മാതൃഭൂമിയിൽ ഒരേസമയം ജോലിയിൽ പ്രവേശിച്ച മൂന്ന് പേർ കാലങ്ങൾക്ക് ശേഷം ഒരുമിച്ച് ചേർന്ന ഒരു ക്ലബ് ഹൗസ് അദ്ധ്യായമായിരുന്നു 2022 നവംബർ 12ന് മീഡിയ റൂമിൽ നടന്ന 'ചിത്രം ചരിത്രം' പരമ്പരയുടെ ആറാം ഭാഗം.
മലയാളികളായ, അറിയപ്പെടുന്ന ന്യൂസ് ഫോട്ടോഗ്രാഫർമാർ അനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടിയിലേക്ക് ഇത്തവണ അതിഥികളായി എത്തിയത് 'ദ ഹിന്ദു' ഫോട്ടോ എഡിറ്ററായിരുന്ന ഷാജു ജോൺ, മാതൃഭൂമി സീനിയർ ചീഫ് ഫോട്ടോഗ്രാഫർ കെ.കെ സന്തോഷ് എന്നിവരായിരുന്നു. ഒപ്പം, പരിപാടിയുടെ സഹ അവതാരകനായ മുൻ മാതൃഭൂമി ഫോട്ടോഗ്രാഫർ ബി.ചന്ദ്രകുമാർ. ഒരുമിച്ച് മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ച മൂന്നുപേരും വർഷങ്ങൾക്കുശേഷം ഒത്തുകൂടുന്നത് ക്ലബ് ഹൗസിലാണ് .
കെ.കെ സന്തോഷിന്റെ അച്ഛൻ കിളിയൻകണ്ടി ഗംഗാധരൻ കോഴിക്കോട് അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ആയിരുന്നു. വീട്ടിൽ ക്യാമറയുണ്ടായിരുന്നു,അച്ഛന്. സ്റ്റുഡിയോയും.രാവിലെ 9 മണിക്ക് സ്റ്റുഡിയോ തുറക്കാൻ പോകുന്നത് മുതൽ അടയ്ക്കും വരെ അവിടെയാണ്. 94ൽ മാതൃഭൂമിയിലെത്തി.
വാർത്താചിത്രം എന്താണെന്ന് പഠിപ്പിച്ചത് മാതൃഭൂമിയിലെ ന്യൂസ് ഫോട്ടോഗ്രാഫർ വിഎസ്. ഷൈനാണ്. മാതൃഭൂമിയിൽ 'സാർ' വിളിയില്ല, എംഡി, ന്യൂസ് എഡിറ്റർ എന്നിവരെ മാത്രമെ 'സാർ' വിളിക്കൂ.അല്ലാത്തവരെല്ലാം ഏട്ടന്മാരാണ്. ന്യൂസ് എഡിറ്റർ ഓഫിസിലെ പ്യൂണിനെ 'അയ്യപ്പേട്ടാ' എന്നാണ് വിളിക്കുക.
വീടിന്റെ അന്തരീക്ഷം ഓഫീസിലും. ജോലി രസകരമായിരുന്നു. രാത്രി 12 മണിക്ക് ഫസ്റ്റ് എഡിഷൻ പത്രം വായിച്ചു കഴിഞ്ഞാണ് വീട്ടിൽ പോവുക.തൃശ്ശൂരിൽ നാഷണൽ യൂത്ത് ഫുട്ബോൾ നടന്നപ്പോൾ രണ്ടുമൂന്ന് ആക്ഷൻ ചിത്രങ്ങൾ കിട്ടിയത് സ്പോർട്സ് മേഖലയിൽ വഴിത്തിരിവായി.പാക്കിസ്ഥാനിൽ നടന്ന സാഫ് ഗെയിംസ്, ഡൽഹിയിലെ കോമൺവെൽത്ത് ഗെയിംസ്, സന്തോഷ് ട്രോഫി മത്സരങ്ങൾ നിരവധി ദേശീയ മത്സരങ്ങൾ ചെയ്യാൻ കഴിഞ്ഞു.ബാംഗ്ലൂരിൽ 1997ൽ നാഷണൽ ഗെയിംസ് നടക്കുന്നസമയം.
ഇ-മെയിൽ വരും മുൻപ് മോഡം ടു മോഡം സംവിധാനത്തിലാണ് ഫോട്ടോ അയക്കുക.ഡിജിറ്റൽ ക്യാമറയിൽ ഫോട്ടോ എടുക്കാമെങ്കിലും അയക്കാൻ പ്രയാസമാണ്.ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊന്നിലേക്ക് വേണം അയക്കാൻ.അതിന് കോഴിക്കോട് മാതൃഭൂമിയിൽ നിന്ന് ഒരു എൻജിനീയർ കൂടെയുണ്ടായിരുന്നു. അയക്കാനുള്ളചിത്രങ്ങൾ നൽകിക്കഴിഞ്ഞുചായ കുടിക്കാൻ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ലിഫ്റ്റിൽ കയറി. ഏഴാം നിലയിൽ വന്നു നിന്ന ലിഫ്റ്റ് അനങ്ങുന്നില്ല. ദേഹം ഐസ് പോലെ മരവിച്ചു. കാളിങ് ബെൽ കണ്ടെത്തി, ലിഫ്റ്റ് ഓപ്പറേറ്റർക്ക് ഇരിക്കാനുള്ള സ്റ്റൂളിൽ ഇരുന്ന് ഇടവിട്ട് കോളിംഗ് ബെൽ അടിച്ചു തുടങ്ങി. മരിക്കുകയില്ലെന്നു സ്വയം ബോധ്യപ്പെടുത്തി, ലിഫ്റ്റ് തുറക്കാൻ കാത്തിരുന്നത്‌ഒന്നര - രണ്ടു മണിക്കൂർ. യാദൃച്ഛികമായി മാതൃഭൂമിയുടെ ബാംഗ്ലൂർ ലേഖകൻ വിനോദ് ഹൈ പോയിൻറ് ബിൽഡിങ്ങിൽ രാത്രി ലൈറ്റ് കണ്ട് സംഭവം അന്വേഷിക്കാൻ എത്തി. ലിഫ്റ്റ് കേടാണെന്നറിഞ്ഞു. അത് ഇടയ്ക്ക് കേടാവാറുണ്ട് പോലും. ആരോ കുടുങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കി മുകളിലെത്തിയപ്പോൾ കേട്ടു, കാളിങ് ബെൽ. സന്തോഷ് ചായകുടിക്കാൻ പോയിട്ട് തിരികെ എത്തിയിട്ടില്ലെന്ന് അറിഞ്ഞ വിനോദ് സെക്യൂരിറ്റിക്കാരെ കൊണ്ടുവന്നു. അങ്ങനെ രക്ഷപ്പെട്ടു.
സത്യസായി ബാബ മരിച്ചപ്പോൾ ഉണ്ടായ അനുഭവം സന്തോഷ് പറഞ്ഞു. മരണവിവരമറിഞ്ഞു പൊട്ടിക്കരയുന്ന നിരവധി പേർ. ഒരാൾ തെന്നിന്ത്യയിലെ പ്രശസ്ത ഗായിക പി. സുശീല. പിന്നെ, അമിതാഹ്ലാദം പ്രകടിപ്പിക്കുകയോ ദുഃഖിക്കുകയോ ചെയ്തു കണ്ടിട്ടില്ലാത്ത സച്ചിൻ ടെണ്ടുൽക്കർ . തോറ്റാലും ജയിച്ചാലും നൂറിന് ഔട്ട് ആയാലും സെഞ്ചുറി തന്നെ അടിച്ചാലും ഒക്കെ സച്ചിന്റെ മുഖഭാവം ഒരേ മട്ടിലാണ്. പക്ഷേ സായിബാബ മരിച്ച ദിവസം ഭാര്യ അഞ്ജലി യോടൊപ്പം വന്ന സച്ചിൻ വിതുമ്പുകയായിരുന്നു. സച്ചിനുണ്ടായ ടെന്നിസ് എൽബോ മാറ്റിക്കൊടുത്തത് സായിബാബായാണെന്ന് പൊതുവേ ഒരു സംസാരം ഉണ്ടായിരുന്നു. വിതുമ്പുന്ന സച്ചിൻറെ ചിത്രവും ആശ്വസിപ്പിക്കുന്ന അഞ്ജലിയുടെ ചിത്രവും കിട്ടി.
പരിപാടിയുടെ തുടക്കത്തിൽ പങ്കെടുത്തെങ്കിലും അമ്മ ശസ്ത്രക്രിയക്കായി ആശുപത്രിയിലായതിനാൽ, സന്തോഷിന് വിശദമായി സംസാരിക്കാനായില്ല.
ഫോട്ടോഗ്രാഫിയുടെ മൂന്ന് കാലഘട്ടങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞവരാണ് തന്റെ തലമുറയിൽപ്പെട്ട ന്യൂസ് ഫോട്ടോഗ്രാഫർമാർ എന്ന് പറഞ്ഞാണ് ഷാജു ജോൺ സംഭാഷണം ആരംഭിച്ചത്.
ബ്ലാക്ക് ആൻഡ് വൈറ്റിൽ തുടങ്ങി കളറിലേക്ക് മാറി ഇപ്പോൾ ഡിജിറ്റലായി നിൽക്കുന്നവർ.
മലകളും പുഴകളും നിറഞ്ഞ പ്രകൃതി രമണീയമായ കോഴിക്കോട് അതിർത്തിയിലുള്ള മരുതോങ്കര എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്നയാളാണ് താൻ. പ്രകൃതിയുമായി ഇഴുകി വളർന്നത് കലാ ജീവിതത്തിനു മുതൽക്കൂട്ട് ആയതായി തോന്നുന്നു .
ജീവിതത്തിൽ ആദ്യമായി ഒരു ബെല്ലോ ക്യാമറ കാണുന്നത് പത്താം വയസ്സിലാണ്. ക്ലിക്ക് 3 പോലുള്ള ക്യാമറ കോളേജിൽ സുഹൃത്തുക്കൾ വഴി കണ്ടു. ചിത്രകലയിൽ ചെറുപ്പം മുതൽ താത്പര്യം ആയിരുന്നതിനാൽ കോളജ് പഠനത്തിന് ശേഷം ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു . ഇക്കാലത്ത് കോഴിക്കോട് സുദർശൻ സ്റ്റുഡിയോയിലെ ബാലേട്ടന്റെ ഇലക്ട്രോ 35 മോഡല് ക്യാമറ വീട്ടിലേക്ക് തന്നു വിടും. അയൽവാസികളുടെ ചിത്രം എടുക്കുമ്പോൾ വാഷ് ചെയ്ത് പ്രിൻറ് എടുക്കാൻ ചെറിയ തുക തരും. അതുവച്ച് വീണ്ടും ഫിലിം വാങ്ങും. അങ്ങനെ പലതരം വെളിച്ചത്തിൽ ഫിലിമിൽ പരീക്ഷണങ്ങൾ നടത്തുമായിരുന്നു.
“എന്റെ അടുത്ത ഗുരുവായിരുന്ന, വലിയ ഭാവിയുണ്ട് എന്ന് എന്നോട് പറഞ്ഞ, പ്രശസ്ത കലാകാരനായ പോൾ കല്ലാനോടിനെ പരിചയപ്പെട്ടത് ഇതിനിടെയാണ്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കാലത്ത് കലയും അതിന്റെ ഫിലോസഫിയും പഠിക്കാൻ കഴിഞ്ഞു. ഫോട്ടോഗ്രഫി ഒരു പ്രൊഫഷൻ ആക്കാൻ അന്നൊന്നും ആലോചിച്ചിരുന്നില്ല. സിനിമയോടുള്ള ആഭിമുഖ്യം തുടങ്ങുന്നത് ഇക്കാലത്താണ്.
പെയിൻറിങ് ചെയ്യാറുള്ളത് കൊണ്ട് ലൈറ്റ് & ഷെയ്ഡിനെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു".
പെയിൻറിങ് ചെയ്യുമ്പോൾ ഓരോ പിഗ്മെന്റും എടുത്തുവച്ച് ക്രിയേറ്റ് ചെയ്യുകയാണ് . ലൈറ്റ് ആൻഡ് ഷേഡിലാണെങ്കിലും കളറിലോ ബ്ലാക്ക് ആൻഡ് വൈറ്റിലോ ആണെങ്കിലും ടോണൽ വേരിയേഷനുകൾ പെയിന്റിങ്ങിൽ എന്നതുപോലെ ഫോട്ടോഗ്രാഫിയിലും കൊണ്ടുവരാം എന്നു മനസ്സിലാക്കി. ഓരോ ഫ്രെയിമും എടുത്തു പഠിച്ചു. സാങ്കേതികമായി ഇത് എങ്ങനെ ആവിഷ്കരിക്കാം എന്ന് ചിന്തിച്ചു. രണ്ടിന്റെയും സൗന്ദര്യശാസ്ത്രം നോക്കിയാൽ ഫോട്ടോഗ്രാഫി പെയിന്റിങ്ങിനെ പിന്തുടരുന്നു എന്ന് മനസ്സിലാക്കാം. ഡാവിഞ്ചിയിൽ കൂടി വിൻസെന്റ് വാൻ ഗോഗ് തുടങ്ങിയവരുടെ
ഇംപ്രഷനിസം കടന്ന് ഇന്നുള്ള കോൺടെമ്പോററി രീതി വരെ എത്തി നില്ക്കുന്ന യാത്ര ഫോട്ടോഗ്രാഫിയിലും ആവിഷ്കൃതമാക്കാനായിട്ടുണ്ട്.
മണ്ണാർക്കാട് വെച്ച് ഒഡെസ്സ ഫിലിം സൊസൈറ്റിയുടെ പത്തു ദിവസത്തെ ഫിലിം ക്യാമ്പിൽ ക്ലാസിക് സിനിമകൾ കണ്ടതോടെ സിനിമയെ കൂടുതൽ പഠിക്കാൻ കമ്പം തോന്നി. ബിരുദ പഠനകാലത്ത് മാതൃഭൂമിയിൽ എം ടി സാറിനെ, സ്വന്തമായി എടുത്ത കുറെ ചിത്രങ്ങളുമായി കാണാൻ പോയി. ചെല്ലുമ്പോൾ അദ്ദേഹം തലയുയർത്തി ഒന്ന് നോക്കി. 'വരൂ' എന്ന് മാത്രം പറഞ്ഞു. ഒന്നും മിണ്ടുന്നില്ല. ചിത്രങ്ങൾ കൊടുത്തു. അതിൽ ഒന്നെടുത്ത് വെർട്ടിക്കൽ ആയും ഹൊറിസോണ്ടലായും മറ്റും പലതവണ നോക്കി. പ്രത്യേക രീതിയിൽ പ്രകാശം പതിക്കുന്ന ഒരു ചിത്രമായിരുന്നു. അത് മാതൃഭൂമിയുടെ കവർ ആക്കാനാണ് എം ടി ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ അസോസിയേറ്റ് ശത്രുഘനനെ വിളിച്ചുവരുത്തി ചിത്രം കൈമാറി. അത് വീക്ക്ലി കവർ ആയി പ്രസിദ്ധീകരിച്ചു.
സിനിമയോട് താല്പര്യമുണ്ടെന്ന് എം. ടിയെ അറിയിച്ചു. 'സിനിമ പഠിക്കാൻ പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പോകണം' അതിനായി . ഡയറക്ടർ ഷാജി എൻ കരുണിന് കത്ത് തരാമെന്നും പറഞ്ഞു. കത്തു കിട്ടി.
ഷാജി സാറിന്റെ പരിഗണന കിട്ടിയെങ്കിലും എൻട്രൻസിൽ വിജയിച്ചില്ല. മൂന്ന് വട്ടം ശ്രമം നടത്തി. കൂടെ പരീക്ഷ എഴുതിയവരിൽ ഒരാൾ റസൂൽ പൂക്കുട്ടിയായിരുന്നു. റസൂലുമായി ഇപ്പോഴും ബന്ധമുണ്ട്. മദ്രാസിൽ ക്യാമറാമാൻ മധു അമ്പാട്ടിന്റെ കൂടെയും പ്രവർത്തിച്ചു.
മദിരാശിയിൽ വലിയ ചെലവായിരുന്നു. വരുമാനം ഇല്ല. ഒരു ജോലി അത്യാവശ്യമായിരുന്നു.എം ടിയോട് ഇക്കാര്യം പറഞ്ഞു. ''സിനിമയും പത്ര പ്രവർത്തനവും ഒരുപോലെ ഡെഡിക്കേഷൻ വേണ്ടതാണ്. രണ്ടു തോണിയിൽ കാൽ വച്ച് പോകാനാവില്ല, ഒന്ന് തീരുമാനിക്കണം'' അദ്ദേഹം പറഞ്ഞു. ജോലി അത്യാവശ്യമാണെന്ന് അറിയിച്ചു. ഒന്നും മിണ്ടിയില്ല. അതിനിടെ മാതൃഭൂമിയിലേക്ക് അപേക്ഷിച്ചു. സെലക്ഷൻ കിട്ടി. പീരിയോഡിക്കൽസിൽ ആദ്യ ഫോട്ടോ ഗ്രാഫറായി ജോലിക്ക് കയറുന്നു. പിന്നീടൊരിക്കൽ സംഭാഷണ മധ്യേ പറഞ്ഞു, അദ്ദേഹത്തിൻ്റെ ബോസ് വീരേന്ദ്ര കുമാറിനോട് പറഞ്ഞതനുസരിച്ചാണ് മാതൃഭൂമിയിലേക്ക് അദ്ദേഹത്തിൻ്റെ ഫോട്ടോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന്. പീരിയോഡിക്കൽസിൽ എം ടിയോടൊപ്പം രണ്ടുവർഷം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ അനുഭവങ്ങൾ ഏറെയുണ്ട്.
എം ടി ക്ക് ജ്ഞാനപീഠം കിട്ടിയത് ആയിടെയാണ്. നാടായ കൂടല്ലൂരിൽ എന്നെയും കൊണ്ടു പോയി. നിരവധി ചിത്രങ്ങൾഎടുത്തു. മാതൃഭൂമിയുടെ എം ടി യെക്കുറിച്ചുള്ള സ്പെഷ്യൽ പതിപ്പിൽ അനേകം ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു.
'എന്റെ ഫോട്ടോഗ്രാഫർ' എന്നാണ് എം ടി എല്ലാവർക്കും പരിചയപ്പെടുത്തിയിരുന്നത്. ഇതേത്തുടർന്ന് മറ്റുചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ പുറത്ത് തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫറായി. വൈകാതെ മാതൃഭൂമി വിട്ട് വീണ്ടും മദിരാശിയിലേക്ക്, സിനിമാപഠനം തുടരുന്നതിന് വേണ്ടി. ഇതിനിടയിൽ ' ദി ഹിന്ദു' പത്രത്തിൽ ചേരുന്നു. പത്തുവർഷം 'ഹിന്ദു'വിൽ പ്രവർത്തിക്കാനായി.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചതുപ്പുകളിൽ ഒന്നായിരുന്ന പള്ളിക്കരണി (Pallikaranai Marsh)യിലെത്തുന്ന ദേശാടന പക്ഷികളെ ഫീച്ചർ ആവശ്യത്തിനായി പകർത്താൻ അവിടെ എത്തുമ്പോഴാണ് അസാധാരണമായ ഒരു കാഴ്ച കാണുന്നത്.
ചതുപ്പിന്റെ ഒരു ഭാഗത്ത് പൂർണ്ണമായും സ്വർഗീയ സാന്നിധ്യം പോലെ ആയിരക്കണക്കിന് പക്ഷിക്കൂട്ടങ്ങൾ. മറ്റൊരു ഭാഗത്ത് അഗ്നിയും പുകയും. ഒരേ പോയിൻ്റിൽ നിന്ന് രണ്ടു വശങ്ങളിലായി സ്വർഗ്ഗവും നരകവും കാണാവുന്ന ഒരവസ്ഥ. വെള്ളത്തിനു മുകളിൽ തീ കത്തുന്നതാണ് കണ്ടത്. അടുത്തെത്തിയപ്പോൾ മനസ്സിലായി, നഗര മാലിന്യം മലയായി രൂപപ്പെട്ടപ്പോൾ ഉയരം കുറയ്ക്കാൻ തീ കൊളുത്തിയതാണെന്ന്.
അതിന്റെ പുക നഗരം മുഴുവൻ വ്യാപിക്കുന്നു. പിന്നീട് ഈ വിഷയത്തിൽ കൂടുതൽ ഡോക്യൂമെന്റേഷൻ ചെയ്യാനാരംഭിച്ചു. എല്ലാ നഗരങ്ങളിലും നടക്കുന്ന കാര്യമാണിത്. മനുഷ്യൻ്റെ വിവരക്കേടിൻ്റെ ഉത്തമോദാഹരണമായ ഈ പ്രവൃത്തിയെ കഴിഞ്ഞ 25 വർഷമായി പിന്തുടരുന്നു. ഇതേ കുറിച്ച് ഒരു ഡോക്യൂമെന്ററി ഫിലിം മനസിലുണ്ട്.
നഗരങ്ങൾ വളരുമ്പോൾ നഗര പ്രാന്തങ്ങളിലുള്ള ജല സ്രോതസ്സുകൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പോകുന്നു. കച്ചവട താല്പര്യമുള്ള രാഷ്ട്രീയ സംഘങ്ങളുടെ ആധിപത്യമാണ് എല്ലായിടത്തും. ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഈയവസ്ഥ കൂടുതലായി കണ്ടു വരുന്നു. ചിത്രങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിച്ചതിനാൽ കോടതി നടപടിയെടുത്തു. അങ്ങനെ കുറെ ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞു. ഇത്തരം പ്രശ്നങ്ങളിൽ സാമൂഹിക പ്രതിബദ്ധത എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് എപ്പോഴും ചിന്തിച്ചിട്ടുള്ളത്. വാർത്താചിത്രങ്ങൾ എന്നതിലുപരി അറിയാവുന്ന കലാരൂപത്തിലൂടെ എന്ത് ചെയ്യാം എന്നതാണ് ചിന്ത. ഡെയ്‌ലി ന്യൂസ്ഫോട്ടോ എന്ന ആശയത്തിനേക്കാൾ പ്രകൃതിയും മനുഷ്യനും - അതിനുള്ളിലുള്ള സങ്കീർണതകൾ എന്ന വിഷയത്തിൽ ചിത്ര പരമ്പര ചെയ്ത് അതിലൂടെ ഒരു - മാസ്സ് കമ്മ്യൂണിക്കേഷൻ സാധ്യമാക്കുക. അങ്ങനെ സംവേദിക്കാനാണ് കൂടുതൽ ശ്രമിച്ചിട്ടുള്ളത്.
അതിനായി എന്ത് ചെയ്യാനാകും എന്ന ചിന്ത വളർന്നപ്പോഴാണ് 2008 ൽ 'ഹിന്ദു'വിൽ നിന്ന് രാജിവെക്കുന്നത്. അതിന് മുൻപുതന്നെ ഐക്യരാഷ്ട്രസഭ വികസന സമിതിയായ യുഎൻഡിപിക്ക് (UNDP) വേണ്ടി ചിത്രങ്ങൾ എടുത്തു കൊടുത്തിരുന്നു. 'ഹിന്ദു'വിൽ അന്ന് ജോലിയായിരുന്നതുകൊണ്ട് അന്നത്തെ എഡിറ്റർ എൻ. റാമിന്റ അനുമതിയോടെയാണ് യു. എൻ. ഡി. പിക്ക് വേണ്ടി പ്രവർത്തിച്ചത്. ഹിന്ദുവിൽ റിപ്പോർട്ടർ ആയിരുന്ന പ്രമോദ് കുമാർ പിന്നീട് യു എൻ ഡി പി യിൽ ജോലിക്ക് ചേർന്നപ്പോൾ ഡോക്യുമെൻ്റേഷന് വളരെയധികം അവസരങ്ങൾ തന്നു .
ക്രീയേറ്റീവ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ നല്ല പ്രോത്സാഹനം തന്ന വ്യക്തിയാണദ്ദേഹം.
ഇന്ത്യയിൽ എയ്ഡ്സ് ഉണ്ട് എന്ന് തിരിച്ചറിയുന്നകാലമായിരുന്നു അത്.യു.എൻ.ഡി.പി എന്നെ ഒരു പ്രോജക്റ്റിലേക്ക് നിയോഗിച്ചു. ശ്രീലങ്കയിലൊക്കെ പോയിട്ടാണ് അക്കാലത്ത് ചിത്രങ്ങൾ പകർത്തിയത്.
എയ്ഡ്സ് രോഗികളുമായി ചിത്രങ്ങൾ പകർത്താൻ നിരന്തരം ഇടപെട്ടിരുന്നു.
എയ്ഡ്‌സ് രോഗികളുടെ മുഖം ഷാഡോ പോലെ മാത്രമേ കാണിക്കാൻ സാധിക്കുമായിരുന്നുള്ളൂ.
ഒരിക്കലും അവരെ എന്റെ ഒരു സബ്ജക്ട് മാത്രമായി കണ്ടിരുന്നില്ല. കൂടുതൽ എംപതിയോടെ( empathy) അടുത്തിടപെട്ടു.വനിതാ സംഘങ്ങൾക്ക് വേണ്ടി വോളണ്ടറി സർവീസ് പോലെ പ്രതിഫലം വാങ്ങാതെ സഹായം ചെയ്തു കൊടുത്തു. ചെയ്യാത്ത കുറ്റങ്ങൾ മൂലം ദുരിതം പേറുന്നത് വളരെ സങ്കടപ്പെടുത്തുന്ന അവസ്ഥയായിട്ടാ യിരുന്നു എനിക്ക് തോന്നിയിരുന്നത്. ഇന്ത്യയിലെയും വിദേശത്തെയും പല സംഘടനകളുമായി ഇടപെട്ടിരുന്നു. എയ്ഡ്സ് സംബന്ധമായി ഇന്ത്യയിൽ ഏറ്റവംകൂടുതൽ ചിത്രങ്ങൾ എടുക്കാൻ എനിക്കാണ് അവസരം ലഭിച്ചിട്ടുള്ളത്.
' ഹിന്ദു'വിട്ടതിന് ശേഷം എന്റെ വർക്കിന്റെ സ്വഭാവം തിരിച്ചറിഞ്ഞതു കൊണ്ട്
യൂണിസെഫും യു എൻ ഡി പി യും അക്ഷരാർത്ഥത്തിൽ പ്രോജക്ടുകൾ തന്ന് എന്നെ സഹായിക്കുകയാണ് ചെയ്തത്.നിരവധി ഡോക്യുമെൻററികൾ അവർക്ക് വേണ്ടി ചെയ്തു കൊടുത്തു.
എയ്ഡ്സിനെ കുറിച്ചുള്ള ഭീകര ചിത്രങ്ങളാണ് അതുവരെ പുറത്തുവന്നിരുന്നത്. എന്നാൽ, എല്ലുന്തി കണ്ണുതുറിച്ച ഒരു രോഗിയെ പോലും അവരിൽ ഞാൻ കണ്ടിരുന്നില്ല. ഇക്കാര്യം ഞാൻ അവരുമായി സംസാരിച്ചു. 'നിങ്ങളെല്ലാം എന്നെപോലെ തന്നെ സാധാരണ വ്യക്തികൾ ആണ് എന്തുകൊണ്ട് ഈ റിയൽ ചിത്രങ്ങൾ ലോകത്തിനു മുൻപിൽ കാണിച്ചുകൂടാ' എന്ന ചോദ്യത്തിലൂടെ അവരെ കാര്യങ്ങൾ ബോ ധ്യപ്പെടുത്താനായി. എൻ്റെ ആശയം അവർക്ക് ബോധ്യമായി.
സമ്മതം അവർ തന്നെ തന്നു. കാരണം 'കൺസൻ്റ്' എന്നത് വളരെ അത്യാവശ്യമാണ്, ഈ മേഖലയിൽ . അങ്ങനെ ഷാഡോ ചിത്രങ്ങളിൽ നിന്ന് അവരെ മോചിപ്പിച്ചു.ഇന്ത്യ മുഴുവൻ അതിനായി യാത്ര ചെയ്യണമായിരുന്നു. ആദ്യവട്ടം 'ഹിന്ദു'വിൽ നിന്ന് രാജിവച്ച ശേഷം ചുരുങ്ങിയ കാലം അമേരിക്കയിലേക്ക് പോകാൻ ഇടയായിരുന്നു. അവിടെ നിന്ന് ഏറ്റവും നൂതനമായ കുറെ ക്യാമറകൾ വാങ്ങിവന്നിരുന്നു. അമേരിക്കയിൽ ജോലി ചെയ്തപ്പോൾ കിട്ടിയ പ്രതിഫലം സ്വരൂപിച്ച് വാങ്ങിയതാണ്. ഇന്ത്യയിൽ അതുവരെ വന്നിട്ടില്ലാത്ത തരം ക്യാമറകളും ലെൻസുകളും ഉണ്ടായിരുന്നു. ഇരുട്ടത്ത് പോലും പടം എടുക്കാൻ പറ്റുന്നവ. നിലാവിന്റെ വെളിച്ചത്തിൽ പോലും പടം എടുക്കാവുന്ന തരം ഡിജിറ്റൽ ടെക്നോളജിയിലേക്ക് ഫോട്ടോഗ്രാഫി അക്കാലത്ത് വളർന്നിരുന്നു. നിക്കോൺ ഇറക്കിയ ഡി ത്രി( D3) സീരീസ് ക്യാമറ, നിക്കോണിന്റെ അക്കാലത്തെ ലാൻഡ്മാർക്ക് ക്യാമറയായിരുന്നു അത്. അതാണ് അന്ന് വാങ്ങിയിരുന്ന ഒരെണ്ണം. ഇതു വെച്ചാണ് യാത്ര പ്ലാൻ ചെയ്തത്. എന്നാൽ യാത്രക്ക്
വലിയ ചെലവുണ്ട്. വഹിക്കാൻ ആരെങ്കിലും വേണം.
ബിൽഗേറ്റ്സ് ഫൗണ്ടേഷൻ സഹായിക്കാൻ മുന്നോട്ടുവന്നത് ഈയൊരു സാഹചര്യത്തിലാണ്. അവർക്കറിയുമായിരുന്നില്ല, ഷാജു ജോണിന്റെ പ്രവർത്തനം ഏതു രീതിയിലായിരിക്കും എന്ന്. എങ്കിലും അവർ ചെലവ് വഹിക്കാം എന്നേറ്റു. ഫീസ് വേണ്ടെന്നു പറഞ്ഞു ഷാജു. സൗജന്യമായി ഒരു വർഷത്തോളം ഇന്ത്യ മുഴുവൻ കനത്ത ചൂടെല്ലാം സഹിച്ച്
യാത്ര ചെയ്തു. ഇടയ്ക്ക് വർക്ക് കാണണമെന്ന് അവർ ആവശ്യപ്പെട്ടു. ചിത്രങ്ങൾ കണ്ടപ്പോഴാണ് അവർക്ക് അതിന്റെ സാധ്യത പൂർണമായും ബോധ്യപ്പെട്ടത്. അടുത്ത ദിവസം തന്നെ ഒരു ഫോട്ടോ എക്സിബിഷൻ നടത്താൻ എന്റെ അക്കൗണ്ടിലേക്ക് എട്ട് ലക്ഷത്തോളം രൂപയാണ് അവർ ട്രാൻസ്ഫർ ചെയ്തത്. (വിദേശ ഏജൻസികൾ സ്റ്റാർ ഹോട്ടലുകൾ മാത്രമേ എക്സിബിഷൻ പോലുള്ള ആവശ്യങ്ങൾക്ക് തിരഞ്ഞെടുക്കൂ അതിനാൽ വലിയ തുക അതിനായി നീക്കി വെക്കും). അതുവരെ എടുത്ത ചിത്രങ്ങൾ ഉടൻ പ്രദർശിപ്പിക്കണമെന്ന് നിർബന്ധിച്ചു. 'ചിത്രങ്ങളുടെ നിലവാരം ഇത്രയും പ്രതീക്ഷിച്ചില്ല' എന്നവർ അറിയിച്ചു. വർക്ക് തീരട്ടെ എന്ന് പറഞ്ഞെങ്കിലും നിർബന്ധിക്കുകയായിരുന്നു. പിന്നീട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കൂടി കവർ ചെയ്ത ശേഷം ഈ ചിത്രങ്ങൾ വലിയ കോഫി ടേബിൾ ബുക്കുകൾ ആക്കി പ്രസിദ്ധീകരിച്ചു . ഡൽഹിയിൽ വച്ചാണ് പ്രകാശനം ചെയ്തത്. ഹിന്ദുസ്ഥാൻ ടൈംസ് അവരുടെ ഡൽഹി എഡിഷനിൽ രണ്ടുപേജ് ഫീച്ചർ ചെയ്തു, ബുക്കിനെ കുറിച്ച്. ഒരൊറ്റ ചിത്രം ആയിരം വാക്കുകൾക്കു പകരമാകുന്നു എന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്, ഷാജു പറയുന്നു. ഇന്ത്യ മുഴുവൻചിത്രങ്ങളുടെ പ്രദർശനം നടത്താൻ പ്ലാൻ ചെയ്തിരുന്നു. പിന്നീട് പത്രത്തിൽ വീണ്ടും പ്രസിദ്ധീകരിച്ചുവന്നതിനാൽ പദ്ധതി നടക്കാതെ പോയി. പ്രകൃതിയുടെ അവസ്ഥ അറിയിക്കാൻ പര്യാപ്തമായ കെ കെ സന്തോഷിന്റെ ഒരു ചിത്രം ഷാജു ഓർത്തെടുത്തു.
കോഴിക്കോട് റോഡ് വികസനത്തിനായി മരം വെട്ടിമാറ്റുന്ന മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത്. മരത്തിലുള്ള പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങൾ നിലത്തുവീണു കിടക്കുന്ന ചിത്രം മനസ്സിൽ മായാതെ നിൽക്കും. ഇമേജുകളിലൂടെ ജനമനസ്സിലേക്ക് എത്തുന്ന പി. മുസ്തഫയുടെ ചിത്രങ്ങളും ശ്രദ്ധേയമാണെന്ന് എടുത്തു പറഞ്ഞു. മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ മധുരാജ് ആണ് അടുത്ത കാലത്ത് ഏറ്റവുമധികം സാമൂഹിക മാനുഷിക വിഷയങ്ങളിൽ ചിത്രങ്ങളുമായി ഇട പെട്ടിട്ടുള്ളത്.
അദ്ദേഹമാണ് മലയാളത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രഫർ എന്നും ഷാജു പറഞ്ഞു.
രണ്ടാം വട്ടം ഹിന്ദുവിലെത്തിയപ്പോൾ ഡെപ്യൂട്ടി എഡിറ്ററുടെ പോസ്റ്റ് ചോദിച്ചു വാങ്ങുകയായിരുന്നു. ഫോട്ടോ എഡിറ്റ് ചെയ്യുക എന്നതല്ല ഷൂട്ടിംഗ് ആണ് സ്ട്രെങ്ത് എന്നാണ് വിശ്വാസം. ആ പദവിയിൽ ധാരാളം യാത്ര ചെയ്യാനും കഴിഞ്ഞു . എഡിറ്റർ മുകുന്ദ് എല്ലാ സ്വാതന്ത്ര്യവും തന്നിരുന്നു.
2018ലെ വലിയ മഴ, വലിയ ദുരന്തങ്ങളുടെ സൂചനയാണ് എന്ന് തോന്നിപ്പിച്ചു. കേരളത്തിൽ ഒരിക്കലും പതിവില്ലാത്ത കനത്ത മഴ ദുരന്തം വിതയ്ക്കുമെന്ന് ഞാൻ എഡിറ്റർ മുകുന്ദ് പത്മനാഭനെ ധരിപ്പിച്ചു. ഒരു ബോധവത്കരണ ചിത്രം ചെയ്യണം എന്നും അദ്ദേഹത്തോട് പറഞ്ഞു,സമ്മതം കിട്ടുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അണക്കെട്ടുകൾ എല്ലാം ഒരുമിച്ച് തുറന്നു വിടുന്നു. കേരളം അതുവരെ കാണാത്ത പ്രളയ ദുരന്തങ്ങൾക്ക് സാക്ഷിയാകുന്നു.
ഫോട്ടോ എഡിറ്റർ അവധിയിലായിരുന്നതിനാൽ പത്രത്തിലെ എഡിറ്റിങ് ഉത്തരവാദിത്വം എന്നിലായിരുന്നു. ആക്കാരണത്താൽ ഉടൻ പോകാൻ കഴിഞ്ഞില്ല. ഇതിനെപ്പറ്റിയുള്ള ഒരു ചെറിയ ഡോക്യുമെന്ററി 2019 ലാണ് റിലീസ് ചെയ്തത്. ഒരു മണിക്കൂറിലേറെ കാണിക്കാവുന്ന ചിത്രം ആയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ എഡിറ്ററുടെ നിർദ്ദേശ പ്രകാരം 20 മിനിറ്റിലേക്ക് ഒതുക്കേണ്ടതായി വന്നു.
കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വൂണ്ടഡ് ഹിൽസ് (Wounded Hills) എന്ന പേരിലാണ് ഡോക്യുമെൻററി ചെയ്തത്. ഇത് ഹിന്ദു വിൻ്റെ യൂട്യൂബ് ചനലിൽ ഉണ്ട്.
കുട്ടിക്കാലം മുതൽ പ്രകൃതിയെ ആഴത്തിൽ നിരീക്ഷിക്കാറുണ്ട്. പക്ഷികളുടെ ചലനങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കും. പി. മുസ്തഫ,കെ ജയറാം, എം.എ നസീർ തുടങ്ങിയവരെല്ലാം പ്രകൃതിയുടെ ചലനങ്ങൾ ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫർമാരാണ്. ഇതിനു വേണ്ടത് സഹാനുഭൂതി നിറഞ്ഞ ഒരു മനസ്സാണ്. ഈ കലാകാരന്മാർക്ക് അത് വേണ്ടതിലധികം ഉള്ളതിനാൽ അവരുടെ ചിത്രങ്ങൾ കൂടുതൽ സംവേദനക്ഷമമാകുന്നു.
ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ അടങ്ങിയിരിക്കാനാവില്ല, അതാണ് പ്രകൃതം. മനസ്സിലുള്ള ഡോക്യുമെൻ്ററികളും സിനിമയും ചെയ്യാൻ ജോലി വിടുന്നു എന്ന് സഹപ്രവർത്തകരെ അറിയിച്ചു. കോവിഡ് കാലത്ത് ജോലി വിടരുതെന്ന് പലരും ഉപദേശിച്ചിരുന്നു. പക്ഷെ വിടാൻ തന്നെ തീരുമാനിച്ചു, അതിൻ്റെ പ്രത്യാഘാതങ്ങൾ അറിഞ്ഞുകൊണ്ടു തന്നെ. കാലഘട്ടത്തിന് വേണ്ടുന്ന ഇത്തരം വർക്കുകൾ സമയത്ത് ചെയ്യാൻ ഉൾപ്രേരണ യുണ്ട്. അനേകം പ്രൊഫഷണലുകൾ ഒരുമിച്ചു ചെയ്യേണ്ട വർക് സാമ്പത്തികപ്രശ്നങ്ങൾ മൂലം വൈകുന്നുണ്ടെങ്കിലും തീർക്കാൻ ശ്രമിക്കുകയാണ്.
പശ്ചിമഘട്ട മലനിരകളെ പറ്റിയു ള്ളതാണ് ഇപ്പോൾ ചെയ്യുന്ന പ്രോജക്ട്. 50 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. സ്പോൺസർ ചെയ്യാൻ ആരും മുന്നോട്ടു വന്നിട്ടില്ലാത്തതിനാൽ പ്രോജക്ട് ഇഴയുകയാണ്. സഹാനുഭൂതിയോടെ (empathy) വസ്തുതകളെ സമീപിക്കുമ്പോൾ സാമ്പത്തിക നഷ്ടം വരുന്നത് സ്വാഭാവികമാണെന്ന് ഷാജു പറയുന്നു. നമുക്കുചുറ്റുമുള്ള മനുഷ്യരുടെ വിഷയങ്ങൾ ചിത്രീകരിക്കുമ്പോൾ സാമൂഹിക പ്രതിബദ്ധതയാണ് മുന്നോട്ടു നയിക്കുന്നത്. ചൂഷകരും ചൂഷണം ചെയ്യപ്പെടുന്നവരുമായ നിരവധി പേരുമായി ഇടപെടേണ്ടി വരാറുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂഷണം അനുഭവിക്കുന്നത് പാവപ്പെട്ട കർഷകരാണ് എന്ന് തോന്നിയിട്ടുണ്ട്. ഇപ്പൊൾ പ്രകൃതിയും അവർക്ക് എതിരാണ്, ലോകത്തിന് അന്നം തരുന്ന അവരെ ഉപേക്ഷിച്ചാൽ അതിൻ്റെ ആപത്ത് ഉടൻ നമ്മൾ അറിയും. പശ്ചിമഘട്ടത്തെക്കുറിച്ച് പറയുമ്പോൾ കർഷകരെ യഥാർത്ഥ ചിത്രത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിനാണ് ശ്രമിക്കുന്നത്. എന്നാൽ ഡോക്യുമെൻററി ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ എല്ലാ കർഷകരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. ഞങ്ങളെ ദ്രോഹിക്കാനാണോ എന്ന്. പരിസ്ഥിതി വാദികളെ അവർക്ക് പുച്ഛമാണ്. അത് ശരിയായ ഒരു സമീപനം ഇല്ലാത്തത് കൊണ്ടുകൂടിയാണ്. സാധാരണ കർഷകരെ ഒരു ചൂഷിത സമൂഹം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയക്കാർ മാത്രമല്ല പലതരം മാഫിയ സംഘങ്ങൾ ഇതിനു പിന്നിലുണ്ട്.
വാർത്താ ചാനലുകൾ ചർച്ച ചെയ്യുന്നത് ഗൗരവമുള്ള ഇത്തരം കാര്യങ്ങളെ പറ്റിയല്ല. അർത്ഥമില്ലാത്ത, സാധാരണ മനുഷ്യന് പ്രസക്തി ഇല്ലാത്ത കാര്യങ്ങൾ പ്രമുഖ ചാനലുകൾ പോലും വിഷയമാക്കുന്നു. എങ്കിലും ചില നല്ല ചാനലുകൾ അഥവാ മാധ്യമങ്ങളാണ് എക്കാലത്തും സാധാരണ മനുഷ്യന് വേണ്ടിയും ശബ്ദിക്കാൻ തയാറാവുന്നത്.
മനുഷ്യന്റെ യഥാർത്ഥ അവസ്ഥ കാണിക്കുന്ന ശക്തമായ ചിത്രീകരണങ്ങൾ ( strong visual communication) ഉണ്ടാകേണ്ടതാണ് എന്ന തോന്നലിൽ നിന്നാണ് പുതിയ പ്രോജക്ടുകൾ ചെയ്യുന്നത്. ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുമ്പോൾ സാമ്പത്തിക നഷ്ടം ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. എന്തെങ്കിലുമൊക്കെ സമൂഹത്തിന് സംഭാവന ചെയ്തിട്ടു പോകുമ്പോഴാണ് നാളെ ആളുകൾ നമ്മളെ സ്മരിക്കുക. വിക്ടർ ജോർജിന്റെ പേരിലുള്ള അവാർഡ്. കേൾക്കുന്നതിൽ സന്തോഷം ഉണ്ട് അത്തരം ഒരു അവാർഡ് നേടിയെടുത്ത വ്യക്തിയാണ് കെ. കെ സന്തോഷ്.
വിക്ടറിനെ ആദ്യമായി കണ്ട സന്ദർഭം ഷാജു വിശേഷിപ്പിച്ചത്, 'മാജിക്കൽ മൊമെന്റ്' എന്നാണ്.
ന്യൂസ് ഫോട്ടോഗ്രാഫർ എന്ന പേരിൽ അക്കാലത്ത് ആദ്യമായി കേട്ടറിഞ്ഞ വ്യക്തികളിൽ ഒരളാണ് വിക്ടർ.
കോളജ് വിദ്യാർത്ഥി യായിരിക്കെ ഒരിക്കൽ കോട്ടയത്ത് പോയപ്പോൾ മനോരമയിൽ ചെന്നു. വിക്ടറിനെ കാണുകയായിരുന്നു ഏക ലക്ഷ്യം. മതിലിനു പുറത്തുനിന്ന് അവിടെ കണ്ട ആളോട് വിക്ടർ ജോർജിനെ ഒന്ന് കാണണം എന്ന് വിളിച്ചു ചോദിക്കുന്നു. 'ഞാൻ തന്നെയാണ് വിക്ടർ ജോർജ് ' എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം അടുത്തുവന്നു. അതുവരെ നേരിട്ട് കണ്ടിരുന്നില്ല. ചിത്രങ്ങൾ ഒത്തിരി കണ്ടിട്ടുണ്ട് നേരിൽ കാണണം എന്ന് തോന്നി വന്നതാണ് എന്നറിയിച്ചു . വളരെ സൗമ്യമായി എന്നോട് സംസാരിച്ചു, കുറഞ്ഞ സമയം പരിചയപ്പെട്ട ആ വ്യക്തി ഉള്ളിലേക്ക് പകർന്ന ഒരു പവർ അവാച്യമാണ് എന്നോർക്കുന്നു.
വിക്ടറിന്റെ ചിത്രങ്ങളിൽ എമ്പതി ഉണ്ടായിരുന്നു. മഴയുടെ പിന്നാലെ, പ്രകൃതിയുടെ ചലനങ്ങളുടെ പിന്നാലെ പോയതാണ് ആ ജീവൻ നഷ്ടമാക്കിയത്. പക്ഷേ കുറഞ്ഞ കാലം കൊണ്ട് വരച്ച് തീർത്തുപോയ ചിത്രങ്ങൾ കാലത്തിന്റെ അവശേഷിപ്പുകൾ തന്നെയായിരുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചതുപ്പായ പള്ളിക്കരണിയെ കുറിച്ച് ഫിലിം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. തുടർച്ചയായി ആ ഒരു വിഷയം ഫോളോ ചെയ്യുന്നതുകൊണ്ട് വലിയ സാധ്യതകൾ കാണുന്നു. 20 വർഷത്തെ ചിത്രങ്ങൾ കയ്യിലുണ്ട് 20 വർഷം മുൻപ് ചതുപ്പായി കണ്ട സ്ഥലം നഗരമായി മാറിക്കഴിഞ്ഞു.
കാപട്യം കാണിക്കുന്നവരോട് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. എംടി സാർ ആളുകളെ നോക്കുന്ന ഒരു നോട്ടം ഉണ്ട് അത് ഒരുതരം കംപ്ലീറ്റ് സ്കാനിങ് ആണ്. അടിമുടി ശ്രദ്ധിക്കുന്ന രീതി. ഒരൊറ്റ നോട്ടം കൊണ്ട് മുൻപിൽ വരുന്നയാളെ സ്കാൻ ചെയ്യാൻ പറ്റും, അദ്ദേഹത്തിന്. നല്ല റിസൾട്ട് ആണെന്നുറപ്പുണ്ടെങ്കിൽ മാത്രമേ അടുപ്പിക്കൂ. രാഷ്ട്രീയക്കാരെല്ലാം മോശക്കാരല്ല. ഹൃദയത്തോട് ചേർത്തു നിർത്താവുന്ന നിരവധി നല്ല വ്യക്തിത്വങ്ങൾ അവിടെയുമുണ്ട്. ക്യാമറ തല്ലി പൊളിക്കുന്നത് രാഷ്ട്രീയക്കാരല്ല, ഗുണ്ടകളാണ്. എല്ലാ പാർട്ടികളിലും അത്തരം ഗുണ്ടകൾ ഉണ്ട്. മീഡിയയെ അകറ്റി നിർത്തുന്നവർ ഭീരുക്കളാണ്.
വയനാട്ടിൽ ഒരിക്കൽ ചിത്രീകരണത്തിന് പോയപ്പോൾ ഭീഷണിയുമായി ചില മാഫിയകൂട്ടങ്ങൾ അടുത്തുവന്നു. നിർഭയമായി അത്തരക്കാരോട് ഇടപെടുകയാണ് ഉണ്ടായത്. അതോടെ അവർ സ്ഥലം വിട്ടു.
എയ്ഡ്സ് റിപ്പോർട്ടിങ്ങിന്റെ ഭാഗമായി കൽക്കട്ടയിലെ സോണാഗച്ചിയിലും മുംബൈയിലെ റെഡ് സ്ട്രീറ്റിലും ക്യാമറയുമായി പോയിട്ടുണ്ട്. ഇവിടെയെല്ലാം ക്യാമറ തകർക്കാൻ ശ്രമിക്കുന്നത് സാധാരണയാണ്. ഇവിടെയെല്ലാം തന്ത്ര പരമായി ഇടപെട്ട് അവരുടെ അനുവാദത്തിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. എല്ലായിടത്തും സബ്ജക്റ്റുമായി ഡീൽ ചെയ്യുന്നതിന് ഒരു രീതിയുണ്ട്. അക്കാര്യത്തിൽ താനൊരു മാസ്റ്ററാണ് എന്ന് ഷാജു അവകാശപ്പെടുന്നു. സാഹചര്യത്തിനനുസരിച്ച് അവരെ മനസ്സിലാക്കി ഇടപെടണം. എയ്ഡ്സ് ബാധിച്ച ഒരു ഡോക്ടർ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ആദ്യ ഫോട്ടോ ഷൂട്ടിന് അനുമതി തന്ന കാര്യം ഷാജു ഓർത്തു പറഞ്ഞു.
പശ്ചിമഘട്ട മലനിരകളെ കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും വ്യത്യസ്തമായ ഡോക്യുമെൻററികൾ ചെയ്യുന്നുണ്ട്. ഇംഗ്ലീഷിലുള്ളതിൽ ഗുജറാത്ത് വരെ നീണ്ടുപോകുന്ന പശ്ചിമഘട്ടമലനിരകളെ ചിത്രീകരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഷൂട്ട് 90 ശതമാനവും കഴിഞ്ഞു.
മലയാള ചിത്രീകരണത്തിൽ കേരളത്തിനേയും ഇവിടുത്തെ പ്രശ്നങ്ങളെയുമായിരിക്കും ഫോക്കസ് ചെയ്യുക. സിനിമോട്ടോഗ്രാഫി മാത്രമല്ല തന്റെ ദൗത്യം, ഒരു ഫിലിം മേക്കർ എന്ന നിലയിൽ മനുഷ്യന്റെ അവസ്ഥകൾ വരച്ചു കാട്ടുന്ന ചിത്രീകരണമാണ് മനസ്സിലുള്ളത്. അതിന് വേണ്ടിയുള്ള ഗവേഷണം, സബ്ജെക്ട്, സ്ക്രിപ്റ്റ്, എല്ലാം സ്വന്തമായിട്ടാണ് ചെയ്യുന്നത്. പ്രതിഫലം ആഗ്രഹിക്കാതെ സഹായിക്കാൻ വളരെ അടുത്ത സുഹൃത്തുക്കൾ കൂടെ ഉണ്ട്. വാർത്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ എന്നുള്ളതിലുപരി യാഥാർത്ഥ്യ ബോധത്തോടെയുള്ള റിയലിസ്റ്റിക് സമീപന മാണ് മനസ്സിലുള്ളത്. കാര്യങ്ങൾ സ്വയം പഠിക്കും. സബ്ജക്ടിനെ പല ആംഗിളുകളിൽ ചിത്രീകരിക്കും. എഴുതിയതല്ലാതെ തന്നെ സ്ക്രിപ്റ്റ് ഉള്ളിൽ ഉണ്ട്. സിനിമാതാതാര്യത്തിനൊപ്പം പത്രപ്രവർത്തനം ചേർന്നപ്പോഴാണ് മനസ്സിൽ ഡോക്യുമെൻ്ററി എന്ന ശക്തമായ മാധ്യമത്തിന്റെ സാധ്യതകൾ രൂപപ്പെട്ടത് എന്ന് ഷാജു പറഞ്ഞു.
പശ്ചി മഘട്ടത്തെക്കുറിച്ചുള്ള ഡോക്യുമെൻററിയിൽഇതെക്കുറിച്ച് ആഴത്തിൽ പഠിച്ച പ്രൊഫസർ ഗാഡ്ഗിലിനെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്. സുഗതകുമാരി ടീച്ചർ ഡോക്യുമെന്ററി ക്കായി പാടി തന്ന കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.ആർട്ടിനെ ഫോട്ടോഗ്രാഫിയിലേക്ക് കൊണ്ടുവന്ന ആൾ എന്ന നിലയിൽറസാഖ് കോട്ടയ്ക്കലിനെ ബഹുമാനമാണ്.
കോഴിക്കോട് ടൗൺഹാളിൽ ബഷീറിന്റെ ഛാ യാചിത്രം പ്രദർശനത്തിന് ആവശ്യമായി വന്നു. സംഘാടകർ ആവശ്യപ്പെട്ട ചിത്രം വരച്ചു കൊടുത്തു. അഴീക്കോടാണ് അനാച്ഛാദനം ചെയ്തത്. തിരശീല നീങ്ങിയതോടെ ബഷീറിന്റെ പത്നി വിതുമ്പി കരഞ്ഞു. ജീവനോടെ ബഷീറിനെ മുന്നിൽ കണ്ടതുപോലെ അവർ വികാരാ ധീനയായി. അതോടെ സംഘടകർ സ്റ്റേജിലേക്ക് എന്നെ പ്രത്യേകം വിളിപ്പിച്ച് ഉപഹാരം തന്നു. അതോടെ എന്റെ ചുറ്റിലും ആളു കൂടി. റസാഖ് കോട്ടക്കലിന്റെ ചിത്രത്തിനൊപ്പം ഈ ചിത്രവും ഒരാഴ്ച പ്രദർശിപ്പിച്ചു.
കഷ്ടപ്പെട്ട് വന്ന ചരിത്രമുള്ളവരാണ് ഫോട്ടോഗ്രാഫിയിലെ മുൻതലമുറക്കാർ. അതേസമയം പുതിയ തലമുറയും വിസ്മയിപ്പിക്കുന്നുണ്ട്. ടെക്നോളജി തന്നെ അറിയണം എന്നില്ലാത്ത രീതിയിൽ സാങ്കേതികതയും സൗന്ദര്യശാസ്ത്രവും വളർന്നു. നല്ല ക്വാളിറ്റിയുള്ള മൊബൈലിൽ പോലും ഷൂട്ട് ചെയ്യാം എന്നായി. മാതൃഭൂമിയുടെ ആർടിസ്റ്റ് വി എം ജോസ് ഫേസ്ബുക്കിൽ ഇതുവരെ കാണാത്ത കാഴ്ചകളാണ് നൽകുന്നത്.
സാങ്കേതികതയുടെ പരിമിതിയുള്ള കാലത്തു പോലും ചാർലി ചാപ്ലിൻ സ്വ ത്വാവിഷ്കാരങ്ങളിലൂടെ ചരിത്രത്തിന്റെ ഭാഗമായത് ഓർക്കുക.
പരിപാടിയുടെ മുഖ്യ അവതാരകനായ ഡി.പ്രദീപ് കുമാറിന്റെ അസാന്നിധ്യത്തിൽ മോഡറേറ്റർ ആയ കെ ഹേമലതക്കൊപ്പം പരിപാടിയുടെ സഹ മോഡറേറ്ററായി എത്തിയത് മാതൃഭൂമി മുൻ ന്യൂസ് ഫോട്ടോഗ്രാഫർ ബി ചന്ദ്രകുമാറാണ്.
പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് എന്ന യൂ ട്യൂബ് ചാനലിൽ ലഭ്യമാണ്. ലിങ്ക്
No comments:
Post a Comment