' എന്റെ ആകാശവാണിക്കാലം' ആറാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം,2021 നവം. 6, 2021) പ്രശസ്ത വയലിൻ വാദകരായ തിരുവിഴ ശിവാനന്ദനും ടി.എച്ച് ലളിതയും അനുഭവങ്ങൾ പങ്കുവച്ചു.
തിരുവിഴ ശിവാനന്ദൻ പന്ത്രണ്ടാം വയസിലാണ് സംഗീതാഭ്യസനം തുടങ്ങിയത്.നെടുമങ്ങാട് ശിവാനന്ദനായിരുന്നു ആദ്യ കാല ഗുരുക്കൻമാരിൽ പ്രമുഖൻ. വോക്കലിലാണ് ഗാനഭൂഷണം പാസായത്. പ്രൊഫ.കെ.ആർ. കുമാരസ്വാമി അയ്യരും മാവേലിക്കര രാമനാഥനും ഗുരുക്കൻമാരായിരുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോഴേ കച്ചേരികളിൽ വയലിൻ വായിച്ചു തുടങ്ങി.സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ 1960,61 വർഷങ്ങളിൽ ഒന്നാം സമ്മാനം കിട്ടി. അന്ന് ചേർത്തലയിൽ നിന്ന് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എ.കെ.ആന്റണിയും എത്തിയിരുന്നുവെന്ന് തിരുവിഴ ശിവാനന്ദൻ അനുസ്മരിച്ചു.
1968 -ൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ വയലിന് ഓഡിഷനിൽ പങ്കെടുത്തുവെങ്കിലും കിട്ടിയില്ല പിന്നീട് ബി -ഹൈ ആയി തെരഞ്ഞെടുക്കപ്പെട്ടു. ആകാശവാണിലെത്തും മുൻപ് അക്കൗണ്ടന്റായും പോസ്റ്റ് ഓഫീസ് ജീവനക്കാരനായും വിവിധ സ്ക്കൂളുകളിൽ സംഗീതാദ്ധ്യാപകനായും ജോലി നോക്കി. എസ്.എൽ പുരം ഹൈസ്ക്കൂളിൽ പഠിപ്പിക്കുമ്പോഴായിരുന്നു , തൃശൂർ നിലയത്തിൽ വയലിൻ ആർട്ടിസ്റ്റായി ജോലി ലഭിച്ചത്. 1973 ഡിസം 28 ന് ചേർന്നു .
പതിനഞ്ച് ദിവസം വീതമുള്ള കോൺട്രാക്ടിലായിരുന്നു , ആദ്യ നിയമനം. അതിന് പ്രതിമാസ ശമ്പളം 254 രൂപ 50 പൈസ. പിന്നീടത് പ്രതിമാസ കോൺട്രാക്ടാക്കിയപ്പോൾ , ശമ്പളം 562 രൂപ 72 പൈസയായി ഉയർന്നു. പിന്നീട് മൂന്ന് വർഷ കോൺട്രാക്ടായി .
മഹാരഥൻമാരായ സംഗീതജ്ഞർ നിലയത്തിലുണ്ടായിരുന്നു. രാമവർമ്മപുരത്ത് പുതിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ മുതൽ സംഗീത വിഭാഗത്തിൽ പ്രൊഡ്യൂസറായി തൃശൂർ പി.രാധാകൃഷ്ണനും, പിന്നീട് ഒപ്പം പഴയന്നൂർ പരശുരാമനുമുണ്ടായിരുന്നു. മങ്ങാട് കെ. നടേശൻ, കെ.പരമേശ്വരൻ നമ്പൂതിരി, കെ.പുരുഷോത്തമ ശർമ്മ, ടി.വി. രമണി, ടി.എ. ഹരിഹരൻ , എ. അനന്തപത്മനാഭൻ, സി.രാജേന്ദ്രൻ , പി.കെ. കേശവൻനമ്പൂതിരി തുടങ്ങിയ സഹപ്രവർത്തകർ. പിന്നെ, അക്കിത്തം, എസ്. രമേശൻ നായർ, കുറച്ചു കാലം കോവിലനും മാടമ്പ് കുഞ്ഞുക്കുട്ടനും.
1975 മുതൽ ലളിത ഗാനങ്ങൾക്കും സംഗീതശില്പങ്ങൾക്കും സംഗീതം നൽകിത്തുടങ്ങി. നിലയത്തിൻ കുട്ടികളുടെ ഗായക സംഘം രൂപീകരിച്ചപ്പോൾ , പാട്ടുകളുടെ സംഗീത സംവിധായകരിലൊരാളായിരുന്നു. അതിലെ ഗായകരായിരുന്നു , പില്ക്കാലത്ത് പ്രശസ്തരായ എം.കെ.ശങ്കരൻ നമ്പൂതിരി, ശ്രീവത്സൻ ജെ മേനോൻ, ഡോ.എൻ. മിനി തുടങ്ങിയവർ.
1984-ൽ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കവിതകളെ ആസ്പദമാക്കി സംഗീത സംവിധാനം നിർവഹിച്ച 'അത്തപ്പൂക്കളം', തൃശൂർ പി.രാധാകൃഷ്ണനും മുല്ലനേഴിയും എഴുതിയ സംഗീതശില്പങ്ങൾ, സി.രാജേന്ദ്രൻ , അനന്തപത്മനാഭൻ എന്നിവരുമായി ചേർന്ന് നിർമ്മിച്ച 'ത്രിവേണീസംഗമം ' തുടങ്ങിയ പരിപാടികൾ ചെയ്തതിൽ സംതൃപ്തിയുണ്ട്.
ഡോ. എം. ബാലമുരളീകൃഷ്ണ ഉൾപ്പെടെയുള്ള മഹാരഥൻമാരുടെ കച്ചേരികൾക്ക് വയലിൻ വായിച്ചിട്ടുണ്ട്. പക്ഷേ, സോളോ വായിച്ചത് മാത്രമായി പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല.
വായ്പ്പാട്ടിന് പക്കമേളമൊരുക്കുന്നതാണ് ഏറെയിഷ്ടം. ജലതരംഗത്തിനൊപ്പം വയലിൻ വായിക്കുന്നത് ബുദ്ധിമുട്ടാതെന്ന് ഒരു ചോദ്യത്തിനുത്തരമായി തിരുവിഴ ശിവാനന്ദൻ പറഞ്ഞു.
ആകാശവാണി ശ്രോതാക്കളുടെ എണ്ണം ഗണ്യമായി കുറയുകയയും സംഗീത പരിപാടികളുടെ നിലവാരം ഇടിയുകയും ചെയ്തതായി അദ്ദേഹം നിരീക്ഷിച്ചു. കച്ചേരികൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ സംഗീത പരിപാടികൾ ആസ്വദിക്കുന്നവരുടെ എണ്ണം തീരെ കുറഞ്ഞു. പുതിയ തലമുറയെ ആകർഷിക്കാൻ കഴിയാത്തതെന്താന്നെന്ന് ഗൗരവതരമായി വിചിന്തനം നടത്തേണ്ടതുണ്ടെന്നും തിരുവിഴ ശിവാനന്ദൻ പറഞ്ഞു. ഇപ്പോൾ,
'ശങ്കരാഭരണം' പോലൊരു സിനിമയുണ്ടായാൽ മുൻപ് ലഭിച്ചപോലത്തെ പ്രതികരണം ഉണ്ടാകില്ല.
സംഗീതാഭ്യസനം നടത്തുന്ന പുതിയ തലമുറയിൽപെട്ടവർക്ക് സാധകം തീരെ കുറവാണ്. അവർക്ക് ഭംഗിയായി വർണ്ണം വായിക്കാനറിയില്ല. സംഗീത കോഴ്സുകളിൽ വായ്പ്പാട്ടിന് മുൻപുള്ളത്ര പ്രാധാന്യം നൽകുന്നില്ല. അവർ നന്നായി പ്രാക്ടീസ് ചെയ്യുകയും പ്രശസ്ത വാഗേയകാരൻമാരുടെ പാട്ടുകൾ കേൾക്കുകയും വേണമെന്നും തിരുവിഴ ശിവാനന്ദൻ പറഞ്ഞു.
സംഗീതാസ്വാദകരുടെ കുടുംബത്തിൽ പിറന്ന തന്റെ ആദ്യ ഗുരു ഡ്രോയിങ്ങ് മാസ്റ്ററായിരുന്ന അച്ഛനായിരുന്നുവെന്ന് , ടോപ്പ് - ഗ്രേഡ് വയലിൻ വാദകയായ ടി.എച്ച് ലളിത പറഞ്ഞു. നാലര വയസുള്ളപ്പോൾ ടോയ് കാറിന് പകരം ബേബി വയലിൻ വാങ്ങിപ്പിച്ചു. നാലാം ക്ലാസ് മുതൽ വയലിൽ വായിച്ചു തുടങ്ങി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ , പങ്കെടുത്ത സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ രണ്ടാം സമ്മാനം കിട്ടി. അന്ന് മത്സര വിഭാഗത്തിൽ വയലിനും വീണയും ഒന്നിച്ചായിരുന്നു. അടുത്ത വർഷവും രണ്ടാം സ്ഥാനം കിട്ടി. മത്സരം പ്രത്യേകമാക്കിയപ്പോൾ , ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ, വയലിനിൽ ഒന്നാം സമ്മാനം ലഭിച്ചു.
1976 മുതൽ ആകാശവാണി പരിപാടികളിൽ വയലിൻ വായിച്ചു തുടങ്ങി. 1977-ൽ ബി- ഹൈ ഗ്രേഡ് കിട്ടി. 1980-ൽ എം.എ. അവസാന വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു , ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് നിയമനത്തിന് അപേക്ഷിച്ചത്. അവസാന പരീക്ഷയുടെ ദിവസം നിയമന ഉത്തരവ് കിട്ടി. അടുത്ത ദിവസം കോഴിക്കോട് നിലയത്തിൽ ജോലിയിൽ ചേർന്നു.
പതിനേഴ് പ്രശസ്ത സംഗീതജ്ഞരുണ്ടായിരുന്നു, അവിടെ. എല്ലാവരും സ്വന്തം മകളെപ്പോലെയാണ് കണ്ടത്. കെ.കുഞ്ഞിരാമൻ, പാല സി.കെ രാമചന്ദ്രൻ , നെടുമങ്ങാട് ശശിധരൻ നായർ തുടങ്ങിയ മുതിർന്ന സംഗീതജ്ഞർ. ജീവിത സഖാവായിത്തീർന്ന മൃദംഗവിദ്വാൻ എൻ. ഹരിയെ കണ്ടുമുട്ടിയതും അവിടെ വച്ചാണ്.
ആദ്യ കാലങ്ങളിൽ റേഡിയോ നാടകങ്ങളിൽ ബാലകഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഒട്ടേറെ പാട്ടുകൾക്കും സംഗീതശില്പങ്ങൾക്കും ഈണം നൽകി. ഡോ. ലാൽ ഗുഡി ജയരാമനെക്കുറിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചറും ചെയ്തു.
സംഗീത പാഠശാലയായിരുന്നു , കോഴിക്കോട് നിലയം. പ്രഗത്ഭരായ ശെമ്മങ്കുടി, ഡോ. ബാലമുരളീകൃഷ്ണ തുടങ്ങിയവരൊക്കെ നിലയത്തിൽ വരും. ത്യാഗരാജ സംഗീതോത്സവത്തിനു വരുന്ന മിക്ക സംഗീതജ്ഞരും ആകാശവാണിയിലും കച്ചേരി പാടും. നിലയത്തിലും പുറത്തും അവരുടെ കച്ചേരികളിൽ വയലിൻ വായിച്ചിട്ടുണ്ട്. ശെമ്മങ്കുടിയുടെ കച്ചേരിക്ക് വായിച്ചപ്പോൾ, അദ്ദേഹം ശിഷ്യനായ പാല സി.കെ.രാമചന്ദ്രനോട് പറഞ്ഞു: ആ കുട്ടി കുഴപ്പമില്ല.
അങ്ങനെ,സംഗീതാഭ്യസനം ആകാശവാണിയിലും തുടർന്നു. 1994-ൽ എ ഗ്രേഡും 2013 - ൽ ടോപ്പ് ട്രേഡും കിട്ടി.
യേശുദാസിന്റെ അഞ്ചോളം കച്ചേരികൾക്ക് വയലിൻ വായിച്ചിട്ടുണ്ട്.
കച്ചേരികൾക്ക് വായിക്കുന്നതാണ് ഏറെയിഷ്ടം. " നെയ്യാറ്റിൻകര വസുദേവന്റെ കച്ചേരിക്ക് വയലിൻ വായിക്കുന്നതിനൊരു പ്രത്യേക രസമുണ്ട്. അദ്ദേഹം പ്രോത്സാഹിപ്പിക്കും". പാല സി.കെ.രാമചന്ദ്രന്റെ കച്ചേരികൾക്ക് വായിക്കുന്നതും ഇഷ്ടമാണ്. വീണ, ഗോട്ടു വാദ്യ കച്ചേരികൾക്ക് വായിക്കാറില്ല. പുലാങ്കുഴൽ കച്ചേരികൾക്ക് വായിക്കുന്നതിന് വളരെ സൂക്ഷ്മത ആവശ്യമാണന്ന് ടി.എച്ച്. ലളിത പറഞ്ഞു.
സഹോദരരായ ടി.എച്ച് സുബ്രഹ്മണ്യം ,ടി.എച്ച് വസന്ത എന്നിവർക്കൊപ്പം സംഗീത പരിപാടികൾ ചെയ്യാൻ കഴിഞ്ഞിട്ടില്ല. "വയലിനിൽ മൂന്നാൾക്കും വ്യത്യസ്ത ശൈലികളാണുളളത്".
പക്ഷേ,ട്രിച്ചി ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായ വസന്തയ്ക്കൊപ്പം കഴിഞ്ഞ നവരാത്രിക്ക് ഫേസ്ബുക്കിൽ ലൈവ് വായിച്ചു. ടി.എച്ച്. സുബ്രഹ്മണ്യം പുതുമയാർന്ന ധാരാളം വയലിൽ സോളോകളുടെ സി.ഡികൾ പുറത്തിറക്കിയിട്ടുണ്ട്.
ശാസ്ത്രീയ സംഗീത പരിപാടികളുടെ നിലവാരം കുറഞ്ഞുവരുന്നുവെന്ന് ടി.എച്ച്. ലളിതയും നിരീക്ഷിച്ചു. നല്ല ശാരീരവും താളബോധവുമുള്ളവർ നിരന്തര പരിശീലനം നടന്നിയാലേ നല്ല രീതിയിൽ കച്ചേരി നടത്താൻ പറ്റൂ. എന്നാൽ, സംഗീത കോളേജുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്കുപോലും വേദികളിൽ കച്ചേരി നടത്താൻ കഴിയുന്നില്ല.
ആകാശവാണി പരിപാടികളിൽ ശാസ്ത്രീയ സംഗീതത്തിന് തീരെ പ്രാധാന്യം കുറഞ്ഞു. കോഴിക്കോട് ഉൾപ്പെടെയുള്ള നിലയങ്ങളിൽ സംഗീത പാഠം അടക്കമുള്ള പരിപാടികൾ ഇപ്പോൾ പ്രക്ഷേപണം ചെയ്യുന്നില്ല. റേഡിയോയിൽ ചലച്ചിത്ര ഗാനാധിഷ്ഠിത പരിപാടികൾക്കാണ് പ്രാധാന്യം.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. നാരായണൻ
കിഴുമുണ്ടയൂർ, പി.എം.ഷിബു, സുജ സവിധം , ടി.വി. പുരുഷോത്തമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഈ പരിപാടിയുടെ ശബ്ദലേഖനങ്ങൾ മൂന്ന് ഭാഗങ്ങായി യൂട്യൂബിലുണ്ട്. (Recorded and uploded by Shibu Pm )
No comments:
Post a Comment