മുതിർന്ന മാദ്ധ്യമ പ്രവർത്തകർ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെക്കുന്ന ക്ലബ്ബ് ഹൗസ് മീഡിയ റൂമിലെ 'ചരിത്രസാക്ഷികൾ' പരമ്പരയുടെ മൂന്നാം ഭാഗത്തിലെ( 2023 ജനുവരി14 ശനി ) അതിഥികൾ മുൻ എം.പിയും മാദ്ധ്യമ നിരൂപകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ, 'ദി ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രത്തിന്റെ മുൻ റെസിഡന്റ് എഡിറ്റർ എം. കെ ദാസ് എന്നിവരായിരുന്നു.
പത്രപ്രവർത്തനമേഖലയിലേക്ക് എത്താൻ കാരണമായ ഒരുസംഭവം വിവരിച്ചുകൊണ്ടാണു
എം. കെ ദാസ് ആരംഭിച്ചത്.
“സ്കൂൾ പഠനകാലത്ത്
മലയാളം എക്സ്പ്രസിൽ റിപ്പോർട്ടറായ സുഹൃത്തിനൊപ്പം തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, ഞാൻ.പെട്ടെന്ന്
ആളുകൾ ഒരു കാറിനടുത്തേക്ക് ഓടിക്കൂടുന്നത് കണ്ട് റിപ്പോർട്ടർ ഓടിപ്പോയി, ഉടൻ തിരിച്ചുവന്നു പറഞ്ഞു, 'കഷ്ടമായി '. എന്തുപറ്റി എന്ന് ചോദിച്ചു. 'ഇന്നത്തെ വഹക്കൊന്നും കിട്ടിയില്ല, ആക്സിഡൻറ് ആണെന്നാണ് വിചാരിച്ചത്. പക്ഷേ, അല്ല' . ഈ പണിയെന്താണെന്ന് അപ്പോഴാണ് മനസ്സിലായത്”.
ബിരുദാനന്തര ബിരുദം കഴിഞ്ഞ് , രണ്ടു കമ്പനികളിൽ എക്സിക്യൂട്ടീവ് ട്രെയിനി ഇൻ്റർവ്യൂവിനായാണു ബോംബെയിലെത്തിയെങ്കിലും, കിട്ടിയില്ല.ഇന്ത്യയിൽ ബിസിനസ് പത്രങ്ങൾ തുടങ്ങിയ കാലമായിരുന്നു,അത്. ഫിനാൻഷ്യൽ എക്സ്പ്രസിൽ സബ് എഡിറ്ററായി ജോലിചെയ്തിരുന്ന ഒരു സുഹൃത്ത് പറഞ്ഞ് അവിടേയ്ക്ക് അപേക്ഷിച്ചു. അന്ന് ജി. ജി ഗോഖലെയായിരുന്നു,പത്രത്തിൻ്റെ ഡെപ്യൂട്ടി എഡിറ്റർ. ദ ടൈംസ് ഓഫ് ഇന്ത്യയിൽ പത്രാധിപർ ഫ്രാങ്ക് മൊറൈസിനൊപ്പം ഡെപ്യൂട്ടി എഡിറ്ററായി പ്രവർത്തിച്ചിരുന്നു,അദ്ദേഹം. തൻ്റെ പിൻഗാമിയായി അദ്ദേഹത്തെ പത്രാധിപരാക്കണമെന്ന് ഫ്രാങ്ക് മൊറൈസ് മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ നിയമിച്ചത് എൻ. നൻപൂറിയയെയായിരുന്നു. അങ്ങനെ അവിടെ നിന്ന് രാജിവെച്ച് ഫിനാൻഷ്യൽ എക്പ്രസിൽ എത്തിയതാണു ഗോഖലെ. “അദ്ദേഹത്തിന് തെക്കേ ഇന്ത്യക്കാരോട്, പ്രത്യേകിച്ച് മലയാളികളോട് , താല്പര്യമുണ്ടായിരുന്നു. മൂന്നുദിവസം ടെസ്റ്റെഴുതണം എന്ന് പറഞ്ഞെങ്കിലും രണ്ടാം ദിവസം തെരഞ്ഞെടുത്തു“. അങ്ങനെ, 1963 ജനുവരി ഒന്നിനു ഫീച്ചർ റൈറ്റർ & റിസർച്ച് ഓഫീസർ ആയി മാദ്ധ്യമ ജീവിതം തുടങ്ങി. പിന്നീട് മറ്റു ചില നല്ല ജോലികൾ കിട്ടിയെങ്കിലും പത്രപ്രവർത്തനത്തിൽ ആവേശത്തോടെ ഉറച്ചുനിന്നു. ഒരോ വിഷയത്തെക്കുറിച്ചും ആഴത്തിൽ പഠിച്ച് എഴുതാൻ തുടങ്ങി.1969ൽ അസിസ്റ്റൻറ് എഡിറ്ററായപ്പോൾ മുഖ്യമായും എഴുതിയത് മുഖപ്രസംഗങ്ങളും എഡിറ്റോറിയൽ പേജ് ലേഖനങ്ങളുമായിരുന്നു. പൊതുമേഖല, ഹെവി ഇൻഡസ്റ്റ്രീസ്,കോർപ്പറേറ്റ് മാനേജ്മെൻ്റ്,ഏവിയേഷൻ,ഡിഫൻസ് തുടങ്ങി പത്തോളം മേഖലികളിൽ സ്പെഷ്യലൈസ് ചെയ്തു.1978ൽ മദ്രാസിൽ നിന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് തുടങ്ങിയപ്പോൾ അവിടേയ്ക്ക് നിയോഗിക്കപ്പെട്ടു.1989ൽ, കൊച്ചിയിൽ ദി ഇന്ത്യൻ എക്സ്പ്രപ്രസ് റസിഡന്റ് എഡിറ്ററായി ചുമതലയേറ്റു.
ഇന്ത്യൻ എക്സ്പ്രസ്സിൽ അന്ന് വേതനവും മോശമായിരുന്നു.
തൊഴിലാളികൾക്ക് ഇത്ര കൊടുത്താൽ മതി എന്നൊരു രീതി നില നിന്നിരുന്നു.
തൊഴിലിനോടുള്ള കടപ്പാടു കൊണ്ടാണ് പിടിച്ചുനിന്നത്. പല പത്രങ്ങളിലും ഇതായിരുന്നു അവസ്ഥ. ഫ്രീ പ്രസ് ജേർണലിൽ ട്രെയിനിങ് എടുത്ത് കുറച്ചുകാലം എക്സ്പ്രസിൽ പ്രവർത്തിച്ചശേഷം ടൈംസിലേക്ക് മാറുകയാണ് പലരും ചെയ്തിരുന്നത്.ഇന്ത്യൻ എക്സ്പ്രസ്സിൽ ബോംബെയിലും ഡൽഹിയിലും പ്രവർത്തിച്ചിട്ടുണ്ട്.
“എക്സ്പ്രസിൽ പ്രവർത്തിക്കുമ്പോഴുള്ള സ്വാതന്ത്ര്യം മറ്റൊരു പത്രത്തിലും കിട്ടില്ല.
തെറ്റ് തിരുത്തി നന്നാക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. പഠിക്കാനും പരീക്ഷണം നടത്താനും ധൈര്യമായി എഴുതാനും വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു.നല്ല ന്യൂസ് എഡിറ്റർമാരുടെ നീണ്ട നിരതന്നെ എക്സ്പ്രസിൽ ഉണ്ടായിരുന്നു.”
എഡിറ്റർ,ന്യൂസ് എഡിറ്റർ,ചീഫ് റിപ്പോർട്ടർ എല്ലാവരും പ്രശസ്തർ. ഫ്രാങ്ക് മൊറൈസ് തൊട്ട് നന്ദൻ ഗാഡ്ഗിൽ, പ്രേം ഭാട്ടിയ, വി.കെ നരസിംഹൻ, എൻ. എസ് ജഗന്നാഥൻ തുടങ്ങിയവർ. പത്ത് എഡിറ്റർമാരുടെ കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് . 40 കൊല്ലത്തെ അനുഭവത്തിൽ ഏറ്റവും സംതൃപ്തി തന്നതും ഏറെ പഠിക്കാൻ കഴിഞ്ഞതും വി.കെ നരസിംഹന്റെയും എൻ. എസ് ജഗന്നാഥന്റെയും ഒപ്പമുള്ള കാലമാണ്.
“ഫിനാൻഷ്യൽ എക്സ്പ്രസ്സിലെ വാർത്തകൾ കണ്ട് ഇക്കണോമിക് ടൈംസ് പത്രത്തിൽ നിന്ന് ചിലർ വിളിച്ച്, വരുന്നുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. ഞാൻ പറയും, 'എനിക്ക് വരാൻ സാധിക്കില്ല. അവിടുത്തെ സിസ്റ്റം വ്യത്യസ്തമാണ്. ഇവിടെ ഞാനൊരു ഫ്രീ ബേർഡ് ആണ്.”
ഞങ്ങൾക്ക് തന്നിട്ടുള്ള ഒരു ബ്രോഡ് ഗൈഡ് ലൈനിനകത്തുനിന്ന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.ന്യൂസ് എഡിറ്റർ രാമറാവുവിന്റെ മകൻ, പത്താം ക്ലാസ് മാത്രം പഠിച്ച
ശ്രീഹരി റാവു ട്രാവൻകൂർ ദ ടൈംസ് ഓഫ് ഇന്ത്യയിൽ പത്രാധിപരുടെ സ്റ്റെനോഗ്രാഫർ ആയിരുന്നു.മക്കളെ അധികം പഠിപ്പിക്കുന്നതിന് എതിരായിരുന്നു രാമറാവു . ഡിക്ഷണറി, റെൻ &മാർട്ടിൻ ( Wren& Martin )ഷേക്സ്പിയർ, ബൈബിൾ ഇവയൊക്കെയാണ് മക്കൾക്ക് പഠിക്കാൻ കൊടുത്തത്. ശ്രീഹരിറാവുവിന്റെ കഴിവ് കണ്ട് ഫ്രാങ്ക് മൊറൈസ് ഗോയങ്കയോട് പറഞ്ഞ് അയാളെ സബ് എഡിറ്റർ ആക്കി. മിടുക്കും സാമർഥ്യവും റാവുവിനെ ചീഫ് സബ് എഡിറ്ററാക്കി. പത്രപ്രവർത്തകർക്കു പരിശീലനം നൽകുന്ന തോംസൺ ഫൗണ്ടേഷനിലെ ട്രെയിനിങ്ങിന് അപേക്ഷിച്ച ശ്രീഹരിറാവുവിന്റെ ബയോഡാറ്റ അവരെ ആകർഷിച്ചുവെങ്കിലും ബിരുദം ഇല്ലാത്തതിനാൽ സ്വീകരിക്കപ്പെട്ടില്ല. ഫ്രാങ്കിന്റെ അടുത്ത സുഹൃത്തായിരുന്നു ലോർഡ് തോംസൺ. ഫ്രാങ്ക് തോംസണുമായി സംസാരിച്ചു, "നിങ്ങൾ ഒരു ജീനിയസിനെ ആണ് നഷ്ടപ്പെടുത്തുന്നത് .Take him. You are missing a genius.I'm telling you". അയാളുടെ അപേക്ഷ സ്വീകരിച്ചു.
പരിശീലനം കഴിഞ്ഞശ്രീഹരിറാവു ലണ്ടൻ ടൈംസിൽ മാദ്ധ്യമപ്രവർത്തകനായി. പിന്നീട് മാഞ്ചസ്റ്റർ ഗാർഡിയനിൽ ചീഫ് കോപ്പി ടേസ്റ്റർ ആയും പ്രവർത്തിച്ചു. പ്രധാനപ്പെട്ട വാർത്തൾ ഏതു പേജിൽ എവിടെ വയ്ക്കണമെന്ന് നിശ്ചയിക്കുന്ന, നിർണ്ണായകമായ പോസ്റ്റാണത്. അന്നൊരിക്കൽ കണ്ടപ്പോൾ
റാവു എന്നോട് പറഞ്ഞു, "Das, the great advantage I had was that I had such a thorough training in Express and I could adjust to any situation".
ഇന്ത്യൻ എക്സ്പ്രസിൻ്റെ ബോംബെ,ഡൽഹി ഓഫീസ് അന്തരീക്ഷം മറ്റുള്ളവയെക്കാൾ വ്യത്യസ്തമായിരുന്നു.രാംനാഥ് ഗോയങ്ക പത്രാധിപന്മാർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. എഡിറ്റോറിയൽ കാര്യങ്ങളിൽ ഇടപെടാറില്ലായിരുന്നു.“എന്നാൽ, മദിരാശിയിലെ സിംസൺ കമ്പനിയിലെ തൊഴിലാളി സമരത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി ഞാൻ എഴുതിയ എഡിറ്റോറിയലിനെക്കുറിച്ച് ചോദ്യമുണ്ടായി . മുംബൈയിലെ പ്രശസ്ത ലേബർ കൺസൾട്ടൻന്റ് മോഹൻദാസും ഇതേ വിഷയത്തിൽ 'ഡെത്ത് ഓഫ് എ യൂണിയൻ' എന്ന ലേഖനമെഴുതിയിരുന്നു. രണ്ടും വായിച്ച് ഗോയങ്ക, എഡിറ്റർ വി.കെ നരസിംഹനെ വിളിച്ച് , ഇവ എഴുതിയത് ഒരാളാണോ എന്ന് ചോദിച്ചു. അല്ലെന്നറിഞ്ഞപ്പോൾ ഗോയങ്ക പറഞ്ഞു, 'കുഴപ്പമില്ല, പക്ഷേ ,കരുണാനിധി വല്ലാതെ അപ്സെറ്റ് ആണ്. അതുകൊണ്ട് ഒരല്പം ഗൗരവം താഴ്ത്തി എഴുതണം'.
ഒരിക്കൽ,എയർ ഇന്ത്യയെക്കുറിച്ചെഴുതിയ എഡിറ്റോറിയലിനെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. യുക്തിസഹമായി,കാര്യകാര്യണസഹിതം എഴുതിയ എഴുതിയ ഈ മുഖപ്രസംഗം മാറ്റാൻ ഒരു കാരണവും കാണുന്നില്ലെന്ന് എഡിറ്റർ എൻ. എസ് ജഗന്നാഥൻ അദ്ദേഹത്തോട് പറഞ്ഞു.
ബോംബെ നരിമൻ പോയിന്റിലെ എക്സ്പ്രസ്സ് ടവേഴ്സിൽ ആയിരുന്നു,സ്ക്രീൻ, ഇന്ത്യൻ എക്സ്പ്രസ്, ഫിനാൻഷ്യൽ എക്സ്പ്രസ്,തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ.
അസിസ്റ്റന്റ് എഡിറ്ററും ഞങ്ങളും ഇരിക്കുന്നത് ഒന്നാം നിലയിലാണ്. വളരെ അപൂർവ്വമായേ രാംനാഥ് ഗോയങ്ക ഓഫീസ് സന്ദർശിക്കൂ.അപാരമായ ഓർമ്മശക്തിയുണ്ടായിരുന്നു,അദ്ദേഹത്തിനു.
ടൈംസ് ഓഫ് ഇന്ത്യയിൽ ബ്രിട്ടീഷ് പാറ്റേണിലുള്ള അധികാരശ്രേണി (hierarchy) നിലനിന്നിരുന്നു.ടൈംസിൽ ശ്യാംലാലും നംപോറിയയും ഒക്കെ ഉള്ള കാലത്താണത്.
ജനറൽ മാനേജരെയുമൊക്കെ കാണുക ബുദ്ധിമുട്ടാണ്. അന്നത്തെ പ്രഗൽഭരായ ന്യൂസ് എഡിറ്റർമാരുമായി മാത്രമേ ഉടമകൾ സംസാരിക്കുകയുള്ളൂ.
അസിസ്റ്റൻറ് എഡിറ്റർമാർ മുതൽ എല്ലാവരും ഓക്സ്ഫഡ്,കേംബ്രിഡ്ജ്,സോർബോൺ യൂണിവേഴ്സിറ്റികളിലൊക്കെ പഠിച്ചവരായിരുന്നു.അസിസ്റ്റൻറ് എഡിറ്റർ കെ.സി ഖന്ന ഓക്ഫഡിലൊ ന്നും പോയിട്ടില്ല. പക്ഷേ, അധികകാലവും യൂറോപ്യൻ കറസ്പോണ്ടന്റ് ആയിരുന്നു. അവർ മറ്റുള്ളവരുമായി ഇടപെടാറില്ല . ഇത്തരം ഹൈറാർക്കി ഇന്ത്യൻ എക്സ്പ്രസ്സിൽ ഉണ്ടായിരുന്നില്ല.
എക്സ്പ്രസ്സിലെ എഡിറ്റർ ആയിരുന്ന ജി.ജി ഗോഖലെയെ പുറത്താക്കി, നൻപൂറിയയെ എഡിറ്റർ ആക്കിയതും മാനേജ്മെൻറ് ആണ്.
തൊഴിലുടമയായ ഗോയങ്ക മോശക്കാരനായിരുന്നു.എക്സ്പ്രസിൽ സമരം അവിഭാജ്യ ഘടകം തന്നെയായിരുന്നു. മോശപ്പെട്ട മാനേജ്മെന്റിനെതിരെ ആയിരുന്നു സമരങ്ങൾ.
ബോംബെയിലും ഡൽഹിയിലും വേജ് ബോർഡ് ശുപാർശകൾ നടത്തി കിട്ടാൻ 42 ദിവസം നീണ്ട സമരം വരെ ഉണ്ടായിട്ടുണ്ട്.
മെർക്കൻഡയിൽ ക്യാപിറ്റലിസ്റ്റ് മാനേജ്മെൻറ് സിസ്റ്റം (മൂലധനാധിഷ്ഠിത കച്ചവടസിദ്ധാന്തം) ആയിരുന്നു അന്ന് സ്വകാര്യമേഖലയിൽ നിലനിന്നിരുന്നത്.തൊഴിലാളിയെ കുറ്റം പറയുക എന്നതാണ് മാനേജ്മെന്റിന്റെ രീതി. മാനേജ്മെന്റിന്റെ പരാജയത്തെപ്പറ്റി ഒരാളും സംസാരിക്കില്ല.
കേരളത്തിലും ഇതാണുണ്ടായത്. 'Labourers are more sinned against than sinning' (തൊഴിലാളികൾ പാപം ചെയ്യുന്നവരെക്കാൾ വലിയ പാപി) ,എന്നതാണ് സമീപനം. ട്രസ്റ്റ് ആയിരുന്നതിനാൽ ട്രിബ്യൂൺ പത്രത്തിൽ സമരം ഉണ്ടായിരുന്നില്ല.
'ദ ഹിന്ദു'വിൽ ഉദാരതയുടെ പാരമ്പര്യമുണ്ടായിരുന്നു. ഹിന്ദുവിലെ ജോലിയെ യു.എൻ ജോബ് എന്ന് കളിയാക്കാറുണ്ട്.
എഡിറ്റർ വി .കെ നരസിംഹനോടുള്ള ഗോയങ്കയുടെ പെരുമാറ്റം മോശപ്പെട്ടതായിരുന്നു.സ്നേഹ ബഹുമാനങ്ങളോടെ ഇടപെട്ടത് എസ്. എം മുൾഗോക്കറോട് മാത്രമായിരുന്നു. നിഹാജ് സിംഗ്, വി.കെ. നരസിംഹൻ, അരുൺ ഷൂറി, എൻ.എസ്. ജഗന്നാഥൻ എന്നിവരോടെല്ലാം തന്നെ മോശമായ പെരുമാറ്റം ആണ് ഉണ്ടായിരുന്നത്.
പുതിയ തലമുറയിൽ പെട്ടവരിൽ എല്ലാമറിയുന്നവർ എന്ന ഭാവം പ്രകടമാണ്. വായന ഇല്ലെന്നാണ്തോന്നിയിട്ടുള്ളത്. 'Highly opinionated.' സ്വന്തം അഭിപ്രായത്തെ മുറുകെപ്പിടിക്കുന്നവർ. തുറന്ന മനസ്സാണ് റിപ്പോർട്ടർക്ക് വേണ്ടത്. നിങ്ങളുടെ അഭിപ്രായം കോളത്തിലോ പേര് വയ്ക്കുന്ന ലേഖനത്തിലോ എഴുതാം. റിപ്പോർട്ട് ചെയ്യുമ്പോൾ ഇരുപക്ഷ ത്തേയും വാസ്തവം അവതരിപ്പിക്കണം.
ഇന്ത്യൻ എക്സ്പ്രസിനെ പാരമ്പര്യമുള്ള ഒരു പത്രമാക്കിയ മഹാനായ ഫ്രാങ്ക് മോറൈസിന്റെ പേര് പോലും കേൾക്കാത്ത ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർമാർ ഉണ്ട്.
ഇൻറർനെറ്റിനെ അടിസ്ഥാന വിവരങ്ങൾക്ക് മാത്രം ആശ്രയിക്കണം.വസ്തുതകൾ ക്രോസ്സ് ചെക്ക് ചെയ്ത് ഉപയോഗപ്പെടുത്താം.വ്യക്തിബന്ധങ്ങളാണ് വാർത്തയിലേക്ക് നയിക്കുന്നത്.ബിസിനസ് റിപ്പോർട്ടിങ്ങിൽ ഇപ്പോൾ ചാർട്ടേഡ്, കോസ്റ്റ് അക്കൗണ്ടൻറ്മാരും എം. ബി.എ ക്കാരു മൊക്കെയുണ്ട്.
ന്യൂസ് റൂമിലെ മാറ്റങ്ങൾ നിലവാരത്തകർച്ചയെ സ്വാധീനിച്ചിട്ടുണ്ട്.മുൻപ് എഡിറ്റർമാർ, സർക്കുലേഷൻ,പരസ്യ വരുമാനം, ഇവയെക്കുറിച്ചൊന്നും വേവലാതിപ്പെട്ടിരുന്നില്ല. നല്ല പത്രം ഉണ്ടാക്കുകയായിരുന്നു അവരുടെ താത്പര്യം.
ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങൾ പ്രചരിപ്പിച്ചത്, ന്യൂസ്പേപ്പർ എന്നത് സോപ്പും ടൂത് പേസ്റ്റും പോലെ ഒരു ഉൽപ്പണ്ണം മാത്രമെന്നാണ്.മിക്ക എഡിറ്റർമാരും ഈ വാദം അംഗീകരിച്ച് സർക്കുലേഷൻവർദ്ധിപ്പിക്കുന്നതിനെപ്പറ്റി സംസാരിച്ചുതുടങ്ങി.പല എഡിറ്റേഴ്സ് മീറ്റിലും സർക്കുലേഷൻ ചർച്ചയായി.
മൊറൈസ്,ശ്യാം ലാൽ, ചലപതി റാവു, നൻപോറിയ, വി കെ നരസിംഹൻ എൻ എസ് ജഗന്നാഥൻ- ആരും സർക്കുലേഷനെപ്പറ്റി ആശങ്കപ്പെട്ടിരുന്നില്ല.പക്ഷേ, നല്ല പത്രം ഉണ്ടാക്കുക വഴി സർക്കുലേഷൻ അവർ ഉറപ്പുവരുത്തിയിരുന്നു.
എഡിറ്റർമാരുടെ പണി നല്ല പത്രം ഉണ്ടാക്കലാണ്. റവന്യൂ നോക്കേണ്ടവർ നോക്കി കൊള്ളും. ഇപ്പോൾ നമുക്ക് ഗ്രാൻഡ് എഡിറ്റേഴ്സ് ഇല്ല.
ഇപ്പോൾ ബിസിനസ്, സ്പോർട്സ്, വിനോദം, രാഷ്ട്രീയം എന്നിങ്ങനെ സ്പെഷലൈസേഷന്റെ
കാലമാണ്.
വിരമിച്ചശേഷം ചില പുസ്തകങ്ങൾ എഴുതി. ജിയോജിത്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ സ്ഥാപനങ്ങളെക്കുറിസിച്ചും പാലക്കാട് ബ്രാഹ്മണരെ പറ്റിയും എഴുതി.'സാഗ ഓഫ് കൽപ്പാത്തി 'എന്ന പേരിൽ എഴുതിയ പുസ്തകത്തിൻറെ മൂന്ന് എഡിഷനുകൾ വന്നു കഴിഞ്ഞു.
പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള കൊച്ചിയുടെ 1000 കൊല്ലത്തെ ചരിത്രം - 'ഫെയിം ആൻഡ് ഫേബിൾസ് ഓഫ് കൊച്ചി 'എന്ന പേരിൽ എഴുതിക്കൊണ്ടിരിക്കുന്നു.
ചെറുപ്പത്തിൽത്തന്നെ പത്രപ്രവർത്തകനാകാൻ ആഗ്രഹം ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഉള്ളിൽ കടന്നു കൂടിയിരുന്നു. അഞ്ചാം ക്ലാസ്സിലെ അധ്യാപകൻ ആരായിത്തീരണമെന്ന് ചോദിച്ചപ്പോൾ എല്ലാവരും ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ എന്നു പറഞ്ഞു. ആർക്കും മനസ്സിലാക്കാൻ പറ്റാത്ത തൊഴിൽ പറഞ്ഞത് ഞാനാണ്. സംതൃപ്തി നൽകിയത് പത്രപ്രവർത്തകനായിചെയ്ത ജോലിയാണ്.
പാർലമെൻറ്,നിയമസഭ അംഗമായത് ചെറിയ കാര്യമല്ല. ഗബ്രിയേൽ ഗാർസിയ മാർക്കേസിനെപ്പോലെ പത്രപ്രവർത്തകൻ എന്നറിയാനാണ് ആഗ്രഹിച്ചത്.
ഏഴു വർഷമാണ് ഇന്ത്യൻ എക്സ്പ്രസ്സിൽ ജോലി ചെയ്തത്. കൃതിവാസ് ആയിരുന്നു അന്ന് എഡിറ്റർ. ആന്ധ്ര പ്രദേശിൽ നിന്നുള്ള നീലകണ്ഠൻ, എസ്.കെ അനന്തരാമൻ ഇവരെല്ലാം റസിഡൻ്റ് എഡിറ്റർമാരായി വന്നിട്ടുണ്ട്. അന്ന് ചില ട്രേഡ് യൂണിയൻ പ്രശ്നങ്ങളുണ്ടായി. യൂണിയനിൽ പ്രവർത്തിക്കാൻ നിർബന്ധിതനായി. സമരങ്ങളെത്തുടർന്ന് അടച്ചുപൂട്ടൽ (closure )നോട്ടീസ് വരെയെത്തി,പിരിഞ്ഞു പോരേണ്ടി വന്നു. അതിൽ വിഷമമുണ്ട്.
ചെറുത് മുതൽ വലിയ പത്രങ്ങളിൽ വരെ ചെയ്യാത്ത ജോലി ഒന്നുമില്ല. ഇന്ത്യൻ എക്സ്പ്രസ് അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പത്രം ആയിരുന്നു. 'ലാർജ്സ്റ്റ് നെറ്റ് സെയിൽസ് 'എന്നാണ് പത്രത്തിന്റെ മാസ്റ്റ് ഹെഡിൽ കൊടുത്തിരുന്നത്.
“രാംനാഥ് ഗോയങ്കയുമായി പൊരുത്തപ്പെട്ട് പോകാൻ ഞങ്ങൾക്ക് വലിയ പ്രയാസം ഉണ്ടായിരുന്നു, പ്രത്യേകിച്ച് കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന എക്സ്പ്രസ് ജീവനക്കാർക്ക്. അടിയന്തരാവസ്ഥയിൽ പത്രത്തെ ഞെരുക്കുന്നതിനും ഇല്ലാതാക്കുന്നതിനും ഭരണകൂടം, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി,സകല പരിശ്രമങ്ങളും നടത്തിയപ്പോൾ, അതിനെയൊക്കെ പ്രതിരോധിച്ചു കൊണ്ട് , സാധാരണ ശമ്പളം പോലും കിട്ടാതെ,ഓവർടൈം കഷ്ടപ്പെട്ട്,പട്ടിണി കിടന്ന് മുതലാളിക്കൊപ്പം നിന്നവരാണ്.
അല്ലെങ്കിൽ പത്രം അടച്ചു പോകുമായിരുന്നു.അന്ന് ഞാനായിരുന്നു കൊച്ചിയിലെ യൂണിയൻ പ്രസിഡൻറ്”
.നല്ല പത്ര മുതലാളിയാണ് ഗോയങ്ക. ആദർശനിഷ്ഠയും ധർമ്മധവും ഉള്ള ആളു തന്നെയാണ്. പക്ഷേ എന്റെ വിലയിരുത്തലിൽ അദ്ദേഹം വളരെ മോശപ്പെട്ട തൊഴിൽ ഉടമയായിരുന്നു.
ഇന്ത്യയിലെ ശ്രേഷ്ഠരായ പത്രാധിപൻമാരോട് പോലും അദ്ദേഹത്തിന്റെ പെരുമാറ്റം മോശമായിരുന്നു. ഫ്രാങ്ക് മൊറൈസിനെപ്പോലും അപമാനിച്ച് ഇറക്കി വിട്ടിട്ടുള്ള ആളാണ്.
ഇന്ത്യൻ ജേണലിസ ത്തിലെ തെളിഞ്ഞ നക്ഷത്രം തന്നെയായിരുന്നു ഗോയങ്ക. പക്ഷേ അതെല്ലാം ഒരു പ്രോപ്രൈറ്റർ എന്ന നിലയിൽ വിലയിരുത്തുമ്പോൾ മാത്രമാണ്.നല്ല പ്രൊപ്രൈറ്റർ ആണെങ്കിലും മോശം എംപ്ലോയറാണ് ഗോയങ്ക.
എക്സ്പ്രസ്സിലെ ഏഴു വർഷം സംഘർഷം നിറഞ്ഞതായിരുന്നു. ട്രാൻസ്ഫർ പോലുള്ള ആയുധങ്ങളാണ് മാനേജ്മെൻറ് പ്രയോഗിച്ചത്. തൊഴിലാളിക്കെതിരെ എന്ത് കടുംകൈയും പ്രയോഗിക്കുന്നതിന് മടിയില്ലാത്ത ആളായിരുന്നു ഗോയങ്ക.
അടിയന്തിരാവസ്ഥ കഴിഞ്ഞ് ജനത ഗവൺമെൻറ് വന്നതോടെ എക്സ്പ്രസിന്റെ നല്ല കാലം വന്നു. നിസ്സാരമായ ഒരു ഇടക്കാല ആശ്വാസം വേജ് ബോർഡ് പ്രഖ്യാപിച്ചതു പോലും നിഷേധിച്ചു,ഗോയങ്ക. പൊതുജനത്തിനു മുൻപിലുള്ള ആളല്ല , അനുഭവത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞ ഗോയങ്ക.
വളരെ ആഗ്രഹത്തോടെ നേടിയെടുത്ത ജോലി വേദനയോടെ ഉപേക്ഷിക്കേണ്ടി വന്നു .
അടിയന്തരാവസ്ഥയിൽ സെൻസർഷിപ്പിന് വിധേയമായി അന്നത്തെ എഡിറ്റർ വരെ ജയിലിൽ പോകേണ്ടി വന്നു. അടിയന്തരാവസ്ഥയെ സുധീരമായി നേരിട്ടുകൊണ്ട് പത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം വലുതാണ്.എന്റെ പത്രപ്രവർത്തനം ഔപചാരികമായി അതോടെ അവസാനിച്ചു.
1961 നവംബർ 11ൽ സ്കൂളിൽ പഠിക്കുമ്പോഴാണ് ഇംഗ്ലീഷിലുള്ള ലേഖനം ആദ്യമായി പത്രത്തിൽ അച്ചടിച്ചു വന്നത്.62 കൊല്ലമായി നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു . പത്രപ്രവർത്തനം തുടങ്ങുന്ന കാലത്ത് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ശമ്പള സ്കെയിൽ മോശമായിരുന്നു. പക്ഷേ, എക്സ്പ്രസ്സ്, പത്രപ്രവർത്തകർക്ക് നൽകുന്ന സ്വാതന്ത്ര്യം വലുതാണ് ഒരുതരത്തിലുള്ള ഇടപെടലും ഇല്ല. കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിൽ സ്വാതന്ത്ര്യം പൂർണ്ണമായിരുന്നു.
നിരവധി ചെറു പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിക്കാനും വൈവിധ്യമാർന്ന മാധ്യമ രംഗവുമായി ബന്ധപ്പെട്ട പ്രവർത്തിക്കാനും പിന്നീട് അവസരം കിട്ടിയിട്ടുണ്ട്. പക്ഷേ കേരളം എന്നെ അറിയുന്നത് പത്രപ്രവർത്തകനായിട്ടല്ല.
കൈരളി ടിവിയുടെ ആരംഭം മുതൽ 10 വർഷത്തോളം ചെയ്ത,പത്രങ്ങളെ വിമർശിക്കുന്ന
'മാധ്യമ വിചാരം' എന്ന പ്രതിവാര പരിപാടിയിലൂടെയാണ്,കേരളം എന്നെ മനസ്സിലാക്കിയത്.
ഗ്രേറ്റ് എഡിറ്റർമാരുടെയും പ്രൊപ്രൈറ്റർമാരുടേയും കാലഘട്ടമായിരുന്നു അത്. അക്കാലമൊക്കെ പിന്നിട്ട് ഇപ്പോൾ എഡിറ്റർമാർ തന്നെ ഇല്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്. ' ടൈംസ് ഓഫ് ഇന്ത്യ' ആയാലും 'ഇന്ത്യൻ എക്സ്പ്രസ്' ആയാലും 'ദ ഹിന്ദു' ആയാലും മലയാള പത്രങ്ങൾ ആണെങ്കിലും ആരാണ് എഡിറ്റർ എന്ന് ചോദിച്ചാൽ ഉത്തരമില്ല. വായിക്കുന്ന പത്രത്തിന്റെ പത്രാധിപർ ആര് എന്ന് പറയാൻ കഴിയുന്നില്ല. ആർക്കും വായിച്ചെടുക്കാൻ കഴിയാത്ത തരത്തിൽ, നിയമപരമായി ആവശ്യങ്ങൾക്ക് മാത്രമായി പത്രത്തിന്റെ ഏതോ മൂലയ്ക്ക് ഏതാനും പേരുകൾ കൊടുത്തിരിക്കുന്നു.
എഡിറ്റർ എന്ന പദവിക്കോ പേരിനോ പ്രസക്തിയില്ലാത്ത കാലത്താണ് നാം പത്രം വായിച്ചു കൊണ്ടിരിക്കുന്നത്.
ടെലിവിഷൻ വന്നപ്പോഴും പ്രശ്നം ഇതുതന്നെ. ഇവരെ ഗൈഡ് ചെയ്ത് പോരായ്മകൾ ചൂണ്ടിക്കാണിക്കാനും നല്ല വശം പറഞ്ഞുകൊടുക്കാനുംആരെങ്കിലും ഉണ്ടാകണം. വ്യാകരണപ്പിശകില്ലാത്ത ഭാഷ, ഉച്ചാരണം, പൊതുവിജ്ഞാനംഇവയെല്ലാം ഇതിലേക്ക് കടന്നു വരുന്നവർക്ക് ഉണ്ടാകണം.
പത്രങ്ങൾ മാത്രമുള്ള കാലത്ത് നല്ല എഡിറ്റർമാരും പ്രാഗത്ഭ്യമുള്ള മറ്റു പ്രവർത്തകരും. ഉണ്ടായിരുന്നു. അവരെല്ലാം ചേർന്ന് ഇന്ത്യൻ പത്രപ്രവർത്തനത്തെ അതിവിശിഷ്ടമായ ഒരു തലത്തിലേക്ക് ഉയർത്തുകയുണ്ടായി. ലോകത്തിന്റെ മുഴുവൻ അംഗീകാരം നേടിയിട്ടുള്ള പത്രങ്ങളും, പത്രപ്രവർത്തകരും, പത്രാധിപന്മാരും ഒക്കെ ഇവിടെയുണ്ടായിരുന്നു. ഓർമ്മിക്കാനെങ്കിലും പഴയ കാലം നമുക്കുണ്ട്. അടുത്ത തലമുറയ്ക്ക് ഓർമ്മിക്കുന്നതിന് എന്താണുണ്ടാവുക എന്ന ആശങ്ക തോന്നാറുണ്ട്.
സോക്രട്ടീസ് പറഞ്ഞിട്ടുണ്ട്, ഏറ്റവും വലിയ അറിവ് സ്വന്തം അറിവില്ലായ്മയെക്കുറിച്ചുള്ള അറിവാണെന്ന്. നമ്മുടെ കുട്ടികൾക്ക് അവരുടെ അറിവിന്റെ അപര്യാപ്തതയെ കുറിച്ച് ബോധ്യമില്ല. ഒരു തിരുത്തിനും വിധേയരാകാൻ തയ്യാറുമല്ല. പത്രാധിപൻമാരില്ലാതെയും പത്രം ഇറക്കാംമെന്ന സ്ഥിതിയാണ്. മൂലധനം പ്രശ്നമല്ല. പണം ഇറക്കുന്നവർ നിർബന്ധിക്കുമ്പോൾ അവർക്ക് വേണ്ടി എഴുതുന്നു. അതിനായി അവർ നിർബന്ധിക്കുന്നു. അപ്പോൾ ധാർമികതയെവിടെ, സത്യസന്ധതയെവിടെ?
മൂല്യാധിഷ്ഠിത വ്യവസ്ഥകൾക്കനുസരിച്ച് മാദ്ധ്യമപ്രവർത്തനം നടത്താൻ കഴിയുന്ന ഭൗതിക സാഹചര്യം ഇല്ല. പത്രപ്രവർത്തനത്തിലും , സാമൂഹിക മനോഭാവത്തിലും ഒക്കെ മാറ്റം വന്നിട്ടുണ്ട്. ലാഭമാണ് ആത്യന്തികമായ ലക്ഷ്യം.
ഹ്യൂമിലിറ്റിയുടെ പോരായ്മ നന്നായി ഉണ്ട്. വിനയമില്ല.എല്ലാ മേഖലയിലും ഇതാണ് അവസ്ഥ.
100 കോടി ക്ലബ്ബിലെ ഏതെങ്കിലും സിനിമയിലെ പാട്ടിന്റെ ആദ്യരണ്ടു വരി പാടി കേൾപ്പിക്കാൻ ആകുമോ?ഗോൾഡൻ ഗ്ലോബ് കിട്ടുമായിരിക്കാം.
അക്ഷരം, വരികൾ , ലിറിക്സ് വേണ്ട. പക്ഷേ സംഗീതം ഉണ്ട്.മീഡിയ എത്തിക്സ് ഒരു പാർലമെന്റും പാസാക്കിയ നിയമമല്ല. അത് ഇവോൾവ് ചെയ്തു വന്നതാണ്. പരിണാമത്തിൽ പ്രധാന പങ്കു വഹിച്ചത്, പത്രാധിപന്മാരാണ്. ദി ഗ്രേറ്റ് എഡിറ്റേഴ്സ്. മാഞ്ചസ്റ്റർ ഗാർഡിയനിലെ സി.പി സ്കോട്ട്. 'Facts are sacred, comment is free' എന്ന് പഠിപ്പിക്കാൻ സി.പി സ്കോട്ടിനെ ഇപ്പോഴും ക്ലാസുകളിൽ ഉദ്ധരിക്കുന്നു. ലണ്ടൻ ടൈംസിന്റെ ഹരോൾഡ് ഇവാൻസ്, വോൾട്ടർ ലിപ്മാൻ, ഇന്ത്യയിൽ ഫ്രാങ്ക് മൊറൈസ്, ഛലപതി റാവു. ഇവരിലൂടെ പരിണാമം പ്രാപിച്ചു വന്നതാണ് മീഡിയ എത്തിക്സ്.
ഇന്ന് മീഡിയയുടെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കുന്നു. ശരിയായ ഗൈഡൻസ് കൊടുക്കാൻ , ബഹുമാനിക്കാവുന്ന ആരാണ് മാധ്യമ സ്ഥാപനങ്ങളിൽ ഉള്ളത് എന്ന ചോദ്യം പ്രസക്തമാണ്. അങ്ങനെയൊന്നില്ല, ഉണ്ടാകാനുള്ള സാധ്യതയുമില്ല.
വൻ വിജയമാണ് ടെക്നോളജി. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് പക്ഷെ ടെക്നോളജിയല്ല. ഉപകരണം മാത്രമാണ് അത്. പ്രിന്റ്റിംഗിന്റെ കാലം മുതൽ സാങ്കേതിക മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ വ്യാകരണത്തിന്, ഉച്ചാരണത്തിന് ഒന്നും മാറ്റം വന്നിട്ടില്ല.അവയൊന്നും അവഗണിക്കപ്പെടേണ്ടതല്ല. അവയെ അവഗണിച്ചുകൊണ്ട് അധികമൊന്നും മുന്നോട്ടുപോകാൻ കഴിയില്ല.ടെക്നോളജിയുടെ സഹായത്തോടെ കൂടുതൽ എളുപ്പമായി ഉപയോഗിക്കാം.
ഇന്റർനെറ്റിനെ മാത്രം ആശ്രയിച്ച് പത്രപ്രവർത്തനം നടത്താൻ കഴിയില്ല. സർക്കുലേഷൻ വല്ലാതെ ഇടിഞ്ഞു കഴിഞ്ഞു. പ്രവചനാതീതമാണ് പത്രങ്ങളുടെ നിലനിൽപ്പ്.
കടലാസ് പോലും കണ്ടുപിടിക്കുന്നതിനു മുൻപ് ,പത്രചരിത്രത്തിന് മുൻപ് വന്ന അക്ഷരങ്ങളുടെ പരിണാമത്തിന്റെ ചരിത്രം അത്ഭുതകരമായ ഒന്നാണ്.അതുകൊണ്ട് തന്നെ മാധ്യമത്തിന്റെ രൂപഭാ വങ്ങളിൽ മാറ്റം വരാം. കടലാസിൽ അച്ചടിക്കുന്ന പത്രം അധികകാലം നിലനിൽക്കണമെന്നില്ല. ഓൺലൈൻ ന്യൂസ് പേപ്പർ ആയിരിക്കുന്നു. മാറ്റങ്ങൾ വരട്ടെ. പക്ഷേ ജേണലിസത്തിന്റെ തത്വങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായ, ഉത്തരവാദിത്വമുള്ള പത്രപ്രവർത്തനമാണ് ആണ് പ്രതീക്ഷിക്കുന്നത്. സോഷ്യൽ മീഡിയ എന്ന് വിശേഷിക്കപ്പെടുന്ന ആന്റി സോഷ്യൽ മീഡിയയിൽ വന്ന് എന്തും പറയാം എന്ന സ്ഥിതിയാണ് ഇപ്പോൾ. പറയുന്നത് എന്തും സത്യമാണെന്ന് വിശ്വസിക്കുന്ന നിർദോഷികളായ കുറേ മനുഷ്യരും ഈ ലോകത്ത് ഉണ്ട്.
എന്തെല്ലാം മാറ്റം വന്നാലും സനാതന തത്വങ്ങളിൽ മാറ്റം വരില്ല. ടെക്നോളജിയിൽ മാറ്റം വന്നാലും നമ്മൾ വായിക്കുന്ന വേദഗ്രന്ഥങ്ങൾ,വിശുദ്ധ ഗ്രന്ഥങ്ങൾ, ഭരണഘടന, അതിലെ മൂല്യങ്ങൾ ഇതിൽ മാറ്റം വരുത്താൻ കഴിയില്ല.
ശരിയായ മാധ്യമ പ്രവർത്തനത്തിൽ, വാർത്തകൾക്ക് ഉത്തരവാദിത്തമുണ്ട്.സോഷ്യൽ മീഡിയക്ക് അതില്ല.
മുൻപ് നിയമസഭാ റിപ്പോർട്ട് ചെയ്തിരുന്നത് പ്രഗത്ഭരായിരുന്നു. സഭയുടെ ഭാഗം തന്നെയായിരുന്നു അവർ. നിയമസഭാ റിപ്പോർട്ടിംഗ്, ഇന്ന് സർഗാത്മകമായ മാധ്യമപ്രവർത്തനമാണ് എന്ന് തോന്നുന്നില്ല.
പാർട്ടിയുടെ നിലപാട് തന്നെയാണ് ദേശാഭിമാനി പത്രത്തിന്റേയും നിലപാട്.
ഒരു തരത്തിലുമുള്ള മന: സംഘർഷവും ഇല്ലാതെ അത് എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി
സിനിമാ തിരക്കഥ എഴുതി.
വിമർശനങ്ങൾക്ക് സാധ്യതയില്ലാത്ത കാലത്താണ് ജീവിക്കുന്നത്. വിമർശിക്കുന്നത് ആർക്കും ഇഷ്ടമല്ല. വിമർശനമുണ്ടെങ്കിൽ വ്യത്യാസം വരുമായിരുന്നു.
മാധ്യമ വിമർശന പംക്തികളും സിനിമാ പുസ്തക നിരൂപണങ്ങൾ ഇപ്പോൾ കാണുന്നില്ല. പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന കോളം,സാഹിത്യ വാരഫലം പോലെയുള്ള പംക്തികളോ ഇല്ല.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ബാഹ്യ ശക്തികളാണ്.
അടുത്ത കാലത്ത് പത്രങ്ങളിൽ വരുന്ന ലേഖനങ്ങൾ ആഴം കുറഞ്ഞവയാണ്. ബി.ജി വർഗീസ്, വി.കെ നരസിംഹൻ എന്നിവരുടെ ലേഖനങ്ങൾ വായിച്ചു വളർന്ന തലമുറയാണ് ഞങ്ങളുടേത്. അവരുടെ
ചിന്തയുടെ ആഴം, ഭാഷയുടെ കരുത്ത് അറിയാനാകുമായിരുന്നു.
വൃത്തിയുള്ള കയ്യക്ഷരത്തിൽ പ്രേമലേഖനം എഴുതാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കുട്ടികൾ വളർന്നു വന്നിട്ടുള്ളത്. ശകുന്തള എന്ന സിനിമയിൽ വയലാർ ചോദിച്ച 'പ്രണയലേഖനം എങ്ങനെ എഴുതണം' എന്ന ചോദ്യത്തിന് ഇക്കാലത്ത് നല്ല പ്രസക്തിയുണ്ട്. പുതിയ കാലത്ത് എഴുതാൻ എസ്.എം.എസും വാട്സ് ആപ്പും മതി. പൂർണ്ണമായ വാക്കുകൾ പോലും വേണമെന്നില്ല. ഇഷ്ടമുള്ള വാക്കുകൾ വേണ്ട, റൊമാൻസ് വേണ്ട. ബഷീറിന്റെ 'പ്രേമലേഖനം' എടുത്തു വായിക്കാൻ പറഞ്ഞാൽ ഏതു പ്രേമലേഖനം ,ഏത് ബഷീർ എന്നു ചോദിക്കും.
ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു നിർത്തി.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയവേവ്സ് യൂട്യൂബ് ചാനലിലുണ്ട് :https://youtu.be/AQjntJC-kKk
(റിപ്പോർട്ട് എഴുതിയത് ,കെ. ഹേമലത)
No comments:
Post a Comment