2011 നവംബർ ഒന്നിനു എഴുതിയ ലേഖനം;
പഞ്ചായത്ത്-മുനിസിപ്പൽ-കോർപ്പറേഷനുകളെ പ്രാദേശിക സർക്കാരുകൾ എന്ന് വിളിക്കുന്നത് ആലങ്കാരികമായല്ല.വിപുലമായ അധികാരങ്ങളാണു അവയ്ക്കുള്ളത്.അതിനാൽ നമുക്കവയെ വീട്ടുമുറ്റത്തെ സർക്കാരുകൾ എന്ന് വിളിക്കാം. ഇതേ പേരിൽ ആകാശവാണിയുടെ കേരളത്തിലെ എല്ലാനിലയങ്ങളും 2011 നവംബർ 5 ശനിയാഴ്ച രാവിലെ 9.30നു ഒരു
പ്രക്ഷേപണപരമ്പര ആരംഭിക്കുന്നുണ്ടു.
തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനുമായി ചേർന്ന് പ്രക്ഷേപണം ചെയ്യുന്ന 14 ഭാഗങ്ങളുള്ള ഈ പരമ്പരയുടെ തയ്യാറെടുപ്പിനായി ‘കില’ ഡയറക്ടർ ഡോ പി.പി ബാലനുമായി നടത്തിയ ചർച്ചകൾ തുറന്നുതന്നത് പുതിയ കുറേ അറിവുകളായിരുന്നു.അസാദ്ധ്യമായതെന്ന്
സർവരും വിധിയെഴുതിയ ജമ്മു-കാഷ്മീരിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പ്, വോട്ടിങ്ങ് ശതമാനത്തിൽ സർവകാലറെക്കാർഡോടെ വിജയകരമായി
പൂർത്തിയാക്കി ലോകത്തെ അമ്പരിപ്പിച്ച അത്ഭുതപ്രവർത്തകനാണു കണ്ണൂർക്കാരനായ
ഡോ പി.പി.ബാലൻ.അദ്ദേഹം ഇന്ന് തുടങ്ങുന്ന പുതിയൊരു പരിശീലന പദ്ധതിയും
ചരിത്രത്താളുകളിൽ ഇടം നേടും.
സംസ്ഥാനത്തെ 38 ലക്ഷം വോട്ടർമാരെ ഗ്രാമസഭകളുടെ അധികാരങ്ങളെക്കുറിച്ച്
പഠിപ്പിക്കുന്ന വൻ പരിശീലനപദ്ധതിയാണു കേരളപ്പിറവിദിനത്തിൽ
ആരംഭിക്കുന്നത്.ഇന്ത്യയിൽ ആദ്യമായാണു ഇത്തരമൊരു പരിശീലനം. പഞ്ചായത്ത് രാജ്
സ്ഥാപനങ്ങളുടെ അടിസ്ഥാനജനാധിപത്യവേദിയാണു ഗ്രാമ-വാർഡ് സഭകൾ. എല്ലാ
വോട്ടർമാരും അംഗങ്ങളായ ഈ സഭകൾക്ക് വിപുലമായ അധികാരങ്ങളാണുള്ളത്.ഓരോ വർഷവും
നിശ്ചിത സമയപരിധിക്കുള്ളിൽ ഈ സഭകൾ വിളിച്ച് കൂട്ടാൻ വാർഡ് മെംബർമാർ
ബാദ്ധ്യസ്ഥരാണു.
പക്ഷേ, ബഹുഭൂരിപക്ഷം
വാർഡുകളിലും കുറേക്കാലമായി ഗ്രാമസഭായോഗങ്ങൾ ചേരാറേയില്ല.ചിലയിടങ്ങളിൽ യോഗം
വിളിച്ചാലും ശുഷ്ക്കമായിരിക്കും ഹാജർ.ഇല്ലാത്ത വോട്ടർമാരുടെ ഒപ്പ്
സംഘടിപ്പിച്ച് വ്യാജഹാജർ ഉണ്ടാക്കുകയാണു പതിവ്.ഗ്രാമസഭകൾ കൃത്യമായി
വിളിച്ച് ചേർക്കാത്ത അംഗങ്ങളുടെ അംഗത്വം അസാധുവാക്കാൻ വരെ
നിയമവ്യവസ്ഥയുണ്ടെന്ന് എത്രപേർക്ക് അറിയാം? അത് അറിയണമെങ്കിൽ ആദ്യം ഈ
അധികാരങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകണം.
ഇത്രയധികം മാദ്ധ്യമങ്ങളുള്ള ഒരു ഭൂവിഭാഗം
ലോകത്ത് എവിടെയുമില്ല.മാദ്ധ്യമസാന്ദ്രതയിൽ
കേരളം അമേരിക്ക പോലുള്ള ഒന്നാം ലോകരാഷ്ട്രങ്ങൾക്ക് ഒപ്പമോ അവയെക്കാൾ
മുന്നിലോ ആണു.രാഷ്ട്രീയാവബോധത്തിലും ലോകത്ത് തന്നെ ഒന്നാം നിരയിലാണു
നമ്മുടെ സ്ഥാനം.പക്ഷേ,പറഞ്ഞിട്ട് എന്ത് കാര്യം?തൊട്ടടുത്ത പഞ്ചായത്തിൽ
എന്ത് നടക്കുന്നു എന്ന് പോലും മിക്കവർക്കും അറിയില്ല.മാദ്ധ്യമങ്ങൾ
തട്ടുപൊളിപ്പൻ ‘ സോപ് ഓപ്പറകളുടെ’ പിന്നാലെ
പായുമ്പോൾ ഇത്തരം വികസവാർത്തകൾ ക്രൂരമായി പിൻതള്ളപ്പെടുകയും മാദ്ധ്യമങ്ങൾ
വെറും’ജങ്ക്’ മാത്രം വിളമ്പുകയും ചെയ്യുന്നു.നമ്മുടെ സമൂഹം എത്രമാത്രം അരാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന്
വ്യക്തമാക്കപ്പെടുന്നതാണു ഗ്രാമസഭകളുടെ പരാജയം.അർത്ഥശൂന്യങ്ങളായ നൈമിഷിക
വിവാദങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്ന ചാനലുകൾ ആണ്ടിൽ ഒരു ദിവസം പോലും
ഇത്തരം ഗൌരവതരമായ വിഷയങ്ങൾ ചർച്ചചെയ്യുന്നില്ലെന്നത് പരിതാപകരമാണു.
അതുകൊണ്ടാണു
മാദ്ധ്യമങ്ങളുടെ മഹാപ്രവാഹത്തിനു നടുവിലും അജ്ഞാനികളുടെ വൻ നിര
ഉണ്ടാകുന്നത്.അവർ മുഖം തിരിക്കുന്നതു കൊണ്ട് താഴെതലത്തിലുള്ള ഗ്രാമസഭകൾ
എന്ന ഈ മഹത്തായ ജനാധിപത്യസംവിധാനം കേരളത്തിൽ പൂർണ്ണപരാജയമായി
തീർന്നിരിക്കുന്നു.അതിനു പ്രതിക്കൂട്ടിൽ നിർത്തേണ്ടത് മാദ്ധ്യമങ്ങളെ
തന്നെയാണു. വികസന വിഷയങ്ങളെ അവഗണിക്കുകയോ പ്രാദേശികപേജുകളുടെ പിന്നാമ്പുറത്തേക്ക്
ഒതുക്കുകയോ ചെയ്യുന്നവർ ആത്മവിമർശനം നടത്തട്ടെ.
ജനാധിപത്യ സംവിധാനത്തിന്റെ തന്നെ
അടിസ്ഥാനശില ഇളക്കുന്ന ഈ അരാഷ്ട്രീയവത്കരണത്തെ ചെറുക്കാനുള്ള ബൃഹത്തായ
പരിശീലനപദ്ധതിയാണു കില ഏറ്റെടുത്തിരിക്കുന്നത്.സംസ്ഥാനത്തെ 19255 വാർഡുകളിൽ
നിന്നുള്ള രണ്ടുലക്ഷത്തോളം അംഗങ്ങൾക്ക് ആദ്യം പരിശീലനം നൽകും.ഒരു വാർഡിൽ
നിന്ന് 10 പേരെങ്കിലും മാസ്റ്റർ ട്രെയിനർമാരായി ഏതാനും ദിവസങ്ങൾക്കകം
പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങും.ഇവർ നാട്ടിലെത്തി തങ്ങളുടെ പ്രദേശത്തെ
വോട്ടർമാരെ കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കും.അങ്ങനെ 38 ലക്ഷം ജനങ്ങളെഗ്രാമസഭയുടെ അധികാരങ്ങളെക്കുറിച്ചും,വികസനപ്രക്രിയയിൽ അതിനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെക്കുറിച്ചും പരിശീലിപ്പിക്കും.ഗ്രാമസഭായോഗങ്ങളിൽ പങ്കെടുത്ത് തങ്ങളുടെ പ്രദേശത്തിനു വേണ്ട വികസനപദ്ധതികൾ നിശ്ചയിക്കുന്നതിനും,വിവിധപദ്ധതികളുടെ ഉണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും,ധനവിനിയോഗത്തെക്കുറിച്ച്
പരിശോധിക്കുന്നതിനുമൊക്കെ ജനങ്ങൾക്ക് ഇതുമൂലം കഴിയും.അങ്ങനെ വലിയൊരു
വിഭാഗം പേർ ഈ പ്രക്രിയയിൽ സജീവമായി പങ്കാളികളാകുമെന്ന്
പ്രതീക്ഷിക്കപ്പെടുന്നു.ഇത് അധികാരവികേന്ദ്രീകരണത്തേയും ഭരണരംഗത്തെ
സുതാര്യമാക്കാനുള്ള നടപടികളേയും ശക്തിപ്പെടുത്തും.
കമ്പ്യൂട്ടർ-ഇന്റർനെറ്റ്
സൌകര്യങ്ങളുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തി നമ്മുടെ
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വൻ കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുന്ന
സമയമാണിത്.തൃശൂരിലെ വടൂക്കര പഞ്ചായത്തിൽ 10 സർട്ടിഫിക്കേറ്റുകൾ ഒരു മിനിട്ട് കൊണ്ട് ഇപ്പോൾ ലഭിക്കും. ഈ-ഗവേണ്ണൻസിന്റെ വിസ്ഥോടനം കൂടി ഗ്രാമതലത്തിൽ നടന്നുകൊണ്ടിരിക്കുന്നു.
ഇനി നമുക്ക് ഹിമാചലിലെ പഞ്ചായത്ത്കളെക്കുറിച്ച് കൂടി പഠിക്കേണ്ടതുണ്ടു.അവിടെ 1994ൽ നിലവിൽ വന്ന നിയത്തിന്റെ നാലാം വകുപ്പ് പ്രകാരം പഞ്ചായത്തുകൾക്ക് വിപുലമായ ജുഡിഷ്യൽ അധികാരങ്ങളുണ്ടു.മജിസ്ടേട്ട്,സബ്ബ്കോടതികളുടെ
പരിധിയിൽ വരുന്ന ഒട്ടേറെ കേസുകൾ കേൾക്കുന്നതും വിധികൽപ്പിക്കുന്നതും
പഞ്ചായത്ത് ഭരണസമിതിയുടെ ജൂഡീഷ്യൽ ബഞ്ചുകളാണു.സി. പി. സി 125ആം വകുപ്പ്
പ്രകാരമുള്ള ജീവനാംശം,പിഴശിക്ഷകൾ തുടങ്ങിയവ വിധിക്കാനും പൊലീസിനേയും
കോടതികളേയും ഉപയോഗിച്ച് അവ നടപ്പിലാക്കാനും അധികാരമുള്ളവയാണു ഹിമാചലിലെ
പഞ്ചായത്തുകൾ.കോടതികളുടെ പരിഗണനയ്ക്ക് വരുന്ന സിവിൾ കേസുകളും മറ്റും
പഞ്ചായത്തുകൾക്ക് വിടാനും വ്യവസ്ഥയുണ്ട്.ഹിമാചലിലെ പഞ്ചായത്തുകൾ തങ്ങൾക്ക്
കിട്ടിയ ഈ ജുഡീഷ്യൽ അധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടു .പഞ്ചാബിൽ
മദ്യശാലകൾ തുറക്കുന്നതിനുള്ള അനുമതി നൽകുന്നത്
ഗ്രാമസഭായോഗങ്ങളാണു.കേരളത്തിലെ പഞ്ചായത്ത് ഭരണസമിതികൾക്ക് നൽകിയിരുന്ന ഈ
അധികാരം എടുത്തു കളയുകയായിരുന്നു എന്നും ഇവിടെ ഓർക്കേണ്ടതുണ്ടു.
പക്ഷേ,സമൂഹത്തിന്റെ
താഴെതട്ടിൽ നടക്കുന്ന ഈ വലിയ ചലനങ്ങളൊന്നും രാഷ്ട്രീയകക്ഷികളും
മാദ്ധ്യമങ്ങളും അറിയുന്നതേയില്ല.ഊണിലും ഉറക്കത്തിലും കക്ഷിരാഷ്ട്രീയം
നിറഞ്ഞൊഴുകുന്ന കേരളത്തിൽ യഥാർത്ഥരാഷ്ട്രീയ പ്രക്രിയ ഗ്രാമപഞ്ചായത്തുകളിൽ
നടക്കുന്നില്ലന്നത് വൈരുദ്ധ്യമാണു.ജനങ്ങളെ ശാക്തീകരിക്കുന്നതിൽ ആർക്കും
താല്പര്യമില്ലെന്നാണു ഇത് വ്യക്തമാക്കുന്നത്. വീട്ടുമുറ്റത്തെ സർക്കാരുകളെ
രാഷ്ട്രീയക്കാർക്ക് ഭയപ്പെടേണ്ടതുണ്ട്.തങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന
അധികാരങ്ങൾ സാദാവോട്ടർമാർക്ക് എങ്ങനെ വിട്ടുകൊടുക്കും?
No comments:
Post a Comment