ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ അനുഭവങ്ങൾ വിവരിക്കുന്ന 'ചിത്രം ചരിത്രം ' പരമ്പരയുടെ മൂന്നാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം,2022 ഒക്ടോ.22, ശനിയാഴ്ച)മാതൃഭൂമി മുൻ സീനിയർ ഫോട്ടോഗ്രാഫർ ബി.ചന്ദ്രകുമാർ, ചന്ദ്രിക മുൻ സീനിയർ ഫോട്ടോഗ്രാഫർ അലി കോവൂർ എന്നിവർ പങ്കെടുത്തു.
ബി.ചന്ദ്രകുമാർ 1994 മുതൽ 2006 വരെ മാതൃഭൂമിയിൽ പ്രവർത്തിച്ചു.
അതിന് ശേഷം ഫോട്ടോഗ്രാഫിയുടെ വ്യത്യസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.
കേരള മീഡിയ അക്കാഡമിയിൽ ഫോട്ടോഗ്രാഫി കോഴ്സിന്റെ കോ-ഓർഡിനേറ്ററാണ്.
പത്തോളം അവാർഡുകൾ ചന്ദ്രകുമാറിന് ലഭിച്ചിട്ടുണ്ട്.1997ലും 2000ലും തിരുവനന്തപുരം പ്രസ് ക്ലബ്ബ് അവാർഡ് ,1999 ൽ സംസ്ഥാന ഗവണ്മെന്റിന്റെ അവാർഡ് ,1998 ൽ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അവാർഡ് ,ഫോട്ടോ വൈഡ് അവാർഡ്, 1999 ൽ സ്പോർട്ട് സ് കൗൺസിൽ അവാർഡ് , 2004ൽ ഫാം ജേണലിസം അവാർഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരത്ത് മഹാരാജാസ് സ്റ്റുഡിയോ നടത്തിയിരുന്ന ജ്യേഷ്ഠൻ രാജനാണ് ചന്ദ്രകുമാറിലെ കുഞ്ഞു ഫോട്ടോഗ്രാഫർക്ക് പ്രചോദനമായത്. അനുജന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നതിനാൽ ചില പ്രധാന പരിപാടികളുടെ ഫോട്ടോ എടുക്കാൻ രാജൻ ചന്ദ്രകുമാറിനോട് ആവശ്യപ്പെടുമായിരുന്നു. അത് പില്ക്കാലത്ത് മികച്ച ചിത്രങ്ങളെടുക്കാൻ ചന്ദ്രകുമാറിനെ പ്രാപ്തനാക്കി.പബ്ലിക് റിലേഷൻസ് വകുപ്പിൽ ഫോട്ടോഗ്രാഫി അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ട്.
1994ൽ മാതൃഭൂമിയുടെ കൊച്ചി യൂണിറ്റിൽ ഫോട്ടോഗ്രാഫർ ട്രെയിനിയായാണ് തുടക്കം. പക്ഷേ, ആറ് മാസം കൊണ്ട് ജോലി മടുത്തു. വലിയ നൈരാശ്യം ഉണ്ടായി.കല്യാണഫോട്ടോകൾ എടുക്കുന്നത് പോലെയല്ല,വാർത്താ ഫോട്ടോഗ്രാഫി എന്ന് തിരിച്ചറിഞ്ഞു. 24 മണിക്കൂറും കടുത്ത ജോലിസമ്മർദ്ദം. അങ്ങനെ, ഒരു ദിവസം ജോലി ഉപേക്ഷിച്ച്,നാട്ടിലേക്ക് മടങ്ങാനായി ട്രെയിനിൽ കയറി .ഓരോന്ന് ഓർത്തപ്പോൾ കരച്ചിൽ വന്നു. നാടുവിട്ട് തീർത്ഥാടനത്തിന് പോവുകയാണെന്ന് പറഞ്ഞ്, അമ്മയ്ക്ക് ഒരു കത്തെഴുതി;മറ്റൊന്ന്, മാനേജിങ്ങ് എഡിറ്റർക്കും. ഒരു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവ പോസ്റ്റ് ചെയ്ത്, യാത്ര തുടർന്നു. അമ്മയ്ക്ക് അയച്ച കത്ത് പോസ്റ്റുമാൻ വീട്ടിലിട്ടപ്പോൾ സോഫയുടെ കീഴിൽ വീണു കിടന്നത് കൊണ്ട് ആരും കണ്ടില്ല. ചന്ദ്രകുമാറിനെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയതോടെ പത്രങ്ങളിലുംചാനലുകളിലും മറ്റും വാർത്ത വന്നു..
എന്തായാലും,തിരിച്ചെത്തി. മാതൃഭൂമിയിൽ തുടർന്ന അദ്ദേഹം 2006ലാണ് സ്വയം വിരമിച്ചത്.
ടെക്നോളജി ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്ത അക്കാലത്ത് പത്രത്തിൽ ഫോട്ടോ വരുത്തുക എന്ന പ്രക്രിയ യുദ്ധ സമാനമായിരുന്നതായി ചന്ദ്രകുമാർ ഓർക്കുന്നു. ഓരോ യൂണിറ്റിലേക്കും പ്രധാന സംഭവങ്ങളുടെ ഫോട്ടോ പ്രിന്റുകൾ വാഹനങ്ങളിൽ കൊടുത്തയയ്ക്കുകയായിരുന്നു.
തിരുവനന്തപുരത്ത് മാതൃഭൂമി യൂണിറ്റ് തുടങ്ങിയപ്പോൾ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോകൾ മികച്ച ഗുണനിലവാരം പുലർത്തിയിരുന്നു. രാജൻ പൊതുവാളിന്റെ ഫോട്ടോകൾ ക്വാളിറ്റിയിൽ ഏറെ മികച്ചു നിന്നു. ഇത് കേരള കൗമുദി, മലയാള മനോരമ തുടങ്ങിയ പത്രങ്ങൾക്കിടയിൽ മാതൃഭൂമിക്ക് സവിശേഷ സ്ഥാനം നൽകി. കളർ ഫോട്ടോ പ്രിന്റിംഗ് മാതൃഭൂമി യെ ഏറെ മുന്നിലെത്തിച്ചു .
തിരുവനന്തപുരത്ത് നിന്ന് തൃശൂർക്ക് ട്രാൻസ്ഫറായതിന് ശേഷം ആനകളുടെ പല തരം ഫോട്ടോകൾ എടുക്കാൻ അവസരം കിട്ടി. ആറു വർഷം കൊണ്ട് ആനച്ചിത്രങ്ങളുടെ ഒരു വലിയ ശേഖരം ഉണ്ടാക്കാനായി. ഒട്ടേറെ വന്യജീവി ക്യാമ്പുകളിൽ പോകാൻ കഴിഞ്ഞിരുന്നു.ഭാരതീയ വിദ്യാഭവൻ തൃശൂർ കേന്ദ്രത്തിൽ ഫോട്ടോഗ്രഫി അദ്ധ്യാപകനുമായി.
പിൽക്കാലത്ത്,എഡിറ്ററായിരുന്ന കെ.ഗോപാലകൃഷ്ണൻ ഫോട്ടോകൾക്കും ഫോട്ടോഗ്രാഫർമാർക്കും നല്ല പ്രാധാന്യം കൊടുത്തു; ആ കാലത്തിന്റെ ധന്യത ചന്ദ്രകുമാർ ഓർത്തെടുത്തു.ഫോട്ടോ എക്സിബിഷനുകൾ നടത്തുന്നത് ഇപ്പോൾ കുറവാണെന്ന്ഒരു ചോദ്യത്തിന് മറുപടിയായി ചന്ദ്രകുമാർ."വ്യാജ ഫോട്ടോകൾ തടയാൻ കോമൺ സെൻസ് ഉപയോഗിക്കുകയാണ് ഏറ്റവും നല്ലത്. ഒരു ഫോട്ടോഗ്രാഫറെയും അന്ധമായി വിശ്വസിക്കരുത് ", ചന്ദ്രകുമാർ പറഞ്ഞു .
ചന്ദ്രികയുടെ സീനിയർ ഫോട്ടോഗ്രാഫറായിയിരുന്ന അലി കോവൂരാണ് തുടർന്ന് അനുഭവങ്ങൾ പങ്കു വച്ചത്.അനേകം അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.1987ൽ കലിക്കറ്റ് പ്രസ് ക്ലബ്ബ് അവാർഡ് ,1990 ൽ സംസ്ഥാന ഗവ. അവാർഡ് ,2012 ൽ എറണാകുളം പ്രസ് ക്ലബ്ബിന്റെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ,ചന്ദ്രിക റീഡേഴ്സ് ഫോറം അവാർഡ് തുടങ്ങിയവ ഇതിൽ പെടും.
ഔട്ട്ലുക്ക് ,ബി.ബി.സി എന്നിവക്ക് വേണ്ടിയും ചിത്രങ്ങൾ അയക്കാറുണ്ട്.മലപ്പുറത്തെ ഒരു സ്കൂളിൽ മുസ്ലീം വിദ്യാർത്ഥി കഥകളി അവതരിപ്പിച്ചതിന്റ ഫോട്ടോയായിരുന്നു , ബി.ബി.സിക്ക് നൽകിയത്.
അടിയന്തരാവസ്ഥക്കാലത്തിന് ശേഷം ചന്ദ്രിക ദിനപ്പത്രത്തിന്റെ കോഴിക്കോട് യൂണിറ്റിൽ ട്രെയിനിയായാണ് തുടക്കം. ഒൻപതാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന അലി,കായ വറക്കുന്ന ഒരു കടയിൽ സഹായിയായി പ്രവർത്തിച്ചു. ദിവസവും കിട്ടുന്ന രണ്ട് രൂപ കൂട്ടി വച്ച് ഒരു ക്ലിക്ക് ത്രീ ക്യാമറ വാങ്ങിയാണ് ഫോട്ടോഗ്രാഫിയിൽ ബാലപാഠങ്ങൾ അഭ്യസിച്ചത്.തുടർന്ന് ചില സ്റ്റുഡിയോകളിലും പ്രവർത്തിച്ചു.200 രൂപ ശമ്പളത്തിലാണ് ചന്ദ്രികയിൽ താല്ക്കാലികമായി നിയമിക്കപ്പെടുന്നത്.കോഴിക്കോട് ബീച്ചിൽ കടൽപാലത്തിനടുത്ത് നങ്കൂരമിട്ട ഒരു കപ്പലിൽ നിന്ന് സിമൻറ് ഇറക്കുന്ന ഫോട്ടോ എടുക്കാനായിരുന്നു ആദ്യത്തെ അസൈൻമെൻറ്. ബീച്ച് ഹോട്ടലിന്റെ മുകളിൽ നിന്ന് എടുത്ത ചിത്രം അടുത്ത ദിവസം,പേരോട് കൂടി ഒന്നാം പേജിൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഏതാനും മാസം കഴിഞ്ഞപ്പോൾ , കൂടുതൽ ശമ്പളത്തിൽ മറ്റൊരു പത്രത്തിൽ പ്രവർത്തിക്കാനുള്ള അവസരം വന്നു. അത് പി. സീതിഹാജിയോട് പറഞ്ഞപ്പോൾ , 300 രൂപ കൂട്ടി നൽകി ,അവിടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി സ്ഥിരനിയമനം നൽകി.
സമ്പന്നമായ അനുഭവങ്ങൾ ചന്ദ്രികയിൽ ഉണ്ട് .സി.എച്ച് മുഹമ്മദ് കോയക്കൊപ്പം മിക്കവാറും അദ്ദേഹത്തിന്റെ വാഹനത്തിൽ തന്നെയാകും ചിത്രങ്ങൾ എടുക്കാൻ പോകുക.ഒരിക്കൽ , മാവൂരിനടുത്ത വാഴക്കാട്ട് ഒരു പള്ളി ഉദ്ഘാടനത്തിന് സംഘാടകർ വണ്ടിയുമായി വന്നാണ് കൂട്ടിക്കൊണ്ടുപോയത്.ഒരു വയൽവരമ്പിനപ്പുറമാണ് വേദി. രണ്ടു വശത്തും സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേരുണ്ട്. നടന്നുപോകുമ്പോൾ,കേട്ട മൈക്ക് അനൗൺസ്മെന്റ് : നമ്മളെല്ലാവരും കാത്തിരിക്കുന്ന ചന്ദ്രികയുടെ ഫോട്ടോഗ്രാഫർ ഇതാ ,ഇതാ എത്തിക്കഴിഞ്ഞു !ഉദ്ഘാടകനായി വേദിയിൽ ഒറ്റക്കിരിക്കുന്ന പാണക്കാട് തങ്ങൾ ഇതുകേട്ട് ചിരിക്കുന്നുണ്ടായിരുന്നു. സംഘാടകരോട് പറഞ്ഞപ്പോൾ, അവർ നൽകിയ ഉത്തരം വളരെ രസകരമായിരുന്നു - തങ്ങൾ ഉദ്ഘാടനം ചെയ്താലും നിങ്ങള് പടം എടുത്തില്ലെങ്കിൽ, അത് പത്രത്തിൽ വന്നില്ലെങ്കിൽ, എന്ത് കാര്യം !
പിന്നീട്, ഡോ. എം.കെ മുനീർ ഉൾപ്പെടെയുള്ളവർ തന്നെ കളിയാക്കി 'വി .ഐ.പി ' എന്നാണ് വിളിച്ചിരുന്നത്; അലി കോവൂർ ഓർക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പണിമുടക്കിയപ്പോൾ,അവർക്ക് മുന്നിലൂടെ കൈയൊടിഞ്ഞ മൂന്നുവയസ്സോളം പ്രായമുള്ള കുട്ടിയേയും കൂട്ടി ,എക്സ്റേയുമായി ഒരമ്മ നടക്കുന്നത് സമരക്കാർ നോക്കി നിൽക്കുന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാര ലഭിച്ചു .പക്ഷേ, അതിനെതിരെ കേസുകളും ഉണ്ടായി .
സംസ്ഥാനത്തെ നടുക്കിയ മാറാട് കലാപത്തിലെ ആദ്യ കൊലയുടെ ചിത്രം ലഭിച്ചത് യാദൃച്ഛികമായായിരുന്നു. വീടുകൾക്ക് തീവെച്ച പടങ്ങൾ എടുക്കാൻ മറ്റു ഫോട്ടോഗ്രാഫർമാർക്കൊപ്പം പോയതായിരുന്നു.പല ആംഗിളുകളിൽ ചിത്രം എടുത്തിട്ടും ശരിയാകാതെ വന്നപ്പോൾ ,ഒരു തോണിയിൽ ചവിട്ടി ക്യാമറ സെറ്റ് ചെയ്യാൻ നോക്കി. കാൽ വഴുതുന്നു.ഫ്ലാഷ് മിന്നിച്ചു നോക്കിയപ്പോൾ , കൊലചെയ്യപ്പെട്ട ഒരാളുടെ കാലിന്റെ മുകളിലാണ് ചവിട്ടിയത് എന്ന് മനസ്സിലാക്കി.ആ ചിത്രം അടുത്ത ദിവസം ഒന്നാം പേജിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
1987ൽ കോഴിക്കോട് നടന്ന നെഹ്റു കപ്പ് ഫുട്ബോൾ മത്സരത്തിലെ സ്ത്രീകളുടെ നിറഞ്ഞു കവിഞ്ഞ ഗ്യാലറിയുടെ ചിത്രമാണ് അലിയെ ശ്രദ്ധേയനാക്കിയ മറ്റൊരു ഫോട്ടോ.
ഫോട്ടോഗ്രാഫർമാർക്ക് പത്ര സ്ഥാപനങ്ങൾ മുൻപ് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. സി.എച്ച് മുഹമ്മദ് കോയ മുഖമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഫോട്ടോ
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്തിച്ചതിന്റെ കഥ അലി വിവരിച്ചു. മാനേജ്മെന്റ് നിർദ്ദേശപ്രകാരം അത് കൊടുത്തയച്ചത് തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് വരുകയായിരുന്ന എ.കെ. ആന്റണിയുടെ കൈയിലായിരുന്നു. അവിടെ നിന്ന് ചന്ദ്രിക ലേഖകൻ കാറിലാണ് ഫോട്ടോ കോഴിക്കോട് ഹെഡ് ഓഫീസിൽ എത്തിച്ചത്. "എന്നെ ഫ്ലൈറ്റിൽ കോഴിക്കോട്ടേക്ക് അയച്ചാൽ മതിയായിരുന്നു. പക്ഷേ, അത് ചെയ്തില്ല. അതിനേക്കാളധികം തുക അതിന് ചെലവാക്കി".
ചന്ദ്രികയിൽ നിന്ന് വിരമിച്ച ശേഷം, ഫോട്ടോ സ്റ്റുഡിയോയിലൂടെ ഈ രംഗത്ത് സജീവമാണ് അലി കോവൂർ .ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും കർമ്മനിരതൻ.
പി.മുസ്തഫ, ജോസ് കുട്ടി, ബി സുജ,രാജേന്ദ്രൻ പുതിയേടത്ത്, റസാഖ് താഴത്തങ്ങാടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഒട്ടേറെ പ്രശസ്ത ഫോട്ടോഗ്രാഫർമാർ സദസ്സിലുണ്ടായിരുന്നു.
കെ.ഹേമലതയ്ക്കും കെ.പി.രാജീവനുമൊപ്പം കെ.ചന്ദ്രകുമാറും മോഡറേറ്റർമാരായി.
' ചിത്രം ചരിത്രം' പരമ്പരയുടെ മൂന്നാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്. ലിങ്ക് :https://youtu.be/6VKE_KC6u3Q
(With inputs from K.P.Rajeevan)
No comments:
Post a Comment