മുതിർന്ന ചിത്രകാരനായ ആർട്ടിസ്റ്റ് ഗോപാലനും മലയാള കലിഗ്രഫി രംഗത്തെ പ്രതിഭാസമായ നാരായണ ഭട്ടതിരിയുമായിരുന്നു 'വര-മൊഴിസാക്ഷ്യം' പരമ്പരയുടെ അവസാന ഭാഗത്തിലെ അതിഥികൾ ( ക്ലബ് ഹൗസ് മീഡിയ റൂം,ഒക്ടോബർ 1,2022).
1962ൽ 'കേരള ശബ്ദ' ത്തിൽ ചിത്രങ്ങൾ വരച്ച്, ആരംഭിച്ച ആർട്ടിസ്റ്റ് ഗോപാലന്റെ സംഭവബഹുലമായ മാധ്യമ ജീവിതം 1994 വരെ നീണ്ടുനിന്നു.കർഷക കുടുംബത്തിലാണ് ജനനം."വരയെ വളരെ അവജ്ഞയോടെ കണ്ടിരുന്ന സമൂഹമായിരുന്നു,അത്" .1954-58 ലെ സ്ക്കൂൾ പഠന കാലത്ത്, കണക്കിനും ഹിന്ദിക്കും മാർക്ക് തീരെ കുറവായിരുന്നു.ഇക്കാലത്ത് വായനയിലേക്ക് തിരിഞ്ഞു. കെ .ബാലകൃഷ്ണന്റെ 'കൗമുദി'യിൽ പ്രസിദ്ധീകരിച്ചു വന്ന കള്ളിച്ചെല്ലമ്മ, അരനാഴിക നേരം,ചെമ്മീൻ തുടങ്ങിയ നോവലുകൾ വായിച്ചു. അതിലെ കഥാപാത്രങ്ങളെ പെൻസിൽ കൊണ്ട് വരച്ചു നോക്കി.അമേരിക്കൻ ചിത്രകലാപഠന പുസ്തകങ്ങളിലെ ചിത്രങ്ങൾ കണ്ടാണ് വരച്ചു ശീലിച്ചത്.
ജോൺ സെല്ലാഡോയുടെ ടാർസൻ ചിത്രകഥകൾ ഏറെ ആകർഷിച്ചു.ബ്രഷും പെന്നും ഉപയോഗിക്കേണ്ട വിധമൊക്കെ പഠിച്ചു. അന്ന് ചവറ കെ.എസ് പിള്ള പത്രാധിപരായി കലാവേദി തുടങ്ങിയ കയ്യെഴുത്തു മാസികയിൽ എല്ലാം എഴുതി,വരച്ച് തയ്യാറാക്കി. അതിന്റെ ഉദ്ഘാടനത്തിന് ഒ.എൻ.വി കുറുപ്പും വയലാറും പങ്കെടുത്തു. അന്ന്, സ്റ്റേജിൽ വിളിച്ചുവരുത്തി വയലാർ അനുഗ്രഹിച്ചത് വരയ്ക്കാൻ വലിയ പ്രോത്സാഹനമായി.
ബോംബെ സ്കൂൾ ഓഫ് ആർട്സിൽ ചേരുക എന്നതായിരുന്നു ലക്ഷ്യം. പുരാണ കഥാപാത്രങ്ങളുടെ സ്ത്രൈണ ഭാവം മാറ്റി, പൗരുഷമുള്ള രൂപങ്ങളാക്കി വരച്ച എസ്. മട്ടാണിയ എന്ന ചിത്രകാരൻ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പെൻ ആന്റ് ഇങ്കിൽ വരച്ച റോമൻ രാജകുമാരിയുടെ നഗ്നചിത്രത്തിന്റെ കോപ്പി നോക്കി, അതിന്റെ മൂന്നിരട്ടി വലുപ്പത്തിൽ പോസ്റ്റർ വൈറ്റ് ഉപയോഗിച്ച് വരച്ചു. അത് പ്രിൻസിപ്പാളിന് അയച്ചു കൊടുത്തു. കുറെ ആഴ്ചകൾ കഴിഞ്ഞപ്പോൾ , അവിടെ ചേരാനുള്ള അപേക്ഷയോടൊപ്പം ഡീനിന്റെ ഒരു കുറിപ്പും കിട്ടി:യുവർ വർക്ക് ഷോസ് ഗ്രേറ്റ് ടാലൻറ് .അത് വലിയ പ്രചോദനമായി.
പക്ഷേ, വീട്ടുകാർ ബോംബെയ്ക്ക് വിട്ടില്ല. പകരം, എറണാകുളത്തെ വി.എം ബാലൻ മാസ്റ്ററുടെ സ്റ്റുഡിയോയിൽ രണ്ടു വർഷം ചിത്രകല പഠിച്ചു. മഞ്ഞ, ചുവപ്പ്, നീല കളറുകൾ പ്രത്യേകമായി വരച്ചു പഠിച്ചു. പിന്നീട്, കൊല്ലത്തെ വി.നാരായണൻ മാസ്റ്ററുടെ അടുത്തുനിന്ന് പെയിൻറിംഗിൽ പരിശീലനം നേടി.അദ്ദേഹത്തിന്റെ സഹായിയായി കൂടി ,'മലയാള രാജ്യ'ത്തിന്റെ കവറുകളും ടൈറ്റിലുകളും തയ്യാറാക്കി കൊടുത്തു. വി.പി നായർ ആരംഭിച്ച 'കേരള ശബ്ദ'ത്തിൽ വരയ്ക്കാൻ അവസരം കിട്ടി. അതിന്റെ പത്രാധിപരായിരുന്ന കെ.എസ്.ചന്ദ്രനോട് വലിയ കടപ്പാടുണ്ട്. അത് 1962ലായിരുന്നു . മാലി മാധവൻ നായരുടെ 'മാലി ഭാരത'ത്തിനു വേണ്ടിയായിരുന്നു ആദ്യമായി വരച്ചത്. പിന്നെ, കെ.എസ്.ചന്ദ്രന്റെ 'പാപത്തിന് മരണമില്ല' എന്ന നോവലിനും.'കുങ്കുമ'ത്തിലും വരച്ചു. അതിന്റെ പത്രാധിപരായി വന്ന വൈക്കം ചന്ദ്രശേഖരൻ നായരുമായി തെറ്റി,അവിടെ നിന്ന് വിടേണ്ടി വന്നു. തുടർന്ന്, 'ജനയുഗ'ത്തിൽ ചേർന്നു. പത്രം, വാരിക, സിനിമ, നോവൽ പതിപ്പ് തുടങ്ങിയ എല്ലാ പ്രസിദ്ധീകരണങ്ങളിലും വരയ്ക്കുകയും തലക്കെട്ടുകൾ തയ്യാറാക്കുകയും ചെയ്തു.
എം.എൻ സത്യാർത്ഥി വിവർത്തനം ചെയ്ത, ബിമൽ മിത്രയുടെ 'വിലയ്ക്ക് വാങ്ങാം' എന്ന ബംഗാളി നോവലിന് വരച്ചു. അതിന് മുൻപ് അദ്ദേഹമായി സംസാരിച്ചു. കഥയുടെ പശ്ചാത്തലം അദ്ദേഹം വിവരിച്ചു തന്നു. അതിന് വരച്ച ചിത്രങ്ങൾ ഇഷ്ടപ്പെട്ടതായി അറിയിച്ചുകൊണ്ട് അദ്ദേഹം പത്രാധിപർക്ക് കത്തയച്ചു. അത് വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ബംഗാളി സിനിമയും പ്രസിദ്ധീകരണങ്ങളും മറ്റും കണ്ടായിരുന്നു ,1930കളുടെ കഥ പറയുന്ന ആ നോവൽ ചിത്രീകരിച്ചത്. ഇവ കണ്ട്,ചിത്രകാരൻ ബംഗാളിലാണോ താമസിക്കുന്നത് എന്ന് ചിലർ എഴുതിച്ചോദിച്ചിരുന്നു.അതിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രത്യേക മുഖം ഇല്ലെന്ന വിമർശനവും ചില വായനക്കാർ ഉന്നയിച്ചിരുന്നു. തുടർന്ന്, സുന്ദരിമാരെ മാത്രം വരയ്ക്കുന്നതിനു പകരം, സാധാരണ സ്ത്രീകളെ മറ്റൊരു രീതിയിൽ വരയ്ക്കാൻ തുടങ്ങി. തുടർന്നും ഒട്ടേറെ ബംഗാളി നോവലുകൾക്ക് വരച്ചു. കേശവദേവ്,തകഴി തുടങ്ങി അക്കാലത്തെ എല്ലാ പ്രമുഖ എഴുത്തുകാരുടേയും, എഴുതി തുടങ്ങിയ പെരുമ്പടവം ശ്രീധരന്റേയും മറ്റും കഥകൾക്ക് ചിത്രങ്ങൾ വരച്ചു.
തെങ്ങമം ബാലകൃഷ്ണൻ,കാമ്പിശ്ശേരി കരുണാകരൻ എന്നീ പത്രാധിപന്മാർക്കൊപ്പമുള്ള പ്രവർത്തനകാലത്തെ അനുഭവങ്ങൾ മറക്കാനാവില്ല. "കാമ്പിശ്ശേരിയെ പോലൊരു വലിയ പത്രാധിപർ ഇനി ഉണ്ടാകില്ല".സിനിമാ പ്രസിദ്ധീകരണം ആരംഭിക്കാനുള്ള നിർദ്ദേശത്തിന് പാർട്ടി ആദ്യം എതിരായിരുന്നു. പുതിയ പ്രസിദ്ധീകരണത്തിന്റെ വിശദമായ ഡമ്മിയും രൂപരേഖയും തയ്യാറാക്കി കാമ്പശ്ശേരിക്ക് നൽകി.അത് കമ്മിറ്റിയിൽ വച്ചാണ് അദ്ദേഹം സിനിരമ തുടങ്ങാൻ അംഗീകാരം വാങ്ങിയത്.
രണ്ടാം പതിപ്പ് അച്ചടിച്ച , സിനിരമ പ്രേംനസീർ പതിപ്പിൽ ചേർക്കാനുള്ള ഫോട്ടോകൾ ശേഖരിക്കാൻ അസിസ്റ്റന്റ് എഡിറ്റർ കടവിൽ ശശിക്കൊപ്പം മദ്രാസിൽ എത്തി , അദ്ദേഹത്തെ കണ്ടു. ആയിരക്കണക്കിന് ഫോട്ടോകളാണ് സന്തോഷപൂർവ്വം അദ്ദേഹം എടുത്തു തന്നത്.അതിൽ നിന്നും ബുദ്ധിമുട്ടി ,തെരഞ്ഞെടുത്ത പടങ്ങൾ പുതിയ രീതിയിൽ ലേഔട്ട് ചെയ്തു. മാർജിനിലേക്ക് കയറി നിൽക്കുന്ന രീതിയിൽ ഫോട്ടോകൾ നൽക്കുന്ന 'ഫ്രഷ് കട്ട് ' ഉപയോഗപ്പെടുത്തിയത് മലയാളത്തിൽ ആദ്യമായി അതിലാണ് . അതിന്റെ രൂപകല്പന പൂർത്തിയായപ്പോൾ , 'എഡിറ്റർ കാമ്പിശ്ശേരി കരുണാകരൻ ' എന്നത് മാറ്റി , 'ആർട്ട് എഡിറ്റർ ആർട്ടിസ്റ്റ് ഗോപാലൻ ' എന്ന് അദ്ദേഹം എഴുതിച്ചേർത്തു.
ഓരോ ആഴ്ചയും ചിത്രങ്ങൾ വരയ്ക്കാനായി നാലു കഥകൾ അദ്ദേഹം തരും.അതിൽ നിന്നും ഇഷ്ടപ്പെട്ട രണ്ട് കഥകൾക്കാണ് ആദ്യം ചിത്രങ്ങൾ വരയ്ക്കുക.ഒരിക്കൽ , ഓഫീസിനടുത്ത ഹോട്ടലിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ , സുമുഖനായ ഒരു ചെറുപ്പക്കാരൻ എത്തി. "അദ്ദേഹത്തിന്റെ ഒരു കഥ എന്റെ കയ്യിലുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞായിരുന്നു കാണാൻ എത്തിയത്. അത് പി. പത്മരാജനായിരുന്നു.അദ്ദേഹവുമായി അങ്ങനെ അടുപ്പത്തിലായി . മൂന്ന് വർഷം ഒന്നിച്ചു താമസിച്ചു".
മറ്റൊരിക്കൽ ,വെള്ള ഷർട്ടും പാന്റ്സും ധരിച്ച്,സുമുഖനായ ഒരാൾ ഓഫീസിൽ എത്തി. ആദ്യ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ സർട്ടിഫിക്കറ്റ് ഡിസൈൻ ചെയ്ത്,അടുത്ത ദിവസം രാവിലെ 8 മണിക്ക് നൽകണമെന്ന് അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു."സാധ്യമല്ല എന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം തിരിച്ചു പോയപ്പോഴാണ്, അത് മലയാറ്റൂർ രാമകൃഷ്ണനായിരുന്നു എന്ന് അറിഞ്ഞത്.അടുത്ത വർഷം ഈ അവാർഡിന്റെ ബ്രോഷറും മറ്റും ഡിസൈൻ ചെയ്തു നൽകണമെന്നാവശ്യപ്പെട്ട് പി.ആർ.ഡി ഡയറക്ടർ വന്നു. അദ്ദേഹത്തെ അയച്ചത് മലയാറ്റൂർ ആയിരുന്നു. ഞാൻ ചെറുതായി പോയതായി തോന്നി".
ഒരിക്കൽ,ജനയുഗം ഓണപ്പതിപ്പിന് വേണ്ടി വരച്ച എൻ.പി ചെല്ലപ്പൻ നായരുടെ കഥയ്ക്കുള്ള ചിത്രം, പരസ്യങ്ങളുടെ ആധിക്യം കാരണം ചേർക്കാൻ കഴിഞ്ഞില്ല. അന്ന് തെങ്ങമം ബാലകൃഷ്ണനായിരുന്നു അതിന്റെ ചുമതല. "ആ ചിത്രം ഇല്ലെന്നറിഞ്ഞ്, ഞാൻ ക്ഷോഭിച്ച് ഇറങ്ങിപ്പോയി.തെങ്ങമം ബാലകൃഷ്ണൻ പിന്നാലെവന്ന് ,ഓഫീസിലേക്ക് തിരിച്ച് കൂട്ടിക്കൊണ്ടുപോയി. ഒരു പരസ്യം എടുത്ത് മാറ്റി, ആ ചിത്രം അദ്ദേഹം ഓണപ്പതിപ്പിൽ ചേർത്തു".
പരമ രസികനായിരുന്നു, കാമ്പിശ്ശേരി കരുണാകരൻ . ഒരിക്കൽ തന്നെ കാണാൻ വന്ന കാർട്ടൂണിസ്റ്റ് പി. കെ മന്ത്രിയെക്കൊണ്ട് വിചിത്രമായ ഒരു മോഡേൺ ആർട്ട് ചിത്രം വരപ്പിച്ചു. അടുത്ത ആഴ്ച 'അടിക്കുറിപ്പ് എഴുതുക ' എന്ന പംക്തിയിൽ അതു നൽകിയപ്പോൾ , നൂറുകണക്കിന് വായനക്കാരാണ് അത് വ്യാഖ്യാനിക്കാനായി കത്തുകൾ അയച്ചത്. അദ്ദേഹം അത് കണ്ടു രസിച്ചു.മറ്റൊരു അവസരത്തിൽ തീരെ മനസ്സിലാകാത്ത ഒരു ചിത്രവുമായി തന്നെ കാണാൻ വന്ന ,മുടിയും താടിയും നീട്ടി വളർത്തിയ , ആധുനിക ചിത്രകാരനോട് ' ഇതിന്റെ തലയും കാലും എവിടെയാ !' എന്ന് ചോദിച്ചു, അദ്ദേഹം.
'അശ്വമേധം' സിനിമയിൽ കുഷ്ഠരോഗിയായി അഭിനയിച്ച അദ്ദേഹത്തിന്റെ വലിയ ചിത്രം ജനയുഗത്തിൽ അച്ചടിച്ചു വന്നത് കണ്ട് ക്ഷോഭിച്ചു. പിന്നെ, അസിസ്റ്റന്റ് എഡിറ്റർ വിതുര ബേബിയെ വിളിച്ച് കാമ്പിശ്ശേരി ഉപദേശിച്ചു: നമ്മുടെ ചിത്രം നമ്മളല്ല, മറ്റ് പ്രസിദ്ധീകരണക്കാരാണ് നൽകേണ്ടത്.
1979 മുതൽ രണ്ട് വർഷം ജനയുഗത്തിൽ നിന്ന് ഒരു ഇടവേള ഉണ്ടായി. രണ്ട് സുഹൃത്തുക്കളുമായി ചേർന്ന്, 'തത്തമ്മ' എന്ന കുട്ടികളുടെ പ്രസിദ്ധീകരണം ആരംഭിച്ചു.പക്ഷേ, അത് തുടർന്നില്ല. പിന്നാലെ, ജനയുഗത്തിൽ തിരിച്ചെത്തി.കാർട്ടൂണിസ്റ്റ് യേശുദാസ്,വിതുര ബേബി തുടങ്ങിയ സഹപ്രവർത്തകരുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങളും ഓർമ്മയിൽ വരുന്നു.
റിയലിസ്റ്റിക് ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്. പക്ഷേ, അവ വ്യത്യസ്തമായ രീതിയിലാണ്. ഡിറ്റക്ടീവ് കഥകൾക്ക് ഹാർഡ് ലൈനുകളാണ് ഉപയോഗിച്ചത്. ഹാസ്യത്തിനും ബാലസാഹിത്യത്തിനും മറ്റൊരു ശൈലിയിലുള്ള വരകളും ഉപയോഗിച്ചു. മലയാറ്റൂർ എഴുതിയ കഥയെ ആസ്പദമാക്കി , കുട്ടികൾക്കായി 'അമ്പിളിക്കുഞ്ഞ്' എന്ന കളർ ചിത്രകഥയും വരച്ചിട്ടുണ്ട്.
ചിത്രകലയെ സ്നേഹിക്കുന്നവർക്ക് റിയലിസത്തെ നിരാകരിക്കാൻ ആവില്ല . അക്ഷരമറിയാത്തവർക്ക് പോലും ചിത്രങ്ങൾ കണ്ടാൽ മനസിലാവണം."പക്ഷേ, ഇപ്പോൾ പല പ്രഗത്ഭ ചിത്രകാരൻമാരും മറ്റ് ചില സമ്മർദ്ദങ്ങൾ കാരണം, ദുരൂഹമായ ചിത്രങ്ങൾ വരയ്ക്കുന്നു".
വലിയ വീതിയുള്ള നിബ്ബ്, ഇന്ത്യൻ ഇങ്കിൽ മുക്കിയാണ് തലക്കെട്ടുകൾ എഴുതിയിരുന്നത്.അതിനായി പലതരം നിബുകൾ . കയ്യിൽ നിൽക്കാൻ പോലും പ്രയാസമുള്ളവയും ഉണ്ടായിരുന്നു.
ഇക്കാലത്തു തന്നെയാണ് സിനിമാപരസ്യങ്ങളുടെ പോസ്റ്ററുകൾ ഡിസൈൻ ചെയ്യാൻ ആരംഭിച്ചത്. ആദ്യമായി ഫോട്ടോകൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിച്ചത് ഇവയിലാണ്. അവ ഏറെ ശ്രദ്ധിക്കപ്പെട്ടു. പണിതീരാത്ത വീട്, നദി, നിഴലാട്ടം,ഏണിപ്പടികൾ .....
മലയാള മനോരമ, മംഗളം, ദീപിക തുടങ്ങിയ മിക്ക പ്രസിദ്ധീകരണങ്ങളിലും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
1994ൽ ജനയുഗം വിട്ടു. "മനസ്സറിഞ്ഞ് നിർത്തിയതാണ് . ചിത്രകലകൊണ്ട് മാത്രം ജീവിക്കാൻ പറ്റുന്ന പ്രതിഫലം ഒരിക്കലും കിട്ടിയില്ല. അതിനുശേഷം 28 വർഷമായി ബ്രഷ് തൊട്ടിട്ടേയില്ല". കൊമേഴ്സ്യൽ വർക്കുകളാണ് പിന്നെ ചെയ്തത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രദർശനങ്ങളിൽ പവലിയനുകൾ ഡിസൈൻ ചെയ്യുകയായിരുന്നു , മുഖ്യ ജോലി. സൈൻ ബോർഡുകളും തയ്യാറാക്കി.
"എനിക്ക് ജനയുഗത്തിൽ നൽകിയ സ്വാതന്ത്ര്യവും സ്ഥാനവും മറ്റൊരു ചിത്രകാരനും കേരളത്തിലെ ഒരു പത്ര സ്ഥാപനത്തിലും കിട്ടിയിട്ടില്ല".
ഇപ്പോൾ, തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു , ആർട്ടിസ്റ്റ് ഗോപാലൻ .
മലയാളത്തിന്റെ ലിപി അച്ഛനായി അറിയപ്പെടുന്ന ഭട്ടതിരി (നാരായണ ഭട്ടതിരി) പ്രത്യേക ശൈലിയിൽ മലയാള അക്ഷരങ്ങൾ അണിയിച്ചൊരുക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച ചിത്രകാരനാണ്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ബി എഫ് എ . 1983 മുതൽ ഗ്രാഫിക് ഡിസൈനറായി പ്രവർത്തിക്കുന്നു. സമകാലിക മലയാളം, ഇന്ത്യൻ എക്സ്പ്രസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ ലേഔട്ട് ആർട്ടിസ്റ്റായിരുന്നു.
മലയാളം കലഗ്രഫി രംഗത്തെ വലിയ പ്രതിഭാസമായ അദ്ദേഹം,സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വൃത്തിയായി എഴുതിത്തുടങ്ങി.അന്ന് തിങ്കളും ചൊവ്വയും മലയാളം കൈപ്പട എഴുത്ത്പരിശീലനമുണ്ടായിരുന്നു.നല്ല കൈപ്പടയായിരുന്നതിനാൽ, നോട്ടുബുക്കുകളിലും പുസ്തകങ്ങളിലും വ്യത്യസ്തമായ രീതിയിൽ പേരെഴുതി കൊടുക്കാൻ കൂട്ടുകാർ സമീപിച്ചുതുടങ്ങി. അക്കാലത്ത് 'ബാലയുഗ' ത്തിൽവന്നിരുന്ന ആർട്ടിസ്റ്റ് ഗോപാലന്റെ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെട്ടു .അവർ നടത്തിയ നാടോടി കഥാ മത്സരത്തിലേക്ക് ഒരു കഥ അയച്ചു. കൂടെ ഒരു അപേക്ഷയും വച്ചു - ഇതിന്റെ ചിത്രങ്ങൾ ആർട്ടിസ്റ്റ് ഗോപാലനെ കൊണ്ടുവരപ്പിക്കണം. ആ കഥ അച്ചടിച്ചു വന്നു. ദീപശിഖയുമായി പോകുന്ന ഒരാളുടെ ചിത്രം, ആർട്ടിസ്റ്റ് ഗോപാലൻ തന്നെ വരയ്ക്കുകയും ചെയ്തു. പിന്നീട് കഥകൾ ഒന്നും എഴുതിയിട്ടില്ല.
പ്രീഡിക്ക് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ പഠിക്കുമ്പോൾ , വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തിൽ സജീവമായിരുന്നു .അവർക്കുവേണ്ടി കോളേജുകളിൽ നിരന്തരം പോസ്റ്ററുകൾ എഴുതി. ഗേറ്റിന് അഭിമുഖമായി,കോളേജിനുള്ളിലെ പ്ലാവിന്റെ താഴെയായിരുന്നു ,ഈ പോസ്റ്റുകൾ പതിച്ചിരുന്നത് . ചില ദിവസങ്ങളിൽ കവിതകളായിരിക്കും. അവയൊക്കെ നൽകിയിരുന്നത്,സീനിയറായിരുന്ന പി.പ്രദീപായിരുന്നു. പോസ്റ്ററുകൾ കണ്ട്, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി , അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
അക്കാലത്ത്, കോളേജിലെ കൈയെഴുത്ത് മാസികയിലും വരച്ചു. ഇവ കണ്ട ഹിന്ദി അധ്യാപകനായ പ്രൊഫ. ഡി.തങ്കപ്പൻ നായരാണ് തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്ടിൽ ചേരുവാൻ ഉപദേശിച്ചത്.ഡിഗ്രി കഴിഞ്ഞാണ് ബി.എഫ്.എ യ്ക്ക് ചേരുന്നത്. അതിന് മുൻപ് തന്നെ, തിരുവനന്തപുരത്ത് നിന്ന് കാവാലം ഗോവിന്ദൻകുട്ടി നായർ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന 'ബാലാരാമം' എന്ന മാസികയ്ക്ക് വേണ്ടി തലക്കെട്ടുകളും മറ്റും തയ്യാറാക്കിയിരുന്നു. അതിന് വഴിയൊരുക്കിയതും തങ്കപ്പൻ നായരായിരുന്നു.
മാവേലിക്കരയിൽ ഒരു പ്രസ് നടത്തിയിരുന്ന അച്ഛനോട് പറഞ്ഞു: മൂന്നുമാസം പഠിക്കാനുള്ള കാശ് തന്നാൽ മതി.അന്ന്, സിനിമ പോസ്റ്ററുകൾ തയ്യാറാക്കിയിരുന്ന സഹപാഠിയായ എസ്. രാജേന്ദ്രനൊപ്പം കൂടി.കലാകൗമുദി വാരിക ഓഫ്സെറ്റിൽ അച്ചടിക്കാൻ തുടങ്ങിയപ്പോൾ ,അതിൽ തലക്കെട്ടുകൾ എഴുതുന്ന ജോലി ലഭിച്ചു. പത്രാധിപൻമാരുടെ പേരുകൾക്കൊപ്പം, കലിഗ്രഫറായി ഭട്ടതിരിയുടെ പേര് വാരികയിൽ അച്ചടിച്ചു വന്നു.മലയാളത്തിൽ ആദ്യമായായിരുന്നു , അങ്ങനെ ഒരു പദവി.രാജേന്ദ്രൻ നിർദ്ദേശിച്ചതനുസരിച്ചായിരുന്നു ,അത്.
മൂന്ന് പ്രസിദ്ധീകരണങ്ങൾക്കായി അന്ന് ആഴ്ചയിൽ 50 ഓളം ടൈറ്റിലുകൾ ചെയ്യുമായിരുന്നു .
ലേഔട്ടും ചെയ്തു.അങ്ങനെ,18 വർഷം കൊണ്ട് നാല്പതിനായിരത്തിലധികം വ്യത്യസ്തമായ ടൈറ്റിലുകൾ. പലപ്പോഴും ഉള്ളടക്കം മനസ്സിലാക്കാതെയായിരുന്നു ,തലക്കെട്ടുകൾ രൂപകൽപ്പന നടത്തിയത്.പത്രാധിപരായിരുന്ന എസ്.ജയചന്ദ്രൻ നായർ പേരുകൾ എഴുതി നൽകും.'രണ്ടാമൂഴം' നോവൽ പ്രസിദ്ധീകരിക്കും മുമ്പ് പരസ്യം നൽകുന്നതിനുവേണ്ടി തലക്കെട്ട് തയ്യാറാക്കിയപ്പോഴായിരുന്നു, രചയിതാവാരെന്ന് മുൻകൂട്ടി അറിയുന്നത്.അത് പുസ്തകമാക്കിയപ്പോൾ ആദ്യ പതിപ്പിൽ ആ തലക്കെട്ട് തന്നെയാണ് ഉപയോഗിച്ചത്.
ആയിരക്കണക്കിന് തലക്കെട്ടുകൾ ചെയ്തെങ്കിലും,ആരും അക്കാലത്ത് അതിനെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല; ഒരു കത്ത് പോലും പത്രാധിപർക്ക് അയച്ചില്ല .എന്നാൽ 2012-ൽ, മാധ്യമപ്രവർത്തകനായ സുന്ദറിന്റെ നിരന്തരമായ നിർബന്ധം കാരണം ,ഈ ടൈറ്റിലുകൾ ശേഖരിച്ച് , തിരുവനന്തപുരത്ത് ഒരു പ്രദർശനം നടത്തി. ഇതിന് വലിയ സ്വീകാര്യത കിട്ടി.
"ചിത്രങ്ങൾ വരയ്ക്കുന്നവർ തന്നെയായിരുന്നു, അന്ന് മിക്ക പ്രസിദ്ധീകരണങ്ങളിലും തലക്കെട്ടുകളും ചെയ്തിരുന്നത്. കലാകൗമുദിയിൽ നമ്പൂതിരിയായിരുന്നു,അന്ന് ചിത്രകാരൻ. അതിലെ തലക്കെട്ടുകൾ വരച്ചത് ഞാനാണന്നറിയുന്നത് അപ്പോഴാണ്".
സിനിമകളുടെ ടൈറ്റിൽ കാർഡുകളും ചെയ്തു. അവ 30ൽപ്പരം വരും.
കമ്പ്യൂട്ടർ ഡിസൈനറായി പ്രവർത്തിക്കുന്നത് കാരണം, കൈവഴക്കം കുറയാതിരിക്കാനായി എല്ലാ ദിവസവും അക്ഷരങ്ങൾ എഴുതി തുടങ്ങി. അവ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
അക്ഷരങ്ങൾക്കായി എന്നും സമയം നീക്കിവയ്ക്കുന്നുണ്ട്."എല്ലാ ദിവസവും വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് , രണ്ടുമണിക്കൂറോളം കലിഗ്രഫി ചെയ്യും.ഇന്ന് 3845ആമത്തെ കലിഗ്രഫി രചനയാണ് ഫേസ്ബുക്കിലുള്ളത്".
2015-ൽ പൂനെയിൽ നടന്ന കലിഗ്രഫർമാരുടെ ഒരു ശില്പശാലയിലേക്ക് ക്ഷണം കിട്ടിയപ്പോൾ , അത്ഭുതപ്പെട്ടു.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അക്ഷരങ്ങൾ കണ്ട്, സംഘാടകനായ അച്യുത് പാലവറായിരുന്നു , അതിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മെയിൽ അയച്ചത്. അദ്ദേഹം ദേവനാഗരി ലിപിയിൽ കലിഗ്രഫി ചെയ്യുന്ന പ്രമുഖനാണ്. അങ്ങനയുള്ള 12 പ്രശസ്ത കലിഗ്രഫർമാർ തയ്യാറാക്കിയ രചനകൾ ഉൾക്കൊള്ളുന്ന കലണ്ടർ അവർ പ്രസിദ്ധീകരിച്ചു. "ഓരോ മാസത്തിനും ഓരോ കലിഗ്രഫരുടെ രചനകൾ . എന്റെ എട്ടോളം വർക്കുകൾ ഇതിൽ ഉൾപ്പെടുത്തി".
ലോകത്ത് ആദ്യം അച്ചടിക്കപ്പെട്ട പുസ്തകമായ ജിഗ്ജിയുടെ പേരിൽ ദക്ഷിണ കൊറിയയിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം മൂന്ന് പ്രാവശ്യം ലഭിച്ചിട്ടുണ്ട് .2021-ൽഇതിന്റെ അന്താരാഷ്ട്ര ജൂറി അംഗവുമായി . മറ്റ് ഇന്ത്യൻ ഭാഷകളിലെ എഴുപതാളം കലിഗ്രഫി രചനകൾ ശേഖരിച്ച്,അയച്ച് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉദയ്പൂരിൽ നടന്ന കലിഗ്രഫർമാരുടെ സമ്മേളനത്തിലും പങ്കെടുത്തു. ഈ രംഗത്ത് അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്നവരുമായി ബന്ധപ്പെടാൻ കഴിഞ്ഞു.
അക്ഷരങ്ങൾ ശിലയിൽ കൊത്തിവയ്ക്കുന്ന ചൈനയിലെ ഹർബിൻ കലഗ്രഫി സ്റ്റോൺ പാർക്കിൽ ഭട്ടതിരിയുടെ കലിഗ്രഫി രചനയുണ്ട് -പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ നിന്നുള്ള നാല് വരികൾ . രവീന്ദ്രനാഥ ടാഗോറിന്റെ ഒരു കത്തിലെ വരികളാണ് മറ്റൊന്ന്. ഏഴടിപൊക്കവും ഒന്നര മീറ്റർ വീതിയുമുള്ള കല്ലിലാണ് ഭട്ടതിരിയുടെ രചന എൻഗ്രേവ് ചെയ്ത് വച്ചിട്ടുള്ളത്.
തസ്രാക്കിലെ ഒ. വി വിജയൻ സ്മാരകത്തിൽ ഭട്ടതിരിയുടെ മുപ്പത് കലിഗ്രഫി രചനകളുണ്ട് .അതിന് നിമിത്തമായത് സിനിമാ സംവിധായകൻ വിനോദ് മങ്കരയാണ്. ഖസാക്കിന്റെ ഇതിഹാസത്തിന്റെ അമ്പതാം വാർഷികം പ്രമാണിച്ച്, നാലു വ്യത്യസ്തമായ കവറുകളിൽ ഡി.സി ബുക്സ് പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ , അതിന്റെ തലക്കെട്ടുകൾ എഴുതി.അപ്പോഴാണ് ,സ്മാരക സമിതി സെക്രട്ടറിയായ ടി.ആർ അജയന്റെ മുന്നിൽ ഇങ്ങനെ ഒരു ആശയം വിനോദ് വച്ചത്. "ലോകത്ത് ആദ്യമായാണ് ഒരു നോവലിനെ അധികരിച്ച് കലിഗ്രഫി പരമ്പര ഉണ്ടാകുന്നത്".
വ്യത്യസ്തമായ രീതിൽ അക്ഷരങ്ങൾ ചെയ്യാൻ ഒരു ഘട്ടത്തിലും സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കില്ല. പല വലുപ്പത്തിലുള്ള പേനകളും ഒരു കൈ കൊണ്ടുപോലും പിടിച്ചാൽ പിടിമുറ്റാത്ത ബ്രഷുകളും വരെ ഉപയോഗിച്ചാണ് അക്ഷരങ്ങൾ എഴുതുന്നത്.
"പടങ്ങൾ വരച്ചിട്ടുണ്ടെങ്കിലും ഞാനൊരു ചിത്രകാരനല്ല . പഠിച്ചത് ബി.എഫ്.എയ്ക്ക് ആണെങ്കിലും എനിക്കതിന് കഴിയില്ല എന്നറിയാം. അതിൽ തൃപ്തനല്ല".
ഇപ്പോഴത്തെ ചില രേഖാചിത്രകാരൻമാർക്ക് പേജിന്റെ ഘടനയെക്കുറിച്ച് വേണ്ടത്ര ധാരണ ഇല്ല.പടങ്ങൾ പേജിൽ അച്ചടിച്ചു വരുന്നതെങ്ങനെയെന്ന് അവർ അറിയണം, ഭട്ടതിരി പറഞ്ഞു.
കേരള ലളിത കലാ അക്കാദമി,ആർട്ടിസ്റ്റ് ഗോപാലന്റെ ചരിത്ര സംഭാവനകളോട് ഒട്ടും നീതി കാട്ടിയില്ലെന്ന്,ചർച്ചയിൽ പങ്കെടുത്ത ദൂരദർശൻ മുൻ ഡയറക്ടറായ ബൈജു ചന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ച് ലേഖനം എഴുതിയിരുന്നു.
"കഴിഞ്ഞ പത്ത് വർഷം അക്കാദമി ഭരിച്ച ചിത്രകാരൻമാരായ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും,ആർട്ടിസ്റ്റ് ഗോപാലന് അർഹമായ അംഗീകാരം നൽകാൻ അവർ തയ്യാറായിട്ടില്ല".
ഡി.പ്രദീപ്കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ഈ പരിപാടിയുടെ ശബ്ദ ലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിൽ ഉണ്ട് .https://youtu.be/iFmzZNfW6sE
( ഈ പരമ്പരയുടെയും പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കിയത് Shibu Pm )