ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday 15 March 2023

വര-മൊഴിസാക്ഷ്യം-ആർട്ടിസ്റ്റ് ഗോപാലൻ,നാരായണ ഭട്ടതിരി

 മുതിർന്ന ചിത്രകാരനായ ആർട്ടിസ്റ്റ് ഗോപാലനും മലയാള കലിഗ്രഫി രംഗത്തെ പ്രതിഭാസമായ നാരായണ ഭട്ടതിരിയുമായിരുന്നു 'വര-മൊഴിസാക്ഷ്യം' പരമ്പരയുടെ അവസാന ഭാഗത്തിലെ അതിഥികൾ ( ക്ലബ് ഹൗസ് മീഡിയ റൂം,ഒക്ടോബർ 1,2022).



1962ൽ 'കേരള ശബ്ദ' ത്തിൽ ചിത്രങ്ങൾ വരച്ച്, ആരംഭിച്ച ആർട്ടിസ്റ്റ് ഗോപാലന്റെ സംഭവബഹുലമായ മാധ്യമ ജീവിതം 1994 വരെ നീണ്ടുനിന്നു.കർഷക കുടുംബത്തിലാണ് ജനനം."വരയെ വളരെ അവജ്ഞയോടെ കണ്ടിരുന്ന സമൂഹമായിരുന്നു,അത്" .1954-58 ലെ സ്ക്കൂൾ പഠന കാലത്ത്, കണക്കിനും ഹിന്ദിക്കും മാർക്ക് തീരെ കുറവായിരുന്നു.ഇക്കാലത്ത് വായനയിലേക്ക് തിരിഞ്ഞു. കെ .ബാലകൃഷ്ണന്റെ 'കൗമുദി'യിൽ പ്രസിദ്ധീകരിച്ചു വന്ന കള്ളിച്ചെല്ലമ്മ, അരനാഴിക നേരം,ചെമ്മീൻ തുടങ്ങിയ നോവലുകൾ വായിച്ചു. അതിലെ കഥാപാത്രങ്ങളെ പെൻസിൽ കൊണ്ട് വരച്ചു നോക്കി.അമേരിക്കൻ ചിത്രകലാപഠന പുസ്തകങ്ങളിലെ ചിത്രങ്ങൾ കണ്ടാണ് വരച്ചു ശീലിച്ചത്. 
 
ജോൺ സെല്ലാഡോയുടെ ടാർസൻ ചിത്രകഥകൾ ഏറെ ആകർഷിച്ചു.ബ്രഷും പെന്നും ഉപയോഗിക്കേണ്ട വിധമൊക്കെ പഠിച്ചു. അന്ന് ചവറ കെ.എസ് പിള്ള പത്രാധിപരായി കലാവേദി തുടങ്ങിയ കയ്യെഴുത്തു മാസികയിൽ എല്ലാം എഴുതി,വരച്ച് തയ്യാറാക്കി. അതിന്റെ ഉദ്ഘാടനത്തിന് ഒ.എൻ.വി കുറുപ്പും വയലാറും പങ്കെടുത്തു. അന്ന്, സ്റ്റേജിൽ വിളിച്ചുവരുത്തി വയലാർ അനുഗ്രഹിച്ചത് വരയ്ക്കാൻ വലിയ പ്രോത്സാഹനമായി.
 
ബോംബെ സ്കൂൾ ഓഫ് ആർട്സിൽ ചേരുക എന്നതായിരുന്നു ലക്ഷ്യം. പുരാണ കഥാപാത്രങ്ങളുടെ സ്ത്രൈണ ഭാവം മാറ്റി, പൗരുഷമുള്ള രൂപങ്ങളാക്കി വരച്ച എസ്. മട്ടാണിയ എന്ന ചിത്രകാരൻ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പെൻ ആന്റ് ഇങ്കിൽ വരച്ച റോമൻ രാജകുമാരിയുടെ നഗ്നചിത്രത്തിന്റെ കോപ്പി നോക്കി, അതിന്റെ മൂന്നിരട്ടി വലുപ്പത്തിൽ പോസ്റ്റർ വൈറ്റ് ഉപയോഗിച്ച് വരച്ചു. അത് പ്രിൻസിപ്പാളിന് അയച്ചു കൊടുത്തു. കുറെ ആഴ്ചകൾ കഴിഞ്ഞപ്പോൾ , അവിടെ ചേരാനുള്ള അപേക്ഷയോടൊപ്പം ഡീനിന്റെ ഒരു കുറിപ്പും കിട്ടി:യുവർ വർക്ക് ഷോസ് ഗ്രേറ്റ് ടാലൻറ് .അത് വലിയ പ്രചോദനമായി. 
 

പക്ഷേ, വീട്ടുകാർ ബോംബെയ്ക്ക് വിട്ടില്ല. പകരം, എറണാകുളത്തെ വി.എം ബാലൻ മാസ്റ്ററുടെ സ്റ്റുഡിയോയിൽ രണ്ടു വർഷം ചിത്രകല പഠിച്ചു. മഞ്ഞ, ചുവപ്പ്, നീല കളറുകൾ പ്രത്യേകമായി വരച്ചു പഠിച്ചു. പിന്നീട്, കൊല്ലത്തെ വി.നാരായണൻ മാസ്റ്ററുടെ അടുത്തുനിന്ന് പെയിൻറിംഗിൽ പരിശീലനം നേടി.അദ്ദേഹത്തിന്റെ സഹായിയായി കൂടി ,'മലയാള രാജ്യ'ത്തിന്റെ കവറുകളും ടൈറ്റിലുകളും തയ്യാറാക്കി കൊടുത്തു. വി.പി നായർ ആരംഭിച്ച 'കേരള ശബ്ദ'ത്തിൽ വരയ്ക്കാൻ അവസരം കിട്ടി. അതിന്റെ പത്രാധിപരായിരുന്ന കെ.എസ്.ചന്ദ്രനോട് വലിയ കടപ്പാടുണ്ട്. അത് 1962ലായിരുന്നു . മാലി മാധവൻ നായരുടെ 'മാലി ഭാരത'ത്തിനു വേണ്ടിയായിരുന്നു ആദ്യമായി വരച്ചത്. പിന്നെ, കെ.എസ്.ചന്ദ്രന്റെ 'പാപത്തിന് മരണമില്ല' എന്ന നോവലിനും.'കുങ്കുമ'ത്തിലും വരച്ചു. അതിന്റെ പത്രാധിപരായി വന്ന വൈക്കം ചന്ദ്രശേഖരൻ നായരുമായി തെറ്റി,അവിടെ നിന്ന് വിടേണ്ടി വന്നു. തുടർന്ന്, 'ജനയുഗ'ത്തിൽ ചേർന്നു. പത്രം, വാരിക, സിനിമ, നോവൽ പതിപ്പ് തുടങ്ങിയ എല്ലാ പ്രസിദ്ധീകരണങ്ങളിലും വരയ്ക്കുകയും തലക്കെട്ടുകൾ തയ്യാറാക്കുകയും ചെയ്തു.
 
എം.എൻ സത്യാർത്ഥി വിവർത്തനം ചെയ്ത, ബിമൽ മിത്രയുടെ 'വിലയ്ക്ക് വാങ്ങാം' എന്ന ബംഗാളി നോവലിന് വരച്ചു. അതിന് മുൻപ് അദ്ദേഹമായി സംസാരിച്ചു. കഥയുടെ പശ്ചാത്തലം അദ്ദേഹം വിവരിച്ചു തന്നു. അതിന് വരച്ച ചിത്രങ്ങൾ ഇഷ്ടപ്പെട്ടതായി അറിയിച്ചുകൊണ്ട് അദ്ദേഹം പത്രാധിപർക്ക് കത്തയച്ചു. അത് വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ബംഗാളി സിനിമയും പ്രസിദ്ധീകരണങ്ങളും മറ്റും കണ്ടായിരുന്നു ,1930കളുടെ കഥ പറയുന്ന ആ നോവൽ ചിത്രീകരിച്ചത്. ഇവ കണ്ട്,ചിത്രകാരൻ ബംഗാളിലാണോ താമസിക്കുന്നത് എന്ന് ചിലർ എഴുതിച്ചോദിച്ചിരുന്നു.അതിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രത്യേക മുഖം ഇല്ലെന്ന വിമർശനവും ചില വായനക്കാർ ഉന്നയിച്ചിരുന്നു. തുടർന്ന്, സുന്ദരിമാരെ മാത്രം വരയ്ക്കുന്നതിനു പകരം, സാധാരണ സ്ത്രീകളെ മറ്റൊരു രീതിയിൽ വരയ്ക്കാൻ തുടങ്ങി. തുടർന്നും ഒട്ടേറെ ബംഗാളി നോവലുകൾക്ക് വരച്ചു. കേശവദേവ്,തകഴി തുടങ്ങി അക്കാലത്തെ എല്ലാ പ്രമുഖ എഴുത്തുകാരുടേയും, എഴുതി തുടങ്ങിയ പെരുമ്പടവം ശ്രീധരന്റേയും മറ്റും കഥകൾക്ക് ചിത്രങ്ങൾ വരച്ചു.
തെങ്ങമം ബാലകൃഷ്ണൻ,കാമ്പിശ്ശേരി കരുണാകരൻ എന്നീ പത്രാധിപന്മാർക്കൊപ്പമുള്ള പ്രവർത്തനകാലത്തെ അനുഭവങ്ങൾ മറക്കാനാവില്ല. "കാമ്പിശ്ശേരിയെ പോലൊരു വലിയ പത്രാധിപർ ഇനി ഉണ്ടാകില്ല".സിനിമാ പ്രസിദ്ധീകരണം ആരംഭിക്കാനുള്ള നിർദ്ദേശത്തിന് പാർട്ടി ആദ്യം എതിരായിരുന്നു. പുതിയ പ്രസിദ്ധീകരണത്തിന്റെ വിശദമായ ഡമ്മിയും രൂപരേഖയും തയ്യാറാക്കി കാമ്പശ്ശേരിക്ക് നൽകി.അത് കമ്മിറ്റിയിൽ വച്ചാണ് അദ്ദേഹം സിനിരമ തുടങ്ങാൻ അംഗീകാരം വാങ്ങിയത്.
 

രണ്ടാം പതിപ്പ് അച്ചടിച്ച , സിനിരമ പ്രേംനസീർ പതിപ്പിൽ ചേർക്കാനുള്ള ഫോട്ടോകൾ ശേഖരിക്കാൻ അസിസ്റ്റന്റ് എഡിറ്റർ കടവിൽ ശശിക്കൊപ്പം മദ്രാസിൽ എത്തി , അദ്ദേഹത്തെ കണ്ടു. ആയിരക്കണക്കിന് ഫോട്ടോകളാണ് സന്തോഷപൂർവ്വം അദ്ദേഹം എടുത്തു തന്നത്.അതിൽ നിന്നും ബുദ്ധിമുട്ടി ,തെരഞ്ഞെടുത്ത പടങ്ങൾ പുതിയ രീതിയിൽ ലേഔട്ട് ചെയ്തു. മാർജിനിലേക്ക് കയറി നിൽക്കുന്ന രീതിയിൽ ഫോട്ടോകൾ നൽക്കുന്ന 'ഫ്രഷ് കട്ട് ' ഉപയോഗപ്പെടുത്തിയത് മലയാളത്തിൽ ആദ്യമായി അതിലാണ് . അതിന്റെ രൂപകല്പന പൂർത്തിയായപ്പോൾ , 'എഡിറ്റർ കാമ്പിശ്ശേരി കരുണാകരൻ ' എന്നത് മാറ്റി , 'ആർട്ട് എഡിറ്റർ ആർട്ടിസ്റ്റ് ഗോപാലൻ ' എന്ന് അദ്ദേഹം എഴുതിച്ചേർത്തു.
 
ഓരോ ആഴ്ചയും ചിത്രങ്ങൾ വരയ്ക്കാനായി നാലു കഥകൾ അദ്ദേഹം തരും.അതിൽ നിന്നും ഇഷ്ടപ്പെട്ട രണ്ട് കഥകൾക്കാണ് ആദ്യം ചിത്രങ്ങൾ വരയ്ക്കുക.ഒരിക്കൽ , ഓഫീസിനടുത്ത ഹോട്ടലിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ , സുമുഖനായ ഒരു ചെറുപ്പക്കാരൻ എത്തി. "അദ്ദേഹത്തിന്റെ ഒരു കഥ എന്റെ കയ്യിലുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞായിരുന്നു കാണാൻ എത്തിയത്. അത് പി. പത്മരാജനായിരുന്നു.അദ്ദേഹവുമായി അങ്ങനെ അടുപ്പത്തിലായി . മൂന്ന് വർഷം ഒന്നിച്ചു താമസിച്ചു".
 
മറ്റൊരിക്കൽ ,വെള്ള ഷർട്ടും പാന്റ്സും ധരിച്ച്,സുമുഖനായ ഒരാൾ ഓഫീസിൽ എത്തി. ആദ്യ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ സർട്ടിഫിക്കറ്റ് ഡിസൈൻ ചെയ്ത്,അടുത്ത ദിവസം രാവിലെ 8 മണിക്ക് നൽകണമെന്ന് അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു."സാധ്യമല്ല എന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം തിരിച്ചു പോയപ്പോഴാണ്, അത് മലയാറ്റൂർ രാമകൃഷ്ണനായിരുന്നു എന്ന് അറിഞ്ഞത്.അടുത്ത വർഷം ഈ അവാർഡിന്റെ ബ്രോഷറും മറ്റും ഡിസൈൻ ചെയ്തു നൽകണമെന്നാവശ്യപ്പെട്ട് പി.ആർ.ഡി ഡയറക്ടർ വന്നു. അദ്ദേഹത്തെ അയച്ചത് മലയാറ്റൂർ ആയിരുന്നു. ഞാൻ ചെറുതായി പോയതായി തോന്നി".
 

ഒരിക്കൽ,ജനയുഗം ഓണപ്പതിപ്പിന് വേണ്ടി വരച്ച എൻ.പി ചെല്ലപ്പൻ നായരുടെ കഥയ്ക്കുള്ള ചിത്രം, പരസ്യങ്ങളുടെ ആധിക്യം കാരണം ചേർക്കാൻ കഴിഞ്ഞില്ല. അന്ന് തെങ്ങമം ബാലകൃഷ്ണനായിരുന്നു അതിന്റെ ചുമതല. "ആ ചിത്രം ഇല്ലെന്നറിഞ്ഞ്, ഞാൻ ക്ഷോഭിച്ച് ഇറങ്ങിപ്പോയി.തെങ്ങമം ബാലകൃഷ്ണൻ പിന്നാലെവന്ന് ,ഓഫീസിലേക്ക് തിരിച്ച് കൂട്ടിക്കൊണ്ടുപോയി. ഒരു പരസ്യം എടുത്ത് മാറ്റി, ആ ചിത്രം അദ്ദേഹം ഓണപ്പതിപ്പിൽ ചേർത്തു".
 
പരമ രസികനായിരുന്നു, കാമ്പിശ്ശേരി കരുണാകരൻ . ഒരിക്കൽ തന്നെ കാണാൻ വന്ന കാർട്ടൂണിസ്റ്റ് പി. കെ മന്ത്രിയെക്കൊണ്ട് വിചിത്രമായ ഒരു മോഡേൺ ആർട്ട് ചിത്രം വരപ്പിച്ചു. അടുത്ത ആഴ്ച 'അടിക്കുറിപ്പ് എഴുതുക ' എന്ന പംക്തിയിൽ അതു നൽകിയപ്പോൾ , നൂറുകണക്കിന് വായനക്കാരാണ് അത് വ്യാഖ്യാനിക്കാനായി കത്തുകൾ അയച്ചത്. അദ്ദേഹം അത് കണ്ടു രസിച്ചു.മറ്റൊരു അവസരത്തിൽ തീരെ മനസ്സിലാകാത്ത ഒരു ചിത്രവുമായി തന്നെ കാണാൻ വന്ന ,മുടിയും താടിയും നീട്ടി വളർത്തിയ , ആധുനിക ചിത്രകാരനോട് ' ഇതിന്റെ തലയും കാലും എവിടെയാ !' എന്ന് ചോദിച്ചു, അദ്ദേഹം.
'അശ്വമേധം' സിനിമയിൽ കുഷ്ഠരോഗിയായി അഭിനയിച്ച അദ്ദേഹത്തിന്റെ വലിയ ചിത്രം ജനയുഗത്തിൽ അച്ചടിച്ചു വന്നത് കണ്ട് ക്ഷോഭിച്ചു. പിന്നെ, അസിസ്റ്റന്റ് എഡിറ്റർ വിതുര ബേബിയെ വിളിച്ച് കാമ്പിശ്ശേരി ഉപദേശിച്ചു: നമ്മുടെ ചിത്രം നമ്മളല്ല, മറ്റ് പ്രസിദ്ധീകരണക്കാരാണ് നൽകേണ്ടത്.
1979 മുതൽ രണ്ട് വർഷം ജനയുഗത്തിൽ നിന്ന് ഒരു ഇടവേള ഉണ്ടായി. രണ്ട് സുഹൃത്തുക്കളുമായി ചേർന്ന്, 'തത്തമ്മ' എന്ന കുട്ടികളുടെ പ്രസിദ്ധീകരണം ആരംഭിച്ചു.പക്ഷേ, അത് തുടർന്നില്ല. പിന്നാലെ, ജനയുഗത്തിൽ തിരിച്ചെത്തി.കാർട്ടൂണിസ്റ്റ് യേശുദാസ്,വിതുര ബേബി തുടങ്ങിയ സഹപ്രവർത്തകരുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങളും ഓർമ്മയിൽ വരുന്നു.
റിയലിസ്റ്റിക് ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്. പക്ഷേ, അവ വ്യത്യസ്തമായ രീതിയിലാണ്. ഡിറ്റക്ടീവ് കഥകൾക്ക് ഹാർഡ് ലൈനുകളാണ് ഉപയോഗിച്ചത്. ഹാസ്യത്തിനും ബാലസാഹിത്യത്തിനും മറ്റൊരു ശൈലിയിലുള്ള വരകളും ഉപയോഗിച്ചു. മലയാറ്റൂർ എഴുതിയ കഥയെ ആസ്പദമാക്കി , കുട്ടികൾക്കായി 'അമ്പിളിക്കുഞ്ഞ്' എന്ന കളർ ചിത്രകഥയും വരച്ചിട്ടുണ്ട്.

 
ചിത്രകലയെ സ്നേഹിക്കുന്നവർക്ക് റിയലിസത്തെ നിരാകരിക്കാൻ ആവില്ല . അക്ഷരമറിയാത്തവർക്ക് പോലും ചിത്രങ്ങൾ കണ്ടാൽ മനസിലാവണം."പക്ഷേ, ഇപ്പോൾ പല പ്രഗത്ഭ ചിത്രകാരൻമാരും മറ്റ് ചില സമ്മർദ്ദങ്ങൾ കാരണം, ദുരൂഹമായ ചിത്രങ്ങൾ വരയ്ക്കുന്നു".
 
വലിയ വീതിയുള്ള നിബ്ബ്, ഇന്ത്യൻ ഇങ്കിൽ മുക്കിയാണ് തലക്കെട്ടുകൾ എഴുതിയിരുന്നത്.അതിനായി പലതരം നിബുകൾ . കയ്യിൽ നിൽക്കാൻ പോലും പ്രയാസമുള്ളവയും ഉണ്ടായിരുന്നു.
ഇക്കാലത്തു തന്നെയാണ് സിനിമാപരസ്യങ്ങളുടെ പോസ്റ്ററുകൾ ഡിസൈൻ ചെയ്യാൻ ആരംഭിച്ചത്. ആദ്യമായി ഫോട്ടോകൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിച്ചത് ഇവയിലാണ്. അവ ഏറെ ശ്രദ്ധിക്കപ്പെട്ടു. പണിതീരാത്ത വീട്, നദി, നിഴലാട്ടം,ഏണിപ്പടികൾ .....
 
മലയാള മനോരമ, മംഗളം, ദീപിക തുടങ്ങിയ മിക്ക പ്രസിദ്ധീകരണങ്ങളിലും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
1994ൽ ജനയുഗം വിട്ടു. "മനസ്സറിഞ്ഞ് നിർത്തിയതാണ് . ചിത്രകലകൊണ്ട് മാത്രം ജീവിക്കാൻ പറ്റുന്ന പ്രതിഫലം ഒരിക്കലും കിട്ടിയില്ല. അതിനുശേഷം 28 വർഷമായി ബ്രഷ് തൊട്ടിട്ടേയില്ല". കൊമേഴ്സ്യൽ വർക്കുകളാണ് പിന്നെ ചെയ്തത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രദർശനങ്ങളിൽ പവലിയനുകൾ ഡിസൈൻ ചെയ്യുകയായിരുന്നു , മുഖ്യ ജോലി. സൈൻ ബോർഡുകളും തയ്യാറാക്കി.
"എനിക്ക് ജനയുഗത്തിൽ നൽകിയ സ്വാതന്ത്ര്യവും സ്ഥാനവും മറ്റൊരു ചിത്രകാരനും കേരളത്തിലെ ഒരു പത്ര സ്ഥാപനത്തിലും കിട്ടിയിട്ടില്ല".
 

ഇപ്പോൾ, തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു , ആർട്ടിസ്റ്റ് ഗോപാലൻ .
മലയാളത്തിന്റെ ലിപി അച്ഛനായി അറിയപ്പെടുന്ന ഭട്ടതിരി (നാരായണ ഭട്ടതിരി) പ്രത്യേക ശൈലിയിൽ മലയാള അക്ഷരങ്ങൾ അണിയിച്ചൊരുക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച ചിത്രകാരനാണ്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ബി എഫ് എ . 1983 മുതൽ ഗ്രാഫിക് ഡിസൈനറായി പ്രവർത്തിക്കുന്നു. സമകാലിക മലയാളം, ഇന്ത്യൻ എക്സ്പ്രസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ ലേഔട്ട് ആർട്ടിസ്റ്റായിരുന്നു.
 
മലയാളം കലഗ്രഫി രംഗത്തെ വലിയ പ്രതിഭാസമായ അദ്ദേഹം,സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വൃത്തിയായി എഴുതിത്തുടങ്ങി.അന്ന് തിങ്കളും ചൊവ്വയും മലയാളം കൈപ്പട എഴുത്ത്പരിശീലനമുണ്ടായിരുന്നു.നല്ല കൈപ്പടയായിരുന്നതിനാൽ, നോട്ടുബുക്കുകളിലും പുസ്തകങ്ങളിലും വ്യത്യസ്തമായ രീതിയിൽ പേരെഴുതി കൊടുക്കാൻ കൂട്ടുകാർ സമീപിച്ചുതുടങ്ങി. അക്കാലത്ത് 'ബാലയുഗ' ത്തിൽവന്നിരുന്ന ആർട്ടിസ്റ്റ് ഗോപാലന്റെ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെട്ടു .അവർ നടത്തിയ നാടോടി കഥാ മത്സരത്തിലേക്ക് ഒരു കഥ അയച്ചു. കൂടെ ഒരു അപേക്ഷയും വച്ചു - ഇതിന്റെ ചിത്രങ്ങൾ ആർട്ടിസ്റ്റ് ഗോപാലനെ കൊണ്ടുവരപ്പിക്കണം. ആ കഥ അച്ചടിച്ചു വന്നു. ദീപശിഖയുമായി പോകുന്ന ഒരാളുടെ ചിത്രം, ആർട്ടിസ്റ്റ് ഗോപാലൻ തന്നെ വരയ്ക്കുകയും ചെയ്തു. പിന്നീട് കഥകൾ ഒന്നും എഴുതിയിട്ടില്ല.

 
പ്രീഡിക്ക് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ പഠിക്കുമ്പോൾ , വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തിൽ സജീവമായിരുന്നു .അവർക്കുവേണ്ടി കോളേജുകളിൽ നിരന്തരം പോസ്റ്ററുകൾ എഴുതി. ഗേറ്റിന് അഭിമുഖമായി,കോളേജിനുള്ളിലെ പ്ലാവിന്റെ താഴെയായിരുന്നു ,ഈ പോസ്റ്റുകൾ പതിച്ചിരുന്നത് . ചില ദിവസങ്ങളിൽ കവിതകളായിരിക്കും. അവയൊക്കെ നൽകിയിരുന്നത്,സീനിയറായിരുന്ന പി.പ്രദീപായിരുന്നു. പോസ്റ്ററുകൾ കണ്ട്, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി , അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
 
അക്കാലത്ത്, കോളേജിലെ കൈയെഴുത്ത് മാസികയിലും വരച്ചു. ഇവ കണ്ട ഹിന്ദി അധ്യാപകനായ പ്രൊഫ. ഡി.തങ്കപ്പൻ നായരാണ് തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്ടിൽ ചേരുവാൻ ഉപദേശിച്ചത്.ഡിഗ്രി കഴിഞ്ഞാണ് ബി.എഫ്.എ യ്ക്ക് ചേരുന്നത്. അതിന് മുൻപ് തന്നെ, തിരുവനന്തപുരത്ത് നിന്ന് കാവാലം ഗോവിന്ദൻകുട്ടി നായർ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന 'ബാലാരാമം' എന്ന മാസികയ്ക്ക് വേണ്ടി തലക്കെട്ടുകളും മറ്റും തയ്യാറാക്കിയിരുന്നു. അതിന് വഴിയൊരുക്കിയതും തങ്കപ്പൻ നായരായിരുന്നു.

മാവേലിക്കരയിൽ ഒരു പ്രസ് നടത്തിയിരുന്ന അച്ഛനോട് പറഞ്ഞു: മൂന്നുമാസം പഠിക്കാനുള്ള കാശ് തന്നാൽ മതി.അന്ന്, സിനിമ പോസ്റ്ററുകൾ തയ്യാറാക്കിയിരുന്ന സഹപാഠിയായ എസ്. രാജേന്ദ്രനൊപ്പം കൂടി.കലാകൗമുദി വാരിക ഓഫ്സെറ്റിൽ അച്ചടിക്കാൻ തുടങ്ങിയപ്പോൾ ,അതിൽ തലക്കെട്ടുകൾ എഴുതുന്ന ജോലി ലഭിച്ചു. പത്രാധിപൻമാരുടെ പേരുകൾക്കൊപ്പം, കലിഗ്രഫറായി ഭട്ടതിരിയുടെ പേര് വാരികയിൽ അച്ചടിച്ചു വന്നു.മലയാളത്തിൽ ആദ്യമായായിരുന്നു , അങ്ങനെ ഒരു പദവി.രാജേന്ദ്രൻ നിർദ്ദേശിച്ചതനുസരിച്ചായിരുന്നു ,അത്.
 
മൂന്ന് പ്രസിദ്ധീകരണങ്ങൾക്കായി അന്ന് ആഴ്ചയിൽ 50 ഓളം ടൈറ്റിലുകൾ ചെയ്യുമായിരുന്നു .
ലേഔട്ടും ചെയ്തു.അങ്ങനെ,18 വർഷം കൊണ്ട് നാല്പതിനായിരത്തിലധികം വ്യത്യസ്തമായ ടൈറ്റിലുകൾ. പലപ്പോഴും ഉള്ളടക്കം മനസ്സിലാക്കാതെയായിരുന്നു ,തലക്കെട്ടുകൾ രൂപകൽപ്പന നടത്തിയത്.പത്രാധിപരായിരുന്ന എസ്.ജയചന്ദ്രൻ നായർ പേരുകൾ എഴുതി നൽകും.'രണ്ടാമൂഴം' നോവൽ പ്രസിദ്ധീകരിക്കും മുമ്പ് പരസ്യം നൽകുന്നതിനുവേണ്ടി തലക്കെട്ട് തയ്യാറാക്കിയപ്പോഴായിരുന്നു, രചയിതാവാരെന്ന് മുൻകൂട്ടി അറിയുന്നത്.അത് പുസ്തകമാക്കിയപ്പോൾ ആദ്യ പതിപ്പിൽ ആ തലക്കെട്ട് തന്നെയാണ് ഉപയോഗിച്ചത്.
ആയിരക്കണക്കിന് തലക്കെട്ടുകൾ ചെയ്തെങ്കിലും,ആരും അക്കാലത്ത് അതിനെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല; ഒരു കത്ത് പോലും പത്രാധിപർക്ക് അയച്ചില്ല .എന്നാൽ 2012-ൽ, മാധ്യമപ്രവർത്തകനായ സുന്ദറിന്റെ നിരന്തരമായ നിർബന്ധം കാരണം ,ഈ ടൈറ്റിലുകൾ ശേഖരിച്ച് , തിരുവനന്തപുരത്ത് ഒരു പ്രദർശനം നടത്തി. ഇതിന് വലിയ സ്വീകാര്യത കിട്ടി.
 
"ചിത്രങ്ങൾ വരയ്ക്കുന്നവർ തന്നെയായിരുന്നു, അന്ന് മിക്ക പ്രസിദ്ധീകരണങ്ങളിലും തലക്കെട്ടുകളും ചെയ്തിരുന്നത്. കലാകൗമുദിയിൽ നമ്പൂതിരിയായിരുന്നു,അന്ന് ചിത്രകാരൻ. അതിലെ തലക്കെട്ടുകൾ വരച്ചത് ഞാനാണന്നറിയുന്നത് അപ്പോഴാണ്".
സിനിമകളുടെ ടൈറ്റിൽ കാർഡുകളും ചെയ്തു. അവ 30ൽപ്പരം വരും.
കമ്പ്യൂട്ടർ ഡിസൈനറായി പ്രവർത്തിക്കുന്നത് കാരണം, കൈവഴക്കം കുറയാതിരിക്കാനായി എല്ലാ ദിവസവും അക്ഷരങ്ങൾ എഴുതി തുടങ്ങി. അവ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
അക്ഷരങ്ങൾക്കായി എന്നും സമയം നീക്കിവയ്ക്കുന്നുണ്ട്."എല്ലാ ദിവസവും വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് , രണ്ടുമണിക്കൂറോളം കലിഗ്രഫി ചെയ്യും.ഇന്ന് 3845ആമത്തെ കലിഗ്രഫി രചനയാണ് ഫേസ്ബുക്കിലുള്ളത്".
 

2015-ൽ പൂനെയിൽ നടന്ന കലിഗ്രഫർമാരുടെ ഒരു ശില്പശാലയിലേക്ക് ക്ഷണം കിട്ടിയപ്പോൾ , അത്ഭുതപ്പെട്ടു.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അക്ഷരങ്ങൾ കണ്ട്, സംഘാടകനായ അച്യുത് പാലവറായിരുന്നു , അതിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മെയിൽ അയച്ചത്. അദ്ദേഹം ദേവനാഗരി ലിപിയിൽ കലിഗ്രഫി ചെയ്യുന്ന പ്രമുഖനാണ്. അങ്ങനയുള്ള 12 പ്രശസ്ത കലിഗ്രഫർമാർ തയ്യാറാക്കിയ രചനകൾ ഉൾക്കൊള്ളുന്ന കലണ്ടർ അവർ പ്രസിദ്ധീകരിച്ചു. "ഓരോ മാസത്തിനും ഓരോ കലിഗ്രഫരുടെ രചനകൾ . എന്റെ എട്ടോളം വർക്കുകൾ ഇതിൽ ഉൾപ്പെടുത്തി".
 
ലോകത്ത് ആദ്യം അച്ചടിക്കപ്പെട്ട പുസ്തകമായ ജിഗ്ജിയുടെ പേരിൽ ദക്ഷിണ കൊറിയയിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം മൂന്ന് പ്രാവശ്യം ലഭിച്ചിട്ടുണ്ട് .2021-ൽഇതിന്റെ അന്താരാഷ്ട്ര ജൂറി അംഗവുമായി . മറ്റ് ഇന്ത്യൻ ഭാഷകളിലെ എഴുപതാളം കലിഗ്രഫി രചനകൾ ശേഖരിച്ച്,അയച്ച് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉദയ്പൂരിൽ നടന്ന കലിഗ്രഫർമാരുടെ സമ്മേളനത്തിലും പങ്കെടുത്തു. ഈ രംഗത്ത് അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്നവരുമായി ബന്ധപ്പെടാൻ കഴിഞ്ഞു.
അക്ഷരങ്ങൾ ശിലയിൽ കൊത്തിവയ്ക്കുന്ന ചൈനയിലെ ഹർബിൻ കലഗ്രഫി സ്റ്റോൺ പാർക്കിൽ ഭട്ടതിരിയുടെ കലിഗ്രഫി രചനയുണ്ട് -പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ നിന്നുള്ള നാല് വരികൾ . രവീന്ദ്രനാഥ ടാഗോറിന്റെ ഒരു കത്തിലെ വരികളാണ് മറ്റൊന്ന്. ഏഴടിപൊക്കവും ഒന്നര മീറ്റർ വീതിയുമുള്ള കല്ലിലാണ് ഭട്ടതിരിയുടെ രചന എൻഗ്രേവ് ചെയ്ത് വച്ചിട്ടുള്ളത്.
 
തസ്രാക്കിലെ ഒ. വി വിജയൻ സ്മാരകത്തിൽ ഭട്ടതിരിയുടെ മുപ്പത് കലിഗ്രഫി രചനകളുണ്ട് .അതിന് നിമിത്തമായത് സിനിമാ സംവിധായകൻ വിനോദ് മങ്കരയാണ്. ഖസാക്കിന്റെ ഇതിഹാസത്തിന്റെ അമ്പതാം വാർഷികം പ്രമാണിച്ച്, നാലു വ്യത്യസ്തമായ കവറുകളിൽ ഡി.സി ബുക്സ് പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ , അതിന്റെ തലക്കെട്ടുകൾ എഴുതി.അപ്പോഴാണ് ,സ്മാരക സമിതി സെക്രട്ടറിയായ ടി.ആർ അജയന്റെ മുന്നിൽ ഇങ്ങനെ ഒരു ആശയം വിനോദ് വച്ചത്. "ലോകത്ത് ആദ്യമായാണ് ഒരു നോവലിനെ അധികരിച്ച് കലിഗ്രഫി പരമ്പര ഉണ്ടാകുന്നത്".
വ്യത്യസ്തമായ രീതിൽ അക്ഷരങ്ങൾ ചെയ്യാൻ ഒരു ഘട്ടത്തിലും സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കില്ല. പല വലുപ്പത്തിലുള്ള പേനകളും ഒരു കൈ കൊണ്ടുപോലും പിടിച്ചാൽ പിടിമുറ്റാത്ത ബ്രഷുകളും വരെ ഉപയോഗിച്ചാണ് അക്ഷരങ്ങൾ എഴുതുന്നത്.
"പടങ്ങൾ വരച്ചിട്ടുണ്ടെങ്കിലും ഞാനൊരു ചിത്രകാരനല്ല . പഠിച്ചത് ബി.എഫ്.എയ്ക്ക് ആണെങ്കിലും എനിക്കതിന് കഴിയില്ല എന്നറിയാം. അതിൽ തൃപ്തനല്ല".
 

ഇപ്പോഴത്തെ ചില രേഖാചിത്രകാരൻമാർക്ക് പേജിന്റെ ഘടനയെക്കുറിച്ച് വേണ്ടത്ര ധാരണ ഇല്ല.പടങ്ങൾ പേജിൽ അച്ചടിച്ചു വരുന്നതെങ്ങനെയെന്ന് അവർ അറിയണം, ഭട്ടതിരി പറഞ്ഞു.
കേരള ലളിത കലാ അക്കാദമി,ആർട്ടിസ്റ്റ് ഗോപാലന്റെ ചരിത്ര സംഭാവനകളോട് ഒട്ടും നീതി കാട്ടിയില്ലെന്ന്,ചർച്ചയിൽ പങ്കെടുത്ത ദൂരദർശൻ മുൻ ഡയറക്ടറായ ബൈജു ചന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ച് ലേഖനം എഴുതിയിരുന്നു.
"കഴിഞ്ഞ പത്ത് വർഷം അക്കാദമി ഭരിച്ച ചിത്രകാരൻമാരായ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും,ആർട്ടിസ്റ്റ് ഗോപാലന് അർഹമായ അംഗീകാരം നൽകാൻ അവർ തയ്യാറായിട്ടില്ല".
 
ഡി.പ്രദീപ്കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ഈ പരിപാടിയുടെ ശബ്ദ ലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിൽ ഉണ്ട് .https://youtu.be/iFmzZNfW6sE
( ഈ പരമ്പരയുടെയും പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കിയത് Shibu Pm )

ചരിത്രസാക്ഷികൾ-11:പി. എസ്. നിർമ്മല,എ.എം പ്രീതി

 'ചരിത്രസാക്ഷികൾ'(ക്ലബ്ബ് ഹൗസ്, മാർച്ച് 11, 2022) പരമ്പരയുടെ പതിനൊന്നാം ഭാഗത്തിൽ അതിഥികളായെത്തിയത് പി.എസ്. നിർമ്മലയും (മുൻ ന്യൂസ് എഡിറ്റർ, മാതൃഭൂമി), എ.എം പ്രീതിയും (മുൻ സ്പെഷ്യൽ കറസ്പോണ്ടന്റ്, മാതൃഭൂമി).

 
ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, 1978-ൽ കൊല്ലത്ത് 'ജനയുഗ'ത്തിൽ ജേർണ്ണലിസ്റ്റ് ട്രെയ്നിയായാണ് പി.എസ്. നിർമ്മലയുടെ മാദ്ധ്യമ ജീവിതത്തിന് തുടക്കം."മാധ്യമത്തിലല്ല;സാഹിത്യത്തിലായിരുന്നു എന്റെ താല്പര്യം.വായനയും എഴുത്തുമായി ബന്ധപ്പെട്ട ജോലി കിട്ടണമെന്ന് ആഗഹിച്ചു" .
 
അച്ഛൻ പി.എ സോളമൻ സി.പി.ഐ നേതാവും മുൻ രാജ്യസഭാംഗമായിരുന്നു. "പക്ഷേ, ഒരു പാർട്ടിയോടും എനിക്ക് കമ്മിറ്റ്മെന്റില്ല. ഒരു മതത്തിന്റെ ശിക്ഷണവും കിട്ടിയിട്ടില്ല".അച്ഛനാണ് 'ജനയുഗ'ത്തിൽ ചേരാനുള്ള വഴിയൊരുക്കിയത്. അന്ന് തെങ്ങമം ബാലകൃഷ്ണനായിരുന്നു , പത്രാധിപർ."ഞാൻ ആദ്യം വാങ്ങുന്ന വേതനം 300 രൂപയായിരുന്നു. ഞങ്ങൾക്ക് ശമ്പളം നൽകി, അവിടെ നിലനിർത്താനുള്ള കാശ് പാർട്ടിക്കില്ലായിരുന്നു". അതിനാൽ, ട്രെയ്നിങ്ങ് കാലാവധി കഴിഞ്ഞാലും സ്ഥിരപ്പെടുത്തുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല.
 
അക്കാലത്ത് തിരുവനന്തപുരത്ത് നിന്ന് 'മാതൃഭൂമി'യുടെ പുതിയ എഡിഷൻ ആരംഭിക്കുന്നുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പ്രസ് സെകട്ടറിയായിരുന്ന അമ്മാവൻ കെ.ടി. സക്കറിയാസ് പറഞ്ഞ് അറിഞ്ഞു. അദ്ദേഹം പത്രാധിപർ വി.പി രാമചന്ദ്രനുമായി സംസാരിച്ചിരുന്നു.
1980-ൽ ജേർണ്ണലിസ്റ്റ് ട്രെയ്നിയായി തിരുവനന്തപുരം യൂണിറ്റിൽ ചേർന്നു. ഒപ്പം, മൂന്ന് പേർ കൂടി നിയമിക്കപ്പെട്ടു. ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു. അതിന്റെ ചുമതല വി.ആർ.ഗോവിന്ദനുണ്ണിക്കായിരുന്നു. ആർട്ടിസ്റ്റുമാരായ നമ്പൂതിരിയും എ.എസും ജെ.ആർ പ്രസാദും അന്ന് അവിടെയുണ്ടായിരുന്നു. ഗൃഹലക്ഷ്മി, ചിത്രഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അന്ന് തിരുവനന്തപുരത്ത് നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്.
 
പ്രൂഫ് വായിച്ച് തിരുത്തുകയായിരുന്നു, ആദ്യം ചെയ്ത ജോലി. പിന്നെ, കവിതകൾ വായിച്ച്, തെരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ടു. അന്ന്, കഥകൾ വായിച്ച്നോക്കി തെരഞ്ഞെടുത്തിരുന്നത് സണ്ണിക്കുട്ടി എബ്രഹാമായിരുന്നു. പി.ബി ലൽക്കാർ ഗൃഹലക്ഷ്മിയുടേയും എ.ജനാർദ്ദനൻ ചിത്രഭൂമിയുടേയും ചുമതല വഹിച്ചു. അവർ ധാരാളം അവസരങ്ങൾ തന്നു. അവയിലും വാരാന്ത പ്പതിപ്പിലും ലേഖനങ്ങളും അഭിമുഖങ്ങളും മറ്റും എഴുതി. സംഗതകുമാരി,അപർണ്ണ സെൻ, രോഹിണി ഹത്തംഗടി തുടങ്ങിയവരുമായി നടത്തിയ അഭിമുഖങ്ങൾ ഓർമ്മയിലുണ്ട്. സിനിമയോട് താല്പര്യമുണ്ടായിരുന്നു .
 
1985-ൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രാസ്വാദന കോഴ്സിന് ചേർന്നു. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾ സ്ഥിരമായി കാണാൻ തുടങ്ങി.
 
1984 -ൽ പ്രസിദ്ധീകരണങ്ങൾ കോഴിക്കോട്ടേയ്ക്ക് തിരിച്ചു കൊണ്ടുപോയി.പിന്നീട് ഡെസ്കിലാണ് പ്രവർത്തിച്ചത്. ന്യൂസ് എഡിറ്റർ ടി. വേണുഗോപാലക്കുറുപ്പും അസിസ്റ്റന്റ് എഡിറ്റർ പി.രാജനും ചെറുപ്പക്കാർക്കൊപ്പം നിന്ന് , എല്ലാ കാര്യങ്ങൾക്കും മാർഗ്ഗനിർദ്ദേശം നൽകിയ കാലം. അതൊരു വലിയ സൗഹൃദക്കൂട്ടായ്മയായിരുന്നു. ഡെസ്കിലെത്തി ഏതാനും ദിവസങ്ങൾക്കകമായിരുന്നു , ഇന്ദിരാ ഗാന്ധിയുടെ വധം. വേണുഗോപാലക്കുപ്പിന്റെ നേതൃത്വത്തിൽ, അന്ന് ആവേശപൂർവ്വം പേജ് തയ്യാറാക്കി.
1992-ൽ പ്രൊമോഷൻ കിട്ടി, ചീഫ് സബ് എഡിറ്ററായി , കോഴിക്കോട്ടേയ്ക്ക് പോയി. അന്താരാഷ്ട്ര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.സോവിയറ്റ് യൂണിയന്റെ തകർച്ച , വേൾഡ് ട്രേഡ് സെന്റർ ആക്രമണം, സദ്ദാം ഹുസൈന്റെ വധം തുടങ്ങിയവ ഉണ്ടായപ്പോൾ , ഇന്റർനാഷണൽ ഡെസ്ക്കിന്റെ ചുമതലക്കാരിയെന്ന നിലയിൽ അവയെക്കുറിച്ച് ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി. പ്രത്യേക പേജുകളും തയ്യാറാക്കി.
 
കെ.ഗോപാലകൃഷ്ണൻ പത്രാധിപരായിരുന്നപ്പോൾ, അന്താരാഷ്ട്ര രംഗത്ത് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്നവരെക്കുറിച്ച് 'വ്യക്തിമുദ്ര' എന്ന പേരിൽ കോളമെഴുതി.
 
പിന്നീട് ആറു വർഷക്കാലം ഡൽഹിയിൽ സ്പെഷ്യൽ കറസ്പോണ്ടന്റായി. പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്തപ്പോഴാണ്, വടക്കേ ഇന്ത്യക്കാരായ എം.പിമാരെക്കുറിച്ച് ഉണ്ടായിരുന്ന മുൻ വിധികളൊക്കെ മാറിയത്. വളരെ സാധാരണക്കാരായ ജനപ്രതിനിധികൾ വരെ, തങ്ങളുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ, നന്നായി പഠിച്ച് അവതരിപ്പിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ള മാരത്തോൺ ചർച്ച, വാഗ്വാദങ്ങളും ബഹളങ്ങളും കാരണം രാത്രി ഒന്നേമുക്കാൽ വരെ നീണ്ടുപോയി. എം.കെ അജിത് കുമാറിനൊപ്പം, സഭ പിരിയും വരെ അവിടെയിരുന്നു. വലിയൊരനുഭവമായിരുന്നു , അത്.
 
പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ജപ്പാൻ, ചൈന, ഫ്രാൻസ് എന്നീ വിദേശരാജ്യ പര്യടനങ്ങളിൽ അനുഗമിച്ചു. ജി - 20 സമ്മേളനവും റിപ്പോർട്ട് ചെയ്തു.
 
2069-ൽ ലോക്സഭാ തെരഞ്ഞെടുപ്പ് കവർ ചെയ്യാൻ രാജസ്ഥാനിലേക്കും യു.പി.യിലേക്കുമയച്ചു. സാധാരണ ഗതിയിൽ അത്തരം ഫീൽഡ് റിപ്പോർട്ടുകൾക്ക് സ്ത്രീകളെ അയക്കുന്ന പതിവില്ല. പത്രാധിപർ കെ.ഗോപാലകൃഷ്ണൻ അതിനുള്ള ധൈര്യം കാട്ടി. ഗ്രാമങ്ങളിൽ സഞ്ചരിച്ച്, ജനങ്ങളുമായി സംസാരിച്ചു. യാത്ര പോലും ദുസ്സഹമാക്കും വിധം പൊട്ടിപ്പൊളിഞ്ഞ റോഡുകളായിരുന്നു റായ്ബറേലിയിലേത്.സൈക്കിൾ റിക്ഷയിലാണ് പലയിടത്തും പോയത്. പക്ഷേ, ഗ്രാമീണർക്ക് സോണിയെ ഗാന്ധിയെക്കുറിച്ച് വലിയ മതിപ്പായിരുന്നു. ആരു ജയിക്കും എന്ന് റിപ്പോർട്ടുകളിൽ എഴുതുന്ന കീഴ് വഴക്കമില്ല. പക്ഷേ, പത്രാധിപർ ചോദിച്ചപ്പോൾ , കോൺഗ്രസ് എന്നാണ് ഉത്തരം നൽകിയത്. ആ നിഗമനം ശരിയായതിൽ വ്യക്തിപരമായ സന്തോഷമുണ്ട്.
ഡൽഹിയിൽ നിന്ന് കോഴിക്കാട് , എൻ.ആർ.ഐ ഡെസ്ക്കിൽ ന്യൂസ് എഡിറ്ററായാണ് എത്തിയത്. 2015-ൽ വിരമിച്ചു.
 
" അതിനു ശേഷം ഞാൻ എന്നെ മറ്റൊരു മേഖലയിലേക്ക് പറിച്ചു നട്ടു".അത് തത്ത്വശാസ്ത്ര പഠനമാണ്.ബോംബെ സർവകലാശാലയിൽ എം.എ. ഫിലോസി പഠിച്ചു. മറ്റു കുട്ടികൾക്കൊപ്പമിരുന്ന് റഗുലർ കോഴ്സിനാണ് പഠിച്ചത്. "പഠനത്തിന് പ്രായമൊരു തടസമല്ല. ഒപ്പം പഠിക്കാൻ, ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞർ വരെ ഉണ്ടായിരുന്നു".
 
ഇപ്പോൾ കേരളത്തിൽ, ഗവേഷണ വിദ്യാർത്ഥിനിയാണ്." ഇവിടുത്തെ കാമ്പസുകളിലുള്ളവർക്ക് അക്കാദമിക് അല്ലാത്ത കാര്യങ്ങളിലാണ് കൂടുതൽ താല്പര്യം. പണ്ടത്തെ അപേക്ഷിച്ച് പുതു തലമുറയിൽ പെട്ട വിദ്യാർത്ഥികൾ മോഡേണാണ്. ആണും പെണ്ണുമൊക്കെ തോളിൽ കയ്യിട്ടു നടക്കും".
ഏറക്കാലമായി ടെലിവിഷൻ കാണുന്നില്ല. പത്രവായനയും തീരെക്കുറവാണ്. "ഫിലോസഫി പഠിക്കാൻ പോയതോടെ ജേർണ്ണലിസം തന്നെ ഉപേക്ഷിച്ചു".
 
പത്രങ്ങൾക്ക് വായനക്കാർ കുറയുമെങ്കിലും,അച്ചടി മാദ്ധ്യങ്ങൾക്ക്, റഫറൻസിനായുള്ള ചരിത്രരേഖകൾ എന്ന നിലയിൽ പ്രസക്തിയുണ്ട്. മറ്റ് മാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ അറിഞ്ഞ വാർത്തകളുടെ വിശദാംശങ്ങളാണ് ഇനി പത്രങ്ങൾ നൽകേണ്ടത്. മുൻകാലങ്ങളിലെപ്പോലെ അവയുടെ മുഖപ്രസംഗങ്ങൾ വായിച്ച് അഭിപ്രായ രൂപവല്ക്കരണം നടത്തുന്നവരല്ല, ഇപ്പോഴത്തെ വായനക്കാർ. അവർക്ക് അതിന്റെ ആവശ്യവുമില്ല. പേജിന്റെ താഴെ വരെ നീളുന്ന മുഖപ്രസംഗങ്ങൾ ഇന്ന് ആരും വായിക്കില്ല. അവ കാര്യമാത്രപ്രസക്തമായിരിക്കണം. 
 
ശീലം കാരണമാണ് മുഖപ്രസംഗം അനിവാര്യഘടകമാണന്ന് നമുക്ക് തോന്നുന്നത്. അതില്ലാതെയും പത്രമിറക്കാമെന്നും പി.എസ്. നിർമ്മല പറഞ്ഞു."പുതുതലമുറയിലെ ആരെങ്കിലും അവ വായിക്കുമെന്ന് തോന്നുന്നില്ല. അവർക്ക് വായനാശീലം വളരെക്കുറവാണ്. അക്ഷരശുദ്ധിയിലും അവർക്ക് വിശ്വാസമില്ല. വിഷ്വൽസിലാണ് അവർക്ക് താല്പര്യം."
 
കോവിഡ് കാലത്ത്,രണ്ടു വർഷത്തോളം ഫേസ്ബുക്കിൽ ഇംഗ്ലീഷിൽ എഴുതിയ കുറിപ്പുകൾ സമാഹരിച്ച്, 2022 -ൽ 'My Covid Times Diary' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. സുഹൃത്തുക്കൾ നിർദ്ദേശിച്ചതിനാലാണ് പുസ്തകം ഇറക്കിയത്.
 
അടുത്തത് ആത്മകഥയാകും."എന്റെ ജീവിതത്തെക്കുറിച്ച് എഴുതാൻ ഉദ്ദേശ്യമുണ്ട്", പി.എസ് നിർമ്മല പറഞ്ഞു.
 
1985 മുതൽ 2022 വരെ 'മാതൃഭൂമി'യിൽ പ്രവർത്തിച്ചു,എ.എം പ്രീതി.പെരിന്തൽമണ്ണയ്ക്കടുത്ത ഒരു ഗ്രാമത്തിൽ, നാലാം ക്ലാസ് വരെ വീട്ടിലിരുന്നായിരുന്നു , പഠനം. അമ്മ ശ്രീദേവിയായിരുന്നു, ഗുരു. പുളിങ്കുരു കൊണ്ട് അക്ഷരമെഴുത്ത്,ഗണിതം, ശ്ലോകം ചൊല്ലൽ, ബന്ധുക്കളായ കുട്ടികളുമായി ചേർന്ന് സാഹിത്യ സമാജം ... അങ്ങനെ രസകരമായിരുന്നു, പഠനം. ദിവസവും പത്രം വായിച്ച് , കുറിപ്പുകൾ എഴുതിയുണ്ടാക്കണം. സ്ക്കൂളിൽ ചേർന്നപ്പോൾ പത്രത്തിന്റെ തലക്കെട്ടുകൾ എഴുതി വായിക്കാനും തുടങ്ങി. അങ്ങനെ, പത്രവായന ശീലമായി.അഞ്ചാം ക്ലാസിലാണ് ആദ്യമായി സ്ക്കൂൾ കാണുന്നത്.
 
കാലിക്കട്ട് സർവകലാശാലയുടെ ബി.ജെ കോഴ്സിന്റെ ഭാഗമായി മാതൃഭൂമിയിൽ ഇന്റേൺഷിപ്പ് ചെയ്തതതോടെ, അവിടെ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായി. അവിടുത്തെ അന്തരീക്ഷം ഇഷ്ടമായി.
കെ.സി. നാരായണന്റെ ഒപ്പം ആഴ്ചപ്പതിപ്പിലായിരുന്നു , എ.എം. പ്രീതിയുടെ മാധ്യമ ജീവിതത്തിന് തുടക്കം. ഗൃഹലക്ഷ്മിയുടെ എഡിറ്ററായിരുന്ന ശ്രീമതി പി.ബി. ലൽകാറും വഴി കാട്ടിയായി.
ജേർണലിസ്റ്റ് ട്രെയ്നിയായി ചേരുമ്പോൾ , ആഴ്ചപ്പതിപ്പിൽ മദനൻ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എ.എസ്. നായരും പ്രസാദുമാണ് മുഖ്യ ഇല്ലസ്ട്രേറ്റർമാർ. പ്രൂഫ് റീഡറായി ശ്രീദേവി കക്കാടുമുണ്ടായിരുന്നു. ചിത്രഭൂമിയിലും ഗൃഹലക്ഷ്മിയിലും ഫീച്ചറുകൾ എഴുതി. പിന്നെ,കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടി. മുഖപ്രസംഗ പേജിന്റെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി എഡിറ്റർ കെ.പി വിജയനും ചീഫ് സബ് എഡിറ്റർ എസ്. കൃഷ്ണൻകുട്ടിക്കുമൊപ്പം സബ് എഡിറ്ററായി പ്രവർത്തിച്ചു. അന്ന് ലീഡർ റൈറ്റർ സി. ഉത്തമക്കുറുപ്പും എൻ.എൻ. സത്യവ്രതനും കെ. രാമചന്ദ്രനും (ചൊവ്വര പരമേശ്വരന്റെ മകൻ) അവിടെയുണ്ട്. തുടർന്ന് ഡെസ്കിലേക്ക് മാറ്റം കിട്ടി. അവിടെ വളരെ കർക്കശക്കാരനായ എസ്. വിജയശങ്കറായിരുന്നു , ന്യൂസ് എഡിറ്റർ."അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചാൽ പിന്നെ എവിടെയും പണിയെടുക്കാം".
 
ചീഫ് സബ് എഡിറ്റർ പത്മിനിയമ്മയും അന്ന് കൊച്ചി ഡെസ്ക്കിലുണ്ടായിരുന്നു. "അവരുടെയൊക്കെ ശിക്ഷണം കിട്ടി." പത്രാധിപർ എം.ഡി നാലപ്പാട് മുൻ കൈയെടുത്ത്, യാത്രാസൗകര്യം ഏർപ്പെടുത്തിയ ശേഷമാണ് സ്ത്രീകളെ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചത്. അതുവരെ പകൽ മാത്രമായിരുന്നു , ജോലി.
1990കളുടെ ആദ്യമാണ് റിപ്പോർട്ടിങ്ങിലേക്ക് മാറിയത്. അന്ന്, ആഴ്ച തോറും വനിതാരംഗം എന്ന ഒരു പേജ് പംക്തിയുണ്ടായിരുന്നു. അതിന്റെ ചുമതല വഹിച്ചു. പിന്നീട്,'നഗരം പതിപ്പ് തുടങ്ങിയപ്പോൾ, അതിൽ 'സ്ത്രീപക്ഷം' എന്ന പ്രതിവാര കോളവുമെഴുതി. ന്യൂസ് ബ്യൂറോയിൽ
ആദ്യം ജനറൽ റിപ്പോർട്ടിങ്ങായിരുന്നു. പിന്നെ, സാമ്പത്തികകാര്യലേഖികയായി. അക്കാലത്ത്' 'ഓഹരിസൂചിക' എന്ന പ്രതിവാര കോളം എഴുതി. പിന്നീട് നിയമകാര്യലേഖികയായി. 2021 - ൽ വിരമിക്കും വരെ അതിൽ തുടർന്നു.
 
ഹൈക്കോടതിയിൽ മാദ്ധ്യമങ്ങൾക്ക് വാർത്തകൾ നൽകാൻ കൃത്യമായ സംവിധാനങ്ങളൊന്നുമില്ല.കോടതി ജീവനക്കാർ, അഭിഭാഷകർ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് അവ ശേഖരിക്കുന്നത്. അങ്ങനെ, പ്രതീക്ഷിക്കാതിരുന്ന സമയത്ത് വീണു കിട്ടിയ ഒരു വലിയ വാർത്ത ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ട്.കെ.കെ. ഉഷ ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ, കൊച്ചിയിലെ കൊതുകുശല്യം സംബന്ധിച്ച് ഒരു പൊതു താല്പര്യ ഹർജി നിലവിലുണ്ടായിരുന്നു. അതിൽ ഒരു ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്ന് ഒരു കോടതി ജീവനക്കാരൻ പറഞ്ഞു. കഠിനമായ സാങ്കേതിക സംജ്ഞകൾ നിറഞ്ഞ സുദീർഘമായ ആ ഉത്തരവ് വായിച്ചുനോക്കി. 30 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിരോധിച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു, അത് . അതിന്റെ മറ്റ് വിശദാംശങ്ങൾക്കായി പരാതിക്കാരന്റെ അഭിഭാഷകനെ കണ്ടു. മില്ലിമീറ്ററിന്റെ ആയിരത്തിലൊന്നാണ് ഒരു മൈക്രോൺ എന്നതുൾപ്പെടെ അദ്ദേഹം എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നു. അതായിരുന്നു, അടുത്ത ദിവസത്തെ മുഖ്യ വാർത്ത."അത് നല്ല ഡിസ്പ്ലേയോടെ വരുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തപ്പോൾ വലിയ സന്തോഷമായി". കാനകൾ അടഞ്ഞതാണ് കൊതുക് മുട്ടയിട്ട് പെരുകാൻ കാരണമെന്നും ക്യാരി ബാഗുൾപ്പെടെയുള്ളവ തടഞ്ഞുനിന്നാണ് അവ അടയുന്നതെന്നുമുള്ള അടിസ്ഥാനകാരണങ്ങൾ മനസ്സിലാക്കിയുള്ള ഉത്തരവായിരുന്നു അത്.
 
പ്രധാനപ്പെട്ട കേസുകൾ കേൾക്കുന്ന ബഞ്ചുകളിൽ റിപ്പോർട്ടർമാർ പോകാറുണ്ട്. ഏറ്റവും പിന്നിലാണ് സ്ഥാനം. പക്ഷേ, പ്രധാനപ്പെട്ട കേസുകളുടെ വാദം നടക്കുമ്പോൾ , മുന്നിൽ അഭിഭാഷകരുടെ നിരയ്ക്കടുത്ത് മുറിയുടെ അരികുചേർന്ന് ഇടിച്ചുനിന്ന് കേൾക്കേണ്ടിവരും. സൂര്യനെല്ലി കേസിന്റെ വിചാരണാവേളയിൽ ദിവസങ്ങളോളം ഇങ്ങനെ നിന്നിട്ടുണ്ട്. ജഡ്ജിമാർ വിവിധ കോടതി മുറികളിലായി പ്രധാനകേസുകളിൽ വാദം കേൾക്കുന്നത് ഒരേ സമയമാകുമെന്നതിനാൽ ,വാർത്ത തയ്യാറാക്കുന്നതിന് റിപ്പോർട്ടർമാർ പരസ്പരം സഹകരിക്കാറുണ്ട്. 
 
ഓപ്പൺ കോടതിയിൽ ജഡ്ജിമാർ നടത്തുന്ന പരാമർശങ്ങൾ ചിലപ്പോൾ വലിയ വാർത്തകളാകാറുണ്ട്. "അവയെ നിസാരമായി കാണേണ്ടതില്ല". വിഷയത്തിന്റെ പ്രാധാന്യമനുസരിച്ചാണ് അവ വാർത്തയാക്കുക. 'ലോകത്തൊന്നും ഇത്രയും മോശം റോഡുകളുണ്ടെന്ന് തോന്നുന്നില്ല' എന്ന് , സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയെക്കുറിച്ച് ഒരു ജഡ്ജി ഓപ്പൺ കോർട്ടിൽ നടത്തിയ പരാമർശം ഒന്നാം പേജിലെ മുഖ്യ വാർത്തയാക്കി. അതിനെ തുടർന്ന് സർക്കാർ റോഡുകൾ നന്നാക്കാൻ നടപടികൾ എടുത്തു."നാട്ടുകാർക്ക് അതിന്റെ സദ്ഫലങ്ങളുണ്ടായതിൽ സംതൃപ്തി തോന്നി".
കോടതി റിപ്പോർട്ടിങ്ങിൽ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. 24 മണിക്കൂറും വാർത്തകൾ സ്ക്രോൾ ചെയ്യുന്ന ടെലിവിഷൻ ചാനലുകൾക്ക് അതിന് കഴിയാറില്ല. തെറ്റായ വാർത്തകൾ വരുന്നതങ്ങനെയാണ്.
 
മറ്റ് അനുഭവങ്ങളുമുണ്ട്.കൊച്ചി നാവിക വിമാനത്താവളത്തിൽ അപകടമുണ്ടായി എന്ന വിവരം കിട്ടിയപ്പോൾ, ഫോട്ടോഗ്രാഫർ വി.എസ്. ഷൈനെയും കൂട്ടി അവിടെയെത്തി. നിയന്ത്രണങ്ങളുണ്ടായിരുന്നിട്ടും, ആംബുലൻസിനായി ഗെയിറ്റ് തുറന്നപ്പോൾ , അകത്ത് കടന്നു. ലക്ഷദ്വീപിലേക്ക് പറന്നുയർന്ന വിമാനം ടേക്ക് - ഓഫിനിടയിൽ തകർന്ന് വീണ് ഗർഭിണിയായ ഒരു സ്ത്രീയടക്കം യാത്രികർ കൊല്ലപ്പെട്ട വാർത്ത കിട്ടി. വിശദാംശങ്ങളും ചിത്രങ്ങളും എടുത്തപ്പോഴേക്കും വൈകുന്നേരമായി. പുറത്തുകടക്കാൻ അധികാരികളിൽ നിന്ന് അനുമതി വാങ്ങേണ്ടിവന്നു.
മാദ്ധ്യമരംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളും എ.എം. പ്രീതി പങ്കുവച്ചു. പുതുതലമുറയിൽ സാമൂഹിക പ്രതിബദ്ധതയുള്ള കുറച്ച് പത്രപ്രവർത്തകരുണ്ട്. ഇപ്പോൾ ശമ്പളം ആകർഷകമല്ല. അതിനായി മാത്രം ഈ രംഗത്തേയ്ക്ക് വരുന്നവർ കുറവാണ്.
 
പത്രത്തിന്റെ വീക്ഷണം പ്രതിഫലിക്കുന്ന വയാണ് മുഖപ്രസംഗങ്ങൾ . അവ ഇല്ലാതെ പത്രമിറക്കുന്നതിൽ അർത്ഥമില്ല. ഇക്കാലത്ത് പത്രങ്ങളിൽ ഭാഷാശുദ്ധി കുറഞ്ഞുവരുന്നുണ്ട്.ശൈലീപുസ്തകമുണ്ടെങ്കിലും അത് പിൻതുടരാറില്ല." തെറ്റുകൾ തിരുത്താറില്ല. സീനിയറായപ്പോൾ ഞാൻ പോലും അത് ചെയ്തിരുന്നില്ല.ആ കുറ്റത്തിൽ ഒരു പങ്ക് എനിക്കുമുണ്ട്".
 
ജോലിയുടെ സ്വഭാവമാകാം മാദ്ധ്യമരംഗത്ത് സ്ത്രീകൾ കുറയുന്നതിനുള്ള കാരണമെന്ന് എ.എം. പ്രീതി പറഞ്ഞു.വേതനവും ആകർഷകമല്ല.ജോലിക്കിടയിലുണ്ടായ വാഹനാപകടത്തിൽ ഒരു കാൽപാദം മുറിക്കേണ്ടി വന്നു.അതിനു ശേഷം, ഒരു രാത്രി ബ്യൂറോയിൽ ഇരിക്കുമ്പോൾ, കൊച്ചിയിൽ ഒരു ബസിൽ ബോംബ് വച്ച വാർത്ത വന്നു. അംബേദ്കർ സ്റ്റേഡിയത്തിൽ കൊണ്ടുവന്നാണ് രാത്രി വൈകി അത് നിർവീര്യമാക്കിയത്. അതിന്റെ വാർത്ത എഴുതുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. അങ്ങനെ, ധാരാളം അനുഭവങ്ങളുണ്ട്.
 
ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലൂടെ അറിഞ്ഞ വാർത്തകൾ തന്നെ പത്രത്തിൽ നൽകുമ്പോൾ, 'ഇനി എന്ത് ?' എന്ന ചോദ്യത്തിനാണ് ഊന്നൽ നൽകേണ്ടത്. ഓരോ സംഭവത്തെക്കുറിച്ചുമുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ നൽകാം.
 
ശാരദ രാജീവുമായി ചേർന്ന് നടത്തിയ ഒരു വിവർത്തനത്തെക്കുറിച്ചും പ്രീതി പറഞ്ഞു.'Scarlet daughters ' എന്ന അവരുടെ പുസ്തകം 'പെൺവാണിഭത്തിന്റെ കാണാപ്പുറങ്ങൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
'ചരിത്രസാക്ഷികൾ' പതിനൊന്നാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/ZOaVKfAVksE

ചരിത്രസാക്ഷികൾ-8:കെ.ജി ജ്യോതിർഘോഷ്,ജോർജ്ജ് കള്ളിവയലിൽ

 രിത്രസാക്ഷികൾ (ക്ലബ്ബ് ഹൗസ് മീഡിയ റൂം,2023 ഫെബ്രുവരി 18) പരമ്പരയുടെ എട്ടാം ഭാഗത്തിൽ മാദ്ധ്യമാനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത് കെ.ജി. ജ്യോതിർഘോഷും ജോർജ്ജ് കള്ളിവയലിലും.

 

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ജേർണ്ണലിസം എന്ന വാക്ക് കേൾക്കുന്നതെന്ന് 25 വർഷം മാതൃഭൂമിയിൽ പത്രപ്രവർത്തകനായിരുന്ന ജ്യോതിർഘോഷ് പറഞ്ഞു. 
പത്രപ്രവർത്തനത്തെക്കുറിച്ചറിയാൻ കാരണക്കാരൻ കെ.എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന, നാട്ടുകാരൻ സുഭാഷ് ചന്ദ്രബോസായിരുന്നു.1969-ൽ കൽക്കത്തയിൽ പഠിക്കാൻ പോയ അദ്ദേഹം നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. കടുത്ത ആരാധനയായിരുന്നു ,അദ്ദേഹത്തോട് .
 
കാലിക്കട്ട് സർവകലാശാലയിൽ നിന്ന് ബി.ജെയും കേരള സർവകലാശാലയിൽ നിന്ന് എം.ജെയും കഴിഞ്ഞാണ് 1982-ൽ മാതൃഭൂമിയിൽ ചേർന്നത് -തിരുവനന്തപുരത്ത് ഡെസ്കിൽ. ടി.എൻ ഗോപകുമാറും ഒപ്പമുണ്ടായിരുന്നു. കാമ്പസിൽ നിന്ന് പകർന്ന്കിട്ടിത് പാശ്ചാത്യ മാദ്ധ്യമ പ്രവർത്തനത്തിന്റെ മാനദണ്ഡങ്ങളും രീതികളുമാണ്. അച്ചടിമാധ്യമ രംഗത്ത് ,ഓഫ്സെറ്റ് വന്നതോടെ,സാങ്കേതികമായി ഒരു യുഗമാറ്റം നടത്ത കാലം. കെട്ടിലും മട്ടിലും വന്ന മാറ്റങ്ങൾ പുതിയ ശില്പഘടന തന്നെ സൃഷ്ടിച്ചു. അന്ന് എം.ഡി നാലപ്പാടാണ് പത്രാധിപർ. രണ്ടുവർഷത്തെ ട്രെയ്നിങ്ങ് കഴിഞ്ഞ് പത്തനംതിട്ട ബ്യൂറോ ചീഫായി അങ്ങോട്ടയച്ചു.
 
അന്ന് മംഗളം വാരിക പ്രചാരത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കാലം. അതിൽ വരുന്ന കൊലപാതകങ്ങളുടേയും ആത്മഹത്യകളുടേയും കഥകൾ ജനങ്ങൾ വായിക്കുന്നു എന്ന തിരിച്ചറിവിൽ, അത്തരം വാർത്തകൾക്ക് പത്രത്തിന്റെ പ്രാദേശിക പേജിൽ കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങി. മലപ്പുറത്ത് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന അവിവാഹിതയായ 36കാരി ലളിത ആത്മഹത്യ ചെയ്തു. അതിനു കാരണം പ്രേമനൈരാശ്യമാണന്നും വാർത്ത നൽകി. അന്നുച്ചയ്ക്ക്, നഗ്നപാദനായി ഒരു വൃദ്ധൻ ബ്യൂറോയിലെത്തി,ചോദിച്ചു," കുഞ്ഞിന്റെ ആരെങ്കിലും മരിച്ചിട്ടുണ്ടോ ?'' 'ഇല്ല' എന്ന് പറഞ്ഞപ്പോൾ, അയാൾ ആത്മഗതം ചെയ്തു," അപ്പോൾ , മരണ ദു:ഖമറിയില്ല..".
-അയാൾ ആ പെൺകുട്ടിയുടെ അച്ഛനായിരുന്നു. ആത്മഹത്യ ചെയ്ത കുട്ടിക്ക് താഴെ അവിവാഹിതരായ മൂന്ന് പെൺമക്കൾ. അവർ ഒരു പ്രസിൽ കമ്പോസിങ്ങ് ജോലി ചെയ്യുന്നു. ഈ വാർത്ത വന്നതോടെ, അവർക്ക് അതിന് കഴിയാതെയായി."അത് കേട്ട് ഞാൻ വിറയ്ക്കുന്ന അവസ്ഥയിലായി. അദ്ദേഹത്തിന്റെ കാലിൽ തൊട്ട് ഞാൻ പറഞ്ഞു: മാപ്പാക്കണം. ഒരു വാർത്ത നൽകുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് , അതിന്റെ വ്യതസ്ത തലങ്ങളെക്കുറിച്ച്, ആലോചിക്കാൻ കെല്പുതന്നത് ഈ സംഭവമാണ്. ആ ബോദ്ധ്യത്തിലെത്തിയപ്പോൾ , സകല ജേർണ്ണലിസം ഡിഗ്രികളും അപ്രസക്തമായി".
ചെറിയ പ്രായത്തിൽ തന്നെ ന്യൂസ് എഡിറ്ററായി - പുതുതായി ആരംഭിച്ച കൊല്ലം യൂണിറ്റിലായിരുന്നു അത്. "ആ മൂന്നര വർഷക്കാലം ജോലി ചെയ്യുകയായിരുന്നു എന്ന് തോന്നിയിട്ടേയില്ല. ആഘോഷമായിരുന്നു. മാതൃഭൂമിയിൽ വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു".
 
ചവറയ്ക്കും തെക്കുംഭാഗത്തിനുമിടയിൽ പാലം വേണമെന്ന ജനകീയാവശ്യം വലിയൊരു കാമ്പെയ്നായി പത്രം ഏറ്റെടുത്തു. അതാരു വലിയ ജനകീയ മുന്നേറ്റമായിത്തീർന്നു. "പാലത്തിനായി ജനങ്ങൾ കായലിൽ അണിനിരന്നപ്പോൾ , അവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഞാനായിരുന്നു. പ്രമുഖ വാർത്താ ചാനലുകളിലൊക്കെ അത് വന്നു. പത്രപ്രവർത്തനത്തിനപ്പുറം അത് ഒരു സാമൂഹിക പ്രവർത്തനം എന്ന അവസ്ഥയിലേക്ക് മാറി". വിവിധ മേഖലകളിൽ സക്രിയമായി ഇടപെട്ട നാളുകൾ.കഥകളിയുടെ പുനരുജ്ജീവനത്തിന് അക്കാലത്ത് പത്രം വലിയ പിന്തുണ നൽകി. പത്ത് സ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികൾ സ്പോൺസർ ചെയ്തു. 
 
ടെലിവിഷൻ വ്യാപകമായതോടെ, ആദ്യം വാർത്തകൾ അറിയിക്കുക എന്ന പത്രങ്ങളുടെ പ്രാഥമിക ദൗത്യം അവസാനിച്ചു എന്ന് തിരിച്ചറിഞ്ഞു. ജനങ്ങൾ അറിഞ്ഞ കാര്യങ്ങൾ തന്നെ അടുത്ത ദിവസത്തെ പത്രത്തിലും അതേ പോലെ വന്നുതുടങ്ങി. ഈ ഉള്ളടക്കത്തെ മാറ്റിനിർമിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ല. ആ തലത്തിലുള്ള ഒരന്വേഷണവും ഇപ്പോഴും നടക്കുന്നില്ല. സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെയും പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാതെ വന്നു. പൊതുബോധത്തിന്റെ ഉടച്ചുവാർക്കൽ എന്ന ധർമ്മം ഉപേക്ഷിക്കപ്പെട്ടു. പത്രപ്രവർത്തന രംഗത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും പ്രതീക്ഷകളും മങ്ങി.ഒന്നു ചെയ്യാനില്ലാത്ത അവസ്ഥ. ശ്വാസംമുട്ടിക്കുന്ന സാഹചര്യം. രാവിലെ മുതൽ രാത്രി വരെ നീളുന്ന ജോലി. കുട്ടികളുമായി സംസാരിക്കാൻ പോലും സാധിക്കാത്ത രീതിയിലുള്ള ജോലി സമയം...കൊച്ചിയിൽ ന്യൂസ് എഡിറ്ററായിരിക്കേ ,മാതൃഭൂമിയിൽ നിന്ന് രാജിവച്ചു
 
വിവരസാങ്കേതികവിദ്യ സംസ്ക്കാരത്തെ മാറ്റിമറിക്കുന്ന കാലമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരും വർഷങ്ങളിൽ എല്ലാ രംഗങ്ങളും സമഗ്രമായി മാറ്റും. സമൂഹത്തിന്റെ ദിശയെ നിർണ്ണയിക്കാൻ കഴിയുന്നവരാണ് മാദ്ധ്യമ പ്രവർത്തകർ. നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കു പകരം, മനുഷ്യ ജീവിതത്തെ മാറ്റിമറിക്കുന്ന കാര്യങ്ങളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കഴിഞ്ഞ സംഭവങ്ങൾ ഒന്നാം പേജിൽ തന്നെ കൊടുക്കേണ്ടതില്ല. ഇപ്പോൾ,പത്രം രാവിലെ തന്നെ ഇറക്കേണ്ട കാര്യം പോലുമില്ല.
 
ഗുണനിലവാരത്തിനാണ് പത്രങ്ങൾ ഊന്നൽ നൽകേണ്ടത്. ലക്ഷ്യബോധമുള്ള പത്രാധിപൻമാരാൽ നയിക്കപ്പെട്ടാൽ അച്ചടി മാദ്ധ്യമങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. സാമൂഹികബോധത്തെ അഴിച്ചു പണിയുന്ന,ചിന്തകൾക്ക് വഴിയൊരുക്കുന്ന, ഗുണപരമായ വായനയ്ക്ക് പ്രസക്തിയേറെയുണ്ടന്നും കെ.ജി. ജ്യോതിർഘോഷ് പറഞ്ഞു.
 
ദീപികയുടെ ഡൽഹി ബ്യൂറോ ചീഫും അസാസിയേറ്റ് എഡിറ്ററുമായ ജോർജ്ജ് കള്ളിവയലിൽ കാഞ്ഞിരപ്പള്ളിക്കടുത്ത വിളക്കുമാടം സ്വദേശിയാണ്."അതൊരു കുഗ്രാമമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കറന്റ് വരുന്നത്." കർഷക ഗ്രാമത്തിലെ മിക്കവരും വായിക്കുന്നത് ദീപിക പത്രം.
പാല സെന്റ് തോമസ് കോളേജിൽ ബി.എസ്.സി ബോട്ടണിക്കു പഠിക്കുമ്പോൾ , കോളേജിൽ നടന്ന ഒരു സമരത്തിന്റെ വാർത്ത എഴുതി ദീപികയ്ക്ക് നൽകി. അത് അടുത്ത ദിവസം ഒരു വാക്കുപോലും മാറ്റാതെ പത്രത്തിന്റെ ഒന്നാം പേജിൽ ബോക്സ് വാർത്തയായി വന്നത് വലിയ വഴിത്തിരിവായി.
എം .എ (ഇംഗ്ലീഷ്) കഴിഞ്ഞ്, ദീപികയിൽ പത്രപ്രവർത്തകനാകാൻ അപേക്ഷിച്ചു. ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ്, ഒന്നാമനായി 1988 ൽ കോട്ടയം ഡെസ്കിൽ ചേർന്നു. ആറു മാസം കഴിഞ്ഞ് ട്രെയ്നി റിപ്പോർട്ടായി .പിന്നെ 2002 വരെ, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ പ്രവർത്തിച്ചു. കണ്ണൂരിലും കൊച്ചിയിലും റസിഡന്റ് എഡിറ്ററായി. 2002 മുതൽ ഡൽഹിയിൽ."ദീപികയിൽ നിന്നതാണ് എന്നെ ഞാൻ ആക്കി വളർത്തിയത്. അവസരങ്ങളും സ്വാതന്ത്ര്യവും നൽകി വലുതാക്കി".
 
രസകരമായ അനുഭവങ്ങൾ ഏറെയുണ്ട്.1991 മെയ് 21.തൃശ്ശൂരിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന സമയം.സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെ ഒരു തിയറ്ററിൽ സെക്കൻഡ് ഷോയ്ക്ക് പോയി.സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ എഴുതിക്കാണിച്ചു : ദീപിക പത്രത്തിലെ ആരെങ്കിലുമുണ്ടെങ്കിൽ പെട്ടെന്ന് ഓഫീസിൽ എത്തണം. 
 
രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് അപ്പോഴാണ് അറിയുന്നത്. ആ വാർത്തയുമായി പത്രം മാറ്റി ഇറക്കി.
 
1991മുതൽ 96 വരെ തിരുവനന്തപുരത്ത് റിപ്പോർട്ടറായിരുന്നു. അവിട എത്തി, ഏതാനും നാളുകൾക്കകം, കെ.ജി.പരമേശ്വരൻ നായർ നിർദ്ദേശിച്ചതനുസരിച്ച്, പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ചു ,ജയിച്ചു. 1996 വരെ ആ പദവിയിലിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. കരുണാകരന്റെ പിന്തുണയോടെ വയലാർ രവി എ.കെ.ആന്റണിയെ തോല്പിച്ച് കെ.പി.സി.സി പ്രസിഡന്റായി." അദ്ദേഹം വിങ്ങിപ്പൊട്ടിക്കരഞ്ഞ് തോളിലേക്ക് വീണു".
 
മൂന്ന് പ്രമോഷനുകൾ ഒന്നിച്ചു നൽകിയാണ് റസിഡന്റ് എഡിറ്ററായി കണ്ണൂരിലേക്കയച്ചത്. പത്രം കടുത്ത പ്രതിസന്ധിയിലായിരുന്നു. 'കോപ്പിയും വരുമാനവും കൂട്ടുക. അല്ലെങ്കിൽ പൂട്ടുക ' എന്നായിരുന്നു മാനേജ്മെന്റ് നിർദ്ദേശിച്ചത്. കർഷകരുടേതടക്കമുള്ള മുഴുവൻ ജനകീയ പ്രശ്നങ്ങളും പത്രം ഏറ്റെടുത്തതോടെ, കുമ്പള അടക്കമുള്ള ചില പ്രദേശങ്ങളിൽ ദീപികയ്ക്ക് വരിക്കാരുണ്ടായി. രാത്രി നടന്ന ഫിഫ ലോകകപ്പ് ഫുട്ട്ബാൾ ഫൈനൽ മത്സരത്തിന്റെ പടം ടി.വിയിൽ നിന്നെടുത്ത് അടുത്ത ദിവസം നാല് ജില്ലകളിലെ പത്രത്തിൽ കൊടുത്തതാണ് ഓർമ്മിക്കുന്ന മറ്റൊന്ന്.
 
കൊച്ചിയിൽ റസിഡന്റ് എഡിറ്ററായിരിക്കേയാണ് ഡൽഹിക്ക് നാടുകടത്തിയത്. ഏറെ വിഷമമുണ്ടാക്കിയ സ്ഥലംമാറ്റം.ഡൽഹിയിൽ , ദീപിക പ്രതിനിധിയെ ആരും പരിപാടികൾക്ക് വിളിക്കാറില്ലായിരുന്നു. അധികം വൈകാതെ പ്രസ് അക്രഡിറ്റേഷൻ സമ്പാദിച്ചു.
അന്ന് എ.ബി.വാജ്പേയിയുടെ സർക്കാരാണ് . 2002 മെയ് 14 ന് ജമ്മു - കാഷ്മീരിലെ കലൂചക് സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം നടത്തുമെന്ന വാർത്തകൾ ശക്തമായി. ജമ്മു-കാഷ്മീരിലേക്ക് പോകാൻ തീരുമാനിച്ചു. അതറിഞ്ഞ് , അന്ന് ഏഷ്യാനെറ്റിൽ റിപ്പോർട്ടറായിരുന്ന എം.വി നികേഷ് കുമാറും, മലയാള മനോരയിലെ തോമസ് ഡൊമനിക്കും ഒപ്പം ചേർന്നു." വലിയ അനുഭവമായിരുന്നു , അത്. ഷെല്ലാക്രമണത്തിൽ നിന്ന് ഞങ്ങൾ കഷ്ടിച്ചാണ് രക്ഷപെട്ടത്".
 
അതിർത്തിയിൽ നിന്ന് ജനങ്ങളെയെല്ലാം ഒഴിപ്പിച്ചിരുന്നു."അവരുടെ ജീവിതം വല്ലാതെ വിഷമിപ്പിച്ചു".എങ്ങും യുദ്ധസന്നാഹങ്ങൾ. മൈൻ പാകിയ പാടങ്ങൾ.
വിഘടനവാദി നേതാവ് അബ്ദുൾ ഗനി ലോൺ ശ്രീനഗറിൽ വെടിയേറ്റ് മരിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ."എൻ.ഡി.ടി.വി വാർത്താസംഘവും ഞങ്ങൾ താമസിച്ച ഹോട്ടലിലുണ്ടായിരുന്നു. അവർക്കെതിരെ തീവ്രവാദികളുടെ ഭീഷണി ഉണ്ടായി. എല്ലാവരെയും അവിടെ നിന്ന് ഒഴിപ്പിച്ചു. ഞങ്ങൾ ,ആളൊഴിഞ്ഞ ഡാൽ തടാകത്തിലെ ഒരു ഹൗസ് ബോട്ടിലാണ് താമസിച്ചത്".
 
ഡൽഹിയിലും വിദേശ രാജ്യങ്ങളിലും നടന്ന ധാരാളം അന്താരാഷ്ട്ര സമ്മേളനങ്ങൾ കവർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുടേയുമൊപ്പം വിദേശപര്യടനങ്ങളിൽ അവരെ അനുഗമിച്ചു." വ്യക്തിപരമായി ഏറ്റവും കൂടുതൽ അടുപ്പം മൻമോഹൻ സിങ്ങിനോടും പ്രണാബ് കുമാർ മുഖർജിയോടുമാണ്. അവരോടൊപ്പമാണ് ഏറ്റവുമധികം വിദേശ യാത്രകൾ നടത്തിയത്".
ഡൽഹിയിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും വളരെയടുത്ത ബന്ധമുണ്ട്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രവേശിക്കാൻ പാസുള്ള അപൂർവം പത്രലേഖകരിലൊരാളാണ്.
ചിലപ്പോഴൊകെ , ഈ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ചില തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.
 
2018ലെ പ്രളയ സമയം. ഓഗസ്റ്റ് 15ന് രാഷ്ട്രപതി നടത്തിയ 'അറ്റ് ഹോം ' സത്ക്കാരത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടപ്പോൾ, കേരളത്തിലെ സ്ഥിതിഗതികളെന്ത് എന്ത് അന്വേഷിച്ചു. കാര്യങ്ങൾ വളരെ വഷളാണന്നും രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയ്ക്ക് വിമാനത്താവളം തുറന്നു കൊടുക്കണമെന്നും മറ്റും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. തൊട്ടടുത്ത് നിന്ന പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി ഇക്കാര്യം സംസാരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അവർ ഉടൻ തന്നെ നാവികസേനയുടെ ദക്ഷിണ മേഖലാ മേധാവിയെ വിളിച്ച്, ഫോൺ കൈമാറി." ഇക്കാര്യം പിന്നീട് പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്".
 
മൻമോഹൻ സിങ്ങിന്റെ വിദേശപര്യടന കാലത്ത്, ഒരിക്കൽ ഔദ്യോഗിക വിരുന്നിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിനോട് ചോദ്യം ചോദിക്കാൻ അവസരം കിട്ടി. വിസക്ക് അപക്ഷിക്കുമ്പോൾ ഇന്ത്യക്കാർ അനുഭവിക്കുന്ന വിഷമത്തെക്കുറിച്ചായിരുന്നു ചോദ്യം. വിസ അനുവദിക്കുമ്പോൾ എന്തു കൊണ്ടാണ് 'ഇക്വാളിറ്റിയും പാരിറ്റി'യുമില്ലാത്തത് എന്ന ചോദ്യം മൻമോഹൻ സിങ്ങിന് ഏറെ ഇഷ്ടമായി. ആ പ്രശ്നം പരിഹരിച്ചു കൊണ്ട് ചാൻസ് ലർ ഉത്തരവിറക്കി. തിരിച്ചു വരുമ്പോൾ , പ്രധാനമന്ത്രി അനുമോദിച്ചു." ഇതാണ് ക്രിയേറ്റീവ് ജേർണ്ണലിസം . നിങ്ങളെല്ലാം നെഗറ്റീവ് ചോദ്യം ചോദിച്ചപ്പോൾ , ഇദ്ദേഹത്തിന്റേത് രാജ്യത്തിനായുള്ള ക്രിയേറ്റീവായ ചോദ്യമാണ് ".
വിദേശയാത്രകളിൽ വിമാനത്തിൽ ഓരോ തവണയും ഒരു മുതിർന്ന മാദ്ധ്യമപ്രവർത്തകനെ അദ്ദേഹം ഡിന്നറിന് ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. "ഒരിക്കൽ അദ്ദേഹം ജൂനിയറായ എന്നെയാണ് ക്ഷണിച്ചത്".
 
മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്നപ്പോൾ,ബജറ്റ് അവതരണ ശേഷം മടങ്ങവേ, ചോദിച്ചു; നിങ്ങൾക്കായി ഞാനെന്ത് ചെയ്യണം. അക്രഡിറ്റഡ് പത്രപ്രവർത്തകർക്ക് സൗജന്യമായി കുടുംബസമേതം ഇന്ത്യയിലെമ്പാടും വർഷത്തിലൊരിക്കൽ യാത്ര ചെയ്യാൻ സംവിധാനമൊരുക്കണമെന്ന് അഭ്യർത്ഥിച്ചു. നിർദ്ദേശങ്ങൾ എഴുതി നൽകാൻ അവർ നിർദ്ദേശിച്ചു. അവയെല്ലാം അംഗീകരിച്ച്, അവർ മറുപടി പ്രസംഗത്തിൽ ഉൾപ്പെടുത്തി.
 
ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടറസ്സുമായി അഭിമുഖം നടത്താൻ കഴിഞ്ഞത് യാദൃച്ഛികമായിട്ടായിരുന്നു.ഇറാക്ക് യുദ്ധാനന്തരം കുവൈറ്റിൽ നടന്ന പുനർനിർമ്മാണ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി. അതിന് ശേഷം കൊട്ടാരത്തിൽ നടന്ന സത്കാരത്തിൽ അദ്ദേഹത്തിനടുത്ത് ഇരിപ്പടം കിട്ടിയപ്പോൾ പരിചയപ്പെട്ടു.
 
പോർട്ടുഗീസുകാരനായ തന്റെ കുടുംബവേരുകൾ ഗോവയിലാണന്നും ഭാര്യ അന്നാട്ടുകാരിയാണന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മിനിറ്റ് നേരം അഭിമുഖം നടത്താൻ അനുമതി കിട്ടി. കാഷ്മീർ പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പതിനഞ്ച് മിനിറ്റോളം അദ്ദേഹവുമായി സംസാരിച്ചു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ മ്യാൻമാർ , ബംഗ്ലാദേശ് പര്യടനത്തിൽ 75 അംഗ മാദ്ധ്യമ സംഘത്തിൽ അംഗമായി അദ്ദേഹത്തെ അനുഗമിച്ചു.അതിനുള്ള വലിയ സാമ്പത്തിക ചെലവ് മാനേജ്മെന്റ് വഹിച്ചു."ആ സംഘത്തിൽ സ്പാനിഷും ഇംഗ്ലീഷും അറിയാവുന്ന ഒരേയൊരാൾ ഞാനായിരുന്നു.തിരികെ വന്നപ്പോൾ , വിമാനത്തിന്റെ പിന്നിലിരുന്ന എന്നെ മാർപ്പാപ്പ മുന്നിലേക്ക് വിളിച്ചിരുത്തി ആദ്യ ചോദ്യം ചോദിക്കാൻ അവസരം തന്നു". അദ്ദേഹം കെട്ടിപ്പിടിച്ച് മുത്തം നൽകിയത് വലിയ അനുഭവമായി.
മാദ്ധ്യമപ്രവർത്തനത്തിന്റെ പേരിൽ 2016-ൽ വധഭീഷണിയുണ്ടായിട്ടുണ്ട് , ജോർജ്ജ് കള്ളിവയലിനിന് .
 
 അത് അറിയിച്ചത് ധനകാര്യ മന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയായിരുന്നു. "സഹോദരനെപ്പോലെ സ്നേഹിച്ച അദ്ദേഹം ഒരു ദിവസം വീട്ടിൽ വിളിച്ചു വരുത്തി ഞാനെഴുതിയ ലേഖനങ്ങളുടെ പകർപ്പുകളുള്ള ഫയൽ കാണിച്ചുതന്നു. എഴുതിയതിനോട് എതിർപ്പുള്ള സംഘപരിവാറിലെ ചിലർ എന്നെ അപകടപ്പെടുത്താൻ നീക്കം നടത്തുന്നു എന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു".
പൊലീസ് സംരക്ഷണം നൽകാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. വീടു മുതൽ ഓഫീസു വരെയും തിരിച്ചും പൊലീസ് വാഹനം. ജെയ്റ്റി സമാധാനിപ്പിച്ചു,"എഴുത്തിൽ ഒരു മാറ്റവും വരുത്തേണ്ട .സ്വതന്ത്രമായി എഴുതുന്നതു കൊണ്ടാണ് നിങ്ങളോട് ബഹുമാനമുള്ളത്".
സമൂഹത്തിൽ വിശാലമായ മാറ്റങ്ങൾ വരുത്താൻ പത്രപ്രവർത്തകർക്ക് കഴിയും."എനിക്കിപ്പോഴും ഇതൊരു വികാരമാണ്. ഹൃദയത്തിലിപ്പോഴും തീയുണ്ട്. മുപ്പതുകാരന്റെ പാഷനോടു കൂടിയാണ് ഇപ്പോഴും എഴുതുന്നത്".
 
എന്നാൽ, നിഷ്പക്ഷവും മാന്യവുമായ പത്രപ്രവർത്തനത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു. സ്വന്തം കുട്ടികൾ ഈ രംഗത്തേയ്ക്ക് വരാൻ ആഗ്രഹിക്കാതിരുന്നത് അതിനാലാണ്.
ഇന്ന് പത്രങ്ങളിൽ വരുന്ന വാർത്തകൾ സത്യത്തിൽ നിന്ന് ഏറെ അകലെയാണ്. സത്യം പറയുന്നവരെ ആക്രമിച്ചു കൊല്ലുന്ന അവസ്ഥയാണിന്ന്. ലോക് സഭയിൽ റിപ്പോർട്ടിങ്ങിന് കടുത്ത നിയന്ത്രണമുണ്ട്. "ജനാധിപത്യത്തിനും പാർലമെന്ററി വ്യവസ്ഥിതിക്കും വിനാശകരമാണിത്. സ്തുതിപാഠകരായ മാദ്ധ്യമപ്രവർത്തകർക്കല്ലാതെ പ്രതികരിക്കാൻ പറ്റാത്ത കാലമാണിത്".
 
നറുക്കിട്ടാണ് മാധ്യമ പ്രവർത്തകർക്ക് റിപ്പോർട്ടിങ്ങിന് ലോക്സഭയിൽ പാസ് നൽകുന്നത്. പക്ഷേ,രാജ്യസഭയിൽ, വെങ്കയ്യ നായിഡുവിന്റെ കാലം മുതൽ, നിയന്ത്രണങ്ങളില്ലന്നും ജോർജ്ജ് കള്ളിവയലിൽ പറഞ്ഞു.

ദേശീയ രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ച് മലയാള മനോരമ, മാതൃഭൂമി ഉൾപ്പെടെയുള്ള പ്രമുഖ ദിനപ്പത്രങ്ങളിലൊന്നും ഇപ്പോൾ സ്ഥിരം കോളങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നില്ല . ഏറെ ഗവേഷണം നടത്തിയാണ് 'ഡൽഹി ഡയറി' എന്ന രാഷ്ട്രീയ കോളം എഴുതുന്നത് . അതിന് ധാരാളം വായനക്കാരുണ്ടന്നും ജോർജ്ജ് കള്ളിവയലിൽ പറഞ്ഞു.
 
'ചരിത്രസാക്ഷികൾ' പരമ്പര എട്ടാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് :
(Uploaded by Shibu P M).
 
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.

ചരിത്രസാക്ഷികൾ-6:പി. സുജാതൻ

'രിത്രസാക്ഷികൾ ' ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയിൽ(2023 ഫെബ്രുവരി 4, ശനിയാഴ്ച),അനുഭവങ്ങൾ പങ്കുവെച്ചത് കേരളകൗമുദി,വീക്ഷണം ദിനപ്പത്രങ്ങളിൽ പ്രവർത്തിച്ച, കാർട്ടൂണിസ്റ്റും ചരിത്രകാരനും കൂടിയായ പി.സുജാതൻ.
 
കൊല്ലം മൺട്രോത്തുരുത്ത് സ്വദേശിയായ അദ്ദേഹം ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് പത്രപ്രവർത്തനരംഗത്തേക്ക് വന്നത്.കുട്ടികളുടെ ദീപിക,ജനയുഗം,കുങ്കുമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകൾ വരച്ചുകൊണ്ടായിരുന്നു മാധ്യമബന്ധം ആരംഭിച്ചത്. കൊല്ലം എസ്.എൻ കോളേജിൽ പഠിക്കുമ്പോൾ , കലാകൗമുദിയിൽ 'വിനോദം കലാലയങ്ങളിൽ' എന്ന പംക്തിയിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. "കൊല്ലത്ത് ട്രെയിൻ ഇറങ്ങി ,അടുത്ത മൈതാനം മുറിച്ചുകടന്ന്, വേഗത്തിൽ നടക്കുകയായിരുന്ന എന്നെ ഒരു പോലീസുകാരൻ തടഞ്ഞു നിർത്തി. അടിയന്തിരാവസ്ഥക്കാലമായിരുന്നു , അത് . കള്ളവണ്ടി കയറിയതിന് പിടിക്കപ്പെടാതിരിക്കാൻ ഓടുകയാണെന്നായിരുന്നു അയാൾ വിചാരിച്ചിരുന്നത്.സീസൺ ടിക്കറ്റ് കാണിച്ചതോടെ അയാൾ വിട്ടു. അങ്ങനെ, ഒരു ഇരയെ അയാൾക്ക് നഷ്ടമായി എന്നായിരുന്നു ആ കുറിപ്പ്".അതിന് 50 രൂപ പ്രതിഫലം ലഭിച്ചു.
 
'സൂപ്പി' എന്ന പേരിലാണ് ജനയുഗത്തിൽ കാർട്ടൂൺ വരച്ചത്. പിന്നീട്, മനോരാജ്യത്തിൽ 'നാണുസാറും കുട്ടികളും', കലാകൗമുദിയിൽ 'ചരിത്രരേഖകൾ ' എന്നീ കാർട്ടൂൺ പരമ്പരകളും വരച്ചു.
 
എം.എ കഴിഞ്ഞ ഉടൻ ദി ഇന്ത്യൻ എക്സ്പ്രസ്സിനും കേരളകൗമുദിക്കും അപേക്ഷകൾ അയച്ചു. 1979 ൽ ട്രെയിനിയായി കേരളകൗമുദിയുടെ തിരുവനന്തപുരം യൂണിറ്റിൽ ചേർന്നു.അന്ന് കൊല്ലത്ത് പത്രം എന്നാൽ കേരളകൗമുദി എന്നായിരുന്നു അർത്ഥം.
 
മൂന്ന് വർഷത്തിനുശേഷം, 1981ൽ തൃശ്ശൂരിൽ റിപ്പോർട്ടറായി നിയമിക്കപ്പെട്ടു.യു.കെ കുമാരന്റെ പിൻഗാമിയായാണ് അവിടെ എത്തിയത്. ഏകാംഗ ന്യൂസ് ബ്യൂറോ. ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ദീപിക ലേഖകൻ ഡേവിസ് കണ്ണനായ്ക്കലിനൊപ്പം പൂത്തോളിലെ വാടക വീട്ടിൽ പ്രവർത്തിക്കുന്ന കേരളകൗമുദി ഓഫീസിലെത്തി.
 
"യു.കെ കുമാരനോടൊപ്പം കുറച്ചുകാലം പ്രവർത്തിക്കാനായത് വലിയ ഒരു ബഹുമതിയായിരുന്നു. അദ്ദേഹം മാർഗ്ഗദർശിയാണ്".വി.ടി വാസുദേവൻ, പവനൻ , ടി.വി കൊച്ചുബാവ തുടങ്ങിയ എഴുത്തുകാരയൊക്കെ അദ്ദേഹം പരിചയപ്പെടുത്തി. സാഹിത്യ അക്കാദമിയിൽ വരുന്ന എഴുത്തുകാരുടെ രണ്ടാം താവളമായിരുന്നു കേരളകൗമുദി ബ്യൂറോ."അവിടെ പ്രവർത്തിച്ച മൂന്നര വർഷം പത്രപ്രവർത്തനജീവിതത്തിന്റെ പുഷ്കലകാലമാണ്".
 
അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി . മലയാളമാസം ഒന്നാം തീയതി ക്ഷേത്ര സന്ദർശനത്തിന് അദ്ദേഹം എത്തിയിരുന്നതിനാൽ ഗുരുവായൂർ വാർത്താകേന്ദ്രമായിരുന്നു. അതിനാൽ തലേനാൾ തന്നെ അവിടെയെത്തി, പാഞ്ചജന്യത്തിൽ മുറിയെടുത്ത് താമസിക്കുക പതിവാക്കി."കരുണാകരൻ എന്തെങ്കിലും വാർത്ത സൃഷ്ടിക്കും. അദ്ദേഹത്തിന്റെ ദർശനത്തിനായി പത്രക്കാർ അവിടെ തമ്പടിച്ചു. അദ്ദേഹമാകട്ടെ ഒരുപാട് വാർത്തകൾ ഉണ്ടാക്കി സഹായിച്ചു".
 
ഒരിക്കൽ മഹിളാമോർച്ചക്കാർ കരുണാകരനെതിരെ ചൂലുമായി ഒരു പ്രകടനം നടത്തി. പക്ഷേ, ആ ഫോട്ടോകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എല്ലാ പത്രങ്ങളോടും അഭ്യർത്ഥിച്ചു. എല്ലാവരും കൂടിയാലോചിച്ച്, വാർത്തയിൽ നിന്ന് ആ ചിത്രം ഒഴിവാക്കി.
 
ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് മാത്രമായി നേർച്ചസദ്യ നൽകുന്നതിനെതിരെ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗാന്ധിയനുമായ സ്വാമി ആനന്ദതീർത്ഥൻ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷേധിച്ചപ്പോൾ, അദ്ദേഹം ഭീകരമായ മർദ്ദനത്തിന് വിധേയയനായി.അദ്ദേഹത്തിന്റെ പയ്യന്നൂർ ആശ്രമത്തെയും സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളെയും കുറിച്ച് എഴുതിയ വാർത്ത ഏറെ പ്രാധാന്യത്തോടെ വന്നു. ദളിത് നേതാവായ കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്ന് ഒരു ജാഥ ഗുരുവായിലേക്ക് പുറപ്പെട്ടു. മലയാള മാസം ഒന്നാം തീയതി ഊട്ടുപുരയിൽ കയറി തങ്ങൾ ഭക്ഷണം കഴിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് മുന്നേറിയ ജാഥയ്ക്ക് വലിയ വാർത്താപ്രാധാന്യം ലഭിച്ചു. കല്ലറ സുകുമാരനോടൊപ്പം മിശ്രഭോജനം നടത്താൻ താനും വരും എന്ന് മുഖ്യമന്ത്രി കരുണാകരൻ പ്രഖ്യാപിച്ചു. ഈ സംഭവത്തിന് സാക്ഷിയാകാൻ മാതൃഭൂമി പത്രാധിപർ എം.ഡി നാലപ്പാട് അടക്കം പ്രമുഖ മാധ്യമപ്രവർത്തകർ അവിടെ എത്തി.ഗുരുവായൂർ ഊട്ടുപുരയിൽ കല്ലറ സുകുമാരനും ജാഥാഅംഗങ്ങൾക്കുമൊപ്പം മുഖ്യമന്ത്രിയും അന്ന് സദ്യയിൽ പങ്കെടുത്തു. അതോടെ, ബ്രാഹ്മണർക്ക് മാത്രമായി നടത്തിയിരുന്ന നേർച്ചസദ്യ അവസാനിച്ചു.
 
മറ്റൊരിക്കൽ , ഗുരുവായൂരിൽ നിന്ന് യാദൃച്ഛികമായി വലിയൊരു വാർത്ത കിട്ടി. അത് ക്ഷേത്രത്തിന് ചുറ്റും കറങ്ങി നടന്നപ്പോഴായിരുന്നു.തെക്കേ നടയിൽ,നനഞ്ഞ ചാക്ക് കൊണ്ട് എന്തോ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ടു.അത് ഒരു ആനയുടെ പ്രതിമയാണെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.ചാക്ക് മാറ്റി നോക്കിയപ്പോൾ കണ്ടത് തുമ്പിക്കൈ. അത് ഗുരുവായൂർ കേശവന്റെ പ്രതിമയായിരുന്നു.രാഗം സ്റ്റുഡിയോക്കാരനെ കൊണ്ടുവന്ന് ,അതിന്റെ ചിത്രം എടുപ്പിച്ചു.ദേവസ്വത്തിന്റെ പി.ആർ.ഒയുമായി സംസാരിച്ചു. അതിന്റെ ശില്പി എം .ആർ .ഡി ദത്തനായിരുന്നു. അദ്ദേഹം അറിഞ്ഞാൽ, ക്ഷോഭിക്കും എന്ന് പറഞ്ഞെങ്കിലും വാർത്ത എഴുതി , അന്ന് എം.എൽ.എയായിരുന്ന രാഘവൻ പുഴക്കടവിലിന്റെ കയ്യിൽ തിരുവനന്തപുരത്തേയ്ക്ക് കൊടുത്തയച്ചു.
 
അടുത്ത ദിവസം , 'ആരാടാ സുജാതൻ?' എന്ന് ചോദിച്ച് , ദത്തൻ ബ്യൂറോയിൽ എത്തി .കോപമടങ്ങിയപ്പോൾ, അദ്ദേഹവുമായി ലോഹ്യത്തിലായി. തിരിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഗൂഢമന്ദസ്മിതമുണ്ടായിരുന്നു. അതെന്തിനാണന്ന് അന്ന് മനസിലായില്ല.
15 വർഷത്തിന് ശേഷം,ഈ വാർത്തയ്ക്ക് സ്തോഭജനകമായ ഒരു പിന്തുടർച്ച ഉണ്ടായി.കൊച്ചിയിലെ കണ്ടമ്പററി ആർട്ട് ഗ്യാലറിയിൽ എത്തിയ അദ്ദേഹം, വിളിച്ചു വരുത്തി, ഒരു ഫയൽ സമ്മാനിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗങ്ങളുടെ മിനുട്ട്സായിരുന്നു , അതിൽ.
ഗുരുവായൂർ സത്യഗ്രഹത്തിന്റെ അൻപതാം വാർഷികത്തിന് കെ.കേളപ്പന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു അന്നത്തെ ഭരണസമിതി തീരുമാനിച്ചത്.അന്ന് ഇ.കെ നായനായിരുന്നു മുഖ്യമന്ത്രി .നിർമ്മാണ ച്ചുമതല എം.ആർ.ഡി ദത്തനെ ഏൽപ്പിച്ചു. അദ്ദേഹത്തിന് അഡ്വാൻസും നൽകി.അപ്പോഴേക്കും ഭരണം മാറി, കെ. കരുണാകരൻ മുഖ്യമന്ത്രിയായി. പുതിയ ഭരണസമിതി കേളപ്പന്റെ പ്രതിമ വേണ്ട എന്ന് തീരുമാനിച്ചു. ഇതറിഞ്ഞ ദത്തൻ മുഖ്യമന്ത്രിയെ കണ്ട്, പരാതിപ്പെട്ടു, താൻ കാര്യങ്ങൾ പരിശോധിക്കാമെന്ന് അദ്ദേഹം വാക്ക് നൽകി. പക്ഷേ, ക്ഷേത്രത്തിൽ ഗുരുവായൂർ കേശവന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം."കേളപ്പനോടും ചരിത്രത്തോടും കാട്ടിയ അതിക്രൂരമായ നിന്ദ ആയിരുന്നു അത്". അതേക്കുറിച്ച് ,'കേളപ്പനെ കൊന്നതാര് ' എന്ന പേരിൽ കേരളകൗമുദിയിൽ വാർത്ത എഴുതി.അടുത്തകാലത്ത്, 'അഴിമുഖം ' ഓൺലൈൻ പോർട്ടൽ അത് പുനപ്രസിദ്ധീകരിച്ചു. ഇപ്പോഴും കെ.കേളപ്പന്റെ പ്രതിമ ഗുരുവായൂരിൽ സ്ഥാപിക്കപ്പെട്ടിട്ടില്ല.
 
" പത്രറിപ്പോർട്ട് വസ്തുതകളുടെ ആദ്യാവസാനം ആണെന്ന എന്റെ ധാരണ അതോടെയാണ് മാറിയത്. എല്ലാ റിപ്പോർട്ടുകളും യാഥാർത്ഥ്യത്തിന്റെ ബാഹ്യരൂപങ്ങൾ മാത്രമാണെന്ന വാൾട്ടർ ലിപ്മാന്റെ സൈദ്ധാന്തിക നിർവചനത്തെ സാധിക്കുന്നതാണ് ഈ സംഭവം".
 
ഡൽഹി ഏഷ്യാഡിലേക്ക് 32 ആനകളെ ട്രെയിനിൽ അയച്ചത് അക്കാലത്തെ കൗതുകകരമായ വാർത്തകളിൽ ഒന്നായിരുന്നു . ആദ്യമായി ആയിരുന്നു ഇത്രയും ആനകളുടെ ട്രെയിൻ സഞ്ചാരം.ആനകൾക്കൊപ്പം ആനകളുടെ ഡോക്ടറായ പണിക്കരും സഞ്ചരിച്ചു." കെ. കരുന്നാകരന്റെ ഇച്ഛാശക്തിയുടെ ഉത്തമദൃഷ്ടാന്തമായിരുന്നു അത്".
 
വാർത്തകൾ ചിലപ്പോൾ സമൂഹത്തിൽ ഉപകരിക്കുന്ന രീതിയിൽ സൃഷ്ടിപരമാകാറുണ്ട് .തൃശ്ശൂരിലെ കുരിയച്ചിറയിൽ നിർമ്മാണത്തിലിരുന്ന ഒരു സ്കൂൾ കെട്ടിടം തകർന്ന്, 10 കുട്ടികൾ മരിച്ചതിന്റെ വാർത്തകൾ അത്തരത്തിലുള്ളതാണ്. മരിച്ചവരിൽ തൃശൂർ ജില്ലാആശുപത്രിയിലെ ഒരു ഡോക്ടറുടെ മകനും ഉണ്ടായിരുന്നു. ഒരു മെഡിക്കൽ കോളേജ് ഉണ്ടായിരുന്നെങ്കിൽ, കുറച്ചു കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് പൊതുജനവികാരം ഉണ്ടായി. അതേക്കുറിച്ച് റിപ്പോർട്ടുകൾ എഴുതി.ലോനപ്പൻ നമ്പാടൻ ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ചു. ഇതെത്തുടർന്ന് മുളങ്കുന്നത്തുകാവിൽ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചു.
വിവർത്തകനായ ആർ. ഇ ആഷർ 1982ൽ തൃശ്ശൂരിൽ വന്നപ്പോൾ , അദ്ദേഹവുമായി അഭിമുഖം നടത്തി.ഒ.എൻ.വി കുറുപ്പ് ആയിരുന്നു അതിന് വഴിയൊരുക്കിയത്. 'പടിഞ്ഞാറ് നിന്ന് വന്ന സഹൃദയപ്പക്ഷി' എന്ന പേരിൽ അത് പ്രസിദ്ധീകരിച്ചു. ആദ്യമായാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ തന്നെ വന്ന് കാണുന്നതെന്ന് ആഷർ പറഞ്ഞു.
 
വടക്കേക്കോട്ടയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ,രോഗം ഭേദമായിട്ടും ഏറ്റെടുക്കാനാരുമില്ലാതെ കഴിഞ്ഞവരെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ട് അന്ന് ഏറെ ശ്രദ്ധ നേടി. അവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ നടപടിയെടുത്തു.
 
കേരള സാഹിത്യ അക്കാദമിക്ക് സമീപമുള്ള റോഡിൽ ,അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ആരംഭിച്ച അഴിമതി നിരോധന കമ്മീഷനെ കുറിച്ചുള്ളതാണ് അക്കാലത്തെ മറ്റൊരു റിപ്പോർട്ട്.മങ്കട രവിവർമ്മ സംവിധാനം ചെയ്ത ചിത്രമായ 'നോക്കുകുത്തി'യെ കുറിച്ചുള്ള വാർത്തയ്ക്ക് പിന്നാലെ ,കമ്മീഷന്റെ ബോർഡിന്റെ ചിത്രം സഹിതം നൽകിയ വാർത്തയുടെ തലക്കെട്ട് ഇതായിരുന്നു :അഴിമതി നിരോധനം എന്ന നോക്ക്കുത്തി .
 
ഒരിക്കൽ ഗുരുവായൂരേക്കുള്ള ഒരു യാത്രയിൽ നിന്ന് കൗതുകകരമായ ഒരു വാർത്ത വീണു കിട്ടി.അതിലെ കിളി ഒരു കുട്ടിയായിരുന്നു. 9 വയസ്സുള്ള, മീശ മുളക്കാത്ത കിളിക്കുറിച്ച് ഫോട്ടോ സഹിതം നൽകിയ വാർത്തയെ തുടർന്ന് ബസിനെതിരെ നിയമ നടപടി വന്നു.
 
തൃശ്ശൂരിൽ നിന്ന് കണ്ണൂർ ബ്യൂറോയിലേക്കാണ് പിന്നെ നിയമിക്കപ്പെട്ടത് അക്കാലത്ത് തന്നെയായിരുന്നു വിവാഹവും.അന്നത്തെ മന്ത്രി കെ .പി നൂറുദീനിന്റെ നാവിൽ നിന്ന് വീണ് കിട്ടിയ ഒരു സ്ക്കൂപ്പുണ്ട്.'ഇനി നിങ്ങൾക്ക് വലിയ ജില്ലയൊന്നും നോക്കേണ്ടി വരില്ല' എന്ന് അദ്ദേഹം പറഞ്ഞതിന് പിന്തുടർന്നായിരുന്നു , പുതിയ ജില്ലയുടെയും കാഞ്ഞങ്ങാട് താലൂക്കിന്റെയും രൂപവൽക്കരണ വാർത്ത കണ്ടെത്തിയത്. കാസർക്കോട് ജില്ല വരുന്നു എന്ന ആ വാർത്ത വലിയ ലേഖനമായാണ് എഡിറ്റോറിയൽ പേജിൽ പത്രം നൽകിയത്..
 
കണ്ണൂരിൽ ഒരു കച്ചേരി നടത്താൻ വന്ന ഡോ.എം.ബാലമുരളികൃഷ്ണയുമായി അക്കാലത്ത് അഭിമുഖ സംഭാഷണം നടത്തിയതാണ് മറക്കാനാവാത്ത മറ്റൊന്ന്. ഒരു അപൂർവ്വ രാഗം താൻ കണ്ടുപിടിച്ചു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെക്കുറിച്ച് വിവാദങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. ഇനി താൻ കച്ചേരികൾ പാടില്ല എന്ന് അദ്ദേഹം അഭിമുഖത്തിൽ പ്രഖ്യാപിച്ചു.പയ്യാമ്പലത്തെ കടൽതീരത്ത് കൊണ്ടുപോയി ,സാഗരത്തിന് നേരെ കൈകളുയർത്തി അദ്ദേഹം പാടുന്ന ഒരു ചിത്രവും എടുത്തു.അവിടുത്തെ പ്രാദേശിക ഫോട്ടോഗ്രാഫറായ വിനയന്റെ ആ ചിത്രം ഇപ്പോഴും പല പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.
 
പൊലീസ് ഉദ്യോഗസ്ഥർ പല വാർത്തകളും നൽകാറുണ്ട്.റിപ്പർ ചന്ദ്രൻ പറശ്ശിനിക്കടവിൽ ചിലരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വാർത്ത അന്നത്തെ ഒരു ഡി.വൈ.എസ്.പി നൽകിയപ്പോൾ അവിടെ ആദ്യം എത്തി , രക്തത്തിൽ കുളിച്ചു കിടക്കുന്നവരുടെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു.പാനൂർ എസ്.ഐ ആയിരുന്ന സോമൻ പോലീസ് സ്റ്റേഷനിൽ വെടിയേറ്റ് മരിച്ച കേസിന്റെ വിചാരണ, കോഴിക്കോട് എഡിഷനിൽ പൂർണ്ണമായി, പദാനുപദം നൽകി. സഹപ്രവർത്തകരായ ഏഴ് പൊലീസുകാരായിരുന്നു , പ്രതികൾ .
 
രാഷ്ട്രീയാതിപ്രസരം കാരണം കണ്ണൂരിലെ മാങ്ങാട്ട്പറമ്പിൽ ആരംഭിക്കാനിരുന്ന ഒരു കെമിക്കൽ കമ്പനി പൂട്ടിപ്പോയ കഥയും പി.സുജാതൻ വിവരിച്ചു.ഉദ്ഘാടനത്തിന് മുമ്പ് , പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കൾ കമ്പനിയുടെ മുന്നിൽ ഒരു തലയോട് വരച്ചുവച്ച് , അതിനെതിരെ പ്രചാരണം ആരംഭിച്ചു .ഉടമസ്ഥരെ ചെന്ന് കണ്ട്, വസ്തുതകൾ പഠിച്ച്, 'ഭീതി പരത്തുന്ന അഭ്യൂഹ പ്രചാരണങ്ങൾ പ്രചാരണം' എന്ന പേരിൽ വാർത്ത നൽകി.ശാസ്ത്ര സാഹിത്യ പരിഷത്തും കമ്പനിക്കെതിരെ രംഗത്തുവന്നു.കമ്പനിക്കുവേണ്ടി കാശ് വാങ്ങിയാണ് വാർത്ത താൻ എഴുതുന്നതെന്ന് അവർ ആരോപിച്ചപ്പോൾ , പിണറായി വിജയനെ ചെന്നുകണ്ടു. വാർത്തകൾ പരിശോധിച്ച അദ്ദേഹം, അവ സത്യമാണെന്ന് പറഞ്ഞു. പക്ഷേ, പാർട്ടിക്ക് ചെറുപ്പക്കാരെ പിന്തുണയ്ക്കേണ്ടി വരും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അങ്ങനെ, കമ്പനി പൂട്ടി. പിന്നീട് അതുവഴി പോയപ്പോൾ , ആ കെട്ടിടത്തിൽ കണ്ണൂർ സർവ്വകലാശാലയുടെ വനിതാഹോസ്റ്റൽ തുടങ്ങിയതായി അറിഞ്ഞു.
ഏഴിമലയിൽ നാവിക അക്കാദമി വരുന്നതിനെക്കുറിച്ചുള്ള വാർത്ത ലഭിച്ചത് ഫ്രെഡി എന്ന ഒരു ഫ്രഞ്ച് സന്യാസിയിൽ നിന്നാണ്.നിത്യ ചൈതന്യ യതിയുടെ ആശ്രമത്തിൽ ഉണ്ടായിരുന്ന അദ്ദേഹം അവിടെ നിന്ന് മാറി, രാമന്തളി പഞ്ചായത്തിൽ ഒരു ആശ്രമം സ്ഥാപിച്ചു. അവിടെ എത്തിയപ്പോഴാണ് തൊട്ടടുത്ത ഏഴിമലയിൽ നാവിക അക്കാഡമി സ്ഥാപിക്കുന്നതിന് സ്ഥലം എടുക്കുന്നതായി അദ്ദേഹം അറിയിച്ചത്. അതിന്റെ ഫോട്ടോകൾ എടുത്ത് ,ആദ്യ വാർത്ത നൽകി.
 
1987 ലെ നിയമസഭാതെരഞ്ഞെടുപ്പിലെ ഒരു ചിത്രം വലിയ വിവാദമായ കഥയുമുണ്ട്. പേരാവൂരിൽ കടന്നപ്പള്ളി രാമചന്ദ്രനും കെ.പി നൂറുദീനുമായിയിരുന്നു എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ .പ്രചാരണം റിപ്പോർട്ട് ചെയ്യാനായി ഇരിട്ടി ഗസ്റ്റ് ഹൗസിൽ താമസിച്ചു. രണ്ടു സ്ഥാനാർത്ഥികളും അവിടെയുണ്ടായിരുന്നു. മുൻ കോൺഗ്രസുകാരായ ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറപ്പെടും മുമ്പ് പരസ്പരം ആശ്ലേഷിക്കുന്ന ഒരു ഫോട്ടോ എടുത്തു. അത് പത്രത്തിന്റെ ഒന്നാം പേജിൽ വന്നപ്പോൾ കടന്നപ്പള്ളി കുപിതനായി.'ഞാൻ തോറ്റാൽ അതിന്റെ ഉത്തരവാദി നിങ്ങളാണ്' എന്ന് അദ്ദേഹം പറഞ്ഞു.13,000 വോട്ടിനാണ് നൂറുദീൻ അവിടെ വിജയിച്ചത്. ഇതിനെതിരെ കടന്നപ്പള്ളി തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തപ്പോൾ ഈ പടവും വാർത്തയും തന്റെ സാധ്യതകൾ കുറച്ചു എന്ന് വാദിച്ചു.കോടതിയിൽ നിന്ന് സമൻസ് ഒന്നും ലഭിച്ചില്ല . ആ കേസ് തള്ളിപ്പോവുകയും ചെയ്തു.
 
കണ്ണൂരിൽ നിന്ന് കോഴിക്കോട് ഡിസ്കിലേക്കാണ് പോയത്. അന്ന് അവിടെ എൻ പി മുഹമ്മദ് റസിഡന്റ് എഡിറ്റർ.പി.ജെ മാത്യുവായിരുന്നു ആദ്യം ന്യൂസ് എഡിറ്റർ.ഒപ്പം , ചീഫ് സബ് എഡിറ്റർമാരായി യു.കെ കുമാരൻ , അബ്ദുൽ റഹ്മാൻ . പിന്നെ, രവി മേനോൻ ,കെ . എ ആൻറണി, കെ.പി രാജീവൻ ,ഡി. പ്രദീപ്കുമാർ , കെ.ആർ. ജ്യോതിഷ്, കുറച്ചുകാലത്തേക്ക് എ.സോമൻ ,ജെ. രഘു തുടങ്ങിയവർ. എൻ.എൻ സത്യവ്യതൻ ന്യൂസ് എഡിറ്ററായിരുന്ന കാലത്ത് വാർത്തയിലുള്ള വ്യക്തികളെക്കുറിച്ച് പ്രൊഫൈലുകൾ എഴുതി. വി.പി.സിങ്ങിനെക്കുറിച്ചുള്ളതായിരുന്നു , ആദ്യത്തേത്(തന്നെ മാദ്ധ്യമ അദ്ധ്യാപകനാക്കിയതും എൻ.എൻ സത്യവ്രതനാണെന്ന് പി.സുജാതൻ പറഞ്ഞു. അദ്ദേഹമാണ് മീഡിയ അക്കാദമിയിലേക്ക് ഗസ്റ്റ് ലക്ചററായി ക്ഷണിച്ചത്. അവിടെ 30 വർഷം പൂർത്തിയാക്കി , അധ്യാപനം അവസാനിപ്പിച്ചു).
 
1992 ൽ കൊച്ചിയിൽ ന്യൂസ് റിപ്പോർട്ടറായി എത്തി.കെ.പി.സി.സി ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറിയ കാലം. വയലാർ, രവി എ. കെ ആൻറണിയെ തോൽപ്പിച്ച പ്രക്ഷുബ്ധമായ രാഷ്ട്രീയകാലാവസ്ഥ ."പക്ഷേ, കെ.പി.സി.സി എക്സിക്യൂട്ടീവ് തീരുമാനങ്ങൾ ഒരു ഫോൺകോളിന്റെ അകലത്തിൽ എനിക്ക് കിട്ടുമായിരുന്നു, അന്ന്. അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള ഒരു യോഗത്തിൽ ഇങ്ങനെ പറഞ്ഞു: ഇവിടെ ഒരു അദൃശ്യാംഗമുണ്ട് -അത് പി.സുജാതനാണ്".
 
അക്കാലത്ത് 10 വർഷത്തോളം കോൺഗ്രസ് ,കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ വിശകലനം ചെയ്തുകൊണ്ട് കലാകൗമുദിയിലും തുടർച്ചയായി ലേഖനങ്ങൾ എഴുതി. അതിനു കാരണം എൻ.ആർ.എസ് ബാബു ആയിരുന്നു. രാഷ്ട്രീയ ലേഖനങ്ങൾക്ക് സാഹിത്യ ഭംഗിയുള്ള ഭാഷ ഉപയോഗിച്ചു. അത് വായനക്കാർക്കിടയിൽ സ്വീകരിക്കപ്പെട്ടു. പ്രൊഫ.കെ.പി. അപ്പൻ അതെക്കുറിച്ച് പരാമർശിച്ചത് സന്തോഷം നൽകി.
 
അന്നെഴുതിയ ഒരു ലേഖനത്തിന്റെ പേരിൽ സക്കറിയ വക്കീൽ നോട്ടീസ് അയച്ച സംഭവവും പി.സുജാതൻ അനുസ്മരിച്ചു.'ഓരോ പുസ്തകമിറങ്ങുമ്പോഴും ഏതെങ്കിലും തരത്തിൽ വിവാദം ഉണ്ടാക്കി ശ്രദ്ധ നേടുന്ന സക്കറിയെ പോലെ ...'എന്ന ഒരു പരാമർശം ഒരു രാഷ്ട്രീയ ലേഖനത്തിൽ ഉണ്ടായിരുന്നു. അതെക്കുറിച്ച് പത്രാധിപർക്ക് അദ്ദേഹം കത്തയച്ചു. അപ്പോൾ ,കൂടുതൽ ഗവേഷണം നടത്തി ,അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പത്ത് വിവാദങ്ങൾ കണ്ടെടുത്തു. അവയെല്ലാം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇറങ്ങുന്നതിനു മുമ്പായിരുന്നു. കത്തിനോടൊപ്പം ഇവ കൂടി നൽകണോ എന്ന് പത്രാധിപർ ചോദിച്ചപ്പോൾ അദ്ദേഹം പിൻവാങ്ങി.
 
എൻ.ആർ.എസ്.ബാബു കലാകൗമുദി വിട്ടതോടെയാണ് അതിൽ എഴുതുന്നത് പൊടുന്നനെ അവസാനിച്ചത്.
 
സാഹിത്യ സംബന്ധിയായ ചില പ്രത്യേക വാർത്തകളും അക്കാലത്ത് കിട്ടി. വിശ്വപ്രസിദ്ധ നാടക സംവിധായകൻ പീറ്റർ ബ്രൂക്കുമായി സംസാരിച്ചപ്പോൾ രാമായണത്തെയും മഹാഭാരതയും ആസ്പദമാക്കി അദ്ദേഹം നാടകങ്ങൾ ചെയ്യുന്ന വാർത്ത ലഭിച്ചു. മല്ലിക സാരാഭായി സീതയായി രംഗത്തുവരുന്നതും വാർത്തയായി.
 
കേരളത്തെ പിടിച്ചുകുലുക്കിയ അഭയ കേസിൽ വൈദികർ ഉൾപ്പെടെയുള്ളവർ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത കിട്ടിയിരുന്നു. പക്ഷേ, ഉന്നതനായ ഒരു മുൻ ഗവർണർ ഇടപെട്ട് അവരെ രക്ഷിച്ചു . അതേ ആൾക്കാരെ തന്നെയാണ് പിന്നീട് സി.ബി.ഐ കേസിൽ പ്രതികളാക്കിയത് . മറ്റ് മാദ്ധ്യമങ്ങൾ നിശബ്ദത പാലിച്ചപ്പോൾ ,മൂവാറ്റുപുഴ ആർ.ഡി.ഒയായിരുന്ന പി.എസ് സന്തോഷിന്റെ ദുരൂഹമരണത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ തുടർച്ചയായി എഴുതി.
 
മാധവിക്കുട്ടിയുടെ മതംമാറ്റത്തെക്കുറിച്ചുള്ള വാർത്തയും പുറത്തുകൊണ്ടുവന്നു. അതിനെ തുടർന്ന് കുറച്ചു ദിവസം നിർബന്ധിത അവധിയിൽ അജ്ഞാതവാസം നടത്തേണ്ടിവന്നു. മതം മാറ്റത്തിന്റെ കാരണങ്ങളക്കുറിച്ചുള്ള വിശദാംശങ്ങൾ ലീലാ മേനോൻ മുഖേനയാണ് ശേഖരിച്ചത്.മതം മാറി, അവർ കമല സുരയ്യ ആയതിനു ശേഷം അതിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് കലാകൗമുദിയിൽ എഴുതിയ എട്ട് പേജ് റിപ്പോർട്ടിൽ സമദാനിയുടെ പേര് എഴുതി.
 
ആദ്യവാർത്ത പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം മാനേജ്മെൻറ് ആവശ്യപ്പെട്ട പ്രകാരം കേരളം വിട്ടു.ഒരു കാറിൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിലേക്ക് പോയി. അതിർത്തിയിലെ ചെക്ക് പോസ്റ്റിനടുത്ത് വച്ച് ബംഗാളികളായ തൊഴിലാളികളെ കണ്ടു.കൂലി തീരെ കുറഞ്ഞ ബംഗാളിൽ നിന്ന് തൊഴിൽ തേടി എത്തിയവരായിരുന്നു അവർ.'കേരളം ബംഗാളികളുടെ ഗൾഫാകുന്നു ' എന്ന പേരിൽ കലാകൗമുദിയിൽ റിപ്പോർട്ട് എഴുതി. പക്ഷേ ,അന്ന് അത് ആരും വിശ്വസിച്ചില്ല. ഇടതു സർക്കാരിനെതിരായ ഗൂഢാലോചനയായിപ്പോലും അത് വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് ,നക്സൽ ബാരിയിൽ പോയപ്പോൾ , അവിടെ പനങ്കള്ള് വിൽക്കുന്ന ഷാപ്പിൽ അബ്രാഹ്മണർക്ക് ചിരട്ടയിൽ കള്ള് നൽകുന്നത് കണ്ട് ഞെട്ടി. കമ്മ്യൂണിസ്റ്റ് തുടർഭരണത്തിന്റെ ദുരന്തം വ്യക്തമാക്കുന്ന സംഭവമായിരുന്നു അതും.ദശാബ്ദങ്ങൾ ഭരിച്ചിട്ടും ,നക്സൽബാരി കലാപം നടന്ന ഗ്രാമത്തിൽ പോലും , ഇത്തരം സാമൂഹിക അനീതികൾ പരിഹരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയാഞ്ഞതിനെക്കുറിച്ചും എഴുതി.
 
മാധവിക്കുട്ടിയുടെ ഒരു നോവൽ പൂർത്തീകരിക്കാൻ കാരണക്കാരനായ കഥയും പി.സുജാതൻ വിവരിച്ചു. രക്തക്കറബി (അരുളിപ്പൂക്കൾ) എന്ന പേരിൽ കറൻറ് വാരികയിൽ വർഷങ്ങൾക്കു മുമ്പ് ഇംഗ്ലീഷിൽ അവർ ഒരു നോവൽ എഴുതിയിരുന്നു . കോളേജ് ലൈബ്രറിയിൽ നിന്ന് അത് വായിച്ചിരുന്നു. ആറു ലക്കം മാത്രം പ്രസിദ്ധീകരിച്ച ശേഷം,മാനേജ്മെൻറ്മായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്ന് നിർത്തുകയായിരുന്നു. അത് പൂർത്തിയാക്കാൻ പറ്റുമോ എന്ന് അവരോട് ചോദിച്ചു . അപ്പോൾ, ഒന്നും എഴുതാൻ വയ്യ ;ഒരു സഹായിയെ തന്നാൽ ആലോചിക്കാം എന്നായിരുന്നു ഉത്തരം.വിജയലക്ഷ്മിയെ നിർദ്ദേശിച്ചു. പക്ഷേ ,നോവൽ എഴുതാൻ താൻ തന്നെ ഒരാളെ കണ്ടെത്തിയെന്ന് അവർ അറിയിച്ചു. അത് കെ.എൽ മോഹനവർമ്മയായിരുന്നു. അദ്ദേഹവുമായി ചേർന്ന് അവർ അത് മലയാളത്തിലെഴുതി ,പൂർത്തിയാക്കി. അമാവാസി എന്ന പേരിൽ കലാകൗമുദിയാണ് നോവൽ പ്രസിദ്ധീകരിച്ചത്. അവരുടെ അവസാന നോവൽ."അതിൻറെ പ്രതിഫലവും അവർക്ക് നേരിട്ട് ഞാൻ തന്നെ കൊണ്ടുപോയി കൊടുത്തു. പക്ഷേ, നോവൽ പുസ്തകം ആക്കിയപ്പോൾ ,'ഞാൻ പോലും മറന്ന കഥ ഓർമ്മിപ്പിച്ച്, എഴുതി പൂർത്തിയാക്കാൻ പ്രേരിപ്പിച്ച കലാകൗമുദി പത്രാധിപർ എം.എസ് മണിക്ക് നന്ദി'എന്നാണ് അവർ ആമുഖത്തിൽ രേഖപ്പെടുത്തിയത്".
 
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി.എച്ച്. ഡിക്കാരെ തഴഞ്ഞ്, എം.എ പരീക്ഷ എഴുതി , ഫലം കാത്തുനിൽക്കുന്ന ആളിനെ നിയമിച്ചതിനെ കുറിച്ച് നൽകിയ വാർത്തയാണ് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട മറ്റൊന്ന്. അത് നിയമനടപടികളിൽ എത്തി.തുടർന്നുണ്ടായ കേസിൽ, 33 അധ്യാപകരുടെ നിയമന ലിസ്റ്റ് തന്നെ കേരള ഹൈക്കോടതി റദ്ദാക്കി .
പ്രസിദ്ധീകരിക്കപ്പെടാതെ പോയ വലിയ ഒരു സ്കൂപ്പുമുണ്ട് പി. സുജാതന്റെ ഓർമ്മയിൽ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊച്ചി സന്ദർശിക്കുമ്പോൾ സഞ്ചരിക്കേണ്ടിയിരുന്ന വൈക്കിങ് ഹെലികോപ്റ്റർ തലേനാൾ പരീക്ഷപ്പറക്കലിൽ തകർന്നതിനെക്കുറിച്ചായിരുന്നു ആ വാർത്ത. ഇന്ദിരാഗാന്ധിയെ വധിക്കാൻ നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു ആ ദുരന്തം എന്ന് സൂചനയുണ്ടായിരുന്നു. പക്ഷേ, പ്രതിരോധകാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ നൽകേണ്ട എന്നായിരുന്നു പത്രാധിപ സമിതി തീരുമാനിച്ചത്.
 
2007 ൽ കേരള കൗമുദിയിൽ നിന്ന് രാജിവച്ചു. എന്തുകൊണ്ട് രാജിവച്ചു എന്ന് ടി.പത്മനാഭൻ ചോദിച്ചിരുന്നു ."പപ്പേട്ടനോട് അന്നു പറഞ്ഞ ഉത്തരത്തിൽ എല്ലാമുണ്ട്; 'ആനയുടെ വാലാകുന്നതിലും ഭേദം ഉറുമ്പിന്റെ തലയാകുന്നതാണ്'.അടുത്ത കാലത്ത് സാഹിത്യവിമർശം പത്രാധിപർ നടത്തിയ അഭിമുഖത്തിൽ ഇതു കൂടി പറഞ്ഞു;'അന്ന് രാജി വച്ചില്ലായിരുന്നുവെങ്കിൽ, ഹാർട്ട് അറ്റാക്ക് വന്നു ഇല്ലാതായി പോകുമായിരുന്നു".
 
രാജിവച്ചതറിഞ്ഞ് ബെന്നി ബഹനാനും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു. അവരാണ് വീക്ഷണത്തിലേക്ക് ക്ഷണിച്ചത്. അന്ന് കെ.എൽ മോഹനവർമ്മയായിരുന്നു പത്രാധിപർ.പൊളിറ്റിക്കൽ എഡിറ്ററായി ആറര വർഷം അവിടെ പ്രവർത്തിച്ചു.എഡിറ്റോറിയൽ പേജിന്റെ ചുമതല വഹിച്ചു."അവർ അനുവദിച്ചുതന്ന സ്വാതന്ത്ര്യം കൃതജ്ഞതാപൂർവ്വം ഓർക്കുന്നു .എന്താണ് എഴുതാൻ പോകുന്നതെന്ന് ഒരിക്കൽ പോലും ആരും ചോദിച്ചില്ല.ഒറ്റത്തവണ മാത്രമാണ് ഒരു നിർദ്ദേശം വന്നത്".
 
സുകുമാർ അഴീക്കോടിന് പനമ്പള്ളി അവാർഡ് നൽകാൻ തീരുമാനിച്ചിരുന്നു . അദ്ദേഹം സമ്മതവും അറിയിച്ചിരുന്നു .പക്ഷേ, ഏതോ അജ്ഞാതകേന്ദ്രത്തിൽ നിന്നുള്ള സമ്മർദ്ദം കാരണം അദ്ദേഹം പിൻവാങ്ങി. ' വെൻട്രിലോക്കിസം' എന്ന പേരിൽ അദ്ദേഹം മാതൃഭൂമി ദിനപ്പത്രത്തിൽ കോൺഗ്രസിനെയും സോണിയ ഗാന്ധിയെയും വിമർശിച്ചുകൊണ്ട് ഒരു ലേഖനം എഴുതി. അതിനു മറുപടിയായി വീക്ഷണത്തിൽ, 'സുകുമാർ അഴീക്കോട് വിമർശിക്കപ്പെടുന്നു' എന്ന പേരിൽ മുഖപ്രസംഗം എഴുതി.വിമർശന രംഗത്തെ മിന്നാമിനുങ്ങ് മാത്രമാണ് അദ്ദേഹം എന്ന രൂക്ഷമായ വിമർശനവും അതിലുണ്ടായിരുന്നു . അന്ന് അഴീക്കോടിനെ പ്രതിരോധിക്കാൻ കെ. പി അപ്പനെപ്പോലുള്ളവർ പോലും മുന്നോട്ട് വന്നു.
 
രാഷ്ട്രീയപ്പാർട്ടിപ്പത്രങ്ങൾ വിഷയമാക്കാത്ത ധാരാളം കാര്യങ്ങൾ അക്കാലത്ത് വീക്ഷണം പത്രത്തിൽ മുഖപ്രസംഗങ്ങളായി .ദൈവകണത്തെയും നോക്കുകൂലിയെയും കുറിച്ചുള്ള മുഖപ്രസംഗങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചു.ബെന്നി ബഹനാൻ എം.എൽ.എ ആയപ്പോൾ , പകരം മാനേജിങ്ങ് ഡയറക്ടറായി വന്ന എ സി ജോസിന്റെ കാലത്ത്, 2014 മാർച്ചിൽ, വീക്ഷണത്തിൽ നിന്ന് പിരിഞ്ഞു.
അതിനു ശേഷം ടെലിവിഷൻ ചർച്ചകളിൽ കുറച്ചുകാലം പങ്കെടുത്തിരുന്നു . പക്ഷേ, അത് നിർത്തി. വളരെ സീരിയസായ രാഷ്ട്രീയം ഈ ചർച്ചകളിൽ അസ്തമിച്ചതാണ് കാരണം.
അടുത്തിടെ ഇറങ്ങിയ തന്റെ പുസ്തകത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.കേണൽ ജോൺ മൺട്രോയുടെ പേരിൽ അറിയപ്പെടുന്ന ദ്വീപിന്റെ ചരിത്രമാണ് ദ്വൈപായനം എന്ന ചരിത്രാഖ്യായിക . മുമ്പ് , തിരുവതാംകൂർ, കൊച്ചി രാജ്യങ്ങളുടെ റസിഡന്റും ദിവാനുമായി വന്ന മൺട്രോയുടെ ഭൂതകാലത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആ പുസ്തകം.അതിനായി സ്ക്കോട്ട്ലന്റിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്.
 
പാരമ്പര്യാധിഷ്ഠിമായ, ഈ രൂപത്തിലുള്ള , മാധ്യമപ്രവർത്തനത്തിന്റെ കാലം അസ്തമിച്ചുവെന്ന് പി.സുജാതൻ പറഞ്ഞു. ഡിജിറ്റൽ ഓൺലൈൻ മാധ്യമങ്ങൾക്ക് അനന്ത സാധ്യതകളാണുള്ളത് .കൊറിയൻ ഭാഷയിൽ ,സോളിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഓ മൈ ന്യൂസ് 'എന്ന പ്രസിദ്ധീകരണം പൗരപത്രപ്രവർത്തനത്തിന്റെ ഉദാത്തമായ മാതൃകയാണ് .സർക്കാരിന്റെ പരസ്യം സ്വീകരിക്കാതെ, ഒരു പ്രീണനത്തിനും വിധേയമാകാതെ, ഇറങ്ങുന്ന ആ പ്രസിദ്ധീകരണം കൊറിയയിലെ മറ്റു മുഴുവൻ പത്രങ്ങളെയും പിന്നിലാക്കുകയും ഉള്ളടക്കത്തെ അപ്പാടെ മാറ്റിമറിക്കുകയും ചെയ്തു. അതേപോലെ പുതിയ മാധ്യമ പരീക്ഷണങ്ങൾക്ക് ഇന്ത്യയിലും സാധ്യതയുണ്ട്." മുൻപ് പടിഞ്ഞാറൻ രാജ്യങ്ങളിലായിരുന്നു പുതിയ മാദ്ധ്യമ പരീക്ഷണങ്ങൾ നടന്നിരുന്നത്. ഇപ്പോഴിതാ, ഏഷ്യയിലെ ചെറിയൊരു രാജ്യത്ത് പുതിയ മാദ്ധ്യമസൂര്യൻ ഉദിച്ചിരിക്കുന്നു".
 
"ചരിത്രത്തോടൊപ്പം ജീവിച്ചുകൊണ്ട് , അതിന്റെ രചയിതാവും വ്യാഖ്യാതാവുമാകാൻ മാധ്യമപ്രവർത്തകർക്ക് മാത്രമേ കഴിയൂ",പി.സുജാതൻ പറഞ്ഞു.
 
ചർച്ചയിൽ അഡ്വ.ഡി.ബി ബിനു, പത്മനാഭ മല്യ എന്നിവർ പങ്കെടുത്തു.ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി .
ഈ പരിപാടിയുടെ ശബ്ദ ലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/3FrFkKlo_Ps
(uploaded by Shibu Pm )

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍