ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ 'എന്റെ ആകാശവാണിക്കാലം' എന്ന പുതിയ പ്രതിവാര പരമ്പര 2021 ഒക്ടോബർ 2 ന് (ശനി) ആരംഭിച്ചു.
1976-ൽ അനൗൺസറായി ചേരുമ്പോൾ അച്ഛൻ കെ.രാഘവൻ അവിടെയുണ്ടായിരുന്നു.
മഹാരഥൻമാരായ എൻ.എൻ.കക്കാട്, കെ.എ. കൊടുങ്ങല്ലൂർ, തിക്കോടിയൻ, വിനയൻ , പി.പി ശ്രീധരനുണ്ണി, പി.എസ്. നമ്പീശൻ, ജഗതി എൻ.കെ. ആചാരി, ജി. ഭാർഗ്ഗവൻ പിള്ള , ഖാൻ കാവിൽ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാനായത് വലിയ ഭാഗ്യമാണ്.
"വളരെക്കുറച്ച് കാലമേ അച്ഛനൊപ്പം ജോലി ചെയ്തിട്ടുള്ളൂ. പേടിയായിരുന്നതുകൊണ്ട് ഒഴിഞ്ഞു നടക്കുമായിരുന്നു".
സുവർണ്ണ ശബ്ദത്തിനുടമയായിരുന്ന മഹാപ്രതിഭയായിരുന്നു, ഖാൻ കാവിൽ. പ്രക്ഷേപണജീവിതത്തിൽ, പക്ഷേ, ആരുടേയും സ്വാധീനമുണ്ടായില്ല. എങ്കിലും എൻ.എൻ കക്കാടിനോടും നാടൻ കലാ വിഭാഗം പ്രൊഡ്യൂസറായിരുന്ന ജി. ഭാർഗ്ഗവൻ പിള്ളയോടും കടപ്പാടുണ്ട്. അവർ ഗുരുതുല്യനായിരുന്നു. ഭാഷയിലെ ഓരോ തെറ്റും അവർ സ്നേഹർവ്വം തിരുത്തിത്തരുമായിരുന്നത് കനകാംബരൻ അനുസ്മരിച്ചു.
ലളിത ഗാനങ്ങൾ ആലപിക്കുകയും നാടകങ്ങളിൽ പങ്കെടുക്കുകയും വാർത്തകൾ വായിക്കുകയും ചെയ്തു. കുറച്ചുകാലം കുട്ടികളുടെ പരിപാടിയിൽ ബാലേട്ടനുമായി.
ആർ.കനകാംബരനെ ലക്ഷക്കണക്കിന് ശ്രോതാക്കളുടെ മനസിൽ 'ആർ.കെ'യായി കൂടിയിരുത്തിയ,'ഹലോ, ഇഷ്ട ഗാനം' പരിപാടിയെക്കുറിച്ച് അദ്ദേഹം ദീർഘമായി സംസാരിച്ചു. 1997 നവം. 7 മുതൽ 2011 ജൂൺ വരെ നീണ്ടു നിന്ന ഈ പ്രതിവാര ഫോൺ - ഇൻ പരിപാടി, കേരളത്തിലെ റേഡിയോ നിലയങ്ങളിലെ അത്തരത്തിലുള്ള ആദ്യത്തെ സ്ഥിരം പരിപാടിയായിരുന്നു.
ജി.ബി. ആലദക്കട്ടി സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോഴായിരുന്നു, ഈ പരിപാടിയുടെ ആശയവുമായി അദ്ദേഹത്തെ സമീപിച്ചത്. ഒരു മാതൃകാ പരിപാടി ഉണ്ടാക്കി അദ്ദേഹത്തേയും സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവുമാരേയും കേൾപ്പിച്ചു. എല്ലാവർക്കും ഇഷ്ടമായെങ്കിലും എന്തുകൊണ്ടോ, അടുത്ത ദിവസം ,ആ പരിപാടിക്ക് അനുമതി കിട്ടിയില്ല. പിന്നീട്, കെ.രാജൻ സ്റ്റേഷൻ ഡയറക്ടറായി വന്നപ്പോഴാണ് ' ഹലോ, ഇഷ്ട ഗാനം' ആരംഭിച്ചത്. അന്ന് എഞ്ചിനിയറിങ്ങ് അസിസ്റ്റന്റായിരുന്ന മാത്യു ഈരാളിയോടും ഇതിന് കടപ്പെട്ടിരിക്കുന്നു.
അതുവരെ അപ്രാപ്യമായിരുന്ന റേഡിയോയെ ആ പരിപാടി ജനങ്ങളുമായി അടുപ്പിച്ചു. മറഞ്ഞു നിന്നുകൊണ്ട് പരിപാടികൾ കേട്ടിരുന്നവർക്ക് മുന്നിൽ മതിലുകൾ തുറന്നിടപ്പെട്ടു. ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എല്ലാം ഇറക്കി വക്കാനുള്ളുള്ള ഒരത്താണിയായി ആ പരിപാടി വളർന്നു. ഒട്ടേറെ പേർക്ക് സാന്ത്വനമായിത്തീർന്നു, അത് .
പ്രായമായ ശ്രേതാക്കൾ പോലും തന്നെ 'ആർ.കെ. മാമൻ ' എന്ന് വിളിച്ചിരുന്നതായി അദ്ദേഹം ഓർക്കുന്നു. ശ്രോതാക്കൾ നിലയത്തിൽ തന്നെ സംസാരിക്കാനുമെത്തും. പലരുടെയും വീടുകളിൽ മുന്നറിയിപ്പാന്നുമില്ലാതെ ചെന്ന്, അവരെ അത് ഭുതപ്പെടുത്തിയിരുന്നു. കിടപ്പു രോഗികളായ ശ്രോതാക്കൾക്ക് അവ വലിയ ആശ്വാസമുണ്ടാക്കി.
പലരുടേയും ചിരിയിലും ശബ്ദത്തിലും നിന്നു പോലും അവരെ തിരിച്ചറിയാൻ കഴിയുമായിരുന്നു. ഗാന പരിപാടിയായിരുന്നുവെങ്കിലും സംസാരിച്ചിരിക്കാനും സങ്കടങ്ങൾ പങ്കുവക്കാനും മാത്രമായി വിളിച്ച കണക്കിന് ശ്രോതാക്കളുണ്ടായിരുന്നു. പബ്ലിക് ഫോൺ ബൂത്തിൽ പല ദിവസം ക്യൂനിന്ന് വിളിച്ച് കിട്ടുമ്പോൾ പൊട്ടിക്കരഞ്ഞവരും ശബ്ദം നിലച്ച വരുമുണ്ട്. അവരുടെ സങ്കടങ്ങൾക്ക് കാതു കൊടുത്ത് , ആശ്വസിപ്പിക്കാനൊരാൾ .
ലൈവ് പരിപാടിയിൽ, നാടിനെ നടക്കുന്ന ഒരു കുടുംബ രഹസ്യം മഞ്ചേരിയിൽ നിന്ന് വിളിച്ച ഒരു സ്ത്രീ ആർ.കെ. മാമന്റെ ചെവിയിൽ പറഞ്ഞ അനുഭവവും അദ്ദേഹം വിവരിച്ചു. ശ്രോതാക്കൾക്ക് ഉപദേശങ്ങൾ നൽകുന്നതിൽ സത്യസന്ധത പുലർത്താനായി പുകവലി ഉപേക്ഷിച്ചു ; മദ്യവും തൊട്ടില്ല.
'ഹലോ ഇഷ്ട ഗാനം' തന്നെ ഗായകനുമാക്കി. 12 വർഷം നീണ്ട ആ പരിപാടിയിൽ ഏറ്റവും കൂടുതൽ തവണ ശ്രോതാക്കൾ ആവശ്യപ്പെട്ടത് ബാപ്പു വെളിപ്പറമ്പ് എഴുതി, കോഴിക്കോട് അബൂബേക്കർ ഈണമിട്ട്, യേശുദാസ് ആലപിച്ച 'കണ്ണീരിൽ മുങ്ങി ഞാൻ..' എന്ന ഭക്തി ഗാനമായിരുന്നു. അത് അദ്ദേഹം ആലപിച്ചു.
റേഡിയോക്ക് ഇപ്പോൾ പുതിയ ശ്രോതാക്കൾ ഉണ്ടാകുന്നില്ല. എന്നാൽ പുതിയ രീതിയിലുള്ള ,യുവാക്കൾക്കുവേണ്ടിയുള്ളവയടക്കമുള്ള ജനപ്രിയ പരിപാടികളുണ്ടെങ്കിൽ ശ്രോതാക്കൾ കൂടുമെന്ന് മഞ്ചേരി എഫ് .എം നിലയത്തിന്റെ വിജയം ഉദാഹരിച്ച് കനകാംബരൻ ചൂണ്ടിക്കാട്ടി. സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ പുതുതായി വേണ്ടതുണ്ട്. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന പരമ്പരയ്ക്ക് വലിയ സാദ്ധ്യതയുണ്ട്.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ചർച്ചയിൽ ഷമീൻ ഷാ, പത്മനാഭ മല്യ , അനീഷ് കൊല്ലംപടി, വേണുഗോപാൽ കോൽക്കാടൻ , ആർ.രാഹുൽ എന്നിവർ പങ്കെടുത്തു.
അടുത്ത ശനിയാഴ്ച (ഒക്ടോബർ 9), രാത്രി 7 മണിക്ക് ' എന്റെ ആകാശവാണിക്കാലം ' രണ്ടാം ഭാഗം കേൾക്കാം. അന്ന് സംഗീത സംവിധായകനും കണ്ണൂർ ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റുമായിരുന്ന പണ്ഡിറ്റ് രമേഷ് നാരായണനും ഗായകനും ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവുമായിരുന്ന ജി. വേണുഗോപാലും, മുൻ അസിസ്റ്റന്റ് ഡയറക്ടറും ഗായകനുമായ ജി.ശ്രീറാമും പങ്കെടുക്കുന്നു.
'എന്റെ ആകാശവാണിക്കാലം' ശബ്ദലേഖനത്തിന്റെ ആദ്യ ഭാഗം യൂട്യൂബിലുണ്ട്.
No comments:
Post a Comment