 12 ലക്ഷം രൂപക്കുമേല്‍വരെ കോഴ കൊടുക്കുന്നവരുണ്ട്.
മെയ്യനങ്ങാതെ കിട്ടുന്ന ഈ വന്‍ തുകയാണ് കേരളത്തിലെ സര്‍വ്വ മാഫിയാപ്രവര്‍ത്തനങ്ങഉടെയും അടിസ്ഥാന മൂലധനം.ഈ പണം ഉപയോഗിച്ചാണു വിദ്യാഭ്യാസ മാഫിയയില്പെട്ടവര്‍ കണ്ണായ സ്ഥലങ്ങളൊക്കെ സ്വന്തം പേരിലൊ ബിനാമികളുടെയോ സംഘടനകളുടെയൊ പേരുകളിലൊ വാങ്ങിക്കൂട്ടിയത്.ഈ കള്ളപ്പണം കൊണ്ടാണ് കഴിഞ്ഞ നാലരപതിറ്റാണ്ടു കൊണ്ട് ബാര്‍ ഹോട്ടലുകളും,ഷോപ്പിങ്ങ് കോമ്പ്ലെക്സുകളും സൂപ്പെര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും മുതല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ വരെ കെട്ടിപ്പടുത്തത്..............
ദൃഷ്ടിപഥം
വര്‍ത്തമാനം പ്രതിവാരകോളം 22.9. 2007

ലേഖനത്തിന്റെ പൂര്‍ണ്ണര്രുപം വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ

Tuesday 18 September 2007

MANGALA DEVI TEMPLE-‍മംഗളാദേവി ക്ഷേത്രം 2001-


മംഗളാദേവി ക്ഷേത്രം 2001-
ഏപ്രിലില്‍ ലേഖകന്‍എടുത്ത ചിത്രങ്ങളാണു.

തേക്കടി കടുവ സംരക്ഷണകേന്ദ്രത്തിനുള്ളിലെ വനത്തില്‍ സ്ഥിതി ചെയ്യുന്നു.തമിഴ്നാട് അവരുടെതെന്നും നമ്മള്‍ നമ്മുടേതെന്നും അവകാശപ്പെടുന്ന മംഗളാദേവിയിലെ പ്രതിഷ്ഠ കണ്ണകിയുടേതാണ്.ഏപ്രിലിലെ ചിത്ര പൌര്‍ണമിനാളില്‍ മാത്രം സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള മംഗളാദേവി ക്ഷേത്രം കുമിളിയില്‍നിന്നും 32 കിലോമീറ്ററുകളകലെയാണു.

Saturday 15 September 2007

ഇതു ഭോഗികളുടെ പൂക്കാലം ദൃഷ്ടിപഥം 15.9.2007


ദൃഷ്ടിപഥം



ഇതു ഭോഗികളുടെ പൂക്കാലം

വര്‍ത്തമാനം 15.9.2007ന് പ്രസിദ്ധീകരിച്ച ദൃഷ്ടിപഥം പ്രതിവാര പംക്തിയിലെ ലേഖനം
അഭിപ്രായം കമെന്റ്സ്ല്‍ പോസ്റ്റ്ചെയ്യുമെല്ലോ

Friday 14 September 2007

വിദ്യാഭ്യാസ മാഫിയയെ തുരത്താനുള്ള വഴി


ഉണ്മ പ്രസിദ്ധീകരിച്ച ലേഖനം
വിദ്യാഭ്യാസമാഫിയയെ തുരത്താനുള്ള വഴി……….


വര്‍ത്തമാനം പത്രത്തില്‍ ശനിയാഴ്ച്ചകളില്‍ ദൃഷ്ടിപഥം എന്ന
കോ‍ളം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച്ചകളില്‍ കോഴിക്കോട് ആകാശവാണിയില്‍ രാവിലെ 7.15നു കിഞ്ജനവര്‍ത്തമാനം
7.35നു ആല്‍ത്തറ പഞ്ചായത്ത്

Sunday 9 September 2007


D.PRADEEP KUMAR PROPOSES A VOTE OF THANKS AT THE BOOKS RELEASING FUNCTION HELD IN KOZHIKODE PRESS CLUB ON 5.1.2007.SEEN ON THE DIAS ARE SENIOR JOURNALIST P.J.MATHEW,WRITER V.R SUDHEESH,DR SEBASTIAN PAUL M.P,SOCIAL ACTIVIST K.VENU, SOCIALCRITIC SANKARANARAYANAN MALAPPURAM,
MATHRUBHUMI ASSISTANT EDITOR N.P RAJENDRAN AND DR JACOB VADAKKANCHERRY.

Sunday 2 September 2007

‍കെണിവെയ്ക്കാന്‍ പോകുന്നവരോട്‌



എലിയെപ്പേടിച്ച്‌ ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?ലെപ്റ്റോസ്പൈറോസിസ്‌ എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ്‌ പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട്‌ ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത്‌ ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ്‌ വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്‌.പിന്നീട്‌ വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്‌.അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്‌ ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ്‌ മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത്‌ മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്‌.സത്യത്തില്‍ നമുക്ക്‌ എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ്‌ രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ. ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്‌? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.സൂക്ഷ്മദര്‍ശിനിഡി. പ്രദീപ്‌ കുമാര്‍കെണിവെയ്ക്കാന്‍ പോകുന്നവരോട്‌എലിയെപ്പേടിച്ച്‌ ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?ലെപ്റ്റോസ്പൈറോസിസ്‌ എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ്‌ പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട്‌ ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത്‌ ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ്‌ വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്‌.പിന്നീട്‌ വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്‌.അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്‌ ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ്‌ മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത്‌ മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്‌.സത്യത്തില്‍ നമുക്ക്‌ എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ്‌ രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ. ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്‌? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.സൂക്ഷ്മദര്‍ശിനിഡി. പ്രദീപ്‌ കുമാര്‍കെണിവെയ്ക്കാന്‍ പോകുന്നവരോട്‌എലിയെപ്പേടിച്ച്‌ ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?ലെപ്റ്റോസ്പൈറോസിസ്‌ എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ്‌ പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട്‌ ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത്‌ ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ്‌ വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്‌.പിന്നീട്‌ വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്‌.അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്‌ ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ്‌ മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത്‌ മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്‌.സത്യത്തില്‍ നമുക്ക്‌ എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ്‌ രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ. ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്‌? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.
ദൃഷ്ടിപഥം--വര്‍ത്തമാനം പ്രതിവാര പംക്തിയിലെ ലേഖനം 8.9.2007

Monday 13 August 2007

MY BOOKS


ഉന്മ ബുക്സ്‌,നൂറനാട്‌ പ്രസിദ്ധീകരിച്ച എന്റെ രണ്ടു ലേഖനസമാഹാരങ്ങള്‍-അവര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍, സൂക്ഷ്മദര്‍‍ശിനി‍വില 55 രൂപ.
കവര്‍ ബി എസ്‌ പ്രദീപ്‌ കുമാര്‍,ചീഫ്‌ ആര്‍ട്ടിസ്റ്റ്‌,മാത്രുഭൂമി
വായിച്ചു അഭിപ്രായം ദയവായി അറിയിക്കുമല്ലോ.

Saturday 11 August 2007

ഇതു ഒരു പഴയ പരാജയപെട്ട പത്രക്കാരന്റെ ദിവാസ്വപ്നങ്ങളാണു.സദയം ക്ഷമിചാലും.
ഇതു കാലം വേറെയാണു.മിണ്ടാതിരുന്നു കാഴ്ചകള്‍ കണ്ടു രസ്സിക്കാന്‍ എന്തു രസ്സം
സ്നേഹപൂര്‍വ്വം
ഡി പ്രദീപ്‌ കുമാര്‍ ആകാശവാണി
കോഴിക്കോട്‌

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍