വാർത്താഫോട്ടോഗ്രാഫർമാർ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുന്ന 'ചിത്രം ചരിത്രം' പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ (ക്ലബ്ബ്ഹൗസ് മീഡിയ റൂം,നവംബർ 5, 2022),മലയാള മനോരമയുടെ മുൻ സീനിയർ ഫോട്ടോഗ്രാഫർ പി.ആർ.ദേവദാസും മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ ജി.ബിനുലാലും പങ്കെടുത്തു.
1975ൽ മലയാള മനോരമയിൽ ചേർന്ന ദേവദാസ് 2018 ലാണ് വിരമിച്ചത്. കോട്ടയത്ത് ഫ്രണ്ട്സ് ഓർക്കസ്ട്രയിൽ ദീർഘകാലം വയലിൻവാദകനായിരുന്നു , പി.ആർ. ദേവദാസ്. ഗാനമേളകളിൽ പാട്ടുകാരനുമായിരുന്നു.
ഫോട്ടോഗ്രാഫി പഠിച്ചത് മലയാള മനോരമയിൽ ചേർന്നതിന് ശേഷം ആയിരുന്നു. അച്ഛന് അവിടെ കമ്പോസിംഗ് വിഭാഗത്തിലായിരുന്നു ജോലി.
സുദീർഘമായ ഔദ്യോഗിക ജീവിതത്തിൽ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളുണ്ട്. 2001 നവംബർ പത്താം തീയതി ഉരുൾപൊട്ടി, തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ ഒരു വിവാഹ ചടങ്ങിന് എത്തിയ 38 പേർ മരിച്ചതിന്റെ ഫോട്ടോകൾ എടുക്കാൻ പോയതാണ് ഹൃദയത്തെ മഥിച്ച ഒരനുഭവം.രാത്രി മുഴുവൻ ആ വീടിനടുത്ത് ചെളിയിൽ ചവുട്ടി നിന്നാണ് ഫോട്ടോകൾ എടുത്തത് .കല്യാണത്തിന് എത്തിയ 15 കുട്ടികൾ അവിടെ മരിച്ചു.ഒരു കുട്ടിയുടെ ജഡം ഫയർഫോഴ്സ് എടുക്കുന്നതിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകചിത്രങ്ങളിൽ വ്യത്യസ്തമായ ഒന്ന് മലയാള മനോരമയിൽ അച്ചടിച്ച് വന്നതിന്റെ കഥയും അദ്ദേഹം വിവരിച്ചു.2000 ഡിസംബർ അഞ്ചിന് രണ്ട് പേരെ വെട്ടിക്കൊന്ന കൂത്തുപറമ്പിലെ ഒരു വീട്ടിൽ എത്തി.കൊല്ലപ്പെട്ട ആളുടെ അടുക്കളയിൽ, അയാൾക്ക് കഴിക്കാൻ തയ്യാറാക്കിവച്ചിരുന്നു, കപ്പയും ചായയും . അതിന്റെ പടം ഒന്നാം പേരിൽ വന്നപ്പോൾ വലിയ നൊമ്പരമായി.അന്നത്തെ കോ-ഓർഡിനേഡിറ്റിംഗ് എഡിറ്റർ കെ.എ ഫ്രാൻസിസ് ആയിരുന്നു
ചിത്രം കൊടുക്കാൻ തീരുമാനിച്ചത്. ഈ ഫോട്ടോയും വാർത്തയും കണ്ടാണ് താൻ 'ശാന്തം ' എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായകൻ ജയരാജൻ പിന്നീട് പറഞ്ഞത് വലിയ സന്തോഷമായി.
"അടുത്ത ദിവസം പിന്നെയും അവിടെ കൊലപാതകങ്ങൾ ഉണ്ടായി. ഹർത്താൽ ആയതിനാൽ പത്രക്കാരെല്ലാം ഒരു വണ്ടിയിലാണ് പോയത്.മലയാള മനോരമയുടെ ഫോട്ടോഗ്രാഫറാണെന്ന് അറിഞ്ഞാൽ അക്രമം ഉണ്ടാകുമെന്ന് ഭയന്ന്, ഐഡൻറിറ്റി കാർഡ് മാറ്റിവച്ചു.വടിവാളുമായി എത്തിയ ആക്രമികൾ വണ്ടി നിർത്തിച്ചപ്പോൾ ,ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫർ എന്നാണ് അവരോട് പറഞ്ഞത്.വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ ,പുറകുവശത്തെ ഡിക്കിയുടെ മുകളിൽ ഒരു ബോംബ് വന്നു വീണു പക്ഷേ അത് പൊട്ടിയില്ല".
തിരുവനന്തപുരം വനമേഖലയായ ബോണക്കാട് ചാത്തൻകോട് സെറ്റിൽമെൻറ് കോളനിയിൽ നിന്ന് എടുത്ത ഒരു കുരങ്ങിന്റെ പടം ,അപൂർവമായ കൗതുകക്കാഴ്ചയാണ്. കാട്ടിൽനിന്ന് രാവിലെ ഇറങ്ങി വരുന്ന കുരങ്ങൻ സതീശൻ എന്നയാളുടെ കോഴിക്കൂട് തുറന്ന് ഒരു കോഴിയെ എടുത്ത് ഓമനിക്കുമെന്ന വാർത്ത കേട്ടായിരുന്നു ജനയുഗത്തിന്റെ ഫോട്ടോഗ്രാഫറെയും കൂട്ടി ഒരു ദിവസം വെളുപ്പിന് അവിടെ പോയത്. പക്ഷേ, അന്നും അടുത്ത ദിവസവും അപ്പി എന്ന് നാട്ടുകാർ ഓമന പേരിട്ട ആ കുരങ്ങൻ വന്നില്ല.മൂന്നാം ദിവസം അവിടെ , കുരങ്ങൻ ഹാജരുണ്ട്. അങ്ങനെ, കുരങ്ങൻ കോഴിയുമായി നടത്തുന്ന സ്നേഹസല്ലാപം ക്യാമറയിൽ പകർത്തി.
ചിത്രങ്ങൾ എടുക്കാൻ നടത്തിയ സാഹസികമായ ചില പ്രവൃത്തികളും അദ്ദേഹം ഓർത്തെടുത്തു.തിരുവനന്തപുരം മ്യൂസിയത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം ക്യാമറയും തൂക്കി പോകുമായിരുന്നു.അവിടെ രാജവെമ്പാലയ്ക്ക് ചേരയെ തീറ്റിയായി കൊടുത്ത പടമെടുക്കാൻ കൂട്ടിനകത്ത് കയറിനിന്നു .മറ്റൊരിക്കൽ , മരണക്കിണറിലെ വ്യത്യസ്തമായ പടം എടുക്കാനായി ,രണ്ട് കാറും അഞ്ചു ബൈക്കും പായുന്ന ആ കിണറിന്റെ താഴെ ക്യാമറയുമായി നിന്നു .
കൂടംകുളം ആണവ നിലയത്തിനെതിരായ സമരത്തിൽ മരിച്ച ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ ചെന്നപ്പോൾ അതൊന്നും അറിയാതെ മകൾ , 'അപ്പയ്ക്ക് ഒന്നും വരുത്തരുതേ' എന്ന് മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് കണ്ടു ഹൃദയം പിടഞ്ഞ അനുഭവവുമുണ്ട്.
പത്തുവർഷത്തോളം തുടർച്ചയായി ശബരിമലയിൽ ഫോട്ടോ എടുക്കാൻ പോയിട്ടുണ്ട് , പി.ആർ. ദേവദാസ് . അങ്ങനെ ഒരു മകരവിളക്കിന്റെ പടമെടുത്ത് പമ്പയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു , മല ഇടിഞ്ഞുവീണ് അവിടെ അൻപതോളം പേർ മരിച്ച വാർത്ത എത്തുന്നത്. സന്നിധാനത്തായിരുന്ന വിക്ടർ ജോർജ് ആ പടങ്ങൾ എടുത്തു.
ശബരിമല ശ്രീകോവിൽ വിജയ് മല്യ മുതൽ മുടക്കി സ്വർണ്ണം പൂശുന്നതിന്റെ പൂജയുടെ പടങ്ങൾ ശ്രീകോവിലിന്റെ മുകളിൽ നിന്ന് എടുക്കാൻ കഴിഞ്ഞത് ധന്യതയായി പി.ആർ ദേവദാസ് കരുതുന്നു.
2009ൽ മമത ബാനർജി അസംബ്ലിയിലേക്ക് മത്സരിച്ച ഉപതെരഞ്ഞെടുപ്പ് കാലത്ത് ,അവരുടെ വീടിനടുത്ത് നിന്ന് ചിത്രമെടുത്തപ്പോൾ സെക്യൂരിറ്റിക്കാർ പിടിച്ചുവച്ചു. "ഒരു സാധാരണ വീട്ടിലാണ് മമത താമസിച്ചിരുന്നത്. അവർ പുറത്തുവന്നപ്പോൾ , അടുത്തുപോയി ചിത്രമെടുത്തു. അവിടെ മറ്റു പത്രക്കാരെല്ലാം ദൂരെ മാറിയാണ് നിന്നിരുന്നത്. മമതയുടെ പാർട്ടിക്കാരനായ മലപ്പുറത്തുള്ള ഒരു നേതാവാണ് പത്രത്തിന്റെ പേര് പറഞ്ഞ് സെക്യൂരിറ്റിക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയത്".
ഫോട്ടോഗ്രഫി രംഗത്ത് പി.ആർ ദേവദാസിന് പിൻഗാമിയുണ്ട്.മകൻ വിഷ്ണുദാസ് കേരളകൗമുദി ആലപ്പുഴ യൂണിറ്റിൽ ഓൺലൈൻ ഫോട്ടോഗ്രാഫറാണ് ഇപ്പോൾ .
മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായ ജി. ബിനുലാൽ 1998ലാണ് അവിടെ ചേരുന്നത്.തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിന്റെ ദുരന്തചിത്രത്തിലൂടെ വാർത്താഫോട്ടോഗ്രഫി രംഗത്ത് തന്റേതായ ഇടം നേടിയ അദ്ദേഹത്തിന് സംസ്ഥാന സർക്കാർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് ഫോട്ടോഗ്രാഫറായിരുന്ന അച്ഛൻ ഗോപാലകൃഷ്ണൻ നായർക്ക് കിട്ടുന്ന ആദരവ് കണ്ടാണ് ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉണ്ടാകുന്നത്.അദ്ദേഹത്തിന്റെ റോളിഫ്ലക്സ് ക്യാമറയിൽ ഒരു പൂച്ചയുടെ പടം എടുത്താണ് തുടക്കം.എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വൈ.എം.സി.എയും കേരളകൗമുദിയും ചേർന്ന് നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടി; അടുത്ത കൊല്ലവും
.
അച്ഛന് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ,അവിടെ കോളേജിൽ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയില്ല.അങ്ങനെ,കറസ്പോണ്ടൻസ് കോഴ്സിന് ചേർന്നു. ഒരു സ്റ്റുഡിയോയിൽ പോയി ഫോട്ടോഗ്രാഫിയും പഠിച്ചു .അവിടെ പത്രങ്ങൾക്കുവേണ്ടി പടങ്ങൾ എടുക്കാനുള്ള അവസരം കിട്ടി.1988ൽ കേരള സന്ദർശനം കഴിഞ്ഞ് രാഷ്ട്രപതി ധ്യാനി സെയിൽ സിങ്ങ് കോഴിക്കോട് വെസ്റ്റ് ഹിൽ മൈതാനത്തെ ഹെലിപാഡിൽ നിന്ന് പുറപ്പെട്ടപ്പോൾ അദ്ദേഹത്തിനായി ഒരുക്കിയ ചുവന്ന പരവതാനി ഉദ്യോഗസ്ഥർ ചുരുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിന്റെ ചിത്രങ്ങൾ എടുത്തു . ആ ചിത്രങ്ങൾ 'ദ ഹിന്ദു'വിൽ കൊണ്ടുപോയി കൊടുത്തപ്പോൾ അവർ പ്രസിദ്ധീകരിച്ചില്ല. ചിത്രങ്ങളുമായി മാതൃഭൂമിയിലെത്തി വി.രാജഗോപാലിനെ കണ്ടു. അദ്ദേഹം വളരെ പ്രാധാന്യത്തോടെ അത് പത്രത്തിൽ കൊടുത്തു.
35 വർഷത്തെ ഫോട്ടോഗ്രഫി അനുഭവങ്ങളിൽ ഏറ്റവും അവിസ്മരണയുമായ ചിലത് അദ്ദേഹം വിവരിച്ചു .തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രോഗികൾക്കായി ആഹാരവും വസ്ത്രവും വിതരണം ചെയ്യാൻ 2000-ലെ രാജീവ് ഗാന്ധി സദ്ഭാവന ദിനത്തിൽ ഒരു സന്നദ്ധ സംഘടന ഒരുക്കിയ പരിപാടിക്ക് അവിടെ എത്തി. മറ്റു പത്രങ്ങളിലെ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു .അനാഥരായ രോഗികളെ പാർപ്പിച്ചിരിക്കുന്ന ഒമ്പതാം വാർഡിന്റെ ദുരവസ്ഥയെക്കുറിച്ച് നേരത്തെ കേട്ടിരുന്നു. പക്ഷേ, അവിടേക്ക് മാധ്യമപ്രവർത്തകരെ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.ചടങ്ങിനിടയിൽ അതിനകത്ത് കയറി. മാലിന്യങ്ങൾക്കു നടുവിൽ വസ്ത്രം പോലുമില്ലാതെയാണ് വൃദ്ധരായ രോഗികൾ അവിടെ കിടന്നിരുന്നത്.പെട്ടെന്ന് രണ്ട് സ്നാപ്പ് എടുത്തു. അപ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാർ ഓടിവന്ന് തടഞ്ഞു .ഫിലിം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.അവിടെയുണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് രക്ഷിച്ചത്. അന്ന് മാതൃഭൂമിയുടെ എഡിറ്റർ കെ. ഗോപാലകൃഷ്ണനായിരുന്നു.ഒന്നാം പേജിൽ ,'കണ്ണേ, മടങ്ങുക' എന്ന അടിക്കുറിപ്പോടെ അത് പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ കേരളം ഇളകിമറിഞ്ഞു.ആരോഗ്യ രംഗത്ത് വലിയ പരിഷ്കരണങ്ങൾക്കാണ് അത് ഇടയാക്കിയത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഈ ചിത്രം യു.ഡി.എഫ് പ്രചാരണായുധമായും ഉപയോഗിച്ചു. ഒട്ടേറെ പുരസ്കാരങ്ങൾ ആ ചിത്രത്തിന് ലഭിച്ചു. "അതാണെന്റെ മാസ്റ്റർപീസ്".
കേരള സർവകലാശാല വൈസ് ചാൻസറായിരുന്ന ഡോ.ജെ.വി.വിളനിലത്തിനെതിരായ എസ്.എഫ്.ഐയുടെ സമരം അക്രമത്തിലേക്ക് തിരിഞ്ഞപ്പോൾ,മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐയെ ഒരു നേതാവ് കടിക്കുന്ന ചിത്രം എടുത്തു. അത് അടുത്ത ദിവസം പത്രത്തിൽ അച്ചടിച്ചു വന്നപ്പോൾ എസ്.ഐ വിളിച്ചു .തന്റെ പരുക്ക് ബഹളത്തിനിടയിൽ പറ്റിയതല്ല,നേതാവ് കടിച്ചതാണെന്ന് അയാൾ അറിഞ്ഞത് ആ ഫോട്ടോ കണ്ടപ്പോൾ മാത്രമായിരുന്നു !
പെരുമൺ തീവണ്ടിദുരന്തവാർത്ത അറിഞ്ഞ ഉടൻ ക്യാമറയുമായി അവിടെയെത്തി. ഒരാഴ്ച റിപ്പോർട്ടറുടെ വീട്ടിൽ താമസിച്ചാണ് പടങ്ങൾ എടുത്തത്. ഹൃദയ ഭേദകമായിരുന്നു , ആ കാഴ്ചകൾ.
തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റലിലെ ആരോഗ്യസംവിധാനം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ എ.കെ ആൻറണി മറിഞ്ഞു വീഴുന്ന അപൂർവ്വചിത്രം യാദൃച്‌ഛികമായി കിട്ടിയതാണ്. ട്രെഡ്മില്ലിൽ കാലെടുത്തു വച്ചപ്പോൾ തന്നെ ആരോ സ്വിച്ചിട്ടു. വീഴാതിരിക്കാൻ കെഎം മാണിയും കൂടെ ഉള്ളവരും അദ്ദേഹത്തെ താങ്ങിപ്പിടിച്ചു.
സി.പി.എമ്മിൽ പിണറായി വിജയനും വി.എസ് അച്യുതാനന്ദനും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് നടന്ന ഒരു പാർട്ടി സമ്മേളനത്തിന്റെ ചിത്രങ്ങൾ എടുക്കാൻ പോയി. തൊട്ടടുത്ത കസേരകളിൽ ഇരുന്ന് പിണറായിയും വി.എസും ലോഹ്യം പറയുന്ന അപൂർവമായ ചിത്രം കിട്ടി.
കോൺഗ്രസ് ഐ,എ ഗ്രൂപ്പുകൾ എതിർചേരിയിലായിരുന്ന കാലത്ത് ഒരു ധർണ്ണ ഉദ്ഘാടനം ചെയ്യാൻ സെക്രട്ടറിയേറ്റിനു മുന്നിലെത്തിയ കെ.കരുണാകരനെ എതിരാളികളുടെ അക്രമത്തിൽ നിന്ന് രക്ഷിച്ചു കൊണ്ടുപോകുന്ന ചിത്രമാണ് മറ്റൊന്ന്.
ഇപ്പോൾ എല്ലാവരും ഫോട്ടോഗ്രാഫർമാരാണ്. അതുകൊണ്ടുതന്നെ വാർത്താഫോട്ടോഗ്രാഫർമാർ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. വ്യത്യസ്തമായ ചിത്രങ്ങൾക്കേ ശ്രദ്ധ നേടാൻ കഴിയൂ. ന്യൂസ്ഫോട്ടോഗ്രാഫർമാർ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവരായിരിക്കണം .അവർ എന്നും സ്വയം നവീകരിച്ചു കൊണ്ടിരിക്കണമെന്നും ജി.ബിനുലാൽ പറഞ്ഞു.
ഡി പ്രദീപ്കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചിത്രം ചരിത്രം ' പരമ്പരയുടെ അഞ്ചാം ഭാഗത്തിന്റെ ശബ്ദ ലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്.https://youtu.be/FnklEapN_JI
No comments:
Post a Comment