കേരളത്തിലെ വാർത്താ ഫോട്ടോഗ്രാഫർമാരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്ന 'ചിത്രം ചരിത്രം' പരമ്പരയുടെ നാലാം ഭാഗത്തിൽ (2022 ഒക്ടോബർ 29, ക്ലബ്ബ് ഹൗസ് മീഡിയ റൂം),മാതൃഭൂമി മുൻ ചീഫ് ഫോട്ടോഗ്രാഫർ എ.കെ ബിജുരാജും ഡെക്കാൺ ക്രോണിക്കിൾ മുൻ ചീഫ് ഫോട്ടോഗ്രാഫർ പീതാംബരൻ പയ്യേരിയുമായിരുന്നു, അതിഥികൾ.
1997 മുതൽ 2008 വരെ മാതൃഭൂമിയിൽ ഉണ്ടായിരുന്ന ആദ്യകാലം വലിയ ജീവിതാനുഭവമാണ് തന്നതെന്ന് ബിജുരാജ് പറയുന്നു.മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ ശേഷമാണ് ഫോട്ടോഗ്രാഫിയിലേക്ക് വരുന്നത്. പഠിക്കുമ്പോൾ തന്നെ തളിപ്പറമ്പ് ടൈംസിന് വേണ്ടി ജോലി ചെയ്തിരുന്നു.1994-ലെ കൂത്തുപറമ്പ് വെടിവെപ്പിൽ മധുരാജ് എടുത്ത ഫോട്ടോകൾ കണ്ടാണ് ഈ രംഗത്തേക്ക് വന്നത്.
സങ്കടപ്പെടുത്തുന്നതും അഭിമാനിക്കുന്നതുമായ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായി. തൊഴിൽ എന്നതിലുപരി ഒരു പാഷൻ ആയാണ് ഫോട്ടോഗ്രഫിയെ കാണുന്നത്.
മാതൃഭൂമിയിൽ ജോലി ചെയ്യുന്ന കാലത്ത്, ഗൗരിഅമ്മ സി.പി.ഐ (എം) വിട്ട് ,യു.ഡി.എഫ് മന്ത്രിയായി അമ്പലപ്പുഴ അമ്പലത്തിൽ തുലാഭാരത്തിന് വന്ന ചിത്രമെടുക്കാൻ കഴിഞ്ഞു. പുലർച്ചെ നാലരക്കാണ് വന്നത്. പടം പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് അവർ പറഞ്ഞു. അന്നത്തെ എഡിറ്റർ കെ. ഗോപാലകൃഷ്ണൻ അത് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു;'കണ്ണന് മുന്നിൽ ഗൗരിഅമ്മക്ക് തുലാഭാരം' എന്ന ക്യാപ്ഷനോടെ .
കോഴിക്കോട് ബ്യൂറോയിൽ ജോലി ചെയ്യവേ , ഒരു ദിവസം പൊലീസിന്റെ ഫോൺ കോൾ. ബൈക്ക് മോഷണത്തിന് കുറച്ചുപേരെ പിടിച്ചിട്ടുണ്ട്. അവരുടെ പടമെടുക്കണം. മലയാള മനോരമ അടക്കം എല്ലാ മാധ്യമങ്ങളിൽ നിന്നുള്ളവരുമുണ്ടായിരുന്നു. ബൈക്ക് മോഷ്ടിച്ചിട്ടില്ല; പടം എടുക്കരുതെന്ന് പയ്യൻ കരഞ്ഞപേക്ഷിച്ചു. പക്ഷേ, പൊലീസ് വിട്ടില്ല. പയ്യന്റെ പടം പത്രങ്ങളിൽ വന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ പയ്യനെ കോഴിക്കോട് കടപ്പുറത്ത് കണ്ടുമുട്ടി. എന്നെ ഓർമയുണ്ടോ എന്ന് പയ്യൻ ചോദിച്ചു.
"നിങ്ങളുടെ മുഖം ഞാൻ മറക്കില്ല ..... നിങ്ങൾ ഒരു ചിത്രമെടുത്തിട്ടുണ്ടായിരുന്നു. എന്നെ ആ കേസിൽ നിന്ന് വെറുതെ വിട്ടു. എന്റെ ജീവിതം മുഴുവൻ ആ ഒറ്റപ്പടം കൊണ്ട് നഷ്ടപ്പെട്ടു". പ്രണയിനിയെ വിവാഹം കഴിക്കാനുദ്ദേശിച്ചിരുന്ന അവൻ അതോടെ വീട്ടിൽ നിന്ന് പുറത്തായി.
മാർക്സ് എന്നായിരുന്നു അച്ഛൻ അവനിട്ട പേര്."അവനെ പൊലീസ് വെറുതെ വിട്ടത് ആരുമറിഞ്ഞിരുന്നില്ല.
ജോലിയോട് തന്നെ വിരോധം തോന്നിയ നിമിഷമായിരുന്നു , അത്. മനോവിഷമം . ഗോപാലകൃഷ്ണൻ സാറിനോട് പറഞ്ഞു. വെറുതെ വിട്ട വിവരവും വച്ച് പയ്യന്റെ പടം കൊടുക്കാം എന്ന് സാർ . അങ്ങനെ തേടി പോയപ്പോൾ പയ്യൻ തൊഴുത് കൊണ്ട് പറഞ്ഞു : ഉപദ്രവിക്കരുത്. അന്നാണ് ഏറ്റവും സങ്കടമനുഭവിച്ചത്".
അപകടത്തിൽ മരിച്ചവരുടെ വീടുകളിലെത്തി പടമെടുക്കുന്നത് വിഷമകരമായ അനുഭവമാണ്. മിക്കപ്പോഴും വീട്ടുകാർ മരണ വിവരം അറിഞ്ഞിട്ടുണ്ടാകില്ല.
ലോക വോളിബാൾ കപ്പ് കവർ ചെയ്യാൻ കഴിഞ്ഞു.
ഈജിപ്തിൽ അന്ന് മുല്ലപ്പൂ വിപ്ലവ കാലഘട്ടമാണ്. അക്രമം ഭയന്ന് ഈജിപ്തിൽ വിമാനമിറങ്ങി ആരും പോകാറില്ല. വോളി ബോൾ കഴിഞ്ഞപ്പോൾ മുല്ലപ്പൂ വിപ്ലവകാരികളെ കാണണമെന്ന് തോന്നി. അങ്ങനെ ഈജിപ്തിലിറങ്ങി. ടെഹ്റീൻ സ്ക്വയറിൽ പോകണമെന്ന് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു അൽ ജസീറയുടെ രണ്ട് ജീവനക്കാർ വെടിയേറ്റത് മരിച്ചത്.
ടവറിന്റെ മേലെ കയറി ടെഹ് റി സ്ക്വയർ കണ്ടു.
ബാഗൊക്കെ ഹോട്ടലിൽ വച്ച് , ഒരു ക്യാമറ മാത്രമെടുത്ത് ടെഹ്റി സ്ക്വയർ കാണാൻ പോയി.
അവിടെ എത്തുന്നതിന് മുൻപ് പരിശോധനയുണ്ട്. എവിടുന്നാ എന്ന് ചോദിച്ചപ്പോൾ ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞു. പാസ്പോർട്ട് നോക്കി ഇന്ത്യക്കാരനാണെന്ന് ഉറപ്പു വരുത്തി.
അമിതാഭ് ബച്ചന്റെ നാട്ടുകാരനല്ലേ എന്ന് ചോദിച്ചു. അതേ ,എന്ന് പറഞ്ഞു. നിങ്ങളെ ഇവിടെ ആരും ഒന്നും ചെയ്യില്ലെന്നും സ്വതന്ത്രമായി നടക്കാമെന്നും അവർ പറഞ്ഞു."സന്ദർശന ശേഷം എന്തെങ്കിലും എഴുതണമെന്ന് പറഞ്ഞപ്പോൾ , ഇന്ത്യയെപ്പോലെ ഒരു സ്വതന്ത്ര രാജ്യമായി മാറട്ടെ എന്ന് അവിടെയുണ്ടായിരുന്ന പുസ്തകത്തിൽ എഴുതി "
.
ക്യാമറ കൈയിൽ ഉണ്ടാവുമ്പോഴുള്ള അനുഭവം ഒന്ന് വേറെ തന്നെയെന്ന് ബിജു രാജ് മനസ്സ് തുറന്നു.
ഡെക്കാൻ ക്രോണിക്കിളിൽ ചീഫ് ഫോട്ടോഗ്രാഫറായി 2018-ൽ റിട്ടയർ ചെയ്ത പീതാംബരൻ പയ്യേരിയാണ് പിന്നീട് അനുഭവങ്ങൾ വിവരിച്ചത്.
ബ്ലാക് ആന്റ് വൈറ്റ് കാലത്തും ഡിജിറ്റൽ കാലത്തും പടങ്ങൾ എടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഫോട്ടോ ജേർണലിസത്തിന് നിലയും വിലയുമുള്ള കാലത്ത് തന്നെ റിട്ടയർ ചെയ്യാനായെന്നും പീതാംബരൻ. ഇന്ന് കാലം മാറിയപ്പോൾ കുറേ മാറ്റങ്ങളുമുണ്ടായിരിക്കുന്നു.
ന്യൂസ് ഫോട്ടോഗ്രാഫർമാർക്ക് മറ്റ് ഫോട്ടോഗ്രാഫർമാരെ അപേക്ഷിച്ച് കൂടുതൽ അവസരങ്ങൾ കിട്ടും.
ഡി.വൈ.എഫ്.ഐ സമ്മേളനം നടക്കുന്ന സ്ഥലത്ത് പോയപ്പോൾ കടത്തിവിടാഞ്ഞത് ന്യൂസ് ഫോട്ടോഗ്രഫിയിലേക്ക് തിരിയാൻ നിമിത്തമായി.
തുടക്കം 1987-ൽ കോഴിക്കോട് കേരള കൗമുദിയിലായിരുന്നു. അന്നത്തെ ന്യൂസ് എഡിറ്റർ പി.ജെ മാത്യുവാണ് നല്ല പടങ്ങൾ എടുക്കാൻ പ്രോത്സാഹിപ്പിച്ചത്. "ഒരു സാധാരണ പടവുമായി വന്നപ്പോൾ , എന്തിനാടാ ഇതൊക്കെ തൂക്കി നടക്കുന്നത് എന്ന് ചോദിച്ചു. അത് ചീത്ത പറഞ്ഞതല്ലെന്നും നല്ല പടങ്ങൾ കിട്ടാൻ വേണ്ടിയാണെന്നും തോന്നി. ജോലിക്ക് ചേർന്ന് രണ്ടാം ദിവസമായിരുന്നു മാത്യു സാറിന്റെ പ്രതികരണം".
അന്ന് കോയക്ക(പ്രമുഖ സ്പോർട്ട്സ് ലേഖകൻ കെ. കോയ) ഒഴികെ മറ്റുള്ളവർ ചെറുപ്പക്കാരോ ചെറുപ്പക്കാരുടെ മനസ്സുള്ളവരോ ആയിരുന്നു. അന്ന് ഒരു സംഭവം ഉണ്ടെങ്കിൽ ഒരു പേജ് മുഴുവൻ ഫോട്ടോ ഉണ്ടായിരുന്നു.
തനി നാട്ടിൻപ്പുറത്ത് പോയി ജീവൻ തുടിക്കുന്ന ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്നുണ്ടാക്കിയ ബന്ധം വളരെ വിപുലമായിരുന്നു.
ഫോട്ടോ എടുക്കാൻ കാസർകോട് വരെ പോകുമായിരുന്നു. സ്ട്രിങ്ങേഴ്സിന്റെ സ്നേഹവും സഹകരണവും ഏറെ ലഭിച്ചു. അന്നൊക്കെ ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങളാണ്.
രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയിൽ ഒഴുക്കാൻ പോകുന്ന സന്ദർഭം. അവിടെ എത്തിയപ്പോൾ ഇരുട്ടും മഴയും. പാപനാശിനിയിൽ ആരേയും കാണാൻ വയ്യാത്ത അവസ്ഥ. മൂന്ന് പടമെടുത്തു.
മടക്ക യാത്ര ജീപ്പിലും ബസ്സിലുമായിരുന്നു. എന്ത് പടമാണ് കൊടുക്കുക എന്ന ചിന്തയായിരുന്നു ബസ് യാത്രയിൽ.
അന്ന് ദി ഇന്ത്യൻ എക്സ്പ്രസിലായിരുന്നു.
"ബസ്സിൽ തൊട്ടടുത്തുണ്ടായിരുന്ന മലയാള മനോരമയിലെ നാരായണേട്ടനോട് പറഞ്ഞു: ഡെവലപ്പ് ചെയ്ത് കഴിഞ്ഞാൽ എന്നെ വിളിക്കുക. കുറേക്കഴിഞ്ഞിട്ടും നാരായണേട്ടന്റെ ഫോൺ വിളിയൊന്നും കിട്ടാതായപ്പോൾ മനോരമയിൽ വിളിച്ചു. നാരായണേട്ടൻ ഓഫീസിൽ നിന്ന് പോയല്ലോ എന്ന മറുപടിയാണ് കിട്ടിയത്. മൊബൈൽ ഫോൺ ഇല്ലാത്ത കാലമാണ്. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ, നാരായണേട്ടൻ സ്ക്കൂട്ടറിൽ വെസ്റ്റ് ഹിൽ ഓഫീസിലേക്ക് വന്നു.നോക്കിയപ്പോൾ ഒരു തോർത്ത് മാത്രം വേഷം. മനോരമയിൽ നിന്ന് ഏഴ് മിനുട്ടാണ് ഫോട്ടോ ഡവലപ്പ് ചെയ്തത്. ഞാൻ 12 മിനുട്ട് ഡവലപ്പ് ചെയ്തപ്പോൾ ഒരു പടം കിട്ടി. രണ്ട് പ്രിന്റ് എടുത്തു. ഇന്ത്യൻ എക്സ്പ്രസിലും മനോരമയിലും ഒരേ പടമാണ് വന്നത്".
ദ ഇന്ത്യൻ എക്സ്പ്രലായിരുന്നപ്പോൾ ഒരു പാട് യാത്ര ചെയ്യാനായി. അതനുസരിച്ച് ബാറ്റയും ഫസ്റ്റ് ക്ലാസ് ഫെയറും കിട്ടുമായിരുന്നു. കുറേ പടങ്ങൾ കിട്ടി. പക്ഷേ,
"തൊഴിലിൽ എല്ലാ രാഷ്ട്രീയക്കാരിൽ നിന്നും അടി കിട്ടിയിട്ടുണ്ട്".
മലയാള മനോരമയിൽ ചേർന്നപ്പോഴുണ്ടായ അനുഭവങ്ങളും പീതാംബരൻ പയ്യേരി പങ്കു വെച്ചു.
പേജ് കോട്ടയത്ത് നിന്ന് തയ്യാറാക്കി , സെന്റിമീറ്റർ കണക്കാക്കിയാണ് വരിക. പടങ്ങൾ അതനുസരിച്ച് ക്രോപ് ചെയ്ത് കൊടുക്കണം.
ബുദ്ധിമുട്ട് തരണം ചെയ്ത് എടുക്കുന്ന ഫോട്ടോകളിൽ ബൈലൈൻ വന്നാൽ ആൾക്കാർ വിളിക്കും. അത് കേൾക്കുമ്പോഴുള്ള സന്തോഷം ...
അന്നൊക്കെ പടമെടുത്തത് വരുന്ന പേജും കൊണ്ടാണ് രാത്രി വീട്ടിൽ പോയിരുന്നത്. നാട്ടിലേക്കുള്ള ബസ് പോയാൽ , സിറ്റി ബ്യൂറോയിൽ കിടന്നുറങ്ങും.
അരീക്കോട് മണൽ വാരലിന്റെ ഫോട്ടോ എടുത്തതിന് ചിലർ ക്യാമറ അടിച്ചു തകർത്തിട്ടുണ്ട്. ഏഴ് കൊല്ലം ആ ക്യാമറ കോടതിയിൽ കിടന്നു. തിരിച്ചു കിട്ടിയപ്പോൾ ഉപയോഗശൂന്യമായിരുന്നു.
ഡെക്കാൻ ക്രോണിക്കിൾ ചെറുപ്പക്കാർ വായിക്കുന്ന പത്രമാണ്. അവർക്ക് രസിക്കുന്ന ചിത്രങ്ങളേ അതിൽ പ്രസിദ്ധീകരിക്കപ്പെടൂ.
നന്ദിഗ്രാം സംഭവവുമായി ബന്ധപ്പെട്ട് ഫോട്ടോയെടുക്കാനായി 29 ദിവസം അവിടെ നിന്ന് കിലോമീറ്ററുകൾ അകലെയുളള ഗ്രാമത്തിൽ താമസിച്ചു. ഒരു മാസത്തേക്ക് ടാക്സി ബുക്ക് ചെയ്തു. ഡ്രൈവറുടെ സഹായത്തോടെ പലയിടങ്ങളിലും പോകാനായി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുകരുടെ അക്രമം കൊണ്ട് താറുമാറായ സ്ഥലങ്ങൾ സി. പി.എം പ്രവർത്തകർ
കാണിച്ചു തന്നു.
സി.പി.എം അക്രമത്തിൽ തകർന്ന പ്രദേശങ്ങൾ തൃണമൂലുകാരും കാണിച്ചു തന്നു.
അവർക്ക് കേരളത്തിലെ 'ഓച്ചുതാനന്ദന' അറിയാം. അന്ന് വി.എസ് ഇവിടെ മുഖ്യമന്ത്രിയാണ്.
ഡൽഹിയിലായിരുന്നപ്പോൾ ചീഫ് ജസ്റ്റിസിന്റെ ഓഫീസിലും മറ്റും പോയി , പരിപാടികൾ കവർ ചെയ്യാൻ കഴിഞ്ഞു.
ശബരിമല വല്ലാത്ത സന്തോഷം കിട്ടുന്ന സ്ഥലമാണ്. അവിടെ സോഷ്യലിസമാണ്. "ഒരു സീസണൽ അവിടെ ജോലി ചെയ്താൽ 500 സുഹൃത്തുക്കളെ കിട്ടും ". മനുഷ്യ ബന്ധങ്ങളുടെ സോഴ്സ് ഡെവലപ്പ് ചെയ്യാൻ ഏറ്റവും പറ്റിയ സ്ഥലം ശബരി മലയാണെന്ന് പീതാംബരൻ പറഞ്ഞു.
കേരള കൗമുദി, ദി ഇന്ത്യൻ എക്സ്പ്രസ്, മലയാള മനോരമ, ഡെക്കാൺ ക്രോണിക്കിൾ എന്നീ പത്രങ്ങളിലെ ധാരാളം വ്യത്യസ്ത അനുഭവങ്ങൾ
പീതാംബരൻ പയ്യേരി വിവരിച്ചു.
ദുരിതക്കാഴ്ചകൾ ഒട്ടേറെ കാണാൻ കഴിഞ്ഞു .
കോട്ടയത്ത് ഒരു സ്ത്രീ ഗൾഫിൽ പോയി. അവർ തിരിച്ചു വരണമെന്ന് ഭർത്താവ് ആഗ്രഹിച്ചു. കടം വാങ്ങി ഗൾഫിലേക്ക് പോയ അവർക്ക് അത് വീട്ടാതെ മടങ്ങാനാവുമായിരുന്നില്ല. കുട്ടികളോടൊപ്പമുള്ള കുറേ ചിത്രങ്ങളെടുത്ത ശേഷം കുട്ടികളെ കയറിൽ കെട്ടി മീനച്ചിലാർ നീന്തി കടക്കാൻ ശ്രമിച്ച അച്ഛൻ. അക്കരെ എത്തുമ്പോഴേക്കും കുട്ടികൾ രണ്ടും മരണമടഞ്ഞിരുന്നു.വലിയ സങ്കടമായിപ്പോയി.
കെ.ഹേമലതയും കെ.പി രാജീവനും മോഡറേറ്റർമാരായിരുന്നു.
' ചിത്രം ചരിത്രം' പരമ്പരയുടെ നാലാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട് :https://youtu.be/Cnb2gb5XQ38
( ഈ റിപ്പോർട്ട് തയ്യാറാക്കിയത് കെ.പി രാജീവൻ)
No comments:
Post a Comment