ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 16 November 2021

'മലയാള ടെലിവിഷന്‍;മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ സാക്ഷ്യങ്ങള്‍

 'ലയാള ടെലിവിഷന്റെ നാൾവഴികൾ' ആറാം ഭാഗത്തിൽ ( 2021 സെപ്റ്റംബർ 4 ),ക്ലബ് ഹൗസ് മീഡിയ റൂമിൽ , മുതിർന്ന മാധ്യമ പ്രവർത്തകരായ നീലനും എൻ.പി ചന്ദ്രശേഖരനും അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെച്ചു.


23 വർഷം തൃശ്ശൂരിലെ മലയാളം 'എക്സ്പ്രസ് ' ദിനപ്പത്രത്തിൽ പ്രവർത്തിച്ച നീലൻ,ഏഷ്യാനെറ്റിന്റെ ആരംഭകാലത്ത് പ്രൊഡ്യൂസറായാണ് തുടങ്ങിയത്.
' ഒരേ തൂവൽ പക്ഷികൾ', 'അമ്മ അറിയാൻ' എന്നീ സിനിമകളിൽ അഭിനയിക്കുകയും കുറച്ചു പുസ്തകങ്ങൾ എഴുതുകയും ചെയ്ത താൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർത്ഥികൾക്ക് ഒപ്പമാണ് അവിടെ പ്രവർത്തിച്ചത്.ശരത്ചന്ദ്രൻ ,എം.ആർ രാജൻ,മുകേഷ് തുടങ്ങിയവർ അന്ന് ഒപ്പമുണ്ടായിരുന്നു. താൻ നിർമ്മിച്ച 'നേർക്കുനേർ' , 'അന്വേഷണം',' അതിഥി ' തുടങ്ങിയ പരമ്പരകൾ ഏറെ ശ്രദ്ധേയമായതായി അദ്ദേഹം ഓർക്കുന്നു. അബു എബ്രഹാമിനെ അഭിമുഖം നടത്തിക്കൊണ്ടാണ് 'അതിഥി' ആരംഭിച്ചത്.ചേകന്നൂർ മൗലവിയുടേയും സിസ്റ്റർ അഭയയുടേയും കൊലപാതകങ്ങളെ ക്കുറിച്ചുള്ള 'അന്വേഷണം' പരിപാടികൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. സിസ്റ്റർ അഭയയെക്കുറിച്ചുള്ള പരിപാടിയിൽ തങ്ങൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയ അപമാനകരമായ പരാമർശങ്ങൾക്കെതിരെ അഭയയുടെ അമ്മ മാനനഷ്ടക്കേസ് നൽകിയപ്പോൾ, പരിപാടിയുടെ ടേപ്പുമായി ഹൈക്കോടതിയിൽ ഹാജരാകാൻ തന്നോട് ആവശ്യപ്പെട്ടു. കോടതിയിലെത്തേണ്ടതിന്റെ തലേദിവസം ഭീകരമായ മർദ്ദനമേറ്റു.ഇടിക്കട്ട വച്ചാണ് ചിലർ മർദ്ദിച്ചത്. ആശുപത്രിയിൽ കിടക്കേണ്ടി വന്നു.
എന്നാൽ,ഇപ്പോൾ കാണുന്ന ത്ര ഭീകരമായ മതാന്ധത അന്ന് ഉണ്ടായിരുന്നില്ല. സത്യം തെളിയണമെന്ന അഭിപ്രായമുള്ള ചിലർ അന്നുണ്ടായിരുന്നു.
ഏഷ്യാനെറ്റ് വാർത്താ ബുള്ളറ്റിൻ തുടങ്ങിയതിന്റെ മുന്നൊരുക്കങ്ങൾ അദ്ദേഹം വിശദീകരിച്ചു. പത്ര മാധ്യമങ്ങളിലെ അനുഭവസമ്പത്തും ആയി വന്ന ഒരു ടീമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ബി.ആർ.പി.ഭാക്സറായിരുന്നു പരിശീലനവും മേൽനോട്ടവും വഹിച്ചത്. മദ്രാസിലിരുന്ന് ശശികുമാർ നിർദ്ദേശങ്ങൾ തരുകയും നിരന്തരം ഇടപെടുകയും ചെയ്തു.
വാർത്താസംപ്രേഷണം തുടങ്ങും മുൻപ് പരീക്ഷണാ ടിസ്ഥാനത്തിൽ കുറേ ഡ്രൈ ബുള്ളറ്റിനുകൾ ചെയ്തു. എൻ.കെ. രവീന്ദ്രനായിരുന്നു അത് വായിച്ചിരുന്നത്. എൻ പി ചന്ദ്രശേഖരനായിരുന്നു , ന്യൂസ് എഡിറ്റർ.ഒരിക്കൽ രവീന്ദ്രന് വായിക്കാൻ കഴിയാതെ വന്നപ്പോൾ പ്രമോദ് രാമൻ ആദ്യമായി ബുള്ളറ്റിൻ വായിച്ചു. ഇന്ത്യയിൽ അപ് ലിങ്കിങ്ങ് അനുവദിക്കാത്തതിനാൽ, ഫിലിപ്പൈൻസിൽ നിന്നായിരുന്നു ആദ്യ ബുള്ളറ്റിൻ സംപ്രേഷണം ചെയ്തത്. അത് വായിച്ചത് പ്രമോദ് രാമനായിരുന്നു.പ്രൊഡ്യൂസറായ തനിക്കൊപ്പം രവീന്ദ്രനും ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ വൈകുന്നേരം 7 മണിക്കും പിന്നീട് ഉച്ചയ്ക്കും ബുള്ളറ്റിനുകൾ പ്രക്ഷേ പണം ചെയ്യാൻ തുടങ്ങി. തുടർന്ന്, അപ് ലിങ്കിങ്ങ് സിംഗപ്പൂരിലേക്കും തമിഴ്നാട്ടിലെ കൊരട്ടൂരി ലേക്കും മാറ്റി. മായ, എം.വി. നികേഷ് കുമാർ, റാണി, ഷാഹിന എന്നിവർ ഇവിടെ വാർത്താ വായനക്കാരായിരുന്നു.പിന്നീട് കേരളത്തിൽ നിന്ന് ആരംഭിച്ചപ്പോൾ , ഗോർക്കി ഭവനിൽ നിന്നായിരുന്നു തുടക്കം.
ഇ.എം.എസ് തന്റെ വീക്ഷണങ്ങൾ പങ്കു വച്ചിരുന്ന 'എന്റെ 'നോട്ടത്തിൽ , 'മുഖ്യമന്ത്രിയോട് ചോദിക്കാം ', 'ലോകം പോയ വാരം' തുടങ്ങിയ പരിപാടികളുടെ പ്രൊഡ്യൂസറും
നീലനായിരുന്നു.
അന്ന്,ഇ.എം.എസിന്റെ വീട്ടിൽ എല്ലാ ആഴ്ചയും പോകുമായിരുന്നു.ഇ .കെ നായനാർ നിഷ്കളങ്കനായ, ജനകീയ മുഖമുള്ള ഭരണാധികാരിയാണെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയത് 'മുഖ്യമന്ത്രിയോട് ചോദിക്കാം 'എന്ന പരിപാടിയായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആദരാഞ്ജലികൾ അർപ്പിക്കാൻ തടിച്ചു കൂടിയ ജനലക്ഷങ്ങൾ ആ ജനപ്രിയതയുടെ സാക്ഷ്യമാണെന്നും നീലൻ പറഞ്ഞു.അത്തരമൊരു പരിപാടി ഇപ്പോൾ ആരംഭിക്കേണ്ട ആവശ്യമുണ്ട്.
ടെലിവിഷൻ ഇപ്പോഴും ജനങ്ങളുടെ അഭിപ്രായ രൂപവല്ക്കരണത്തെ സ്വാധീനിക്കുന്നുണ്ട്. കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനങ്ങൾ, എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വാർത്തകൾ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന ഇക്കാലത്ത് മാദ്ധ്യമ പ്രവർത്തകർ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. പക്ഷേ, ചിലപ്പോഴൊന്നും അങ്ങനെ ഉണ്ടാകുന്നില്ല.
ആദ്യ കാലത്തെ ശ്രദ്ധേയമായ പരിപാടികളുടെയെല്ലാം ആശയം സ്ഥാപകനായ ശശികുമാറിന്റേതായിരുന്നു. ടെലിവിഷൻ ചാനലുകളിൽ പ്രവർത്തിക്കുന്നവർ വ്യത്യസ്ത ചട്ടക്കൂടുകൾക്കകത്താണെങ്കിലും,ചെയ്യുന്ന പരിപാടികളിൽ തങ്ങളുടെ കൈമുദ്ര പതിപ്പിക്കാൻ കഴിയണമെന്ന് നീലൻ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത മാധ്യമങ്ങളിൽ ദീർല കാലം പ്രവർത്തിച്ച നീലൻ വിശ്വസിക്കുന്നത്, വാക്കിന്റെ ബലം ദൃശ്യങ്ങൾക്കില്ല എന്നാണ്. കേരളത്തിൽ സാമൂഹിക നവോത്ഥനം തിരിച്ചടി നേരിടുകയാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്."പൂണൂൽ പൊട്ടിച്ചെറിഞ്ഞവരുടെ പിൻതലമുറക്കാർ, വീണ്ടും പൂണൂലിടേണ്ട കാലം''.
സാമൂഹിക ബോധവും പൗരബോധവുമുള്ള ഒരു ടീമായിരുന്നു ഏഷ്യാനെറ്റ് വാർത്താവിഭാഗത്തിൽ ആദ്യം ഉണ്ടായിരുന്നതെന്ന് എൻ.പി ചന്ദ്രശേഖരൻ പറഞ്ഞു ഒരു പത്രപ്രവർത്തകൻ തുടങ്ങിയ ചാനൽ ആയിരുന്നു അത്. അല്ലായിരുന്നുവെങ്കിൽ, മലയാള ടെലിവിഷന്റെ വാർത്താസരണി മറ്റൊന്നാകുമായിരുന്നു.
ദേശാഭിമാനിയിലും സദ്‌വാർത്തയിലും പ്രവർത്തിച്ച ശേഷ ഏഷ്യാനെറ്റിൽ എത്തിയ കാലത്ത് മലയാളം ടെലിവിഷൻ വാർത്താ രീതികളുടെ ബീജാവാപം നടക്കുകയായിരുന്നു.ഒന്നുമില്ലായ്മയിൽ നിന്നാണ് അതിന്റെ തുടക്കം.
സംഭവങ്ങളെ അങ്ങനെ തന്നെ വിളിച്ചു പറയലല്ല, വാർത്ത.അത് ചരിത്രപരമായ രേഖപ്പെടുത്തലാണ്. അങ്ങനെ ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഉള്ളടക്കത്തെക്കുറിച്ച് നിരന്തരമായ ചർച്ചകൾ നടത്തിയിരുന്നു.ഭൂലൻദേവി യുടെ കൊലപാതകം, മാധവിക്കുട്ടിയുടെ മതംമാറ്റം തുടങ്ങിയ വാർത്തകൾ ഏഷ്യാനെറ്റ് അവതരിപ്പിച്ചതിൽ മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിച്ചതായി അദ്ദേഹം ഉദാഹരിച്ചു.സവർണ്ണ നിർമ്മിതമായ ഒരു
സംഘബോധം ഈ വാർത്തകളുടെ അവതരണത്തിൽ മറ്റു മാധ്യമങ്ങളെ നയിച്ചപ്പോൾ, ഏഷ്യാനെറ്റ് വാർത്തകൾ അങ്ങനെയായിരുന്നില്ല.
ഇങ്ങനെയുള്ള വേറിട്ട നോട്ടങ്ങൾ സാധ്യമായതിനൊരു കാരണം ആ ടീമിന്റെ രസതന്ത്രം തന്നെയായിരുന്നു.
പുതിയ ടെക്നോളജി പ്രയോഗിക്കുമ്പോൾ , വാർത്തകളിൽ അസത്യത്തിന്റെ ബിംബങ്ങൾ കടന്നുവരും. ശതകോടി മുതൽമുടക്കുള്ള മാധ്യമ വ്യവസായത്തിൽ ജീർണ്ണത കടന്നുവരിക സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ,മൂല്യങ്ങൾ മുറുകെ പിടിച്ചുള്ള നഷ്ടങ്ങൾ വിലപ്പെട്ടതാണ്.അതിനുവേണ്ടി അനുഷ്ഠിക്കുന്ന ത്യാഗങ്ങൾ വിലമതിക്കപ്പെടും.
മുൻപ് സംപ്രഷണം ചെയ്ത ഒരു ഡോക്യുമെന്ററിക്ക് 'തെണ്ടികളുടെ ദൈവം ' എന്ന പേര് നൽകിയത് അദ്ദേഹം അനുസ്മരിച്ചു.ഇന്ന് മാധ്യമരംഗത്തും നവോത്ഥാനമൂല്യങ്ങൾ വെല്ലുവിളികൾ നേരിടുന്നു.
ടെലിവിഷൻ റേറ്റിംഗ് രീതി ഊഹാധിഷ്ഠിതമാണ്. ജനകീയ ആവശ്യങ്ങൾ നിറവേറ്റുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിന് ഇത് വിഘാതം ഉണ്ടാക്കുന്നു.സാമൂഹികവും ചരിത്രപരവുമായ പമ്പരവിഡ്ഢിത്തങ്ങൾ കാണുന്ന ഒരു സമൂഹമുണ്ട്.ടെലിവിഷൻ പരിപാടികൾ നന്നാകാൻ , ശ്രദ്ധ അർഹിക്കുന്ന ഒരു സമൂഹം കൂടി ആവശ്യമുണ്ടെന്നും എൻ. പി ചന്ദ്രശേഖരൻ നിരീക്ഷിച്ചു.
ഡി.പ്രദീപ് കുമാർ ,കെ . ഹേമലത എന്നിവർ മോഡറേറ്റർമാരായിരുന്നു. പത്മനാഭ മല്ല്യ , എ.സുധീർ ബാബു,ശിഷ്യാദിന, ആർ.രാഹുൽ , പി.കെ. രാജീവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

'മലയാള ടെലിവിഷന്റെ നാൾവഴികൾ' ആറാം ഭാഗത്തിന്റെ ശബ്ദലേഖനം മൂന്ന് ഭാഗങ്ങളായി യൂട്യൂബിലുണ്ട്.
(Recorded and uploaded by R.Rahul,Kerala Media Academy).                                                                                                                       

 
‘മലയാള ടെലിവിഷൻ്റെ നാൾവഴികൾ‘ പരമ്പരയുടെ ഏഴാം ഭാഗത്തിൽ (11.9.2021) മുതിർന്ന മാദ്ധ്യമപ്രവർത്തകരായ സി. എൽ. തോമസ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ, ഏഷ്യാനെറ്റ്,മുൻ എഡിറ്റർ-ഇൻ-ചീഫ്, മീഡിയ വൺ), എൻ. പി. ചെക്കുട്ടി ( ആദ്യകാല ന്യൂസ് എഡിറ്റർ,കൈരളി) എന്നിവർ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചു. ഒപ്പം,നീലനും കെ. രാജഗോപാലും സംസാരിച്ചു.
1995 സെപ്തംബർ 30 ന് ഏഷ്യാനെറ്റിൽ വാർത്താബുള്ളറ്റിൻ തുടങ്ങിയ പശ്ചാത്തലം വിവരിച്ചു കൊണ്ടായിരുന്നു, സി.എൽ. തോമസ് ആരംഭിച്ചത്.
മലയാള ടെലിവിഷൻ രംഗത്ത് വ്യത്യസ്തമായ വാർത്താശൈലി തുടങ്ങിയത് ഏഷ്യാനെറ്റാണ്. സർക്കാരിൻ്റെ വികസന വാർത്തകൾക്ക് പ്രാധാന്യം നൽകിയുള്ള ദൂരദർശൻ വാർത്താശൈലിക്ക് പകരം, രാഷ്ട്രീയ പ്രാധാന്യമുള്ള വാർത്തകൾക്ക് ഈ ബുള്ളറ്റിനിൽ ഇടം കിട്ടി. സംഭവങ്ങളെ സംവാദാത്മകമായി സമീപിച്ചു തുടങ്ങി.
വാർത്തകൾ വസ്തുതാപരമായിരിക്കണം എന്ന നിഷ്കർഷ തുടക്കം മുതൽ ഉണ്ടായിരുന്നു. വസ്തുതയാണെന്ന് ബോധ്യപ്പെടാത്ത ഒന്നും നൽകരുതെന്ന് അന്ന് എഡിറ്റോറിയൽ അഡ്വൈസറായിരുന്ന ബി. ആർ. പി ഭാസ്കർ നിർദ്ദേശിച്ചു. നിജസ്ഥിതി അറിഞ്ഞു മാത്രം വാർത്തകൾ നൽകണമെന്ന അദ്ദേഹത്തിന്റെ കർശന നിലപാട് ശരിയാണെന്ന് പിൽക്കാല മാദ്ധ്യമജീവിതാനുഭവങ്ങൾ ബോദ്ധ്യപ്പെടുത്തി.
നീലൻ ആയിരുന്നു ആദ്യകാലത്തെ ന്യൂസ് എഡിറ്റർ. വാർത്താ ബുള്ളറ്റിൻ ആരംഭിക്കുന്നതിന് മുമ്പുതന്നെ ‘കണ്ണാടി ’ പോലുള്ള വാർത്താധിഷ്ഠിത പരിപാടികൾ തുടങ്ങിയിരുന്നു.ടി.എൻ ഗോപകുമാർ ഏഷ്യാനെറ്റിൽ ചേർന്നിരുന്നില്ലെങ്കിലും സ്ഥാപകനായ ശശികുമാറിനും സക്കറിയക്കുമൊപ്പം ചാനലിന്റ ആരംഭകാലത്ത് നിർണ്ണായക സംഭാവനകൾ നൽകിയതായി തോമസ് അനുസ്മരിച്ചു.
ഇന്ത്യയിൽ അപ്പ്ലിങ്കിങ്ങ് അനുവദിക്കാതിരുന്നതിനാൽ ഫിലിപ്പീൻസിലെ സുബിക്ബേ ദ്വീപിൽ നിന്നായിരുന്നു വാർത്തകൾ സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. ന്യൂസ് ഡെസ്ക് പ്രവർത്തിച്ചിരുന്നത് തിരുവനന്തപുരത്തും. ദൃശ്യങ്ങൾ ദ്വീപിൽ എത്തിക്കാൻ മൂന്ന് നാല് ദിവസമെങ്കിലും എടുക്കും.പക്ഷേ, രണ്ടിടത്തും റോയിട്ടർ ലഭ്യമാക്കിയ വാർത്തകളും ദൃശ്യങ്ങളും കിട്ടിയിരുന്നതിനാൽ ദേശീയ - അന്താരാഷ്ട്ര വാർത്തകൾക്കൊപ്പം അപ്പപ്പോൾ തന്നെ ആ ദൃശ്യങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു.സംസ്ഥാനത്തെ വാർത്തകളുടെ ദൃശ്യങ്ങൾ പല ദിവസങ്ങൾ വൈകി മാത്രം ബുള്ളളറ്റിനിൽ വന്നിരുന്നതിന് പഴികേട്ടിരുന്നു.
അപ് ലിങ്കിങ്ങ് സിംഗപ്പൂരിലേക്ക് മാറ്റിയതിനെ തുടർന്ന്, സുബിക്ക്ബേയിലെ സംവിധാനത്തിന്റെ ഉടമസ്ഥൻ ഏഷ്യാനെറ്റ്സംഘത്തെ ഒരു ദിവസം തടഞ്ഞു വച്ച അനുഭവവും അദ്ദേഹം വിവരിച്ചു.എൻ. കെ രവീന്ദ്രനും പ്രമോദ് രാമനും വളരെ സാഹസികമായാണ് അവിടെ നിന്ന് രക്ഷപ്പെട്ട് , സിംഗപ്പൂരിൽ എത്തിയത്.
ഇടതുപക്ഷ നിലപാടുള്ളവരായിരുന്നു ആദ്യവാർത്താ സംഘത്തിലുണ്ടായിരുന്നത്. എങ്കിലും, ഏഷ്യാനെറ്റ് പാർട്ടി നാവായി ഒരിക്കലും പ്രവർത്തിച്ചില്ല.എന്നും വാർത്തകളുടെ ഉള്ളടക്കത്തോടും സമൂഹത്തോടും പ്രതിജ്ഞാബദ്ധരായിരുന്നു. അങ്ങനെ ഒരു ദിശാബോധം തങ്ങൾക്കുണ്ടായിരുന്നു. എല്ലാവരും ജനപക്ഷത്ത് ഉറച്ചുനിന്നു .
ഏഷ്യാനെറ്റിൽ എക്സിക്യൂട്ടീവ് എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ച സി.എൽ തോമസ് പിൽക്കാലത്ത് മീഡിയവൺ ചാനലിലെ എഡിറ്റർ- ഇൻ- ചീഫ് ആയും പ്രവർത്തിച്ചു.
ഏഷ്യാനെറ്റിൻ്റെ മാനേജ്മെൻറ്കൾ മാറി -മാറി വന്നുവെങ്കിലും, വാർത്താബുള്ളറ്റിനുകളുടെ സ്വഭാവം ആദ്യകാല തത്ത്വങ്ങളിൽ തന്നെ ഏറിയും കുറഞ്ഞും ഉറച്ചു നിൽക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
‘മീഡിയ വൺ‘ ചാനലിൻ്റെ ഉടമസ്ഥർ മതസംഘടനയാണെങ്കിലും അത് അവരെടെ ആശയപ്രചാരണത്തിനുള്ള ചാനലല്ല. ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള സ്വാതന്ത്രം ഉണ്ടായിരുന്നു. ഏറ്റവും താഴെതട്ടിലുള്ളവരുടെ നാവായി മാറുകയായിരുന്നു ലക്ഷ്യം. അതിൽ വലിയൊരളവോളം വിജയിക്കാൻ കഴിഞ്ഞതായി തോമസ് പറഞ്ഞു.
അച്ചടി,ദൃശ്യ മാദ്ധ്യമങ്ങളുടെ ഭാഷകൾ വ്യത്യസ്തമാണ്. മിക്കപ്പോഴും ദൃശ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയുമാണ് ടെലിവിഷൻ സംസാരിക്കുന്നത്.
മിക്ക ദേശീയമാദ്ധ്യമങ്ങളും ഭരണകൂടത്തിൻ്റേയും സാമ്പത്തികശക്തികളുടേയും താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നവയാണെന്ന് സി. എൽ തോമസ് നിരീക്ഷിച്ചു.
അന്ന് നിലവിലുള്ള മൂന്ന് ചാനലുകളിൽ നിന്ന് വ്യത്യസ്തമായ പുതിയ സമീപനമായിരുന്നു ,2000 ആഗസ്റ്റ് 17നു ആരംഭിച്ച കൈരളി ചാനലിനുണ്ടായിരുന്നതെന്ന് ആദ്യ ടീമിൽ അംഗമായിരുന്ന എൻ. പി. ചെക്കുട്ടി പറഞ്ഞു. പാർട്ടിയുടെ ചാനൽ എന്ന നിലയിൽ വാർത്തകളിൽ വിശ്വാസ്യത നിലനിർത്തുക ശ്രമകരമായിരുന്നു.
മാദ്ധ്യമധർമ്മത്തെക്കുറിച്ച് എഡിറ്റോറിയൽ യോഗങ്ങളിൽ എന്നും ചർച്ചകളും സംവാദങ്ങളുമുണ്ടായിരുന്നു.ചാനലിൻ്റെ രാഷ്ട്രീയ ചുമതല വഹിച്ച ഡോ. തോമസ് ഐസക്കിനും എം. എ ബേബിക്കും മാദ്ധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഉയർന്ന പൊതു സമീപനമാണുണ്ടായിരുന്നത്. പക്ഷേ,സമ്മർദ്ദങ്ങളും കക്ഷിരാഷ്ട്രീയ പ്രശ്നങ്ങളുമുണ്ടായി. അത് പല മാദ്ധ്യപ്രവർത്തകരുടേയും പുറത്താക്കലിനും കൊഴിഞ്ഞുപോകലിനും വഴിയൊരുക്കി.
രാഷ്ട്രീയ താല്പര്യങ്ങൾ മാദ്ധ്യപ്രവർത്തനത്തിൽ വിപരീതഫലങ്ങളുണ്ടാക്കുമെന്നതാണ് അനുഭവം.
നാലു വർഷത്തിൽ താഴെ മാത്രമാണ് കൈരളി ചാനലിൽ പ്രവർത്തിച്ചത്. ദുബായിലേക്ക് സ്ഥലം മാറ്റിയതിനാൽ രാജിവെച്ചു.
വ്യക്തിപരമായ നിലപാടുകൾ മുറുകെപ്പിടിച്ചു കൊണ്ട് ,പ്രതിബദ്ധമായ
മാദ്ധ്യമപ്രവർത്തനം നടത്തുക വെല്ലുവിളിയാണ്. അതെക്കുറിച്ച് സംവാദങ്ങളുണ്ടായിട്ടുണ്ട്.അതൊരു ഞാണിന്മേൽക്കളിയായിരുന്നു.അന്തിമമായി അതിൽ പരാജയപ്പെട്ടതായി എൻ. പി. ചെക്കുട്ടി പറഞ്ഞു.
മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയിൽ തകർച്ചയുണ്ട്. അവയ്ക്ക് സോഷ്യൽ അക്കൗണ്ടബിലിറ്റി ഉണ്ടാക്കിയെടുക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും ചെക്കുട്ടി പറഞ്ഞു.
വിശ്വാസ്യതയിൽ ഇന്ത്യയിലെ ടെലിവിഷൻ വാർത്താമാദ്ധ്യമങ്ങൾ അച്ചടിമാദ്ധ്യമങ്ങളിലേതിനെക്കാൾ താഴെയാണെന്നാണ് ‘റോയിട്ടർ‘നടത്തിയ സർവ്വെയുടെ ഏറ്റവും പുതിയ ഫലം വെളിപ്പെടുത്തുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തുകൊണ്ട്,ബിജു ഗോവിന്ദ്(‘ദ ഹിന്ദു‘) അഭിപ്രായപ്പെട്ടു. പത്രങ്ങളിൽ ‘ടൈംസ് ഓഫ് ഇന്ത്യ‘യ്ക്കും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിൽ ദൂരദർശൻ ,ആകാശവാണി വാർത്തകൾക്കുമാണ് ഏറ്റവും വിശ്വാസ്യതയുള്ളത്. ടെലിവിഷൻ ന്യൂസ് ബുള്ളറ്റിനുകളിൽ തിരുത്തൽ പ്രക്രിയയോ,മാദ്ധ്യമപ്രവർത്തകർക്ക് പരിശീലനമോ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യത്വരഹിതമായ പിരിച്ചുവിടലുകൾ കൈരളി ചാനലിൽ ഉണ്ടായതായി ഉദാഹരണങ്ങൾ നിരത്തി, കെ. രാജഗോപാൽ പറഞ്ഞു.
കേരളത്തിൽ, ടെലിവിഷൻ്റെ ഭാഷ ലളിതമായ മലയാളമായിരിക്കണമെന്ന് നീലൻ പറഞ്ഞു.‘ദ ഇന്ത്യൻ എക്പ്രസ്’(ഡൽഹി) പോലുള്ള പത്രങ്ങൾ ഇപ്പോഴും പഴയ പാരമ്പര്യം കാത്തുസൂക്ഷിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർ. രാഹുലും ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ്കുമാറും കെ. ഹേമലതയുമായിരുന്നു മോഡറേറ്റർമാർ.
ഈ പരിപാടിയുടെ ശബ്ദലേഖനത്തിന്റെ ലിങ്കുകൾ:
(Recorded and uploaded by R.Rahul).

                                                                                                                                                         
' മലയാള ടെലിവിഷന്റെ നാൾവഴികൾ' എട്ടാം ഭാഗത്തിൽ ശനിയാഴ്ച (സെപ്റ്റംബർ 18) ക്ലബ്ബ് മീഡിയ റൂമിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ എന്‍..കെ രവീന്ദ്രൻ ,പ്രമോദ് രാമൻ, എം.എസ് ബനേഷ് എന്നിവർ തങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചു.
1995 സെപ്റ്റംബർ 30ന് ഫിലിപ്പൈൻസിലെ സുബിക് ബേ ദ്വീപിൽ നിന്ന് ഇന്ത്യയിലെ ഉപഗ്രഹ ടെലിവിഷൻ ചാനലുകളിൽ നിന്നുള്ള ആദ്യത്തെ തൽസമയ വാർത്ത പ്രമോദ് രാമൻ വായിച്ചപ്പോൾ, അതിന്റെ പ്രൊഡ്യൂസറായിരുന്ന എൻ.കെ രവീന്ദ്രൻ , ചാനലിന്റെ തുടക്ക കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്.
മാധ്യമത്തിന്റെ കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടറായിരിക്കുമ്പോൾ ഏഷ്യാനെറ്റിലേക്ക് ശശികുമാർ ക്ഷണിച്ചു.വാർത്തകൾ അന്ന് തുടങ്ങിയിരുന്നില്ല . വാർത്താവിഭാഗത്തിലെ മിക്കവരും പത്രക്കാർ. ടെലിവിഷൻ അനുഭവങ്ങൾ തീരെ പരിമിതം. ദൃശ്യാനുഭവങ്ങൾ കുറവ്. ചിലർക്ക് സിനിമാബന്ധം ഉണ്ടായിരുന്നു. പത്രങ്ങളെ അനുകരിച്ചായിരുന്നു ആദ്യ കാലത്ത് വാർത്തകൾ തയ്യാറാക്കിയിരുന്നത്. പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ദേശീയ വാർത്തകൾ,സ്പോർട്സ് എന്നിങ്ങനെ തല വാചകങ്ങൾ , വാർത്തകൾ കൊടുത്തിരുന്നത്.
ഇന്ത്യയിൽ അപ് ലിങ്കിങ്ങ് സംവിധാനം ഇല്ലാത്തതിനാലായിരുന്നു ഫിലിപ്പൈൻസിലേക്ക് അയച്ചത്. ആ രാജ്യത്തെ കുറിച്ച് പരാമർശമുള്ള ഒരു പുസ്തകം ബി.ആർ. പി ഭാസ്കർ നല്കിയതായി രവീന്ദ്രൻ ഓർക്കുന്നു.
ആദ്യകാല വാർത്താ ബുള്ളറ്റിനുകൾ കേരളത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമേ കണ്ടിരിക്കാൻ ഇടയുള്ളൂ. തൃശ്ശൂരിലെ എഴുത്തച്ഛൻ ഗ്രൂപ്പ് നിർമ്മിച്ച പ്രത്യേകതരം ഹെലിക്കൺ ആന്റിന ഉപയോഗിച്ചായിരുന്നു ടെലിവിഷൻ പരിപാടികൾ കണ്ടിരുന്നത്. അത് ചില സ്ഥലങ്ങളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ആഞ്ചലോ കൊടുങ്കാറ്റടിച്ച സമയത്ത് വാർത്താ പ്രക്ഷേപണം മുടങ്ങി. അപ് ലിങ്കിംഗ് സംവിധാനം പിന്നീട് സിംഗപ്പൂരിലേക്ക് മാറ്റി.
അക്കാലത്തെ മാധ്യമപ്രവർത്തകരിൽ മിക്കവരും ഇടതുപക്ഷക്കാർ ആയിരുന്നുവെങ്കിലും ഏഷ്യാനെറ്റ്, ഉള്ളടക്കത്തിൽ ഒരു ഇടതുപക്ഷ ചാനൽ ആയിരുന്നില്ല. മാത്രമല്ല, അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനുമായി ശശികുമാറിന് വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു .ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ വകവയ്ക്കാതെയായിരുന്നു ,കെ.എസ്.ഇ.ബി പോസ്റ്റുകളിലൂടെ കേബിൾ വലിക്കുവാൻ മുഖ്യമന്ത്രി നൽകിയത്.പത്രവിശേഷം, എന്റെ കേരളം,പൾസ്, വായനശാല തുടങ്ങിയ സാമൂഹികപ്രതിബദ്ധതയുള്ള പരിപാടികൾക്കൊപ്പം സിനിമകളെ അടിസ്ഥാനമാക്കിയുള്ള പ്രിയമുള്ള പാട്ടുകൾ, പാട്ടുപെട്ടി,സിനിമാല തുടങ്ങിയ ധാരാളം പരിപാടികളും അന്ന് പ്രക്ഷേപണം ചെയ്തിരുന്നു.മലയാളം ടെലിവിഷനിലെ പൈങ്കിളി സീരിയലുകൾക്ക് തുടക്കംകുറിച്ചത് 'സ്ത്രീ' പരമ്പരയായിരുന്നു.
താൻ കൂടി അവതാരകനായിരുന്ന 'ന്യൂസ് അവർ ' എന്ന പ്രതിദിന പരിപാടിയെ കുറിച്ചും രവീന്ദ്രൻ സംസാരിച്ചു. ഇന്നത്തെ പ്പോലെ അവതാരക കേന്ദ്രീകൃതമായിരുന്നില്ല, അത്. ഓരോ ദിവസത്തെയും പ്രധാന വാർത്തകളുടെ സമഗ്ര അവതരണമായിരുന്നു അത്. ആദ്യ ദിവസത്തെ പരിപാടിയിൽ ഇ.കെ നായനാർ ,വി.എം സുധീരൻ തുടങ്ങിയവരുമായുള്ള അഭിമുഖവും ഉണ്ടായിരുന്നു.
ആദിവാസികളടക്കമുള്ള അരികുവൽകൃതരുടെ ജീവിത പ്രശ്നങ്ങൾ കെ.ജയചന്ദ്രൻ നിരന്തരം റിപ്പോർട്ട് ചെയ്തു. അത്തരം ഗ്രൗണ്ട് റിപ്പോർട്ടിങ്ങുകൾ ഇപ്പോൾ തീരെ കുറഞ്ഞിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. അവതാരകരുടെ വിഗ്രഹ വല്ക്കരണമാണ് ഇപ്പോൾ നടക്കുന്നത്. ദൃശ്യങ്ങൾക്കു പകരം റിപ്പോർട്ടർമാരുടെ വാക്ധോരണികളാൽ ബുള്ളറ്റിനുകൾ നിറയുന്ന കാലമാണിത്.
സെൻസേഷണലൈസ് ചെയ്യുക വഴി, പലപ്പോഴും വിനോദ ചാനലുകൾക്ക് മുകളിലാണ് ചില വാർത്താ പരിപാടികളുടെ റേറ്റിംഗ് .
ചർച്ചകളും വാർത്താധിഷ്ഠിതപരിപാടികളും കേരളീയരുടെ അഭിപ്രായ രൂപവല്ക്കരണത്തെ സ്വാധീനിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് സർക്കാരിനെതിരെ ചാനലുകൾ നിരന്തരം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ജനങ്ങൾ വിശ്വസിച്ചില്ല എന്നത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തെ ഒരു കൺസ്യൂമർ സൊസൈറ്റി ആക്കുന്നതിൽ ടെലിവിഷൻ ചാനലുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും എൻ.കെ.രവീന്ദ്രൻ പറഞ്ഞു.ചാനലുകളിൽ ഏകീകൃത ഭാഷാശൈലിയോ സ്റ്റൈൽ ബുക്കോ ആവശ്യമില്ല. ഇത് ഉണ്ടാക്കാനുള്ള ശ്രമം ഏഷ്യാനെറ്റിൽ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
'സദ്‌വാർത്ത' ദിനപ്പത്രത്തിൽ നിന്ന് ഏഷ്യാനെറ്റിൽ ചേർന്ന താൻ തികച്ചും അപ്രതീക്ഷിതമായാണ് വാർത്താ വായനക്കാരനായതെന്ന് പ്രമോദ് രാമൻ പറഞ്ഞു.വാർത്താ അവതാരകൻ ആയി നിശ്ചയിച്ചിരുന്ന രാജേഷ് രാമചന്ദ്രൻ 'ദ വീക്കി'ൽ ചേർന്നതിനെ തുടർന്നായിരുന്നു തനിക്ക് ആ നിയോഗം ഉണ്ടായത്.
സുബിക്ബേയിലേക്കുള്ള വിമാന യാത്ര തന്നെ പ്രതികൂല കാലാവസ്ഥ കാരണം അപകടം പിടിച്ചതായിരുന്നു. അവിടെ,മറ്റു ചില ടെലിവിഷൻ ചാനലുകൾക്കൊപ്പം വാർത്തകൾ പ്രക്ഷേപണം ചെയ്യാനും പ്രൊഡ്യൂസ് ചെയ്യാനുമുള്ള സംവിധാനം വാടകയ്ക്ക് എടുത്തിരുന്നു.അന്ന് ദൃശ്യങ്ങൾ വളരെ പരിമിതം.താനും എൻ.കെ രവീന്ദ്രനും എന്നും വാർത്തകൾ മാറി -മാറി അവതരിപ്പിച്ചു .ലേഖകരുടെ വാർത്തകൾ ഫാക്സിൽ കിട്ടിത്തുടങ്ങിയത് പിന്നീടാണ്. അപ് ലിങ്കിംഗ് സിംഗപ്പൂരിലേക്ക് മാറ്റിയപ്പോൾ , സ്ഥാപന ഉടമയായ അമേരിക്കക്കാരൻ ഒരു ദിവസം വൈകുന്നേരം വരെ തടഞ്ഞു നിർത്തി.വിസ കാലാവധി തീരുന്നതിനു ഒന്നോ രണ്ടോ ദിവസം മുമ്പ് അവിടെനിന്ന് ഒരുവിധം രക്ഷപ്പെട്ടു.
ടെലിപ്രോംപ്റ്റിങ്ങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സിംഗപ്പൂരിൽ ഉണ്ടായി. 1996 ലും പിന്നീടുമുണ്ടായ രണ്ട് പ്രധാന തെരഞ്ഞെടുപ്പുകളുടെ തൽസമയ പ്രക്ഷേപണങ്ങൾ അവിടെനിന്നും ചെയ്തു. ശശികുമാറും ടി.എൻ ഗോപകുമാറും അവിടെ നിന്ന് ടെലിഫോണിലൂടെ രാഷ്ട്രീയ നേതാക്കളെ ബന്ധപ്പെട്ട്,തൽസമയ പ്രക്ഷേപണങ്ങൾ നടത്തി. വിവിധ സ്ഥലങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോകൾ തുറന്നതും ഇക്കാലത്താണ്. സ്ത്രീ സീരിയലിൽ നിന്നുള്ള വരുമാനം ഇത്തരം പുതിയ സംവിധാനങ്ങൾക്കായി ഉപയോഗപ്പെടുത്തി.
ഇപ്പോൾ ചാനലുകളിൽ വിഷ്വലുകളുടെ പ്രളയമാണ്.തൽസമയ പ്രക്ഷേപണങ്ങളിൽ റിപ്പോർട്ടർമാരെ വിശ്വസിക്കുകയേ വഴിയുള്ളൂ.അവിടെ എഡിറ്റോറിയൽ നിയന്ത്രണങ്ങൾ പ്രായോഗികമല്ലന്ന് പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു.
കലാകൗമുദിയിൽ പ്രവർത്തിച്ച അനുഭവവുമാ യാണ് താൻ കൈരളി ചാനലിൽ എത്തിയതെന്ന് എം.എസ് ബനേഷ് പറഞ്ഞു. അച്ചടി മാധ്യമങ്ങളിൽ നിന്നുള്ളവരായിരുന്നു മിക്കവരും .അന്ന് കെ.എസ് എഫ് .ഡി.സിയിൽ ഡെപ്യൂട്ടേഷനിൻ പ്രവർത്തിച്ചിരുന്ന ദൂരദർശനിലെ ബൈജു ചന്ദ്രനായിരുന്നു പരിശീലനം നൽകിയത്.
കൈരളിയിൽ ഉടൻ വാർത്താബുള്ളറ്റിൻ ആരംഭിക്കണമെന്ന് നിർദ്ദേശം നൽകിയത് പിണറായി വിജയനാ യിരുന്നു. രാത്രി 8 മണിക്കുള്ള ബുള്ളറ്റിൻ തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത്, സംപ്രേഷണം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷേ, 7.55 ആയിട്ടും അത് റെക്കോർഡ് ചെയ്യാൻ സാധിച്ചില്ല.
അവസാനം, എട്ടുമണിക്ക് അത് തൽസമയം വായിക്കാൻ നിർബന്ധിതമായതായി നന്ന് ന്യൂസ് എഡിറ്ററായിരുന്ന ബനേഷ് ഓർക്കുന്നു.
'വാർത്താവാരം ' എന്ന പ്രതിവാര പരിപാടിയും അവതരിപ്പിച്ചിരുന്നു.അര മണിക്കൂർ ദൈർഘ്യമുള്ള ആ പരിപാടിയിൽ ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട ചില വാർത്തകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന അന്വേഷണങ്ങൾ ഉണ്ടായിരുന്നു. പിന്നീട് അത് ഒറ്റ വിഷയത്തിലേക്ക് കേന്ദ്രീകരിക്കുന്നതായി. അങ്ങനെ, ധാരാളം ഡോക്യുമെന്ററികളും ഉണ്ടായി.
അവതാരകരെ തന്നെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അവതരണശൈലി സ്വീകരിച്ചു. ദൃശ്യങ്ങളുടെ ശക്തി വ്യക്തമാക്കുന്ന ഡോക്യുമെന്ററികൾക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ ലഭിച്ചു. അന്നത്തെ ആരോഗ്യമന്ത്രി പി.ശങ്കരനെ പ്രതിരോധത്തിലാക്കിയ 'പ്രസവ വാർഡ് ' എന്ന ഡോക്യുമെന്ററിക്കും സംസ്ഥാന സർക്കാർ അവാർഡ് നൽകിയതായി അദ്ദേഹം അനുസ്മരിച്ചു.
' ദ ബ്ലൈൻഡ് ലൈബ്രേറിയൻ' എന്ന ഡോക്യുമെന്ററിയുടെ കഥ അദ്ദേഹം വിവരിച്ചു.
ലൈബ്രറി പിടിച്ചെടുക്കാൻ ഒരു രാഷ്ട്രീയ കക്ഷി ആസിഡ് എറിഞ്ഞ് അന്ധനാക്കിയ ഒരു മനുഷ്യന്റെ ജീവിത ദുരന്തങ്ങളുടെ കഥയായിരുന്നു അത്.വികൃതമാക്കപ്പെട്ട മുഖം ആവർത്തിച്ച് കാണിച്ചാൽ പ്രേക്ഷകർ അത് സ്വീകരിക്കുമോ എന്ന ഭയത്താൽ , അതിന്റെ സംപ്രേഷണം മാറ്റിവയ്ക്കപ്പെട്ടു. അതിലെ കഥാപുരുഷന്റെ മരണത്തെ തുടർന്ന് കൈവന്ന വാർത്താ മൂല്യമായിരുന്നു, അത് വെളിച്ചം കാണാൻ ഇടയാക്കിയത്. അതിൽ ആത്മവിമർശനപരമായ ചില ചോദ്യങ്ങൾ കൂടി താൻ ഉന്നയിച്ചതായി ബനേഷ് പറഞ്ഞു.
'ന്യൂസ് അവർ ' ചർച്ചകൾക്ക് ഇപ്പോൾ അടിച്ചേൽപ്പിക്കപ്പെടുന്ന കൃത്രിമത്വമുണ്ട്. വാർത്തകൾക്ക് സമഗ്രത നഷ്ടപ്പെട്ടു.ജനങ്ങൾ ചിന്തിക്കാൻ തുടങ്ങുന്ന നിമിഷം ചാനലുകൾക്ക് പ്രേക്ഷകരെ നഷ്ടപ്പെടും.അങ്ങനെയുള്ള പരിപാടികൾ നൽകാതിരിക്കുന്നത് രാഷ്ട്രീയ അജണ്ട കാരണമാണെന്ന് ബനേഷ് അഭിപ്രായപ്പെട്ടു.
ഇന്ത്യ വിഷൻ മലയാള ടെലിവിഷൻ മാധ്യമരംഗത്ത് വിപ്ലവകരമായ സംഭാവനകൾ നൽകിയെങ്കിലും, വാർത്തകളെ വീണ്ടും പത്രവല്കരിക്കുകയാണ് ചെയ്തതെന്ന വിമർശനം അദ്ദേഹം ഉയർത്തി. എഡിറ്റോറിയൽ സ്വഭാവമുള്ള വാർത്താവതരണ മായിരുന്നു,അത്.
ചാനലുകൾ ഇറങ്ങി ചെല്ലാത്ത ഇടങ്ങളിൽ നിന്ന് സാധാരണ ജനങ്ങൾ
സമൂഹമാധ്യമങ്ങളിലൂടെ കൊണ്ടുവരുന്ന വാർത്തകളും ഇന്ന് ടി.വിയിൽ വരുന്നുണ്ട്. സമൂഹമദ്ധ്യമങ്ങളിലെ തന്നെ സെലിബ്രിറ്റികൾക്കും വിവാദ വിഷയങ്ങൾക്കുമാണ് ചാനലുകൾ പ്രാധാന്യം നൽകുന്നത്. ചാനലുകളുടെ പരാജയമാണ് സമൂഹ മാദ്ധ്യമങ്ങളെ ആശ്രയിക്കാനിടവരുത്തിയത്.
പരിപാടികളെ നിർണ്ണയിക്കുന്നതാര് എന്ന മൗലിക ചോദ്യം ഉന്നയിച്ച അദ്ദേഹം, ഇ .കെ.നായനാരുടെ വിലാപയാത്രയുടെ തത്സയ പ്രക്ഷേപണത്തിലെ ഒരു സംഭവം ഉദാഹരിച്ചു. എൻ.പ്രഭാവർമ്മയായിരുന്നു വിവരണം നൽകിയിരുന്നത്. ആലപ്പുഴയിൽ മൃതദേഹം കാണാനെത്തിയ ഒരു കർഷകത്തൊഴിലാളി സ്ത്രീയുടെ 'എന്റെ സാഖാവേ ' എന്ന വിലാപത്തിന്റെ തൊട്ടടുത്ത നിമിഷം, ഒരു പരസ്യത്തിലെ വാക്യം മുഴങ്ങി; സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ!
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ചർച്ചയിൽ രാജേന്ദ്രൻ പുതിയേടത്ത്, ആർ.രാഹുൽ, എ.കെ. മുഹമ്മദ് ആഷിക് എന്നിവർ പങ്കെടുത്തു.                                                                                                                                                                         'മലയാള ടെലിവിഷന്റെ നാൾവഴികൾ' പരമ്പര ക്ലബ് ഹൗസ് മീഡിയ റൂമിൽ 2021 സെപ്റ്റംബർ 25 ശനിയാഴ്ച ഒമ്പതാം ഭാഗത്തോടെ സമാപിച്ചു.
ഫ്ലവേഴ്സ് ടി.വി മാനേജിങ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായരും ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് അഡ്വൈസർ എം. ജി രാധാകൃഷ്ണനും തങ്ങളുടെ മാധ്യമ അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവച്ചു.

ആകാശവാണിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ , തിരുവനന്തപുരം ദൂരദർശനിൽ 'ജസ്റ്റ് എ മിനിറ്റ് ' പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷനിൽ താൻ തുടക്കം കുറിച്ചതെന്ന് ആർ.ശ്രീകണ്ഠൻ നായർ പറഞ്ഞു. അതിന് വഴിയൊരുക്കിയത് പ്രോഗ്രാം എക്സിക്യൂട്ടീവ് പി.ആർ. ശാരദയായിരുന്നു. ആ പരിപാടിയുടെ വിജയത്തെ തുടർന്ന്,അക്കാലത്ത് ആരംഭിച്ച ഏഷ്യാനെറ്റിൽ ഒരു ടോക്ക് ഷോ അവതരിപ്പിക്കാൻ ശശികുമാർ ക്ഷണിച്ചു.അത്തരമൊരു പരിപാടിയെക്കുറിച്ച് ധാരണ ഒന്നുമുണ്ടായിരുന്നില്ല. പ്രശസ്തമായ ഒരു വിദേശ ടോക്ക് ഷോയുടെ കാസറ്റ് അവർ നൽകി.ആകാശവാണിയുടെ പ്രഭാതഭേരി പരിപാടിയുടെ മാതൃകയിൽ ജനകീയപ്രശ്നങ്ങൾ വിഷയമാക്കിയാണ് 'നമ്മൾ തമ്മിൽ ' ആരംഭിച്ചത്. ആദ്യ എപ്പിസോഡ് സൂപ്പർ ഫാസ്റ്റിനെക്കുറിച്ചായിരുന്നു. അങ്ങനെ, 18 വർഷം എണ്ണൂറിലധികം എപ്പിസോഡുകൾ നീണ്ടു നിന്നു, ആ പരിപാടി. അനൗപചാരികമായ അവതരണ ശൈലി സ്വീകരിച്ചു. സാധാരണക്കാരുടെ ഭാഷയിൽ സംസാരിച്ചു.
ആകാശവാണിയിലെ വിജയമാതൃകകൾ ഏഷ്യാനെറ്റിൽ പരീക്ഷിച്ചിട്ടുണ്ട്.റേറ്റിംഗിൽ സൂര്യ ടി.വി മുന്നിലായിരുന്ന കാലത്ത് ആരംഭിച്ച 'സംഗീതസാഗരം ' എന്ന പരമ്പരയിൽ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പരിപാടി തുടങ്ങിയപ്പോൾ, ഏഷ്യാനെറ്റ് മുന്നിലെത്തിയത് അദ്ദേഹം അനുസ്മരിച്ചു.
ഏഷ്യാനെറ്റിന്റെ ജനപ്രീതിക്ക് ഡോ. രജി മേനോൻ നൽകിയ സംഭാവനകൾ അദ്ദേഹം എടുത്തു പറഞ്ഞു. സ്വതന്ത്ര നിലപാടായിരുന്നു, അദ്ദേഹത്തിന്റേത്.
ഏഷ്യാനെറ്റ് വലിയൊരു കോർപ്പറേറ്റ് സ്ഥാപമായപ്പോഴായിരുന്നു, അവിടെ നിന്ന് പിരിഞ്ഞ്, മഴവിൽ മനോരമയിൽ ചേർന്നതെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു.
തന്നെ എന്നും ഒരു അവതാരകനായാണ് ജനങ്ങൾ കാണുന്നത്. ഇപ്പോൾ ദിവസവും നാലര മണിക്കൂറോളം തൽസമയ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.
ചില ദിവസങ്ങളിൽ ഏഴ് മണിക്കൂർ വരെ നിൽക്കും.
കടുത്ത മത്സരത്തെ അതിജീവിച്ച് മുന്നോട്ടു പോകുക വെല്ലുവിളിയാണ്.ലൈവ് പരിപാടികളിൽ ചിലപ്പോൾ തമാശ കൈവിട്ടു പോയേക്കാം.ഇപ്പോൾ, ചാനലുകൾക്ക് പുതുനിര പ്രേക്ഷകർ ഉണ്ടാകുന്നുണ്ട്. 'ഉപ്പും മുളകും' പരമ്പരയ്ക്ക് ഡിജിറ്റൽ മീഡിയയിൽ വലിയ തോതിൽ ഓഡിയൻസുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ടെലിവിഷൻ പ്രേക്ഷകരും സമൂഹമാധ്യമ പ്രേക്ഷകരും തമ്മിൽ വലിയ വ്യത്യാസമുണ്ട് .നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്നതിനാൽ, ചാനലുകൾക്ക് ചില യുട്യൂബ് മാധ്യമങ്ങളേക്കാൾ വിശ്വാസ്യത ഉണ്ട് .
ടെലിവിഷനിൽ പ്രൈംടൈം അല്ലാത്ത സമയമായ രാവിലെ ആരംഭിച്ച മോണിങ്ങ് ഷോ പരിപാടി ഒരു കൗൺസലിംഗ് കോളം ആയാണ് നടത്തുന്നതെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു.കോവിഡ് കാലത്ത് ക്വാറന്റൈനിലിരുന്നു പോലും ആ പരിപാടി അവതരിപ്പിച്ചു .
ചില അവസരങ്ങളിൽ നൂറോളം പേർക്ക് പകരം, എട്ടോ പത്തോ പേർ മാത്രം ജോലിക്ക് എത്തിയിരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അനുസ്മരിച്ചു . കോവിഡ് കാലത്ത് പക്ഷേ, പ്രേക്ഷകർ ധാരാളമുണ്ടായി.
ഇപ്പോൾ വിവരസാങ്കേതിക വിദ്യയാൽ നയിക്കപ്പെടുന്ന ഒരു ജനസമൂഹമാണ് നമ്മുടേത്. ആർക്കും വാർത്തകൾ പൂഴ്‌ത്തി വയ്ക്കാനാവില്ല.ഫ്രീഡം ഓഫ് ചോയ്സ് വലിയ ഘടകമാണ്. മുഖ്യമന്ത്രിയുമായി താനും ചാനലും 'സൗന്ദര്യാത്മകവുമായ അകലം' പാലിച്ചിട്ടുണ്ടെന്ന് ആർ.ശ്രീകണ്ഠൻ നായർ പറഞ്ഞു..
1982ൽ മാതൃഭൂമി ദിനപത്രത്തിൽ നിന്ന് ആരംഭിച്ച തന്റെ മാധ്യമ ജീവിതത്തക്കുറിച്ച് പറഞ്ഞുകൊണ്ടാണ് എം.ജി രാധാകൃഷ്ണൻ ആരംഭിച്ചത് .അച്ചടി മാധ്യമ രംഗത്തെ 12 വർഷക്കാലത്തിനിടയിൽ അതിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പിന്നീട്, ഇംഗ്ലീഷ് പത്രപ്രവർത്തന രംഗത്തെയ്ക്ക്. 'ഇന്ത്യ ടുഡേ'യിൽ 20 വർഷം. ആദ്യം റിപ്പോർട്ടറും പിന്നെ, അസോസിയേറ്റ് എഡിറ്ററുമായി.2013 മുതൽ ഏഷ്യാനെറ്റിൽ . വാർത്തകൾ നൽകുന്നതിൽ സമ്മർദ്ദങ്ങളുണ്ടായിട്ടില്ല.
ടെലിവിഷൻ ഉൾപ്പെടെയുള്ള മുഖ്യധാരാമാധ്യമങ്ങൾക്കാണ് വിശ്വാസ്യത ഉള്ളത്. അതിന് അക്കൗണ്ടബിലിറ്റിയുണ്ട്. ഓരോ മാധ്യമത്തിന്റേയും വ്യത്യസ്ത നിലപാടുകൾ ബഹുസ്വരതയെ പ്രതിഫലിപ്പിക്കുന്നു.പുതിയ സാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാ മാധ്യമങ്ങൾക്കും ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയ ഡെമോക്ലസിന്റെ വാൾ പോലെയാണ്.
സുനാമി പോലുള്ള ദേശീയ ദുരന്തങ്ങളുണ്ടായപ്പോൾ, സാധാരണക്കാരായ ജനങ്ങൾ നൽകിയ വിവരങ്ങളും ചിത്രങ്ങളും എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളെ വാർത്താ ഉറവിടമായി ടെലിവിഷൻ ചാനലുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെങ്കിലും,അവ വ്യാജ വാർത്തകളുടെ ഉൽപ്പാദന കേന്ദ്രങ്ങൾ കൂടിയാണ്.
കോവിഡ് മാദ്ധ്യമരംഗത്തെ മാറ്റിമറിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ഉള്ളടക്കത്തിൽ ഇത് വലിയ മാറ്റം ഉണ്ടാക്കി. പരമ്പരാഗത മാദ്ധ്യമങ്ങൾ ഇപ്പോഴും വിശ്വാസ്യതയിൽ മുന്നിൽ തന്നെയാണ്. പരസ്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള മാധ്യമ ബിസിനസിന് നിലനില്പില്ല. ഏറെ പക്ഷപാതപരമായ നിലപാടെടുക്കുന്ന മാധ്യമങ്ങൾക്ക് പിടിച്ചു നില്ക്കാൻ കഴിയില്ല.
ഏഷ്യാനെറ്റ് ആരംഭകാല മൂല്യങ്ങളിൽ ഉറച്ചു നില്ക്കുകയും സ്വതന്ത്ര നിലപാട് പിന്തുടരുകയും ചെയ്യുന്നതിനാലാണ് ഒന്നാം സ്ഥാനത്ത് നിലനില്ക്കുന്നതെന്ന് എം.ജി.രാധാകൃഷ്ണൻ പറഞ്ഞു.
പതിൻമടങ്ങ് വിഭവശേഷിയുള്ള ദേശീയ ചാനലുകൾ മിക്കവയും ഭരണകക്ഷിയുടെ ചട്ടുകങ്ങളായി അധ:പതിച്ചു. പക്ഷേ, മലയാളത്തിലെ ചാനലുകൾ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതു കാരണം ജനവിശ്വാസം നിലനിർത്തുന്നുവെന്ന് എം.ജി.രാധാകൃഷ്ണൻ പറഞ്ഞു.സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ചാനലുകളിൽ നിറഞ്ഞ കാലത്തു തന്നെയായിരുന്നു , ഇവർ നടത്തിയ പ്രീ- പോൾ സർവ്വെകളിൽ എൽ.ഡി.എഫിന് വിജയമുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ചർച്ചയിൽ പത്മനാഭമല്യ, ആർ.രാഹുൽ, ഇമ്മാനുവൽ ജോസ്, കെ.എ.മുഹമ്മദ് ആഷിക്, ധനേഷ്, മുഹമ്മദ് ഖാൻ, ഐസൺ ജോസ്, പ്രവീൺ കുമാർ , പി.എം.ഷിബു എന്നിവർ പങ്കെടുത്തു.
ഈ പരിപാടിയുടെ ശബ്ദലേഖനത്തിന്റെ ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ യൂട്യൂബിലുണ്ട്
https://youtu.be/9JVtZqH7wFU                                                                                                                            (Recorded and uploaded by Shibu Pm ).


No comments:

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍