ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Thursday 29 November 2007

……അതിനുള്ള ആത്മബലമുണ്ടോ?

കുത്തകകള്‍ ഷോപ്പിങ് മാളുകളും,ചില്ലറ വ്യാപാരകേന്ദ്രങ്ങളും തുറക്കുകയും,പാമോയില്‍ ഇറക്കുമതി തുടരുകയും ചെയ്താല്‍ കേരളത്തിലെ കച്ചവടക്കാരും,കര്‍ഷകരും കുത്തുപാള എടുക്കുമോ?കുത്തകകളുടെ സ്ഥാപനങ്ങളേയും,പാമോയിലിനേയും നാടുകടത്താതെ നാം രക്ഷപെടില്ലേ?


ലാഭമുണ്ടാക്കാനാണു കച്ചവടം ചെയ്യുന്നത്.നാട്ടിന്‍പുറത്തെ മുറുക്കാന്‍ കടക്കാരനും,റിലയന്‍സിനും ഇതാണു ആത്യന്തിക ലക്ഷ്യം.കച്ചവടം ചെയ്യുന്ന സാധനങള്‍ വാങ്ങാന്‍ ആളുകള്‍ വരണം.ഗുണമേന്മയുള്ള സാധനം കുറഞ്ഞ വിലക്ക് ആരു നല്‍കിയാലും അവര്‍ വാങ്ങും.അതു കുത്തകയായാലും,അങ്ങാടിയിലെ മസാലക്കച്ചവടക്കാരനായാലും ഉപഭോക്താവിനു സാധനത്തിന്റെ ഗുണവും വിലയും മാത്രമാണു മുഖ്യം.


വന്‍കിടക്കാര്‍ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ട് അഡ്വാന്‍സ് നല്‍കി ഉല്പന്നങ്ങള്‍ സംഭരിക്കും.ഇടനിലക്കാരില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില കിട്ടും.ഉപഭോക്താവിനു താരതമ്യേന കുറഞ്ഞ വിലക്കു വാങ്ങുകയും ചെയ്യാം. ഇങ്ങനെ കുത്തകകമ്പനികള്‍ കാര്‍ഷികോല്പന്ന വിപണി കൈയടക്കിക്കഴിഞ്ഞാല്‍,വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിനു സാധിക്കാതെ വരും.അപ്പോള്‍ പറയുന്ന വിലക്ക് ഇവര്‍ക്ക് ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും:കൂടിയ വിലക്ക് വാങ്ങാന്‍ ഉപഭോക്താക്കളും.ഇത് കുത്തകവല്‍ക്കരണത്തിന്റെ മറുപുറം.എന്റെ വിഷയം അതല്ലല്ലോ.


എനിക്ക് ചോദിക്കാനുള്ളത് മുഴുവന്‍ കുത്തകവിരുദ്ധയോദ്ധാക്കളോടാണു‍.ഇപ്പോള്‍ ഒരു കോഴിമുട്ടയുടെ പോലും വിലയില്ലാത്ത തേങ്ങക്ക് 6-7 രൂപയുമായി വാങ്ങാന്‍ ഒരു കുത്തകമൂരാച്ചി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍, “സര്‍ക്കാര്‍ തെങ്ങ സംഭരിക്കാന്‍ വരുന്നുണ്ടെ.നിങ്ങള്‍ സ്ഥലം കാലിയാക്ക്”എന്നു പറയാന്‍ നെഞ്ചുറപ്പുള്ള കേരകര്‍ഷകര്‍ കേരളത്തിലുണ്ടാകുമോ?

അങ്ങനെ അര്‍ജ്ജവം കാണിക്കാന്‍ ചങ്കൂറ്റമുള്ളവര്‍ക്കേ ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണി ഉണ്ടാകൂ.തലമുറകളായി മലയാളി ഉപയോഗിച്ച് വരുന്ന വെളിച്ചെണ്ണ വേണ്ടെന്ന് വച്ച് പാമോയില്‍ വാങ്ങാന്‍ കേരളീയര്‍ തയ്യാറാണങ്കില്‍ ലോകത്ത് ആരു വിചാരിച്ചാലും നാളീകേര കര്‍ഷകരെ രക്ഷിക്കാനാവില്ല.


സ്വന്തം വീട്ടില്‍ പോലും പാമോയില്‍ വാങ്ങി പപ്പടം കാച്ചി ചോറുണ്ട്,‘‘പാമോയില്‍ ഇറക്കുമതി നിരോധിച്ച് ഞങ്ങളെ രക്ഷിക്കൂ” എന്നു വിളിച്ച് കൂവി തെരുവിലിറങ്ങുന്നതില്‍ കവിഞ്ഞു കാപട്യം മറ്റെന്തുണ്ടു?


വാങ്ങാനാളില്ലെങ്കില്‍ എത്ര ടണ്‍ പാമോയില്‍ വന്നാലും നമുക്കെന്ത്?എല്ലാ നാളീകേര കര്‍ഷകരും വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ പാമോയില്‍ കച്ചവടം മൂക്കുകുത്തും.

കൊല്ലന്‍ ശരിയല്ലെങ്കില്‍ ആരും അയാളുടെ ആലയില്‍ തൂശി വില്‍ക്കും!

റിലയന്‍സും മറ്റ് കുത്തകകളും ഷോപ്പിങ്ങ് മാളുകളും ,റീട്ടെയില്‍ ഷോപ്പുകളും തുറക്കുമ്പോള്‍ ,ആ പ്രലോഭനം സഹിക്ക വയ്യാതെ എല്ലാവരും അങ്ങോട്ട് വച്ച് പിടിക്കുകയാണെങ്കില്‍ ചെറുകിട കച്ചവടക്കാരുടെ കട പൊളിയും.അവര്‍ കുത്തുപാള എടുക്കും.
അതുകൊണ്ട്, കേരളത്തിലെ ഏറ്റവും വലിയ സംഘടന എന്ന് അഭിമാനിക്കുന്ന കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി ,അടിയന്തിരമായി തങ്ങളുടെ അംഗങ്ങളോടും,അവരുടെ കുടുംബങ്ങളോടും ഇങ്ങനെ സാരോപദേശം ചെയ്യുക:“അരുതേ അങ്ങോട്ട് പോകരുതേ!ഒരു മൊട്ടുസൂചി പോലും അവിടെ നിന്ന് വാങ്ങരുതേ!”.കുത്തകകളെ തുരത്താന്‍ തെരുവിലിറങ്ങിയിരിക്കുന്ന യുവജനസംഘടനക്കാരും തങ്ങളുടെ അണികളോട് ഇതു തന്നെ പറയുക.ഒപ്പം മറ്റൊന്നു കൂടി ചെയ്യാം.ഈ കുത്തകകള്‍ ടെലിക്കോം രംഗവും കയ്യടക്കി കഴിഞ്ഞു.കേരളത്തില്‍ പോലും ബി .എസ് എന്‍. എല്‍ മൊബൈലുകള്‍ പിന്നിലായി. .അതിനാല്‍, ഈ കുത്തകമൂരാച്ചികളുടെ മൊബൈല്‍ ഫോണുകളും,ലാന്റ് ഫോണുകളും തങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉഗ്രപ്രതിജ്ഞ ചെയ്യുക.ഇവരിറക്കുന്ന കുപ്പിവെള്ളം,ലഘുപാനീയങ്ങള്‍ തുടങ്ങിയവയും ബഹിഷ്കരിക്കുക.


……എന്താ, അതിനുള്ള ആത്മബലമുണ്ടോ?
കുത്തകകളുടെ ഷോപ്പിങ്ങ് മാളുകള്‍ കാണുമ്പോള്‍ കണ്ണഞ്ചിപോകുന്നോ!പാമോയില്‍ പാക്കറ്റുകള്‍ കാണുമ്പോള്‍ മനസ് ചഞ്ചലമാകുന്നോ!പുതിയ കാലത്തിന്റെ ഈ പ്രലോഭനങ്ങളേയൊന്നും അതിജീവിക്കാന്‍ കഴിയുന്നില്ലെന്നോ?

-എങ്കില്‍ ,ഇനി ഒന്നും പറയാനില്ല.
ശുഭം!

41 comments:

കെ said...

ആത്മബലം കമ്മിയായതു കൊണ്ടല്ലേ ചേട്ടാ ഈ അഭ്യാസങ്ങള്‍.

കണക്കെടുക്കൂ. ഏതാണ്ട് മൂന്നര ലക്ഷത്തോളം അംഗങ്ങളുണ്ട് കേരളത്തില്‍ സിപിഎമ്മിന്. വര്‍ഗ ബഹുജനസംഘടനകളുടെ അംഗസംഖ്യ കൂടി കണക്കിലെടുത്താല്‍ ഇത് വന്‍സംഖ്യയായി മാറും.

കുത്തകകളുടെ കടയില്‍ പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ പോകരുതെന്ന് അഭ്യര്‍ത്ഥിക്കാനുളള ആത്മബലം സിപിഎമ്മിനുണ്ടോ?

സിപിഎമ്മിന്റെ അതിശക്തമായ സാമ്പത്തിക സ്ത്രോതസുകളാണ് കെഎസ് ടിഎ, എന്‍ജിഒ യൂണിയന്‍, എകെപിസിടിഎ പോലുളള സംഘടനകള്‍. ഇത്തരമൊരു തീരുമാനമെടുത്ത് നടപ്പിലാക്കാന്‍ ഈ സംഘടനകള്‍ക്ക് ആത്മബലമുണ്ടോ?

ഉണ്ടാവില്ല എന്നതാണ് സത്യം. കുത്തക വിരുദ്ധത എന്നത് കേവലം പ്രസംഗത്തിനുളള വിഷയം മാത്രമാണ്.

കമ്പോളം മുന്നോട്ടു വയ്ക്കുന്ന പ്രലോഭനങ്ങളെ ചെറുക്കാന്‍ താങ്കള്‍ ചൂണ്ടിക്കാട്ടിയതു പോലെ അപാരമായ ആത്മബലം വേണം. അതില്ലാത്തവന്മാരാണ് കടയടിച്ചു പൊളിക്കാന്‍ നടക്കുന്നത്.

ഒരു “ദേശാഭിമാനി” said...

പ്രിയ സഹോദരാ, താങ്കള്‍ പറഞ്ഞ കാര്യം അക്ഷ്രം പ്രതി ശരിയാണു. ഇതു കൂടാതെയാണു, നാട്ടില്‍ കിട്ടാനുള്ള മുഴുവന്‍ സ്ഥലങ്ങള്‍ കൂടി നീ സാമദ്രോഹികള്‍ കൈക്കലാക്കുകയാണു. ഒരു സാധാരണക്കാരനു, ജീവിതകാലം മുഴുവന്‍ ജോലി ചെയ്താലും, 10 സെന്റു സ്ഥലം വാങ്ങാന്‍ പറ്റാതായി. ഇവരെ ചെറുത്തേ പറ്റൂ!. നമുക്കു ഉടന്‍ തന്നെ വീണ്ടും ഒരു, സ്വാതന്ത്ര്യസമരം വേണ്ടി വരും. അല്ലങ്കില്‍, നമ്മുടെ ഉപഭോക്രുത സംസ്കാരം മാറ്റണം. കൂട്ടയ പ്രവത്തനം ഇമ്മാതിരിയുള്ള സമൂഹദ്രോഹികള്‍ക്കെതിരെയാവണം. പകരം, നമ്മുടെ സാധരണക്കാരും, അതിലും താഴെ യുള്ളവരുമായ 90ശതമാനത്തില്‍ കൂടുതല്‍ വരുന്ന ജനങ്ങളിലെ ചെറുപ്പക്കാര്‍, ഇത്തരം ചെന്നായ്ക്കളുടെ വാലാട്ടിലളായ രാഷ്ട്രീയ മൂരാച്ചികളുടെ പുറകെ നടന്നു, കയും, കാലും വെട്ടിവീഴ്ത്തിയും, വെട്ടപ്പെട്ടും, അറവ മാടുകളായി, നാടിനെ നാശത്തിലേക്കു കൊണ്ടു പോകുന്നതു, ആത്മഹ്യാപരമാണു. ദയവായീ നിങ്ങള്‍ അല്ല- നമ്മള്‍ എല്ലവരെയും, ഉണര്‍ത്തേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ മെസ്സേജ് കഴിയ്ന്നത്ര ആളുകളിള്ലേക്കു എത്തിക്കുക. കൂട്ടായപ്രവര്‍ത്തനത്തിനു, ഞാന്‍ നിങ്ങളൊടൊപ്പമുണ്ട്!

കിരണ്‍ തോമസ് തോമ്പില്‍ said...

ഞാന്‍ ഇന്നലെ എര്‍ണ്ണാകുളത്ത്‌ നിന്ന് രണ്ട്‌ തേങ്ങാ വാങ്ങി വില ഒന്നിന്‌ 6 രൂപ. വെളിച്ചെണ്ണ വില 50 രൂപ. എന്റെ ചെറുപ്പം മുതലേ ഞാന്‍ വെളിച്ചെണ്ണയാണ്‌ ഉപയോഗിക്കുന്നത്‌ വെളിച്ചെണ്ണ ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവന്‍ അതേ ഉപയോഗിക്കൂ. അത്‌ ഒരാളുടെ ചോയിസാണ്‌. അല്ലാതെ നാളികേര കര്‍ഷകരെ സഹായിക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കൂ എന്ന് പറയുന്നത്‌ തകച്ചും ബാലിശമാണ്‌. നിങ്ങള്‍ക്ക്‌ എര്‍ണ്ണാകുളത്ത്‌ നിന്ന് കണ്ണൂര്‍ വരെ പോകണം KSRTC സൂപര്‍ഫാസ്റ്റും ഒരു ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ഓര്‍ഡിനറി ചാര്‍ജ്‌ പ്രൈവറ്റ്‌ ബസ്സും ഉണ്ടെങ്കില്‍ നിങ്ങള്‍ എന്ത്‌ ചെയ്യും. പണവും സമയവും ലാഭം നോക്കുന്നവന്‍ പ്രൈവറ്റ്‌ ബസ്സില്‍ പോകും. എന്നാല്‍ യാത്രയില്‍ ഇത്തിരി സേഫ്റ്റിയും അമിത വേഗത ഇഷ്ടപ്പെടാത്തവരും 50% തുക അധികം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ സൂപ്പര്‍ ഫാസ്റ്റില്‍ കയറും. ഇത്‌ തികച്ചും പേര്‍സണലായ കാര്യമാണ്‌. അല്ലാതെ KSRTC യെ നന്നാക്കാന്‍ എല്ലാവരോടും അതില്‍ കയറിപ്പോകണമെന്ന് നിര്‍ബന്ധിക്കുന്നത്‌ ബാലിശമെന്ന പോലെയാണ്‌ വെളിച്ചെണ്ണ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത്‌.

ഇനി കുത്തകകളിലേക്ക്‌ വരാം. കേരളത്തിലെ ഏറ്റവും വലിയ കുത്തകയായ വ്യാപരി വ്യവസായി ഏകോപന സമിതിയുടെ ചൂഷണത്തിലായിരുന്നു ഇതുവരെ നമ്മള്‍. അവര്‍ ഒരു വസ്തുവിന്‌ ഒരു ഏരിയയില്‍ വിലയിടുന്നു അതില്‍ കുറച്ച്‌ അവര്‍ വില്‍ക്കുകയേ ഇല്ല. കസ്റ്റമര്‍ സര്‍വ്വീസാണെങ്കിലോ വേണമെങ്കില്‍ വന്ന് വാങ്ങീരെടാ എന്ന ഭാവം. വര്‍ക്കീസും മാര്‍ജ്ജിന്‍ ഫ്രീയുമൊക്കെ വന്നപ്പോഴാണ്‌ ഇവന്മാര്‍ ഒന്ന് ഒതുങ്ങിത്തുടങ്ങിയത്‌. പണ്ടൊക്കെ ചേട്ട ഒരു പേസ്‌ വേണം എന്ന് പറഞ്ഞാല്‍ അവന്‍ ഒരെണ്ണം എടുത്ത്‌ തരും ക്ലോസപ്പുണ്ടോ എന്ന് ചോദിച്ചാല്‍ അതിന്റെ ഒരെണ്ണം ഏറ്റുത്തു തരും വേറോറു കളര്‍ നോക്കട്ടെ എന്നുകൂടിപ്പറഞ്ഞാല്‍ അവന്റെ ഭാവം മാറി. മുഖം കറുത്തു. ഇനി ഒരു ഉല്‍പ്പന്നത്തിന്റെ ഒപ്പം സൌജന്യം വല്ലതുമുണ്ടെങ്കില്‍ അത്‌ തരില്ല ചോദിച്ചാല്‍ അവന്റെ കൊള്ളിച്ച കമന്റ്‌ കേള്‍ക്കണം. സൂപ്പര്‍ മാര്‍ക്കറ്റ്‌ വന്നപ്പോഴാണ്‌ ഇതിനൊക്കെ ഒരു മാറ്റം ഉണ്ടായത്‌.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമ്മര്‍ദ്ദ രാഷ്ട്രീയം ഇന്നുമിന്നലേയും തുടങ്ങിയതല്ല.കേരളത്തില്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ കട പരിശോധിക്കാന്‍ വന്നാല്‍ കടകള്‍ അടച്ച്‌ ഹര്‍ത്താല്‍ നടത്തുക പറ്റുമെങ്കില്‍ അവരെ അക്രമിക്കുക ഇതൊക്കെയായിരുന്നു ഇവരുടെ തന്ത്രം. ഇനി അവര്‍ ഫാബ്‌ മാളും മറ്റും അടിച്ച്‌ തകര്‍ത്താലും അത്ഭുതപ്പെടാനില്ല.

ഇനി കുത്തക കമ്പനികള്‍ സാധനങ്ങള്‍ കര്‍ഷകരുടെ അടുക്കല്‍ നിന്ന് നേരിട്ട്‌ വാങ്ങുകയാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ വര്‍ഷം വയനാട്ടിലെ മാങ്ങാ ഇഞ്ചി കര്‍ഷകര്‍ക്ക്‌ കിലോയിക്ക്‌ 7 രൂപ നല്‍കിയാണ്‌ റിലയന്‍സ്‌ ഇത്‌ വാങ്ങിയത്‌. അതിന്‌ മുന്നത്തെ വര്‍ഷം കര്‍ഷകര്‍ക്ക്‌ കിട്ടിയത്‌ 3.50. അപ്പോള്‍ ഈ വ്യത്യാസം എന്തുകൊണ്ട്‌ ഇടനിലക്കാര്‍ ബാക്കി കൊണ്ടുപോകും. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു വ്യാപാരി പറഞ്ഞത്‌ ഇടനിലക്കാരനും ജീവിക്കേണ്ടേ അവനും ഇവിടെയുള്ളവനല്ലേ എന്നാണ്‌. കര്‍ഷകനും ഉപഭോക്താവിനും ഇടയിലുള്ള ഇത്തിള്‍ക്കണ്ണികളെ വരെ ന്യായികരിക്കുന്നവരാണ്‌ ഇവിടുത്തെ വ്യാപാരികള്‍.

ഇനി ഒരു വ്യാപര രഹസ്യം കൂടി പറയാം. 13 രൂപ വിലയുള്ള കുപ്പിവെള്ളം വില്‍ക്കുന്നത്‌ അക്വാഫിനയോ കിന്‍ലിയോ വിറ്റാല്‍ 3 രൂപയേ മാര്‍ജിന്‍ കിട്ടു. അതുകൊണ്ട്‌ അത്‌ സംഭരിക്കില്ല് മറിച്ച്‌ 6 രൂപായിലധികം മാര്‍ജ്ജിന്‍ കിട്ടുന്ന ലോക്കല്‍ സാധനങ്ങളാണ്‌ നമ്മുടെ വ്യാപരികള്‍ വില്‍ക്കുക. ഒരുകാലത്ത്‌ ബ്രാണ്ടഡ്‌ ഉല്‍പ്പന്നങ്ങള്‍ കമ്മീഷന്‍ കുറവാണ്‌ എന്ന് പറഞ്ഞ്‌ ബഹിഷ്ക്കരിച്ചവരാണ്‌ ഈ വ്യാപരികള്‍ കമ്മീഷന്‍ കൂടുതല്‍ കിട്ടുന്ന എന്തും ഇവര്‍ വില്‍ക്കും. എന്തിനേറെപ്പറയുന്നു ഉപഭോക്ത നിയമം ശക്തമായ ഈ കാലത്തുപോലും വിറ്റ സാധനം തിരിച്ചെടുക്കില്ലാ എന്ന് ബില്ലില്‍ എഴുതുന്നവരാണ്‌ ഇവന്മാര്‍.

മൂര്‍ത്തി said...

കിരണ്‍ പറഞ്ഞ രീതിയില്‍ മാത്രമാണ് കാര്യങ്ങളെങ്കില്‍ വിദേശവസ്ത്ര ബഹിഷ്കരണം പോലുള്ള സമരങ്ങളൊന്നും നടക്കില്ലായിരുന്നു. കൊക്കക്കോള/എവറെഡി ബാറ്ററി ബഹിഷ്കരണമൊക്കെ നടന്നിട്ടുണ്ട്. ഒരു പ്രതിരോധം എന്ന നിലക്കെങ്കിലും കുറച്ച് കാലം പറ്റിയേക്കും. പരിഷത്തൊക്കെ നടത്തിയിട്ടുണ്ട്. ടെമ്പോ എല്ലാക്കാലത്തും നിലനിര്‍ത്താന്‍ പറ്റാറില്ല എന്നു മാത്രം.

റിലയന്‍സ് വയനാട്ടിലെ മാങ്ങാ ഇഞ്ചി 7 രൂപക്ക് വാങ്ങിയതായി മാതൃഭൂമി ന്യൂസ് ഉണ്ടായിരുന്നു. അതനുസരിച്ച് വെറും 150 കിലോ മാത്രമാണ് അവര്‍ വാങ്ങിയത്. ന്യൂസാക്കുകയും ചെയ്തു.

കെ said...

ഉല്‍പന്ന ബഹിഷ്കരണത്തിന് ഒരു രാഷ്ട്രീയമുണ്ട്, കിരണ്‍. വിദേശവസ്തുക്കള്‍ ഉപേക്ഷിച്ച് ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തില്ലേ അതുപോലെ.

അത്തരം സമരരൂപങ്ങള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. പൊതുമേഖലയോട് ആഭിമുഖ്യമുളളവര്‍ക്ക് താന്‍ സര്‍ക്കാര്‍ ബസിലേ യാത്ര ചെയ്യൂ എന്ന് തീരുമാനിക്കാം. കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കാം. ശാസ്ത്രസാഹിത്യ പരിഷത്തുകാരൊക്കെ പരിമിതമായ തോതില്‍ ഈ ഉല്‍പന്ന ബഹിഷ്കരണം നടത്തുന്നുണ്ടെന്നാണ് എന്റെ അറിവ്. അത് പ്രായോഗികമാണോ അല്ലയോ എന്ന് ബഹിഷ്കരിക്കുന്ന ആളുകളുടെ എണ്ണം പോലിരിക്കും.

കുത്തകകള്‍ക്കെതിരെ സമരം നടത്തുന്ന സിപിഎം പോലുളള സംഘടനകള്‍ തങ്ങളുടെ ആദര്‍ശത്തോട് നീതി പുലര്‍ത്തുന്നുവെങ്കില്‍ ആ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുകയാണ് വേണ്ടത്.

നാളികേര കര്‍ഷകനെ സഹായിക്കാനും ഒരാള്‍ക്ക് വെളിച്ചെണ്ണ ഉപയോഗിക്കാം. മറ്റൊരാളെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ വേണ്ടി നാം നമ്മുടെ വാങ്ങല്‍ ശേഷി ഉപയോഗിക്കുമ്പോള്‍ അതിന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സ്വഭാവം കൈവരും.

വ്യക്തമായ രാഷ്ട്രീയബോധമുളളവ അപൂര്‍വം ചിലര്‍ ഇപ്പോഴും സ്വന്തം ജീവിതം കൊണ്ട് ഇത്തരം സമരങ്ങള്‍ ചെയ്യുന്നുണ്ട്. ഇതൊന്നും ആരെയും നിര്‍ബന്ധിച്ച് ചെയ്യാനാവുന്ന ഒന്നല്ല. എന്നാല്‍ ഉപഭോഗത്തിന്റെ രാഷ്ട്രീയം തിരിച്ചറിയുന്നവര്‍ക്ക് ഉല്‍പന്ന ബഹിഷ്ക്കരണം ഫലപ്രദമായ സമരമാര്‍ഗമാണെന്ന് കാണാന്‍ വിഷമമില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

വ്യാപരി വ്യവസായികള്‍ എന്ന അപ്രഖ്യാപിത കുത്തകള്‍ക്ക്‌ വേണ്ടിയാകും ഈ ചെറുത്ത്‌ നില്‍പ്പ്‌ എന്നാണ്‌ എന്റെ പക്ഷം. ബഹിഷ്ക്കരണം നടത്തി വിജയിപ്പിക്കാന്‍ കഴ്യുന്നവര്‍ക്ക്‌ എല്ലാ ഭാവുകങ്ങളും. നാളികേര കര്‍ഷകരെ രക്ഷിക്കാന്‍ ഇറങ്ങുന്നവരേ ചില ഓര്‍മ്മപ്പെടുത്തല്‍ ഞാന്‍ നടത്തുന്നു. പണ്ട്‌ ഇവിടെ റബ്ബറിന്‌ വന്‍ വിലതകര്‍ച്ച്യുണ്ടായപ്പോള്‍ തദ്ദേശിയമായി ചിലര്‍ റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ ഇന്ന് അവര്‍ എങ്ങനെ പിടിച്ചു നില്‍ക്കും. ആരെങ്കിലും അവര്‍ക്ക്‌ മാര്‍ക്കറ്റ്‌ വിലയില്‍ കുറഞ്ഞ്‌ സാധനം കൊടുക്കുമോ. പാവം തദ്ദേശിയ വ്യവസായികളല്ലെ നാളേ അന്താരാഷ്ട്ര മാര്‍കറ്റിടിഞ്ഞാല്‍ ഇവരൊക്കെയല്ലേ ഉള്ളൂ എന്നൊക്കെ ചിന്തിച്ച്‌ ആരെങ്കിലും ഇവര്‍ക്ക്‌ ഷീറ്റ്‌ കൊടുക്കുമോ. നാാളികേര ഉല്‍പ്പാദനം കുറഞ്ഞാല്‍ ഉപഭോക്താക്കള്‍ കൂടിയ വില നല്‍കെണ്ടി വരില്ലേ.

അങ്കിള്‍ said...

ഇതു കണ്ടില്ലേ കിരണ്‍

ഡി .പ്രദീപ് കുമാർ said...

മദ്യമുതലാളിമാര്‍ സ്വന്തം ഷാപ്പില്‍ നിന്നു കള്ളുകുടിക്കാത്തത് അതിന്റെ ഗുട്ടന്‍സ് അറിയുന്നതുകൊണ്ടാണു‍.പക്ഷെ, കേരകര്‍ഷകര്‍ തേങ്ങ വിറ്റ് പാമോയില്‍ വാങ്ങുന്നത് എന്തിനാണു?അതു അയാളുടെ ചോയിസ്സാണെങ്കില്‍ വാപൂട്ടി മിണ്ടാണ്ടിരിക്കുന്നതാണു ഉചിതം,കിരണ്‍.
“മദ്യം നിരോധിച്ച് ഈ കുഞ്ഞാടുകളെ രക്ഷിക്കൂ“ എന്നു ബിഷപ്പുമാര്‍ അച്ചുതാനന്ദനോടും ഉമ്മന്‍ ചാണ്ടിയോടുമൊക്കെ ആവശ്യപ്പെടുകയും, അതേസമയം മദ്യരാജാക്കന്മാരെ അരമനയില്‍ സ്വീകരിച്ചിരുത്തുകയും,അവരുടെ കാശെണ്ണി വാങ്ങി പള്ളീപണിയുകയും,തിരുവുത്സവം പൊടിപൊടിക്കുകയും ചെയ്യുന്ന അതെ കാപഠ്യമാണു ഇതും.
പാമോയിലും വേണം :കുത്തകകളുടെ കടയിലും പോകണം.2 രൂപക്കു വാങ്ങുന്ന തേങ്ങ ഇട്ടാവട്ടത്ത് തന്നെ 6-7 രൂപക്കു വില്‍ക്കുന്ന വ്യാപാരി-വ്യവസായി കച്ചോടം ഉഷാറായി തുടരണം. കക്ഷത്തിലുള്ളതൊന്നും പോകരുത്,ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം!ഈ അഭ്യാസത്തിന്റെ പേരെന്താണു?

Anonymous said...

മാരീചാ.ഒന്നു പറയുക: മറ്റൊന്നു ചെയ്യുക.ഇത് പൊതുപ്രവറ്ത്തകരുടെ ജന്മാവകാശമാണു.സാധനം വാങ്ങാന്‍ കടയില്‍ പോകുമ്പോഴും മരുമകളെ വാങ്ങുംപോഴുംവീട്ടുകാരുടെ കൂടി ഇഷ്ടവും ,പാരമ്പര്യവും നോക്കേണ്ടേ?
ഇക്കാലത്ത് നീതി സ്റ്റോറില്‍നിന്ന് എങ്ങിനെ അരി വാങ്ങും?ജാതിയില്‍ കുറഞ്ഞവരേയും കുലമഹിമയില്ലാത്തവരേയും സഖാക്കന്മാറ് എങ്ങനെ കെട്ടും?പരിപ്പു വടേം കട്ടന്‍ ചായയും പണ്ടു.സാദാ കോളേജും,പാരലലും പണ്ടു.വിദേശ സ്വാശ്രയത്തില്‍ കൊച്ചു സഖാക്കള്‍ക്കും പഠിക്കാം.കാലം മാറി!എന്താ, സഖാക്കന്മാര്‍ക്ക് ഷോപ്പിങ്ങ്മാളുകള്‍ പുളിക്കുമോ?

myexperimentsandme said...

അഴിമതി, കൈക്കൂലി തുടങ്ങി എന്ത് കാര്യത്തെപ്പറ്റി പറഞ്ഞാലും നമ്മള്‍ പറയുന്നത് തന്നെ - സ്വന്തമായി അഴിമതി നടത്താതിരിക്കുക, ആര്‍ക്കും കൈക്കൂലി കൊടുക്കാതിരിക്കുക, ആരുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങിക്കാതിരിക്കുക, എല്ലാം നിയമപരമായി മാത്രമേ ചെയ്യൂ എന്ന് തീരുമാനിക്കുക...

ഓരോരുത്തരും അങ്ങിനെ തീരുമാനിച്ചാല്‍ ഇതില്‍ പലതും താനേ നില്‍‌ക്കും. മറ്റ് പല ചര്‍ച്ചകളിലും നമ്മളില്‍ പലരും പറഞ്ഞതാണ് ഇത്.

സ്വകാ‍ര്യമാനേജ്‌മെന്റുകളുടെ മര്‍ക്കടമുഷ്ടി അവസാനിപ്പിക്കാന്‍ നമ്മള്‍ നമ്മുടെ മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കുക. നമുക്കറിയാവുന്നവരെയെല്ലാം അതിന് പ്രേരിപ്പിക്കുക.

വെളിച്ചണ്ണയെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ നമ്മള്‍ ഓരോരുത്തരും പ്രോത്സാഹിപ്പിക്കുക എന്ന “പൌരധര്‍മ്മ”ത്തിന്റെയടിസ്ഥാനത്തിലെങ്കിലും അത് ചെയ്യുക. കുറച്ച് നഷ്ടമോ അതുപോലുള്ള അസൌകര്യങ്ങളോ വന്നാല്‍ തന്നെയും പൊതുനന്മയ്ക്ക് വേണ്ടിയല്ലേ എന്ന് കരുതി അത് അഡ്‌ജസ്റ്റ് ചെയ്യുക.

നിവര്‍ത്തിയുണ്ടെങ്കില്‍ ട്രാന്‍‌സ്പോര്‍ട്ട് ബസ്സിലേ യാത്ര ചെയ്യൂ എന്നത് കെ.എസ്.ആര്‍.ടി.സി യെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുമാവാം. പക്ഷേ നമ്മള്‍ സഹായിക്കുകയും അതിനനുസരിച്ച് കെ.എസ്.ആര്‍.ടി.സിക്കാര്‍ കട്ടുമുടിക്കുകയും ചെയ്താല്‍ അങ്ങിനെ ചെയ്യാനുള്ള താത്പര്യം പോവും. പക്ഷേ നമ്മുടെ അത്തരം പ്രവര്‍ത്തികള്‍ മൂലം കെ.എസ്.ആര്‍.ടി.സി നന്നാവുകയാണെങ്കില്‍ നമുക്ക് പിന്നെയും അതില്‍ തന്നെ യാത്ര ചെയ്യാന്‍ പ്രചോദനമാവും (പക്ഷേ നിങ്ങളെയൊക്കെ സഹായിക്കാനാണ് ഞാനിതില്‍ യാത്ര ചെയ്യുന്നത്, അതുകൊണ്ട് എനിക്ക് ഹാഫ് ടിക്കറ്റെന്നോ എന്റെ വീടിന്റെ മുന്നില്‍ വണ്ടി നിര്‍ത്തണമെന്നോ വാശി പിടിക്കാനുള്ള സഹായമാണെങ്കില്‍ അതുകൊണ്ട് വലിയ പ്രയോജനമില്ല).

കൊക്കൊ കോളാ കുടിക്കാതെ കരിക്കും വെള്ളം കുടിക്കുമ്പോള്‍ അണ്ണാറക്കണ്ണനും കോക്കിനൊട്ടൊന്ന് താങ്ങി എന്ന സംതൃപ്തിയും ചിലപ്പോള്‍ കിട്ടാറുണ്ട്. ആര്‍ക്കും ചെയ്യാവുന്നതേ ഉള്ളൂ- ഒരു തോന്നലും അങ്ങിനെ ചെയ്യുന്നതില്‍ നിന്നൊരു സംതൃപ്തിയും കിട്ടിയാല്‍ മതി.

ഏഷ്യാനെറ്റിന്റെ ബെസ്റ്റ് ഓഫറുകള്‍ ഉണ്ടായിട്ടും/ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും വീട്ടില്‍ ഇന്റര്‍നെറ്റ് ബി.എസ്.എന്‍.എല്‍-ന്റെയാണ് എടുത്തത്. പറ്റുന്നവരെക്കൊണ്ടൊക്കെ എടുപ്പിക്കുകയും ചെയ്തു. ഇതുവരെ അവര്‍ നല്ല കസ്റ്റമര്‍ സര്‍വീസാണ് തന്നതും.

പൊതുമേഖലയെ സഹായിക്കുക എന്ന ഉദ്ദേശത്തോടും കൂടിയാണ് ബി.എസ്.എന്‍.എല്‍-ന്റെ സിം കാര്‍ഡ് എടുത്തത്. അതിനുവേണ്ടി നടന്ന നടപ്പും ഇരുന്ന ഇരിപ്പും ഓര്‍ത്തപ്പോള്‍ സ്വകാര്യന്മാരെ നമിക്കാന്‍ തോന്നിയെങ്കിലും അഗ്രജന്റെ പ്രൊഫൈല്‍ പോലെ ചിന്തയും വാക്കും പ്രവര്‍ത്തിയും തമ്മില്‍ വല്ലപ്പോഴെങ്കിലും 100:10:1 എങ്കിലും അനുപാതം വേണ്ടേ എന്നോര്‍ത്ത് മസിലു പിടിച്ച് ബി.എസ്.എന്‍.എല്‍-ന്റെ സിം തന്നെ എടുത്തു/എടുപ്പിച്ചു.

ഒരു മൂവ്‌മെന്റ് ഉണ്ടാവുകയും നയിക്കാന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു നേതാവുണ്ടാവുകയുമൊക്കെ ചെയ്താല്‍ ഇതൊക്കെ ഇക്കാലത്തും പറ്റും. പക്ഷേ നമ്മുടെ സൌകര്യമാണ് ഏറ്റവും വലുത് എന്നാണ് ചിന്തയെങ്കില്‍ ഒന്നും മിണ്ടണ്ട. ചുമ്മാ അങ്ങ് ചെയ്യുക.

വേണാടന്‍ said...

ഇത്രയേ ഉള്ളോ ഈ ചുവപ്പന്‍ വിപ്ലവക്കരുത്തന്മാരുടെ സംഘബലം..ഒരു വാള്‍മര്‍ട്ടോ, റിലയന്‍സോ വന്നാല്‍ തീരുന്നതാണൊ കമ്മ്യൂണിസ്റ്റു മസില്‍മക്കളുടെ ആത്മബലം ..

ഒരു പോപ്പ് റഷ്യയുടെ മുകളിലൂടെ പറന്നു പോയപ്പൊള്‍ തീര്‍ന്നു അവിടുത്തേത്..
ഒരു കുഞ്ഞന്‍ വാള്‍മര്‍ട്ടോ, റിലയന്‍സോ വരുന്ന മണമടിക്കുമ്പോള്‍, കമ്മ്യൂണിസ്റ്റുകളുടെ ആസനം പുകയും, കാരണം അദ്രുശ്യമായ സ്വര്‍ഗരാജ്യം പോലെയാണു ഈ കമ്മ്യൂണിസവും..നടപ്പാകാത്തതു തന്നെ...

കെ said...

ആദര്‍ശം എന്നുവെച്ചാല്‍ നമുക്ക് മറ്റുളളവരില്‍ അടിച്ചേല്‍പ്പിക്കാനുളള ഐറ്റമല്ലേ വക്കാരീ.

ആദര്‍ശബോധത്തോടെ ജീവിക്കുക എന്നുവെച്ചാല്‍ അത് അല്‍പം ബുദ്ധിമുട്ടുളള കാര്യമാണ്. അങ്ങനെ ജീവിതം നയിക്കുന്നവരുടെ വാക്കുകള്‍ക്ക് അവരെ അറിയുന്ന സമൂഹത്തില്‍ മൂല്യവുമുണ്ടാകും.

വാക്കും പ്രവൃത്തിയും തമ്മിലുളള ബന്ധമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്. പാമോയിലില്‍ പൊരിച്ച പപ്പടം തിന്നിട്ട് വെളിച്ചണ്ണയ്ക്കു വേണ്ടി അട്ടഹസിക്കുന്നവരുടെ വാക്കുകള്‍ ജനം പുച്ഛത്തോടെ ചിറികോട്ടി അവഗണിക്കുന്നതിന്റെ കാരണവും വാക്കും പ്രവൃത്തിയും തമ്മിലുളള ബന്ധം തന്നെ.

മത്തായി said...

റിലയന്‍സിന്റെ കുത്തകക്കു പകരം വ്യാപാരി വ്യവസായിയുടെ കുത്തകയെ അംഗീകരിക്കണം എന്നു പറയുന്നതിന്റെ ലോജിക് ഇനിയും മനസിലാകുന്നില്ല. കമ്പോളത്തില്‍ എല്ലാവരും പയറ്റട്ടെ പിന്നെന്തു കുത്തക! കേരളത്തിലെ വ്യാപാരികളുടെ കര്‍ഷക സ്നേഹം എടുത്തു പറയെണ്ടതു തന്നെയാണ്. 50 രൂപക്കു വില്‍ക്കുന്ന ഒരു വാഴക്കുല നാലു ദിവസം കൊണ്ടു 150 രൂപയുടെ പഴമാകുന്നതാണു ഇവരുടെ കച്ചവടം.

കര്‍ഷകനെ സംരക്ഷിക്കാന്‍ ഇത്രപാടുപെടേണ്ട കാര്യമേയില്ല. ഇടനിലക്കാരന്റെ ചൂഷണം മാത്രം ഒഴിവാക്കിക്കിട്ടിയാല്‍ മതി. ഉപഭോക്താവിന്‌ ആവശ്യമുള്ളതു കര്‍ഷകന്‍ ഉല്പാദിപ്പിച്ചോളും. (രാമര്‍പിള്ളയുടെ പെട്രോളിന്റെ കാലത്തു ഞാങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ചര്‍ച്ച ചെടിയെങ്ങനെ കൃഷി ചെയ്യും എന്നായിരുന്നു.) എല്ലാവരും പാമോയില്‍ കുടിച്ചു തുടങ്ങിയാല്‍ പിന്നത്തെ കൃഷി എണ്ണപ്പന. അല്ലാതെ ആവണക്കു കര്‍ഷകരെ രക്ഷിക്കാന്‍ ആരും ആവണക്കെണ്ണയില്‍ പപ്പടം കാച്ചണ്ട.

ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലാണു കേരളത്തിലാണു ഏറ്റവും മോശമായ സേവനം ഉപഭോക്താവിനു ലഭിക്കുന്നത്. വ്യാപാരിയുടെ തെറിവിളി കേള്‍ക്കാതെ ചീയാത്ത മീനോ പച്ചക്കറികളൊ തിരഞ്ഞെടുക്കാന്‍ എത്രയിടത്തു കഴിയും. അതല്ല നാട്ടുനടപ്പെന്നു കേരളത്തിനു പുറത്തു പോയിട്ടില്ലാത്തവര്‍ എങ്ങനെ അറിയാന്‍! കമ്മീഷന്‍ മാത്രം ലാക്കാക്കിയുള്ള ഈ കച്ചവടത്തില്‍, വാങ്ങുന്നവനു ആവശ്യമുള്ളതോ നിലവാരമുള്ളതോ ആയതു തീരെയും കാണില്ല. നിലവാരമുള്ള ഒരു അലക്കു സോപ്പു ഞങ്ങളുടെ നാട്ടില്‍ കണ്ടിട്ടു കാലം കുറെയായി. ഉള്‍നാടുകളിലേക്കു ചെന്നാല്‍ സ്ഥിതി എവിടെയും ഇതൊക്കെത്തന്നെ. തേയില, കാപ്പിപ്പൊടി, എല്ലാത്തരം മസാലപ്പൊടികള്‍ തുടങ്ങിയവയിലെല്ലാം ഊരും പേരുമില്ലാത്ത ബ്രാന്‍ഡുകളുടെ ഒരു കളിയാണ്. വ്യാപാരി ആവശ്യപ്പെടുന്ന കൊള്ള ലാഭം നല്‍കാത്ത സാധനങ്ങളൊന്നും ഉപഭോക്താവു കാണുന്നതേ ഇല്ല.
ഇതല്ലേ ശരിക്കുള്ള കുത്തക? നിലവാരമില്ലാത്ത സാധനങ്ങള്‍ കൊണ്ടു ഉപഭോക്താവിനെയും നികുതി വെട്ടിപ്പു കൊണ്ടു സര്‍ക്കാരിനെയും ഒരു പോലെ വഞ്ചിക്കുന്ന (വേറൊരു വാക്കാണു ഇവിടെ ചേരുന്നത്) ഈ കുത്തകകളെയല്ലെ നിയന്ത്രിക്കേണ്ടത്?

സ്വന്തമായി ഒരു പെട്ടിക്കട പോലുമില്ലാത്തവന്‍ റിലയന്‍സിനെ എതിര്‍ക്കുന്നത് സ്വന്തം ആസനത്തില്‍ ആപ്പടിക്കുന്നതുപോലെയാണ്. ടെലികോം മേഖലയിലൊക്കെ ഈ കുത്തകകള്‍ കടന്നു ചെന്നതു എല്ലാവരും സംശയത്തോടെയാണു കണ്ടത്. ഇപ്പോളോ? ഒരു പക്ഷെ ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ടെലികോം ശൃംഖല നമ്മുടെ ആയിരിക്കും. വര്‍ഷങ്ങളോളം നമ്മെ കൊള്ളയടിച്ചതിന്റെ നന്ദി സൂചകമായി ചില വിശാലമനസ്കര്‍ ഇപ്പൊളും BSNL ഉപയോഗിക്കുന്നു! ചെറുകിടയും പിന്നോക്കവുമായി നിലനില്‍ക്കാന്‍ ഇത്രയും പ്രോത്സാഹനം വേറൊരു നാട്ടിലും കിട്ടില്ല.

ഡി .പ്രദീപ് കുമാർ said...

മത്തായിയും കിരണും വായിച്ചറിയാന്‍ ഒരുപൊതുമേഖലാസ്നേഹി എഴുതുന്നു
.പണ്ടു കുറേ മുദ്രാവാക്യം വിളിച്ചതിന്റെ നീക്കിയിരുപ്പു കാരണം പുതുകൂറ്റുകാരോടു എന്തോ ഒരനിഷ്ടമുണ്ടു.ഐ.സി.സി.ഐ,കോള,റിലയന്‍സ്,സ്വാശ്രയ കോളേജ്,സ്വകാര്യ ആശുപത്രി എന്നൊക്കെ കേട്ടാല്‍ ഒരു വിമ്മിട്ടം!അതു കൊണ്ട് കഴിയുന്നതും ആ വഴിക്കൊന്നും പോകാറില്ല.ഗമ അല്‍പ്പം കുറയുമെങ്കിലും ബി.എസ്.എന്‍.എല്ലും,മക്കള്‍ക്ക് സര്‍ക്കാര്‍ സ്കൂളുമൊക്കെയാ‍യി കഴിഞ്ഞു കൂടുന്നു.വാക്കാരിമഷ്ടനും ഒപ്പമുണ്ടെന്നറിഞ്ഞ് സന്തോഷിക്കുന്നു.

myexperimentsandme said...

മത്തായീ, ബി.എസ്.എന്‍.എല്‍ വര്‍ഷങ്ങളായി നമ്മളെ എങ്ങിനെയൊക്കെയാണ് കൊള്ളയടിച്ചതെന്നൊന്ന് പറയാമോ?

ഒരു പക്ഷെ ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ ടെലികോം ശൃംഖല നമ്മുടെ ആയിരിക്കും

ഇന്ത്യയില്‍ ടെലിഫോണ്‍ ഇത്ര ചീപ്പായി തരാന്‍ സ്വകാര്യന്മാരെയും പ്രേരിപ്പിക്കുന്നതില്‍ ബി.എസ്.എന്‍.എല്‍ നുള്ള പങ്കിനെപ്പറ്റി മൂര്‍ത്തിയുടെ ബ്ലോഗിലോ മറ്റോ പണ്ടാരോ പറഞ്ഞിരുന്നു.

വ്യാപാരിവ്യവസായിക്കുത്തകയ്ക്ക് പകരം റിലയന്‍സിന്റെ കുത്തകയെ അംഗീകരിക്കണമെന്ന് പറയുന്നതും മനസ്സിലാകുന്നില്ല :) വ്യാപാരിവ്യവസായി കുത്തകയിലെ നസറുദ്ദീനും ഷേണായിയും റാവുത്തരുമൊക്കെ നാട്ടില്‍ തന്നെയുണ്ടെന്നുള്ളത് വലിയ കാര്യമാണ്. ഒരു ഇരുട്ടടി കൊടുക്കണമെങ്കില്‍ തന്നെ കോഴിക്കോടോ കൊച്ചിയോ വരെയൊക്കെ പോയാല്‍ മതി. അംബാനിക്കിട്ടൊന്ന് കൊട്ടുകൊടുക്കണമെങ്കില്‍ ബോംബെയില്‍ ചെന്നിട്ടും കാര്യമില്ല്ല. അമ്പത് നിലയുടെ അമ്പതാം നിലയിലോ മറ്റോ അല്ലേ ഇരുപ്പ്. എങ്ങിനെ കയറും അവിടം വരെ? വാള്‍മാര്‍ട്ടാണെങ്കില്‍ പറയുകയും വേണ്ട. വാള്‍ട്ടനെ അടിക്കാനാണെന്ന് പറഞ്ഞാല്‍ ഒരെംബസ്സിയും വിസ പോലും തരില്ല :)

മൂര്‍ത്തി said...

നാട്ടിലെ റൌഡിയെ ഒരു പാഠം പഠിപ്പിക്കാന്‍ പല വഴികളുണ്ട്. ഒന്ന് വെരട്ടി നോക്കാം. ഇല്ലേല്‍ എല്ലാവരും ചേര്‍ന്ന് അവനിട്ട് നല്ല പൂശ് പൂശാം.അതും ഇല്ലേല്‍ പോലീസില്‍ പറയാം. ബോംബെയില്‍ നിന്ന് കൊട്ടേഷന്‍ പാര്‍ട്ടികളെ കൊണ്ടു വരാം. അറ്റ കൈക്ക് ഇറ്റലിയില്‍ നിന്ന് മാഫിയക്കാര്‍ വന്നാല്‍ കാര്യങ്ങളൊക്കെ ശരിയാവുമെന്ന് വിചാരിക്കാം.

കൊട്ടേഷന്‍‌കാരനും മാഫിയക്കാരനും‍ വന്നിട്ട് തിരിച്ച് പോയില്ലെങ്കില്‍ പിന്നെ നാം ആരെ കൊണ്ടു വരും എന്നതാണെന്റെ പേടി. :)

വക്കാരിക്ക് നന്ദി..എന്റെ ആ പോസ്റ്റ് ഇവിടെ. ആ ബ്ലോഗില്‍ നാലാളു കയറിയിട്ട് കാലം കുറെയായി. :)

myexperimentsandme said...

നിലവാരമുള്ള ഒരു അലക്കു സോപ്പു ഞങ്ങളുടെ നാട്ടില്‍ കണ്ടിട്ടു കാലം കുറെയായി. ഉള്‍നാടുകളിലേക്കു ചെന്നാല്‍ സ്ഥിതി എവിടെയും ഇതൊക്കെത്തന്നെ. തേയില, കാപ്പിപ്പൊടി, എല്ലാത്തരം മസാലപ്പൊടികള്‍ തുടങ്ങിയവയിലെല്ലാം ഊരും പേരുമില്ലാത്ത ബ്രാന്‍ഡുകളുടെ ഒരു കളിയാണ്.

മൊത്തം പ്രശ്‌നമായല്ലോ മത്തായീ. കേരളം മൊത്തം ഒരു മെട്രോയോ മറ്റോ പോലെയാണെന്നും പട്ടിക്കാടെന്നൊരു സ്ഥലം കേരളത്തിലില്ലെന്നും ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അവിടെയും ഇന്ത്യയിലെ ഏത് മെട്രോയിലും കിട്ടുന്ന എന്തും കിട്ടുമെന്നും ഒക്കെ ഏതോ ഒരു കുത്ത കക്കമ്പനിയുടെ കുത്ത കമുതലാളിയോ മറ്റോ എവിടെയോ പറഞ്ഞതായി വായിച്ചെന്നോ മറ്റോ ഓര്‍ക്കുന്നപോലെ... :)

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരിപ്പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. എതേങ്കിലും വ്യാപാരിയേത്തല്ലിയ കഥയൊന്നും ഇതുവരെ കേട്ടിട്ടില്ല. വ്യാപാരികള്‍ ഉദ്യോഗസ്ഥന്മാരേയും മറ്റും തല്ലിയ കഥ കേട്ടിട്ടുണ്ട് താനും. പിന്നെ നസ്സുറുദ്ദീനേ ഇരുട്ടടി അടിക്കാന്‍ കോഴിക്കോട്ട് പോയാല്‍ മതി പക്ഷെ അംബാനിയേത്തല്ലാന്‍ ബോംബേയില്‍ പോകെണ്ടെ എന്ന വാദവും മുട്ടാപ്പോക്കാണ് എന്ന് പറയാതെ വയ്യ. പിന്നെ വ്യാപാരിക്കുത്തകക്ക് പകരം റിലയന്‍സ് കുത്തകയോ എന്ന ചോദ്യവും ബാലിശമാണ് . റിലയന്‍സ് അല്ലാതെ മറ്റൊന്നും പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല . കുത്തകകള്‍ക്കിടയില്‍ത്തന്നെ മത്സരമുണ്ട്. സര്‍ക്കാരിന് ചില്ലറമേഖലയില്‍ വിലക്കയറ്റമുണ്ടായാല്‍ ഇടപെടാന്‍ അധികാരമുണ്ട്.പിന്നെ ആരും ഒറ്റയടിക്ക് കുത്തകളുടെ അടുത്തേക്ക് ഓടും ഒന്നും ഇല്ല. സാധനങള്‍ ഒക്കെ ക്രിത്യമായി മാസാദ്യം വാങ്ങുന്നവര്‍ കുത്തകകളേ ആശ്രയിച്ചേക്കാം . എന്നാല്‍ പറ്റ് ബുക്ക് പരിപാടിയൊന്നും കുത്തകകള്‍ നല്‍കില്ലല്ലോ. അപ്പോള്‍ ഇനിയും വ്യാപരികള്‍ക്ക് സാധ്യതയുണ്ട്. കുത്തകള്‍ വന്ന് എല്ലാം കൊണ്ടുപോകും എന്നത് വെറും മുറവിളി മാത്രമാണ്. അതില്‍ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും സോളിഡാരിറ്റിയുടെ സങ്കുചിത താല്പര്യങ്ങളും ചേര്‍ത്ത് വിളബുമ്മ്പോള്‍ എന്തോ വലിയ ഭീകരത വരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയുന്നതാണ്.

ഇനി നമുക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് വരാം. ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്ന്ത് സര്‍ക്കാര്‍ ടെലഫോണിന്റെ കുത്തകയായിരുന്നു. അന്ന് ഒരു അപേക്ഷ കൊടുത്ത് എത്ര നാള്‍ കഴിഞാണ് ഒരു ഫോണ്‍ കണക്ഷന്‍ ലഭിക്കുക എന്നത് ഓര്‍മ്മയുള്ളവര്‍ക്ക് അറിയാം അല്ലാത്തവര്‍ക്ക് വേണ്ടി ഇപ്പോഴത്തെ ഒരു ഉദാഹരണവും പറയാം. ബാക്കി എല്ലാ കമ്പനികളുടെയും പ്രീപെയ്ഡ് കാര്‍ഡുകള്‍ സുലഭമായി ലഭിക്കുമ്പോള്‍ എന്തെ ബി.എസ്.എന്‍.എലിന്റെ പ്രീപെയ്ഡ് കാര്‍ഡ് ലഭിക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് ഇപ്പോഴും ബീസ്.എന്‍.എല്‍. നെറ്റ്വര്‍ക്കില്‍ മാത്രം നെറ്റ്വര്‍ക്ക് ബിസി കാണുന്നു.

വീണ്ടും പഴയ കാലത്തേക്ക്. വിളിക്കാത്ത കോളുകള്‍ക്ക് ലക്ഷങ്ങളുടെ ടെലഫോണ്‍ ബില്‍ വന്ന കഥകള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. വളരെ നീണ്ട ക്യൂ നിന്ന് ജീവനക്കാരുടെ സൌകര്യം നോക്കി ഫോണ്‍ ബില്ല് അടച്ച് കാലാം മറന്നു പോയോ. എന്തായിരുന്നു പഴയ ടെലഫോണ്‍ നിരക്കുകള്‍ എന്ന് മറന്നു പോയോ. ഇനി ഫോണ്‍ കേടായാല്‍ നന്നാക്കന്‍ വരുന്ന ജീവനക്കാരനേയും കാത്തിരുന്നത് മറന്നോ. അവന്‍ നല്‍കിയ കൈക്കൂലി മറന്നോ. പൊതുമേഖല കുത്തകള്‍ ഇന്ത്യക്കാരനേ സ്നേഹിച്ചത് ഇങ്ങനെ. പിന്നെ റിലയന്‍സിന് വേണ്ടി ബി.എസ്.എന്‍.എല്‍ ഒത്തുകളിക്കുന്നു എന്ന ആരോപണം വേറേ.

ഇനി അടുത്ത പൊതുമേഖലക്കാരനിലേക്ക് വരാം എല്‍.ഐ.സി. എന്തായിരുന്നു എല്‍.ഐ.സി.ക്കാരന്റെ ഒരുകലാത്തെ ഭാവം. 1995 കാലഘട്ടത്തില്‍ ഹൌസ് ലോണ്‍ ല്‍.ഐ.സി യില്‍ നിന്നെടുത്തിരുന്നു. എല്ലാ മാസവും ക്രിത്യമായി ലോണ്‍ അടച്ചാല്‍ മാത്രം പോരാ ബില്ലുകള്‍ സൂക്ഷിച്ച് വയ്ക്കണം . ഇടക്ക് ചില്‍ കത്തുകള്‍ വരും നിങ്ങള്‍ മാര്‍ച്ചിലെ തുക അടച്ചില്ല. പിന്നെ ഉടന്‍ ആ രസീറ്റുമായി ചെന്ന് ഏമാന്‍ മാരെ കാണണം. കഷ്ടകാലത്തിന് ആ രസീറ്റെങ്ങാനും ഇല്ലെങ്കില്‍ ആ മാസത്തെ പണം പിഴ സഹിതം ഒടുക്കണം. മാര്‍ച്ചിലെ തുക അടക്കാതെ എങനെ ഏപ്രിലിലെ തുക ഏടുത്തത് എന്ന സാധാരണ ലോജിക്കുന്നും ഏമാന്മാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഈ പരിപാടിക്ക് ടെലക്കോമും മോശമായിരുന്നില്ല.

ഇനി ഇന്നും എല്‍.ഐ.സി ക്കാര്‍ തങ്ങളുടെ പോളിസി മാര്‍ക്കറ്റ് ചെയ്യുന്നത്. ബാക്കി എല്ലാ കമ്പനികളും തട്ടിപ്പാണ് എന്ന് പറഞ്ഞാണ്.മറ്റ് കമ്പനികളുടെ കുറ്റം പറയുക എന്നത് എല്‍.ഐ.സി. ഏജന്റ്മാരുടെ പ്രധാന്‍ പരിപാടിയാണ്. തങ്ങളും മറ്റുള്ളവരും ഇന്‍ഷുറന്‍സ് റ്ഗുലേറ്ററി കമ്മിഷന്റെ പരിധിയില്‍ വരുന്നതാണ് എന്ന് പോലും ഇവര്‍ കരുതുന്നില്ല.

ഇനി മത്തായി പറഞ്ഞ കാര്യം. വക്കാരി കേരളത്തില്‍ പട്ടിക്കാടൊന്നും ഇല്ലായിരിക്കാം. പക്ഷെ അവിടെ എന്ത് വില്‍ക്കണം എന്ന് തീരുമാനിക്കുന്നത് ആ സ്ഥലത്തെ വ്യാപാരി വ്യവസായികളാണ്. പണ്ട് ഹിന്ദുസ്ഥാന്‍ ലിവറും ബ്രൂക്ക്ബോണ്ടും ബ്രിട്ടാനിയയും ഒക്കെ ബഹിഷ്ക്കരിച്ചത് ഓര്‍മ്മയുണ്ട്ല്ലോ. അതു പോലെ ഇപ്പോള്‍ അപ്രഖ്യാപിത ബഹിഷ്ക്കരണങ്ങളാണ് ഞാന്‍ നേരത്തെപ്പറഞ്ഞ കുപ്പിവെള്ളത്തിന്റെ ഉദാഹരണം നഗരങ്ങളില്‍ കാണുന്നതാണ്. അതിന്റെ മറ്റൊരു പതിപ്പാണ് മത്തായി പറയുന്നത്. ഇന്ന് ഹിന്ദുസ്ഥാന്‍ ലിവറടക്കമുള്ളവര്‍ കടയില്‍ സാധനം എത്തിക്കും. എന്നാല്‍ വ്യാപരികളില്‍ നിന്ന് പ്രതികരണം ഇലെങ്കില്‍ പിന്നെ അവര്‍ അങ്ങഓട്ട് പോകില്ല. സിഗരറ്റിന്റെ നികുതി പ്രശനത്തില്‍ ഐ.ടി.സി യുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്ക്കരണമായൊരുന്നു വ്യാപാരികള്‍ നടത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വന്നതാണ് ഇവന്മാരുടെ ധാര്‍ഷ്ട്യം അല്പമെങ്കിലും കുറച്ചത്.അല്ലായിരുന്നു എങ്കില്‍ കാണാമായിരുന്നു വ്യാപാരി വ്യവസായികളുടെ കുത്തകവല്‍ക്കരണത്തിന്റെ മറുരൂപം

ഇനി സര്‍ക്കാര്‍ ഏയ്‌ഡഡ് വിദ്യാലയം. പാഠ്യപദ്ധതി പരിഷ്ക്കരണം ആദ്യ ഘട്ടം മുതല്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു അധ്യാപക സംഘടനകള്‍. ഇപ്പോള്‍ ക്ലസ്റ്റര്‍ മീറ്റിംഗുകള്‍ ബഹിഷ്ക്കരിക്കുക തുടങ്ങിയ കലാപരിപാടികളില്‍ എത്തി നില്‍ക്കുന്നു അത്. ഒരു മാസത്തോളം സ്വന്തം ഉത്തരവാദിത്വം മറന്ന് സമരം ചെയ്ത അധ്യാപകരെ മറന്നിട്ടില്ലല്ലോ? ഇന്ന് നില നില്‍പ്പ് തന്നെ ചോദ്യം ചെയ്യുമെന്ന് വന്നപ്പോഴാണ് അധ്യാപകര്‍ അല്പമെങ്കിലും നിലത്ത് നിന്നത്. നല്ല അദ്ധ്യാപകര്‍ ഇല്ലായെന്നൊന്നും ഞാന്‍ പറയില്ല. ഞാനും അങ്ങനെ ഒരു വിദ്യാലയത്തിലാണ് പഠിച്ചത്. പക്ഷെ അത് മാത്രം മഹത്തരം എന്ന് പറയുമ്പോഴാണ് വിയോജിപ്പ്.

മത്സരം ഏത് മേഖലയിലും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും എന്നാണ്‍` ഞാന്‍ വിശ്വസിക്കുന്നത്. ഇന്ന് ഇന്ത്യന്‍ കമ്പനികള്‍ ആഗോള തലത്തില്‍ മുന്നേറുന്നതിന്റെ കാരണവും അതാണ്. പൊതുമേഖലയുടെ സ്വതവേ അലസമായ സ്വഭാവവും യൂണിയന്‍ വല്‍ക്കരണവും അതിനെ അതിന്റെ അനിവാര്യമായ പതനത്തിലേക്ക് നയിച്ചു എന്നേ ഞാന്‍ കരുതു.

മൂര്‍ത്തി said...

കിരണ്‍ പൊക്കിപ്പറയുന്ന സ്വകാര്യ മൊബൈല്‍ നിരക്ക് കുറഞ്ഞത് ബി.എസ്.എന്‍.എല്‍ രംഗത്ത് വന്നതോടെയാണെന്ന് ആര്‍ക്കും അറിയാത്ത രഹസ്യമല്ലല്ലോ. അവരുടെ വരവ് സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി വൈകിക്കുകയായിരുന്നുവെന്നും, സേവനം ബോധപൂര്‍വം മോശമാക്കപ്പെടുന്നുണ്ടെന്നുമൊക്കെ ശക്തമായ വാദങ്ങളുണ്ട്. പലതിലും സത്യവുമുണ്ട്. എന്റെ ആ പഴയ പോസ്റ്റില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വന്നാല്‍ പ്രീമിയം കുറയുന്നതിനു പകരം കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 30% മുതല്‍ 150% വരെ കൂടുകയായിരുന്നുവെന്ന് അറിയാമോ? വിലപേശാന്‍ കഴിവുള്ളവര്‍ക്ക് ഇളവു കിട്ടും എന്നതും ചേര്‍ത്ത് വായിക്കുക. ക്ലെയിം നല്‍കുന്ന കാര്യത്തിലും ഈ വ്യത്യാസമുണ്ട്. 2005-06ല്‍ പൊതുമേഖലാ കമ്പനികള്‍ പ്രീമിയ വരുമാനത്തിന്റെ 89.94% ക്ലെയിം ആയി തിരിച്ചു കൊടുത്തപ്പോള്‍ സ്വകാര്യ കമ്പനികള്‍ 54.47% ആണ് തിരിച്ചു നല്‍കിയത്. പൊതുമേഖലയില്‍ തട്ടിപ്പാണെന്നു വേണേല്‍ വാദിക്കാം. പൊതുമേഖലാ കമ്പനികള്‍ 2005-06ല്‍ സര്‍ക്കാരിലേക്ക് നല്‍കിയ ലാഭവിഹിതം 1000 കോടിയില്‍ പരം രൂപയാണ്. ഇത് സാമൂഹ്യ പുനര്‍ നിര്‍മ്മാണച്ചുമതല കൂടി അവര്‍ വഹിക്കുന്നു എന്നതിനു വേണ്ടി പറയുകയാണ്.
(അവലംബം: people against globalisation - insurance issue-April 2007)

കിരണ്‍ തോമസ് തോമ്പില്‍ said...

സര്‍ക്കാരിന് മൊത്തം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കൂടി എത്ര രൂപ നഷ്ടമുണ്ടാക്കി എന്നും പറയണമായിരുന്നു.

പൊതുമേഖല സ്ഥാപനങ്ങള്‍ നന്നായി മത്സര സ്വഭാവത്തോടെ പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് നല്ല സേവനം തരണം അല്ലാതെ അവരുടെ കുത്തകയൊന്നും അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. ഇവിടെ സ്വകാരയ കമ്പനികള്‍ വരുമ്പോള്‍ പൊതുമേഖല തേനും പാലുമൊന്നും തരികയല്ലായിരുന്നു എന്നെ ഞാന്‍ പറഞ്ഞുള്ളൂ. പൊതുമേഖലയിലും സര്‍ക്കാരിലും പ്രവര്‍ത്തിക്കൂന്ന ജീവനക്കാരുടെയും മാനേജ്മെന്റിനേയ്ം മനോഭാവം തന്നെയാണ് പ്രശ്നം. ഒരു കാലാത്ത് അവര്‍ കുത്തകയാക്ക ആയിരുന്നതിന്റെ മധുര ഓര്‍മ്മകളിലാണ്‍്. അന്ന് വേറെ ഗതി ഇല്ലാത്തതിനാല്‍ സഹൈച്ചു. ലാഭന്മുണ്ടാക്കത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ഭാരമാണ് എന്ന് പറഞ്ഞത് ബുദ്ധദേവ് ഭട്ടാചാര്യയാണ്.

മൂര്‍ത്തി said...

മുകളിലെ കമന്റില്‍ പൊതുമേഖലാ കമ്പനികള്‍ എന്നത് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നു തിരുത്തി വായിക്കുക. അവര്‍ കൊടുത്തതാണ് 1000+ കോടി. പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്ല സേവനം നല്‍കണം പ്രവര്‍ത്തിക്കണം എന്ന കാര്യത്തിലൊന്നും യാതൊരു തര്‍ക്കവുമില്ല.

നിലാവര്‍ നിസ said...

സുഹൃത്തേ..

ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..
സമയമുള്ളപ്പോള്‍ ഈ നിലാവൊന്നു കാണുമല്ലോ
http://nilaavuu.blogspot.com/

സ്നേഹം
നിലാവര്‍നിസ..

Anonymous said...

എടോ, പ്രദീപേ
തനിക്ക് ബുദ്ധി തെളിഞ്ഞ് വരുന്നത് കാണുന്നതില്‍ സന്തോഷം!1979-2007 തന്റെ ഗ്രാഫ് തെങ്ങ് പോലെ തന്നെ മുകളിലേക്ക്. ഉഗ്രന്‍ പോസ്റ്റെടോ! ജയയാണു മിക്കപ്പോഴും തന്റെ പോസ്റ്റിന്റെ സ്ക്രൂട്ടിനി. ജയക്കും വിവരം വച്ച് തുടങ്ങിയിട്ടുണ്ട്.
ഇതു വായിച്ചപ്പോള്‍ പണ്ട് ‘നാണപ്പന്‍’ എഴുതിയ ഒരു ചരക്ക് ഓര്‍മ്മ വന്നു. വി.എസ്. വെട്ടിനിരത്തലുമായി നടക്കുന്ന കാലം. വി.കേശവനും കൂടെയുണ്ട്. അന്ന് നാണപ്പന്‍ ഒരു വെല്ലുവിളി നടത്തി. ഇങ്ങനെ വെട്ടിനിരത്താന്‍ നടക്കാതെ പറ്റുമെങ്കില്‍ ഒരു 10 പറകണ്ടമെങ്കിലും കൃഷി ചെയ്ത് കാണിച്ച് താ, എന്ന്.ഇന്ന് വരെ ആരും അതിനു പ്രതികരിച്ചിട്ടില്ല. അപ്പോള്‍ നമ്മുടെ പേച്ചും പ്രവര്‍ത്തിയും തമ്മില്‍ വലിയ അന്തരമുണ്ട്. അതാണീ മലയാളിയുടെ ദോഷം. ഇത് കൊണ്ടേ പോകൂ. അനുഭവിച്ചു തന്നെ തീരണം. ബുദ്ധിയുള്ളവന്‍ മാറിനടന്നോളും. എഴുത്ത് തുടരൂ സഖാവേ.
അ.കു.ക എന്ന സ്നേഹിതന്‍

നിലാവര്‍ നിസ said...

ഇന്നു നിലവിലുള്ള സന്ദിഗ്ദ്ധാവസ്ഥയെ പരിഹരിക്കാന്‍ ഏറ്റവും പൊളിറ്റിക്കലും ലളിതവും ( സങ്കീര്‍ണ വ്യവഹാരങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത)പ്രായോഗികവുമായ ഒരു നിര്‍ദ്ദേശമാണു പ്രദീപ് മുന്നോട്ടു വച്ചിരിക്കുന്നത്. കമ്പോളവും സംസ്കാരവുമെല്ലാം ബഹുരാഷ്റ്റ്ര കുത്തകകള്‍ കയ്യടക്കി വച്ചിരിക്കുകയാനെന്നും അതിനാല്‍ ഇത്തരം ചില സമീപനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഇതെല്ലാം യുറ്റോപ്യന്‍ ആണെന്നും ഇതിനെ ചെറുക്കാതെ ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതാണു പ്രായോഗികം എന്നു ഘോര ഘോരം പ്രസംഗിക്കുന്ന വിപ്ലവകാരികളെ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ..ചെയ്യാനാവുന്ന നൂറു നൂറു കാര്യങ്ങളെ അവഗണിച്ച് എം എന്‍ സി കള്‍ക്ക് വിടുപണി ചെയ്യുന്ന ഇവരില്‍ നിന്നു നമ്മള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.. നമൂക്ക് ചെയ്യാനുള്ള ഒരുപാട് സംഗതികള്‍ ബാക്കിയുള്ളപ്പോള്‍...

മത്തായി said...

വക്കാരിജി, 7-8 വര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കു വിളിച്ചിരുന്ന നിരക്കില്‍ ഇന്ന് ISD വിളിക്കാം. അക്കാലത്ത് നമ്മുടെ ഫോണ്‍ നിരക്ക് മിക്കവാറും എല്ലാ രാജ്യങ്ങളെക്കാലും കൂടുതലായിരുന്നു. ശമ്പളത്തിലും മറ്റുചിലവുകളിലും ഇത്രയേറെ അന്തരമുള്ള സ്ഥിതിക്ക് അങ്ങനെയായിരിക്കാന്‍ ഒരു ന്യായവുമുണ്ടായിരുന്നില്ല. (3$ നു ഒരു ലിറ്റര്‍ പാല്‍ എനിക്കു കിട്ടും, ഈ സാധനം 120 രൂപക്കു കേരളത്തില്‍ വിറ്റാല്‍ അതിനെ പകല്‍ക്കൊള്ള എന്നു വിളിക്കാം.) പ്രൊഫഷണലിസത്തിന്റെ അഭാവവും ഉദ്യോഗസ്ഥ രംഗത്തെ അഴിമതിയുമെല്ലാം ചേര്‍ന്ന ഒരു വെള്ളാന യായിരുന്നു BSNL -ന്റെ മാതൃരൂപമായിരുന്ന നമ്മുടെ ടെലികോം. അതിന്റെ ഫലം അനുഭവിച്ചിരുന്നതോ ഉപഭോക്താവും. മികച്ച നേതൃത്വവും, ജീവനക്കാരും, സാങ്കേതികവിദ്യയും യോജിപ്പിച്ചുകൊണ്ട് ഏറ്റവും ചിലവു കുറഞ്ഞ സേവനം നല്‍കേണ്ട പൊതുമേഖല, തങ്ങളുടെ താന്തോന്നിത്തരത്തിന്റെ എല്ലം വിഴുപ്പുംതാങ്ങാനുള്ള ഒരു കഴുതയായാണ് ഉപഭോക്താവിനെക്കാണുന്നത്. KSRTC മുതല്‍ AirIndia വരെ ഉദാഹരണങ്ങള്‍ ഒരുപാട്. (KSRTC ഒക്കെ എത്രത്തോളം പൊതുമേഖലയാണു എന്ന് ചര്‍ചചെയ്യപ്പെടേണ്ടതാണ്.) അത്തരം ഒരിടത്ത് മത്സരം കൂടെ ഇല്ലാതെ വന്നാല്‍ എന്തായിരിക്കും അവസ്ഥ? (മൊബൈല്‍ നിരക്കു കുറഞ്ഞതിന്റെ കാരണങ്ങള്‍ ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. വ്യക്തമായി അറിയാവുന്നവര്‍ ഇവിടെ/എവിടേം എഴുതിയാല്‍ നന്നായിരുന്നു.)

കേരളം മൊത്തം മെട്രൊയാണെന്നോ പട്ടിക്കാടെന്നൊരു പ്രദേശമില്ലെന്നോ ഒക്കെ ഏതുവിഡ്ഡിക്കും പറയാം. പട്ടിക്കാടോ മെട്രോയോ കണ്ടില്ലാത്തവര്‍ക്കതേറ്റും പറയാം. (ഒരു നല്ല പെണ്‍-ജീന്‍സ് ഇപ്പോളും കേരള മെട്രോയില്‍ കിട്ടാനില്ലത്രെ!)

റിലയന്‍സിന്റെ കുത്തകയെ ഓടിച്ചിട്ടു നസിറുദ്ദീന്റെ കുത്തകയെ എന്തിനു വാഴിക്കണം എന്ന ചോദ്യം വീണ്ടും ചോദിക്കുന്നു. അടിയുടെ എളുപ്പം എന്ന ഉത്തരം ഒരു കൊഞ്ഞനം കുത്തലായി സ്വീകരിക്കുന്നു.

ബുദ്ദിമുട്ടി കഷ്ടപ്പെട്ട് പൊതുമേഖലയെ സേവിക്കുന്നവരോട്. കൂറെ കുത്തകകളുടെ മൊബൈല്‍ ഞാനുപയോഗിച്ചിട്ടുണ്ട്. കണക്റ്റിവിറ്റി ഒഴിച്ചു നിര്‍ത്തിയാല്‍ ഏറെക്കുറെ എല്ലാം ഒരു പോലെ. താരതമ്യം തന്നെ ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. (ഭൂരിപക്ഷത്തിനും അതറിയുകയേ ഇല്ല, idea എടുക്കടാ! ഭയങ്കര സര്‍വീസാ എന്നു പറയാനറിയാം.) അതാണു ശരിക്കുള്ള കച്ചവടം. കേരളത്തില്‍ BSNL -ന്റെ ആകര്‍ഷണം മികച്ച കണക്ടിവിറ്റിയോ, വിലക്കുറവോ, അത്യാവശ്യമില്ലാത്ത സേവനങ്ങളെ ഒഴിവാക്കിയുള്ള പാക്കേജോ ഒക്കെയാണ്. ഇപ്പോളുള്ളതിന്റെ ഇരട്ടി നിരക്ക് ഈടാക്കിത്തുടങ്ങിയാല്‍ എത്രപേര്‍ ആ പൊതുസേവനം തുടരും എന്നു കണ്ടറിയണം.

സകാര്യ സ്കൂളിലെ കനത്ത ഫീസും പരിതാപകരമായ നിലവാരവും കാ‍രണം നിലവാരമുള്ള govt/aided സ്കൂളുകളിലേക്കു ഒരു തിരിച്ചു പോക്ക് അങ്ങിങ്ങ് ദൃശ്യമാണ്. (ചിലയിടത്ത് അപ്പോഴേക്കും അതു പൂട്ടിപ്പോയിരിക്കുന്നു എന്നതും സത്യം.) സര്‍ക്കാര്‍ സ്കൂള്‍ എന്നാല്‍ എന്തോ ഭീകരജീവിയാണ് എന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്. നല്ല നിലയില്‍ പ്രവര്‍ഥിക്കുന്ന ഒരുപാടു സ്കൂളുകള്‍ ഈ നാട്ടിലുണ്ട്. വേറൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ അടിസ്ഥാന സൌകര്യമില്ലാത്ത സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവരും വ്യക്തമായ കൂട്ടിക്കിഴിക്കലിനു ശേഷം ശരാശരിക്കു മേലെയുള്ള സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവരുമുണ്ട്. അല്ലാതെ പൊതുമേഖലയോടുള്ള സ്നേഹം കാരണം സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നു എന്നു പറയുന്നതു വിഴുങ്ങാന്‍ വെള്ളം ഒത്തിരി വേണം. (ശ്രീ പ്രദീപ്, വിരോധമില്ലെങ്കില്‍ താങ്കളുടെ മക്കള്‍ പഠിക്കുന്ന ആ ഗമയില്ലാ‍ത്ത സര്‍ക്കാര്‍ സ്കൂള്‍ ഏതാണെന്നു പറയാമോ?)

myexperimentsandme said...

മത്തായിയേ, എല്ലാത്തരം ആള്‍ക്കാരും ഉള്ള സമൂഹമല്ലേ നമ്മുടേത്. പൊതുമേഖലയോടുള്ള “സ്നേഹം” മൂലവും ആദര്‍ശത്തിന്റെ പേരിലും ഒക്കെ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നവരും ബി.എസ്.എന്‍.എല്‍ ഉപയോഗിക്കുന്നവരും ഒക്കെ ഇപ്പോഴും നാട്ടിലുണ്ട്. എണ്ണം കൂറവായിരിക്കും. അങ്ങിനെയുള്ളവരുടെ എണ്ണം കൂട്ടാനാണ് ആദര്‍ശമുള്ള, പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന, നേതാക്കന്മാര്‍ വേണം എന്ന് പറഞ്ഞത്. നമുക്ക് കുറഞ്ഞ വിലയ്ക്ക് നല്ല സാധനങ്ങള്‍ കിട്ടുന്നിടത്തോളം കാലം നമ്മള്‍ ഹാപ്പി എന്നതിനുമപ്പുറം ചിന്തിക്കുന്ന ഒരു പക്ഷവുമുണ്ട് നാട്ടില്‍ എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.

മൂര്‍ത്തിയുടെ പോസ്റ്റ് വായിച്ചാല്‍ (ലിങ്ക് മുകളില്‍ മൂര്‍ത്തി തന്നിട്ടുണ്ട്) ബി.എസ്.എന്‍.എലിന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടും.

പൊതുമേഖല എന്ന് പറഞ്ഞാല്‍ തോന്ന്യവാസമാണ്, അത് എങ്ങിനെയാണെങ്കിലും എല്ലാവരും സഹിച്ചുകൊള്ളും എന്നല്ലല്ലോ ഉദ്ദേശിച്ചത്. അടിസ്ഥാ‍ന പ്രശ്‌നം സര്‍ക്കാരിന്റെ മാനേജ്‌മെന്റ് പിടിപ്പുകേടാണ്. ആ മാനേജ്‌മെന്റ് പിടിപ്പുകേട് മാറ്റാത്ത സര്‍ക്കാര്‍ കുത്തകളെയും നേരാംവണ്ണം മാനേജ് ചെയ്യാന്‍ പോകുന്നില്ല. അങ്ങിനെ കുത്തകകളെ നേരാംവണ്ണം സര്‍ക്കാര്‍ മാനേജ് ചെയ്യാത്തപ്പോള്‍ കുത്തകകള്‍ വിശ്വരൂപം കാണിക്കും. അതാണ് ഞാന്‍ പേടിക്കുന്ന ഒരു കാര്യം.

മത്തായിയോട് പിന്നെയും തിരിച്ച് ചോദിക്കുന്നു- സ്വന്തം നാട്ടിലെ വ്യാപാരിവ്യവസായി എന്ന കുത്തകയെ മര്യാദ പഠിപ്പിക്കാന്‍ പറ്റാത്ത നമ്മള്‍ റിലയന്‍സ് എന്ന കുത്തക വന്ന് തോന്ന്യവാസം കാണിച്ചാല്‍ എന്ത് ചെയ്യും? നമ്മൊളൊക്കെ ദിവസവും കാണുന്ന നമുക്കൊക്കെ നല്ലപോലെ അറിയാവുന്ന നാസറുദ്ദീന്റെയും ഷേണായിയുടെയും വില്പന നികുതി നേരാം വണ്ണം പിരിക്കാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയുന്നില്ല. അവരിട്ടോടിച്ചാല്‍ ഓടാന്‍ മാത്രമേ നമ്മുടെ പിരിവുകാര്‍ക്ക് കഴിയുന്നുള്ളൂ. ആ നമ്മളാണോ റിലയന്‍സ് പോലുള്ള അന്താരാഷ്ട്ര കുത്തകള്‍ തോന്ന്യവാസം കാണിച്ചാല്‍ നിലയ്ക്ക് നിര്‍ത്താന്‍ പോകുന്നത്?

ആരോഗ്യപരമായ മത്സരത്തിനും അതുവഴി നാട്ടുകാരുടെ മൊത്തം നന്മയ്ക്കും അതുവഴി നാടിന്റെ നന്മയ്ക്കും ആരും എതിരല്ലല്ലോ. പക്ഷേ വ്യാപാരി വ്യവസായി ഭയങ്കര കുത്തകയാണ്, അവര്‍ നികുതി നല്‍കുന്നില്ല, അവര്‍ എല്ലാ സാധനങ്ങളും വില്‍ക്കുന്നില്ല, അതുകൊണ്ട് റിലയന്‍സ് വരട്ടെ എന്നൊക്കെ പറയുന്നത് എന്തര്‍ത്ഥത്തിലാണ്? ഹിന്ദുസ്ഥാന്‍ ലിവറിന്റെ മോന്‍ അംബാനിയുടെ മോള്‍ക്ക് ഒരു പ്രേമലേഖനം കൊടുത്താല്‍ അടുത്ത ദിവസം ഒരൊറ്റ ലക്സ് സോപ്പോ ബാര്‍ സോപ്പോ റിലയന്‍സിലും കാണില്ല (:))

നേരാംവണ്ണം നികുതി പിരിക്കുക, ഉപഭോക്തൃ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക മുതലയായ കാര്യങ്ങള്‍ ചെയ്യാനുള്ള നമ്മുടെ കഴിവുകേടിന് പകരമായി റിലയന്‍സ് ഒക്കെ ഇങ്ങ് വരട്ടെ എന്ന ന്യായം പിടികിട്ടുന്നില്ല. റിലയന്‍സ് വന്ന് ഇപ്പോള്‍ വ്യാപാരി വ്യവസായികള്‍ കാണിക്കുന്ന തോ‍ന്ന്യവാസങ്ങള്‍ കാണിക്കുകയാണെങ്കിലോ?

ആദ്യം സര്‍ക്കാര്‍ ഇപ്പോള്‍ ഉള്ള നിയമങ്ങള്‍ കര്‍ശനമായി പാലിപ്പിക്കാനും പാലിക്കാത്തവരെ നിലയ്ക്ക് നിര്‍ത്താനും പഠിക്കട്ടെ. അങ്ങിനെ ഒരു സ്ട്രോംഗ് സര്‍ക്കാരാണ് നമുക്കുള്ളതെന്നുള്ള സന്ദേശം ഈ കുത്തകകള്‍ക്കും കിട്ടട്ടെ. എന്നിട്ട് അവര്‍ വരട്ടെ. അല്ലെങ്കില്‍ അവരായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനുള്ള ബെസ്റ്റ് ഉദാഹരണമാണ് സ്വകാര്യ വിദ്യാഭ്യാസ മാനേജ്‌മെന്റ് കുത്തകള്‍.

ഇപ്പോള്‍ സര്‍ക്കാരിന് ആ സ്വകാര്യ വിദ്യാഭ്യാസ കുത്തകയെ ഒന്ന് തൊടാന്‍ പോലും പറ്റുന്നുണ്ടോ? മത്തായി തന്നെ പറഞ്ഞല്ലോ-സകാര്യ സ്കൂളിലെ കനത്ത ഫീസും പരിതാപകരമായ നിലവാരവും കാ‍രണം നിലവാരമുള്ള govt/aided സ്കൂളുകളിലേക്കു ഒരു തിരിച്ചു പോക്ക് അങ്ങിങ്ങ് ദൃശ്യമാണ് എന്ന്. കുത്തകകള്‍ ഉണ്ടാക്കുന്ന പ്രശ്‌നത്തിന്റെ നല്ലൊരുദാഹരണമല്ലേ മത്തായി തന്നെ പറഞ്ഞത്. അതിന്റെ വലിയൊരു ആ‍ഫ്‌റ്റര്‍ ഇഫക്ട് മത്തായിയുടെ തന്നെ അടുത്ത വാചകത്തിലുണ്ട്.

ചിലയിടത്ത് അപ്പോഴേക്കും അതു പൂട്ടിപ്പോയിരിക്കുന്നു എന്നതും സത്യം.

ഇതില്‍ കൂടുതല്‍ നല്ലൊരു ഉദാഹരണം എന്തുണ്ട് ? ഇതുതന്നെയാല്ലേ ഏത് കുത്തകള്‍ അരങ്ങ് വാണ് പത്തുകൊല്ലം കഴിഞ്ഞാലുമുള്ള സ്ഥിതി. ഒരു തിരിച്ച് പോക്ക് വേണമെന്ന് തോന്നിയാല്‍ പോലും അപ്പോഴേക്കും പലതും പൂട്ടിപ്പോയിരിക്കും.

ബിഷപ്പ് പറഞ്ഞത് സര്‍ക്കാര്‍ നിയമിക്കുന്ന നിരീശ്വരവാദികളെയും മദ്യപാനികളെയും കൃസ്ത്യന്‍ മാനേജ്‌മെന്റ് സ്കൂളുകളില്‍ കയറ്റില്ല എന്നാണ്. ശ്രീലങ്കയില്‍ എല്‍.റ്റി.റ്റി.ഇയും കാലാകാലങ്ങളായി പറയുന്നതും ഏതാണ്ടിതേപോ‍ലൊക്കെയാണ്-ശ്രീലങ്കന്‍ സര്‍ക്കാര്‍ നിയമിക്കുന്ന പോലീസ്, പട്ടാളം, പോസ്റ്റ് ഓഫീസ് മുതലായ സംഗതികള്‍ ജാഫ്‌നയിലേക്കും മറ്റും കയറ്റില്ല എന്ന്.

Unknown said...

റിലയന്‍സിനു പായ് വിരിച്ചു കൊടുക്കുന്നവര്‍‍,കുത്തകകളെ ഓടിച്ചു വിട്ട മായാവതിയെ കണ്ടു പഠിക്കട്ടെ.
വക്കാരി പറഞ്ഞതാണു ഇവിടെ സംഭവിക്കുക.ന‍സിറുദ്ദീനെ കാണുമ്പോള്‍ മുട്ടുവിറക്കുന്നവര്‍ അമ്പാനിക്കു മുന്നില്‍ മുള്ളും!

അങ്കിള്‍ said...

മായാ മറയൂറ് ഇതു കൂടി അറിഞ്ഞിരിക്കു

ഉത്തര്‍ പ്രദേശില്‍ റിലയെന്‍സ് ചെയിന്‍ സ്റ്റോറുകള്‍ നിരോധിച്ച മായാവതി സര്‍ക്കരിന്റെ നടപടിക്കെതിരെ അവിടത്തെ പ്രധാന കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍ സമര പരിപാടികളിലേക്ക്.
ലിങ്ക്: http://www.business-standard.com/common/storypage_c.php?leftnm=10&autono=2962

അപ്പോള്‍ റിലയണ്‍സ്‌ അടപ്പിച്ചറ്ത്‌ കര്‍ഷകര്‍ക്ക്‌ വേണ്ടിയോ അതോ ചെറുകിട വ്യാപാരകുത്തകള്‍ക്ക്‌ വേണ്ടിയോ?

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രിയപ്പെട്ട വക്കാരി താങ്കള്‍പ്പറയുന്നു


“കുത്തകകളെ നേരാംവണ്ണം സര്‍ക്കാര്‍ മാനേജ് ചെയ്യാത്തപ്പോള്‍ കുത്തകകള്‍ വിശ്വരൂപം കാണിക്കും. അതാണ് ഞാന്‍ പേടിക്കുന്ന ഒരു കാര്യം.



വക്കാരി ഇവിടെ എല്ലാ മേഖലയിലും ഒരു റഗുലേറ്ററി ബോര്‍ഡുണ്ട്. ടെലക്കോം റഗുലേറ്ററി ബോര്‍ഡാണ് മൊബൈല്‍ കമ്പനികളെ നിയന്ത്രിക്കുന്നത്. ഒരു പ്രൊവൈഡറും ഒരു പരിധിയില്‍ കവിഞ്ഞ് നിരക്ക് വര്‍ദ്ധിപ്പിക്കാത്തതും ഈ അതോററ്റി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. അതു പോലെ ഇന്‍ഷുറന്‍സ് മേഖലയിലും ഇത്ത്രം ബോറ്ഡുണ്ട്. ദയവായി കുത്തകകള്‍ എല്ലാം തട്ടിക്കൊണ്ട് പോകും എന്നൊന്നും കമ്യൂണിസ്റ്റുകളെപ്പോലെ മുറവിളിക്കൂട്ടാല്ലേ.

പിന്നെ വക്കാരിയുടെ ഉദാഹരണങ്ങള്‍ കുറച്ചുകാലമായി വിഷയത്തോട് നീതി പുലര്‍ത്തുന്നില്ല എന്ന് ആദ്യമെ പറയട്ടേ ( റീട്ടെയില്‍ ചെയിനേക്കുറിച്ച് അങ്കിളിന്റെ പോസ്റ്റില്‍ വക്കാരി ഒരു പഴയ പേനയുടെ ഉദാഹരണം പറഞ്ഞതു, നകുലന്റെ രാമസേതു പോസ്റ്റില്‍ ഈസ്റ്ററിലെ പരീക്ഷയെപ്പ്പറ്റി പറഞ്ഞതും ഇപ്പോള്‍ നസ്സുറിദീനെ തല്ലിതീര്‍ക്കാം എന്ന് പറയുന്നതുമൊക്കെ).

ഇതും ഞാന്‍ ആ ഗണത്തില്‍ പെടുത്തുന്നു



ഹിന്ദുസ്ഥാന്‍ ലിവറിന്റെ മോന്‍ അംബാനിയുടെ മോള്‍ക്ക് ഒരു പ്രേമലേഖനം കൊടുത്താല്‍ അടുത്ത ദിവസം ഒരൊറ്റ ലക്സ് സോപ്പോ ബാര്‍ സോപ്പോ റിലയന്‍സിലും കാണില്ല (:))


ഇന്ത്യന്‍ വ്യവസായികളെ സാധരണ പെട്ടിക്കടക്കാരന്റെ നിലവാര്‍ത്തില്‍ വിലയിരുത്തി വാദങ്ങള്‍ ഉന്നയിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കരുതേ എന്ന് വിനീതമായി അഭ്യര്‍ത്ത്ഥിക്കുന്നു. കുത്തുകകള്‍ വന്ന് അവര്‍ എല്ലാം കൈയടക്കിയാല്‍ നോക്കി നില്‍ക്കുമോ ഇവിടുത്തെ സര്‍ക്കാര്‍ നമ്മള്‍ ആഫ്രിക്കയിലോ ലാറ്റിന്‍ അമേരിക്കയിലോ അല്ലല്ലോ.

prasanth kalathil said...

കുത്തുകകള്‍ വന്ന് അവര്‍ എല്ലാം കൈയടക്കിയാല്‍ നോക്കി നില്‍ക്കുമോ ഇവിടുത്തെ സര്‍ക്കാര്‍ നമ്മള്‍ ആഫ്രിക്കയിലോ ലാറ്റിന്‍ അമേരിക്കയിലോ അല്ലല്ലോ

കിരണ്‍, അങ്ങനെ തീര്‍ത്ത് പറയാന്‍ വരട്ടെ. കുത്തകകള്‍ തട്ടിക്കൊണ്ടുപോവും എന്ന ഭയമൊന്നുമല്ലെങ്കിലും ഈ പറഞ്ഞ റെഗുലേറ്ററി ബോര്‍ഡുകള്‍ എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാറുണ്ടെന്ന് നമുക്കറിയാം. ഇനി അഥവാ എതെങ്കിലും ഉദ്യോഗസ്ഥന്‍ അതിനു ശ്രമിച്ചാല്‍തന്നെ എന്തുണ്ടാവുമെന്നു ഊഹിക്കാവുന്നതല്ലെ ഉള്ളു.

നസീറുദ്ദീനെ ഭയക്കുന്നവര്‍ റിലയന്‍സിനോട് എന്തു സമീപനം കൈക്കൊള്ളും എന്നത് പ്രസക്തമായ ഒരു സംശയമായി എനിക്കു തോന്നുന്നു.
ഒന്നുണ്ട്, റിലയന്‍സ്, മണ്‍ഡേ-സണ്‍ഡേ, വാള്‍മാര്‍ട്ട്, ബിഗ് ബസാര്‍... എന്നിങ്ങനെയുള്ളവരുടെ സമീപനം വ്യത്യസ്തമാണ്. ‘ഉപഭോഗ്ക്താവാണ് രാജാവ്’ എന്നതിനോട് ഇത്തിരിയെങ്കിലും നീതി പുലര്‍ത്തുന്നവരാണവര്‍; സാധനങ്ങളുടെ തെരഞ്ഞെടുപ്പില്‍ കിരണ്‍ പറഞ്ഞ സ്വാതന്ത്ര്യം, നിങ്ങള്‍ക്ക് വേണ്ടത്ര അളവുമാത്രം എടുക്കാനുള്ള സ്വതന്ത്ര്യം, വിലയിലെ കുറവ്.. തുടങ്ങി മികച്ച പാക്കിങ്ങ് വരെ ആളുകളെ ആകര്‍ഷിക്കാം. ഇതൊരു മോശം കാര്യമല്ല. കണ്ണില്‍ പൊടിയിടലായും തട്ടിപ്പിന്റെ വേരൊരു രൂപമായും പലരും പറയാറുണ്ടെങ്കിലും കണ്‍സ്യൂമര്‍ ഇതെല്ലാം ആഗ്രഹിക്കുന്നുണ്ടെന്നത് സത്യം.

പക്ഷേ ഇതിനിടയിലും പല തട്ടിപ്പുകളും നടക്കാറുണ്ട്. ബിഗ് ബസാറിലെ സ്ഥിരം പരിപാടിയാണ് ടേക് വണ്‍ - ഗെറ്റ് വണ്‍ പോലുള്ള ഫ്രീ ഓഫറുകള്‍. എന്നാല്‍, ഇതേ ഉല്‍പ്പന്നം മറ്റൊരു കടയില്‍ വിലക്കിഴിവില്ലാതെയോ ഓഫറില്ലാതെയൊ ലഭിക്കുന്നത് നിങ്ങള്‍ ഇവിടെ ഓഫര്‍ കഴിച്ച് കൊടുക്കുന്ന അതേ വിലയ്ക്കായിരിക്കും. വേറൊന്ന്, ഒരു കമ്മോഡിറ്റി പല സമയങ്ങളില്‍ 20, 30, 40, 50 എന്നിങ്ങനെ വ്യത്യസ്ത ശതമാനം വിലക്കിഴിവുകളില്‍ ലഭിയ്ക്കും. പക്ഷേ ശ്രദ്ധിച്ചാല്‍ അറിയാം, നിങ്ങള്‍ പ്രസ്തുതസാധനം ഏതു ഓഫറില്‍ വാങ്ങിയാലും കൊടുക്കുന്നത് ഒരേ വില തന്നെയായിരിയ്ക്കും.

ഇതുപോലെയുള്ള ഭീമന്മാരെ അനുവദിക്കുമ്പോള്‍ എല്ലാവരും ഭയക്കുന്ന മറ്റൊരു സംഗതിയുണ്ട്. ഇവര്‍ക്ക് മൊണോപൊളി കിട്ടിക്കഴിഞ്ഞാല്‍ വിപണിയുടെയും വിലയുടെയും നിയന്ത്രണം ഇവര്‍ക്കായിരിക്കും എന്നതാണത്. വിപണിയിലെ മല്‍സരവും ഒരുപാട് പ്ലെയേര്‍സ് വരുന്നതും ഈ സാധ്യതയെ പ്രതിരോധിക്കാമെങ്കിലും, ദില്ലിയില്‍ കുറച്ചുകാലം മുമ്പ് ഉള്ളി, തക്കാളി എന്നിവയുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ഉണ്ടായ ഒച്ചപ്പാടുകള്‍ ആ ആശങ്കയെ തീര്‍ത്തും നിസ്സാരമെന്ന് കരുതേണ്ടതില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ആ സംഭവം രാഷ്ട്രീയഇടപെടലുകളും ഇത്തരം ഭീമന്മാരും തമ്മിലുള്ള ബന്ധത്തെയാണ് തുറന്നുകാട്ടിയത്.

ഭീമന്മാര്‍ക്ക് പര്‍ചേസ് കപ്പാസിറ്റി കൂടും, അതു സര്‍ക്കാറിനെയൊ ഉദ്യോഗസ്ഥനെയൊ കര്‍ഷകനെയൊ ഇനി ഇടനിലക്കാരനെതന്നെയോ ആയാലും, എങ്ങനെയും എപ്പോളും വിലയ്ക്കെടുക്കാമെന്ന് തെളിയിച്ചവര്‍. നസറുദ്ദീനെക്കാളും മിടുക്കുള്ള ക്കളിക്കാരാണ് അവര്‍. ആരെ എലിമിനേറ്റ് ചെയ്യണമെന്ന് വ്യക്ത്മായും കൃത്യമായും പ്ലാന്‍ ചെയ്ത് നടപ്പാക്കാന്‍ കെല്‍പ്പുള്ളവര്‍. നസറുദ്ദീന്മാരും ഷേണായിമാരും പേടിക്കുക സ്വാഭാവികം.

നമ്മള്‍ കണ്‍സ്യൂമര്‍മാര്‍ക്ക് വേണ്ടത് വകതിരിവാണ്. നിങ്ങള്‍ഊടെ വീട്ടിനടുത്തുള്ള കടയിലെ സാധനങ്ങള്‍ക്ക് വില കൂടുതലാവും, മിക്കവാറും പട്ടണത്തിലെതുമായി താരതമ്യം ചെയ്താല്‍. നിങ്ങള്‍ക്ക് ആ കടക്കാരനെ പരിചയവും കാണും. അയാളുടെ വീട്ടിലെ സ്ഥിതി പരുങ്ങലിലാണെന്ന് അറിഞ്ഞാലും നിങ്ങള്‍ സ്ഥിരമായി അവിടെനിന്നുതന്നെ സാധനം വാങ്ങി അയാളെ സഹായിക്കുമോ ? അനുകമ്പ സഹാനുഭൂതിയ്ക്ക് വഴിമാറുമോ ?

prasanth kalathil said...

ന്യൂയോര്‍ക്ക് നഗരത്തിനകത്ത് വാള്‍മര്‍ട്ടിന് പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് കേട്ടിട്ടുണ്ട്.

myexperimentsandme said...

കിരണേ, എന്റെ സംശയത്തിന് ഉത്തരമായില്ലല്ലോ. വ്യാപാരികളുടെ കൈയ്യില്‍ നീന്ന് യഥാസമയം നികുതി പിരിക്കുന്നതിനും ഉപഭോക്താവിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇവിടെ നിയമങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ടല്ലോ. അതുകൊണ്ട് ഇവിടെ റെഗുലേറ്ററി ബോര്‍ഡ് ഉണ്ട്, അതുകൊണ്ട് ഒന്നിനെയും ഭയക്കേണ്ട എന്ന് പറയുന്നതില്‍ എന്താണ് കാര്യം? റെഗുലേറ്ററി ബോര്‍ഡിനെക്കാളും ശക്തിയുള്ള ഭരണഘടനാപരമായ നിയമങ്ങള്‍, അത് പാലിപ്പിക്കാന്‍ ഏറ്റവും ശക്തിയും അധികാരവുമുള്ള ഗവണ്മെന്റിന് നമ്മുടെ നാട്ടിലെ വ്യാപാരികളുടെ അടുത്ത് അതൊന്നും നടപ്പാക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞത് കിരണ്‍ തന്നെയല്ലേ. അപ്പോള്‍ പിന്നെ അതിന്റെ കൂടെ ഈ റെഗുലേറ്ററി ബോര്‍ഡിനെയും കൂടി കൊണ്ടുവന്നിട്ട് എന്ത് കാര്യം?

ഇതൊക്കെ ആവാം. പക്ഷേ അതിനൊക്കെ മുന്‍പ്, ആദ്യം ഗവണ്മെന്റ് ഉള്ള നിയമങ്ങള്‍ നേരാം‌വണ്ണം നടപ്പാക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. നിയമങ്ങള്‍ ശക്തമായി നടപ്പാക്കും എന്നൊരു മെസ്സേജ് ആദ്യം കൊടുക്കണം. അതിനുപോലും കഴിവില്ലെങ്കില്‍, ഇന്ന് റിലയന്‍സ്, പിന്നെ അതൊരു വഴിക്കാവുമ്പോള്‍ നാളെ വേറേ ആരെങ്കിലും എന്നതാവും രീതി. കേരളമെന്ന ഇട്ടാ വട്ടത്തില്‍ നമ്മളാല്‍ തിരഞ്ഞെടുക്കുന്ന നമ്മുടെ സര്‍ക്കാരിന് ചെയ്യാന്‍ പറ്റാ‍ത്ത കാര്യങ്ങള്‍ ബോംബെയിലിരുന്ന് അംബാനി ചെയ്യും എന്ന് പറഞ്ഞാല്‍ അതിന്റെ നാണക്കേട് നമുക്ക് തന്നെയല്ലേ :)

മത്തായി പറഞ്ഞ ഗവണ്മെന്റ് സ്കൂളിന്റെ കാര്യവും അതിന് ഞാന്‍ പറഞ്ഞ മറുപടിയും കിരണ്‍ വായിച്ചുകാണും എന്ന് പ്രതീക്ഷിക്കുന്നു.

കുത്തുകകള്‍ വന്ന് അവര്‍ എല്ലാം കൈയടക്കിയാല്‍ നോക്കി നില്‍ക്കുമോ ഇവിടുത്തെ സര്‍ക്കാര്‍?

സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാര്‍ എന്താണ് ഇപ്പോള്‍ ചെയ്യുന്നത് (സ്വാശ്രയ മാനേജ്‌മെന്റിനെയും വാള്‍മാര്‍ട്ടിനെയും തമ്മില്‍ ബന്ധിപ്പിച്ച് വിഷയത്തോട് അനീതി കാട്ടി എന്ന് പറയരുത്. സര്‍ക്കാരിന് ചെയ്യണമെന്നുണ്ട്. നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും വേണമെന്നുണ്ട്. പക്ഷേ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല- ആ ഒരു അവസ്ഥയ്ക്ക് ഉദാഹരണമായി പറഞ്ഞതാണ്).

ഏട്ടിലെ പശു പുല്ല് തിന്നാത്തതുപോലെ, എഴുതിവെക്കപ്പെട്ട നിയമങ്ങളും റെഗുലേറ്ററി ബോര്‍ഡുമൊക്കെ അവിടെ നിക്കട്ടെ. ആദ്യം സര്‍ക്കാര്‍ ഇപ്പോള്‍ ഉള്ള വ്യാപാരിവ്യവസായികളുടെ അടുത്തുനിന്നും നികുതികളൊക്കെ നേരാം വണ്ണം പിരിച്ചും ഉപഭോക്തൃ നിയമങ്ങളൊക്കെ നേരാം വണ്ണം പാലിച്ചും ഒക്കെ ഒന്ന് കാണിച്ചുതരട്ടെ. എന്നിട്ട് വരട്ടെ അടുത്ത പടിയായി കുത്തകകളും കുത്തകികളും.

മൊത്തമോഫ്:

പിന്നെ കിരണേ, സമയലിക്കൊക്കെ അതിന്റേതായ അതിഭീകരമായ അര്‍ത്ഥമുണ്ടല്ല്ലോ. അംബാനിയുടെ മോള്‍ക്ക് ലിവറുകാരന്റെ മോന്‍ പ്രേമലേഖനം കൊടുക്കും എന്നതൊക്കെ വായിച്ച് ചുമ്മാ ചിരിക്കെന്ന്. എപ്പോഴും നമ്മളൊക്കെ ഇങ്ങിനെ സീരിയസ്സായി തന്നെ ഇരുന്നാലോ. എങ്കിലും അത് ഞാന്‍ പറയാന്‍ കാരണം മത്തായി, നാ‍ട്ടിലെ പൂഴ്ത്തിവെയ്‌പ്പിനെപ്പറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഒരു ബ്രാന്‍ഡ് പൂഴ്ത്താന്‍ നാട്ടിലെ വ്യാപാരിയ്ക്ക് പറ്റുമെങ്കില്‍ റിലയന്‍സിനും പറ്റും.

അതായത് ആകെമൊത്തം ടോട്ടല്‍ നോക്കിയാല്‍ നാട്ടിലെ വ്യാപാരിവ്യവസായിക്കുത്തകള്‍ക്ക് പകരമാ‍യല്ല റിലയന്‍സ് ഇവിടെ വരേണ്ടത്. കാരണം നാട്ടിലെ വ്യാപാരി വ്യവസായികള്‍ക്കെതിരെ പറയുന്ന എല്ലാ കാര്യങ്ങളും റിലയന്‍സ് നാട്ടില്‍ വന്നാലും അതേ രീതിയിലോ അതിലും ഭീകരമായോ ഉണ്ട്. ഒറ്റ വ്യത്യാസം, വേണമെങ്കില്‍ നാസറുദ്ദീനെയോ ഷേണായിയേയോ നമുക്കൊന്ന് ഇരുട്ടടിയടിക്കാം. അംബാനിയുടെ അമ്പതാം നിലയില്‍ കയറിപ്പറ്റാന്‍ കൂടി പറ്റില്ല്ല (ചുമ്മാ ചിരി കിരണേ) :)

ഞാന്‍ ഈസ്റ്ററിന്റെ അന്നത്തെ പരീക്ഷയുടെ കാര്യം പറയുമ്പോഴും ബിസ്മിയുടെ പേനയുടെ കാര്യം പറയുമ്പോഴും ഒക്കെ അതിനു പിന്നില്‍ അതിഭീകരമായ കാര്യങ്ങള്‍ വെച്ചുകൊണ്ടല്ല്ലേ കിരണേ ഇതൊക്കെ പറയുന്നത്റ്റ്. എനിക്കുതന്നെ അതൊക്കെ എന്താണെന്ന് ഇപ്പോഴും മൊത്തത്തില്‍ പിടികിട്ടിയിട്ടില്ല.

പിന്നെ വക്കാരിയുടെ ഉദാഹരണങ്ങള്‍ കുറച്ചുകാലമായി വിഷയത്തോട് നീതി പുലര്‍ത്തുന്നില്ല എന്ന് ആദ്യമെ പറയട്ടേ എന്ന് ആദ്യമേ പറയട്ടേ എന്ന് പറഞ്ഞ് ഇടയ്ക്കാക്കി പറയുമ്പോള്‍ “കുറച്ചുകാലമായി” എന്ന് പറയുന്നതുവഴി കിരണ്‍ അറിഞ്ഞോ അറിയാതെയോ, കുറച്ച് കാലം മുന്‍പ് വരെ ഞാന്‍ വിഷയത്തോടൊക്കെ നീതി പുലര്‍ത്തുന്നുണ്ടായിരുന്നു എന്നൊരു ധ്വനി വന്നെങ്കില്‍ അത് എന്നോട് ചെയ്ത ഏറ്റവും വലിയ ഒരു ചെയ്ത്താണെന്നേ ഞാന്‍ പറയൂ :)

(തമാശയാണേ, സീരിയസ്സായി എടുത്തേക്കരുത്).

ഡി .പ്രദീപ് കുമാർ said...

ഇടക്ക് മത്തായിഅറിയാന്‍ ഇതു കേള്‍ക്കുക-എന്റെ മക്കള്‍ പഠിക്കുന്നത് സര്‍ക്കാരിന്റെ കേന്ദ്രീയ വിദ്യാലയത്തിലാണു.വല്ല സ്വകാര്യ പള്ളിക്കൂടങ്ങളിലുമായിരുന്നെങ്കില്‍ ഇവറ്റകള്‍ക്കെതിരെ രണ്ടു വറ്ത്തമാനം നിവറ്ന്നു നിന്നു പറയാന്‍ കഴിയില്ലെല്ലോ?

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരി വ്യാപാരി വ്യവസായികളില്‍ നിന്ന് ഇപ്പോള്‍ നികുതി പിരിക്കാന്‍ സര്‍ക്കാരിന്‌ കഴിയുന്നുണ്ട്‌. അതിന്‌ സഹായിച്ചത്‌ പുതിയ നികുതി പരിഷ്ക്കരണമാണ്‌ അതായത്‌ വാറ്റ്‌. തോമസ്‌ ഐസക്ക്‌ വളരെ വിദഗ്തമായി 4000 കോടി രൂപ പിരിച്ചിട്ടുണ്ട്‌.ഈ വര്‍ഷം അത്‌ ഇനിയും കൂടും . കഴിഞ്ഞവര്‍ഷം മൊത്തം 8000 കോടി വില്‍പന നികുതി (വാറ്റ്‌+ പെട്രോള്‍+ മദ്യം) പിരിച്ച്‌ ഐസക്ക്‌ റിക്കര്‍ഡിട്ടിട്ടുണ്ട്‌. വാറ്റ്‌ സിസ്റ്റം വന്നതില്‍ പിന്നെ വ്യാപരികള്‍ക്ക്‌ തട്ടിപ്പ്‌ നടത്താന്‍ പഴുതുകള്‍ കുറഞ്ഞു. എന്നാല്‍ വാറ്റ്‌ നടപ്പിലാക്കാതിരിക്കാന്‍ വ്യാപാരികള്‍ തങ്ങളെക്കൊണ്ട്‌ ആകുന്നതൊക്കെ ചെയ്തു. പക്ഷെ അത്‌ നടന്നില്ല. അന്ന് തുടങ്ങിയ മുറവിളിയാണ്‌ വ്യാപാരികളുടെത്‌.

ഇനി വാറ്റ്‌ സിസ്റ്റം നടപ്പിലാക്കിയിട്ടും ചില മേഖലയില്‍ വ്യാപരികള്‍ തട്ടിപ്പ്‌ നടത്തി അതില്‍ പ്രധാന്‍ സ്വര്‍ണ്ണാഭരണ മേഖലയായിരുന്നു. വാറ്റ്‌ പ്രകാരം സ്വര്‍ണ്ണത്തിന്റെ നികുതി 4 നിന്ന് 1% ആക്കി വക്കം പുരുഷോത്തമന്‍ കുറച്ചിരുന്നു. എന്നാല്‍ ആദ്യ വര്‍ഷം ഐസക്ക്‌ കണക്കെടുത്തപ്പോള്‍ 4% നികുതി ഉണ്ടായപ്പോള്‍ 45 കോടിയോളം നികുതി ലഭിച്ച സ്ഥലത്ത്‌ 1% ആക്കിയതോടെ അത്‌ 21 കോടിയായി കുറഞ്ഞു. ഐസക്ക്‌ ഉടനേ വീണ്ടും 4% നികുതി പുതുക്കി. സ്വര്‍ണ്ണ വ്യാപരികള്‍ പറഞ്ഞു ജനത്തിന്‌ നികുതി തരാന്‍ ബുദ്ധിമുട്ടാണ്‌ പിന്നെ ഞങ്ങള്‍ എങ്ങനെ നികുതി പിരിക്കും. ഐസക്ക്‌ പുതിയ തന്ത്രം പുറത്തെടുത്തു. സ്വര്‍ണ്ണ വ്യാപാരികളോട്‌ അദ്ദേഹം 150 കോടി രൂപ ഒരു വര്‍ഷത്തെ ടാക്സായി ആവശ്യപ്പെട്ടു ( കേരളത്തില്‍ വില്‍ക്കുന്ന മൊത്തം സ്വര്‍ണ്ണത്തിന്റെ ഒരു ശതമാനം എന്നതാണ്‌ 150 കോടിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആര്‍ക്കെങ്കിലും അറിയുമെനില്‍ തിരുത്തുക). ഓരോ ജ്വല്ലറിക്കാരും തങ്ങളുടെ വില്‍പ്പനക്കനുസ്സരിച്ച്‌ നിശ്ചിത നികുതി നിരക്കിലേക്ക്‌ കോമ്പൌണ്ട്‌ ചെയ്തു. ഞാന്‍ മനസ്സിലാക്കിയത്‌ അനുസ്സരിച്ച്‌ കഴിഞ്ഞ വര്‍ഷം 110 കോടി വരെ സ്വര്‍ണ്ണ നികുതി പിരിച്ചു എന്നാണ്‌.

ഇത്‌ കൂടാതെ അഴിമതി രഹിത വാളയാര്‍ മോഡല്‍ പരിപാടികളും ഐസക്ക്‌ ആസൂത്രണം ചെയ്യുനുണ്ട്‌. അപ്പോള്‍ സര്‍ക്കാരിന്‌ നികുതി പിരിക്കാന്‍ കഴിയും എന്നതില്‍ സംശയം നീങ്ങിയല്ലോ. പിന്നെ ഇവിടുത്തെ വ്യാപരികള്‍ ഉദ്യോഗസ്ഥരെ തടയുക എന്ന രീതിയിലുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്‌ എന്ന് ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ മുന്‍പ്‌ ചെയ്തത്‌.

ഇനി ഉപഭോക്താവിനെ ഏതേങ്കിലും സൂപ്പര്‍മാര്‍ക്കറ്റുകാരന്‍ പറ്റിക്കുന്നുണ്ടെങ്കില്‍ അവന്‌ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടല്ലോ ഈ രാജ്യത്ത്‌.

പിന്നെ പ്രദീപേ കേന്ദ്രവിദ്യാലയത്തില്‍ പഠിക്കുക മറ്റേത്‌ വിദ്യാലയത്തില്‍ പഠിക്കുന്നതും മികച്ചതായാണ്‌ കേരളത്തിലെ മിക്ക മാതാപിതാക്കളും കരുതുന്നത്‌. ഏറ്റവും നിലവാരമുള്ള വിദ്യാലയമായി KV കരുതപ്പെടുന്നു. KV യില്‍ പഠിപ്പിക്കാന്‍ കേരളത്തിലെ ഒരു മാതാപിതാക്കളും മടിക്കില്ലാ എന്നതാണ്‌ എന്റ പക്ഷം. മലയാളം മീഡിയം സര്‍ക്കര്‍ , സര്‍ക്കാര്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ ഇവയില്‍ പഠിപ്പിക്കാനെ ആള്‍ക്കാര്‍ക്ക്‌ ബുദ്ധിമുട്ടുള്ളു. ഇംഗ്ലീഷ്‌ മീഡിയം കേന്ദ്രവിദ്യാലയത്തില്‍ പഠിക്കാന്‍ കഴിയുക എന്നത്‌ ഒരു മികച്ച സംഗതിയായി കേരളത്തിലുള്ളവര്‍ കരുതുന്നു.

ഡി .പ്രദീപ് കുമാർ said...

കേന്ദ്രീയ വിദ്യാലയം സാദാ സ്കൂളല്ലന്നത് സത്യം.എന്നു വച്ച് അത് സ്വകാര്യവിദ്യാലയമാകുന്നില്ലെല്ലോ.അവിടെ അഡ്നിഷന്‍ വേണ്ടെന്നു വച്ച് ഭവന്‍സിലും,ചിന്മയയിലും ,കോണ്‍വെന്‍റ്റുകളിലും വന്‍ തുക കോഴ നല്‍കി കുട്ടികളെ പഠിപ്പിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കിടയിലാണു പ്രവറ്ത്തിക്കുന്നതു.അവറ്ക്ക് കൂടുതല്‍ സ്റ്റാറ്റസ് വേണം.
പിന്നെ,ഈ വ്യാപാരി-വ്യവസായികളെ നിലക്കു നിറ്ത്താന്‍ ത്രാണിയുള്ളവര്‍ ഇപ്പോള്‍ കേരളത്തിലുണ്ടോ?സംശയമാണു.ഗ്രാന്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ കൂപ്പണുമായി വരുന്ന ഉധ്യോഗസ്ഥരുടെ കയ്യും കാലും കാണില്ലെന്ന നസിറുദ്ദീന്റെ പ്രസ്താവന കോഴിക്കോട്ടെ പത്രങ്ങളില്‍ ഇന്ന് വായിച്ചു.ഇതാണു മുഠാളത്തം എന്നു പറയുന്നത്ത്.വാറ്റ് എത്ര വിജയിച്ചാലും ഇവരുടെ കയ്യില്‍ നിന്നും ചെറിയൊരു ശതമാനം നികുതിയേ പിരിച്ചെടുക്കാന്‍ ഏതു കൊലക്കൊമ്പന്‍ ഭരണാധികാരിക്കും ആകൂ.
കുത്തകകള്‍ വരുമ്പോള്‍ തങ്ങളുടെ അധീശത്വംനഷ്ടമാകുമെന്നു ഇവര്‍ ഭയക്കുന്നു:മത്സരത്തില്‍ പിന്‍ തള്ളപ്പെടുമെന്നും.ആന്ധ്രയില്‍ അരി വാങ്ങാന്‍ പോയ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് അരിയെല്ലാം കുത്തക കമ്പനികള്‍ വാങ്ങികൊണ്ടു പോയെന്ന വാറ്ത്തയാണു ലഭിച്ചതെന്നും പത്രത്തിലുണ്ടു.മുന്‍പായിരുന്നെങ്കില്‍ നമ്മുടെ നാടന്‍ മുതലാളിമാര്‍ക്ക് കൊണ്ടുവന്ന് ഗോഡൌണുകളില്‍ പൂഴ്ത്തിവെച്ച് വിലകൂട്ടി വില്‍ക്കാമായിരുന്നു.അക്കാലം പോയി.ഒപ്പം, സര്‍ക്കാരിനു പോലും ഇത്തരം ഘട്ടങ്ങളില്‍ മാര്‍ക്കറ്റില്‍ ഫലപ്രദമായി ഇടപെടാനാവാത്ത അവസ്ഥയും ഉണ്ടായിരിക്കുന്നു...

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രദീപേ വ്യാപാരികളില്‍ നിന്ന് ഇനി അധികം നികുതി പിരിക്കാനുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. കാരണം വാറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് അങ്ങനെയാണ്. ഇതിനെക്കുറിച്ച് എന്റെ കണക്ഷന്‍സ് വച്ച് പെട്ടെന്ന് നടത്തിയ അന്വേഴണത്തില്‍ നിന്ന് പറയുന്നതാണ്. ഇനി വെട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളത് ചെക്ക് പോസ്റ്റുകളില്‍ മാത്രമാണ്. അവിടെ നിന്ന് നികുതി വെട്ടിച്ച് കൊണ്ടുവരുന്ന സാധനങ്ങളുടെ നികുതി സര്‍ക്കാരിന് ലഭിക്കാതെ പോകുന്നുണ്ട്. അഴിമതി രഹിത വാളയാര്‍ പദ്ധതി പോലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായാല്‍ അതും പിടിക്കാം. പിന്നെ എല്ലാ സാധനങ്ങളും നികുതി വെട്ടിച്ച് കൊണ്ടുവരാന്‍ കഴിയില്ലാ എന്നതും ഓര്‍ക്കുക. കാരണം ഏതാണ്ട് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാറ്റ് നടപ്പിലാക്കുന്നുണ്ട്. ചുരിങ്ങിയത് ദക്ഷിണെന്ത്യയിലെങ്കിലും. ഇതര സംസ്ഥാനങ്ങളില്‍ വാറ്റ് എക്സംഷന്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമേ കള്ളക്ക്കടത്തിന് സ്ക്കൊപ്പുള്ളൂ.

പിന്നെ അരിവില വര്‍ദ്ധനയേക്കുറിച്ച് എനിക്ക് കിട്ടിയത് വേറെ ചില വിവരങ്ങളാണ് അതില്‍ പ്രധാനം റെയില്‍ വേയില്‍ നിന്ന് ക്ലോസ്‌ഡ് വാഗണ്‍ ലഭിക്കാത്തതിനാലാണ് അരിവില വര്‍ദ്ധിച്ചതിന് മുഖ്യകാരണം. ഓപ്പണ്‍ വാഗണില്‍ അരി കൊണ്ടുവന്നാല്‍ അത് കേടായിപ്പോകാനുള്ള സാധ്യത് ഏറെയാണ്‌. റോഡ് മുഖാന്തരം അരി കൊണ്ടുവന്നാല്‍ ചിലവ്‌ വളരെ കൂടുതലാണ്. പിന്നെ കേരളത്തില്‍ നെല്ലിന് മിക്ച്ച സംഭരണ വില ലഭിക്കുന്നതും ഇതേ പോലെ ആന്ദ്രയിലും മറ്റും മിക്ച്ച സംബരണ വില ( കേരളത്തിന്റെ അത്രയും ഇല്ല) കൊടുക്കുന്നതും അരിയുടെ വില വര്‍ദ്ധിക്കാന്‍ കാരണമായി. പിന്നെ സര്‍ക്കാര്‍ വിപണിയില്‍ നിന്നും അരി വാങ്ങുന്നവര്‍ വളരെ കുറവായതിനാലാണ് കേന്ദ്ര ഗവണമെന്റ് അരിവിഹിതം വെട്ടിക്കുറച്ചത്. റേഷന്‍ സംവിധാനങ്ങളില്‍ക്കൂടി കൂടുതല്‍ അരി വിതരണം ചെയ്താലൌം പൊതുവിപണിയേ ആശ്രയിക്കാനാണ് കേരളീയര്‍ക്കിഷ്ടം. ഇന്നലത്തെ മനോരമ വാര്‍ത്ത പ്രകാരം 12.50 രൂപക്ക് ബംഗാളില്‍ നിന്നും അരി ലഭിക്കുമെന്നും റെയില്‍ വേ വാഗണ്‍ ലഭിച്ചാല്‍ മതി എന്നതുമാണ്.

ഇനി കേദ്രവിദ്യാലയത്തെപ്പറ്റി. ആഗ്രഹിക്കുന്നവര്‍ ഒക്കെ പ്രവേശനം ലഭിക്കുന്ന ഒന്നല്ല കെ.വി. ഞാന്‍ മനസ്സിലാക്കിയിടത്തോളം 85% കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ മക്കള്‍ക്കാണ് അവിടെ പ്രവേശനം ലഭിക്കുക. ബാകിയില്‍ നിന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംവരണവും പിന്നെ എം.പി. കോട്ടയും കഴിഞ് വളരെ കുറച്ച് സീറ്റ് മാത്രമേ ഓപ്പണ്‍ മെറിറ്റിലുള്ളൂ. അതില്‍ പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് ഭാവന്‍സിലോ മറ്റോ വിടുന്നതാണ്. പാലാക്കാട് എം.പി ക്ക് 32 അപേക്ഷകളാണ് കെ.വി. ശുപാറ്ശക്ക് ലഭിച്ചത്. പുള്ളി നറുക്കിട്ട് എടുക്കുകയായിരുന്നു.

myexperimentsandme said...

കിരണേ, ഇനി ഈ പോസ്റ്റിന്റെ വിഷയം എന്താണെന്നും ഏന്താണ് ഈ പോസ്റ്റിന്റെ വിഷയം ആകാത്തത് എന്ന് പ്രദീപ് അടിവരയിട്ടു പറഞ്ഞതും ഒന്ന് വായിച്ചിട്ട് (...ഇത് കുത്തകവല്‍ക്കരണത്തിന്റെ മറുപുറം.എന്റെ വിഷയം അതല്ലല്ലോ) എത്ര കമന്റുകള്‍ ‍ ഈ പോസ്റ്റിന്റെ വിഷയത്തില്‍ നിന്നും വ്യതിചലിക്കാതെയുണ്ട് എന്നൊന്ന് നോക്കിക്കേ :)

(കിരണിന്റെ മകരവിളക്ക് പോസ്റ്റ് പോലെ ഈ പോസ്റ്റും ആരും അറിയാതെ, വഴി തെറ്റിയില്ലെങ്കിലും വഴിക്ക് പാരലലായി അങ്ങ് പോയോ എന്നൊരു സംശയം) :)

പ്രദീപേ,ഓഫിനു മാഫ്. ചര്‍ച്ച തുടരട്ടെ.

മത്തായി said...

പത്രപ്രവര്‍ത്തകാ, താങ്കള്‍ ഈ പണിക്കായി ജനിച്ചവന്‍ തന്നെ! അല്ലെങ്കില്‍ കേന്ദ്രീയ വിദ്യാലയത്തെ ഗമ കുറഞ്ഞ സര്‍ക്കാര്‍ സ്കൂള്‍ എന്നോക്കെ വിളിക്കുമോ! ഭവന്‍സിലും ഊട്ടിയിലും പഠിക്കാനായി ജനിപ്പിച്ചവര്‍ക്കൊഴികെ ബഹുപൂരിപക്ഷത്തിനും കേന്ദ്രീയ വിദ്യാലയം വലിയതു തന്നെയാണ്. ചെറിയ ശതമാനമായ ആ കൃമീലെയറിലിരുന്നാണു നിങ്ങള്‍ പൊതുമേഖലയെതാങ്ങുന്നതു. ഇംഗ്ലീഷ് മീഡിയം എന്നൊരു മീഡിയം ഉണ്ടെന്നു തന്നെ ഞാനറിഞ്ഞതു ഹൈസ്കൂളില്‍ വച്ചാണ്. കേന്ദ്രീയ വിദ്യാലയത്തെ സ്വപ്നതുല്യമായിക്കരുതുന്ന ലക്ഷക്കണക്കിനു സാധാരണ രക്ഷിതാക്കളുടെ നെഞ്ചത്തു നിന്നാണ് താങ്കളുടെ പൊതുസേവനം.

സര്‍ക്കാരാശുപത്രി പ്രേമവുമതെ. സുഹൃത്തെ, ആയിരമോ ലക്ഷമോ നിങ്ങള്‍ മുടക്കേണ്ടിയിരുന്ന ചികിത്സ തികച്ചും സൌജന്യമായി നിങ്ങള്‍ നേടിയെടുക്കുന്നതിലെന്തു പൊതുമേഖലാ സേവനം? അവിടെയെന്താ രോഗികളെ കിട്ടാതെ കഷ്ടപ്പെടുകയാണോ? അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും ജന ബാഹുല്യവും കാരണം ഓരോ ആശുപത്രിയും വീര്‍പ്പു മുട്ടുകയാണ്. നിങ്ങള്‍ക്കു ചെയ്യാവുന്ന ഏറ്റവും വലിയ പൊതു സേവനം അവിടെ പോകാതിരിക്കുക എന്നതാണ്. കേന്ദ്രീയ വിദ്യാലയമൊക്കെ ശൂ‍ൂ‍ൂ‍ൂ എന്നു കരുതുന്ന നിങ്ങളെപ്പോലുള്ള വന്‍ തോക്കുകള്‍ അപഹരിക്കുന്നതു പത്ത് അത്തപ്പാടികള്‍ക്കു കിട്ടേണ്ട സമയവും സേവനവുമാണ്.

സര്‍ക്കാര്‍ (==ജനം) കോടികള്‍ മുടക്കി ലഭ്യമായിക്കിയിരിക്കുന്ന പൊതുസേവങ്ങള്‍ സൌജന്യമായി ഉപയോഗിക്കുകയും, ഞാനെന്തോ ത്യാഗം ചെയ്യുകയാണെന്നു പരസ്യമാ‍യി നടിക്കുകയും ചെയ്യുന്ന നിങ്ങള്‍ ഒരൊന്നൊന്നര മൊതല്‍ തന്നെ. അങ്ങനെ കരുതന്നതു ചൊറി മാന്തുന്നതുപോലെ ഒരാത്മസുഖം തരും, പക്ഷെ അതു വിളിച്ചു പറയണമെങ്കില്‍ അപാരതൊലിക്കട്ടി വേണം.
ഇപ്പൊ പൊളിച്ചു വിറ്റാല്‍ നല്ല വിലകിട്ടും. മണ്ഡലകാലമല്ലെ, ഗഞ്ചിറക്കിടാം.

N.J Joju said...

വിദേശവസ്തു ബഹിഷ്കരണവും സ്വദേശീ ഉത്പങ്ങളുടെ പ്രോത്സാഹനവൂം ഒരുകാലത്തും പ്രസക്തി നഷ്ടപ്പെടാത്ത ആശയങ്ങളാണ്. പക്ഷേ 10 രൂപാ വിലയുള്ള വിദേശവസ്തുവിനു പകരം അതേ നിലവാരമുള്ളതോ അതില്‍ കുറഞ്ഞതോ ആയ 15 രൂപാ വിലയുള്ള സ്വദേശീ ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നു പറയുന്നതിന്റെ യുക്തി ആരെങ്കിലും എനിയ്ക്കു പറഞ്ഞുതരൂ.

പാമോയില്‍ വേണോ വെളിച്ചെണ്ണവേണോ എന്നുള്ളത് ഉപഭോക്താവിന്റെ സ്വാതന്ത്ര്യമാണ്. വെളിച്ചെണ്ണ എന്ന ഒറ്റ ഉത്പന്നത്തെ മാത്രം ആശ്രയിക്കുന്ന കേരകൃഷി ആശാവഹമല്ല. നിരവധി ഉപോത്പന്നങ്ങിലേയ്ക്കും ഇടവിളകളിലേയ്ക്കൂം ബഹുവിളകളിലേയ്ക്കും കര്‍ക്ഷകന്‍ നീങ്ങേണ്ടതുണ്ട്റ്റ്.

കുത്തക എന്നാല്‍ എന്താണ് അര്‍ഥം. ഒരു രംഗത്തേയ്ക്ക് മറ്റാരെയും കടന്നുവരാന്‍ അനുവദിയ്ക്കാത്തവര്‍ എന്നാണ്.(അല്ലേ??)
കുത്തകകള്‍ വരുന്നൂ എന്നുപറഞ്ഞാല്‍ തന്നെ കുത്തക എന്ന പദത്തിന്റെ അര്‍ഥം മാറി. തുല്യശക്തിയുള്ള പലര്‍ ഈ രംഗത്തേയ്ക്ക് വന്നാല്‍ പിന്നെ കുത്തകകള്‍ എന്നു പറയേണ്ട കാര്യമില്ല. ആസ്ഥി കൂടുതലുള്ളതുകൊണ്ട് വമ്പന്മാര്‍ എന്നു പറയുന്നതാണ് ശരി.

വമ്പന്മാര്‍ വന്നാല്‍ ചെറുകിടക്കാര്‍ ഇല്ലാതാവുമെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. കുറച്ചുമാറ്റങ്ങള്‍ സംഭവിയ്ക്കുമെന്നു മാത്രം. ഒരു റീ ഓര്‍ഗനൈസേഷന്‍.

ബാംഗളൂരില്‍ ഞാന്‍ മൂന്നുവര്‍ഷമായി. ഇക്കാലമത്രയും ഇവിടെ ബിഗ് ബാസാറുണ്ടായിരുന്നു, ഫാബ് മാള്‍ ഉണ്ടായിരുന്നു, സ്പെന്‍സേര്‍സ് ഉണ്ടായിരുന്നു, സൂപ്പര്‍മാര്‍ക്കറ്റുകളുണ്ടായിരുന്നു. അതേ സമയം ചെറുകിടക്കാരും ഉണ്ടായിരുന്നു.

കാലഹരണപ്പെടേണ്ടതൊക്കെയും കാലഹരണപ്പെടുകയും കൂടുതല്‍ പ്രയോജനപ്രദമാകുന്നത് വരികയും ചെയ്യും.

കേരളത്തില്‍ തന്നെ എത്രയോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്നു. ഇവരൊക്കെ ചെറുകിട കച്ചവടക്കാരെ ബാധിച്ചില്ലേ?ഇവര്‍ക്കായി ആരും അന്നു ഒരുതുള്ളി കണ്ണീരെങ്കിലും പൊഴിച്ചോ?
എത്രയോ പുതിയ കടകള്‍ വന്നു, ഇതൊക്കെ പഴയ കച്ചവടക്കാര്‍ക്ക് ഗുണമായിരുന്നെന്നാണോ. അതില്‍ ചിലരെങ്കിലും നഷ്ടം വന്ന് നിര്‍ത്തിയിട്ടൂണ്ടാവും. എന്തേ ആരും ഒന്നും പറഞ്ഞില്ല.

പ്രാദേശികമായ വികസനങ്ങള്‍ പോലും പല കച്ചവടക്കാരെയും ബാധിച്ചിട്ടൂണ്ട്. അതുകൊണ്ട് വികസനം വേണ്ടന്ന് ആരെങ്കിലൂം പറയുമോ.

അശോക് കർത്താ said...

ചര്‍ച്ച പൊടിപൊടിക്കുകയാണല്ലോ.

ഡി .പ്രദീപ് കുമാർ said...

വക്കാരി പറഞ്ഞതുപോലെ ചര്‍ച്ച വഴി മാറി പോവുകയാണു.നമുക്ക് വിഷയഠിലേക്കു തിരിച്ചു വരാം.
അതിനു മുന്‍പ് മത്തായിയോടു ഒന്നു-രണ്ടു പറയാനുണ്ടു.മാധ്യമപ്രവര്‍ത്തകരേയും രാഷ്ട്രീയക്കാരേയും ആര്‍ക്കും എന്തും പറയാം.അതിനാല്‍ ഞാനിത് തലകുനിച്ച് ഏറ്റുവാങ്ങുന്നു.എന്നിട്ടും ആവറ്ത്തിക്കുന്നു-കേന്ദ്രീയ വിദ്യാലയം ഒരു സര്‍ക്കാര്‍ സ്കൂളാകുന്നു.അവിടെ സൌജന്യമൊന്നുമില്ല.ഫീസ് കൊടുക്കണം.അതു സ്ഥാപിച്ചത് ഞങ്ങളെപ്പോലെ ഇന്ത്യയിലെവിടെയും സ്ഥലം മാറ്റപ്പെടുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനാണു.
വളരെ നല്ല നിലയില്‍ നടക്കുന്ന കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കു, ഭവന്‍സുമായും മറ്റും താരതമ്യം ചെയ്യുമ്പോല്‍, സ്റ്റാറ്റസ് പോരെന്നു പറഞ്ഞ്,വന്‍ തുക കോഴനല്‍കി കുട്ടികളെ അവിടങ്ങളില്‍ പഠിപ്പിപ്പിക്കുന്ന ധാരാളം സഹപ്രവറ്ത്തകരെ എനിക്കറിയാം,സുഹൃത്തേ..അതിനെക്കുറിച്ചാണു ഞാന്‍ പരാമറ്ശിച്ചതു.വെറുത്തെ എഴുതാപ്പുറം വായിക്കല്ലേ....
പിന്നെ,സര്‍ക്കാര്‍ ആശുപത്രിയില്‍ ഞങ്ങളെ പ്പോലുള്ളവറ്ക്ക് സൌജന്ന്യ ചികിത്സ കിട്ടുമെന്നത് പുതിയ അറിവാകുന്നു.ദയവായി വിശദാംശങ്ങള്‍ അറിയിക്കുമല്ലോ.
ഇനി വിഷയത്തിലേക്കു......

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍