മുതിർന്ന വാർത്താഫോട്ടോഗ്രാഫർമാർ തങ്ങളുടെ അനുഭവങ്ങൾ വിവരിക്കുന്ന 'ചിത്രം ചരിത്രം '(ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഒക്ടോബർ 15, 2022) പരമ്പരയുടെ രണ്ടാം ഭാഗത്ത് 'മലയാള മനോരമ'
മുൻ സീനിയർ പിക്ചർ എഡിറ്റർ ബി. ജയചന്ദ്രനും, മുൻ ചീഫ് ഫോട്ടോഗ്രാഫർ ജയിംസ് ആർപ്പൂക്കരയും അതിഥികളായെത്തി.
നിരവധി സംസ്ഥാന,ദേശീയ, അന്താരാഷ്ട്ര അവാർഡുകൾ നേടിയ ബി.ജയചന്ദ്രൻ,
16 വർഷം ഇ.എം.എസിനെ പിൻതുടർന്ന് എടുത്ത 200 ഓളം ചിത്രങ്ങൾ 1999ൽ മലയാള മനോരമ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.
തിരുവിതാംകൂർ മുൻ രാജവംശത്തിന്റെ ചരിത്ര വഴികൾ ആലേഖനം ചെയ്യുന്ന ചിത്രങ്ങൾ ജയചന്ദ്രനാണ് ചെയ്തത്. പബ്ലിക് റിലേഷൻസ് വകുപ്പാണ് അതിന്റെ പ്രസാധകർ. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ ലഭിച്ച എഴുത്തുകാരുടെ കൃതികളുടെ ഭൂമികയെ ആസ്പദമാക്കിയുള്ള ഗവേഷണാത്മകമായ ഫോട്ടോ പ്രൊജക്റ്റും ജയച്ചന്ദ്രന്റെ സംഭാവനയാണ്. സംസ്ഥാന സർക്കാറിന്റെ പുരസ്കാരം നേടിയ ഡോക്യുമെന്ററി സംവിധായകൻ കൂടിയാണ് അദ്ദേഹം.
ഫോട്ടോഗ്രഫിയുമായി ബന്ധമുള്ള പശ്ചാത്തലമല്ല, ജയചന്ദ്രന്റേത്.അച്ഛന് ചെന്നൈയിൽ കലാ സെറ്റിംഗ്സ് രംഗത്തായിരുന്നു ജോലി.ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം.അച്ഛൻ നാട്ടിൽ നടത്തിയിരുന്ന കൊമേഴ്സ്യൽ ആർട്സ് സെന്റർ കുറച്ചു കാലം ഏറ്റെടുത്തു നടത്തി.
അങ്ങനെയിരിക്കെ, തിരുവനന്തപുരത്ത് മലയാള മനോരമയിലേക്ക് ക്യാമാറാമാനെ
എടുക്കുന്നുണ്ടെന്നറിഞ്ഞു. അപേക്ഷിച്ചു.ഡിഗ്രി യോഗ്യത വച്ച് വിക്ടർ ജോർജിനെയാണ് അവർ തെരഞ്ഞെടുത്തത്. പക്ഷേ, ആറ് മാസം കഴിഞ്ഞ്,കെ. ആർ ചുമ്മാർ വന്ന് കണ്ട് ,മനോരമയിൽ ചേരാമോ എന്ന് ചോദിച്ചു. "ആർട്സ് സെന്ററിന്റെ കാര്യം നോക്കാമെന്ന് സഹോദരൻ പറഞ്ഞപ്പോൾ , അപ്പോൾ തന്നെ കാറിൽ ചുമ്മാർ സാറിനൊപ്പം പുറപ്പെട്ടു ".
കോൺട്രാക്ട് വ്യവസ്ഥയിൽ ജോലി തരാമെന്ന് പറഞ്ഞു.പ്രസ് ഫോട്ടോഗ്രഫി അറിയില്ലായിരുന്നു.
ആറ് മാസം കൊണ്ട് അത് പഠിച്ചെടുക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു.
"എനിക്കിപ്പോൾ ഒരു ജോലി വേണം. കരാർ വ്യവസ്ഥയിൽ ശരിയാവില്ല. ട്രെയിനി ആണെങ്കിൽ ചേരാമെന്ന് പറഞ്ഞു" . അങ്ങനെ,1982 ൽ മനോരമയിൽ ക്യാമറാമാൻ ട്രെയിനിയായി ചേർന്നു. മാസം 900 രൂപ .
തുടക്ക കാലത്ത് എഡിറ്റേഴ്സിന്റെ സഹായത്തോടയാണ് ന്യൂസ് ഫോട്ടോഗ്രാഫി പഠിച്ചത്.
ചുമ്മാർ , ജോയ് ശാസ്താം പടിക്കൽ , ഡി. വിജയമോഹൻ ,സോമൻ തുടങ്ങിയവരൊക്കെ സഹായിച്ചു. അന്ന്,തിരുവനന്തപുരത്ത് രണ്ടോ മൂന്നോ ന്യൂസ് ഫോട്ടോഗ്രാഫർമാരേ ഉള്ളൂ. ആദ്യമൊക്കെ ക്യാമറയും തൂക്കി പോകാൻ മടിയായിരുന്നു.അച്ഛൻ തിരികൊളുത്തിത്തന്ന സ്പാർക്ക് കൊണ്ടാണ് ക്യാമറ കൈകാര്യം ചെയ്യാനിറങ്ങിയത്. വിശ്വാസവും മനക്കരുത്തുമാണ് ഓരോ യാത്രയുടേയും ആരംഭം.
1986ലെ ശ്രീലങ്കൻ അഭയാർത്ഥി പ്രവാഹമാണ് കരിയറിലെ വഴിത്തിരിവ്. അങ്ങനെ, രാമേശ്വരത്ത് പോയി.ലങ്കയിൽ നിന്ന് ബോട്ടിലെത്തി, ഏഴു ദിവസമായിട്ടും ഭക്ഷണം കിട്ടാതെ വലയുന്ന ഒരച്ഛനും മക്കളും കെട്ടിപ്പിടിച്ച് കരയുന്നതു കണ്ടു. പുലർച്ചെ സൂര്യപ്രകാശം വന്നുകൊണ്ടിരിക്കുമ്പോഴാണ് , ആ ചിത്രമെടുത്തത്."ആ അഭയാർത്ഥി ക്യാമ്പിൽ വച്ചാണ് മനുഷ്യത്വം എന്താണ് എന്ന്
ഞാനറിഞ്ഞത്".
ഞാനറിഞ്ഞത്".
1997 ൽ ഹിമാലയൻ യാത്ര നടത്തി. ഒരു ലോറിയിൽ കയറി സർദാർജിയോടൊപ്പം ഹിമാലയൻ മേഖല മൊത്തം യാത്ര ചെയ്യാൻ കഴിഞ്ഞു.
"ഒരു വ്യക്തിയെ എങ്ങനെ പഠിക്കാം എന്നതായിരുന്നു ഇ.എം.എസിനെ സംബന്ധിച്ച എന്റെ പ്രധാന വിഷയം".എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം നാട്ടിൽ ഒരു ബാങ്ക് ഉദ്ഘാടനത്തിന് വന്നിരുന്നു.വലിയ പൊക്കമില്ലാത്തയാൾ. ആ മനുഷ്യൻ ആരെന്ന് ചിന്തിച്ചു."പിൽക്കാലത്ത് ക്യാമറയുമായി പിൻതുടർന്നപ്പോൾ,ഇ.എം.എസ് എന്ന വലിയ മനുഷ്യൻ എന്റെ മണ്ടത്തരങ്ങൾക്ക് എങ്ങനെ മറുപടി പറയാൻ തയ്യാറായി എന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് ".
മലയാള മനോരമയിൽ നിന്ന് ചീഫ് ഫോട്ടോഗ്രാഫറായി വിരമിച്ച ജെയിംസ് ആർപ്പൂക്കര 1975 മുതൽ 2016 വരെ നാല് പതിറ്റാണ്ടിലേറെ ക്യാമറക്കണ്ണുകളുമായി പ്രണയത്തിലായിരുന്നു.
ആർപ്പൂക്കര എന്ന സ്ഥലപ്പേര് ജെയിംസിന്റെ പേര് തന്നെയായി, പില്ക്കാല കർമ കാണ്ഡത്തിൽ.
വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും നിലനിർത്തുന്നതിലും ജെയിംസ് പുലർത്തിയ കുലീനതയും സൂക്ഷ്മതയും തന്നെയാണ് ഒരു പ്രസ് ഫോട്ടോഗ്രാഫർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കാരണം.
1996ൽ സംസ്ഥാന സർക്കാർ പുരസ്കാരം,കാർഷിക ഫോട്ടോഗ്രഫി അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ ജയിംസിനെ തേടിയെത്തി.
ന്യൂസിലാൻഡ് സന്ദർശനത്തെക്കുറിയെഴുതിയ 'വെള്ള മേഘങ്ങളുടെ നാട്' എന്ന പുസ്തകവും ഒരു കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"എന്നെ കൈ പിടിച്ചുയർത്തിയത് മനോരമയാണ്. ഒരു പടം കിട്ടിയാൽ മനോരമ അത് വീശിക്കൊടുക്കും.( നന്നായി കൊടുക്കും ).ഞാൻ എഴുതുമെന്ന് മനസ്സിലാക്കിയ മാത്തുക്കുട്ടിച്ചായാൻ (ചീഫ് എഡിറ്ററായിരുന്ന കെ.എം മാത്യു )എഴുത്തിനെ പ്രോത്സാഹിപ്പിച്ചു. സി.രാധാകൃഷ്ണനും പറഞ്ഞു എഴുത്ത് തുടരണമെന്ന് പറഞ്ഞതും വലിയ പ്രചോദനങ്ങളായി".
1996ൽ കൊല്ലം റെയിൽവേ സ്റ്റേഷനടുത്തുള്ള മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ, കൂറ്റൻ ടാങ്കർ ലോറിക്കടിയിലെ ഓട്ടോറിക്ഷയിൽ അകപ്പെട്ട പെൺകുട്ടിയുടെ ചിത്രമെടുത്തത് ഉൾപ്പെടെ മറക്കാനാവാത്ത അനുഭവങ്ങളുണ്ട്. കോല്ലത്ത് ഒരു ക്രെയിൻ ഉണ്ടായിരുന്നെങ്കിൽ ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. തിരുവനന്തപുരത്ത് നിന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് ക്രെയിൻ എത്തിയത്. ഒരിറ്റ് ദാഹജലത്തിന് കേണ്, ജീവനായി പൊരുതിയ അവൾ ആശുപത്രിയിലെത്തും മുൻപ് മരിച്ചു.
'ജീവൻ വിടും മുൻപേ' എന്ന കാച്ച് ലൈനോടെ കൊടുത്ത ആ പടം ഏറെ ചർച്ച ചെയ്യപ്പെട്ടു.
'കൂപ്പുകൈകളോടെ ' എന്ന ക്യാപ്ഷനിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പടം പ്രസിദ്ധീകരിക്കപ്പെട്ടത് വിവാദമുണ്ടാക്കി. ഔദ്യോഗിക പരിപാടിക്കെത്തിയ ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ കാലടി ക്ഷേത്രത്തിൽ തൊഴാൻ ഉദ്ദേശിക്കുന്നതായി അറിയിച്ചു.
ഇ .എം .എസ് ,ടി കെ രാമകൃഷ്ണൻ മുഖ്യമന്ത്രി നായനാർ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. ഇ എം എസ് അമ്പലത്തിലേക്ക് വരുന്നില്ലെന്ന് പറഞ്ഞു.മുഖ്യമന്ത്രി ആയതിനാൽ, തനിക്ക് കൂടെ പോകാതിരിക്കാനാവില്ലെന്ന് പറഞ്ഞ് നായനാർ അദ്ദേഹത്തെ അനുഗമിച്ചു..
ശങ്കർ ദയാൽ ശർമ കൈകൂപ്പി തൊഴുതപ്പോൾ , നായനാരും കൈകൂപ്പി . അത് ക്യാമറയിലാക്കി. "പൊലീസുകാരൻ ഫിലിം പരിശോധിച്ചെങ്കിലും അതിനിടെ ഞാനാ റോൾ ഫിലിം അടിവസ്ത്രത്തിലേക്ക് മാറ്റിയിരുന്നു".പിറ്റേ ദിവസം ഒന്നാം പേജിൽ അത് അച്ചടിച്ചു വന്നു.
കെ. കരുണാകരൻ മുഖ്യമന്ത്രിയിരുന്ന കാലത്ത് തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
"ചടങ്ങ് കഴിഞ്ഞപ്പോൾ ലോക്കപ്പ് കണ്ടില്ലല്ലോ എന്ന് സി.എ മ്മിനോട് പറഞ്ഞു. ഉടൻ തന്നെ കരുണാകരൻ ലോക്കപ്പിൽ കയറി. ഒപ്പം കെ.ബാബു എം.എൽ.എയും . മുഖ്യമന്ത്രി ലോക്കപ്പിൽ നിൽക്കുന്ന പടം വന്നതങ്ങനെയാണ്" .
യാത്രയും എഴുത്തുമായാണ് ഇപ്പോൾ കഴിയുന്നത്.
ആർപ്പൂക്കര പറഞ്ഞു.ഒരു വലിയ കാലയളവിൽ ഒട്ടേറെ അനുഭവങ്ങളുമായി ന്യൂസ് ഫോട്ടോഗ്രഫിയുടെ അവിസ്മരണീയ നിമിഷങ്ങൾക്കിടയിൽ ജീവിക്കാനായതിൽ കൃതജ്ഞതയുണ്ട് ,ജയിംസ് ആർപ്പൂക്കരയ്ക്ക് .
' ചിത്രം, ചരിത്രം' പരമ്പരയുടെ രണ്ടാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്;
ഡി.പ്രദീപ് കുമാർ,കെ.ഹേമലത, കെ.പി രാജീവൻ എന്നിവർ മോഡറേറ്റർമാരായിരുന്നു.
No comments:
Post a Comment