ന്യൂസ് ഫോട്ടോഗ്രാഫർമാർ അനുഭവങ്ങൾ പങ്കുവെക്കുന്ന ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ പത്താം ഭാഗത്തിൽ (2022 ഡിസംബർ 10) അതിഥികളായി എത്തിയത് ഇന്ത്യയിലെ രണ്ടാമത്തെ വനിത ന്യൂസ് ഫോട്ടോഗ്രാഫറായ സരസ്വതി ചക്രവർത്തിയും ദ ഹിന്ദു ദിനപത്രത്തിലെ സ്പെഷ്യൽ ന്യൂസ് ഫോട്ടോ ജേർണസ്റ്റായി വിരമിച്ച വിപിൻചന്ദ്രൻ ബാബുവാണ്.
1938 ൽ ദ ബോംബെ ക്രോണിക്കിളിൽ ന്യൂസ് ഫോട്ടോഗ്രാഫറായ ഹോമൈ വ്യാരവല്ലയാണ്(Homai Vyarawalla) ഇന്ത്യയിലെ ആദ്യത്തെ വനിത ന്യൂസ് ഫോട്ടോഗ്രാഫർ.ദ ഇല്ലസ്ട്രേറ്റഡ് വീക്ക് ലി ഓഫ് ഇന്ത്യയിലും പ്രവർത്തിച്ച അവർ പിന്നീട് ദീർഘകാലം ബ്രിട്ടീഷ് ഇൻഫർമേഷൻ സർവ്വീസിലായിരുന്നു.
ഈ രംഗത്ത്,ഹോമൈയുടെ പിൻഗാമിയായ സരസ്വതി ചക്രവർത്തി തിരുവനന്തപുരം സ്വദേശിനിയാണ്. ഡൽഹിയിലായിരുന്നു സ്കൂൾ, കോളേജ് ബിരുദ വിദ്യാഭ്യാസം. ഹേമമാലിനി സ്ക്കൂളിൽ നാലു വർഷം സഹപാഠിയായിരുന്നു. കേന്ദ്രസർക്കാർ ജീവനക്കാരനായിരുന്ന അച്ഛൻ കേരളത്തിന് പുറത്തായിരുന്നു ജോലി ചെയ്ത്. ബിരുദത്തിനു ശേഷം അവർ ഡൽഹിയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ സ്റ്റെനോ സെക്രട്ടറിയായി.
1977 ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ പോയത് ജീവിതത്തിലെ വലിയ വഴിത്തിരിവായി. രാഷ്ട്രപതിയുടെ ഇരിപ്പടത്തിന് എതിരെയുള്ള ഗ്യാലറിയിൽ ഇരുന്നു നോക്കുമ്പോൾ , ചടങ്ങുകൾ കവർ ചെയ്യാൻ എത്തിയ മുഴുവൻ ഫോട്ടോഗ്രാഫർമാരും പുരുഷൻമാർ. അതിൽ ഒറ്റ സ്ത്രീ പോലും ഉണ്ടായിരുന്നില്ല.അപ്പോൾ നിശ്ചയിച്ചു -ന്യൂസ് ഫോട്ടോഗ്രാഫർ ആകണം. പക്ഷേ, അതിന് പരിശീലനം ഒന്നും ലഭിച്ചില്ല.പരിചയക്കാരായ ചില ഫോട്ടോഗ്രാഫർമാരുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കുന്നതും ഡാർക്ക് റൂമിൽ അത് പ്രോസസ് ചെയ്യുന്നതും പഠിച്ചു. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ചിത്രങ്ങളെടുത്തു തുടങ്ങി. യാഥാസ്ഥിതികരായ വീട്ടുകാർക്ക് അത് ഹിതകരമായി തോന്നിയില്ല.
1982 ൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി അക്രിഡിറ്റേഷൻ നൽകിയത് വലിയ അംഗീകാരമായി. അങ്ങനെ ഏഷ്യാഡ് കവർ ചെയ്തു. " വി.പി രാമചന്ദ്രനാണ് അതിന് അവസരം ഒരുക്കിയത്.ആത്മവിശ്വാസത്തോടെയാണ് ആരംഭിച്ചത്. 250ഓളം ചിത്രങ്ങൾ എടുത്തു. അവ മലയാള മനോരമ,ദിനമലർ,ദിനതന്തി അടക്കമുള്ള ഇന്ത്യയിലെ പല പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു".1987 ജൂലൈ 29 ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീലങ്കയിൽ പോയി ,ഇൻഡോ- ശ്രീലങ്കൻ കരാർ ഒപ്പുവെച്ച ചടങ്ങിന്റെ ഫോട്ടോകൾ എടുത്തു. ദിനതന്തിയെ പ്രതിനിധീകരിച്ചായിരുന്നു, അത്."അദ്ദേഹം എല്ലാവരോടും സൗഹാർദ്ദപരമായി ഇടപെട്ട പ്രധാനമന്ത്രിയായിരുന്നു.ഒരു മടിയും ഇല്ലാതെ ഞങ്ങളോടൊക്കെ സംസാരിച്ചു".
ഇന്ദിരാഗാന്ധിയുടേയും ജനറൽ വൈദ്യയുടേയും വധങ്ങളോടനുബന്ധിച്ചുള്ള ചിത്രങ്ങളും എടുത്തിട്ടുണ്ട്.
1987 ഒക്ടോബറിൽ പി.ടി.എയിൽ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫറായി നിയമിക്കപ്പെട്ടു; അവിടുത്തെ ആദ്യ വനിതാ ഫോട്ടോഗ്രാഫർ.പ്രധാനപ്പെട്ട ഒട്ടേറെ സംഭവങ്ങളുടെ ഫോട്ടോകൾ എടുക്കാൻ നിയോഗിക്കപ്പെട്ടു.പ്രതിരോധ മന്ത്രി കെ.സി പന്ത് സിയാച്ചിൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം പോയി. ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു യാത്ര .
പക്ഷേ, തലസ്ഥാനത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പടമെടുക്കാൻ പോയത് മാധ്യമജീവിതത്തിൽ വലിയ ഒരു പ്രതിസന്ധിക്ക് തുടക്കം കുറിച്ചു.ലാത്തിച്ചാർജ് പെട്ട് , തലയ്ക്ക് കാര്യമായി പരിക്കേറ്റു. റാം മനോഹർ ലോഹി ആശുപത്രിയിൽ മൂന്ന് ദിവസം കിടന്നു. പൊലീസ് ക്യാമറ തല്ലിപ്പൊട്ടിച്ചു."തിരിച്ച് ഓഫീസിലെത്തിയപ്പോൾ ,പി.ടി.ഐയിൽ നിന്ന് എന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവാണ് കിട്ടിയത്. അന്ന് പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയിരുന്നില്ല. അന്നത്തെ ഡൽഹി ചീഫിന് വനിതാഫോട്ടോഗ്രാഫറെ അവിടെ നിർത്താൻ താല്പര്യമുണ്ടായിരുന്നില്ല.പിരിച്ചുവിടലിനെതിരെ കൊടുത്ത കേസിൽ ഞാൻ വിജയിച്ചു പക്ഷേ, അവർ മേൽക്കോടതിയിൽ അപ്പീൽ പോയി .20 വർഷത്തോളം കേസ് നീണ്ടുപോയി. ആ കേസിൽ ഞാൻ തോറ്റു".
ഡൽഹി പത്രപ്രവർത്തക യൂണിയനും സി.പി.എം നേതാവായ വൃന്ദ കരാട്ടുമൊക്കെ ഈ നിയമപ്പോരാട്ടത്തിൽ കൂടെ നിന്നു ." ദ ഹിന്ദുവിലെ സീനിയർ ഫോട്ടോഗ്രാഫറായ ഭർത്താവ് ശങ്കർ ചക്രവർത്തിയും കുടുംബവും അക്കാലത്ത് വലിയ പിന്തുണ നൽകി.മകൻ സുബ്രഹ്മണ്യം പിന്നീട് ദ ഹിന്ദുവിൽ തന്നെ ഫോട്ടോഗ്രാഫറായി".
സ്വതന്ത്ര ഫോട്ടോഗ്രാഫറായാണ് ദീർഘകാലം പ്രവർത്തിച്ചത്. 1987 ഡിസംബറിൽ രാജസ്ഥാനിലെ സികാർ ജില്ലയിൽ രജപുത്ര സ്ത്രീയായ രൂപ കൺവർ ഭർത്താവിന്റെ ചിതയിൽ ചാടി സതി അനുഷ്ഠിച്ചതറിഞ്ഞ് അവിടെപ്പോയി. ബോംബെയിലെയും ഡൽഹിയിലെയും ചില പത്രപ്രവർത്തകരുമുണ്ടായിരുന്നു."വലിയ വിവാദമുയർത്തിയ ആ സംഭവത്തിന്റെ ചിത്രങ്ങൾ എന്റെ കുറിപ്പുകൾ സഹിതമാണ് സകാൽ ദിനപ്പത്രം പ്രസിദ്ധീകരിച്ചത്. ചിത്രങ്ങൾ മറ്റ് പത്രങ്ങളിലും വന്നു".ലോക്മത് ,പഞ്ചാബ് കേസരി, അമൃത് സന്ദേശ് തുടങ്ങിയ പത്രങ്ങൾ ഫോട്ടോയ്ക്ക് ബൈലൈൻ തന്നിട്ടുണ്ട്."അക്കാലത്ത് എടുത്ത പടങ്ങളിൽ മിക്കവയും നഷ്ടപ്പെട്ടു. പല പത്രങ്ങളുടേയും ഡാർക്ക് റൂമിലായിരുന്നു അവ പ്രോസസ് ചെയ്തിരുന്നത്. ആ നെഗറ്റീവുകൾ അവരുടെ കൈവശമായിപ്പോയി".
സ്വമേധയാണ് പല വാർത്തകളുടെയും ഫോട്ടോകൾ എടുക്കാൻ പോയത് . 1987 ലെ മീററ്റ് വർഗ്ഗീയ കലാപത്തിന്റെ ചിത്രങ്ങൾ ലോക്മത്, പഞ്ചാബ് കേസരി തുടങ്ങിയ പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അയോദ്ധ്യയിലെ ശിലാന്യാസത്തിന്റെ പടങ്ങളും സ്വന്തം ഇഷ്ടപ്രകാരമാണ് എടുത്തത്. അവ ഇന്ത്യയിലെ പല പത്രങ്ങളിലും വന്നു. ഈ ഫോട്ടോ എടുക്കാൻ പോയപ്പോൾ മലയാള മനോരമയിലെ വിക്ടർ ജോർജ് ഉൾപ്പെടെയുള്ളവരും ഒപ്പമുണ്ടായിരുന്നു.
" പിൽക്കാലത്തും അക്രമത്തിന് ഇരയായിട്ടുണ്ട്. ഡൽഹിയിലെ ചില കിസാൻ റാലികൾക്കിടയിൽ കല്ലേറുണ്ടായിട്ടുണ്ട്.ഫുലാൻ ദേവിയെ കോടതി മോചിപ്പിച്ച ഫോട്ടോ എടുത്തത് മതിലിന് മുകളിൽ കയറി നിന്നായിരുന്നു.".
" ആദ്യനാളുകളിൽ ഡൽഹിയിൽ ഞാൻ ഒറ്റയ്ക്കായിരുന്നുവെങ്കിലും പിന്നീട് ചില സ്ത്രീകളും ഈ രംഗത്ത് എത്തി.പുതുതായി ധാരാളം വനിത ഫോട്ടോഗ്രാഫർമാർ വരുന്നുണ്ട് പക്ഷേ,അവരാരും സ്റ്റാഫ് ഫോട്ടോഗ്രാഫർമാരല്ല. മിടുക്കും ജാഗ്രതയും മനസ്സാന്നിധ്യവും ഉള്ളവർക്കുമാത്രമേ നല്ല ഫോട്ടോഗ്രാഫർമാരാകാൻ സാധിക്കൂ. ഇപ്പോൾ വീഡിയോഗ്രാഫർമാർക്ക് കൂടുതൽ സാധ്യതയുള്ളത്.പ്രമുഖ ദിനപത്രങ്ങൾ പോലും സ്റ്റാഫ് അംഗങ്ങൾക്ക് വി.ആർ.എസ് നൽകുന്ന കാലമാണിത്", സരസ്വതി ചക്രവർത്തി പറഞ്ഞു.
എറണാകുളം സ്വദേശിയായ വിപിൻചന്ദ്രൻ ബാബു 1988 പി.ടി.ഐയിൽ ഫോട്ടോഗ്രാഫറായി നിയമിക്കപ്പെട്ടു. 2003 മുതൽ 13 വർഷം ദ ഹിന്ദുവിലും പ്രവർത്തിച്ചു.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഫോട്ടോഗ്രാഫിയിൽ താൽപര്യം ജനിച്ചു .ക്യാമറയുടെ ഫ്ലാഷ് ലൈറ്റുകൾക്ക് ഉപയോഗിച്ച് ,ഉപേക്ഷിക്കുന്ന ബൾബുകൾ എടുത്ത് പരീക്ഷിച്ചു കൊണ്ടായിരുന്നു തുടക്കം.എറണാകുളത്തെ കൃഷ്ണൻ നായർ സ്റ്റുഡിയോയിലെ ജനാർദ്ദനൻ വലിയ പ്രചോദനമായി. കല്യാണ ഫോട്ടോകളാണ് അദ്ദേഹം എടുത്തിരുന്നത്. വിഷുക്കൈനീട്ടം കിട്ടിയതും ചേച്ചി തന്ന കാശും കൊണ്ട് 20 രൂപയോളം വിലവരുന്ന ക്ലിക്ക് ത്രീ ക്യാമറ വാങ്ങി ചിത്രങ്ങൾ എടുത്തു തുടങ്ങി.
ബന്ധു കൂടിയായ കേരള പത്രിക ദിനപത്രത്തിന്റെ തിരുവനന്തപുരം ചീഫ് റിപ്പോർട്ടർ വിക്രമൻ നായർ നിർദ്ദേശിച്ചതനുസരിച്ച്, എറണാകുളത്ത് 1984ൽ പാർട്ട്ടൈം കറസ്പോണ്ടന്റായി ചേർന്നു.യു.കെയിൽ നിന്ന് വന്ന രാമസ്വാമി ആരംഭിച്ച സ്റ്റുഡിയോ വൺ സ്ഥാപനത്തിൽ അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോഗ്രഫിയും പ്രോസസ്സിങ്ങും പരിശീലിച്ചു. അതിന് മുൻപ് വിക്ടർ ജോർജും ഫിറോസ് ബാബുവും പഠിതാക്കളായി അവിടെ ഉണ്ടായിരുന്നു. സമരം മൂലം കേരളപത്രിക പ്രസിദ്ധീകരണം നിർത്തിയെങ്കിലും,എറണാകുളത്തെ മാധ്യമപ്രവർത്തകരുമായുള്ള ബന്ധം തുടർന്നു.പി.ടി.ഐയിലും റോയിട്ടേഴ്സിലും പ്രവർത്തിച്ചിരുന്ന കെ.പി കൃഷ്ണനുണ്ണി, യു.എൻ.ഐയിലെ എ.ബി.പ്രഭു എന്നിവർ നിലമ്പൂരിലെ ചോളനായയ്കരുടെ ജീവിതത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പോയപ്പോൾ ഫോട്ടോഗ്രാഫറായി ഒപ്പം കൂട്ടി . ഉൾക്കാട്ടിലൂടെ ഏറെ കിലോമീറ്ററുകൾ സഞ്ചരിച്ച്, പടങ്ങൾ എടുത്തു. ഹിന്ദുസ്ഥാൻ ടൈംസ്, ദ ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിൽ ഇവ അച്ചടിച്ചു വന്നു.
1986-ൽ പി.ടി.ഐ ഫോട്ടോ സർവീസ് ആരംഭിച്ചപ്പോൾ , പ്രമുഖ പത്രങ്ങളൊക്കെ അതിന്റെ വരിക്കാരായി. കൊച്ചിയിൽ അതിന്റെ ചുമതല ഉണ്ടായിരുന്ന ടി.എൻ വിശ്വനാഥ അയ്യർക്കൊപ്പം ആ ഫോട്ടോകളുടെ പ്രോസസ്സിങ്ങിലും പ്രിന്റിങ്ങിലും മറ്റും സഹായിയായി.തുടർന്ന്, കൊച്ചിയിൽ യു.എൻ.ഐയുടെ ഓണററി ഫോട്ടോഗ്രാഫറായി നിയമിക്കപ്പെട്ടു. വല്ലപ്പോഴും ചില പടങ്ങൾ എടുക്കാനുള്ള അസൈൻമെന്റുകൾ മാത്രമാണ് ലഭിച്ചത്. മാസ ശമ്പളം ഉണ്ടായിരുന്നില്ല.
1988 ൽ പി.ടി.ഐയുടെ ഫോട്ടോഗ്രാഫറായി മദ്രാസിൽ നിയമിക്കപ്പെട്ടു.എം.ജി.ആറിന്റെ മരണ ശേഷമുള്ള സമയം. ആ ചിത്രങ്ങൾ എടുത്തു.കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം.അക്രമത്തിൽ പരിക്കേറ്റ്, വസ്ത്രങ്ങൾ വലിച്ചുകീറപ്പെട്ട് ,പോയ്സ് ഗാർഡനിലിരിക്കുന്ന ജയലതയുടെ ചിത്രങ്ങൾ എടുത്തു. അത് എല്ലാ പത്രങ്ങളിലും വന്നു. പിന്നീട്, കരുണാനിധി അധികാരത്തിലെത്തിയപ്പോൾ , അവർ അറസ്റ്റ് ചെയ്യപ്പെട്ടു. പൊലീസ് കമ്മീഷണർ ഓഫീസിൽ കൊണ്ടുവന്ന അവരുടെ ചിത്രങ്ങൾ എടുത്തു കൊണ്ടിരിക്കേ, അനുയായികൾ കല്ലെറിഞ്ഞു. അതിൽ ക്യാമറ തകർന്നു . കൂടെയുണ്ടായിരുന്ന എൻ.ഡി.ടി.വി യിലെ ജെന്നിഫർ എന്ന സഹപ്രവർത്തക തടുത്തതുകൊണ്ട് ദേഹത്ത് ഏറ് കൊണ്ടില്ല.
ശ്രീലങ്കയിലേക്ക് ഇന്ത്യ സമാധാന സേനയെ അയച്ച സമയത്ത് പ്രധാനമന്ത്രി രാജീവ് ഗാന്ധി പല പ്രാവശ്യം മദ്രാസ് സന്ദർശിച്ചു. അവിടെ നിന്നായിരുന്നു എയർഫോഴ്സ് വിമാനത്തിൽ സൈനികരെ കൊളംബോയിലേക്ക് അയച്ചു കൊണ്ടിരുന്നത്. ചെറിയ വിമാനങ്ങളിൽ സൈനികർ. പച്ചക്കറിയും ആഹാരസാധനങ്ങളും ഒപ്പം കയറ്റും.
1991 ജൂലൈ 25 ന് മറീന ബീച്ചിലെ പരിപാടികൾ കഴിഞ്ഞ് മരഗതം ചന്ദ്രശേഖരന്റെ നിർബന്ധപ്രകാരം രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരിലേക്ക് പോയി.അദ്ദേഹത്തിന്റെ ഒട്ടേറെ പരിപാടികളുടെ ചിത്രങ്ങൾ അക്കാലത്ത് എടുത്തിരുന്നതിനാൽ ഫോട്ടോഗ്രാഫർ അവിടേക്ക് പോകണ്ട എന്നാണ് അന്നത്തെ ബ്യൂറോ ചീഫ് കെ.എസ്. വെങ്കിടേശ്വരൻ നിർദ്ദേശിച്ചത്.റിപ്പോർട്ടർ രംഗരാജനെ മാത്രം അയച്ചു. " ഞാൻ ദിനമലർ ഫോട്ടോഗ്രാഫറായ രമേശിനൊപ്പം ഛത്രത്തെ അയാളുടെ വീട്ടിലേക്ക് പോയി. അവിടെയെത്തി കുറച്ചുകഴിഞ്ഞപ്പോൾ രാജീവ് ഗാന്ധി പങ്കെടുത്ത യോഗ സ്ഥലത്ത് തീപിടിച്ചു എന്ന് ആരോ വിളിച്ചറിയിച്ചു.ഞങ്ങൾ രണ്ടാളും കൂടി ഒരു സ്കൂട്ടറിൽ 15 കിലോമീറ്റർ അകലെയുള്ള അവിടേക്ക് പറഞ്ഞു. പൊലീസുകാർ പോലും ചിതറി ഓടുന്നു കൂട്ട നിലവിളി.രാജീവ് ഗാന്ധി ധരിച്ചിരുന്ന ലോട്ടസ് ഷൂസ് കണ്ട് ജയന്തി നടരാജൻ പൊട്ടിക്കരയുന്നു. രാജീവ് ഗാന്ധിയുടെ മൃതദേഹം ചിന്നിച്ചിതറിയിരുന്നു. ആ രംഗങ്ങളുടെ പടങ്ങൾ എടുത്ത് ,ചെന്നൈയിലേക്ക് ആശുപത്രിയിൽ എത്തി. അപ്പോൾ ,മൃതദേഹം പോസ്റ്റുമോട്ടത്തിന് കൊണ്ടുവന്നിരുന്നു. അദ്ദേഹത്തിന്റെ കഷണ്ടിയുള്ള തലയുടെ ഒരു ഭാഗം മാത്രമേ പുറത്ത് കാണുവാൻ ഉണ്ടായിരുന്നുള്ളൂ. അതിന്റെ ഫോട്ടോകൾ എടുത്തു. രാത്രി സോണിയ ഗാന്ധി വിമാനത്താവളത്തിലെത്തിയതിന്റെ ചിത്രവും എടുത്തു.
ശ്രീപെരുംപുതുരിൽ യു.എൻ.ഐ റിപ്പോർട്ടറും ഉണ്ടായിരുന്നുവെങ്കിലും രാത്രി പത്തരയോടെ ഈ വാർത്ത ആദ്യമായി ലോകത്തെ അറിയിച്ചത് പി.ടി.ഐ ആയിരുന്നു. കോൺഗ്രസുകാരുടെ വണ്ടിയിൽ അവിടേക്ക് പോയ രംഗരാജ്, ഒരു വാട്ടർ ടാങ്കറിലിരുന്നാണ് മടങ്ങിയത്. തിരിച്ചു വരും വഴി ആദ്യം കണ്ട എസ്. ടി.ഡി ബൂത്തിൽ കയറി, ആ ദുരന്തവാർത്ത അദ്ദേഹം ഓഫീസിൽ വിളിച്ചറിയിച്ചു.യു.എൻ.ഐ ലേഖകൻ നേരെ വീട്ടിലേക്കാണ് പോയത്. അവിടെയെത്തി അദ്ദേഹം വാർത്ത ഫയൽ ചെയ്തപ്പോഴേക്കും,പി.ടി. ഐ വാർത്ത ബി.ബി സി മുഖേന ലോകമെമ്പാടും അറിഞ്ഞിരുന്നു.
"ആനന്ദവികടനിലെ പാർത്ഥസാരഥിയുടെ കയ്യിൽ മാത്രമേ അന്ന് കളർ ഫിലിം ഉണ്ടായിരുന്നുള്ളൂ. ആ പടങ്ങൾ ഒഴികെ മറ്റെല്ലാം ബ്ലാക്ക് ആന്റ് വൈറ്റിലായിരുന്നു".
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് സെയ്ദാപേട്ടിയിലെ ഒരു വീട്ടിൽ നിന്ന് രാജീവ് ഗാന്ധിയുടെ കൊലയാളികളായ മുരുകനെയും നളിനിയെയുംയും പോലീസ് അറസ്റ്റ് ചെയ്തപ്പോൾ , അവിടെയെത്തി പടങ്ങൾ എടുത്തു. അവർ മുൻപ് താമസിച്ചിരുന്ന സ്ഥലത്തെ വീടിന് ചുറ്റുമുള്ളവരുമായി സംസാരിച്ചു.സംഭവദിവസം രാവിലെ നളിനി തൊട്ടടുത്തുള്ള പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്തു പല പ്രാവശ്യം മുഖം കഴുകുന്നത് കണ്ടതായി അവർ പറഞ്ഞു.
എൽ.ടി.ടി.ഇ നേതാവായ പത്മനാഭ ഉൾപ്പെടെ അഞ്ചു പേർ സക്കറിയ കോളനിയിൽ വച്ച് ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ , അവിടെയെത്തി ചിത്രങ്ങൾ എടുത്തു. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വി.എസ്.എൽ.വി യുടെ ഉപഹ വിക്ഷേപണങ്ങളുടെ ചിത്രങ്ങളും ഇക്കാലത്ത് എടുത്തു.
1999-ൽ ഡൽഹിയിലേക്ക് സ്ഥലംമാറ്റം കിട്ടി. അന്നാണ് ആദ്യമായി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചത്. കാർഗിലിൽ എത്തിയപ്പോൾ, യുദ്ധത്തിൽ വീരമൃത്യു വരിച്ച കേണൽ വിശ്വനാഥിന്റെ ഫലകം കണ്ടു. "എന്റെ കളിക്കൂട്ടുകാരനായ വെങ്കിട്ടായിരുന്നു ,അവൻ".
ആ മേഖലയിൽ നിന്ന് മടങ്ങിയപ്പോഴാണ്, ഭക്ഷണത്തിന്റെ വില എന്തെന്ന് മനസിലായത്.
പ്രതിരോധമന്ത്രിയായിരുന്ന ജോർജ്ജ് ഫെർണാണ്ടസിനൊപ്പം ആറേഴ് ദിവസം കാർഗിലിലും ചൈന, പാക്കിസ്ഥാൻ അതിർത്തികളിലും പോയി."അദ്ദേഹത്തിന് വലിയ സുരക്ഷയൊന്നും ഉണ്ടായിരുന്നില്ല". എൽ.കെ. അദ്വാനിയെയും സന്ദർശനങ്ങളിൽ അനുഗമിച്ചിട്ടുണ്ട്. കൂടെയുള്ളവരുടെ കാര്യങ്ങൾ അദ്ദേഹം അന്വേഷിക്കുമായിരുന്നു. "അന്നത്തെ രാഷ്ടപതി കെ.ആർ നാരായണനൊപ്പം മൂന്ന് വിദേശ യാത്രകളിലും അനുഗമിച്ചു. ഡൗൺ - ടു - എർത്ത് മനുഷ്യനായിരുന്നു, അദ്ദേഹം. നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു".
വി.ഐ.പികളോടൊപ്പമുള്ള യാത്രകളിൽ ഔദ്യോഗിക ചടങ്ങുകളുടെ ചിത്രങ്ങൾ മാത്രമേ എടുക്കാൻ അനുവാദമുള്ളൂ. എല്ലായിടത്തും പി.ടി.ഐയ്ക്ക് മറ്റു മാധ്യമങ്ങളെക്കാൾ എപ്പോഴും മുൻഗണന കിട്ടിയിരുന്നു.
തിഹാർ ജയിലിൽ ജനിച്ചു വളർന്ന കുട്ടികൾക്കായി കിരൺ ബേദി തുടങ്ങിയ സംരക്ഷണാലയത്തിന്റെ ചിത്രങ്ങൾ എടുക്കാൻ പോയത് മറക്കാനാവാത്ത അനുഭവമാണ്." അവരെ കണ്ടപ്പോൾ സങ്കടം തോന്നി.ആ കുഞ്ഞുങ്ങളോട് എത്ര സ്നേഹത്തോടെയാണ് അവർ പെരുമാറിയത്... അതിനു ശേഷം അവർ വിളിച്ച ജീവകാരുണ്യ പരിപാടികൾക്കെല്ലാം പോയിരുന്നു".
പാകിസ്താൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫുമായി എൻ. റാം നടത്തിയ അഭിമുഖത്തിന്റെ ചിത്രങ്ങളുമെടുത്തു.
2003-ൽ ദ ഹിന്ദുവിൽ ചേർന്നു. മുൻപ് ഒപ്പം പ്രവർത്തിച്ചിരുന്ന ശ്രീധറായിരുന്നു, അന്ന് ഫോട്ടോ എഡിറ്റർ." ഒട്ടും സാഹസികതയില്ലാത്തതായിരുന്നു അവിടുത്തെ പ്രവർത്തനം . റിപ്പോർട്ടർ കെ.എസ്.സുധിക്കൊപ്പം, മറയൂർകാടുകളിലെ ചന്ദനക്കള്ളക്കടത്ത് റിപ്പോർട്ട് ചെയ്യാൻ പോയത് മാത്രമാണ് ഓർമ്മിക്കാനുള്ളത്'. 2016-ൽ വിരമിച്ചു.
2015 ഏപ്രിൽ 25 ന് , ഒൻപതിനായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ നേപ്പാൾ ഭൂകമ്പത്തിന്റെ ചിത്രങ്ങൾ എടുത്തു.അത് യാദൃച്ഛികമായായിരുന്നു.കൊച്ചിയിലെ ഭക്തസേവാ സംഘത്തോടൊപ്പം നടത്തിയ യാത്രയായിരുന്നു ,അതിന് കാരണമായത്.കാട്ട്മണ്ഡുവിൽ എത്തിയപ്പോൾ , ബാബ രാംദേവിന്റെ ഏതോ പരിപാടി ഉണ്ടായിരുന്നു .ധാരാളം അനുയായികൾ പങ്കെടുത്ത അതിന്റെ പടങ്ങൾ എടുത്തു. തുടർന്ന്, പശുമതിനാഥക്ഷേത്ര ദർശനം കഴിഞ്ഞ് , സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ അടുത്തുള്ള ഒരു കടയിൽ കയറി. അവരോടൊപ്പം ചേർന്നു. കുറച്ചു കഴിഞ്ഞപ്പോൾ , പാദങ്ങളുടെ അടിയിൽ എന്തോ കുലുങ്ങുന്നതു പോലെ തോന്നി. കെട്ടുവള്ളത്തിനുള്ളിൽ നിൽക്കുന്ന പ്രതീതി.അത് ഭൂകമ്പമാണെന്ന് കടക്കാരൻ വിളിച്ചുപറഞ്ഞു . നിലവിളിയും പ്രാർത്ഥനകളുമുയർന്നു. ആൾക്കാർ അങ്ങോട്ടുമിങ്ങോട്ടും പായുന്നതിനിടയിൽ കൂടെയുള്ള ഒരു സ്ത്രീയുടെ കാലിന് പരിക്കുപറ്റി. ചിലർ ടെലഫോൺ പോസ്റ്റ് പിടിച്ചുനിന്നു ."തൊട്ടടുത്ത കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഞാൻ അതിന്റെ പടങ്ങൾ എടുത്തു.വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ആ ഭൂകമ്പത്തിന്റെ ഭീകരത മനസ്സിലാക്കിയത് , പിന്നീട് ക്ഷേത്രത്തിനടുത്ത നദിക്കരയിൽ എത്തിയപ്പോഴായിരുന്നു. അവിടുത്തെ ശ്മശാനത്തിൽ നീണ്ട ക്യൂ കണ്ടു .പലരും കയ്യിൽ പൊതിഞ്ഞുവച്ചിരുന്നത് സ്വന്തം കുട്ടികളുടെ മൃതദേഹങ്ങളായിരുന്നു".
അന്ന് രാത്രി ബസ്സിൽ തന്നെ കഴിച്ചുകൂട്ടി. പിന്നെ, അടുത്ത ദിവസം നാശാവശിഷ്ടങ്ങൾക്കിടയിലൂടെ ബസിൽ സഞ്ചരിച്ച് വൈശാലിയിലെത്തി.അവിടെനിന്നാണ് ഈ പടങ്ങൾ അയച്ചത്.
"പതിനെട്ടു വർഷത്തെ പി.ടി.ഐ ജീവിതത്തിനിടയിൽ മൂന്നോ,നാലോ ബൈ ലൈനുകൾ മാത്രമാണ് കിട്ടിയത്. മിക്ക പത്രങ്ങളും ഏജൻസിയുടെ പേരു പോലും കൊടുക്കില്ല. അക്കാലത്തെടുത്ത ഫോട്ടോകളുടെ നെഗറ്റീവ് ഒന്നു പോലും കൈയിലില്ല. അവയൊക്കെ എവിടെയാണ് എന്നറിയില്ല".
ഡി. പ്രദീപ്കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിൽ ഉണ്ട് .https://youtu.be/xl41SVmbdZI
No comments:
Post a Comment