ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday 26 January 2022

അജ്ഞാനികളുടെ ജല്പനങ്ങൾ : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും ബ്രാഹ്മണർക്ക് കാൽകഴുകിച്ചൂട്ട്!

ദൃഷ്ടി: അജ്ഞാനികളുടെ ജല്പനങ്ങൾ: ശ്രീപത്മ നാഭ സ്വാമിയുടെ മനസ് കവടി നിരത...

Monday 24 January 2022

നമ്മുടെ മനസാക്ഷിയുടെ ശബ്ദം

 

കേരളീയ സമൂഹത്തിൽ ഡോ. സുകുമാർ അഴീക്കോടിന്റെ സ്ഥാനം മനീഷിയായ നിരൂപകന്റേതോ,പ്രഭാഷകന്റേതോ,പണ്ഡിതന്റേതോ മാത്രമല്ല.  പതിറ്റാണ്ടുകലോളം കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒന്നടങ്കം ആ ശബ്ദത്തിനു കാതോത്തത് എന്തുകൊണ്ടാകാം?

ഒരു പക്ഷേ,കേരളം കണ്ട ഏറ്റവും ജനപ്രിയനായ നേതാവ് ഏ.കെ.ജി പോലും ഈ ജനപ്രിയതയിൽ അഴീക്കോടിനു പിന്നിലായിപ്പോയതിനു സാമൂഹികമായ ഒരു പശ്ചാത്തലമുണ്ട്. ഗാന്ധിസത്തിന്റെ മാനവികതയിലൂന്നി നിന്നു കൊണ്ടു ഇടതുപക്ഷസഹയാത്രികനായി മാറിയ അദ്ദേഹത്തിനു കൂട്ടായി തായാട്ടു ശങ്കരനെപ്പോലെ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു.ഗാന്ധിയിൽ നിന്നും മാർക്സ് വളരെ അകലെയല്ല എന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയവും പൊതുപ്രവർത്തനവും.കക്ഷിരാഷ്ട്രീയത്തോടുള്ള അനാസക്തിയും,മതേതര-ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിപത്തിയും അദ്ദേഹത്തിൽ പ്രബലപ്പെടുന്നത് അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലഘട്ടത്തിലാണു. അതൊരു പരിണാമത്തിന്റെ കഥയാണു.ജനാധിപത്യം കോൾഡ് സ്റ്റോറേജിൽ അടക്കപ്പെട്ട നാളുകളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാൻസ്ലറായിരുന്ന അദ്ദേഹം അതിനെ പ്രകടമായോ നിശബ്ദമായോ പിന്തുണച്ചു എന്ന് ആരോപിക്കുന്നവരുണ്ട്. 

അക്കാലത്ത് തീവണ്ടികൾ കൃത്യമായി ഓടുകയും,സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കൃത്യസമയത്ത് എത്തുകയും ചെയ്തതിനാൽ പുതുയുഗം പിറന്നതായി വിശ്വസിക്കുകയും അതിനെ പാടിപ്പുകഴ്ത്തുകയും ചെയ്തവർ നിരവധിയുണ്ടായിരുന്നു.എൻ.വി.കൃഷ്ണവാര്യർ മുതൽ വൈലോപ്പള്ളി വരെ നീളുന്നു ആ പട്ടിക.പിൽക്കാലത്ത് ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പ്രസിഡന്റായി അവരോധിക്കപ്പെടാൻ വൈലോപ്പള്ളിയ്ക്ക് ഈ നിലപാടുകൾ അയോഗ്യതയായില്ലന്നു നമുക്കറിയാം.അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട് ചെയ്തതു പോലെ ,പരസ്യ സംവാദത്തിലൂടെ അഴീക്കോടിനെ കുറ്റവിചാരണ ചെയ്യേണ്ട കാര്യമുയിരുന്നില്ല.മനുഷ്യൻ ഒരു സമൂഹസൃഷ്ടിയാണന്നതിനാൽ അതാതുകാലത്തെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകൾക്കനുസൃതമായി അഭിപ്രായം രൂപപ്പെടുന്നത് സ്വാഭാവികം.സി.വി.കുഞ്ഞുരാമൻ പറഞ്ഞതു പോലെ,അഭിപ്രായം ഇരുമ്പുലക്കയല്ല. 

പക്ഷേ,അസാധാരണമായ പ്രഹരശേഷിയുള്ള,എതിരാളികളെ നിരായുധരാക്കുന്ന ഉഷ്ണപാതമായി അഴീക്കോട് കേരളത്തിന്റെ മനസാക്ഷിയുടെ തന്നെ ശബ്ദമായി അതിവേഗം മാറുന്നതാണു നാം കണ്ടത്.പതിതരുടേയും,പീഡിതരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും ശബ്ദങ്ങൾ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും,മാദ്ധ്യമങ്ങളും അവഗണിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹവും,ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരും,ബിഷപ് പൌലോസ് മാർ പൌലോസും,സുഗതകുമാരിയും നാവില്ലാത്തവരുടെ നാവായി ഗർജ്ജിക്കാൻ തുടങ്ങിയത്.പക്ഷേ,മറ്റുള്ളവരുടെ പ്രവർത്തന മണ്ഡലങ്ങൾ നിയമ-മത-പരിസ്ഥിതി മണ്ഡലങ്ങളുടെ പരിവൃത്തത്തിലേക്ക് ചുരുങ്ങിയപ്പോൾ, ഡോ സുകുമാർ അഴീക്കോടിനു ആകാശം പോലും സീമയായിരുന്നില്ല. അദ്ദേഹത്തിന്റെ അറുപത്തിയാറ് അവതാരികകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച എം.ഹരിദാസ്, ‘അഴീക്കോടിന്റെ കയ്യൊപ്പ്‘ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ ഇതിന്റെ ഉത്തരമുണ്ട്;കവിത മുതൽ കളരിപ്പയറ്റ് വരെയും ഉപനിഷത്ത് മുതൽ ഷെർലക് ഹോംസ് വരെയും സ്വന്തം പ്രതിഭയ്ക്ക് അസ്വീകാര്യമോ അന്യമോ അസ്പൃശ്യമോ അല്ല എന്ന് അദ്ദേഹം തെളിയിച്ചു. 2012ൽ മരിക്കും വരെയും, ഒരു വിദ്യാർത്ഥിയുടെ മനസ്സോടെ പുതിയതായ എന്തിനേയും പഠിക്കുന്നത് ശീലമാക്കിയതുകൊണ്ടായിരുന്നു,ഏതു വേദിയിലും തലയുയർത്തിപ്പിടിച്ചു നിന്ന് നിർഭയമായി സംസാരിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞത്. 

 വേദങ്ങളേയുംരാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളേയും ആഴത്തിൽ അപഗ്രഥിക്കുവാനും ,മൈക്കിനു മുന്നിൽ ചമ്രം പിടിച്ചിരുന്ന് പ്രസംഗം കേൾക്കുന്ന നിരക്ഷരരായ സാധാരണക്കാർക്കു പോലും മനസിലാകുന്ന ഭാഷയിൽ സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനും അദ്ദേഹം കാണിച്ച പാടവത്തിനു സമാനതകളില്ല.അധികാരത്തിന്റെ അപ്പകഷ്ണങ്ങൾക്കായി വിലപേശുകയും,ആഡംബരജീവിതം നയിക്കുകയും ചെയ്യുന്ന ഭിക്ഷാംദേഹികൾക്കും ഭോഗികൾക്കുമിടയിൽ അഴീക്കോടിന്റെ ശബ്ദം വേറിട്ടു നിന്നത് ഇതുകൊണ്ടായിരുന്നു. വാക്കിലും പ്രവൃത്തിയിലും ലാളിത്യവും നൈർമല്യവും പുലർത്താനും,ഭോഗതൃഷ്ണകളില്ലാത്ത,മതേതര ജീവിതം നയിക്കാനും കഴിയുന്നവർ എത്രപേരുണ്ടു,നമുക്കിടയിൽ? 

സമൂഹത്തിനു മാതൃകയാകുന്ന മഹിതജീവിതങ്ങൾ പൊതുസമൂഹത്തിൽ വിരളമായതുകൊണ്ടാണു ഡോ.സുകുമാർ അഴീക്കോട് കേരളീയ സമൂഹത്തിന്റെ മനസാക്ഷിയുടെ ശബ്ദമായി സിംഹഗർജ്ജനം നടത്തിത്.അതുകൊണ്ടാണു അദ്ദേഹത്തിന്റെ ഓരോ വാക്കിനും സമൂഹം കാതോർത്തത്.അങ്ങനെയാണു പതിറ്റാണ്ടുകളായി കേരളീയരുടെ അഭിപ്രായ രൂപവത്കരണത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹദ് വ്യക്തിത്വമായി(ഒപ്പീനിയൻ ലീഡർ) അദ്ദേഹം നിലകൊണ്ടത്.അദ്ദേഹത്തിനു പകരം വെക്കാൻ ആരുമില്ല.

Sunday 23 January 2022

എം.എസ് സുബ്ബുലക്ഷ്മി: അഭൌമസംഗീതം

ദൃഷ്ടി: എം.എസ് സുബ്ബലക്ഷ്മി: അഭൌമസംഗീതം: ഇക്കഴിഞ്ഞ ഡിസംബർ 11നു എം.എസ് സുബ്ബലക്ഷ്മി കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഏഴുവർഷം കഴിഞ്ഞു. അഭൗമമായ സ്വരമാധുര്യം കൊണ്ട് സംഗീത പ്രേമികള്‍ക്കിടയ...

Friday 14 January 2022

‘എന്റെ ആകാശവാണിക്കാലം:‘-15:എൻ.എസ് ഐസക്,ആർ.സി. ഗോപാല്‍

 'ന്റെ ആകാശവാണിക്കാലം' പതിനഞ്ചാം ഭാഗത്തിൽ, ( ക്ലബ്ബ് ഹൗസ് മീഡിയ റൂം,ജനുവരി 8, 2022), എൻ.എസ് ഐസക്കും (മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ) ആർ.സി. ഗോപാലും (മുൻ സ്റ്റേഷൻ ഡയറക്ടർ) അനുഭവങ്ങൾ പങ്കുവച്ചു.


1970 മുതൽ 2005 വരെ ആകാശവാണിയിൽ പ്രവർത്തിച്ച എൻ.എസ് ഐസക് , കോട്ടയം മീനച്ചൽ താലൂക്കിലെ മേലുകാവ് സ്വദേശിയാണ്. സമുദ്രനിരപ്പിൽ നിന്ന് 2500 ഉയരത്തിലുള്ള കർഷകഗ്രാമം. കുട്ടിക്കാലത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്ക് 5 മൈൽ ദൂരം.
അവിടെയുള്ള വിക്ടറി ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിൽ നിന്നാണ് ആദ്യമായി റേഡിയോ കേൾക്കുന്നത്. റേഡിയോ സെറ്റ് സ്ഥാപിച്ചപ്പോൾ , അതിന്റെ ആന്റിനയുടെ ഒരറ്റം ഉയരമുള്ള ഒരു പ്ലാവിൻ കൊമ്പിലും മറ്റെയറ്റം ഒരു മുളങ്കമ്പിലും വലിച്ചു കെട്ടി. "ലൈബ്രറി സെക്രട്ടറി പുളിയമ്മാക്കൽ ഇച്ചിരക്കുട്ടിച്ചേട്ടൻ എന്നും വൈകീട്ട് 6 മുതൽ 8 വരെ റേഡിയോ പ്രവർത്തിപ്പിക്കും".
എം.എ മലയാളത്തിന് മഹാരാജാസ് കോളേജിൽ പഠിച്ചപ്പോൾ ,രാഷ്ട്രീയ പ്രവർത്തകനായി.വയലാർ രവിക്കൊപ്പം വിദ്യാർത്ഥി സംഘടനയിലുണ്ടായിരുന്നു.
നാഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയായിരുന്നു , ആകാശവാണിയിലെ ജോലിക്ക് അപേക്ഷിച്ചത്. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും ബോംബെയിലായിരുന്നു.
" അഭിമുഖത്തിൽ കഥകളിയെക്കുറിച്ച് ചോദിച്ചു. നളചരിതം പഠിക്കാനുണ്ടായിരുന്നതിനാൽ,ഉത്തരം പറയാനായി. ചില പദങ്ങൾ പാടി, മുദ്രകൾ കാട്ടി".
1970 ഫെബ്രുവരി 13 ന് കോഴിക്കോട് ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്സി ക്യൂട്ടീവായി ചേർന്നു. ഉറൂബ്, തിക്കോടിയൻ, കക്കാട്, അക്കിത്തം, കെ.എ. കൊടുങ്ങല്ലൂർ, കെ.രാഘവൻ, വിനയൻ , യു.എ.ഖാദർ തുടങ്ങിയ മഹാരഥൻമാരൊക്കെ അന്ന് അവിടെയുണ്ട്. അക്കിത്തവുമൊത്ത് കുറച്ചു കാലം അടുത്തടുത്ത മുറികളിൽ താമസിച്ചു.
" അക്കിത്തം നസ്രു എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്".
കെ.രാഘവൻ മാസ്റ്ററുമായി ആത്മബന്ധം സ്ഥാപിച്ചു.പച്ച സ്പോർട്ട്സ് സൈക്കിളിൽ വളരെ നേരത്തെ ഓഫീസിലെത്തുന്ന കെ.രാഘവൻ മാസ്റ്റർ, റെക്കാർഡിങ്ങ് സമയത്ത് വളരെ കർക്കശക്കാരനായിരുന്നു.
" ഞാൻ ഇടയ്ക്ക് സ്റ്റുഡിയോയിൽ ചെന്ന്, അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിക്കും : സംഗീതത്തെക്കുറിച്ച് സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ !"
-അത്തരം തമാശകൾ അദ്ദേഹം നന്നായി ആസ്വദിച്ചിരുന്നു.
മഹാൻമാരായ എഴുത്തുകാരുടേയും കലാകാരൻമാരുടേയും സാന്നിദ്ധ്യത്താൽ പ്രൗഡഗംഭീരമായ നിലയം. ഇടയ്ക്ക് ജഗതി എൻ.കെ. ആചാരിയും വന്നു ചേർന്നു. പൊതുജന ബന്ധവും പ്രശസ്തിയുമുള്ളത് കലാകാരർക്കായിരുന്നു.
എൻ.പി മുഹമ്മദ്, എസ്.കെ പൊറ്റെക്കാട്ട് തുടങ്ങിയ സാഹിത്യ നായകരൊക്കെ സ്ഥിരമായി നിലയത്തിൽ വന്ന നാളുകൾ. കാലൻ കുടയും കക്ഷത്തിൽ കറുത്ത ബാഗുമായി വരുന്ന എസ്.കെയുടെ രൂപം മനസിലിന്നുമുണ്ട്.എം.ടി വാസുദേവൻ നായരുമായി സൗഹൃദമുണ്ടായിരുന്നു.
ക്ഷണിക്കപ്പെട്ട സദസുകൾക്കു മുമ്പാകെ ആകാശവാണി അവതരിപ്പിക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണക്കത്ത് കിട്ടാനായി ജനങ്ങൾ നെട്ടോട്ടമോടിയ കാലം.
ബഹുമുഖ പ്രതിഭയായ സ്റ്റേഷൻ ഡയറക്ടർ ഇ.എം.ജെ വെണ്ണിയൂർ, താൻ ചെയ്ത ഓരോ പരിപാടിയും കേട്ട് , അഭിനന്ദിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടി, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തത് എൻ.എസ്. ഐസക്ക് ഓർക്കുന്നു. റെക്കാർഡ് സമയത്തിനുള്ളിൽ, പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടി - 1974 ഡിസംബറിൽ. യുവാണിയുടെ ചുമതലയാണ് ലഭിച്ചത്. "തൃശൂരിൽ നിന്ന് അനൗൺ സർ ഖാൻ കാവിൽ ട്രാൻസ്ഫറായി വന്നപ്പോൾ, അദ്ദേഹത്തെ യുവവാണിയിലേക്ക് വേണമെന്ന് അഭ്യർത്ഥിച്ചു. ഡയറക്ടർ ഇറക്കിയ ഉത്തരവിൽ സെക്ഷനിലേക്ക് നിയോഗിക്കപ്പെട്ടയാൾ കെ. തരുവയി ! പരാതിയുമായി ചെന്നപ്പോഴാണറിയുന്നത്, ഖാൻ കാവിലിന്റെ ഔദ്യോഗിക പേരു് അതാണന്ന്. അനൗൻസർ പി.ടി. രത്നമ്മയും യുവവാണിയിലുണ്ടായിരുന്നു.
ഖാൻ കാവിലിനോടൊപ്പം ഉത്തര മലബാറിലെമ്പാടും കലാപരിപാടികൾ, ഗ്രാമങ്ങളിൽ പോയി ശബ്ദലേഖനം ചെയ്തു. യുവവാണി ക്ലബ്ബുകൾ ധാരാളമുണ്ടായിരുന്ന കാലം. വടകര പുതുപ്പണത്ത് ബ്രദേഴ്സ് ക്ലബിന്റെ പരിപാടിയിൽ വടകര കെ.കെ.കൃഷ്ണദാസ്, അവിടുത്തുകാരനായ പി.ടി.അബ്ദുറഹിമാൻ എഴുതിയ ഒരു പാട്ട്, സംഗീതം നൽകി ആലപിച്ചു : ഓത്തുപള്ളിയലന്നു നമ്മൾ ....
പില്ക്കാലത്ത്, 'തേൻ തുളളി' സിനിമയിൽ കെ. രാഘവൻ സംഗീതം നൽകി, വി.ടി.മുരളി ആലപിച്ച ആ ഗാനം പ്രശസ്തമായി.
രാത്രിയിലെ വനശബ്ദങ്ങൾ കിട്ടാനായി ബന്ദിപ്പൂർ കാടുകളിൽ വെളുപ്പിന് അഞ്ച് മണി വരെ റെക്കാർഡറുമായി ചെലവഴിച്ചു. വന്യ ജീവികൾ വിഹരിക്കുന്ന കാട്ടിൽ,ഒപ്പം ഒരു ആന ഗവേഷകനുമുണ്ടായിരുന്നു.
പത്തു വർഷത്തോളം കോഴിക്കോട് നിലയത്തിൽ പ്രവർത്തിച്ചു. തിരുവനന്തപുരമായിരുന്നു , അടുത്ത കർമ്മരംഗം. അവിടെ ആദ്യം കാർഷിക രംഗം പരിപാടിയുടെ ചുമതലയാണ് കിട്ടിയത്. 1989-ൽ അരുവിക്കരയിൽ വിപുലമായി നടത്തിയ കർഷക സദസ് അവിസ്മരണീയമായ ഒന്നാണ്.
മദ്രാസ് നിലയത്തിൽ പ്രവർത്തിക്കുമ്പോൾ , ആറു മാസം കൊണ്ട് രണ്ട് പ്രൊമോഷൻ കിട്ടിയ കഥയും എൻ.എസ്. ഐസക് പറഞ്ഞു. ആദ്യം അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറും തുടർന്ന് സ്റ്റേഷൻ ഡയറക്ടറുമായി.
1990-ൽ കണ്ണൂർ എഫ്.എം നിലയത്തിന്റെ ആദ്യ ഡയറക്ടറായി നിയമിക്കപ്പെട്ടു. "നിർന്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയമായിരുന്നു , അത്. തെങ്ങിൽ ചോട്ടിൽ കസേരയിട്ടിരുന്നായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് ദൂരദർശൻ എൽ.പി.റ്റിയിലെ സംവിധാനങ്ങളുപയോഗിച്ച് എഴുത്തുകുത്തുകൾ നടത്തി. അനൗൻസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കെയാണ് കൊച്ചി എച്ച്.എം. നിലയത്തിലെക്ക് സ്ഥലം മാറ്റമുണ്ടായത്".
സ്റ്റാഫ് ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റൂട്ടിലും പ്രവർത്തിച്ചു.
കെ.ആർ നാരായണൻ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസം രാത്രി മലയാളത്തിലുള്ള അദ്ദേഹത്തിന്റെ സന്ദേശം പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞത് എൻ. എസ്. ഐസക്കിന്റെ ധന്യമായ പ്രക്ഷേപണണാനുഭവമാണ്.അദ്ദേഹം അന്ന് തിരുവനന്തപുരം നിലയത്തിന്റെ ഡയറക്ടറാണ്.പെട്ടെന്നാണ് അങ്ങനെ ഒരു ആശയം ഉദിച്ചത്.
അന്ന് രാഷ്ട്രപതിയുടെ പേഴ്സണൽ സ്റ്റാഫിലുള്ള ഒരു മലയാളിയെ പരിചയമുണ്ടായിരുന്നു.
കേന്ദ്രമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ഓഫീസിൽ ഉണ്ടായിരുന്നപ്പോൾ മുതലുള്ള പരിചയം.
" ഡൽഹിക്ക് വിളിച്ചു.നിയുക്ത രാഷ്ട്രപതിയുടെ സന്ദേശം പ്രക്ഷേപണം ചെയ്താൽ മലയാളികൾക്ക് ആകെ അഭിമാനകരമായിരിക്കും എന്ന് അദ്ദേഹത്തോടു പറഞ്ഞു. സന്ദേശത്തിന്റെ ഒരു രൂപരേഖയും പറഞ്ഞുകൊടുത്തു. അതു ഡൽഹി നിലയത്തിൽ എത്തി , റെക്കോർഡ് ചെയ്യാമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. ഡൽഹിയിലെ അധികാരികൾക്ക് ഉടൻ നിർദ്ദേശം പോയി. രാഷ്ട്രപത് അവിടെയെത്തി , മലയാളത്തിൽ മാത്രമല്ല, ഇംഗ്ലീഷിലും സന്ദേശം റെക്കോർഡ് ചെയ്തു. (ഇംഗ്ലീഷ് പ്രഭാഷണം ആകാശവാണിയുടെ ഇന്ത്യയിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തു). "എന്റെ റേഡിയോ ജീവിതത്തിലെ സുവർണ്ണ പ്രക്ഷേപണമാണിത് ".
പോണ്ടിച്ചേരി സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോൾ, ദക്ഷിണേന്ത്യയിലെ കലാകാരരരെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളിൽ ധാരാളം കലാമേളകൾ നടത്തി. കടലൂരിൽ വി.എം കുട്ടിയുടെ മാപ്പിള ഗാനമേള അവതരിപ്പിക്കപ്പെട്ടു. ജനങ്ങളിലക്കിറങ്ങി ചെന്നുള്ള പ്രവർത്തനങ്ങൾ .
ഡൽഹിയിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറലായിരിക്കെ, രണ്ട് വർഷത്തെ സർവീസ് ബാക്കി നില്ക്കെ , 2005 ഒക്ടോബറിൽ എൻ.എസ്. ഐസക്ക് സ്വയം വിരമിച്ചു.
പ്രസാർഭാരതിയുടെ ഉദയത്തോടെയാണ് ആകാശവാണിയുടെ പതനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതൊരു സ്വതന്ത്ര, സ്വയം ഭരണ സ്ഥാപനമായില്ല. പുറത്തു നിന്നു വരുന്ന ഉദ്യോഗസ്ഥൻമാരായിരുന്നു , എന്നും തലപ്പത്ത്. 'മാദ്ധ്യമ സ്ഥാപനം മാദ്ധ്യമ പ്രൊഫഷണൽ തന്നെ നയിക്കണം' എന്ന് ഫയലിലെഴുതിയതിന് താൻ അധികാരികൾക്ക് അനഭിമതനായതായി അദ്ദേഹം പറഞ്ഞു. പ്രസാർ ഭാരതി ബോർഡിൽ ഉദ്യോഗസ്ഥരായ സി.ഇ.ഒ മാർ പറയുന്നതു മാത്രമാണ് നടക്കുന്നത്.
സ്ക്കൂളിൽ പഠിക്കുന്ന കാലം മുതൽ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടു തുടങ്ങിയ കലാജീവിതമാണ് തന്നെ ആകാശവാണിയിലെത്തിച്ചതെന്ന് ആർ.സി ഗോപാൽ പറഞ്ഞു. "അതൊരു പാഷനായിരുന്നു. കോളേജിൽ പഠിക്കുമ്പോഴും ധാരാളം വേദികളിൽ നാടകം കളിച്ചു.
അച്ഛൻ തൈക്കാട് ചന്ദ്രശേഖരൻ നായർ കവിയായിരുന്നു. ദേശീയ കവി സമ്മേളനത്തിലെ കവിതകളുടെ മലയാള പരിഭാഷ അവതരിപ്പിക്കാൻ അച്ഛൻ ആകാശവാണിയിൽ പോകുമ്പോൾ ഒപ്പം പോയിരുന്നു".
അന്ന് ടി. എൻ. ഗോപിനാഥൻ നായരായിരുന്നു ഡ്രാമ പ്രൊഡ്യൂസർ.നാടകത്തിനു ശബ്ദം നൽകാനുള്ള ഓഡിഷനുള്ള അപേക്ഷ അദ്ദേഹമാണ് തന്നത്. ടെസ്റ്റ് പാസായി, 1975ൽ ബി-ഗ്രേഡ് ആർട്ടിസ്റ്റായി.
"ആദ്യ നാടകത്തിൽ ഒരു ചെറിയ റോളിനായിരുന്നു വിളിച്ചത്. റിഹേഴ്സൽ നടത്തിയ എസ്.രാമൻകുട്ടി നായർ , അവസാനം ലീഡ് റോളിൽ ശബ്ദം നൽകാനാവശ്യപ്പെട്ടു" .
യുവവാണിയിലും മറ്റു പരിപാടികളിലും ധാരാളം നാടകങ്ങൾക്ക് ശബ്ദം നൽകി. നാടകകോത്സവത്തിലെ നാടകങ്ങളിലും അവസരം ലഭിച്ചു.
അന്ന്, വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വി.ജി.മാത്യു പറഞ്ഞാണ് പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ അയയ്ക്കുന്നത്. അപ്പോൾ , ഗ്രൗണ്ട് വാട്ടർ ബോർഡിൽ ജോലി ചെയ്യുകയായിരുന്നു.
കോഴിക്കോട് നിലയത്തിലാണ് നിയമനം കിട്ടിയത് : 1984-ൽ . ഒപ്പം, കാവാലം ശ്രീകുമാറും ആർ.വിമലസേനൻ നായരും . അതേ ബാച്ചിൽ തന്നെ ആർ. ശ്രീകണ്ഠൻ നായരും മാധവി രവീന്ദ്രനാഥും പ്രോഗ്രാം എക്സിക്യൂട്ടീവുമാരായി.
എപ്പോഴും സംഗീതവും കലാ-സാഹിത്യ പ്രവർത്തനങ്ങളും നിറഞ്ഞു നിന്ന നിലയം . കെ.പി.കെ നമ്പ്യാരായിരുന്നു, സ്റ്റേഷൻ ഡയറക്ടർ. ഒരു പ്രത്യേക പ്രവർത്തന സംസ്കാരത്തിനുടമ. പരിശീലനത്തിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലും നിയോഗിച്ചു - ടെലിഫോൺ ഓപ്പറേറ്ററായി വരെ .
ലക്ഷദ്വീപിനെക്കുറിച്ച് അന്നത്തെ അഡ്മിനിസ്ട്രേറ്റർ ഉമേഷ് സൈഗാൾ എഴുതിയ Coral paradise എന്ന ഫീച്ചർ ചെയ്യാനായി, ദ്വീപിൽ പോയി.കപ്പലിൽ നിന്ന് ശബ്ദം റെക്കാർഡ് ചെയ്യാനായി, അദ്ദേഹവും വന്നു. ആ ഫീച്ചർ ദേശീയ ശൃംഖലയിലുൾപ്പെടുത്തി എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തു.
കെ.എ.മുരളീധരൻ സംവിധാനം ചെയ്ത , 'ഇനി
ഞാനുറങ്ങട്ടെ' നോവലിന്റെ റേഡിയോ നാടകരൂപാന്തരത്തിന്റെ ശബ്ദലേഖനം ആർ.സി. ഗോപാലിന് തിളങ്ങുന്ന ഓർമ്മയാണ്. നാല്പതോളം ആർട്ടിസ്റ്റുകൾ പങ്കെടുത്ത്, തുടർച്ചയായി മൂന്ന് സ്റ്റുഡിയോകളിലായായിരുന്നു , റെക്കാർഡിങ്ങ്. ദൂരദർശനിൽ മഹാഭാരത പരമ്പര സംപ്രേഷണം ചെയ്തു വന്ന അതേ സമയത്ത്, റേഡിയോയിൽ പരമ്പരയായി പ്രക്ഷേപണം ചെയ്യപ്പെട്ട ആ നാടകത്തിന് ഏറെ ശ്രോതാക്കളുണ്ടായി.
1985ൽ സ്റ്റേഷൻ ഡയറക്ടർ കെ. പി.കെ നമ്പ്യാരുടെ നിർദേശപ്രകാരം ഒരു റേഡിയോ നാടകം വേദിയിൽ അവതരിപ്പിച്ച അനുഭവവും അദ്ദേഹം വിവരിച്ചു. സ്റ്റുഡിയോയിൽ ഒരു നാടകം എങ്ങനെയാണോ അഭിനയിച്ച്‌ റെക്കോർഡ് ചെയ്തു തയ്യാറാക്കി എടുക്കുന്നത് ,അതുപോലെ പ്രേക്ഷകരുടെ മുൻപാകെ അവതരിപ്പിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു.. നാടകത്തോടൊപ്പമുള്ള പശ്ചാത്തലസംഗീതം സ്റ്റേജിൽ ലൈവ് ആയിരിക്കണം. കെ.എ. മുരളീധരനാണ് അന്ന് നാടകത്തിന്റെ ചുമതല.
കല്പക ഓഡിറ്റോറിയത്തിൽ ,തിക്കോടിയന്റെ 'പ്രകൃതിയിലേക്ക് മടങ്ങുക' എന്ന നാടകം അരങ്ങേറി.അഭിനേതാക്കളായി ഖാൻ കാവിൽ, കാപ്പിൽ സുകുമാരൻ, വി.നാരായണൻ തുടങ്ങിയവർ ആർ.സി. ഗോപാലിനൊപ്പമുണ്ടായിരുന്നു.ലൈവ് അവതരണമായതു കൊണ്ട് പശ്ചാത്തലസംഗീതക്കാരും അഭിനേതാക്കളും ഒന്നിച്ച്, നിരവധി റിഹേഴ്സൽ നടത്തി.സ്റ്റേജിൽ ഒരക്ഷരം തെറ്റുപറ്റാനോ സ്ക്രിപ്റ്റ്ൽനിന്ന് വ്യതിചലിക്കാനോ പാടില്ല. നാടകപരീക്ഷണം ശ്രമകരമായിരുന്നെങ്കിലും, നിറഞ്ഞ സദസ്സിന്റെ കയ്യടി നേടി.
അക്കാലത്താണ് കോഴിക്കോട് നിലയത്തിൽ ആദ്യമായി ശാസ്ത്ര പരിപാടി തുടങ്ങിയതെന്നും ആർ.സി. ഗോപാൽ പറഞ്ഞു. പതിമൂന്ന് ഭാഗങ്ങളുള്ള ശാസ്ത്ര പരമ്പരയായ 'പ്രകൃ‌തീ പ്രണാമം' മറ്റൊരു ഓർമ്മയാണ്. അത് വലിയ വിജയമായിരുന്നുവെന്നും ആർ.സി. ഗോപാൽ ഓർക്കുന്നു. അതിലെ പരിസ്ഥിതിഗാനങ്ങൾ ഇന്നും പല നിലയങ്ങളിലും പ്രക്ഷേപണം ചെയ്യുന്നുണ്ട്. അക്കാലത്തെ പ്രൊഡക്ഷൻ അസിസ്റ്റന്റുമാരായിരുന്ന കെ.വി. പ്രഭാകരന്റേയും പി.ഇ പാച്ചുവിന്റേയും സംഭാവനകൾ ശ്രദ്ധേയമാണ്.
തിരുവനന്തപുരം നിലയത്തിലായിരുന്നപ്പോൾ
1991 ജൂൺ മുതൽ മൂന്ന് വർഷം നീണ്ടു നിന്ന
'മനുഷ്യന്റെ ഉല്പത്തിയും വികാസവും', എന്ന കുട്ടികൾക്കായുള്ള ഒരു ശാസ്ത്ര പരമ്പരയും ചെയ്തു.144 അധ്യായങ്ങളുള്ള ബൃഹദ് പരമ്പര .
കുട്ടികൾക്കുവേണ്ടി ദേശീയ ശാസ്ത്ര സാങ്കേതിക പ്രചാരണ സമിതിയുടെ (NCSTC) സഹകരണത്തോടെ ആകാശവാണി, 18 ഭാഷകളിൽ,ഒരേ സമയം പ്രക്ഷേപണം ചെയ്ത റേഡിയോ ശാസ്ത്ര പരമ്പരയായിരുന്നു,അത് .
''പരമ്പര കേട്ട്, പ്രതികരണങ്ങൾ അറിയിക്കാനായി കേരളത്തിൽ 5000 കുട്ടികളും 500 സ്കൂളുകളും പരിപാടിയുടെ ഭാഗമായി രജിസ്റ്റർ . പ്രക്ഷേപണത്തിന് മുൻപ് കുട്ടികളെ കേൾപ്പിച്ച്, ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു".
22 ശാസ്ത്രജ്ഞന്മാരും ശാസ്ത്ര ജേർണലിസ്റ്റുകളും അടങ്ങുന്ന ഒരു ഉന്നത സമിതിയാണ് ഈ പരമ്പരയുടെ സ്ക്രിപ്റ്റുകൾ തയ്യാറാക്കിയത്.
ഓരോ അദ്ധ്യായം കഴിയുമ്പോഴും ക്വിസ് പരിപാടിയും സമ്മാനങ്ങളുമുണ്ടായിരുന്നു.
പരമ്പരയുടെ അവസാനം,പ്രക്ഷേപണം ചെയ്ത ഭാഗങ്ങളെ ആസ്പദമാക്കി ഒരു പരീക്ഷ ഉണ്ടായിരുന്നു. അതിന്റെ വിജയികൾക്ക് സമ്മാനിക്കാനായി നിരവധി കിറ്റുകൾ ഡൽഹിയിൽ നിന്നും ലഭിച്ചിരുന്നു. "ആ സമയത്ത് ഞങ്ങൾക്ക് ഒരു കത്ത് ലഭിച്ചു -വയനാട്ടിൽ നിന്ന് . അതിലിങ്ങനെ എഴുതിയിരുന്നു ; സർ, എല്ലാ എപ്പിസോഡുകളും കേൾക്കാൻ പറ്റിയില്ല. വീട്ടിൽ റേഡിയോ ഇല്ലാത്തതുകൊണ്ട് അപ്പുറത്തെ വീട്ടിൽ പോയാണ് രാവിലെ പരിപാടി കേൾക്കുന്നത്. ചില ദിവസങ്ങളിൽ അവർ റേഡിയോ വച്ചുതരില്ല. അതുകൊണ്ട് ആ ഭാഗങ്ങൾ എനിക്ക് നോട്ട് തയ്യാറാക്കി പഠിക്കാൻ പറ്റിയിട്ടില്ല. പരീക്ഷയിൽ ആ ഭാഗങ്ങളിൽ നിന്നു വന്ന ചോദ്യങ്ങൾക്കു എനിക്ക് ഉത്തരം എഴുതാൻ സാധിച്ചില്ല. ഞാൻ തോൽക്കുമെന്നറിയാം. എനിക്ക് കിറ്റുകൾ കിട്ടില്ലേ, സർ? എല്ലാവർക്കും കിറ്റുകൾ അയച്ച ശേഷം പൊട്ടിയതൊക്കെ അവിടെ ഉണ്ടാവില്ലേ?അതെനിക്ക് അയച്ചു തരണേ, സർ'.ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട ശ്രോതാവിന്റെ കത്തായിരുന്നു അത്. അധികം വന്ന ഒരു നല്ല കിറ്റും ഒരു നല്ല റേഡിയോയും ആ കൊച്ചു സുഹൃത്തിനു അപ്പോൾ തന്നെ അയച്ചു കൊടുത്തു
സയൻസ് സെല്ലിന്റെ ചുമതല വഹിച്ചപ്പോൾ ഒപ്പം കെ.എസ്. റാണാപ്രതാപനും ജോയ്സ് ജേക്കബുമുണ്ടായിരുന്നു.
നാഗർകോവിലിലും പ്രവർത്തിച്ചു.
കൊച്ചി എഫ്.എം നിലയത്തിൽ രണ്ട് പ്രാവശ്യം പ്രോഗ്രാം മേധാവിയായി. ജനകീയ നിലയമായിരുന്നു , അത്. എല്ലാ മേഖലയിലും പ്രശസ്തരായവർ ഒപ്പമുണ്ടായിരുന്നു.
"ശ്രോതാക്കൾ നല്ല പരിപാടികളെ കൈയ്യടിച്ചു സ്വീകരിച്ചു; പോരായ്മകളും ചൂണ്ടിക്കാണിച്ചു".
സംഗീതവും, ലഘു ദൈർഘ്യമുള്ള പരിപാടികളും ഉൾപ്പെടുത്തി, രാവിലെ എഫ് എം. ഡയറി 1.05 മണിക്കൂറായി വർദ്ധിപ്പിച്ചു. സഹയാത്രിക, വെളളിത്തിര തുടങ്ങിയ ഫോൺ- ഇൻ പരിപാടികൾ, നോവലുകളുടെ നാടകീയമായ വായന, 'എന്തു പഠിക്കണം , എന്താകണം ' എന്ന കരിയർ ഗൈഡൻസ് പരിപാടി, 'പരസ്പരം' മാനസികാരോഗ്യ ഫോൺ - ഇൻ തുടങ്ങിയവ ആരംഭിച്ചതായി ആർ.സി. ഗോപാൽ പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം നിലച്ചുപോയ എഫ് .എം. റെയിൻബോ പരിപാടികൾ പുനരാരംഭിക്കാൻ കഴിഞ്ഞതും സംതൃപ്തി നൽകുന്നു. കൊച്ചി നിലയത്തിന് ആദ്യമായി ദേശീയ പുരസ്കാരം കിട്ടുന്നതും അക്കാലത്താണ്. കെ.വി. ശരത്ചന്ദ്രന് നാടകത്തിന് സമ്മാനം കിട്ടി.കെ. ഉണ്ണികൃഷ്ണ മേനോന് തുടർച്ചയായി രണ്ടു വർഷമാണ് പുരസ്കാരം കിട്ടിയത്.
ലോക്കൽ റേഡിയോ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു അന്താരാഷ്ട്ര സെമിനാറിൽ പ്രസാർ ഭാരതിയെ പ്രതിനിധീകരിച്ച് പ്രബന്ധമവതരിപ്പിക്കാനും അവസരം കിട്ടി.
മലേഷ്യയിൽ നടന്ന എ.ബി.യു അവാർഡ് ചടങ്ങിൽ ജൂറി അംഗമാകാനും ആകാശ വാണി ദേശീയ പുരസ്കാരത്തിൽ നാടക അവാർഡ് ജൂറി കൺവീനറാകാനും കഴിഞ്ഞതും ഔദ്യോഗിക ജീവിതത്തിലെ ധന്യമായ അനുഭവങ്ങളാണ്.
"തിരിഞ്ഞു നോക്കുമ്പോൾ, വിരോധം തോന്നുന്ന ഒരു മുഖം പോലുമില്ല", ആർ.സി. ഗോപാൽ പറഞ്ഞു.
പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ആകാശവാണിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കൾ അദ്ദേഹവും പങ്കു വച്ചു. ആകാശവാണിക്ക് വലിയ അപചയമാണ് ഉണ്ടായിരിക്കുന്നത്. മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നുള്ളവരാണ് തലപ്പത്തുള്ളത്. എല്ലാ നിലയങ്ങളിലും പരിപാടികൾ ചെയ്യാൻ അവശേഷിച്ചിരിക്കുന്നവരുടെ എണ്ണം പരിമിതമാണ്. അവർ ഇച്ഛാഭംഗത്തിലാണ്. ആകാശവാണിയെ ഇനി മുന്നോട്ടു കൊണ്ടുപോകേണ്ട പുതു തലമുറയിൽപെട്ടവർക്ക് ഒരു മാർഗ്ഗ നിർദ്ദേശവും നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.മുരളീധരൻ, ഡോ. വിജയരാഘവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'എന്റെ ആകാശവാണി ക്കാലം' പതിനഞ്ചാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിൽ.
(Uploaded by Shibu Pm )


 

'എന്റെ ആകാശവാണിക്കാലം’ -14:ഉണ്ണികൃഷ്ണൻ പറക്കോട്,എസ്. ഗോപാലകൃഷ്ണൻ


 
'എന്റെ ആകാശവാണിക്കാലം ' പതിനാലാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജനു.1,2022) ഉണ്ണികൃഷ്ണൻ പറക്കോടും ( മുൻ അസിസ്റ്റൻറ് ഡയറക്ടർ) ഗ്രന്ഥകാരനും പോഡ്കാസ്റ്ററുമായ എസ്. ഗോപാലകൃഷ്ണനും(മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്) തങ്ങളുടെ മാധ്യമ അനുഭവങ്ങൾ പങ്കുവച്ചു.

കുട്ടിക്കാലത്ത് റേഡിയോ വലിയ വിസ്മയമായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറക്കോട് ഓർക്കുന്നു. അന്ന് വീട്ടിൽ റേഡിയോ ഉണ്ടായിരുന്നില്ലങ്കിലും പരിപാടികൾ കേട്ട്, ശബ്ദം അനുകരിക്കാൻ ശ്രമിച്ചു. കോളേജിൽ പഠിക്കുന്ന കാലത്ത്, 1978 ജൂണിൽ , യുവവാണി പരിപാടിയിൽ കവിത അവതരിപ്പിച്ചുകൊണ്ടായിരുന്നു , ആകാശവാണി ബന്ധത്തിന്റെ തുടക്കം. അത് ശബ്ദലേഖനം ചെയ്തത് ശാന്ത പി നായർ ആയിരുന്നു. പിന്നെ, ആ പരിപാടിയിൽ കഥകളും മറ്റും അവതരിപ്പിച്ചു.1981 ൽ കാഷ്വൽ അനൗൺസറായി തിരുവനന്തപുരത്തെ രണ്ട് നിലയങ്ങളിലും പ്രവർത്തിച്ചു. സ്റ്റാഫ് അനൗൺസർമാരായി മഹാരഥരായ പറവൂർ സിസ്റ്റേഴ്സ്,പി.പത്മരാജൻ, വേണു നാഗവള്ളി തുടങ്ങിയവർക്കൊപ്പം ജോലി ചെയ്തു. അന്ന് യുവവാണിയിൽ സ്കിറ്റുകളും മറ്റും അവതരിപ്പിക്കാനായി പ്രിയദർശൻ, ജഗദീഷ് ,വഴുതക്കാട് ബാബു എന്നിവരു ണ്ടായിരുന്നു."ആ സുവർണ്ണകാലത്തിൽ, അതിന്റെ ഭാഗമാകാൻ കഴിഞ്ഞു. അന്ന് യുവവാണി പരിപാടികൾ ചെയ്തിരുന്ന രവീന്ദ്രൻ ചെന്നിലോട് സ്റ്റാർ വാല്യുവുള്ള പ്രക്ഷേപകനായിരുന്നു".
 
1983 -ൽ ലക്ഷദ്വീപിൽ അദ്ധ്യാപകനായി. യു.പി.എസ്.സി വഴി പ്രോഗ്രാം എക്സിക്യൂട്ടീവായി ,1988 ജൂൺ 26 ന് തിരുവനന്തപുരം നിലയത്തിൽ നിയമിക്കപ്പെട്ടു. അന്ന് എൻ.എസ്. കൃഷ്ണമൂർത്തിയായിരുന്നു , ഡയറക്ടർ. ആർ.ശ്രീകണ്ഠൻ നായർ, സുമിത്ര വർമ്മ തുടങ്ങിയവർ സഹപ്രവർത്തകർ.
 
1988 ജൂലൈ 8 ന് ഉച്ചയ്ക്ക് ആകാശവാണി സ്റ്റുഡിയോയിൽ ബോംബ് വച്ചതായി ഒരു സന്ദേശം കിട്ടി. പൊലീസ് വന്ന് വിശദമായി പരിശോധിച്ച്,അത് നുണബോംബാണെന്ന് കണ്ടെത്തി. അതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴായിരുന്നു,പെരുമൺ തീവണ്ടി അപകടം നടന്ന വാർത്ത അറിയുന്നത്. അപ്പോഴേക്കും ഏറെ വൈകി."പുറത്തെ പരിപാടികൾ തയ്യാറാക്കുന്ന വിഭാഗത്തിന്റെ ചുമതല എനിക്കായിരുന്നു. കാറെടുത്ത് നേരെ പെരുമണ്ണിലെത്തി. ഒപ്പം എസ്. രമേശൻ നായർ, അരുവിക്കര വിജയകുമാർ തുടങ്ങിയവരുണ്ടായിരുന്നു. വൈകീട്ടത്തെ പ്രാദേശിക വാർത്തകൾക്ക് മുൻപ്, 5.30 ന് , തീവണ്ടി അപകട വാർത്ത ആകാശവാണി ബ്രേക്ക് ചെയ്തു. വാർത്തകൾ നൽകാനുള്ള അവകാശം തങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി,പ്രാദേശിക വാർത്താവിഭാഗം ഇതിനെ എതിർത്തു".
 
ദൂരദർശന്റെ ദൃശ്യചാരുതയിൽ ആകൃഷ്ടരായി റേഡിയോ ശ്രോതാക്കൾ കുറഞ്ഞു വന്ന കാലത്ത്, രാവിലെ പൊതുജന സേവന പരിപാടികൾ നൽകി പ്രഭാത പ്രക്ഷേപണം മിഴിവുറ്റതാക്കാൻ ആകാശവാണി ദേശീയ തലത്തിൽ തീരുമാനിച്ചു. കേരളത്തിൽ അങ്ങനെയൊരു പരിപാടി ആരംഭിക്കാൻ സ്റ്റേഷൻ ഡയറക്ടർ കൃഷ്ണമൂർത്തി ചുമതല ഏല്പിച്ചത് ഉണ്ണികൃഷ്ണനെയായിരുന്നു."ഞാൻ നിങ്ങൾക്കൊരു ബ്ലാങ്ക് ചെക്ക് നൽകുന്നു എന്നായിരുന്നു, അദ്ദേഹം എന്നോട് പറഞ്ഞത്".
ട്രാൻസ്മിഷൻ എക്സികുട്ടീവ് എം.രാജീവ് കുമാറും അനൗൻസർ അലക്സ് വള്ളക്കാലിലും അതിനായി നിയോഗിക്കപ്പെട്ടു. എല്ലാവരുമായി കൂടിയാലോചിച്ച്, വ്യത്യസ്തമായൊരു രൂപരേഖയുണ്ടാക്കി. അതിന്റെ മുദ്രാഗീതം തയ്യാറാക്കിയത് എം.ജി.രാധാകൃഷ്ണനായിരുന്നു.
 
1988 ജൂലൈ 17 ന് രാവിലെ 'പ്രഭാതഭേരി' ആരംഭിച്ചു. കരമന അഗ്രഹാരത്തിനടുത്ത പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ച്, ജനങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു , ആദ്യ പരിപാടി. "സൂര്യനു കീഴിലുള്ള എന്തും വിഷയമാക്കുമെന്നായിരുന്നു പ്രഖ്യാപനം". മൈക്കുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനകീയ പ്രനങ്ങളിലേക്കിറങ്ങിച്ചെന്ന ആ പ്രക്ഷേപണങ്ങളിൽ സർക്കാരിനും അധികാരികൾക്കും അനഭിമതമായ വിഷയങ്ങൾ ചർച്ച ചെയ്തു."തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതു പോലെയായിരുന്നു , അവ".
എം.രാജീവ് കുമാർ എഴുതിയ സ്ക്രിപ്റ്റുകൾ കുറിക്കു കൊള്ളുന്നവയായിരുന്നു. പിന്നീട് ആ ചുമതല വഹിച്ചത് ട്രാൻസ്പ്ഷൻ എക്സിക്യൂട്ടീവായ എസ്.ഗോപാലകൃഷ്ണനായിരുന്നു . മലയാളത്തിലെ പ്രക്ഷേപണ ഭാഷയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പ്രഭാതഭേരിയുടെ തുടക്കത്തിൽ പത്രങ്ങളുടെ പേരു പറഞ്ഞ് വാർത്തകൾ നൽകുന്നതിനെ പ്രാദേശിക വാർത്താവിഭാഗം എതിർത്തിരുന്നതായും ഉണ്ണികൃഷ്ണൻ പറഞ്ഞു.
 
ആകാശവാണിയുമായി സഹകരിക്കാതിരുന്ന മാധവിക്കുട്ടിയെ പ്രഭാതഭേരിയിൽ പങ്കെടുപ്പിച്ച കഥയും അദ്ദേഹം വിവരിച്ചു. സ്കൂളുകൾക്കു മുന്നിൽ അശ്ലീല സിനിമാ പോസ്റ്ററുകൾ പതിപ്പിക്കുന്നതിനെക്കുറിച്ച് അവരുടെ അഭിപ്രായം തേടി, നേരിട്ട് കണ്ടു. താൻ പറയുന്നതെല്ലാം എഡിറ്റ് ചെയ്യാതെ കൊടുക്കാമെങ്കിൽ പറയാമെന്നായിരുന്നു, മറുപടി. ('അമിതാബ് ബച്ചൻ തോക്കുമായി നില്ക്കുന്നത് കാണുന്നതിൽ പ്രശ്നമില്ല. ആൺകുട്ടികൾ നല്ല ഭംഗിയുള്ള, നഗ്നമായ കാലുകൾ കണ്ടു വളരുന്നതിൽ എന്താണ് തെറ്റ്?' എന്നിങ്ങനെയായിരുന്നു, വന്ദ്യവയോധികയായ അമ്മ ബാലാമണിയമ്മയുടെ സമീപത്തിരുന്ന് ,മാധവിക്കുട്ടി പറഞ്ഞതെന്ന് എസ്.ഗോപാലകൃഷ്ണൻ പിന്നീട് കൂട്ടിച്ചേർത്തു). ആ അഭിപ്രായങ്ങൾ അങ്ങനെ തന്നെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങളുണ്ടാക്കി.
 
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് മുൻകൂട്ടി അനുവാദം വാങ്ങി, ഇ.എം.എസിനെ കാണാൻ പോയ കഥയും അദ്ദേഹം വിവരിച്ചു. അഞ്ചു മിനിറ്റ് നേരത്തെയാണെത്തിയത്. സഹായി അകത്ത് പോയി വിവരം പറഞ്ഞപ്പോൾ , അദ്ദേഹം പറഞ്ഞു:രണ്ട് മിനിറ്റ് കൂടി ബാക്കിയുണ്ട്. 
 
"ഉള്ളിൽ അപാരമായ സമയബോധമുണ്ടായിരുന്നു , അദ്ദേഹത്തിന് . അഞ്ച് മിനിറ്റ് സംസാരിക്കണമെന്നായിരുന്നു , അദ്ദേഹത്തോട് പറഞ്ഞത്.സമയമൊന്നും നോക്കാതെ അദ്ദേഹം നിർത്തിയപ്പോൾ, സമയം കുറഞ്ഞോ എന്നൊരു സംശയമുണ്ടായി. സ്റ്റുഡിയോയിലെത്തി, ടേപ്പ് ഇട്ടു നോക്കിയപ്പോൾ , അത് കൃത്യം അഞ്ച് മിനിറ്റുണ്ടായിരുന്നു".
അനുവാദം വാങ്ങാതെ, കാർട്ടൂണിസ്റ്റ് അബു എബ്രഹാമിനെ കാണാൻ പോയതും മറ്റൊരു പാഠമായി (മറ്റാർക്കോ സമയം നൽകിയിരുന്നതിനാൽ, ഗേറ്റിൽ വന്ന് സഹർഷം അദ്ദേഹം സ്വീകരിച്ചു. അത് തങ്ങൾക്കല്ലന്ന് അറിഞ്ഞപ്പോൾ , സംസാരിക്കാൻ അദ്ദേഹം വിസമ്മതിച്ചതായി എസ്.ഗോപാലകൃഷ്ണൻ).
പ്രൊഫ.എം.കൃഷ്ണൻ നായരേയും ആകാശവാണി പരിപാടികളിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു.
രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളെക്കുറിച്ച് അതുമായി ബന്ധപ്പെട്ടവരുടെയെല്ലാം പ്രതികരണങ്ങൾ പ്രഭാതഭേരിയിൽ ഉൾപ്പെടുത്തി. ഈ പരിപാടിയെ ആകാശവാണിയിലെ സൂര്യോദയം എന്നാന്ന് പ്രൊഫ. സുകുമാർ അഴീക്കോട് വിശേഷിപ്പിച്ചത്.
 
പിൽക്കാലത്ത് ടെലിവിഷനടക്കമുള്ള വിവിധ മാദ്ധ്യമ മേഖലകളിൽ പ്രശസ്തരായ ഒട്ടേറെപ്പേരുടെ കളരി കൂടിയായിരുന്നു , ഈ പരിപാടിയെന്ന് ഉണ്ണികൃഷ്ണൻ പറക്കോട് അനുസ്മരിച്ചു.
 
ദേവികുളം നിലയം ആരംഭിച്ചപ്പോൾ ആദ്യ ടീമിൽ ആർ.ശ്രീകണ്ഠൻ നായർക്കൊപ്പം പ്രവർത്തിച്ചു. നാല് കുന്നുകൾക്ക് നടുവിൽ സ്ഥാപിച്ചിരിക്കുന്ന നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം തൊട്ടടുത്ത മൂന്നാറിൽ പോലും കിട്ടില്ല. നിലയം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താൻ വന്ന ഉദ്യോഗസ്ഥനോട് ദേവികുളം തഹസിൽദാർ ഈ ഭൂമി എഫ് .എം . നിലയത്തിന് അനുയോജ്യമാണോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്നായിരുന്നുവത്രേ, മറുപടി.
വിവിധ് ഭാരതി നിലയത്തിൽ പ്രവർത്തിച്ച അനുഭവങ്ങളും ഉണ്ണികൃഷ്ണൻ പറക്കോട് പങ്കു വച്ചു. അന്ന് പി.സി.സതീഷ് ചന്ദ്രനായിരുന്നു, പ്രോഗ്രാം മേധാവി. നിലയത്തിന് റിയൽ എഫ്.എം എന്ന പേരു് അദ്ദേഹമാണ് നിർദ്ദേശിച്ചത്. (അത് വിവിധ് ഭാരതി മലയാളം എന്ന് പൊടുന്നനെ മാറ്റിയത് ഈ പുതുവത്സരദിനത്തിലാണ്). അവിടെ നിന്ന് കൂടുതൽ മലയാളം പരിപാടികൾ ആരംഭിക്കാനായി. നാഗർകോവിൽ നിലയത്തിലും പ്രവർത്തിച്ചു.
സർവ്വീസിലെ അവസാന വർഷങ്ങൾ തിരുവനന്തപുരം നിലയത്തിലായിരുന്നു.'മൻ കീ ബാത്' പരിപാടി തുടങ്ങിയ കാലം മുതൽ ,കഴിഞ്ഞ വർഷം റിട്ടയർ ചെയ്യുന്നതു വരെയും അതിന്റെ മലയാള പരിഭാഷ അവതരിപ്പിച്ചത് ഉണ്ണികൃഷ്ണൻ പറക്കോടായിരുന്നു.
 
സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങൾക്കനുസൃതമായി ആകാശവാണിയിൽ നവീകരണം ഉണ്ടായിട്ടില്ലന്ന് അദേഹം പറഞ്ഞു. അന്തരീക്ഷത്തിൽ സിഗ്നൽ ട്രാഫിക്ക് കൂടിയതോടെ, ആലപ്പുഴയിലേതുൾപ്പെടെയുള്ള മീഡിയം വേവ് നിലയങ്ങളുടെ പ്രക്ഷേപണ പരിധി ചുരുങ്ങി. എഫ്.എം. ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ച് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമായിരുന്നു.ഇന്ത്യയിൽ പലയിടത്തും സ്ഥാപിച്ച ഡി.ആർ.എം. ട്രാൻസ്മിറ്ററുകളിൽ നിന്നുള്ള പ്രക്ഷേപണം റിസീവറുകയില്ലാത്തതു കാരണം എവിടെയും കിട്ടുന്നില്ല.എന്നിട്ടും ആ ട്രാൻസ്മിറ്ററുകൾ വാങ്ങിക്കൂട്ടിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
ആകാശവാണി ഇന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. ഈ ജനകീയ മാദ്ധ്യമത്തിൽ ജനപ്രതിനിധികർക്ക് തീരെ താല്പര്യമില്ല. പ്രക്ഷേപകരുടെ കാലും കൈയ്യും കെട്ടിയിടപ്പെട്ടിരിക്കുകയാണ്.
ഈ അവസ്ഥയ്ക്ക് പൊതു സമൂഹവും ഉത്തരവാദിയാന്ന്. തിരുത്തൽ ശക്തിയാകാൻ അവർക്ക് കഴിയുന്നില്ല.
ആകാശവാണി ശബ്ദശേഖരം ജനങ്ങളുടെ പൊതുസ്വത്താണ്. അത് അവർക്ക് സൗജന്യമായി ലഭ്യമാക്കണമെന്നും ഉണ്ണികൃഷ്ണൻ പറക്കോട് പറഞ്ഞു.
 
സ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന അച്ഛൻ വാങ്ങി, ഒരാൾ പൊക്കമുള്ള സ്റ്റാന്റിൽ വച്ച കെൽവിനേറ്റർ റേഡിയോ കേട്ടുകൊണ്ടാണ് തന്റെ ആകാശവാണി ബന്ധത്തിന് തുടക്കമിട്ടതെന്ന് എസ്.ഗോപാലകൃഷ്ണൻ പറഞ്ഞു. "അച്ഛൻ അതിനെ 'കേൾവിനേറ്റർ ' എന്നാന്ന് വിളിച്ചിരുന്നത്". 
 
ആദ്യമായി ഇടപഴകിയ മാദ്ധ്യമം റേഡിയോയാണ്. സ്ക്കൂളിൽ പഠിക്കുമ്പോൾ 'ബാലലോക'ത്തിൽ പങ്കെടുത്തു. ഞായറാഴ്ചകളിൽ ആ പരിപാടി കേട്ട്,അമ്മാവന് കത്തെഴുതി ,പേര് വായിച്ചു കേൾക്കാൻ കാത്തിരുന്ന കാലം. ബിരുദ പഠന കാലത്ത് സ്ഥിരമായി കർണ്ണാടക, ഹിന്ദുസ്ഥാനി കച്ചേരികൾ കേൾക്കാൻ തുടങ്ങി. കോട്ടയത്തെ രഞ്ജിനി സംഗീത സഭയിൽ കച്ചേരികളും കേട്ടതോടെയാണ് തന്റെ സംഗീതഭ്രമത്തിന് അസ്തിവാരമിടപ്പെട്ടത്.
1984 ഡിസം 14 ന് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി കോഴിക്കോട് നിലയത്തിൽ ചേർന്നു. എൻ.എൻ.കക്കാടൊഴികെയുള്ള ഉന്നതശീർഷരായ പ്രക്ഷേപകരൊക്കെ വിരമിച്ചു കഴിഞ്ഞിരുന്നു.
"റേഡിയോ, ആകാശവാണിക്കു മുന്നിലെ കടൽ പോലെ, അന്തമില്ലാത്ത ഒന്നാന്നെന്ന് മനസിലായിത്തുടങ്ങി".
അന്ന് ശ്രോതാക്കൾ ഏറെയുണ്ടായിരുന്നു."പക്ഷേ, ആകാശവാണിയുടെ അകമെയുള്ള ജീർണ്ണത തുടങ്ങിക്കഴിഞ്ഞു. പശ്ചാത്യ പരിഷ്കൃത നാഗരികതയിലേതു പോലെ , സ്വയം നവീകരിക്കാനുള്ള ഉൾശേഷി ഉദ്യോഗസ്ഥനിരയിലെ മുകൾത്തട്ടിലുള്ളവർക്കില്ല".
കോഴിക്കോട്ടെ ജീവിതം പിൽക്കാലത്ത് ആഴത്തിൽ സ്വാധീനിച്ചു.
1987-ൽ തിരുവനന്തപുരം നിലയത്തിലെത്തി. ആനി മസ്ക്രീനിന്റെ തറവാട്ടുപുരയിടത്തിലെ വീട്ടിലയായിരുന്നു , താമസം. അതു വലിയ ഊർജ്ജം പകർന്നു നൽകിയതായി ഗോപാലകൃഷ്ണൻ ഓർക്കുന്നു."പ്രഭാതഭേരി പരിപാടി മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്ര പോലത്തെ തീവ്രതയിലായിരുന്നു , നടത്തിയിരുന്നത്". അത് , കർക്കശമായ വിമർശന സ്വഭാവമുള്ള വാർത്താബദ്ധ പരിപാടിയായിരുന്നു.
ആദ്യമായി സ്ക്രിപ്റ്റ് വായിപ്പിച്ചത് ഉണ്ണികൃഷ്ണൻ പറക്കോടായിരുന്നു. തിരുനക്കര ക്ഷേത്രത്തിലെ ഒരാനയെ അടിച്ചു കൊന്നതിനെക്കുറിച്ചുള്ള ആ സ്ക്രിപ്റ്റ് വളരെ വൈകാരികമായാണ് വായിച്ചത്.
അക്കാലത്തുണ്ടായ സോവിയറ്റ് യൂണിയന്റെ പതനം ജീവിതവീക്ഷണത്തെ സ്വാധീനിച്ചു. ഗാന്ധിജിയെ ഗൗരവതരമായി വായിക്കാൻ തുടങ്ങി. സമകാലിക യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിച്ച്,പുതിയ രീതിയിൽ 'ഗാന്ധിമാർഗ്ഗം ' അവതരിപ്പിച്ചു.
പിന്നീട് ജീവിതസഖിയായിത്തീർന്ന റീന എം.ജേക്കബ്ബുമായുള്ള തീവ്രാനുരാഗം കാരണം 1991-ൽ , അവർ ജോലി ചെയ്യുന്ന തൃശൂർ നിലയത്തിലേക്ക് സ്ഥലംമാറ്റം വാങ്ങി. വേളിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ജി.വേണുഗോപാൽ,'ചന്ദന മണിവാതിൽ പാതി ചാരി...' എന്ന ഗാനമാലപിച്ചത് ഗൃഹാതുരമായ ഓർമ്മയാണിപ്പോഴും.
തൃശൂർ ജീവിതം ഏറെ സംതൃപ്തി നൽകിയ കാലമായിരുന്നുവെന്ന് എസ്. ഗോപാലകൃഷ്ണൻ പറഞ്ഞു. നാല് വർഷം തുടർച്ചയായി ആകാശവാണി ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചു. ശബ്ദത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയ പരീക്ഷണങ്ങൾ നടത്തി.'അവസാനത്തെ ഇല' എന്ന പേരിൽ പരിസ്ഥിതി പ്രക്ഷേപണം, കഠോപനിഷത്തിനെ അടിസ്ഥാനമാക്കിയുള്ള റേഡിയോ ആവിഷ്ക്കാരമായ 'ശ്രദ്ധ', മേധാ പട്ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ' നീക്കി ബാക്കി' തുടങ്ങിയ ധാരാളം പരിപാടികൾ . 'ഗാന്ധിമാർഗ്ഗം' പരിപാടിയുടെ തുടർച്ചയും അവിടെയുണ്ടായി.നിരഞ്ജനയുടെ 'ചിരസ്മരണ' നോവലിനെ ആസ്പദമാക്കി എഴുതിയ നാടകം പി.ബാലനുമൊത്താണ് സംവിധാനം ചെയ്തത്."അസാധാരണമായ പരീക്ഷണങ്ങൾ നടത്തിയ മുൻപേ പറന്ന പക്ഷിയായിരുന്നു , പി. ബാലൻ".
ഊട്ടി നിലയത്തിലും പ്രവർത്തിച്ചു. തൊട്ടടുത്ത നഗരത്തിൽ പോലും പ്രക്ഷേപണം കിട്ടില്ല. 'വന്യജീവികൾക്കായുള്ള ആദ്യ റേഡിയോ നിലയം' എന്നായിരുന്നു, അതെക്കുറിച്ച് ചിലർ പറഞ്ഞിരുന്നത്. ഫേൺഹില്ലിൽ പോയി നിത്യചൈതന്യ യതിയുമായി അഭിമുഖം നടത്തി പ്രക്ഷേപണം ചെയ്തെങ്കിലും അത് അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞില്ല. പൊതു പണം പാഴായിപ്പോകുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ആ നിലയം. അത്തരത്തിലുള്ള നിലയങ്ങളാണ് ആകാശവാണി അഭിമുഖീകരിക്കുന്ന തകർച്ചയുടെ ഒരു കാരണം.
പ്രോഗ്രാം സ്റ്റാഫ് അസോസിയേഷന്റെ പ്രസിഡന്റായതിനാൽ ഡൽഹി നിലയത്തിലേക്ക് സ്ഥലം മാറ്റം കിട്ടി." അത് പുതിയ ലോകം തുറന്നു. ഇന്ത്യയേയും ലോകത്തേയും മനസിലാക്കാനായി... വിവിധ ദേശീയതകളുടെ പ്രതിനിധികളായിരുന്നു, ഒപ്പം പ്രവർത്തിച്ചവർ".
പത്തു വർഷത്തോളം ആകാശവാണി ദേശീയ ശബ്ദ ശേഖര വിഭാഗത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രവർത്തിച്ചു. ലോകത്ത ഏറ്റവും വലിയ ശബ്ദ ശേഖരം ആകാശവാണിയിലാണ്." ആ ടേപ്പുകൾ നിവർത്തിയിട്ടാൽ പത്തു തവണയെങ്കിലും ഭൂമിയെ ചുറ്റാൻ കഴിയും".
 
പക്ഷേ, ശബ്ദലേഖനം ചെയ്യപ്പെട്ട ആ സാംസ്ക്കാരിക പൈതൃകം അനാഥമായി കിടക്കുകയാണവിടെയെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. നൂറോളം പരിപാടികളുടെ സി.ഡികൾ മാത്രമാണ് പുറത്തിറക്കിയത്. "ശബ്ദശേഖരങ്ങളെ കൊല്ലുന്ന ബ്യൂറോക്രസിയാണ് അതിനു കാരണക്കാർ . ക്രിമിനൽ കുറ്റമാണത്".
 
അന്താരാഷ്ട്ര മാനദണങ്ങൾ പാലിച്ചല്ല, ശബ്ദ ശേഖരം സൂക്ഷിക്കപ്പെടുന്നതും, ടേപ്പിൽ നിന്ന് സി.ഡി യിലേക്ക് മാറ്റപ്പെടുന്നതും. ഏറ്റവും ആധുനികമായ സോഫ്റ്റ്വെയർ ഉപയാഗിച്ചിട്ടും അപൂർവ്വമായ പരിപാടികൾ ഡിജിറ്റൈസ് ചെയ്യപ്പെട്ടപ്പോൾ, അവയുടെ യഥാർത്ഥ ഗുണനിലവാരം നിലനിർത്താൻ കഴിഞ്ഞില്ലന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിനെ എന്ന പോലെയാണ് ശബ്ദലേഖനങ്ങൾ പുറം രാജ്യങ്ങളിൽ സംരക്ഷിക്കപ്പെടുന്നത്. 18 ഡിഗ്രി താപനിലയിലാണ് ടേപ്പുകൾ സൂക്ഷിക്കപ്പെടേണ്ടത്. ഇൻഡോർ നിലയത്തിൽ കഠിനമായ വേനലുകളിൽ അനാഥമായിക്കിടന്നിരുന്നു, കുമാർ ഗന്ധർവയുടെ നൂറു മണിക്കൂറോളം വരുന്ന ശബ്ദലേഖനങ്ങൾ ..ഡിജിറ്റലൈസ് ചെയ്യപ്പെട്ടാലും മദർ ടേപ്പുകൾ കൃത്യമായി സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്.
 
2007ൽ ആകാശവാണിയിൽ നിന്ന് രാജിവച്ചു. പടക്കളത്തിൽ നിന്ന് ഓടി രക്ഷപെട്ട പടനായകനായി അന്ന് തന്നെ വിമർശിച്ചവരുണ്ട്.റേഡിയോ മാംഗോയുടെ കണ്ണൂർ,ദുബായ് നിലയങ്ങളിൽ സ്റ്റേഷൻ ഹെഡായി പ്രവർത്തിച്ചു. ദുബായ് നിലയത്തിൽ പ്രഭാതഭേരിയുടെ മാതൃകയിൽ ചെയ്ത പരിപാടിക്ക് ഏറെ ശ്രോതാക്കളുണ്ടായിരുന്നതായി ഗോപാലകൃഷ്ണൻ പറഞ്ഞു.
 
ഐ.സി.യുവിൽ നിന്ന് തള്ളപ്പെട്ടു പോയ രോഗിയുടെ അവസ്ഥയിലാണിന്ന് ആകാശവാണിയെന്ന് അദ്ദേഹം പറഞ്ഞു. അത് കാലഹരണപ്പെട്ടു. പൊതു പണം പാഴാക്കുന്ന വെള്ളാനയാണത്.അതിന്റെ തിരോധാനം പരിണാമ സിദ്ധാന്തത്തിലധിഷ്ഠിതമാണന്നും ഗോപാലകൃഷ്ണൻ നിരീക്ഷിച്ചു.
 
റേഡിയോ, പക്ഷേ, മറ്റു രീതികളിൽ അതിജീവിക്കും. 2019 -ൽ ഡൽഹിയിലുണ്ടായ വർഗ്ഗീയ കലാപ കാലത്താണ് പോഡ്‌കാസ്റ്റിലേക്ക് തിരിഞ്ഞതെന്ന് , 100 എപ്പിസോഡുകൾ അടുത്തിടെ പൂർത്തിയാക്കിയ 'ദില്ലി ദാലി'യെക്കുറിച്ച് അദ്ദേഹം പറഞ്ഞു. "ഇപ്പോൾ എന്റെ മുഖ്യ ആവിഷ്ക്കാര മാദ്ധ്യമമതാണ്".പെട്ടെന്ന് അവസാനിക്കാത്തതും , ദീർഘവുമായ - ലോങ്ങ് ഫോർമാറ്റ് - പോസ്റ്റുകളാണതിൽ. പറയാൻ വ്യത്യസ്തമായതെന്തെങ്കിലും ഉണ്ടാകണം. അവ മനുഷ്യകഥാനുഗായികളാന്നെങ്കിൽ നിലനില്ക്കുമെന്ന് പല രാജ്യങ്ങളിലേയും പോഡ്കാസ്റ്റുകൾ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. അസാധാരണരായ മനുഷ്യരുടെ കഥകൾക്ക് കേഴ് വിക്കാരുണ്ട്. ഇന്ത്യയിൽ പോഡ്കാസ്റ്റുകൾ അതിന്റെ പ്രാഥമിക ഘട്ടത്തിലായതിനാൽ,ഇപ്പോൾ വരുമാനമൊന്നും ലഭിക്കുന്നില്ലന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
 
രസകരമായ രണ്ട് അനുഭവങ്ങളും ഗോപാലകൃഷ്ണൻ പങ്കു വച്ചു. കേട്ടറിഞ്ഞതാണ് ഒന്ന്. വി.കെ എൻ ഉറൂബിന് ഒരു കത്തയച്ചു. വിലാസം ഇങ്ങനെയായിരുന്നു ;
'ഉറൂബ്, ആകാശവാണി, കോഴിക്കോട് - 1,ഏറിയാൽ 2 '.
മറ്റൊന്ന് നേരനുഭവമാണ്. തിടുക്കത്തിൽ എന്തോ വിവർത്തനം ചെയ്യുകയായിരുന്ന എസ്. രമേശൻ നായർ പറഞ്ഞു;രണ്ടുതരം ജനവി ഭാഗങ്ങൾ കേരളത്തിലുണ്ട് :ഗവർണ്ണറും അവർണ്ണരും.ഗവർണ്ണർ പറയുന്നു;അവർണ്ണർ അത് വിവർത്തനം ചെയ്യുന്നു!
 
ഷഹീൻ, വിനീഷ് വിച്ചു , വി.എം.രാജ് മോഹൻ ,ടി.വി. പത്മനാഭൻ എന്നിവർ ചർച്ചയിൽ പങ്കടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'എന്റെ ആകാശവാണിക്കാലം : ഭാഗം 14' ശബ്ദലേഖനം യൂട്യൂബിലെ മീഡിയ വേവ്സ് ചാനലിൽ ലഭ്യമാണ്. ലിങ്ക്:


 

'എന്റെ ആകാശവാണിക്കാലം'-13:കെ.എ മുരളീധരന്‍,കെ.ബാലചന്ദ്രന്‍


 'ന്റെ ആകാശവാണിക്കാലം' പതിമൂന്നാം ഭാഗത്തിൽ(ഡിസംബർ 25 ശനിയാഴ്ച രാത്രി 7 മണിക്ക്,ക്ലബ് ഹൗസ് മീഡിയ റൂമിൽ)സമ്പന്നമായ തങ്ങളുടെ മാധ്യമ അനുഭവങ്ങൾ

പങ്കുവയ്ക്കാൻ എത്തിയത് കെ.എ മുരളീധരനും(മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ) കെ.ബാലചന്ദ്രനും (അസിസ്റ്റൻറ് ഡയറക്ടർ, കണ്ണൂർ എഫ്.എം).
മൂന്നു വർഷം കനറാ ബാങ്കിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ച ശേഷമാണ് , 1980 വംബറിൽ കെ.എ മുരളീധരൻ ആകാശവാണിയിൽ പോഗ്രാം എക്സിക്യൂട്ടീവാകുന്നത്. ആദ്യ നിയമനം കോഴിക്കോട് നിലയത്തിൽ . യു.പി.എസ് സി വഴി തെരഞ്ഞെടുക്കപ്പെട്ട ഇരവി ഗോപാലനും കെ. രാജനും തൊട്ടു മുമ്പ് തന്നെ നിലയത്തിൽ ചേർന്നിരുന്നു.
നാടക വിഭാഗത്തിലെ പ്രൊഡ്യൂസറായ മള്ളൂർ രാമകൃഷ്ണനെയാണ് ആദ്യം പരിചയപ്പെട്ടത്. കെ.നാരായണൻ നായരായി രുന്നു,സ്റ്റേഷൻ ഡയറക്ടർ. സുശീല വിജയരാഘവൻ പ്രോഗ്രാം എസിക്യൂട്ടീവ് (കോ-ഓർഡിനേഷൻ).
മള്ളൂർ രാമകൃഷ്ണന് തിരുവനന്തപുരം നിലയത്തിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു - ടി എൻ.ഗോപിനാഥൻ നായർ വിരമിച്ച ഒഴിവിലേക്ക്. "അദ്ദേഹം,നാടക വിഭാഗം എന്നെ ഏല്പിച്ച് , എല്ലാവരെയും പരിചയപ്പെടുത്തിത്തന്ന്, ഒരാഴ്ച കഴിഞ്ഞ് തലസ്ഥാന നിലയത്തിലേക്ക് പോയി".
അസിസ്റ്റന്റ് എഡിറ്റർ കെ.എ. കൊടുങ്ങല്ലൂരായിരുന്നു നാടക സ്ക്രിപ്റ്റുകൾ നോക്കിയിരുന്നത്.എം പുഷ്പ കുമാരി പ്രൊഡക്ഷൻ അസിസ്റ്റന്റായും രാജം കെ.നായർ ഡ്രാമ വോയ്സ് ആർട്ടിസ്റ്റായും ഉണ്ടായിരുന്നു."ഓരോ നാടകവും വായിച്ച്, അതിന്റെ സംഗ്രഹം , കെ.എ. കൊടുങ്ങല്ലൂർ ഇംഗ്ലീഷിൽ എഴുതി വയ്ക്കും. നല്ല കൈപ്പടയുടെ ചാരുതയും, തെളിമയുള്ള ഭാഷയും അദ്ദേഹത്തിനുണ്ടായിരുന്നു". കക്ഷത്തിൽ മാസികകളും തിരുകിയാണ് വരവ്. തുടർച്ചയായി പുകവലിക്കും.
തന്റെ നിയമന വാർത്ത വായിച്ച പലരും കൊടുങ്ങല്ലൂരിൽ സ്വജനപക്ഷപാതം ആരോപിച്ച രസകരമായ കഥ അദ്ദേഹം പറഞ്ഞുകേൾപ്പിച്ചു. രണ്ടുപേരുടേയും ഇനീഷ്യൽ ഒന്നായിരുന്നതിനാൽ, താൻ കൊടുങ്ങല്ലൂരിന്റെ മകനാണെന്നായിരുന്നു അവരുടെ ധാരണ !
വളരെ ചിട്ടയോടെയായിരുന്നു , കൊടുങ്ങല്ലൂർ കാര്യങ്ങൾ ചെയ്തിരുന്നത്. ശബ്ദ കലാകാരരുടെ രേഖയിൽ അവരുടെ ശബ്ദ പ്രായം (voice age), രേഖപ്പെടുത്തിയിരുന്നു. നാടകത്തിൽ ശബ്ദം നൽകുന്ന നിലയാംഗങ്ങൾക്ക് അക്കാലത്ത് 25 ശതമാനം ഫീസ് നൽകിയിരുന്നു.
തിക്കോടിയനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയിക്കണ്ടു. മാവേലിക്കരക്കാരനാണെന്നറിഞ്ഞപ്പോൾ, ആ പ്രദേശത്തുള്ള സർവ്വ നാടകക്കാരെക്കുറിച്ചും അദ്ദേഹം വാചാലനായി. പക്ഷേ, റേഡിയോ നാടകത്തെക്കുറിച്ച് അദ്ദേഹമൊന്നും പറഞ്ഞില്ല.'അതിന് അവിടെ കൊടുങ്ങല്ലൂരുണ്ടല്ലോ' എന്നായിരുന്നു , ഉത്തരം.
റേഡിയോ നാടകങ്ങളുടെ നല്ലകാലമായിരുന്നു അത്. പുറത്താകട്ടെ, പ്രശസ്തരുടെ നാടക ട്രൂപ്പുകൾ. കെ.ടി.മുഹമ്മദിനെക്കൊണ്ട് 'സൂത്രധാരൻ' നാടകം എഴുതിച്ച കഥ അദ്ദേഹം വിവരിച്ചു. ആകാശവാണിയുടെ ആഭിമുഖ്യത്തിൽ നാടകം ലൈവായി സ്റ്റേജിൽ അവതരിപ്പിക്കാനുള്ള സമയമടുത്തിട്ടും അത് എഴുതിക്കിട്ടിയില്ല. ഒരു നാടകനടനായ സുധാകരനെയും കൂട്ടി , രാത്രി അദ്ദേഹത്തിന്റെ വീട്ടിൽ പോയി , പല തന്ത്രങ്ങളുപയോഗിച്ച് നാടകമെഴുതിക്കുകയായിരുന്നു. അത് പില്ക്കാലത്ത് കെ.പി.എ.സി എണ്ണമറ്റ വേദികളിലവതരിപ്പിച്ചു.
 
എം.ആർ രാഘവ വാര്യർ, എം.എം.ബഷീർ, എൻ.പി ഹാഫിസ് മുഹമ്മദ്, യു.കെ.കുമാരൻ , യു.എ.ഖാദർ തുടങ്ങിയവരെക്കൊണ്ടും നാടകങ്ങൾ എഴുതിച്ചു.
 
കാലം, ഇനി ഞാനുറങ്ങട്ടെ തുടങ്ങിയ പ്രശസ്ത നോവലുകൾ റേഡിയോ നാടകങ്ങളാക്കി.
പ്രഭാഷണ വിഭാഗത്തിന്റെ ചുമതല അന്ന് എൻ.എൻ.കക്കാടിനായിരുന്നു. അദ്ദേഹം മുതിർന്ന എഴുത്തുകാരോട് പെരുമാറുന്നതു പോലെ തന്നെ പുതിയ തലമുറയിലുള്ളവരോടും ഇടപെട്ടു. മിക്കപ്പോഴും ഏതെങ്കിലും താളം വായിച്ചു കൊണ്ടിരിക്കും, അദ്ദേഹം. നല്ല ബാഡ്മിന്റൻ കളിക്കാരനുമായിരുന്നു. ഒപ്പം കളിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കൊണ്ട് തന്റെ കവിതാ സമാഹാരത്തിന് അവതാരിക എഴുതിച്ചു.
രോഗബാധിതനായി അദ്ദേഹം അന്തരിച്ചപ്പോൾ , 'കേരള കൗമുദി'യിൽ അനുസ്മരണക്കുറിപ്പെഴുതി.
പത്തു വർഷം കോഴിക്കാട് നിലയത്തിൽ പ്രവർത്തിച്ചു.''അതൊരു സർവ്വകലാശാലയായിരുന്നു".
പക്ഷേ, പുതിയ തലമുറയിൽ പെട്ട ചില ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാർ അക്കാലത്ത് ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പേരിൽ തന്നെ പോർട്ട് ബ്ലയറിലേക്ക് നാടുകടത്തുകയായിരുന്നുവെന്ന് കെ.എ.മുരളീധരൻ പറഞ്ഞു.
പലവ്യഞ്ജനങ്ങൾ വരെ ശേഖരിച്ച്, മദ്രാസിൽ നിന്ന് , കുടുംബ സമേതം, കപ്പലിൽ പോർട്ട് ബ്ലയറിലെത്തി.അവിടത്തെ ജീവിത കാലത്ത്, ദ്വീപിലെ മലയാളി സമൂഹവുമായി അടുത്തിടപഴകാൻ കഴിഞ്ഞു. പ്രോഗ്രാം എക്സിക്യൂട്ടീവായി ചേർന്ന ഡി.പരമേശ്വരൻ പോറ്റിക്കൊപ്പം മലയാള കലാസമിതിയിൽ സജീവമായി. "അതിന്റെ പരിപാടികളുടെ അനൗൺസ്മെന്റിന് പോകുമ്പോൾ, ആകാശവാണിക്കാർ കാണാതിരിക്കാൻ ചിലപ്പോഴൊക്കെ സീറ്റിൽ കിടന്നിട്ടുണ്ട് ".
ആന്തമാനിലെ ആദിമ ജനസമൂഹങ്ങളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമെഴുതിയ അന്നത്തെ സ്റ്റേഷൻ ഡയറക്ടർ ഇക്ബാൽ സിങ്ങിനെ കെ.എ.മുരളീധരൻ അനുസ്മരിച്ചു.
അന്ന് വക്കം പുരുഷോത്തമനായിരുന്നു , ലഫ്റ്റനന്റ് ഗവർണ്ണർ . "പോർട്ട് ബ്ലയറിൽ നിലനിന്നിരുന്ന മനുഷ്യമലം ചുമക്കൽ (മാന്വൽ സ്കാവഞ്ചിങ്ങ് ) ഞങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹം, അത് നിർത്തലാക്കിക്കൊണ്ട് ഉത്തരവിട്ടു. അതിന് ആകാശവാണി വാർത്തകളിലൂടെ വലിയ ശ്രദ്ധ കിട്ടി.അവിടെ ജോലി ചെയ്യാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്. മനഷ്യന്റെ മ്യൂസിയമാണ് ആ ദ്വീപുകൾ ".
അസിസ്റ്റന്റ് ഡയറക്ടറായി പ്രമോഷൻ കിട്ടി, തിരുവനന്തപുരത്ത് നിയമിക്കപ്പെട്ടു. പിന്നീടുള്ള കാലം കോടതി മുഖേന , തരംതാഴ്ത്തലുകളെ അതിജീവിച്ച സർവ്വീസ് സ്റ്റോറി കൂടി അദ്ദേഹത്തിനുണ്ട്.
അങ്ങനെ,മംഗലാപുരം നിലയത്തിലെത്തിയപ്പോൾ ജൈന വിഹാരങ്ങൾ സന്ദർശിക്കാനും, കേരളീയർക്ക് അപരിചിതമായ ആംഗ്ലോ- ഇന്ത്യൻ കൊങ്കണി സമൂഹത്തെ അറിയാനുമൊക്കെ കഴിഞ്ഞതായി , കെ.എ.മുരളീധരൻ പറഞ്ഞു.
 
അടുത്ത ഊഴം ദേവികുളം നിലയത്തിലായിരുന്നു. തൊട്ടടുത്ത മൂന്നാറിൽ പോലും കിട്ടുന്നില്ലെങ്കിലും അടിമാലി കേന്ദ്രീകരിച്ച് ധാരാളം പൊതുപരിപാടികൾ നടത്തി. മറ്റുള്ളവരുമായി ചേർന്ന് സാഹിത്യ ക്യാമ്പ്, അടിമാലി ഫെസ്റ്റ്, കാർഷിക മേളകൾ, സ്ത്രീകളുടെ പാർലമെന്റ് തുടങ്ങിയവ. സ്റ്റേഷൻ ഡയറക്റായി പ്രൊമോഷൻ ലഭിച്ചത് അവിടെ വച്ചാണ്.
തൃശൂരിലായിരുന്നു , പിന്നീട്. അന്ന് നടത്തിയ ഒട്ടേറെ പരിപാടികൾ അദ്ദേഹം വിവരിച്ചു. അട്ടപ്പാടിയിൽ,' 'പുഴ കടന്ന്, മരങ്ങൾക്കിടയിലൂടെ ', തൃശൂരിലും, എറണാകുളത്തുമുള്ള വേദികളിൽ 'ഋതുമതി', 'ഓരോരോ കാലത്തിലും' തുടങ്ങിയ നാടകങ്ങളുടെ അവതരണങ്ങൾ ....
റീജ്യണൽ ട്രെയ്നിങ്ങ് സെന്റർ, മാർക്കറ്റിങ്ങ് ഡിവിഷൻ,തിരുവനന്തരം ആകാശവാണി എന്നിവിടങ്ങളിലായി 9 വർഷത്തിലധികം കാലം പ്രവർത്തിച്ചു. മറ്റാർക്കുമില്ലാത്ത റെക്കാർഡാണിത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലളിത ഗാനമേള നടത്തിയപ്പോൾ , വീട്ടമ്മമാരടക്കം വമ്പിച്ച സദസാണ് അത് കേൾക്കാനെത്തിയത്. 'ഘനശ്യാമ സന്ധ്യാ ഹൃദയം ' തുടങ്ങിയ പഴയ കാലത്തെ ജനപ്രിയ ലളിതഗാനങ്ങളും പുതിയവയും ഉൾപ്പെടുത്തിയിരുന്നു. ഒ. എൻ.വി കുറുപ്പായിരുന്നു , ആ പരിപാടി ഉദ്ഘാടനം ചെയ്തത്.
സംസ്കൃതജടിലവും ബ്രാഹ്മണിക്കൽ മൂല്യങ്ങളിലധിഷ്ഠിതവുമായ 'സുഭാഷിതം' പരിപാടിയെ ഉടച്ച് വാർത്ത്, സാധാരണക്കാർക്കും മനസിലാകുന്ന വിധത്തിൽ 'തേൻതുള്ളി' ആരംഭിച്ചു. 'റേഡിയോ ഗ്രാമരംഗം' പുനരാരംഭിക്കുകയും ആദ്യമായി ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തുകയും ചെയ്തുവെന്നും കെ.എ.മുരളീധരൻ പറഞ്ഞു.
കാര്യവട്ടത്ത് ജേർണ്ണലിസം വിദ്യാർത്ഥിയായിരിക്കുമ്പോൾ , തിരുവന്തപുരം നിലയത്തിൽ കാഷ്വൽ അനൗൺസറായാണ് തന്റെ റേഡിയോബന്ധത്തിന്റെ തുടക്കമെന്ന് കെ.ബാലചന്ദ്രൻ പറഞ്ഞു.പി. പത്മരാജനായിരുന്നു, പരിശീലകൻ. പക്ഷേ, ഒരാഴ്ച മാത്രമേ ആ അനൗൺസർ ജോലി നീണ്ടു നിന്നുള്ളൂ. പ്രതിഫലമായി 150 രൂപ കിട്ടി.
പിന്നീട്, എസ്.ബി.ഐയിലും സഹകരണ വകുപ്പിലും ജോലി ചെയ്തതിനു ശേഷം, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി നിയമനം കിട്ടി. അത് പനാജി നിലയത്തിലായിരുന്നു. അവിടുത്തെ പ്രക്ഷേപണം കൊങ്ങിണിയിലും മറാത്തിയിലും .ഡ്യൂട്ടി ഓഫീസറായി മൂന്നുവർഷം , ഭാഷകളറിയാതെ , അവിടെ പ്രവർത്തിച്ചു. പരിപാടികൾ കേട്ട് റിപ്പോർട്ട് തയ്യാറാക്കാൻ എന്നും അനൗൺസർമാരുടെ സഹായം തേടേണ്ടി വന്നു.
ഒരു അഭിമുഖ പരിപാടി നടത്താൻ നിയോഗിക്കപ്പെട്ടപ്പോൾ , സഹപ്രവർത്തകനായിരുന്ന കെ ഉണ്ണികൃഷ്ണൻ മേനോനുമായി ചേർന്ന്, അത് അമിതാഭ് ബച്ചനെയായിരിക്കണമെന്ന് നിശ്‌ചയിച്ചു. അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിൽ നില്ക്കുന്ന കാലം. അപ്പോയ്മെന്റ് ഇല്ലാതെ അദ്ദേഹത്തെ കാണാൻ പോയ കഥ ദീപ്തമായ പ്രക്ഷേപണ അനുഭവമാണ്.
ഒരു ഷൂട്ടിങ്ങിനായി ഗോവയിലുണ്ടായിരുന്ന ബച്ചനെ സന്ദർശിക്കാൻ തീരുമാനിച്ചു."റേഡിയോയുടെ ശക്തി തിരിച്ചറിഞ്ഞതപ്പോഴാണ്. ഷൂട്ടിങ്ങ് സൈറ്റിലുളവർ ഞങ്ങളെ കടത്തി വിട്ടു". അമിതാബ് ബച്ചനെ കണ്ട്,അഞ്ചു മിനിറ്റോളം സംസാരിച്ചു.
അക്കാലത്ത് ഗോവയിലെ വീടുകൾക്കും കെട്ടിടങ്ങൾക്കൊന്നും ജനാലകളിൽ കമ്പികളുണ്ടായിരുന്നില്ല. അവിടെ മോഷ്ടാക്കളുണ്ടായിരുന്നില്ല.സൽസ്വഭാവികളാണ് ജനങ്ങൾ .
1991ൽ യു.പി.എസ്.സി വഴി പ്രോഗ്രാം എക്സിക്യൂട്ടീവായി നിയമിക്കപ്പെട്ട്, കണ്ണൂർ നിലയത്തിലെത്തി.
സായാഹ്ന പ്രക്ഷേപണത്തിനൊപ്പം, 'ടെലിക്വിസ് ലൈവ്' പ്രശ്നോത്തരി തുടങ്ങി. ഏറ്റവും കൂടുതൽ ശ്രോതാക്കളെ ആകർഷിച്ച ഒരു തത്സമയ പരിപാടിയായിരുന്നു , അത് . വൈകീട്ട് 4 മണി മുതൽ ഒരു മണിക്കൂർ .ആയിരക്കണക്കിനു കോളുകൾ ഒന്നിച്ച് വന്ന് , പള്ളിക്കുന്നിലെ ടെലിഫോൺ എക്സ്ചേഞ്ചിലെ ലൈനുകൾ ജാമായ സന്ദർഭങ്ങളുണ്ടായതായി കെ.ബാലചന്ദ്രൻ അനുസ്മരിക്കുന്നു. അതിന് ബദൽ സംവിധാനം ഒരുക്കേണ്ടി വന്നു.
 
ഈ ലൈവ് ക്വിസ് അന്നത്തെ സ്റ്റേഷൻ എഞ്ചിനിയർ തമിഴ്മണി നിർദ്ദേശിച്ച പരിപാടിയാണ്. മൊത്തം 11 വർഷം ഇത് തുടർന്നു. കാമ്പസുകളെ കേന്ദ്രീകരിച്ച് നടത്തിയ 'മൂസിക് ജോഡി'യും ഒട്ടേറെപ്പേരെ ആകർഷിച്ചു.അത് സ്പോൺസർ ചെയ്ത കമ്പ്യൂട്ടർ സ്ഥാപനം ആ രംഗത്ത് ഇന്ന് മുൻ നിരയിലെത്തിയതായും അദ്ദേഹം പറഞ്ഞു.അഞ്ചുവർഷത്തോളം നീണ്ടു നിന്ന 'ഗാനമാധുരി' , റേഡിയോ സ്ക്കൂൾ പഞ്ചായത്ത്',കുടുംബശ്രീ റേഡിയോ', 'ഞാൻ കർഷകർ 'തുടങ്ങിയ പരിപാടികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ 'മൻ കീ ബാത് ' പരിപാടി ജനങ്ങളിലെത്തിച്ചതിന് അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം കിട്ടിയത് ബാലചന്ദ്രന്റെ പ്രക്ഷേപണ ജീവിതത്തിലെ ധന്യമായ ഓർമ്മയാണ്. കണ്ണർ ആകാശവാണിയിലെ ജീവനക്കാരെ അഭിനന്ദിച്ചു കൊണ്ടായിരുന്നു , ഒരാഴ്ച പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്.
ലക്ഷദ്വീപിലെ കവറത്തി നിലയത്തിൽ സ്ഥിരമായി നിയമിക്കപ്പെട്ട ആദ്യത്തെ പ്രോഗ്രാം എക്സിക്യൂട്ടീവാണ്, കെ.ബാലചന്ദ്രൻ . അന്ന് പ്രോഗ്രാമിലും ഓഫീസിലുമായി ആകെ താൻ മാത്രം.അടിസ്ഥാന സൗകര്യങ്ങൾ പോലുമുണ്ടായിരുന്നില്ല. കൂട്ടായി പഴയൊരു സൈക്കിൾ മാത്രം.
"രാവിലെ ഭക്ഷണം കഴിക്കാൻ പോകുന്ന പപ്പേട്ടന്റെ ചായക്കടയിലായിരുന്നു പ്രോഗ്രാം ,അവലോകന-ആസൂത്രണ യോഗം. അവിടെ വരുന്ന തെങ്ങുകയറ്റക്കാരും ലൈബ്രറിയിലും മറ്റും ജോലി ചെയ്യുന്നവരും പരിപാടികളെക്കുറിച്ച് അഭിപ്രായം പറയും".
അതിനിടെ, പ്രോഗ്രാം മേധാവിയായി ചുമതല നൽകി. ഒരു തെരഞ്ഞെടുപ്പ് കാലത്ത്, ഇലക്ഷൻ കമ്മീഷന്റെ സഹകരണത്തോടെ, വോട്ടെണ്ണൽ ദിവസം അപ്പപ്പോൾ കിട്ടുന്ന വിവരങ്ങളറിയിച്ചു കൊണ്ട് തത്സമയ പരിപാടി പ്രക്ഷേപണം ചെയ്തു. അന്ന് ടൂറിൽ വന്ന ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് പി.എ. ബിജുവുമായി ചേർന്നായിരുന്നു ,ഈ ലൈവ് . അതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിനന്ദനക്കത്ത് കിട്ടി.
ദ്വീപ് ഉത്സവം നടക്കുന്ന സമയത്ത്, പള്ളിയിൽ നിസ്ക്കരിച്ച അനുഭവവും അദ്ദേഹം പങ്കുവച്ചു. കാറ്റും കോളും കാരണം ആ പരിപാടി മുടങ്ങുമോ എന്ന ആശങ്കയുണ്ടായി. "നിസ്ക്കരിച്ചാൽ, പ്രതികൂല കാലാവസ്ഥ മാറുമെന്ന് ദ്വീപുകാർ പറഞ്ഞ തനുസരിച്ച് ഞാൻ പള്ളിയിൽ പോയി , അവർക്കൊപ്പം നിസ്കരിച്ചു".
ദ്വീപ്ജീവിതം തന്റെ മതേതര ചിന്തകളെ ബലപ്പെടുത്തിയതായി ബാലചന്ദ്രൻ പറഞ്ഞു.
കേൾവിയാണ് മനുഷ്യരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതെന്ന വിദഗ്ദ്ധാഭിപ്രായം അദ്ദേഹം ഉദ്ധരിച്ചു. പക്ഷേ, ഇപ്പോൾ റേഡിയോയുടെ കാര്യത്തിൽ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ തീരെ താല്പര്യം കാണിക്കുന്നില്ല. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ ആകാശവാണിയ്ക്ക് കഴിയുന്നില്ല.
സർവീസിൽ നിന്ന് വിരമിച്ച ശേഷം, മലേഷ്യയിലെ കർട്ടിൻ അന്താരാഷ്ട്ര സർവ്വകലാശാല കാമ്പസിൽ ഒരു വർഷം അദ്ധ്യാപകനായി ജോലി ചെയ്ത അനുഭവങ്ങളെക്കുറിച്ചും കെ. ബാലചന്ദ്രൻ സംസാരിച്ചു. അവിടുത്തെ മാധ്യമ വിദ്യാർത്ഥികൾക്ക് ഉയർന്ന പഠന നിലവാരമുണ്ട്. എല്ലാ പുതിയ
പ്രവണതകളെക്കുറിച്ചും അവർക്ക് നല്ല ധാരണയുണ്ട്. അവയുമായി പരിചിതരാണവർ. നമ്മുടെ സർവ്വകലാശാലകൾ മാതൃകയാക്കണ്ടതാണി വിടുത്തെ അദ്ധ്യാപന രീതി.
ആകാശവാണി എന്ന പൊതുമേഖലാപ്രക്ഷേപണ മാദ്ധ്യമരംഗത്ത് നിന്ന് അടുത്ത കാലത്ത് സർക്കാർ പിൻമാറ്റം നടത്തുന്നതിന്റെ സൂചനകളിൽ കെ.എ.മുരളീധരനും കെ.ബാലചന്ദ്രനും ആശങ്ക പ്രകടിപ്പിച്ചു.
റേഡിയോയുടെ സേവനം ജനങ്ങൾക്കാവശ്യമുണ്ട്. പക്ഷേ, അതിൽ സർക്കാർ നൽകുന്ന ഇൻപുട്ടുകൾ കുറഞ്ഞുവരുന്നുവെന്നും, അത് ഈ മാദ്ധ്യമത്തിൽ പ്രവർത്തിക്കുന്നവരുടെ മനോവീര്യം തകർക്കുന്നുവെന്നും കെ.എ.മുരളീധരൻ അഭിപ്രായപ്പെട്ടു. പക്ഷേ, ശബ്ദ മാധ്യമങ്ങൾ പല രൂപത്തിൽ വളർന്ന് വരുന്നത് ശുഭകരമാണെന്ന് രണ്ടു പേരും പറഞ്ഞു.
പൊതുജനബന്ധമുള്ള കലാകാരരും പ്രക്ഷേപകരും പടിയിറങ്ങിപ്പോയതോടെ, ആകാശവാണി, ഉദ്യോഗസ്ഥരിലേക്ക് കേന്ദ്രീകരിക്കുകയാണെന്ന് ചർച്ചയിൽ ഇടപെട്ടുകൊണ്ട് ഡി.പ്രദീപ് കുമാർ പറഞ്ഞു. മറ്റ് മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവരാണ് പുതിയ തലമുറയിൽ പെട്ട പ്രക്ഷേപകർ. നിത്യജീവിതത്തിന്റെ ഭാഗമായി എന്നും റേഡിയോ കേൾക്കുന്നവരുടെ എണ്ണം കുറഞ്ഞു. പക്ഷേ, പരമ്പരാഗത റേഡിയോയ്ക്കപ്പുറത്തേക്ക് ഓഡിയോ മാധ്യമം വളരുകയാണിന്ന്.
ചർച്ചയിൽ പത്മനാഭ മല്യ , അബ്ദുള്ള കൊടോളി, അജിത അരവിന്ദ് എന്നിവർ പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് :https://youtu.be/aXC3YYZw2DQ


Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍