1970 മുതൽ 2005 വരെ ആകാശവാണിയിൽ പ്രവർത്തിച്ച എൻ.എസ് ഐസക് , കോട്ടയം മീനച്ചൽ താലൂക്കിലെ മേലുകാവ് സ്വദേശിയാണ്. സമുദ്രനിരപ്പിൽ നിന്ന് 2500 ഉയരത്തിലുള്ള കർഷകഗ്രാമം. കുട്ടിക്കാലത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്ക് 5 മൈൽ ദൂരം.
അവിടെയുള്ള വിക്ടറി ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിൽ നിന്നാണ് ആദ്യമായി റേഡിയോ കേൾക്കുന്നത്. റേഡിയോ സെറ്റ് സ്ഥാപിച്ചപ്പോൾ , അതിന്റെ ആന്റിനയുടെ ഒരറ്റം ഉയരമുള്ള ഒരു പ്ലാവിൻ കൊമ്പിലും മറ്റെയറ്റം ഒരു മുളങ്കമ്പിലും വലിച്ചു കെട്ടി. "ലൈബ്രറി സെക്രട്ടറി പുളിയമ്മാക്കൽ ഇച്ചിരക്കുട്ടിച്ചേട്ടൻ എന്നും വൈകീട്ട് 6 മുതൽ 8 വരെ റേഡിയോ പ്രവർത്തിപ്പിക്കും".
എം.എ മലയാളത്തിന് മഹാരാജാസ് കോളേജിൽ പഠിച്ചപ്പോൾ ,രാഷ്ട്രീയ പ്രവർത്തകനായി.വയലാർ രവിക്കൊപ്പം വിദ്യാർത്ഥി സംഘടനയിലുണ്ടായിരുന്നു.
നാഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയായിരുന്നു , ആകാശവാണിയിലെ ജോലിക്ക് അപേക്ഷിച്ചത്. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും ബോംബെയിലായിരുന്നു.
" അഭിമുഖത്തിൽ കഥകളിയെക്കുറിച്ച് ചോദിച്ചു. നളചരിതം പഠിക്കാനുണ്ടായിരുന്നതിനാൽ,ഉത്തരം പറയാനായി. ചില പദങ്ങൾ പാടി, മുദ്രകൾ കാട്ടി".
1970 ഫെബ്രുവരി 13 ന് കോഴിക്കോട് ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്സി ക്യൂട്ടീവായി ചേർന്നു. ഉറൂബ്, തിക്കോടിയൻ, കക്കാട്, അക്കിത്തം, കെ.എ. കൊടുങ്ങല്ലൂർ, കെ.രാഘവൻ, വിനയൻ , യു.എ.ഖാദർ തുടങ്ങിയ മഹാരഥൻമാരൊക്കെ അന്ന് അവിടെയുണ്ട്. അക്കിത്തവുമൊത്ത് കുറച്ചു കാലം അടുത്തടുത്ത മുറികളിൽ താമസിച്ചു.
" അക്കിത്തം നസ്രു എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്".
കെ.രാഘവൻ മാസ്റ്ററുമായി ആത്മബന്ധം സ്ഥാപിച്ചു.പച്ച സ്പോർട്ട്സ് സൈക്കിളിൽ വളരെ നേരത്തെ ഓഫീസിലെത്തുന്ന കെ.രാഘവൻ മാസ്റ്റർ, റെക്കാർഡിങ്ങ് സമയത്ത് വളരെ കർക്കശക്കാരനായിരുന്നു.
" ഞാൻ ഇടയ്ക്ക് സ്റ്റുഡിയോയിൽ ചെന്ന്, അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിക്കും : സംഗീതത്തെക്കുറിച്ച് സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ !"
-അത്തരം തമാശകൾ അദ്ദേഹം നന്നായി ആസ്വദിച്ചിരുന്നു.
മഹാൻമാരായ എഴുത്തുകാരുടേയും കലാകാരൻമാരുടേയും സാന്നിദ്ധ്യത്താൽ പ്രൗഡഗംഭീരമായ നിലയം. ഇടയ്ക്ക് ജഗതി എൻ.കെ. ആചാരിയും വന്നു ചേർന്നു. പൊതുജന ബന്ധവും പ്രശസ്തിയുമുള്ളത് കലാകാരർക്കായിരുന്നു.
എൻ.പി മുഹമ്മദ്, എസ്.കെ പൊറ്റെക്കാട്ട് തുടങ്ങിയ സാഹിത്യ നായകരൊക്കെ സ്ഥിരമായി നിലയത്തിൽ വന്ന നാളുകൾ. കാലൻ കുടയും കക്ഷത്തിൽ കറുത്ത ബാഗുമായി വരുന്ന എസ്.കെയുടെ രൂപം മനസിലിന്നുമുണ്ട്.എം.ടി വാസുദേവൻ നായരുമായി സൗഹൃദമുണ്ടായിരുന്നു.
ക്ഷണിക്കപ്പെട്ട സദസുകൾക്കു മുമ്പാകെ ആകാശവാണി അവതരിപ്പിക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണക്കത്ത് കിട്ടാനായി ജനങ്ങൾ നെട്ടോട്ടമോടിയ കാലം.
ബഹുമുഖ പ്രതിഭയായ സ്റ്റേഷൻ ഡയറക്ടർ ഇ.എം.ജെ വെണ്ണിയൂർ, താൻ ചെയ്ത ഓരോ പരിപാടിയും കേട്ട് , അഭിനന്ദിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടി, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തത് എൻ.എസ്. ഐസക്ക് ഓർക്കുന്നു. റെക്കാർഡ് സമയത്തിനുള്ളിൽ, പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടി - 1974 ഡിസംബറിൽ. യുവാണിയുടെ ചുമതലയാണ് ലഭിച്ചത്. "തൃശൂരിൽ നിന്ന് അനൗൺ സർ ഖാൻ കാവിൽ ട്രാൻസ്ഫറായി വന്നപ്പോൾ, അദ്ദേഹത്തെ യുവവാണിയിലേക്ക് വേണമെന്ന് അഭ്യർത്ഥിച്ചു. ഡയറക്ടർ ഇറക്കിയ ഉത്തരവിൽ സെക്ഷനിലേക്ക് നിയോഗിക്കപ്പെട്ടയാൾ കെ. തരുവയി ! പരാതിയുമായി ചെന്നപ്പോഴാണറിയുന്നത്, ഖാൻ കാവിലിന്റെ ഔദ്യോഗിക പേരു് അതാണന്ന്. അനൗൻസർ പി.ടി. രത്നമ്മയും യുവവാണിയിലുണ്ടായിരുന്നു.
ഖാൻ കാവിലിനോടൊപ്പം ഉത്തര മലബാറിലെമ്പാടും കലാപരിപാടികൾ, ഗ്രാമങ്ങളിൽ പോയി ശബ്ദലേഖനം ചെയ്തു. യുവവാണി ക്ലബ്ബുകൾ ധാരാളമുണ്ടായിരുന്ന കാലം. വടകര പുതുപ്പണത്ത് ബ്രദേഴ്സ് ക്ലബിന്റെ പരിപാടിയിൽ വടകര കെ.കെ.കൃഷ്ണദാസ്, അവിടുത്തുകാരനായ പി.ടി.അബ്ദുറഹിമാൻ എഴുതിയ ഒരു പാട്ട്, സംഗീതം നൽകി ആലപിച്ചു : ഓത്തുപള്ളിയലന്നു നമ്മൾ ....
പില്ക്കാലത്ത്, 'തേൻ തുളളി' സിനിമയിൽ കെ. രാഘവൻ സംഗീതം നൽകി, വി.ടി.മുരളി ആലപിച്ച ആ ഗാനം പ്രശസ്തമായി.
രാത്രിയിലെ വനശബ്ദങ്ങൾ കിട്ടാനായി ബന്ദിപ്പൂർ കാടുകളിൽ വെളുപ്പിന് അഞ്ച് മണി വരെ റെക്കാർഡറുമായി ചെലവഴിച്ചു. വന്യ ജീവികൾ വിഹരിക്കുന്ന കാട്ടിൽ,ഒപ്പം ഒരു ആന ഗവേഷകനുമുണ്ടായിരുന്നു.
പത്തു വർഷത്തോളം കോഴിക്കോട് നിലയത്തിൽ പ്രവർത്തിച്ചു. തിരുവനന്തപുരമായിരുന്നു , അടുത്ത കർമ്മരംഗം. അവിടെ ആദ്യം കാർഷിക രംഗം പരിപാടിയുടെ ചുമതലയാണ് കിട്ടിയത്. 1989-ൽ അരുവിക്കരയിൽ വിപുലമായി നടത്തിയ കർഷക സദസ് അവിസ്മരണീയമായ ഒന്നാണ്.
മദ്രാസ് നിലയത്തിൽ പ്രവർത്തിക്കുമ്പോൾ , ആറു മാസം കൊണ്ട് രണ്ട് പ്രൊമോഷൻ കിട്ടിയ കഥയും എൻ.എസ്. ഐസക് പറഞ്ഞു. ആദ്യം അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറും തുടർന്ന് സ്റ്റേഷൻ ഡയറക്ടറുമായി.
1990-ൽ കണ്ണൂർ എഫ്.എം നിലയത്തിന്റെ ആദ്യ ഡയറക്ടറായി നിയമിക്കപ്പെട്ടു. "നിർന്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയമായിരുന്നു , അത്. തെങ്ങിൽ ചോട്ടിൽ കസേരയിട്ടിരുന്നായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് ദൂരദർശൻ എൽ.പി.റ്റിയിലെ സംവിധാനങ്ങളുപയോഗിച്ച് എഴുത്തുകുത്തുകൾ നടത്തി. അനൗൻസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കെയാണ് കൊച്ചി എച്ച്.എം. നിലയത്തിലെക്ക് സ്ഥലം മാറ്റമുണ്ടായത്".
സ്റ്റാഫ് ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റൂട്ടിലും പ്രവർത്തിച്ചു.
കെ.ആർ നാരായണൻ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസം രാത്രി മലയാളത്തിലുള്ള അദ്ദേഹത്തിന്റെ സന്ദേശം പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞത് എൻ. എസ്. ഐസക്കിന്റെ ധന്യമായ പ്രക്ഷേപണണാനുഭവമാണ്.അദ്ദേഹം അന്ന് തിരുവനന്തപുരം നിലയത്തിന്റെ ഡയറക്ടറാണ്.പെട്ടെന്നാണ് അങ്ങനെ ഒരു ആശയം ഉദിച്ചത്.
അന്ന് രാഷ്ട്രപതിയുടെ പേഴ്സണൽ സ്റ്റാഫിലുള്ള ഒരു മലയാളിയെ പരിചയമുണ്ടായിരുന്നു.
കേന്ദ്രമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ഓഫീസിൽ ഉണ്ടായിരുന്നപ്പോൾ മുതലുള്ള പരിചയം.
" ഡൽഹിക്ക് വിളിച്ചു.നിയുക്ത രാഷ്ട്രപതിയുടെ സന്ദേശം പ്രക്ഷേപണം ചെയ്താൽ മലയാളികൾക്ക് ആകെ അഭിമാനകരമായിരിക്കും എന്ന് അദ്ദേഹത്തോടു പറഞ്ഞു. സന്ദേശത്തിന്റെ ഒരു രൂപരേഖയും പറഞ്ഞുകൊടുത്തു. അതു ഡൽഹി നിലയത്തിൽ എത്തി , റെക്കോർഡ് ചെയ്യാമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. ഡൽഹിയിലെ അധികാരികൾക്ക് ഉടൻ നിർദ്ദേശം പോയി. രാഷ്ട്രപത് അവിടെയെത്തി , മലയാളത്തിൽ മാത്രമല്ല, ഇംഗ്ലീഷിലും സന്ദേശം റെക്കോർഡ് ചെയ്തു. (ഇംഗ്ലീഷ് പ്രഭാഷണം ആകാശവാണിയുടെ ഇന്ത്യയിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തു). "എന്റെ റേഡിയോ ജീവിതത്തിലെ സുവർണ്ണ പ്രക്ഷേപണമാണിത് ".
പോണ്ടിച്ചേരി സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോൾ, ദക്ഷിണേന്ത്യയിലെ കലാകാരരരെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളിൽ ധാരാളം കലാമേളകൾ നടത്തി. കടലൂരിൽ വി.എം കുട്ടിയുടെ മാപ്പിള ഗാനമേള അവതരിപ്പിക്കപ്പെട്ടു. ജനങ്ങളിലക്കിറങ്ങി ചെന്നുള്ള പ്രവർത്തനങ്ങൾ .
ഡൽഹിയിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറലായിരിക്കെ, രണ്ട് വർഷത്തെ സർവീസ് ബാക്കി നില്ക്കെ , 2005 ഒക്ടോബറിൽ എൻ.എസ്. ഐസക്ക് സ്വയം വിരമിച്ചു.
പ്രസാർഭാരതിയുടെ ഉദയത്തോടെയാണ് ആകാശവാണിയുടെ പതനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതൊരു സ്വതന്ത്ര, സ്വയം ഭരണ സ്ഥാപനമായില്ല. പുറത്തു നിന്നു വരുന്ന ഉദ്യോഗസ്ഥൻമാരായിരുന്നു , എന്നും തലപ്പത്ത്. 'മാദ്ധ്യമ സ്ഥാപനം മാദ്ധ്യമ പ്രൊഫഷണൽ തന്നെ നയിക്കണം' എന്ന് ഫയലിലെഴുതിയതിന് താൻ അധികാരികൾക്ക് അനഭിമതനായതായി അദ്ദേഹം പറഞ്ഞു. പ്രസാർ ഭാരതി ബോർഡിൽ ഉദ്യോഗസ്ഥരായ സി.ഇ.ഒ മാർ പറയുന്നതു മാത്രമാണ് നടക്കുന്നത്.
സ്ക്കൂളിൽ പഠിക്കുന്ന കാലം മുതൽ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടു തുടങ്ങിയ കലാജീവിതമാണ് തന്നെ ആകാശവാണിയിലെത്തിച്ചതെന്ന് ആർ.സി ഗോപാൽ പറഞ്ഞു. "അതൊരു പാഷനായിരുന്നു. കോളേജിൽ പഠിക്കുമ്പോഴും ധാരാളം വേദികളിൽ നാടകം കളിച്ചു.
അച്ഛൻ തൈക്കാട് ചന്ദ്രശേഖരൻ നായർ കവിയായിരുന്നു. ദേശീയ കവി സമ്മേളനത്തിലെ കവിതകളുടെ മലയാള പരിഭാഷ അവതരിപ്പിക്കാൻ അച്ഛൻ ആകാശവാണിയിൽ പോകുമ്പോൾ ഒപ്പം പോയിരുന്നു".
അന്ന് ടി. എൻ. ഗോപിനാഥൻ നായരായിരുന്നു ഡ്രാമ പ്രൊഡ്യൂസർ.നാടകത്തിനു ശബ്ദം നൽകാനുള്ള ഓഡിഷനുള്ള അപേക്ഷ അദ്ദേഹമാണ് തന്നത്. ടെസ്റ്റ് പാസായി, 1975ൽ ബി-ഗ്രേഡ് ആർട്ടിസ്റ്റായി.
"ആദ്യ നാടകത്തിൽ ഒരു ചെറിയ റോളിനായിരുന്നു വിളിച്ചത്. റിഹേഴ്സൽ നടത്തിയ എസ്.രാമൻകുട്ടി നായർ , അവസാനം ലീഡ് റോളിൽ ശബ്ദം നൽകാനാവശ്യപ്പെട്ടു" .
യുവവാണിയിലും മറ്റു പരിപാടികളിലും ധാരാളം നാടകങ്ങൾക്ക് ശബ്ദം നൽകി. നാടകകോത്സവത്തിലെ നാടകങ്ങളിലും അവസരം ലഭിച്ചു.
അന്ന്, വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വി.ജി.മാത്യു പറഞ്ഞാണ് പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ അയയ്ക്കുന്നത്. അപ്പോൾ , ഗ്രൗണ്ട് വാട്ടർ ബോർഡിൽ ജോലി ചെയ്യുകയായിരുന്നു.
കോഴിക്കോട് നിലയത്തിലാണ് നിയമനം കിട്ടിയത് : 1984-ൽ . ഒപ്പം, കാവാലം ശ്രീകുമാറും ആർ.വിമലസേനൻ നായരും . അതേ ബാച്ചിൽ തന്നെ ആർ. ശ്രീകണ്ഠൻ നായരും മാധവി രവീന്ദ്രനാഥും പ്രോഗ്രാം എക്സിക്യൂട്ടീവുമാരായി.
എപ്പോഴും സംഗീതവും കലാ-സാഹിത്യ പ്രവർത്തനങ്ങളും നിറഞ്ഞു നിന്ന നിലയം . കെ.പി.കെ നമ്പ്യാരായിരുന്നു, സ്റ്റേഷൻ ഡയറക്ടർ. ഒരു പ്രത്യേക പ്രവർത്തന സംസ്കാരത്തിനുടമ. പരിശീലനത്തിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലും നിയോഗിച്ചു - ടെലിഫോൺ ഓപ്പറേറ്ററായി വരെ .
ലക്ഷദ്വീപിനെക്കുറിച്ച് അന്നത്തെ അഡ്മിനിസ്ട്രേറ്റർ ഉമേഷ് സൈഗാൾ എഴുതിയ Coral paradise എന്ന ഫീച്ചർ ചെയ്യാനായി, ദ്വീപിൽ പോയി.കപ്പലിൽ നിന്ന് ശബ്ദം റെക്കാർഡ് ചെയ്യാനായി, അദ്ദേഹവും വന്നു. ആ ഫീച്ചർ ദേശീയ ശൃംഖലയിലുൾപ്പെടുത്തി എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തു.
കെ.എ.മുരളീധരൻ സംവിധാനം ചെയ്ത , 'ഇനി
ഞാനുറങ്ങട്ടെ' നോവലിന്റെ റേഡിയോ നാടകരൂപാന്തരത്തിന്റെ ശബ്ദലേഖനം ആർ.സി. ഗോപാലിന് തിളങ്ങുന്ന ഓർമ്മയാണ്. നാല്പതോളം ആർട്ടിസ്റ്റുകൾ പങ്കെടുത്ത്, തുടർച്ചയായി മൂന്ന് സ്റ്റുഡിയോകളിലായായിരുന്നു , റെക്കാർഡിങ്ങ്. ദൂരദർശനിൽ മഹാഭാരത പരമ്പര സംപ്രേഷണം ചെയ്തു വന്ന അതേ സമയത്ത്, റേഡിയോയിൽ പരമ്പരയായി പ്രക്ഷേപണം ചെയ്യപ്പെട്ട ആ നാടകത്തിന് ഏറെ ശ്രോതാക്കളുണ്ടായി.
1985ൽ സ്റ്റേഷൻ ഡയറക്ടർ കെ. പി.കെ നമ്പ്യാരുടെ നിർദേശപ്രകാരം ഒരു റേഡിയോ നാടകം വേദിയിൽ അവതരിപ്പിച്ച അനുഭവവും അദ്ദേഹം വിവരിച്ചു. സ്റ്റുഡിയോയിൽ ഒരു നാടകം എങ്ങനെയാണോ അഭിനയിച്ച് റെക്കോർഡ് ചെയ്തു തയ്യാറാക്കി എടുക്കുന്നത് ,അതുപോലെ പ്രേക്ഷകരുടെ മുൻപാകെ അവതരിപ്പിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു.. നാടകത്തോടൊപ്പമുള്ള പശ്ചാത്തലസംഗീതം സ്റ്റേജിൽ ലൈവ് ആയിരിക്കണം. കെ.എ. മുരളീധരനാണ് അന്ന് നാടകത്തിന്റെ ചുമതല.
കല്പക ഓഡിറ്റോറിയത്തിൽ ,തിക്കോടിയന്റെ 'പ്രകൃതിയിലേക്ക് മടങ്ങുക' എന്ന നാടകം അരങ്ങേറി.അഭിനേതാക്കളായി ഖാൻ കാവിൽ, കാപ്പിൽ സുകുമാരൻ, വി.നാരായണൻ തുടങ്ങിയവർ ആർ.സി. ഗോപാലിനൊപ്പമുണ്ടായിരുന്നു.ലൈവ് അവതരണമായതു കൊണ്ട് പശ്ചാത്തലസംഗീതക്കാരും അഭിനേതാക്കളും ഒന്നിച്ച്, നിരവധി റിഹേഴ്സൽ നടത്തി.സ്റ്റേജിൽ ഒരക്ഷരം തെറ്റുപറ്റാനോ സ്ക്രിപ്റ്റ്ൽനിന്ന് വ്യതിചലിക്കാനോ പാടില്ല. നാടകപരീക്ഷണം ശ്രമകരമായിരുന്നെങ്കിലും, നിറഞ്ഞ സദസ്സിന്റെ കയ്യടി നേടി.
അക്കാലത്താണ് കോഴിക്കോട് നിലയത്തിൽ ആദ്യമായി ശാസ്ത്ര പരിപാടി തുടങ്ങിയതെന്നും ആർ.സി. ഗോപാൽ പറഞ്ഞു. പതിമൂന്ന് ഭാഗങ്ങളുള്ള ശാസ്ത്ര പരമ്പരയായ 'പ്രകൃതീ പ്രണാമം' മറ്റൊരു ഓർമ്മയാണ്. അത് വലിയ വിജയമായിരുന്നുവെന്നും ആർ.സി. ഗോപാൽ ഓർക്കുന്നു. അതിലെ പരിസ്ഥിതിഗാനങ്ങൾ ഇന്നും പല നിലയങ്ങളിലും പ്രക്ഷേപണം ചെയ്യുന്നുണ്ട്. അക്കാലത്തെ പ്രൊഡക്ഷൻ അസിസ്റ്റന്റുമാരായിരുന്ന കെ.വി. പ്രഭാകരന്റേയും പി.ഇ പാച്ചുവിന്റേയും സംഭാവനകൾ ശ്രദ്ധേയമാണ്.
തിരുവനന്തപുരം നിലയത്തിലായിരുന്നപ്പോൾ
1991 ജൂൺ മുതൽ മൂന്ന് വർഷം നീണ്ടു നിന്ന
'മനുഷ്യന്റെ ഉല്പത്തിയും വികാസവും', എന്ന കുട്ടികൾക്കായുള്ള ഒരു ശാസ്ത്ര പരമ്പരയും ചെയ്തു.144 അധ്യായങ്ങളുള്ള ബൃഹദ് പരമ്പര .
കുട്ടികൾക്കുവേണ്ടി ദേശീയ ശാസ്ത്ര സാങ്കേതിക പ്രചാരണ സമിതിയുടെ (NCSTC) സഹകരണത്തോടെ ആകാശവാണി, 18 ഭാഷകളിൽ,ഒരേ സമയം പ്രക്ഷേപണം ചെയ്ത റേഡിയോ ശാസ്ത്ര പരമ്പരയായിരുന്നു,അത് .
''പരമ്പര കേട്ട്, പ്രതികരണങ്ങൾ അറിയിക്കാനായി കേരളത്തിൽ 5000 കുട്ടികളും 500 സ്കൂളുകളും പരിപാടിയുടെ ഭാഗമായി രജിസ്റ്റർ . പ്രക്ഷേപണത്തിന് മുൻപ് കുട്ടികളെ കേൾപ്പിച്ച്, ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു".
22 ശാസ്ത്രജ്ഞന്മാരും ശാസ്ത്ര ജേർണലിസ്റ്റുകളും അടങ്ങുന്ന ഒരു ഉന്നത സമിതിയാണ് ഈ പരമ്പരയുടെ സ്ക്രിപ്റ്റുകൾ തയ്യാറാക്കിയത്.
ഓരോ അദ്ധ്യായം കഴിയുമ്പോഴും ക്വിസ് പരിപാടിയും സമ്മാനങ്ങളുമുണ്ടായിരുന്നു.
പരമ്പരയുടെ അവസാനം,പ്രക്ഷേപണം ചെയ്ത ഭാഗങ്ങളെ ആസ്പദമാക്കി ഒരു പരീക്ഷ ഉണ്ടായിരുന്നു. അതിന്റെ വിജയികൾക്ക് സമ്മാനിക്കാനായി നിരവധി കിറ്റുകൾ ഡൽഹിയിൽ നിന്നും ലഭിച്ചിരുന്നു. "ആ സമയത്ത് ഞങ്ങൾക്ക് ഒരു കത്ത് ലഭിച്ചു -വയനാട്ടിൽ നിന്ന് . അതിലിങ്ങനെ എഴുതിയിരുന്നു ; സർ, എല്ലാ എപ്പിസോഡുകളും കേൾക്കാൻ പറ്റിയില്ല. വീട്ടിൽ റേഡിയോ ഇല്ലാത്തതുകൊണ്ട് അപ്പുറത്തെ വീട്ടിൽ പോയാണ് രാവിലെ പരിപാടി കേൾക്കുന്നത്. ചില ദിവസങ്ങളിൽ അവർ റേഡിയോ വച്ചുതരില്ല. അതുകൊണ്ട് ആ ഭാഗങ്ങൾ എനിക്ക് നോട്ട് തയ്യാറാക്കി പഠിക്കാൻ പറ്റിയിട്ടില്ല. പരീക്ഷയിൽ ആ ഭാഗങ്ങളിൽ നിന്നു വന്ന ചോദ്യങ്ങൾക്കു എനിക്ക് ഉത്തരം എഴുതാൻ സാധിച്ചില്ല. ഞാൻ തോൽക്കുമെന്നറിയാം. എനിക്ക് കിറ്റുകൾ കിട്ടില്ലേ, സർ? എല്ലാവർക്കും കിറ്റുകൾ അയച്ച ശേഷം പൊട്ടിയതൊക്കെ അവിടെ ഉണ്ടാവില്ലേ?അതെനിക്ക് അയച്ചു തരണേ, സർ'.ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട ശ്രോതാവിന്റെ കത്തായിരുന്നു അത്. അധികം വന്ന ഒരു നല്ല കിറ്റും ഒരു നല്ല റേഡിയോയും ആ കൊച്ചു സുഹൃത്തിനു അപ്പോൾ തന്നെ അയച്ചു കൊടുത്തു
സയൻസ് സെല്ലിന്റെ ചുമതല വഹിച്ചപ്പോൾ ഒപ്പം കെ.എസ്. റാണാപ്രതാപനും ജോയ്സ് ജേക്കബുമുണ്ടായിരുന്നു.
നാഗർകോവിലിലും പ്രവർത്തിച്ചു.
കൊച്ചി എഫ്.എം നിലയത്തിൽ രണ്ട് പ്രാവശ്യം പ്രോഗ്രാം മേധാവിയായി. ജനകീയ നിലയമായിരുന്നു , അത്. എല്ലാ മേഖലയിലും പ്രശസ്തരായവർ ഒപ്പമുണ്ടായിരുന്നു.
"ശ്രോതാക്കൾ നല്ല പരിപാടികളെ കൈയ്യടിച്ചു സ്വീകരിച്ചു; പോരായ്മകളും ചൂണ്ടിക്കാണിച്ചു".
സംഗീതവും, ലഘു ദൈർഘ്യമുള്ള പരിപാടികളും ഉൾപ്പെടുത്തി, രാവിലെ എഫ് എം. ഡയറി 1.05 മണിക്കൂറായി വർദ്ധിപ്പിച്ചു. സഹയാത്രിക, വെളളിത്തിര തുടങ്ങിയ ഫോൺ- ഇൻ പരിപാടികൾ, നോവലുകളുടെ നാടകീയമായ വായന, 'എന്തു പഠിക്കണം , എന്താകണം ' എന്ന കരിയർ ഗൈഡൻസ് പരിപാടി, 'പരസ്പരം' മാനസികാരോഗ്യ ഫോൺ - ഇൻ തുടങ്ങിയവ ആരംഭിച്ചതായി ആർ.സി. ഗോപാൽ പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം നിലച്ചുപോയ എഫ് .എം. റെയിൻബോ പരിപാടികൾ പുനരാരംഭിക്കാൻ കഴിഞ്ഞതും സംതൃപ്തി നൽകുന്നു. കൊച്ചി നിലയത്തിന് ആദ്യമായി ദേശീയ പുരസ്കാരം കിട്ടുന്നതും അക്കാലത്താണ്. കെ.വി. ശരത്ചന്ദ്രന് നാടകത്തിന് സമ്മാനം കിട്ടി.കെ. ഉണ്ണികൃഷ്ണ മേനോന് തുടർച്ചയായി രണ്ടു വർഷമാണ് പുരസ്കാരം കിട്ടിയത്.
ലോക്കൽ റേഡിയോ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു അന്താരാഷ്ട്ര സെമിനാറിൽ പ്രസാർ ഭാരതിയെ പ്രതിനിധീകരിച്ച് പ്രബന്ധമവതരിപ്പിക്കാനും അവസരം കിട്ടി.
മലേഷ്യയിൽ നടന്ന എ.ബി.യു അവാർഡ് ചടങ്ങിൽ ജൂറി അംഗമാകാനും ആകാശ വാണി ദേശീയ പുരസ്കാരത്തിൽ നാടക അവാർഡ് ജൂറി കൺവീനറാകാനും കഴിഞ്ഞതും ഔദ്യോഗിക ജീവിതത്തിലെ ധന്യമായ അനുഭവങ്ങളാണ്.
"തിരിഞ്ഞു നോക്കുമ്പോൾ, വിരോധം തോന്നുന്ന ഒരു മുഖം പോലുമില്ല", ആർ.സി. ഗോപാൽ പറഞ്ഞു.
പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ആകാശവാണിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കൾ അദ്ദേഹവും പങ്കു വച്ചു. ആകാശവാണിക്ക് വലിയ അപചയമാണ് ഉണ്ടായിരിക്കുന്നത്. മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നുള്ളവരാണ് തലപ്പത്തുള്ളത്. എല്ലാ നിലയങ്ങളിലും പരിപാടികൾ ചെയ്യാൻ അവശേഷിച്ചിരിക്കുന്നവരുടെ എണ്ണം പരിമിതമാണ്. അവർ ഇച്ഛാഭംഗത്തിലാണ്. ആകാശവാണിയെ ഇനി മുന്നോട്ടു കൊണ്ടുപോകേണ്ട പുതു തലമുറയിൽപെട്ടവർക്ക് ഒരു മാർഗ്ഗ നിർദ്ദേശവും നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.മുരളീധരൻ, ഡോ. വിജയരാഘവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'എന്റെ ആകാശവാണി ക്കാലം' പതിനഞ്ചാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിൽ.