ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday 19 November 2021

കൊറോണ;ഫേസ്ബുക്ക് കുറിപ്പുകള്‍

   കൊറോണയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചില വിചാരങ്ങള്‍.

 ജൂണ്‍ 9,2021                                                                                                                          വിണ്ണിൽ / അജ്ഞാത കേന്ദ്രങ്ങളിൽ സെൽഫ് ക്വാറന്റൈനിൽ കഴിയുന്ന സർവ്വ ദൈവങ്ങളും അറിയാൻ :വാക്സീൻ സ്ലോട്ടുകൾ തീരാറായി. ബലം പിടിച്ചു നില്ക്കാതെ, എങ്ങനെയെങ്കിലും രണ്ടെണ്ണം സംഘടിപ്പിക്കാൻ നോക്ക്. 

  ഏപ്രില്‍ 19,2021  

ചാരാനുഷ്ഠാനങ്ങളെ നിരന്തരം അട്ടിമറിക്കുന്ന, അസാധുവാക്കുന്ന, ഈ കൊറോണ, സാത്താന്റെ / ചെകുത്താന്റെ / പിശാചിന്റെ സൃഷ്ടിയാകാനേ തരമുള്ളൂ. 

 ഫെബ്രുവരി 18,2021 

 കൊറോണ,അഴിമതി - സ്വജനപക്ഷപാതഹനന പൂജകൾക്ക് എത്രയാ തുക ?(എല്ലാ ആരാധനാക്രമങ്ങളും സ്വീകാര്യം. അവയുടെയെല്ലാം പേരറിയാത്തതിനാൽ എഴുതുന്നില്ല).                                                                                                                                                   സെപ്തംബര്‍ 3,2020  

ഇന്നല്പം താത്ത്വിക വിചാരങ്ങളാവാം.

മുൻ ജൻമത്തിൽ സുകൃതം ചെയ്ത്,കൈവല്യം (മോക്ഷം) ലഭിച്ച്,പരമപദം പൂകാത്തവർക്കാണ് പിന്നെയും ജനന മരണങ്ങളുണ്ടാകുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. സൽകൃത്യങ്ങൾ ചെയ്ത്, സ്വർഗ്ഗ പ്രാപ്തി (നിത്യജീവൻ) ലഭിക്കാത്തവർ, പാപികളായി നരക ശിക്ഷയനുഭവിക്കും. മനുഷ്യർ പിറക്കുന്നതേ പാപികളായിട്ടാണെന്ന് ക്രിസ്ത്യൻ വിശ്വാസ പ്രമാണം. സ്വർഗ്ഗം / നരകം / പുനർജൻമം എന്നിങ്ങനെ സമാന സങ്കല്പങ്ങളുണ്ട് മിക്ക മതങ്ങളുടേയും വിശ്വാസ പ്രമാണങ്ങളിൽ.
അതുകൊണ്ട്,വിശ്വാസികൾ ഇനി പറയുന്ന സന്ദേഹങ്ങൾക്ക് ഉത്തരം നൽകുമാറാകണം:
1. കഴിഞ്ഞ ജൻമത്തിൽ എന്തു ദുഷ്കൃത്യം ചെയ്തവരാണ് കൊറോണ എന്ന അന്തക വൈറസുകളായി പിറക്കുന്നത്?
2. അദൃശ്യമാണ് ദേഹമെങ്കിലും ഉണ്ടാകില്ലേ , കൊറോണയ്ക്കുമൊരു ദേഹി (ആത്മാവ് ) ?
3. ഈ ജൻമത്തിലെ കൊറോണ വൈറസുകൾ എന്തു സുകൃതം ചെയ്താണ് കൈവല്യം കൈവരിക്കുന്നത്?

-രണ്ടാം തരംഗം കഴിഞ്ഞാലുടൻ വെളിച്ചത്തു വന്ന് , പൂർവ്വാധികം ഉഷാറായി ,ഭക്തർക്ക് അനുഗ്രഹവർഷങ്ങൾ ചൊരിഞ്ഞ്, കലാപരിപാടികൾ പുനരാരംഭിക്കാനുള്ളതാണെന്ന് ഓർമ്മ വേണം!കൊറോണ,അഴിമതി - സ്വജനപക്ഷപാതഹനന പൂജകൾക്ക് എത്രയാ തുക ?

(എല്ലാ ആരാധനാക്രമങ്ങളും സ്വീകാര്യം. അവയുടെയെല്ലാം പേരറിയാത്തതിനാൽ എഴുതുന്നില്ല).                           മെയ് 2,2020 ഓൺലൈനായി മതി: ഒരു ഡബിൾ വെടിവഴിപാട്.
പേര് : കൊറോണ .
അന്തക നക്ഷത്രം.                                                                                                                                                മാര്‍ച്ച് 28,2020 കൊറോണ ബാധിച്ച് മരിച്ച ആളെ , കുറ്റവാളിയെപ്പോലെ, 'അയാൾ'/'ഇയാൾ' എന്നാണ് ഏതാണ്ടെല്ലാ ടെലിവിഷൻ ചാനലുകളും വിളിച്ചത്.
ഈ രോഗം ബാധിച്ചത് ഇദ്ദേഹത്തിന്റെ കുറ്റം കൊണ്ടല്ല.
അടുത്ത ബന്ധുക്കൾക്കു പോലും ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കാനാവാത്ത അവസ്ഥ. കുടുംബക്കാരെയും പരിചയക്കാരെയുമൊക്കെ ഏറെ ദു:ഖത്തിലാഴ്ത്തുന്ന മരണം.
ഇങ്ങനെ ഒരവസരത്തിലല്ലെങ്കിൽ പോലും, മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ അന്തസ് പുലർത്തണം.
അഴിമതി,രാഷ്ട്രത്തോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ്. അതിന് ശിക്ഷിക്കപ്പെട്ട് , ജയിലിൽ കഴിഞ്ഞവരെയും , ഇപ്പോൾ അഴിയെണ്ണുന്നവരെയും, വാർത്തകളിൽ ഒരുളുപ്പുമില്ലാതെ 'അദ്ദേഹം' എന്ന് ബഹുമാനപുരസ്സരം വിളിക്കുന്നവരാണ് ഈ മാദ്ധ്യമങ്ങൾ.
-അവർക്കാണ്, കൊറോണ ബാധിച്ച് മരിച്ചയാൾ ,'അയാൾ' / 'ഇയാൾ' ആയത്.
ഈ മരണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി കെ.കെ.ഷൈലജ ഇക്കാര്യത്തിൽ കാണിച്ച അന്തസ് ,ഈ മാദ്ധ്യമങ്ങൾ മാതൃകയാക്കട്ടെ.( 'അദ്ദേഹം' എന്നാണ് മന്ത്രി പരാമർശിച്ചത്).                                                                                                          മാര്‍ച്ച് 30,2020  
 ഇന്ന് ഒരു മീൻകാരൻ പറഞ്ഞത് :
പീപ്പി ശബ്ദം കേട്ട് ഓടി വന്ന രണ്ട് വീട്ടമ്മമാർ : യേശുദാസിന്റെ പാട്ട് കേൾക്കുന്നതിനെക്കാൾ സുഖമുണ്ട്, ഇപ്പോൾ ഈ ശബ്ദം കേൾക്കുമ്പോൾ!                                                                                                                                                                                                      മാര്‍ച്ച് 11,2020 ഇക്കാണുന്നതും കാണാത്തതുമായ സർവ്വ ജന്തു - ജീവജാലങ്ങളേയും, ശെയ്ത്താൻമാരേയും, പിന്നെ നിപ്പ, കൊറോണ ഇത്യാദി വൈറസുകളേയും സൃഷ്ടിച്ച പടച്ചോനേ / കർത്താവേ / ദൈവമേ,സ്വർഗ്ഗത്തിലങ്ങേക്ക് പരമസുഖമെന്ന് കരുതുന്നു.
ഒരു അപ്പോയ്മെൻറ് വേണം: വെറും ഒരേയൊരു മിനിറ്റ്.
ഒന്നഭിനന്ദിക്കാനാണ്.
_ങ്ങളൊരു സംഭവം തന്നെ!!
എന്ന് നരകത്തിലധിവസിക്കും ഒരു പടപ്പ്!

മാര്‍ച്ച് 15,2020 താല്ക്കാലിക യുക്തിവാദികൾക്ക് (temporary rationalists) നമോവാകം.
നി യ മ പരമായ മുന്നറിയിപ്പ് ;കൊറോണക്കാലത്തിനു ശേഷം സർവ്വകലാപരിപാടികളും പൂർവ്വാധികം ഉഷാറായി തുടരുന്നതായിരിക്കും! അതുവരെ ചെറിയൊരു ഇടവേള(തടി സംരക്ഷിക്കൽ!).                                                                                                                                                                                                     മാര്‍ച്ച് 7,2020 'ഒരു ശത്രുസംഹാര പൂജ '
'പേര്?'
'കൊറോണ '
' നക്ഷത്രം?'
'അറിയില്ല'
'മാതാ-പിതാ ?'
'രണ്ടും ചെകുത്താൻ !'                                                                                                                                                                                                                 മാര്‍ച്ച് 7,2020 കിട്ടിപ്പോയി!
കൊറോണാ വിടുതൽ പ്രാർത്ഥന!!                                                                                                              മാര്‍ച്ച് 13,2020 കൊറോണാക്കാലത്ത്, ദേവപ്രശ്നം വച്ച് ദൈവഹിതം നോക്കാതെ,ആചാരം ലംഘിക്കാമോ?  
ഫെബ്രുവരി 29,2020  
അതേ,സാത്താനെ പേടിക്കണം!
അത്ഭുത രോഗശാന്തിക്കാർ ഹാ, കഷ്ടം!

Tuesday 16 November 2021

‘എന്റെ ആകാശവാണിക്കാലം‘-7:സുമിത്ര വർമ്മ,ബാലകൃഷ്ണൻ കൊയ്യാല്‍

 മുതിർന്ന പ്രക്ഷേപകരായ സുമിത്ര വർമ്മയും ബാലകൃഷ്ണൻ കൊയ്യാലുമായിരുന്നു 'എന്റെ ആകാശവാണിക്കാലം' ഏഴാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, നവം 13, 2021) അതിഥികളായെത്തിയത്.


1971,72 വർഷങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സാഹിത്യ മത്സരങ്ങളിൽ ചെറുകഥയ്ക്ക് സമ്മാനം നേടിയ സുമിത്ര വർമ്മ, 1979 ജൂണിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായാണ് ആകാശവാണിയിൽ ചേർന്നത് - തിരുവനന്തപുരം നിലയത്തിൽ. "അന്ന് ഞാൻ ഡൽഹിയിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആശങ്കയും അമ്പരപ്പുമായി തുടക്കം. പറവൂർ സഹോദരിമാരിലെ കെ.രാധാമണി അന്ന് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായിരുന്നു. അവരായിരുന്നു , പരിശീലനം നൽകിയത്".
1982 മാർച്ചിൽ ചണ്ഡിഗഡ് നിയത്തിലേക്ക് പോയി.ഭർത്താവ് അവിടെ പത്രപ്രവർത്തകനായിരുന്നു
ഉർദു കവിയായ ആർ.കെ. താലിബായിരുന്നു , പ്രോഗ്രാം കാര്യങ്ങളുടെയെല്ലാം മേൽനോട്ടം നടത്തിയിരുന്ന മുതിർന്ന ഓഫീസർ. അദ്ദേഹത്തിന് കൂനുണ്ടായിരുന്നുവെങ്കിലും കർമ്മനിരതൻ. "കറുത്ത ബൽറ്റും കൃപാണവും ധരിച്ചെത്തുന്ന സിഖുകാർ. പരുക്കൻമാരായി തോന്നുമെങ്കിലും സൗമ്യർ".
ഖാലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനം ശക്തിപ്പെട്ടു വരുന്ന കാലം. ഭിന്ദ്രൻവാല സുവർണ്ണ ക്ഷേത്രം താവളമാക്കി. അവിടെ പൊലീസിന് പ്രവേശനമുണ്ടായിരുന്നില്ല. തീവ്രവാദികൾക്കെതിരെ നടപടിയെടുത്ത പൊലീസുദ്യോഗസ്ഥർ കൊലചെയ്യപ്പെട്ടു. പൊലീസിന്റേയും പട്ടാളത്തിന്റെയും കർഫ്യൂ ... സെൻസർഷിപ്പ് കാരണം പലപ്പോഴും ഒഴിഞ്ഞ കോളങ്ങളുമായാണ് പത്രങ്ങൾ പുറത്തിറങ്ങിയത്.
1984 ജൂണിലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നാളുകളിൽ സുരക്ഷാഭടൻമാരുടെ സംരക്ഷണത്തോടെ, ഓഫീസ് വാഹനങ്ങളിൽ എല്ലാവരെയും ഒന്നിച്ചായിരുന്നു , നിലയത്തിലും തിരികെ താമസ സ്ഥലങ്ങളിലും എത്തിച്ചത്. തിരക്കുള്ള തെരുവുകളിൽ അകമ്പടി വാഹനങ്ങൾ സൈറൺ മുഴക്കും.
സൈനികനടപടി സിക്കുകാരെ വേദനിപ്പിച്ചു.എന്നിട്ടും, സമീപസ്ഥമായ ഗ്രാമങ്ങളിൽ നിന്ന് ഓഫീസിൽ വന്നിരുന്നവർ പാലും അത്യാവശ്യ സാധനങ്ങളും എത്തിച്ചു നൽകി. മതസൗഹാർദ്ദവും സാമുദായികമൈത്രിയും ഊട്ടിയുറപ്പിക്കുന്ന പരിപാടികൾ ആകാശവാണിയിൽ തുടർച്ചയായി പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്നു. ഹിന്ദിയിലും പഞ്ചാബി യിലുമായിരുന്നു, പ്രക്ഷേപണം.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ശേഷമുള്ള ഇരുണ്ട ദിനങ്ങളിലെ അനുഭവങ്ങളും സുമിത്ര വർമ്മ പങ്കു വച്ചു. തീവ്രവാദ സംഘടനകൾ, ആകാശവാണിയോട് തങ്ങളെ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് വിളിക്കണമെന്നും പ്രക്ഷേപണം പഞ്ചാബിയിലാക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, അത് സ്വീകരിക്കപ്പെട്ടില്ല. ചോർന്നൊലിക്കുന്നതും ഒട്ടും സുരക്ഷിതമല്ലാത്തതുമായ കെട്ടിടത്തിലായിരുന്നു നിലയം പ്രവർത്തിച്ചിരുന്നത്. മതിലു പോലുമുണ്ടായിരുന്നില്ല. പഴയ ജനാലകൾക്ക് പുറത്ത് ഉരുക്ക് കമ്പിവലകൾ സ്ഥാപിച്ചതല്ലാതെ, സുരക്ഷാസംവിധാധങ്ങൾ ശക്തിപ്പെടുത്തിയില്ല. അതിനായുള്ള അപേക്ഷകൾക്ക് ഡൽഹിയിൽ നിന്നും കാര്യമായ നടപടിയുമുണ്ടായില്ല.                                        
അതിനിടയിൽ,തിരുവനന്തപുരം നിലയത്തിലേക്ക് തിരിച്ചു പോയ സുമിത്ര വർമ്മ യു.പി. എസ്.സി വഴി , 1988-ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി സെലക്ഷൻ കിട്ടിയ ശേഷം വീണ്ടും ചണ്ഡിഗഡിലെത്തി. അപ്പോഴേക്കും ആർ.കെ. താലിബ് ഡയറക്ടറായി. വസതിയിലും അദേഹത്തിന് അംഗരക്ഷകരുണ്ടായിരുന്നു.                                                                                                        
1990 ഡിസംബർ 6 ന് ഡ്യൂട്ടിക്ക് പോകാനിറങ്ങുമ്പോഴാണ് രണ്ട് സഹപ്രവർത്തകർ ആ ദുരന്ത വാർത്തയറിയിച്ചത് - ഡയറക്ടറെ തീവ്രവാദികൾ വെടിവച്ചു കൊന്നു. "ആ ദിനം ഒരിക്കലും മറക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് നാല് ദിവസം മുൻപായിരുന്നു, അത്. പുറത്തെ പുൽത്തകിയിലിരുന്ന അദ്ദേഹത്തെ തൊട്ടടുത്തു നിന്ന് കഴുത്തിലും നെറ്റിയിലും രണ്ട് ചെറുപ്പക്കാർ വെടിവയ്ക്കുകയായിരുന്നു. ഷാമിയാന കെട്ടാൻ വന്നവരെന്ന വ്യാജേനയായിരുന്നു , അംഗരക്ഷകരുടെ കണ്ണവെട്ടിച്ച് കൊലയാളികളെത്തിയത്. സർക്കാരിന്റെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തെ ലക്ഷ്യം വക്കുകയായിരുന്നു, തീവ്രവാദികൾ.... അതെ തുടർന്ന് പഞ്ചാബിലെ എല്ലാ നിലയങ്ങളും രണ്ടു ദിവസം പ്രക്ഷേപണം നിർത്തിവച്ചു. ഡൽഹിയിൽ നിന്ന് ആകാശവാണി അധികൃതരും പൊലീസ് മേധാവി കെ.പി.എസ് ഗില്ലുമൊക്കെ നിലയത്തിലെത്തി ചർച്ച നടത്തി. നിലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റാമെന്നും ക്വാർട്ടേഴ്സ് ഒരുക്കാമെന്നും അധികൃതർ ഉറപ്പു നൽകിയെങ്കിലും പലരും കൊഴിഞ്ഞു പോയി. പ്രക്ഷേപണം പുനരാരംഭിച്ചപ്പോൾ പഞ്ചാബി ഗാനങ്ങളും വാദ്യ സംഗീതവുമായിരുന്നു പ്രക്ഷേപണം ചെയ്തത് .... കുറേ ദിവസങ്ങൾക്ക് ശേഷമായിരുന്നു , ഹിന്ദിയും പഞ്ചാബിയുമടങ്ങിയ പഴയ പ്രക്ഷേപണ ക്രമത്തിലേക്ക് തിരിച്ചു പോയത്. അത്രയ്ക്കും ഭീകരമായിരുന്നു , അന്തരീക്ഷം".
1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴും ഈ ഭീകരാന്തരീക്ഷം ആവർത്തിക്കപ്പെട്ടതായി സുമിത്ര വർമ്മ ഓർക്കുന്നു. "ഭീകരർ ആകാശവാണിയെ പിന്നെയും ലക്ഷ്യമാക്കി. പട്യാല സ്റ്റേഷൻ എഞ്ചിനിയറെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. തലയില്ലാത്ത ദേഹം ദൂരെ കൊണ്ടുപോയി ഉപേക്ഷിച്ചു. അപ്പോഴും പഞ്ചാബ് നിലയങ്ങളിൽ കുറച്ചു ദിവസം പ്രക്ഷേപണം നിർത്തിവച്ചു".
1991-ൽ കർണ്ണാകത്തിലേക്ക് സ്ഥലം മാറിയെത്തി. ചിത്രദുർഗ്ഗ, ബാംഗ്ലൂർ നിലയങ്ങളിലും, വാണിജ്യകാര്യങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫീസിലും പ്രവർത്തിച്ചു. വീരപ്പൻ , കർണ്ണാടകത്തിലെ സൂപ്പർ സ്റ്റാറായ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കാലത്തെ അനുഭവങ്ങൾ അവർ വിവരിച്ചു.                                                                                                                                                                                                                        "പുറത്ത് എന്തു നടക്കുന്നു എന്നറിയാനായി,കാട്ടിൽ വീരപ്പനും രാജ്കുമാറും റേഡിയോ കേൾക്കുമായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ബംഗാളിയായ ഒരു ഫോറസ്റ്റ് ഓഫീസറുമുണ്ടായിരുന്നു. അന്ന്, ബന്ധുക്കളുടെ സന്ദേശങ്ങൾ കർണ്ണാടക നിലയങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു. കന്നഡ അറിയാത്ത ആ ഉദ്യാഗസ്ഥന്റെ ഭാര്യ, ബംഗാളിയിൽ കന്നഡ പ്രഭാഷണം കേട്ടെഴുതി വളരെ പ്രയാസപ്പെട്ട് സന്ദേശം വായിച്ചു.'എന്നെ താങ്കളുടെ സ്വന്തം അനുജത്തിയെപ്പോലെ കരുതി , എന്റെ ഭർത്താവിനെ വിട്ടയയ്ക്കണം' എന്ന ആ അഭ്യർത്ഥനയ്ക്ക് ഫലം കണ്ടു. പൊതിരെ തല്ലിയെങ്കിലും, വീരപ്പൻ ആ ഉദ്യോഗസ്ഥനെ വിട്ടയച്ചു''.
സുമിത്ര വർമ്മ 2014 - ലാണ് വിരമിച്ചത്. താമസം ബാംഗ്ളൂരിൽ . "ഇരുപതോളം കഥകളേ ആകെ എഴുതിയിട്ടുള്ളൂ. ആദ്യ കാലത്തെഴുതിയ ആ കഥകളിൽ മിക്കവയും കൈവശമില്ലാത്തതിനാൽ, സമാഹരിക്കാൻ കഴിഞ്ഞിട്ടില്ല. എഴുത്ത് നിർത്തിയിട്ടില്ലെങ്കിലും, പിന്നീടെഴുതിയവയൊന്നും പ്രസിദ്ധീകരിക്കാൻ നൽകിയിട്ടില്ല".
ആകാശവാണി പ്രക്ഷേപണങ്ങൾ ഇപ്പോൾ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി അവർ പറഞ്ഞു. "ആദായം നൽകുന്ന, വാണിജ്യപരമായ ഉള്ളടക്കം കൊണ്ട് നിറയ്ക്കുമ്പോൾ വൈവിദ്ധ്യം കുറയുന്നു".ശാസ്ത്രീയ സംഗീതം മാത്രം പ്രക്ഷേപണം ചെയ്തിരുന്ന അമൃതവർഷിണി ചാനൽ നിർത്തിയത് വേദകരമാണെന്നും സുമിത്ര വർമ്മ പറഞ്ഞു.                                                                                                                                
പത്താം ക്ലാസ് കഴിഞ്ഞ്, കൊൽക്കത്തയ്ക്ക് വണ്ടി കയറി, ബിരുദാനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയുമായി , യു.പി.എസ്.സി വഴി 1988-ൽ തൃശൂർ നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായെത്തിയ സംഭവബഹുലമായ ജീവിത കഥ കൂടിയാണ് ബാലകൃഷ്ണൻ കൊയ്യാലിന്റെ മാദ്ധ്യമ ജീവിതം ." നാട്ടിൽ നില്ക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യങ്ങളിലായിരുന്നു ബംഗാളിന് വണ്ടി കയറിയത്. അവിടം രാഷ്ട്രീയ കൊലപാതകങ്ങളാൽ തിളച്ചുമറിയുന്ന കാലം. ജീവിക്കാനായി എല്ലാ പണികളും ചെയ്തു. ക്രൂരരായ മാർവാഡികളുടെ സ്ഥാപനങ്ങളിലും ജോലിയെടുത്തു. അവസാനം, സംസ്ഥാന സർക്കാർ ജീവനക്കാരനായി റൈറ്റേഴ് ബിൽഡിങ്ങിലെത്തി. പിന്നെ,സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയെഴുതി, കേന്ദ്ര സർക്കാർ ജീവനക്കാരനായി.ഡാർജിലിങ്ങിലെ ഒരു ആകാശവാണി നിലയത്തിലെ ഓഫീസിലായിരുന്നു, ആദ്യ നിയമനം. എന്നെങ്കിലും നാട്ടിൽ തിരിച്ചെത്താനാകുമെന്ന പരീക്ഷയിലായിരുന്നു, ഗൂർഖാലാന്റ് പ്രക്ഷോഭം കത്തി നില്ക്കുന്ന ആ കാലത്ത് ധൈര്യത്തോടെ അവിടെ ചേർന്നത്. പല ജോലികളെടുത്ത് ശരീരത്തിനും മനസിനും നല്ല കരുത്തുണ്ടായിരുന്നു , അന്ന് .ഡൽഹി ആർ.എൻ.ഐ ഓഫീസിലും ജോലി ചെയ്തു".                                                                                                                        
പ്രോഗ്രാം എക്സിക്യൂട്ടീവായി ആദ്യം തൃശൂരിലും, തുടർന്ന് കണ്ണൂരിലും പ്രവർത്തിച്ച ശേഷമായിരുന്നു, 1997-ൽ വിദൂരസ്ഥമായ പോർട്ട് ബ്ലയർ നിലയത്തിൽ നിയമിക്കപ്പെട്ടത്. "അന്ന് കപ്പൽ യാത്ര ഏറെ ദുഷ്കരമായിരുന്നു. മദ്രാസിൽ മുൻകൂട്ടി ടിക്കറ്റെടുക്കാനുള്ള സംവിധാനമൊന്നുമുണ്ടായിരുന്നില്ല. ടിക്കറ്റിനായി , പുലർച്ചെ മുതൽ ക്യൂ നില്ക്കണം. ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ, വിശാഖപട്ടണത്തിന് പോയി. അവിടെ നിന്ന് വലിയ കപ്പലുണ്ടായിരുന്നു. അന്ന് മൂന്ന് - നാല് ദിവസമെടുക്കും, ആന്തമാനിലെത്താൻ. ആഴക്കടലിലെത്തുമ്പോൾ എങ്ങും കണ്ണാടി വിരിച്ചതു പോലെ, തിരകളില്ലാത്ത കടൽ..."
പ്രത്യേക രീതിയിലുള്ള ജനാധിപത്യ സംവിധാനമായിരുന്നു , അവിടെയുണ്ടായിരുന്നത്. ലഫ്റ്റനന്റ് ഗവർണ്ണർ പഴയ നാട്ടുരാജാവിനെപ്പോലെയായിരുന്നുവെന്ന് ബാലകൃഷ്ണൻ കൊയ്യാൽ പറഞ്ഞു.                                                                                                                                                        
1921 ലെ മലബാർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട് , നാടുകടത്തപ്പട്ടവരുടെ പിൻഗാമികളായിരുന്നു അവിടെയുള്ള മലയാളികളിൽ നല്ലൊരു വിഭാഗം. ശിക്ഷാകാലാവധി കഴിഞ്ഞപ്പോൾ , കുടുംബാംഗങ്ങളെ ദ്വീപിലേക്ക് കൊണ്ടുവരുവാൻ ഭരണാധികാരികൾ അനുവാദം നൽകി. അവർ താമസിച്ച പ്രദേശങ്ങൾ മലബാറിലെ അവരുടെ സ്ഥലങ്ങളുടെ പേരിൽ തന്നെ അറിയപ്പെട്ടു. മഞ്ചേരി, തിരൂർ, വണ്ടൂർ, കാലിക്കറ്റ് ..... "തനി നാട്ടുഭാഷയാണ് ദ്വീപിലും അവർ സംസാരിച്ചിരുന്നത്". സർക്കാർ തന്നെ മുൻ കൈയെടുത്ത് , കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആന്തമാനിലേക്ക് പിന്നീട് ജനങ്ങളെ കൊണ്ടുവന്നു.                                                                                                                                                                                                
ലോകത്തെ ഏറ്റവും ആദിമ ജനവിഭാഗങ്ങളിലൊന്നായ സെന്റിനലുകളുടേയും, അറുപതിനായിരത്തിൽ പ്പരം വർഷങ്ങളുടെ പാരമ്പര്യമുള്ള ജാർവകളുടേയും പ്രത്യേകതകൾ അദ്ദേഹം വിവരിച്ചു.
"ജാർവകളെ കാണുക എന്നാൽ മരണത്തെ കാണുക എന്നായിരുന്നു , അന്ന് അർത്ഥം. അവരുടെ മേഖലയിൽ ചെല്ലുന്നവരെ പച്ചില വിഷം പുരട്ടിയ അമ്പുകൊണ്ട് എയ്തുവീഴ്ത്തുന്നവർ. വളർത്തുമൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്നവർ - ഇങ്ങനെയൊക്കെയാണ് അവരെക്കുറിച്ച് പറഞ്ഞു കേട്ടത്. അക്കാലത്ത് പരുക്കു പറ്റിയ ഒരു ജാർവ യുവാവിനെ ചികിത്സക്കായി സർക്കാർ ആശുപത്രിയിൽ കൊണ്ടുവന്നത് വലിയ വഴിത്തിരിവായി. ആദ്യ സംഭവമായിരുന്നു , അത്. ആന്ത്രോപോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ജാർവകളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അവരോടൊപ്പം ആ മേഖലകളിൽ പോയി ചില ശബ്ദലേഖനങ്ങൾ എടുക്കാൻ അപൂർവ്വാവസരം കിട്ടി".
ജാർവ മേഖലയിലൂടെ നിർമ്മിച്ച ജി.ടി. റോഡ്, അവരുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും അവർ ഹൃദയഭേദകമായ ക്രൂരതകൾക്കിരയായെന്നും അദ്ദേഹം പറഞ്ഞു.
ഇഷ്ടമില്ലാതെ നിയമിക്കപ്പെട്ട രണ്ടു നിലയങ്ങളിലെ പ്രവർത്തനങ്ങളായിരുന്നു, തനിക്ക് ഏറ്റവും സംതൃപ്തി നൽകിയത് - പോർട്ട് ബ്ലയറും കൊച്ചിയും. 1991-ൽ കണ്ണൂർ എഫ്.എമ്മിൽ , പരിമിതികൾക്ക് നടുവിൽ നിന്ന് മൂന്ന് പ്രക്ഷേപണങ്ങൾ തുടങ്ങാൻ എല്ലാവരും ചേർന്ന് ധൈര്യം കാട്ടി. തുടർന്ന് ,വടക്കൻ കേരളത്തിലെ ഏറ്റവും കൂടുൽ ജനങ്ങൾ കേൾക്കുന്ന നിലയമായി മാറി, അത് .
"കൊച്ചി എഫ് .എം. നിലയത്തിന്റെ രജത ജൂബിലി വർഷത്തിലാണ് 2014 ജൂണിൽ പ്രോഗ്രാം മേധാവിയായി അവിടെയെത്തുന്നത്. ജനകീയ സഹകരണത്തോടെ നിലയത്തിന് പുറത്ത് നാല്പതിൽപ്പരം പരിപാടികൾ ചെയ്തു". കേരള ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹകരണത്തോടെ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് നീതിപൂർവ്വം എന്ന പ്രതിദിന പരമ്പര ആരംഭിച്ചത്,
ആകാശവാണിക്കകത്തു നിന്ന് ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ബന്ധമുള്ളവരായിരിക്കണം, പ്രക്ഷേപകർ .
ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ഡോ. വിജയ രാഘവൻ (മുൻ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ, സോങ്ങ് ആന്റ് ഡ്രാമ ഡിവിഷൻ ) പോർട്ട്ബ്ളയർ ആകാശവാണിയിലെ തന്റെ അനുഭവങ്ങൾ വിവരിച്ചു. ആന്തമാനിലെ സെന്റിനൽ ആദിവാസികളെ സന്ദർശിക്കാൻ ഒരിക്കൽ വിഷുവിനടുത്ത പൗർണ്ണമിനാൾ പോയ ഔദ്യോഗിക സംഘത്തിൽ, അന്ന് ആകാശവാണി കറസ്പോണ്ടന്റായിരുന്ന ദീപുമുണ്ടായിരുന്നു.                                                                                    
"പുറംകടലിൽ നിർത്തിയ കപ്പലിൽ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞു വച്ചിട്ടായിരുന്നു, അവർ ദ്വീപിലിറങ്ങിയത്. സെന്റിനലുകളുടെ ശബ്ദമുള്ള ഒരു ടേപ്പ് നിലയത്തിലുണ്ട്".
മത-ജാതി സങ്കലനങ്ങൾ ദ്വീപിലെ സ്വാഭാവിക പ്രക്രിയയാണെന്ന് അദ്ദേഹം പറഞ്ഞു. ആകാശവാണി ജീവനക്കാരനായിരുന്ന ജെ. എസ് രാജിന്റേത് അത്തരമൊരു കുടുംബമായിരുന്നു. അതെക്കുറിച്ച് നിർമ്മിച്ച 'രാജ് കി പരിവാർ' എന്ന ഡോക്യുമെന്ററിക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചതായും ഡോ. വിജയ രാഘവൻ പറഞ്ഞു.                                                                                                                                                                    
സിന്ധു ശ്രീകുമാർ, പത്മനാഭ മല്യ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് (recorded and uploaded by Shibu Pm ).

‘എന്റെ ആകാശവാണിക്കാലം‘-6;തിരുവിഴ ശിവാനന്ദന്‍,ടി.എച്ച് ലളിത

 ' ന്റെ ആകാശവാണിക്കാലം' ആറാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം,2021 നവം. 6, 2021) പ്രശസ്ത വയലിൻ വാദകരായ തിരുവിഴ ശിവാനന്ദനും ടി.എച്ച് ലളിതയും അനുഭവങ്ങൾ പങ്കുവച്ചു.


തിരുവിഴ ശിവാനന്ദൻ പന്ത്രണ്ടാം വയസിലാണ് സംഗീതാഭ്യസനം തുടങ്ങിയത്.നെടുമങ്ങാട് ശിവാനന്ദനായിരുന്നു ആദ്യ കാല ഗുരുക്കൻമാരിൽ പ്രമുഖൻ. വോക്കലിലാണ് ഗാനഭൂഷണം പാസായത്. പ്രൊഫ.കെ.ആർ. കുമാരസ്വാമി അയ്യരും മാവേലിക്കര രാമനാഥനും ഗുരുക്കൻമാരായിരുന്നു.                                                                                                                                                    
വിദ്യാർത്ഥിയായിരിക്കുമ്പോഴേ കച്ചേരികളിൽ വയലിൻ വായിച്ചു തുടങ്ങി.സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ 1960,61 വർഷങ്ങളിൽ ഒന്നാം സമ്മാനം കിട്ടി. അന്ന് ചേർത്തലയിൽ നിന്ന് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എ.കെ.ആന്റണിയും എത്തിയിരുന്നുവെന്ന് തിരുവിഴ ശിവാനന്ദൻ അനുസ്മരിച്ചു.                                                                                        
1968 -ൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ വയലിന് ഓഡിഷനിൽ പങ്കെടുത്തുവെങ്കിലും കിട്ടിയില്ല പിന്നീട് ബി -ഹൈ ആയി തെരഞ്ഞെടുക്കപ്പെട്ടു. ആകാശവാണിലെത്തും മുൻപ് അക്കൗണ്ടന്റായും പോസ്റ്റ് ഓഫീസ് ജീവനക്കാരനായും വിവിധ സ്ക്കൂളുകളിൽ സംഗീതാദ്ധ്യാപകനായും ജോലി നോക്കി. എസ്.എൽ പുരം ഹൈസ്ക്കൂളിൽ പഠിപ്പിക്കുമ്പോഴായിരുന്നു , തൃശൂർ നിലയത്തിൽ വയലിൻ ആർട്ടിസ്റ്റായി ജോലി ലഭിച്ചത്. 1973 ഡിസം 28 ന് ചേർന്നു .                                                                                                                     
പതിനഞ്ച് ദിവസം വീതമുള്ള കോൺട്രാക്ടിലായിരുന്നു , ആദ്യ നിയമനം. അതിന് പ്രതിമാസ ശമ്പളം 254 രൂപ 50 പൈസ. പിന്നീടത് പ്രതിമാസ കോൺട്രാക്ടാക്കിയപ്പോൾ , ശമ്പളം 562 രൂപ 72 പൈസയായി ഉയർന്നു. പിന്നീട് മൂന്ന് വർഷ കോൺട്രാക്ടായി .                                                                
മഹാരഥൻമാരായ സംഗീതജ്ഞർ നിലയത്തിലുണ്ടായിരുന്നു. രാമവർമ്മപുരത്ത് പുതിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ മുതൽ സംഗീത വിഭാഗത്തിൽ പ്രൊഡ്യൂസറായി തൃശൂർ പി.രാധാകൃഷ്ണനും, പിന്നീട് ഒപ്പം പഴയന്നൂർ പരശുരാമനുമുണ്ടായിരുന്നു. മങ്ങാട് കെ. നടേശൻ, കെ.പരമേശ്വരൻ നമ്പൂതിരി, കെ.പുരുഷോത്തമ ശർമ്മ, ടി.വി. രമണി, ടി.എ. ഹരിഹരൻ , എ. അനന്തപത്മനാഭൻ, സി.രാജേന്ദ്രൻ , പി.കെ. കേശവൻനമ്പൂതിരി തുടങ്ങിയ സഹപ്രവർത്തകർ. പിന്നെ, അക്കിത്തം, എസ്. രമേശൻ നായർ, കുറച്ചു കാലം കോവിലനും മാടമ്പ് കുഞ്ഞുക്കുട്ടനും.
1975 മുതൽ ലളിത ഗാനങ്ങൾക്കും സംഗീതശില്പങ്ങൾക്കും സംഗീതം നൽകിത്തുടങ്ങി. നിലയത്തിൻ കുട്ടികളുടെ ഗായക സംഘം രൂപീകരിച്ചപ്പോൾ , പാട്ടുകളുടെ സംഗീത സംവിധായകരിലൊരാളായിരുന്നു. അതിലെ ഗായകരായിരുന്നു , പില്ക്കാലത്ത് പ്രശസ്തരായ എം.കെ.ശങ്കരൻ നമ്പൂതിരി, ശ്രീവത്സൻ ജെ മേനോൻ, ഡോ.എൻ. മിനി തുടങ്ങിയവർ.                                                                                                                                                                                
1984-ൽ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കവിതകളെ ആസ്പദമാക്കി സംഗീത സംവിധാനം നിർവഹിച്ച 'അത്തപ്പൂക്കളം', തൃശൂർ പി.രാധാകൃഷ്ണനും മുല്ലനേഴിയും എഴുതിയ സംഗീതശില്പങ്ങൾ, സി.രാജേന്ദ്രൻ , അനന്തപത്മനാഭൻ എന്നിവരുമായി ചേർന്ന് നിർമ്മിച്ച 'ത്രിവേണീസംഗമം ' തുടങ്ങിയ പരിപാടികൾ ചെയ്തതിൽ സംതൃപ്തിയുണ്ട്.
ഡോ. എം. ബാലമുരളീകൃഷ്ണ ഉൾപ്പെടെയുള്ള മഹാരഥൻമാരുടെ കച്ചേരികൾക്ക് വയലിൻ വായിച്ചിട്ടുണ്ട്. പക്ഷേ, സോളോ വായിച്ചത് മാത്രമായി പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല.
വായ്പ്പാട്ടിന് പക്കമേളമൊരുക്കുന്നതാണ് ഏറെയിഷ്ടം. ജലതരംഗത്തിനൊപ്പം വയലിൻ വായിക്കുന്നത് ബുദ്ധിമുട്ടാതെന്ന് ഒരു ചോദ്യത്തിനുത്തരമായി തിരുവിഴ ശിവാനന്ദൻ പറഞ്ഞു.
ആകാശവാണി ശ്രോതാക്കളുടെ എണ്ണം ഗണ്യമായി കുറയുകയയും സംഗീത പരിപാടികളുടെ നിലവാരം ഇടിയുകയും ചെയ്തതായി അദ്ദേഹം നിരീക്ഷിച്ചു. കച്ചേരികൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ സംഗീത പരിപാടികൾ ആസ്വദിക്കുന്നവരുടെ എണ്ണം തീരെ കുറഞ്ഞു. പുതിയ തലമുറയെ ആകർഷിക്കാൻ കഴിയാത്തതെന്താന്നെന്ന് ഗൗരവതരമായി വിചിന്തനം നടത്തേണ്ടതുണ്ടെന്നും തിരുവിഴ ശിവാനന്ദൻ പറഞ്ഞു. ഇപ്പോൾ,
'ശങ്കരാഭരണം' പോലൊരു സിനിമയുണ്ടായാൽ മുൻപ് ലഭിച്ചപോലത്തെ പ്രതികരണം ഉണ്ടാകില്ല.                                                                                                                                                                                
സംഗീതാഭ്യസനം നടത്തുന്ന പുതിയ തലമുറയിൽപെട്ടവർക്ക് സാധകം തീരെ കുറവാണ്. അവർക്ക് ഭംഗിയായി വർണ്ണം വായിക്കാനറിയില്ല. സംഗീത കോഴ്സുകളിൽ വായ്പ്പാട്ടിന് മുൻപുള്ളത്ര പ്രാധാന്യം നൽകുന്നില്ല. അവർ നന്നായി പ്രാക്ടീസ് ചെയ്യുകയും പ്രശസ്ത വാഗേയകാരൻമാരുടെ പാട്ടുകൾ കേൾക്കുകയും വേണമെന്നും തിരുവിഴ ശിവാനന്ദൻ പറഞ്ഞു.
സംഗീതാസ്വാദകരുടെ കുടുംബത്തിൽ പിറന്ന തന്റെ ആദ്യ ഗുരു ഡ്രോയിങ്ങ് മാസ്റ്ററായിരുന്ന അച്ഛനായിരുന്നുവെന്ന് , ടോപ്പ് - ഗ്രേഡ് വയലിൻ വാദകയായ ടി.എച്ച് ലളിത പറഞ്ഞു. നാലര വയസുള്ളപ്പോൾ ടോയ് കാറിന് പകരം ബേബി വയലിൻ വാങ്ങിപ്പിച്ചു. നാലാം ക്ലാസ് മുതൽ വയലിൽ വായിച്ചു തുടങ്ങി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ , പങ്കെടുത്ത സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ രണ്ടാം സമ്മാനം കിട്ടി. അന്ന് മത്സര വിഭാഗത്തിൽ വയലിനും വീണയും ഒന്നിച്ചായിരുന്നു. അടുത്ത വർഷവും രണ്ടാം സ്ഥാനം കിട്ടി. മത്സരം പ്രത്യേകമാക്കിയപ്പോൾ , ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ, വയലിനിൽ ഒന്നാം സമ്മാനം ലഭിച്ചു.                                                                                                                                                    
1976 മുതൽ ആകാശവാണി പരിപാടികളിൽ വയലിൻ വായിച്ചു തുടങ്ങി. 1977-ൽ ബി- ഹൈ ഗ്രേഡ് കിട്ടി. 1980-ൽ എം.എ. അവസാന വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു , ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് നിയമനത്തിന് അപേക്ഷിച്ചത്. അവസാന പരീക്ഷയുടെ ദിവസം നിയമന ഉത്തരവ് കിട്ടി. അടുത്ത ദിവസം കോഴിക്കോട് നിലയത്തിൽ ജോലിയിൽ ചേർന്നു.
പതിനേഴ് പ്രശസ്ത സംഗീതജ്ഞരുണ്ടായിരുന്നു, അവിടെ. എല്ലാവരും സ്വന്തം മകളെപ്പോലെയാണ് കണ്ടത്. കെ.കുഞ്ഞിരാമൻ, പാല സി.കെ രാമചന്ദ്രൻ , നെടുമങ്ങാട് ശശിധരൻ നായർ തുടങ്ങിയ മുതിർന്ന സംഗീതജ്ഞർ. ജീവിത സഖാവായിത്തീർന്ന മൃദംഗവിദ്വാൻ എൻ. ഹരിയെ കണ്ടുമുട്ടിയതും അവിടെ വച്ചാണ്.
ആദ്യ കാലങ്ങളിൽ റേഡിയോ നാടകങ്ങളിൽ ബാലകഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഒട്ടേറെ പാട്ടുകൾക്കും സംഗീതശില്പങ്ങൾക്കും ഈണം നൽകി. ഡോ. ലാൽ ഗുഡി ജയരാമനെക്കുറിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചറും ചെയ്തു.                                                                        
സംഗീത പാഠശാലയായിരുന്നു , കോഴിക്കോട് നിലയം. പ്രഗത്ഭരായ ശെമ്മങ്കുടി, ഡോ. ബാലമുരളീകൃഷ്ണ തുടങ്ങിയവരൊക്കെ നിലയത്തിൽ വരും. ത്യാഗരാജ സംഗീതോത്സവത്തിനു വരുന്ന മിക്ക സംഗീതജ്ഞരും ആകാശവാണിയിലും കച്ചേരി പാടും. നിലയത്തിലും പുറത്തും അവരുടെ കച്ചേരികളിൽ വയലിൻ വായിച്ചിട്ടുണ്ട്. ശെമ്മങ്കുടിയുടെ കച്ചേരിക്ക് വായിച്ചപ്പോൾ, അദ്ദേഹം ശിഷ്യനായ പാല സി.കെ.രാമചന്ദ്രനോട് പറഞ്ഞു: ആ കുട്ടി കുഴപ്പമില്ല.
അങ്ങനെ,സംഗീതാഭ്യസനം ആകാശവാണിയിലും തുടർന്നു. 1994-ൽ എ ഗ്രേഡും 2013 - ൽ ടോപ്പ് ട്രേഡും കിട്ടി.                                                                                                                                                                
യേശുദാസിന്റെ അഞ്ചോളം കച്ചേരികൾക്ക് വയലിൻ വായിച്ചിട്ടുണ്ട്.
കച്ചേരികൾക്ക് വായിക്കുന്നതാണ് ഏറെയിഷ്ടം. " നെയ്യാറ്റിൻകര വസുദേവന്റെ കച്ചേരിക്ക് വയലിൻ വായിക്കുന്നതിനൊരു പ്രത്യേക രസമുണ്ട്. അദ്ദേഹം പ്രോത്സാഹിപ്പിക്കും". പാല സി.കെ.രാമചന്ദ്രന്റെ കച്ചേരികൾക്ക് വായിക്കുന്നതും ഇഷ്ടമാണ്. വീണ, ഗോട്ടു വാദ്യ കച്ചേരികൾക്ക് വായിക്കാറില്ല. പുലാങ്കുഴൽ കച്ചേരികൾക്ക് വായിക്കുന്നതിന് വളരെ സൂക്ഷ്മത ആവശ്യമാണന്ന് ടി.എച്ച്. ലളിത പറഞ്ഞു.                                                                                                                
സഹോദരരായ ടി.എച്ച് സുബ്രഹ്മണ്യം ,ടി.എച്ച് വസന്ത എന്നിവർക്കൊപ്പം സംഗീത പരിപാടികൾ ചെയ്യാൻ കഴിഞ്ഞിട്ടില്ല. "വയലിനിൽ മൂന്നാൾക്കും വ്യത്യസ്ത ശൈലികളാണുളളത്".                                                                                                                                                                                            
പക്ഷേ,ട്രിച്ചി ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായ വസന്തയ്ക്കൊപ്പം കഴിഞ്ഞ നവരാത്രിക്ക് ഫേസ്ബുക്കിൽ ലൈവ് വായിച്ചു. ടി.എച്ച്. സുബ്രഹ്മണ്യം പുതുമയാർന്ന ധാരാളം വയലിൽ സോളോകളുടെ സി.ഡികൾ പുറത്തിറക്കിയിട്ടുണ്ട്.                                                                
ശാസ്ത്രീയ സംഗീത പരിപാടികളുടെ നിലവാരം കുറഞ്ഞുവരുന്നുവെന്ന് ടി.എച്ച്. ലളിതയും നിരീക്ഷിച്ചു. നല്ല ശാരീരവും താളബോധവുമുള്ളവർ നിരന്തര പരിശീലനം നടന്നിയാലേ നല്ല രീതിയിൽ കച്ചേരി നടത്താൻ പറ്റൂ. എന്നാൽ, സംഗീത കോളേജുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്കുപോലും വേദികളിൽ കച്ചേരി നടത്താൻ കഴിയുന്നില്ല.
ആകാശവാണി പരിപാടികളിൽ ശാസ്ത്രീയ സംഗീതത്തിന് തീരെ പ്രാധാന്യം കുറഞ്ഞു. കോഴിക്കോട് ഉൾപ്പെടെയുള്ള നിലയങ്ങളിൽ സംഗീത പാഠം അടക്കമുള്ള പരിപാടികൾ ഇപ്പോൾ പ്രക്ഷേപണം ചെയ്യുന്നില്ല. റേഡിയോയിൽ ചലച്ചിത്ര ഗാനാധിഷ്ഠിത പരിപാടികൾക്കാണ് പ്രാധാന്യം.                                                                                                                    
സിനിമാസംഗീതത്തിൽ ഉപകരണസംഗീതത്തിന്റെ അതിപ്രസരത്താൽ പാട്ടിന്റെ വരികൾ മനസിലാക്കാൻ കഴിയാതെ പോകുന്നുണ്ടെന്നും ടി.എച്ച്. ലളിത പറഞ്ഞു. അമിത ഓർക്കസ്ട്രേഷനിൽ എല്ലാം മുങ്ങിപ്പോകുന്നു.

ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. നാരായണൻ
കിഴുമുണ്ടയൂർ, പി.എം.ഷിബു, സുജ സവിധം , ടി.വി. പുരുഷോത്തമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഈ പരിപാടിയുടെ ശബ്ദലേഖനങ്ങൾ മൂന്ന് ഭാഗങ്ങായി യൂട്യൂബിലുണ്ട്. (Recorded and uploded by Shibu Pm )

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍