പ്രശസ്ത സംഗീതജ്ഞരായ ലത രാജുവും കാവാലം ശ്രീകുമാറുമായിരുന്നു 'എന്റെ ആകാശവാണിക്കാലം' നാലാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം,2021 ഒക്ടോബർ 23) അതിഥികളായെത്തിയത്.
രണ്ടാം വയസിൽ 'ബാലലോകം ' പരിപാടിയിൽ ലൈവായി പാടിയെന്ന് അമ്മ ശാന്ത പി നായരും വല്യമ്മയും (ഇന്ദിരാ പൊതുവാൾ) പറഞ്ഞറിയാമെങ്കിലും, അത് ഓർമ്മയിലില്ലെന്ന് ലത രാജു പറഞ്ഞു. അഞ്ചാം വയസിൽ , കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ ബോധേശ്വരന്റെ കേരള ഗാനം ആലപിച്ചത് ഓർമ്മയുണ്ട്. കുറച്ചു കാലം വി.ദക്ഷിണാമൂർത്തി പഠിപ്പിച്ചുവെങ്കിലും, ശാസ്ത്രീയ സംഗീതത്തിൽ കാര്യമായ അഭ്യസനമുണ്ടായില്ല.
സംഗീതത്തിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവായാണ് അപേക്ഷിച്ചത്. യു.പി.എസ്.സി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അച്ഛൻ കെ.പത്മനാഭൻ നായർക്കൊപ്പമാണ് പോയത്. അദ്ദേഹം സംഗീത പരിപാടികളെക്കുറിച്ചൊക്കെ പറഞ്ഞു തന്നു . ക്ലാസിക്കൽ മ്യൂസിക്കറിയാത്തയാൾ എങ്ങനെ സംഗീത പരിപാടികളുടെ ചുമതല വഹിക്കുമെന്ന് ഇന്റർവ്യൂവിൽ ചോദ്യം വന്നു. പരിപാടികളിലേക്ക് പ്രശസ്തരായ സംഗീതജ്ഞരെ ക്ഷണിക്കുമെന്ന് മറുപടി നൽകി.
1980-ൽ സംഗീതത്തിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവായി മദിരാശി ആകാശവാണി നിലയത്തിൽ നിന്നാണ് തന്റെ തുടക്കം. അതിന് മുൻപ് അവിടെ സംഗീത പരിപാടികളിൽ പങ്കെടുത്തിരുന്നു. പ്രശസ്ത ഗായിക ജാനമ്മ ഡേവിഡ് നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. സംഗീത വിഭാഗത്തിലും മലയാളം പരിപാടികളിലും പ്രവർത്തിച്ച അവർ 1977-ൽ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ, കാഷ്വൽ അവതാരകയായി അവിടെ മലയാളം പരിപാടികളിൽ പങ്കെടുത്ത പരിചയവുമുണ്ടായിരുന്നു. അച്ഛൻ 'കലാകൈരളി ' എന്ന പേരിൽ ആരംഭിച്ചതും 'കലാരംഗം ' എന്ന് പുനർനാമകരണം ചെയ്യപെട്ടതുമായ മലയാളം പരിപാടികളുടേയും ചുമതല വഹിച്ചു. എം.എസ്.സുബ്ബുലക്ഷ്മി, ശെമ്മക്കുടി, ശീർക്കാഴി, ഡി. കെ.പട്ടമ്മാൾ തുടങ്ങി സംഗീത രംഗത്തെ മഹാരഥരുമായി പരിചയപെട്ടു. അവരുടെ പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞു. പിന്നീട്, 10 വർഷം ദൂരദർശനിലായിരുന്നു. വളരെ കുറച്ചു കാലം മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളൂ. അതും ദൂരദർശനിലായിരുന്നു. ആകാശവാണിയുടേയും ദൂരദർശന്റേയും മാർക്കറ്റിങ്ങ് വിഭാഗം ഡയറക്ടറായാണ് 2011-ൽ വിരമിച്ചത്. അതിനു ശേഷവും ആകാശവാണിക്കാരിയായി അറിയപ്പെടാനാണ് ആഗ്രഹിച്ചത്. വിസിറ്റിങ്ങ് കാർഡിൽ അങ്ങനെയാന്ന് വച്ചിട്ടുള്ളത്.
മദിരാശി, തിരുവനന്തപുരം നിലയങ്ങളിൽ ധാരാളം ലളിത ഗാനങ്ങൾ പാടി. അക്കാലത്തെ സിനിമാ ഗാനങ്ങളെ വെല്ലുന്ന പ്രചാരം അവയ്ക്കുണ്ടായിരുന്നു. 'മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു ..' എന്ന പ്രസിദ്ധമായ ലളിത ഗാനത്തിന്റെ ഏതാനും വരികൾ അവർ ആലപിച്ചു. പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രവർത്തിച്ചപ്പോൾ വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. പിന്നീട് വന്ന പദവികളിൽ ക്രിയേറ്റിവിറ്റിക്ക് അവസരങ്ങൾ കുറഞ്ഞു.
തന്റെ ചലച്ചിത്ര ജീവിതക്കെക്കുറിച്ചും ലത രാജു വിശദമായി സംസാരിച്ചു. 1962-ൽ ,പതിനൊന്നാം വയസിലാണ് ആദ്യ ചലച്ചിത്ര ഗാനം. 'സ്നേഹദീപ'ത്തിലെ 'ഒന്നാം തരം ബലൂൺ തരാം' എന്ന പാട്ടോടെയായിരുന്നു , തുടക്കം . 'എഴു രാത്രികളി' ൽ കാഴ്ചയില്ലാത്ത പെൺകുട്ടിയായി പാടി, അഭിനയിച്ചു. ചെമ്മീനിൽ പഞ്ചമി. അങ്ങനെ ബാലതാരവുമായി. ചെമ്മീനിന്റെ നൂറാം ദിവസം ആഘോഷിച്ച ചടങ്ങിൽ, വയലാർ രാമവർമ്മ തനിക്ക് വിജയാശംസകൾ നേർന്നതിങ്ങനെയായിരുന്നു : വിജയത്തിന്റെ പൂമരത്തിൽ പടർന്നു കയറട്ടെ, കൊച്ചു ലത.
സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് , പിൽക്കാലത്ത് നായികയായില്ല. പക്ഷേ, ഒട്ടേറെ നായികമാരുടെ ശബ്ദമായി. അച്ഛൻ സംവിധാനം ചെയ്ത 'വിധി ' എന്ന ചിത്രത്തിലൂടെയായിരുന്നു, തുടക്കം. കൂടെവിടെ, ശാലിനി എന്റെ കൂടുകാരി, തൂവാനത്തുമ്പികൾ, പരിണയം, ഓപ്പോൾ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ഡബിങ്ങ് ആർട്ടിസ്റ്റായി.
" ഇംഗ്ലീഷോ, വള്ളുവനാടൻ ഭാഷയോ കൂടുതലായുള്ള കഥാപാത്രങ്ങൾ വരുമ്പോൾ എന്നെ വിളിക്കുമായിരുന്നു".
'ഏഴുരാത്രികളി'ലെ 'മക്കത്ത് പോയി വരും മാനത്തെ ഹാജിയാർക്ക്..' എന്ന ഗാനത്തിന് അമ്മ ശാന്ത പി.നായർ സംഗീതം നൽകിയത് യാദൃച്ഛികമായായിരുന്നു. മറ്റെല്ലാ ഗാനങ്ങൾക്കും സംഗീതം നൽകി, സലിൽ ചൗധരി പോയി കഴിഞ്ഞപ്പോഴായിരുന്നു , ഈ പാട്ട് കൂടി ചേർക്കണമെന്ന നിർദേശം വന്നത്. "മദ്രാസിലെ അരുണാചലം സ്റ്റുഡിയോയിലേക്കുള്ള യാത്രാ മദ്ധ്യേ , കാറിലിരുന്നായിരുന്നു, അമ്മ ആ പാട്ട് ചിട്ടപ്പെടുത്തി, പഠിപ്പിച്ചത്. ഓർക്കസ്ട്രയില്ലാതെ പാടി. സിനിമയിൽ അത് ഡബ്ബ് ചെയ്യേണ്ടി വന്നു. പശ്ചാത്തല സംഗീതമില്ലാത്ത പാട്ടിനെക്കുറിച്ച് സലിംദായോട് പറഞ്ഞപ്പോൾ , അങ്ങനെ തന്നെയിരിക്കട്ടെ എന്നായി അദ്ദേഹം".
സംഗീത റിയാൽറ്റി ഷോകളുടെ അതിപ്രസരമാണിന്നെന്ന് ലത രാജു നിരീക്ഷിച്ചു. ഒരു ക്രിയേറ്റീവ് മാദ്ധ്യമമായ ആകാശവാണിയുടെ ഭാവിയിൽ ആശങ്കയുണ്ട്. കാര്യങ്ങളെക്കുറിച്ച് ശരിയായ ജ്ഞാനമുള്ളവരുടേയും മാർഗ്ഗ നിർദേശങ്ങൾ നല്കാൻ പ്രാപ്തിയുള്ളവരുടേയും കുറവുണ്ടെന്നും അവർ പറഞ്ഞു.
സംഗീത വിഭാഗത്തിന്റെ പ്രോഗ്രാ എക്സിക്യൂട്ടീവായി , കോഴിക്കോട് നിലയത്തിൽ 1985 -ൽ തുടങ്ങിയ തന്റെ ആകാശവാണി ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാന്ന് കാവാലം ശ്രീകുമാർ ആരംഭിച്ചത്. ആ യു.പി.എസ്.സി ബാച്ചിൽ പെട്ടവരാണ് ആർ. ശ്രീകണ്ഠൻ നായർ, ആർ.സി ഗോപാൽ തുടങ്ങിയവർ. അന്ന് കെ.പി.കെ. നമ്പ്യാരായിരുന്നു, ഡയറക്ടർ. ഗുരുസ്ഥാനീയനാണ് അദ്ദേഹം. അദ്ദേഹം, രാമായണമാസത്തിൽ, പ്രഭാത ഗീതം പരിപാടിയിൽ രാമായണ പാരായണം തുടങ്ങി. അതിനായി ഹരിപ്പാട് കെ.പി. എൻ പിള്ള നെടുമങ്ങാട് ശശിധരൻ നായർ, മാലിനി രവി വർമ്മ തുടങ്ങിയവർക്കൊപ്പം രാമായണ പാരായണം നടത്തി . അങ്ങന, ആ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. "അതിന്റെ പേരിലാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്. അതിന് കാരണക്കാരനായ കെ.പി.കെ. നമ്പ്യാരെ , എല്ലാ രാമായണ മാസാരംഭത്തിലും വിളിക്കാറുണ്ട്.
“ഞാൻ എന്നും കലാകാരനാണ്. ഭരണനിപുണനല്ല. എപ്പോൾ പാടാൻ വിളിച്ചാലും സന്തോഷപൂർവ്വം പാടും".
തയ്യാറെടുപ്പില്ലാതെ, പാടുന്ന ശീലമുണ്ടായത് ആകാശ വാണിയിൽ വച്ചാണ്.
ഇപ്പോൾ കീർത്തനങ്ങളും പാട്ടുകളൊക്കെ നിത്യവും കമ്പോസ് ചെയ്ത് പാടാൻ കഴിയുന്നതും അതിനാലാണ്.
ആകാശവാണിയിലെ ജോലികൾ ആസ്വദിച്ചാണ് ചെയ്തത്. ആവർത്തിച്ച് പാടുമ്പോൾ , പല രീതിയിലുള്ള ആലാപന ങ്ങളുണ്ടാകും. അത് വലിയ പരിശീലനക്കളരിയായിരുന്നു. പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രവർത്തിച്ച കാലം ഏറെ സമ്പന്നമായിരുന്നു. ധാരാളം ആലാപനങ്ങൾ. കാവ്യാഞ്ജലി, ലളിത ഗാനങ്ങൾ, സംഗീതശില്പങ്ങൾ, ഫീച്ചറുകൾ... എൻ.എസ്. കൃഷ്ണമൂർത്തി ഡയറക്ടറായിരുന്ന കാലത്ത് തിരുവനന്തപുരം നിലയത്തിൽ പ്രവർത്തിച്ചത് ഏറെ സംതൃപ്തി നൽകിയെന്ന് കാവാലം ശ്രീകുമാർ പറഞ്ഞു. അദ്ദേഹം ഒരു കലാകാരൻ കൂടിയായിരുന്നു. ഉദയഗീതത്തിനായി , എം.ജി.രാധാകൃഷ്ണൻ , ഡോ.കെ. ഓമനക്കുട്ടി, പി സുശീല തുടങ്ങിയവർക്കൊപ്പം രാമായണ പാരായണം നടത്തി.
അച്ഛൻ കാവാലം നാരായണപണിക്കരിൽ നിന്ന് പകർന്ന് കിട്ടിയതാണ് നാടൻ പാട്ടുകൾ . അയ്യപ്പണിക്കർ, കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവർ പങ്കെടുത്ത ചൊൽക്കാഴ്ചകൾ; നാടകക്കളരികൾ. നാടോടി പഴഞ്ചൊല്ലുകൾ നിറഞ്ഞ കവിതകൾ അച്ഛൻ ചൊല്ലിക്കേട്ടു. ആലാപത്തിൽ വ്യക്തിത്വമുണ്ടായിരിക്കണമന്നതു മാത്രമായിരുന്നു, തനിക്ക് അച്ഛൻ നൽകിയ ഉപദേശം.
1989 മുതൽ എട്ടു വർഷക്കാലം കൊച്ചി എഫ് എംലായിരുന്നു. കേരളത്തിലെ ആദ്യ എഫ് . എം നിലയത്തിന്റെ പ്രാരംഭ കാല പ്രവർത്തനങ്ങൾ അദ്ദേഹം വിവരിച്ചു.
1998-ൽ അസിസ്റ്റന്റ് ഡയറക്ടറായപ്പോൾ , തിരുവനന്തപുരം നിലയത്തിലെ പഴയ ടേപ്പുകളിലെ പരിപാടികളുടെ ഡിജിറ്റലൈസേഷൻ ജോലി സ്വയം ഏറ്റടുത്ത് ചെയ്തതായി അദ്ദേഹം പറഞ്ഞു. ലൈബ്രറിയിലിരുന്ന്, ഏറെ ആസ്വദിച്ച് ചെയ്തു. അക്കാലത്ത് ദൂരദർശനിൽ ചെയ്ത രാഗോത്സവം പറമ്പര ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും, അത് തന്റെ ഔദ്യോഗിക ജീവിതത്തിൽ വലിയ പാരയായി മാറിയെന്നും കാവാലം ശ്രീകുമാർ പറഞ്ഞു.
ഭരണപരമായ കാര്യങ്ങളിലും മറ്റും ശ്രദ്ധീകരിക്കാൻ കഴിയാത്തതിനാൽ 2007-ൽ സ്വയം വിരമിച്ചു. കോഴിക്കോട് നിലയത്തിൽ നിന്നു തന്നെയായിരുന്നു, മടക്കം.
വീട്ടിൽ, സ്വന്തം സ്റ്റുഡിയോയുമായി സംഗീത രംഗത്ത് സജീവമാണ്. ഈ കൊറോണക്കാലത്ത് പുതിയ കവികളുടേതുൾപ്പെടെ നൂറോളം കവിതകൾക്ക്, സംഗീതം നൽകി , ആലപിച്ചു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. പി.എം.ഷിബു,സുജ സുവിധം , പത്മനാഭ മല്യ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഈ പരിപാടിയുടെ ശബ്ദലേഖനങ്ങൾ (രണ്ടു ഭാഗങ്ങൾ) യൂട്യൂബിലുണ്ട്.
No comments:
Post a Comment