'വര -മൊഴിസാക്ഷ്യം' പരമ്പരയുടെ എട്ടാം ഭാഗത്തിൽ(ക്ലബ്ബ് ഹൗസ് മീഡിയ റൂം, സെപ്റ്റംബർ 23, 2022) പ്രമുഖ രേഖാചിത്രകാരന്മാരും പെയിന്റർമാരുമായ കാരയ്ക്കാമണ്ഡപം വിജയകുമാറും രവീന്ദ്രൻ പുത്തൂരും തങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെച്ചു.
തിരുവനന്തപുരം സ്കൂൾ ഓഫ് ഫൈനാർട്ട്സിൽ (ഇപ്പോഴത്തെ കോളേജ്) നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ വിജയകുമാർ , കലാകൗമുദിയിലും കേരളകൗമുദിയിലും അഞ്ച് വർഷത്തോളം ചിത്രകാരനായി പ്രവർത്തിച്ചു.1982 ൽ ഗവൺമെൻറ് ആയുർവേദ കോളേജിൽ ചിത്രകാരനായി ചേർന്നു. 30 വർഷത്തിന് ശേഷം, അവിടുത്തെ പ്രസിദ്ധീകരണ വിഭാഗത്തിലെ ചിത്രകാരനായാണ് വിരമിച്ചത്. കഥാകൃത്ത് കൂടിയായ അദ്ദേഹം 6 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പിൽ ചിത്രകലയെ കുറിച്ച് ഗവേഷണം നടത്തി. കേരള ലളിത കലാ അക്കാദമി പുരസ്കാരവും കലാസംവിധാനത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ധാരാളം ഏകാംഗ ചിത്രപ്രദർശനങ്ങൾ നടത്തി. 1977 ൽ ആരംഭിച്ച്, ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന 'പ്രഭാവം' ലിറ്റിൽ മാഗസിന്റെ പത്രാധിപർ കൂടിയാണ് കാരയ്ക്കാമണ്ഡപം വിജയകുമാർ .
1974ലാണ് വിജയകുമാർ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ ഡിപ്ലോമയ്ക്ക് ചേരുന്നത്. അന്ന് സി.എൽ പൊറിഞ്ചുക്കുട്ടിയായിരുന്നു പ്രിൻസിപ്പൽ . രണ്ടാം വർഷത്തിലാണ് അത് കോളേജ് ആയി ഉയർത്തിയത്.'ബാലയുഗ' ത്തിൽ ഒരു കഥയ്ക്ക് വരച്ചുകൊണ്ടായിരുന്നു രേഖാചിത്രകലാരംഗത്ത് തുടക്കം കുറിച്ചത്. ഡിപ്ലോമ പാസായ ശേഷം, കലാ കൗമുദിയിലും കേരള കൗമുദിയിലും വരച്ചു തുടങ്ങി.
എൻ.എൻ കക്കാടിന്റെ ഒരു കവിതയ്ക്കാണ് ആദ്യം വരച്ചത്.
കവിതകൾക്കാണ് കൂടുതൽ വരച്ചത്. ധാരാളം ബിംബകൽപ്പനകൾ കവിതകളിലുണ്ട്. അവ കാഴ്ചയ്ക്കപ്പുറമുള്ള കാഴ്ചകൾ സ്വരൂപിച്ചെടുക്കാൻ സഹായിക്കും.വരയിൽ അവ ഉൾക്കൊള്ളുന്ന ഒബ്ജക്ടുകൾ കൊണ്ടുവരുവാൻ പറ്റും. കെ.സച്ചിദാനന്ദൻ, കെ.ജയകുമാർ,പ്രഭാവർമ്മ തുടങ്ങിയവരുടെ കവിതകൾക്ക് വരച്ച ചിത്രങ്ങൾ ഓർക്കുന്നു. ഇവ രചനകളുടെ ഉള്ളറകളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോകുന്നവയാണ് എന്നാണ് വിശ്വസിക്കുന്നത്.
1979 ലാണ് ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടത്തിയത്.തിരുവനന്തപുരം സോവിയറ്റ് കൾച്ചറൽ സെൻററിലായിരുന്നു , അത്.'മൈ സൊസൈറ്റി','പരിണാമം','വുമൺ' എന്നീ പേരുകളിൽ ചിത്രപ്രദർശനങ്ങൾ നടത്തി. ചെയ്തു. ഡ്രോയിങ്ങിന് പ്രാധാന്യം കൊടുത്തവയായിരുന്നു അത്. പേനയും മഷിയുമുപയോഗിച്ച് , രേഖകളുടെ ധാരാളിത്തമുള്ള, മനുഷ്യരൂപങ്ങളും പ്രകൃതിയുമൊക്കെ പശ്ചാത്തലമാകുന്നവയായിരുന്നു,ആ ചിത്രങ്ങൾ.
വിദേശത്തും നാല് ഏകാംഗചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ചെയ്യുന്ന ലാൻഡ്സ്കേപ്പ് ചിത്രപരമ്പരയിൽ മനുഷ്യരൂപങ്ങൾ ഒഴിവാക്കി, പ്രകൃതിയേയും വസ്തുക്കളേയും പ്രതീകാത്മകമായ രൂപ നിർമ്മിതിയിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. യഥാതഥമായ രൂപകല്പനകളിലൂടെ, പുതിയൊരു ചിന്തയ്ക്കും കാഴ്ചയ്ക്കും വഴിയൊരുക്കുന്നവയാണ് ഈ ചിത്രങ്ങൾ.
നാടൻ കലകളിലെ മുഖത്തെഴുത്ത് ചിത്രകലയിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെ ആസ്പദമാക്കിയാണ് ഗവേഷണം നടത്തിയത് .അതിനായി 60 -ൽപ്പരം മാസ്കുകൾ തയ്യാറാക്കി.
വർഷങ്ങളായി കേരളകൗമുദി,ജനയുഗം ഓണപ്പതിപ്പുകളിലാണ് രേഖാചിത്രങ്ങൾ വരയ്ക്കുന്നത്.രേഖയും രൂപവും വർണ്ണങ്ങളും ഉൾക്കൊള്ളിച്ച്, പുതിയ രൂപത്തെ ചിത്രങ്ങളിൽ അവതരിപ്പിക്കുന്നു; യഥാർത്ഥ രൂപങ്ങൾക്കപ്പുറമുള്ള രൂപങ്ങൾ .ആനുകാലികങ്ങളിൽ വരുന്ന കഥകളിലേക്കുള്ള ജാലകം തുറക്കുന്നത് അവയോടൊപ്പമുള്ള ചിത്രങ്ങളാണ്.ചിത്രീകരണത്തിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ കഥയ്ക്കപ്പുറമുള്ള കാഴ്ചകൾ കൊണ്ടുവരുവാൻ എളുപ്പമാണ്.
അക്കാഡമിക് പഠനം ഇല്ലാത്തവരും ചിത്രകലാ രംഗത്ത് സജീവമായി, മികച്ച ചിത്രകാരരായി, പ്രവർത്തിക്കുന്നു.
സ്ക്കൂളുകളിൽ ചിത്രകലാപഠനം ആവശ്യമാണ്. പക്ഷേ, തിരുവനന്തപുരം മ്യൂസിയം സന്ദർശിക്കുന്ന കുട്ടികളെ പോലും രാജാ രവിവർമ്മയുടെ ചിത്ര ഗാലറിയിലേക്ക് ആരും നയിക്കുന്നില്ല.അടുത്തിടെ നാല് ജില്ലകളിൽ തെരഞ്ഞെടുത്ത സ്ക്കൂളുകളിൽ ആരംഭിച്ച ശില്പനിർമ്മാണ പദ്ധതി സ്വാഗതാർഹമാണെന്നും കാരയ്ക്കാമണ്ഡപം വിജയകുമാർ പറഞ്ഞു. അവിടെ പ്രമുഖർ ശില്പങ്ങൾ നിർമ്മിക്കുന്നത് കുട്ടികൾ കണ്ട് മനസ്സിലാക്കുന്നുണ്ട്.
1977-ൽ അടിയന്തരാവസ്ഥക്കാലത്താണ് പ്രഭാവം ലിറ്റിൽ മാസിക ആരംഭിക്കുന്നത്.ചിത്രൻ നമ്പൂതിരിയോടൊപ്പമാണ് തുടക്കം.അതിൽ പ്രമുഖ എഴുത്തുകാരായ പെരുമ്പടവം ശ്രീധരൻ ,പി.പത്മരാജൻ, കടമ്മനിട്ട,കലാനിരൂപകനായ കെ.എസ് നാരായണ പിള്ള തുടങ്ങിയവരും എഴുതിയിരുന്നു.അക്കാലത്ത് അതിൽ പ്രസിദ്ധീകരിച്ച കവിതകളും കഥകളും പിൽക്കാലത്ത് അമർഷത്തിന്റെ കവിതകൾ, കഥകൾ തുടങ്ങിയ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'പ്രഭാവം' ചിത്ര,ശിൽപ കലയെക്കുറിച്ചുള്ള ഒരു പ്രസിദ്ധീകരണമായി മാറി.
രവീന്ദ്രൻ പുത്തൂരം തിരുവനന്തപുരം കോളേജ് ഓഫ് ഫൈനാർട്സിൽ നിന്നാണ് ഡ്രോയിങ് ആൻഡ് ഡിപ്ലോമ പാസായത്.അവിടെ , ഒഴിഞ്ഞു മാറിയിരുന്ന്,പെൻസിലും പേനയും കൊണ്ട് ചിത്രങ്ങൾ വരച്ചായിരുന്നു തുടക്കം. അക്കാലത്ത് രേഖാചിത്രരചനയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. 'പ്രഭാവം' മാസികയിൽ കഥകൾ എഴുതി; അവയ്ക്ക് ചിത്രങ്ങളും വരച്ചു.
എം.എൻ കുറുപ്പ് പത്രാധിപരായിരിക്കെ , ദേശാഭിമാനി വാരികയിൽ കഥകൾക്ക് സ്ഥിരമായി വരച്ചു തുടങ്ങി.അദ്ദേഹത്തെ ചെന്ന് കണ്ടപ്പോൾ നൽകിയ ഒരു കഥയ്ക്ക് അവിടെവച്ച് വരച്ചു നൽകിയ ചിത്രം അദ്ദേഹത്തിന് തീരെ ഇഷ്ടമായില്ല.മറ്റൊരു കഥ തന്നയച്ചതിന് വരച്ചു നൽകിയ ചിത്രം ഇഷ്ടപ്പെട്ടു .അങ്ങനെയാണ് വരയ്ക്കാൻ അവസരം കിട്ടിയത്.
ഒരിക്കൽ ഒളപ്പമണ്ണയുടെ കവിതയ്ക്ക് വരച്ച ചിത്രം തിരുനല്ലൂർ കരുണാകരന് ഇഷ്ടമായില്ല."വളരെ ബോറാണ്", അദ്ദേഹം പറഞ്ഞു.താൻ കവിത വായിച്ചപ്പോൾ തോന്നിയ വികാരമാണ് ചിത്രീകരിച്ചത് എന്ന് അദ്ദേഹത്തോട് പറഞ്ഞു.
സർക്കാർ സർവീസിൽ ചിത്രകാരനായി ചേർന്നപ്പോൾ, കാസർഗോഡ് ഗവൺമെൻറ് കോളേജിൽ ആയിരുന്നു ആദ്യ നിയമനം. കാസർകോഡ് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ഈയാഴ്ച' വാരികയിൽ സ്ഥിരമായി വരയ്ക്കാൻ ആരംഭിച്ചു.സതീഷ് ബാബു പയ്യന്നൂരും എം.ചന്ദ്രപ്രകാശുമായിരുന്നു കെ.എം അഹമ്മദ് മുൻകൈയെടുത്ത് ആരംഭിച്ച ആ പ്രസിദ്ധീകരണത്തിന്റെ സാരഥികൾ . അക്കാലത്ത് മലബാറിലെ പ്രാന്തപ്രദേശങ്ങളിലൂടെ ധാരാളം സഞ്ചരിച്ചു. ബാലകൃഷ്ണൻ മങ്ങാട്, സി.വി ബാലകൃഷ്ണൻ തുടങ്ങിയവരുടെ കഥകൾക്ക് ചിത്രങ്ങൾ വരച്ചു.പിന്നീട്, തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിലേക്ക് മാറ്റി നിയമിച്ചപ്പോൾ , കേരള കൗമുദി പ്രസിദ്ധീകരണങ്ങളിലും വരയ്ക്കാൻ തുടങ്ങി.നമ്പൂതിരിയുടെയും എ.എസിന്റെയും വരകളായിരുന്നു സ്വാധീനിച്ചത്."പക്ഷേ, ഞാൻ എന്റേതായ രീതിയിൽ സ്റ്റൈൽസ്ഡായി വരയ്ക്കാൻ ശ്രമിച്ചു. സംഗീതാരോഹണാവരോഹണങ്ങൾ പോലെ, അവയിൽ ടോണുകൾ കൊണ്ടുവരുവാൻ ശ്രമിച്ചു. ആദ്യം രചനകൾ വായിച്ച്, അവ സ്വാംശീകരിക്കുന്ന രീതിയിൽ ചിത്രീകരണം നടത്തും.പിന്നെ, ഒരു കഥാപാത്രത്തെ വരയ്ക്കും.അതാണ് രീതി".
കലാകൗമുദി,കുങ്കുമം, ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും വരച്ചു.'ചിന്ത'യുടെ കവർ പേജുകളിലും ചിത്രങ്ങൾ വന്നു.
ചില ആനുകാലികങ്ങളിൽ വരുന്ന ചിത്രീകരണങ്ങൾ കാട്ടിക്കൂട്ടലുകൾ മാത്രമാണ്.ജീവിതത്തിന്റെ തനിപകർപ്പ് അല്ല ചിത്രങ്ങൾ .പക്ഷേ,അവയിൽ അനാട്ടമി വേണം.ചിത്രകാരനിൽ ഒരു കഥ വായിക്കുമ്പോഴുണ്ടാകുന്ന ദൃശ്യബോധത്തിന്റെ ഫലമാണ് ചിത്രം.അപ്പോഴും,എഴുത്തും ചിത്രകലയും രണ്ടായി തന്നെ നിലനിൽക്കണം.
കൊച്ചുകുട്ടികളെ ചിത്രകല പഠിപ്പിക്കാൻ ലഭിച്ച അവസരം ധന്യമായ അനുഭവമാണ് .അങ്ങനെ പഠിച്ച 200 കുട്ടികളുടെ ചിത്രപ്രദർശനം തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടത്തി.അതൊരു ഉത്സവം പോലെ ആയിരുന്നു. കുട്ടികളുടെ സർഗ്ഗശക്തി വലുതാണ്. വ്യവസ്ഥാപിതമായ കലയല്ല ചിത്രീകരണം . അത് ചെയ്യാൻ ഏറ്റവും സമർത്ഥർ കുട്ടികളാണ് .
കുട്ടികളുടെ ജീവിതത്തിൽ ആവശ്യമുള്ള ഒന്നായി ചിത്രകലയെ വളർത്തിയെടുക്കണം. വിദ്യാഭ്യാസത്തിൽ, ഷർട്ട് ഡിസൈൻ മുതൽ വീട് നിർമ്മാണം വരെയുള്ള രംഗങ്ങളിൽ ചിത്രകലയുടെ സ്വാധീനമുണ്ട്.കുട്ടികളിൽ പ്രതലബോധം ഉണ്ടാക്കിയെടുക്കൽ വളരെ പ്രധാനമാണ് .വരച്ചു തുടങ്ങുമ്പോൾ അവർ ചിന്തിക്കാനും തുടങ്ങും ,ബുദ്ധിവികാസം ഉണ്ടാകും;ലക്ഷ്യബോധവും .
രേഖാചിത്രങ്ങളിൽ രൂപത്തിനും ഭാവത്തിനും പ്രാധാന്യമുണ്ട് .ചിത്രങ്ങളിലെ കളർ മനസ്സുമായി ഇഴ ചേർന്നതാവണം. ജീവിതാവസ്ഥയിൽ നിന്നും ഉയർന്നുവരുന്ന നിറബോധമാണ് അതിൽ പ്രതിഫലിക്കുന്നത്."കറുപ്പും വെളുപ്പും നിറങ്ങൾ അല്ല " .
എളുപ്പത്തിൽ വരയ്ക്കാൻ പെൻസിലിനെയും ബ്രഷിനേയും ആശ്രയിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ ചിത്രകാരന് ഒരു മാധ്യമം മാത്രമാണന്നും രവീന്ദ്രൻ പുത്തൂർ പറഞ്ഞു.
കേരളത്തിൽ കലാകാരനെ അംഗീകരിക്കുന്നവർ തുലോം കുറവാണ് .ചില വിദേശ രാജ്യങ്ങളിൽ പെയിന്റിങ്ങുകൾ ഈടുവച്ച് വായ്പ പോലും എടുക്കാം.
ചർച്ചയിൽ മുതിർന്ന ചിത്രകാരനായ എൻ.ദിവാകരൻ പങ്കെടുത്തു. ഡി.പ്രദീപ്കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് :https://youtu.be/jT7coQlvjxc
No comments:
Post a Comment