'ചരിത്രസാക്ഷികൾ'(ക്ലബ്ബ് ഹൗസ്, മാർച്ച് 11, 2022) പരമ്പരയുടെ പതിനൊന്നാം ഭാഗത്തിൽ അതിഥികളായെത്തിയത് പി.എസ്. നിർമ്മലയും (മുൻ ന്യൂസ് എഡിറ്റർ, മാതൃഭൂമി), എ.എം പ്രീതിയും (മുൻ സ്പെഷ്യൽ കറസ്പോണ്ടന്റ്, മാതൃഭൂമി).
ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, 1978-ൽ കൊല്ലത്ത് 'ജനയുഗ'ത്തിൽ ജേർണ്ണലിസ്റ്റ് ട്രെയ്നിയായാണ് പി.എസ്. നിർമ്മലയുടെ മാദ്ധ്യമ ജീവിതത്തിന് തുടക്കം."മാധ്യമത്തിലല്ല;സാഹിത്യത്തിലായിരുന്നു എന്റെ താല്പര്യം.വായനയും എഴുത്തുമായി ബന്ധപ്പെട്ട ജോലി കിട്ടണമെന്ന് ആഗഹിച്ചു" .
അച്ഛൻ പി.എ സോളമൻ സി.പി.ഐ നേതാവും മുൻ രാജ്യസഭാംഗമായിരുന്നു. "പക്ഷേ, ഒരു പാർട്ടിയോടും എനിക്ക് കമ്മിറ്റ്മെന്റില്ല. ഒരു മതത്തിന്റെ ശിക്ഷണവും കിട്ടിയിട്ടില്ല".അച്ഛനാണ് 'ജനയുഗ'ത്തിൽ ചേരാനുള്ള വഴിയൊരുക്കിയത്. അന്ന് തെങ്ങമം ബാലകൃഷ്ണനായിരുന്നു , പത്രാധിപർ."ഞാൻ ആദ്യം വാങ്ങുന്ന വേതനം 300 രൂപയായിരുന്നു. ഞങ്ങൾക്ക് ശമ്പളം നൽകി, അവിടെ നിലനിർത്താനുള്ള കാശ് പാർട്ടിക്കില്ലായിരുന്നു". അതിനാൽ, ട്രെയ്നിങ്ങ് കാലാവധി കഴിഞ്ഞാലും സ്ഥിരപ്പെടുത്തുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല.
അക്കാലത്ത് തിരുവനന്തപുരത്ത് നിന്ന് 'മാതൃഭൂമി'യുടെ പുതിയ എഡിഷൻ ആരംഭിക്കുന്നുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പ്രസ് സെകട്ടറിയായിരുന്ന അമ്മാവൻ കെ.ടി. സക്കറിയാസ് പറഞ്ഞ് അറിഞ്ഞു. അദ്ദേഹം പത്രാധിപർ വി.പി രാമചന്ദ്രനുമായി സംസാരിച്ചിരുന്നു.
1980-ൽ ജേർണ്ണലിസ്റ്റ് ട്രെയ്നിയായി തിരുവനന്തപുരം യൂണിറ്റിൽ ചേർന്നു. ഒപ്പം, മൂന്ന് പേർ കൂടി നിയമിക്കപ്പെട്ടു. ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു. അതിന്റെ ചുമതല വി.ആർ.ഗോവിന്ദനുണ്ണിക്കായിരുന്നു. ആർട്ടിസ്റ്റുമാരായ നമ്പൂതിരിയും എ.എസും ജെ.ആർ പ്രസാദും അന്ന് അവിടെയുണ്ടായിരുന്നു. ഗൃഹലക്ഷ്മി, ചിത്രഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അന്ന് തിരുവനന്തപുരത്ത് നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്.
പ്രൂഫ് വായിച്ച് തിരുത്തുകയായിരുന്നു, ആദ്യം ചെയ്ത ജോലി. പിന്നെ, കവിതകൾ വായിച്ച്, തെരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ടു. അന്ന്, കഥകൾ വായിച്ച്നോക്കി തെരഞ്ഞെടുത്തിരുന്നത് സണ്ണിക്കുട്ടി എബ്രഹാമായിരുന്നു. പി.ബി ലൽക്കാർ ഗൃഹലക്ഷ്മിയുടേയും എ.ജനാർദ്ദനൻ ചിത്രഭൂമിയുടേയും ചുമതല വഹിച്ചു. അവർ ധാരാളം അവസരങ്ങൾ തന്നു. അവയിലും വാരാന്ത പ്പതിപ്പിലും ലേഖനങ്ങളും അഭിമുഖങ്ങളും മറ്റും എഴുതി. സംഗതകുമാരി,അപർണ്ണ സെൻ, രോഹിണി ഹത്തംഗടി തുടങ്ങിയവരുമായി നടത്തിയ അഭിമുഖങ്ങൾ ഓർമ്മയിലുണ്ട്. സിനിമയോട് താല്പര്യമുണ്ടായിരുന്നു .
1985-ൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രാസ്വാദന കോഴ്സിന് ചേർന്നു. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾ സ്ഥിരമായി കാണാൻ തുടങ്ങി.
1984 -ൽ പ്രസിദ്ധീകരണങ്ങൾ കോഴിക്കോട്ടേയ്ക്ക് തിരിച്ചു കൊണ്ടുപോയി.പിന്നീട് ഡെസ്കിലാണ് പ്രവർത്തിച്ചത്. ന്യൂസ് എഡിറ്റർ ടി. വേണുഗോപാലക്കുറുപ്പും അസിസ്റ്റന്റ് എഡിറ്റർ പി.രാജനും ചെറുപ്പക്കാർക്കൊപ്പം നിന്ന് , എല്ലാ കാര്യങ്ങൾക്കും മാർഗ്ഗനിർദ്ദേശം നൽകിയ കാലം. അതൊരു വലിയ സൗഹൃദക്കൂട്ടായ്മയായിരുന്നു. ഡെസ്കിലെത്തി ഏതാനും ദിവസങ്ങൾക്കകമായിരുന്നു , ഇന്ദിരാ ഗാന്ധിയുടെ വധം. വേണുഗോപാലക്കുപ്പിന്റെ നേതൃത്വത്തിൽ, അന്ന് ആവേശപൂർവ്വം പേജ് തയ്യാറാക്കി.
1992-ൽ പ്രൊമോഷൻ കിട്ടി, ചീഫ് സബ് എഡിറ്ററായി , കോഴിക്കോട്ടേയ്ക്ക് പോയി. അന്താരാഷ്ട്ര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.സോവിയറ്റ് യൂണിയന്റെ തകർച്ച , വേൾഡ് ട്രേഡ് സെന്റർ ആക്രമണം, സദ്ദാം ഹുസൈന്റെ വധം തുടങ്ങിയവ ഉണ്ടായപ്പോൾ , ഇന്റർനാഷണൽ ഡെസ്ക്കിന്റെ ചുമതലക്കാരിയെന്ന നിലയിൽ അവയെക്കുറിച്ച് ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി. പ്രത്യേക പേജുകളും തയ്യാറാക്കി.
കെ.ഗോപാലകൃഷ്ണൻ പത്രാധിപരായിരുന്നപ്പോൾ, അന്താരാഷ്ട്ര രംഗത്ത് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്നവരെക്കുറിച്ച് 'വ്യക്തിമുദ്ര' എന്ന പേരിൽ കോളമെഴുതി.
പിന്നീട് ആറു വർഷക്കാലം ഡൽഹിയിൽ സ്പെഷ്യൽ കറസ്പോണ്ടന്റായി. പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്തപ്പോഴാണ്, വടക്കേ ഇന്ത്യക്കാരായ എം.പിമാരെക്കുറിച്ച് ഉണ്ടായിരുന്ന മുൻ വിധികളൊക്കെ മാറിയത്. വളരെ സാധാരണക്കാരായ ജനപ്രതിനിധികൾ വരെ, തങ്ങളുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ, നന്നായി പഠിച്ച് അവതരിപ്പിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ള മാരത്തോൺ ചർച്ച, വാഗ്വാദങ്ങളും ബഹളങ്ങളും കാരണം രാത്രി ഒന്നേമുക്കാൽ വരെ നീണ്ടുപോയി. എം.കെ അജിത് കുമാറിനൊപ്പം, സഭ പിരിയും വരെ അവിടെയിരുന്നു. വലിയൊരനുഭവമായിരുന്നു , അത്.
പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ജപ്പാൻ, ചൈന, ഫ്രാൻസ് എന്നീ വിദേശരാജ്യ പര്യടനങ്ങളിൽ അനുഗമിച്ചു. ജി - 20 സമ്മേളനവും റിപ്പോർട്ട് ചെയ്തു.
2069-ൽ ലോക്സഭാ തെരഞ്ഞെടുപ്പ് കവർ ചെയ്യാൻ രാജസ്ഥാനിലേക്കും യു.പി.യിലേക്കുമയച്ചു. സാധാരണ ഗതിയിൽ അത്തരം ഫീൽഡ് റിപ്പോർട്ടുകൾക്ക് സ്ത്രീകളെ അയക്കുന്ന പതിവില്ല. പത്രാധിപർ കെ.ഗോപാലകൃഷ്ണൻ അതിനുള്ള ധൈര്യം കാട്ടി. ഗ്രാമങ്ങളിൽ സഞ്ചരിച്ച്, ജനങ്ങളുമായി സംസാരിച്ചു. യാത്ര പോലും ദുസ്സഹമാക്കും വിധം പൊട്ടിപ്പൊളിഞ്ഞ റോഡുകളായിരുന്നു റായ്ബറേലിയിലേത്.സൈക്കിൾ റിക്ഷയിലാണ് പലയിടത്തും പോയത്. പക്ഷേ, ഗ്രാമീണർക്ക് സോണിയെ ഗാന്ധിയെക്കുറിച്ച് വലിയ മതിപ്പായിരുന്നു. ആരു ജയിക്കും എന്ന് റിപ്പോർട്ടുകളിൽ എഴുതുന്ന കീഴ് വഴക്കമില്ല. പക്ഷേ, പത്രാധിപർ ചോദിച്ചപ്പോൾ , കോൺഗ്രസ് എന്നാണ് ഉത്തരം നൽകിയത്. ആ നിഗമനം ശരിയായതിൽ വ്യക്തിപരമായ സന്തോഷമുണ്ട്.
ഡൽഹിയിൽ നിന്ന് കോഴിക്കാട് , എൻ.ആർ.ഐ ഡെസ്ക്കിൽ ന്യൂസ് എഡിറ്ററായാണ് എത്തിയത്. 2015-ൽ വിരമിച്ചു.
" അതിനു ശേഷം ഞാൻ എന്നെ മറ്റൊരു മേഖലയിലേക്ക് പറിച്ചു നട്ടു".അത് തത്ത്വശാസ്ത്ര പഠനമാണ്.ബോംബെ സർവകലാശാലയിൽ എം.എ. ഫിലോസി പഠിച്ചു. മറ്റു കുട്ടികൾക്കൊപ്പമിരുന്ന് റഗുലർ കോഴ്സിനാണ് പഠിച്ചത്. "പഠനത്തിന് പ്രായമൊരു തടസമല്ല. ഒപ്പം പഠിക്കാൻ, ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞർ വരെ ഉണ്ടായിരുന്നു".
ഇപ്പോൾ കേരളത്തിൽ, ഗവേഷണ വിദ്യാർത്ഥിനിയാണ്." ഇവിടുത്തെ കാമ്പസുകളിലുള്ളവർക്ക് അക്കാദമിക് അല്ലാത്ത കാര്യങ്ങളിലാണ് കൂടുതൽ താല്പര്യം. പണ്ടത്തെ അപേക്ഷിച്ച് പുതു തലമുറയിൽ പെട്ട വിദ്യാർത്ഥികൾ മോഡേണാണ്. ആണും പെണ്ണുമൊക്കെ തോളിൽ കയ്യിട്ടു നടക്കും".
ഏറക്കാലമായി ടെലിവിഷൻ കാണുന്നില്ല. പത്രവായനയും തീരെക്കുറവാണ്. "ഫിലോസഫി പഠിക്കാൻ പോയതോടെ ജേർണ്ണലിസം തന്നെ ഉപേക്ഷിച്ചു".
പത്രങ്ങൾക്ക് വായനക്കാർ കുറയുമെങ്കിലും,അച്ചടി മാദ്ധ്യങ്ങൾക്ക്, റഫറൻസിനായുള്ള ചരിത്രരേഖകൾ എന്ന നിലയിൽ പ്രസക്തിയുണ്ട്. മറ്റ് മാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ അറിഞ്ഞ വാർത്തകളുടെ വിശദാംശങ്ങളാണ് ഇനി പത്രങ്ങൾ നൽകേണ്ടത്. മുൻകാലങ്ങളിലെപ്പോലെ അവയുടെ മുഖപ്രസംഗങ്ങൾ വായിച്ച് അഭിപ്രായ രൂപവല്ക്കരണം നടത്തുന്നവരല്ല, ഇപ്പോഴത്തെ വായനക്കാർ. അവർക്ക് അതിന്റെ ആവശ്യവുമില്ല. പേജിന്റെ താഴെ വരെ നീളുന്ന മുഖപ്രസംഗങ്ങൾ ഇന്ന് ആരും വായിക്കില്ല. അവ കാര്യമാത്രപ്രസക്തമായിരിക്കണം.
ശീലം കാരണമാണ് മുഖപ്രസംഗം അനിവാര്യഘടകമാണന്ന് നമുക്ക് തോന്നുന്നത്. അതില്ലാതെയും പത്രമിറക്കാമെന്നും പി.എസ്. നിർമ്മല പറഞ്ഞു."പുതുതലമുറയിലെ ആരെങ്കിലും അവ വായിക്കുമെന്ന് തോന്നുന്നില്ല. അവർക്ക് വായനാശീലം വളരെക്കുറവാണ്. അക്ഷരശുദ്ധിയിലും അവർക്ക് വിശ്വാസമില്ല. വിഷ്വൽസിലാണ് അവർക്ക് താല്പര്യം."
കോവിഡ് കാലത്ത്,രണ്ടു വർഷത്തോളം ഫേസ്ബുക്കിൽ ഇംഗ്ലീഷിൽ എഴുതിയ കുറിപ്പുകൾ സമാഹരിച്ച്, 2022 -ൽ 'My Covid Times Diary' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. സുഹൃത്തുക്കൾ നിർദ്ദേശിച്ചതിനാലാണ് പുസ്തകം ഇറക്കിയത്.
അടുത്തത് ആത്മകഥയാകും."എന്റെ ജീവിതത്തെക്കുറിച്ച് എഴുതാൻ ഉദ്ദേശ്യമുണ്ട്", പി.എസ് നിർമ്മല പറഞ്ഞു.
1985 മുതൽ 2022 വരെ 'മാതൃഭൂമി'യിൽ പ്രവർത്തിച്ചു,എ.എം പ്രീതി.പെരിന്തൽമണ്ണയ്ക്കടുത്ത ഒരു ഗ്രാമത്തിൽ, നാലാം ക്ലാസ് വരെ വീട്ടിലിരുന്നായിരുന്നു , പഠനം. അമ്മ ശ്രീദേവിയായിരുന്നു, ഗുരു. പുളിങ്കുരു കൊണ്ട് അക്ഷരമെഴുത്ത്,ഗണിതം, ശ്ലോകം ചൊല്ലൽ, ബന്ധുക്കളായ കുട്ടികളുമായി ചേർന്ന് സാഹിത്യ സമാജം ... അങ്ങനെ രസകരമായിരുന്നു, പഠനം. ദിവസവും പത്രം വായിച്ച് , കുറിപ്പുകൾ എഴുതിയുണ്ടാക്കണം. സ്ക്കൂളിൽ ചേർന്നപ്പോൾ പത്രത്തിന്റെ തലക്കെട്ടുകൾ എഴുതി വായിക്കാനും തുടങ്ങി. അങ്ങനെ, പത്രവായന ശീലമായി.അഞ്ചാം ക്ലാസിലാണ് ആദ്യമായി സ്ക്കൂൾ കാണുന്നത്.
കാലിക്കട്ട് സർവകലാശാലയുടെ ബി.ജെ കോഴ്സിന്റെ ഭാഗമായി മാതൃഭൂമിയിൽ ഇന്റേൺഷിപ്പ് ചെയ്തതതോടെ, അവിടെ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായി. അവിടുത്തെ അന്തരീക്ഷം ഇഷ്ടമായി.
കെ.സി. നാരായണന്റെ ഒപ്പം ആഴ്ചപ്പതിപ്പിലായിരുന്നു , എ.എം. പ്രീതിയുടെ മാധ്യമ ജീവിതത്തിന് തുടക്കം. ഗൃഹലക്ഷ്മിയുടെ എഡിറ്ററായിരുന്ന ശ്രീമതി പി.ബി. ലൽകാറും വഴി കാട്ടിയായി.
ജേർണലിസ്റ്റ് ട്രെയ്നിയായി ചേരുമ്പോൾ , ആഴ്ചപ്പതിപ്പിൽ മദനൻ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എ.എസ്. നായരും പ്രസാദുമാണ് മുഖ്യ ഇല്ലസ്ട്രേറ്റർമാർ. പ്രൂഫ് റീഡറായി ശ്രീദേവി കക്കാടുമുണ്ടായിരുന്നു. ചിത്രഭൂമിയിലും ഗൃഹലക്ഷ്മിയിലും ഫീച്ചറുകൾ എഴുതി. പിന്നെ,കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടി. മുഖപ്രസംഗ പേജിന്റെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി എഡിറ്റർ കെ.പി വിജയനും ചീഫ് സബ് എഡിറ്റർ എസ്. കൃഷ്ണൻകുട്ടിക്കുമൊപ്പം സബ് എഡിറ്ററായി പ്രവർത്തിച്ചു. അന്ന് ലീഡർ റൈറ്റർ സി. ഉത്തമക്കുറുപ്പും എൻ.എൻ. സത്യവ്രതനും കെ. രാമചന്ദ്രനും (ചൊവ്വര പരമേശ്വരന്റെ മകൻ) അവിടെയുണ്ട്. തുടർന്ന് ഡെസ്കിലേക്ക് മാറ്റം കിട്ടി. അവിടെ വളരെ കർക്കശക്കാരനായ എസ്. വിജയശങ്കറായിരുന്നു , ന്യൂസ് എഡിറ്റർ."അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചാൽ പിന്നെ എവിടെയും പണിയെടുക്കാം".
ചീഫ് സബ് എഡിറ്റർ പത്മിനിയമ്മയും അന്ന് കൊച്ചി ഡെസ്ക്കിലുണ്ടായിരുന്നു. "അവരുടെയൊക്കെ ശിക്ഷണം കിട്ടി." പത്രാധിപർ എം.ഡി നാലപ്പാട് മുൻ കൈയെടുത്ത്, യാത്രാസൗകര്യം ഏർപ്പെടുത്തിയ ശേഷമാണ് സ്ത്രീകളെ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചത്. അതുവരെ പകൽ മാത്രമായിരുന്നു , ജോലി.
1990കളുടെ ആദ്യമാണ് റിപ്പോർട്ടിങ്ങിലേക്ക് മാറിയത്. അന്ന്, ആഴ്ച തോറും വനിതാരംഗം എന്ന ഒരു പേജ് പംക്തിയുണ്ടായിരുന്നു. അതിന്റെ ചുമതല വഹിച്ചു. പിന്നീട്,'നഗരം പതിപ്പ് തുടങ്ങിയപ്പോൾ, അതിൽ 'സ്ത്രീപക്ഷം' എന്ന പ്രതിവാര കോളവുമെഴുതി. ന്യൂസ് ബ്യൂറോയിൽ
ആദ്യം ജനറൽ റിപ്പോർട്ടിങ്ങായിരുന്നു. പിന്നെ, സാമ്പത്തികകാര്യലേഖികയായി. അക്കാലത്ത്' 'ഓഹരിസൂചിക' എന്ന പ്രതിവാര കോളം എഴുതി. പിന്നീട് നിയമകാര്യലേഖികയായി. 2021 - ൽ വിരമിക്കും വരെ അതിൽ തുടർന്നു.
ഹൈക്കോടതിയിൽ മാദ്ധ്യമങ്ങൾക്ക് വാർത്തകൾ നൽകാൻ കൃത്യമായ സംവിധാനങ്ങളൊന്നുമില്ല.കോടതി ജീവനക്കാർ, അഭിഭാഷകർ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് അവ ശേഖരിക്കുന്നത്. അങ്ങനെ, പ്രതീക്ഷിക്കാതിരുന്ന സമയത്ത് വീണു കിട്ടിയ ഒരു വലിയ വാർത്ത ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ട്.കെ.കെ. ഉഷ ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ, കൊച്ചിയിലെ കൊതുകുശല്യം സംബന്ധിച്ച് ഒരു പൊതു താല്പര്യ ഹർജി നിലവിലുണ്ടായിരുന്നു. അതിൽ ഒരു ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്ന് ഒരു കോടതി ജീവനക്കാരൻ പറഞ്ഞു. കഠിനമായ സാങ്കേതിക സംജ്ഞകൾ നിറഞ്ഞ സുദീർഘമായ ആ ഉത്തരവ് വായിച്ചുനോക്കി. 30 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിരോധിച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു, അത് . അതിന്റെ മറ്റ് വിശദാംശങ്ങൾക്കായി പരാതിക്കാരന്റെ അഭിഭാഷകനെ കണ്ടു. മില്ലിമീറ്ററിന്റെ ആയിരത്തിലൊന്നാണ് ഒരു മൈക്രോൺ എന്നതുൾപ്പെടെ അദ്ദേഹം എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നു. അതായിരുന്നു, അടുത്ത ദിവസത്തെ മുഖ്യ വാർത്ത."അത് നല്ല ഡിസ്പ്ലേയോടെ വരുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തപ്പോൾ വലിയ സന്തോഷമായി". കാനകൾ അടഞ്ഞതാണ് കൊതുക് മുട്ടയിട്ട് പെരുകാൻ കാരണമെന്നും ക്യാരി ബാഗുൾപ്പെടെയുള്ളവ തടഞ്ഞുനിന്നാണ് അവ അടയുന്നതെന്നുമുള്ള അടിസ്ഥാനകാരണങ്ങൾ മനസ്സിലാക്കിയുള്ള ഉത്തരവായിരുന്നു അത്.
പ്രധാനപ്പെട്ട കേസുകൾ കേൾക്കുന്ന ബഞ്ചുകളിൽ റിപ്പോർട്ടർമാർ പോകാറുണ്ട്. ഏറ്റവും പിന്നിലാണ് സ്ഥാനം. പക്ഷേ, പ്രധാനപ്പെട്ട കേസുകളുടെ വാദം നടക്കുമ്പോൾ , മുന്നിൽ അഭിഭാഷകരുടെ നിരയ്ക്കടുത്ത് മുറിയുടെ അരികുചേർന്ന് ഇടിച്ചുനിന്ന് കേൾക്കേണ്ടിവരും. സൂര്യനെല്ലി കേസിന്റെ വിചാരണാവേളയിൽ ദിവസങ്ങളോളം ഇങ്ങനെ നിന്നിട്ടുണ്ട്. ജഡ്ജിമാർ വിവിധ കോടതി മുറികളിലായി പ്രധാനകേസുകളിൽ വാദം കേൾക്കുന്നത് ഒരേ സമയമാകുമെന്നതിനാൽ ,വാർത്ത തയ്യാറാക്കുന്നതിന് റിപ്പോർട്ടർമാർ പരസ്പരം സഹകരിക്കാറുണ്ട്.
ഓപ്പൺ കോടതിയിൽ ജഡ്ജിമാർ നടത്തുന്ന പരാമർശങ്ങൾ ചിലപ്പോൾ വലിയ വാർത്തകളാകാറുണ്ട്. "അവയെ നിസാരമായി കാണേണ്ടതില്ല". വിഷയത്തിന്റെ പ്രാധാന്യമനുസരിച്ചാണ് അവ വാർത്തയാക്കുക. 'ലോകത്തൊന്നും ഇത്രയും മോശം റോഡുകളുണ്ടെന്ന് തോന്നുന്നില്ല' എന്ന് , സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയെക്കുറിച്ച് ഒരു ജഡ്ജി ഓപ്പൺ കോർട്ടിൽ നടത്തിയ പരാമർശം ഒന്നാം പേജിലെ മുഖ്യ വാർത്തയാക്കി. അതിനെ തുടർന്ന് സർക്കാർ റോഡുകൾ നന്നാക്കാൻ നടപടികൾ എടുത്തു."നാട്ടുകാർക്ക് അതിന്റെ സദ്ഫലങ്ങളുണ്ടായതിൽ സംതൃപ്തി തോന്നി".
കോടതി റിപ്പോർട്ടിങ്ങിൽ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. 24 മണിക്കൂറും വാർത്തകൾ സ്ക്രോൾ ചെയ്യുന്ന ടെലിവിഷൻ ചാനലുകൾക്ക് അതിന് കഴിയാറില്ല. തെറ്റായ വാർത്തകൾ വരുന്നതങ്ങനെയാണ്.
മറ്റ് അനുഭവങ്ങളുമുണ്ട്.കൊച്ചി നാവിക വിമാനത്താവളത്തിൽ അപകടമുണ്ടായി എന്ന വിവരം കിട്ടിയപ്പോൾ, ഫോട്ടോഗ്രാഫർ വി.എസ്. ഷൈനെയും കൂട്ടി അവിടെയെത്തി. നിയന്ത്രണങ്ങളുണ്ടായിരുന്നിട്ടും, ആംബുലൻസിനായി ഗെയിറ്റ് തുറന്നപ്പോൾ , അകത്ത് കടന്നു. ലക്ഷദ്വീപിലേക്ക് പറന്നുയർന്ന വിമാനം ടേക്ക് - ഓഫിനിടയിൽ തകർന്ന് വീണ് ഗർഭിണിയായ ഒരു സ്ത്രീയടക്കം യാത്രികർ കൊല്ലപ്പെട്ട വാർത്ത കിട്ടി. വിശദാംശങ്ങളും ചിത്രങ്ങളും എടുത്തപ്പോഴേക്കും വൈകുന്നേരമായി. പുറത്തുകടക്കാൻ അധികാരികളിൽ നിന്ന് അനുമതി വാങ്ങേണ്ടിവന്നു.
മാദ്ധ്യമരംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളും എ.എം. പ്രീതി പങ്കുവച്ചു. പുതുതലമുറയിൽ സാമൂഹിക പ്രതിബദ്ധതയുള്ള കുറച്ച് പത്രപ്രവർത്തകരുണ്ട്. ഇപ്പോൾ ശമ്പളം ആകർഷകമല്ല. അതിനായി മാത്രം ഈ രംഗത്തേയ്ക്ക് വരുന്നവർ കുറവാണ്.
പത്രത്തിന്റെ വീക്ഷണം പ്രതിഫലിക്കുന്ന വയാണ് മുഖപ്രസംഗങ്ങൾ . അവ ഇല്ലാതെ പത്രമിറക്കുന്നതിൽ അർത്ഥമില്ല. ഇക്കാലത്ത് പത്രങ്ങളിൽ ഭാഷാശുദ്ധി കുറഞ്ഞുവരുന്നുണ്ട്.ശൈലീപുസ്തകമുണ്ടെങ്കിലും അത് പിൻതുടരാറില്ല." തെറ്റുകൾ തിരുത്താറില്ല. സീനിയറായപ്പോൾ ഞാൻ പോലും അത് ചെയ്തിരുന്നില്ല.ആ കുറ്റത്തിൽ ഒരു പങ്ക് എനിക്കുമുണ്ട്".
ജോലിയുടെ സ്വഭാവമാകാം മാദ്ധ്യമരംഗത്ത് സ്ത്രീകൾ കുറയുന്നതിനുള്ള കാരണമെന്ന് എ.എം. പ്രീതി പറഞ്ഞു.വേതനവും ആകർഷകമല്ല.ജോലിക്കിടയിലുണ്ടായ വാഹനാപകടത്തിൽ ഒരു കാൽപാദം മുറിക്കേണ്ടി വന്നു.അതിനു ശേഷം, ഒരു രാത്രി ബ്യൂറോയിൽ ഇരിക്കുമ്പോൾ, കൊച്ചിയിൽ ഒരു ബസിൽ ബോംബ് വച്ച വാർത്ത വന്നു. അംബേദ്കർ സ്റ്റേഡിയത്തിൽ കൊണ്ടുവന്നാണ് രാത്രി വൈകി അത് നിർവീര്യമാക്കിയത്. അതിന്റെ വാർത്ത എഴുതുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. അങ്ങനെ, ധാരാളം അനുഭവങ്ങളുണ്ട്.
ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലൂടെ അറിഞ്ഞ വാർത്തകൾ തന്നെ പത്രത്തിൽ നൽകുമ്പോൾ, 'ഇനി എന്ത് ?' എന്ന ചോദ്യത്തിനാണ് ഊന്നൽ നൽകേണ്ടത്. ഓരോ സംഭവത്തെക്കുറിച്ചുമുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ നൽകാം.
ശാരദ രാജീവുമായി ചേർന്ന് നടത്തിയ ഒരു വിവർത്തനത്തെക്കുറിച്ചും പ്രീതി പറഞ്ഞു.'Scarlet daughters ' എന്ന അവരുടെ പുസ്തകം 'പെൺവാണിഭത്തിന്റെ കാണാപ്പുറങ്ങൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'ചരിത്രസാക്ഷികൾ' പതിനൊന്നാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/ZOaVKfAVksE
No comments:
Post a Comment