കേരളത്തിലെ വാർത്താഫോട്ടോഗ്രാഫർമാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ക്ലബ് ഹൗസ് മീഡിയ റൂമിലെ 'ചിത്രം, ചരിത്രം'പരമ്പരയുടെ ഏഴാം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം,27 നവംബർ 27,2022)മാധ്യമം മുൻ ഫോട്ടോ എഡിറ്റർ റസാഖ് താഴത്തങ്ങാടി, മലയാള മനോരമ സീനിയർ പിക്ചർ എഡിറ്റർ റിജോ ജോസഫ് എന്നിവരായിരുന്നു അതിഥികൾ.
ഗൾഫിൽ പോകാനാണ് റസാഖ് ഡ്രൈവിംഗ് പഠിച്ചത്. ഫോട്ടോഗ്രാഫിയും കൂടി പഠിച്ചാൽ ഗൾഫിൽ അവസരങ്ങളുണ്ട് എന്നറിഞ്ഞ് അതും പഠിക്കാൻ പോയി. എന്നാൽ ജീവിതം കൊണ്ടെത്തിച്ചത് വാർത്താ ചിത്രങ്ങളുടെ ലോകത്തേക്കായിരുന്നു. വ്യത്യസ്തമായ ഫോട്ടോഗ്രാഫുകളിലൂടെ വായനക്കാരെ പിടിച്ച് നിർത്തിയ പ്രമുഖ വാർത്താചിത്രകാരൻ റസാക്ക് താഴത്തങ്ങാടിയുടെ ജീവിതയാത്രയും അങ്ങനെ വ്യത്യസ്ത നിറഞ്ഞതായി.ജീവിത യാത്രാവഴികളിലെ അനുഭവങ്ങൾ അദ്ദേഹം ക്ലബ് ഹൗസ് മീഡിയ റൂമിന്റെ ശ്രോതാക്കൾക്കായി പങ്കുവച്ചു.
ഗൾഫിൽ ചെറിയ ജോലിക്കായി ശ്രമിച്ച കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ചെറുപ്പക്കാരന് ഗൾഫ് ജോലി തരമായില്ല.വിസയ്ക്കായി കാശു കൊടുത്ത് കാത്തിരുന്ന റസാഖിന്റെ നിയോഗം മറ്റൊന്നായിരുന്നു. വാർത്താചിത്രങ്ങളുടെ വിസ്മയ ലോകമായിരുന്നു,അയാളെ കാത്തിരുന്നത്. ഫോട്ടോഗ്രഫി പഠിക്കാൻ എത്തിയത്,കോട്ടയം ചാലക്കുന്നത്ത് പെട്ടിക്കട പോലുള്ള ഒരു സ്ഥലത്താണ്. ഫോട്ടോ വാഷ് ചെയ്യാനുള്ള വെള്ളം കോരിക്കൊണ്ടുവരണം.
കല്യാണത്തിന്റെയും മറ്റു പരിപാടികളുടേയും ഫോട്ടോ എടുക്കാൻ ഗുരുവായ തമ്പി ആശാന്റെ വൈൻഡ് ചെയ്ത് 12 ഫിലിം ലോഡ് ചെയ്യാവുന്ന മാമിയ 330 ക്യാമറ വാങ്ങും.ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമിന്റെ കാലമായിരുന്നു അത്.
ഫോട്ടോഗ്രാഫിയിൽ എല്ലാം പഠിച്ചവർ ആരുമില്ല എന്നായിരുന്നു ആശാന്റെ കണ്ടെത്തൽ. അതുതന്നെയാണ് തന്റെയും വിശ്വാസമെന്ന് റസാഖ് പറഞ്ഞു.
കോട്ടയത്തുനിന്ന് ഇറങ്ങുന്ന മാമാങ്കം വാരികയിൽ പടമെടുക്കാൻ അവസരം കിട്ടി.
ഇടുക്കി അടിമാലിയിലെ വെള്ളത്തൂവൽ ബസ് അപകടത്തിന്റെ ചിത്രമെടുത്ത് റിപ്പോർട്ട് ചെയ്തു.
കോട്ടയം പ്രസ് ക്ലബ്ബിൽ സ്ഥിരമായി പോകും. ഡി.വൈ.എഫ്.ഐ നേതാക്കൾ മന്ത്രിമാരെ തടയുന്നതിന്റെ ചിത്രം എടുക്കാൻ ദേശാഭിമാനി ലേഖകൻ ആവശ്യപ്പെട്ടു. സമരക്കാർ മന്ത്രിയുടെ കാറിന് വട്ടം ചാടുന്ന സംഭവം ക്യാമറയിൽ പകർത്തി. 330mm ക്യാമറ. തോളിൽ പെട്ടിപോലത്തെ ഫ്ലാഷ്. പടമെടുത്ത് വൈൻഡ് ചെയ്യുമ്പോൾ പോലീസുകാരുടെ അടി കിട്ടി, ഫ്ലാഷ് പൊട്ടിപ്പോയി. ആശാന്റെ ക്യാമറയും ഫ്ലാഷുമായിരുന്നു. പടം പത്രത്തിൽ അടിച്ചു വന്നു. അടി കിട്ടിയ കാര്യവും വാർത്തയായി.
പ്രബോധനം എന്ന വാരികയിൽ ഫോട്ടോഗ്രാഫറെ ആവശ്യമുണ്ട് എന്നറിഞ്ഞു. ജോലി കിട്ടി.
'87ൽ മാധ്യമം ദിനപ്പത്ര ത്തിൽ ടെസ്റ്റ് എഴുതി. അപ്പോയിൻമെന്റ് ഓർഡറും വിസയും ഒരുമിച്ചാണ് വന്നത്. ഗൾഫിൽ പോക്ക് വേണ്ടെന്നുവച്ചു.
1988 മുതലാണ് സംസ്ഥാന സ്കൂൾ കലോത്സവം റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്. മഞ്ജു വാര്യർ, നവ്യ നായർ,വിനീത് ശ്രീനിവാസൻ, ഉണ്ടപക്രു എന്നു പേരുള്ള അജയകുമാർ, കാവ്യ മാധവൻ, വിനീത് എന്നിങ്ങനെ പിൽക്കാലത്ത് താരങ്ങളായ നിരവധി പേരെ ചിത്രീകരിക്കാൻ അവസരം കിട്ടി. അവരുമായി ഇപ്പോഴും നല്ല ബന്ധം നിലനിർത്തുന്നു. 25 വർഷം കലോത്സവം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കൃത്യമായി റിസൾട്ട് പ്രവചിക്കാൻ പോലും കഴിഞ്ഞിരുന്നു.
2003ല് സംസ്ഥാന അവാർഡ് നേടിത്തന്ന ചിത്രത്തെപ്പറ്റി റസാഖ് സംസാരിച്ചു. സാധാരണ ആരും ശ്രദ്ധിക്കാത്ത, വേലിക്കരികിൽ കണ്ട ഓന്തിനെ സുസൂക്ഷ്മം നിരീക്ഷിച്ചപ്പോൾ അതിന്റെ പ്രവൃത്തികൾ അസാധാരണമായി തോന്നി. കുറ്റിക്കാടിനിടയിൽ ഇരുന്നു കാലുകൊണ്ട് കുഴി മാന്തുകയായിരുന്നു,ഓന്ത്. ഇടയ്ക്ക് കുഴിയിൽ ഇറങ്ങി നോക്കിയശേഷം 10-15 മുട്ടയിടുന്നു. അതിൽ ഒരു മുട്ട വായുവിൽ നിൽക്കുന്ന അസാധാരണ ചിത്രം കിട്ടി. നാല് ചിത്രങ്ങളുടെ സീക്വൻസ്. ചുവന്ന മണ്ണിൽ പച്ച ഓന്തിന്റെ കളർ ചിത്രമാണ് അവർഡ് നേടിക്കൊടുത്തത്. 50 എം എം ലെൻസിലാണ് ചിത്രം എടുത്തത്.
സംഭവം കണ്ടാൽ വാർത്ത മനസ്സിൽ വരണം. കാര്യങ്ങളെക്കുറിച്ച് പൂർവ്വസൂചന (premonition)ഉണ്ടാകും പലപ്പോഴും.2008ൽ അവാർഡ് നേടിക്കൊടുത്ത ചിത്രം അങ്ങിനെ കിട്ടിയതാണ്. അസംബ്ലി ഇലക്ഷന് രണ്ട് മാസം മുൻപ് നടന്ന കോൺഗ്രസിന്റെ ദേശീയ സമ്മേളനം.
എ.ഐ.സി.സി സമ്മേളനം പോലെ താഴെ ഇരുന്നാണ് അംഗങ്ങൾ പങ്കെടുക്കുന്നത്. സോണിയ ഗാന്ധി രമേശ് ചെന്നിത്തല , കൊടിക്കുന്നിൽ സുരേഷ് തുടങ്ങി തലമുതിർന്ന നേതാക്കൾ. പങ്കെടുക്കാൻ എത്തിയ ഉമ്മൻചാണ്ടി വീഴും എന്ന് എന്റെ മനസ്സ് പറഞ്ഞു. വിചാരിച്ചത് പോലെ ഉമ്മൻ ചാണ്ടിയുടെ കാല് തെറ്റി. അപ്പോൾ സോണിയ കൈ ചൂണ്ടി ണ്ടി പറയുന്ന ചിത്രമാണ് കിട്ടിയത്. 'വീഴാതെ നോക്കണേ' എന്ന ക്യാപ്ഷനോട് കൂടിയ ചിത്രം. ആസന്നമായ അസംബ്ലി ഇലക്ഷന് മുമ്പ് വന്ന ചിത്രത്തിനായിരുന്നു അത്തവണത്തെ അവാർഡ്. വണ്ടിക്കു ആൾ വട്ടം ചാടും എന്ന ഡ്രൈവറുടെ ചിന്തയായിരുന്നു ആ ചിത്രത്തിന് പിന്നിൽ.വണ്ടി ഓടിച്ചു കൊണ്ട് പോകുന്ന ഡ്രൈവറുടെ ശ്രദ്ധയാണ് ഫോട്ടോഗ്രാഫർക്കും വേണ്ടത്.
റാഞ്ചിയിൽ നടന്ന ദേശീയ സ്പോർട്സ് മീറ്റ് കവർ ചെയ്യാൻ പോയപ്പോഴുണ്ടായ മറ്റൊരു അനുഭവം റസാഖ് ഓർത്തെടുത്തു. ജാർഖണ്ടിലെ റാഞ്ചി ബിർസാമുണ്ടാ സ്റ്റേഡിയത്തിൽ
വച്ചുണ്ടായ അനുഭവം തീവ്രവേദനയുണ്ടാക്കി.കേരളത്തിൽ നിന്നുള്ള റിപ്പോർട്ടർമാരുമുണ്ട് കൂടെ. ഉച്ച ഭക്ഷണം കഴിക്കാൻ പോകാൻ എല്ലാവരും ജീപ്പിൽ കയറി.എന്നാൽ റസാഖ് കയറിയ ജീപ്പിൽ നിന്നിറങ്ങി. ദൂരെ കുട്ടികൾ കൂട്ടം കൂടി നിന്ന് എന്തോ വാരുന്ന കാഴ്ച. താഴെ വീണുകിടക്കുന്ന എരുമച്ചാണകം വാരുകയാണവർ.
തലയിൽ ചുമന്നു കൊണ്ടു പോകുന്നുമുണ്ട്. തലയിൽ നിന്ന് ചാണകം മുഖത്തേക്ക് ഒലിച്ചിറങ്ങുന്നു. തൊട്ടടുത്ത് പട്ടാളക്കാരുടെ ക്യാമ്പ് ഉണ്ട്. അടുത്ത് നിരന്നു നിൽക്കുന്ന നൂറു കണക്കിന് പട്ടാളക്കാരുടെ അടുത്ത് നിന്ന് മാറി ഞാൻ ഫോട്ടോ എടുത്തു. ചെറിയ കുഞ്ഞുങ്ങൾ. സ്കൂളിൽ പഠിക്കേണ്ട പ്രായം. പടമെടുക്കുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മുതിർന്ന ആൾ അവരെ വേഗം വലിച്ചു കൊണ്ടു പോയി.ചിത്രത്തിന് പിന്നീട് അവാർഡ് കിട്ടി.
താഴേത്തട്ടിലുള്ളവർ മുതൽ ഉന്നത തലത്തിലുള്ളവർ വരെയായി ബന്ധം സ്ഥാപിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.മാധവിക്കുട്ടിയുമായും ബാലാമണിയമ്മയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. അതേ സ്നേഹം സഹോദരി സുലോചന നാലപ്പാടുമായും നിലനിർത്താനായിട്ടുണ്ട്.
ഒരിക്കൽ ബാലാമണിയമ്മയുടെ ജന്മദിനാഘോഷത്തിന് മാധ്യമം പത്രത്തിനു പടമെടുക്കാൻ പോയി.
എറണാകുളം രവിപുരത്തുള്ള മേഴ്സി എസ്റ്റേറ്റിലെ ഫ്ലാറ്റിലാണ് അന്ന് അവർ താമസം. പിന്നീട് മാധവിക്കുട്ടിയുടെ മുറികളിൽ വരെ കയറാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു തന്നിരുന്നു. അതേ സ്വാതന്ത്ര്യമുള്ള മറ്റു രണ്ടു പേർ അന്തരിച്ച പത്രപ്രവർത്തക ലീല മേനോൻ, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ എന്നിവരായിരുന്നു. തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫറായി പോയപ്പോഴും എന്തു പരിപാടി ഉണ്ടെങ്കിലും തന്നെയാണ് വിളിക്കുക. റസാക്ക് ഓർത്തെടുത്തു. 'മോൻ വന്നാൽ മതി, വേറെ ആരും വേണ്ട ' എന്നു പറയും.
മതപരിവർത്തനം നടത്താൻ പോകും മുൻപ് കലൂർ എ.ജെ ഹാളിൽ ഒരു പ്രഖ്യാപനം ഉണ്ടാകും എന്നു പറഞ്ഞു. അവിടെ ലൈബ്രറി കൗൺസിലിന്റെ യോഗമാണ്. കടമ്മനിട്ടയൊക്കെ ഇരിപ്പുണ്ട്. സ്റ്റെപ്പ് കയറാൻ വയ്യ, മാധവിക്കുട്ടിക്ക്. ഒരാളുടെ കയ്യും പിടിച്ചാണ് വരുന്നത്. "ഞാൻ ഒരു പ്രഖ്യാപനം നടത്താൻ പോകുന്നു' എന്നറിയിച്ചു. ഇസ്ലാം മതത്തിലേക്ക് കൺവേർട്ട് ആകാൻ പോകുന്നു. മരിച്ചുപോയ മുൻ എം.എൽ.എ പി.ടി തോമസ് മാത്രമാണ് അന്നവിടെ ഉണ്ടായിരുന്ന ഏക രാഷ്ട്രീയ നേതാവ്. ഇതൊരു വലിയ വാർത്തയാണെന്ന് പറഞ്ഞു,പി.ടി.'മാധ്യമം പോലൊരു പ്രസിദ്ധീകരണം ഇത് വലുതായി ബൂസ്റ്റ് ചെയ്യാൻ പോകുന്നില്ല' എന്ന് മറുപടി കൊടുത്തു.
പക്ഷേ, അവർ പ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് അക്കാര്യം കൊടുക്കും എന്നു പറഞ്ഞു.
മാധവിക്കുട്ടി പൂനെയ്ക്ക് പോകുമ്പോഴും വിളിച്ചു പറഞ്ഞു. 'ഞാനിനി ജീവനോടുകൂടി വരില്ല,തിരിച്ച് 'എന്ന് പറഞ്ഞാണ് യാത്രയായത് . ലീല മേനോൻ അതിന് സാക്ഷിയായിരുന്നു.
ഗൾഫിൽ ജോലിക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും കാലങ്ങൾക്കുശേഷ മാണ് അത് സാധിച്ചത്. തന്റെ ക്യാമറയിൽ പതിഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ചിത്രങ്ങളുടെ പ്രദർശനം ഗൾഫിലാണ് സംഘടിപ്പിച്ചത്. 'നീർമാതളം മുതൽ ഗുൽമോഹർ വരെ' എന്നു പേരിട്ട പ്രദർശനം അക്ഷരാർത്ഥത്തിൽ സഹോദരതുല്യം താൻ സ്നേഹിച്ച കഥാകാരിക്കുള്ള സ്നേഹോപഹാരമായിരുന്നു. അത്രമേൽ അടുപ്പം ആ കുടുംബത്തിനും തന്നോടുണ്ടായിരുന്നതോർക്കുന്നു റസാഖ്.
'നീർമാതളം മുതൽ ഗുൽമോഹർ വരെ' എന്ന പേര് എന്തുകൊണ്ട് എന്ന് പലരും ചോദിച്ചു. നീർമാതളം മാധവിക്കുട്ടിയുടെ കഥാപാത്രമാണെന്ന് എല്ലാവർക്കുമറിയാം.എന്നാൽ ഗുൽമോഹർ അവർപോലുമറിയാത്ത അവരുടെ ജീവിത കഥയിലെ കഥാപാത്രമാണ്.
പാളയം പള്ളിയിൽ ഗുൽമോഹർ മരത്തിനടിയിലാണ് കമല സുരയ്യയെ അടക്കിയിട്ടുള്ളത്.
നീർമാതളം എക്സിബിഷൻ കാണാൻ വന്ന സുലോചന നാലപ്പാട്ട് അക്ഷരാർത്ഥത്തിൽ പൊട്ടിക്കരയുകയായിരുന്നു. പിന്നീട് സുലോചന റസാഖിന് അച്ഛൻ വി എം നായർ എടുത്ത മാധവിക്കുട്ടിയുടെ ചില ചിത്രങ്ങൾ കൂടി കൈമാറി. ആ ചിത്രങ്ങളും പിന്നീട് പ്രദർശനത്തിലുൾപ്പെടുത്തി.
ആമിയിൽ അഭിനയിക്കുമ്പോൾ തുഞ്ചൻ പറമ്പിലെ ചിത്രപ്രദർശനം കാണാൻ മഞ്ജു വാര്യർ എത്തിയിരുന്നു. സാഹിത്യ അക്കാദമിക്ക് സകല സ്വത്തുക്കളും കൈമാറിയ
മാധവിക്കുട്ടി യഥാർത്ഥത്തിൽ ഉദാരമതിയായിരുന്നു. സൗന്ദര്യമില്ലെന്ന് മാത്രം അവരോട് പറയരുത്. എന്തും ആർക്കും കൊടുക്കുന്ന പ്രകൃതമാണ്. റസാഖ് ഇതിന് ഉദാഹരണമായി താൻ സാക്ഷിയായ ഒരു അനുഭവം പറഞ്ഞു.
അവരുടെ കവിതകൾ സിഡിയിലാക്കാൻ ഒരാളെ ഏൽപ്പിച്ചു. സിഡി കൈമാറുമ്പോൾ ഫോട്ടോ എടുക്കാൻ റസാക്കിന് നിർദ്ദേശം നൽകി. സിഡി ചെയ്ത ആൾ തൊട്ടടുത്തൊരു ലോഡ്ജിൽ, ആശങ്കയോടെ ഉണ്ടായിരുന്നു.സിഡി കൈമാറിക്കഴിഞ്ഞാൽഅഡ്വാൻസ് ബാക്കി 50000 രൂപ കിട്ടുമോ എന്നതായിരുന്നു അയാളുടെ സംശയം. സിഡി കൈമാറി, ബാക്കി തുക മുഴുവൻ നൽകി. കവിത പാടിക്കേൾക്കണം എന്ന് ആവശ്യപ്പെട്ടു. ആലാപനം കഴിഞ്ഞപ്പോൾ അലമാരയിൽ നിന്ന് എഴോ എട്ടോ പവൻ വരുന്ന ഒരു നെക്ലേസ് എടുത്ത് സിഡി കൊണ്ടുവന്നയാൾക്ക് കൊടുത്തു. എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ ഇതിന് സാക്ഷിയാണ് എന്ന് റസാഖ് പറഞ്ഞു.
ചിത്രത്തിനാണ് അവസാനം അവാർഡ് കിട്ടിയത്. കണ്ണടച്ച് തുറക്കുമ്പോൾ മിന്നി മാറിപ്പോകാവുന്ന ചിത്രം. ഫോട്ടോഗ്രാഫറുടെ ജാഗ്രത കൊണ്ടാണ് അത്തരം ചിത്രങ്ങൾ കിട്ടുക.
എടുത്ത ചിത്രം പത്രമോഫീസിൽ എത്തിക്കാൻ
ബസിന്റെ കണ്ടക്ടറുടെ കയ്യിലും റെയിൽവേ ഗാർഡിന്റെ കൈയിലും കൊടുത്തു വിട്ടിരുന്ന ഒരു കാലം ഡിജിറ്റൽ യുഗത്തിന് മു ൻപ് ഉണ്ടായിരുന്നു. കലോത്സവ ചിത്രങ്ങൾ പലതും അപ്രകാരം കൊടുത്തയച്ചവയാണ്.
അക്കാലത്ത് സ്പോർട്സിന്റെയും മറ്റും ചിത്രങ്ങൾ ടിവിയിൽ നിന്നാണ് എടുക്കുക. വീഡിയോ റെക്കോർഡറിൽ റീപ്ലേ ചെയ്ത് പ്രിൻറ് എടുക്കും.
മാധ്യമത്തിൽ സ്ത്രീകളുടെ ചിത്രം കൊടുക്കുന്നതിൽ ചെറിയ നിയന്ത്രണം ഉണ്ടായിരുന്നു. ഇൻറർനാഷണൽ ഇവന്റസ് നടക്കുമ്പോൾ കാൽ കാണുന്ന ഭാഗം മുറിച്ചു കളയുമായിരുന്നു. പിന്നീട് തീരുമാനം മാറ്റി. സ്ത്രീയുടെ മാന്യതയ്ക്ക് നിരക്കാത്ത ചിത്രങ്ങൾ ശ്രദ്ധിക്കും.
മറക്കാനാവാത്ത പല സന്ദർഭങ്ങളും ജോലിക്കിടയിൽ ഉണ്ടായിട്ടുണ്ട്. താഴത്തങ്ങാടി ബസ് അപകടത്തിൽ ചിത്രങ്ങൾ കിട്ടാൻ കൊതുമ്പു വള്ളത്തിൽ കയറിയേണ്ടി വന്നു. ചിത്രം നന്നാവണമെങ്കിൽ ചിലപ്പോൾ സാഹസം വേണ്ടി വരും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനു മുന്നിലുള്ള മരത്തിനു മുകളിൽ ഒരു റീത്ത് തൂക്കിയിടുമായിരുന്നു. 'മരണം വിധിച്ച മരം' എന്നാണ് ക്യാപ്ഷൻ കൊടുത്തത്. പിന്നീട് വർഷങ്ങൾക്കുശേഷം ആ മരം റോഡിനു വേണ്ടി മുറിച്ചുമാറ്റി.അതും കൊടുത്തു. ചിത്രങ്ങളുടെയും ഫോളോ അപ്പ് ഉണ്ടാകാറുണ്ട്.അന്നെടുത്ത ചിത്രങ്ങൾ പലതുംകയ്യിലില്ല എന്നത് വലിയ നഷ്ടമായി തോന്നുന്നു.
'മാധ്യമം'എന്ന സ്ഥാപനം സർഗാത്മകമായിഎന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു തന്നിരുന്നു.
മാധ്യമം ദിനപത്രത്തിന്റെ ന്യൂസ് ഫോട്ടോ എഡിറ്ററായി വിരമിച്ച അദ്ദേഹത്തിന് ക്യാമറ പോലെ യാത്രകളും ലഹരിയാണ്, ഇപ്പോഴും.വിരമിച്ചതിനു ശേഷം സ്വന്തം യൂട്യൂബ് ചാനലിന് വേണ്ടി പരിസ്ഥിതി വീഡിയോകൾ നിർമ്മിക്കുന്നുണ്ട്.
ക്ലബ് ഹൗസിലെ മറ്റൊരു അതിഥിയായ കോട്ടയം കുറുമ്പനാടം സ്വദേശി റിജോ ജോസഫിനു പത്രത്തിൽ വരും മുൻപ് ഫോട്ടോ ജേണലിസവുമായി ആകെ ഉണ്ടായിരുന്ന ബന്ധം വിക്ടർ ജോർജിന്റെ പടങ്ങൾ കാണുന്നത് മാത്രമായിരുന്നു. പടം വരുന്ന പത്രം മടക്കി കിടക്കയ്ക്ക് അടിയിൽ വയ്ക്കുമായിരുന്നു. മീഡിയ വില്ലേജിന്റെ ആദ്യ ബാച്ചിൽ അനിമേഷൻ വീഡിയോ പ്രൊഡക്ഷൻ സിനിമോട്ടോഗ്രാഫി പഠിച്ചതോടെ പുതിയ മേഖലയിലേക്ക് തിരിഞ്ഞു.കൂടെയുണ്ടായിരുന്നവർ എല്ലാവരും സിനിമ സംവിധാനം പഠിക്കാൻ പോയപ്പോൾ ക്യാമറയുംവീഡിയോഗ്രാഫിയുമായിരുന്നു റിജോ തെരെഞ്ഞെടുത്തത്. സജിൻ കളത്തിലാണ് സിനിമോട്ടോഗ്രാഫി ക്ലാസുകൾ എടുത്തിരുന്നത്. പഠനം തീർന്നതോടെ ഇൻകുബേറ്റർ എന്ന ഡിസൈനിങ് സ്ഥാപനം ആരംഭിച്ചു. പിന്നീട് മലയാള മനോരമയിൽ അപേക്ഷിച്ചു. ടെസ്റ്റിന് പോകാൻ സ്വന്തം ക്യാമറ ഉണ്ടായിരുന്നില്ല. എബി എന്ന സുഹൃത്തിന്റെ ക്യാമറയാണ് കിട്ടിയത്.ലൈറ്റ് മീറ്റർ ഇല്ലാത്ത, ബാറ്ററിയുമില്ലാത്ത ക്യാമറ. ടെസ്റ്റിന് തൊട്ടുമുൻപ് എബിച്ചൻ വന്ന് ബാറ്ററി വാങ്ങി ഇട്ട് തന്നു. മറ്റു മത്സരാർത്ഥികൾ ആകട്ടെ വലിയ ഒരുക്കത്തോടെയാണ് വന്നത്.എം.കെ. വർഗീസ് സാർ നിർദ്ദേശങ്ങൾ തന്നു. ആരും കാണാതിരിക്കാൻ മേശയ്ക്ക് കീഴിൽ വച്ചാണ് ക്യാമറ ലോഡ് ചെയ്തത്.
ടെസ്റ്റ് പാസ്സ് ആയി.മലയാള മനോരമയിൽ ജോലി കിട്ടി.സംക്രാന്തി എന്ന സ്ഥലത്ത് നടക്കുന്ന വാണിഭം റിപ്പോർട്ട് ചെയ്യാൻ നിയോഗിച്ചു. റോബർട്ട് വിനോദിന്റെ ഡിജിറ്റൽ ക്യാമറയിലും ചിത്രങ്ങൾ എടുത്തിരുന്നു. ഓഫീസിലെത്തിയപ്പോൾ റോബോട്ട് വിനോദ് പറഞ്ഞു, 'പടം കിട്ടിയില്ല നീ എടുത്ത പടം കൊടുക്കാം' എന്ന്. ഞാൻ ചിത്രം ഡെവലപ്പ് ചെയ്തു പ്രിൻറ് എടുത്തു. പിന്നീടാണ് അറിഞ്ഞത് റോബോട്ട് എനിക്ക് അവസരം തന്നതാണെന്ന്.
മൂന്നു മാസങ്ങൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് വിട്ടു. കരിയർ മാറ്റിമറിച്ച സ്ഥലം. ബി. ജയചന്ദ്രൻ ചേട്ടൻ. കേരളത്തിലെ തന്നെ അതിപ്രഗത് ഭനായ ന്യൂസ് ഫോട്ടോഗ്രാഫർ. ഒരു അപ്പൻ എങ്ങനെയാണോ അതുപോലെ എന്നെ നോക്കി. ഒരു ഗുരു എങ്ങനെയാണോ അതുപോലെ എന്നെ പഠിപ്പിച്ചു. ജയേട്ടന്റെ ഓരോ ചലനവും കണ്ടുപഠിക്കണം. സെക്രട്ടറിയേറ്റിന്റെ മുന്നിൽ പടമെടുക്കാൻ നിൽക്കുന്നത് കണ്ടിട്ടുണ്ട്. പടം എടുക്കാൻ നമ്മൾ ആലോചിക്കുമ്പോഴേക്കും പടമെടുത്ത് ക്യാമറ തിരിച്ചു ബാഗിൽ വച്ചിരിക്കും. അത്ര ഫാസ്റ്റായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആൾ.വാർത്തകളുടെ വലുപ്പച്ചെറുപ്പം നോക്കാതെ പാഞ്ഞെത്തും.ഒരു പരിപാടിയും അദ്ദേഹം അറിയാതെ പോകില്ല. അത്തരം ഒരു സ്കൂളിലാണ് ഞാൻ ഫോട്ടോഗ്രാഫി പഠിച്ചത്. പടമടിച്ചുവരുന്ന പത്രം വരുമ്പോൾ ഇന്നും ആവേശമാണ്.
ഒരു അസംബ്ലി ഇലക്ഷൻ കാലം. തലശ്ശേരി ചൊക്ലിയിലെ ഒരു ബൂത്തിൽ വലിയ സംഘർഷം നടക്കുന്നു.അറിഞ്ഞത്തിയപ്പോൾത്തന്നെ ജനലിൽ കൂടി രണ്ട് ചിത്രങ്ങൾ എടുത്തു. അകത്ത് കയറിയ ഉടൻ അമ്പതോളം പേരുടെ സംഘം വളഞ്ഞു. പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേർത്ത് പിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേർത്ത് നെഞ്ചിൽ ഇടിച്ചു. ഷർട്ട് കീറിക്കളഞ്ഞു. താഴേക്കിട്ട് ചവിട്ടാൻ കാലുയർത്തിയ ഉടൻ മൈതാനത്തിനപ്പുറത്തെ വീട്ടിൽ നിന്ന് പ്രായമുള്ള ഒരു ഉമ്മ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് വീടിനുള്ളിലേക്ക് കയറ്റി അടുക്കള വാതിലിലൂടെ പുറത്തിറക്കിവിട്ടു. ഓടി താഴെ എത്തി കൂടെ വന്ന റിപ്പോർട്ടർ സുകുമാരൻ ചേട്ടൻനൊപ്പം വണ്ടിയിൽ കയറി രക്ഷപ്പെടുകയായിരുന്നു.
മനോരമയുടെ പുതിയ യൂണിറ്റ് തുടങ്ങുന്ന സമയത്താണ് പത്തനംതിട്ടയിൽ ജോലി ചെയ്തത്. സമീർ എ അഹമ്മദു മൊത്ത് മനോഹരമായ ടീം വർക്ക് ചെയ്യാൻ കഴിഞ്ഞതാണ് ഓർമ്മ. സമീറും ഞാനും എടുക്കുന്ന ഫോട്ടോഗ്രാഫുകൾ പരസ്പരം കൈമാറുകയും സെലക്ഷൻ നടത്തുകയും ചെയ്യുമായിരുന്നു. ക്യാപ്ഷൻ നൽകുന്നതും അപ്രകാരം തന്നെ. ശബരിമലയിൽ ചെയ്തതാണ് ഏറ്റവും നന്നായി എൻജോയ് ചെയ്ത, രസകരമായ ഡ്യൂട്ടി. പിന്നീട് ജന്മനാടായ കോട്ടയത്തേക്ക് ട്രാൻസ്ഫറായി.
ആദ്യകാലത്ത് അവാർഡുകൾ ഒന്നും കിട്ടിയിരുന്നില്ല. കോട്ടയത്ത് വന്നശേഷം അവാർഡുകളുടെ പെരുമഴക്കാലമായിരുന്നു എന്നുപറയാം. ആഗ്രഹിച്ചതിലും ഏറെ അവാർഡുകൾ ലഭിച്ചു. വീണ്ടും അവാർഡ് കിട്ടിയില്ലെങ്കിൽ പോലും സങ്കടമില്ല. അത്രയും അവാർഡുകൾ, സന്തോഷം. റിജോ തുറന്നു പറഞ്ഞു.
വാർത്താ ത്രങ്ങൾ കിട്ടണമെങ്കിൽ സംഭവം നടക്കുന്ന സമയത്തും സാഹചര്യത്തിലും നമ്മൾ ഉണ്ടായിരിക്കണം. കൃത്യമായ സമയത്ത് ക്ലിക്ക് ദൈവാനുഗ്രഹം എന്നാണ് ഞാൻ അതിനെ പറയുന്നത്.
കുമ്മനം എന്ന സ്ഥലത്ത് മട പൊട്ടി മീനുകൾ ചാടി നടക്കുന്നതായുള്ള വാർത്ത, മനോരമയുടെ ഫ്രണ്ട് ഓഫീസിൽ നിന്നാണ് കിട്ടിയത്. അൽപ്പം നേരത്തെ ഓഫിസിലെത്തിയതായിരുന്നു, അന്ന് റിജോ. പൊൻകുന്നത്തുനിന്ന് ആരോ ഫോണിൽ വിളിച്ചു പറഞ്ഞതാണ്. സംഭവ സ്ഥലത്തെത്തുമ്പോൾ ആറിനു കുറുകെ കെട്ടിയ തെങ്ങിൻതടിയുടെ മട പൊട്ടി മീനുകൾ ഒഴുക്കിനെതിരെ തിരിച്ചു ചാടുന്നതാണ് കണ്ടത്.പടമെടുത്തു തിരിച്ചുപോരും വഴി അവിടേക്ക് ഒന്നുകൂടി പോകണം എന്ന ഉൾവിളി ഉണ്ടായി. പിന്നീട് അവിടെ പോകുമ്പോൾ ആദ്യം കണ്ട കാഴ്ചയല്ല കണ്ടത്. തെങ്ങിൻ കുറ്റികളിൽ മുഴുവൻ ആളുകൾ നിരന്നിരിക്കുന്നു. ചാടിവരുന്ന മീനുകളെ കോരുവലയിൽ പിടിക്കുന്ന ആളുകളും അവരെ സഹായിക്കാൻ നിൽക്കുന്നവരും. ചാടി വരുന്ന മീനുകളെ ചാക്കിലേക്ക് ഇടുകയാണ് ചിലർ. ഒരു പോസ്റ്റിൽ ചാരിൽ നിന്ന് പടമെടുത്തു. അന്ന് മോണോപോഡ് എടുത്തിട്ടില്ല. പെട്ടെന്നാണ് വ്യൂ പോയിന്റിൽ ഒരു വലിയ സാധനം വലത്തുനിന്ന് ഇടത്തേക്ക് പറന്നു പോയതായി തോന്നിയത് .
അഞ്ചു ഫ്രെയിമുകളിലായി പടം കിട്ടി. നോക്കുമ്പോൾ വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ഒരു ചിത്രം. നാല് കിലോ വരുന്ന വലിയ മീൻ പറന്നു പോകുന്നു. അതിനെ വലയിലേക്ക് പിടിക്കുന്ന സീക്വൻസ് ഫോട്ടോ ആണ് കിട്ടിയത്. അതിഭയങ്കരമായ ലൈറ്റിൽ ആണ് ചിത്രം കിട്ടിയിരിക്കുന്നത്. സഹായിക്കാൻ നിൽക്കുന്ന ആൾ മീനിനെ ചാക്കിലേക്ക് ഇട്ടുകൊടുക്കുന്നു, കിട്ടാത്തവർ കൊതിയോടെ നോക്കുന്നു. അത് കഴിഞ്ഞ് ഇവർ നടന്നു വരുമ്പോൾ ഈ മീൻ ചാക്കിന് അകത്തുനിന്ന് തിരിച്ചു വെള്ളത്തിലേക്ക് ചാടി പോകുന്നു. ആ പടമെടുത്ത് സന്തോഷത്തോടെ ഡ്രൈവറോട് പോകാം എന്നു പറഞ്ഞ് വണ്ടിയിൽ കയറി. ഡ്രൈവർ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. വലിയ അപകടമാണ് എന്നൊക്കെ പറയുന്നുണ്ട്. അങ്ങനെ പറഞ്ഞത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ഇനി ആരും വന്നാൽ ഫോട്ടോ കിട്ടരുതല്ലോ. അതാണ് അങ്ങനെ പറഞ്ഞത്, എന്നായിരുന്നു മറുപടി.
ചിത്രത്തിന് കൊടുത്ത ക്യാച്ച് ലൈൻ 'ആയുഷ് മീൻ ഭവ'എന്നായിരുന്നു. ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ക്യാച്ച് വേർഡ് ക്ലിക്കായി.
യു.എസ് കോൺസുലേറ്റിന്റെ പരിസ്ഥിതി അവാർഡ് ഫോട്ടോയ്ക്ക് ലഭിച്ചു.ചെറുതോണി അണക്കെട്ട് തുറക്കുന്ന സമയത്തെ ചിത്രവുംനിരവധി അവാർഡുകൾ നേടിയെടുത്തു. ഒരു കുഞ്ഞിനെയും പിടിച്ചുകൊണ്ട് ഒരാൾ പാലത്തിലൂടെ ഓടുന്ന ചിത്രം. ദൈവാനുഗ്രഹം എന്ന് തന്നെയാണ് അതിനെപ്പറ്റി പറയാനുള്ളത്.
ഡാമിന്റെ ഷട്ടർ തുറക്കാൻ കാത്തു നിൾക്കുമ്പോൾ കിട്ടിയതാണ് ചിത്രം. മലയാള മനോരമയുടെ മറ്റൊരു ഫോട്ടോഗ്രാഫർ അരവിന്ദ് പാലത്തിന്റെ ചിത്രം എടുക്കാൻ അവിടെയുണ്ട്. വെള്ളം കുത്തിയൊലിച്ചു വരുമ്പോൾ പാലം തന്നെ ഒലിച്ചു പോകാൻ പോലും സാധ്യതയുണ്ട് എന്ന ആശങ്കയിൽ നിൽക്കു കയാണ്. പല മാധ്യമങ്ങളിലെയും ഫോട്ടോഗ്രാഫർമാരും ചുറ്റിനും ഉണ്ട്.
ക്യാമറയ്ക്ക് ഒരു ട്രബിൾ ഉണ്ടെന്ന് പെട്ടെന്നാണ് അരവിന്ദ് വിളിച്ചു പറഞ്ഞത്. ഷട്ടർ തുറക്കാൻ 10 മിനിറ്റ് സമയം മാത്രമാണ് ബാക്കി. പാലത്തിനടുത്തേക്ക്ഓടിയെത്തി.പക്ഷേ എനിക്ക് ബിൽഡിങ്ങിലേക്ക് കയറാൻ പറ്റുന്നില്ല.
മൂന്നാം നിലയിലാണ് ക്യാമറ ഇരിക്കുന്നത്. കൂടെയുണ്ടായിരുന്ന ഡ്രൈവർ അജയൻ വലിച്ചു കയറ്റി.അപ്പോഴേക്കും അരവിന്ദിന്റെ ക്യാമറ ശരിയായി പ്രവർത്തിച്ചു തുടങ്ങി.അത് കഴിഞ്ഞ് നോക്കുമ്പോഴാണ് ഒരാൾ കുടയുമായി കയ്യിൽ ഒരു കുഞ്ഞിനേ യും പിടിച്ചുകൊണ്ട് ഓടുന്ന കാഴ്ച കാണുന്നത്. അഞ്ചാറുപേർ കൂടെ
ഓടുന്നുണ്ട്.
ഡാം തുറന്നു വെള്ളം വിടുന്നതിന് തൊട്ടു മുൻപാണ് ഇവർ പാലത്തിൽ കൂടി ഓടുന്നത്. ഡാം തുറക്കുന്നതായുള്ള അനൗൺസ്മെന്റിന്റെ ഇടയിലാണ് ഇതെല്ലാം. ഡാം തുറന്നതോടെ അവിടെ മുഴുവൻ വെള്ളം നിറഞ്ഞു. രോഗാവസ്ഥയിൽ ആയിരുന്ന കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോകാനാണ് അവർ ഓടിയതെന്നു പിന്നീടറിഞ്ഞു. വളരെ പ്രാധാന്യത്തോടെ ചിത്രം ഒന്നാം പേജിൽ അടിച്ചു വന്നു. പ്രളയത്തിന്റെ മുഖമുദ്രയായി ഈ ചിത്രമാണ് ചാനലുകളിലും ഫെയ്സ്ബുക്കിലും ഒക്കെ അവതരിപ്പിക്കുന്നത്. അരവിന്ദിന്റെ ക്യാമറയിലും ഇതേ ചിത്രം പതിഞ്ഞിരുന്നു. എന്നാൽ ക്വാളിറ്റി കൂടുതലുണ്ടായിരുന്ന എന്റെ ചിത്രമാണ് കൊടുത്തത്. ഈ ചിത്രം കോട്ടത്തെ സുഹൃത്ത്
ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെക്കാൻ തന്നിട്ടുണ്ട്.
ഏറ്റവും നന്നായി പ്രവർത്തിക്കാൻ പറ്റിയ ഒരു കാലഘട്ടമാണ് കടന്നുപോകുന്നത്. വിക്ടർ ജോർജിനെ ഗുരുവായി കാണുന്നു, നേരിട്ടു കാണാൻകഴിഞ്ഞില്ലെങ്കിലും. ജയേട്ടനെക്കൂടാതെ സാജൻ കളത്തിൽ തുടങ്ങിയവരും സ്വാധീ നിച്ചിട്ടുണ്ട്.
പുതിയ ബാച്ചിൽ എത്തിയിട്ടുള്ള വനിതാ ഫോട്ടോഗ്രാഫർ ശ്രീലക്ഷ്മി, അഭിജിത് ഇവരുടെ ചലനങ്ങളിൽ നിന്നു പോലും ഏറെ പഠിക്കാനുണ്ട് എന്ന് വിശ്വസിക്കുന്നു, റിജോ.എടുക്കുന്ന ഓരോ
ചിത്രങ്ങളിലും വ്യത്യസ്തമായ മാനം ഉണ്ടാക്കി എടുക്കണം.
നൂറുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയമ്മ പരീക്ഷ എഴുതിയകാര്യം ഒരു അംഗൻവാടി ടീച്ചർ പറഞ്ഞറിഞ്ഞതാണ്.പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചതിന്റെ ചിത്രമെടുത്തു. പക്ഷെ രണ്ടര മണിക്കൂർ ക്ഷമയോടെ കാത്തുനിന്നപ്പോൾ കിട്ടിയ ചിത്രമാണ് പ്രസിദ്ധീകരിച്ചത്. കുട്ടിയമ്മക്ക് കണക്കിന് കിട്ടിയ ഫുൾ മാർക്ക് റിജോവിന്റെ ചിത്രത്തിന് നേടിക്കൊടുത്തതും ഫുൾ മാർക്ക്.
ഹാപ്പിനെസ്സ് ഇന്റെക്സിൽ ഭൂട്ടാൻ ഒന്നാം സ്ഥാനത്ത് എത്തിയത് റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ടായി. ചിരിയോടെ ആളുകൾ നമ്മെ സ്വീകരിക്കുന്ന സ്ഥലം. അപരിചിതരെ ആളുകൾ സ്വീകരിക്കുന്ന രീതി. സ്ത്രീകൾക്ക് രാത്രിയും സുരക്ഷിതമായി നടക്കാം. മനോഹരമായ അന്തരീക്ഷം.ഇതെല്ലാം സത്യമാണോ എന്നുപരീക്ഷിക്കാൻ ബാഗ് ഒരു സ്ഥലത്തിട്ട് മാറി നിന്നു. എന്നാൽ ആരും അത് എടുത്തു കൊണ്ട് പോകുന്നില്ല. അഞ്ചുദിവസം നീണ്ട പരമ്പരയായി വാർത്തയും ചിത്രങ്ങളും കൊടുത്തു. ന്യൂസ് എഡിറ്ററുമായി നിരന്തരം കമ്മ്യൂണിക്കേഷൻ ഉണ്ടാകും. രാത്രിയിലെ പിക്ചർ സെലക്ഷൻ വാട്സാപ്പ് വഴിയാണ്. സ്പേസ്, സൈസ് എന്നിവക്കനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം.ആരു കൊണ്ടുവരുന്നു എന്നതല്ല, നല്ലചിത്രംഎന്നതാണ് അടിസ്ഥാനം.കൂടെവരുന്നവർ പലപ്പോഴും നല്ല ന്യൂസ് സെൻസ് ഉള്ളവരായിരിക്കും. സാധാരണക്കാർ ചിലപ്പോൾ നല്ല പടങ്ങളുടെ സൂചന തരും. ചെരുപ്പുകുത്തി പോലും സംഭവം വിളിച്ചുപറഞ്ഞ സന്ദർഭങ്ങളുണ്ട്.
ക്യാമറയ്ക്ക് പകരം ഇപ്പോൾ മൊബൈൽ ഉപയോഗിക്കുന്നു. ഐ ഫോൺ ക്യാമറ ഭയങ്കരമാണെന്ന് പറയുന്നു.എന്നാൽ നാം ഫ്രീസ് ചെയ്യുന്ന മൊമെന്റ് കറക്റ്റ് ആകില്ല. സ്പീഡിൽ ടെലി ലെൻസോ ഫ്ലാഷോ ഉപയോഗിക്കാൻ പറ്റില്ല.എന്നാൽ സ്പൈ വർക്കിന് മൊബൈൽ ആണ് നല്ലത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഡിജിറ്റൽ സിംഗിൾ റിഫ്ളക്സ് ( ഡി.എസ്. എൽ.ആർ) ക്യാമറകളും മാറുമെന്ന് റിജോ പറഞ്ഞു.
ഡി. പ്രദീപ്കുമാർ, കെ. ഹേമലത, ബി.ചന്ദ്രകുമാർ എന്നിവർ മോഡറേറ്റർമാരായിരുന്നു.
No comments:
Post a Comment