‘വര-മൊഴിസാക്ഷ്യം' പരമ്പര ആറാം ഭാഗത്തിൽ(ക്ളബ് ഹൗസ് മീഡിയ റൂം, സെപ്തം. 10,2022) അതിഥികളായെത്തിയത് രേഖാചിത്രകാരന്മാരും പെയിൻ്റർമാരുമായ സി. ഭാഗ്യനാഥും അജയനും.
തലശ്ശേരി സ്വദേശിയായ സി. ഭാഗ്യനാഥ്,തലശ്ശേരി സ്കൂൾ ഓഫ് ആർട്സ് പഠനത്തിന് ശേഷം,തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്ന് പെയിൻ്റിങ്ങിൽ ബി. എഫ്. എയും ഹൈദരബാദിലെ സരോജിനി നായിഡു സ്കൂൾ ഓഫ് പെർഫോമിങ്ങ് ആർട്ട്സ് ആൻ്റ് ഫൈൻ ആർട്ട്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇരുപത് വർഷത്തിലേറെയായി രേഖാചിത്രരംഗത്തുള്ള അദ്ദേഹം മുഴുവൻ സമയം ചിത്രകലാ പ്രവർത്തനത്തിലേർപ്പെട്ട്, കൊച്ചിയിൽ ജീവിക്കുന്നു.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കഥകൾ വായിച്ചും അവയുടെ ചിത്രീകരണങ്ങൾ കണ്ടുമാണ് വളർന്നത്.കെ. സി. എസ് പണിക്കരുടെ ശിഷ്യർ,എം. വി ദേവൻ, നമ്പൂതിരി, എ. എസ് തുടങ്ങിയവരുടെ വരകൾ ആകർഷിച്ചു.
മാധ്യമം ആഴ്ച്ചപ്പതിപ്പിലാണ് ആദ്യമായി രേഖാചിത്രങ്ങൾ വരച്ചത്-എൻ. പ്രഭാകരൻ്റെ ‘തിയ്യൂർ രേഖകൾ'ക്ക്. “എൻ്റെ ചിത്രംവരകൾ കണ്ട്, പത്രാധിപരുടെ ചുമതല വഹിച്ചിരുന്ന കമൽറാം സജീവ്, അവസരം നൽകുകയായിരുന്നു".
*****************************
പരിചിതമായ മങ്ങാടും പരിസരപ്രദേശങ്ങളും അവിടുത്തെ പുരാവൃത്തങ്ങളും ചിത്രീകരിച്ചു. തുടർന്ന്, ‘ബുധിനി', ‘മുറിനാവ്', ‘പച്ച, മഞ്ഞ,ചുവപ്പ്', 'നൃത്തം ചെയ്യുന്ന കുടകൾ',(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ), 'കുട നന്നാക്കുന്ന ചോയി', 'ദിശ','ആരാച്ചാർ ','ഭാരത പ്രദർശനശാല ','സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി',ഐസ്',(മാധ്യമം ആഴ്ചപ്പതിപ്പ് ),'ആത്മ ഛായ'(ദേശാഭിമാനി ആഴ്ചപ്പതിപ്പ് )തുടങ്ങിയ നോവലുകൾക്കും, അനവധി ചെറുകഥകൾക്കും ചിത്രങ്ങൾ വരച്ചു.
“നോവലുകൾകൾ വായിച്ച് ,എഴുത്തുകാരുമായി നിരന്തരമായി സംസാരിച്ച ശേഷമാണ് വരയ്ക്കുക. എഴുത്തുകാരുടെ സമീപനങ്ങൾ മനസിലാക്കുക പ്രധാനമാണ്”.
‘ആരാച്ചാരി'ലെ മുഖ്യ സ്ത്രീകഥാപാത്രത്തെ വരച്ചില്ല. പകരം,ബലിയാടായിത്തീരുന്ന ആ സ്ത്രീയുടെ മാനസികാവസ്ഥ ചിത്രീകരിക്കാൻ കാളീക്ഷേത്രത്തിൽ ബലിനൽകാൻ കൊണ്ടുവന്ന ബലിയാടിനെയാണ് ചിത്രീകരിച്ചത്. രണ്ടു കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ,വരകളിലൂടെ അതിൻ്റെ ഉള്ളടക്കത്തിലേക്ക് കടക്കാനാണ് ശ്രമിക്കുക.“എം മുകുന്ദൻ്റെ ‘കുട നന്നാക്കുന്ന ചോയി'യിൽ പരിചിതമായ മാഹിയിലെ സാധാരണക്കാരുടെ വേഷഭൂഷാദികൾ,ഭാവങ്ങൾ, ശരീരചലനങ്ങൾ, പ്രാദേശികഭാഷ തുടങ്ങിയവ ചിത്രീകരിച്ചു.“കഥയുടെ പിൻബലമില്ലാതെ തന്നെ നിലനിൽപ്പുള്ളതാണ് ഈ ചിത്രങ്ങൾ".
‘ബുധിനി', ‘ആരാച്ചാർ’ എന്നീ നോവലുകളുടെ പ്രകാശനത്തിന്, പ്രസാധകർ ഈ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ഇവ പുസ്തകങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
സങ്കീർണ്ണമായ മാനസികാവസ്ഥകളുള്ള ‘ഒരു മലയാളി ഭ്രാന്തൻ്റെ ഡയറി' നോവൽ പുസ്തകത്തിനും ‘പച്ചക്കുതിര’യിൽ ആർ. ഉണ്ണി എഴുതിയ കഥയ്ക്കും വരച്ച ചിത്രങ്ങൾ വ്യതിരിക്തമാണ്.
അയ്മനം ജോണിൻ്റെ കഥയ്ക്ക് ചിത്രം വരയ്ക്കും മുൻപ് അദ്ദേഹമെഴുതിയ കഥകൾ വായിച്ചുനോക്കിയിരുന്നു. “രേഖാചിത്രങ്ങളെ വളരെ ഗൗരവത്തോടെ കാണുന്ന വായനക്കാർ കേരളത്തിലുണ്ട്- ബംഗാളിലും”. ചിത്രങ്ങൾ കണ്ട്,അപരിചിതരായ വായനക്കാർ പോലും വിളിച്ച അനുഭവമുണ്ട്.
സ്കൂൾ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച്, പെയിന്റിങ്ങിൽ മുഴുവൻ സമയവും ശ്രദ്ധകേന്ദ്രീകരിച്ചിട്ട് പത്ത് വർഷമായി. ചിത്രം വരച്ച് മാത്രം ജീവിക്കുന്ന മുതിർന്ന പല ചിത്രകാരൻമാരും പ്രചോദനമായി.
വരയ്ക്കുന്ന ചിത്രങ്ങൾ പ്രൊഫഷണൽ ആർട്ട് ഗാലറികളിൽ പ്രദർശനത്തിനു വയ്ക്കും. പുതിയ രീതിയിൽ വരയ്ക്കുന്നവരെ കണ്ടെത്തി, അവരുടെ ഷോകൾ സ്പോൺസർ ചെയ്യുന്നവരുണ്ട്. ഈ ചിത്രങ്ങൾ വലിയ വിലനൽകി വാങ്ങുന്ന ആർട്ട് കളക്റ്റർമാരുണ്ട്. ഇത്തരം ഗാലറികളിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുത്ത് നൽകുന്ന ഷോ ക്യൂറേറ്റർമാരുമുണ്ട്. ധാരാളം ചിത്രങ്ങൾ ഇങ്ങനെ വിറ്റുപോയിട്ടുണ്ട്.
ആലപ്പുഴയിൽ നടന്ന,ഒരു വർഷം നീണ്ടുനിന്ന ‘ലോകമേ,തറവാട്‘ കലാപ്രദർശനത്തിൽ 'ഷോസ് ആർ ഗോയിങ്ങ് ഓൺ' എന്ന പുതിയ ചിത്രവും ഉൾപ്പെടുത്തി യിരുന്നു.ഓയിലിലും അക്രിലിക്കിലും വൃത്താകൃതിയിൽ ചെയ്ത ഈ പെയിൻ്റിങ്ങിൽ പരസ്പരം സംവേദിക്കുന്ന ഇമേജുകളുണ്ട്.
“എൻ്റേതായ ഭാഷയുണ്ടാക്കാനുള്ള അന്വേഷണത്തിലാണ് ഞാൻ. സത്യാനന്തര കാലത്തെ വിചിത്രാനുഭവങ്ങളെ വിമർശനാത്മകമായി നിരീക്ഷിക്കുന്നുണ്ട്”.ഭാഷയ്ക്കകത്ത് പുതിയ ഭാഷ ഉണ്ടാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് , വ്യത്യസ്തങ്ങളായ അന്വേഷണങ്ങൾ നടത്തിയവരാണ് പല നല്ല കലാകാരൻമാരും.
കൊച്ചി ബിനാലെയും ‘ലോകമേ,തറവാടും' ചെറുപ്പക്കാരെ ആകർഷിച്ചു. ആലപ്പുഴയിലെ പ്രദർശനം കാണാൻ ,ചലച്ചിത്രോൽസവങ്ങൾക്ക് സമാനമായി, വിദൂരസ്ഥപ്രദേശങ്ങളിൽ നിന്നുപോലും സിനിമയിലും സാഹിത്യത്തിലും തല്പരരായ പുതിയ തലമുറയിൽ പെട്ടവർ എത്തിയത് അത്ഭുതപ്പെടുത്തി.
കലാപഠനം നമ്മുടെ വിദ്യാഭാസത്തിൻ്റെ അടിസ്ഥാനമാകണമെന്ന് സി. ഭാഗ്യനാഥ് പറഞ്ഞു. അത് സിലബസിൽ ഉൾപ്പെടുത്തണം. ചിത്രകലാ അദ്ധ്യാപകർക്ക് വേണ്ടി നടത്തുന്ന ഇൻ സർവീസ് കോഴ്സുകളിൽ കുട്ടികളുടെ മനശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്ന് നന്നായി രിക്കും .
ജോൺ ബെർജറിൻ്റെ ‘വേയ്സ് ഓഫ് സീയിങ്ങ്‘ (Ways of Seeing by John Berger) എന്ന,കാഴ്ച്ചയുടെ നാനാർത്ഥങ്ങൾ വിവരിക്കുന്ന കൃതിയിൽ വാൻ ഗോഗിൻ്റെ മരണത്തിന് മുൻപ് വരച്ച ‘Wheat field with Crows' എന്ന ചിത്രത്തിൽ നിന്ന് ആത്മഹത്യാസൂചനകൾ വായിച്ചെടുത്തതായി പറയുന്നുണ്ട്.
കൈകൊണ്ടുള്ള വര മുതൽ ഡിജിറ്റൽ ഡ്രോയിങ്ങ് വരെ പല സാദ്ധ്യതകളും വരയിൽ ഉപയോഗിക്കുന്നു. “മാദ്ധ്യമവും ഉപാധികളും എന്തായാലും അതുണ്ടാക്കുന്ന അനുഭവമാണ് പ്രധാനം", സി. ഭാഗ്യനാഥ് പറഞ്ഞു.
കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പയമ്പ്ര സ്വദേശിയായ അജയൻ(കെ. അജയകുമാർ), സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. കോഴിക്കോട് യൂണിവേഴ്സൽ ആർട്ട്സിൽ നിന്ന് രണ്ടു വർഷ ഡ്രോയിങ്ങ് ആൻ്റ് പെയിൻ്റിങ്ങ് കോഴ്സ് പാസായ ശേഷം 1985 മുതൽ 15 വർഷത്തിലേറെക്കാലം ‘ദേശാഭിമാനി' വാരികയ്ക്കുവേണ്ടി രേഖാചിത്രങ്ങൾ വരച്ചു. 1991ൽ കാലിക്കട്ട് സർവകലാശാലയിൽ ചേർന്ന അദ്ദേഹം, രേഖാ ചിത്രരചനയും പെയിന്റിങ്ങും തുടർന്നു. 2019-ൽ ആർട്ട്സ് ആൻ്റ് ഫോട്ടോഗ്രഫി വിഭാഗത്തിൻ്റെ മേധാവിയായാണ് വിരമിച്ചത്.
ആറാം ക്ളാസ് മുതൽ നാട്ടിലെ വായനശാലയിൽ പോയി പുസ്തകങ്ങൾ വായിച്ചുതുടങ്ങി. ജ്യേഷ്ഠനാണ് വരയ്ക്കാൻ പ്രോൽസാഹനം നൽകിയത്. പ്രീഡിഗ്രിക്കു ശേഷം യൂണിവേഴ്സൽ അക്കാദമിയിൽ ചേർന്നു. അന്ന് അവിടെ ഗസ്റ്റ് ലക്ചററായി പോൾ കല്ലാനോട് ഉണ്ടായിരുന്നു. പഠനശേഷം ചില സ്കൂളുകളിൽ ചിത്രകലാദ്ധ്യാപകനായും പിന്നെ ഡിസൈനറായും പ്രവർത്തിച്ചു. സിദ്ധാർത്ഥൻ പരുത്തിക്കാട് ദേശാഭിമാനി ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരായിരിക്കുമ്പോഴായിരുന്നു,അതിൽ ആദ്യമായി വരയ്ക്കാൻ അവസരം കിട്ടിയത്. സാഹിത്യ താല്പര്യം കൂട്ടുന്നവിധത്തിലുള്ള റിയലിസ്റ്റിക് ചിത്രങ്ങളാണ് വരച്ചത്. രചനകളിൽ നിന്ന് വഴിമാറി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമൊന്നും ഉണ്ടായിരുന്നില്ല.“നമ്പൂതിയുടെ രീതി പിൻതുടരാനായിരുന്നു എഡിറ്റർമാർ ആവശ്യപ്പെട്ടിരുന്നത്".
അന്ന് നമ്പൂതിരി,സി.എൻ കരുണാകരൻ,ചന്ദ്രശേഖരൻ എന്നിവരുടെ ചിത്രങ്ങളാണ് ഇഷ്ടപ്പെട്ടിരുന്നത്. അതിൽ ഏറ്റവും സ്വാധീനിച്ചത് നമ്പൂതിരിയുടെ ചിത്രങ്ങളായിരുന്നു.യു. എ ഖാദർ, എസ്. വി വേണുഗോപൻ നായർ,അശോകൻ ചരുവിൽ,അഷ്ടമൂർത്തി തുടങ്ങിയവരുടെ രചനകൾക്ക് ചിത്രങ്ങൾ വരച്ചു. വായനയിൽ രൂപപ്പെടുന്ന ബിംബങ്ങളാണ് വരച്ചത്. അവയെല്ലാം യഥാതഥ ചിത്രങ്ങളായിരുന്നു. നാട്ടിലെ അനുഭവങ്ങളുമായി ചേർത്തുവെച്ചായിരുന്നു,വരച്ചിരുന്നത്.
കഥകളുടെ ആസ്വാദനതലം കൂട്ടുക എന്നല്ലാതെ,അവയ്ക്ക് വേറിട്ടുള്ളൊരു അസ്തിത്വമുണ്ടാക്കുന്നതിനെക്കുറിച്ച് അന്ന് ചിന്തിച്ചില്ല. അമൂർത്തമായ ചിത്രങ്ങൾ ദേശാഭിമാനിയിൽ വന്നിരുന്നില്ല.
ശ്രീരേഖയുടെ ഡൽഹിയാത്രയെക്കുറിച്ചുള്ള അനുഭവക്കുറിപ്പിന് വരച്ച രേഖാചിത്രങ്ങൾ രചയിതാവിൻ്റെ പ്രശംസ പിടിച്ചുപറ്റി.
ചർച്ചയിൽ മുതിർന്ന ചിത്രകാരനായ എൻ. ദിവാകരൻ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. ലിങ്ക്;
No comments:
Post a Comment