ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday 28 September 2022

റൊമേന്‍ റോളണ്ടിൻ്റെ ഗാന്ധിചരിതം വായിക്കുമ്പോൾ...


 വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തും, 1915ലെ നോബല്‍ സമ്മാനജേതാവുമായ റൊമേന്‍ റോളണ്ടിൻ്റെ 'മഹാത്മാഗാന്ധി' എന്ന ജീവചരിത്രഗ്രന്ഥം രചിക്കപ്പെട്ടത് 1924ലായിരുന്നു. 

ഗാന്ധിജിയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ആദ്യഘട്ടങ്ങള്‍ കാവ്യാത്മകമായി ചിത്രീകരിച്ച ഈ ഗ്രന്ഥമാണ്, അദ്ദേഹത്തിന്റെ മഹത്വം ലോകത്തിന് ആദ്യമായി ബോദ്ധ്യപ്പെടുത്തിക്കൊടുത്തത്. അദ്ദേഹത്തിന്റെ ആത്മചൈതന്യത്തിലേയ്ക്കും, ഭാരതത്തിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളിലേക്കും വെളിച്ചം വീശിയ ആ ഗ്രന്ഥം പാശ്ചാത്യലോകത്തിന് മുന്നില്‍ നാടിന്റെ യശസ്സുയര്‍ത്തി. ബ്രിട്ടീഷ് ആധിപത്യത്തില്‍ കീഴില്‍ ചവുട്ടിമെതിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്ത ഒരു ജനത, സത്യധര്‍മ്മാദികളിലധിഷ്ഠിതമായി നടത്തുന്ന വിമോചനപ്പോരാട്ടങ്ങളോടും, അതിനായി ഗാന്ധിജി ആവിഷ്‌ക്കരിച്ച നൂതനമായ കര്‍മ്മ പരിപാടികളോടും അനുഭാവമുാക്കാന്‍ ആ വിശിഷ്ട ജീവചരിത്രഗ്രന്ഥം കാരണമായി ഭവിച്ചു. 
 
 ഒന്നാം ലോക മഹായുദ്ധകാലത്ത് റെഡ്‌ക്രോസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‌സര്‍ലാന്റില്‍ എത്തിയ റൊമേന്‍ റോളണ്ട് അച്ഛനും സഹോദരിയുമൊത്ത് അവിടുത്തെ വില്ലനോവ് എന്ന സ്ഥലത്ത് താമസമാക്കി. അവിടെവച്ചായിരുന്നു അദ്ദേഹം മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം എഴുതിയത്.
 
 ഫ്രഞ്ച് വിപ്ലവത്തില്‍ നിന്ന് പ്രചോദനമുൾക്കൊണ്ട് നാടകങ്ങളെഴുതി സാഹിത്യരംഗത്തെത്തിയ റൊമേന്‍ റോളണ്ട് ബിഥോവനെക്കുറിച്ച് ഏഴു വോള്യങ്ങളുള്ള ഒരു വലിയ പുസ്തകം എഴുതിയിരുന്നു. ഒരു സംഗീതപ്രതിഭയുടെ ജീവിതമുഹൂര്‍ത്തങ്ങളുടെ ഇതിഹാസമാനമുള്ള ചിത്രീകരണമായ ''ജീന്‍ ക്രിസ്റ്റോഫ്'' എന്ന ബൃഹദ് നോവലിലൂടെയാണ് അദ്ദേഹം സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയത്. യുദ്ധങ്ങള്‍ക്കും ഫാസിസത്തിനും അദ്ദേഹം എതിരായിരുന്നു. അതുകൊണ്ടുതന്നെ, ഏകാധിപതികളായ മുസ്സോളിനിയേയും ഹിറ്റ്‌ലറേയും വിമര്‍ശിച്ചു. അതേസമയം തന്നെ മഹാത്മാഗാന്ധിയുമായും, ടാഗോര്‍, ഐന്‍സ്റ്റൈന്‍, മാക്‌സിം ഗോര്‍ക്കി, ബര്‍ട്ടാന്റ് റസ്സല്‍, ബര്‍ണാഡ്ഷാ, ഷ്വേയ്റ്റ്‌സര്‍ തുടങ്ങിയ മഹാപ്രതിഭകളുമായും റൊമേന്‍ റോളണ്ട് അടുത്ത സൗഹൃദം പുലര്‍ത്തി. അവരുമായി അദ്ദേഹം നിരന്തര ആശയസംവാദങ്ങളിലേര്‍പ്പെട്ടു.
 1924ല്‍, ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് ഏഴുവര്‍ഷങ്ങള്‍ക്കുശേഷം, ഗാന്ധിജി സ്വിറ്റ്‌സര്‍ലാന്റിലെത്തി റൊമേന്‍ റോളണ്ടിനെ സന്ദര്‍ശിക്കുകയും ചെയ്തു. 1944 ഡിസം 30നായിരുന്നു റൊമേന്‍ റോളണ്ട് അന്തരിച്ചത്. ഗാന്ധിജിയുടെ ലളിതജീവിതം പരമപവിത്രമായി അദ്ദേഹം കരുതി. അതിനെ 'അത്ഭുതകരം' എന്നാണ് വിശേഷിപ്പിച്ചത്. മഹാത്മാവിന്റെ ജീവിതത്തെ
‘മങ്ങിക്കത്തുന്ന തിരികള്‍ക്കിടയിലെ ഉജ്ജ്വല തീ നാള'മായി അദ്ദേഹം വിശേഷിപ്പിച്ചു. കാറും കോളും നിറഞ്ഞ കടലിലെ ദീപസ്തംഭത്തോടും റൊമേന്‍ റോളണ്ട് ഗാന്ധിജിയുടെ ജീവിതത്തെ ഉപമിച്ചു. ശാന്തിദൂതനായ ഗാന്ധിജിയുടെ അഹിംസാമാര്‍ഗ്ഗത്തെ അദ്ദേഹം വാഴ്ത്തി.
 
 ഈ ജീവചരിത്രഗ്രന്ഥം ആദ്യകാലങ്ങളില്‍ തന്നെ മലയാളികള്‍ മാതൃഭാഷയില്‍ വായിച്ചു. കേസരി ബാലകൃഷ്ണപിള്ള 1930നും 1932നുമിടയ്ക്ക് ഇത് വിവര്‍ത്തനം ചെയ്ത് തന്റെ മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു.
 
 പതിനൊന്ന് അദ്ധ്യായങ്ങളുള്ള താരതമ്യേന ചെറിയ ഒരു ജീവചരിത്രഗ്രന്ഥമാണിത്. മഹാത്മജിയുടെ ആദ്യകാലജീവിതം, ഗാന്ധിജിയും തിലകനും, ഗാന്ധിജിയുടെ ജീവിതസിദ്ധാന്തങ്ങള്‍, സത്യഗ്രഹ സമരത്തിന്റെ ഉടക്കം, നിസ്സഹരണ പ്രസ്ഥാനം, ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യ, ഗാന്ധിജിയും ടാഗോറും, അണപൊട്ടുന്നു, ബന്ധനവും വിസ്താരവും, മഹാത്മജിയുടെ സന്ദേശം, ഉപസംഹാരം എന്നിവയാണ് അദ്ധ്യായങ്ങള്‍.
 
 ചോറും, പഴങ്ങളും, ശുദ്ധജലവും മാത്രം ഭക്ഷിക്കുകയും, വെറും നിലത്ത് കിടന്ന് അല്പസമയം മാത്രം ഉറങ്ങുകയും ചെയ്യുന്ന മെലിഞ്ഞ മനുഷ്യനായ ഗാന്ധിജിയുടെ രൂപത്തിന് പ്രത്യേക ആകര്‍ഷണീയതയൊന്നുമില്ലന്ന നിരീക്ഷണത്തോടെയാണ് റൊമേന്‍ റോളണ്ടിൻ്റെ ഗാന്ധിചരിതം ആരംഭിക്കുന്നത്. ''അദ്ദേഹത്തിന്റെ അനന്തമായ ക്ഷമയും അളവറ്റ സ്‌നേഹവും ആദ്യം ശ്രദ്ധയില്‍പെടും''. 1913-ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് പിയഴ്‌സണ്‍ അദ്ദേഹത്തെ കാണുമ്പോള്‍, അസ്സീസിയിലെ ഫ്രാന്‍സിസ്സിനെയാണ് ഓര്‍മ്മവന്നത്''. തന്റെ ശത്രുക്കളോട് കരുണയോടും മര്യാദയോടും കൂടിയേ അദ്ദേഹം പെരുമാറുകയുള്ളൂ. സീമാതീതമായ വിനയമാണ് അദ്ദേഹത്തിന്റേതെന്നും ഗ്രന്ഥകാരന്‍ രേഖപ്പെടുത്തി.
 
 എന്നും ജനമധ്യത്തില്‍ ജീവിക്കാനിഷ്ടപ്പെട്ട ഗാന്ധിജിക്ക് തന്റെ ഏതാനും ആത്മസുഹൃത്തുക്കളോടൊപ്പമിരിക്കുമ്പോഴായിരുന്നു ഏറ്റവുമധികം സമാധാനവും സംതൃപ്തിയും ലഭിച്ചിരുന്നതെന്ന് അദ്ദേഹം എഴുതിയിട്ടു്. ''ദൈവികമായ തന്റെ ഉള്‍വിളികള്‍ക്ക് ചെവിയോര്‍ത്ത് ഏകാന്തമായിരിക്കുമ്പോളാണ് ആ മഹാത്മാവ് അളവററ ആത്മാനുഭൂതിയനുഭവിക്കുന്നത്''.
- ഇങ്ങനെ ഗാന്ധിജിയെക്കുറിച്ചുള്ള മൗലികവും വ്യത്യസ്തങ്ങളുമായ നിരീക്ഷണങ്ങള്‍ ഈ ജീവചരിത്രഗ്രന്ഥത്തിലുടനീളമുണ്ട്. വസ്തുതകള്‍ നിരത്തി ജീവിതാഖ്യാനം നടത്തുന്നതിനു പകരം അദ്ദേഹത്തിന്റെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, ഭാരതീയ ആത്മീയതയുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുകയാണ് റൊമേന്‍ റോളണ്ട് ചെയ്യുന്നത്. ഈ നിരീക്ഷണം നോക്കുക: ''ഈ ചെറിയ മനുഷ്യനാണ് ആലസ്യത്തിലാണ്ടുകിടക്കുന്ന മുപ്പതുകോടി ജനങ്ങളെ തട്ടിയുണര്‍ത്തി കര്‍മ്മനിരതരാക്കി പ്രബലമായ ബ്രിട്ടീഷ് സിംഹാസനത്തെ വേരോടെ ഇളക്കിയത്. രാഷ്ട്രീയത്തില്‍ ആയിരം കൊല്ലങ്ങള്‍ക്കപ്പുറം സദാചാരപരമായ ഒരു മഹാപ്രസ്ഥാനത്തിന്റെ പരിമളകാന്തി പ്രസരിപ്പിച്ചതും ഇദ്ദേഹം തന്നെ''. 
 
 ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി, വര്‍ണ്ണവെറിയരായ വെള്ളക്കാരോട് പോരാടിയ ഗാന്ധിജി 1899-ലെ ബോവര്‍ യുദ്ധകാലത്ത് തന്റെ ധര്‍മ്മയുദ്ധം നിര്‍ത്തി, സര്‍ക്കാരിനെ സഹായിച്ചു. ആപദ്ഘട്ടത്തില്‍, അതുവരെ തങ്ങളെ മര്‍ദ്ദിച്ചൊതുക്കിക്കൊണ്ടിരുന്ന ശത്രുക്കളെ തന്നെ സഹായിക്കാന്‍, ജീവന്‍പോലും ബലിനല്‍കാന്‍ ഗാന്ധിജി തയ്യാറായത് അത്യപൂര്‍വ്വമായ ഒരു സംഭവമാണ്. കടുത്ത ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പോലും ഇങ്ങനെ ചെയ്യുമായിരുന്നോ എന്ന് റോമന്‍ റോളണ്ട് സംശയിക്കുന്നുമു്. യുദ്ധം തീര്‍ന്ന് അധികനാളുകള്‍ കഴിയുംമുമ്പ് തന്നെ വെള്ളക്കാരുടെ ഭരണകൂടം ഗാന്ധിജിയെ തടവിലാക്കി. കഠിനതടവിന് വിധിക്കപ്പെട്ട അദ്ദേഹത്തെ കൈകാലുകള്‍ കെട്ടിയാണ് ജയിലില്‍ അടച്ചതെന്ന് റൊമേന്‍ റോളണ്ട് രേഖപ്പെടുത്തിയിട്ടു്.
 
 ഗാന്ധിജിയുടെ ഇരുപതുകൊല്ലത്തെ നിസ്സീമമായ ത്യാഗത്തിന്റേയും സഹനത്തിന്റേയും ഫലമായി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരായ വിവേചനങ്ങള്‍ക്ക് 1914-ല്‍, ഒരു നിയമത്തിലൂടെ ചില പരിഹാരങ്ങളുായി. ''മഹാത്മാവിന്റെ അജയ്യമായ മനസ്ഥൈര്യവും മഹാമനസ്‌ക്കതയും വിജയിച്ചു. വീരോത്തുംഗമായ വിനയത്തിന്റെ മുമ്പില്‍ മൃഗീയ ബലം കൊമ്പുകുത്തുക തന്നെ ചെയ്തു'' എന്നാണ് റോമേന്‍ റോളണ്ട് ഇതിനെക്കുറിച്ച് ജീവചരിത്രഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത്.
 
 ഗാന്ധിജിയുടെ അമരചൈതന്യത്തിനടിസ്ഥാനം അദ്ദേഹത്തിന്റെ ആദ്ധ്യാത്മികാടിത്തറയാണെന്നും, അതിന് മതങ്ങളുടെ അതിര്‍വരമ്പുകളില്ലെന്നുമുള്ള നിരീക്ഷണങ്ങള്‍ അദ്ദേഹം ആവര്‍ത്തിക്കുന്നു്. ഗാന്ധിജിയില്‍ ശ്രേഷ്ഠനായ ക്രൈസ്തവനെ കണ്ടെത്തിയ അദ്ദേഹം, മഹാത്മാവിന്റെ അനാസക്തികള്‍ക്കും ഉന്നതമായ ആത്മീയമഹത്വം കല്‍പ്പിക്കുന്നുണ്ട്.
 ''എപ്പോഴും അതിവിനീതഭാവനും, ഗാഢചിന്തകനും യാതൊരു വ്യത്യസ്തഭാവങ്ങള്‍ക്കും വിധേയനാകാത്തവനുമാണ് അദ്ദേഹം. ഒരു അധികാരപ്രമത്തതയും അദ്ദേഹത്തെ ബാധിച്ചിട്ടില്ല.''.
 ഇന്ത്യയ്ക്ക് മറ്റു രാഷ്ട്രങ്ങളെക്കാള്‍ വിശിഷ്ടമായതെന്തോ ഉന്നെ് ഗാന്ധിജി വിശ്വസിച്ചിരുന്നില്ലന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ സ്വരാജ്യസ്‌നേഹം ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കകത്ത് ഒതുങ്ങി നില്‍ക്കുന്ന ഒന്നായിരുന്നില്ല. റൊമേന്‍ റോളണ്ട് ഇത് വിശദീകരിക്കാന്‍ ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ട്: ''എന്റെ രാജ്യസ്‌നേഹവും മാനവസമുദായ സ്‌നേഹവും രണ്ടല്ല. എന്റെ സ്വരാജ്യസ്‌നേഹം ഭൂതാനുകമ്പയുടേയും മാനവികതയുടേയും ഒരു പര്യായം മാത്രമാണ്. ഏതൊരുവന്റെ സ്വരാജ്യസ്‌നേഹം അയാളുടെ രാജ്യാതിര്‍ത്തികള്‍ക്കുള്ളില്‍ ആരംഭിച്ചവസാനിക്കുന്നുവോ, അത് യഥാര്‍ത്ഥ സ്വരാജ്യഭക്തിയാണെന്ന് പറയാനാവില്ല''.
 
 സത്യസാക്ഷാത്ക്കാരത്തിനായി സ്വയം സമര്‍പ്പിതമായ ജീവിതമായിരുന്നു മഹാത്മാവിന്റേത്. അചഞ്ചലമായ ഈ സത്യനിഷ്ഠയാണ് അദ്ദേഹത്തെ പ്രവാചകന്‍മാരുടേയും ദിവ്യാത്മാക്കളുടേയും നിരയിലേക്ക് ഉയര്‍ത്തിയത്. കാമക്രോധമുക്തമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജനങ്ങള്‍ എത്രതന്നെ വാഴ്ത്തിയാലും അതൊന്നും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കുമായിരുന്നില്ല. ദിവ്യമായ ദര്‍ശനങ്ങളോ, ജനലക്ഷങ്ങളെ മയക്കുന്ന മാസ്മരിക വാഗ്ധാരണിയോ കൈമുതലായിരുന്നില്ലെങ്കിലും ഗാന്ധിജി എങ്ങനെ ദിവ്യാത്മാവായി തീര്‍ന്നുവെന്ന് റൊമേന്‍ റോളണ്ട് വിലയിരുത്തുന്നു. അദ്ദേഹം ദൈവപ്രചോദിതമായ ഉള്‍വിളികള്‍ക്കനുസരിച്ച് ധര്‍മ്മപഥത്തില്‍ ചലിച്ചു എന്നാണ് ഗാന്ധിജിയുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ച് ഗ്രന്ഥകര്‍ത്താവ് സ്ഥാപിക്കുന്നത്.
 
 അദ്ദേഹത്തിന്റെ സത്യനിഷ്ഠയ്ക്ക് സ്വന്തം പുത്രനോടുള്ള സമീപനം തന്നെ ഉദാഹരിക്കുന്നുണ്ട്, റൊമേന്‍ റോളണ്ട്. ജീവിതത്തില്‍ വഴിമാറി നടന്ന മൂത്തമകന്‍ ഹരിലാലിനോടുള്ള ഗാന്ധിജിയുടെ പെരുമാറ്റത്തെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തിയിട്ടുള്ളത്. ശത്രുക്കളെ സ്‌നേഹിക്കുമ്പോഴും അവരുടെ ദുഷ്‌കര്‍മ്മങ്ങളെ സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ക്കേണ്ടതുണ്ട്. വേണ്ടിവന്നാല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ജനറല്‍ ഡയറിനെ ശുശ്രൂഷിക്കുവാന്‍ കൂടി ഗാന്ധിജിക്ക് സങ്കോചമുണ്ടാകുകയില്ല. പക്ഷേ, തന്റെ സ്വന്തം മകന്‍ അസാന്‍മാര്‍ഗ്ഗിക ജീവിതം നയിച്ചാല്‍, അയാള്‍ക്കുള്ള സര്‍വ്വ സഹായസഹകരണങ്ങളും നിര്‍ത്തും. അതുമൂലം ദുര്‍മാര്‍ഗ്ഗത്തില്‍ ചലിക്കുന്ന സ്വപുത്രന് മരണം തന്നെ സംഭവിച്ചാലും ഗാന്ധിജിക്ക് യാതൊരു സന്താപവും ഉണ്ടാകുകയില്ലെന്ന് റൊമേന്‍ റോളണ്ട്  1924-ല്‍ തന്നെ രേഖപ്പെടുത്തി. ഗാന്ധിജിയുടെ ജീവിതാന്ത്യം വരെയും അദ്ദേഹത്തിന് തീരാവേദന ഉണ്ടാക്കിയ ഹരിലാല്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു പിന്നാലെ തൻ്റെ ദുരന്തജീവിതത്തിന് അന്ത്യം കുറിച്ചത് മറ്റൊരു ചരിത്രം. 
 
 ഗാന്ധിജിയും ടാഗോറും തമ്മിലുണ്ടായിരുന്ന വിശിഷ്ടബന്ധത്തിന് ആദ്ധ്യാത്മിക വ്യാഖ്യാനം നല്‍കുന്നുണ്ട്, റോമേന്‍ റോളണ്ട്. അവര്‍ തമ്മില്‍ ഏറെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ''ഒരു ജ്ഞാനിയും പ്രവാചകനും തമ്മിലുള്ള വ്യത്യാസമായിരുന്നു അത്. പ്ലേറ്റോയ്ക്കും സെന്റ് പോളിനും തമ്മില്‍ എത്രക്ക് അന്തരമുണ്ടോ, അത്രയ്ക്കും അന്തരമുണ്ട്, ഗാന്ധിജിക്കും ടാഗോറിനും തമ്മില്‍''.
 രണ്ടാരാളും ഒരുവിധത്തില്‍ മുഖമുദ്ര പതിപ്പിച്ചു. ഒരാള്‍ കര്‍മ്മയോഗി. മറ്റെയാള്‍ ജ്ഞാനയോഗി. ടോള്‍സ്റ്റോയിയേക്കാള്‍ മഹാനായ ഒരാളായാണ് താന്‍ ഗാന്ധിജിയെ കാണുന്നതെന്ന് ടാഗോര്‍ തന്നെ റൊമേന്‍ റോളണ്ടിനോട് പറഞ്ഞിട്ടു്.
 
 ഗാന്ധിജിക്കും ടാഗോറിനോട് സ്‌നേഹപൂര്‍ണ്ണമായ ബഹുമാനമുണ്ടായിരുന്നു. ടാഗോറുമായി വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഗാന്ധിജി നഷ്ടപ്പെട്ടിരുന്നില്ല. ഇന്ത്യയും താനും ടാഗോറിനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ഗാന്ധിജി പ്രസ്താവിച്ചത്, ഇവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യപ്പെടുത്തണമെന്ന ചില സ്‌നേഹിതരുടെ നീക്കങ്ങള്‍ അറിഞ്ഞായിരുന്നു.
 പാശ്ചാത്യ, പൗരസ്ത്യ സംസ്‌ക്കാരങ്ങളുടെ സമന്വയത്തില്‍ ദൃഢമായി വിശ്വസിച്ചയാളായിരുന്നു ടാഗോര്‍. പക്ഷേ,നിസ്സഹകരണപ്രസ്ഥാനം അദ്ദേഹത്തിന്റെ ഈ വിശ്വാസപ്രമാണങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അതൊരു നിഷേധാത്മക പ്രസ്ഥാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യം ഇതുമൂലം സാധ്യമാവുകയില്ല. '' നമ്മുടെ ഹൃദയമനസ്സുകളെ പാശ്ചാത്യസഹോദരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന നിസ്സഹകരണ പ്രസ്ഥാനം ആദ്ധ്യാത്മികമായ ഒരു ആത്മഹത്യയ്ക്ക് സദൃശ്യമാണ്'' എന്ന ടാഗോറിന്റെ വാക്കുകള്‍ ഈ ജീവചരിത്രകാരന്‍ ഉദ്ധരിച്ചിട്ടുണ്ട്.
 
 ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാനുള്ള ഗാന്ധിജിയുടെ ഉപദേശത്തെയും താത്ത്വികതലത്തില്‍ ടാഗോര്‍ നിഷേധിച്ചു. ''വന്‍ യന്ത്രങ്ങള്‍ക്ക് മനുഷ്യാത്മാവിന്റെ വളര്‍ച്ചയെ തടയാന്‍ സാധിക്കുമെങ്കില്‍, ചെറിയ യന്ത്രങ്ങള്‍ക്കും അതു സാധ്യമാണെന്നത് നാം മറക്കേണ്ട''.
 
 -ഇങ്ങനെ ഗാന്ധിജിയുടെ നേര്‍ക്ക് തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടിരുന്ന ടാഗോറിന് കാര്യമാത്രപ്രസക്തമായ മറുപടി അവസാനം ഗാന്ധിജി നല്‍കി. 1921 ഒക്‌ടോബര്‍ 13ലെ ''യംഗ് ഇന്ത്യ''യില്‍ വന്ന മറുപടി ഒരു സ്‌നേഹപ്രവാഹത്തിന്റെ പ്രതിഫലമനായിരുന്നു. സ്വതന്ത്രചിന്തയുടെ ആവശ്യകതയെക്കുറിച്ചുള്ള ടാഗോറിന്റെ അഭിപ്രായങ്ങളോട് അദ്ദേഹം യോജിക്കുകയും, ഭാരതത്തെ ആപത്തുകളില്‍ നിന്ന് രക്ഷിക്കാനുള്ള മഹാനായ കാവല്‍ക്കാരന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്ന ഗാന്ധിജി ആ മറുപടിയില്‍ വ്യക്തമാക്കിയതിന്റെ സാരാംശം ഇതാണ്; താന്‍ സ്‌നേഹത്തിന്റെ ഒരു അടിമയാണ്.
 
 അക്രമരാഹിത്യത്തില്‍ നിന്ന് വ്യതിചലിച്ചതിന്റെ പേരില്‍ സിവില്‍ നിയലംഘനപ്രസ്ഥാനമടക്കമുള്ള ബഹുജനപ്രക്ഷോഭം നിര്‍ത്തിവയ്ക്കാന്‍ ഗാന്ധിജി എടുത്ത തീരുമാനവും, ആത്മശുദ്ധീകരണാര്‍ത്ഥം നടത്തിയ പ്രാര്‍ത്ഥനയും ഉപവാസവും അദ്ദേഹത്തിന്റെ സത്യനിഷ്ഠയ്ക്ക് ഉത്തമമാതൃകയാണ്. പക്ഷേ, കോണ്‍ഗ്രസിനുള്ളില്‍ ഇത് അദ്ദേഹത്തിന് ഒരു ഏകാധിപതി എന്ന ദുഷ്‌പേര് സമ്പാദിച്ചു കൊടുത്തുവെങ്കിലും ഗാന്ധിജി തന്റെ സത്യമാര്‍ഗ്ഗത്തില്‍ അചഞ്ചലനായി തുടര്‍ന്നു.
 
 അദ്ദേഹത്തിന്റെ അഹിംസാസിദ്ധാന്തം 2500 കൊല്ലങ്ങളോളമായി ഭാരതത്തിന്റെ ആത്മാവിലലിഞ്ഞു ചേര്‍ന്ന ഒന്നായിരുന്നു. മഹാവീരനും, ശ്രീബുദ്ധനും വൈഷ്ണവമതവും അഹിംസയുടെ സന്ദേശമാണ് മാനവസമുദായത്തിന് നല്‍കിയത്. ''ഇതിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി തന്റെ ജീവരക്തം വിനിയോഗിക്കുകയാണ് ഗാന്ധിജി ചെയ്തിട്ടുള്ളത്'',റൊമേന്‍ റോളണ്ട് ആദരപൂര്‍വ്വം ഇങ്ങനെ രേഖപ്പെടുത്തി.
 
 'മഹാത്മാഗാന്ധി'' എന്ന ഈ ജീവചരിത്രഗ്രന്ഥം ഉപസംഹരിക്കുന്നത് യൂറോപ്പിനെ ബാധിച്ചിരിക്കുന്ന അനര്‍ത്ഥങ്ങളെക്കുറിച്ച് ഓര്‍മ്മിച്ചുകൊണ്ടാണ്. ''നിരവധി ശതാബ്ദങ്ങളായി അധര്‍മ്മത്തിലും അനീതിയിലും കിടന്ന് വട്ടം കറങ്ങുന്ന യൂറോപ്പിന്റെ ആത്മാവിന് യഥാര്‍ത്ഥമായ ആദ്ധ്യാത്മിക വെളിച്ചം ദര്‍ശിക്കാന്‍ തന്നെ കഴിയുന്നില്ല. അത്രയ്ക്കും ഇരുട്ട് പരന്നിരിക്കുന്നു''.
 
 ഈ മഹാന്ധകാരത്തെ അകറ്റി, പ്രഭ പരത്തുവാന്‍ ഗാന്ധിജി എന്ന ആദ്ധ്യാത്മിക ദീപം ഇന്ത്യയിലുണ്ട് എന്നാണ് റൊമേന്‍ റോളണ്ട്, ഗാന്ധിജിയുടെ ജീവിതവും ധര്‍മ്മ സമരങ്ങളും വ്യാഖ്യാനിച്ച് പാശ്ചാത്യലോകത്തോട് വിളംബരം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭരവും സഹനസമ്പന്നവുമായ സമര്‍പ്പിത ജീവിതം ലോകത്തിന് ശാന്തിയും സമാധാനവും കൈവരുത്തും.
 ''ഇതാണ് ഗാന്ധിജിയുടെ ധര്‍മ്മഗീതം. അദ്ദേഹം കൈയ്യില്‍ കുരിശുവഹിച്ചിട്ടില്ലന്നേയുള്ളൂ .ജൂതര്‍മാരില്ലായിരുന്നുവെങ്കില്‍, റോമാ സാമ്രാജ്യം യേശുവിന്റെ വിശുദ്ധസ്ഥാനാരോഹണത്തിന് അവസരം നല്‍കുകയില്ലായിരുന്നു. ഇന്നത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അതിന്റെ റോമന്‍ മുന്‍ഗാമികളോട് സാദൃശ്യമു്. പൗരസ്ത്യര്‍ ഒട്ടാകെ സാമ്രാജ്യത്വ മര്‍ദ്ദനങ്ങളെ എതിര്‍ക്കുവാന്‍ സന്നദ്ധരായിക്കഴിഞ്ഞു. അവരുടെ പോര്‍വിളിയുടെ പ്രതിദ്ധ്വനി ദിഗന്തങ്ങളില്‍ കൂടി മുഴങ്ങുന്നു''; ഗാന്ധിജിയുടെ ധര്‍മ്മസംഹിത ക്രൈസ്തവദര്‍ശവുമായി താദാത്മ്യം പ്രാപിക്കുന്നതായി സ്ഥാപിച്ചുകൊണ്ട്, മഹാപ്രവാചകനായി ഗാന്ധിജിയെ റൊമേന്‍ റോളണ്ട് പാശ്ചാത്യലോകത്തിനു മുന്നില്‍ ഇങ്ങനെ അവതരിപ്പിച്ചു.
 
 ഗാന്ധിജിയും തിലകനുമായുള്ള ബന്ധം വിവരിച്ചുകൊണ്ടാണ് അദ്ദേഹം മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവേശം വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യസമ്പാദനത്തെക്കുറിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണുായിരുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ തുടര്‍ന്നുകൊണ്ട്തന്നെ സ്വരാജ് സാധ്യമാകുമെന്ന് കാനഡയേയും ദക്ഷിണാഫ്രിക്കയേയും ഉദാഹരിച്ചുകൊണ്ട് ഒരു കൂട്ടര്‍ വിശ്വസിച്ചു. മറുഭാഗമാകട്ടെ ജപ്പാന്‍, റഷ്യയ്ക്കുമേല്‍ നേടിയ വിജയത്തെ തുടര്‍ന്ന്, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായ സ്വരാജ് സാദ്ധ്യമാകുമെന്നും വിശ്വസിച്ചു. ഇംഗ്ലീഷുകാരുടെ സദുദ്ദേശ്യങ്ങളില്‍ വിശ്വാസമര്‍പ്പിച്ച തിലകന്റെ നേതൃത്വത്തിലുള്ള മിതവാദികള്‍ക്കായിരുന്നു അന്ന് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരായ സുദീര്‍ഘമായ ധര്‍മ്മസമരം നയിച്ച് നാട്ടില്‍ മടങ്ങിയെത്തിയ ഗാന്ധിജി 1919 വരെ രാഷ്ട്രീയപ്രക്ഷോഭങ്ങളില്‍ നിന്ന് ഏതാണ്ട് ഒഴിഞ്ഞുനിന്നു.
 
 1920 ആഗസ്റ്റില്‍ തിലകന്‍ അപ്രതീക്ഷിതമായ മരിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന്റേയും സ്വാതന്ത്ര്യസമരത്തിന്റേയും നേതൃത്വം ഗാന്ധിജിക്ക് ലഭിക്കുകയില്ലായിരുന്നുവെന്നാണ് റൊമേന്‍ റോളണ്ടിന്റ നിരീക്ഷണം. അസാധാരണമായ വീറും വീര്യവുമുായിരുന്ന അളവറ്റ മനശക്തിയും ബുദ്ധികൂര്‍മ്മതയുമുായിരുന്ന തിലകന്‍ ധൈഷണികമായി ഗാന്ധിജിയെക്കാള്‍ മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ ശാസ്ത്രാഭിമുഖ്യം റൊമേന്‍ റോളണ്ട് എടുത്തു പറഞ്ഞിട്ടു്. ജനാധിപത്യ സംവിധാനങ്ങളില്‍ അളവറ്റ വിശ്വാസമുായിരുന്ന തിലകന്‍, മതസിദ്ധാന്തങ്ങളെ കണക്കിലധികം വകവച്ചിരുന്നില്ല. ഗാന്ധിജിയാകട്ടെ മതപരമായ ധാര്‍മ്മികതയില്‍ ഊന്നിനിന്നു. ദേശീയ സ്വാതന്ത്ര്യസമ്പാദനത്തിനായി, സത്യത്തെക്കൂടി ബലികഴിക്കുവാന്‍ തിലകന്‍ മടിക്കുമായിരുന്നില്ല. ഇക്കാര്യത്തില്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റുകളോടായിരുന്നു തിലകന്റെ നയങ്ങള്‍ക്ക് ആഭിമുഖ്യമുണ്ടായിരുന്നത്. ഇങ്ങനെ അവര്‍ക്കിടയില്‍ കടുത്ത ഭിന്നതകളുായിരുന്നു. രണ്ടാളും പരസ്പരം സ്‌നേഹാദരങ്ങള്‍ പുലര്‍ത്തി. സ്വാതന്ത്ര്യ സമ്പാദനത്തിനായി ഇന്ത്യ വാളെടുക്കുന്ന സന്ദര്‍ഭമായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടമെന്ന് ഗാന്ധിജി ഒരിക്കല്‍ പ്രസ്താവിച്ചിട്ടുണ്ട്. തന്റെ മതം ഭൂമിശാസ്ത്രപരിധികള്‍ക്ക് വിധേയമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു.
 
 ''മാതൃഭൂമിയോടുള്ള തന്റെ സ്‌നേഹം എത്ര അതിരറ്റതാണെന്നിരുന്നാലും വേണ്ടിവന്നാല്‍ സത്യത്തിനുവേി ദേശീയ സ്വാതന്ത്ര്യത്തെ ബലികഴിക്കുവാന്‍ കൂടി താന്‍ സന്നദ്ധനാകുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു''.
 
 ഗാന്ധിജിയുടെ ഈ വിശ്വാസപ്രമാണങ്ങള്‍ അദ്ദേഹത്തെ ഒരു ലോകപ്രവാചകനായി തീര്‍ത്തതായി റൊമേന്‍ റോളണ്ട് 'മഹാത്മാഗാന്ധി' എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി.
 ഗാന്ധിജിയുടെ ജീവിതസിദ്ധാന്തങ്ങളെ ക്രിസ്തീയദര്‍ശനങ്ങള്‍ക്കനുസൃതമായി വ്യാഖ്യാനിക്കുക മാത്രമല്ല, അവയുടെ സാരാംശം ഒന്നു തന്നെയാണെന്ന് അയത്‌ന ലളിതമായി സ്ഥാപിക്കുക കൂടി ചെയ്യുന്നുണ്ട്, റൊമേന്‍ റോളണ്ട്, ഈ ജീവചരിത്ര ഗ്രന്ഥത്തില്‍. ഗാന്ധിജിയുടെ മതാതീതമായ ആത്മീയത, അദ്ദേഹത്തിന്റെ ഉള്‍വിളിയില്‍ നിന്നുണ്ടായതാണ്. ''ഭൂതകാല വര്‍ത്തമാനങ്ങളെ പര്യവേഷണം ചെയ്ത്, ഭാവിയെ നിര്‍ണ്ണയിക്കുന്നതിനും തന്റെ അന്തഃകരണ പ്രചോദനത്തെയാണ് അദ്ദേഹം ആശ്രയിക്കുന്നത്''.
 
 ഹിന്ദുമതധര്‍മ്മങ്ങളില്‍ അദ്ദേഹം ബലമായി വിശ്വസിച്ചുവെങ്കിലും മനസാക്ഷിക്കും കാര്യകാരണയുക്തിക്കും അവ വിധേയമാക്കി. മതത്തിന്റെ പേരിലുള്ള ദുരാചാരങ്ങളെ അദ്ദേഹം ന്യായീകരിച്ചില്ല. ''കാര്യകാരണ വാദങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കാതെ ഒരാളേയും എന്റെ അനുയായിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.''. 
 
 തനിക്ക് ബോദ്ധ്യപ്പെടാത്ത ഒരു മതധര്‍മ്മത്തേയും ഗാന്ധിജി സ്വീകരിച്ചില്ല. ഹിന്ദുമതത്തിന് പ്രത്യേകമായ വൈശിഷ്ട്യം അനുവദിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
 ''വേദങ്ങള്‍ മാത്രം ദിവ്യങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വേദങ്ങളെപ്പോലെ തന്നെ ബൈബിള്‍, ഖുറാന്‍, പാഴ്‌സികളുടെ 'സെവെസ്റ്റ' എന്നിവയും ദൈവപ്രചോദിതങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു പ്രവാചകമതമല്ല ഹിന്ദുമതം. ലോകത്തുണ്ടായിട്ടുള്ള സകല ദിവ്യാത്മാക്കളേയും വന്ദിച്ചാരാധിക്കുന്നതിനും അതനുവദിക്കുന്നുണ്ട്. ഓരോരുത്തരുടേയും വിശ്വാസത്തിനും ധര്‍മ്മത്തിനും അനുസരിച്ച് ഈശ്വരാരാധന ചെയ്യുവാനാണ് ഹിന്ദുമതം നിര്‍ദ്ദേശിക്കുന്നത്''. 
 
 ഗാന്ധിജിയുടെ ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ പാശ്ചാത്യലോകത്തിന് റൊമേന്‍ റോളണ്ട് വിശദമായി വ്യാഖ്യാനിച്ചത്. അഹിംസയിലും സത്യത്തിലും ബ്രഹ്‌മചര്യത്തിലുമധിഷ്ഠിതമായ ഗാന്ധിജിയുടെ നിഷ്‌കാമകര്‍മ്മയോഗവും ക്രിസ്ത്യന്‍ മതദര്‍ശനങ്ങളുമായി റൊമേന്‍ റോളണ്ട് സാമ്യം കണ്ടെത്തുന്നുണ്ട്. തന്നെ ഏറ്റവുമധികം സ്വാധീനിച്ച ഗ്രന്ഥങ്ങളേതെന്ന് ഒരു പുരോഹിതന്‍ ഗാന്ധിജിയോട് തിരക്കിയപ്പോള്‍, അദ്ദേഹം ആദ്യം പറഞ്ഞത് പുതിയ നിയമത്തെക്കുറിച്ചായിരുന്നുവെന്ന് ഈ ജീവചരിത്രഗ്രന്ഥകാരന്‍ ഓര്‍മ്മപ്പെടുത്തുന്നു്. ഗാന്ധിജി എഴുതിയ നീതിധര്‍മ്മത്തിലെ അവസാന വാക്യവും ഈ മതഗ്രന്ഥത്തില്‍ നിന്നുള്ളതായിരുന്നു. ടോള്‍സ്റ്റോയിയുടെ തത്ത്വോപദേശങ്ങള്‍ ഗാന്ധിജിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
 
 ഹിന്ദുമതത്തില്‍ യുഗങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന അസ്പൃശ്യര്‍ക്കായി ശബ്ദമുയര്‍ത്തിയ ഗാന്ധിജിയുടെ മനുഷ്യസ്‌നേഹത്തിന്റെ ആഴം റൊമേന്‍ റോളണ്ട്  തിരിച്ചറിഞ്ഞു.
 ''സ്വമതസ്ഥരായ തന്റെ ഈ സാധു സഹോദരരോടുള്ള അനുഭാവവും സ്‌നേഹവാത്സ്യല്യങ്ങളുമാണ് ഗാന്ധിജിയെ ഒരു യഥാര്‍ത്ഥ പ്രവാചകനാക്കുന്നത്''.
 
 തനിക്ക് ഇനിയും ജന്മമെടുക്കേണ്ടിവന്നാല്‍ അസ്പൃശ്യന്‍മാരിലൊരാളായി ജനിച്ച്, അവരുടെ കഷ്ടതകള്‍ നേരിട്ടനുഭവിക്കണമെന്നാണ് ആഗ്രഹമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ റൊമേന്‍ റോളണ്ട് ഉദ്ധരിച്ചിട്ടുണ്ട്.
 
 സത്യഗ്രഹാശ്രമത്തില്‍ അന്തേവാസിയായി എത്തിയ അയിത്തജാതിക്കാരനായ ദൂദാഭായിയുടെ മകള്‍ ലക്ഷ്മിയെ ഗാന്ധിജി തന്റെ ദത്തുപുത്രിയാക്കിയ സംഭവം ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടു്. ഈ കുട്ടി ഗാന്ധിജിയുടെ മനസ്സിലും വീട്ടിലും കുളിരും കുളിര്‍മ്മയും പടര്‍ത്തി.
 
 ഒരു പവിത്രഹൃദയത്തിനു മാത്രം സാധിക്കുന്നതാണിവ. ഈ ഉദാഹരണത്തിലൂടെ റോമേന്‍ റോളണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു;''കുറച്ചുകൂടി ആര്‍ദ്രചിത്തനായ ഒരു ടോള്‍സ്റ്റോയിയാണിദ്ദേഹം. പ്രകൃത്യാ അദ്ദേഹത്തെക്കാള്‍ തികഞ്ഞ ഒരു ക്രിസ്ത്യാനിയാണ് ഗാന്ധിജി''.
 
 ഹിന്ദുമതധര്‍മ്മമനുസരിച്ച് വളരെ പവിത്രമായി കരുതുന്ന ഗോരക്ഷയിലും വര്‍ണ്ണാശ്രമത്തിലും ഗാന്ധിജി വിശ്വസിച്ചത് അവയെ ഉത്കൃഷ്ടമായ തലത്തില്‍ വ്യാഖ്യാനിച്ചായിരുന്നു. വൈദികമായ അര്‍ത്ഥത്തില്‍ ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശുദ്രര്‍ എന്നീ വിഭജനങ്ങള്‍ ജീവസന്ധാരണാര്‍ത്ഥമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നുവെന്നാണ് ഗാന്ധിജി വിശ്വസിച്ചത്. സ്വധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതുകൊണ്ട് ആര്‍ക്കും പ്രത്യേക ആവശ്യങ്ങളോ മേന്‍മയോ ഇല്ല. എല്ലാവരും തുല്യരാണ്. അതില്‍ ഉച്ചനീചത്വങ്ങളില്ല.
 
 ഗോസംരക്ഷണം, ഈ ലോകം സര്‍വ്വ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ആധുനിക പാരിത്ഥിതികാവബോധത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണെന്ന്, റൊമേന്‍ റോളണ്ട്, അതിന് ക്രിസ്ത്രീയ വിശ്വാസപ്രമാണവുമായി ബന്ധപ്പെടുത്തി നല്‍കിയ വ്യാഖ്യാനം വ്യക്തമാക്കുന്നു. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന ക്രിസ്തുവചനത്തോട് അദ്ദേഹം ഗാന്ധിജിയുടെ ഗോസംരക്ഷണത്തെ കൂട്ടിച്ചേര്‍ക്കുന്നത് ഇങ്ങനെയാണ്''; ''ജീവനുള്ള സകലതും നിന്റെ അയല്‍ക്കാരാണ്''. അതുകൊണ്ട്, വളര്‍ത്തുമൃഗമായ പശുവിനെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന ഗാന്ധിജിയുടെ സിദ്ധാന്തം അന്ധവിശ്വാസപരമല്ല. അത് ക്രൈസ്തവദര്‍ശനം തന്നെയാണെന്ന് റൊമേന്‍ റോളണ്ട്  'മഹാത്മാഗാന്ധി' എന്ന ഈ ജീവചരിത്രഗ്രന്ഥത്തില്‍ കാവ്യാത്മകമായ ഭാഷയില്‍ സമര്‍ത്ഥിക്കുന്നു.
 
ഗാന്ധിജിയെ ആഴത്തിലറിയാൻ, അദ്ദേഹത്തിൻ്റെ ദർശനങ്ങൾ പുനർവായിക്കാൻ ,സ്വാതന്ത്രത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നമുക്ക് റൊമേൻ റോളണ്ടിൻ്റെ ഈ ഗാന്ധിചരിതം സൂക്ഷ്മായി വായിക്കാം.

Wednesday 7 September 2022

എന്തൊരു ചെയ്ഞ്ച്,മലയാളിക്കും മലയാളത്തിനും..

                                 മാറുന്ന കേരളം,മാറുന്ന മലയാളി

                                                    ഡി. പ്രദീപ് കുമാർ

 ചുറ്റിനും നോക്കിയപ്പോളാണു കഴിഞ്ഞദിവസം യാദൃച്ഛികമായി  ആ സത്യം ശ്രദ്ധയിൽ പെട്ടത്;തൊട്ടയൽവക്കത്ത് തന്നെ താമസക്കാരില്ലാതെ, ഒഴിഞ്ഞുകിടക്കുന്നു, പതിനാലു വീടുകൾ!

-അന്വേഷിച്ചു നോക്കി. മാവേലിക്കര നഗരസഭയിലെ പുന്നമൂട്ടിൽ ഈ ലേഖകൻ്റെ കുടുംബവീടിരിക്കുന്ന വാർഡിൽ തന്നെ അത്തരം നൂറോളം വീടുകളുണ്ട്!

അനുദിനം വളരുകയാണു കേരളത്തിലെ ആളില്ലാവീടുകൾ.

കേരളീയരുടെ ജീവിതത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലുണ്ടായ വലിയ മാറ്റങ്ങളുടെ ഫലമാണു  ഈ അടഞ്ഞ വീടുകൾ. അതിൻ്റെ കൃത്യമായ കണക്ക് സർക്കാരിൻ്റെ കൈയിലില്ല.

തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലൊഴികെ, മിക്കയിടങ്ങളിലും  വീടുകളിൽ പ്രായമായവരാണു നല്ലൊരു ശതമാനം പേരും.2025ൽ കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നും 60 വയസിനു മുകളിലുള്ള വൃദ്ധരായിരിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്(ഇന്ത്യൻ ഇക്കണോമിക് റിവ്യൂ,2019).

-പ്രായമായവരെ വീട്ടിൽ തനിച്ചാക്കി,ലക്ഷങ്ങൾ വിലമതിക്കുന്ന ആധുനിക സുഖസൗകര്യങ്ങളുള്ള വീടുകൾ പൂട്ടിയിട്ട്,എവിടെപ്പോയിരിക്കുന്നു നമ്മുടെ ആൾക്കാർ?

മുൻപ് നമുക്കവരെ പെട്ടെന്ന് തിരിച്ചറിയാനാകുമായിരുന്നു. ജോലിതേടി ഗൾഫിൽ പോയവരുടേതാകാം ഈ വീടുകൾ എന്ന് നമുക്ക് എളുപ്പം ഊഹിക്കാമായിരുന്നു. അന്ന്,പ്രവാസികളിൽ 89.2 ശതമാനം പേരും ജോലിചെയ്തിരുന്നത് പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലായിരുന്നു. അവരുടെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് പണിതുയർത്തിയ സ്വപ്നഗൃഹങ്ങളായിരുന്നു,അവ. അവർ അവധിയ്ക്ക് വരുമ്പോൾ ഈ വീടുകളിൽ ആളനക്കമുണ്ടാകും. അല്ലെങ്കിൽ, വൻ നഗരങ്ങളിൽ പഠിക്കുകയും അവിടെ ഫ്ളാറ്റുകളിൽ താമസിക്കുകയും ചെയ്യുന്ന അവരുടെ മക്കളും ഭാര്യമാരും വെക്കേഷനു തിരിച്ചെത്തുമ്പോൾ ഈ വീടുകളുണരും.

-ഇപ്പോഴോ?

ഏതാണ്ട് നിത്യമയക്കത്തിലാണു ഈ വീടുകളിൽ ഭൂരിപക്ഷവും. കാരണം,  അടഞ്ഞുകിടക്കുന്ന ഈ വീടുകളുടെടെ അവകാശികളിൽ ഭൂരിപക്ഷവും അമേരിക്കയിലോ കാനഡയയിലോ ഓസ്ട്രേലിയലിയോ ജോലിചെയ്യുന്നവരാണു. അവരിൽ മിക്കവരും അവിടെ പൗരത്വമുള്ളവരാണു. മക്കൾക്കൊപ്പം പോകാതെ നാട്ടിൽ തന്നെ താമസിക്കുന്ന പ്രായമായ അച്ഛൻ്റേയും അമ്മയുടേയും കാലം കഴിയുന്നതോടെ അവർ ഈ വീടുകൾ വിറ്റ്,നാടുമായുള്ള നാഭീബന്ധം ഓർമ്മകളിലേക്കൊതുക്കും.....

1950കളിൽ ജോലിതേടി ബ്രിട്ടനിലേക്ക് പോയി,അവിടെത്തന്നെ കൂടിയവർ ധാരാളമുണ്ട്-ആറ്റിങ്ങൽ, വർക്കല ഭാഗങ്ങളിൽ നിന്നുള്ളവർ. മലേഷ്യയിലേക്ക് കുടിയേറിയവരും അനവധി.2020ലെ കണക്കനുസരിച്ച് അവരുടെ എണ്ണം 228900.

ഏറെ പതിറ്റാണ്ടുകൾക്കു ശേഷം, അടുത്തിടെ യു. കെയിലേക്കുള്ള കുടിയേറ്റം വീണ്ടും ശക്തിപ്രാപിച്ചു.2013ൽ അവിടെയുള്ള മലയാളികളുടെ എണ്ണം 45264 ആയിരുന്നത്,ഇപ്പോൾ ഇരട്ടിയിലധികം ആയിട്ടുണ്ടാവും. കുടിയേറ്റ വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കിയ ഓസ്ട്രേലിയ, കാനഡ, തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠിക്കാനും ജോലിചെയ്യാനുമായി കഴിഞ്ഞ വർഷങ്ങളിൽ വൻതോതിലാണു കുടിയേറ്റമുണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ,ഈ ഒഴുക്കിനു വേഗതയേറി. 2013ൽ ഈ രാജ്യങ്ങളിൽ യഥാക്രമം 53206ഉം 30000ഉം കേരളീയരാണുണ്ടായിരുന്നത്.

എഞ്ചിനിയറിങ്ങ്,മെഡിക്കൽ,പാരാ-മെഡിക്കൽ മേഖലകളിലുള്ളവരാണു ദിനംപ്രതി,കേരളം വിട്ട്, ഈ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. പഠിച്ച്,ജോലി നേടി,അവിടെ പൗരത്വമെടുത്ത് അവിടെത്തന്നെ ജീവിക്കും,അവർ.മുൻപ് ,അമേരിക്കയിൽ ജോലിതേടിപോയിരുന്നവരിൽ മഹാഭൂരിപക്ഷവും ക്രിസ്ത്യാനികളായിരുന്നുവെങ്കിൽ,അടുത്തകാലത്ത് അതിൽ പ്രകടമായ മാറ്റമുണ്ടായി. മറ്റു മതസ്ഥരും കൂടി അമേരിക്കയിലേക്ക് വിമാനം കയറിത്തുടങ്ങി. മുതലാളിത്തത്തെ ഉറക്കത്തിലും ചീത്തപറയുന്ന അതിവിപ്ളവകാരികളുടെ മക്കൾ വരെയുള്ളവരുടെ സ്വപ്നഭൂമിയാണത്.2021ലെ കണക്കനുസരിച്ച്  1.56 ലക്ഷമായിരുന്നു,അവിടെയുള്ള കേരളീയരുടെ എണ്ണം. അതിപ്പോൾ രണ്ടു ലക്ഷമെങ്കിലും കടന്നിട്ടുണ്ടാകണം.   

ഇവരിൽ മിക്കവരും കേരളത്തെ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നവരാണു.‘നാളീകേരത്തിൻ്റെ നാട്ടിൽ’ അവരെ പിടിച്ചുനിർത്താനുള്ളത്രയും ആകർഷകമായ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങളോ മാന്യമായ തൊഴിലോ ഇല്ല. പിറന്ന വീട്,കുടുംബം,ബന്ധുങ്ങൾ,നാട്ടുകാർ തുടങ്ങിയ വൈകാരിക ബന്ധങ്ങളൊന്നും അവരെ പിന്നോട്ട് വലിയ്ക്കുന്നതേയില്ല. അടുത്തിടെ ആഫ്രിക്കൻ  രാജ്യങ്ങളിലേക്കുവരെ കുടിയേറ്റം ശക്തമായിട്ടുണ്ടു.... ‘നോർക്ക‘യുടെ 2021ലെ കണക്കനുസരിച്ച് ,വിദേശത്ത് താമസിക്കുന്ന കേരളീയർ 40 ലക്ഷത്തിനു മുകളിലാണു. മറ്റു സംസ്ഥാനങ്ങളിൽ 13.73 ലക്ഷം പേരുമുണ്ടു.

 

“ഒരു മലയാളിയെങ്കിലും കണ്ടിരുന്നെങ്കിൽ“

-ആലുവയ്ക്കടുത്ത് ഒരാളെ തിരക്കി ഇറങ്ങിയതാണു. പേരില്ലാത്ത ഇടവഴികൾ. രണ്ടു-മൂന്ന് കടകളിൽ വഴി ചോദിക്കാൻ കയറി. അവർ കൈമലർത്തി.“മാലൂം നഹീം”,അവിടെയെല്ലാം ‘ബായി‘മാർ. മലയാളി‘ലുക്കു’ള്ള ഒരാൾ പോലുമില്ല!

പെരുമ്പാവൂർ,ആലുവ മേഖലയിലെ പല പ്രദേശങ്ങളിലും അവർക്കാണു ഭൂരിപക്ഷം.

കേരളത്തിലേക്ക് കുടിയേറിയവരാണിവർ. അതിനു റിവേഴ്സ് മൈഗ്രേഷൻ എന്നാണു വിദഗ്ദ്ധർ നൽകിയ പേരു. അന്യസംസ്ഥാനത്തൊഴിലാളികളുടെ വാഗ്ദത്തഭൂമിയാണിത്. അവരുടെ എണ്ണം 60 ലക്ഷമെങ്കിലും വരും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻ്റ് ടാക്സേഷൻ്റെ കണക്കനുസരിച്ച് ഇവരുടെ സംഖ്യ ഓരോ വർഷവും 2.35 ലക്ഷംവെച്ച് വർദ്ധിക്കുന്നുണ്ടു.

 മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളുമടങ്ങുന്ന,  സംസ്ഥാനത്തിൻ്റെ ഭൂവിസ്തൃതിയുടെ മഹാഭൂരിപക്ഷവും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ചെറിയവീടുകളിലും പഴയ വീടുകളിലും അവയുടെ രൂപമാറ്റംവരുത്തിയ തൊഴുത്തുകളിലുമാണു മറുനാടൻ തൊഴിലാളികൾ പാർക്കുന്നത്. ഇപ്പോൾ കുടുംബങ്ങൾക്കൊപ്പം താമസിക്കുന്നവരും ധാരാളമുണ്ടു.ഞായറാഴ്ചകളിൽ  നമ്മുടെ നാൽക്കവലകളേയും കടകളേയും സജീവമാക്കുന്നത് അവരാണു.

 നാട്ടിലെ വാർത്തകളും വിശേഷങ്ങളുമൊക്കെ ജോലിചെയ്യുമ്പോഴും അവർ റേഡിയോ,ടെലിവിഷൻ ചാനലുകളിലൂടെ തൽ സമയം അറിഞ്ഞുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഓരോ ചലനങ്ങളും അവർക്കറിയാം. അതിഥികളായെത്തിയ അവർ  വിവാഹ ബന്ധങ്ങളിലൂടെ വീട്ടുകാരുമായിത്തുടങ്ങിയിട്ടുണ്ട്......

ഭിലായ്,ഭോപ്പാൽ,മുംബൈ,പൂന,കൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ജോലിതേടിപ്പോയ മലയാളികൾ അവിടെ താമസമാക്കിയത് ഇങ്ങനെയായിരുന്നു. അവിടെയുള്ളവരുടെ പിൻ തലമുറകൾ ആ സംസ്കാരങ്ങളുടെ ഭാഗമായിത്തീന്നു. അങ്ങനെയുള്ളൊരു പ്രക്രിയ, വളരെ സാവധാനത്തിലാണെങ്കിലും,കേരളത്തിൽ സംഭവിക്കുന്നുണ്ടു.

-അപ്പോൾ,പത്തുവർഷം കഴിഞ്ഞാൽ,എത്രയാകും കേരളത്തിൻ്റെ ജനസംഖ്യ? അന്യസംസ്ഥാനക്കാരെ ഒഴിവാക്കിയാൽ,അത് ഇപ്പോഴത്തെ 3 കോടി 48 ലക്ഷത്തിൽ നിന്ന് താഴേക്ക് കൂപ്പുകുത്തുമെന്ന് തീർച്ച.

 വിദേശത്തേക്കുള്ള ഈ കുടിയേറ്റത്തിനു പുറമേ, ഒറ്റക്കുട്ടി കുടുംബങ്ങൾ, ജനനനിയന്ത്രണത്തോട് പുറംതിരിഞ്ഞുനിന്നിരുന്ന ഒരു പ്രബലമതവിഭാഗത്തിലെപെട്ടവരുടെ പുതുതലമുറ അണുകുടുംബങ്ങളിലേക്ക് അതിവേഗം ചുവടുമാറുന്നത്, വർദ്ധിച്ചുവരുന്ന വന്ധ്യത തുടങ്ങിയവയും നമ്മുടെ ജനസംഖ്യയിൽ കാര്യമായ തോതിൽ കുറവുണ്ടാക്കും. കേരളം ഇപ്പോഴേ അതിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുതുടങ്ങി.

 

മൊബൈൽ എന്ന പൊതിയാത്തേങ്ങയുമായി....

 “അഞ്ചുപൈസ മുടക്കാതെ വാസ്ടാപ്പിൽ വീഡിയോകോളു വരെ വിളിക്കാൻ പറ്റുമ്പോൾ ഇങ്ങനെ എന്നും ലാൻ്റ്ഫോണിൽ വിളിച്ച് കാശുകളയേണ്ട കാര്യമുണ്ടോ... അച്ഛനൊരു കാര്യം ചെയ്യ്-മൊബൈലുമായി ഗേറ്റിലിറങ്ങി നിൽക്ക്. അതുവഴി സ്കൂളിൽ പോകുന്ന പിള്ളാരോട് പറഞ്ഞാൽ മതി. അവർ ഒരു മിനിറ്റുകൊണ്ട് ശരിയാക്കിത്തരും“,85 വയസ്സായ അച്ഛനോട് ,വിദേശത്തുള്ള മകൻ ഇങ്ങനെ പരിഭവത്തോടെ പറഞ്ഞത്, മൊബൈൽഫോൺ പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് പഠിപ്പിച്ച് മടുത്തിട്ടാണു.

അയാളടക്കം അഞ്ചുമക്കളും അവരുടെ കുടുംബങ്ങളും വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമാണു. കോവിഡ് കാലത്ത് നാട്ടിൽ ചെന്നപ്പോൾ വാങ്ങിക്കൊടുത്ത സ്മാർട്ട്ഫോൺ ഒരു പൊതിയാത്തേങ്ങയായി വീട്ടിലുണ്ടു. അന്നുമുതൽ മൊബൈൽ പഠനം തുടങ്ങിയതാണു,അച്ഛനുമമ്മയും. വാക്സിനെടുക്കാനും ബാങ്കിലെ പണമിടപാടിനുമൊക്കെ മൊബൈൽ വേണം. റേഷൻ്റെ ഒ. ടി. പി വരുന്നതും മൊബൈലിലാണു.മക്കളും കൊച്ചുമക്കളും മാറി-മാറി പഠിപ്പിച്ചു. വരിഷ്ഠ ‘വിദ്യാർത്ഥികൾ‘ പക്ഷേ, അതിൻ്റെ എൽ. കെ. ജി പോലും പാസാകുന്ന ലക്ഷണമില്ലാത്തതിനാൽ, മറ്റെല്ലാവരും പിൻവാങ്ങി. രണ്ടുപേരും ഫോണെടുത്ത്, അവിടെയുമിവിടെയും കുത്തിക്കളിക്കുന്നുവെന്ന് ബന്ധുക്കൾക്കും പരാതി. അസമയത്തൊക്ക അവർക്ക് കോൾ പോവും.  ലാൻ്റു ഫോണിലൂടെയും അയാൾ,പലതവണ  പഠിപ്പിക്കാൻ ശ്രമിച്ചു നോക്കിയതാണു....

മലയാളിയുടെ ജീവിതം മൊബൈൽഫോണിനെ ചുറ്റിപ്പറ്റി കറങ്ങുമ്പോൾ,ഇങ്ങനെ,സ്മാർട്ട്ഫോണും പിടിച്ച്, അന്തംവിട്ടു നിൽക്കുന്ന പ്രായമേറിയവരുടെ ഒരു തലമുറയുണ്ട്, നമുക്കിടയിൽ. അവരിൽ മിക്കവർക്കും മുൻപ് പഴയഫോണായിരുന്നു. പക്ഷേ, കോവിഡ് എല്ലാം മാറ്റിമറിച്ചു.

പുറത്തുള്ള 15.6 ലക്ഷം പേർ സ്വന്തം വീടുകളിൽ മടങ്ങിയെത്തി. ഐ. ടി  മേഖലയിൽ ജോലിയുള്ളവർ കോവിഡ്കാലത്ത് നാട്ടിലെ വീടുകളിലിരുന്നു ജോലിചെയ്തു. അവർക്കൊപ്പം വന്ന കൊച്ചുമക്കളുടെ ക്ളാസുകൾ ഓൺലൈനിലായി. അടുത്ത ബന്ധുക്കളുടെ കല്യാണഷണക്കത്തുകൾ പോലും വാട്ട്സാപ്പിൽ മാത്രം വന്നുതുടങ്ങി. കല്യാണം മാത്രമല്ല,ശവസംസ്കാരച്ചടങ്ങുകളും മൊബൈലിലൂടെ ലൈവായി പ്രക്ഷേപണം ചെയ്യുന്ന രീതി സാധാരണമായി. ലൈവ് സ്ട്രീമിങ്ങുകൾ പുതിയ തൊഴിൽമേഖലയായി വളർന്നു.

കോവിഡ് നിയന്ത്രണങ്ങൾ നീക്കി, ‘വർക്ക് അറ്റ് ഹോം‘ അവസാനിപ്പിച്ച് ഭൂരിപക്ഷം പേരും മടങ്ങിപ്പോയപ്പോൾ, വീടുകളിൽ പ്രായമായവർ മാത്രം പിന്നെയും തനിച്ചായി. അകലങ്ങളിലിരുന്നും മക്കൾ എല്ലാം നിരീക്ഷിക്കുന്നുവെന്ന സമാധാനത്തിലാണു അവരിൽ മിക്കവരും ജീവിക്കുന്നത്. വീടുകളിൽ സുരക്ഷാകാമറകൾ സ്ഥാപിച്ച്, പുറത്തുള്ള മക്കളുടെ ഫോണുമായി ബന്ധിപ്പിക്കുന്നത് വ്യാപകമായിത്തുടങ്ങി..

 രോഗഭീതി കാരണം,പ്രായമായവരിൽ മഹാഭൂരിപക്ഷവും ഇപ്പോഴും വീടുവിട്ട് പുറത്തുപോകാൻ മടിക്കുന്നു.വാക്സിനെടുക്കാനും ബാങ്കിടപാടു നടത്താനും മക്കളേയും കൊച്ചുമക്കളേയും കണ്ട് സംസാരിക്കാനുമൊക്കെ ,പുതിയതലമുറയിൽപെട്ട ഫോണുകൾ അവശ്യവസ്തുവായി. പക്ഷേ, മങ്ങുന്ന ഓർമ്മയും വഴങ്ങാത്ത വിരലുകളും വിറക്കുന്ന കൈകളുമുള്ള തലമുറ, വിവരവിജ്ഞാനവിസ്ഫോടനത്തിനു മുന്നിൽ അന്തം വിട്ടു നിൽക്കുകയാണു.

-കേരളത്തിലിപ്പോൾ ഡിജിറ്റൽ ഡിവൈഡുണ്ടോ?

സാങ്കേതികമായി പറഞ്ഞാൽ,ഇല്ല. ജനസംഖ്യയെക്കാളധികം മൊബൈൽ ഫോണുകളുണ്ട്. അവയിൽ മഹാഭൂരിപക്ഷത്തിലും ഇൻ്റർനെറ്റ് സൗകര്യവുമുണ്ടു. പക്ഷേ, ജനസംഖ്യയുടെ 16.5 ശതമാനം വരുന്ന പ്രായമായവരെ ആരാണിനി മൊബൈൽഫോൺ സാക്ഷരരാക്കുന്നത്?

മീൻകാരനുമുണ്ട് ഡിജിറ്റൽ പേ

‘‘നല്ല പിടയ്ക്കുന്ന മീൻ... കിലോ 300 രൂപ മാത്രം“.

“ഒരു അരക്കിലോ“

“നോട്ടേൽ മീനാക്കുന്നില്ല. ദാ, 150 രൂപ ഇതിലേക്കിട്ടേ,ചേച്ചി“, അയാൾ മീൻ കുട്ടയുടെ രണ്ടു വശത്തും  എഴുതിവച്ചിരിക്കുന്ന ഗൂഗിൾ പേ നമ്പർ ചൂണ്ടിക്കാട്ടി.

-കുഗ്രാമങ്ങളിലെ കൊച്ചുകടകളിൽ പോലും പണമിടപാടുകൾ  ഇങ്ങനെ അതിവേഗം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു. പോക്കറ്റിൽ കാശിട്ടുനടക്കുന്നവരുടെ തലമുറ അന്യംനിന്നുപോകുന്ന കാലം വിദൂരമല്ല.

‘സേട്ട, കൂലി ഈ നമ്പറിലോട്ടിട്ടേ‘ ,എന്ന് പണിക്ക് വരുന്ന ‘ബായി‘മാർ പറയും. അടച്ചുറപ്പില്ലാത്ത വീടുകളിൽ കൂട്ടത്തോടെ താമസിക്കുന്ന അവർക്ക് ഏറ്റവും സുരക്ഷിതം ഡിജിൽ പണമിടപാടുകളാണു. അവർ നാട്ടിലേക്ക് കാശയ്ക്കുന്നതും ഇങ്ങനെ തന്നെ. അവരുടെ കൈയ്യിൽ വിലകൂടിയ സ്മാർട്ട്ഫോണുകളുണ്ടു.

ബ്രാൻ്റ്പ്രേമം  വഴിയാധാരമാക്കിയവർ...

നാട്ടിലെ ജംക്ഷനിൽ ഇറങ്ങി നടന്നപ്പോഴാണു ഓർത്തത്; എവിടെപ്പോയി തയ്യൽ കടകൾ?

അടുത്തകാലംവരെ,ഓരോ പ്രദേശത്തിനും സ്വന്തം തയ്യൽക്കാരുണ്ടായിരുന്നു. ബാർബർ ഷോപ്പുകളും തയ്യൽക്കടകളുമായിരുന്നു,ഒരുകാലത്ത് നാട്ടിൻപുറങ്ങളിലെ രാഷ്ട്രീയ ചർച്ചാവേദികളും അനൗദ്യോഗിക വായനശാലകളും. എല്ലായിടത്തുമുണ്ടാകും,ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ടിരിക്കുന്ന റേഡിയോ. തലമുറകളായി ഷർട്ടും ബ്ലൗസുമൊക്കെ തുന്നുന്നവർ. ഒപ്പം, ചെറിയ തുണിക്കടകൾ. വസ്ത്രസങ്കൽപ്പങ്ങൾ മാറിയതോടെ,  ഇവർക്ക് പണി കുറഞ്ഞു.  ഒന്നൊന്നായി അവർ മറ്റു ജോലികൾ തേടിപ്പോയി..

ഇത് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ബ്രാൻ്റഡ് വസ്ത്രങ്ങളുടെ കാലം. ഗ്രാമങ്ങളിൽ പോലും അവയ്ക്കായി പ്രത്യേകം ഷോറൂമുകൾ.ഷോപ്പിങ്ങ് മാളുകൾ.... കൊച്ചിയിലേയും തിരുവനന്തപുരത്തേയും വൻകിട മാളുകൾ മാറുന്ന ഉപഭോഗസംസ്കാരത്തിൻ്റെ പ്രതീകങ്ങൾ മാത്രമല്ല, പൂരപ്പറമ്പുകളെപ്പോലും അപ്രസക്തമാക്കുന്നവിധം ജനസഞ്ചയത്തെ ആകർഷിക്കുന്ന ഉത്സവവേദികൾ കൂടിയാണു. ഇന്ത്യയിലെ തന്നെ ഏറ്റവുമധം ജനങ്ങൾ സന്ദർശിക്കുന്ന വിനോദകേന്ദ്രങ്ങളുടെ പട്ടികയിൽ ഇവ ഇടം തേടും.

പക്ഷേ,ഈ ഷോപ്പിങ്ങ് മാളുകളും കടന്ന്, വ്യാപകമാകുകയാണു ഈ-കൊമേഴ്സ് മാർക്കറ്റ്. പുതുതലമുറയ്ക്ക് പ്രിയം ഓൺലൈനായി ഓഡർ ചെയ്ത് സാധനങ്ങൾ വാങ്ങുന്നതിലാണു. മൊബൈൽ,കമ്പ്യൂട്ടർ,ഡ്രസ്, ഫൂഡ് സപ്ളിമെൻ്റുകൾ..... ബ്രാൻ്റുകളിലാണു അവർക്ക് താല്പര്യം. ഇങ്ങനെ, എന്തിനുമേതിനും അവർ ആശ്രയിക്കുന്നത് ഇ-കൊമേഴ്സ്യൽ സൈറ്റുകളെ. ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെപ്പോലും നിരന്തരം സഞ്ചരിക്കുകയാണു ഡെലിവറി ബോയ്സ്...

തയ്യൽകടകൾക്കൊപ്പം നാടുനീങ്ങിക്കൊണ്ടിരിക്കുകയാണു ,ബാർബർഷോപ്പുകൾ. മുടിക്ക് കളർ ചെയ്യുന്ന,തല മസ്സാജ് ചെയ്യുന്ന ,ഫേഷ്യലും സ്പായും ചെയ്യുന്ന ബ്യൂട്ടി പർലറുകൾക്കും സ്പാകൾക്കും ഇവ വഴിമാറുകയാണു. ന്യൂജെൻ ഫ്രീക്കന്മാർ പ്രത്യേകരീതിയിൽ മുടി നീട്ടിവളർത്തും. വിചിത്രങ്ങളായ നിറങ്ങളടിക്കും. ചിലർ കമ്മലുമിടും. ബോയ്സ്കട്ടാണു പെൺകുട്ടികളുടെ ഫാഷൻ.

പിന്നെ, വീട്ടമ്മമാരെപ്പോലെ, സ്ഥിരം ബ്യൂട്ടിപാർലറുകളിൽ പോയി സൗന്ദര്യചികിൽസ നടത്താനോ കട്ടി മേക്കപ്പണിഞ്ഞ്, ഉടുത്തൊരുങ്ങി നടക്കാനോ പുതുതലമുറയിലെ പെൺകുട്ടികൾക്ക് അശേഷം താല്പര്യമില്ല.

വിചിത്രമായ ആഹാരരീതികൾ..

വിചിത്രമാണു പുതുതലമുറയുടെ ആഹാരരീതികൾ. പ്രൊഫഷണൽ, ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് പഠിക്കുന്ന,അല്ലെങ്കിൽ അവ പൂർത്തിയാക്കിയ ചെറുപ്പക്കാർ എപ്പോഴാണുണരുന്നത്? എപ്പോഴാണുറങ്ങുന്നത്? എപ്പോഴാണു കഴിക്കുന്നത്?

-ഒരു നിശ്ചയവുമില്ലൊന്നിനും. അവരുടെ പഠനമുറികൾ പരമാധികാര സ്വതന്ത്ര റിപ്പബ്ളിക്കുകളാകുന്നു. രാത്രി നേരത്തെ ഉറങ്ങി,വെളുപ്പിനു എണീറ്റ് പഠിച്ചിരുന്നത് ശീലമാക്കിയ തലമുറയിൽ പെട്ടവർക്ക് ഒട്ടും ദഹിക്കുന്ന സമയക്രമവും ജീവിതരീതികളുമല്ല,അവരിൽ മിക്കവരുടേയും. അവർ രാത്രിയെ പകലാക്കി ശീലിച്ചവരാണു. ക്ളാസില്ലാത്ത ദിവസങ്ങളിൽ ഉച്ചവരെയോ പകൽ മുഴുവനോ ഉറങ്ങുന്നവരാണു.

അവരുടെ മെനുകാർഡിൽ കേരളീയരുടെ പരമ്പരാഗതമായ വിഭവങ്ങൾ അത്യപൂർവ്വം. നിയതമായ സമയക്രമം അപ്രസക്തം. ഒരോകാലത്തും സുലഭമായ വിഭവങ്ങളാൽ സമ്പന്നമായിരുന്ന തീന്മേശകൾ ഇവർക്ക് തീർത്തും അപ്രിയം. കപ്പ,ചേന,ചേമ്പ്,കാച്ചിൽ,കിഴങ്ങ് തുടങ്ങിയവ കൊണ്ടുള്ള പുഴുക്ക്, ചക്കഅട,ചക്ക വേവിച്ചത്,ഓമയ്ക്ക(പപ്പായ്),വാഴക്കൂമ്പ്, വാഴപ്പിണ്ടി,മുരങ്ങയില,ചേമ്പില,വാഴയ്ക്ക, ചീര തുടങ്ങിയവ കൊണ്ടുള്ള തോരൻ,മെഴുക്കുപുരട്ടി, മാങ്ങ പുളിശ്ശേരി, അവിയൽ,സാമ്പാർ ഇങ്ങനെയുള്ള പോഷകസമൃദ്ധവും രുചികരവുമായ വിഭവങ്ങളൊക്കെ ഓണാഘോഷ സദ്യയിലെ മാത്രം കൗതുകങ്ങളായി. സമൂസയും പഫ്സും ബിരിയാണിയും പൊറോട്ടയുമൊക്കെ കടന്നു ബർഗർ,ബുർജി, കുഴിമന്തി,ദം ബിരിയാണി,പിസ്സ,ഷവർമ്മ,അൽഫാം,കുബൂസ്,കബ്ബാബ്,ടിക്ക,റുമാലി റൊട്ടി  തുടങ്ങിയ അസംഖ്യം പുതിയ ഇനങ്ങളാണു  അവരുടെ ഇഷ്ടവിഭവങ്ങൾ. കുടിക്കാൻ  കപ്പുച്ചിനോ അല്ലെങ്കിൽ കട്ടൻ ചായ എന്ന സുലൈമാനി, ലൈം ടീ. പാലില്ലാതെ ചായയും കാപ്പിയും കഴിക്കുന്നതാണു അവരുടെ ഫാഷൻ. എണീറ്റാലുടൻ ചൂട് ചായയോ കാപ്പിയോ കഴിക്കണമെന്ന് നിർബന്ധമുള്ളവർ കുറവാണു. രണ്ടും ശീലമാക്കിയവർ കുറഞ്ഞുവരുന്നു.

 ബുദ്ധിമുട്ടിയുള്ള പാചകത്തിലൊന്നും അവർക്ക് താല്പര്യമില്ല;അതിനു സമയവുമില്ല. റെഡി ടു കുക്ക് ഭക്ഷ്യോൽപ്പന്നങ്ങൾ സുലഭമാണിപ്പോൾ. ചെറുനഗരങ്ങളിൽ വരെ ഫൂഡ് ആപ്പുകളിലൂടെ ഓഡർചെയ്ത് ഭക്ഷണം വരുത്തുന്നവർ ധാരാളമുണ്ടു.

 

അരിയാഹാരം കഴിക്കാത്ത മലയാളി‘

കാലം മാറുമ്പോൾ,കോലം മാത്രമല്ല,ശൈലികൾ പോലും മാറും. മുൻപ് അരിയാഹാരം കഴിക്കാത്ത മലയാളികളേയുണ്ടായിരുന്നില്ല. ഉച്ചയ്ക്കും രാത്രിയും ഊണു. രാവിലെ പഴഞ്ചോർ. അല്ലെങ്കിൽ ഇഡ്ഡലി,ദോശ,അപ്പം,പുട്ട്.... എല്ലാം അരികൊണ്ടുണ്ടാക്കിയത്.

ഇവയെല്ലാം,രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടുന്ന കാർബോ ഹൈഡ്രേറ്റുകൾ. പണ്ടു, ശാരീരികാദ്ധ്വാനമുള്ള കാർഷികപ്രവർത്തനങ്ങളിൽ വ്യാപൃതരായവർക്ക് ഇത് ആവശ്യമായിരുന്നു. പിന്നെ,  മേലനങ്ങാതെയുള്ള ജോലികളിലേക്ക് ബഹുഭൂരിപക്ഷവും ചുവടുമാറ്റിയതോടെ, ശരീരത്തിൽ കൊഴുപ്പടിഞ്ഞ്,അമിത ഭാരമുള്ളവരായി. അങ്ങനെ, പ്രമേഹവും ഹൃദ് രോഗങ്ങളുമടക്കമുള്ള ജീവിതശൈലീരോഗങ്ങൾക്കടിമകളായി. കേരളത്തിനു ലോകത്തിൻ്റെ പ്രമേഹ തലസ്ഥാനം എന്ന പേരു പോലും വന്നതങ്ങനെയാണു.

ഇതെത്തുടർന്ന് നടത്തിയ ആരോഗ്യബോധവൽക്കരണത്തിൻ്റെ ഫലമാകാം,വാരിവലിച്ച് ചോറുണ്ണുന്ന ശീലം കാര്യമായി കുറഞ്ഞു. അത്താഴത്തിനു ചോറുണ്ണുന്നവർ അപൂർവ്വമായി. ഹോട്ടലുകൾ രാത്രി ചോറേ കിട്ടാതെയായി. പുതുതലമുറ രാത്രി ചോറുപേക്ഷിച്ച് ചേക്കേറിയത് പുതിയ എണ്ണമറ്റ വിഭവങ്ങളിലേക്ക്. അത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്  വിദഗ്ദ്ധപഠനങ്ങൾ നടത്തേണ്ടതുണ്ടു.

കുടുംബത്തികത്ത് പ്രവേശിച്ച കുപ്പി

കുടുംബസമേതം ബാറിൽ പോകുന്ന ഗോവക്കാരെക്കുറിച്ച് ഇന്നും ആകുലപ്പെടുന്നവരാണു കേരളീയർ. പക്ഷേ, കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ കേരളീയരിൽ നല്ലൊരു ശതമാനത്തിൻ്റേയും വീടുകളിൽ വിശേഷാവരസങ്ങളിൽ കുപ്പി പൊട്ടിക്കും. അതിനു മാന്യപ്രവേശനം കിട്ടി. വിവാഹം,പുതിയ വീട്ടിൽ താമസം,പിറന്നാൾ, കുട്ടികളുടെ നൂലുകെട്ട്,മാമോദീസ,വിജയം, റിട്ടയർമെൻ്റ് തുടങ്ങി എല്ലാ ആഘോഷങ്ങളിലും കുപ്പിപൊട്ടിക്കൽ ഒഴിച്ചുകൂടാനാവാത്തതായി. പണ്ടു പാത്തും പതുങ്ങിയും വീശിയിരുന്നവരൊക്കെ,മറയില്ലാതെ വിശേഷാൽ സേവ നടത്തുമ്പോൾ അതിൽ കുടുംബാംഗങ്ങൾ പോലും ഒത്തുചേരും..

മദ്യത്തെ വീടിനുള്ളിൽ കയറ്റിയതിൽ കോവിഡും നല്ല പങ്കുവഹിച്ചിട്ടുണ്ടു. അടച്ചുപൂട്ടലിൽ,നല്ലകുട്ടികളായി വീട്ടിലിരുന്നവരൊക്കെ, ബീവറേജസ് ഔട്ട് ലെറ്റുകൾ തുറന്നപ്പോൾ മദ്യം വാങ്ങി,നേരെ വീടുകളിലെത്തിയതോടെ ആ അസ്പൃശ്യതയ്ക്ക് അന്ത്യമായി.

പുതുതലമുറയിലെ പെൺകുട്ടികൾക്ക് മദ്യത്തോട് മുൻഗാമികൾക്കുണ്ടായിരുന്ന കഠിനമായ വെറുപ്പൊന്നുമില്ല. വേണമെങ്കിൽ, ഒരു കമ്പനിയ്ക്ക് ബിയറോ ജിന്നോ കഴിക്കുന്നവരുമുണ്ടു,അവർക്കിടയിൽ. മെട്രോനഗരങ്ങളിലെ നൈറ്റ് പാർട്ടികളിൽ നിന്ന് അവർ മാറിനിൽക്കുന്ന കാലം കടന്നുപോയി...

മയക്കുന്ന ലഹരിയിൽ..

പുകവലി ഏതാണ്ട് പൂർണമായും ഉപേക്ഷിച്ചവരാണു കേരളീയർ. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ വലിക്കാർ അതിന്യൂനപക്ഷമായി.അതേസമയം, പുതുതലമുറയിലെ ഒരു കൂട്ടർ മയക്കുമരുന്നിൻ്റെ അടിമകളായിമാറി. സംസ്ഥാനത്തെ മയക്കുമരുന്നുപയോഗം 400 മടങ്ങ് വർദ്ധിച്ചതായി 2017ൽ അന്നത്തെ എകൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് വെളിപ്പെടുത്തിയത് ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്.

ലഹരി ഉപയോഗത്തിൽ കേരളത്തിനു മൂന്നാം സ്ഥാനമാണു ഇന്നുള്ളത്.  നാഷണൽ ക്രൈംസ് റെക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്,രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരിമരുന്നു കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും അറസ്റ്റുകളുണ്ടാകുകയും ചെയ്ത ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലൊന്ന്   കൊച്ചിയാണു. ലഹരിപാർട്ടികൾക്കും എം. ഡി. എം എന്ന മാരക മയക്കുമരുന്ന് കടത്തിയതിനും  കഴിഞ്ഞ മാസങ്ങളിൽ പിടിക്കപ്പെട്ടവരിൽ പെൺകുട്ടികളുമുണ്ട്.

വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും ആത്മഹത്യകൾക്കും ഒരു കാരണം ഈ ലഹരിമരുന്നുപയോഗമാണു. കേരളം ഇക്കാര്യത്തിൽ പഞ്ചാബിൻ്റെ വഴിയേ സഞ്ചരിക്കാതിരിക്കാൻ നിതാന്ത ജാഗ്രത ആവശ്യമാണു.

ആഭരണങ്ങൾ ഉപേക്ഷിക്കും കാലം..

മുടി നീട്ടി വളർത്തി, പൊട്ടു തോട്ട്,  സ്വർണ്ണക്കമ്മലും,വളയും മാലയുമണിഞ്ഞ, ‘ശാലീന സുന്ദരികൾ’ എവിടെ?

 നഗരങ്ങളിലെ പുതുതലമുറ പെൺകുട്ടികളുടെ  വേഷവിധാനങ്ങളിൽ അടുത്തിടെ  വന്ന അത്ഭുതകരമായ വലിയൊരു മാറ്റമുണ്ട്. അതറിയണമെങ്കിൽ റോഡിൽ പോയി കുറച്ചുനേരം നിന്നാൽ മതി. കോളേജിൽ പഠിക്കുന്ന,അല്ലെങ്കിൽ ആ പ്രായപരിധിയിലുള്ള, പെൺകുട്ടികളെ നിരീക്ഷിക്കുക.

-ഇവർ സ്വർണ്ണാഭരണങ്ങൾ ഏതാണ്ട് പൂർണ്ണമായും ഉപേക്ഷിച്ചു. കോവിഡിനു ശേഷം പുറത്തിറങ്ങിയവരെ ശ്രദ്ധിച്ചപ്പോഴാണു ഈ മാറ്റം ലേഖകൻ്റെ ശ്രദ്ധയിൽ പെട്ടത്.  രോഗഭീതി സൃഷ്ടിച്ച ഭയമോ ,‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം‘ എന്ന തിരിച്ചറിവോ ആകാം, ആഭരണങ്ങൾ ഉപേക്ഷിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. പേരിനു പോലും സ്വർണ്ണാഭരണങ്ങൾ  ധരിക്കുന്ന പെൺകുട്ടികളെ കണ്ടെത്താൻ പ്രയാസം.

സ്വർണ്ണാഭരണവ്യവസായികളെ ഈ വാർത്ത തീർത്തും നിരാശരാക്കും.

ഇത് സ്കൂളുകളിൽ ജെൻ്റർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ച് വിവാദങ്ങൾ നടക്കുന്ന കാലം.

പല പ്രൊഫഷണൽകോളേജുകളിലേയും പെൺകുട്ടികൾ ഇത് കണ്ട് ചിരിക്കുന്നുണ്ടാവും. സംസ്ഥാനത്തെ ഒട്ടേറെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ഇഷ്ടവേഷം പാറ്റ്സും ഷർട്ടുമാണു. മുട്ടുവരെയെത്തുന്ന ബെർമുഡ പോലുമിട്ടു കോളേജിൽ പോകുന്നവരുണ്ടു.  കാഷ്വൽ ഡ്രസ് എന്ന് മുൻപ് വിശേഷിപ്പിച്ചിരുന്ന അസംഖ്യം പുതുപേരുകളിലുള്ള ഡ്രസുകളിലേക്ക് അവർ മാറിക്കഴിഞ്ഞു. പാവാടയും ബ്ലൗസും സാരിയുമൊക്കെ പുതുതലമുറ കൈയൊഴിഞ്ഞിട്ട് കാലമേറെയായി..... ബസിലും ട്രെയിനിലും ടൂ വീലറിലുമൊക്കെ സഞ്ചരിക്കാൻ അവർക്ക് സൗകര്യപ്രദം പുതിയ മോഡൽ വസ്ത്രങ്ങളാണു.

രാജ്യാന്തര വിവാഹങ്ങൾ....

രണ്ടു ദശാബം മുൻപ്, സ്കൂൾ രജിസ്റ്ററുകൾ നോക്കി,കേരളത്തിൽ ജാതിപ്പേരുകൾ തിരിച്ചു വരുന്നതിനെപ്പറ്റി പി. സുജാതൻ ഒരു ലേഖനമെഴുതിയിരുന്നു. സ്കൂൾ രജിസ്റ്ററിൽ ജാതിവാലില്ലാത്ത, ഈ ലേഖകൻ്റെ മുൻ സഹപാഠികളും സഹപ്രവർത്തകരുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ ജാതിവാലാട്ടിയാട്ടി നടക്കുന്നതിനെക്കുറിച്ച് ഈ ലേഖകനും പലപ്രാവശ്യം എഴുതിയിട്ടുണ്ട്.

-അപ്പോൾ,കേരളത്തിൽ ജാതിബോധം തിരിച്ചുവന്നോ? ഒരു വിഭാഗത്തിനിടയിൽ അത് വർദ്ധിച്ചപ്പോൾ തന്നെ മദ്ധ്യവർഗ്ഗക്കാർക്കിടയിൽ ജാതി,മതാതീത വിവാഹങ്ങൾ മുതൽ ദേശാന്തര വിവാഹങ്ങൾ വരെ സർവ്വസാധാരണമായ കാലമാണിത്.

 സഹോദരൻ അയ്യപ്പൻ മുതലുള്ള സാമൂഹിക നവോത്ഥാന നായകർ ബോധപൂർവ്വം ശ്രമിച്ചിട്ടും ഫലപ്രാപ്തിയിലെത്താതെപോയ വലിയൊരു സാമൂഹികവിപ്ളവം നിശബ്ദമായി ഇപ്പോൾ കേരളത്തിൽ നടക്കുന്നുണ്ടു. ഉന്നത വിദ്യാഭ്യാസം നേടിയ, ഐ. ടി, മെഡിക്കൽ,എഞ്ചിനിയറിങ്ങ്, സിവിൽ സർവ്വീസ്, മാദ്ധ്യമ,രാഷ്ട്രീയ രംഗങ്ങളിലുള്ളവർക്കിടയിൽ മതേതര വിവാഹങ്ങൾ വൻ തോതിൽ വർദ്ധിച്ചുകൊണ്ടിരുക്കുന്നു. ഒരേ രംഗത്ത് പ്രവർത്തിക്കുന്നവർ തമ്മിലുള്ള, സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തെ പഴയതലമുറയും ,വൈമനസ്യത്തോടെയാണെങ്കിലും, അംഗീകരിക്കുന്നുണ്ടു. അതിൽ അവർ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്നത് നമ്മുടെ മാറിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്ന രജതരേഖയാണു.

ജാതി,മതം,ജാതകം,മുഹൂർത്തം, പൗരോഹിത്യം,ആചാരാനുഷ്ഠാനങ്ങൾ തുടങ്ങി, വിവാഹം, കുടുംബജീവിതം എന്നിവയുമായി ബന്ധപ്പെട്ട  എണ്ണമറ്റ ഘടകങ്ങൾ ഇങ്ങനെ സമഗ്രമായി പൊളിച്ചെഴുതപ്പെട്ടുകൊണ്ടിരിക്കുന്നു. മതം ഉപേക്ഷിക്കുന്നവരുടേയും ജാതി-മത സംഘടകളിൽ അംഗത്വമെടുക്കാത്തവരുടേയും എണ്ണവും കൂടിവരുന്നുണ്ടു. ജാതി-മതാധിഷ്ഠിതമായ പരമ്പരാഗതമായ ഫ്യൂഡൽ കുടുംബ വ്യവസ്ഥയുടെ വിച്ഛേദനം എന്ന നിലയിൽ സാമൂഹിക ശാസ്ത്രജ്ഞർ ഇത് പഠനവിഷയമാക്കേണ്ടതാണു.

മറുവശത്ത്, കേരളീയ സമൂഹം പിൻതള്ളിയ മുഴുവൻ ദുരാചരങ്ങളും അന്ധവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും തിരികെ വരുന്നുമുണ്ടു. മനുഷ്യ ദൈവങ്ങൾക്കും അത്ഭുതരോഗശാന്തിക്കാർക്കുമൊക്കെ ജാതി,മതാതീതമായ ആരാധകവൃന്ദമാണുള്ളത്. രാഷ്ട്രീയക്കാരേയും ഭരണകൂടങ്ങളേയും നിയന്ത്രിക്കാൻ ത്രാണിയുള്ള, കോർപ്പറേറ്റ് സ്വഭാവമുള്ള വൻ സാമ്പത്തിക ശക്തിയായി അവർ വളർന്നു. കോവിഡ് മങ്ങലേപ്പിച്ചുവെങ്കിലും, ഈ ആത്മീയവ്യവസായം വീണ്ടും പച്ചപിടിച്ചുതുടങ്ങിയിട്ടുണ്ടു.

വിവാഹ ക്ഷണക്കത്തുകൾക്കൊപ്പം വധൂവരന്മാരുടെ വിവിധ ആങ്കിളുകളിലുള്ള ഫോട്ടോകളും വീഡിയോകളും, തീയതി ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ, ഇവൻ്റ് മാനേജ്മെൻ്റ് ടീമുകളൊരുക്കുന്ന വിനോദപരിപാടികൾ തുടങ്ങി വിവാഹം ഒരു വലിയ വിനോദവ്യവസായമായും വളർന്നുവരുന്നു.

അച്ചടി മാദ്ധ്യമങ്ങളുടെ ഗ്രഹണകാലം,

 മാദ്ധ്യമവൽകൃതമായ  നമ്മുടെ സമൂഹത്തിലെ നിർണ്ണായകശക്തിയായിരുന്ന അച്ചടിമാദ്ധ്യമങ്ങൾ കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന്  ഇപ്പോഴും മോചിതരായിട്ടില്ല. പത്രം വിതരണം ചെയ്യുമ്പോൾ, അതിലൂടെ കോവിഡ് പരക്കുമെന്ന് ഭയന്ന് പലരും പത്ര മാസികകൾ വരുത്തുന്നത് തന്നെ നിർത്തി. കോവിഡ് ഭീതി ഒഴിഞ്ഞിട്ടും അവരിൽ നല്ലൊരു ശതമാനമും പത്രവായനയിലേക്ക് തിരിച്ചുവന്നില്ല. പ്രചാരത്തിൽ ഒരുകാലത്ത് ഏഷ്യയിൽ റെക്കാർഡ് സ്ഥാപിച്ച ‘മംഗളം’ വാരിക ഉൾപ്പെടെയുള്ള ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ അച്ചടി തന്നെ നിർത്തി.

-ഇനി തിരിച്ചുവരുമോ,അച്ചടി മാദ്ധ്യമങ്ങളുടെ ആ പൂക്കാലം?

വാർത്തകളും വിശേഷങ്ങളും വിനോദവും വിജ്ഞാനവും ഒരു ക്ളിക്കിൽ തൽസമയം എത്തിയ്ക്കുന്ന മൊബൈൽ എന്ന സമഗ്രമാദ്ധ്യമം കണികണ്ടുണരുന്നവരാണു കേരളീയരിൽ ഭൂരിപക്ഷവും. അതാണു പത്ര-മാസികകളുടെ അന്തകനായിത്തീരുന്നത്.

ടെലിവിഷൻ ചാനലുകളും ഈ വെല്ലുവിളി നേരിടുന്നു. രണ്ടും പുതുതലമുറ ഏതാണ്ട് പൂർണ്ണമായും കൈയ്യൊഴിഞ്ഞു. രാവിലെ ചൂട് കാപ്പിയോ ചായയോ കുടിച്ചുകൊണ്ട് പത്രം വായിച്ച് ശീലിച്ചിരുന്നവരുടെ തലമുറയ്ക്കിപ്പോൾ പ്രായമായി. പക്ഷേ, അവരാണു ഇപ്പോഴും സ്ഥിരം വായനക്കാർ. അവർ ആദ്യം വായിക്കുന്നത് ചരമ പേജാണു. പിന്നെ, പ്രാദേശിക പേജുകൾ.

-ഈ ലേഖകൻ കേരളത്തിലെ വിവിധഭാഗങ്ങളിലുള്ള പത്രവായനക്കാരോട്, അവർ എന്തൊക്കെയാണു എന്നും വായിക്കുന്നതെന്ന് ചോദിച്ചതിൽ നിന്ന് കണ്ടെത്തിയ ഉത്തരങ്ങളാണിവ.  മുൻപ്, സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ അഭിപ്രായരൂപവൽക്കരണത്തെ സ്വാധീനിച്ചിരുന്ന മുഖപ്രസംഗങ്ങൾ വായിക്കുന്നവർ അത്യപൂർവ്വം. മിക്കവരും എഡിറ്റോറിയൽ പേജുകൾ നോക്കാറുപോലുമില്ല! മുഖപ്രസംഗം വായിക്കുന്ന  പുതുതലമുറയിൽ പെട്ട ഒരാളെപ്പോലും ഈ ലേഖകനു കണ്ടെത്താനായില്ല.

 പുതിയ ശബ്ദാധിഷ്ഠിത മാദ്ധ്യമങ്ങൾ

രാവിലെ ഉണർന്ന് റേഡിയോ ഓൺചെയ്തുവെച്ച്,അതിലെ പരിപാടികൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയിരുന്നവരുടെ തലമുറയ്ക്കും ഇന്ന് പ്രായമെത്തി. അവർ എന്നും കൃത്യമായി കേട്ടിരുന്ന ആകാശവാണിയുടെ  മീഡിയം വേവ് നിലയങ്ങൾ പൂട്ടലിൻ്റെ വക്കിലാണു. പക്ഷേ,വിനോദ ചാനലുകളായി തുടങ്ങിയ പുതുതലമുറ എഫ്. എം നിലയങ്ങൾ  റേഡിയോ പ്രക്ഷേപണത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു.  സംഗീത പരിപാടികൾക്ക് പ്രാമുഖ്യം നൽകിയുള്ള ആ നിലയങ്ങൾക്ക് ധാരാളം ശ്രോതാക്കളുണ്ടു-അവർ യാദൃച്ഛിക ശ്രോതാക്കളാണെന്നു മാത്രം.

 ഇപ്പോൾ ശരാശരി 20  കിലോ മീറ്റർ പ്രക്ഷേപണപരിധിയുള്ള 15 കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളും കേരളത്തിൽ റേഡിയോയെ പുതിയ മേഖലകളിലെത്തിച്ചിട്ടുണ്ടു. അവയും ആകാശവാണി നിലയങ്ങളും ലൈവ് സ്റ്റ്രീമിങ്ങിലൂടെ ലോകത്തെവിടെയും തൽസമയം കേൾക്കാം. അങ്ങനെ, റേഡിയോയ്ക്ക് ഇതാദ്യമായി ആഗോള തലത്തിൽ ശ്രോതാക്കളുണ്ടായിരിക്കുന്നു.

ശബ്ദത്തിൻ്റെ സാദ്ധ്യതകളുപയോഗിക്കുന്ന പുതിയ മാദ്ധ്യമങ്ങൾക്കും അടുത്തിടെ കേരളത്തിൽ വലിയ സ്വീകാര്യതയുണ്ടായി. ശബ്ദാധിഷ്ഠിത  സമൂഹമാദ്ധ്യമമായ  ക്ളബ് ഹൗസിനു അഭൂതപൂർവ്വമായ സ്വീകാര്യതയാണു ഇവിടെ ലഭിച്ചത്. പ്രമുഖ പത്ര-മാസികകൾ ക്യൂ.ആർ കോഡ് വഴി  ഉള്ളടക്കത്തിൻ്റെ  ഓഡിയോയും ലഭ്യമാക്കിത്തുടങ്ങി. പ്രതിലിപി,സ്റ്റോറിടെൽ,ഓഡിബിൾ തുടങ്ങിയ ഓഡിയോ ആപ്പുകളിലൂടെ  പുസ്തകങ്ങൾ കേൾക്കുന്നവരും ധാരാളമുണ്ടിപ്പോൾ. വരും നാളുകളിൽ, അച്ചടിച്ച പുസ്തകങ്ങൾക്കൊപ്പം തന്നെ അവയുടെ ഓഡിയോ പതിപ്പുകളുമിറങ്ങും.

വയസ്സരുടെ മാദ്ധ്യമം ...

ടെലിവിഷൻ്റെ റിമോട്ട് കണ്ട്രോൾ കുട്ടികളുടെ കൈയിലായിരുന്ന ആ കാലം നിങ്ങൾ ഓർക്കുന്നുണ്ടോ!

അന്ന് അത് കുട്ടികളുടേയും ചെറുപ്പക്കാരുടേയും ഇഷ്ടമാദ്ധ്യമമായിരുന്നു.  അവരെ കേന്ദ്രീകരിച്ചുള്ള പരസ്യങ്ങളും പരിപാടികളുടെ സ്പോൻസർഷിപ്പുകളും ഗണ്യമായി കുറഞ്ഞതോടെ മിക്ക സ്വകാര്യ ടെലിവിഷൻ ചാനലുകളും കടുത്ത പ്രതിസന്ധിയിലാണിന്നു. മിക്കവയും വലിയ നഷ്ടത്തിലും. ടെലിവിഷൻ ദൃശ്യസംസ്ക്കാരത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ ദ്ദൂരദർശൻ ,തിരിച്ചുവരവ് അസാദ്ധ്യമാവും വിധം,തകർന്നടിഞ്ഞിട്ട് കാലമേറെയായി.

ഇന്ന് ടെലിവിഷനു മുന്നിൽ ചടഞ്ഞിരിക്കുന്നവരിൽ മഹാഭൂരിപക്ഷവും പ്രായമായവരാണു. സീരിയലുകളും വിനോദപരിപാടികളുമാണു അവരുടെ ഇഷ്ടപരിപാടികൾ. അമ്മയും അമ്മായിഅമ്മയും ഭാര്യയും ഭർത്താവുംഅച്ഛനും സഹോദരുമൊക്കെ പരസ്പരം പോരടിക്കുന്ന,ചതിയ്ക്കുന്ന,അപഥസഞ്ചാരം നടത്തുന്ന വിഷക്കഥകൾ  നിറഞ്ഞ ഈ പരമ്പരകൾ അവർക്കു നൽകുന്ന മൂല്യബോധം അപകടകരമാണു.

ടെലിവിഷൻ പ്രേക്ഷകരായ സ്ത്രീകളിൽ ഭൂരിപക്ഷവും വാർത്തകളോ വാർത്താധിഷ്ഠിതപരിപാടികളോ കാണുന്നവരല്ല. ഇവർ ഉൾപ്പെടെയുള്ള സാമൂഹികനിരക്ഷരരുടെ ഒരു വലിയസമൂഹം ഇന്ന് കേരളത്തിലുണ്ടു.

ഒ.ടി. ടി സിനികൾ

കോവിഡ് നമ്മുടെ തീയറ്ററുകളെയും പ്രതിസന്ധിയിലാക്കി. ഏറെക്കാലം അവ അടഞ്ഞുകിടന്നപ്പോൾ സിനിമ കാണിക്കാൻ പുതിയ ഇടമുണ്ടായി. 2020 ജൂലൈയിൽ ഒ. ടി. ടി എന്ന പുതിയ പ്ളാറ്റ്ഫോമിലൂടെ ‘സോഫിയും സുജാതയും‘ എന്ന സിനിമ പ്രദർശിപ്പിക്കപ്പെട്ടു. വീട്ടിലിരുന്ന്  മൊബൈലിലും കമ്പ്യൂട്ടറിലും ആദ്യം ഇത്തരം സിനിമകൾ കണ്ടത് ചെറുപ്പക്കാരായിരുന്നു. ലോകമെമ്പാടും അവയ്ക്ക് പ്രേക്ഷകരുണ്ടായി. മലയാളമറിയാത്തവരിലേക്കും അവ എത്തി.

കോവിഡ് കഴിഞ്ഞ്,തീയറ്ററുകൾ തുറന്നിട്ടും ,പക്ഷേ, പ്രായമായവർ അവയെ ഉപേക്ഷിച്ചു. ചെറുപ്പക്കാരാകട്ടെ, ഒ. ടി. ടിയിലൂടെ ഇപ്പോഴും സിനിമകൾ കാണുന്നു. പ്രായമായവരും കമ്പ്യൂട്ടറിലൂടെ സിനിമകാണുന്നത് ശീലമാക്കിയതോടെ, പുതിയൊരു ദൃശ്യസംസ്കാരം ഇവിടെ രൂപപ്പെട്ടു. അന്താരാഷ്ട്രതലത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമകൾ പോലും തീയറ്ററുകളിൽ തകർന്ന് വീണു.

അറിയപ്പെടുന്ന താരങ്ങളില്ലാത്ത, പുതുമുഖങ്ങൾ നിറഞ്ഞാടുന്ന ചെറു സിനിമകൾ ഈ പ്ളാറ്റ്ഫോമിൽ വിജയിച്ചതോടെ മലയാളസിനിമയിൽ ഇപ്പോൾ ഒരു പൊളിച്ചെഴുത്ത് നടക്കുകയാണു.

 കാണികളുടെ എണ്ണം കുറഞ്ഞതോടെ പഴയ സിനിമാതീയറ്ററുകൾ മാത്രമല്ല, ചില മൾട്ടിപ്ളെക്സുകളും അങ്ങനെ,മൃതാവസ്ഥയിലായി. പുതിയ 5 ജി ഫോണുകൾ വരുമ്പോൾ,ഏതാനും മാസങ്ങൾക്കകം, ബ്രഹ്മാണ്ഡ സിനിമകൾ പോലും അതിൽ റിലീസ് ചെയ്യുമെന്ന് പറയപ്പെടുന്നുണ്ട്. അപ്പോൾ,എന്താകും സിനിമാശാലകളുടെ ഭാവി?

ഒരോ കാലവും,കാലികമായ അഭിരുചികൾക്കനുസരിച്ച്  കലകളെ നിർണ്ണയിക്കുന്നതാണു ചരിത്രം. ക്ഷേത്രകലകൾക്കിപ്പോൾ ആചാരപരമായ പ്രാധാന്യം മാത്രമാണുള്ളത്. ഉത്സവപ്പറമ്പുകളെ ജനനിബിഡമാക്കിയിരുന്ന കഥാപ്രസംഗം നാടുനീങ്ങിയിട്ട് ദശാബ്ദങ്ങളായി. നാടകങ്ങൾക്കും ഗാനമേളട്രൂപ്പുകൾക്കും ബുക്കിങ്ങുകൾ കുറഞ്ഞുവരുന്നു. അവയ്ക്ക് പകരം അടിപൊളി പാട്ടുകളും ഡാൻസും ഹാസ്യപരിപാടികളുമൊക്കെ ഉൾക്കൊള്ളുന്ന സ്റ്റേജ് ഷോകളോടാണു ജനങ്ങൾക്ക് താല്പര്യം.

മാറാത്തതായി എന്തുണ്ട്?

അങ്ങനെ, കേരളീയരുടെ ജീവിതത്തിൻ്റെ സമസ്തമേഖലകളും സമൂലമായ പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. കാലം എല്ലാം മാറ്റിമറിക്കും. അത് അനിവാര്യം. കെട്ടിക്കിടക്കുന്ന ജലം ദുഷിക്കുമെന്നല്ലേ, പഴമൊഴി. നമുക്ക് ആശ്വസിക്കാം. വളരെ ചലനാത്മകമായ സമൂഹമാണു നമ്മുടേത്.

ബെൽബോട്ടം പാൻസുമായി,റോഡ് തൂത്തുവാരിക്കൊണ്ട് നടക്കുന്ന,മുടി നീട്ടി വളർത്തി,കൂളിങ്ങ് ഗ്ളാസ് വച്ച 1970കളിലെ ന്യൂജെൻ യുവാക്കൾ തങ്ങളുടെ ആ ഫോട്ടോകൾ ഇടയ്ക്കിടെ എടുത്തുനോക്കണം. എന്തൊരു ചന്തം,അല്ലേ!!

- അതുകൊണ്ട്,ഇപ്പോൾ സംഭവിക്കുന്നതും,ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനു.

 ബലം പിടിച്ചിരിക്കുന്നതെന്തിനു?മാറുന്ന മലയാളിക്ക് ശുഭാശംസകൾ!

 (കേരള കൗമുദി ഓണപ്പതിപ്പ്,2022)                                                


Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍