'എന്റെ ആകാശവാണിക്കാലം' മൂന്നാം ഭാഗത്തിൽ (മീഡിയ റൂം, 2021 ഒക്ടോബർ 16), കവിയും ഗാനരചയിതാവുമായ പി. പി ശ്രീധരനുണ്ണി ( മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്) തന്റെ 35 വർഷത്തെ അനുഭവങ്ങൾ പങ്കുവച്ചു.
1969 ഏപ്രിലിൽ ജൂനിയർ സ്ക്രിപ്റ്റ് റൈറ്ററായി തുടക്കം, കോഴിക്കോട് ആകാശവാണിയിൽ, 'കാർഷികരംഗം' പരിപാടിയിലായിരുന്നു . എൻ.എൻ കക്കാടി നായിരുന്നു , അതിന്റെ ചുമതല. ഒപ്പം, കവി പി.എസ് നമ്പീശൻ അവതാരകനായി ഉണ്ടായിരുന്നു.
മഹാരഥൻമാർക്കൊപ്പം പ്രവർത്തിക്കാനായത് മഹാ ഭാഗ്യമായി. ഉറൂബ്, അക്കിത്തം,തിക്കോടിയൻ, കെ.എ.കൊടുങ്ങല്ലൂർ, കെ.രാഘവൻ , യു.എ.ഖാദർ , സംഗീതജ്ഞനായ പഴയന്നൂർ പരശുരാമൻ, പ്രോഗ്രാം എക്സിക്യൂട്ടീവുമാരായ കെ.എം.കെ. കുട്ടി, ജഗതി എൻ.കെ. ആചാരി,കെ.വി രാമചന്ദ്രൻ, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പരിപാടികളുടെ പ്രൊഡ്യൂസറായി ചെങ്കളത്ത് പാറുക്കുട്ടിയമ്മ...
ആദ്യ ദിവസം ഉറൂബ് നൽകിയ സരസമായ ഉപദേശം അദ്ദേഹം ഓർത്തെടുത്തു. രണ്ടു കീശ വേണം. ഒന്നിൽ ,ആകാശ വാണിക്കുവേണ്ടി എഴുതുന്നവ.മറ്റേതിൽ, സ്വന്തം രചനകൾ. രണ്ടും എപ്പോഴും നിറഞ്ഞിരിക്കണം.
'അനാഗതസ്മശ്രു' എന്നായി രുന്നു, ജഗതി തന്നെ വിളിച്ചിരുന്നത്. ആകാശവാണിയിലെ മഹാരഥൻമാരുമായുള്ള സംസർഗ്ഗം കവിതയെഴുത്തിന് സഹായകരമായി. ആകാശവാണിയിലെത്തുന്ന ഇടശ്ശേരി, ബാലാമണിയമ്മ, മഹാകവി പി.കുഞ്ഞിരാമൻ നായർ , വൈലോപ്പിള്ളി, സുബ്രഹ്മണ്യൻ തിരുമുമ്പ് തുടങ്ങിയവരുമായി സംവദിക്കാൻ കഴിഞ്ഞതിലൂടെ, കാവ്യരൂപങ്ങളെക്കുറിച്ച് പുതിയ അറിവുകൾ കിട്ടി. തുഞ്ചൻപറമ്പിൽ ആകാശവാണി നടത്തുന്ന കവി സമ്മേളനങ്ങൾക്ക് ഉറൂബിനൊപ്പമാണ് ആദ്യം പോയത്. പിന്നെ, കക്കാടിനൊപ്പവും . പിൽക്കാലത്ത് സാഹിത്യ പരിപാടികളുടെ ചുമതല ലഭിച്ചപ്പോൾ, അതിന്റെ സംഘാടകനുമായി. അക്കിത്തത്തോടും കക്കാടിനോടുമൊപ്പം ഓഫീസിലും പുറത്തും നിരന്തരമായി ഇടപെട്ടു. അവരുമായൊക്കെ ആത്മബന്ധം പുലർത്തി. ഇത്തരമൊരു സന്ധാനം ഇല്ലാത്തതു കൊണ്ടാണ്, പുതിയ തലമുറ അവരുടേതായ തട്ടകങ്ങളിൽ ഒതുങ്ങിപ്പോകുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
പുതുതലമുറ എഴുതുകാരുമായി നടത്തിയ നിരന്തരമായ സംവാദങ്ങൾ കാരണമാണ് താൻ കാലഹരണപ്പെടാതെയിരിക്കുന്നതെന്ന് ശ്രീധരനുണ്ണി പറഞ്ഞു.
എഴുതിത്തുടങ്ങുന്ന കാലത്ത് , കെ.പി.രാമനുണ്ണി, വി.ആർ.സുധീഷ് , ശിഹാബുദ്ദീൻ പൊയ്തുംകടവ് തുടങ്ങിയവരുടെ കഥകൾ ആകാശവാണിയിലെ 'സാഹിത്യ സോപാനം' തുടങ്ങിയ പരിപാടികൾ പ്രക്ഷേപണം ചെയ്തിരുന്നു.
ആദ്യകാല കാർഷിക പരിപാടികളുടെ ശബ്ദലേഖനത്തിന് മലബാറിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഉപകരണങ്ങളുമായി ബസിലും മറ്റും യാത്ര ചെയ്ത അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു. പലപ്പോഴും രാത്രി ക്ഷേത്രങ്ങളുടെ ഊട്ടുപുരകളിൽ ഉറങ്ങിയിട്ടുണ്ട്.
കർഷകരുമായി സംസാരിക്കുമ്പോൾ അവരുമായി താദാമ്യം പ്രാപിക്കേണ്ടതുണ്ട്. അഭിമുഖ സംഭാഷണങ്ങൾ നടത്തുമ്പോൾ, പങ്കെടുക്കുന്നവരുടെ ഭാവവും രൂപവുമൊക്കെ മനസിലാക്കി, അവരുടെ ഭാഷയിൽ വേണം ചോദിക്കാൻ. ചോദ്യങ്ങൾ കുറയ്ക്കണം. അവരാണ് സംസാരിക്കേണ്ടത്. ഇപ്പോഴത്തെ അഭിമുഖങ്ങൾ അങ്ങനയല്ലന്നും അദ്ദേഹം നിരീക്ഷിച്ചു.
ആകാശവാണി നടത്തിയ കാർഷിക മേളകൾ ഗ്രാമങ്ങളുടെ ഉത്സവങ്ങായിരുന്നു. പ്രമുഖ ഗായകരെല്ലാം ഈ വേദികളിൽ പാടിയിട്ടുണ്ട്. ഇവയ്ക്കായി എണ്ണമറ്റ പാട്ടുകൾ എഴുതിയി. ലളിത ഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, സമൂഹഗാനങ്ങൾ തുടങ്ങിയവ മാത്രമല്ല, മാപ്പിളപ്പാട്ടുകളും തിരുവാതിര പാട്ടുകളുമൊക്കയായി 500-ലധികം ഗാനങ്ങൾ എഴുതി.
അടിയന്തിരാവസ്ഥക്കാലത്ത് ഇരുപതിന പരിപാടിയിലെ ഓരോ ഇനത്തെക്കുറിച്ചും നിരന്തരം പാട്ടുകൾ എഴുതേണ്ടി വന്നത് ശ്രീധരനുണ്ണി അനുസ്മരിച്ചു. കുടുംബാസൂത്രണത്തെക്കുറിച്ച് തുള്ളൽ പാട്ടു വരെ എഴുതിയിട്ടുണ്ട്. അവയെല്ലാം ജോലിയുടെ ഭാഗമായിരുന്നു. നാടകങ്ങളും എഴുതി.
കാർഷിക പരിപാടിയിലെ രൂപകത്തിൽ ദീർഘകാലം ശങ്കുണ്യാർക്ക് ശബ്ദം നൽകിയതിൽ സംതൃപ്തിയുണ്ട്. എൻ.എൻ.കക്കാടായിരുന്നു, പോഴത്തക്കാരനായ ആ സ്ഥിരം കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത്. ഇന്നും പഴയ തലമുറക്കാർ ശങ്കുണ്യാരായി തന്നെ തിരിച്ചറിയുന്നുണ്ട്.
കെ.കേളപ്പൻ, കെ.പി.കേശവമേനാൻ , പി.കുഞ്ഞിരാമൻ നായർ തുടങ്ങിയവരുമായി അഭിമുഖ സംഭാഷണം നടത്തിയതും സംതൃപ്തി നൽകുന്നു. സ്വാതന്ത്ര്യ സമര സേനാനികളുമായി നടത്തിയ അഭിമുഖ സംഭാഷണ പരമ്പര ഏറെക്കാലം ഞായറാഴ്ചകളിൽ തുടർച്ചയായി പ്രക്ഷേപണം ചെയ്തിരുന്നു.
ദീർഘകാലം ഗാന്ധിമാർഗ്ഗം പരിപാടിയിൽ മഹാത്മാ ഗാന്ധിക്ക് ശബ്ദം നൽകി. അക്കാലത്ത്, എ.വി.ശ്രീകണ്ഠപൊതുവാളിന്റെ ക്ഷണപ്രകാരം പയ്യന്നൂരിൽ സ്വാതന്ത്ര്യ സമര സേനാനികൾ പങ്കെടുത്ത ഒരു യോഗത്തിൽ പ്രസംഗിച്ചു തുടങ്ങിയപ്പോൾ, അവർ ആദരപൂർവ്വം എന്നീറ്റു നിന്നു. ആ ശബ്ദത്തിൽ അവർ ഗാന്ധിജിയെ കേട്ടതായിരുന്നു , കാരണം. അത് ഗാന്ധിജിയോടുള്ള ആദരവായിരുന്നു. ഈ അനുഭവങ്ങളൊക്കെ 'നിങ്ങൾ ഇതുവരെ കേട്ടത് ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സിനിമാഗാന രചനാ രംഗത്ത് തുടരണമെങ്കിൽ മദിരാശിയിൽ താമസിക്കണം. പി.ഭാസ്കരൻ മാസ്റ്റർ അങ്ങോട്ട് ക്ഷണിച്ചിരുന്നു. അന്ന് ആകാശവാണിയിലെ ജോലി ക രാടടിസ്ഥാനത്തിലായിരുന്നു.ഇടയ്ക്കിടെ അവധിയെടുക്കാൻ കഴിയാത്തതിനാൽ രണ്ടു ചിത്രങ്ങൾക്ക് (ശംഖുപുഷ്പം, വില്ക്കാനുണ്ട് സ്വപ്നങ്ങൾ) ശേഷം ആ മോഹം ഉപേക്ഷിച്ചുവെന്ന് ശ്രീധരനുണ്ണി പറഞ്ഞു.
പരിപാടിയിൽ ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. നാരായണൻ കിഴു മണ്ടയൂർ,ദിവാകരൻ വിഷ്ണുമംഗലം,കൃഷ്ണകുമാർ, മൊയ്തു വെള്ളമുണ്ട, മീര പുഷ്പ രാജൻ, ആൻസി സേവിയർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജ്യോതി മേനോൻ,എം.ഡി.രാജേന്ദ്രൻ എഴുതിയ 'ഹിമശൈല..' എന്ന ഗാനം ആലപിച്ചു.
ഈ പരിപാടിയുടെ ശബ്ദലേഖനങ്ങൾ യൂട്യൂബിലുണ്ട്. ലിങ്ക്:
(Recorded and uploaded by R.Rahul).
No comments:
Post a Comment