'ചരിത്രസാക്ഷികൾ ' ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയിൽ(2023 ഫെബ്രുവരി 4, ശനിയാഴ്ച),അനുഭവങ്ങൾ പങ്കുവെച്ചത് കേരളകൗമുദി,വീക്ഷണം ദിനപ്പത്രങ്ങളിൽ പ്രവർത്തിച്ച, കാർട്ടൂണിസ്റ്റും ചരിത്രകാരനും കൂടിയായ പി.സുജാതൻ.
കൊല്ലം മൺട്രോത്തുരുത്ത് സ്വദേശിയായ അദ്ദേഹം ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് പത്രപ്രവർത്തനരംഗത്തേക്ക് വന്നത്.കുട്ടികളുടെ ദീപിക,ജനയുഗം,കുങ്കുമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകൾ വരച്ചുകൊണ്ടായിരുന്നു മാധ്യമബന്ധം ആരംഭിച്ചത്. കൊല്ലം എസ്.എൻ കോളേജിൽ പഠിക്കുമ്പോൾ , കലാകൗമുദിയിൽ 'വിനോദം കലാലയങ്ങളിൽ' എന്ന പംക്തിയിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. "കൊല്ലത്ത് ട്രെയിൻ ഇറങ്ങി ,അടുത്ത മൈതാനം മുറിച്ചുകടന്ന്, വേഗത്തിൽ നടക്കുകയായിരുന്ന എന്നെ ഒരു പോലീസുകാരൻ തടഞ്ഞു നിർത്തി. അടിയന്തിരാവസ്ഥക്കാലമായിരുന്നു , അത് . കള്ളവണ്ടി കയറിയതിന് പിടിക്കപ്പെടാതിരിക്കാൻ ഓടുകയാണെന്നായിരുന്നു അയാൾ വിചാരിച്ചിരുന്നത്.സീസൺ ടിക്കറ്റ് കാണിച്ചതോടെ അയാൾ വിട്ടു. അങ്ങനെ, ഒരു ഇരയെ അയാൾക്ക് നഷ്ടമായി എന്നായിരുന്നു ആ കുറിപ്പ്".അതിന് 50 രൂപ പ്രതിഫലം ലഭിച്ചു.
'സൂപ്പി' എന്ന പേരിലാണ് ജനയുഗത്തിൽ കാർട്ടൂൺ വരച്ചത്. പിന്നീട്, മനോരാജ്യത്തിൽ 'നാണുസാറും കുട്ടികളും', കലാകൗമുദിയിൽ 'ചരിത്രരേഖകൾ ' എന്നീ കാർട്ടൂൺ പരമ്പരകളും വരച്ചു.
എം.എ കഴിഞ്ഞ ഉടൻ ദി ഇന്ത്യൻ എക്സ്പ്രസ്സിനും കേരളകൗമുദിക്കും അപേക്ഷകൾ അയച്ചു. 1979 ൽ ട്രെയിനിയായി കേരളകൗമുദിയുടെ തിരുവനന്തപുരം യൂണിറ്റിൽ ചേർന്നു.അന്ന് കൊല്ലത്ത് പത്രം എന്നാൽ കേരളകൗമുദി എന്നായിരുന്നു അർത്ഥം.
മൂന്ന് വർഷത്തിനുശേഷം, 1981ൽ തൃശ്ശൂരിൽ റിപ്പോർട്ടറായി നിയമിക്കപ്പെട്ടു.യു.കെ കുമാരന്റെ പിൻഗാമിയായാണ് അവിടെ എത്തിയത്. ഏകാംഗ ന്യൂസ് ബ്യൂറോ. ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ദീപിക ലേഖകൻ ഡേവിസ് കണ്ണനായ്ക്കലിനൊപ്പം പൂത്തോളിലെ വാടക വീട്ടിൽ പ്രവർത്തിക്കുന്ന കേരളകൗമുദി ഓഫീസിലെത്തി.
"യു.കെ കുമാരനോടൊപ്പം കുറച്ചുകാലം പ്രവർത്തിക്കാനായത് വലിയ ഒരു ബഹുമതിയായിരുന്നു. അദ്ദേഹം മാർഗ്ഗദർശിയാണ്".വി.ടി വാസുദേവൻ, പവനൻ , ടി.വി കൊച്ചുബാവ തുടങ്ങിയ എഴുത്തുകാരയൊക്കെ അദ്ദേഹം പരിചയപ്പെടുത്തി. സാഹിത്യ അക്കാദമിയിൽ വരുന്ന എഴുത്തുകാരുടെ രണ്ടാം താവളമായിരുന്നു കേരളകൗമുദി ബ്യൂറോ."അവിടെ പ്രവർത്തിച്ച മൂന്നര വർഷം പത്രപ്രവർത്തനജീവിതത്തിന്റെ പുഷ്കലകാലമാണ്".
അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി . മലയാളമാസം ഒന്നാം തീയതി ക്ഷേത്ര സന്ദർശനത്തിന് അദ്ദേഹം എത്തിയിരുന്നതിനാൽ ഗുരുവായൂർ വാർത്താകേന്ദ്രമായിരുന്നു. അതിനാൽ തലേനാൾ തന്നെ അവിടെയെത്തി, പാഞ്ചജന്യത്തിൽ മുറിയെടുത്ത് താമസിക്കുക പതിവാക്കി."കരുണാകരൻ എന്തെങ്കിലും വാർത്ത സൃഷ്ടിക്കും. അദ്ദേഹത്തിന്റെ ദർശനത്തിനായി പത്രക്കാർ അവിടെ തമ്പടിച്ചു. അദ്ദേഹമാകട്ടെ ഒരുപാട് വാർത്തകൾ ഉണ്ടാക്കി സഹായിച്ചു".
ഒരിക്കൽ മഹിളാമോർച്ചക്കാർ കരുണാകരനെതിരെ ചൂലുമായി ഒരു പ്രകടനം നടത്തി. പക്ഷേ, ആ ഫോട്ടോകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എല്ലാ പത്രങ്ങളോടും അഭ്യർത്ഥിച്ചു. എല്ലാവരും കൂടിയാലോചിച്ച്, വാർത്തയിൽ നിന്ന് ആ ചിത്രം ഒഴിവാക്കി.
ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് മാത്രമായി നേർച്ചസദ്യ നൽകുന്നതിനെതിരെ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗാന്ധിയനുമായ സ്വാമി ആനന്ദതീർത്ഥൻ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷേധിച്ചപ്പോൾ, അദ്ദേഹം ഭീകരമായ മർദ്ദനത്തിന് വിധേയയനായി.അദ്ദേഹത്തിന്റെ പയ്യന്നൂർ ആശ്രമത്തെയും സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളെയും കുറിച്ച് എഴുതിയ വാർത്ത ഏറെ പ്രാധാന്യത്തോടെ വന്നു. ദളിത് നേതാവായ കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്ന് ഒരു ജാഥ ഗുരുവായിലേക്ക് പുറപ്പെട്ടു. മലയാള മാസം ഒന്നാം തീയതി ഊട്ടുപുരയിൽ കയറി തങ്ങൾ ഭക്ഷണം കഴിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് മുന്നേറിയ ജാഥയ്ക്ക് വലിയ വാർത്താപ്രാധാന്യം ലഭിച്ചു. കല്ലറ സുകുമാരനോടൊപ്പം മിശ്രഭോജനം നടത്താൻ താനും വരും എന്ന് മുഖ്യമന്ത്രി കരുണാകരൻ പ്രഖ്യാപിച്ചു. ഈ സംഭവത്തിന് സാക്ഷിയാകാൻ മാതൃഭൂമി പത്രാധിപർ എം.ഡി നാലപ്പാട് അടക്കം പ്രമുഖ മാധ്യമപ്രവർത്തകർ അവിടെ എത്തി.ഗുരുവായൂർ ഊട്ടുപുരയിൽ കല്ലറ സുകുമാരനും ജാഥാഅംഗങ്ങൾക്കുമൊപ്പം മുഖ്യമന്ത്രിയും അന്ന് സദ്യയിൽ പങ്കെടുത്തു. അതോടെ, ബ്രാഹ്മണർക്ക് മാത്രമായി നടത്തിയിരുന്ന നേർച്ചസദ്യ അവസാനിച്ചു.
മറ്റൊരിക്കൽ , ഗുരുവായൂരിൽ നിന്ന് യാദൃച്ഛികമായി വലിയൊരു വാർത്ത കിട്ടി. അത് ക്ഷേത്രത്തിന് ചുറ്റും കറങ്ങി നടന്നപ്പോഴായിരുന്നു.തെക്കേ നടയിൽ,നനഞ്ഞ ചാക്ക് കൊണ്ട് എന്തോ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ടു.അത് ഒരു ആനയുടെ പ്രതിമയാണെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.ചാക്ക് മാറ്റി നോക്കിയപ്പോൾ കണ്ടത് തുമ്പിക്കൈ. അത് ഗുരുവായൂർ കേശവന്റെ പ്രതിമയായിരുന്നു.രാഗം സ്റ്റുഡിയോക്കാരനെ കൊണ്ടുവന്ന് ,അതിന്റെ ചിത്രം എടുപ്പിച്ചു.ദേവസ്വത്തിന്റെ പി.ആർ.ഒയുമായി സംസാരിച്ചു. അതിന്റെ ശില്പി എം .ആർ .ഡി ദത്തനായിരുന്നു. അദ്ദേഹം അറിഞ്ഞാൽ, ക്ഷോഭിക്കും എന്ന് പറഞ്ഞെങ്കിലും വാർത്ത എഴുതി , അന്ന് എം.എൽ.എയായിരുന്ന രാഘവൻ പുഴക്കടവിലിന്റെ കയ്യിൽ തിരുവനന്തപുരത്തേയ്ക്ക് കൊടുത്തയച്ചു.
അടുത്ത ദിവസം , 'ആരാടാ സുജാതൻ?' എന്ന് ചോദിച്ച് , ദത്തൻ ബ്യൂറോയിൽ എത്തി .കോപമടങ്ങിയപ്പോൾ, അദ്ദേഹവുമായി ലോഹ്യത്തിലായി. തിരിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഗൂഢമന്ദസ്മിതമുണ്ടായിരുന്നു. അതെന്തിനാണന്ന് അന്ന് മനസിലായില്ല.
15 വർഷത്തിന് ശേഷം,ഈ വാർത്തയ്ക്ക് സ്തോഭജനകമായ ഒരു പിന്തുടർച്ച ഉണ്ടായി.കൊച്ചിയിലെ കണ്ടമ്പററി ആർട്ട് ഗ്യാലറിയിൽ എത്തിയ അദ്ദേഹം, വിളിച്ചു വരുത്തി, ഒരു ഫയൽ സമ്മാനിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗങ്ങളുടെ മിനുട്ട്സായിരുന്നു , അതിൽ.
ഗുരുവായൂർ സത്യഗ്രഹത്തിന്റെ അൻപതാം വാർഷികത്തിന് കെ.കേളപ്പന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു അന്നത്തെ ഭരണസമിതി തീരുമാനിച്ചത്.അന്ന് ഇ.കെ നായനായിരുന്നു മുഖ്യമന്ത്രി .നിർമ്മാണ ച്ചുമതല എം.ആർ.ഡി ദത്തനെ ഏൽപ്പിച്ചു. അദ്ദേഹത്തിന് അഡ്വാൻസും നൽകി.അപ്പോഴേക്കും ഭരണം മാറി, കെ. കരുണാകരൻ മുഖ്യമന്ത്രിയായി. പുതിയ ഭരണസമിതി കേളപ്പന്റെ പ്രതിമ വേണ്ട എന്ന് തീരുമാനിച്ചു. ഇതറിഞ്ഞ ദത്തൻ മുഖ്യമന്ത്രിയെ കണ്ട്, പരാതിപ്പെട്ടു, താൻ കാര്യങ്ങൾ പരിശോധിക്കാമെന്ന് അദ്ദേഹം വാക്ക് നൽകി. പക്ഷേ, ക്ഷേത്രത്തിൽ ഗുരുവായൂർ കേശവന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം."കേളപ്പനോടും ചരിത്രത്തോടും കാട്ടിയ അതിക്രൂരമായ നിന്ദ ആയിരുന്നു അത്". അതേക്കുറിച്ച് ,'കേളപ്പനെ കൊന്നതാര് ' എന്ന പേരിൽ കേരളകൗമുദിയിൽ വാർത്ത എഴുതി.അടുത്തകാലത്ത്, 'അഴിമുഖം ' ഓൺലൈൻ പോർട്ടൽ അത് പുനപ്രസിദ്ധീകരിച്ചു. ഇപ്പോഴും കെ.കേളപ്പന്റെ പ്രതിമ ഗുരുവായൂരിൽ സ്ഥാപിക്കപ്പെട്ടിട്ടില്ല.
" പത്രറിപ്പോർട്ട് വസ്തുതകളുടെ ആദ്യാവസാനം ആണെന്ന എന്റെ ധാരണ അതോടെയാണ് മാറിയത്. എല്ലാ റിപ്പോർട്ടുകളും യാഥാർത്ഥ്യത്തിന്റെ ബാഹ്യരൂപങ്ങൾ മാത്രമാണെന്ന വാൾട്ടർ ലിപ്മാന്റെ സൈദ്ധാന്തിക നിർവചനത്തെ സാധിക്കുന്നതാണ് ഈ സംഭവം".
ഡൽഹി ഏഷ്യാഡിലേക്ക് 32 ആനകളെ ട്രെയിനിൽ അയച്ചത് അക്കാലത്തെ കൗതുകകരമായ വാർത്തകളിൽ ഒന്നായിരുന്നു . ആദ്യമായി ആയിരുന്നു ഇത്രയും ആനകളുടെ ട്രെയിൻ സഞ്ചാരം.ആനകൾക്കൊപ്പം ആനകളുടെ ഡോക്ടറായ പണിക്കരും സഞ്ചരിച്ചു." കെ. കരുന്നാകരന്റെ ഇച്ഛാശക്തിയുടെ ഉത്തമദൃഷ്ടാന്തമായിരുന്നു അത്".
വാർത്തകൾ ചിലപ്പോൾ സമൂഹത്തിൽ ഉപകരിക്കുന്ന രീതിയിൽ സൃഷ്ടിപരമാകാറുണ്ട് .തൃശ്ശൂരിലെ കുരിയച്ചിറയിൽ നിർമ്മാണത്തിലിരുന്ന ഒരു സ്കൂൾ കെട്ടിടം തകർന്ന്, 10 കുട്ടികൾ മരിച്ചതിന്റെ വാർത്തകൾ അത്തരത്തിലുള്ളതാണ്. മരിച്ചവരിൽ തൃശൂർ ജില്ലാആശുപത്രിയിലെ ഒരു ഡോക്ടറുടെ മകനും ഉണ്ടായിരുന്നു. ഒരു മെഡിക്കൽ കോളേജ് ഉണ്ടായിരുന്നെങ്കിൽ, കുറച്ചു കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് പൊതുജനവികാരം ഉണ്ടായി. അതേക്കുറിച്ച് റിപ്പോർട്ടുകൾ എഴുതി.ലോനപ്പൻ നമ്പാടൻ ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ചു. ഇതെത്തുടർന്ന് മുളങ്കുന്നത്തുകാവിൽ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചു.
വിവർത്തകനായ ആർ. ഇ ആഷർ 1982ൽ തൃശ്ശൂരിൽ വന്നപ്പോൾ , അദ്ദേഹവുമായി അഭിമുഖം നടത്തി.ഒ.എൻ.വി കുറുപ്പ് ആയിരുന്നു അതിന് വഴിയൊരുക്കിയത്. 'പടിഞ്ഞാറ് നിന്ന് വന്ന സഹൃദയപ്പക്ഷി' എന്ന പേരിൽ അത് പ്രസിദ്ധീകരിച്ചു. ആദ്യമായാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ തന്നെ വന്ന് കാണുന്നതെന്ന് ആഷർ പറഞ്ഞു.
വടക്കേക്കോട്ടയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ,രോഗം ഭേദമായിട്ടും ഏറ്റെടുക്കാനാരുമില്ലാതെ കഴിഞ്ഞവരെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ട് അന്ന് ഏറെ ശ്രദ്ധ നേടി. അവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ നടപടിയെടുത്തു.
കേരള സാഹിത്യ അക്കാദമിക്ക് സമീപമുള്ള റോഡിൽ ,അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ആരംഭിച്ച അഴിമതി നിരോധന കമ്മീഷനെ കുറിച്ചുള്ളതാണ് അക്കാലത്തെ മറ്റൊരു റിപ്പോർട്ട്.മങ്കട രവിവർമ്മ സംവിധാനം ചെയ്ത ചിത്രമായ 'നോക്കുകുത്തി'യെ കുറിച്ചുള്ള വാർത്തയ്ക്ക് പിന്നാലെ ,കമ്മീഷന്റെ ബോർഡിന്റെ ചിത്രം സഹിതം നൽകിയ വാർത്തയുടെ തലക്കെട്ട് ഇതായിരുന്നു :അഴിമതി നിരോധനം എന്ന നോക്ക്കുത്തി .
ഒരിക്കൽ ഗുരുവായൂരേക്കുള്ള ഒരു യാത്രയിൽ നിന്ന് കൗതുകകരമായ ഒരു വാർത്ത വീണു കിട്ടി.അതിലെ കിളി ഒരു കുട്ടിയായിരുന്നു. 9 വയസ്സുള്ള, മീശ മുളക്കാത്ത കിളിക്കുറിച്ച് ഫോട്ടോ സഹിതം നൽകിയ വാർത്തയെ തുടർന്ന് ബസിനെതിരെ നിയമ നടപടി വന്നു.
തൃശ്ശൂരിൽ നിന്ന് കണ്ണൂർ ബ്യൂറോയിലേക്കാണ് പിന്നെ നിയമിക്കപ്പെട്ടത് അക്കാലത്ത് തന്നെയായിരുന്നു വിവാഹവും.അന്നത്തെ മന്ത്രി കെ .പി നൂറുദീനിന്റെ നാവിൽ നിന്ന് വീണ് കിട്ടിയ ഒരു സ്ക്കൂപ്പുണ്ട്.'ഇനി നിങ്ങൾക്ക് വലിയ ജില്ലയൊന്നും നോക്കേണ്ടി വരില്ല' എന്ന് അദ്ദേഹം പറഞ്ഞതിന് പിന്തുടർന്നായിരുന്നു , പുതിയ ജില്ലയുടെയും കാഞ്ഞങ്ങാട് താലൂക്കിന്റെയും രൂപവൽക്കരണ വാർത്ത കണ്ടെത്തിയത്. കാസർക്കോട് ജില്ല വരുന്നു എന്ന ആ വാർത്ത വലിയ ലേഖനമായാണ് എഡിറ്റോറിയൽ പേജിൽ പത്രം നൽകിയത്..
കണ്ണൂരിൽ ഒരു കച്ചേരി നടത്താൻ വന്ന ഡോ.എം.ബാലമുരളികൃഷ്ണയുമായി അക്കാലത്ത് അഭിമുഖ സംഭാഷണം നടത്തിയതാണ് മറക്കാനാവാത്ത മറ്റൊന്ന്. ഒരു അപൂർവ്വ രാഗം താൻ കണ്ടുപിടിച്ചു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെക്കുറിച്ച് വിവാദങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. ഇനി താൻ കച്ചേരികൾ പാടില്ല എന്ന് അദ്ദേഹം അഭിമുഖത്തിൽ പ്രഖ്യാപിച്ചു.പയ്യാമ്പലത്തെ കടൽതീരത്ത് കൊണ്ടുപോയി ,സാഗരത്തിന് നേരെ കൈകളുയർത്തി അദ്ദേഹം പാടുന്ന ഒരു ചിത്രവും എടുത്തു.അവിടുത്തെ പ്രാദേശിക ഫോട്ടോഗ്രാഫറായ വിനയന്റെ ആ ചിത്രം ഇപ്പോഴും പല പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർ പല വാർത്തകളും നൽകാറുണ്ട്.റിപ്പർ ചന്ദ്രൻ പറശ്ശിനിക്കടവിൽ ചിലരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വാർത്ത അന്നത്തെ ഒരു ഡി.വൈ.എസ്.പി നൽകിയപ്പോൾ അവിടെ ആദ്യം എത്തി , രക്തത്തിൽ കുളിച്ചു കിടക്കുന്നവരുടെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു.പാനൂർ എസ്.ഐ ആയിരുന്ന സോമൻ പോലീസ് സ്റ്റേഷനിൽ വെടിയേറ്റ് മരിച്ച കേസിന്റെ വിചാരണ, കോഴിക്കോട് എഡിഷനിൽ പൂർണ്ണമായി, പദാനുപദം നൽകി. സഹപ്രവർത്തകരായ ഏഴ് പൊലീസുകാരായിരുന്നു , പ്രതികൾ .
രാഷ്ട്രീയാതിപ്രസരം കാരണം കണ്ണൂരിലെ മാങ്ങാട്ട്പറമ്പിൽ ആരംഭിക്കാനിരുന്ന ഒരു കെമിക്കൽ കമ്പനി പൂട്ടിപ്പോയ കഥയും പി.സുജാതൻ വിവരിച്ചു.ഉദ്ഘാടനത്തിന് മുമ്പ് , പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കൾ കമ്പനിയുടെ മുന്നിൽ ഒരു തലയോട് വരച്ചുവച്ച് , അതിനെതിരെ പ്രചാരണം ആരംഭിച്ചു .ഉടമസ്ഥരെ ചെന്ന് കണ്ട്, വസ്തുതകൾ പഠിച്ച്, 'ഭീതി പരത്തുന്ന അഭ്യൂഹ പ്രചാരണങ്ങൾ പ്രചാരണം' എന്ന പേരിൽ വാർത്ത നൽകി.ശാസ്ത്ര സാഹിത്യ പരിഷത്തും കമ്പനിക്കെതിരെ രംഗത്തുവന്നു.കമ്പനിക്കുവേണ്ടി കാശ് വാങ്ങിയാണ് വാർത്ത താൻ എഴുതുന്നതെന്ന് അവർ ആരോപിച്ചപ്പോൾ , പിണറായി വിജയനെ ചെന്നുകണ്ടു. വാർത്തകൾ പരിശോധിച്ച അദ്ദേഹം, അവ സത്യമാണെന്ന് പറഞ്ഞു. പക്ഷേ, പാർട്ടിക്ക് ചെറുപ്പക്കാരെ പിന്തുണയ്ക്കേണ്ടി വരും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അങ്ങനെ, കമ്പനി പൂട്ടി. പിന്നീട് അതുവഴി പോയപ്പോൾ , ആ കെട്ടിടത്തിൽ കണ്ണൂർ സർവ്വകലാശാലയുടെ വനിതാഹോസ്റ്റൽ തുടങ്ങിയതായി അറിഞ്ഞു.
ഏഴിമലയിൽ നാവിക അക്കാദമി വരുന്നതിനെക്കുറിച്ചുള്ള വാർത്ത ലഭിച്ചത് ഫ്രെഡി എന്ന ഒരു ഫ്രഞ്ച് സന്യാസിയിൽ നിന്നാണ്.നിത്യ ചൈതന്യ യതിയുടെ ആശ്രമത്തിൽ ഉണ്ടായിരുന്ന അദ്ദേഹം അവിടെ നിന്ന് മാറി, രാമന്തളി പഞ്ചായത്തിൽ ഒരു ആശ്രമം സ്ഥാപിച്ചു. അവിടെ എത്തിയപ്പോഴാണ് തൊട്ടടുത്ത ഏഴിമലയിൽ നാവിക അക്കാഡമി സ്ഥാപിക്കുന്നതിന് സ്ഥലം എടുക്കുന്നതായി അദ്ദേഹം അറിയിച്ചത്. അതിന്റെ ഫോട്ടോകൾ എടുത്ത് ,ആദ്യ വാർത്ത നൽകി.
1987 ലെ നിയമസഭാതെരഞ്ഞെടുപ്പിലെ ഒരു ചിത്രം വലിയ വിവാദമായ കഥയുമുണ്ട്. പേരാവൂരിൽ കടന്നപ്പള്ളി രാമചന്ദ്രനും കെ.പി നൂറുദീനുമായിയിരുന്നു എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ .പ്രചാരണം റിപ്പോർട്ട് ചെയ്യാനായി ഇരിട്ടി ഗസ്റ്റ് ഹൗസിൽ താമസിച്ചു. രണ്ടു സ്ഥാനാർത്ഥികളും അവിടെയുണ്ടായിരുന്നു. മുൻ കോൺഗ്രസുകാരായ ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറപ്പെടും മുമ്പ് പരസ്പരം ആശ്ലേഷിക്കുന്ന ഒരു ഫോട്ടോ എടുത്തു. അത് പത്രത്തിന്റെ ഒന്നാം പേജിൽ വന്നപ്പോൾ കടന്നപ്പള്ളി കുപിതനായി.'ഞാൻ തോറ്റാൽ അതിന്റെ ഉത്തരവാദി നിങ്ങളാണ്' എന്ന് അദ്ദേഹം പറഞ്ഞു.13,000 വോട്ടിനാണ് നൂറുദീൻ അവിടെ വിജയിച്ചത്. ഇതിനെതിരെ കടന്നപ്പള്ളി തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തപ്പോൾ ഈ പടവും വാർത്തയും തന്റെ സാധ്യതകൾ കുറച്ചു എന്ന് വാദിച്ചു.കോടതിയിൽ നിന്ന് സമൻസ് ഒന്നും ലഭിച്ചില്ല . ആ കേസ് തള്ളിപ്പോവുകയും ചെയ്തു.
കണ്ണൂരിൽ നിന്ന് കോഴിക്കോട് ഡിസ്കിലേക്കാണ് പോയത്. അന്ന് അവിടെ എൻ പി മുഹമ്മദ് റസിഡന്റ് എഡിറ്റർ.പി.ജെ മാത്യുവായിരുന്നു ആദ്യം ന്യൂസ് എഡിറ്റർ.ഒപ്പം , ചീഫ് സബ് എഡിറ്റർമാരായി യു.കെ കുമാരൻ , അബ്ദുൽ റഹ്മാൻ . പിന്നെ, രവി മേനോൻ ,കെ . എ ആൻറണി, കെ.പി രാജീവൻ ,ഡി. പ്രദീപ്കുമാർ , കെ.ആർ. ജ്യോതിഷ്, കുറച്ചുകാലത്തേക്ക് എ.സോമൻ ,ജെ. രഘു തുടങ്ങിയവർ. എൻ.എൻ സത്യവ്യതൻ ന്യൂസ് എഡിറ്ററായിരുന്ന കാലത്ത് വാർത്തയിലുള്ള വ്യക്തികളെക്കുറിച്ച് പ്രൊഫൈലുകൾ എഴുതി. വി.പി.സിങ്ങിനെക്കുറിച്ചുള്ളതായിരുന്നു , ആദ്യത്തേത്(തന്നെ മാദ്ധ്യമ അദ്ധ്യാപകനാക്കിയതും എൻ.എൻ സത്യവ്രതനാണെന്ന് പി.സുജാതൻ പറഞ്ഞു. അദ്ദേഹമാണ് മീഡിയ അക്കാദമിയിലേക്ക് ഗസ്റ്റ് ലക്ചററായി ക്ഷണിച്ചത്. അവിടെ 30 വർഷം പൂർത്തിയാക്കി , അധ്യാപനം അവസാനിപ്പിച്ചു).
1992 ൽ കൊച്ചിയിൽ ന്യൂസ് റിപ്പോർട്ടറായി എത്തി.കെ.പി.സി.സി ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറിയ കാലം. വയലാർ, രവി എ. കെ ആൻറണിയെ തോൽപ്പിച്ച പ്രക്ഷുബ്ധമായ രാഷ്ട്രീയകാലാവസ്ഥ ."പക്ഷേ, കെ.പി.സി.സി എക്സിക്യൂട്ടീവ് തീരുമാനങ്ങൾ ഒരു ഫോൺകോളിന്റെ അകലത്തിൽ എനിക്ക് കിട്ടുമായിരുന്നു, അന്ന്. അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള ഒരു യോഗത്തിൽ ഇങ്ങനെ പറഞ്ഞു: ഇവിടെ ഒരു അദൃശ്യാംഗമുണ്ട് -അത് പി.സുജാതനാണ്".
അക്കാലത്ത് 10 വർഷത്തോളം കോൺഗ്രസ് ,കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ വിശകലനം ചെയ്തുകൊണ്ട് കലാകൗമുദിയിലും തുടർച്ചയായി ലേഖനങ്ങൾ എഴുതി. അതിനു കാരണം എൻ.ആർ.എസ് ബാബു ആയിരുന്നു. രാഷ്ട്രീയ ലേഖനങ്ങൾക്ക് സാഹിത്യ ഭംഗിയുള്ള ഭാഷ ഉപയോഗിച്ചു. അത് വായനക്കാർക്കിടയിൽ സ്വീകരിക്കപ്പെട്ടു. പ്രൊഫ.കെ.പി. അപ്പൻ അതെക്കുറിച്ച് പരാമർശിച്ചത് സന്തോഷം നൽകി.
അന്നെഴുതിയ ഒരു ലേഖനത്തിന്റെ പേരിൽ സക്കറിയ വക്കീൽ നോട്ടീസ് അയച്ച സംഭവവും പി.സുജാതൻ അനുസ്മരിച്ചു.'ഓരോ പുസ്തകമിറങ്ങുമ്പോഴും ഏതെങ്കിലും തരത്തിൽ വിവാദം ഉണ്ടാക്കി ശ്രദ്ധ നേടുന്ന സക്കറിയെ പോലെ ...'എന്ന ഒരു പരാമർശം ഒരു രാഷ്ട്രീയ ലേഖനത്തിൽ ഉണ്ടായിരുന്നു. അതെക്കുറിച്ച് പത്രാധിപർക്ക് അദ്ദേഹം കത്തയച്ചു. അപ്പോൾ ,കൂടുതൽ ഗവേഷണം നടത്തി ,അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പത്ത് വിവാദങ്ങൾ കണ്ടെടുത്തു. അവയെല്ലാം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇറങ്ങുന്നതിനു മുമ്പായിരുന്നു. കത്തിനോടൊപ്പം ഇവ കൂടി നൽകണോ എന്ന് പത്രാധിപർ ചോദിച്ചപ്പോൾ അദ്ദേഹം പിൻവാങ്ങി.
എൻ.ആർ.എസ്.ബാബു കലാകൗമുദി വിട്ടതോടെയാണ് അതിൽ എഴുതുന്നത് പൊടുന്നനെ അവസാനിച്ചത്.
സാഹിത്യ സംബന്ധിയായ ചില പ്രത്യേക വാർത്തകളും അക്കാലത്ത് കിട്ടി. വിശ്വപ്രസിദ്ധ നാടക സംവിധായകൻ പീറ്റർ ബ്രൂക്കുമായി സംസാരിച്ചപ്പോൾ രാമായണത്തെയും മഹാഭാരതയും ആസ്പദമാക്കി അദ്ദേഹം നാടകങ്ങൾ ചെയ്യുന്ന വാർത്ത ലഭിച്ചു. മല്ലിക സാരാഭായി സീതയായി രംഗത്തുവരുന്നതും വാർത്തയായി.
കേരളത്തെ പിടിച്ചുകുലുക്കിയ അഭയ കേസിൽ വൈദികർ ഉൾപ്പെടെയുള്ളവർ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത കിട്ടിയിരുന്നു. പക്ഷേ, ഉന്നതനായ ഒരു മുൻ ഗവർണർ ഇടപെട്ട് അവരെ രക്ഷിച്ചു . അതേ ആൾക്കാരെ തന്നെയാണ് പിന്നീട് സി.ബി.ഐ കേസിൽ പ്രതികളാക്കിയത് . മറ്റ് മാദ്ധ്യമങ്ങൾ നിശബ്ദത പാലിച്ചപ്പോൾ ,മൂവാറ്റുപുഴ ആർ.ഡി.ഒയായിരുന്ന പി.എസ് സന്തോഷിന്റെ ദുരൂഹമരണത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ തുടർച്ചയായി എഴുതി.
മാധവിക്കുട്ടിയുടെ മതംമാറ്റത്തെക്കുറിച്ചുള്ള വാർത്തയും പുറത്തുകൊണ്ടുവന്നു. അതിനെ തുടർന്ന് കുറച്ചു ദിവസം നിർബന്ധിത അവധിയിൽ അജ്ഞാതവാസം നടത്തേണ്ടിവന്നു. മതം മാറ്റത്തിന്റെ കാരണങ്ങളക്കുറിച്ചുള്ള വിശദാംശങ്ങൾ ലീലാ മേനോൻ മുഖേനയാണ് ശേഖരിച്ചത്.മതം മാറി, അവർ കമല സുരയ്യ ആയതിനു ശേഷം അതിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് കലാകൗമുദിയിൽ എഴുതിയ എട്ട് പേജ് റിപ്പോർട്ടിൽ സമദാനിയുടെ പേര് എഴുതി.
ആദ്യവാർത്ത പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം മാനേജ്മെൻറ് ആവശ്യപ്പെട്ട പ്രകാരം കേരളം വിട്ടു.ഒരു കാറിൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിലേക്ക് പോയി. അതിർത്തിയിലെ ചെക്ക് പോസ്റ്റിനടുത്ത് വച്ച് ബംഗാളികളായ തൊഴിലാളികളെ കണ്ടു.കൂലി തീരെ കുറഞ്ഞ ബംഗാളിൽ നിന്ന് തൊഴിൽ തേടി എത്തിയവരായിരുന്നു അവർ.'കേരളം ബംഗാളികളുടെ ഗൾഫാകുന്നു ' എന്ന പേരിൽ കലാകൗമുദിയിൽ റിപ്പോർട്ട് എഴുതി. പക്ഷേ ,അന്ന് അത് ആരും വിശ്വസിച്ചില്ല. ഇടതു സർക്കാരിനെതിരായ ഗൂഢാലോചനയായിപ്പോലും അത് വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് ,നക്സൽ ബാരിയിൽ പോയപ്പോൾ , അവിടെ പനങ്കള്ള് വിൽക്കുന്ന ഷാപ്പിൽ അബ്രാഹ്മണർക്ക് ചിരട്ടയിൽ കള്ള് നൽകുന്നത് കണ്ട് ഞെട്ടി. കമ്മ്യൂണിസ്റ്റ് തുടർഭരണത്തിന്റെ ദുരന്തം വ്യക്തമാക്കുന്ന സംഭവമായിരുന്നു അതും.ദശാബ്ദങ്ങൾ ഭരിച്ചിട്ടും ,നക്സൽബാരി കലാപം നടന്ന ഗ്രാമത്തിൽ പോലും , ഇത്തരം സാമൂഹിക അനീതികൾ പരിഹരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയാഞ്ഞതിനെക്കുറിച്ചും എഴുതി.
മാധവിക്കുട്ടിയുടെ ഒരു നോവൽ പൂർത്തീകരിക്കാൻ കാരണക്കാരനായ കഥയും പി.സുജാതൻ വിവരിച്ചു. രക്തക്കറബി (അരുളിപ്പൂക്കൾ) എന്ന പേരിൽ കറൻറ് വാരികയിൽ വർഷങ്ങൾക്കു മുമ്പ് ഇംഗ്ലീഷിൽ അവർ ഒരു നോവൽ എഴുതിയിരുന്നു . കോളേജ് ലൈബ്രറിയിൽ നിന്ന് അത് വായിച്ചിരുന്നു. ആറു ലക്കം മാത്രം പ്രസിദ്ധീകരിച്ച ശേഷം,മാനേജ്മെൻറ്മായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്ന് നിർത്തുകയായിരുന്നു. അത് പൂർത്തിയാക്കാൻ പറ്റുമോ എന്ന് അവരോട് ചോദിച്ചു . അപ്പോൾ, ഒന്നും എഴുതാൻ വയ്യ ;ഒരു സഹായിയെ തന്നാൽ ആലോചിക്കാം എന്നായിരുന്നു ഉത്തരം.വിജയലക്ഷ്മിയെ നിർദ്ദേശിച്ചു. പക്ഷേ ,നോവൽ എഴുതാൻ താൻ തന്നെ ഒരാളെ കണ്ടെത്തിയെന്ന് അവർ അറിയിച്ചു. അത് കെ.എൽ മോഹനവർമ്മയായിരുന്നു. അദ്ദേഹവുമായി ചേർന്ന് അവർ അത് മലയാളത്തിലെഴുതി ,പൂർത്തിയാക്കി. അമാവാസി എന്ന പേരിൽ കലാകൗമുദിയാണ് നോവൽ പ്രസിദ്ധീകരിച്ചത്. അവരുടെ അവസാന നോവൽ."അതിൻറെ പ്രതിഫലവും അവർക്ക് നേരിട്ട് ഞാൻ തന്നെ കൊണ്ടുപോയി കൊടുത്തു. പക്ഷേ, നോവൽ പുസ്തകം ആക്കിയപ്പോൾ ,'ഞാൻ പോലും മറന്ന കഥ ഓർമ്മിപ്പിച്ച്, എഴുതി പൂർത്തിയാക്കാൻ പ്രേരിപ്പിച്ച കലാകൗമുദി പത്രാധിപർ എം.എസ് മണിക്ക് നന്ദി'എന്നാണ് അവർ ആമുഖത്തിൽ രേഖപ്പെടുത്തിയത്".
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി.എച്ച്. ഡിക്കാരെ തഴഞ്ഞ്, എം.എ പരീക്ഷ എഴുതി , ഫലം കാത്തുനിൽക്കുന്ന ആളിനെ നിയമിച്ചതിനെ കുറിച്ച് നൽകിയ വാർത്തയാണ് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട മറ്റൊന്ന്. അത് നിയമനടപടികളിൽ എത്തി.തുടർന്നുണ്ടായ കേസിൽ, 33 അധ്യാപകരുടെ നിയമന ലിസ്റ്റ് തന്നെ കേരള ഹൈക്കോടതി റദ്ദാക്കി .
പ്രസിദ്ധീകരിക്കപ്പെടാതെ പോയ വലിയ ഒരു സ്കൂപ്പുമുണ്ട് പി. സുജാതന്റെ ഓർമ്മയിൽ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊച്ചി സന്ദർശിക്കുമ്പോൾ സഞ്ചരിക്കേണ്ടിയിരുന്ന വൈക്കിങ് ഹെലികോപ്റ്റർ തലേനാൾ പരീക്ഷപ്പറക്കലിൽ തകർന്നതിനെക്കുറിച്ചായിരുന്നു ആ വാർത്ത. ഇന്ദിരാഗാന്ധിയെ വധിക്കാൻ നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു ആ ദുരന്തം എന്ന് സൂചനയുണ്ടായിരുന്നു. പക്ഷേ, പ്രതിരോധകാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ നൽകേണ്ട എന്നായിരുന്നു പത്രാധിപ സമിതി തീരുമാനിച്ചത്.
2007 ൽ കേരള കൗമുദിയിൽ നിന്ന് രാജിവച്ചു. എന്തുകൊണ്ട് രാജിവച്ചു എന്ന് ടി.പത്മനാഭൻ ചോദിച്ചിരുന്നു ."പപ്പേട്ടനോട് അന്നു പറഞ്ഞ ഉത്തരത്തിൽ എല്ലാമുണ്ട്; 'ആനയുടെ വാലാകുന്നതിലും ഭേദം ഉറുമ്പിന്റെ തലയാകുന്നതാണ്'.അടുത്ത കാലത്ത് സാഹിത്യവിമർശം പത്രാധിപർ നടത്തിയ അഭിമുഖത്തിൽ ഇതു കൂടി പറഞ്ഞു;'അന്ന് രാജി വച്ചില്ലായിരുന്നുവെങ്കിൽ, ഹാർട്ട് അറ്റാക്ക് വന്നു ഇല്ലാതായി പോകുമായിരുന്നു".
രാജിവച്ചതറിഞ്ഞ് ബെന്നി ബഹനാനും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു. അവരാണ് വീക്ഷണത്തിലേക്ക് ക്ഷണിച്ചത്. അന്ന് കെ.എൽ മോഹനവർമ്മയായിരുന്നു പത്രാധിപർ.പൊളിറ്റിക്കൽ എഡിറ്ററായി ആറര വർഷം അവിടെ പ്രവർത്തിച്ചു.എഡിറ്റോറിയൽ പേജിന്റെ ചുമതല വഹിച്ചു."അവർ അനുവദിച്ചുതന്ന സ്വാതന്ത്ര്യം കൃതജ്ഞതാപൂർവ്വം ഓർക്കുന്നു .എന്താണ് എഴുതാൻ പോകുന്നതെന്ന് ഒരിക്കൽ പോലും ആരും ചോദിച്ചില്ല.ഒറ്റത്തവണ മാത്രമാണ് ഒരു നിർദ്ദേശം വന്നത്".
സുകുമാർ അഴീക്കോടിന് പനമ്പള്ളി അവാർഡ് നൽകാൻ തീരുമാനിച്ചിരുന്നു . അദ്ദേഹം സമ്മതവും അറിയിച്ചിരുന്നു .പക്ഷേ, ഏതോ അജ്ഞാതകേന്ദ്രത്തിൽ നിന്നുള്ള സമ്മർദ്ദം കാരണം അദ്ദേഹം പിൻവാങ്ങി. ' വെൻട്രിലോക്കിസം' എന്ന പേരിൽ അദ്ദേഹം മാതൃഭൂമി ദിനപ്പത്രത്തിൽ കോൺഗ്രസിനെയും സോണിയ ഗാന്ധിയെയും വിമർശിച്ചുകൊണ്ട് ഒരു ലേഖനം എഴുതി. അതിനു മറുപടിയായി വീക്ഷണത്തിൽ, 'സുകുമാർ അഴീക്കോട് വിമർശിക്കപ്പെടുന്നു' എന്ന പേരിൽ മുഖപ്രസംഗം എഴുതി.വിമർശന രംഗത്തെ മിന്നാമിനുങ്ങ് മാത്രമാണ് അദ്ദേഹം എന്ന രൂക്ഷമായ വിമർശനവും അതിലുണ്ടായിരുന്നു . അന്ന് അഴീക്കോടിനെ പ്രതിരോധിക്കാൻ കെ. പി അപ്പനെപ്പോലുള്ളവർ പോലും മുന്നോട്ട് വന്നു.
രാഷ്ട്രീയപ്പാർട്ടിപ്പത്രങ്ങൾ വിഷയമാക്കാത്ത ധാരാളം കാര്യങ്ങൾ അക്കാലത്ത് വീക്ഷണം പത്രത്തിൽ മുഖപ്രസംഗങ്ങളായി .ദൈവകണത്തെയും നോക്കുകൂലിയെയും കുറിച്ചുള്ള മുഖപ്രസംഗങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചു.ബെന്നി ബഹനാൻ എം.എൽ.എ ആയപ്പോൾ , പകരം മാനേജിങ്ങ് ഡയറക്ടറായി വന്ന എ സി ജോസിന്റെ കാലത്ത്, 2014 മാർച്ചിൽ, വീക്ഷണത്തിൽ നിന്ന് പിരിഞ്ഞു.
അതിനു ശേഷം ടെലിവിഷൻ ചർച്ചകളിൽ കുറച്ചുകാലം പങ്കെടുത്തിരുന്നു . പക്ഷേ, അത് നിർത്തി. വളരെ സീരിയസായ രാഷ്ട്രീയം ഈ ചർച്ചകളിൽ അസ്തമിച്ചതാണ് കാരണം.
അടുത്തിടെ ഇറങ്ങിയ തന്റെ പുസ്തകത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.കേണൽ ജോൺ മൺട്രോയുടെ പേരിൽ അറിയപ്പെടുന്ന ദ്വീപിന്റെ ചരിത്രമാണ് ദ്വൈപായനം എന്ന ചരിത്രാഖ്യായിക . മുമ്പ് , തിരുവതാംകൂർ, കൊച്ചി രാജ്യങ്ങളുടെ റസിഡന്റും ദിവാനുമായി വന്ന മൺട്രോയുടെ ഭൂതകാലത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആ പുസ്തകം.അതിനായി സ്ക്കോട്ട്ലന്റിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്.
പാരമ്പര്യാധിഷ്ഠിമായ, ഈ രൂപത്തിലുള്ള , മാധ്യമപ്രവർത്തനത്തിന്റെ കാലം അസ്തമിച്ചുവെന്ന് പി.സുജാതൻ പറഞ്ഞു. ഡിജിറ്റൽ ഓൺലൈൻ മാധ്യമങ്ങൾക്ക് അനന്ത സാധ്യതകളാണുള്ളത് .കൊറിയൻ ഭാഷയിൽ ,സോളിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഓ മൈ ന്യൂസ് 'എന്ന പ്രസിദ്ധീകരണം പൗരപത്രപ്രവർത്തനത്തിന്റെ ഉദാത്തമായ മാതൃകയാണ് .സർക്കാരിന്റെ പരസ്യം സ്വീകരിക്കാതെ, ഒരു പ്രീണനത്തിനും വിധേയമാകാതെ, ഇറങ്ങുന്ന ആ പ്രസിദ്ധീകരണം കൊറിയയിലെ മറ്റു മുഴുവൻ പത്രങ്ങളെയും പിന്നിലാക്കുകയും ഉള്ളടക്കത്തെ അപ്പാടെ മാറ്റിമറിക്കുകയും ചെയ്തു. അതേപോലെ പുതിയ മാധ്യമ പരീക്ഷണങ്ങൾക്ക് ഇന്ത്യയിലും സാധ്യതയുണ്ട്." മുൻപ് പടിഞ്ഞാറൻ രാജ്യങ്ങളിലായിരുന്നു പുതിയ മാദ്ധ്യമ പരീക്ഷണങ്ങൾ നടന്നിരുന്നത്. ഇപ്പോഴിതാ, ഏഷ്യയിലെ ചെറിയൊരു രാജ്യത്ത് പുതിയ മാദ്ധ്യമസൂര്യൻ ഉദിച്ചിരിക്കുന്നു".
"ചരിത്രത്തോടൊപ്പം ജീവിച്ചുകൊണ്ട് , അതിന്റെ രചയിതാവും വ്യാഖ്യാതാവുമാകാൻ മാധ്യമപ്രവർത്തകർക്ക് മാത്രമേ കഴിയൂ",പി.സുജാതൻ പറഞ്ഞു.
ചർച്ചയിൽ അഡ്വ.ഡി.ബി ബിനു, പത്മനാഭ മല്യ എന്നിവർ പങ്കെടുത്തു.ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി .
ഈ പരിപാടിയുടെ ശബ്ദ ലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/3FrFkKlo_Ps
(uploaded by Shibu Pm )
No comments:
Post a Comment