കേരളത്തിലെ വാർത്താ ഫോട്ടോഗ്രാഫർമാർ അനുഭവങ്ങൾ പങ്കു വയ്ക്കുന്ന 'ചിത്രം,ചരിത്രം' പരമ്പര ഒക്ടോബർ 8 ന് രാത്രി 7 ന് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ ആരംഭിച്ചു.
മാതൃഭൂമി മുൻ ഫോട്ടോ എഡിറ്റർ ടി.രാജൻ പൊതുവാളും കേരള കൗമുദി മുൻ സീനിയർ ഫോട്ടോഗ്രാഫർ പി.ജെ. ഷെല്ലിയുമായിരുന്നു, അതിഥികൾ.
പരിപാടിയിൽ പങ്കെടുത്തുവെങ്കിലും,സാങ്കേതിക കാരണങ്ങളാൽ ടി.രാജൻ പൊതുവാളിന് സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഈ പരമ്പരയുടെ സമാപന എപ്പിസോഡിൽ സംസാരിക്കും.
പി.ജെ.ഷെല്ലി തന്റെ മാദ്ധ്യമാനുഭവങ്ങൾ വിവരിച്ചു.2001ൽ കേരള കൗമുദിയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായ ഷെല്ലി 2018ലാണ് വിരമിച്ചത്.
കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയന്റെ സുവർണ ജൂബിലി പുരസ്ക്കാരം, രാമാനുജൻ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സ്റ്റാഫ് ഫോട്ടോഗ്രാഫറാകും മുൻപ്,1983ൽ,ഷെല്ലി ഡാർക്ക് റൂം അസിസ്റ്റന്റായി കേരള കൗമുദിയിൽ ചേർന്നു .അക്കാലത്ത് പി. മുസ്തഫയായിരുന്നു,സ്റ്റാഫ് ഫോട്ടോഗ്രാഫർ.പി.ജെ മാത്യു ന്യൂസ് എഡിറ്ററുംആർ.എം. മരങ്ങോലി മാനേജരുമായിരുന്നു.
"പൊതുവാൾജിയും (രാജൻ പൊതുവാൾ ) മുസ്തുക്കയും ( പി.മുസ്തഫ)ഫോട്ടോഗ്രാഫിയിൽ അന്നത്തെ പുലികളായിരുന്നു".മുസ്തഫ എടുക്കുന്ന ചിത്രങ്ങൾ ഡവലപ്പ് ചെയ്തപ്പോൾ കുറേ കാര്യങ്ങൾ പഠിച്ചു . പിന്നീട് പി.പീതാംബരൻ വന്നു. അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിലേക്ക് പോയപ്പോൾ ശെൽവരാജ് കയ്യൂർ( കയ്യൂർ സമര സേനാനി ചൂരിക്കാടൻ കൃഷ്ണൻ നായരുടെ മകൻ) വന്നു. മൂന്നുപേരുടേയും ആംഗിളുകൾ മനസ്സിലാക്കാൻ കഴിഞ്ഞു. വ്യത്യസ്ത വാർത്താ ആംഗിളുകൾ.
കോട്ടക്കലിനടുത്ത പൂക്കിപ്പറമ്പിൽ 41 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന്റെ ഫോട്ടോ എടുത്തത് മറക്കാനാവാത്ത അനുഭവമാണ്.നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ്, തീപിടിച്ചും പരിക്കേറ്റുമാണ് മരണങ്ങളുണ്ടായത്.പടം എടുക്കാൻ ചെന്നപ്പോൾ മൃതദേഹങ്ങളിൽ നിന്നുള്ള രൂക്ഷ ഗന്ധം മൂക്കിലേക്കടിച്ചുകയറി.ചുട്ട കോഴിയുടെ ഗന്ധം പോലെ എന്ന് പറയാൻ പാടില്ലെങ്കിലും, അങ്ങനെയാണ് അനുഭവപ്പെട്ടത്.ഒരാഴ്ച അതിന്റെ രൂക്ഷത മൂക്കിലുണ്ടായിരുന്നു.
മാധ്യമ ഫോട്ടോഗ്രാഫർമാർക്ക് വാർത്തകളും ഫോട്ടോകളും വീണ് കിട്ടാറുണ്ട്. ക്യാമറ ഇല്ലാതെ പുറത്തിറങ്ങിയാൽ പടം കിട്ടുമെന്നാണ് അനുഭവങ്ങൾ പഠിപ്പിച്ചത്.എം.ടിയുടെ ചിരിക്കുന്ന പടം കിട്ടാൻ പ്രയാസമാണെന്ന് പറയാറുണ്ട്. എന്നാൽ, ഒരിക്കൽ എം.ടി ചിരിക്കുന്ന നല്ല പടം കിട്ടി. അതിന് 'ഭാഗ്യം' എന്നാണ് ക്യാച്ച് വേഡ് കൊടുത്തത്. എം.ടി യുടെ അത്തരം ചിത്രം പിന്നെ കിട്ടിയിട്ടില്ല.
വനിതാപൊലീസും സമരം ചെയ്യുന്ന വിദ്യാർത്ഥികളും ഒരു പെൺകുട്ടിയെ തങ്ങളുടെ ഭാഗത്തേക്ക് പിടിച്ചുവലിക്കുന്ന ചിത്രം എടുത്തത് മറ്റൊരു അനുഭവമാണ്.2004 ൽ കോഴിക്കോട് ലോ കോളേജിൽ എസ്.എഫ്. ഐ നടത്തിയ സമരമായിരുന്നു , രംഗം. കഴുത്തിൽ ഷാൾ കുടുങ്ങി ശ്വാസം കിട്ടാതെ വിഷമിക്കുകയായിരുന്ന പെൺകുട്ടി കരയുന്ന ചിത്രമാണത്. പടം പത്രത്തിന്റെ എല്ലാ എഡിഷനിലും വന്നപ്പോൾ, ലോകോളേജിൽ കയറിയാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐക്കാർ ഭീഷണിപ്പെടുത്തി.
കൂടത്തായിയിൽ സി.എം. ഐ സഭ നടത്തുന്ന സ്കൂളിൽ ഇംഗ്ലീഷ് , മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് രണ്ടു തരം ഇരിപ്പടങ്ങൾ ഒരുക്കിയത് വെളിച്ചത്ത് കൊണ്ടുവന്ന ചിത്രം പ്രയാസപ്പെട്ടാണ് എടുത്തത്.
മലയാളം മീഡിയം വിദ്യാർത്ഥികൾ നിലത്തിരുന്ന് പഠിക്കുമ്പോൾ ഇംഗ്ലീഷ് മീഡിയംകാർക്ക് ബെഞ്ചും മറ്റ് സൗകര്യങ്ങളും. പടം എടുക്കാൻ പ്രചോദനം തന്നത് ഡെസ്ക് ചീഫ് ആയിരുന്ന യു.കെ കുമാരനായിരുന്നു. പടമെങ്ങനെ എടുക്കുമെന്ന് ഒരാഴ്ച ആലോചിച്ചു.
സ്കൂളിന് ചീത്തപ്പേരുണ്ടാക്കുന്ന പടം എടുക്കാൻ അധികൃതർ സമ്മതിക്കില്ല.കൂടത്തായി പ്രാദേശിക ലേഖകനുമായി ബന്ധപ്പെട്ടു. വലിയ ക്യാമറ അടുത്തുളള പച്ചക്കറിക്കടയിൽ ഭദ്രമായി സൂക്ഷിച്ച ശേഷമാണ് സ്കൂളിൽ പോയത്. ചെറിയ ക്യാമറ പോക്കറ്റിലിട്ടിരുന്നു. ഒരു വികസന സപ്ലിമെന്റ് ചെയ്യാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞു.
സ്കൂളിന് ചീത്തപ്പേരുണ്ടാക്കുന്ന പടം എടുക്കാൻ അധികൃതർ സമ്മതിക്കില്ല.കൂടത്തായി പ്രാദേശിക ലേഖകനുമായി ബന്ധപ്പെട്ടു. വലിയ ക്യാമറ അടുത്തുളള പച്ചക്കറിക്കടയിൽ ഭദ്രമായി സൂക്ഷിച്ച ശേഷമാണ് സ്കൂളിൽ പോയത്. ചെറിയ ക്യാമറ പോക്കറ്റിലിട്ടിരുന്നു. ഒരു വികസന സപ്ലിമെന്റ് ചെയ്യാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞു.
"സ്കൂളിലെ ഒരു സിസ്റ്ററോടൊപ്പം നടക്കവേ, പ്രാദേശിക ലേഖകൻ എന്റെ കാലിലൊന്ന് തോണ്ടി. ഉടൻ , കുട്ടികൾ തറയിലിരിക്കുന്ന പടം എടുത്തു".'മലയാളമേ മാപ്പ് ' എന്ന ക്യാപ്ഷനോടെയാണ് പടം പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മുസ്ലീംലീഗ് പ്രശ്നം ഏറ്റെടുത്തതോടെ, ഡി.ഡി ഓഫീസ് മാർച്ചും മറ്റുമായി രംഗം ഇളകി മറിഞ്ഞു."അതോടെ ഞാൻ സി.എം.ഐ സഭയുടെ ശത്രുവായി മാറി".
മാങ്കാവിൽ ഇറങ്ങിയ പുലിയുടെ പടം എടുക്കാൻ പോയപ്പോഴുണ്ടായ അനുഭവം രസകരമായിരുന്നു. ഒരു വീടിന്റെ ബാത്ത്റൂമിൽ ഒളിച്ചിരിക്കുകയായിരുന്നു, പുലി.മുൻഭാഗത്ത് നിന്നാൽ പുലിയുടെ പടം കിട്ടാനിടയില്ലെന്ന് തോന്നിയതിനാൽ പിറകിൽ , അഴുക്കു വെള്ളം സഹിച്ച് നിന്നു. "പെട്ടെന്ന് പുലി എന്റെ നേർക്ക് വരുന്നതായി തോന്നി. ഞാൻ പിറകോട്ട് നീങ്ങി. പുലിയല്ല, പത്ത് - പന്ത്രണ്ട് പൊലീസുകാരാണ് എന്റെ മേൽ വീണിരിക്കുന്നതെന്ന് ബോദ്ധ്യമായി.പുലിയുടെ പടമില്ലെങ്കിൽ പൊലീസുകാരുടെ പടമെങ്കിലും എടുക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു . നോക്കുമ്പോൾ , ക്യാമറയൊക്കെ എവിടെയോ തെറിച്ചു പോയിരുന്നു".
റിപ്പോർട്ടർമാർ തന്നെ ഫോട്ടോഗ്രാഫർമാരാകുമ്പോൾ പിക്ചർ ക്വാളിറ്റിയെ ബാധിക്കും.
റിപ്പോർട്ടറും ഫോട്ടോഗ്രാഫറും രണ്ട് പേർ തന്നെയാകുന്നതാണ് നല്ലത്.
ക്യാച്ച് വേഡ് കൊണ്ടാണ് ഒരു പടം ശ്രദ്ധേയമാകുന്നത്.. ചിത്രങ്ങളില്ലാത്ത പത്രം കഷ്ണങ്ങളില്ലാതെ സാമ്പാർ പോലെയാണ്.ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, നല്ലപോലെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് നന്നായി ക്യാമറ ഉപയോഗിക്കാനാവുമെന്ന് പി.ജെ ഷെല്ലി പറഞ്ഞു.
ഡി.പ്രദീപ് കുമാർ , കെ. ഹേമലത,കെ.പി രാജീവൻ എന്നിവർ മോഡറേറ്റർമാരായി.
'ചിത്രം, ചരിത്രം 'പരമ്പരയുടെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/xVBkjbIsimo
No comments:
Post a Comment