ചരിത്രസാക്ഷികൾ (ക്ലബ്ബ് ഹൗസ് മീഡിയ റൂം,2023 ഫെബ്രുവരി 18) പരമ്പരയുടെ എട്ടാം ഭാഗത്തിൽ മാദ്ധ്യമാനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത് കെ.ജി. ജ്യോതിർഘോഷും ജോർജ്ജ് കള്ളിവയലിലും.
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ജേർണ്ണലിസം എന്ന വാക്ക് കേൾക്കുന്നതെന്ന് 25 വർഷം മാതൃഭൂമിയിൽ പത്രപ്രവർത്തകനായിരുന്ന ജ്യോതിർഘോഷ് പറഞ്ഞു.
പത്രപ്രവർത്തനത്തെക്കുറിച്ചറിയാൻ കാരണക്കാരൻ കെ.എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന, നാട്ടുകാരൻ സുഭാഷ് ചന്ദ്രബോസായിരുന്നു.1969-ൽ കൽക്കത്തയിൽ പഠിക്കാൻ പോയ അദ്ദേഹം നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. കടുത്ത ആരാധനയായിരുന്നു ,അദ്ദേഹത്തോട് .
കാലിക്കട്ട് സർവകലാശാലയിൽ നിന്ന് ബി.ജെയും കേരള സർവകലാശാലയിൽ നിന്ന് എം.ജെയും കഴിഞ്ഞാണ് 1982-ൽ മാതൃഭൂമിയിൽ ചേർന്നത് -തിരുവനന്തപുരത്ത് ഡെസ്കിൽ. ടി.എൻ ഗോപകുമാറും ഒപ്പമുണ്ടായിരുന്നു. കാമ്പസിൽ നിന്ന് പകർന്ന്കിട്ടിത് പാശ്ചാത്യ മാദ്ധ്യമ പ്രവർത്തനത്തിന്റെ മാനദണ്ഡങ്ങളും രീതികളുമാണ്. അച്ചടിമാധ്യമ രംഗത്ത് ,ഓഫ്സെറ്റ് വന്നതോടെ,സാങ്കേതികമായി ഒരു യുഗമാറ്റം നടത്ത കാലം. കെട്ടിലും മട്ടിലും വന്ന മാറ്റങ്ങൾ പുതിയ ശില്പഘടന തന്നെ സൃഷ്ടിച്ചു. അന്ന് എം.ഡി നാലപ്പാടാണ് പത്രാധിപർ. രണ്ടുവർഷത്തെ ട്രെയ്നിങ്ങ് കഴിഞ്ഞ് പത്തനംതിട്ട ബ്യൂറോ ചീഫായി അങ്ങോട്ടയച്ചു.
അന്ന് മംഗളം വാരിക പ്രചാരത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കാലം. അതിൽ വരുന്ന കൊലപാതകങ്ങളുടേയും ആത്മഹത്യകളുടേയും കഥകൾ ജനങ്ങൾ വായിക്കുന്നു എന്ന തിരിച്ചറിവിൽ, അത്തരം വാർത്തകൾക്ക് പത്രത്തിന്റെ പ്രാദേശിക പേജിൽ കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങി. മലപ്പുറത്ത് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന അവിവാഹിതയായ 36കാരി ലളിത ആത്മഹത്യ ചെയ്തു. അതിനു കാരണം പ്രേമനൈരാശ്യമാണന്നും വാർത്ത നൽകി. അന്നുച്ചയ്ക്ക്, നഗ്നപാദനായി ഒരു വൃദ്ധൻ ബ്യൂറോയിലെത്തി,ചോദിച്ചു," കുഞ്ഞിന്റെ ആരെങ്കിലും മരിച്ചിട്ടുണ്ടോ ?'' 'ഇല്ല' എന്ന് പറഞ്ഞപ്പോൾ, അയാൾ ആത്മഗതം ചെയ്തു," അപ്പോൾ , മരണ ദു:ഖമറിയില്ല..".
-അയാൾ ആ പെൺകുട്ടിയുടെ അച്ഛനായിരുന്നു. ആത്മഹത്യ ചെയ്ത കുട്ടിക്ക് താഴെ അവിവാഹിതരായ മൂന്ന് പെൺമക്കൾ. അവർ ഒരു പ്രസിൽ കമ്പോസിങ്ങ് ജോലി ചെയ്യുന്നു. ഈ വാർത്ത വന്നതോടെ, അവർക്ക് അതിന് കഴിയാതെയായി."അത് കേട്ട് ഞാൻ വിറയ്ക്കുന്ന അവസ്ഥയിലായി. അദ്ദേഹത്തിന്റെ കാലിൽ തൊട്ട് ഞാൻ പറഞ്ഞു: മാപ്പാക്കണം. ഒരു വാർത്ത നൽകുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് , അതിന്റെ വ്യതസ്ത തലങ്ങളെക്കുറിച്ച്, ആലോചിക്കാൻ കെല്പുതന്നത് ഈ സംഭവമാണ്. ആ ബോദ്ധ്യത്തിലെത്തിയപ്പോൾ , സകല ജേർണ്ണലിസം ഡിഗ്രികളും അപ്രസക്തമായി".
ചെറിയ പ്രായത്തിൽ തന്നെ ന്യൂസ് എഡിറ്ററായി - പുതുതായി ആരംഭിച്ച കൊല്ലം യൂണിറ്റിലായിരുന്നു അത്. "ആ മൂന്നര വർഷക്കാലം ജോലി ചെയ്യുകയായിരുന്നു എന്ന് തോന്നിയിട്ടേയില്ല. ആഘോഷമായിരുന്നു. മാതൃഭൂമിയിൽ വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു".
ചവറയ്ക്കും തെക്കുംഭാഗത്തിനുമിടയിൽ പാലം വേണമെന്ന ജനകീയാവശ്യം വലിയൊരു കാമ്പെയ്നായി പത്രം ഏറ്റെടുത്തു. അതാരു വലിയ ജനകീയ മുന്നേറ്റമായിത്തീർന്നു. "പാലത്തിനായി ജനങ്ങൾ കായലിൽ അണിനിരന്നപ്പോൾ , അവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഞാനായിരുന്നു. പ്രമുഖ വാർത്താ ചാനലുകളിലൊക്കെ അത് വന്നു. പത്രപ്രവർത്തനത്തിനപ്പുറം അത് ഒരു സാമൂഹിക പ്രവർത്തനം എന്ന അവസ്ഥയിലേക്ക് മാറി". വിവിധ മേഖലകളിൽ സക്രിയമായി ഇടപെട്ട നാളുകൾ.കഥകളിയുടെ പുനരുജ്ജീവനത്തിന് അക്കാലത്ത് പത്രം വലിയ പിന്തുണ നൽകി. പത്ത് സ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികൾ സ്പോൺസർ ചെയ്തു.
ടെലിവിഷൻ വ്യാപകമായതോടെ, ആദ്യം വാർത്തകൾ അറിയിക്കുക എന്ന പത്രങ്ങളുടെ പ്രാഥമിക ദൗത്യം അവസാനിച്ചു എന്ന് തിരിച്ചറിഞ്ഞു. ജനങ്ങൾ അറിഞ്ഞ കാര്യങ്ങൾ തന്നെ അടുത്ത ദിവസത്തെ പത്രത്തിലും അതേ പോലെ വന്നുതുടങ്ങി. ഈ ഉള്ളടക്കത്തെ മാറ്റിനിർമിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ല. ആ തലത്തിലുള്ള ഒരന്വേഷണവും ഇപ്പോഴും നടക്കുന്നില്ല. സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെയും പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാതെ വന്നു. പൊതുബോധത്തിന്റെ ഉടച്ചുവാർക്കൽ എന്ന ധർമ്മം ഉപേക്ഷിക്കപ്പെട്ടു. പത്രപ്രവർത്തന രംഗത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും പ്രതീക്ഷകളും മങ്ങി.ഒന്നു ചെയ്യാനില്ലാത്ത അവസ്ഥ. ശ്വാസംമുട്ടിക്കുന്ന സാഹചര്യം. രാവിലെ മുതൽ രാത്രി വരെ നീളുന്ന ജോലി. കുട്ടികളുമായി സംസാരിക്കാൻ പോലും സാധിക്കാത്ത രീതിയിലുള്ള ജോലി സമയം...കൊച്ചിയിൽ ന്യൂസ് എഡിറ്ററായിരിക്കേ ,മാതൃഭൂമിയിൽ നിന്ന് രാജിവച്ചു.
വിവരസാങ്കേതികവിദ്യ സംസ്ക്കാരത്തെ മാറ്റിമറിക്കുന്ന കാലമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരും വർഷങ്ങളിൽ എല്ലാ രംഗങ്ങളും സമഗ്രമായി മാറ്റും. സമൂഹത്തിന്റെ ദിശയെ നിർണ്ണയിക്കാൻ കഴിയുന്നവരാണ് മാദ്ധ്യമ പ്രവർത്തകർ. നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കു പകരം, മനുഷ്യ ജീവിതത്തെ മാറ്റിമറിക്കുന്ന കാര്യങ്ങളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കഴിഞ്ഞ സംഭവങ്ങൾ ഒന്നാം പേജിൽ തന്നെ കൊടുക്കേണ്ടതില്ല. ഇപ്പോൾ,പത്രം രാവിലെ തന്നെ ഇറക്കേണ്ട കാര്യം പോലുമില്ല.
ഗുണനിലവാരത്തിനാണ് പത്രങ്ങൾ ഊന്നൽ നൽകേണ്ടത്. ലക്ഷ്യബോധമുള്ള പത്രാധിപൻമാരാൽ നയിക്കപ്പെട്ടാൽ അച്ചടി മാദ്ധ്യമങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. സാമൂഹികബോധത്തെ അഴിച്ചു പണിയുന്ന,ചിന്തകൾക്ക് വഴിയൊരുക്കുന്ന, ഗുണപരമായ വായനയ്ക്ക് പ്രസക്തിയേറെയുണ്ടന്നും കെ.ജി. ജ്യോതിർഘോഷ് പറഞ്ഞു.
ദീപികയുടെ ഡൽഹി ബ്യൂറോ ചീഫും അസാസിയേറ്റ് എഡിറ്ററുമായ ജോർജ്ജ് കള്ളിവയലിൽ കാഞ്ഞിരപ്പള്ളിക്കടുത്ത വിളക്കുമാടം സ്വദേശിയാണ്."അതൊരു കുഗ്രാമമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കറന്റ് വരുന്നത്." കർഷക ഗ്രാമത്തിലെ മിക്കവരും വായിക്കുന്നത് ദീപിക പത്രം.
പാല സെന്റ് തോമസ് കോളേജിൽ ബി.എസ്.സി ബോട്ടണിക്കു പഠിക്കുമ്പോൾ , കോളേജിൽ നടന്ന ഒരു സമരത്തിന്റെ വാർത്ത എഴുതി ദീപികയ്ക്ക് നൽകി. അത് അടുത്ത ദിവസം ഒരു വാക്കുപോലും മാറ്റാതെ പത്രത്തിന്റെ ഒന്നാം പേജിൽ ബോക്സ് വാർത്തയായി വന്നത് വലിയ വഴിത്തിരിവായി.
എം .എ (ഇംഗ്ലീഷ്) കഴിഞ്ഞ്, ദീപികയിൽ പത്രപ്രവർത്തകനാകാൻ അപേക്ഷിച്ചു. ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ്, ഒന്നാമനായി 1988 ൽ കോട്ടയം ഡെസ്കിൽ ചേർന്നു. ആറു മാസം കഴിഞ്ഞ് ട്രെയ്നി റിപ്പോർട്ടായി .പിന്നെ 2002 വരെ, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ പ്രവർത്തിച്ചു. കണ്ണൂരിലും കൊച്ചിയിലും റസിഡന്റ് എഡിറ്ററായി. 2002 മുതൽ ഡൽഹിയിൽ."ദീപികയിൽ നിന്നതാണ് എന്നെ ഞാൻ ആക്കി വളർത്തിയത്. അവസരങ്ങളും സ്വാതന്ത്ര്യവും നൽകി വലുതാക്കി".
രസകരമായ അനുഭവങ്ങൾ ഏറെയുണ്ട്.1991 മെയ് 21.തൃശ്ശൂരിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന സമയം.സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെ ഒരു തിയറ്ററിൽ സെക്കൻഡ് ഷോയ്ക്ക് പോയി.സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ എഴുതിക്കാണിച്ചു : ദീപിക പത്രത്തിലെ ആരെങ്കിലുമുണ്ടെങ്കിൽ പെട്ടെന്ന് ഓഫീസിൽ എത്തണം.
രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് അപ്പോഴാണ് അറിയുന്നത്. ആ വാർത്തയുമായി പത്രം മാറ്റി ഇറക്കി.
1991മുതൽ 96 വരെ തിരുവനന്തപുരത്ത് റിപ്പോർട്ടറായിരുന്നു. അവിട എത്തി, ഏതാനും നാളുകൾക്കകം, കെ.ജി.പരമേശ്വരൻ നായർ നിർദ്ദേശിച്ചതനുസരിച്ച്, പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ചു ,ജയിച്ചു. 1996 വരെ ആ പദവിയിലിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. കരുണാകരന്റെ പിന്തുണയോടെ വയലാർ രവി എ.കെ.ആന്റണിയെ തോല്പിച്ച് കെ.പി.സി.സി പ്രസിഡന്റായി." അദ്ദേഹം വിങ്ങിപ്പൊട്ടിക്കരഞ്ഞ് തോളിലേക്ക് വീണു".
മൂന്ന് പ്രമോഷനുകൾ ഒന്നിച്ചു നൽകിയാണ് റസിഡന്റ് എഡിറ്ററായി കണ്ണൂരിലേക്കയച്ചത്. പത്രം കടുത്ത പ്രതിസന്ധിയിലായിരുന്നു. 'കോപ്പിയും വരുമാനവും കൂട്ടുക. അല്ലെങ്കിൽ പൂട്ടുക ' എന്നായിരുന്നു മാനേജ്മെന്റ് നിർദ്ദേശിച്ചത്. കർഷകരുടേതടക്കമുള്ള മുഴുവൻ ജനകീയ പ്രശ്നങ്ങളും പത്രം ഏറ്റെടുത്തതോടെ, കുമ്പള അടക്കമുള്ള ചില പ്രദേശങ്ങളിൽ ദീപികയ്ക്ക് വരിക്കാരുണ്ടായി. രാത്രി നടന്ന ഫിഫ ലോകകപ്പ് ഫുട്ട്ബാൾ ഫൈനൽ മത്സരത്തിന്റെ പടം ടി.വിയിൽ നിന്നെടുത്ത് അടുത്ത ദിവസം നാല് ജില്ലകളിലെ പത്രത്തിൽ കൊടുത്തതാണ് ഓർമ്മിക്കുന്ന മറ്റൊന്ന്.
കൊച്ചിയിൽ റസിഡന്റ് എഡിറ്ററായിരിക്കേയാണ് ഡൽഹിക്ക് നാടുകടത്തിയത്. ഏറെ വിഷമമുണ്ടാക്കിയ സ്ഥലംമാറ്റം.ഡൽഹിയിൽ , ദീപിക പ്രതിനിധിയെ ആരും പരിപാടികൾക്ക് വിളിക്കാറില്ലായിരുന്നു. അധികം വൈകാതെ പ്രസ് അക്രഡിറ്റേഷൻ സമ്പാദിച്ചു.
അന്ന് എ.ബി.വാജ്പേയിയുടെ സർക്കാരാണ് . 2002 മെയ് 14 ന് ജമ്മു - കാഷ്മീരിലെ കലൂചക് സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം നടത്തുമെന്ന വാർത്തകൾ ശക്തമായി. ജമ്മു-കാഷ്മീരിലേക്ക് പോകാൻ തീരുമാനിച്ചു. അതറിഞ്ഞ് , അന്ന് ഏഷ്യാനെറ്റിൽ റിപ്പോർട്ടറായിരുന്ന എം.വി നികേഷ് കുമാറും, മലയാള മനോരയിലെ തോമസ് ഡൊമനിക്കും ഒപ്പം ചേർന്നു." വലിയ അനുഭവമായിരുന്നു , അത്. ഷെല്ലാക്രമണത്തിൽ നിന്ന് ഞങ്ങൾ കഷ്ടിച്ചാണ് രക്ഷപെട്ടത്".
അതിർത്തിയിൽ നിന്ന് ജനങ്ങളെയെല്ലാം ഒഴിപ്പിച്ചിരുന്നു."അവരുടെ ജീവിതം വല്ലാതെ വിഷമിപ്പിച്ചു".എങ്ങും യുദ്ധസന്നാഹങ്ങൾ. മൈൻ പാകിയ പാടങ്ങൾ.
വിഘടനവാദി നേതാവ് അബ്ദുൾ ഗനി ലോൺ ശ്രീനഗറിൽ വെടിയേറ്റ് മരിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ."എൻ.ഡി.ടി.വി വാർത്താസംഘവും ഞങ്ങൾ താമസിച്ച ഹോട്ടലിലുണ്ടായിരുന്നു. അവർക്കെതിരെ തീവ്രവാദികളുടെ ഭീഷണി ഉണ്ടായി. എല്ലാവരെയും അവിടെ നിന്ന് ഒഴിപ്പിച്ചു. ഞങ്ങൾ ,ആളൊഴിഞ്ഞ ഡാൽ തടാകത്തിലെ ഒരു ഹൗസ് ബോട്ടിലാണ് താമസിച്ചത്".
ഡൽഹിയിലും വിദേശ രാജ്യങ്ങളിലും നടന്ന ധാരാളം അന്താരാഷ്ട്ര സമ്മേളനങ്ങൾ കവർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുടേയുമൊപ്പം വിദേശപര്യടനങ്ങളിൽ അവരെ അനുഗമിച്ചു." വ്യക്തിപരമായി ഏറ്റവും കൂടുതൽ അടുപ്പം മൻമോഹൻ സിങ്ങിനോടും പ്രണാബ് കുമാർ മുഖർജിയോടുമാണ്. അവരോടൊപ്പമാണ് ഏറ്റവുമധികം വിദേശ യാത്രകൾ നടത്തിയത്".
ഡൽഹിയിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും വളരെയടുത്ത ബന്ധമുണ്ട്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രവേശിക്കാൻ പാസുള്ള അപൂർവം പത്രലേഖകരിലൊരാളാണ്.
ചിലപ്പോഴൊകെ , ഈ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ചില തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.
2018ലെ പ്രളയ സമയം. ഓഗസ്റ്റ് 15ന് രാഷ്ട്രപതി നടത്തിയ 'അറ്റ് ഹോം ' സത്ക്കാരത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടപ്പോൾ, കേരളത്തിലെ സ്ഥിതിഗതികളെന്ത് എന്ത് അന്വേഷിച്ചു. കാര്യങ്ങൾ വളരെ വഷളാണന്നും രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയ്ക്ക് വിമാനത്താവളം തുറന്നു കൊടുക്കണമെന്നും മറ്റും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. തൊട്ടടുത്ത് നിന്ന പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി ഇക്കാര്യം സംസാരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അവർ ഉടൻ തന്നെ നാവികസേനയുടെ ദക്ഷിണ മേഖലാ മേധാവിയെ വിളിച്ച്, ഫോൺ കൈമാറി." ഇക്കാര്യം പിന്നീട് പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്".
മൻമോഹൻ സിങ്ങിന്റെ വിദേശപര്യടന കാലത്ത്, ഒരിക്കൽ ഔദ്യോഗിക വിരുന്നിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിനോട് ചോദ്യം ചോദിക്കാൻ അവസരം കിട്ടി. വിസക്ക് അപക്ഷിക്കുമ്പോൾ ഇന്ത്യക്കാർ അനുഭവിക്കുന്ന വിഷമത്തെക്കുറിച്ചായിരുന്നു ചോദ്യം. വിസ അനുവദിക്കുമ്പോൾ എന്തു കൊണ്ടാണ് 'ഇക്വാളിറ്റിയും പാരിറ്റി'യുമില്ലാത്തത് എന്ന ചോദ്യം മൻമോഹൻ സിങ്ങിന് ഏറെ ഇഷ്ടമായി. ആ പ്രശ്നം പരിഹരിച്ചു കൊണ്ട് ചാൻസ് ലർ ഉത്തരവിറക്കി. തിരിച്ചു വരുമ്പോൾ , പ്രധാനമന്ത്രി അനുമോദിച്ചു." ഇതാണ് ക്രിയേറ്റീവ് ജേർണ്ണലിസം . നിങ്ങളെല്ലാം നെഗറ്റീവ് ചോദ്യം ചോദിച്ചപ്പോൾ , ഇദ്ദേഹത്തിന്റേത് രാജ്യത്തിനായുള്ള ക്രിയേറ്റീവായ ചോദ്യമാണ് ".
വിദേശയാത്രകളിൽ വിമാനത്തിൽ ഓരോ തവണയും ഒരു മുതിർന്ന മാദ്ധ്യമപ്രവർത്തകനെ അദ്ദേഹം ഡിന്നറിന് ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. "ഒരിക്കൽ അദ്ദേഹം ജൂനിയറായ എന്നെയാണ് ക്ഷണിച്ചത്".
മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്നപ്പോൾ,ബജറ്റ് അവതരണ ശേഷം മടങ്ങവേ, ചോദിച്ചു; നിങ്ങൾക്കായി ഞാനെന്ത് ചെയ്യണം. അക്രഡിറ്റഡ് പത്രപ്രവർത്തകർക്ക് സൗജന്യമായി കുടുംബസമേതം ഇന്ത്യയിലെമ്പാടും വർഷത്തിലൊരിക്കൽ യാത്ര ചെയ്യാൻ സംവിധാനമൊരുക്കണമെന്ന് അഭ്യർത്ഥിച്ചു. നിർദ്ദേശങ്ങൾ എഴുതി നൽകാൻ അവർ നിർദ്ദേശിച്ചു. അവയെല്ലാം അംഗീകരിച്ച്, അവർ മറുപടി പ്രസംഗത്തിൽ ഉൾപ്പെടുത്തി.
ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടറസ്സുമായി അഭിമുഖം നടത്താൻ കഴിഞ്ഞത് യാദൃച്ഛികമായിട്ടായിരുന്നു.ഇറാക്ക് യുദ്ധാനന്തരം കുവൈറ്റിൽ നടന്ന പുനർനിർമ്മാണ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി. അതിന് ശേഷം കൊട്ടാരത്തിൽ നടന്ന സത്കാരത്തിൽ അദ്ദേഹത്തിനടുത്ത് ഇരിപ്പടം കിട്ടിയപ്പോൾ പരിചയപ്പെട്ടു.
പോർട്ടുഗീസുകാരനായ തന്റെ കുടുംബവേരുകൾ ഗോവയിലാണന്നും ഭാര്യ അന്നാട്ടുകാരിയാണന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മിനിറ്റ് നേരം അഭിമുഖം നടത്താൻ അനുമതി കിട്ടി. കാഷ്മീർ പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പതിനഞ്ച് മിനിറ്റോളം അദ്ദേഹവുമായി സംസാരിച്ചു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ മ്യാൻമാർ , ബംഗ്ലാദേശ് പര്യടനത്തിൽ 75 അംഗ മാദ്ധ്യമ സംഘത്തിൽ അംഗമായി അദ്ദേഹത്തെ അനുഗമിച്ചു.അതിനുള്ള വലിയ സാമ്പത്തിക ചെലവ് മാനേജ്മെന്റ് വഹിച്ചു."ആ സംഘത്തിൽ സ്പാനിഷും ഇംഗ്ലീഷും അറിയാവുന്ന ഒരേയൊരാൾ ഞാനായിരുന്നു.തിരികെ വന്നപ്പോൾ , വിമാനത്തിന്റെ പിന്നിലിരുന്ന എന്നെ മാർപ്പാപ്പ മുന്നിലേക്ക് വിളിച്ചിരുത്തി ആദ്യ ചോദ്യം ചോദിക്കാൻ അവസരം തന്നു". അദ്ദേഹം കെട്ടിപ്പിടിച്ച് മുത്തം നൽകിയത് വലിയ അനുഭവമായി.
മാദ്ധ്യമപ്രവർത്തനത്തിന്റെ പേരിൽ 2016-ൽ വധഭീഷണിയുണ്ടായിട്ടുണ്ട് , ജോർജ്ജ് കള്ളിവയലിനിന് .
അത് അറിയിച്ചത് ധനകാര്യ മന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയായിരുന്നു. "സഹോദരനെപ്പോലെ സ്നേഹിച്ച അദ്ദേഹം ഒരു ദിവസം വീട്ടിൽ വിളിച്ചു വരുത്തി ഞാനെഴുതിയ ലേഖനങ്ങളുടെ പകർപ്പുകളുള്ള ഫയൽ കാണിച്ചുതന്നു. എഴുതിയതിനോട് എതിർപ്പുള്ള സംഘപരിവാറിലെ ചിലർ എന്നെ അപകടപ്പെടുത്താൻ നീക്കം നടത്തുന്നു എന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു".
പൊലീസ് സംരക്ഷണം നൽകാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. വീടു മുതൽ ഓഫീസു വരെയും തിരിച്ചും പൊലീസ് വാഹനം. ജെയ്റ്റി സമാധാനിപ്പിച്ചു,"എഴുത്തിൽ ഒരു മാറ്റവും വരുത്തേണ്ട .സ്വതന്ത്രമായി എഴുതുന്നതു കൊണ്ടാണ് നിങ്ങളോട് ബഹുമാനമുള്ളത്".
സമൂഹത്തിൽ വിശാലമായ മാറ്റങ്ങൾ വരുത്താൻ പത്രപ്രവർത്തകർക്ക് കഴിയും."എനിക്കിപ്പോഴും ഇതൊരു വികാരമാണ്. ഹൃദയത്തിലിപ്പോഴും തീയുണ്ട്. മുപ്പതുകാരന്റെ പാഷനോടു കൂടിയാണ് ഇപ്പോഴും എഴുതുന്നത്".
എന്നാൽ, നിഷ്പക്ഷവും മാന്യവുമായ പത്രപ്രവർത്തനത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു. സ്വന്തം കുട്ടികൾ ഈ രംഗത്തേയ്ക്ക് വരാൻ ആഗ്രഹിക്കാതിരുന്നത് അതിനാലാണ്.
ഇന്ന് പത്രങ്ങളിൽ വരുന്ന വാർത്തകൾ സത്യത്തിൽ നിന്ന് ഏറെ അകലെയാണ്. സത്യം പറയുന്നവരെ ആക്രമിച്ചു കൊല്ലുന്ന അവസ്ഥയാണിന്ന്. ലോക് സഭയിൽ റിപ്പോർട്ടിങ്ങിന് കടുത്ത നിയന്ത്രണമുണ്ട്. "ജനാധിപത്യത്തിനും പാർലമെന്ററി വ്യവസ്ഥിതിക്കും വിനാശകരമാണിത്. സ്തുതിപാഠകരായ മാദ്ധ്യമപ്രവർത്തകർക്കല്ലാതെ പ്രതികരിക്കാൻ പറ്റാത്ത കാലമാണിത്".
ദേശീയ രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ച് മലയാള മനോരമ, മാതൃഭൂമി ഉൾപ്പെടെയുള്ള പ്രമുഖ ദിനപ്പത്രങ്ങളിലൊന്നും ഇപ്പോൾ സ്ഥിരം കോളങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നില്ല . ഏറെ ഗവേഷണം നടത്തിയാണ് 'ഡൽഹി ഡയറി' എന്ന രാഷ്ട്രീയ കോളം എഴുതുന്നത് . അതിന് ധാരാളം വായനക്കാരുണ്ടന്നും ജോർജ്ജ് കള്ളിവയലിൽ പറഞ്ഞു.
'ചരിത്രസാക്ഷികൾ' പരമ്പര എട്ടാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് :
(Uploaded by Shibu P M).
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
No comments:
Post a Comment