ക്ലബ് ഹൗസ് മീഡിയ റൂമിൽ 'ചരിത്ര സാക്ഷികൾ'പരമ്പരയുടെ നാലാം ഭാഗത്തിൽ (21 ജനുവരി 2023) അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത്, മുതിർന്ന മാദ്ധ്യമ പ്രവർത്തകനും തേജസ് ദിനപത്രത്തിന്റെ എഡിറ്ററുമായിരുന്ന എൻ.പി ചെക്കുട്ടിയാണ്.ദേശാഭിമാനി, ഇന്ത്യൻ എക്സ്പ്രസ്സ്, കൈരളി ടി.വി, മാധ്യമം എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചതിന്റെ മൂന്നര പതിറ്റാണ്ടിന്റെ അനുഭവങ്ങൾ അദ്ദേഹം ക്ലബ് ഹൗസ് ശ്രോതാക്കളുമായി പങ്കുവെച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ,
മലബാർ ക്രിസ്ത്യൻ കോളേജ് യൂണിയൻ എഡിറ്റർ തുടങ്ങിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് പൊതുജീവിതം ആരംഭിക്കുന്നത്.
കേരളത്തിൽ നിരവധി സമരങ്ങൾ ഉയർന്നു വന്ന സംഘർഷഭരിതമായ രാഷ്ട്രീയ കാലഘട്ടമായിരുന്നു അത്.ആകസ്മികമായിട്ടാണ്
എൻ. പി ചെക്കുട്ടി മാദ്ധ്യമരംഗത്തെത്തുന്നത്.
പഠിക്കുന്ന കാലത്ത് മാതൃഭൂമിയിലും ദേശാഭിമാനിയിലും എഴുതാറുണ്ടായിരുന്നു. മാദ്ധ്യമ പ്രവർത്തന രംഗത്തേക്ക് വന്നതും ദേശാഭിമാനിയിലൂടെയാണ്.രണ്ടുവർഷം ദേശാഭിമാനി പത്രത്തിൽ പ്രവർത്തിച്ചു.
'1972 മുതൽ ഇടതുപക്ഷത്തിന്റെ ഭാഗമായി നടത്തിയിരുന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ചയായിട്ടാണ് 35 വർഷത്തെ മാദ്ധ്യമ പ്രവർത്തനത്തെ കണ്ടിട്ടുള്ളത് ' അദ്ദേഹം പറഞ്ഞു.
പിന്നീട് ഇന്ത്യൻ എക്സ്പ്രസിൽ ജോലി ലഭിച്ചു. പത്രത്തിന്റെ എഡിറ്റർ എസ്. കെ അനന്തരാമൻ ഹൈദരാബാദിലേക്ക് അയച്ചെങ്കിലും വൈകാതെ കേരളത്തിൽ തിരികെയെത്തി.
കൈരളി ചാനൽ ആരംഭിച്ചത് 2000ത്തിലാണ്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കൈരളിയിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ചാനലിൽ മൂന്നര വർഷം പ്രവർത്തിച്ചു. വ്യക്തിഗത പ്രശ്നങ്ങളാൽ പിന്നീട് 'മാധ്യമം' ദിനപ്പത്രത്തിലേക്ക് മാറി, ഡൽഹിയിലെത്തി.
ദേശാഭിമാനിയിൽ
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ചിലർക്കുണ്ടായിരുന്നു.വ്യക്തികൾക്ക് അമിത പ്രാധാന്യം ഉള്ളതായി തോന്നിയിട്ടുണ്ട്. സുഗമമായ പ്രവർത്തനത്തെ അത് തടസ്സപ്പെടുത്തി.
ദേശാഭിമാനി വിടാനുള്ള കാരണം അതാണ്.
15 വർഷം ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചു. രാംനാഥ് ഗോയങ്കയുടെ മരണം പത്രത്തിൽ ഭിന്നിപ്പ് ഉണ്ടാകാൻ കാരണമായി. ഗുരുമൂർത്തി അധികാരത്തിൽ ശക്തനായി. വലതുപക്ഷ പത്രമായി അത് മാറാൻ തുടങ്ങി. അതോടെയാണ് എക്സ്പ്രസ്സ് വിടാൻ തീരുമാനിച്ചത്.
വിശാല ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഇടതുപക്ഷ സമീപനം ഉൾക്കൊള്ളുന്ന ചാനൽ ആയിരുന്നു, തുടക്കത്തിൽ കൈരളി. വലിയ പ്രതിസന്ധിഘട്ടത്തിലാണ് കൈരളിയിൽ ജോലി ചെയ്തത്. സാങ്കേതികമായി വലിയ പരിശീലനം ഇല്ലാത്തവരാമായിരുന്നു എല്ലാവരും. അന്ന് ദൂരദർശനിൽ ഉണ്ടായിരുന്ന ബൈജു ചന്ദ്രന്റെ (ദൂരദർശൻ തിരുവനന്തപുരം കേന്ദ്ര മുൻ ഡയറക്ടർ ) സേവനം ഉപയോഗപ്പെടുത്തി, എഡിറ്റോറിയൽ ചുമതലയിലുള്ളവർക്ക് മൂന്ന് മാസത്തെ തീവ്ര പരിശീലനം നൽകി ക്കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. മികച്ച ആങ്കർമാർ ഉൾപ്പെടെ കേരളത്തിലെ മാധ്യമ രംഗത്ത് തിളങ്ങി നിൽക്കുന്ന നിരവധി പേർ കൈരളിയിൽ നിന്ന് പരിശീലനം നേടിയവരാണ്. മൂന്നുവർഷംകൊണ്ട് വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും പലർക്കും പലതരം താല്പര്യങ്ങൾ പിന്നീടുണ്ടായി.
മലയാള മനോരമ ദിനപത്രത്തിലാണ് എന്നെ ദുബായിലേക്ക് സ്ഥലംമാറ്റി എന്ന വാർത്ത വന്നത്. മനോരമയിൽ വായിച്ചാണ് സ്ഥലം മാറ്റിയകാര്യം ഞാനും അറിഞ്ഞത്. ആദ്യം വിളിച്ചത് ചെയർമാൻ
മമ്മൂട്ടിയെ ആണ്. അദ്ദേഹം അറിഞ്ഞിരുന്നില്ല. മുൻ മന്ത്രിമാരായ
തോമസ് ഐസക്കും എം.എ ബേബിയും ആയിരുന്നു അന്ന് കൈരളി ടി.വിയിൽ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഡൽഹിയിൽ പോകാൻ തയ്യാറായിരുന്നെങ്കിലും ദുബായിലേക്ക് പോകാൻ ആഗ്രഹിച്ചില്ല. രാജി വയ്ക്കാൻ തീരുമാനിച്ചത് അങ്ങിനെയാണ്.
ഒരു വളർച്ചയും ഇല്ലാതെ പോയ മുരടിച്ച അവസ്ഥയിൽ നിൽക്കുന്ന ചാനലായി കൈരളി.ചാനലിന്റെ വിശ്വാസ്യത ഇല്ലാതെയായി.
ഏഷ്യാനെറ്റ് ശക്തമായ സാന്നിധ്യമായിരുന്നെങ്കിലും കൈരളി ചാനലിന് സ്പേസ് ഉണ്ടായിരുന്നു, മലയാളത്തിൽ.
ആദ്യകാലത്ത് ചെയർമാൻ ദൈനംദിന വാർത്തകളിൽ ക്രിയാത്മകമായി ഇടപെട്ടിരുന്നു. പാർട്ടിയിൽ ഉണ്ടായ ആഭ്യന്തര ഭിന്നതകൾ കൈരളി ചാനലിന്റെ പ്രവർത്തനത്തെ ബാധിച്ചു.ചില ഗ്രൂപ്പുകളിൽ ഉള്ളവർ ന്യൂസിൽ കൈകടത്താൻ ശ്രമിച്ചു.
വളരാൻ കഴിയാതെ പോയത് മാനേജ്മെൻറ് സ്ട്രക്ചറിൽ ഉണ്ടായ പ്രശ്നം കൊണ്ടാണ്.
വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ
കൈരളി ചാനലിൽ
ഫാരിസ് അബൂബക്കറിന്റെ ഇൻറർവ്യൂ വന്നത് ആകസ്മികമായിട്ടായിരുന്നില്ല. നിരവധി ആളുകൾ കെട്ടുതാലി പോലും പണയം വെച്ച് ഷെയർ എടുത്ത ചാനൽ ആയിരുന്നു കൈരളി. കക്ഷിരാഷ്ട്രീയവും ആഭ്യന്തര പ്രശ്നങ്ങളും കാരണം ലക്ഷ്യം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു.
ഇങ്ങനെയൊക്കെയാണോ ജേണലിസ്റ്റുകളോട് ഇടപെടേണ്ടത് എന്നതാണ് ചോദ്യം.
സംഘപരിവാർ നിയന്ത്രണത്തിലേക്ക് പോകും വരെ ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ച 15 വർഷക്കാലത്ത് ഒരിക്കൽ പോലും എഡിറ്റിങ്ങിൽ അനാവശ്യമായ കൈകടത്തലുകളോ വാർത്ത പ്രസിദ്ധീകരിക്കാതിരിക്കുകയോ ഉണ്ടായിട്ടില്ല.
കൈരളി വിട്ട് മൂന്നു മാസങ്ങൾക്കകം മാധ്യമം ദിനപ്പത്രത്തിന്റെ ബ്യൂറോ ചീഫ് ആയി ഡൽഹിയിൽ ചുമതലയേറ്റു. രാജ്യതലസ്ഥാനത്ത് അത് രാഷ്ട്രീയ മാറ്റങ്ങളുടെ കാലമായിരുന്നു. വാജ്പേയിൽ നിന്ന് ഡോ.മൻമോഹൻ സിംഗിലേക്കുള്ള മാറ്റം. അന്നത്തെ തെരഞ്ഞെടുപ്പിന്റെ ചുമതലയായിരുന്നു യിരുന്നു മാധ്യമത്തിൽ ആദ്യം കിട്ടിയ നിയോഗം.
2006ൽ തേജസ് പത്രത്തിന്റെ എഡിറ്ററായി ചുമതലയേറ്റു. 13 വർഷം തേജസിൽ തുടർന്നു.
തേജസ് താഴ്ന്ന, ഇടത്തരം വിഭാഗങ്ങളിൽ പ്പെട്ടവരുടെ പത്രം ആയിരുന്നു. ആ സമൂഹത്തിൽ മാറ്റം ഉണ്ടാക്കാനായി. പത്രം തുടങ്ങിയ കാലത്ത് മുസ്ലിം സമുദായത്തിൽ നിന്ന് നിരവധി പെൺകുട്ടികളെ മാദ്ധ്യമ രംഗത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. അവരെല്ലാം ഇപ്പോൾ മലയാളത്തിലെ വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. മാദ്ധ്യമപ്രവർത്തന മേഖലയിൽ ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ ജോലിക്ക് വന്നതോടെ മുസ്ലിം സമുദായത്തിൽത്തന്നെ വലിയ മാറ്റം കൊണ്ടുവരാനായി. കൈരളി ചാനലിലും തേജസ് പത്രത്തിലും ബോധപൂർവ്വം കുറെ പേരെയെങ്കിലുംദളിത് വിഭാഗത്തിൽ നിന്ന് സ്ത്രീകളുൾപ്പെടെയുള്ളവരെ ജോലിക്കായി നിയോഗിച്ചു. പത്രപ്രവർത്തനരംഗത്ത് 35 വർഷം പ്രവർത്തിച്ചതിൽ അഭിമാനിക്കത്തക്ക നേട്ടമായി കാണുന്നത് ഇതാണ് .
പത്രപ്രവർത്തനം എന്നത് ചില പ്രതിബദ്ധതകൾ നിലനിർത്തിക്കൊണ്ട് തുടരേണ്ട കർമ്മമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു.
പത്രാധിപന്മാരും പത്രപ്രവർത്തകരും ചേർന്നാണ് സ്ഥാപനം നടത്തുന്നത്. പ്രൊഫസറുടെ കൈവെട്ടിയ സംഭവം ഉണ്ടായ ദിവസത്തെ എഡിറ്റോറിയൽ എഴുതേണ്ട ചുമതല എൻറെതായിരുന്നു. വളരെ ശക്തമായ ഒരു പൊസിഷൻ ആണ് എന്ന് എടുത്തത്. സംഘടനാപ്രവർത്തകരോടോ നേതാക്കളോടോ അന്വേഷിക്കേണ്ട വിഷയമായിരുന്നില്ലഅത്. ഡെസ്കിൽ അവരുടെ ആളുകൾ അന്ന് ഉണ്ടായിരുന്നു. എഡിറ്റർ, മാനേജിങ് എഡിറ്റർ തുടങ്ങിയവർ. പക്ഷേ അങ്ങനെ ഒരു ഇടപെടൽ എഡിറ്റോറിയലിനകത്ത് ഉണ്ടായിരുന്നില്ല. 'കേരളത്തിൽ നിയമവാഴ്ച ഉറപ്പുവരുത്തണം' എന്നതായിരുന്നു മുഖപ്രസംഗത്തിന്റെ തലക്കെട്ട്. 'നിയമം കയ്യിലെടുക്കാനുള്ള നീക്കങ്ങളെ ശക്തമായി സർക്കാർ നേരിടണം, പോലീസിന്റെ വീഴ്ചകൾ മനസ്സിലാക്കി തിരുത്തേണ്ടത് ആയിരുന്നു' എന്നാണ് എഡിറ്റോറിയലിൽ ആവശ്യപ്പെട്ടത്. 'വ്യത്യസ്ത സമുദായങ്ങൾ അധിവസിക്കുന്ന കേരളത്തിൽ മറ്റു സമുദായങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന അവസ്ഥയിൽ പരസ്പര സംഘർഷത്തിന് സാധ്യത ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് ആളുകൾ മാറിനിൽക്കണം' എന്ന് ആവശ്യപ്പെട്ടു.
തേജസിൽ പ്രവർത്തിച്ച 13 വർഷവും ജനകീയമായ, കേരളത്തിന്റെ പൊതു താൽപര്യങ്ങൾക്ക് അനുകൂലമായ, സമീപനമാണ് എടുത്തിട്ടുള്ളത്. അന്വേഷണ ഏജൻസി ഉയർത്തിയ ആരോപണങ്ങൾ തെളിയിക്കാനായില്ല.
പരസ്യങ്ങൾ നിർത്തിയ സമയത്ത്, 'കേസെടുക്കുകയല്ലേ വേണ്ടത് 'എന്ന് ഞാൻ അവരോട് ചോദിച്ചിരുന്നു. പക്ഷേ കേസെടുത്തു കോടതിയിൽ പോകാൻ തക്കതായ ഒന്നും അവരുടെ പക്കൽ ഉണ്ടായിരുന്നില്ല. രാഷ്ട്രീയപരമായ സമീപനം അല്ല ഉണ്ടായത്. പാവപ്പെട്ട ആളുകളെ സാമൂഹികമായി ശാക്തീകരിക്കാൻ ശ്രമിക്കുകയാണ് തേജസ് പത്രം വഴി ശ്രമിച്ചത്. ഇടതു രാഷ്ട്രീയമെന്നത് അതാണ്.അധികാരം പങ്കുവെക്കലല്ല, ജനങ്ങളുടെ ശാക്തീകരണം സാധ്യമാക്കുകയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ എന്ന കാഴ്ചപ്പാടാണുള്ളത്.ഇടതുപക്ഷത്തോടുള്ള താല്പര്യം കക്ഷിരാഷ്ട്രീയ താൽപര്യമല്ല.
വിനോദ പരിപാടി ആയിട്ടാണ് മിക്കവാറും മലയാള ചാനലുകളിൽ വാർത്തകളും ചർച്ചകളും പോകുന്നത് എന്ന് കാണാം. ആങ്കർമാർ നയിക്കുന്ന ചാനലുകൾ. അവരുടെ രാഷ്ട്രീയ നിലപാടുകൾ പൊതു സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന സ്വഭാവം അനുകരണീയമല്ല. കേരളത്തിലെ സാമൂഹിക വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നില്ല. ഏതെങ്കിലും ഒരു ചാനൽ ചർച്ച ചെയ്യുന്ന വിഷയം എല്ലാ ചാനലുകളും ചർച്ച ചെയ്യുന്നു. ഒറിജിനാലിറ്റി ഇല്ലാതെയാകുന്നു.
നികേഷ് കുമാറും പിന്നെ വേണു ബാലകൃഷ്ണനും ആണ് എനിക്ക് ഇഷ്ടമുള്ള ആങ്കർമാർ. തെളിഞ്ഞ രാഷ്ട്രീയ ബോധ്യമാണ് ഇരുവരുടെയും സവിശേഷത എന്നാണ് ഞാൻ കരുതുന്നത്.
ദേശീയ വിഷയങ്ങൾ ചാനൽ ചർച്ചയിൽ വരുന്നില്ല. ലോക സംഭവങ്ങളും വേണ്ടതുപോലെ അവതരിപ്പിക്കപ്പെടണം. അവതാരകർ വിഷയങ്ങൾ വേണ്ടതുപോലെ പഠിക്കേണ്ടതുണ്ട്.
അച്ചടി മാദ്ധ്യമ രംഗത്തേക്ക് വരുന്നവർ കുറഞ്ഞു വരുന്നു. സാമൂഹിക പ്രതിബദ്ധതയോടെ മാദ്ധ്യമ മേഖലയിലേക്ക് എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം കുറയുന്നു. തൊഴിൽപരമായ അരക്ഷിതത്വവും
കുറഞ്ഞ വേതനവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യവും കാരണങ്ങളാണ്.
രാഷ്ട്രീയ പാർട്ടികൾക്കും ബിസിനസ് മേഖലക്കും മീഡിയ എന്നത് ഒരു പ്രയോറിറ്റി അല്ലാതെ ആയി. രാഷ്ട്രീയ താൽപര്യങ്ങൾക്കാണ് പ്രാമുഖ്യം. ജാതി, മതം, രാഷ്ട്രീയം ഇവയുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ ഉണ്ടാക്കുകയാണ് . കാശുള്ള മുതലാളിമാർ പത്രമോ ചാനലോ തുടങ്ങുന്നു. സ്ഥാപിത താല്പര്യങ്ങൾ മാദ്ധ്യമങ്ങളെ കടന്നാക്രമിക്കുന്ന സാഹചര്യം വന്നതോടെ വിശ്വാസ്യതയാർജ്ജിച്ചിരുന്ന മുഖ്യധാരാ പത്രങ്ങൾ തകർന്നു. രണ്ടായി പിളർന്ന ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം ഉദാഹരണമാണ്. ടൈംസ് ഓഫ് ഇന്ത്യ, സീനിയർ എഡിറ്റർമാരോട് പോലും കരാർ വ്യവസ്ഥയിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. ജോലി സുരക്ഷിതത്വം നൽകാനാവില്ല എന്നറിയിച്ചു.പത്രങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ തൊഴിൽ സുരക്ഷ ഇല്ലാതെയായി.
വാർത്തകളുടെ നിസ്സാരവൽക്കരണം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ജീവിതത്തെ ഗൗരവമായി ബാധിക്കുന്ന സംഗതികൾ അപ്രസക്തമാവുകയും സെൻസേഷൻ ഉണ്ടാക്കുന്ന വാർത്തകൾക്ക് പ്രാധാന്യമേറുകയും ചെയ്യുന്ന അവസ്ഥയിൽ ജനാധിപത്യം അപ്രത്യക്ഷമാകും. രാജ്യം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നത് ജനങ്ങൾ അറിയുക പോലുമില്ല.
സമൂഹത്തിന്റെ നിലനിൽപ്പ്, വളർച്ച, അതിനെതിരെയുള്ള തെറ്റായ പ്രവണതകൾ ഇവയ്ക്കെതിരെ ജാഗ്രത പാലിക്കാനുംജനാധിപത്യ സമൂഹത്തിലെപൗരന്മാർക്ക് അടിസ്ഥാനപരമായി ഉത്തരവാദിത്വമുണ്ട്. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ വാങ്ങാൻ റേഷൻ കടയിൽ ക്യൂ നിന്ന് വൈകുന്നേരം ഒരു ബോട്ടിൽ മദ്യം വാങ്ങി വീട്ടിലിരിക്കാനുള്ള ചുമതല മാത്രമല്ല സമൂഹത്തിനുള്ളത്. അധികാരികളെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള ചുമതലയുണ്ട്. ആ ചുമതലകൾ അപ്രത്യക്ഷമാകുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇന്ദിരാഗാന്ധി മുതൽ മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാർ പത്രസമ്മേളനം വിളിച്ച് പത്രക്കാരെ നേരിട്ട് കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. മാദ്ധ്യമങ്ങൾക്ക് ഇടം കൊടുത്തിരുന്നു. ചോദ്യം ചോദിക്കാനുള്ള സന്ദർഭം ഉണ്ടായിരുന്നു.വാജ്‌പേയി പോലുള്ള പ്രധാനമന്ത്രിമാർ തന്മയത്വത്തോടെ ചോദ്യം ചെയ്യലുകളെ നേരിട്ടിരുന്നു. അത്തരത്തിലുള്ള ജനാധിപത്യാന്താന്തരീക്ഷം രാജ്യത്ത് അന്നുണ്ടായിരുന്നു.
കേരളത്തിലും ജനാധിപത്യത്തിന്റെ മണ്ഡലം ചുരുങ്ങി വരുന്നു.പത്ര പ്രവർത്തകർ തൊഴിലിൽ വേണ്ടത്ര ഉത്തരവാദിത്വം കാണിക്കുന്നില്ല.
മാദ്ധ്യമങ്ങൾ വഴിയാണ് ജനാധിപത്യം മുന്നോട്ടുപോകേണ്ടത്എന്ന ബോധ്യം പൊതു സമൂഹത്തിനും മാദ്ധ്യമപ്രവർത്തകർക്കും ഉണ്ടാകേണ്ടതുണ്ട്. മാദ്ധ്യമങ്ങൾ സ്വയം പുനർവിചിന്തനം നടത്തണം. ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ മാദ്ധ്യമവിമർശനം വരേണ്ടതുണ്ട്. മാദ്ധ്യമങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടണം.
രാഷ്ട്രീയ, സാമ്പത്തിക താൽപര്യങ്ങൾ മാദ്ധ്യമങ്ങൾക്കുണ്ടാകുമ്പോൾ മാദ്ധ്യമ പ്രവർത്തനത്തിന്റെ തന്നെ വിശ്വാസ്യത കുറഞ്ഞു വരുന്നു. ജനങ്ങൾക്ക് മാദ്ധ്യമ പ്രവർത്തകരോടുള്ള വിശ്വാസ്യതയും കുറയുന്നു. ജനങ്ങൾ ശക്തമായി പ്രതികരിക്കണം. ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് കഴിയണം. 'ഇതല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്' എന്ന് പറയാൻ കഴിയണം. അതിന് വസ്തുനിഷ്ഠമായ വിമർശനം ഉണ്ടാകണം.
മാദ്ധ്യമങ്ങളെ സ്വതന്ത്രമായി വിമർശിക്കാനുള്ള സംവിധാനം സമൂഹത്തിൽ ഉണ്ടാകേണ്ടതാണ്. ഇന്ത്യയിൽ ഇനിയും ഈ രീതി വികസിച്ചിട്ടില്ല. എല്ലാത്തിനെയും സാമുദായികമായും വർഗീയമായും കാണുന്ന അവസ്ഥയാണ് ഇന്നുള്ളത്.
പ്രധാന ചർച്ചകൾ വരേണ്ടത് മാദ്ധ്യമങ്ങൾ വഴിയാണ്. ഇപ്പോഴത്തെ മാദ്ധ്യമ ചർച്ചകൾ ആഴവും പരപ്പും കുറഞ്ഞവയാണ്.കലോത്സവത്തിന് ഇറച്ചിയും മീനും വേണോ എന്നത് വിഷയമാക്കുന്നു. കലോത്സവത്തിന് വേദിയിലെ പെർഫോമൻസ് ആകണം പ്രധാന ചർച്ചാവിഷയം. വിവരാധിഷ്ഠിതമായ ചർച്ചകൾ നടക്കുന്നില്ല. മാദ്ധ്യമങ്ങളിൽ നിന്ന് കുറേക്കൂടി ആധികാരികമായ അഭിപ്രായങ്ങളാണ് പ്രതീക്ഷിക്കുന്നത്. അത് കിട്ടുന്നില്ല. മുഖ്യധാര മാദ്ധ്യമങ്ങളിൽ നിന്ന് പ്രത്യേകിച്ചും ആഴത്തിലുള്ള, മെച്ചപ്പെട്ട, വിവരാധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്. എന്നാൽ സമൂഹ് മാദ്ധ്യമങ്ങളെ അനുധാവനം ചെയ്യുന്ന മുഖ്യ ധാരാമാദ്ധ്യമങ്ങളെയാണ് നിർഭാഗ്യവശാൽ കാണുന്നത്. അപകടകരമായ പ്രവണതയാണത്.
നല്ല റിപ്പോർട്ടുകൾ വരണമെങ്കിൽ ഫീൽഡിൽ പോയി റിപ്പോർട്ട് ചെയ്യുന്ന ലേഖകർക്ക് പ്രതിഫലം നൽകണം, വാഹനം കൊടുക്കണം, ഫോട്ടോഗ്രാഫറെ കൊണ്ടുപോകണം,
യാത്രച്ചെലവ് വഹിക്കണം. പണം നന്നായി മുടക്കണം.
25 വർഷം മുൻപുള്ള പ്രവർത്തനത്തിന്റെ നാലിലൊന്ന് ഗുണമേന്മ പോലും ഇന്ന് മാദ്ധ്യമപ്രവർത്തകർക്ക് അവകാശപ്പെടാൻ ആവില്ല. സമൂഹത്തിന്റെ അഭിപ്രായ രൂപീകരണം നടത്താൻ ഉത്തരവാദിത്തമുള്ള ഒപ്പീനിയൻ ലീഡേഴ്‌സ് കൂടിയാണ് മാദ്ധ്യമങ്ങൾ. ഇന്നത്തെ അവസ്ഥയിൽ ഏതെങ്കിലും മാദ്ധ്യമം അത്തരം ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നുണ്ടോ എന്ന് ആലോചിക്കണം.കൃത്യമായ നിലപാടുകൾ ഉള്ള ഏതെങ്കിലും പത്രം മലയാളത്തിന്റെ മുഖ്യധാരയിൽ ഉള്ളതായി അറിവില്ല.
മുൻകാലങ്ങളിൽ പത്രങ്ങളെ നയിച്ചിരുന്നത് എഡിറ്റർമാരാണ്. ഇപ്പോൾ എഡിറ്ററായി ഒരാളെ നിയോഗിക്കുമ്പോൾ അയാളുടെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിക്കുന്നു. ശുപാർശകൾക്ക് വഴങ്ങുമോ, പരസ്യം കൊണ്ടുവരാനുള്ള ശേഷിയുണ്ടോ എന്നെല്ലാമാണ് പരിഗണനാ വിഷയങ്ങൾ.
ശരിയായ മാദ്ധ്യമപ്രവർത്തനം നടക്കണമെങ്കിൽ അച്ചടി മാദ്ധ്യമങ്ങൾ എന്ന് നാം പറയുന്ന, 24 മണിക്കൂറിന്റെ ഇടവേളയിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന, മാദ്ധ്യമ പ്രവർത്തനം തന്നെ നടക്കണം.
തുടർച്ചയായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന, ബഹളം വയ്ക്കുന്ന, ബഹളമയമായ അന്തരീക്ഷത്തിൽ നടത്തുന്ന മാദ്ധ്യമപ്രവർത്തനം അല്ല വേണ്ടത്.
ഇൻഫോംഡ് ആയ മാദ്ധ്യമ പ്രവർത്തനത്തിന് ഇൻസൈറ്റ് ( ഉൾക്കാഴ്ച) ഉണ്ടാകണം, ഹൈന്റ്റ് സൈറ്റ് (പിന്നോട്ടു നോക്കാനുള്ള ശേഷി)വേണം. റിപ്പോർട്ട് എഴുതിയത് വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയണം. എഡിറ്റർ- സബ് എഡിറ്റർ തമ്മിൽ റിലേഷൻഷിപ്പ് ഉണ്ടാകണം. റിപ്പോർട്ടർ- എഡിറ്റർ തമ്മിൽ കൂട്ടുത്തരവാദിത്തം വേണം. ഇതെല്ലാം നിലനിൽക്കുന്ന ഒന്നിനെയാണ് മാധ്യമപ്രവർത്തനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.അത്തരം സ്ഥാപനങ്ങൾക്ക് വലിയ സാധ്യതയുണ്ട്.
അവ അച്ചടി രൂപത്തിൽ വേണോ ഓൺലൈൻ മാദ്ധ്യമം ആകണോ എന്നത് ആലോചിക്കാം.
സാമൂഹ്യ മാദ്ധ്യമങ്ങളെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അനുധാവനം ചെയ്യുന്ന അപകടകരമായ പ്രവണതക്ക് മാറ്റം ഉണ്ടാകണം. ചക്കാത്തിന് നടത്തുന്ന പരിപാടിയല്ല മാദ്ധ്യമപ്രവർത്തനം.
'ദ ഹിന്ദു'വിന്റെ എഡിറ്റോറിയൽ പേജ്, എഡിറ്റോറിയൽ കമൻറുകൾ എല്ലാം ലോക കാര്യങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട് തരുന്നവയാണ്. എഡിറ്റ് പേജിൽ കൊടുക്കുന്ന അഭിപ്രായങ്ങൾ കൃത്യമായ സമീപനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സംഭവങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് വായനക്കാർക്കുണ്ടാക്കി കൊടുക്കാൻ പത്രം ശ്രദ്ധിക്കുന്നു. കൃത്യമായ നിലപാടുകളും സമീപനങ്ങളും എടുക്കുന്നു.'ഹിന്ദു' പത്രത്തിന്റെ സ്വന്തം റിപ്പോർട്ടർമാർ എത്തിക്കുന്ന വാർത്തകൾ. മറ്റൊരിടത്തു നിന്നും കിട്ടാത്ത അത്തരം വാർത്തയുടെ മൂല്യം ചെറുതല്ല. ആഗോള സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വിശദമായ കാഴ്ചപ്പാട് ഹിന്ദു പത്രത്തിന്റെ വായനക്കാർക്ക് കിട്ടുന്നു. ഗുണമേന്മയുള്ള പ്രവർത്തനത്തിന് മാത്രമേ നിലനിൽപ്പുള്ളൂ. ഹിന്ദു ഓൺലൈൻ പത്രത്തിന് ഇപ്പോഴും വായനക്കാരുണ്ട്. കാശ് കൊടുത്തുവാങ്ങാൻ
വായനക്കാർ തയ്യാറാണ്. ഭാവിയിൽ പരസ്യങ്ങൾ ഇല്ലാതെ പോലും മാധ്യമങ്ങൾക്ക് നിലനിൽക്കാൻ ക്വാളിറ്റി ജേണലിസം കൊണ്ട് കഴിഞ്ഞേക്കും. ജേണലിസത്തിന്റെ അത്തരം വലിയ
സാദ്ധ്യതയിലേക്ക് എത്തി ക്കൊണ്ടിരിക്കുകയാണ് നമ്മൾ.
യുവ തലമുറയിലെ എഡിറ്റർമാർ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ല. കൈകടത്തലുകൾക്ക് വഴങ്ങാതെ പലരും വിട്ടുപോകുന്നുണ്ട്. ഹിന്ദു പത്രത്തിൽ തന്നെ നിരവധി പേർ ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ച് സ്ഥാപനം വിട്ടു പോയിട്ടുണ്ട്. അത് നല്ല പ്രവണതയാണ്. തൊഴിലില്ലാതെ കുറച്ചുകാലം ഇരിക്കുന്നതിന്റെ റിസ്ക് ഏറ്റെടുക്കാൻ മാദ്ധ്യമപ്രവർത്തകർ തയ്യാറാകണം.
മാദ്ധ്യമപ്രവർത്തകർ ദീർഘ കാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. വലിയ വരുമാനം പ്രതീക്ഷിക്കുന്നവർ അതുണ്ടാക്കിത്തരുന്ന മറ്റുതൊഴിലുകളിലേക്ക് പോകണം.
കഴിവുള്ളവർ തൊഴിലിൽ നിലനിൽക്കും.
ഗുണമേന്മയുള്ള കുറഞ്ഞ എണ്ണം പത്രങ്ങൾ മാത്രം നിലനിൽക്കുന്ന കാലത്തേക്കാണ് നാം നീങ്ങുന്നത്.ശക്തമായ മാധ്യമ വിമർശനങ്ങൾ ഉണ്ടായി വരണം. 'ന്യൂസ് ലോൺട്രി' പോലുള്ള സ്ഥാപനങ്ങൾ മീഡിയ ക്രിട്ടിസിസം കൊണ്ടുവരുന്നത് സ്വാഗതാർഹമാണ്.
വേജ് ബോർഡുകളുടെ അടിസ്ഥാനത്തിൽ മാന്യമായി ജീവിക്കാനുള്ള ശമ്പളം സർക്കാർ ഇടപെട്ട് മുൻപ് ഉറപ്പുവരുത്തിയിരുന്നു.മാദ്ധ്യമസ്ഥാപനങ്ങളെ ഇനംതിരിച്ച് വേതനം നിശചയിച്ചിരുന്നു. അത് മാധ്യമപ്രവർത്തകർ
വേണ്ടെന്നു വച്ചത് വലിയ ദുരന്തമായി.
പരിപാടിയിൽ ഡി.പ്രദീപ് കുമാർ, കെ.ഹേമലത എന്നിവർ മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' നാലാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂ ട്യൂബ് ചാനലിലുണ്ട് :https://youtu.be/wKNF6FtrPI4
(റിപ്പോർട്ട് എഴുതിയത് കെ. ഹേമലത)
No comments:
Post a Comment