' എന്റെ ആകാശവാണിക്കാലം' അഞ്ചാം ഭാഗത്തിൽ ഒക്ടോബർ 30 ന് അതിഥികളായെത്തിയത് സോങ് ആൻഡ് ഡ്രാമ ഡിവിഷൻ മുൻ സതേൺ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. വിജയരാഘവനും ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. ഇ. എൻ സജിത്തും ആയിരുന്നു.രണ്ടുപേരും ആകാശവാണിയുടെ വിവിധ നിലയങ്ങളിൽ പ്രവർത്തിച്ചവർ.
വിദ്യാർത്ഥിയായിരിക്കുമ്പോൾ ആകാശവാണി പരിപാടികളിൽ പങ്കെടുത്തിരുന്നതായി ഡോ. വിജയരാഘവൻ പറഞ്ഞു. കാര്യവട്ടം ക്യാമ്പസിൽ പഠിക്കുമ്പോൾ , യുവവാണി പരിപാടിയിൽ പ്രക്ഷേപണം ചെയ്ത തന്റെ ഫീച്ചറിനാണ് തിരുവനന്തപുരം നിലയത്തിന് ആദ്യമായി ആകാശവാണി ദേശീയ പുരസ്കാരത്തിൽ ഒന്നാം സമ്മാനം ലഭിക്കുന്നത്.
മുംബൈ വിവിധ്ഭാരതി നിലയത്തിൽ നിന്നായിരുന്നു ആകാശവാണി ജീവിതത്തിന്റെ തുടക്കം.
തിരുവനന്തപുരം നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്നപ്പോൾ , തെരഞ്ഞടുപ്പ് കമ്മീഷണറായിരുന്ന ഡോ.ടി.എൻ. ശേഷനെ ഇന്റർവ്യൂ ചെയ്യാൻ പോയ അനുഭവം അദ്ദേഹം പങ്കുവച്ചു. മലയാളത്തിൽ സംസാരിക്കാൻ അദ്ദേഹം ആദ്യം വിമുഖത പ്രകടിപ്പിച്ചു. 'വിദ്യാർത്ഥിയായിരിക്കുമ്പോൾ ,മദ്രാസ് സംസ്ഥാനത്ത് മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയത് അങ്ങല്ലേ' എന്ന് അദ്ദേഹത്തോട് ചോദിച്ചു. തെരഞ്ഞടുപ്പ് സംബന്ധിച്ച് ആകാശവാണി പ്രക്ഷേപണം ചെയ്തുവന്ന ബോധവല്ക്കരണ പരിപാടികളുടെ സ്ക്രിപ്റ്റുകളും അദ്ദേഹത്തെ കാണിച്ചു. അതിൽ സന്തുഷ്ടനായ ശേഷൻ, ആ മാതൃകയിൽ മറ്റു നിലയങ്ങളിലും പരിപാടികൾ പ്രക്ഷേപണം ചെയ്യണമെന്ന് നിർദ്ദേശം നൽകാമെന്ന് പറഞ്ഞു.
തിരുവനന്തപുരത്തെ സാംസ്കാരിക പരിപാടികളും ജനകീയ പ്രശ്നങ്ങളും പ്രതിപാദിച്ച 'നഗരപ്രദക്ഷിണം' പരിപാടിക്ക് ഏറെ ശ്രോതാക്കളുണ്ടായിരുന്നു. പ്രഭാതഭേരി തുടങ്ങുന്നതിന് മുൻപുള്ള ആ പരിപാടി അന്നത്തെ ഗവർണ്ണർ പി. രാമചന്ദ്രൻ സ്ഥിരമായി കേട്ടിരുന്നു. എം.ജി.രാമചന്ദ്രൻ മരിച്ചപ്പോൾ , മദ്രാസിനു പോകാനിറങ്ങിയ അദ്ദേഹം, ആകാശവാണിക്കു വേണ്ടി യാത്ര വൈകിപ്പിച്ച് തങ്ങൾക്കായി കാത്തിരുന്നത് അതിനാലാണെന്ന് വിജയ രാഘവൻ പറഞ്ഞു.
പ്രഭാതഭേരി ആരംഭിച്ച കാലത്ത്, വാർത്താ തലക്കെട്ടുകൾ അതിൽ പ്രക്ഷേപണം ചെയ്യുന്നതിനെതിരെ , വാർത്താവിഭാഗം പരാതിപ്പെട്ടിരുന്നതായി ഡോ.വിജയ രാഘവൻ പറഞ്ഞു.ആരോഗ്യകരമായൊരു മത്സരമായിരുന്നു, അത്.
ചട്ടമ്പിസ്വാമികൾ ശ്രീനാരായണ ഗുരുവിന്റെ ഗുരുവാണെന്ന ഒരു സുഭാഷിതം പരിപാടിയിലെ പരാമർശം വലിയ കോളിളക്കമുണ്ടാക്കിയത് ഡോ. വിജയരാഘവൻ അനുസ്മരിച്ചു. അതിനെതിരെ അകത്തു നിന്നും പുറത്തു നിന്നും പരാതിപ്രവാഹവും അന്വേഷണവുമുണ്ടായി.നടരാജഗുരുവിന്റെ പുസ്തകത്തിൽ അദ്ദേഹം ഇക്കാര്യം എഴുതിയിരുന്നത് ചുണ്ടിക്കാണിച്ചാണ് അതിൽ നിന്ന് രക്ഷപെട്ടത്.
പോർട്ട് ബ്ലയർ നിലയത്തിലേക്ക് ആവശ്യപ്പെട്ട് സ്ഥലംമാറ്റം വാങ്ങുകയായിരുന്നു.ജി. ജയലാലായിരുന്നു , ഡയറക്ടർ. വക്കം പുരുഷോത്തമൻ ലഫ്റ്റനന്റ് ഗവർണ്ണറും. അവിടെ പ്രഭാതഭേരിയുടെ മാതൃകയിലുള്ള ഒരു പരിപാടി ആരംഭിച്ചു. കരിഞ്ചന്തയിൽ വിമാന , കപ്പൽ ടിക്കറ്റുകൾ വില്ക്കുന്നത് പോലുള്ള പ്രശ്നങ്ങൾ അതിൽ പ്രക്ഷേപണം ചെയ്തപ്പോൾ , ഭരണകൂടം നടപടിയെടുത്തു.
മദ്രാസ് നിലയത്തിൽ പ്രവർത്തിച്ച കാലത്തായിരുന്നു, എഫ്.എം. ചാനലിൽ ലൈവ് ഫോൺ - ഇൻ പരിപാടികൾ തുടങ്ങിയത്.
ജി.പി.എസ് നായർ എന്ന പ്രക്ഷേപണ രംഗത്തെ കുലപതി രൂപപ്പെടുത്തിയതാണ് ആകാശവാണിയുടെ കൊമേഴ്സ്യൽ കോഡ്. മൂല്യാധിഷ്ഠിതമായ ഈ കോഡ് ഇപ്പോൾ മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. അന്ന് ചെയ്യാൻ പാടില്ലാതിരുന്നവയെല്ലാം ഇന്ന് അനുവദിക്കപ്പെട്ടിരിക്കുന്നു.
സ്ത്രീപീഡനങ്ങൾ വർദ്ധിക്കുന്നതിന് ഒരു കാരണം സ്വർണ്ണത്തിന്റെ പരസ്യങ്ങൾ ചെലുത്തുന്ന വികലമായ സ്വാധീനമാണ്.
സമൂഹത്തോട് ഉത്തരവാദിത്വമുള്ളവർക്ക് മാത്രമേ നല്ല പ്രക്ഷേപകരാകാൻ കഴിയുകയുള്ളുവെന്ന് ഡോ. വിജയരാഘവൻ നിരീക്ഷിച്ചു.
ആകാശവാണിയിൽ നിന്ന് സോങ്ങ് ആന്റ് ഡ്രാമ ഡിവിഷനിൽ ചേർന്നതിനു ശേഷമുള്ള മാദ്ധ്യമ ജീവിതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സുനാമിക്കു ശേഷം ചില ജനവിഭാഗങ്ങൾക്കിടയിലുണ്ടായ ഭയവിഹ്വലത അകറ്റാൻ നാലായിരത്തോളം കലാകാരരെ പങ്കെടുപ്പിച്ചു കൊണ്ട് തമിഴ് നാട്ടിലെ 10 ജില്ലകളിൽ നടത്തിയ കലാപരിപാടികൾ യൂണിസെഫിന്റെ പ്രശംസ പിടിച്ചു പറ്റി.
എയിഡ്സ് ബാധിച്ചു മരിച്ച ഒരാളുടെ മൃതദേഹം സംസ്ക്കരിക്കാനാതെ വന്നപ്പോൾ ,ആന്ധ്രയിലെ കാക്കിനാടയിൽ കലാകാരർ മുൻകൈയെടുത്ത് , ജനങ്ങളുടെ സഹകരണത്തോടെ അത് ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇതെ തുടർന്ന്, അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സോങ്ങ് ആന്റ് ഡ്രാമാ വിഭാഗത്തിന് ബോധവല്ക്കരണ പരിപാടികൾക്കായി ഫണ്ട് അനുവദിച്ചു.
ചിറ്റൂർ സംഗീത കോളേജിൽ ഒന്നാം വർഷ എം.എ.യ്ക്ക് പഠിക്കുമ്പോഴായിരുന്നു , സംഗീത വിഭാഗത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി അപേക്ഷിച്ചതെന്ന് ഡോ.ഇ.എൻ സജിത്ത് പറഞ്ഞു.ജ്യേഷ്ഠൻ എം.എൻ രാജീവും അപേക്ഷിച്ചു. രണ്ടാളും തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം നിലയത്തിലായിരുന്നു, ആദ്യ നിയമനം. കർണ്ണാടക സംഗീതത്തിലെ മഹാരഥൻമാരായ ഡോ. നെയ്യാറ്റിൻകര വാസുദേവൻ, കെ.എസ്, ഗോപാലകൃഷ്ണൻ, ബി.ശശികുമാർ തുടങ്ങിയവരൊക്കെ അന്ന് സംഗീത വിഭാഗത്തിലുണ്ട്. ജി.വേണുഗോപാലിനെ തിരുവനന്തപുരത്തേക്കു മാറ്റിയപ്പോൾ, പകരം തൃശൂരിൽ നിയമിക്കപ്പെട്ടു. പ്രശസ്ത സംഗീതജ്ഞനായ ഭാര്യാ പിതാവ് മങ്ങാട് കെ. നടേശൻ അന്ന് അവിടെ സംഗീത വിഭാഗത്തിലുണ്ടായിരുന്നു. അതിനാൽ, യുവവാണി, സ്പോർട്ട് സ് പരിപാടികളുടെ ചുമതലയായിരുന്നു, ആദ്യകാലങ്ങളിൽ ;പിന്നീട്, സംഗീതത്തിന്റെയും.
ഭാര്യ എൻ. മിനി ഡൽഹിയിൽ സംഗീത ഗവേഷകയായതിനാലാണ് ഡൽഹി നിലയത്തിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയത്. അവിടെ 1994 മുതൽ 2000 വരെ കർണ്ണാടക സംഗീത പരിപാടിയുടെ ചുമതല വഹിച്ചു. ആകാശവാണി സ്വന്തമായി എഫ്.എം പരിപാടികൾ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ , അതിന്റെ പ്രാഥമിക ചുമതല വഹിച്ചു.
ഇന്നത്തെ സ്വകാര്യ ടെലിവിഷൻ, എഫ്.എം ചാനൽ പരിപാടികളിൽ മിക്കവയും ആകാശവാണി പരിപാടികളെ മാതൃകയാക്കിയുള്ളവയാണ്.'രാഗം' പോലെ 24 മണിക്കൂറും പ്രക്ഷേപണമുള്ള സംഗീത ചാനലുകൾക്ക് നല്ല സാദ്ധ്യതയുണ്ട്. അങ്ങനെ ഓരോന്നിലും പ്രത്യേക ചാനലുകൾ ഇന്ന് ആവശ്യമാണ്. എല്ലാ പരിപാടികളും സോഷ്യൽ മീഡിയയിൽ ലഭ്യമാക്കണം. ഉള്ളടക്കം മെച്ചെപ്പെടുത്തിയാൽ ആകാശവാണി പരിപാടികൾക്ക് ശ്രോതാക്കൾ വർദ്ധിക്കും.
ആയിരക്കണക്കിന് മണിക്കൂറുകൾ വരുന്ന സംഗീത പരിപാടികളുടെ വലിയ ശേഖരമുണ്ട്, ഡൽഹിയിൽ. അവ ഉപയോഗപ്പെടുത്തണം.
ഡൽഹി നിലയത്തിൽ പ്രവർത്തിച്ചപ്പോൾ, വർഷങ്ങളായി മുടങ്ങിക്കിടന്ന നൂറുകണക്കിന് സംഗീത ഓഡിഷനുകൾ ഒരു മാസത്തോളമെടുത്ത് പൂർത്തിയാക്കി. അവയുടെ റിസൽട്ട് കൃത്യമായി പ്രസിദ്ധീകരിക്കുകയും ചെയ്തതിൽ സംതൃപതിയുണ്ട്.
കലാകാരർക്ക് അർഹമായ പ്രതിഫലവും അംഗീകാരവും നൽകുന്നത് ആകാശവാണിയാണ്. കൃത്യമായി പരിപാടികൾ നൽകുന്നുണ്ട്. അവർക്ക് മറ്റ് ജോലികളൊന്നുമറിയില്ല.
കോവിഡ് കലാകാരരെ കടുത്ത പ്രതിസന്ധിയിലാക്കി. അവരെ സാമ്പത്തികമായി സഹായിക്കാൻ , താൻ ഇപ്പോൾ ജോലി ചെയ്യുന്ന ഇന്ദിര ഗാന്ധി നാഷണൽ സെൻ്റർ ഫോർ ദ ആർട്സും മുൻപ് ഡയറക്ടറായിരുന്ന സൗത്ത് സോൺ കൾച്ചറൽ സെൻ്ററും ചേർന്ന് ഈയിടെ ഓൺലൈനായി കലാപരിപാടികൾ നടത്തിയതായി ഡോ.ഇ.എൻ.സജിത്ത് പറഞ്ഞു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. റെജിൽ, അഡ്വ.ബി.സുജ, രമേശ് കോൽക്കാടൻ എന്നിവർ ചർച്ചയിൽ പങ്കടുത്തു.
മൂന്ന് മണിക്കൂർ നീണ്ട ഈ പരിപാടിയുടെ ഭാഗിക ശബ്ദലേഖനങ്ങൾ മൂന്ന് ഭാഗങ്ങളായി യൂട്യൂബിലുണ്ട്.
No comments:
Post a Comment