‘വര-മൊഴിസാക്ഷ്യം' ഏഴാം ഭാഗത്തിൽ( ക്ലബ് ഹൗസ് മീഡിയ റൂം,സെപ്റ്റംബർ 17)അതിഥികളായി എത്തിയത് ചിത്രകാരരായ കെ.ഷെരീഫും( സ്റ്റാഫ് ആർട്ടിസ്റ്റ് ,മാതൃഭൂമി ആഴ്ചപ്പതിപ്പ് )കബിത മുഖോപാധ്യായയും .
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയായ കെ.ഷെരീഫ് 1999 മുതൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ ചിത്രങ്ങൾ വരയ്ക്കാൻ ആരംഭിച്ചു. 2009-ൽ മാതൃഭൂമിയിൽ ചേർന്നു.കവിതകളും വരകളുമുള്ള നരിപ്പുള്ളിച്ചി, തിളങ്ങുന്ന ഇളം മഞ്ഞ എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് .
യാദൃച്ഛികമായാണ് ചിത്രകലാരംഗത്ത് എത്തിയത്.പ്രീഡിഗ്രി പരീക്ഷയിൽ ഇംഗ്ലീഷ് പേപ്പർ വീണ്ടും എഴുതേണ്ടി വന്നു. ആ ഇടവേളയിൽ പരിചയപ്പെട്ട അധ്യാപകനായ ജയചന്ദ്രൻ മൊകേരി പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചു. അത് ബാബരി മസ്ജിദ് തകർക്കപ്പെട്ട കലുഷിതമായ കാലം.ആ കലുഷിതമായ രാഷ്ട്രീയ,സാമൂഹിക സാഹചര്യവും വർഗ്ഗീയ സംഘർഷങ്ങളും മനസ്സിനെ അലട്ടി. മടപ്പള്ളി ഗവ. കോളേജിൽ ബിരുദത്തിന് ചേർന്നപ്പോൾ ആഴത്തിലുള്ള വായനയുണ്ടായി. എഴുത്തിലേക്കും തിരിഞ്ഞു.നിസ്സഹായരായ മനുഷ്യന്റെ സർഗാത്മകമായ ആവിഷ്കാരങ്ങളായി കുറിപ്പുകളും കവിതകളും പിന്നെ,കുത്തിവരകളും പിറന്നു.ചുവർ പ്രസിദ്ധീകരണങ്ങളുടേയും കാലമായിരുന്നു അത് .
വരയാണ് കൂടുതൽ ശക്തമായ ആവിഷ്ക്കാരമായി തോന്നിയത്. മലയാളം ഇന്ത്യ ടുഡേയിൽ സ്വതന്ത്ര്യാസ്തിത്വമുള്ള, പെയിന്റിങ്ങിനോട് അടുത്ത് നിൽക്കുന്ന ചിത്രീകരണങ്ങൾ വന്നിരുന്നു. അച്യുതൻ കൂടല്ലൂർ, ടി.വി. കൊച്ചുബാവയുടെ ഒരു പുസ്തകത്തിന് വരച്ച വ്യതിരിക്തമായ രേഖാചിത്രങ്ങൾ ആകർഷിച്ചു ;ബാബു സേവിയർ , അഭിമന്യു,അജയകുമാർ തുടങ്ങിയവർ ആ പ്രസിദ്ധീകരണത്തിലും ബാര ഭാസ്കർ ഭാഷാപോഷിണിയിലും വരച്ച ചിത്രങ്ങളും. മാഹി കലാഗ്രാമത്തിൽ എം.വി ദേവൻ ഡയറക്ടറായിരുന്നപ്പോൾ , എഴുത്തുകാരും ശില്പികളും ചിത്രകാരൻമാരുമൊക്കെ വരുക പതിവായി.അവിടത്തെ സ്ഥിരം സന്ദർശകനായി.
അക്കാലത്ത് വരച്ച ചിത്രങ്ങൾ, കോട്ടയത്ത് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പഠിക്കുകയായിരുന്ന സുഹൃത്തുക്കൾ കെ.പി.റഷീദും കെ.പി ജയകുമാറും എടുത്തു കൊണ്ട് പോയി. അവർ പ്രോത്സാഹിപ്പിച്ചു. അവിടെ അദ്ധ്യാപകനായിരുന്ന പ്രൊഫ.വി.സി ഹാരിസ് മുൻ കൈയെടുത്ത്,കെ. സച്ചിദാനന്ദൻ പത്രാധിപരായ, 'ഇന്ത്യൻ ലിറ്റററി സർവ്വേ' എന്ന പ്രസിദ്ധീകരണത്തിൽ ചിലചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. അവയാണ് ആദ്യം അച്ചടിക്കപ്പെട്ടത്. പിന്നെ, മാധ്യമം ആഴ്ചപ്പതിപ്പിലും, കുങ്കുമത്തിലും ലിറ്റിൽ മാഗസിനുകളിലും ചിത്രങ്ങൾ വന്നു.
യുദ്ധത്തിനും വർഗ്ഗീയതയക്കുമൊക്കെ എതിരായി തെരുവുകളിലും മറ്റും ധാരാളം ചിത്രങ്ങൾ ഇക്കാലത്ത് വരച്ചു.2003-ൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലായിരുന്നു,ആദ്യത്തെ ചിത്രപ്രദർശനം. "വരയുടെ വൃത്തി ശീലങ്ങളിൽ നിൽക്കുന്ന രചനകളായിരുന്നില്ല , അവ. എന്നിട്ടും ആർട്ടിസ്റ്റ് കെ.പ്രഭാകരനെന്ന മഹാനായ ചിത്രകാരൻ അഭിനന്ദിച്ചത് വലിയ അംഗീകാരമായി".
ഒരു കഥയോ കവിതയോ നോവലോ വായിക്കുമ്പോൾ ,അതിന്റെ സത്തയുമായി ചേർന്ന് നിന്നാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. കൃതി മനസ്സിൽ രൂപപ്പെടുത്തുന്ന പ്രതികരണമാണവ. അവയുടെ ഉള്ളടക്കം മനസ്സിൽ ഉണ്ടാക്കുന്ന ദൃശ്യാവിഷ്കാരങ്ങളാണ് വരകളിൽ പ്രതിഫലിക്കുന്നത് .അവ സമയ സമ്മർദങ്ങൾക്ക് നടുവിൽ നിന്നുള്ള വായനാനുഭവങ്ങളുടെ ദൃശ്യാവിഷക്കാരങ്ങളാണ്. അവയൊന്നു അനാട്ടമിയുടെ അളവുകോൽ ഉപയോഗിച്ചു വരച്ച ആധികാരിക ദൃശ്യരൂപങ്ങളല്ല.
രൂപങ്ങളുടെ പകർപ്പുകളുണ്ടാക്കുന്നത് മാത്രമല്ല,കല. ഓരോഎഴുത്തും വായനക്കാരിൽ ഒരു feel (അനുഭവം)ഉണ്ടാക്കും. ചിത്രകാരന്റെ അനുഭവമാണ് വരകളിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. കഥാപാത്രങ്ങൾക്ക് നിയതമായ മനുഷ്യരൂപങ്ങൾ നൽകിയുള്ള സാമ്പ്രദായിക രേഖാചിത്ര രചനയിൽ താല്പര്യമില്ല. ഓരോകൃതിയും വായിക്കുമ്പോൾ അത് സൃഷ്ടിക്കുന്ന മാനസിക ഘടനയാണ് അപ്പോഴുള്ള വരകളെ രൂപപ്പെടുത്തുന്നത്. അത് മാറിക്കൊണ്ടിരിക്കും. 'ഖസാക്കിന്റെ ഇതിഹാസം ' വായിക്കുമ്പോൾ എപ്പോഴും ഒരേ രൂപം തന്നെ മനസ്സിൽ വരണമെന്നില്ല. സാഹചര്യങ്ങൾക്കനുസൃതമായി ദൃശ്യങ്ങൾ മാറി വരും.
വരയ്ക്കുന്നതിന് മുമ്പ് എല്ലാ കൃതികളും രണ്ട് -മൂന്ന് ആവർത്തി വായിക്കാറുണ്ട്. 'നിരീശ്വരന് ' വരച്ച ചിത്രങ്ങൾ അബ്സ്ട്രാക്റ്റല്ല. അതിൽ ഫിഗറുകളുണ്ട്. പക്ഷേ, നോവലിന്റെ അന്തരീക്ഷം സറ്റയറായതിനാൽ അത് പ്രതിഫലിപ്പിക്കുന്നവയാണ് ആ രൂപങ്ങൾ . അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്തെക്കുറിച്ചുളള 'അന്ധകാരനഴി ' നോവലിന് വരച്ച ചിത്രങ്ങളിൽ ആ കാലത്തിന്റെ വിങ്ങലുകളുണ്ട്. അതിനായി പഴയ കാലത്തെ പത്രങ്ങൾ റഫർ ചെയ്തിരുന്നു. മഷിയും കരിയും പുരണ്ട അക്കാലത്തെ പത്രത്താളുകളിൽ നിന്നാണ് അതിന്റെ ചിത്രങ്ങളുണ്ടായത്.
യഥാതഥമായി കഥയാത്ര ങ്ങളേയും സന്ദർഭങ്ങളേയും വരച്ചു വയ്ക്കുന്നതല്ല, കല. അത് സ്റ്റിൽ ഫോട്ടോഗ്രഫി പോലെയാണ്. അതിൽ ഒരു നിമിഷത്തിന്റെ ജഡതുല്യമായ ഫ്രെയിമാണ് ഉള്ളത്.
"കഥാപാത്രങ്ങളെ ശരീരമായല്ല, കൺസപ്റ്റുകളായാണ് ഞാൻ കാണുന്നത്. 'രണ്ടാമൂഴ'ത്തിലെ ഭീമന് നമ്പൂതിരി വരച്ച ചിത്രങ്ങൾ എല്ലാവരേയും പോലെ , ആസ്വദിച്ചിരുന്നു. പക്ഷേ, എപ്പിക്ക് കഥാപാത്രങ്ങളെ ശരീരമായല്ല ഞാൻ കാണുന്നത്. കഥാപാത്രങ്ങളുണ്ടാക്കുന്ന അനുഭവത്തിന്റെ അനാറ്റമിയാണ് എന്റെ വര".
കാലഘട്ടങ്ങൾ മാറുമ്പോൾ ആവിഷ്ക്കാരരീതികളും മാറും. വരയിൽ മാത്രം മാറ്റം പാടില്ലെന്ന് വാശി പിടിക്കരുത്. ചിത്രകലയിൽ വലിയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. ആവിഷക്കാര സങ്കേതങ്ങളും മാറും. ചിത്രരചനയിൽ ഫോട്ടോഷോപ്പ് സങ്കേതം ഉപയോഗിക്കുന്നുണ്ട്. അച്ചടിയിൽ മികവോടെ നില്ക്കാനാണത്. "ഉപയോഗിക്കുന്ന സങ്കേതം ഏതായാലും അടിസ്ഥാന ടൂൾ കാഴ്ചപ്പാടാണ് ".
കൃതിയിൽ നിന്നുണ്ടാകുന്ന പുനർസൃഷ്ടിയാണ് രേഖാചിത്രങ്ങൾ . വരമൊഴികൾ മുഴുവൻ ദൃശ്യ വല്ക്കരിക്കാനാവില്ല. ചില ദൃശ്യങ്ങൾ നൽകുന്ന അനുഭവം വാക്കുകളിൽ പകർത്താനുമാവില്ല.
തന്റെ ചിത്രങ്ങൾ ദുരൂഹമാണെന്ന് പറഞ്ഞ് ചിലർ വിളിക്കാറുണ്ട്. അവരോടെക്കെ കലാസ്വാദനവീക്ഷണങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും കെ.ഷെരീഫ് പറഞ്ഞു.
പശ്ചിമ ബംഗാളിലെ 24 ഫർഗാനാസ് ജില്ലയുടെ വടക്കൻ ഭാഗത്തുള്ള, കലാസാംസ്ക്കാരിക പാരമ്പര്യമുള്ള ഒരു ഗ്രാമത്തിലാണ് കബിത മുഖോപാധ്യായ ജനിച്ചത്. ബങ്കിംചന്ദ്ര ചാറ്റർജിയുടേത് തൊട്ടടുത്ത ഗ്രാമം. കൃഷിയുമായി ബന്ധപ്പെട്ട സംസ്ക്കാരം,ജീവിത ശൈലി.കഥകൾ നിറഞ്ഞ അന്തരീക്ഷം. പ്രത്യേക രീതിയിൽ അലങ്കരിച്ച വീടുകൾ.
അച്ഛൻ സർക്കാർ സർവീസിൽ ഡോക്ടർ. സംഗീതവും നാടകവുമായി ബന്ധമുള്ള കുടുംബാംഗങ്ങൾ. വളർച്ചയെത്താതെ പിറന്നതിനാൽ സംസാരിക്കാൻ വൈകി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രത്യേക ശ്രദ്ധ കിട്ടി. ചാർക്കോൾ കൊണ്ട് ഭിത്തിയിൽ വരച്ചായിരുന്നു , തുടക്കം.അതായിരുന്നു , വലിയ ആനന്ദം.സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എഴുത്തും വായനയും ഉണ്ടായി. സത്യജിത് റേ പത്രാധിപനായി പ്രസിദ്ധീകരിച്ചിരുന്ന 'സന്ദേഷ് 'മാസികയുടെ ബാലപംക്തിൽ എഴുതാനും വരയ്ക്കാനും തുടങ്ങി. അവർ നടത്തിയ മത്സരത്തിൽ സമ്മാനങ്ങൾ കിട്ടി. ശനിയാഴ്ചകളിൽ മാസിക നടത്തിയിരുന്ന യോഗങ്ങളിൽ സംബന്ധിച്ചു. സത്യജിത് റേ ഉൾപ്പെടെയുള്ള മഹാൻമാരായ കലാകാരരിൽ നിന്ന് അങ്ങനെ പരിശീലനം കിട്ടി. 1984-ൽ ബാലപംക്തിയിൽ നിന്ന് പൊതു പേജിലേക്ക് രചനകൾക്ക് സ്ഥാനക്കയറ്റം കിട്ടി.
ഇക്കാലത്ത് അതിൽ ഒരു കോമിക് സ്ട്രിപ്പ് വരയ്ക്കാൻ തുടങ്ങി. വിചിത്രമായൊരു തൂലികാ നാമത്തിലായിരുന്നു , അത്. സത്യജിത് റേയാണ് ആ പേര് നൽകിയത്. അദ്ദേഹത്തിന്റെ അച്ഛന്റെ ഒരു കഥയിലെ മിസ്റ്റിക് കഥാപാത്രമായിരുന്നു, തൂലികാനാമമായത്. തുടർച്ചയായി 14 വർഷം ആ പംക്തി പ്രസിദ്ധീകരിച്ചു. എഴുത്തിനും വരയ്ക്കുമെല്ലാം പ്രതിഫലം കിട്ടിയിരുന്നു.
ഗോപിനാഥ് ദാസ് എന്ന വലിയ ചിത്രകാരനാണ് ആദ്യ ഗുരു. അദ്ദേഹം വീടിനടുത്തുള്ള ചേരികളിലെ കുട്ടികളെ ചിത്രംവര പഠിപ്പിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലായിരുന്നു, ഇത്. 1984-ൽ ഡൽഹിയിൽ ശങ്കേഴ്സ് വീക്കിലിയുടെ അന്താരാഷ്ട്ര മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള കുട്ടികൾക്കൊപ്പം പങ്കെടുത്തു.അവിടെ വരച്ച ചിത്രങ്ങൾ ശങ്കേഴ്സ് വീക്കിലിയുടെ സമാഹാരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് ശങ്കറുമായി സംസാരിച്ചത് മറക്കാനാവാത്ത അനുഭവമായി.
ഡോക്ടറാക്കണമെന്നായിരുന്നു ,അച്ഛന്റെ ആഗ്രഹം. ചിത്രകല പഠിക്കാൻ ശാന്തി നികേതനിൽ ചേരണമെങ്കിൽ, അതിനുള്ള കാശ് സ്വന്തം കാലിൽ നിന്നുണ്ടാക്കണമെന്നായി, അദ്ദേഹം. മാസികയിൽ നിന്ന് കിട്ടുന്ന പ്രതിഫലവും മറ്റു ചെറിയ ജോലികളും ചെയ്താണ് ബി.എഫ്.എയും എം .എഫ് .എയും പാസായത്.നളിനി മലരി,ലീല മജുംദാർ തുടങ്ങിയ പ്രഗൽഭർ സഹപാഠികളും അധ്യാപകരുമായി ഉണ്ടായിരുന്നു.
കെ.സി.എസ് പണിക്കർ, കെ.പി.കൃഷ്ണകുമാർ തുടങ്ങിയവരിലൂടെയാണ് കേരളത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. ബംഗാളി രാമായണത്തിന് ചിത്രങ്ങൾ വരച്ച രാജാ രവിവർമ്മയെക്കുറിച്ച് നേരത്തെ തന്നെ അറിയാം.
പെയിന്റിങ്ങിലായിരുന്നു , സ്പെഷ്യലൈസേഷൻ . ഡ്രോയിങ്ങും പെയിന്റിങ്ങും രണ്ട് മാധ്യമങ്ങളായി കണ്ടിരുന്നില്ല. പെയിന്റിങ്ങിൽ മാസ്റ്ററായ ഗുരുവിനെ കണ്ടെത്തിയത് അന്ന് ബറോഡയിലെ എം.എസ്. സർവകലാശാല അധ്യാപകനായിരുന്ന മലയാളി കെ. പ്രഭാകരനിലായിരുന്നു. അദ്ദേഹത്തെക്കുറിച്ചും, റാഡിക്കൽ പെയിന്റർമാരുടേയും ശില്പികളുടേയും സംഘത്തെക്കുറിച്ചും കാമ്പസിലെ മിക്ക വിദ്യാർത്ഥികൾക്കും നല്ല മതിപ്പായിരുന്നു. നേരിൽ കാണാതെ , സ്ലൈഡുകളിലൂടെ അവയെ പരിചയപ്പെട്ടു."ഇന്ത്യ കണ്ട മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാളായിരുന്നു , അദ്ദേഹം. ടേപ്പോഗ്രഫിക്കൽ പെയിന്റിങ്ങിൽ മാസ്റ്റർ . അജന്ത,എല്ലോറ ഗുഹകളിലെ ചിത്രങ്ങളിലെ സ്ത്രീരൂപങ്ങൾക്കു ശേഷം അത്രയും മനോഹരമായി അവ വരച്ചത് പ്രഭാകരനായിരുന്നു".
പിന്നീട് ജീവിതപങ്കാളിയായി തീർന്നു, അദ്ദേഹം.
ബംഗാളിൽ എഴുതിയ കോളങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പ്രഭാകരനായിരുന്നു. കേരളത്തിൽ എത്തിയിട്ട് 24 വർഷമായി.
മലയാളത്തിൽ ആദ്യം വരച്ചത് ഇന്ത്യ ടുഡേ മലയാളം പതിപ്പിലാണ്. തുടർന്ന്,മാധ്യമം ആഴ്ചപ്പതിപ്പിലും. ഭാഷ അറിയാത്തതിനാൽ, ആദ്യം കഥകൾ ആരെങ്കിലും വായിച്ചു തരുമായിരുന്നു. പിന്നീട് ഭാഷ പഠിച്ച്, കഥകളും നോവലുകളും മലയാളത്തിൽ തന്നെ വായിച്ചു മനസ്സിലാക്കി. പക്ഷേ, ഇപ്പോഴും എഴുതാൻ അറിയില്ല. മാധ്യമത്തെ തുടർന്ന്,മാതൃഭൂമി ആഴ്ചപ്പതിലും ചിത്രങ്ങൾ വരച്ചു തുടങ്ങി. പുസ്തകങ്ങൾക്ക് കവറുകളും ചെയ്തു.
ഇലസ്ട്രേഷൻ എന്നതിന് രേഖാചിത്രങ്ങൾ എന്ന മലയാള പദം തികച്ചും അപര്യാപ്തമാണ്. ഓരോ രചന വായിച്ചു കഴിയുമ്പോഴും , അത് ഉണ്ടാക്കുന്ന പ്രതികരണങ്ങളാണ് വരയ്ക്കുന്നത്. അവയെ വിഷ്വൽ റിസർച്ച് അല്ലെങ്കിൽ കാഴ്ചാവിഷ്കാരങ്ങൾ എന്നാണ് വിളിക്കേണ്ടത് .
'പ്രിയപ്പെട്ട ബംഗാൾ'എന്ന പുസ്തകം മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. കെ. പ്രഭാകരനും കമൽറാം സജീവമൊക്കെയാണ് ഇംഗ്ലീഷിൽ എഴുതിയ അതിലെ ലേഖനങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
പ്രഭാകരനുമായി ചേർന്ന് 7 ജില്ലകളിൽ നടത്തിയ പെയിന്റിംഗ് പ്രദർശനങ്ങൾ വലിയ അനുഭവമായിരുന്നു. അതിന് ആദ്യം ഒരു പേരുണ്ടായിരുന്നില്ല. കവികൾ, പത്രപ്രവർത്തകർ, സിനിമാക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവരൊക്കെ വരുകയും സമൂഹം അത് ഏറ്റെടുക്കുകയും ചെയ്തതോടെ, അതിന് 'ഗ്രേറ്റ് പ്രൊസഷൻ' എന്ന പേര് നൽകി. അച്ഛനും അമ്മയ്ക്കുമൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആ യാത്ര തനിക്ക് അവിസ്മരണീയമായ കലാനുഭവമായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത കബിതയുടേയും പ്രഭാകരന്റേയും മകൾ കൃഷ്ണ പറഞ്ഞു. പതിമൂന്നാം വയസ്സിൽ ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ രേഖാ ചിത്രങ്ങൾ വരച്ച കൃഷ്ണ,സ്ത്രീശബ്ദം ഉൾപ്പെടെയുളഉ പ്രസിദ്ധീകരണങ്ങളിലും ഇപ്പോൾ ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ്.
'വര-മൊഴിസാക്ഷ്യം' ഏഴാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിൽ ഉണ്ട് . ലിങ്ക് :https://youtu.be/QZ1V_AIyhYI
No comments:
Post a Comment