'വര-മൊഴിസാക്ഷ്യം' പരമ്പരയുടെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, സെപ്റ്റംബർ 03,2022) അഞ്ചാം ഭാഗത്തിൽ പ്രമുഖ രേഖാചിത്രകാരന്മാരായ
തിരുവനന്തപുരം സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ (ഇപ്പോൾ കോളേജ് ഓഫ് ഫൈൻ ആർട്സ്)നിന്നാണ് നാലുവർഷത്തെ ചിത്രരചന കോഴ്സ് എൻ. ദിവാകരൻ പാസായത്. 1970ൽ കുങ്കുമത്തിൽ വരച്ചുതുടങ്ങി. വൈക്കം ചന്ദ്രശേഖരൻ നായരായിരുന്നു മുഖ്യപത്രാധിപർ. കേരള ശബ്ദവും അന്ന് തിരുവനന്തപുരത്താണ് അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നത്. കെ.എസ് ചന്ദ്രനായിരുന്നു, പത്രാധിപർ.
കുങ്കുമത്തിൽ പി.പത്മരാജന്റെ 'അശ്വതി', മലയാറ്റൂർ രാമകൃഷ്ണന്റെ 'യന്ത്രം' എന്നിങ്ങനെയുള്ള രചനകൾക്കായി വരച്ചു. ഇന്ത്യൻ ഇങ്ക് ഉപയോഗിച്ചായിരുന്നു ആദ്യകാലത്തെ വര. പിന്നീട് ചാർക്കോൾ പെൻസിൽ തുടങ്ങിയവ ഉപയോഗിച്ചു. കേരളശബ്ദത്തിൽ ഖാലിദിന്റെ 'വശ്യം,മധുരം,മനോഹരം' ഉൾപ്പെടെയുള്ള
നോവലുകൾക്കും കഥകൾക്കും വരച്ചു. തുടർന്ന്, പ്രമുഖ പത്രപ്രസിദ്ധീകരണങ്ങളിലും നോവലുകൾക്കും കഥകൾക്കും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
അന്ന്,ചിത്രങ്ങളുടെ ബ്ലോക്ക് എടുത്താണ് അച്ചടിക്കുക. പ്രിന്റിംഗ്,ഓഫ് സെറ്റിലേക്കു മാറിയതോടെ ചിത്രങ്ങൾക്ക് മിഴിവും ടോണും വരുത്താനുള്ള സാദ്ധ്യതകൾ ഏറി. വരയിലും മാറ്റം വന്നു. പിന്നീട് പ്രസിദ്ധീകരണങ്ങൾ പൂർണ്ണമായും ഓഫ്‌സെറ്റിലേക്കു മാറി ....കമ്പ്യൂട്ടർ വന്നതോടെ, വരച്ച ചിത്രങ്ങൾ സ്കാൻ ചെയ്ത്, മെയിൽ ചെയ്യുന്ന രീതിയായി.
ഗവ.ആയുർവേദ കോളേജിൽ ആർട്ടിസ്റ്റായി ജോലിയിൽ കയറിയ എൻ. ദിവാകരൻ 2005 ലാണ് വിരമിച്ചത്.നിരവധി ക്യാമ്പുകളിലും എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
ആനുകാലികങ്ങളിൽ കഥ, കവിതാചിത്രീകരണം വെറും പേജ് ഫില്ലറുകളായി കാണുന്നത് ശരിയല്ല .
ചിത്രവും കഥയും തമ്മിലുള്ള ബന്ധം, പാട്ടും പക്കമേളവും പോലെ ശ്രുതിമധുരമാകണം. ഇരുകൂട്ടരും ചേർന്ന് ഹാർമണി നഷ്ടപ്പെടുത്താതെ വരയ്ക്കണം.ചിത്രകാരനെ സംബന്ധിച്ച് സൗന്ദര്യശാസ്ത്രം പ്രധാനമാണ്. ചിത്രവും സാഹിത്യവും സമ്മേളിച്ച് വായനക്കാരന്റെ വായന സുഗമമാക്കണം. ഇത് മനസ്സിലാക്കാൻ പറ്റുന്നവർ എഡിറ്റോറിയൽ ബോർഡിലുണ്ടാകണം.
കഥാചിത്രീകരണത്തിന് അക്കാഡമിക് സ്റ്റഡി ആവശ്യമാണോ എന്ന ചോദ്യത്തിന്, അത്യാവശ്യമല്ല എന്നാണ് ഉത്തരം. എന്നാലും, സ്വയം ഒരു പഠനം ആവശ്യമാണെന്നാണ് അഭിപ്രായം.അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുക വളരെ പ്രധാനമാണ്; എൻ. ദിവാകരൻ പറഞ്ഞുനിർത്തി.
***
ആലപ്പുഴ ചമ്പക്കുളം പുല്ലങ്ങടി സ്വദേശിയാണ് എൻ.ജി സുരേഷ് കുമാർ.
കലാസ്നേഹികളായിരുന്ന ജനസമൂഹമായിരുന്നു അന്ന് കുട്ടനാട്ടിൽ ഉണ്ടായിരുന്നത്. നാടകപ്രവർത്തകർ, അഭിനേതാക്കൾ, രംഗപടം ചെയ്യുന്നവർ, മേക്കപ്പ് കലാകാരന്മാർ, ഇങ്ങനെ കലയിൽ ഏറെ താല്പര്യം ഉണ്ടായിരുന്നവർ..
എ.പി ആർട്സ് സ്കൂളിൽനിന്ന് ചിത്രരചനയിൽ രണ്ടുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഡിപ്ലോമയും പൂർത്തിയാക്കി. എ.എസ്, എൻ.ദിവാകരൻ ,ടി.എ ജോസഫ് , മോഹനൻ മണിമല, എ.കെ. ഗോപിദാസ്എന്നിവരുടെ ചിത്രങ്ങൾ ഏറെ സ്വാധീനിച്ചു. ചെമ്പകം ആഴ്ചപ്പതിപ്പിൽ മോഹന്റെ അസിസ്റ്റന്റായാണ് തുടങ്ങിയത്.
കോട്ടയം എസ്. എച്ച് മൗണ്ട് , അന്ന് പ്രസിദ്ധീകരണങ്ങളുടെ കേന്ദ്രമായിരുന്നു. മംഗളം, മലയാള മനോരമ തുടങ്ങിയ ആഴ്ചപ്പതിപ്പുകളിൽ പിന്നീട് വരച്ചു. ചെമ്പകത്തിലെ ജോലിക്കു ശേഷം ടി.എ.ജോസഫിന്റെ ഐഡിയ ബാങ്കിൽ ചേർന്നു. തകഴി, ഒ. വി വിജയൻ, കാരൂർ ,മാധവിക്കുട്ടി , ടി.പത്മനാഭൻ എന്നിവരുടെ കഥകൾ വാർഷികപ്പതിപ്പുകളിൽ പുനർപ്രസിദ്ധീകരിച്ചപ്പോൾ, അതിലും വരയ്ക്കാനായി. തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥയ്ക്ക് വരച്ച ചിത്രത്തിന് വലിയ അംഗീകാരം കിട്ടി.
പിന്നീട് മംഗളത്തിൽ ജീവനക്കാരനായി, നോവലുകൾക്ക് 25 വർഷമാണ് വരച്ചത്.
ഐ.വി ശശിയുടെ 'ജീവിതരേഖ' മംഗളത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ , വ്യത്യസ്തമായ ശൈലിയിൽ വരയ്ക്കാൻ കഴിഞ്ഞു. ആ ജീവിതകഥയുടെ ഫോട്ടോ ഷൂട്ടിനായി ഐ.വി ശശി ഓഫീസിൽ വന്നത് വഴിത്തിരിവായി."അതിന് ഫോട്ടോ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പകരം, ഞാൻ വരച്ചാൽ മതി എന്ന് അഭിപ്രായപ്പെട്ടു". വലിയ അനുഭവം . രണ്ടര വർഷം ആ ജീവിതകഥക്ക് വരയ്ക്കാനായി. "രണ്ടാഴ്ച കൂടി കോട്ടയത്ത് വരുമ്പോൾ ശശിയേട്ടൻ റൂമിൽ വിളിച്ച്, എഴുതിയ കഥ എന്നോട് പറയും. അദ്ദേഹം കഥ പറയുന്നത് കേൾക്കാൻ വളരെ രസമാണ്. മികച്ച ചിത്രകാരനും കൂടിയായിരുന്നു, ഐ.വി ശശി. ചിത്രകലയിൽ സ്വന്തമായി ആവിഷ്കരിച്ച ടെക്നിക്കുകൾ പറഞ്ഞുതരുമായിരുന്നു".
അതിനുശേഷം നെടുമുടി വേണുവിന്റെ ജീവിത കഥയും വന്നു. നെടുമുടിയും ചമ്പക്കുളവും സമീപപ്രദേശങ്ങളാണ്. "അദ്ദേഹത്തെ പഠിപ്പിച്ചവരെല്ലാം എന്നേയും പഠിപ്പിച്ചിട്ടുണ്ട്. ഞാൻ അറിഞ്ഞിട്ടില്ലാത്ത പല കുട്ടനാടൻ കഥകളും വേണുച്ചേട്ടൻ പറഞ്ഞു തന്നു. മൂന്നുവർഷത്തെ അടുപ്പം ഉണ്ടായി".
പിന്നീട്, കമലഹാസന്റേയും ജോസ് പ്രകാശിന്റേയും ജീവിത കഥകൾ വന്നതും വരയ്ക്കുവാൻ കഴിഞ്ഞു.
വനിത, മനോരാജ്യം എന്നിവയിലും വരച്ചു. രണ്ടരവർഷം ഡി.സി ബുക്സിൽ കവർ ഡിസൈൻ ചെയ്തു. അമേരിക്കയിൽ നിന്നിറങ്ങുന്ന മലയാള പത്രം എന്ന ന്യൂസ് വീക്കിലിക്കായി ലേ- ഔട്ട് ഉൾപ്പെടെ ചെയ്യുന്നുണ്ട്.
എൻ.ജി സുരേഷ് കുമാർ മനോരമ, ഗൃഹലക്ഷ്മി, കുട്ടികളുടെ പ്രസിദ്ധീകരണങ്ങളായ സ്നേഹസേന,ടിക് -ടിക് എന്നിവയിലും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളിലും തളിര് എന്ന പ്രസിദ്ധീകരണത്തിലും വരയ്ക്കുന്നതിനൊപ്പം കവർ ചിത്രങ്ങളും ചെയ്യുന്നു. 'ലാസ്റ്റ് സപ്പർ' പോലെയുള്ള കമ്മീഷൻഡ് വർക്കുകൾ വീടുകളിലേക്ക് ചെയ്തുകൊടുക്കുന്നുമുണ്ട്.
ചിത്രകാരന്മാരുടെ കൂട്ടായ്മകൾ ഇപ്പോൾ സജീവമാണ്. ചിത്രങ്ങൾ പ്രസിദ്ധീകരിച്ചുവരുമ്പോൾ പരസ്പരം ചർച്ച ചെയ്യാറുണ്ട്. വര മെച്ചപ്പെടുത്താൻ ഇത് സഹായിക്കാറുണ്ട്.
വലിയ മാറ്റം,ഇതര മേഖലകളിൽ എന്ന പോലെ , ചിത്രകലയിലും വരുന്നുണ്ട്. മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള സഹൃദയത്വം വായനക്കാരനും ഉണ്ടാകണം.
ചിത്രങ്ങൾ വെറും പേജ് ഫില്ലറുകൾ അല്ല. കഥയോട് ചേർക്കുമ്പോൾ ചിത്രവും കഥയും ഒരുപോലെ സംവദിക്കുന്നു.
'രണ്ടാമൂഴ'ത്തിനുവേണ്ടി നമ്പൂതിരി വരച്ച ഭീമനും അർജ്ജുനനും, അവർക്ക് ഉപയോഗിച്ച വസ്ത്രാലങ്കാരങ്ങളും കിരീടവും വ്യത്യസ്തമാണ്. ഈ കഥാപാത്രങ്ങളാണ് കഥ തീരും വരെ വായനക്കാരെ നയിക്കുന്നത്.
രാകേഷ് പി. നായർ, മാതൃഭൂമി സ്റ്റാഫ് ആർട്ടിസ്റ്റ് ബി.എസ്. പ്രദീപ് കുമാർ , ചന്ദ്രിക സബ് എഡിറ്റർ മുക്താർ ഉദരംപോയിൽ, ദിലീപ്ചന്ദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കഥ വായിക്കുന്നയാളുടെ ചിന്തയ്ക്ക് യോജിച്ചതായിരിക്കണം, വര.വായനക്കാർ പറഞ്ഞു മാറ്റം വരുത്തിയ അപൂർവ്വം സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.
ചിത്രങ്ങൾ കണ്ടാണ് പല വായനക്കാരും വായന തുടങ്ങുന്നത്. അവർക്കിഷ്ടപ്പെട്ടതെന്തെന്നു നോക്കേണ്ടതുണ്ട്; ചർച്ചയിൽ പങ്കെടുത്ത മാതൃഭൂമി സ്റ്റാഫ് ആർട്ടിസ്റ്റ് ബി.എസ്. പ്രദീപ്കുമാർ പറഞ്ഞു.
ഉത്തരാധുനികത വന്നശേഷം നിരൂപകർ സാഹിത്യത്തെ ദുർഗ്രഹമായ രീതിയിൽ അവതരിപ്പിക്കാറുണ്ട്. നിരൂപകർ അതിനെ പല രീതിയിൽ വ്യാഖ്യാനിക്കുന്നതു കൊണ്ടാണ് ദുർഗ്രഹം എന്ന് പറയുന്നത്. ഇത്തരം സൃഷ്ടികൾക്ക് ഇലസ്ട്രേഷൻ വരുമ്പോൾ , ഓരോ വായനക്കാരനും ഓരോ രീതിയിലാണ് സമീപിക്കുന്നത്.
ഡിജിറ്റലൈസേഷൻ വന്നതോടെ കഥാകാരന്മാരുടെ ചിത്രരചനാരീതിയിലും മാറ്റം വന്നിട്ടുണ്ട്.പലരും ചിത്രകല അഭ്യസിച്ചു തന്നെ വന്നവരാണ്. സാമ്പ്രദായികമായി വരയ്ക്കുന്നവരും ഉണ്ട്. എന്നാൽ ഇവർ ഇതിന്റെ സൗന്ദര്യശാസ്ത്രം മറന്ന്, സാഹിത്യസൃഷ്ടിയോട് ഒരു ബന്ധവും ഇല്ലാതെ വരയ്ക്കാറുണ്ട്.
പതിനഞ്ച് വർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരക്കാൻ കഴിഞ്ഞ കാര്യം ബി.എസ് പ്രദീപ്കുമാർ ഓർമ്മിച്ചു. എം.ടിയും എൻ.വി കൃഷ്ണവാര്യരും ഉണ്ടായിരുന്നു , അന്ന്.
എന്നാൽ ആ രീതികൾ മാറി. പുതിയ ആളുകൾ അവരുടേതായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നുണ്ട്. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് ആവണം, മാറ്റം. മാറ്റങ്ങൾക്കനുസൃതമായി ആവിഷ്കാരങ്ങളും മാറേണ്ടിവരും. സ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് നിൽക്കണം.
വായനക്കാരുടെ അഭിരുചികൾ എഡിറ്റർമാർ അറിയുന്നുണ്ടോ, ഫലപ്രദമായി കമ്മ്യൂണിക്കേഷൻ നടക്കുന്നുണ്ടോ എന്നന്വേഷിക്കണം.ചിത്രകല അഭ്യസിക്കാത്തവർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
എ.എസ് നായരുടെ ചിത്രങ്ങൾ മനസ്സിൽ ഇപ്പോഴും പതിഞ്ഞു കിടക്കുന്നു. 'പ്രതിമയും രാജകുമാരിയും' രേഖാ ചിത്രങ്ങളിൽ, ചില ഭാഗങ്ങൾ വായനക്കാരുടെ ഭാവനയ്ക്ക് വിട്ടിരിക്കുകയാണ്.
എ.എസ്സും നമ്പൂതിരിയും സംവദിച്ചിരുന്ന കാലത്തിൽനിന്ന് ഏറെ മുന്നോട്ടുപോയി. കഥാപാത്രങ്ങളെ ആ രീതിയിൽത്തന്നെ വരയ്ക്കണം എന്ന് ശഠിക്കാനാവില്ല.
ഇല്ലസ്ട്രേറ്റർക്ക് അക്കാദമിക പഠനം വേണമെന്നത് വെറും സാങ്കേതിക മാത്രം.
മലയാളത്തിന്റെ സാഹിത്യ ചരിത്രം 80 ശതമാനത്തോളം കടന്നു പോയിട്ടുള്ളത് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണെന്നും ദിലീപ്ചന്ദ് അഭിപ്രായപ്പെട്ടു.
ടി.പത്മനാഭന്റെ പുതിയ കഥ വായിച്ചാൽ അത് അദ്ദേഹം തന്നെ എഴുതിയതാണോ എന്ന് സംശയം തോന്നാമെന്നും ദിലീപ്ചന്ദ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായം കൊണ്ടാകാം.അതല്ലെങ്കിൽ വിശേഷാൽ പ്രതിക്കുവേണ്ടി തിരക്കിട്ട് എഴുതിപ്പിച്ചതും ആയിരിക്കാം,കാരണം. സാഹിത്യത്തിന്റെ പിറകോട്ടടി ചില എഴുത്തുകളിൽ ഉൾപ്പെടുന്ന ചിത്രങ്ങളിൽ കാണുന്നുണ്ട്.
സാഹിത്യത്തിൽ പരീക്ഷണങ്ങളുടെയും മാറ്റത്തിന്റെയും കാലമാണ്.
ഒരു കഥാപാത്രവും ഇല്ലാത്ത കഥകളും നോവലുകളും ഉണ്ടാകുന്നുണ്ട്. ഈ
മാറ്റങ്ങൾ, പരീക്ഷണങ്ങൾ, എല്ലാം കാലോചിതമായി ഇല്ലസ്ട്രേഷനിൽ വേണം.
എം മുകുന്ദന്റെ 'അയാൾ' എന്ന കഥയുടെ ചിത്രങ്ങൾ വരച്ചത് കാലോചിതമായില്ലെന്ന് ചന്ദ്രിക സബ് എഡിറ്റർ മുക്താർ ഉദരംപൊയിൽ അഭിപ്രായപ്പെട്ടു.
കെ.ഹേമലത മോഡറേറ്ററായിരുന്നു.
(*റിപ്പോർട്ട് തയ്യാറാക്കിയത് കെ. ഹേമലത)
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.
1 comment:
വരമൊഴി സാക്ഷ്യം എന്ന ക്ലമ്പ് ഹൗസ് പരമ്പര നല്ലൊരു സംവാദ വേദിയായിരുന്നു. അതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം .... എൻ.ദിവാകരൻ
Post a Comment