മുതിർന്ന ന്യൂസ് ഫോട്ടോഗ്രാഫർമാർ തങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കു വയ്ക്കുന്ന 'ചിത്രം ചരിത്രം' പരമ്പരയുടെ അവസാന അദ്ധ്യായത്തിൽ (2022 ഡിസം.17 ശനി)
ഓർമ്മകൾ പങ്കുവയ്ക്കാനെത്തിയത് മാതൃഭൂമി മുൻ ഫോട്ടോ എഡിറ്റർ രാജൻ പൊതുവാളും മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫർ പി.മുസ്തഫയുമാണ്.
സാങ്കേതികമായി ഏറെ പിന്നിൽ നിന്ന ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് 40 വർഷക്കാലമാണ് രാജൻ പൊതുവാൾ ന്യൂസ് ഫോട്ടോഗ്രാഫർ എന്ന ജോലി സാർത്ഥകമായി നിർവഹിച്ചത്.
ന്യൂസ് ഫോട്ടോഗ്രാഫി അത്രയൊന്നും വികസിക്കാത്ത കാലത്താണ് മാതൃഭൂമിയിൽ എത്തുന്നത്.സാധാരണ ഫ്ലാഷ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്ന ബ്രില്ല്യൻസ് റിഫ്ലെക്സ് ക്യാമറയാണ് അന്ന് ആകെ കയ്യിലുണ്ടായിരുന്നത്. ഇന്നത്തെപ്പോലെ പത്തിരുപത് ലെൻസും അത്യാധുനിക സങ്കേതങ്ങളും ഇല്ലാതെ ഒരു ഫ്ലാഷും ക്യാമറയും മാത്രമാണ് ഫീൽഡിൽ പോകുമ്പോൾ കയ്യിലുണ്ടാവുക.
ന്യൂസ് ഫോട്ടോഗ്രാഫർ എന്നല്ല, ഫോട്ടോഗ്രാഫർ എന്നേ പറയൂ. ചിത്രങ്ങൾ പത്രത്തിന്റെ അവിഭാജ്യഘടകമാണെന്ന ചിന്ത വായനക്കാരിലേക്ക് എത്തിയിരുന്നില്ല.
ടെക്നോളജി പുറകിൽ ആണെങ്കിലും കാഴ്ചപ്പാട് വലുതായിരുന്നു. ഒരു ചിത്രത്തിന്റെ ആശയം ജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാം എന്നത് ചെറുപ്പത്തിലേ ചിന്തിച്ചിരുന്നു. ഫോട്ടോഗ്രാഫി എന്ന കലയോട് താൽപ്പര്യം അന്നേയുണ്ട്.
കെ.പി കേശവമേനോൻ, എം.ടി വാസുദേവൻ നായർ,വി.എം നായർ, എന്നീ മഹാരഥന്മാരുടെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ആ കാലഘട്ടം തന്ന ഭാഗ്യമാണ്. ആ കാലത്തിന്റെ സംഭാവനയാണ് ഞാനെടുത്ത ചിത്രങ്ങൾ. ഇന്നത്തെ ജേർണലിസ്റ്റുകളിൽ അധികം പേർക്ക് അത്തരമൊരു ഭാഗ്യം കിട്ടിയിട്ടുണ്ടാകില്ല.
പത്രങ്ങൾ റോട്ടറി പ്രസ്സിൽ അച്ചടിച്ചിരുന്ന കാലത്താണ് തൊഴിൽ ആരംഭിക്കുന്നത്.
ഓഫ്സെറ്റിലേക്ക് അച്ചടി മാറിയത് പിന്നീടാണ്. സാങ്കേതിക വിദ്യയുടെ ട്രാൻസ്ഫമേഷൻ നടക്കുന്ന കാലഘട്ടത്തിൽ തന്നെ പത്രത്തിൽ പ്രവർത്തിച്ചു തുടങ്ങാനായത് തന്നെ വലിയ കാര്യം .
മാതൃഭൂമി ദിനപത്രമാണ് മലയാളത്തിൽ ആദ്യം ഓഫ്സെറ്റ് പ്രിൻറിംഗ് ആരംഭിച്ചത്.
ആദ്യമുണ്ടായിരുന്ന 120 എം.എം ക്യാമറ മാറ്റി, മാമിയ 320 എന്ന വില കൂടിയ ക്യാമറ വാങ്ങി. സെൻസറും ഫ്ലാഷുമുള്ള ക്യാമറ. പ്രവർത്തിക്കാൻ നിരവധി അവസരങ്ങൾ തിരുവനന്തപുരത്ത് കിട്ടി. പ്രഗൽഭരായ രാഷ്ട്രീയ പ്രവർത്തകരും സാഹിത്യ നായകന്മാരും സ്പോർട്സ് താരങ്ങളും ഉൾപ്പെടെയുള്ളവരുമായി ഇടപെടാൻ കഴിഞ്ഞു. മൾട്ടി ലെവൽ വ്യക്തിത്വങ്ങൾ. സിനിമ, രാഷ്ട്രീയം, സാഹിത്യം തുടങ്ങി വിവിധ മേഖലയിലുള്ള നിരവധി പേർ. അവർക്കൊപ്പം ഇടപെടാൻ ആയത് ജീവിതത്തിലെ വലിയ അനുഗ്രഹമായി കരുതുന്നു.
മാതൃഭൂമിയെ പുതിയ കാലഘട്ടത്തിലേക്ക് നയിച്ച പത്രാധിപരായിരുന്നു എം. ടി വാസുദേവൻ നായർ. അദ്ദേഹത്തോടൊപ്പം മണിക്കൂറുകളും ദിവസങ്ങളും ചെലവഴിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്. ഞാൻ അദ്ദേഹത്തെ വാസ്വേട്ടാ എന്നാണ് വിളിക്കുക തിരിച്ച് അദ്ദേഹം എന്നെ രാജൻ എന്നേ വിളിക്കൂ. എന്നെ ഒരിക്കൽ പോലും പൊതുവാൾ എന്ന് വിളിച്ചിട്ടില്ല,ഇതുവരെ. ഞങ്ങൾ രണ്ടുപേരും വള്ളുവനാട്ടുകാരാണ്. ഞങ്ങളുടെ സംസ്കാരം ഒന്നായിരുന്നു. കുട്ടിക്കാലം തൊട്ട് അറിയുന്ന ആളായിരുന്നു, അദ്ദേഹം. സ്കൂളിൽ പ്രസംഗിക്കാൻ വരുമ്പോഴും അച്ഛന്റെ കൂടെ പോകുമ്പോഴും കാണിച്ചു തരാറുള്ള വ്യക്തിയായിരുന്നു എം. ടി. അദ്ദേഹത്തിന്റെ ഗൈഡൻസ് എല്ലാ കാര്യങ്ങളിലും എനിക്കുണ്ടായിരുന്നു. പല കാര്യങ്ങളും എന്നോട് നിർദ്ദേശിക്കും. ലേഖനങ്ങളുടെ ആവശ്യത്തിനായി പലപ്പോഴും പറഞ്ഞയക്കാറുണ്ട്. പട്ടാമ്പിക്ക് അടുത്ത് ഹരിജൻ ഗ്രാമത്തിന്റെ പിന്നോക്കാവസ്ഥ അന്വേഷിക്കാനായി പോകാൻ പറഞ്ഞു. പള്ളിപ്പുറം എന്ന സ്ഥലത്തേക്ക് നടന്നു പോകാനുള്ള ദൂരമേയുള്ളൂ. ഞാൻ പള്ളിപ്പുറത്തേക്ക് പോയി. അതായിരുന്നു ആദ്യത്തെ അസൈൻമെന്റ്. ജീവിതത്തിലെ സുവർണ്ണകാലം വാസുവേട്ടനോടൊപ്പം മാതൃഭൂമിയിൽ കഴിഞ്ഞ കാലം തന്നെയാണ്.
മാതൃഭൂമി തിരുവനന്തപുരം എഡിഷൻ തുടങ്ങിയത് 1979 തിലാണ്.
ഫോട്ടോഗ്രാഫറായി ഞാനും മാതൃഭൂമി ദിനപത്രവും തിരുവനന്തപുരത്ത് എത്തിയത് ഒരേ കാലത്താണ് . തിരുവനന്തപുരത്ത് പ്രിന്റിംഗ് തുടങ്ങി,റോട്ടറി പ്രസ്സിൽ ആയിരുന്ന അച്ചടി ഓഫ്സെറ്റിലേക്കായി.
അധികം വൈകാതെ കളർ ഫോട്ടോഗ്രാഫിയിലേക്ക് മാറി.
ആ മാറ്റത്തോടൊപ്പം നിൽക്കാൻ കഴിഞ്ഞതായിരുന്നു ഭാഗ്യം. 25 എം.എം ഫിലിം ക്യാമറ വരുന്നത് അപ്പോഴാണ്. 120 എം. എം ക്യാമറ പോയി. ആദ്യം നിക്കോൺ എഫ് 2 എന്ന ക്യാമറയാണ് വന്നത്. അതിലാണ് ആദ്യ ചിത്രം തിരുവനന്തപുരം എഡിഷനു വേണ്ടി എടുത്തത്. പടം അച്ചടിച്ചു വന്നു. പിന്നീട് എഫ് 3 ക്യാമറ വന്നു. കളറിൽ ചിത്രം പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ പത്രവും മാതൃഭൂമിയായിരുന്നു. അതിലെ ആദ്യത്തെ ഫോട്ടോ എടുക്കാൻ എനിക്ക് കഴിഞ്ഞു എന്നതാണ് സംതൃപ്തി തരുന്ന കാര്യം.ഒരു ന്യൂസ് ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം എടുക്കുന്ന ചിത്രം അതേ ഭംഗിയിലും രൂപത്തിലും അച്ചടിച്ചു വരികയാണ് ഏറ്റവും വലിയ ഭാഗ്യം.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് വർക്കലയിൽ ഒരു ഉദ്ഘാടന ചടങ്ങിനായി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുന്ന ചിത്രം മാതൃഭൂമിക്ക് വേണ്ടി കളറിൽ എടുക്കാൻ കഴിഞ്ഞു. 1984 ഡിസംബർ 31ന് ആണ്, വർക്കല ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി എത്തുന്നത്. മഞ്ഞ സാരിയുടുത്ത് ഹെലികോപ്റ്ററിൽ നിന്നിറങ്ങി നടന്നുവരുന്ന ഇന്ദിര ഗാന്ധിയുടെ മനോഹരമായ ചിത്രം മാതൃഭൂമി വായനക്കാർക്ക് ജനുവരി ഒന്നിന് ന്യൂയർ ഗ്രീറ്റിംഗ്സ് പോലെ കൊടുക്കാൻ കഴിഞ്ഞു. അതുവരെ ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്ന ചിത്രങ്ങളിൽ നിന്ന് മനോഹരമായ കളർ പ്രിന്റിലേക്കുള്ള മാറ്റം. അന്ന് പല പത്രങ്ങളും ഓഫ്സെറ്റിലേക്ക് മാറിയിട്ടില്ല.
കളർ പ്രിന്റിനുശേഷം ഡിജിറ്റൽ യുഗം കടന്നുവന്നു.ഡിജിറ്റൽ ക്യാമറയും ആദ്യം വാങ്ങിയത് മാതൃഭൂമിയാണ്. കോഴിക്കോട് വച്ചാണ് ക്യാമറ ആദ്യം ഉപയോഗിച്ചത്.1995ൽ ബാംഗ്ലൂരിൽ നടന്ന ലോകസുന്ദരി മത്സരം കവർ ചെയ്യണമെന്ന് വിളിച്ചുപറഞ്ഞു. അമിതാബ് ബച്ചന്റെ എ.ബി.സി കമ്പനിയായിരുന്നു,സംഘാടകർ. ആദ്യമായി ഡിജിറ്റൽ ടെക്നോളജി ഉപയോഗിക്കുന്നതിന്റെ അങ്കലാപ്പ് ഉണ്ടായിരുന്നു. മാത്രമല്ല, ഡേ ലൈറ്റ് ഫോട്ടോഗ്രാഫി അത്ര പരിചിതമായിരുന്നില്ല. ഡാർക്ക് റൂം ഫോട്ടോഗ്രാഫിയാണ് കൂടുതൽ പരിചയം.
പുതിയ ഡിജിറ്റൽ ക്യാമറയുമായിട്ടാണ് ബാംഗ്ലൂർക്ക് പോകുന്നത്.ഡിജിറ്റൽ കാമറയെപ്പറ്റി സാങ്കേതികമായ അറിവ് അത്രയൊന്നും ഉണ്ടായിരുന്നില്ല. കുറഞ്ഞ ഫെസിലിറ്റി മാത്രമുള്ള ക്യാമറ. എന്നിട്ടും രാത്രി 12 മണിക്ക് നടന്ന ക്രൗണിംഗ് സെറിമണിയുടെ ചിത്രം വളരെ മനോഹരമായി തന്നെ എടുക്കാൻ കഴിഞ്ഞു.
സാങ്കേതികത എത്ര വളർന്നാലും ഫോട്ടോ ട്രാൻസ്മിറ്റ് ചെയ്യാനുള്ള സൗകര്യം അന്ന് പരിമിതമായിരുന്നു. പരിപാടി കഴിയുമ്പോൾ മീഡിയ സെൻററിൽ നിറയെ മാധ്യമപ്രവർത്തകർ. മാത്രമല്ല അവിടുത്തെ സിസ്റ്റം പ്രവർത്തിക്കുന്നുണ്ടായിരുന്നുമില്ല. രാത്രി 12:30 യോടെ തന്നെ ബാംഗ്ലൂരിലെ മാതൃഭൂമി ഓഫീസിൽ എത്തി. എട്ടു കിലോമീറ്റർ അകലെയുള്ള മാതൃഭൂമിയുടെ ഓഫീസിലേക്ക് ഓടിയെ ത്തുകയായിരുന്നു. ഓഫീസിൽനിന്ന് ചിത്രം അയച്ചു.മാതൃഭൂമിക്ക് അന്ന് നാല് എഡിഷനുകളാണുള്ളത്.
ഇന്ത്യയിൽ ഇറങ്ങിയ പത്രങ്ങളിൽ ആദ്യമായി ഡിജിറ്റൽ ഫോട്ടോഗ്രാഫി ഉപയോഗിച്ച് ഞാനാണ് മാതൃഭൂമി പത്രത്തിനു വേണ്ടിമിസ് വേൾഡ് മത്സരം കവർ ചെയ്തത്. ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് വലിയ കാര്യം.
ഫോട്ടോഗ്രാഫിയുടെ ഓരോ സ്റ്റേജിലെ വളർച്ചയിലും ടെക്നോളജിയുടെ കൂടെ ഞാനും ഫോട്ടോഗ്രാഫിയും മാതൃഭൂമിയും എല്ലാം വളർന്നു, ഒപ്പം വായനക്കാരും.ആ വളർച്ചക്ക് സാക്ഷ്യം വഹിച്ചശേഷമാണ് വിരമിക്കുന്നത്.
പുതിയ സംഭവങ്ങൾ കാണാനും അറിയാനും പത്രം വായിക്കാനും വാങ്ങിപ്പിക്കാനും എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ. ഫോട്ടോഗ്രാഫർമാർക്ക് വേണ്ടത് ഭാഗ്യമാണ്. കൃത്യസമയത്ത് എല്ലായിടത്തും എത്തിച്ചേരാൻ കഴിയുക. അതിന് എനിക്ക് കഴിഞ്ഞിട്ടുണ്ട് ദൈവാനുഗ്രഹം ആണെന്ന് വിചാരിക്കുന്നു. മാതാപിതാക്കളുടെയും വായനക്കാരുടെയും അനുഗ്രഹം.
വായനക്കാർ എപ്പോഴും എന്നെ നയിച്ചിട്ടുണ്ട്. സമൂഹത്തിന്റെ പ്രശ്നങ്ങൾ അവർക്കൊപ്പം നിന്ന് കൈകാര്യം ചെയ്തിട്ടുമുണ്ട്.ഒരിക്കൽ ഒരു കുട്ടി വന്ന് എന്നോട് പറഞ്ഞു, 'അങ്കിൾ ഒരു കാക്ക തൂങ്ങി ചത്തു കിടക്കുന്നു'എന്ന്. നോക്കിയപ്പോൾ പട്ടം പറപ്പിക്കുമ്പോൾ അതിൻറെ സ്ലിംങ് കാക്കയുടെ കഴുത്തിൽ കുടുങ്ങി കാക്ക ചത്തു കിടക്കുന്നു. അത് പിന്നീട് പ്രസിദ്ധീകരിച്ചു.
അനുഭവങ്ങൾ ഒരുപാടുണ്ട്.മദിരാശി രാഷ്ട്രീയത്തിലേ അന്തർനാടകങ്ങൾ പുറത്തുകൊണ്ടുവന്ന ചിത്രങ്ങളെപ്പറ്റി രാജൻ പൊതുവാൾ സംസാരിച്ചു.എംജിആർ മുഖ്യമന്ത്രിയായിരുന്ന പ്പോൾ ഫോട്ടോ എടുക്കാൻ പോയിട്ടുണ്ട്. അന്നൊന്നും ജയലളിതയെ എവിടെയും കണ്ടിട്ടില്ല. അവർ പിക്ചറിൽ തന്നെ ഉണ്ടായിരുന്നില്ല. സുഖമില്ലാതെ എം. ജി. ആർ ആശുപത്രിയിൽ കിടക്കുമ്പോൾ അപ്പോളോ ആശുപത്രിയിൽ അദ്ദേഹത്തെ ആകെ നേരിട്ട് കണ്ടത് അന്ന് പ്രധാനമന്ത്രിയായിരുന്ന മിസ്സിസ് ഇന്ദിരാഗാന്ധിയാണ്. അന്ന് മാതൃഭൂമിയിൽ എം.ഡി നാലപ്പാടാണ് എഡിറ്റർ. അദ്ദേഹം പറഞ്ഞു, 'ഈ വാർത്ത രാജൻ പൊതുവാൾ മദ്രാസിൽ പോയി കവർ ചെയ്യണം'എന്ന്. അദ്ദേഹം ഒരു സൂപ്പർ എഡിറ്റർ ആയിരുന്നു. ഒരു മിനിറ്റ് സമയം കളയില്ല. ഓടിനടന്ന് ജോലി ചെയ്യും. സീറ്റിൽ ഇരിക്കില്ല നടക്കും. എന്നോട് പറഞ്ഞു, പോയി വാർത്ത കൊണ്ടുവരാൻ. 21 ദിവസം അപ്പോളോ ആശുപത്രിയുടെ മുൻപിലെ ചെയറിൽ ഇരുന്നു കാര്യങ്ങൾ വീക്ഷിച്ചു.
എം.ജി.ആർ അവിടെ അഡ്മിറ്റ് ആയിരുന്നു. ആർക്കും കാണാൻ അനുമതിയില്ല. പത്നി ജാനകി പോലും കണ്ടിട്ടില്ല. ഇന്ദിരാഗാന്ധിക്ക് മാത്രമാണ് കാണാൻ കഴിഞ്ഞത്. അദ്ദേഹം കോമ സ്റ്റേജിൽ ആയിരുന്നു.
എല്ലാദിവസവും രാവിലെ 10 മണിയാകുമ്പോൾ സാരിയുടുത്ത് ജയലളിത ഒറ്റയ്ക്ക് നടന്നു വരും ആഡംബരമോ ആരവമോ ഒന്നുമില്ല.. കാറിൽ നിന്നിറങ്ങി ഹോസ്പിറ്റലിന്റെ അകത്തു പോകും. അവർ ചെയ്യുന്നത് എന്താണെന്ന് ഞാൻ മനസ്സിലാക്കി. ലിഫ്റ്റിൽ കയറി ഏതെങ്കിലും ഫ്ലോറിൽ ഇറങ്ങി നിൽക്കും. 50 മിനിറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞ് ഇറങ്ങി വരും. കാണുന്ന ആളുകൾ വിചാരിക്കും, എം.ജി.ആറിനെ കണ്ടിട്ട് ഇറങ്ങി വരികയാണെന്ന്. മിടുക്കി ആണാ സ്ത്രീ. 20 ദിവസം കഴിഞ്ഞ് എംജിആറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകണം. അ പ്പോഴും കാണാൻ സാധിച്ചില്ല പിന്നീട് പൂർണ്ണ ആരോഗ്യത്തോടെ എം.ജി.ആർ തിരിച്ച് വരും എന്നറിഞ്ഞപ്പോൾ എം ഡി നാലപ്പാട് വീണ്ടും എന്നോട് പറഞ്ഞു ഇത്രയും ഫോളോഅപ്പ് ചെയ്തതല്ലേ. 'ഗോ എഗൈൻ 'എന്ന്. അപ്പോൾ വീണ്ടും പോയി.
പ്ലെയിൻ ടിക്കറ്റ് കിട്ടുക എന്ന് പറഞ്ഞാൽ വലിയ കാര്യമാണ്. രണ്ടുമൂന്നും ടിക്കറ്റ് ആണ് എടുത്തു തരിക.ഫോട്ടോ എടുക്കുന്നതിലും കൂടുതൽ വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു താല്പര്യം. ജീവിതത്തിൽ അതുവരെ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടായിരുന്നില്ല.ഞാൻ പ്ലെയിനിൽ എയർപോർട്ടിന്റെ തൊട്ടടുത്ത് ഉള്ള ഒരു ഗ്രൗണ്ടിൽ ആയിരുന്നു സ്വീകരണം. എയർപോർട്ടിൽ സ്വീകരണം ഇല്ലേ എന്ന് ആരാഞ്ഞപ്പോൾ ഇല്ല എന്നാണ് മറുപടി കിട്ടിയത്. ചെല്ലുമ്പോൾ തൃശ്ശൂർ പൂരത്തിന്റെ തിരക്കായിരുന്നു ഗ്രൗണ്ടിൽ.അത്രയ്ക്ക് ആൾക്കൂട്ടം. എം.ജി.ആർ തിരിച്ചുവരികയാണല്ലോ.
അദ്ദേഹത്തിൻറെ സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.ചികിത്സക്കായി ഒരുപാട് മരുന്നുകൾ കഴിച്ചതിനാൽ സംസാരിക്കാൻ ആകുമായിരുന്നില്ല. ആൾക്കൂട്ടത്തെ കണ്ട് അദ്ദേഹം കരയുകയായിരുന്നു. ഭാര്യ ജാനകി കണ്ണുതുടയ്ക്കുന്നു.ഉദ്ദേശിച്ച ഫോട്ടോ അപ്പോഴേ കിട്ടി. ഗ്രൗണ്ടിന്റെയും ആൾ തിരക്കിന്റെയും.. മതി. എം. ജി ആറിന്റെ വാഹനം റാമ്പിലേക്ക് ഓടിച്ച് കയറ്റുകകയായിരുന്നു. തൃശ്ശൂർ പൂരം പോലെ ജനലക്ഷങ്ങൾ. നല്ല സ്ട്രെയിൻ എടുത്തു. ഫോട്ടോ എടുത്ത് തിരിച്ച് പോകാൻ നിൽക്കുമ്പോൾ ഒരു പോലീസുകാരൻ അടുത്ത് വന്നു പറഞ്ഞു, "ഈയൊരു സ്ത്രീ കാരണം എന്റെ രാവിലെ മുതലുള്ള സമയം പോയി" തന്നെത്താൻ പറയുകയാണയാൾ. ഞാൻ ചോദിച്ചു "ഏത് സ്ത്രീ? " "ഉണക്ക് തെരിയാതാ? അന്ത അമ്മാ..ഇതുക്കുള്ളെ വി.ഐ.പി റൂമിൽ ഇറുക്ക്". "അന്ത അമ്മ എന്നാൽ ആര്?"ഞാൻ ചോദിച്ചു "ജയലളിതാ.."ചീത്തവിളിക്കുകയാണ് അയാൾ.
“എന്റെ ക്യാമറ കയ്യിലുണ്ട്.പക്ഷെ അതുമാത്രം പോരാ.ലെൻസും ഫിലിമും വേണം, ഒപ്പം ഭാഗ്യവും. എന്നാലേ ഫോട്ടോഗ്രാഫറുടെ ലക്ഷ്യം സാധിക്കൂ. എല്ലാം അപ്പോൾ എനിക്കുണ്ടായിരുന്നു. ചെന്നതും വാതിൽ തുറന്നു. ഇത്രനേരം ഈ മുറിയിൽ അടച്ചിരുന്നാൽ ഈ സ്ത്രീയൊരു ഭീകരരൂപിണിയായിട്ടാകും പുറത്തുവരിക എന്നാണ് ഞാൻ കരുതിയത് എന്നാൽ അവർ ഭയങ്കര സുന്ദരി ആയിട്ട് ഇറങ്ങിവന്നു. ഒപ്പം രണ്ട് വനിത പോലീസുകാരികളും”. മാതൃഭൂമിയിൽ അന്ന് ന്യൂസ് കോഡിനേറ്ററായി പ്രവർത്തിക്കുന്നത് പ്രഗൽഭ മാധ്യമപ്രവർത്തകനായ എൻ.എൻ സത്യവ്രതനായിരുന്നു. ആദ്യമായിട്ടാണ് മാതൃഭൂമിയിൽ അങ്ങനെ ഒരു പോസ്റ്റ്. ഏറ്റവും ഭംഗിയായി ജോലി നിർവഹിക്കുന്ന വ്യക്തി. ഉറങ്ങിക്കിടക്കുന്നവരേയും ഉണർത്തി ജോലി ചെയ്യിപ്പിക്കുന്ന മനുഷ്യൻ. കൊച്ചി എഡിഷനിലാണ് അദ്ദേഹം.
എയർപോർട്ടിൽ ഇരുന്ന് ആലോചിച്ചു, എന്ത് ചെയ്യണം? ഒരു നോട്ടു പുസ്തകവും പേനയും വാങ്ങി. കുറച്ച് എഴുതി. തിരികെ എറണാകുളത്തേക്ക് വന്നു. ഡാർക്ക് റൂമിൽ റൂമിൽ കയറി ഫോട്ടോ ഡെവലപ്പ് ചെയ്തു. എഴുതിയ പുസ്തകം സത്യവ്രതൻ സാറിനെ ഏൽപ്പിച്ചു. വരുമ്പോഴേക്കും അദ്ദേഹം മനോഹരമായ ഒരു തലക്കെട്ട് കൊടുത്ത് വാർത്തയാക്കിമാറ്റിയെ ടുത്തിരുന്നു. 'ഇദ യക്കനിക്ക് മാത്രം വിലക്ക് ' - രാജൻ പൊതുവാൾ എന്ന ബൈ ലൈനും കൂടി വാർത്ത വന്നു. എല്ലാ റിപ്പോർട്ടർമാർക്കും എന്നെ തല്ലിക്കൊല്ലാൻ തോന്നിയിരിക്കും. മദ്രാസിൽ അന്ന് രണ്ടു മൂന്ന് റിപ്പോർട്ടർമാരെങ്കിലും ഉണ്ട്. അവരൊന്നും അറിഞ്ഞിട്ടു പോലുമില്ല സംഭവം.
അതുകഴിഞ്ഞ് എം.ജി.ആർ മരിച്ച പ്പോഴും എന്നോട് എം. ഡി നാലപ്പാട് പറഞ്ഞു. 'യു ഷുഡ് ഗോ'. അവിടെ കണ്ട കാഴ്ച വിചിത്രമായിരുന്നു ഡെഡ് ബോഡി സ്റ്റേജിന് മുകളിൽ കിടത്തിയിരിക്കുന്നു . ജയലളിത ഭയങ്കരമായി പേടിച്ചതുപോലെ അടുത്ത് നിൽപ്പുണ്ട്. ഭൗതിക ദേഹം മറൈൻ ഡ്രൈവിലേക്ക് കൊണ്ടുപോകുമ്പോൾ ജയലളിത ഗൺ ക്യാരേജിന്റെ മുകളിലേക്ക് ചാടി കയറി. ഒരു പുരുഷന് പോലും ആകാത്ത കാര്യമായിരുന്നു അത്. മൃതദേഹത്തിന്റെ തല അല്പം നീക്കി അവർ അവിടെയിരുന്നു. തമിഴ് നാട്ടിലെ രീതി അനുസരിച്ച് സ്ത്രീകൾക്കൊന്നും ശ് മശാനത്തിലേക്ക് പോകാൻ കഴിയില്ല. ആൾക്കാർ ചീത്ത വിളിക്കാൻ തുടങ്ങി. അവസാനം അവർക്ക് അവിടെ ഇരിക്കാൻ പറ്റാതെയായി.അവർ അവിടെ നിന്ന് എഴുന്നേറ്റ് കെട്ടി വലിച്ചു കൊണ്ടു പോകുന്ന ലോറിയുടെ മുകളിലേക്ക് കയറാൻ നോക്കി. ജാനകിയുടെ മരുമകൻ വത്സൻ തള്ളി താഴെയിട്ടു.
മാതൃഭൂമിയുടെ ഒരു റിപ്പോർട്ടർ പോലും സ്ഥലത്തില്ല. അതും ഞാൻ റിപ്പോർട്ട് ചെയ്തു. ഭാഗ്യമായിരുന്നു എന്നേ നയിച്ചത്.ഫോട്ടോഗ്രാഫർ ആയ എന്റെ റിപ്പോർട്ട് ഒന്നാം പേജിൽ വരിക എന്ന് പറഞ്ഞാൽ ഭാഗ്യം തന്നെയാണ്. ഫോട്ടോ എടുപ്പിന്റെ കൂടെ റിപ്പോർട്ട് ചെയ്യാനും കൊടുക്കുന്ന വാർത്ത അടിച്ചു വരാനും ഭാഗ്യം വേണം. ചിത്രങ്ങളും നല്ല വിഷ്വൽസും നല്ല ചിന്തകളും ആലോചനയും വേണം. എന്നാലേ ന്യൂസ് ഫോട്ടോഗ്രാഫിയിൽ ഷൈൻ ചെയ്യാൻ ആകൂ. നല്ല ന്യൂസ് സെൻസും വേണം, ഒപ്പം.
ഇപ്പോഴത്തെ ചെറുപ്പക്കാർ ന്യൂസ് ഫോർ ന്യൂസ് എന്നാണ് പറയുക. നമുക്ക് തേർഡ് ഐ ആണ് ഉള്ളത് 300 ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുക്കുന്നുണ്ട്. പക്ഷേ എന്തുകൊണ്ട് എനിക്ക് അത് കിട്ടി? വേറെ ആർക്കും കിട്ടിയില്ലല്ലോ. ഹിന്ദു പോലും മാതൃഭൂമി ഫോട്ടോ പിന്നീട് റീ പ്രൊഡ്യൂസ് ചെയ്തു .
40 വർഷം സംതൃപ്തിയോടെ ജോലി ചെയ്തു, വിരമിച്ചു. ഫോട്ടോഗ്രാഫിയുടെ എല്ലാ ഫീൽഡിലും സർവീസ് ചെയ്യാൻ കഴിഞ്ഞു. വിജയകരമായി തന്നെ.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പി. മുസ്തഫ ആദ്യമായി ക്ലിക്ക് ത്രീയുടെ 120 ഫിലിം ക്യാമറയിൽ ഒരു ഫോട്ടോ എടുക്കുന്നത്. 35 രൂപയുടെ ക്യാമറയായിരുന്നു അത്. അതാണ് തുടക്കം. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് എനിക്ക് ഉണ്ടായ അനുഭവങ്ങളാണ് ഏറെ ത്രസിപ്പിക്കുന്നത്. കേരളകൗമുദിയിലാണ് തുടക്കം. മലയാള മനോരമയിൽ ചേർന്നു ഡൽഹിയിലെത്തി. ആ എട്ട് വർഷക്കാലത്തെ അനുഭവങ്ങൾ അവിസ്മരണീയം തന്നെയാണ്.
ഏറ്റവും കൂടുതൽ ഫോട്ടോ ഗ്രാഫുകൾ എടുക്കാൻ കഴിഞ്ഞത് കോഴിക്കോട് മലയാള മനോരമയിൽ പ്രവർത്തിക്കുമ്പോഴാണ്. ഇന്ദിരാഗാന്ധിയുടെ ആദ്യത്തെ പടം എടുക്കുന്നത് അന്നാണ്. പത്ത് പ്രധാന മന്ത്രിമാരുടെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധി മരിച്ച ഉടൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ പടം ഇലക്ഷൻ ക്യാമ്പയിൻ സമയത്താണ് എടുത്തത്.
അഞ്ച് പ്രധാനമന്ത്രിമാരുടെ സത്യപ്രതിജ്ഞ എടുക്കാൻ കഴിഞ്ഞതും വലിയ കാര്യമായി കരുതുന്നു. ജാവഹാർലാൽ, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ഹിത്രം എടുക്കാൻ കഴിഞ്ഞിട്ടില്ല.മോഡിയുടെ ചെറുപ്പകാലത്തെ ചിത്രം - താടിയും മീശയും ഇല്ലാത്ത പടം എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.അതെടു ക്കുമ്പോൾ അദ്ദേഹം പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രി ആകും എന്നൊന്നും കരുതിയിരുന്നില്ല. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി,വി. പി. സിംഗ്, ചന്ദ്ര ശേഖർ, നരസിംഹറാവു ദേവഗൗഡ, വാജ്പേയി. ഐ.കെ ഗുജറാള്, മൻമോഹൻ സിംഗ്, നരേന്ദ്രമോഡി എന്നീ പ്രധാന മന്ത്രിമാരെ ചിത്രീകരിക്കാനായി.
എനിക്ക് കിട്ടിയ ഭാഗ്യം 90 മുതൽ 97 അവസാനം വരെ അഞ്ച് പ്രധാനമന്ത്രിമാർ മാറി വന്നു എന്നുള്ളതാണ്. ഡൽഹിയിലെ അന്നത്തെ പൊളിറ്റിക്കൽ അറ്റ്മോസ്ഫിയറിൽ ഭയങ്കരമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു.
ഇപ്പോൾ പക്ഷെ മുൻപത്തെ പോലെയല്ല. പത്തുകൊല്ലമാണ് മൻമോഹൻ സിംഗ് ഭരിച്ചത്. മോഡിയും പത്ത് കൊല്ലം തികയ് ക്കും എന്നാണ് അനുമാനം. 20 വർഷത്തിനുള്ളിൽ നമുക്ക് രണ്ട് പ്രധാനമന്ത്രിമാരാണ് വരുന്നത്.
ബാബരി മസ്ജിദ് തകർക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ആറ് തവണയെങ്കിലും അവിടെ പോകാൻ കഴിഞ്ഞു. പഞ്ചാബ് കലാപവും കാശ്മീർ കലാപവും ചിത്രീകരിക്കാനായി.
ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ലാത്തൂർ ഭൂകമ്പം പകർത്താൻ പോകുമ്പോൾ മാതൃഭൂമിയുടെ എഡസ് ഫോട്ടോഗ്രാഫർ രാജൻ പൊതുവാളും കൂടെയുണ്ടായിരുന്നു.
സംഗീത കാരനായ മൈക്കിൾ ജാക്സൺ, 27 വർഷത്തെ ജയിൽവാസം കഴിഞ്ഞു ഇന്ത്യയിലെത്തിയ നെൽസൺ മണ്ടേല, പാലസ്തീൻ മുൻ പ്രസിഡൻറ് യാസർ അറാഫത്ത് എന്നിങ്ങനെ നിരവധി പേരെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി സംഭവങ്ങളുടെ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. സീരിയൽ ബോംബ് ബ്ലാസ്റ്റുകൾ നിരവധി ഉണ്ടായി. ഫോട്ടോഗ്രാഫർമാർ, പ്രത്യേകിച്ച് പത്ര ഫോട്ടോഗ്രാഫർമാർ ഭാഗ്യമുള്ളവരാണ്. വേൾഡ് കപ്പിന്റെ വേദിയിൽ കളിക്കാർ കഴിഞ്ഞാൽ കാർ തൊട്ടടുത്തുള്ളത് ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരു മാണ്. കളിക്കാർ ആദ്യം എത്തുന്നതും ഫോട്ടോഗ്രാഫർമാരുടെ അടുത്തേക്കാണ്. മറ്റു ജോലി ഒന്നും ചെറുതല്ല. പക്ഷേ ഫോട്ടോഗ്രാഫർമാർക്ക് സംഭവങ്ങളെ അടുത്ത് കാണാൻ സാധിക്കുന്നു. ചിത്രീകരിക്കപ്പെടുന്ന വ്യക്തികളുടെ സകല വികാരങ്ങളും കാണാനും അനുഭവിക്കാനും ആകുന്നു. 100 മീറ്റർ ഓടിഎത്തുന്ന അത് ലെറ്റിന്റെ ഹൃദയമിടിപ്പ് തൊട്ടടുത്തുനിന്ന് കേൾക്കുന്നത് മുതൽ അവരുടെ ഹൃദയ വികാരങ്ങൾ വരെ കേൾക്കാൻ പറ്റുകയാണ്. അതേസമയം ഒട്ടേറെ പ്രയാസങ്ങളും ഫോട്ടോഗ്രാഫർമാർ അനുഭവിക്കേണ്ടി വരും. ഭക്ഷണമോ ഉറക്കമോ ശരിയായ സമയത്തുണ്ടാകില്ല. പടം കിട്ടാൻ ഒരുപാട് കാത്തു നിൽക്കേണ്ടതായി വരും. എത്രയൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും ഒരു പടമെടുത്ത് കഴിഞ്ഞ് അത് പത്രത്തിൽ അത് അടിച്ചു കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.
എല്ലാ ജോലിയെക്കാൾ മനോഹരമാണ് ഫോട്ടോഗ്രാഫറുടെ ജോലി എന്ന് അഭിപ്രായമുള്ള ഒരാളാണ് താനെന്ന് മുസ്തഫ തുറന്നു പറഞ്ഞു. കേരളത്തിലെ ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ സ്ഥാനം പ്രത്യേകിച്ച് ഏറെ മുകളിലാണ്. ദേശീയ പത്രങ്ങളിലും ഏജൻസികളിലും പ്രവർത്തിക്കുന്നവർക്ക് ഒരേ സമയം നിരവധി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ല. സ്പോർട്സ് ചെയ്യുന്നവർക്ക് അക്കാര്യം മാത്രം ചെയ്താൽ മതി. അതിൽ തന്നെ ക്രിക്കറ്റ്, ഫുട്ബോൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ നോക്കുന്നവർക്ക് അതുമാത്രം ചെയ്യാം. എന്നാൽ മലയാള പത്രങ്ങളിൽ അതല്ല സ്ഥിതി.
കേരളത്തിലുള്ളഎല്ലാ അസൈൻമെന്റിനും ഒരുപോലെ പോകേണ്ടിവരുന്നു. ധർണ്ണയ്ക്കും പ്രധാനമന്ത്രിയുടെ പരിപാടിക്കും വേൾഡ് കപ്പിനും വേണ്ടി പോകുന്നത് ഒരേ ഫോട്ടോഗ്രാഫർ തന്നെയായിരിക്കും. മൈക്കിൾ ജാക്സൺ വന്നാൽ അദ്ദേഹത്തിന്റെ പടവും എടുക്കാൻ പോകേണ്ടിവരും.
താജ്മഹലിനെ പശ്ചാത്തലത്തിൽ യാഹ്നി(ഗ്രീക്ക് സംഗീതജ്ഞൻ യാഹ്നി ക്രിസ്സോമാലിസ് )
പാടുന്നതിന്റെ ഫോട്ടോ എടുക്കാനും അവസരം കിട്ടി.
മുംബൈയിൽ വച്ചാണ് മൈക്കൾ ജാക്സണെ ക്യാമറയിൽ പകർത്തുന്നത്.
ഒരുപാട് നല്ല ഫോട്ടോഗ്രാഫർമാർ കേരളത്തിൽ ഉണ്ട്. മറ്റു സംസ്ഥാനത്തെ ഫോട്ടോഗ്രാഫർമാരെ അപേക്ഷിച്ചു അവർ സാങ്കേതികത്തികവുള്ളവരാണ്. മിറർലെസ് ക്യാമറകൾ വരെ ഉപയോഗിക്കുന്ന ഡിജിറ്റൽ കാലത്ത് അവർക്കൊക്കെ പ്രവർത്തിക്കാൻ സാധിക്കുന്നു എന്നത് തന്നെ ഭാഗ്യമാണ്. ഇന്ത്യ യിലെത്തന്നെ മികച്ച ഫോട്ടോഗ്രാഫർമാർ കേരളത്തിൽ ആണ് എന്നാണ് അഭിപ്രായം.
എംടിയെ 'വസ്വേട്ടൻ' എന്നാണ് വിളിക്കുക അടുത്ത ആളുകൾ അദ്ദേഹത്തെ അങ്ങനെ തന്നെയാണ് വിളിക്കുക എംടി ഒരാളെ അത്ര ഇഷ്ടമുണ്ടെങ്കിലേ അടുപ്പിക്കുകയുള്ളൂ. പാവപ്പെട്ട പലരെയും സ്വകാര്യമായി സഹായിക്കുന്ന ആളാണ് അദ്ദേഹം. എംടിയുടെ പി.എ ആണ് ഇക്കാര്യം എന്നോട് പറഞ്ഞത്. ഒരുപാട് പേരെ സഹായിക്കും, പക്ഷേ പുറത്തു പറയില്ല. നന്മയുള്ള മനുഷ്യൻ. അന്നത്തെയും ഇന്നത്തെയും സാഹിത്യകാരന്മാരുമായി വലിയ ബന്ധമുണ്ട്. അന്നത്തെ പത്രപ്രവർത്തകരും ബന്ധങ്ങൾ സൂക്ഷിക്കുന്നവരായിരുന്നു.
എടുത്ത പടം പത്രത്തിൽ പ്രസിദ്ധീകരിച്ചു വരിക എന്നതാണ് ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹം. ഏറ്റവുമധികം റിസ്ക് എടുത്ത് ചെയ്ത ഫോട്ടോ പക്ഷേ പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നില്ല എന്ന സങ്കടം ബാക്കിയുണ്ട്. ബാബരി മസ്ജിദ് തകർക്കുന്ന പടമാണത്. 1992 ഡിസംബർ 6ന് കേരളത്തിന്റെ നിരവധി ഫോട്ടോഗ്രാഫർമാർ അന്ന് അവിടെ ഉണ്ടായിരുന്നു. എന്റെ കൂടെ മനോരമയ്ക്കും 'ദ് വീക്കി'നും വേണ്ടി റിപ്പോർട്ട് ചെയ്യാൻ ആർ.പ്രസന്നൻ ഉണ്ടായിരുന്നു. മാതൃഭൂമിയുടെ അജിത് കുമാർ, മാധ്യമത്തിന്റെ റിപ്പോർട്ടർ സുഭാഷ്, 'ദ് ഹിന്ദു'വിന് വേണ്ടി ഫ്രണ്ട് ലൈൻ' റിപ്പോർട്ടർ വെങ്കിടേഷ് രാമകൃഷ്ണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. അസോസിയേറ്റ് പ്രസിനു വേണ്ടി തോമസ്, ദേശാഭിമാനിയുടെ റിപ്പോർട്ട് ആയി ജോൺ ബ്രിട്ടാസ് അങ്ങനെ ഒരു വലിയ ഗ്രൂപ്പ് ഉണ്ടായിരുന്നു.ബാബരി മസ്ജിദിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ പഠനം നടത്തിയ വ്യക്തികളിൽ ഒരാൾ കൂടിയാണ് വെങ്കിടേഷ്. മലയാളിയായ അനിത പ്രതാപ് വിദേശ പത്രക്കാരുടെ കൂടെയാണ് അന്ന് ഉണ്ടായിരുന്നത്.
ഏതാണ്ട് ഒരു ലക്ഷത്തിലധികം കർസേവകരായിരുന്നു അന്ന് അയോദ്ധ്യയിൽ ഉണ്ടായിരുന്നത്. അതിന് അവർ ട്രെയിനിങ് എല്ലാം നടത്തിയിരുന്നു.പള്ളിയുടെ അകത്ത് അവസാനം കയറുന്നത് ഞങ്ങൾ, മലയാളി പത്രപ്രവർത്തകരുടെ ഗ്യാങ്ങ് ആയിരുന്നു. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരൊക്കെ പള്ളിയുടെ അകത്തു കയറി. പള്ളി എന്ന് നമ്മൾ പറയുമ്പോൾ മറ്റുള്ളവർ തർക്കമന്ദിരം എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്.പള്ളിയുടെ തൊട്ട് എതിർവശത്തുള്ള ബിൽഡിങ്ങിൽ നിന്ന് ഫോട്ടോ എടുക്കുന്നതിന് സജ്ജീകരണം നേരത്തെ ചെയ്തു.
പള്ളി തകർക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. കുറച്ചുപേർക്ക് രഹസ്യം അറിയാമായിരുന്നെങ്കിലും പൊതുവിൽ പങ്കുവയ്ക്കപ്പെട്ടിരുന്നില്ല.പോലീസുകാരെയൊക്കെ പരിസരത്തുനിന്ന് ഓടിച്ചു കഴിഞ്ഞ ശേഷമാണ് കരസേവകർ പള്ളിക്ക് മുകളിൽ കയറുന്നത്. അവിടെ കുത്തിപ്പൊളിക്കുമ്പോൾ പോലും പൊളിക്കും എന്നുള്ള ഒരു തോന്നൽ ഞങ്ങൾക്കാർക്കും ഉണ്ടായിരുന്നില്ല. ഡോമുകൾ പിക് ആക്സും പാരയും കൊണ്ട് പൊളിച്ചു തുടങ്ങിയപ്പോൾ തന്നെ ഫോട്ടോഗ്രാഫർമാരെ തെരഞ്ഞുപിടിച്ച് തല്ലുന്നത് കാണാമായിരുന്നു. മുപ്പത്തി അഞ്ചു ഫോട്ടോഗ്രാഫർമാർക്ക് അന്ന് പരിക്ക് പറ്റിയിരുന്നു . തൊട്ടടുത്ത കെട്ടിടത്തിൽ ഏറ്റവും നന്നായി സൂം ലെൻസ് ഉപയോഗിച്ച് മനോഹരമായ പടം എടുക്കാൻ പറ്റിയ സുരക്ഷിതമായ ഒരു സ്ഥലത്താണ് ഞാൻ ഇരുന്നത്.
ബാക്കി ഫോട്ടോഗ്രാഫർമാർ താഴെ പലസ്ഥലങ്ങളിലായിട്ടാണ് നിന്നിരുന്നത്. മൂന്ന് ഡോമുകളും കൂടി പൊളിച്ചു തുടങ്ങുമ്പോൾ തന്നെ ഫോട്ടോഗ്രാഫർമാരെ തിരഞ്ഞുപിടിച്ച് തല്ലുന്നത് കണ്ടിരുന്നു. വളരെ ആസൂത്രിതമായിരുന്നു അതെല്ലാം എന്ന് തോന്നി. 35 ഫോട്ടോഗ്രാഫർമാർക്ക് പേർക്ക് പരിക്കേറ്റിരുന്നു. അദ്വാനി,മുരളി മനോഹർ ജോഷി, വിനയ് കത്യാർ ഇവരെല്ലാം കണ്ടുകഴിഞ്ഞതിനുശേഷം വിഗ്രഹം തന്ത്രപൂർവ്വം മാറ്റുകയായിരുന്നു.അതിനുശേഷമാണ് ആക്രമണം നടന്നത്.
അതിനും മുൻപ് തന്നെ പോലീസുകാരെ അടിച്ചോടിച്ചിരുന്നു.പോലീസുകാരിൽ കുറച്ചുപേർക്ക് ഇതേ സംബന്ധിച്ച് അറിയില്ലായിരുന്നു. അങ്ങനെയുള്ളവർ മാത്രമാണ് എതിർക്കാൻ ശ്രമിച്ചത്. മറ്റുള്ളവർ പെട്ടെന്ന് തന്നെ പിന്മാറി.
അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനും (എ. ബി.സി )ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനും (ബി. ബി.സി )ഇവിടുത്തെ ഏതാനും പേരും മാത്രമാണ് വീഡിയോ എടുത്തിരുന്നത്. ഇന്നത്തെപ്പോലെ മൊബൈൽ ഇല്ലാത്തതിനാൽ വീഡിയോ എടുക്കാൻ സാധിക്കുമായിരുന്നില്ല. ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി,എന്നെ ഉറപ്പായും തല്ലുമെന്ന്. കാരണം മുകളിൽ നിന്ന് ഞാൻ ഫോട്ടോ എടുക്കുന്നത് കർ സേവകർ കണ്ടിരുന്നു.
പള്ളി തകർക്കുന്ന ചിത്രങ്ങൾ കിട്ടാവുന്നത് എടുത്തു.രണ്ട് ക്യാമറയും കയ്യിൽ ഉണ്ടായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ ഫോട്ടോഗ്രാഫർമാർ ഒരു ബോഡി കൂടി സപ്പോർട്ടിംഗ് ആയി കയ്യിൽ കരുതും. ഒരു ക്യാമറക്കുപ്രശ്നം വന്നാൽ ഉപയോഗിക്കാൻ.
രണ്ടിലെയും ഫിലിമുകൾ എടുത്ത് റീവൈൻഡ് ചെയ്ത് എന്റെ സോക്സിനുള്ളിൽ വെച്ചു. അതിനുശേഷം എന്റെ ഐഡി കാർഡ് സുരക്ഷിതമാക്കി വച്ചു. ഞാൻ മുസ്ലിം ആയതിന്റെ വലിയ പേടി ഉണ്ടായിരുന്നു. മുസ്ലിം ആയി അവിടെ അറിയപ്പെടുന്ന ആരും ഉണ്ടായിരുന്നില്ല. പേര് വെളിപ്പെട്ടു കഴിഞ്ഞാൽ പിന്നെ എന്ത് സംഭവിക്കും എന്ന് അറിയില്ലായിരുന്നു. എന്നെ സുരക്ഷിതമാക്കി എത്തിക്കുക എന്നുള്ളത് കൂടെയുള്ളവരുടെ ഉത്തരവാദിത്വം കൂടിയായി. അവർ എന്നേ നടുവിൽ നിർത്തി ഗാർഡ് ചെയ്താണ് പുറത്തെത്തിച്ചത്.
അപ്പോഴേക്കും ബിൽഡിങ്ങിന്റെ മുകളിലേക്ക് കർസേവ കര് ഓടിവരുന്നത് കാണാൻ തുടങ്ങി. ഫോട്ടോ എടുക്കുന്നത് അവർ കണ്ടു കഴിഞ്ഞിരുന്നു.
ഫോട്ടോഗ്രാഫർമാരെ തെരഞ്ഞുപിടിച്ച് തല്ലുന്നതിന്റെ വീഡിയോ ചിലർ എടുത്തിരുന്നു. പക്ഷേ അധികമില്ല.
ബാബറി മസ്ജിദ് പൊളിക്കുന്ന ചിത്രം മലയാള മനോരമയ്ക്ക് അയച്ചു. എന്നാൽ അത് പ്രസിദ്ധീകരിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്താണ് അപ്രകാരം ചെയ്തത്. ബി.ബി.സി പോലുള്ള അന്തർദേശീയ മാധ്യമങ്ങൾ വീഡിയോ എടുത്തിരുന്നു. എടുത്ത പടം പത്രത്തിൽ വരികയെന്നതാണ് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് ഏറ്റവും സന്തോഷം തരുന്നകാര്യം. എന്നാൽ വളരെയധികം റിസ്ക് എടുത്ത് ഷൂട്ട് ചെയ്ത ആ ചിത്രങ്ങൾ പത്രത്തിൽ അടിച്ചു വന്നില്ല.
വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. അന്ന് ബഷീർക്കായുടെ വീട്ടിൽ ഫോൺ ഇല്ല. ഫോൺ വേണ്ട എന്ന് തീരുമാനമെടുത്തതാണ് കാരണം. ആയിടെ എനിക്ക് ബഷീർ അയച്ച ഒരു കത്ത് കിട്ടി. കത്ത് ഇപ്രകാരമായിരുന്നു. "കെ. ജയകുമാർ, ഒ. എൻ വി കുറുപ്പ്,ഞാൻ (ബഷീർ ) എന്നിവരും ഒത്ത് മുസ്തഫ എടുത്ത ഫോട്ടോ കേരളകൗമുദിയിൽ കണ്ടു ഗ്ലെയ്സ്ഡ് പേപ്പറിൽ പോസ്റ്റ് കാർഡ് സൈസിൽ 10 കോപ്പി വേണം. കോപ്പി കൊണ്ട് ഇവിടെ വരുമ്പോൾ മുസ്തഫക്ക് Rs.50/- ഞാൻ തരുന്നതാണ്. പോരെങ്കിൽ പോരാത്തതും. ലൈലയെ (പിന്നെ മുസ്തഫയുടെ ധർമപത്നി ) ചോദിച്ചതായി പറയണം".സ്വന്തം മുഹമ്മദ് ബഷീർ '88 മാർച്ച് 13 ന് അയച്ച കത്ത്. അതാണ് ബഷീർ
.
ജീവിതത്തിൽ ഏറെ ഭാഗ്യം ഉണ്ടായിട്ടുണ്ട്. മൈക്കൾ ജാക്സൺ,യാഹ്നി, പണ്ഡിറ്റ് രവിശങ്കർ, ബിസ്മില്ലാ ഖാൻ, സാകിർ ഹുസൈൻ ഇവരുടെയെല്ലാം ചിത്രം എടുക്കാൻ കഴിഞ്ഞു. എന്നാൽ ന്യൂസ് ഫോട്ടോഗ്രാഫർ വെറും ഫോട്ടോഗ്രാഫർ മാത്രമാകരുത്. മിടുക്കുള്ള ഒരുപാട് പേര് നമ്മുടെ കൂട്ടത്തിൽ ഉണ്ട്. അതിരാവിലെ എഴുന്നേറ്റ് പോകാനുള്ള ഒരു മനസ്സ് ഉണ്ടായേ പറ്റൂ. പിന്നെ ഭാഗ്യം. രാജൻ പൊതുവാളിന് കിട്ടിയ ഭാഗ്യം രണ്ടാണ്. "ആദ്യത്തെ കളർ ഫോട്ടോയും ആദ്യത്തെ ഡിജിറ്റൽ ഫോട്ടോയും. ഇവയെടുക്കാനുള്ള അപൂർവ്വാവസരങ്ങൾ ലഭിച്ചത് രാജൻ പൊതുവാളിനാണ്" മുസ്തഫ പറഞ്ഞു.അത് മലയാള മാധ്യമ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.
ഏറ്റവും കൂടുതൽ പടം എടുത്തിട്ടുള്ളത് പി.ടി ഉഷയുടേയാണ്. 1982 കോഴിക്കോട് നടന്ന ദേശീയ അത്‌ലറ്റിക് മീറ്റിന്റെ ഫോട്ടോ എടുത്താണ് തുടക്കം. ഇപ്പോൾ രാജ്യസഭാ എം.പി ആയി കാലത്തെയും ഉഷയുടെ ഫോട്ടോ എടുത്തിട്ടുണ്ട് കല്യാണം മാത്രമാണ് ഒഴിവാക്കപ്പെട്ടത് അത്യാവശ്യമായ ജോലിത്തിരക്കി നായതിനാൽ എത്താൻ കഴിഞ്ഞില്ല.
40 വർഷം ഫോട്ടോഗ്രാഫർ ഒരാളെ പിന്തുടരുക എന്നത് അത്യപൂർവ്വമായ സംഗതിയാണ്. ഫോട്ടോ എടുത്ത് ഞാൻ ഭാഗ്യവാനായി. ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ഏറ്റവും മുകളിലാണ് ഉഷയുടെ സ്ഥാനം. വളരെ ഡെഡിക്കേറ്റഡ് ആയ ഒരു വനിതയാണ് അവർ. അങ്ങനെ ഒരാളെ വേറെ കാണില്ല. അടുത്തറിയുമ്പോൾ അത്ഭുതം തോന്നും. ചെയ്യുന്ന ജോലിയോട്, സ്കൂളിനോട്, അത് ലെറ്റിക്സിനോട്, കുടുംബത്തോട്, നാടിനോട് ഒക്കെ ഇത്രയേറെ ആത്മാർത്ഥത കാണിക്കുന്ന വേറെ ആരുമില്ല.
നെൽസൺ മണ്ടേലയെ കണ്ട കാര്യം മുസ്തഫ ഓർത്തെടുത്തു.
ഏഴുവർഷം കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി ജയിൽവാസം പിന്നിട്ട് പിന്നീട് അദ്ദേഹം സൗത്ത് ആഫ്രിക്കയുടെ പ്രസിഡണ്ടായി. അതിന് ശേഷം ആണ് ഡൽഹിയിലെത്തിയത് ഒരുപാട് ആരാധിച്ചിരുന്ന ഒരാൾ തൊട്ടുമുൻപിൽ. അതുകഴിഞ്ഞ് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഡിന്നറിന് എനിക്കും ക്ഷണം ഉണ്ടായിരുന്നു. പരിചയപ്പെടാൻ ഒന്നും പോയില്ല. വളരെ അപൂർവമായിട്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവുക. തൊട്ടടുത്തുനിന്ന് അദ്ദേഹം ചായ കുടിക്കുന്നു. അദ്ദേഹത്തിൻറെ കൂടെ ഉണ്ടാകാൻ കഴിയുക എന്നത് തന്നെ വലിയ കാര്യം. വല്ലാത്ത അനുഭൂതി ആയിരുന്നു. യാസർ റാഫത്ത് ഇന്ത്യയിൽ എത്തുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയായിരുന്നു അദ്ദേഹം.
ബോംബെയിൽ വച്ചാണ് മൈക്കിൾ ജാക്സന്റെ പടമെടുത്തത് 96 ൽ. വിമാനത്തിൽ ഇരുന്നുറങ്ങുന്ന പ്രധാനമന്ത്രി വാജ് പേയിയുടെ ചിത്രം അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തപ്പോൾ കിട്ടിയതാണ്. കൂടുതൽ യാത്ര ചെയ്തത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കൂടെയാണ്. പ്രോഗ്രാമുകൾക്ക് പലപ്പോഴും കൂടെ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട്. ദിവസവും മുഴുവൻ കൂടെയുണ്ടാകും. വാജ്പേയിടെ കൂടെയാണ് രസകരമായിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. രാജീവിന്റെ കൂടെ ഹരിയാന, യുപി എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ പോകാൻ കഴിഞ്ഞിട്ടുണ്ട്.
വിദേശത്ത് പോകാൻ ഫോട്ടോഗ്രാഫർമാർക്ക് അവസരം കുറവാണ്. റിപ്പോർട്ടർമാർക്ക് മാത്രമാണ് അത്തരം അവസരങ്ങൾ ലഭിക്കുക. ഇന്നത്തെ പ്രധാന മന്ത്രി നരേന്ദ്രമോഡി യോടൊപ്പം കന്യാകുമാരിയിൽ നിന്ന് ശ്രീനഗറിലെ ലേയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞു. മുരളി മനോഹർ ജോഷി ബിജെപിയുടെ അഖിലേന്ത്യ പ്രസിഡൻറ് ആകുമ്പോൾ നടത്തിയ യാത്രയിലും പങ്കെടുത്തു. അക്കാലത്ത് ഡൽഹിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. കൂട്ടത്തിൽ ഞങ്ങൾ കുറെയേറെ പത്രക്കാർ യാത്രയിൽ ഒരുമിച്ചു കൂടി. ജാഥയുടെ കൺവീനർ നരേന്ദ്രമോഡി ആയിരുന്നു. 35 വയസ്സുള്ള മോഡിയുടെ താടി മീശയില്ലാത്ത പടം കിട്ടി. നേതാവായേക്കും എന്ന് വിചാരിച്ച് വളരെ ചെറുപ്പത്തിലുള്ള ഒരു പടം അഖിലേന്ത്യാ പരിപാടിക്ക് എടുത്തതാണ്. ഫോട്ടോഗ്രാഫർമാരുടെ കൂടെ എപ്പോഴും അത്തരം ഭാഗ്യങ്ങൾ ഉണ്ടാകും. ട്രാൻസ്പരൻസി ഫിലിം എന്നാണ് അത്തരം ഫോട്ടോകൾക്ക് പറയുക.പ്രധാനമന്ത്രിയായ ശേഷം സംശയം തോന്നി ചിത്രം ഒരിക്കൽക്കൂടി എടുത്തു നോക്കി. അതു മോഡിയുടെ ചിത്രം തന്നെയായിരുന്നു. ആ പ്രായത്തിലുള്ള മോഡിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പോലും ലഭിക്കുക അപൂർവ്വമാണ്.
സംഗീതത്തോടുള്ള ആഭിമുഖ്യം ചെറുപ്പകാലത്തേ തുടങ്ങിയതാണ്. ഹിന്ദി, മലയാളം ഗാനങ്ങൾ എല്ലാം പ്രിയം തന്നെ. വീട്ടിൽ ഗ്രാമഫോൺ റെക്കോർഡുകൾ നിരവധി ഉണ്ടായിരുന്നു. ഉമ്മയ്ക്കൊക്കെ പഴയ മലയാളം,ഹിന്ദി പാട്ടുകൾ വളരെ ഇഷ്ടമായിരുന്നു. കിഷോർ കുമാർ, തലത്ത് മുഹമ്മദ്, യേശുദാസ് ഇവരെല്ലാം കോഴിക്കോട് വന്നപ്പോഴുള്ള ചിത്രങ്ങളുണ്ട്. പിന്നീട് തോന്നി ഇത് ഒരു കളക്ഷൻ തന്നെ ആക്കണം എന്ന്.
ലത മങ്കേഷ്കർ വളരെ അപൂർവമായിട്ടെ പുറത്തുള്ള ചടങ്ങുകളിൽ പങ്കെടുക്കുകയുള്ളൂ. പൂനെയിൽ
ദേശീയ ഗെയിംസിൽ പങ്കെടുത്തിരുന്നു. മഹാരാഷ്ട്രക്കാരി ആയതു കൊണ്ടായിരിക്കാം അവരെ തന്നെ വിളിച്ചത്. അന്നാണ് അവരുടെ പടം ആദ്യമായി എടുക്കുന്നത്.
1981ൽ കിഷോർ കുമാർ കോഴിക്കോട് വന്നു. ഇന്നത്തെ സ്റ്റേജുകളുടെ നാലിലൊന്ന് ഭാഗമേ ഉള്ളൂ അന്നത്തെ സ്റ്റേജ്. മുഹമ്മദ് റാഫി മരിച്ചിരിക്കുന്ന സമയമായിരുന്നു അത്. കിഷോർ വന്ന് റാഫിക്ക് വേണ്ടി ഒരു പാട്ടുപാടി. വേറെയും രണ്ട് പാട്ടുകൾ പാടി പിന്നീട് കിഷോർ പറഞ്ഞു അടുത്ത പാട്ടിൽ എന്റെ കൂടെ ഡാൻസ് ചെയ്യണമെന്ന്. കിഷോർ അങ്ങനെയാണ്. ഭയങ്കര രസമായിരിക്കും സ്റ്റേജിൽ പാടി ആടി ഡാൻസ് ചെയ്ത് അങ്ങനെ പോകും. അന്ന് ആകെ നാല് ഫോട്ടോഗ്രാഫർ മാരാണ് കോഴിക്കോടുള്ളത്. ദേശാഭിമാനി, മാതൃഭൂമി, മലയാള മനോരമ, ചന്ദ്രിക എന്നിങ്ങനെ നാല് പത്രങ്ങളിലെ ഫോട്ടോഗ്രാഫർമാർ. മൊബൈൽ ഇല്ലാത്ത കാലം. ഞാനന്ന് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലി നോക്കുകയാണ്. മ്യൂസിക്കിനോടുള്ള താല്പര്യം കൊണ്ട് എത്തിയതായിരുന്നു. 120 ക്യാമറയുണ്ട് കയ്യിൽ. ഞാൻ സ്റ്റേജിൽ തന്നെ നിൽക്കുകയാണ്. ഇന്നത്തെ പോലെയല്ല ഫോട്ടോഗ്രാഫർമാർക്ക് സ്റ്റേജിൽ തന്നെ നിൽക്കാം.കിഷോർ കൂടെ ഡാൻസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാടി തുടങ്ങിയപ്പോൾ ആരും ഡാൻസ് ചെയ്യാൻ മുന്നോട്ടുവന്നില്ല. ആദ്യത്തെ രണ്ടു വരി കഴിഞ്ഞപ്പോൾ ഞാൻ എന്റെ ക്യാമറ സുഹൃത്തിന്റെ കയ്യിൽ കൊടുത്ത് കിഷോറിനൊപ്പം ഡാൻസ് ചെയ്യാൻ തുടങ്ങി. സ്റ്റേജിലേക്ക് അതോടെ നാലഞ്ച് പയ്യന്മാർ കയറിവന്നു. അവരുടെ പടം ഞാൻ എടുത്തു. എന്നാൽ എന്റെ പടം വേറെ ആരും എടുത്തില്ല.
പ്രമുഖ സഗീതജ്ഞരുടെ എക്സിബിഷൻ കോഴിക്കോട് നടത്തിയിരുന്നു. അതിനുശേഷം ദുബായിലും ഷാർജയിലും വെവ്വേറെ വർഷങ്ങളിൽ നടത്തി. ഇന്നത്തെ മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബുവും മുൻമന്ത്രി എം. എ ബേബിയും ഒക്കെയാണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന വ്യക്തികൾ. അവരുടെ താത്പര്യം കൊണ്ടാണ് വിദേശത്തു പോയത്. സംഗീതവുമായി ബന്ധപ്പെട്ട വലിയ കളക്ഷൻ കയ്യിലുണ്ട്. മൈക്കിൾ ജാക്സൺ, കിഷോർ കുമാർ,യാഹ്നി,ലതാ മങ്കേഷ്കർ എ.ആർ റഹ് മാൻ തുടങ്ങിയവരുടെ ചിത്രങ്ങൾ എടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ തായമ്പക വിദ്വാൻ മാരുടേയും ചിത്രവും കയ്യിലുണ്ട്. ഇന്ത്യയിലെ ഇൻസ്ട്രുമെന്റ് വായിക്കുന്ന പ്രശസ്തരുടെ എല്ലാം ചിത്രങ്ങൾ കയ്യിലുണ്ട്. കിട്ടാതെ പോയത് ഭീം സെൻ ജോഷിയുടേതാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രണേതാവാണ് അദ്ദേഹം. അതേക്കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ല. പാട്ട് ഇഷ്ടമാണ്.
എം.എസ് സുബ്ബലക്ഷ്മിയുടെ ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. കഴിഞ്ഞില്ല. എ.ആർ റഹ് മാൻ തൊണ്ണൂറിൽ ഡൽഹിയിൽ വന്നപ്പോഴത്തെ മുതൽ പടങ്ങൾ ഉണ്ട്. ജയചന്ദ്രൻ, ചിത്ര,തമിഴ് ഗായകൻ ടി.എം സൗന്ദർരാജൻ, എസ്. പി ബാലസുബ്രഹ്മണ്യം എന്നിങ്ങനെ പ്രമുഖ സംഗീതജ്ഞരുടെ ചിത്രങ്ങൾ നിരവധി കൈയിലുണ്ട്.
പക്ഷികളെ തിരഞ്ഞു നടക്കുന്ന പരിപാടിയാണ് ഇപ്പോൾ. മുൻപ് കുറച്ചു ചെയ്തിട്ടുണ്ട്. പ്രകൃതിയിലേക്ക് ശ്രദ്ധിക്കാൻ ഇപ്പോഴാണ് കൂടുതൽ സമയം കിട്ടുന്നത്. അതിനായി ഓർഡർ ചെയ്ത പുതിയ ക്യാമറക്കായി കാത്തിരിക്കുകയാണ് മുസ്തഫ, നോക്കെത്താ ലോകത്തെ പുതിയ കാഴ്ചകളിലേക്ക് കണ്ണും നട്ട്..
No comments:
Post a Comment