'എന്റെ ആകാശവാണിക്കാലം' പതിമൂന്നാം ഭാഗത്തിൽ(ഡിസംബർ 25 ശനിയാഴ്ച രാത്രി 7 മണിക്ക്,ക്ലബ് ഹൗസ് മീഡിയ റൂമിൽ)സമ്പന്നമായ തങ്ങളുടെ മാധ്യമ അനുഭവങ്ങൾ
പങ്കുവയ്ക്കാൻ എത്തിയത് കെ.എ മുരളീധരനും(മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ) കെ.ബാലചന്ദ്രനും (അസിസ്റ്റൻറ് ഡയറക്ടർ, കണ്ണൂർ എഫ്.എം).
മൂന്നു വർഷം കനറാ ബാങ്കിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ച ശേഷമാണ് , 1980 വംബറിൽ കെ.എ മുരളീധരൻ ആകാശവാണിയിൽ പോഗ്രാം എക്സിക്യൂട്ടീവാകുന്നത്. ആദ്യ നിയമനം കോഴിക്കോട് നിലയത്തിൽ . യു.പി.എസ് സി വഴി തെരഞ്ഞെടുക്കപ്പെട്ട ഇരവി ഗോപാലനും കെ. രാജനും തൊട്ടു മുമ്പ് തന്നെ നിലയത്തിൽ ചേർന്നിരുന്നു.
നാടക വിഭാഗത്തിലെ പ്രൊഡ്യൂസറായ മള്ളൂർ രാമകൃഷ്ണനെയാണ് ആദ്യം പരിചയപ്പെട്ടത്. കെ.നാരായണൻ നായരായി രുന്നു,സ്റ്റേഷൻ ഡയറക്ടർ. സുശീല വിജയരാഘവൻ പ്രോഗ്രാം എസിക്യൂട്ടീവ് (കോ-ഓർഡിനേഷൻ).
മള്ളൂർ രാമകൃഷ്ണന് തിരുവനന്തപുരം നിലയത്തിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു - ടി എൻ.ഗോപിനാഥൻ നായർ വിരമിച്ച ഒഴിവിലേക്ക്. "അദ്ദേഹം,നാടക വിഭാഗം എന്നെ ഏല്പിച്ച് , എല്ലാവരെയും പരിചയപ്പെടുത്തിത്തന്ന്, ഒരാഴ്ച കഴിഞ്ഞ് തലസ്ഥാന നിലയത്തിലേക്ക് പോയി".
അസിസ്റ്റന്റ് എഡിറ്റർ കെ.എ. കൊടുങ്ങല്ലൂരായിരുന്നു നാടക സ്ക്രിപ്റ്റുകൾ നോക്കിയിരുന്നത്.എം പുഷ്പ കുമാരി പ്രൊഡക്ഷൻ അസിസ്റ്റന്റായും രാജം കെ.നായർ ഡ്രാമ വോയ്സ് ആർട്ടിസ്റ്റായും ഉണ്ടായിരുന്നു."ഓരോ നാടകവും വായിച്ച്, അതിന്റെ സംഗ്രഹം , കെ.എ. കൊടുങ്ങല്ലൂർ ഇംഗ്ലീഷിൽ എഴുതി വയ്ക്കും. നല്ല കൈപ്പടയുടെ ചാരുതയും, തെളിമയുള്ള ഭാഷയും അദ്ദേഹത്തിനുണ്ടായിരുന്നു". കക്ഷത്തിൽ മാസികകളും തിരുകിയാണ് വരവ്. തുടർച്ചയായി പുകവലിക്കും.
തന്റെ നിയമന വാർത്ത വായിച്ച പലരും കൊടുങ്ങല്ലൂരിൽ സ്വജനപക്ഷപാതം ആരോപിച്ച രസകരമായ കഥ അദ്ദേഹം പറഞ്ഞുകേൾപ്പിച്ചു. രണ്ടുപേരുടേയും ഇനീഷ്യൽ ഒന്നായിരുന്നതിനാൽ, താൻ കൊടുങ്ങല്ലൂരിന്റെ മകനാണെന്നായിരുന്നു അവരുടെ ധാരണ !
വളരെ ചിട്ടയോടെയായിരുന്നു , കൊടുങ്ങല്ലൂർ കാര്യങ്ങൾ ചെയ്തിരുന്നത്. ശബ്ദ കലാകാരരുടെ രേഖയിൽ അവരുടെ ശബ്ദ പ്രായം (voice age), രേഖപ്പെടുത്തിയിരുന്നു. നാടകത്തിൽ ശബ്ദം നൽകുന്ന നിലയാംഗങ്ങൾക്ക് അക്കാലത്ത് 25 ശതമാനം ഫീസ് നൽകിയിരുന്നു.
തിക്കോടിയനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയിക്കണ്ടു. മാവേലിക്കരക്കാരനാണെന്നറിഞ്ഞപ്പോൾ, ആ പ്രദേശത്തുള്ള സർവ്വ നാടകക്കാരെക്കുറിച്ചും അദ്ദേഹം വാചാലനായി. പക്ഷേ, റേഡിയോ നാടകത്തെക്കുറിച്ച് അദ്ദേഹമൊന്നും പറഞ്ഞില്ല.'അതിന് അവിടെ കൊടുങ്ങല്ലൂരുണ്ടല്ലോ' എന്നായിരുന്നു , ഉത്തരം.
റേഡിയോ നാടകങ്ങളുടെ നല്ലകാലമായിരുന്നു അത്. പുറത്താകട്ടെ, പ്രശസ്തരുടെ നാടക ട്രൂപ്പുകൾ. കെ.ടി.മുഹമ്മദിനെക്കൊണ്ട് 'സൂത്രധാരൻ' നാടകം എഴുതിച്ച കഥ അദ്ദേഹം വിവരിച്ചു. ആകാശവാണിയുടെ ആഭിമുഖ്യത്തിൽ നാടകം ലൈവായി സ്റ്റേജിൽ അവതരിപ്പിക്കാനുള്ള സമയമടുത്തിട്ടും അത് എഴുതിക്കിട്ടിയില്ല. ഒരു നാടകനടനായ സുധാകരനെയും കൂട്ടി , രാത്രി അദ്ദേഹത്തിന്റെ വീട്ടിൽ പോയി , പല തന്ത്രങ്ങളുപയോഗിച്ച് നാടകമെഴുതിക്കുകയായിരുന്നു. അത് പില്ക്കാലത്ത് കെ.പി.എ.സി എണ്ണമറ്റ വേദികളിലവതരിപ്പിച്ചു.
എം.ആർ രാഘവ വാര്യർ, എം.എം.ബഷീർ, എൻ.പി ഹാഫിസ് മുഹമ്മദ്, യു.കെ.കുമാരൻ , യു.എ.ഖാദർ തുടങ്ങിയവരെക്കൊണ്ടും നാടകങ്ങൾ എഴുതിച്ചു.
കാലം, ഇനി ഞാനുറങ്ങട്ടെ തുടങ്ങിയ പ്രശസ്ത നോവലുകൾ റേഡിയോ നാടകങ്ങളാക്കി.
പ്രഭാഷണ വിഭാഗത്തിന്റെ ചുമതല അന്ന് എൻ.എൻ.കക്കാടിനായിരുന്നു. അദ്ദേഹം മുതിർന്ന എഴുത്തുകാരോട് പെരുമാറുന്നതു പോലെ തന്നെ പുതിയ തലമുറയിലുള്ളവരോടും ഇടപെട്ടു. മിക്കപ്പോഴും ഏതെങ്കിലും താളം വായിച്ചു കൊണ്ടിരിക്കും, അദ്ദേഹം. നല്ല ബാഡ്മിന്റൻ കളിക്കാരനുമായിരുന്നു. ഒപ്പം കളിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കൊണ്ട് തന്റെ കവിതാ സമാഹാരത്തിന് അവതാരിക എഴുതിച്ചു.
രോഗബാധിതനായി അദ്ദേഹം അന്തരിച്ചപ്പോൾ , 'കേരള കൗമുദി'യിൽ അനുസ്മരണക്കുറിപ്പെഴുതി.
പത്തു വർഷം കോഴിക്കാട് നിലയത്തിൽ പ്രവർത്തിച്ചു.''അതൊരു സർവ്വകലാശാലയായിരുന്നു".
പക്ഷേ, പുതിയ തലമുറയിൽ പെട്ട ചില ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാർ അക്കാലത്ത് ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പേരിൽ തന്നെ പോർട്ട് ബ്ലയറിലേക്ക് നാടുകടത്തുകയായിരുന്നുവെന്ന് കെ.എ.മുരളീധരൻ പറഞ്ഞു.
പലവ്യഞ്ജനങ്ങൾ വരെ ശേഖരിച്ച്, മദ്രാസിൽ നിന്ന് , കുടുംബ സമേതം, കപ്പലിൽ പോർട്ട് ബ്ലയറിലെത്തി.അവിടത്തെ ജീവിത കാലത്ത്, ദ്വീപിലെ മലയാളി സമൂഹവുമായി അടുത്തിടപഴകാൻ കഴിഞ്ഞു. പ്രോഗ്രാം എക്സിക്യൂട്ടീവായി ചേർന്ന ഡി.പരമേശ്വരൻ പോറ്റിക്കൊപ്പം മലയാള കലാസമിതിയിൽ സജീവമായി. "അതിന്റെ പരിപാടികളുടെ അനൗൺസ്മെന്റിന് പോകുമ്പോൾ, ആകാശവാണിക്കാർ കാണാതിരിക്കാൻ ചിലപ്പോഴൊക്കെ സീറ്റിൽ കിടന്നിട്ടുണ്ട് ".
ആന്തമാനിലെ ആദിമ ജനസമൂഹങ്ങളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമെഴുതിയ അന്നത്തെ സ്റ്റേഷൻ ഡയറക്ടർ ഇക്ബാൽ സിങ്ങിനെ കെ.എ.മുരളീധരൻ അനുസ്മരിച്ചു.
അന്ന് വക്കം പുരുഷോത്തമനായിരുന്നു , ലഫ്റ്റനന്റ് ഗവർണ്ണർ . "പോർട്ട് ബ്ലയറിൽ നിലനിന്നിരുന്ന മനുഷ്യമലം ചുമക്കൽ (മാന്വൽ സ്കാവഞ്ചിങ്ങ് ) ഞങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹം, അത് നിർത്തലാക്കിക്കൊണ്ട് ഉത്തരവിട്ടു. അതിന് ആകാശവാണി വാർത്തകളിലൂടെ വലിയ ശ്രദ്ധ കിട്ടി.അവിടെ ജോലി ചെയ്യാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്. മനഷ്യന്റെ മ്യൂസിയമാണ് ആ ദ്വീപുകൾ ".
അസിസ്റ്റന്റ് ഡയറക്ടറായി പ്രമോഷൻ കിട്ടി, തിരുവനന്തപുരത്ത് നിയമിക്കപ്പെട്ടു. പിന്നീടുള്ള കാലം കോടതി മുഖേന , തരംതാഴ്ത്തലുകളെ അതിജീവിച്ച സർവ്വീസ് സ്റ്റോറി കൂടി അദ്ദേഹത്തിനുണ്ട്.
അങ്ങനെ,മംഗലാപുരം നിലയത്തിലെത്തിയപ്പോൾ ജൈന വിഹാരങ്ങൾ സന്ദർശിക്കാനും, കേരളീയർക്ക് അപരിചിതമായ ആംഗ്ലോ- ഇന്ത്യൻ കൊങ്കണി സമൂഹത്തെ അറിയാനുമൊക്കെ കഴിഞ്ഞതായി , കെ.എ.മുരളീധരൻ പറഞ്ഞു.
അടുത്ത ഊഴം ദേവികുളം നിലയത്തിലായിരുന്നു. തൊട്ടടുത്ത മൂന്നാറിൽ പോലും കിട്ടുന്നില്ലെങ്കിലും അടിമാലി കേന്ദ്രീകരിച്ച് ധാരാളം പൊതുപരിപാടികൾ നടത്തി. മറ്റുള്ളവരുമായി ചേർന്ന് സാഹിത്യ ക്യാമ്പ്, അടിമാലി ഫെസ്റ്റ്, കാർഷിക മേളകൾ, സ്ത്രീകളുടെ പാർലമെന്റ് തുടങ്ങിയവ. സ്റ്റേഷൻ ഡയറക്റായി പ്രൊമോഷൻ ലഭിച്ചത് അവിടെ വച്ചാണ്.
തൃശൂരിലായിരുന്നു , പിന്നീട്. അന്ന് നടത്തിയ ഒട്ടേറെ പരിപാടികൾ അദ്ദേഹം വിവരിച്ചു. അട്ടപ്പാടിയിൽ,' 'പുഴ കടന്ന്, മരങ്ങൾക്കിടയിലൂടെ ', തൃശൂരിലും, എറണാകുളത്തുമുള്ള വേദികളിൽ 'ഋതുമതി', 'ഓരോരോ കാലത്തിലും' തുടങ്ങിയ നാടകങ്ങളുടെ അവതരണങ്ങൾ ....
റീജ്യണൽ ട്രെയ്നിങ്ങ് സെന്റർ, മാർക്കറ്റിങ്ങ് ഡിവിഷൻ,തിരുവനന്തരം ആകാശവാണി എന്നിവിടങ്ങളിലായി 9 വർഷത്തിലധികം കാലം പ്രവർത്തിച്ചു. മറ്റാർക്കുമില്ലാത്ത റെക്കാർഡാണിത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലളിത ഗാനമേള നടത്തിയപ്പോൾ , വീട്ടമ്മമാരടക്കം വമ്പിച്ച സദസാണ് അത് കേൾക്കാനെത്തിയത്. 'ഘനശ്യാമ സന്ധ്യാ ഹൃദയം ' തുടങ്ങിയ പഴയ കാലത്തെ ജനപ്രിയ ലളിതഗാനങ്ങളും പുതിയവയും ഉൾപ്പെടുത്തിയിരുന്നു. ഒ. എൻ.വി കുറുപ്പായിരുന്നു , ആ പരിപാടി ഉദ്ഘാടനം ചെയ്തത്.
സംസ്കൃതജടിലവും ബ്രാഹ്മണിക്കൽ മൂല്യങ്ങളിലധിഷ്ഠിതവുമായ 'സുഭാഷിതം' പരിപാടിയെ ഉടച്ച് വാർത്ത്, സാധാരണക്കാർക്കും മനസിലാകുന്ന വിധത്തിൽ 'തേൻതുള്ളി' ആരംഭിച്ചു. 'റേഡിയോ ഗ്രാമരംഗം' പുനരാരംഭിക്കുകയും ആദ്യമായി ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തുകയും ചെയ്തുവെന്നും കെ.എ.മുരളീധരൻ പറഞ്ഞു.
കാര്യവട്ടത്ത് ജേർണ്ണലിസം വിദ്യാർത്ഥിയായിരിക്കുമ്പോൾ , തിരുവന്തപുരം നിലയത്തിൽ കാഷ്വൽ അനൗൺസറായാണ് തന്റെ റേഡിയോബന്ധത്തിന്റെ തുടക്കമെന്ന് കെ.ബാലചന്ദ്രൻ പറഞ്ഞു.പി. പത്മരാജനായിരുന്നു, പരിശീലകൻ. പക്ഷേ, ഒരാഴ്ച മാത്രമേ ആ അനൗൺസർ ജോലി നീണ്ടു നിന്നുള്ളൂ. പ്രതിഫലമായി 150 രൂപ കിട്ടി.
പിന്നീട്, എസ്.ബി.ഐയിലും സഹകരണ വകുപ്പിലും ജോലി ചെയ്തതിനു ശേഷം, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി നിയമനം കിട്ടി. അത് പനാജി നിലയത്തിലായിരുന്നു. അവിടുത്തെ പ്രക്ഷേപണം കൊങ്ങിണിയിലും മറാത്തിയിലും .ഡ്യൂട്ടി ഓഫീസറായി മൂന്നുവർഷം , ഭാഷകളറിയാതെ , അവിടെ പ്രവർത്തിച്ചു. പരിപാടികൾ കേട്ട് റിപ്പോർട്ട് തയ്യാറാക്കാൻ എന്നും അനൗൺസർമാരുടെ സഹായം തേടേണ്ടി വന്നു.
ഒരു അഭിമുഖ പരിപാടി നടത്താൻ നിയോഗിക്കപ്പെട്ടപ്പോൾ , സഹപ്രവർത്തകനായിരുന്ന കെ ഉണ്ണികൃഷ്ണൻ മേനോനുമായി ചേർന്ന്, അത് അമിതാഭ് ബച്ചനെയായിരിക്കണമെന്ന് നിശ്‌ചയിച്ചു. അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിൽ നില്ക്കുന്ന കാലം. അപ്പോയ്മെന്റ് ഇല്ലാതെ അദ്ദേഹത്തെ കാണാൻ പോയ കഥ ദീപ്തമായ പ്രക്ഷേപണ അനുഭവമാണ്.
ഒരു ഷൂട്ടിങ്ങിനായി ഗോവയിലുണ്ടായിരുന്ന ബച്ചനെ സന്ദർശിക്കാൻ തീരുമാനിച്ചു."റേഡിയോയുടെ ശക്തി തിരിച്ചറിഞ്ഞതപ്പോഴാണ്. ഷൂട്ടിങ്ങ് സൈറ്റിലുളവർ ഞങ്ങളെ കടത്തി വിട്ടു". അമിതാബ് ബച്ചനെ കണ്ട്,അഞ്ചു മിനിറ്റോളം സംസാരിച്ചു.
അക്കാലത്ത് ഗോവയിലെ വീടുകൾക്കും കെട്ടിടങ്ങൾക്കൊന്നും ജനാലകളിൽ കമ്പികളുണ്ടായിരുന്നില്ല. അവിടെ മോഷ്ടാക്കളുണ്ടായിരുന്നില്ല.സൽസ്വഭാവികളാണ് ജനങ്ങൾ .
1991ൽ യു.പി.എസ്.സി വഴി പ്രോഗ്രാം എക്സിക്യൂട്ടീവായി നിയമിക്കപ്പെട്ട്, കണ്ണൂർ നിലയത്തിലെത്തി.
സായാഹ്ന പ്രക്ഷേപണത്തിനൊപ്പം, 'ടെലിക്വിസ് ലൈവ്' പ്രശ്നോത്തരി തുടങ്ങി. ഏറ്റവും കൂടുതൽ ശ്രോതാക്കളെ ആകർഷിച്ച ഒരു തത്സമയ പരിപാടിയായിരുന്നു , അത് . വൈകീട്ട് 4 മണി മുതൽ ഒരു മണിക്കൂർ .ആയിരക്കണക്കിനു കോളുകൾ ഒന്നിച്ച് വന്ന് , പള്ളിക്കുന്നിലെ ടെലിഫോൺ എക്സ്ചേഞ്ചിലെ ലൈനുകൾ ജാമായ സന്ദർഭങ്ങളുണ്ടായതായി കെ.ബാലചന്ദ്രൻ അനുസ്മരിക്കുന്നു. അതിന് ബദൽ സംവിധാനം ഒരുക്കേണ്ടി വന്നു.
ഈ ലൈവ് ക്വിസ് അന്നത്തെ സ്റ്റേഷൻ എഞ്ചിനിയർ തമിഴ്മണി നിർദ്ദേശിച്ച പരിപാടിയാണ്. മൊത്തം 11 വർഷം ഇത് തുടർന്നു. കാമ്പസുകളെ കേന്ദ്രീകരിച്ച് നടത്തിയ 'മൂസിക് ജോഡി'യും ഒട്ടേറെപ്പേരെ ആകർഷിച്ചു.അത് സ്പോൺസർ ചെയ്ത കമ്പ്യൂട്ടർ സ്ഥാപനം ആ രംഗത്ത് ഇന്ന് മുൻ നിരയിലെത്തിയതായും അദ്ദേഹം പറഞ്ഞു.അഞ്ചുവർഷത്തോളം നീണ്ടു നിന്ന 'ഗാനമാധുരി' , റേഡിയോ സ്ക്കൂൾ പഞ്ചായത്ത്',കുടുംബശ്രീ റേഡിയോ', 'ഞാൻ കർഷകർ 'തുടങ്ങിയ പരിപാടികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ 'മൻ കീ ബാത് ' പരിപാടി ജനങ്ങളിലെത്തിച്ചതിന് അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം കിട്ടിയത് ബാലചന്ദ്രന്റെ പ്രക്ഷേപണ ജീവിതത്തിലെ ധന്യമായ ഓർമ്മയാണ്. കണ്ണർ ആകാശവാണിയിലെ ജീവനക്കാരെ അഭിനന്ദിച്ചു കൊണ്ടായിരുന്നു , ഒരാഴ്ച പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്.
ലക്ഷദ്വീപിലെ കവറത്തി നിലയത്തിൽ സ്ഥിരമായി നിയമിക്കപ്പെട്ട ആദ്യത്തെ പ്രോഗ്രാം എക്സിക്യൂട്ടീവാണ്, കെ.ബാലചന്ദ്രൻ . അന്ന് പ്രോഗ്രാമിലും ഓഫീസിലുമായി ആകെ താൻ മാത്രം.അടിസ്ഥാന സൗകര്യങ്ങൾ പോലുമുണ്ടായിരുന്നില്ല. കൂട്ടായി പഴയൊരു സൈക്കിൾ മാത്രം.
"രാവിലെ ഭക്ഷണം കഴിക്കാൻ പോകുന്ന പപ്പേട്ടന്റെ ചായക്കടയിലായിരുന്നു പ്രോഗ്രാം ,അവലോകന-ആസൂത്രണ യോഗം. അവിടെ വരുന്ന തെങ്ങുകയറ്റക്കാരും ലൈബ്രറിയിലും മറ്റും ജോലി ചെയ്യുന്നവരും പരിപാടികളെക്കുറിച്ച് അഭിപ്രായം പറയും".
അതിനിടെ, പ്രോഗ്രാം മേധാവിയായി ചുമതല നൽകി. ഒരു തെരഞ്ഞെടുപ്പ് കാലത്ത്, ഇലക്ഷൻ കമ്മീഷന്റെ സഹകരണത്തോടെ, വോട്ടെണ്ണൽ ദിവസം അപ്പപ്പോൾ കിട്ടുന്ന വിവരങ്ങളറിയിച്ചു കൊണ്ട് തത്സമയ പരിപാടി പ്രക്ഷേപണം ചെയ്തു. അന്ന് ടൂറിൽ വന്ന ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് പി.എ. ബിജുവുമായി ചേർന്നായിരുന്നു ,ഈ ലൈവ് . അതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിനന്ദനക്കത്ത് കിട്ടി.
ദ്വീപ് ഉത്സവം നടക്കുന്ന സമയത്ത്, പള്ളിയിൽ നിസ്ക്കരിച്ച അനുഭവവും അദ്ദേഹം പങ്കുവച്ചു. കാറ്റും കോളും കാരണം ആ പരിപാടി മുടങ്ങുമോ എന്ന ആശങ്കയുണ്ടായി. "നിസ്ക്കരിച്ചാൽ, പ്രതികൂല കാലാവസ്ഥ മാറുമെന്ന് ദ്വീപുകാർ പറഞ്ഞ തനുസരിച്ച് ഞാൻ പള്ളിയിൽ പോയി , അവർക്കൊപ്പം നിസ്കരിച്ചു".
ദ്വീപ്ജീവിതം തന്റെ മതേതര ചിന്തകളെ ബലപ്പെടുത്തിയതായി ബാലചന്ദ്രൻ പറഞ്ഞു.
കേൾവിയാണ് മനുഷ്യരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതെന്ന വിദഗ്ദ്ധാഭിപ്രായം അദ്ദേഹം ഉദ്ധരിച്ചു. പക്ഷേ, ഇപ്പോൾ റേഡിയോയുടെ കാര്യത്തിൽ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ തീരെ താല്പര്യം കാണിക്കുന്നില്ല. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ ആകാശവാണിയ്ക്ക് കഴിയുന്നില്ല.
സർവീസിൽ നിന്ന് വിരമിച്ച ശേഷം, മലേഷ്യയിലെ കർട്ടിൻ അന്താരാഷ്ട്ര സർവ്വകലാശാല കാമ്പസിൽ ഒരു വർഷം അദ്ധ്യാപകനായി ജോലി ചെയ്ത അനുഭവങ്ങളെക്കുറിച്ചും കെ. ബാലചന്ദ്രൻ സംസാരിച്ചു. അവിടുത്തെ മാധ്യമ വിദ്യാർത്ഥികൾക്ക് ഉയർന്ന പഠന നിലവാരമുണ്ട്. എല്ലാ പുതിയ
പ്രവണതകളെക്കുറിച്ചും അവർക്ക് നല്ല ധാരണയുണ്ട്. അവയുമായി പരിചിതരാണവർ. നമ്മുടെ സർവ്വകലാശാലകൾ മാതൃകയാക്കണ്ടതാണി വിടുത്തെ അദ്ധ്യാപന രീതി.
ആകാശവാണി എന്ന പൊതുമേഖലാപ്രക്ഷേപണ മാദ്ധ്യമരംഗത്ത് നിന്ന് അടുത്ത കാലത്ത് സർക്കാർ പിൻമാറ്റം നടത്തുന്നതിന്റെ സൂചനകളിൽ കെ.എ.മുരളീധരനും കെ.ബാലചന്ദ്രനും ആശങ്ക പ്രകടിപ്പിച്ചു.
റേഡിയോയുടെ സേവനം ജനങ്ങൾക്കാവശ്യമുണ്ട്. പക്ഷേ, അതിൽ സർക്കാർ നൽകുന്ന ഇൻപുട്ടുകൾ കുറഞ്ഞുവരുന്നുവെന്നും, അത് ഈ മാദ്ധ്യമത്തിൽ പ്രവർത്തിക്കുന്നവരുടെ മനോവീര്യം തകർക്കുന്നുവെന്നും കെ.എ.മുരളീധരൻ അഭിപ്രായപ്പെട്ടു. പക്ഷേ, ശബ്ദ മാധ്യമങ്ങൾ പല രൂപത്തിൽ വളർന്ന് വരുന്നത് ശുഭകരമാണെന്ന് രണ്ടു പേരും പറഞ്ഞു.
പൊതുജനബന്ധമുള്ള കലാകാരരും പ്രക്ഷേപകരും പടിയിറങ്ങിപ്പോയതോടെ, ആകാശവാണി, ഉദ്യോഗസ്ഥരിലേക്ക് കേന്ദ്രീകരിക്കുകയാണെന്ന് ചർച്ചയിൽ ഇടപെട്ടുകൊണ്ട് ഡി.പ്രദീപ് കുമാർ പറഞ്ഞു. മറ്റ് മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവരാണ് പുതിയ തലമുറയിൽ പെട്ട പ്രക്ഷേപകർ. നിത്യജീവിതത്തിന്റെ ഭാഗമായി എന്നും റേഡിയോ കേൾക്കുന്നവരുടെ എണ്ണം കുറഞ്ഞു. പക്ഷേ, പരമ്പരാഗത റേഡിയോയ്ക്കപ്പുറത്തേക്ക് ഓഡിയോ മാധ്യമം വളരുകയാണിന്ന്.
ചർച്ചയിൽ പത്മനാഭ മല്യ , അബ്ദുള്ള കൊടോളി, അജിത അരവിന്ദ് എന്നിവർ പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് :https://youtu.be/aXC3YYZw2DQ
No comments:
Post a Comment