മുതിർന്ന മാധ്യമപ്രവർത്തകൻ പി.ജെ മാത്യുവിന്റെ അനുഭവസാക്ഷ്യങ്ങളുമായി ക്ലബ് ഹൗസ് മീഡിയ റൂമിൽ 'ചരിത്ര സാക്ഷികൾ' പരമ്പര 2022 ഡിസംബർ 31 ശനിയാഴ്ച ആരംഭിച്ചു.
സാങ്കേതിക കാരണങ്ങളാൽ പി.രാജന് ഈ പരമ്പരയുടെ ആദ്യഭാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.അദ്ദേഹം ഇതിന്റെ സമാപന അധ്യായത്തിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തും.
ഇംഗ്ലീഷ് ,മലയാളം മാധ്യമ പ്രവർത്തനത്തിൽ അര നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട് , പി.ജെ മാത്യുവിന് .
1949-ൽ കോട്ടയം ജില്ലയിലെ കടപ്ലാമറ്റം മാറിടത്തുനിന്ന് ഓണക്കാലത്താണ് കോഴിക്കോട് ജില്ലയുടെ കിഴക്കുഭാഗത്തുള്ള കട്ടിപ്പാറയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം കുടിയേറിയത്.അന്ന്, മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു .അടുത്തെങ്ങും സ്കൂൾ ഇല്ലാത്തതിനാൽ കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശമായ കല്ലാനോട്ടുള്ള അമ്മാവന്റെ കൂടെ നിന്നാണ് പഠിച്ചത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ബി.എസ്. സി പാസായ ശേഷം രണ്ട് വർഷം സയൻസ്, മലയാളം അധ്യാപകനായി . വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോൾ , ദേവഗിരി കോളേജിൽ എം.എ ഇംഗ്ലീഷ് സാഹിത്യത്തിന് ചേർന്നു. അപ്പോൾ ,നാഗ്പൂരിലെ ഹിസ് ലോപ് കോളേജിൽ ജേർണ്ണലിസം പഠിക്കാൻ ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ ഒരു സ്ക്കോളർഷിപ്പ് കിട്ടി. അന്ന് മറ്റ് രണ്ട് സ്ഥാപനങ്ങളിൽ മാത്രമേ ജേർണ്ണലിസത്തിൽ പി.ജി. കോഴ്സുള്ളൂ.അങ്ങനെ,അവിടെ വിദ്യാർത്ഥിയായി .എം.ജെ ആന്റണി, സച്ച്ദേവ (നവഭാരത് ടൈംസ് മുൻ എഡിറ്റർ), ഡോ.ജി.പി.എസ് നായർ ( എസ്.സി.എം.എസ്. സ്ഥാപകൻ)ഉൾപ്പെടെ ,പിന്നീട് ഈ മേഖലയിൽ പ്രഗൽഭരായിത്തീർന്ന പലരും സഹപാഠികളായിരുന്നു.
ഒരു വർഷത്തെ പഠനാനന്തരം ഡൽഹിയിലെ ഓർബിറ്റ് ഇംഗ്ലീഷ് വാരികയിൽ ചേർന്നു.അത് കാത്തലിക് പ്രസ്സ് അസോസിയേഷന്റെ പ്രസിദ്ധീകരണമായിരുന്നു.'സജീവൻ' എന്ന ഹിന്ദി പതിപ്പുമുണ്ടായിരുന്നു.അതിന്റെ ഡെസ്കിൽ ട്രെയ്നിയായായിരുന്നു 1966-ൽ മാദ്ധ്യമ പ്രവർത്തനത്തിന്റെ തുടക്കം. രൂപകല്പനയിൽ വിദഗ്ദ്ധനായ സാം കാസ്റ്റലീനോയ്ക്കായിരുന്നു ,
പ്രൊഡക്ഷന്റെ മേൽനോട്ടം. യു.എസ്. ഇൻഫർമേഷൻ സർവീസിലെ പ്രസിദ്ധീകരണ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു, അദ്ദേഹം.ഡിസൈനിങ്ങിൽ താല്പര്യമുണ്ടായിരുന്നതിനാൽ, പ്രൊഡക്ഷന്റെ ചുമതല കിട്ടി. ആദ്യ കാലത്ത് നിരാധ് സി ചൗധരി, ഡോ.എം.എസ്. സ്വാമിനാഥൻ തുടങ്ങിയവരുമായി അഭിമുഖം നടത്തി , ഫീച്ചറുകളും എഴുതി.
അവർ ഒരു വർഷത്തെ പരിശീലനത്തിനായി അമേരിക്കയിലേക്ക് അയച്ചു.ലോക രാഷ്ട്രീയം സംഘർഷനിർഭരമായിരുന്ന സമയമായിരുന്നു ,അത് . ചെഗുവേര കൊല്ലപ്പെട്ടു. വിയ്റ്റ്നാംയുദ്ധം പാരമ്യത്തിൽ എത്തിനിന്നു.ഹിപ്പിയിസം ലോകത്ത് പ്രകമ്പനങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ഇക്കാലത്ത് ഐക്യരാഷ്ട്ര സഭയിലെ ചർച്ചകൾ റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചത് വിലപ്പെട്ട അനുഭവമായിരുന്നു. പ്രശ്ങ്ങൾക്ക് നയതന്ത്ര പരിഹാരങ്ങൾ സാദ്ധ്യമാവുന്നതെങ്ങനെ എന്ന് മനസിലാക്കി.
അന്ന് അവിടെ നിന്ന് എയർ മെയിലിലാണ് ഡൽഹിക്ക് ആ റിപ്പോർട്ടുകൾ ഡൽഹിക്ക് അയച്ചിരുന്നത്. തുച്ഛമായ സ്റ്റൈപ്പന്റ് കൊണ്ട് ടെലിഫോൺ കണക്ഷൻ എടുക്കാൻ കഴിയുമായിരുന്നില്ല.
"അമേരിക്കയിലെ അനുഭവങ്ങൾ എന്റെ ലോകവീക്ഷണത്തിൽ തന്നെ വലിയ മാറ്റമുണ്ടാക്കി.തിരിച്ചെത്തി, ആ കാഴ്ചപ്പാടുകൾ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ മാനേജ്മെന്റിന് അവ സ്വീകാര്യമായിരുന്നില്ല. അവരുടേത് അമേരിക്ക, ഇസ്രയേൽ അനുകൂല നിലപാടുകളായിരുന്നു". രണ്ടു വർഷം ജോലി ചെയ്യണമെന്ന് ബോണ്ട് ഒപ്പിട്ടു നൽകിയിരുന്നെങ്കിലും അതിന് മുൻപ് അവിടെനിന്ന് പുറത്തായി.
പിന്നെ മൂന്ന് വർഷത്തോളം ദി ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചു. ആറുമാസം കൊണ്ട് ,സിറ്റി എഡിഷൻ ഇൻ ചാർജ് ആയി ചുമതലകൾ കിട്ടി. ജവഹർലാൽ നെഹ്റു തന്റെ പ്രിയപ്പെട്ട എഡിറ്റർ എന്ന് വിശേഷിപ്പിച്ച ഫ്രാങ്ക് മൊറൈസും അബു എബ്രഹാമും അന്ന് ദി ഇന്ത്യൻ എക്സ്പ്രസിലുണ്ട്.
"ബംഗ്ലാദേശ് യുദ്ധസമയത്ത് അത് റിപ്പോർട്ട് ചെയ്യാൻ താല്പര്യമുണ്ടായിരുന്നെങ്കിലും മാനേജ്മെന്റ് അവസരം നൽകിയില്ല. പക്ഷേ, ഫാൽഗുനി ചക്രവർത്തി എഴുതിയ യുദ്ധ റിപ്പോർട്ടുകൾ ഞാൻ സമഗ്രമായി റീറൈറ്റ്ചെയ്താണ് നൽകിയത്.അവ അദ്ദേഹത്തിന് പേരും പ്രശസ്തിയും നൽകി. തുടർന്ന്, അദ്ദേഹത്തിന് യുനെസ്കോയിൽ നിയമനവും കിട്ടി".
മൂന്ന് വർഷത്തിനുശേഷം ഹിന്ദുസ്ഥാൻ ടൈംസിൽ ചേർന്നു.അന്ന് മലയാളിയായ ബി.ജി വർഗീസായിരുന്നു ,പത്രാധിപർ. രണ്ടു വർഷത്തിനുള്ളിൽ ചീഫ് സബ്ബ് എഡിറ്ററായി പ്രമോഷൻ ലഭിച്ചു. അന്ന് നാഷണൽ യൂണിയൻ ഓഫ് ജേർണലിസ്റ്റ് എന്ന സംഘടന പ്രസിദ്ധീകരിച്ചിരുന്ന 'ഇങ്ക് വേൾഡി'ന്റെ അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോൾ ഒരു മാസത്തെ അവധിക്ക് നാട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോൾ ,അന്നത്തെ ന്യൂസ് എഡിറ്റർ ശങ്കര സുബ്രഹ്മണ്യം വിളിച്ചു പറഞ്ഞു; ഈ പത്രം ഒത്തിരിപ്പേരുടെ അന്നമാണ്. പ്രശ്നങ്ങളൊന്നും ഉണ്ടാകരുത്."എന്റെ സ്വതന്ത്ര മനസ്ഥിതി കാരണമാകാം,അദ്ദേഹം അങ്ങനെ പറഞ്ഞത്".
കടുത്ത സെൻസർഷിപ്പിന്റെ കാലമായിരുന്നു , അത്. അതിനെ മറികടക്കാൻ ശ്രമിച്ചു."ഇക്കാലത്താണ് വാർത്തയിൽ മാനേജ്മെൻറ് കൈകടത്തി തുടങ്ങിയത്. എം.ഡിയും ജനറൽ മാനേജരുമൊക്കെ ഫോർമാന് നിർദ്ദേശം നൽകിത്തുടങ്ങി".
ഇങ്ക് വേൾഡിൽ പി.ടി.ഐ,യു.എൻ.ഐ വാർത്താഏജൻസികളുടെ ലയനം സംബന്ധിച്ച അന്തർനാടകങ്ങളെക്കുറിച്ച് കൊടുക്കാൻ കഴിഞ്ഞു. പക്ഷേ,അതിന് ശേഷം വലിയ സെൻസർഷിപ്പിന് ഈ പ്രസിദ്ധീകരണം വിധേയമായി.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഹിന്ദുസ്ഥാൻ ടൈംസ്, പത്രാധിപർ ബി.ജി വർഗീസിനെ പുറത്താക്കി.സ്വതന്ത്ര പത്രപ്രവർത്തനം നൽകിയ ത്രിൽ ഇല്ലാതെയായപ്പോൾ അത് വിരസമായി.മാധ്യമപ്രവർത്തനം തന്നെ ഉപേക്ഷിച്ച്,1983-ൽ നാട്ടിലേക്ക് മടങ്ങി. അവിടെ റബർ കൃഷി ചെയ്തു ജീവിക്കാനായിരുന്നു തീരുമാനം.
പക്ഷേ, ഏതാനും മാസങ്ങൾക്കു ശേഷം അമലാപുരി പള്ളിയിൽ ഒരു വിവാഹ ചടങ്ങിൽ കേരളകൗമുദി റസിഡന്റ് മാനേജർ വി.എം മരങ്ങോലിയെ കണ്ടത് വലിയ വഴിത്തിരിവായി.ആധുനിക സാങ്കേതിക സംവിധാനങ്ങളുമായി കേരളകൗമുദി കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്ന സമയമായിരുന്നു അത്.അങ്ങനെ,അവിടെ ന്യൂസ് എഡിറ്ററായി ചുമതലയേറ്റു.എം.എസ് മധുസൂദനനായിരുന്നു മാനേജിംഗ് ഡയറക്ടർ.കേരളത്തിലെ ആദ്യത്തെ ഫോട്ടോ കമ്പോസിംഗ് സംവിധാനം.പത്രപ്രവർത്തകർ തന്നെ വാർത്തകൾ കമ്പോസ് ചെയ്ത് പത്രം ഒരുക്കണം എന്നായിരുന്നു നിർദ്ദേശം.രണ്ട് ഫോട്ടോ കമ്പോസിംഗ് മെഷീനുകൾ മാത്രമാണ് ഉണ്ടായിരുന്നത്. "ഡൽഹിയിലുണ്ടായിരുന്നപ്പോൾ കൊറിയൻ എംബസിയുടെ ഒരു പ്രസിദ്ധീകരണവുമായി സഹകരിച്ചിരുന്നു.
അന്ന് ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കിട്ടിയ ധാരണ ഇവിടെ ഉപകാരപ്പെട്ടു. അത് അച്ചടിച്ചിരുന്നത് ഏറ്റവും ആധുനികമായ സംവിധാനങ്ങളുള്ള തോംസൺ പ്രസ്സിലായിരുന്നു".
കോഴിക്കോട്ടെ പരിമിത സൗകര്യങ്ങൾ വച്ച് പത്രം ഇറക്കാൻ ആവില്ലെന്ന് മാനേജ്മെന്റിനോട് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല.അങ്ങനെ, രാജിവച്ചു. ഒരു വർഷത്തോളം കലാകൗമുദിയുടെ മലബാറിലെ സ്പെഷ്യൽ കറസ്പോണ്ടന്റായി.പിന്നീട്, എം.എസ് മധുസൂദനന് പകരം എം.എസ് മണി പത്രത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം ന്യൂസ് എഡിറ്ററായി കേരളകൗമുദിയിൽ തിരികെ എത്തി. അങ്ങനെ, അവിടെ നിന്നും എഡിഷൻ ആരംഭിച്ചു.
ആറു മാസത്തിനുള്ളിൽ 50000 കോപ്പിയാക്കണമെന്നായിരുന്നു , മാനേജ്മെന്റിന്റെ ആവശ്യം. പ്രതിഭാധനരായ ചെറുപ്പക്കാരുടെ ഒരു ടീം അവിടെ ഉണ്ടായിരുന്നു. അവരിൽ പ്രസാദ് ലക്ഷ്മണൻ , വി.രവികുമാർ ,രവി മേനോൻ ,എസ്. ജഗദീഷ് ബാബു, ഡി.പ്രദീപ് കുമാർ തുടങ്ങിയവർ പിൽക്കാലത്ത് മാധ്യമമേഖലയുടെ വിവിധ രംഗങ്ങളിൽ തിളങ്ങി.സർക്കുലേഷൻ 50,000 ത്തിന് മുകളിൽ എത്തിയിട്ടും, പക്ഷേ, പത്രപ്രവർത്തകർക്ക് ആനുകൂല്യങ്ങൾ ഒന്നും നൽകാൻ മാനേജ്മെൻറ് തയ്യാറായില്ല.മിക്കവരും ട്രെയിനി ജേർണലിസ്റ്റുകൾ ആയിരുന്നു അവർക്ക് കിട്ടിയിരുന്നത് 400 - 500 രൂപയാണ് ."മാനേജ്മെന്റുമായി ഇതേക്കുറിച്ച് ഞാൻ ശണ്ഠ കൂടി. അങ്ങനെയാണ് കേരളകൗമുദി വിട്ടത്".
പിന്നീട് മൂന്നു വർഷത്തോളം ഭാരതീയ വിദ്യാഭവന്റെ ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. " ടി. വേണുഗോപാലക്കുറുപ്പായിരുന്നു എന്റെ പേര് നിർദ്ദേശിച്ചത്".
ക്രിസ്ത്യൻ പുരോഹിതരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്ന് ഇന്ത്യൻ കമ്മ്യൂണിക്കേറ്റർ എന്ന ഇംഗ്ലീഷ് ദിനപ്പത്രവും സദ് വാർത്ത മലയാളദിനപ്പത്രവും ആരംഭിച്ചപ്പോൾ അതിലേക്ക് ക്ഷണിക്കപ്പെട്ടു. മദർ തെരേസയായിരുന്നു , അതിന്റെ ഉദ്ഘാടനം നടത്തിയത്. പക്ഷേ, ഏതാനും ദിവസത്തിനു ശേഷം ഇംഗ്ലീഷ് പത്രം നിലച്ചിരുന്നു. അതിന്റെ ചുമതലയാണ് നൽകിയത് ."പത്രമിറക്കും മുമ്പ് അവർ പ്രൊജക്റ്റ് റിപ്പോർട്ടോ മാർക്കറ്റ് സ്റ്റഡിയോ നടത്തിയിരുന്നില്ല .അതിനാൽ പത്രം ഇറക്കാതിരിക്കുകയായിരിക്കും നല്ലത് എന്നായിരുന്നു ഞാൻ മാനേജ്മെന്റിന് നൽകിയ ഉപദേശം .പക്ഷേ ,ധാരാളം പണം കൈവശമുണ്ടെന്നും പത്രമിറക്കണമെന്നും അവർ നിർബന്ധിച്ചു.ചില ഇംഗ്ലീഷ് പത്രങ്ങളിൽ നിന്ന് വിരമിച്ചവരും പുതിയ ആൾക്കാരുമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്.ഒരു വർഷത്തോളം അത് പ്രസിദ്ധീകരിച്ചു.വളരെ കുറച്ചു കോപ്പികൾ മാത്രമേ അച്ചടിച്ചിരുന്നുള്ളൂ".
പത്രം വലിയ സാമ്പത്തികനഷ്ടമുണ്ടാക്കി.ഒപ്പം ,ആരംഭിച്ച സദ് വാർത്തയിൽ കെ. ജയചന്ദ്രൻ , കെ.രാജഗോപാൽ, സി.എൽ തോമസ്, കെ.പി.ജയദീപ് തുടങ്ങിയ പരിചയസമ്പന്നരായ മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നുവെങ്കിലും അതും വിജയിച്ചില്ല.സാമ്പത്തിക പ്രതിസന്ധി മൂർച്ചിക്കുകയും ബ്യൂറോകളിലെ ടെലഫോൺ കണക്ഷനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്തതോടെ മുന്നോട്ടു പോകാൻ കഴിയാതെയായി. അങ്ങനെ രാജിവച്ചു. അതിനുശേഷം രണ്ടാഴ്ച മാത്രമേ ആ പ്രസിദ്ധീകരണം നിലനിന്നുള്ളൂ. ഏതാനും മാസങ്ങൾ കൂടി സദ് വാർത്ത പ്രസിദ്ധീകരിച്ചു.
അക്കാലത്താണ് ഏഷ്യാനെറ്റ് ആരംഭിച്ചത്. ജയചന്ദ്രനും രാജഗോപാലുമടക്കമുള്ള സദ് വാർത്തയിലെ മുതിർന്ന പത്രപ്രവർത്തകർ അവിടെ വാർത്താവിഭാഗത്തിൽ ചേർന്നു.ഇന്ത്യൻ കമ്മ്യൂണിക്കേറ്ററിൽ ഉണ്ടായിരുന്ന ജി.ആനന്ദിനെ പോലെയുള്ള ചിലർ പിന്നീട് വിവിധ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ പത്രപ്രവർത്തകരായി .
കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ധനം, റബർ ഏഷ്യ എന്നീ പ്രസിദ്ധീകരണങ്ങളായിരുന്നു അടുത്ത പ്രവർത്തന മേഖല . കേരള സ്പെക്ട്രം എന്ന പ്രസിദ്ധീകരണം ഇറക്കിയ കുര്യൻ എബ്രഹാമായിരുന്നു അതിന് വഴിതെളിച്ചത്.ഇഷ്ടമുള്ള മേഖലയായിരുന്നു അത്. പക്ഷേ, പരസ്യങ്ങൾ ലഭിക്കുന്ന മുറയ്ക്ക് മാത്രമാണ് ആ പ്രസിദ്ധീകരണങ്ങൾ പലപ്പോഴും ഇറങ്ങിയിരുന്നത്. അതുകൊണ്ട് ,അധ്വാനം ചിലപ്പോൾ പാഴായി പോകുമായിരുന്നു.കുറച്ചുകാലം മാത്രമാണ് അവിടെ പ്രവർത്തിച്ചത്.അതിനുശേഷം കോഴിക്കോട് തിരിച്ചെത്തി ,മാധ്യമം ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി. "മാധ്യമരംഗത്തെ പരിചയം അവിടെ ഉപയോഗിക്കുന്നതിന് ഏറെ പരിമിതികൾ ഉണ്ടായിരുന്നു. അതുകൊണ്ട് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ".
മൂന്ന് വർഷത്തിനുശേഷം മാധ്യമം വിട്ട് , വർത്തമാനത്തിൽ ചേർന്നു.മുജാഹിദ് പ്രസ്ഥാനത്തിന്റെ പിന്തുണയോടെ വലിയ സംവിധാനത്തിൽ ആരംഭിച്ച അതിന്റെ പത്രാധിപർ ഡോക്ടർ സുകുമാർ അഴീക്കോട് ആയിരുന്നു.അദ്ദേഹം വല്ലപ്പോഴും ചില മുഖപ്രസംഗങ്ങൾ എഴുതിയിരുന്നു. അപൂർവമായി മാത്രമേ ഓഫീസിൽ വന്നിരുന്നുള്ളൂ. കേരളകൗമുദിയിൽ ഒപ്പമുണ്ടായിരുന്ന ടി.വി വേലായുധനും രവിമേനോനും മറ്റും വർത്തമാനത്തിൽ ചേർന്നു. (''വർത്തമാനം പത്രത്തിൽ ദൃഷ്ടിദോഷം എന്ന പ്രതിവാര കോളം എഴുതിത്തുടങ്ങിയത് മാത്യു സാറിന്റെ നിർദേശത്തെ തുടർന്നായിരുന്നു",ഡി. പ്രദീപ് കുമാർ ).
നല്ല നിലയിൽ നടത്തിയ പത്രം മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടായ ഭിന്നിപ്പിനെ തുടർന്ന് പ്രതിസന്ധിയിലായി. മുഖ്യ സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നായിരുന്ന പി.വി അബ്ദുൾ വഹാബ് 'ചന്ദ്രിക'യുടെ ഡയറക്ടറായി. ഉപജാപകസംഘങ്ങളും പിടിമുറുക്കിയതോടെ പത്രം ക്രമേണ ദുർബലമായി. കുറച്ചുകാലം അവരുടെ ജേർണ്ണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല വഹിച്ചു. 2007-ൽ മാദ്ധ്യമപ്രവർത്തനം അന്തിമമായി അവസാനിപ്പിച്ചു.
കട്ടിപ്പാറയിൽ റബ്ബർ കൃഷിയുമായി കഴിയുമ്പോഴായിരുന്നു, വിവർത്തനത്തിലേക്ക് തിരിഞ്ഞത് . അത് യാദൃച്ഛികമായി സംഭവിച്ചതാണ്. ഹാർവെസ്റ്റ് മീഡിയയിൽ പ്രവർത്തിച്ചിരുന്ന സുരേഷ് കുമാർ ആരംഭിച്ച പ്രസാധന ശാലയ്ക്കുവേണ്ടി 'ടെക്സ്റ്റ്ബുക്ക് ഓഫ് യോഗ' എന്ന പുസ്തകമാണ് ആദ്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.പിന്നീട് സാമൂഹിക പ്രവർത്തകനും മുൻ സോഷ്യലിസ്റ്റ് നേതാവുമായ എബ്രഹാം ബെൻഹർ എഴുതിയ ജൂത ക്രിസ്ത്യാനികളുടെ ചരിത്രം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
ഇക്കാലത്തു തന്നെ മാതൃഭൂമി ബുക്സിന്റെ ചുമതല വഹിച്ചിരുന്ന ഒ.കെ ജോണി നിർദ്ദേശിച്ചതനുസരിച്ച് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പുസ്തകമാണ് 'നായയുടെ ഹൃദയവും മറ്റു കഥകളും' .വി മുസാഫിർ അഹമ്മദിന്റെ മലയാളത്തിൽ എഴുതിയ രണ്ട് യാത്രാ വിവരണ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാണ് Camels in the sky. "മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന കമൽറാം സജീവാണ് ആ വിവർത്തനത്തിന് എന്റെ പേര് നിർദ്ദേശിച്ചത്". ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി പ്രസ് ആ പുസ്തകം പ്രസിദ്ധീകരിച്ചു.അടുത്തിടെ 'ഫിക്കി'യുടെ , വിവർത്തനത്തിനുള്ള ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചു.ടി.പി രാജീവന്റെ നോവലായ 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും',The man who learnt to fly,but could not land' എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്.മറ്റു ചില വിവർത്തനങ്ങൾ പൂർത്തിയായത് പ്രസിദ്ധീകൃതമാകാനുണ്ട്. ഇപ്പോൾ , പി.എ.മുഹമ്മദ് കോയയുടെ സുൽത്താൻ വീട് വിവർത്തനം ചെയ്തുവരുന്നു.
കൃഷിയിലും സജീവമാണ്. റബ്ബർ കൃഷി ചെയ്തിരുന്ന കട്ടിപ്പാറയിലെ അഞ്ച് ഏക്കറിൽ വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. റബ്ബറിന് ഭാവിയില്ല എന്ന് മനസ്സിലാക്കിയാണ് അതിലേക്ക് തിരിഞ്ഞത്.
ഇന്ത്യയിലെ മാദ്ധ്യമരംഗം കോർപ്പറേറ്റ് വൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് പി.ജെ മാത്യു പറഞ്ഞു.ദേശീയ മാധ്യമങ്ങൾ മിക്കവയും ഇപ്പോൾ ഗോഡി മീഡിയയാണ് .എന്നാൽ, കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് കുറച്ചു കൂടി സ്വാതന്ത്ര്യമുണ്ട്.
പക്ഷേ, പുറത്തുള്ള പലരുമാണ് കാര്യങ്ങൾ പലപ്പോഴും നിയന്ത്രിക്കുന്നത്. ഏതു ദിവസം പത്രം ഇറക്കണം എന്ന് തീരുമാനിക്കുന്നത് ന്യൂസ് പേപ്പർ ഏജന്റുമാരാണ്.ഒരു ഏജന്റ് തന്നെയാണ് ഇപ്പോൾ പല പത്രങ്ങളും വിതരണം ചെയ്യുന്നത്.
ക്യാമ്പസിൽ രാഷ്ട്രീയ സ്വാധീനം കുറഞ്ഞത് കാരണമാണ് മാധ്യമ രംഗത്തേക്ക് പുതിയ തലമുറ കാര്യമായി വരാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഡി പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ബിജു അജയകുമാർ ചർച്ചയിൽ പങ്കെടുത്തു.
ഈ പരമ്പരയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. ലിങ്ക് :https://youtu.be/8mrdiXd9shQ
No comments:
Post a Comment