ക്ലബ് ഹൗസ് മീഡിയ റൂമിൽ 2022 മാർച്ച് 19 ന് ശനിയാഴ്ച 'എന്റെ റേഡിയോ നാടക സഞ്ചാരങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചത്,കെ.വി ശരത് ചന്ദ്രൻ (പ്രോഗ്രാം എക്സിക്യൂട്ടീവ്,കണ്ണൂർ നിലയം).സമകാലിക മലയാളറേഡിയോ നാടക രംഗത്തെ പ്രതിഭകളിൽ ഒരാൾ .
ആകാശവാണിയിൽ എത്തുംമുമ്പ് മുമ്പ് റേഡിയോയിൽ കേട്ട ഒരു ശബ്ദനാടകത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. അത് ഉണ്ടാക്കിയ ഞെട്ടൽ ഇപ്പോഴുമുണ്ട് .മനക്കണ്ണിൽ പല തവണ അരങ്ങേറി, അത്.
സിനിമയോടും സംഗീതത്തോടും അഭിനിവേശമുണ്ടായിരുന്നു. ആദ്യം ചെറുകഥകളാണ് എഴുതിത്തുടങ്ങിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അവ അച്ചടിച്ചു വന്നു.ബാങ്ക് ഉദ്യോഗസ്ഥനായി മൂന്നര വർഷം പ്രവർത്തിച്ച ശേഷമാണ് ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്സി ക്യൂട്ടീവായത്. കൊച്ചി നിലയത്തിന്റെ തുടക്കകാലത്താണത്.ഡ്യൂട്ടി റൂമായിരുന്നു , തൊഴിലിടം. ആദ്യമൊക്കെ അത് നല്ല അനുഭവമല്ല നൽകിയത്. നിരവധി റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്ത എൻ.കെ.സെബാസ്റ്റ്യനും പിന്നെ വി.എം.ഗിരിജയും നിലയത്തിലുണ്ടായിരുന്നു. പിന്നീട് മാധ്യമ, രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തന പാരമ്പര്യമുള്ള ഡി.പരമേശ്വരൻ പോറ്റി, ഡി.പ്രദീപ് കുമാർ തുടങ്ങിയവർ എത്തിയതോടെ സക്രിയവും സംസ്കാരസുരഭിലവും സംവാദാത്മകവുമായ കാലം തുടങ്ങി.
റേഡിയോ നാടക രംഗത്തെത്തിയത് തികച്ചും ആകസ്മികമായി ആയിരുന്നു.അതിന് വഴിയൊരുക്കിയത് എൻ. കെ സെബാസ്റ്റ്യനായിരുന്നു. അദ്ദേഹമാണ് ഗുരുനാഥൻ. സി.എസ് മുരളീബാബു എഴുതിയ 'ഒരു സ്വയംവര കഥയിലെ പുഴ'എന്ന നാടകത്തിന്റെ പ്രൊഡക്ഷൻ സമയത്ത് ചില സംഗീത ശകലങ്ങൾ അദ്ദേഹത്തിന് നൽകി. "നാടകം പ്രക്ഷേപണം ചെയ്തപ്പോൾ , സഹസംവിധായകനായി അദ്ദേഹം എന്റെ പേര് നൽകി. അന്നുമുതൽ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യനായി കൂടെ കൂടി" .1994 ലായിരുന്നു അത് .
ടി.എം എബ്രഹാം എഴുതിയ 'നക്ഷത്രങ്ങൾ ജ്വലിക്കുമ്പോൾ' എന്ന സ്റ്റേജ് നാടകം റേഡിയോ നാടകമാക്കിയപ്പോൾ അതിൽ ചില തിരുത്തലുകൾ വരുത്തി. അത് പരിശീലനക്കളരിയായി. എൻ.എഫ് വർഗ്ഗീസ് ശബ്ദം നൽകിയെങ്കിലും, ആ നാടകം ശോഭിച്ചില്ല.
1997-ൽ , വിഭജനത്തിന്റെ മുറിപ്പാടുകൾ ആവിഷ്ക്കരിച്ച ചെറുന്നിയൂർ ജയപ്രസാദിന്റെ 'ടെൺ ഡൗൺ എക്സ്പ്രസ്' എന്ന സ്റ്റേജ് നാടകം സമഗ്രമായി മാറ്റി എഴുതിക്കൊണ്ടാണ് എഴുത്തിന്റെ മേഖലയിലേക്ക് വന്നത്. രംഗവേദിയിൽ നിന്ന് വ്യത്യസ്തമായ ഒരു ഇംപാക്ടുണ്ടാക്കാൻ ശബ്ദങ്ങൾ ഉപയോഗപ്പെടുത്തി. സീനുകൾ മാറുമ്പോൾ തീവണ്ടികൾ തലങ്ങും വിലങ്ങും പോകുന്ന ശബ്ദം .ഫ്ലാഷ് ബാക്കിൽ പഴയ കരിവണ്ടിയുടെയും പുതുകാലത്തെ സംഭവങ്ങൾക്ക് പശ്ചാത്തലമായി ഡീസൽ എഞ്ചിന്റെയും ശബ്ദങ്ങൾ . കാവാലം ശ്രീകുമാറിന്റെ വിലാപ സ്വരത്തിലുള്ള ആലാപനം.. ഡി.പരമേശ്വരൻ പോറ്റിക്കൊപ്പം സംവിധാനം ചെയ്ത ആ നാടകം എഴുത്തിന്റേയും സംവിധാനത്തിന്റേയും വിലപ്പെട്ട പാഠങ്ങൾ പഠിപ്പിച്ചതായി ശരത് ചന്ദ്രൻ പറഞ്ഞു.
പി.എഫ് മാത്യൂസിന്റെ ഒരു കഥയെ ആസ്പദമാക്കി ചെയ്ത 'മണ്ണിലേക്ക് മടങ്ങുക' എന്ന നാടകവും വലിയ വഴിത്തിരിവായി. സുഹൃത്തായ പി.എഫ്. മാത്യൂസുമായി നിരന്തരം ചർച്ച നടത്തിയാണ് അത് റേഡിയോ നാടകമാക്കിയത്. "വ്യത്യസ്തമായ മേഖലയായതിനാൽ സ്വാതന്ത്ര്യം ഉപയോഗിച്ചു കൊള്ളാൻ അദ്ദേഹം അനുവാദം നൽകി". കഥയിൽ, ടെന്നിസ് കളിച്ചു കൊണ്ട് സംസാരിക്കുന്ന രംഗം , നാടകത്തിൽ ചതുരംഗമാക്കി....
1999-ലാണ് ഡോ.സി.ജെ ജോണുമായുള്ള നാടക ബന്ധം ആരംഭിക്കുന്നത്. ചിത്രതരംഗം പരിപാടിയിൽ മണിച്ചിത്രത്താഴിനെ ആസ്പദമാക്കി അദ്ദേഹമെഴുതിയ ഒരു സ്ക്രിപ്റ്റ് ഉൾപ്പെടുത്തിയിരുന്നു. അങ്ങനെയാണ് 'ഉൾക്കാടുകൾ ഉലയുമ്പോൾ' എന്ന റേഡിയോ നാടകത്തിന്റെ രചനയിൽ അദ്ദേഹം എത്തുന്നത്."എന്റെ ആദ്യത്തെ സ്വതന്ത്ര നാടക സംവിധാനമായിരുന്നു അത്. പക്ഷേ, നാടകത്തിലുടനീളമുള്ള ഒരു സ്ത്രീ കഥാപാത്രം മിസ്സ്കാസ്റ്റ് ആയതിനാൽ നാടകം പരാജയപ്പെട്ടു. അതിന്റെ കടം തീർക്കണം എന്ന് വാശി ഉണ്ടായി. അങ്ങനെയാണ് , 2000-ലെറേഡിയോ നാടകോത്സവത്തിൽ, ഹൊറർ പശ്ചാത്തലത്തിൽ മാതൃത്വത്തിന്റെ കഥപറയുന്ന 'മായ' എന്ന നാടകം ഉണ്ടാകുന്നത്.അത് എഴുതിയ ഷിബു ചക്രവർത്തി അന്ന് സിനിമാരംഗത്ത് ഏറെ തിരക്കുള്ള ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്നു.അദ്ദേഹവുമായി പല ദിവസങ്ങൾ ചർച്ച ചെയ്തു.സിനിമ മോഡലിൽ, പല ഭാഗങ്ങളായാണ് എഴുതിയത്.ബാക്കി ഭാഗങ്ങളുടെ ശബ്ദലേഖനം പൂർത്തിയാക്കിയ ശേഷവും അതിന്റെ ക്ലൈമാക്സ് സീൻ ആകാശവാണി ലൈബ്രറിയിലിരുന്ന് എഴുതുകയായിരുന്നു, അദ്ദേഹം. മറ്റുള്ളവർ അതിനായി കാത്തിരുന്നു. ആ നാടകത്തിലെ അന്തരീക്ഷസൃഷ്ടി വലിയ വെല്ലുവിളിയായിരുന്നു".
2001-ൽ എൻ.കെ.സെബാസ്റ്റ്യൻ റിട്ടയർ ചെയ്യുന്നതിന് മുൻപായിരുന്നു , നാടകോത്സവം. "അദ്ദേഹത്തിനുള്ള ഗുരുദക്ഷിണയായി ഞാൻ ഒരു നാടകമെഴുതി: ശാന്തസമുദ്രം . എന്റെ ആദ്യ രചന. അതിന്റെ പ്രമേയത്തിന് സാർവലൗകികതയുണ്ട്.മരണാസന്നനായ ഏതൊരാളുടെയും ആസക്തിയെ അടയാളപ്പെടുത്തുന്നതാണത്".
നാടകോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ഒഴിച്ച് എല്ലാം ആ നാടകത്തിന് കിട്ടി. സർക്കാരിന്റെ എയ്ഡ്സ് ബോധവത്കരണ പരിപാടിക്കുള്ള സമ്മാനവും ലഭിച്ചു.അതിലെ പ്രിൻസ് എന്ന കഥാപാത്രത്തിന് എൻ. എഫ് വർഗീസ് നൽകിയ ശബ്ദാവിഷക്കാരത്തെ 'തേഡ് ഡൈമൻഷൻ ' എന്നാണ് ശരത്ചന്ദ്രൻ വിശേഷിപ്പിച്ചത്.''റേഡിയോ നാടകത്തിനു വേണ്ടി മാത്രം കാലം കരുതിവെച്ച ശബ്ദമായിരുന്നു അത്".
'അടയാളങ്ങളി'ൽ (രചന: സി.ജെ.ജോൺ) 90 വയസ്സുള്ള അന്ധനായിരുന്നു , എൻ.എഫ് വർഗീസ് . അദ്ദേഹത്തിന്റെ അവസാനത്തെ റേഡിയോ നാടകം. വലിയ പ്രതികരണങ്ങളാണ് നാടകം സൃഷ്ടിച്ചത്. ആ കത്തുകൾ മാത്രം ഉൾപ്പെടുത്തി എഴുത്തുപെട്ടി പരിപാടി പ്രക്ഷേപണം ചെയ്യാനിരിക്കേയാണ് അദ്ദേഹം അന്തരിച്ചത് ."ആ സമയത്ത് , അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പരിപാടിയാണ് പ്രക്ഷേപണം ചെയ്തത്. അത് തയ്യാറാക്കാനുള്ള നിയോഗവും എനിക്കായിരുന്നു. ആ ഓർമ്മകൾ കുടഞ്ഞുകളയാനാണ് എനിക്കിഷ്ടം".
'ശത്രു' നാടകത്തിലാണ് ചലച്ചിത്ര നടൻ സിദ്ദിഖ് ആദ്യമായി ശബ്ദം നൽകുന്നത്. അതിലെ സങ്കീർണ്ണ മനോഘടനയുള്ള പട്ടാളക്കാരനായി, അദ്ദേഹം. "നാടകത്തിന്റെ സ്ക്രിപ്റ്റ് വായിക്കാനേല്പിച്ച് മടങ്ങുമ്പോൾ ആശങ്കയുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വിളിക്കുമ്പോൾ അദ്ദേഹം ആവേശഭരിതനായിരുന്നു".
2006-ലെ റേഡിയോ നാടകോത്സവത്തിൽ സി.ജെ.ജോൺ എഴുതി , അദ്ദേഹത്തോടൊപ്പം സംവിധാനം ചെയ്ത നാടകമാണ് 'എന്റെ വീട് 2500 സ്ക്വയർ ഫീറ്റ്". രസകരമാണ് അതിന്റെ പിറവി."നാടക ചർച്ച നടക്കുന്ന സമയത്ത് ഞാൻ വീടു പണിതു കഴിഞ്ഞ് പാപ്പരായിരിക്കുകയായിരുന്നു. അതറിഞ്ഞപ്പോൾ , നാടകം അതാക്കാമെന്നായി അദ്ദേഹം. പേരും നിശ്ചയിച്ചു. മലയാളികളുടെ ഗൃഹനിർമ്മാണത്തിലെ പ്രദർശനപരതയെക്കുറിച്ചുള്ള ആ നാടകം ഞങ്ങൾ രണ്ടു പേരും കൂടി ഇരുന്നെഴുതിയതാണ്. പ്രകോപനപരമായിരുന്നു, പ്രമേയം".
സിനിമാ പരിപാടിയിലെ ഒരു ഇന്റർവ്യൂ എടുക്കാൻ പോയപ്പോഴുണ്ടായ പരിചയമായിരുന്നു, തിലകനെ ഏറെക്കാലത്തിനു ശേഷം റേഡിയോ നാടകത്തിലെത്തിച്ചത്. 'അമ്മ' യുമായുള്ള പ്രശ്നങ്ങളെ തുടർന്ന് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച ആ ഇന്റർവ്യൂ അങ്ങനെ തന്നെ നൽകിയതിൽ അദ്ദേഹം തൃപ്തനായിരുന്നു. 'പിയാനോ'യിലെ കാർലോസ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ ഒരു ആർട്ടിസ്റ്റിന്റെ ധർമ്മസങ്കടങ്ങളുള്ളത് അദ്ദേഹത്തെ ആകർഷിച്ചു. എന്ത് അസൗകര്യങ്ങൾക്കിടയിലും താൻ ഈ നാടകം ചെയ്യുമെന്ന് തിലകൻ സമ്മതിച്ചു. ആകാശവാണിയിൽ നിന്ന് അദ്ദേഹത്തിന് മുൻപ് ഏറെ തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മദ്യപനെന്ന് ആരോപിച്ച്, റേഡിയോ നാടകത്തിൽ പങ്കെടുപ്പിക്കാതെ , ഒരിക്കൽ ഇറക്കി വിട്ടിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തിരുവനന്തപുരം ആകാശവാണിയിൽ വച്ചായിരുന്നു ,'പിയാനോ ' യുടെ ശബ്ദലേഖനം. കാർലോസിന്റെ വികാര സാന്ദ്രമായ ആത്മഗതം ചെയ്തു കഴിഞ്ഞ് ,അത് കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നോക്കുമ്പോൾ, അത് റെക്കാർഡ് ചെയ്യപ്പെട്ടില്ല ! ക്ഷിപ്രകോപിയായ അദ്ദേഹത്തോട് സൗമ്യമായി കാര്യം പറഞ്ഞു. ക്ഷമയോടെ അദ്ദേഹം വീണ്ടും അഭിനയിച്ചു. പലതവണ ആ ഭാഗമെടുപ്പിച്ചു. പക്ഷേ, അവയൊന്നും റെക്കാർഡ് ചെയ്യപ്പെടാതെ പോയ ആദ്യ പ്രകടനത്തിനടുത്തെത്തിയില്ല.
ഇതിലെ പല അഭിനേതാക്കളുടേയും ശബ്ദം കേട്ട് തിലകൻ വിമർശിച്ചിരുന്നു. "അപ്പോൾ , അദ്ദേഹത്തിനായി ഒരു മണിക്കൂറുള്ള ഒരു നാടകം എഴുതുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അതിൽ ഒറ്റ കഥാപാത്രം മാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തിന് സമ്മതമായി".
അങ്ങനെയാണ് 'ഒറ്റ' എഴുതിയത്.ഒറ്റക്കഥാപാത്രം മാത്രം. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രാവിലെ 11 മണിക്ക് ആരംഭിച്ച റെക്കാർഡിങ്ങ് ,പക്ഷേ, രാത്രി ഒരു മണി വരെ നീണ്ടു.
"അത്രയും കമ്മിറ്റ്മെന്റ് ആർക്കുമില്ല.നാടത്തിന്റെ സർവകലാശാല തന്നെയായിരുന്നു , അദ്ദേഹം".ആകാശവാണി ദേശീയ പുരസ്ക്കാരങ്ങളിൽ 'ഒറ്റ' രണ്ടാം സ്ഥാനം നേടി. ഈ രണ്ടു നാടകങ്ങളിലെയും പ്രകടനത്തെ മുൻനിർത്തി തിലകന് ടോപ്പ് ഗ്രേഡ് ലഭിച്ചു.
തുടർന്നും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകാൻ അദ്ദേഹം ആഗ്രഹിച്ചു. ഒരു ഓസ്ട്രിയൻ നോവലിന്റെ പരിഭാഷയെ അടിസ്ഥാനമാക്കി പുതിയ നാടകം ചെയ്യുമ്പോൾ ഗംഭീരമാരമായാരു റോൾ അദ്ദേഹത്തിനായി കരുതി വച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ, അതിന് മുൻപ് അദേഹം അരങ്ങൊഴിഞ്ഞു. ആ നാടകം എഴുതിയതുമില്ല.
2012-ൽ കണ്ണൂർ എഫ് .എം. നിലയത്തിലെത്തി. അക്കൊല്ലത്തെ റേഡിയോ നാടകോത്സവത്തിൽ പുതുമ വേണമെന്ന് പ്രോഗ്രാം മേധാവി ബാലകൃഷ്ണൻ കൊയ്യാലിന് നിർബന്ധമുണ്ടായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ ശബ്ദം നൽകുന്ന നാടകമായിരുന്നു പ്ലാൻ ചെയ്തത്. അതിനായി ജയിലിൽ പോയി , ചിലരെ നാടകം പഠിപ്പിച്ചു. പക്ഷേ, നാടകോത്സവത്തിന്റെ തീയതി പെട്ടെന്ന് പ്രഖ്യാപിച്ചതോടെ അത് നടന്നില്ല.
'വിതക്കുന്നവന്റെ ഉപമ' എൻഡോസൾഫാൻ ദുരന്തത്തെ പശ്ചാത്തലമാക്കിയുള്ള നാടകമാണ്. ''ബാലകൃഷ്ണൻ കൊയ്യാലിന്റെ നിശ്ചയദാർഢ്യം കൊണ്ടാണ് ആ നാടകം പ്രക്ഷേപണം ചെയ്തത്. അത് എഴുതാൻ വേണ്ടി മറ്റ് ജോലികളിൽ നിന്ന് എന്നെ സ്വതന്ത്രനാക്കിത്തന്നു".
അതിലെ ആറു കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് സിദ്ദിഖ്. ആദ്യം അദ്ദേഹത്തോട് അത് പറഞ്ഞിരുന്നില്ല. സ്ക്രിപ്റ്റ് വായിച്ച്, അദ്ദേഹം തന്നെ മുന്നോട്ടുവരുകയായിരുന്നു. 2016-ൽ ആകാശവാണി ദേശീയ പുരസ്കാരങ്ങളിൽ ഇതിന് ഒന്നാം സമ്മാനം ലഭിച്ചു.
2018 ലെ നാടകോത്സവത്തിൽ ചെയ്ത 'രക്തം സാക്ഷി'യ്ക്ക് ദേശീയ തലത്തിൽ മെരിറ്റ് സർട്ടിഫിക്കേറ്റും ലഭിച്ചു. ഗായിക സയനോര ഫിലിപ്പിന്റെ ആദ്യ റേഡിയോ നാടകമെന്ന നിലയിൽ അത് ശ്രദ്ധേയമായി.
സ്വതന്ത്രമായ പ്രവർത്തനാന്തരീക്ഷവും സ്വാതന്ത്ര്യവുമുണ്ടങ്കിലേ , നല്ല രചനകൾ സാദ്ധ്യമാകുകയുള്ളുവെന്ന് കെ.വി. ശരത്ചന്ദ്രൻ പറഞ്ഞു. പതിവ് ജോലികൾക്കിടയിൽ കെട്ടിയിടപ്പെട്ടാൽ സർഗ്ഗാത്മകത നശിക്കും. ഇപ്പോഴത്തെ ആകാശവാണിയുടെ അകത്തളം അലട്ടുന്നതാണ്. ഭയപ്പാടുകളും വിധേയത്വങ്ങളും നിറഞ്ഞു നില്ക്കുന്നു.
ഏറ്റവും കൂടുതൽ രചനകളുണ്ടായത് കൊച്ചി നിലയത്തിലുള്ളപ്പോഴാണ്. സൗഹാർദ്ദത്തിന്റേയും സ്നേഹോഷ്മളതയുടേയും അന്തരീക്ഷമാണവിടെ. ഓരോ നാടകത്തിനും നിലയത്തിലെ എല്ലാ സംവിധാനങ്ങളും പൂർണ്ണ സ്വാതന്ത്ര്യത്തോടെ നൽകി. പ്രോഗ്രാം മേധാവിയും നാടക കലാകാരനുമായ ആർ.സി ഗോപാൽ നൽകിയ പിന്തുണ അദ്ദേഹം എടുത്തു പറഞ്ഞു.
റേഡിയോ നാടകങ്ങൾക്ക് സിനിമയോടാണ് കൂടുതൽ ചാർച്ച.സിനിമയിലെ സംഭാഷണങ്ങളിലേതു പോലെയാണിവിടെയും. രംഗവേദിയിൽ ക്രിയാംശമാണ് കൂടുതൽ.
ധൈഷണികാതിപ്രസരമുള്ള നാടകങ്ങൾ സാധാരണ ശ്രോതാക്കൾക്ക് ആസ്വദിക്കാൻ കഴിയില്ലന്നു ശരത്ചന്ദ്രൻ പറഞ്ഞു.
"സാധാരണ മനുഷ്യരുടെ തലയ്ക്കു മുകളിലൂടെ പോകുന്നതൊന്നും നിരത്തിൽ പറയേണ്ടതില്ല".
കാഴ്ചവൈകല്യമുള്ളവർ തന്റെ നാടകങ്ങൾ സൂക്ഷമതയോടെ കേട്ട് പ്രതികരണങ്ങളറിയിച്ച് അമ്പരിപ്പിട്ടുണ്ട്. 'പിയാനോ' യിൽ കാർലോസ് അത് കടലിലേക്ക് വലിച്ചെറിയുമ്പോൾ , നൽകിയത് ഒറ്റ ശബ്ദമായിരുന്നു. അതു കേട്ട ഒരാൾ ചോദിച്ചു: മുങ്ങിത്താഴും മുൻപ് പിയാനോ വെള്ളത്തിൽ തട്ടുമ്പോൾ മറ്റൊരു ശബ്ദമല്ലേ, കേൾക്കുന്നത്?
ശരത്ചന്ദ്രന്റെ റേഡിയോ നാടക സമാഹാരങ്ങൾ ഹത്യ, ശാന്തസമുദ്രം എന്നീ പേരുകളിൽ പുസ്തകങ്ങളായിട്ടുണ്ട്. സി.ജെ.ജോണിന്റെ നാടകങ്ങളും അച്ചടിക്കപ്പെട്ടു. "റേഡിയോ നാടകവും സാഹിത്യ ശാഖയാണ്".
അഖില കേരള റേഡിയോ നാടകോത്സവങ്ങൾക്ക്, ശ്രോതാക്കളുടെ പ്രതികരണങ്ങളെ ആസ്പദമാക്കി നൽകിയിരുന്ന സമ്മാനങ്ങൾ നിർത്തിയതിൽ ദുരൂഹതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി എഫ് .എം നിലയത്തിലായിരിക്കുമ്പോൾ ചെയ്ത,മലയാള ചലച്ചിത്രപിന്നണി ഗാന ചരിത്രമായ 'ഗാനലോക വീഥികളിൽ' എന്ന 275 എപ്പിസോഡുള്ള ബൃഹദ് പരമ്പരയെ തന്റെ വിലപ്പെട്ട സംഭാവനയായി കണക്കാക്കുന്നു , ശരത്ചന്ദ്രൻ. 'ബാലൻ ' മുതൽ 1962 വരെയുള്ള സിനിമകളുടെ ഗാനചരിത്രം നിർമിച്ചത് വലിയൊരു കൂട്ടായ്മയുടെ ഫലമായായിരുന്നു. സംഗീത ഗവേഷകനായ ബി.വിജയകുമാർ , വി.എം.ഗിരിജ.എൻ. അജിത്, ഷാജി യോഹന്നാൻ എന്നിവരടങ്ങിയ ഒരു സംഘമുണ്ടായിരുന്നു , ഒപ്പം. "അന്നത്തെ പോഗ്രാം മേധാവി കെ.രാമമൂർത്തിയാണ് ആ പരമ്പരയ്ക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും ചെയ്തു തന്നത്. തമിഴ് നാടുകാരനായ ഒരു പ്രോഗ്രാം മേധാവി വേണ്ടി വന്നു, നമ്മുടെ ചലച്ചിത്ര ഗാന ചരിത്രം രേഖപ്പെടുത്തുന്ന പരിപാടിക്ക് മുൻ കൈയെടുക്കാൻ. എന്നാൽ,ചില ഉപജാപങ്ങളുടെ ഭാഗമായി അന്ന് അവിടെ പ്രതികൂല സാഹചര്യങ്ങളുണ്ടായി. ഒടുവിൽ ,മനം മടുത്താണ് , അപൂർണ്ണമായി ആ പരമ്പര അവസാനിപ്പിച്ചത്".
സർവീസിൽ നിന്ന് വിരമിച്ച ശേഷം, ആ ബൃഹദ് ചരിത്രം പുസ്തക രൂപത്തിൽ താൻ പൂർത്തിയാക്കുമെന്ന് ശരത് ചന്ദ്രൻ പറഞ്ഞു.
ആ പരമ്പരയുടെ ശബ്ദലേഖനത്തിനായി സെബാസ്റ്റ്യൻ കുഞ്ഞു കഞ്ഞു ഭാഗവതരുടെ കൊച്ചുമകനെ കണ്ട അനുഭവം അദ്ദേഹം വിവരിച്ചു. ആകാശവാണിയിൽ നിന്നാണന്നറിഞ്ഞ്, അദ്ദേഹം സംസാരിക്കാൻ വിസമ്മതിച്ചു.അതിന് കാരണമുണ്ടായിരുന്നു.
ആകാശവാണി ശബ്ദശേഖരത്തിലുള്ള ഭാഗവതരുടെ പാട്ടുകൾക്കായി ചെന്ന അദ്ദേഹത്തോട് നീചമായാണ് അധികൃതർ പെരുമാറിയതത്രേ.
ആകാശവാണിയിലെ വിലപ്പെട്ട ശബ്ദലേഖനങ്ങൾ നശിക്കുന്നതിലുള്ള ആശങ്കയും ശരത്ചന്ദ്രൻ പങ്കുവച്ചു.
ചർച്ചയിൽ ഗാന ഗവേഷകനായ മനോജ് കോമത്ത് , ജോസി ജോൺ , സന എന്നിവർ പങ്കെടുത്തു.