മുതിർന്ന പ്രക്ഷേപകരായ സുമിത്ര വർമ്മയും ബാലകൃഷ്ണൻ കൊയ്യാലുമായിരുന്നു 'എന്റെ ആകാശവാണിക്കാലം' ഏഴാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, നവം 13, 2021) അതിഥികളായെത്തിയത്.
1971,72 വർഷങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സാഹിത്യ മത്സരങ്ങളിൽ ചെറുകഥയ്ക്ക് സമ്മാനം നേടിയ സുമിത്ര വർമ്മ, 1979 ജൂണിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായാണ് ആകാശവാണിയിൽ ചേർന്നത് - തിരുവനന്തപുരം നിലയത്തിൽ. "അന്ന് ഞാൻ ഡൽഹിയിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആശങ്കയും അമ്പരപ്പുമായി തുടക്കം. പറവൂർ സഹോദരിമാരിലെ കെ.രാധാമണി അന്ന് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായിരുന്നു. അവരായിരുന്നു , പരിശീലനം നൽകിയത്".
1982 മാർച്ചിൽ ചണ്ഡിഗഡ് നിയത്തിലേക്ക് പോയി.ഭർത്താവ് അവിടെ പത്രപ്രവർത്തകനായിരുന്നു
ഉർദു കവിയായ ആർ.കെ. താലിബായിരുന്നു , പ്രോഗ്രാം കാര്യങ്ങളുടെയെല്ലാം മേൽനോട്ടം നടത്തിയിരുന്ന മുതിർന്ന ഓഫീസർ. അദ്ദേഹത്തിന് കൂനുണ്ടായിരുന്നുവെങ്കിലും കർമ്മനിരതൻ. "കറുത്ത ബൽറ്റും കൃപാണവും ധരിച്ചെത്തുന്ന സിഖുകാർ. പരുക്കൻമാരായി തോന്നുമെങ്കിലും സൗമ്യർ".
ഖാലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനം ശക്തിപ്പെട്ടു വരുന്ന കാലം. ഭിന്ദ്രൻവാല സുവർണ്ണ ക്ഷേത്രം താവളമാക്കി. അവിടെ പൊലീസിന് പ്രവേശനമുണ്ടായിരുന്നില്ല. തീവ്രവാദികൾക്കെതിരെ നടപടിയെടുത്ത പൊലീസുദ്യോഗസ്ഥർ കൊലചെയ്യപ്പെട്ടു. പൊലീസിന്റേയും പട്ടാളത്തിന്റെയും കർഫ്യൂ ... സെൻസർഷിപ്പ് കാരണം പലപ്പോഴും ഒഴിഞ്ഞ കോളങ്ങളുമായാണ് പത്രങ്ങൾ പുറത്തിറങ്ങിയത്.
1984 ജൂണിലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നാളുകളിൽ സുരക്ഷാഭടൻമാരുടെ സംരക്ഷണത്തോടെ, ഓഫീസ് വാഹനങ്ങളിൽ എല്ലാവരെയും ഒന്നിച്ചായിരുന്നു , നിലയത്തിലും തിരികെ താമസ സ്ഥലങ്ങളിലും എത്തിച്ചത്. തിരക്കുള്ള തെരുവുകളിൽ അകമ്പടി വാഹനങ്ങൾ സൈറൺ മുഴക്കും.
സൈനികനടപടി സിക്കുകാരെ വേദനിപ്പിച്ചു.എന്നിട്ടും, സമീപസ്ഥമായ ഗ്രാമങ്ങളിൽ നിന്ന് ഓഫീസിൽ വന്നിരുന്നവർ പാലും അത്യാവശ്യ സാധനങ്ങളും എത്തിച്ചു നൽകി. മതസൗഹാർദ്ദവും സാമുദായികമൈത്രിയും ഊട്ടിയുറപ്പിക്കുന്ന പരിപാടികൾ ആകാശവാണിയിൽ തുടർച്ചയായി പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്നു. ഹിന്ദിയിലും പഞ്ചാബി യിലുമായിരുന്നു, പ്രക്ഷേപണം.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ശേഷമുള്ള ഇരുണ്ട ദിനങ്ങളിലെ അനുഭവങ്ങളും സുമിത്ര വർമ്മ പങ്കു വച്ചു. തീവ്രവാദ സംഘടനകൾ, ആകാശവാണിയോട് തങ്ങളെ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് വിളിക്കണമെന്നും പ്രക്ഷേപണം പഞ്ചാബിയിലാക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, അത് സ്വീകരിക്കപ്പെട്ടില്ല. ചോർന്നൊലിക്കുന്നതും ഒട്ടും സുരക്ഷിതമല്ലാത്തതുമായ കെട്ടിടത്തിലായിരുന്നു നിലയം പ്രവർത്തിച്ചിരുന്നത്. മതിലു പോലുമുണ്ടായിരുന്നില്ല. പഴയ ജനാലകൾക്ക് പുറത്ത് ഉരുക്ക് കമ്പിവലകൾ സ്ഥാപിച്ചതല്ലാതെ, സുരക്ഷാസംവിധാധങ്ങൾ ശക്തിപ്പെടുത്തിയില്ല. അതിനായുള്ള അപേക്ഷകൾക്ക് ഡൽഹിയിൽ നിന്നും കാര്യമായ നടപടിയുമുണ്ടായില്ല.
അതിനിടയിൽ,തിരുവനന്തപുരം നിലയത്തിലേക്ക് തിരിച്ചു പോയ സുമിത്ര വർമ്മ യു.പി. എസ്.സി വഴി , 1988-ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി സെലക്ഷൻ കിട്ടിയ ശേഷം വീണ്ടും ചണ്ഡിഗഡിലെത്തി. അപ്പോഴേക്കും ആർ.കെ. താലിബ് ഡയറക്ടറായി. വസതിയിലും അദേഹത്തിന് അംഗരക്ഷകരുണ്ടായിരുന്നു.
1990 ഡിസംബർ 6 ന് ഡ്യൂട്ടിക്ക് പോകാനിറങ്ങുമ്പോഴാണ് രണ്ട് സഹപ്രവർത്തകർ ആ ദുരന്ത വാർത്തയറിയിച്ചത് - ഡയറക്ടറെ തീവ്രവാദികൾ വെടിവച്ചു കൊന്നു. "ആ ദിനം ഒരിക്കലും മറക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് നാല് ദിവസം മുൻപായിരുന്നു, അത്. പുറത്തെ പുൽത്തകിയിലിരുന്ന അദ്ദേഹത്തെ തൊട്ടടുത്തു നിന്ന് കഴുത്തിലും നെറ്റിയിലും രണ്ട് ചെറുപ്പക്കാർ വെടിവയ്ക്കുകയായിരുന്നു. ഷാമിയാന കെട്ടാൻ വന്നവരെന്ന വ്യാജേനയായിരുന്നു , അംഗരക്ഷകരുടെ കണ്ണവെട്ടിച്ച് കൊലയാളികളെത്തിയത്. സർക്കാരിന്റെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തെ ലക്ഷ്യം വക്കുകയായിരുന്നു, തീവ്രവാദികൾ.... അതെ തുടർന്ന് പഞ്ചാബിലെ എല്ലാ നിലയങ്ങളും രണ്ടു ദിവസം പ്രക്ഷേപണം നിർത്തിവച്ചു. ഡൽഹിയിൽ നിന്ന് ആകാശവാണി അധികൃതരും പൊലീസ് മേധാവി കെ.പി.എസ് ഗില്ലുമൊക്കെ നിലയത്തിലെത്തി ചർച്ച നടത്തി. നിലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റാമെന്നും ക്വാർട്ടേഴ്സ് ഒരുക്കാമെന്നും അധികൃതർ ഉറപ്പു നൽകിയെങ്കിലും പലരും കൊഴിഞ്ഞു പോയി. പ്രക്ഷേപണം പുനരാരംഭിച്ചപ്പോൾ പഞ്ചാബി ഗാനങ്ങളും വാദ്യ സംഗീതവുമായിരുന്നു പ്രക്ഷേപണം ചെയ്തത് .... കുറേ ദിവസങ്ങൾക്ക് ശേഷമായിരുന്നു , ഹിന്ദിയും പഞ്ചാബിയുമടങ്ങിയ പഴയ പ്രക്ഷേപണ ക്രമത്തിലേക്ക് തിരിച്ചു പോയത്. അത്രയ്ക്കും ഭീകരമായിരുന്നു , അന്തരീക്ഷം".
1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴും ഈ ഭീകരാന്തരീക്ഷം ആവർത്തിക്കപ്പെട്ടതായി സുമിത്ര വർമ്മ ഓർക്കുന്നു. "ഭീകരർ ആകാശവാണിയെ പിന്നെയും ലക്ഷ്യമാക്കി. പട്യാല സ്റ്റേഷൻ എഞ്ചിനിയറെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. തലയില്ലാത്ത ദേഹം ദൂരെ കൊണ്ടുപോയി ഉപേക്ഷിച്ചു. അപ്പോഴും പഞ്ചാബ് നിലയങ്ങളിൽ കുറച്ചു ദിവസം പ്രക്ഷേപണം നിർത്തിവച്ചു".
1991-ൽ കർണ്ണാകത്തിലേക്ക് സ്ഥലം മാറിയെത്തി. ചിത്രദുർഗ്ഗ, ബാംഗ്ലൂർ നിലയങ്ങളിലും, വാണിജ്യകാര്യങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫീസിലും പ്രവർത്തിച്ചു. വീരപ്പൻ , കർണ്ണാടകത്തിലെ സൂപ്പർ സ്റ്റാറായ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കാലത്തെ അനുഭവങ്ങൾ അവർ വിവരിച്ചു. "പുറത്ത് എന്തു നടക്കുന്നു എന്നറിയാനായി,കാട്ടിൽ വീരപ്പനും രാജ്കുമാറും റേഡിയോ കേൾക്കുമായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ബംഗാളിയായ ഒരു ഫോറസ്റ്റ് ഓഫീസറുമുണ്ടായിരുന്നു. അന്ന്, ബന്ധുക്കളുടെ സന്ദേശങ്ങൾ കർണ്ണാടക നിലയങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു. കന്നഡ അറിയാത്ത ആ ഉദ്യാഗസ്ഥന്റെ ഭാര്യ, ബംഗാളിയിൽ കന്നഡ പ്രഭാഷണം കേട്ടെഴുതി വളരെ പ്രയാസപ്പെട്ട് സന്ദേശം വായിച്ചു.'എന്നെ താങ്കളുടെ സ്വന്തം അനുജത്തിയെപ്പോലെ കരുതി , എന്റെ ഭർത്താവിനെ വിട്ടയയ്ക്കണം' എന്ന ആ അഭ്യർത്ഥനയ്ക്ക് ഫലം കണ്ടു. പൊതിരെ തല്ലിയെങ്കിലും, വീരപ്പൻ ആ ഉദ്യോഗസ്ഥനെ വിട്ടയച്ചു''.
സുമിത്ര വർമ്മ 2014 - ലാണ് വിരമിച്ചത്. താമസം ബാംഗ്ളൂരിൽ . "ഇരുപതോളം കഥകളേ ആകെ എഴുതിയിട്ടുള്ളൂ. ആദ്യ കാലത്തെഴുതിയ ആ കഥകളിൽ മിക്കവയും കൈവശമില്ലാത്തതിനാൽ, സമാഹരിക്കാൻ കഴിഞ്ഞിട്ടില്ല. എഴുത്ത് നിർത്തിയിട്ടില്ലെങ്കിലും, പിന്നീടെഴുതിയവയൊന്നും പ്രസിദ്ധീകരിക്കാൻ നൽകിയിട്ടില്ല".
ആകാശവാണി പ്രക്ഷേപണങ്ങൾ ഇപ്പോൾ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി അവർ പറഞ്ഞു. "ആദായം നൽകുന്ന, വാണിജ്യപരമായ ഉള്ളടക്കം കൊണ്ട് നിറയ്ക്കുമ്പോൾ വൈവിദ്ധ്യം കുറയുന്നു".ശാസ്ത്രീയ സംഗീതം മാത്രം പ്രക്ഷേപണം ചെയ്തിരുന്ന അമൃതവർഷിണി ചാനൽ നിർത്തിയത് വേദകരമാണെന്നും സുമിത്ര വർമ്മ പറഞ്ഞു.
പത്താം ക്ലാസ് കഴിഞ്ഞ്, കൊൽക്കത്തയ്ക്ക് വണ്ടി കയറി, ബിരുദാനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയുമായി , യു.പി.എസ്.സി വഴി 1988-ൽ തൃശൂർ നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായെത്തിയ സംഭവബഹുലമായ ജീവിത കഥ കൂടിയാണ് ബാലകൃഷ്ണൻ കൊയ്യാലിന്റെ മാദ്ധ്യമ ജീവിതം ." നാട്ടിൽ നില്ക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യങ്ങളിലായിരുന്നു ബംഗാളിന് വണ്ടി കയറിയത്. അവിടം രാഷ്ട്രീയ കൊലപാതകങ്ങളാൽ തിളച്ചുമറിയുന്ന കാലം. ജീവിക്കാനായി എല്ലാ പണികളും ചെയ്തു. ക്രൂരരായ മാർവാഡികളുടെ സ്ഥാപനങ്ങളിലും ജോലിയെടുത്തു. അവസാനം, സംസ്ഥാന സർക്കാർ ജീവനക്കാരനായി റൈറ്റേഴ് ബിൽഡിങ്ങിലെത്തി. പിന്നെ,സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയെഴുതി, കേന്ദ്ര സർക്കാർ ജീവനക്കാരനായി.ഡാർജിലിങ്ങിലെ ഒരു ആകാശവാണി നിലയത്തിലെ ഓഫീസിലായിരുന്നു, ആദ്യ നിയമനം. എന്നെങ്കിലും നാട്ടിൽ തിരിച്ചെത്താനാകുമെന്ന പരീക്ഷയിലായിരുന്നു, ഗൂർഖാലാന്റ് പ്രക്ഷോഭം കത്തി നില്ക്കുന്ന ആ കാലത്ത് ധൈര്യത്തോടെ അവിടെ ചേർന്നത്. പല ജോലികളെടുത്ത് ശരീരത്തിനും മനസിനും നല്ല കരുത്തുണ്ടായിരുന്നു , അന്ന് .ഡൽഹി ആർ.എൻ.ഐ ഓഫീസിലും ജോലി ചെയ്തു".
പ്രോഗ്രാം എക്സിക്യൂട്ടീവായി ആദ്യം തൃശൂരിലും, തുടർന്ന് കണ്ണൂരിലും പ്രവർത്തിച്ച ശേഷമായിരുന്നു, 1997-ൽ വിദൂരസ്ഥമായ പോർട്ട് ബ്ലയർ നിലയത്തിൽ നിയമിക്കപ്പെട്ടത്. "അന്ന് കപ്പൽ യാത്ര ഏറെ ദുഷ്കരമായിരുന്നു. മദ്രാസിൽ മുൻകൂട്ടി ടിക്കറ്റെടുക്കാനുള്ള സംവിധാനമൊന്നുമുണ്ടായിരുന്നില്ല. ടിക്കറ്റിനായി , പുലർച്ചെ മുതൽ ക്യൂ നില്ക്കണം. ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ, വിശാഖപട്ടണത്തിന് പോയി. അവിടെ നിന്ന് വലിയ കപ്പലുണ്ടായിരുന്നു. അന്ന് മൂന്ന് - നാല് ദിവസമെടുക്കും, ആന്തമാനിലെത്താൻ. ആഴക്കടലിലെത്തുമ്പോൾ എങ്ങും കണ്ണാടി വിരിച്ചതു പോലെ, തിരകളില്ലാത്ത കടൽ..."
പ്രത്യേക രീതിയിലുള്ള ജനാധിപത്യ സംവിധാനമായിരുന്നു , അവിടെയുണ്ടായിരുന്നത്. ലഫ്റ്റനന്റ് ഗവർണ്ണർ പഴയ നാട്ടുരാജാവിനെപ്പോലെയായിരുന്നുവെന്ന് ബാലകൃഷ്ണൻ കൊയ്യാൽ പറഞ്ഞു.
1921 ലെ മലബാർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട് , നാടുകടത്തപ്പട്ടവരുടെ പിൻഗാമികളായിരുന്നു അവിടെയുള്ള മലയാളികളിൽ നല്ലൊരു വിഭാഗം. ശിക്ഷാകാലാവധി കഴിഞ്ഞപ്പോൾ , കുടുംബാംഗങ്ങളെ ദ്വീപിലേക്ക് കൊണ്ടുവരുവാൻ ഭരണാധികാരികൾ അനുവാദം നൽകി. അവർ താമസിച്ച പ്രദേശങ്ങൾ മലബാറിലെ അവരുടെ സ്ഥലങ്ങളുടെ പേരിൽ തന്നെ അറിയപ്പെട്ടു. മഞ്ചേരി, തിരൂർ, വണ്ടൂർ, കാലിക്കറ്റ് ..... "തനി നാട്ടുഭാഷയാണ് ദ്വീപിലും അവർ സംസാരിച്ചിരുന്നത്". സർക്കാർ തന്നെ മുൻ കൈയെടുത്ത് , കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആന്തമാനിലേക്ക് പിന്നീട് ജനങ്ങളെ കൊണ്ടുവന്നു.
ലോകത്തെ ഏറ്റവും ആദിമ ജനവിഭാഗങ്ങളിലൊന്നായ സെന്റിനലുകളുടേയും, അറുപതിനായിരത്തിൽ പ്പരം വർഷങ്ങളുടെ പാരമ്പര്യമുള്ള ജാർവകളുടേയും പ്രത്യേകതകൾ അദ്ദേഹം വിവരിച്ചു.
"ജാർവകളെ കാണുക എന്നാൽ മരണത്തെ കാണുക എന്നായിരുന്നു , അന്ന് അർത്ഥം. അവരുടെ മേഖലയിൽ ചെല്ലുന്നവരെ പച്ചില വിഷം പുരട്ടിയ അമ്പുകൊണ്ട് എയ്തുവീഴ്ത്തുന്നവർ. വളർത്തുമൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്നവർ - ഇങ്ങനെയൊക്കെയാണ് അവരെക്കുറിച്ച് പറഞ്ഞു കേട്ടത്. അക്കാലത്ത് പരുക്കു പറ്റിയ ഒരു ജാർവ യുവാവിനെ ചികിത്സക്കായി സർക്കാർ ആശുപത്രിയിൽ കൊണ്ടുവന്നത് വലിയ വഴിത്തിരിവായി. ആദ്യ സംഭവമായിരുന്നു , അത്. ആന്ത്രോപോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ജാർവകളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അവരോടൊപ്പം ആ മേഖലകളിൽ പോയി ചില ശബ്ദലേഖനങ്ങൾ എടുക്കാൻ അപൂർവ്വാവസരം കിട്ടി".
ജാർവ മേഖലയിലൂടെ നിർമ്മിച്ച ജി.ടി. റോഡ്, അവരുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും അവർ ഹൃദയഭേദകമായ ക്രൂരതകൾക്കിരയായെന്നും അദ്ദേഹം പറഞ്ഞു.
ഇഷ്ടമില്ലാതെ നിയമിക്കപ്പെട്ട രണ്ടു നിലയങ്ങളിലെ പ്രവർത്തനങ്ങളായിരുന്നു, തനിക്ക് ഏറ്റവും സംതൃപ്തി നൽകിയത് - പോർട്ട് ബ്ലയറും കൊച്ചിയും. 1991-ൽ കണ്ണൂർ എഫ്.എമ്മിൽ , പരിമിതികൾക്ക് നടുവിൽ നിന്ന് മൂന്ന് പ്രക്ഷേപണങ്ങൾ തുടങ്ങാൻ എല്ലാവരും ചേർന്ന് ധൈര്യം കാട്ടി. തുടർന്ന് ,വടക്കൻ കേരളത്തിലെ ഏറ്റവും കൂടുൽ ജനങ്ങൾ കേൾക്കുന്ന നിലയമായി മാറി, അത് .
"കൊച്ചി എഫ് .എം. നിലയത്തിന്റെ രജത ജൂബിലി വർഷത്തിലാണ് 2014 ജൂണിൽ പ്രോഗ്രാം മേധാവിയായി അവിടെയെത്തുന്നത്. ജനകീയ സഹകരണത്തോടെ നിലയത്തിന് പുറത്ത് നാല്പതിൽപ്പരം പരിപാടികൾ ചെയ്തു". കേരള ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹകരണത്തോടെ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് നീതിപൂർവ്വം എന്ന പ്രതിദിന പരമ്പര ആരംഭിച്ചത്,
ആകാശവാണിക്കകത്തു നിന്ന് ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ബന്ധമുള്ളവരായിരിക്കണം, പ്രക്ഷേപകർ .
ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ഡോ. വിജയ രാഘവൻ (മുൻ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ, സോങ്ങ് ആന്റ് ഡ്രാമ ഡിവിഷൻ ) പോർട്ട്ബ്ളയർ ആകാശവാണിയിലെ തന്റെ അനുഭവങ്ങൾ വിവരിച്ചു. ആന്തമാനിലെ സെന്റിനൽ ആദിവാസികളെ സന്ദർശിക്കാൻ ഒരിക്കൽ വിഷുവിനടുത്ത പൗർണ്ണമിനാൾ പോയ ഔദ്യോഗിക സംഘത്തിൽ, അന്ന് ആകാശവാണി കറസ്പോണ്ടന്റായിരുന്ന ദീപുമുണ്ടായിരുന്നു.
"പുറംകടലിൽ നിർത്തിയ കപ്പലിൽ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞു വച്ചിട്ടായിരുന്നു, അവർ ദ്വീപിലിറങ്ങിയത്. സെന്റിനലുകളുടെ ശബ്ദമുള്ള ഒരു ടേപ്പ് നിലയത്തിലുണ്ട്".
മത-ജാതി സങ്കലനങ്ങൾ ദ്വീപിലെ സ്വാഭാവിക പ്രക്രിയയാണെന്ന് അദ്ദേഹം പറഞ്ഞു. ആകാശവാണി ജീവനക്കാരനായിരുന്ന ജെ. എസ് രാജിന്റേത് അത്തരമൊരു കുടുംബമായിരുന്നു. അതെക്കുറിച്ച് നിർമ്മിച്ച 'രാജ് കി പരിവാർ' എന്ന ഡോക്യുമെന്ററിക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചതായും ഡോ. വിജയ രാഘവൻ പറഞ്ഞു.
സിന്ധു ശ്രീകുമാർ, പത്മനാഭ മല്യ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് (recorded and uploaded by Shibu Pm ).
No comments:
Post a Comment