മാതൃഭൂമി, ഇന്ത്യ ടുഡേ പ്രസിദ്ധീകരണങ്ങളിൽ രണ്ടര പതിറ്റാണ്ട് പത്രപ്രവർത്തകനായിരുന്ന ജേക്കബ് ജോർജ്ജാണ് 'ചരിത്രസാക്ഷികൾ' പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ(ക്ലബ്ബ് ഹൗസ് മീഡിയ റൂം,2023 ജനുവരി 28,ശനി) അനുഭവങ്ങൾ പങ്കുവെച്ചത്.
പത്തനംതിട്ട ജില്ലയിലെ പുല്ലാടാണ് സ്വദേശം.കൂടെ പഠിച്ചവരിൽ മിക്കവരും ഗൾഫിലും അമേരിക്കയിലുമാണ്.നാട്ടിൽ എവിടെയും സമ്പത്തിന്റെ ശീതളച്ഛായ ; സമൃദ്ധിയുടെ പച്ചപ്പ്.ബി.എസ്.സി കെമിസ്ട്രി കഴിഞ്ഞ്, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.കുട്ടിക്കാലം മുതൽ എന്നും വായിച്ചിരുന്ന മലയാള മനോരമയിൽ പത്രപ്രവർത്തകനാകാൻ അപേക്ഷിച്ചു. ടെസ്റ്റ് പാസായി ,അഭിമുഖത്തിൽ പങ്കെടുത്തെങ്കിലും നിയമനം കിട്ടിയില്ല. അപ്പോഴാണ് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ പത്രപ്രവർത്തനത്തിൽ പി.ജി കോഴ്സ് തുടങ്ങുന്ന വാർത്ത അച്ഛൻ പറഞ്ഞ് അറിയുന്നത്.പ്രവേശന പരീക്ഷ എഴുതി,പതിനഞ്ചാമനായി ,1977-ൽ ആദ്യ എം. ജെ ബാച്ചിൽ ചേർന്നു. പിൽക്കാലത്ത് മാധ്യമരംഗത്ത് പ്രഗൽഭരായിത്തീർന്ന അശോക് ദാമോദരൻ, എം.വി തോമസ്,ജേക്കബ് കെ. ഈപ്പൻ, എം.എസ്. വർഗ്ഗീസ്,എം.ഹരികുമാർ , പിന്നീട് അവിടെ അധ്യാപകരായ എം.ജി ശശിഭൂഷൻ, എം വിജയകുമാർ, രേഖ ശശിധരൻ തുടങ്ങിയവർ സഹപാഠികളാ യിരുന്നു.
കോഴ്സ് പാസായിക്കഴിഞ്ഞ ഉടൻ മാതൃഭൂമിയിൽ പത്രപ്രവർത്തക ട്രെയിനിയായി തെരഞ്ഞെടുക്കപ്പെട്ടു. "ആ ബാച്ചിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് ടി.ബാലകൃഷ്ണനെയും നിയമിച്ചു. സീനിയർ ബാച്ചിൽ പെട്ടവരാണ് ടി.സുരേഷ് ബാബു, സണ്ണിക്കുട്ടി എബ്രഹാം, എം.ജി.രാധാകൃഷ്ണൻ , ടി.എൻ. ഗോപകുമാർ തുടങ്ങിയവർ".
1980 ജൂൺ 1 ന് കൊച്ചി യൂണിറ്റിൽ നിന്നാണ് തുടക്കം. അന്ന് കെ.കെ ശ്രീധരൻ നായരായിരുന്നു , ന്യൂസ് എഡിറ്റർ. "ഇവിടെ ആരെയും 'സാർ' എന്ന് വിളിക്കാൻ പാടില്ല", അദ്ദേഹം ഉപദേശിച്ചു. ഏതാനും ദിവസങ്ങൾക്കകം മാനജിങ്ങ് എഡിറ്ററായിരുന്ന എം.പി.വീരേന്ദ്രകുമാർ ഓഫീസിൽ വന്നപ്പോൾ , ബഹുമാനത്തോടെ എണീറ്റു നിന്നു. അപ്പോൾ ,കെ.കെ. മധുസൂദനൻ ഗൗരവത്തോടെ പറഞ്ഞു:"ആരു വന്നാലും എണീറ്റു നിൽക്കരുത് ,സാറെന്ന് വിളിക്കരുത്".പ്രായമായവരെ പേര് വിളിക്കുന്നത് ഒഴിവാക്കാൻ, ഏട്ടൻ എന്ന് പേരിനൊപ്പം ചേർത്തു വിളിച്ചു."മാതൃഭൂമിയിൽ പ്രവർത്തിച്ചവർ തമ്മിൽ എന്നും സുദൃഡമായ സൗഹാർദ്ദവും ബന്ധവുമുണ്ട്".
"ലീഗൽ കറസ്പോണ്ടന്റായിരുന്ന രാജേട്ടനായിരുന്നു (പി.രാജൻ) എന്റെ ഗുരു. രാഷ്ട്രീയ ,നിയമകാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള അദ്ദേഹത്തിന്റെ എഴുത്തിന്റെ ശക്തി കണ്ട് ഞങ്ങൾ അന്തം വിട്ടിട്ടുണ്ട്. അദ്ദേഹം ഞങ്ങളെയെല്ലാം കൊണ്ടുനടക്കുമായിരുന്നു".ബ്യൂറോയിൽ ടി.സത്യവ്രതനുമുണ്ടായിരുന്നു."അദ്ദേഹം കോൺഗ്രസ് രാഷ്ട്രീയത്തെ എഴുത്തിലൂടെ അമ്മാനമാടിയ കാലം".
മൂന്ന് മാസത്തിനുശേഷം തിരുവനന്തപുരം യൂണിറ്റിലേക്ക് അയച്ചു. ടി.വേണുഗോപാലക്കുറുപ്പായിരുന്നു അവിടെ ന്യൂസ് എഡിറ്റർ."കേരളത്തിൽ പത്രപ്രവർത്തകരാകാനാഗ്രഹിക്കുന്ന ആരും ജോലി ചെയ്യേണ്ടത് വേണുവിന്റെ കീഴിലാണ്. അദ്ദേഹം നിന്നെ നല്ലൊരു പത്രപ്രവർത്തകനാക്കും", സത്യവ്രതൻ പറഞ്ഞു.
അന്ന് പത്രത്തിന്റെ ട്രയൽ റൺ നടന്നുകൊണ്ടിരിക്കുകയായിരുന്നു.അസാമാന്യമായ വൈദഗ്ദ്യത്തോടെ, കരവിരുതോടെ,അദ്ദേഹം ആകർഷകമായി പേജുകൾ ചെയ്യുമ്പോൾ ,പുതിയവർ നോക്കി നിൽക്കുമായിരുന്നു.പ്രത്യേക ആംഗിളിൽ പടമെടുക്കണമെന്ന് നിർദ്ദേശിച്ചാണ് അദ്ദേഹം ഫോട്ടോഗ്രാഫറായ രാജൻ പൊതുവാളിനെ അയച്ചിരുന്നത്. "ഞങ്ങളെ അദ്ദേഹം മക്കളെപ്പോലെ നോക്കി. വേണുവേട്ടന്റെ ശിക്ഷണത്തിൽ വളർന്നവരാണ് ഞങ്ങൾ.ഊണും ഉറക്കവുമില്ലാതെ പ്രവർത്തിച്ച അത്‌ഭുത മനുഷ്യൻ. തെറ്റു വരുത്തിയാൽ കഠിനമായി ശാസിക്കുന്ന കർക്കശക്കാരൻ".
അങ്ങനെ, പത്രപ്രവർത്തനം തലയ്ക്കു പിടിച്ചു. രാവിലെ മുതൽ അർദ്ധരാത്രി വരെ ഡസ്കിൽ തന്നെ കൂടും.സണ്ണിക്കുട്ടി എബ്രഹാമുമൊത്താണ് താമസിച്ചിരുന്നത്. അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പും ഗൃഹലക്ഷ്മിയുമൊക്കെ തിരുവനന്തപുരത്ത് നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. എൻ.വി കൃഷ്ണവാര്യരെ തുടർന്ന്, വി.ആർ.ഗോവിന്ദനുണ്ണി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിച്ചു. ഡോ.പി.ബി. ലൽക്കാറുമുണ്ടായിരുന്നു.
വി.പി.രാമചന്ദ്രനു ശേഷം,പത്രാധിപരായി എം.ഡി നാലപ്പാട് വന്നപ്പോഴാണ് ന്യൂസ് ബ്യൂറോയിലേക്ക് അയച്ചത്.ആദ്യം തിരുവനന്തപുരം ,പിന്നെ കോട്ടയം -1982 മുതൽ 87 വരെ. പി.സി.സുകുമാരൻ നായർ, പി.ആർ വാര്യർ,എം.എം. വർഗ്ഗീസ് എന്നീ മഹാരഥൻമാർക്കൊപ്പമാണ് ആ കാലത്ത് തിരുവനന്തപുരത്ത് റിപ്പോർട്ടറായി പ്രവർത്തിച്ചത്.മന്ത്രിമാരുടെ പത്രസമ്മേളനങ്ങൾക്ക് പോകേണ്ടതില്ലെന്നും സ്പെഷ്യൽ സ്റ്റോറികൾ കൊണ്ടുവരണമെന്നുമായിരുന്നു നാലപ്പാട് നൽകിയ നിർദ്ദേശം."ഞങ്ങളെ അദ്ദേഹം അഴിച്ചുവിട്ടു".അങ്ങനെ, മിക്ക ദിവസവും പത്രത്തിൽ ധാരാളം എക്സ്ക്ലൂസീവ് സ്റ്റോറികൾ വന്നുതുടങ്ങി.
മലയാള മനോരമ തിരുവനന്തപുരത്ത് എഡിഷൻ ആരംഭിച്ചതോടെ, മത്സരം അവരുമായായി. അതുവരെ കേരള കൗമുദിയായിരുന്നു,തലസ്ഥാനത്തെ എതിരാളി.ഒരിക്കൽ എറണാകുളത്തേയ്ക്കുള്ള ട്രെയിനിൽ വച്ച് മലയാള മനോരമയിലെ തോമസ് ജേക്കബ്ബിനെ കണ്ടു. അദ്ദേഹം പറഞ്ഞു,"ഞങ്ങളെല്ലാം ഇപ്പോൾ ആദ്യം വായിക്കുന്നത് മാതൃഭൂമിയാണ്. ഈ നാലപ്പാട് കാരണം, നിങ്ങളുടെ പത്രത്തിൽ എന്ത് വരുമെന്നറിയില്ലല്ലോ .."
അഴിമതിയെക്കുറിച്ചും മറ്റുമുള്ള വാർത്തകൾ തേടി നടന്ന കാലം. പക്ഷേ,ആധികാരികമായ രേഖ ഇല്ലാതെ വാർത്തകൾ കൊടുക്കാൻ സമ്മതിച്ചിരുന്നില്ല.അന്ന് വിദ്യാഭ്യാസ മന്ത്രി യായിരുന്ന ടി.എം ജേക്കബിനെതിരെ കുറേ അന്വേഷണാത്മകമായ റിപ്പോർട്ടുകൾ എഴുതി. പക്ഷേ, പൊടുന്നനെ ഡെസ്കിലേക്ക് മാറ്റി. പോളിടെക്നിക്കുകൾ അനുവദിക്കുന്നതും പ്രീഡിഗ്രി ബോർഡ് ആരംഭിക്കുന്നതും സംബന്ധിച്ച് വലിയ വിവാദങ്ങൾ നടക്കുന്ന സമയമായിരുന്നു ,അത്. വാർത്ത വന്നതിന് പിന്നാലെ മന്ത്രി, പെരുന്താന്നിയിലെ ഓഫീസിലെത്തി, എം.ഡി നാലപ്പാടിനെ സന്ദർശിച്ചിരുന്നു. അതിനാൽ ഇത് വലിയ ചർച്ചയായി. ഏതാനും ദിവസം കഴിഞ്ഞ് വിളിപ്പിച്ച പത്രാധിപർ,മന്ത്രിയെ കാണാൻ നിർദ്ദേശിച്ചു."ഞാൻ അമ്പരന്നുപോയി. 'മന്ത്രിക്ക് മുന്നിൽ ഞാൻ കീഴടങ്ങണോ' എന്ന് ചോദിച്ചു.'വേണ്ട.മന്ത്രിക്കു പറയാനുള്ളത് കേൾക്കുക',അദ്ദേഹം പറഞ്ഞു".
ടി.എം. ജേക്കബിനെ വീട്ടിലെത്തി കണ്ടു.വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്.അദ്ദേഹത്തിന്റെ വ്യാഖ്യാനം കേട്ട് ,ഒരു റിപ്പോർട്ട് തയ്യാറാക്കി ,വൈകീട്ട് പത്രാധിപരെ കണ്ടു.എന്താണ് മന്ത്രി പറഞ്ഞതിനെക്കുറിച്ചുള്ള അഭിപ്രായം എന്ന് അദ്ദേഹം ചോദിച്ചു. "ഞാൻ എഴുതിയതാണ് ശരി എന്ന് പറഞ്ഞപ്പോൾ, ആ റിപ്പോർട്ട് വായിച്ചു നോക്കുക പോലും ചെയ്യാതെ വലിച്ചു കീറി കൂട്ടയിലിട്ടിട്ട് പറഞ്ഞു: ജേക്കബ്ബ്,നാളെ ബ്യൂറോയായിലേക്ക് തിരിച്ചു പോവുക. മാധ്യമജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണത്. മാതൃഭൂമിയിലെ എല്ലാ പത്രപ്രവർത്തകർക്കുമുള്ള സന്ദേശമായിരുന്നു ,അത്".
1987-ൽ കോട്ടയം ബ്യൂറോയിലെത്തി. അന്ന്, ലേഖകനായി എം.പി. ഗോപിനാഥുമുണ്ടായിരുന്നു. അവിടുത്തെ പ്രധാന രാഷ്ട്രീയ കക്ഷിയായ കേരള കോൺഗ്രസിനെക്കുറിച്ചുള്ള ബ്രേക്കിങ്ങ് സ്റ്റോറികൾ, അവിടുത്തെ മുഖ്യപത്രമായ മലയാള മനോരമയിൽ പ്രസിദ്ധീകരിക്കാൻ കഴിയുമായിരുന്നില്ല."ഞാൻ ഇതൊരു അവസരമാക്കി ,അത്തരം ധാരാളം റിപ്പോർട്ടുകൾ നൽകി".
1988ൽ ചരൽക്കുന്നിലെ കേരള കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ പി.ജെ ജോസഫ് ഒരു ബദൽ രേഖ തയ്യാറാക്കി. കെ.എം.മാണിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ,അത് ."പ്രൂഫ് വായിക്കാൻ കിട്ടിയ ചില യൂത്ത് ഫ്രണ്ടുകാരാണ് അത് എന്നെ ഏൽപ്പിച്ചത്''. 'സത്യത്തിന് ഒരു അടിക്കുറിപ്പ്'എന്ന പേരിലുള്ള ആ രേഖ അടുത്ത ദിവസം മാതൃഭൂമിയുടെ മെയിൻസ്റ്റോറിയായി പ്രസിദ്ധീകരിച്ചു. അത് പാർട്ടിക്കകത്ത് വലിയ വിവാദങ്ങൾ ഉണ്ടാക്കുകയും കേരള കോൺഗ്രസിന്റെ പിളർപ്പിന് കാരണമാവുകയും ചെയ്തു.
പി.ജെ ജോസഫിനെ പരിചയപ്പെടുന്നത് അതിന് ശേഷമാണ്. പിന്നീട് വളരെ അടുത്ത വ്യക്തിബന്ധം ഉണ്ടായി. പലപ്പോഴും ,ഒന്നിച്ച് ഇരിക്കുമ്പോൾ ,അദ്ദേഹം പാട്ടുകൾ പാടും."ഒരു ഡീലുമില്ലാതെ കാര്യങ്ങൾ നടത്തുന്ന നല്ലവനായ രാഷ്ട്രീയക്കാരനാണ് അദ്ദേഹം".
ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് എന്നും എക്സ്ക്ലുസീവ് വാർത്തകളുടെ ഉറവിടം."അത് കിട്ടണമെങ്കിൽ അവരുമായി നല്ല ബന്ധങ്ങളുണ്ടാക്കണം. അത് ഒരു കലയായി ഞാൻ വളർത്തിയെടുത്തു".ആര്യാടൻ മുഹമ്മദ്, എം.ഐ.ഷാനവാസ് തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. "ആര്യാടനുമായി സംസാരിച്ചിരിക്കുക വലിയ അനുഭവമായിരുന്നു". പിണറായി വിജയനുമായും സ്നേഹബന്ധമുണ്ട്.
റിപ്പോർട്ടറായിരിക്കേ,ചീഫ് സെക്രട്ടറിയായിരുന്ന വി.രാമചന്ദ്രനെ ഇടയ്ക്കിടെ കണ്ട് സംസാരിക്കുമായിരുന്നു.1985ൽ കെ.എം മാണി നിയമസഭയിൽ മിച്ച ബഡ്ജറ്റ് അവതരിപ്പിച്ച അന്ന് വൈകീട്ട് സെക്രട്ടറിയേറ്റിൽ പോയി ,അദ്ദേഹത്തെ കണ്ടു. ഒരു മുഖവുരയുമില്ലാതെ അദ്ദേഹം പറഞ്ഞു,"ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു".തങ്ങൾ മന്ത്രിക്ക് നൽകിയ ശുപാർശക്ക് വിരുദ്ധമായി,മിച്ച ബഡ്ജറ്റ് അവതരിപ്പിച്ചതിൽ ക്ഷുഭിതനായിരുന്നു അദ്ദേഹം."It's a fraud on the system of budget",അദ്ദേഹം പറഞ്ഞു. ചില സംശയങ്ങൾ ചോദിച്ച ശേഷം, ഓഫീസിലെത്തി എം.ഡി. നാലപ്പാടിനെ കണ്ടു.അടുത്തദിവസം മാതൃഭൂമിയുടെ മുഖ്യവാർത്ത അതായിരുന്നു.രാഷ്ട്രീയരംഗത്ത് അത് വലിയ കോളിളക്കം ഉണ്ടാക്കി. അതേക്കുറിച്ച് ടി.എം തോമസ് ഐസക് പുസ്തകം എഴുതി. തന്റെ വാദം ന്യായീകരിക്കാൻ കെ.എം മാണി തന്റെ ജൂബയിൽ ഒരു കുറിപ്പുമായാണ് അന്ന് സഞ്ചരിച്ചിരുന്നത്.
1990ൽ ഇന്ത്യ ടുഡേയിൽ ചേർന്നു.കേരളത്തിലെ സ്പെഷ്യൽ കറസ്പോണ്ടന്റായി.
കെ.കരുണാകരനെതിരായി ആരോപിക്കപ്പെട്ട ഐ.എസ്.ആർ. ഒ ചാരവൃത്തികേസ് വ്യാജമാണെന്ന് ഇന്ത്യ ടുഡേയിൽ റിപ്പോർട്ട് നൽകി. അതിന് പത്രാധിപർ ശേഖർ ഗുപ്തയുടെ പൂർണമായ പിന്തുണ ഉണ്ടായിരുന്നു. കൊച്ചിയിൽ മൂന്നുദിവസം താമസിച്ച്, സി.ബി.ഐ ജോയിന്റ് ഡയറക്ടർമാരായ കെ.എം നായർ ,എം.എൽ ശർമ്മ തുടങ്ങിയവരെ കണ്ട് വിശദമായി അന്വേഷിച്ചായിരുന്നു ആ റിപ്പോർട്ട് എഴുതിയത് .'നിറം പിടിപ്പിച്ച നുണകൾ' എന്ന തലക്കെട്ടിൽ അത് കവർ സ്റ്റോറിയായി വന്നു."വേട്ടയാടപ്പെട്ട കരുണാകരനും നമ്പി നാരായണനുമൊപ്പം നിന്നു".
മാതൃഭൂമിയിൽ തനിക്കെതിരായ റിപ്പോർട്ടുകൾ വരുന്ന ദിവസങ്ങളിൽ പോലും ,മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയിക്കുന്ന പത്രസമ്മേളനങ്ങളിൽ കെ.കരുണാകരൻ വാത്സല്യത്തോടെയായിരുന്നു ഇടപെട്ടതെന്ന് ജേക്കബ്ബ് ജോർജ്ജ് പറഞ്ഞു."ലീഡർ സ്റ്റോറിയായി എന്നും ഒന്നാം പേജിൽ ഉണ്ടായിരുന്നു. അത് തന്റെ പ്രസക്തിയാണ് കാണിക്കുന്നത് എന്ന പക്ഷക്കാരനായിരുന്നു ,അദ്ദേഹം".
നല്ല നർമ്മബോധവുമുണ്ടായിരുന്നു, അദ്ദേഹത്തിന് .ഇന്ത്യ ടുഡേയിലായിരിക്കുമ്പോൾ,ഒരിക്കൽ , ഒരു ശനിയാഴ്ച, അദ്ദേഹത്തെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ കാണാൻ ചെന്നു. സൺഡേ വാരികയുടെ ആള് വന്നിരിക്കുന്നു എന്നാണ് പി.എ യായിരുന്ന കണ്ണപ്പൻ ലീഡറെ അറിയിച്ചിരുന്നത്."എന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായി.'സൺഡേ നാളെയാണ് ;ഇത് ടുഡേയാണ് , അദ്ദേഹം പറഞ്ഞു"( ഈ സംഭവം തോമസ് ജേക്കബ്ബ് 'കഥക്കൂട്ടി'ൽ എഴുതിയിട്ടുണ്ട്).
കെ.പി.സി.സി നേതൃയോഗം രാത്രി നടക്കാനിരിക്കേ,അദ്ദേഹം അന്ന് വല്ലാതെ അസ്വസ്ഥനായിരുന്നു."അഭിമുഖം കഴിഞ്ഞ്, അടുത്തുവന്ന് തോളത്ത് കൈവച്ച് പറഞ്ഞു :ഇന്ന് വല്ലാത്തൊരു ദിവസമാണ്. അവന്മാരെന്നെ പിച്ചിച്ചീന്താനിരിക്കുവാ. താൻ വേറൊന്നും വിചാരിക്കരുത്". ആ യോഗത്തിൽ, 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ..' എന്ന പാട്ട് പാടി,പി.ടി തോമസ് കെ.കരുണാകരന്റെ പുത്രവാത്സല്യത്തിനെതിരെ ആഞ്ഞടിച്ചു.
'ഇന്ത്യ ടുഡേ'യിൽ ലേഖകർ നേരിട്ട് നടത്തുന്ന അഭിമുഖങ്ങൾ മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. അത് പത്രപ്രവർത്തകർക്ക് വലിയ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. വാർത്തകൾക്കായി കേരളം മുഴുവൻ സഞ്ചരിച്ചു. മുൻപ് പത്രപ്രവർത്തകർക്ക് പരസ്യങ്ങളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലന്ന് ജേക്കബ് ജോർജ്ജ് പറഞ്ഞു.
1994-ൽ കെ.ആർ ഗൗരിയമ്മയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കുന്നതിന് വഴിതെളിച്ച കാരണങ്ങളിലൊന്ന് ഇന്ത്യ ടുഡേയിൽ പ്രസിദ്ധീകരിച്ച അവരുമായുള്ള ഒരു അഭിമുഖമായിരുന്നു. നേതൃത്വവുമായി എതിർത്തുനിന്ന ഗൗരിയമ്മ അന്ന് ചൂടുവാർത്തകളുടെ ഉറവിടമായിരുന്നു. അന്നൊരിക്കൽ ഫോട്ടോഗ്രാഫറേയും കൂട്ടി ആലപ്പുഴയിലെ വീട്ടിൽ ചെന്നപ്പോൾ അവർ ഊണു കഴിക്കാൻ എത്തിയിരുന്നു. അതിനു ശേഷം ഉറങ്ങാൻ കിടന്നു. "ഞങ്ങൾ അവിടെ കാത്തിരുന്നു. മനസില്ലാമനസോടെയാണ് സംസാരിച്ചു തുടങ്ങിയെങ്കിലും വിശദമായ ഇന്റർവ്യൂ വാണ് തന്നത്. അതെത്തുടർന്ന് സി.പി.എം ലെ പ്രശ്നങ്ങൾ രൂക്ഷമായി.' നീ കാരണമാണ് എന്നെ അവർ പുറത്താക്കിയത്',എന്ന് ഗൗരിയമ്മ പിന്നീടൊരിക്കൽ പറഞ്ഞു".
പത്രപ്രവർത്തനത്തെ ഒരു ചട്ടക്കൂടിനകത്ത് നിർവചിച്ച് നിർത്താൻ പറ്റില്ലന്ന് ജേക്കബ്ബ് ജോർജ്ജ് പറഞ്ഞു.എന്നാൽ,ഇന്ന് ആർക്കും ഓൺലൈൻ മാധ്യമങ്ങൾ തുടങ്ങാം. അതിന് പരിശീലനം പോലും വേണ്ട എന്ന് ദുരവസ്ഥ ഉണ്ട്.ടെലിവിഷൻ ചാനൽ ചർച്ചകളിൽ പരിപാടികളുടെ തൽസമയ വ്യൂവർഷിപ്പ് കൂട്ടാനാണ് അവതാരകർ വിവാദങ്ങളുടെ മൂർച്ച കൂട്ടുന്നത്.അതിനാലാണ് പലരെയും തൊലിയുരിച്ചു കാട്ടുന്നത്. പക്ഷേ,അങ്ങനെ ചെയ്യുമ്പോൾ , അവരുടെ വിശ്വാസ്യതയെ തന്നെ ബാധിക്കും.
ജേക്കബ്ബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കേ, ധനകാര്യ സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാമിന്റെ വീട്ടിൽ പരിശോധന നടത്തിയതിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു കൊണ്ട് താൻ പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു."പേനയും പത്രവും കയ്യിലുണ്ടെങ്കിൽ,ക്യാമറയും സ്റ്റുഡിയോയും കൈവശമുണ്ടെങ്കിൽ, ആരുടെയും മുകളിലൂടെ ബുൾഡോസർ ഓടിക്കാം എന്ന് വിചാരിക്കരുത്. ക്രൂശിക്കപ്പെടുന്നവർക്ക് വേണ്ടി നിൽക്കാൻ കഴിയണമെങ്കിൽ ഇരട്ടചങ്ക് വേണം".
ഇപ്പോഴത്തെ മാധ്യമങ്ങളിൽ ഉപരിതലസ്പർശിയായ റിപ്പോർട്ടുകളാണ് കൂടുതലും വരുന്നത്. അത്തരം റിപ്പോർട്ടുകളോടും ക്രൈം സ്റ്റോറികളോടുമാണ് പലർക്കും താൽപര്യം. അത്തരം മൃദുലവികാരങ്ങൾ ഉപയോഗപ്പെടുത്തുകയാണ് പല മാദ്ധ്യമങ്ങളും. എന്നാൽ 'ഗാർഡിയൻ ' പത്രത്തിലും മാതൃഭൂമി ഓൺലൈനിലും ആഴത്തിലുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട് , ജേക്കബ്ബ് ജോർജ്ജ് പറഞ്ഞു.
ഡി. പ്രദീപ് കുമാറും കെ.ഹേമലതയും മോഡറ്റർമാരായി.
'ചരിത്രസാക്ഷികൾ' പരമ്പര അഞ്ചാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയം വേവ്സ് യൂടൂബ് ചാനലിലുണ്ട്.https://youtu.be/fWIpkwK0iL4
No comments:
Post a Comment