കേരളത്തിലെ വാർത്താചിത്രകാരരുടെ അനുഭവസാക്ഷ്യങ്ങൾ പങ്കുവയ്ക്കുന്നക്ലബ് ഹൗസ് മീഡിയ റൂമിലെ, 'ചിത്രം, ചരിത്രം' പരമ്പരയുടെ എട്ടാം ഭാഗത്തിൽ(ശനി,ഡിസംബർ 03, 2022)ദീപിക സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ ടി.ഒ.ഡൊമിനിക്, മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ മധുരാജ് എന്നിവരായിരുന്നു അതിഥികൾ.
മലയാളപത്രങ്ങളിൽ വാർത്താചിത്രങ്ങൾ ബ്ലാക് & വൈറ്റിൽ പ്രിന്റ് ചെയ്തിരുന്ന കാലം മുതൽ പത്രരംഗത്തു പ്രവർത്തിച്ചു വരുന്ന ടി.ഒ ഡൊമിനിക് പഴയകാലത്തെ ഓർമ്മകൾ ക്ലബ് ഹൗസ് ശ്രോതാക്കളുമായി പങ്കുവെച്ചു.
ചരിത്രപരമായി പ്രശസ്തമെങ്കിലും കാര്യമായ വികസനം വന്നെത്തിയിട്ടില്ലാത്ത എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമത്തിലാണ് തൈപ്പറമ്പിൽ ഔസേപ്പ് ഡൊമിനിക്
ജനിച്ചത്.
പത്രവിതരണവും സ്റ്റുഡിയോ ജോലിയും ചെയ്താണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
മഹാരാജാസിൽ നിന്ന് ബിരുദം പൂർത്തിയാക്കി.
കേരള ഗവൺമെൻറ് നടത്തുന്ന കെ. ജി.ടി. ഇ യുടെ വിവിധ കോഴ്സുകൾ പാസായി.
മൂന്നു തലമുറ മുൻപുള്ള പത്രപ്രവർത്തകരുടെ പ്രസ് ക്ലബ്ബ് എന്നു പറയാവുന്ന ഒരിടമായിരുന്നു എറണാകുളത്തെ എം.പി സ്റ്റുഡിയോ. അവിടെയായിരുന്നു ആദ്യം ജോലി.
ആദ്യ കാല ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്ന എൽ. ശങ്കറും മാതൃഭൂമിയിലെ എം.പി പൗലോസും ആയിരുന്നു ഗുരുക്കൾ.
ദേശാഭിമാനിക്കു പടം എടുത്തു കൊടുക്കാൻ അന്നത്തെ അസിസ്റ്റൻറ് എഡിറ്റർ എസ്.ആർ ശക്തിധരൻ ആവശ്യപ്പെട്ടു. എറണാകുളം കളക്ടറേറ്റിലെ ധർണ്ണയായിരുന്നു സംഭവം. പത്രത്തിൽ ഫോട്ടോ അടിച്ചു വന്നതായിരുന്നു തുടക്കം. പല പത്രങ്ങളും അക്കാലത്ത് പടം എടുപ്പിക്കും. കേരള കൗമുദിയിൽ എഡിറ്ററായിരുന്ന എം.പി വിശ്വനാഥൻ പറഞ്ഞതനുസരിച്ച് പാർട്ട് ടൈം ഫോട്ടോഗ്രാഫറായി കേരളകൗമുദിയിൽ ജോലി ചെയ്തു , മൂന്നര വർഷം. അപ്പോഴും പല പത്രങ്ങൾക്ക് വേണ്ടിയും ചിത്രമെടുത്തിരുന്നു . മോശമല്ലാത്ത വരുമാനവും ഉണ്ടായിരുന്നു.
മാർപാപ്പ കേരളത്തിൽ വരുന്നതുമായി ബന്ധപ്പെട്ടു ദീപികയിൽ ഫോട്ടോഗ്രാഫറെ വേണമെന്നറിഞ്ഞു. ജോലി കിട്ടി. പ്രഗൽഭരായ പല മാധ്യമപ്രവർത്തകരും അന്ന് കൊച്ചിയിൽ ഉണ്ടായിരുന്നു. കെ. ടി തര്യൻ, മനോരമയിലെ പി. എസ് ജോൺ, ഇന്ത്യൻ എക്സ്പ്രസ്സിലെ പൈലി, രാംജി, എൻ ജെ എബ്രഹാം ഇങ്ങനെ പല പ്രമുഖർ.
കേരളത്തിലെ ഏറ്റവും വലിയ ബോട്ട് ദുരന്തം റിപ്പോർട്ട് ചെയ്യാനും അവസരം ഉണ്ടായി. കണ്ണമാലി പെരുന്നാളിനോടനുബന്ധിച്ച് ഫെറി ബോട്ട്, യാത്രയ്ക്കിടയിൽ കായലിൽ മുങ്ങി 23 പേർ മരിച്ച ദുരന്തം. സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ മലയാള മനോരമയിലെ ജെക്കോബിയാണ് വന്നു വിളിച്ചത്.
കണ്ണമാലിക്ക് പോയി. അന്ന് കുമ്പളങ്ങിയിൽ തെങ്ങ് വെട്ടിയിട്ട തടിപ്പാലം മാത്രമാണുള്ളത്. ക്യാമറയും ഫ്ലാഷും ബാഗും കയ്യിൽപ്പിടിച്ച് തെങ്ങിൽ വട്ടമിരുന്ന് കവർ ചെയ്യുകയായിരുന്നു. കേരളത്തിലെ എല്ലാ പത്രങ്ങളിലും പടം അടിച്ചു വന്നു. അങ്ങനെ ടി.ഒ.ഡോമിനിക് പത്രഫോട്ടോഗ്രാഫർ
എന്ന നിലയ്ക്ക് എസ്റ്റാബ്ലിഷ്ഡ് ആയി. മാതൃഭൂമിക്ക് സ്ഥിരം ഫോട്ടോഗ്രാഫറായി
എം.പി പൗലോസ് ഉണ്ടായിരുന്നു. ദേശാഭിമാനിക്ക് അന്ന് ഫോട്ടോഗ്രാഫർ ഇല്ല. ഫോട്ടോ കൊടുത്തിരുന്നത് ഡോമിനിക് ആയിരുന്നു.
ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം. ഭരണത്തിന്റെ നാലാം വർഷം മന്ത്രിസഭ പിരിച്ചുവിട്ട് ഇലക്ഷൻ പ്രഖ്യാപിച്ചു. കർഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയായിരുന്ന നായനാർ കരയുന്ന ചിത്രം കിട്ടിയിരുന്നു. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ച ദിവസം ഇന്ത്യൻ എക്സ്പ്രസ്സിൽ അത് അടിച്ചു വന്നു. ഓൾ ഇന്ത്യ എഡിഷനിൽ നായനാർ കരഞ്ഞു കൊണ്ടിരിക്കുന്ന പടം വന്നു. അതോടെ ദേശാഭിമാനി ഡൊമിനിക്കിനെ പുറത്താക്കി.
വ്യാജമദ്യം കഴിച്ച് 77 പേർ മരിച്ച, നിരവധിപേർക്ക് കാഴ്ച നഷ്ടപ്പെട്ട,
1982 ലെ വൈപ്പിൻ മദ്യ ദുരന്തവും കവർ ചെയ്യാൻ കഴിഞ്ഞു. അന്ന് വീക്ഷണത്തിൽ ഉണ്ടായിരുന്ന കെ എസ്. രാധാകൃഷ്ണനൊപ്പം (ഡോക്ടർകെ. എസ്.രാധാകൃഷ്ണൻ. പിന്നീട് സംസ്കൃത സർവ്വകലാശാല വി.സിയായി) ചായ കുടിക്കാൻ ഇറങ്ങിയതാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ നിരവധി ആളുകളെ ചികിത്സക്ക് കൊണ്ടുവരുന്നത് കണ്ടു. മദ്യം കഴിച്ച് പലരും മരിച്ചതായി അറിഞ്ഞു. മദ്യദുരന്തം റിപ്പോർട്ട് ചെയ്യാൻ വൈപ്പിനിൽ എത്തി.അന്ന് ഗോശ്രീ പാലങ്ങൾ ഇല്ല. ടാക്സി പിടിച്ച് മദ്യം വിതരണം ചെയ്യുന്ന സ്ഥലത്ത് ചെന്നത് രാധാകൃഷ്ണനൊപ്പമാണ്. ആളുകളെ എടുത്തുകൊണ്ട് ഓടുന്ന കാഴ്ചയാണ് കണ്ടത്. വഴിയിൽ ചിലർ മരിച്ചു വീഴുന്നു. അതോടെ അവരെ ഉപേക്ഷിച്ച് മരണാസന്നരായ ആളുകളെ കൊണ്ടുപോകുന്നു. ഉച്ചക്ക് രണ്ടര വരെ വാർത്ത കവർ ചെയ്തു.
ഓണമായതിനാൽ പിറ്റേദിവസം പത്രങ്ങളില്ല. ഹർത്താൽ കാരണം ഹോട്ടലുകൾ അടച്ചിരിക്കുകയായിരുന്നതിനാൽ ഭക്ഷണം കിട്ടിയില്ല. വൈപ്പിൻ ജെട്ടിയിലേക്കുള്ള യാത്രയ്ക്കിടയിൽ വഴിയിൽ കണ്ട കറുത്ത അംബാസ്സഡർ കാർ കൈ കാണിച്ചു നിർത്തിച്ചു.മുഖ പരിചയം ഉള്ള ആളാണെന്ന് തോന്നി. പത്രത്തിൽ നിന്നാണെന്ന് പറഞ്ഞു. ഞങ്ങളെ വൈപ്പിൻ ജെട്ടിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്തു. മമ്മൂട്ടിയും ഭാര്യയും കുഞ്ഞും ആയിരുന്നു, കാറിൽ. ഇറങ്ങുമ്പോൾ പടം എടുക്കാനും അനുവദിച്ചു. മമ്മൂട്ടിയുടെ കുടുംബ ഫോട്ടോ പിന്നീട് വീക്ഷണത്തിൽ അടിച്ചു വന്നു.
വൈപ്പിൻ ദുരന്തത്തിന്റെ ഫോട്ടോ, പ്രിൻറ് എടുത്ത് എല്ലാ പത്രങ്ങൾക്കും കൊടുത്തു. മുഖ്യപ്രതി ചന്ദ്രസേനനെ ഡൽഹിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ട്രെയിനിൽ ആണ് കൊണ്ടുവന്നത്.
കെ. കെ. എക്സ്പ്രെസ്സിൽ വന്നിറങ്ങുന്ന ചിത്രം എടുത്തു. ആ ചിത്രം കൊടുക്കാതിരിക്കാൻ 15,000 രൂപ തരാമെന്നു സുഹൃത്ത് വഴി ഓഫർ വന്നു. പക്ഷെ ചിത്രം കൊടുക്കുക തന്നെ ചെയ്തു.
ദീപികയിൽ പ്രവർത്തിക്കുമ്പോൾ സ്പോർട്സ് മീറ്റുകളും ധാരാളം റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെയാണ്, കേരളത്തിൽ മദർ തെരേസ എത്തുന്നത്. ഓഫീസിൽ നിന്ന് കാർ തന്നിരുന്നു. എറണാകുളം ബസിലിക്ക പള്ളിയിൽ മദർ തെരേസ എത്തുന്നതായി വാർത്ത കിട്ടി. അരമനയുമായി നല്ല ബന്ധം ഉണ്ടായിരുന്നതിനാൽ മദർ ഒറ്റയ്ക്ക് ബസിലിക്കയിൽ പ്രാർത്ഥിക്കാൻ കയറിയപ്പോൾ എനിക്ക് പിൻവാതിൽലൂടെ കയറി ചിത്രം എടുക്കാൻ കഴിഞ്ഞു. മദർ ഒറ്റയ്ക്ക് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ചിത്രം. സ്പീഡ് കുറഞ്ഞ 125 എം.എം ഫിലിം ആണ് ഉപയോഗിച്ചത്. എന്നാൽ മദർ എന്നെ ചീത്ത പറഞ്ഞു ഓടിച്ചു. പിന്നീട് കൂടെ പോകാൻ അനുവദിച്ചില്ല.
സ്പോർട്സ് മീറ്റ് കവർ ചെയ്യാൻ പോകുമ്പോൾ ചിത്രമെത്തിക്കാൻ പലമാർഗങ്ങളും സ്വീകരിക്കും. അവിടെയെല്ലാം ബന്ധങ്ങൾ ആണ് രക്ഷക്കെത്തുക. സന്ദർഭത്തിനനുസരിച്ചു പ്രവർത്തിക്കാനുള്ള വിവേകവും മിടുക്കും അത്യന്താപേക്ഷിതമാണ് ദീപിക ദിനപത്രത്തിൽ 22 വർഷക്കാലം
ജോലി ചെയ്തു. സീനിയർ ഫോട്ടോഗ്രാഫറായി വി. ആർ.എസ് എടുത്ത് വിരമിച്ചു. അതിനുശേഷം 14 വർഷമായി ഫ്രീലാൻസ് ചെയ്യുന്നു.
ഫോട്ടോഗ്രാഫർ ട്രെയിനിയായി, മാതൃഭൂമി ദിനപത്രത്തിലെ ജോലിയിൽ മധുരാജ് പ്രവേശിക്കുന്നത് 1993ലാണ്. സ്വപ്നസാഫല്യമായിരുന്നു ജോലി. ഫോട്ടോഗ്രാഫിയുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. അച്ഛന് സ്വന്തമായി സ്റ്റുഡിയോ ഉണ്ടായിരുന്നു. പയ്യന്നൂരിലെ
സീക്കോ എന്ന പേരിലുള്ള സ്റ്റുഡിയോ, കുടുംബത്തിന്റെ പ്രധാന വരുമാനമാർഗ്ഗമായിരുന്നു. ജന്മസ്ഥലം തലശ്ശേരി ആണെങ്കിലും പഠിച്ചതും വളർന്നതും പയ്യന്നൂരിൽ. അത്
ബ്ലാക്ക് ആൻഡ് വൈറ്റിന്റെ കാലമായിരുന്നു. യാഷിക്ക 120 ക്യാമറയിലാണ് അക്കാലത്ത് ചിത്രങ്ങൾ എടുത്തിരുന്നത്.
ഛായാഗ്രഹണ വിദ്യയുടെ വളർച്ചയുടെ കാലം കണ്മുന്നിലൂടെയാണ് കടന്നു പോയിട്ടുള്ളത്, മധുരാജ് ഓർത്തെടുത്തു . ഒരു പാസ്പോർട്ട് ഫോട്ടോ എടുക്കാൻ പോലും സ്റ്റുഡിയോ തേടി പോകേണ്ട കാലം.
ഫിലിം വാഷ് ചെയ്ത് ഉണക്കി അത്യാവശ്യം ടച്ച് ചെയ്തിട്ടു വേണം പ്രിൻറ് എടുക്കാൻ.
അന്നുകാലത്തു് ഓരോ വ്യക്തിക്കും ജീവിതത്തിൽ ഒരു ഇമേജ് ആയി രൂപപ്പെടാൻ കഴിയുന്നത് ആദ്യമെടുക്കുന്ന പാസ്പോർട്ട് ഫോട്ടോയിലൂടെ ആയിരുന്നിരിക്കും. ഫാമിലി ഫോട്ടോ സ്റ്റുഡിയോയിൽ എടുക്കുന്നത് പതിവായിരുന്നു. ഇന്നത്തെ ഉത്സവ ഛായയിൽ അല്ല, പടമെടുപ്പ്, അന്ന്. എട്ടുമണിവരെ രാത്രി അച്ഛനൊപ്പം സ്റ്റുഡിയോയിൽ ഇരിക്കും.
120 എം.എം ഫിലിം ഉണക്കിയെടുത്ത് ഗ്ലാസ് പ്രതലത്തിൽ വച്ച് റീ ടച്ച് ചെയ്തിട്ടാണ് ചിത്രങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുക. ഇരുട്ട് മുറിയും ചുവന്ന വെളിച്ചവും ഹൈപ്പോ വെള്ളത്തിന്റെ ലായനിയും ഒക്കെ അന്നേ ജീവിതത്തിന്റെ ഭാഗമാണ്. ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ബോക്സ് ടൈപ്പ് ബെല്ലോ ക്യാമറയാണ്. മരിച്ചവരുടെ ചിത്രങ്ങൾ റീ കോപ്പിയെടുക്കുന്ന രീതിയും ഉണ്ട്.
അടുത്തതായി 35 എം. എം. ഫിലിമിന്റെ കാലം വന്നു. കളർ ഫിലിമിൽ കല്യാണ ഫോട്ടോകൾ എടുക്കുന്ന കാലം. ഫോട്ടോഗ്രാഫി എന്നാൽ ഇൻഡോറിൽ അല്ല ഔട്ട്ഡോറിൽ ചെയ്യാവുന്നതാണ് എന്ന് മനസ്സിലാക്കി. അതിനു സഹായിച്ചത് വായനയും സൗഹൃദങ്ങളുമാണ്. ലൈഫ് മാഗസിനിൽ മൂന്ന് നാല് എഡിഷനുകളിലായി അടിച്ചുവന്ന ഒരു ചിത്ര പരമ്പര കാഴ്ചപ്പാട് തന്നെ മാറ്റി. വാർത്താ ചിത്രകാരരുടെ ഇടം എവിടെയാണെന്ന് മനസ്സിലാക്കിത്തന്നു, ലൈഫ് മാഗസിൻ പരമ്പര.
'സീക്ക്' എന്ന നേച്ചർ ഗ്രൂപ്പുമായി വിദ്യാർത്ഥിക്കാലം മുതൽ സൗഹൃദം ഉണ്ടായിരുന്നു. പയ്യന്നൂർ കോളേജിലെ സുവോളജി വിഭാഗം തലവൻ പ്രൊഫസർ ജോൺസ്. സി. ജേക്കബ് ആയിരുന്നു സീക്കിന്റെ സ്ഥാപകൻ. 'സൂചിമുഖി', 'മൈന'എന്നീ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു, സീക്കിന്. പരിസ്ഥിതി മുന്നേറ്റങ്ങളിൽ ഏകാകിയായ ഒരു യാത്രികൻ ആയിരുന്നു അദ്ദേഹം. പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടഞ്ചേരി മലകളിൽ സംഘടിപ്പിച്ചിരുന്ന പരിസ്ഥിതി ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.ഒൻപത് ദിവസം വരെയൊക്കെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പങ്കെടുത്തത് ഇക്കോളജിയെ പറ്റി നല്ല അവബോധം വളർത്താൻ കാരണമായി. ഫോട്ടോഗ്രാഫർ അല്ലെങ്കിൽ സിനിമോട്ടോഗ്രാഫർ ആകണം എന്നൊക്കെയുള്ള മോഹങ്ങൾ അവിടെ നിന്നാണ് തുടങ്ങിയത്.
ഡിഗ്രി കഴിഞ്ഞു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെസ്റ്റിനു പോയെങ്കിലും നിരാശയായിരുന്നു ഫലം.
ഇതിനിടെ മലയാള മനോരമയിൽ നിന്നും ഇൻറർവ്യൂവിന് കത്ത് വന്നു. ശരിയായ തയ്യാറെടുപ്പില്ലാതിരുന്നതിനാൽ കിട്ടിയില്ല. വിക്ടർ ജോർജിനെ കാണുന്നത് അവിടെ വച്ചാണ്. രണ്ടു മാസത്തിനുശേഷം മാതൃഭൂമിയിൽ നിന്ന് വിളിച്ചു. ഇതിനകം പല ചിത്രങ്ങളും വിവിധ പ്രസിദ്ധീകരണങ്ങളിൽ വന്നു കഴിഞ്ഞിരുന്നു. 'ഓൺ ലുക്കർ' മാഗസിനിൽ ഒരു ഫോട്ടോ ഫീച്ചറിന്റെ ഭാഗമായി മധുരാജിന്റെ നിരവധി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. പയ്യന്നൂർകാരനായ പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫർ കെ.യു മോഹനൻ ആയിരുന്നു അതിനു പിന്നിൽ . അമിതാബ് ബച്ചന്റെ സിനിമകൾ ചിലതു ചെയ്തിരുന്ന ആളാണ്. പറശ്ശിനിക്കടവ് മുത്തപ്പൻ വളരെ ജനകീയനായ ദൈവമാണ്, അവിടെപ്പോയി ചിത്രങ്ങൾ എടുക്കാം എന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. 'കേരളത്തിലെ കമ്മ്യൂണിസ്റ്റ് ദൈവം' എന്ന പേരിൽ ഫോട്ടോ ഫീച്ചർ ആയിട്ടാണ് ചിത്രങ്ങൾ 'ഓൺ ലുക്കർ' മാഗസിനിൽ കൊടുത്തത്.
യാത്രാനുഭവങ്ങളിൽ ചിലതെല്ലാം മാതൃഭൂമി ആഴ്ചപ്പതിപ്പിലും വാരാന്ത്യപ്പതിപ്പിലും പ്രസിദ്ധീകരിച്ചു.
കേരളത്തിലെ കാവുകളെ സംബന്ധിച്ച ആദ്യ പുസ്തകം, 'കേരളത്തിലെ വിശുദ്ധ വനങ്ങൾ' എഴുതിയ ഇ. ഉണ്ണികൃഷ്ണനോടൊപ്പം പഠനകാലത്താണ് യാത്ര ചെയ്തത്. വയനാട് കുലവൻ തെയ്യത്തിന്റെ ഭാഗമായി ബപ്പിടൽ എന്ന ചടങ്ങുണ്ട്.
ചടങ്ങിന്റെ ഭാഗമായി മൃഗബലി ഉണ്ട്. കാസർഗോഡിന്റെ ഇടനാടൻ കുന്നുകളിലും ജലാശയങ്ങളിലും
നായാട്ട് നടത്തി പലതരം മാനുകളെയും കാട്ടുപന്നികളെയു അണ്ണാനേയും സംഘങ്ങളായിവേട്ടയാടി പിടിക്കും. അനുഷ്ഠാനത്തിന്റെ ഭാഗമായി പ്രമാണിമാർക്ക് ഇറച്ചി വിതരണം ചെയ്യും. ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഞാനും ഉണ്ണികൃഷ്ണനും പോയി പടമെടുത്തു. മാധ്യമം ദിനപത്രം ആരംഭിച്ച സമയമായിരുന്നു. അതിന്റെ വീക്കെൻഡിൽ ലേഖനവും പടങ്ങളും കൊടുത്തു. കേരള ഹൈക്കോടതി നേരിട്ട് ഇടപെട്ടു, മൃഗബലി നിരോധിച്ചു. ഞാൻ എടുത്ത ചിത്രങ്ങളും ഉണ്ണികൃഷ്ണന്റെ ലേഖനവും ആണ് കാരണമായത്. ഫോട്ടോ ജേണലിസ്റ്റ് എന്ന രീതിയിൽ എന്റെ ആദ്യത്തെ ഇടപെടൽ.
'94ൽ കണ്ണൂർ കൂത്തുപറമ്പ് വെടിവെപ്പ് മാതൃഭൂമിക്ക് വേണ്ടി കവർ ചെയ്തു. അഞ്ചു ചെറുപ്പക്കാരാണ് അന്ന്
വെടിയേറ്റ് മരിച്ചത്. പടമെടുക്കാൻ എത്തിയ മാധ്യമ ഫോട്ടോഗ്രാഫർമാർ പോലീസ് പിടിക്കാൻ വന്നപ്പോൾ അഭയം തേടിയത് ഒരു ടെലിഫോൺ ബൂത്തിലാണ്. ജീവിതത്തിൽ ഞാൻ കണ്ട വലിയ കലാപം, അട്രോസിറ്റി അതായിരുന്നു. രാഷ്ട്രീയ കേരളത്തിൽ ഏറെ പ്രകമ്പനം ഉണ്ടാക്കിയ സംഭവം.
35 എം.എം ലെൻസിൽ വെടിവെപ്പിന്റെ 10-16 ചിത്രങ്ങൾ എടുത്തിരുന്നു.ചിത്രമെടുക്കുമ്പോഴേക്കും അവിടം ഒരു കലാപഭൂമിയായി മാറിക്കഴിഞ്ഞിരുന്നു.
കൈകൊണ്ട് വൈൻഡ് ചെയ്യാവുന്ന മാനുവൽ ക്യാമറയിൽ എടുത്ത ചിത്രങ്ങളാണ് മാതൃഭൂമിയിൽ ഒന്നാം പേജിൽ കൊടുത്തത്. ചാനലുകൾ ഇല്ലാത്ത കാലം. സംഭവത്തിന് തെളിവായത് മാതൃഭൂമിയിലെ ചിത്രങ്ങൾ.
വലിയ പ്രാധാന്യമുള്ള കാലത്ത് ന്യൂസ് ഫോട്ടോഗ്രാഫിയിൽ തുടക്കമിടാൻ കഴിഞ്ഞു.
എൻഡോസൽഫാൻ റിപ്പോർട്ട് ചെയ്യുന്നത് 2001 ലാണ്. നേരിട്ട് കണ്ട് അനുഭവിച്ച ദുരന്തത്തിന്റെ ഭീകരത അതിലും എത്രയോ കൂടുതലാണ് !
നാല് ദിവസത്തെ പരമ്പരയ്ക്കുള്ള ചിത്രങ്ങൾക്ക് വേണ്ടിയാണ് ആദ്യം പോയത് സൈനബ എന്ന തല വളരുന്ന കുട്ടിയുടെ ചിത്രവുമായാണ് പരമ്പര ആരംഭിക്കുന്നത്. അവിടെ ചെന്ന് കണ്ടപ്പോൾ വിചാരിച്ചതിനേക്കാൾ ഭീകരമായ അവസ്ഥ. സീക്കിന്റെ ഡയറക്ടർ എബ്രഹാം മാഷുമായി സംസാരിച്ചു. ഒരു ക്യാമ്പയിൻ തന്നെ നടത്താൻ പറഞ്ഞു മാഷ് 13,000 രൂപ തന്നു. മാതൃഭൂമിയിൽ അന്ന് ചെറിയ ശമ്പളമാണ്. എങ്കിലും അതിൽ നിന്നും പൈസ എടുത്ത് കാഞ്ഞങ്ങാട് എക്സിബിഷൻ ആരംഭിച്ചു.ഇലന്തൂരിലെ ഇരയായ നാരായണ നായിക്കിന്റെ പിതാവ് ആണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. കുട്ടിയും പട്ടിയുമായി ശ്രദ്ധേയമായ ചിത്രം കേരളമൊട്ടാകെ വലിയ ചലനം ഉണ്ടാക്കി. അടുത്ത സുഹൃത്തായ ചിത്രകാരൻ സി. ഭാഗ്യനാഥൻ അദ്ദേഹത്തിൻറെ 15 പെയിൻറിംങ്ങുകൾ എക്സിബിഷനിൽ പ്രദർശിപ്പിക്കാൻ തന്നു. സ്വന്തമായി എടുത്ത 30 ഫോട്ടോകളും പ്രദർശിപ്പിച്ചു.
ചിത്രങ്ങൾ ട്രങ്ക് പെട്ടിയിലാക്കി പല ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രദർശനം നടത്തി. അതങ്ങനെ വലിയ സംഭവമായി മാറി. ചലച്ചിത്ര സംവിധായകൻ ഐ. വി ശശി ചിത്രം കാണാൻ വന്നു. ഇന്നത്തെപ്പോലെ ദൃശ്യപ്രളയം അന്നില്ല. ആളുകൾ റേഷൻ ക്യാമ്പിലേക്ക് എന്നതുപോലെ എക്സിബിഷൻ കാണാൻ എത്തി. ചിത്രങ്ങൾ ഉണ്ടാക്കിയ ഇമ്പാക്ട് imവളരെ വലുതായിരുന്നു. ജനങ്ങൾ സംഭവത്തെ ഏറെ ഗൗരവത്തോടെ കാണാനിടയായി. പെട്ടി ട്രെയിനിൽ കയറ്റി അയക്കാൻ 30 രൂപയാണ് അന്ന് റെയിൽവേ ഈടാക്കിയിരുന്നത്. കഴിയുമ്പോൾ പെട്ടികൾ തിരിച്ചെത്തും. പിന്നെ അടുത്ത സ്റ്റേഷനിലേക്ക് അയക്കും. ഒരിക്കൽ ചിത്രങ്ങൾ ഒരു മാർക്കറ്റി ൽ പ്രദർശിപ്പിക്കാൻ അനുമതി ചോദിച്ചു. ആദ്യം മടിച്ചെങ്കിലും അതങ്ങനെത്തന്നെയാണ് വേണ്ടത് എന്ന് പിന്നീടാലോചിച്ചപ്പോൾ ബോധ്യപ്പെട്ടു, അനുമതി കൊടുത്തു.
എൻഡോസൾഫാൻ വിഷയത്തിൽ ആദ്യമായി ഫോട്ടോ എടുത്തത് ഞാനാണെന്ന് അവകാശവാദമില്ല. എൻഡോസൾഫാൻ എന്നത് ഒരു സമര പരമ്പരയാണ്. ജനങ്ങളുടെ ഉണർവിന്റെ ഉദാഹരണം. സമരത്തിന്റെ പ്രത്യേക ഘട്ടത്തിൽ ക്യാമറയുമായി ഞാനെന്ന വ്യക്തി കടന്നു ചെല്ലുന്നു എന്ന് മാത്രം. അതിനുമുമ്പും അവിടെയുണ്ടായിരുന്ന പലരുമുണ്ട്.
ഡോക്ടർ വൈ. എസ് മോഹൻ കുമാർ എന്ന ജനകീയ ഡോക്ടർ. ഡൽഹിയിൽ പഠിച്ച സമർത്ഥനായ ഭിഷഗ്വരൻ. സ്വന്തം നാട്ടിൻപുറത്ത് പ്രാക്ടീസ് ചെയ്യണമെന്ന് നിർബന്ധവുമായി കാസർഗോഡ് ഉണ്ടായിരുന്നു. മനുഷ്യരിലും ജീവജാലങ്ങളിലുമുള്ള വൈകല്യങ്ങൾ ആദ്യമായി ശ്രദ്ധിക്കുന്നത് അദ്ദേഹമാണ്. ഇന്ത്യൻ മെഡിക്കൽ ജേണലിൽ ആദ്യമായി ഇതേക്കുറിച്ചു ലേഖനം പ്രസിദ്ധീകരിച്ചു.
യഥാർത്ഥത്തിൽ, ഈ സംഭവം പുറത്തുകൊണ്ടുവന്നത് ഡോക്ടർ മോഹൻ കുമാർ ആണ്.
അടുത്തകാലത്ത് എൻഡോസൾഫാൻ അല്ല കാരണം എന്ന് ചിലർ പ്രചരിപ്പിച്ചിരുന്നു. ഫോട്ടോഗ്രാഫർമാരും നോവലിസ്റ്റുകളും ആണോ സംഭവം പറയേണ്ടത് എന്നായിരുന്നു അവർ ചോദിച്ചത്. കാർഷിക കോളേജിലെ പ്രൊഫസർമാരും ശാസ്ത്രജ്ഞന്മാരും ആയിരുന്നു അപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ മനുഷ്യ ശരീരത്തിലെ വൈകല്യങ്ങൾ പറയേണ്ടത് അവരല്ല എന്ന ബോധ്യം അവർക്കും ഉണ്ടായിരുന്നില്ല.
2011 ഏപ്രിൽ 21ൽ നടന്ന സ്റ്റോക് ഹോം കൺവെൻഷനിൽ പെർസിസ്റ്റന്റ് ഓർഗാനിക് പൊല്യൂട്ടന്റ് (pop)എന്ന ഗണത്തിൽ പെടുത്തി എൻഡോസൾഫാൻ എന്ന മാരക കീടനാശിനി നിരോധിക്കുകയുണ്ടായി. ഇതിന്റെ മാരക പ്രഹര ശേഷി പ്രകൃതിയിലും ജീവജാലങ്ങളിലും ഒരുപാട് കാലം നീണ്ടുനിൽക്കും എന്നത് കണക്കിലെടുത്ത് റിവ്യൂ കമ്മിറ്റി ലോകവ്യാപകമായി നിരോധിക്കുകയും ചെയ്തു. പത്തു വർഷത്തെ സമര ചരിത്രം കേരളത്തിൽ ഉണ്ടായിരുന്നതിനാൽ ഇതിനെ എതിർക്കാൻ കേരളം സുസജ്ജമായിരുന്നു.
ജനീവ കൺവെൻഷൻനടക്കുമ്പോൾ അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ സെക്രട്ടറിയേറ്റിനു മുന്നിൽ എൻഡോസൾഫാൻ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഉപവാസം കിടക്കുകയായിരുന്നു. അതേസമയം ഇന്ത്യ ഗവൺമെൻറ് കീടനാശിനിക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. മീഡിയയുടെ തുടർച്ചയായ ഇടപെടൽ ഉണ്ടായി. ഡൽഹിയിലും ബംഗളൂരുവിലും വലിയ സമരങ്ങൾ നടന്നു . കേരള സ്റ്റോറി എന്ന പേരിൽ ചിത്രങ്ങൾ എല്ലാവർക്കും അയച്ചു കൊടുത്തിരുന്നു.
സുപ്രീം കോടതിയിലും ഈ ചിത്രങ്ങൾ തെളിവായി. ദൃശ്യമാധ്യമങ്ങളുടെ ആധിപത്യം കുറവായിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. 'ഈ ചിത്രത്തിൽ കാണുന്ന ദുരന്തമാണ് ഉണ്ടായിട്ടുള്ളതെങ്കിൽ നമുക്ക് എൻഡോസൾ ഫാൻ ഉപയോഗം എങ്ങനെ അനുവദിക്കാൻ കഴിയും' എന്നാണ് സൈനബയുടെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ കണ്ടതിനു ശേഷം സുപ്രീം കോടതി ആരാഞ്ഞത്.
ജീവിതത്തിൽ നടത്തിയ ഏറ്റവും സാർത്ഥകമായ ക്യാമ്പയിൻ ആയിരുന്നു അത്. ഇരകളായ ഭിന്ന ശേഷിക്കാരായ കുട്ടികളെസംരക്ഷിക്കാനുള്ള ഗോപിനാഥ് മുതുകാടിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി ദിവസങ്ങൾക്കുമുൻപ് വീണ്ടും കാസർഗോഡ് എത്തിയിരുന്നു.
ഒരുതരത്തിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലുള്ള ഒരുപാട് പേരെയാണ് കാസർഗോഡ് എൻഡോസൾഫാൻ ഇരകളുടെ ഇടയിൽ കാണാനായത്. 'സാദ്ധ്യമെന്ത് കണ്ണീരിനാൽ 'എന്ന പേരിൽ ലേഖനം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇരകൾ എങ്ങനെ ജീവിക്കും, പുനരധിവാസം എങ്ങിനെ എന്ന ചോദ്യങ്ങളാണ് ഉയർത്തിയത്. ഒരേ വീട്ടിൽ അങ്ങേയറ്റം വൈകല്യങ്ങൾ ഉള്ള അനങ്ങാൻ പറ്റാത്ത ഒന്നിലധികം പേർ. പ്രത്യുത്പാദനവ്യവസ്ഥയെയും നാഡീവ്യൂഹത്തെയുമാണ് കൊടും വിഷം ബാധിച്ചത്.പറയാൻ പറ്റാത്ത തരത്തിലുള്ള പ്രശ്നങ്ങളുള്ള നിരവധി പേരുണ്ട്.
മാറിമാറി വരുന്ന സർക്കാരുകൾ ഇവരെ അവഗണിച്ചു. നിരന്തരമായി ചിത്രങ്ങൾ കൊടുക്കുന്നു, എഴുതുന്നു. അതിന് ഫലപ്രാപ്തി ഉണ്ടാകുമ്പോഴാണ് സന്തോഷം കിട്ടുന്നത്. പ്ലാച്ചിമട,കൂടംകുളം ഇവിടെയെല്ലാം മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പ്രശ്നങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും എല്ലാം ഫോട്ടോഗ്രാഫിയുടെ ഭാഗമായിത്തന്നെ കാണുന്നു.
മ്യൂസിഷ്യൻമാരെ പിന്തുടരുകയായിരുന്നു കഴിഞ്ഞ കുറച്ചു വർഷങ്ങളായി. സൂഫി സ്വഭാവമുള്ള സംഗീതത്തിന്റെ ഉപാസകർ. കാസർഗോഡ് മുതൽ കൊച്ചിവരെയുള്ളവർ. സംഗീതത്തിനു വേണ്ടി ജീവിക്കുന്ന, സംഗീതം കേൾക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവർ.
അതിനുവേണ്ടിയുള്ള അലച്ചിലിൽ ആണവർ. സംഗീതമേ ജീവിതം ആയിട്ടുള്ള ഇവർ പരമ്പരാഗതമായി ഗസൽ, ഖയാൻ ഇവ പാടുന്ന മുസ്ലിം സമുദായായത്തിലെ അംഗങ്ങൾ ആണ്. കോഴിക്കോട് ബാബുരാജ് മുതൽ ഫോർട്ടുകൊച്ചിയിൽ മഹബൂബിന്റെ കൂടെ പാടിയവരും മെഹബൂബിനെ അനുസ്മരിക്കുന്നവരു മായി നിരവധി പേർ. സാമ്പത്തികം അന്വേഷണത്തിനൊരു പ്രശ്നമാണ്. യാത്രകൾ ഇഷ്ടമാണ്. ഫോട്ടോ ഗ്രാഫർമാർ യഥാർത്ഥത്തിൽ വിഷയദാരിദ്ര്യം അനുഭവിക്കുന്നത് യാത്രയില്ലാത്തതിനാലാണ്. മധുരാജ് അഭിപ്രായപ്പെട്ടു. പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വലിയ ഫ്രെയിമിൽ 'വെള്ളക്കള്ളൻ' എന്ന പേരിൽ പ്രദർശിപ്പിച്ചു. വെള്ളം ഒരു കമ്മോഡിറ്റിയായി മാറുന്ന അവസ്ഥ. വിൽപ്പന ചരക്കായി മാറ്റുന്ന വ്യാപാര കരാറുകൾ. ഇതാണ് പറയാൻ ശ്രമിച്ചത്. ആഗോള വ്യാപാര കരാറുകളുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമായിരുന്നു അത്. കുടിവെള്ളം പോലുള്ള പ്രാഥമിക ആവശ്യങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുമ്പോൾ സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള സ്ട്രഗിൾ ആണ് ചിത്രീകരിച്ചത്. കണ്ണൂർ കൊച്ചി ബാംഗ്ലൂർ മധുര എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ 'വെള്ളക്കള്ളൻ' പ്രദർശിപ്പിച്ചു.
2007ൽ കോഴിക്കോട്ടേക്ക് ട്രാൻസ്ഫറായി. ആനുകാലികപ്രസിദ്ധീകരണങ്ങളുടെ ചുമതലയിലേക്കെത്തി. യാത്ര മാഗസിൻ തുടങ്ങിയ കാലം. ഹിമാലയം, ലേ ലഡാക്ക്, ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങൾ, ടൂറിസ്റ്റ് സങ്കേതങ്ങൾ, കാടുകൾ ഇവിടെയെല്ലാം അതിനായി യാത്ര ചെയ്തു.
യാത്രക്കുറിപ്പുകൾ എഴുതാറുണ്ട്. ഡോക്ടർ ബിജുവിന്റെ 'വലിയ ചിറകുള്ള പക്ഷി' എന്ന ചിത്രം എൻഡോസൽഫാൻ ദുരന്തവുമായി ബന്ധപ്പെട്ടതാണ്. അതിൽ ഒരു ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് അഭിനയിച്ചു. കാസർഗോഡ് പ്രശ്നങ്ങളിൽ അത്യന്തം അനുഭാവം പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയെന്ന നിലയ്ക്കാണ് ഡോക്ടർ ബിജു ചിത്രം എടുക്കുന്നത്. ചിത്രം ബയോപിക്കോ ഡോക്യുമെൻററിയോ അല്ല.
കാസർഗോഡ് ഒരു സ്കൂളിൽ വച്ച് ഒരു പെൺകുട്ടിയെ പരിചയപ്പെടാൻ ഇടയായി.കുട്ടിയുടെ സഹോദരൻ കൈയെല്ലാം തളർന്ന് വിറക്കുന്ന അവസ്ഥയിൽ അസുഖം വന്ന് മരിച്ചുപോയിരുന്നു. ഞാൻ കാണുമ്പോൾ പെൺകുട്ടിക്കും കൈകൾ വിറക്കുന്നുണ്ടായിരുന്നു. മിടുക്കിയായ ആ പെൺകുട്ടി കുഞ്ഞുവിരൽ കൊണ്ട് എഴുതുന്ന അക്ഷരങ്ങൾ തെറ്റിപ്പോകുന്നു. വല്ലാത്ത ഓമനത്തുമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോൾ കരഞ്ഞു പോയി. ഇപ്പോൾ ആലോചിക്കുമ്പോഴും കരച്ചിൽ വരുന്നുണ്ട്. പുറത്തു വന്നപ്പോൾ ഞങ്ങളുടെ റിപ്പോർട്ടർ കൂടെ വന്നു. അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു. സഹിക്കാൻ പറ്റാത്ത സങ്കടം. ആ സന്ദർഭം സിനിമയിൽ മറ്റൊരു രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. മാധ്യമത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോഴും മനുഷ്യത്വം മനസ്സിലുണ്ട് എന്നതിനാൽ സ്വാഭാവികമായും നാം കരഞ്ഞു പോകും.
പൊതുവെ സെൻസിറ്റീവ് ആയ ഒരാളാണ്. അതേ സെൻസിറ്റിവിറ്റി എന്റെ ചിത്രങ്ങളിലും കാണാം. ഫോട്ടോഗ്രാഫർക്ക് വികാരം ഉണ്ടായാൽ മാത്രമേ എടുക്കുന്ന ചിത്രങ്ങൾക്കും അത് ഉണ്ടാകൂ. അതിരാവിലെ ലൈറ്റിൽ ചിത്രം എടുക്കുന്നതാണ് ശീലം. വൈകുന്നേരം നാലുതൊട്ട് എട്ടുവരെ ലോ ലൈറ്റ് ഉപയോഗപ്പെടുത്തി ചിത്രങ്ങൾ എടുക്കാം. ഒതുങ്ങിയ പ്രകാശത്തിൽ (subtle light) എടുക്കുന്ന ചിത്രങ്ങൾക്ക് മായികമായ ഭാവം സൃഷ്ടിക്കാൻ ആകും, പ്രകൃതിയിലും മനുഷ്യരിലും.
തിരക്കിട്ട് ഡെഡ് ലൈനുകൾക്കിടയിൽ ഓടിക്കൊണ്ടിരുന്ന ആൾ എന്ന നിലയിൽ ഡൊമിനിക്കിന് വികാരപരമായി ജോലിയെ കാണാനാകുമായിരു ന്നില്ല. ആകെ മൂന്നു ഫോട്ടോഗ്രാഫർമാരാണ് ദീപികയിൽ അന്നുള്ളത്. മധ്യകേരളം മുതൽ കണ്ണൂർ വരെ ചുമതലയുള്ളതിനാൽ എങ്ങിനെയും പടമെടുത്ത് പത്രത്തിലേക്ക് എത്തിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. പുതിയ തലമുറയ്ക്ക് കിട്ടുന്ന സൗകര്യങ്ങൾ സാങ്കേതികമായി പോലും ആ തലമുറയ്ക്ക് ലഭ്യമായിരുന്നില്ല. ചിത്രം എടുക്കുന്നയാൾക്ക് സ്വന്തം മൊബൈലിൽ നിന്ന് വരെ ചിത്രം അയക്കാനുള്ള സൗകര്യമുണ്ട് ഇപ്പോൾ.
അന്ന് 124 യാഷിക്കെ ക്യാമറയിൽ എടുക്കുന്ന ചിത്രം പത്ര സ്ഥാപനത്തിൽ എത്തിക്കാൻ വലിയ ശ്രമം വേണ്ടിയിരുന്നു. കണ്ണമാലി ബോട്ട് അപകടത്തിൽ പെട്ട സെയിന്റ് സേവിയേഴ്സ് ബോട്ടിൽ കയറി ചിത്രം എടുത്തത് മുങ്ങിയെടുക്കുന്ന മൃതദേഹങ്ങൾക്കിടയിൽ നിന്നാണ്. ഒരു വികാരവും തോന്നിയില്ല.
യുദ്ധ സമാനമായ അന്തരീക്ഷത്തിലാണ് ജോലി ചെയ്തിരുന്നത്. എടുക്കുന്ന ചിത്രം പത്രം ഓഫീസിൽ എത്തിക്കാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രിയെ ആശ്രയിക്കുന്ന ഘട്ടം പോലും ഉണ്ടായിട്ടുണ്ട്. ഭരണനേതൃത്വവുമായി അടുത്ത ബന്ധം ഉണ്ടെങ്കിൽ മാത്രമാണ് അതിന് കഴിയുക.
രാജൻ പൊതുവാൾ പോലുള്ള ഫോട്ടോഗ്രാഫർമാർ അങ്ങനെ ബന്ധങ്ങൾ ഉള്ളവരായിരുന്നു. ശബരിമലയിൽ പതിനെട്ടാം പടി സ്വർണ്ണം പൂശിയ ചിത്രം കളർ ചിത്രമായി ആദ്യം കൊടുത്തത് രാജൻ പൊതുവാൾ ആണ്. ആദ്യമായി മലയാള മാധ്യമങ്ങളിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചത് രാജൻ പൊതുവാളാണ്. ബാംഗ്ലൂരിൽ നടന്ന ലോക സുന്ദരി മത്സരം രാജൻ പൊതുവാൾ കൊഡാക്കിന്റെ ഡിജിറ്റൽ ക്യാമറയിൽ ആണ് ചിത്രീകരിച്ചത്.
പുതിയ വെല്ലുവിളികൾ പുതുതലമുറ ഫോട്ടോഗ്രാഫർമാർ നേരിടുന്നുണ്ട്. മധുരാജ് പറഞ്ഞു . സത്യത്തിന്റെ അടുത്ത് നിന്ന് പ്രവർത്തിക്കുമ്പോൾ വലിയ വില കൊടുക്കേണ്ടി വരും. ഡാനിഷ് സിദ്ദിഖയ്ക്ക് സംഭവിച്ചത് അതാണ്. കെവിൻ കാർട്ടരുടെയും നിക് ഉട്ടി ന്റെയും ചിത്രങ്ങൾ ലോക ശ്രദ്ധ നേടുമ്പോഴും അവരിൽ ഉണ്ടായിരുന്ന മനുഷ്യത്വവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. മധുരാജ് ഓർമ്മപ്പെടുത്തി. പൊള്ളലേറ്റ് വരുന്ന പെൺകുഞ്ഞിനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഔദ്യോഗിക വാഹനത്തിൽ എത്തിച്ചു് സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നിക് ഉട് ഫോട്ടോ അയക്കാൻ പോയത്. അവരുമായി ആജീവനാന്ത ബന്ധവും കാത്തുസൂക്ഷിക്കുന്നു.
വൈപ്പിൻ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി കൊച്ചിൻ വൈനിന്റെ ഉടമസ്ഥൻ ചന്ദ്രസേനനെ ഡൽഹിയിലാണ് അറസ്റ്റ് ചെയ്തത്. കെ.കെ എക്സ്പ്രസ്സിൽ എറണാകുളം സ്റ്റേഷനിൽ വന്നിറങ്ങിയ ചിത്രം കൊടുക്കാതിരിക്കാൻ ഒരു സുഹൃത്ത് 15000 രൂപ ഓഫർ ചെയ്തത് ഡൊമിനിക് ഓർത്തെടുത്തു .എന്നാൽ താൻ വഴങ്ങിയില്ല .സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു കാലത്ത് ജീവിച്ചവരാണെങ്കിലും തൊഴിലിനോട് എന്നും കൂറ് കാണിച്ചിട്ടുണ്ട്.
ദാരിദ്ര്യം കൂടെയുണ്ടായിരുന്നു അസൈൻമെന്റിന്റെ പോയാൽ കിട്ടുന്ന ടി.എ കൊണ്ടായിരുന്നു ജീവിതം പോകുന്നിടത്ത് ഭക്ഷണമുള്ളതിനാൽ അതിന്റെ കാശ് തരില്ല. ഇന്ന് താരങ്ങൾ ആയിട്ടുള്ള പലരോടും ആത്മബന്ധം തന്നെയുണ്ട്.
മധുരാജിന്റെ ബന്ധം കാർഗിൽ ഷൂട്ട് ചെയ്ത കുരുക്ഷേത്രയുടെ ലൊക്കേഷനിൽ വച്ചാണ് ആരംഭിച്ചത്. ഒരേ ഹോട്ടലിൽ താമസം, നീണ്ട പകലുകൾ ഒരുമിച്ച് യാത്ര. കാർഗിലിലേക്കും ബേലൂരിലേക്കും പല യാത്രകൾ.
അഞ്ചു ബോബി ജോർജുമായും ദ്രോണാചാര്യ പട്ടം കിട്ടിയിട്ടുള്ള ടി കെ ഔസേപ്പും തോമസ് മാഷുമായും ബോബി അലോഷ്യസുമായും ബന്ധം ഉണ്ട് ഡൊമിനിക്കിന്.
സമയത്തിനെതിരെയുള്ള നീണ്ട ഓട്ടത്തിൽ പലപ്പോഴും ബന്ധങ്ങൾ നിലനിർത്താൻ കഴിയാറില്ല.
പുതിയ സാങ്കേതിക രീതികളുമായി പൊരുത്തപ്പെട്ടുകൊണ്ടാണ് ടി.യു ഡൊമിനിക്കിന്റെ ഇപ്പോഴത്തെ മുന്നേറ്റം. എടുക്കുന്ന ചിത്രങ്ങൾ ഈ -മെയിലിൽ ആണ് അദ്ദേഹം അയക്കുന്നത്.
യാത്രയിലെ രസങ്ങൾ നുകർന്നു കൊണ്ടാണ് മധുരാജിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. വൈവിധ്യമുള്ള ഭൂപ്രദേശങ്ങൾ സംസ്കാരം ഭാഷ, വസ്ത്രധാരണം എല്ലാം ആസ്വദിച്ചു കൊണ്ടുള്ള യാത്രകൾ.
മാതൃഭൂമിയിൽ 1993 ലാണ് ചേർന്നത്. “30വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയുണ്ട്”,മധുരാജ് പറഞ്ഞു നിർത്തി.
പരിപാടിയിൽ ഡി. പ്രദീപ് കുമാർ , കെ ഹേമലത, ബി. ചന്ദ്രകുമാർ എന്നിവർ മോഡറേറ്റർമാരായി.
പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ലിങ്ക് :https://youtu.be/xl41സ്വമ്ഡ്
No comments:
Post a Comment