2021ഒക്ടോബർ 9(ശനിയാഴ്ച ) ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ നടന്ന 'എന്റെ ആകാശവാണിക്കാലം' രണ്ടാം ഭാഗം, പ്രശസ്ത സംഗീതജ്ഞരായ പണ്ഡിറ്റ് രമേശ് നാരായൺ, ജി. വേണുഗോപാൽ, ജി.ശ്രീറാം എന്നിവരുടെ തുറന്നുപറച്ചിലുകളാൽ ശ്രദ്ധേയമായി.
1995-2019 കാലത്ത് കണ്ണൂർ ആകാശവാണി നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു , പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ രമേശ് നാരായൺ.
തന്റെ സംഗീത നാൾവഴികളെക്കുറിച്ച് വിവരിച്ചു കൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. കർണ്ണാടക സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നു . അതിലാണ് തുടക്കം. ചിറ്റൂർ ഗവ. സംഗീത കോളേജിൽ ബിരുദത്തിന് പഠിക്കുന്ന കാലം മുതല്ക്കേ പൂനെയിൽ പോയി , ഗുരുകുല സമ്പ്രദായത്തിൽ പണ്ഡിറ്റ് ജസ് രാജിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതാഭ്യസനം തുടങ്ങി. പിന്നീടവിടെ താമസിച്ചും പഠനം തുടർന്നു. മേവതി ഘരാനയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിച്ച്, ഗുരുവിനൊപ്പം ഇന്ത്യയിലെമ്പാടും സംഗീത കച്ചേരികളിൽ, അദ്ദേഹത്തെ അനുഗമിച്ചു.
ആകാശവാണിയിൽ സംഗീത സംവിധായകനാകാൻ അപേക്ഷിച്ചപ്പോൾ , അതിനായി അഭിമുഖം നടത്തിയത് കമുകറ പുരുഷോത്തമനും കെ.പി.ഉദയഭാനുവുമായിരുന്നു. അവർ തന്ന ഒരു ഗാനം ഹിന്ദുസ്ഥാനി രാഗത്തിൽ ചിട്ടപ്പെടുത്തി, പാടിക്കേൾപ്പിച്ചു. കേരളത്തിലെ ശ്രോതാക്കൾക്ക് ഹിന്ദുസ്ഥാനി എങ്ങനെ ഇഷ്ടമാകുമെന്നായി, അവർ. അപ്പോൾ , മാപ്പിളപ്പാട്ടിന്റെ രീതിയിലുള്ള ഈണത്തിൽ ആ പാട്ട് ചിട്ടപ്പെടുത്തി.
ഗുരുജിയുടെ ഉപദേശം തേടിയ ശേഷമായിരുന്നു, കണ്ണൂർ ആകാശവാണിയിൽ ചേർന്നത്. സംഗീത സപര്യയ്ക്ക് വിഘാതമുണ്ടാകാത്തിടത്തോളം കാലം ജോലി ചെയ്യാനായിരുന്നു , അദ്ദേഹത്തിന്റെ നിർദ്ദേശം.
കണ്ണൂർ നിലയത്തിന്റെ അന്നത്തെ ഡയറക്ടർ ആർ.എൻ പിള്ളയായിരുന്നു ; കർക്കശക്കാരൻ.
സ്വാതി തിരുനാളിന്റെ ഹിന്ദുസ്ഥാനി ഖയാലുകളെ ആസ്പദമാക്കി ചെയ്ത ഒരു പരിപാടിക്ക് ദേശീയ തലത്തിൽ പുരസ്ക്കാരം കിട്ടി. യുവാണിയിലും ചില സംഗീത പരിപാടികൾ ചെയ്തു.
ആകാശവാണിയിൽ വരാൻ കൂട്ടാക്കാതിരുന്ന ജി.ദേവരാജൻ മാസ്റ്ററിനെ പോയി കണ്ട്, ഒരു ഓണപ്പരിപാടിക്ക് സംഗീതം നൽകാൻ സമ്മതിപ്പിച്ചത് രമേശ് നാരായൻ സന്തോഷപൂർവ്വം അനുസ്മരിച്ചു. ഒ.എൻ.വിയും പി.ഭാസ്ക്കരൻ മാസ്റ്ററും പാട്ടുകൾ എഴുതി നൽകി. മൊത്തം 8 ഗാനങ്ങൾ .മാധുരിയും ജയചന്ദ്രനും കണ്ണൂർ നിലയത്തിലെ ആർട്ടിസ്റ്റുകളുമായിരുന്നു , ഗായകർ. ശബ്ദലേഖനം നടന്നത് കോഴിക്കോട് ആകാശവാണിയിൽ. അന്ന് പ്രക്ഷേപണം ചെയ്ത ശേഷം താൻ ആ പാട്ടുകൾ പിന്നീടിതുവരെ കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
(ആ പാട്ടുകളടക്കമുള്ളവ ശബ്ദശേഖരത്തിലില്ലെന്ന് , 2006-ൽ കോഴിക്കോട് നിലയത്തിൽ ഡിജിറ്റലൈസേഷന് നേതൃത്വം നൽകിയ ഡി.പ്രദീപ് കുമാർ പറഞ്ഞു).
ഹ്രസ്വകാലം മാത്രമാണ് കണ്ണൂർ ആകാശവാണിയിൽ പ്രവർത്തിച്ചത്. കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ലെന്ന പരിഭവമുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകൾ, യാത്രാ ക്ലേശങ്ങൾ തുടങ്ങിയവ പ്രശ്നങ്ങൾ സൃഷ്ടിച്ചു.
ആദ്യം അവധിയിലും പിന്നെ അല്ലാതെയുമായി പത്തു വർഷത്തോളം വിട്ടുനില്ക്കേണ്ടി വന്നു. അന്വേഷണങ്ങളും മറ്റും ഉണ്ടായി.
"അക്കാലത്ത് ആരുമറിയാതെ ഞാൻ കരഞ്ഞിട്ടുണ്ട്.. തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റം വാങ്ങിയെങ്കിലും കണ്ണൂരിൽ നിന്ന് അന്നത്തെ ഡയറക്ടർ വിടുതൽ നൽകിയില്ല''.
ദീർഘകാലത്തിനു ശേഷം, 2017 ലാണ് ജോലിയിൽ തിരികെയെത്തിയത്.അച്ചടക്ക നടപടികൾക്ക് അവസാനം,പെൻഷൻ ആനുകൂല്യങ്ങൾ നേടി യായിരുന്നു, 2019 ൽ വിരമിച്ചത്. (മകൾ മധുശ്രീയെ ലളിത സംഗീത പാഠം പഠിപ്പിച്ചായിരുന്നു , ആകാശവാണി ജീവിതം അവസാനിച്ചത്). "എപ്പോൾ വിളിച്ചാലും ആകാശവാണി പരിപാടികളിൽ ഞാൻ പങ്കെടുക്കും".
തന്റെ സിനിമാ സംഗീത ജീവിതത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ആദ്യ കാല സിനിമകളിൽ വരികൾ എഴുതി വാങ്ങിയാണ് സംഗീതം നൽകിയിരുന്നത്. 'മേഘമൽഹാറി'ൽ ഒ.എൻ.വിയുടെ കവിതകൾക്ക് അങ്ങനെയാണ് സംഗീതം നൽകിയത്. എന്നാൽ ഇപ്പോൾ , കഥാസന്ദർഭങ്ങളെക്കുറിച്ച് സംവിധായകൻ നൽകുന്ന വിവരണങ്ങളെ ആസ്പദമാക്കി ആദ്യം ഈണം ചിട്ടപ്പെടുത്തിയ ശേഷം, പാട്ട് എഴുതുകയാണ് ചെയ്യുന്നത്.
ഹിന്ദുസ്ഥാനി സംഗീതത്തിൽ മഴയുടെ ധാരാളം രാഗങ്ങളുണ്ട്. റൊമാന്റിക്ക് മൂഡ് സൃഷ്ടിക്കുന്ന രാഗങ്ങളും ഏറെയാണ്.
ഈണം നൽകിയ ഒട്ടേറെ സിനിമകൾ മുസ്ലീം ജീവിത പശ്ചാത്തലമുള്ളവയാണെങ്കിലും പാട്ടുകൾക്ക് നൽകിയ ഈണങ്ങൾ കേരളീയ സംസ്കാരത്തിനനുഗുണമായവയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ ധാരാളം പേർ മുന്നോട്ടു വരുന്നുണ്ട്. വർഷങ്ങൾ നീണ്ടു നില്ക്കുന്ന നിരന്തര പരിശീലനം ഇതിന് ആവശ്യമാണെന്ന് പണ്ഡിറ്റ് രമേശ് നാരായൺ പറഞ്ഞു.
1988 - 2003 കാലത്ത് ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ജി.വേണുഗോപാൽ, സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ റേഡിയോ പരിപാടികളിൽ പങ്കെടുത്തു തുടങ്ങി. കേരളത്തിലെ ആദ്യ റേഡിയോ അവതാരകയായ പറവൂർ കെ. ശാരദാമണിയും ആദ്യ വാർത്താവതാരക പറവൂർ കെ. രാധാമണിയും വേണുവിന്റെ 'ചേച്ചിയമ്മമാർ'. അവർ പറവൂർ സിസ്റ്റേഴ്സ് എന്നറിയപ്പെട്ടു. അവരുടെ ഇളയ സഹോദരിയും ഗവ. വിമൻസ് കോളജിലെ സംഗീത വിഭാഗം മേധാവിയുമായിരുന്ന സരോജത്തിന്റെ മകനാണ് ജി. വേണുഗോപാൽ.
"തിരുവനന്തപുരം ഗവ.മോഡൽ ഹൈസ്ക്കൂളിൽ 9 Eൽ പഠിക്കുമ്പോൾ , ബാലലോകം പരിപാടികളിൽ പാടാൻ റേഡിയോ നിലയത്തിലെത്തി. ഒപ്പം, 10 H-ൽ പഠിച്ചിരുന്ന മോഹൻലാലുമുണ്ടായിരുന്നു. വഴുതക്കാട് ലക്കി സ്റ്റാർ റേഡിയോ ക്ലബ്ബിലെ അംഗമായിരുന്നു. അങ്ങനെയും കുട്ടികളുടെ പരിപാടിയിൽ പങ്കെടുക്കാനവസരം കിട്ടി".
1979-ൽ ആകാശവാണി നടത്തിയ ദേശീയ സംഗീത മത്സരത്തിൽ ലളിത ഗാനത്തിന് ഒന്നാം സമ്മാനം നേടി, ഓഡിഷനില്ലാതെ നേരിട്ട് ബി ഗ്രേഡ് ആർട്ടിസ്റ്റായി. പിന്നെ, ബി ഹൈയും, എ ഗ്രേഡും കിട്ടി.
ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ബിരുദാനന്തര ബിരുദം നേടി, യു.പി.എസ്.സി വഴി പ്രോഗ്രാം എക്സിക്യൂട്ടീവായി . ആദ്യ നിയമനം തൃശൂർ നിലയത്തിലായിരുന്നു. ആർ.എൻ. പിള്ളയായിരുന്നു, സ്റ്റേഷൻ ഡയറക്ടർ. പശ്ചാത്തലമൊക്കെ മനസിലാക്കിയ അദ്ദേഹം ഉച്ചത്തിൽ പറഞ്ഞതിങ്ങനെ;"If you raise your fingers at me,I'll cut off !"
അത് വലിയ ഷോക്കായിരുന്നു. ആകാശവാണിയിൽ ഒന്നും ചെയ്യാനാവില്ലെന്ന് ബോദ്ധ്യപ്പെട്ടു. പത്ത് ദിവസം കൊണ്ട് മനസ് മടുത്തു. അപ്പോൾ , സിനിമയിൽ പാടാൻ ക്ഷണം വന്നു.
രണ്ടു ദിവസത്തെ കാഷ്വൽ ലീവെടുത്ത് മദിരാശിയിൽ പോയി, 'മൂന്നാം പക്ക'ത്തിൽ പാടി. പിന്നെ, തിരുവനപുരത്തെത്തി മറ്റു സിനിമകളിലും പാടി . പിന്നെയും തുടർച്ചയായി അവധികൾ വേണ്ടി വന്നു.
ഒട്ടും സുഖകരമായിരുന്നില്ല, ആ കാലം. പുറത്തുപോയി പരിപാടികൾ ശബ്ദലേഖനം ചെയ്യുന്ന ഒ.ബി സെക്ഷനായിരുന്നു , ആദ്യം ലഭിച്ചത്. പിന്നീട് ഇംഗ്ലീഷ് പരിപാടികൾ, ലളിത സംഗീതം.
പല കാലങ്ങളിൽ,'വൃദ്ധ കുറുനരിക'ളായ സ്റ്റേഷൻ ഡയറക്ടർമാർ ദ്രോഹിച്ച കഥകൾ അദ്ദേഹം വിവരിച്ചു.തൃശൂരിൽ നിന്ന് തിരുവനന്തപുരം നിലയത്തിലെത്തിയപ്പോൾ , തിരുവെങ്കിടം എന്ന സ്റ്റേഷൻ ഡയറക്ടർ ആദ്യം ക്ലാസിക്കൽ മ്യൂസിക് പരിപാടിയുടെ ചുമതലയാണ് നൽകിയത്. നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള കലാകാരരുള്ള വിഭാഗമായിരുന്നു , അത് .
സിനിമയിൽ സജീവമാകാൻ വേണ്ടി പിന്നെയും നീണ്ട അവധി വേണ്ടി വന്നു. 'തൃശൂരിലെ കുറുനരി ', തിരുവനന്തപുരത്തെത്തിയപ്പോൾ ,1994 ൽ ഏതാണ്ട് മുഴുവൻ ദിവസവും മെഡിക്കൽ ലീവിലായിരുന്നു.
അന്ന് ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള മിക്ക സിനിമകളുടെയും പാട്ടുകൾ ശബ്ദലേഖനം ചെയ്യുന്നത് മദിരാശിയിലായിരുന്നു.1995 ൽ അവിടുത്തെ നിലയത്തിലേക്ക് സ്ഥലം മാറ്റം വാങ്ങി. ഇംഗ്ലീഷ് , പാശ്ചാത്യ സംഗീതം തുടങ്ങിയ പരിപാടികളുടെ ചുമതല നോക്കി. ആദ്യ വർഷം വളരെ സജീവമായിരുന്നു. പിന്നെ, പ്രതിസന്ധികളുണ്ടായപ്പോൾ , മൂന്ന് വർഷം സ്റ്റഡി ലീവെടുത്തു. പിന്നെ, ലീവ് അനുവദിക്കാതെയായപ്പോൾ ഓഫീസിൽ നിന്ന് വിട്ടു നിന്നു. തനിക്കെതിരെ നിരന്തരമായി പരാതികളും അന്വേഷണങ്ങളുമുണ്ടായപ്പോൾ ,2003 ഒക്ടോബറിൽ ജോലി രാജിവച്ചു.
മഹാൻമാരായ കലാകാരൻമാർക്കൊപ്പം പ്രവർത്തിക്കാനായി. ഇന്ത്യയിലെ ഏറ്റവും നല്ല കലാകാരൻമാരായിരുന്നു , ആകാശവാണിയിലുണ്ടായിരുന്നത്. ഒപ്പം പ്രവർത്തിച്ച വീണാവാദകരായ എ. അനന്തപത്മനാഭൻ , കെ.എസ്.ഗോപാലകൃഷ്ണൻ,ആർ. വെങ്കിട്ടരാമൻ, വയലിനിസ്റ്റ് ബി.ശശികുമാർ, എന്നിവരുടെ സംഭാവനകൾ ജി.വേണുഗോപാൽ അനുസ്മരിച്ചു.
ഏറ്റവും കുറഞ്ഞ വിഭവശേഷിയിൽ ,ഏറ്റവും നല്ല പരിപാടികൾ സൃഷ്ടിക്കപ്പെടുന്നത് ആകാശവാണിയിലാണ്. എം.ജി.രാധാകൃഷ്ണന്റെ ലളിത ഗാനങ്ങൾ ഉദാഹരണം.
ആകാശവാണിയുടെ അവതരണ ശൈലി മാതൃകാപരമാണന്നും ജി. വേണുഗോപാൽ പറഞ്ഞു. " ഏറ്റവും കുറഞ്ഞ വാക്കുകളിൽ , കാമ്പുള്ള അവതരണം".
1991-ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി ആകാശവാണിയിൽ ചേർന്ന്, 2020-ൽ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച ഗായകൻ ജി.ശ്രീറാം, പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും ആകാശവാണിയിൽ മ്യൂസിക് പ്രൊഡ്യൂസറുമായിരുന്ന ചേർത്തല ഗോപാലൻ നായരുടെ മകനാണ്.
" പത്ത് വയസിൽ തുടങ്ങിയതാണ് എന്റെ ആകാശവാണി ബന്ധം. തിരുവനന്തപുരം മോഡൽ സ്ക്കൂളിൽ പഠിച്ചു കൊണ്ടിരിക്കേ, ആകാശവാണിയുടെ ദേശീയഗാന,ദേശീയ ഗീതം പരിപാടികളിൽ പങ്കെടുക്കാനവസരം കിട്ടി. റേഡിയോ ക്ലബ്ബ് അംഗമായി ബാലലോകം പരിപാടികളിൽ പാട്ടുകളും സ്ക്കിറ്റുകളും അവതരിപ്പിച്ചു".
ശ്രീറാം പിന്നീട് യുവവാണിയി പരിപാടികളിലും ആകാശവാണിയുടെ മറ്റു പരിപാടികളിലും കാഷ്വൽ അവതാരകനുമായി. യുവവാണിയിൽ ജഗദീഷ്, വഴുതക്കാട് ബാബു എന്നിവരോടൊപ്പം 'ഇതളുകൾ' എന്ന സ്ക്കിറ്റ് പ്രോഗ്രാം അവതരിപ്പിച്ചു.
"ക്ലാസിക്കൽ മ്യൂസിക്കിന് ആദ്യം അപേക്ഷിച്ചപ്പോൾ , അച്ഛനും ഓഡിഷൻ ബോർഡിലുണ്ടായിരുന്നു. അതിൽ പാസായില്ല. അച്ഛൻ റിട്ടയർ ചെയ്ത ശേഷമായിരുന്നു , ഓഡിഷനിൽ വിജയിച്ചത്".
1991-ൽ യു.പി.എസ്.സി വഴി കർണ്ണാടക സംഗീതത്തിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവായി , നിയമിക്കപ്പെട്ടത് മംഗലാപുരം നിലയത്തിൽ.
"നിയമ ഉത്തരവ് കണ്ട അച്‌ഛൻ പറഞ്ഞു: ആർട്ടിസ്റ്റായി ജീവിക്കണമെങ്കിൽ വേണ്ട. ഉദ്യോഗസ്ഥൻ ചമഞ്ഞ് ജീവിക്കണമെങ്കിൽ പൊയ്ക്കോ.പാട്ട് മറന്നോ".
ബി ഹൈ ആർട്ടിസ്റ്റായിട്ടും ആകാശവാണിക്കാലത്ത് തന്റെ ലളിത ഗാനങ്ങൾ വളരെക്കുറച്ചു മാത്രമാണ് പ്രക്ഷേപണം ചെയ്യപ്പെട്ടത്. പരിപാടികളുടെ ഷെഡ്യൂൾ തയ്യാറാക്കുമ്പോൾ സ്വന്തം പേരു് ചേർക്കുക ബുദ്ധിമുട്ടായി. ചില സ്റ്റേഷൻ ഡയറക്ടർമാർക്ക് അത് ഇഷ്ടവുമായിരുന്നില്ല. "ആകാശവാണിക്കാലത്ത് പാട്ട് സീരിയസായി കൊണ്ടുപോകാൻ കഴിഞ്ഞില്ല".
തട്ടുദോശ ചുടും പോലെയായിരുന്നു, ആകാശവാണിയിലെ ചില സംഗീത പരിപാടികളുടെ നിർമ്മാണം. ഓരോ പ്രക്ഷേപണ സമയവും നിറയ്ക്കാനുള്ള പരിപാടികൾ.ആഴ്ചയിൽ എട്ട് ലളിത ഗാനങ്ങൾ വരെ പ്രൊഡ്യൂസ് ചെയ്തിരുന്നു ; പലതരം ശാസ്ത്രീയ സംഗീത പരിപാടികളും . ആകാശവാണി ശബ്ദശേഖരത്തിൽ ഈ പരിപാടികളിൽ മിക്കവയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ കാലങ്ങിൽ, സിനിമയിൽ പാടാൻ അധികാരികളിൽ നിന്ന് സഹകരണം ലഭിച്ചിരുന്നു. പിന്നീടത് മാറി. പില്ക്കാലത്ത്, ഒരു പരിപാടിക്കായി അര ദിവസത്തെ കാഷ്വൽ ലീവ് ചോദിച്ച തന്നെ ഒരു സ്റ്റേഷൻ ഡയറക്ടർ, അദ്ദേഹത്തിന്റെ മുറിയുടെ പുറത്ത് വൈകീട്ട് ആറര വരെ കാത്തു നിർത്തി.
വ്യാജ പരാതികളയ്ക്കുന്നത് ശീലമാക്കിയവർ ആകാശവാണിയിലുണ്ട്.
" അവിടെ അനോനിമസ് ലെറ്റർ ഫാക്ടറി തന്നെയുണ്ട്"(ജി. വേണുഗോപാലും അതിനോട് യോജിച്ചു).
എം.ജി.രാധാകൃഷ്ണനെപ്പോലുള്ള മഹാരഥൻമാർക്കൊപ്പം പ്രവർത്തിനായത് സൗഭാഗ്യമായി. അദ്ദേഹവും പെരുമ്പാവൂർ ജി.രവീന്ദ്രനാഥും സംഗീതം നൽകിയ പാട്ടുകൾ പാടി. കെ.പി.ഉദയഭാനുവിന്റെ 'ഓൾഡ് ഈസ് ഗോൾഡ്' ഗാനമേളകളിലും പാടി.
1960കളുടെ അവസാനം അച്ഛൻ സംഗീതം നൽകിയ 'നന്ദ സുത തവ ജനനം' എന്ന സംഗീതശില്പം വീണ്ടും ചെയ്യാനായത് ധന്യതയായി കരുതുന്നു. ധാരാളം പരിപാടികൾക്ക് മുദ്രാ സംഗീതമൊരുക്കി. ഇപ്പോൾ , മ്യൂസിക് കമ്പോസറായി , ലളിത സംഗീത പാഠം ചെയ്തു. സിനിമയ്ക്കും സംഗീത സംവിധാനം നൽകിയിട്ടുണ്ട്.
ധാരാളം നാടകങ്ങളിലും സ്ക്കിറ്റുകളിലും പങ്കെടുത്തു. ഇരുപതു വർഷത്തോളം തിരുവനന്തപുരം നിലയത്തിന്റെ 'കണ്ടതും കേട്ടതും ' എന്ന പ്രതിവാര ഹാസ്യ രൂപകത്തിൽ അമ്മാവനു ശബ്ദം നൽകി. (ഒരു ശ്രോതാവ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം കുറച്ചുനേരം അമ്മാവനായി) .
' കലികാല'ത്തിലെ ഉല്പുവിനും ശബ്ദം നൽകിയതും ജി.ശ്രീറാം അനുസ്മരിച്ചു.മലയാള കീർത്തനങ്ങൾ ശേഖരിച്ച് 'സംഗീത കൈരളി ' പരിപാടിയിൽ പ്രക്ഷേപണം ചെയ്ത് , ശബ്ദശേഖരത്തിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണെന്ന് അദ്ദേഹം പറഞ്ഞു.
ഡി.പ്രദീപ് കുമാർ , കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
ചർച്ചയിൽ പത്മനാഭ മല്യ ,ജയകുമാർ ചെങ്ങമനാട്, വി.എം.രാജ് മോഹൻ ആൻസി സേവിയർ, അജിത അരവിന്ദ്, സുജ സുവിധം, ആർ.രാഹുൽ ,ബാലൻ മാധവൻ എന്നിവർ പങ്കെടുത്തു .
'എന്റെ ആകാശവാണിക്കാലം' രണ്ടാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.(Recorded and uploaded by Shibu Pm ) ലിങ്കുകൾ :
No comments:
Post a Comment