മലയാള ടെലിവിഷന്റെ നാൾവഴികൾ - അഞ്ചാം ഭാഗത്തിൽ 2021 ഓഗസ്റ്റ് 28 ശനിയാഴ്ച ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാറും എഡിറ്റോറിയൽ അഡ്വൈസർ ബി.ആർ.പി.ഭാസ്കറും പങ്കെടുത്ത ക്ലബ്ബ് ഹൗസ് മീഡിയ റൂമിലെ പരിപാടി ഏറെ ശ്രദ്ധേയമായി.
ഏഷ്യാനെറ്റിന്റെ ആരംഭകാലത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ശശികുമാർ തുടങ്ങിയത്. 1980കളിൽ 'ദ ഹിന്ദു' ദിനപ്പത്രത്തിന്റെ പശ്ചിമേഷ്യ കറസ്പോണ്ടന്റായി ബഹ്റിനിൽ പ്രവർത്തിച്ച
സമയത്ത് സി.എൻ.എൻ. സാറ്റലൈറ്റ് ചാനൽ പരിപാടികൾ കാണാനിടയായതിൽ നിന്നായിരുന്നു
, ഒരു സ്വതന്ത്ര ചാനൽ എന്ന ആശയം രൂപപ്പെട്ടത്.
നാട്ടിൽ മടങ്ങിയെത്തി,ഡൽഹിയിൽ പി.ടി.ഐ ടി.വിയുടെ ചീഫ് പ്രൊഡ്യൂസറായി പ്രവർത്തിക്കുമ്പോൾ പി.ടി. ഐ യുടെ നേതൃത്വത്തിൽ
ഒരു അഖിലേന്ത്യാ ചാനൽ തുടങ്ങുന്നതിന് ശ്രമം നടത്തി. അങ്ങനെയാണ് 'ഏഷ്യാനെറ്റ് ' എന്ന പേര് ഉണ്ടായത്. ജനറൽ മാനേജർ ഉൾപ്പെടെയുള്ളവർ താല്പര്യമെടുത്തെങ്കിലും, ആ പദ്ധതി നടന്നില്ല.
തുടർന്നാണ് കേരളത്തിൽ നിന്ന് പുതിയ ചാനൽ തുടങ്ങാൻ പദ്ധതിയിട്ടത്. ന്യൂ ഡൽഹി പ്രസ്ക്ലബ്ബിലായിരുന്നു , മിക്കപ്പോഴും
ഇതിന്റെ ചർച്ചകൾ നടന്നത്. അന്ന് ഡൽഹിയിൽ പത്രപ്രവർത്തകരായിരുന്ന സക്കറിയ, ടി.എൻ.ഗോപകുമാർ, കുഞ്ഞിക്കൃഷ്ണൻ
തുടങ്ങിയവരൊക്കെ സജീവമായി ഇതിൽ പങ്കെടുത്തു.
ദൂരദർശനിലെ വാർത്താവതാരകനും പ്രൊഡ്യൂസറുമായി പ്രവർത്തിച്ച മുൻ അനുഭവങ്ങളായിരുന്നു , ദൃശ്യ മാധ്യമ രംഗത്തെ തന്റെ കൈ മുതൽ."ദൂരദർശനില്ലെങ്കിൽ ഞാനില്ല".
മോസ്ക്കോയിൽ ബിസിനസ്കാരനായിരുന്ന അമ്മാവൻ രജി മേനോൻ നൽകിയ തുകയും ഫെഡറൽ ബാങ്കിൽ നിന്നുള്ള വായ്പയുമായിരുന്നു, പ്രാഥമിക മൂലധനം.അന്നത്തെ മുഖ്യമന്ത്രി
കെ. കരുണാകരൻ ഔദ്യോഗിക സഹായങ്ങൾ ചെയ്തു. കേബിൾ ലൈനുകൾ ഇടാൻ കെ.എസ്.ഇ.ബിയുമായി കരാറുണ്ടാക്കി.
പുതിയൊരു മാദ്ധ്യമ സംസ്കാരം സൃഷ്ടിക്കുകയായിരുന്നു , ലക്ഷ്യം. വലിയൊരു കൂട്ടായ്മയായിരുന്നു,അത്.
ആദ്യം വാർത്താധിഷ്ഠിത
പരിപാടികളാണുണ്ടായിരുന്നത്. സാമൂഹിക പ്രാധാന്യമുള്ള 'എന്റെ കേരളം','നേർക്കുനേർ' തുടങ്ങിയ പരിപാടികൾ..
വർത്താ ബുള്ളറ്റിൽ ആരംഭിക്കുന്നത് പിന്നീടാണ്.
എഴുത്തുകാർ ഏഷ്യാനെറ്റുമായി
സഹകരിച്ചിരുന്നു.കമല സുരയ്യയുടെ ഒരു പ്രതിവാര പരിപാടി അന്നുണ്ടായിരുന്നത് അദ്ദേഹം അനുസ്മരിച്ചു. കാവാലം നാരായണ പണിക്കരുടെ ഒരു പരമ്പരയുമുണ്ടായിരുന്നു.
ദൂരദർശനിൽ രാമായണം, മഹാഭാരതം പരമ്പരകളുടെ കാലമായിരുന്നു,അത്. മഹാഭാരതം മലയാള പരിഭാഷയോടെ കുറച്ചു കാലം ഏഷ്യാനെറ്റും സംപ്രേഷണം ചെയ്തു.
പരിപാടി ആദ്യം . അതിനുള്ള പണം പിന്നാലെ വന്നു കൊള്ളുമെന്ന വിശ്വാസമായിരുന്നു, തനിക്ക്. പക്ഷേ, ചാനലിന്റെ സാമ്പത്തിക നില ഭദ്രമായിരുന്നില്ല.
വാണിജ്യപരമായി മെച്ചമുണ്ടാക്കുന്ന മെഗാ പരമ്പര, ഈ നിസ്സഹായാവസ്ഥയിൽ നിന്നാണുണ്ടായതെന്ന് ശശികുമാർ പറഞ്ഞു. അങ്ങനെയായിരുന്നു , 'സ്ത്രീ'സീരിയൽ തുടങ്ങിയത്.
ചാനലിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് തനിക്ക് തന്നെ സംശയം തോന്നിയ കാലമായിരുന്നു, അത്.
സാമ്പത്തിക ഉദാരവല്ക്കരണ
നയങ്ങളെ തുടർന്ന് വിപണി കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയിലേക്ക്
ഇന്ത്യ മാറിയതോടെ, പൊതുജന താല്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ചാനലായി മാത്രം നിലനില്ക്കാൻ
കഴിയില്ല. ഇപ്പോൾ തനിക്ക് പോലും അങ്ങനെയൊരു ടെലിവിഷൻ ചാനൽ നടത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ടെലിവിഷനിലും ക്രോസ് - സബ്സിഡൈസേഷന്റെ കാലമാണിത്. പിടിച്ചാൽ കിട്ടാത്തത്ര രീതിയിൽ മാദ്ധ്യമരംഗം
മാറി.
കഴിഞ്ഞ യു.പി.ഐ. സർക്കാരിന്റെ
കാലത്ത്, ഇലക്ട്രോണിക്ക് മീഡിയ ഉപകരണങ്ങൾക്ക് പൊതുനികുതി ചുമത്തി ശേഖരിക്കുന്ന ഫണ്ടുപയോഗിച്ച് , സർക്കാരിന് നിയന്ത്രണമില്ലാത്ത ഒരു ദക്ഷിണ - പൂർവ്വേഷ്യൻ ചാനൽ ആരംഭിക്കുന്നതിനുള്ള പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി, ഔദ്യോഗിക സമിതിക്ക് നൽകിയെങ്കിലും നിരാകരിക്കപ്പെട്ടതായി ശശികുമാർ പറഞ്ഞു.
ഇപ്പോൾ ,ശരിയായ അർത്ഥത്തിലുള്ള വാർത്താ ബുള്ളറ്റിനുകളില്ല. മുൻ ധാരണകളും, പക്ഷാഭേദങ്ങും കുത്തിനിറച്ചവയാണ് ബുള്ളറ്റിനുകൾ
.
പ്രധാനമന്ത്രി പോലും പത്രസമ്മേളനം നടത്താത്ത കാലമാണിത്.
മാദ്ധ്യമ രംഗത്ത് ,മൂല്യങ്ങൾ കടുത്ത ഭീഷണി നേരിടുന്നു. മാധ്യമങ്ങളുടെ റോൾ പോലും മാറിയതായി അദ്ദേഹം നിരീക്ഷിച്ചു. ജനങ്ങളുടെ അഭിപ്രായ രൂപവല്ക്കരണത്തിൽ ഇപ്പോൾ അവയ്ക്ക് സ്വാധീനം ചെലുത്താൻ കഴിയില്ല.
അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് സമാനമായ വിഷമകരമായ അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്.
ഭീകര നിയമങ്ങൾ അടിച്ചേല്പിക്കപ്പെടുന്നു. അത് തുറന്നുകാട്ടുന്ന
മാധ്യമങ്ങളെ ഭരണകൂടം വേട്ടയാടുന്നു.സത്യം പറയാൻ അധികാരികളുടെ
ദയ കാത്തു കഴിയേണ്ട അവസ്ഥ. പൊതുവിൽ മാദ്ധ്യമങ്ങളുടെ
വിശ്വാസ്യത തന്നെ ഏറ്റവും തകർന്ന കാലം.
പക്ഷേ, ഇക്കാലത്തും
ധീരമായ മാദ്ധ്യമ പ്രവർത്തനം നടത്തുന്നവരുമുണ്ടെന്ന് ശശികുമാർ ചൂണ്ടിക്കാട്ടി. The Wire,The Quint,The Print,Caravan എന്നിവ ഉള്ളടക്കം കൊണ്ട് നിർഭയ മാദ്ധ്യമങ്ങളാണ്.
മാനക ഭാഷയല്ല,ഓരോ പ്രദേശത്തേയും ജനങ്ങളുടെ സംസാരഭാഷയാണ് മാദ്ധ്യമങ്ങൾ ഉപയോഗിക്കേണ്ടതെന്നും ശശികുമാർ പറഞ്ഞു.
മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ബി.ആർ.പി.ഭാസ്കർ, താൻ ഏഷ്യാനെറ്റിലേക്ക് വരാനുണ്ടായ സാഹചര്യം വിവരിച്ചുകൊണ്ടാണ് ആരംഭിച്ചത്. ബാംഗ്ലൂരിലെ 'ഡെക്കാൺ ഹെറാൾഡി'ൽ നിന്ന് വിരമിക്കുന്ന
സമയത്താണ്,പുതിയ ചാനലിന്റെ വാർത്താ വിഭാഗം രൂപപ്പെടുത്തുന്ന
ചുമതല ഏല്ക്കാമോ എന്ന് സുഹൃത്തായ ശശികുമാർ ചോദിച്ചത്. ഒരു വർഷത്തേക്ക് എന്ന് സമ്മതിച്ചായിരുന്നു ,വന്നത്.
ടെലിവിഷനിൽ അനുഭവസമ്പത്തുള്ളവർ അന്ന് ദൂരദർശനിൽ മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രതിഭകളാൽ സമ്പന്നമായിരുന്നു ആകാശവാണിയും
ദൂരദർശനും.
പത്രങ്ങളിൽ പ്രവർത്തിച്ച
അനുഭവസമ്പത്തുള്ളവരെയാണ് ഏഷ്യാനെറ്റിന്റെ
വാർത്താവിഭാഗത്തിലേക്ക് നിയമിച്ചത്. പിന്നെ, പുതിയ ആൾക്കാരെയും പരിശീലിപ്പിച്ചു.
ആദ്യ കാലത്തെ അന്വേഷണാത്മക വാർത്താധിഷ്ഠിത പരിപാടിയായ 'അന്വേഷണ' ത്തിൽ കെ.ജയചന്ദ്രന്റെ ശ്രദ്ധേയ റിപ്പോർട്ടുകൾ
വന്നതായി അദ്ദേഹം ഓർക്കുന്നു. നീലനായിരുന്നു ,അതിന്റെ പ്രൊഡ്യൂസർ .
താനും സക്കറിയയും ചേർന്നവതരിപ്പിച്ച 'പത്രവിശേഷം' മാദ്ധ്യമ വിമർശന പരിപാടിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രണ്ടു പേരും വ്യത്യസ്തമായ
രീതിയിലായിരുന്നു വിലയിരുത്തലുകൾ നടത്തിയിരുന്നത്.
മാദ്ധ്യമ മൂല്യങ്ങളുടെ ചട്ടക്കൂട്ടിൽ
നിന്നുകൊണ്ടായിരുന്നു താൻ വിമർശനം നടത്തിയിരുന്നത്. സക്കറിയയാകട്ടെ,
സമൂഹത്തിന്റെ പക്ഷത്തു നിന്നും.
പുതിയ കാലത്തെ മാദ്ധ്യമ പ്രവർത്തനത്തിൽ പ്രകടമായ വ്യതി ചലനങ്ങളുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. വാർത്തകൾക്കായി ശേഖരിക്കുന്ന
വിവരങ്ങൾ മാദ്ധ്യമപ്രവർത്തകർ അപഗ്രഥിക്കുകയോ
വിലയിരുത്തുകയോ ചെയ്തു വേണം അവതരിപ്പിക്കാൻ. പക്ഷേ, അത് സംഭവിക്കുന്നില്ല.
വസ്തുതകൾ പവിത്രമാണ്. അവ സത്യസന്ധമായി അവതരിപ്പിക്കുകയാണ് മൂല്യബോധമുള്ളവരുടെ കടമ.
ടെലിവിഷൻ വാർത്തകൾ എപ്പോഴും ഇന്ററാക്ടീവാകണം. അതിൽ പ്രേക്ഷകർക്ക് ഇടപെടാൻ അവസരം നൽകേണ്ടതുണ്ടെന്ന് ബി.ആർ.പി.ഭാസ്കർ പറഞ്ഞു. ചില പത്രങ്ങൾ എഡിറ്റോറിയൽ പേജിനു പുറമേ, അടുത്ത പേജും ഓപ്പൺ പേജാക്കി , അഭിപ്രായ പ്രകടനങ്ങൾക്കായി നീക്കിവച്ചത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ, ജനങ്ങളുടെ അഭിപ്രായത്തെ ഭയപ്പെടുന്നവരുണ്ട്.
രാഷ്ട്രീയ വിഷയങ്ങൾ മാത്രമാണ് ഇന്ന് നിരന്തരം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭാഷ, സംസ്കാരം, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം അവഗണിക്കപ്പെടുന്നു. മാദ്ധ്യമങ്ങളെക്കുറിച്ചും അവയുടെ പ്രൊഫഷണലിസത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് വേദിയില്ല. തങ്ങളുടെ വിശ്വാസ്യതയെ മാദ്ധ്യമങ്ങൾ പോലും ഗൗരവതരമായി കാണുന്നില്ലെന്നും ബി.ആർ.പി.ഭാസ്കർ അഭിപ്രായപ്പെട്ടു.
ചർച്ചയിൽ കെ.പി.കെ. വെങ്ങര,ലക്ഷ്മി എം.കുമാരൻ, എസ്.ഡി. പ്രിൻസ്, അഡ്വ.ബി.സുജ എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറിനൊപ്പം കെ. ഹേമലതയും മോഡറേറ്ററായിരുന്നു.
മാദ്ധ്യമപ്രവർത്തകരും വിദ്യാർത്ഥികളുമടങ്ങിയ സദസ് രണ്ടര മണിക്കൂർ നീണ്ട പരിപാടിയിൽ പങ്കെടുത്തു.
'മലയാള ടെലിവിഷന്റെ
നാൾവഴികൾ' പരമ്പര: ഭാഗം അഞ്ച്. ഇതിന്റെ ശബ്ദലേഖനങ്ങൾ
രണ്ടു ഭാഗങ്ങളായി യൂട്യൂബിലുണ്ട്.
ലിങ്ക്:
No comments:
Post a Comment