'എന്റെ ആകാശവാണിക്കാലം ' പതിനാലാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജനു.1,2022) ഉണ്ണികൃഷ്ണൻ പറക്കോടും ( മുൻ അസിസ്റ്റൻറ് ഡയറക്ടർ) ഗ്രന്ഥകാരനും പോഡ്കാസ്റ്ററുമായ എസ്. ഗോപാലകൃഷ്ണനും(മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്) തങ്ങളുടെ മാധ്യമ അനുഭവങ്ങൾ പങ്കുവച്ചു.
കുട്ടിക്കാലത്ത് റേഡിയോ വലിയ വിസ്മയമായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറക്കോട് ഓർക്കുന്നു. അന്ന് വീട്ടിൽ റേഡിയോ ഉണ്ടായിരുന്നില്ലങ്കിലും പരിപാടികൾ കേട്ട്, ശബ്ദം അനുകരിക്കാൻ ശ്രമിച്ചു. കോളേജിൽ പഠിക്കുന്ന കാലത്ത്, 1978 ജൂണിൽ , യുവവാണി പരിപാടിയിൽ കവിത അവതരിപ്പിച്ചുകൊണ്ടായിരുന്നു , ആകാശവാണി ബന്ധത്തിന്റെ തുടക്കം. അത് ശബ്ദലേഖനം ചെയ്തത് ശാന്ത പി നായർ ആയിരുന്നു. പിന്നെ, ആ പരിപാടിയിൽ കഥകളും മറ്റും അവതരിപ്പിച്ചു.1981 ൽ കാഷ്വൽ അനൗൺസറായി തിരുവനന്തപുരത്തെ രണ്ട് നിലയങ്ങളിലും പ്രവർത്തിച്ചു. സ്റ്റാഫ് അനൗൺസർമാരായി മഹാരഥരായ പറവൂർ സിസ്റ്റേഴ്സ്,പി.പത്മരാജൻ, വേണു നാഗവള്ളി തുടങ്ങിയവർക്കൊപ്പം ജോലി ചെയ്തു. അന്ന് യുവവാണിയിൽ സ്കിറ്റുകളും മറ്റും അവതരിപ്പിക്കാനായി പ്രിയദർശൻ, ജഗദീഷ് ,വഴുതക്കാട് ബാബു എന്നിവരു ണ്ടായിരുന്നു."ആ സുവർണ്ണകാലത്തിൽ, അതിന്റെ ഭാഗമാകാൻ കഴിഞ്ഞു. അന്ന് യുവവാണി പരിപാടികൾ ചെയ്തിരുന്ന രവീന്ദ്രൻ ചെന്നിലോട് സ്റ്റാർ വാല്യുവുള്ള പ്രക്ഷേപകനായിരുന്നു".
1983 -ൽ ലക്ഷദ്വീപിൽ അദ്ധ്യാപകനായി. യു.പി.എസ്.സി വഴി പ്രോഗ്രാം എക്സിക്യൂട്ടീവായി ,1988 ജൂൺ 26 ന് തിരുവനന്തപുരം നിലയത്തിൽ നിയമിക്കപ്പെട്ടു. അന്ന് എൻ.എസ്. കൃഷ്ണമൂർത്തിയായിരുന്നു , ഡയറക്ടർ. ആർ.ശ്രീകണ്ഠൻ നായർ, സുമിത്ര വർമ്മ തുടങ്ങിയവർ സഹപ്രവർത്തകർ.
1988 ജൂലൈ 8 ന് ഉച്ചയ്ക്ക് ആകാശവാണി സ്റ്റുഡിയോയിൽ ബോംബ് വച്ചതായി ഒരു സന്ദേശം കിട്ടി. പൊലീസ് വന്ന് വിശദമായി പരിശോധിച്ച്,അത് നുണബോംബാണെന്ന് കണ്ടെത്തി. അതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴായിരുന്നു,പെരുമൺ തീവണ്ടി അപകടം നടന്ന വാർത്ത അറിയുന്നത്. അപ്പോഴേക്കും ഏറെ വൈകി."പുറത്തെ പരിപാടികൾ തയ്യാറാക്കുന്ന വിഭാഗത്തിന്റെ ചുമതല എനിക്കായിരുന്നു. കാറെടുത്ത് നേരെ പെരുമണ്ണിലെത്തി. ഒപ്പം എസ്. രമേശൻ നായർ, അരുവിക്കര വിജയകുമാർ തുടങ്ങിയവരുണ്ടായിരുന്നു. വൈകീട്ടത്തെ പ്രാദേശിക വാർത്തകൾക്ക് മുൻപ്, 5.30 ന് , തീവണ്ടി അപകട വാർത്ത ആകാശവാണി ബ്രേക്ക് ചെയ്തു. വാർത്തകൾ നൽകാനുള്ള അവകാശം തങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി,പ്രാദേശിക വാർത്താവിഭാഗം ഇതിനെ എതിർത്തു".
ദൂരദർശന്റെ ദൃശ്യചാരുതയിൽ ആകൃഷ്ടരായി റേഡിയോ ശ്രോതാക്കൾ കുറഞ്ഞു വന്ന കാലത്ത്, രാവിലെ പൊതുജന സേവന പരിപാടികൾ നൽകി പ്രഭാത പ്രക്ഷേപണം മിഴിവുറ്റതാക്കാൻ ആകാശവാണി ദേശീയ തലത്തിൽ തീരുമാനിച്ചു. കേരളത്തിൽ അങ്ങനെയൊരു പരിപാടി ആരംഭിക്കാൻ സ്റ്റേഷൻ ഡയറക്ടർ കൃഷ്ണമൂർത്തി ചുമതല ഏല്പിച്ചത് ഉണ്ണികൃഷ്ണനെയായിരുന്നു."ഞാൻ നിങ്ങൾക്കൊരു ബ്ലാങ്ക് ചെക്ക് നൽകുന്നു എന്നായിരുന്നു, അദ്ദേഹം എന്നോട് പറഞ്ഞത്".
ട്രാൻസ്മിഷൻ എക്സികുട്ടീവ് എം.രാജീവ് കുമാറും അനൗൻസർ അലക്സ് വള്ളക്കാലിലും അതിനായി നിയോഗിക്കപ്പെട്ടു. എല്ലാവരുമായി കൂടിയാലോചിച്ച്, വ്യത്യസ്തമായൊരു രൂപരേഖയുണ്ടാക്കി. അതിന്റെ മുദ്രാഗീതം തയ്യാറാക്കിയത് എം.ജി.രാധാകൃഷ്ണനായിരുന്നു.
1988 ജൂലൈ 17 ന് രാവിലെ 'പ്രഭാതഭേരി' ആരംഭിച്ചു. കരമന അഗ്രഹാരത്തിനടുത്ത പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ച്, ജനങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു , ആദ്യ പരിപാടി. "സൂര്യനു കീഴിലുള്ള എന്തും വിഷയമാക്കുമെന്നായിരുന്നു പ്രഖ്യാപനം". മൈക്കുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനകീയ പ്രനങ്ങളിലേക്കിറങ്ങിച്ചെന്ന ആ പ്രക്ഷേപണങ്ങളിൽ സർക്കാരിനും അധികാരികൾക്കും അനഭിമതമായ വിഷയങ്ങൾ ചർച്ച ചെയ്തു."തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതു പോലെയായിരുന്നു , അവ".
എം.രാജീവ് കുമാർ എഴുതിയ സ്ക്രിപ്റ്റുകൾ കുറിക്കു കൊള്ളുന്നവയായിരുന്നു. പിന്നീട് ആ ചുമതല വഹിച്ചത് ട്രാൻസ്പ്ഷൻ എക്സിക്യൂട്ടീവായ എസ്.ഗോപാലകൃഷ്ണനായിരുന്നു . മലയാളത്തിലെ പ്രക്ഷേപണ ഭാഷയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പ്രഭാതഭേരിയുടെ തുടക്കത്തിൽ പത്രങ്ങളുടെ പേരു പറഞ്ഞ് വാർത്തകൾ നൽകുന്നതിനെ പ്രാദേശിക വാർത്താവിഭാഗം എതിർത്തിരുന്നതായും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആകാശവാണിയുമായി സഹകരിക്കാതിരുന്ന മാധവിക്കുട്ടിയെ പ്രഭാതഭേരിയിൽ പങ്കെടുപ്പിച്ച കഥയും അദ്ദേഹം വിവരിച്ചു. സ്കൂളുകൾക്കു മുന്നിൽ അശ്ലീല സിനിമാ പോസ്റ്ററുകൾ പതിപ്പിക്കുന്നതിനെക്കുറിച്ച് അവരുടെ അഭിപ്രായം തേടി, നേരിട്ട് കണ്ടു. താൻ പറയുന്നതെല്ലാം എഡിറ്റ് ചെയ്യാതെ കൊടുക്കാമെങ്കിൽ പറയാമെന്നായിരുന്നു, മറുപടി. ('അമിതാബ് ബച്ചൻ തോക്കുമായി നില്ക്കുന്നത് കാണുന്നതിൽ പ്രശ്നമില്ല. ആൺകുട്ടികൾ നല്ല ഭംഗിയുള്ള, നഗ്നമായ കാലുകൾ കണ്ടു വളരുന്നതിൽ എന്താണ് തെറ്റ്?' എന്നിങ്ങനെയായിരുന്നു, വന്ദ്യവയോധികയായ അമ്മ ബാലാമണിയമ്മയുടെ സമീപത്തിരുന്ന് ,മാധവിക്കുട്ടി പറഞ്ഞതെന്ന് എസ്.ഗോപാലകൃഷ്ണൻ പിന്നീട് കൂട്ടിച്ചേർത്തു). ആ അഭിപ്രായങ്ങൾ അങ്ങനെ തന്നെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങളുണ്ടാക്കി.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് മുൻകൂട്ടി അനുവാദം വാങ്ങി, ഇ.എം.എസിനെ കാണാൻ പോയ കഥയും അദ്ദേഹം വിവരിച്ചു. അഞ്ചു മിനിറ്റ് നേരത്തെയാണെത്തിയത്. സഹായി അകത്ത് പോയി വിവരം പറഞ്ഞപ്പോൾ , അദ്ദേഹം പറഞ്ഞു:രണ്ട് മിനിറ്റ് കൂടി ബാക്കിയുണ്ട്.
"ഉള്ളിൽ അപാരമായ സമയബോധമുണ്ടായിരുന്നു , അദ്ദേഹത്തിന് . അഞ്ച് മിനിറ്റ് സംസാരിക്കണമെന്നായിരുന്നു , അദ്ദേഹത്തോട് പറഞ്ഞത്.സമയമൊന്നും നോക്കാതെ അദ്ദേഹം നിർത്തിയപ്പോൾ, സമയം കുറഞ്ഞോ എന്നൊരു സംശയമുണ്ടായി. സ്റ്റുഡിയോയിലെത്തി, ടേപ്പ് ഇട്ടു നോക്കിയപ്പോൾ , അത് കൃത്യം അഞ്ച് മിനിറ്റുണ്ടായിരുന്നു".
അനുവാദം വാങ്ങാതെ, കാർട്ടൂണിസ്റ്റ് അബു എബ്രഹാമിനെ കാണാൻ പോയതും മറ്റൊരു പാഠമായി (മറ്റാർക്കോ സമയം നൽകിയിരുന്നതിനാൽ, ഗേറ്റിൽ വന്ന് സഹർഷം അദ്ദേഹം സ്വീകരിച്ചു. അത് തങ്ങൾക്കല്ലന്ന് അറിഞ്ഞപ്പോൾ , സംസാരിക്കാൻ അദ്ദേഹം വിസമ്മതിച്ചതായി എസ്.ഗോപാലകൃഷ്ണൻ).
പ്രൊഫ.എം.കൃഷ്ണൻ നായരേയും ആകാശവാണി പരിപാടികളിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു.
രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളെക്കുറിച്ച് അതുമായി ബന്ധപ്പെട്ടവരുടെയെല്ലാം പ്രതികരണങ്ങൾ പ്രഭാതഭേരിയിൽ ഉൾപ്പെടുത്തി. ഈ പരിപാടിയെ ആകാശവാണിയിലെ സൂര്യോദയം എന്നാന്ന് പ്രൊഫ. സുകുമാർ അഴീക്കോട് വിശേഷിപ്പിച്ചത്.
പിൽക്കാലത്ത് ടെലിവിഷനടക്കമുള്ള വിവിധ മാദ്ധ്യമ മേഖലകളിൽ പ്രശസ്തരായ ഒട്ടേറെപ്പേരുടെ കളരി കൂടിയായിരുന്നു , ഈ പരിപാടിയെന്ന് ഉണ്ണികൃഷ്ണൻ പറക്കോട് അനുസ്മരിച്ചു.
ദേവികുളം നിലയം ആരംഭിച്ചപ്പോൾ ആദ്യ ടീമിൽ ആർ.ശ്രീകണ്ഠൻ നായർക്കൊപ്പം പ്രവർത്തിച്ചു. നാല് കുന്നുകൾക്ക് നടുവിൽ സ്ഥാപിച്ചിരിക്കുന്ന നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം തൊട്ടടുത്ത മൂന്നാറിൽ പോലും കിട്ടില്ല. നിലയം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താൻ വന്ന ഉദ്യോഗസ്ഥനോട് ദേവികുളം തഹസിൽദാർ ഈ ഭൂമി എഫ് .എം . നിലയത്തിന് അനുയോജ്യമാണോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്നായിരുന്നുവത്രേ, മറുപടി.
വിവിധ് ഭാരതി നിലയത്തിൽ പ്രവർത്തിച്ച അനുഭവങ്ങളും ഉണ്ണികൃഷ്ണൻ പറക്കോട് പങ്കു വച്ചു. അന്ന് പി.സി.സതീഷ് ചന്ദ്രനായിരുന്നു, പ്രോഗ്രാം മേധാവി. നിലയത്തിന് റിയൽ എഫ്.എം എന്ന പേരു് അദ്ദേഹമാണ് നിർദ്ദേശിച്ചത്. (അത് വിവിധ് ഭാരതി മലയാളം എന്ന് പൊടുന്നനെ മാറ്റിയത് ഈ പുതുവത്സരദിനത്തിലാണ്). അവിടെ നിന്ന് കൂടുതൽ മലയാളം പരിപാടികൾ ആരംഭിക്കാനായി. നാഗർകോവിൽ നിലയത്തിലും പ്രവർത്തിച്ചു.
സർവ്വീസിലെ അവസാന വർഷങ്ങൾ തിരുവനന്തപുരം നിലയത്തിലായിരുന്നു.'മൻ കീ ബാത്' പരിപാടി തുടങ്ങിയ കാലം മുതൽ ,കഴിഞ്ഞ വർഷം റിട്ടയർ ചെയ്യുന്നതു വരെയും അതിന്റെ മലയാള പരിഭാഷ അവതരിപ്പിച്ചത് ഉണ്ണികൃഷ്ണൻ പറക്കോടായിരുന്നു.
സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങൾക്കനുസൃതമായി ആകാശവാണിയിൽ നവീകരണം ഉണ്ടായിട്ടില്ലന്ന് അദേഹം പറഞ്ഞു. അന്തരീക്ഷത്തിൽ സിഗ്നൽ ട്രാഫിക്ക് കൂടിയതോടെ, ആലപ്പുഴയിലേതുൾപ്പെടെയുള്ള മീഡിയം വേവ് നിലയങ്ങളുടെ പ്രക്ഷേപണ പരിധി ചുരുങ്ങി. എഫ്.എം. ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ച് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമായിരുന്നു.ഇന്ത്യയിൽ പലയിടത്തും സ്ഥാപിച്ച ഡി.ആർ.എം. ട്രാൻസ്മിറ്ററുകളിൽ നിന്നുള്ള പ്രക്ഷേപണം റിസീവറുകയില്ലാത്തതു കാരണം എവിടെയും കിട്ടുന്നില്ല.എന്നിട്ടും ആ ട്രാൻസ്മിറ്ററുകൾ വാങ്ങിക്കൂട്ടിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആകാശവാണി ഇന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. ഈ ജനകീയ മാദ്ധ്യമത്തിൽ ജനപ്രതിനിധികർക്ക് തീരെ താല്പര്യമില്ല. പ്രക്ഷേപകരുടെ കാലും കൈയ്യും കെട്ടിയിടപ്പെട്ടിരിക്കുകയാണ്.
ഈ അവസ്ഥയ്ക്ക് പൊതു സമൂഹവും ഉത്തരവാദിയാന്ന്. തിരുത്തൽ ശക്തിയാകാൻ അവർക്ക് കഴിയുന്നില്ല.
ആകാശവാണി ശബ്ദശേഖരം ജനങ്ങളുടെ പൊതുസ്വത്താണ്. അത് അവർക്ക് സൗജന്യമായി ലഭ്യമാക്കണമെന്നും ഉണ്ണികൃഷ്ണൻ പറക്കോട് പറഞ്ഞു.
സ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന അച്ഛൻ വാങ്ങി, ഒരാൾ പൊക്കമുള്ള സ്റ്റാന്റിൽ വച്ച കെൽവിനേറ്റർ റേഡിയോ കേട്ടുകൊണ്ടാണ് തന്റെ ആകാശവാണി ബന്ധത്തിന് തുടക്കമിട്ടതെന്ന് എസ്.ഗോപാലകൃഷ്ണൻ പറഞ്ഞു. "അച്ഛൻ അതിനെ 'കേൾവിനേറ്റർ ' എന്നാന്ന് വിളിച്ചിരുന്നത്".
ആദ്യമായി ഇടപഴകിയ മാദ്ധ്യമം റേഡിയോയാണ്. സ്ക്കൂളിൽ പഠിക്കുമ്പോൾ 'ബാലലോക'ത്തിൽ പങ്കെടുത്തു. ഞായറാഴ്ചകളിൽ ആ പരിപാടി കേട്ട്,അമ്മാവന് കത്തെഴുതി ,പേര് വായിച്ചു കേൾക്കാൻ കാത്തിരുന്ന കാലം. ബിരുദ പഠന കാലത്ത് സ്ഥിരമായി കർണ്ണാടക, ഹിന്ദുസ്ഥാനി കച്ചേരികൾ കേൾക്കാൻ തുടങ്ങി. കോട്ടയത്തെ രഞ്ജിനി സംഗീത സഭയിൽ കച്ചേരികളും കേട്ടതോടെയാണ് തന്റെ സംഗീതഭ്രമത്തിന് അസ്തിവാരമിടപ്പെട്ടത്.
1984 ഡിസം 14 ന് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി കോഴിക്കോട് നിലയത്തിൽ ചേർന്നു. എൻ.എൻ.കക്കാടൊഴികെയുള്ള ഉന്നതശീർഷരായ പ്രക്ഷേപകരൊക്കെ വിരമിച്ചു കഴിഞ്ഞിരുന്നു.
"റേഡിയോ, ആകാശവാണിക്കു മുന്നിലെ കടൽ പോലെ, അന്തമില്ലാത്ത ഒന്നാന്നെന്ന് മനസിലായിത്തുടങ്ങി".
അന്ന് ശ്രോതാക്കൾ ഏറെയുണ്ടായിരുന്നു."പക്ഷേ, ആകാശവാണിയുടെ അകമെയുള്ള ജീർണ്ണത തുടങ്ങിക്കഴിഞ്ഞു. പശ്ചാത്യ പരിഷ്കൃത നാഗരികതയിലേതു പോലെ , സ്വയം നവീകരിക്കാനുള്ള ഉൾശേഷി ഉദ്യോഗസ്ഥനിരയിലെ മുകൾത്തട്ടിലുള്ളവർക്കില്ല".
കോഴിക്കോട്ടെ ജീവിതം പിൽക്കാലത്ത് ആഴത്തിൽ സ്വാധീനിച്ചു.
1987-ൽ തിരുവനന്തപുരം നിലയത്തിലെത്തി. ആനി മസ്ക്രീനിന്റെ തറവാട്ടുപുരയിടത്തിലെ വീട്ടിലയായിരുന്നു , താമസം. അതു വലിയ ഊർജ്ജം പകർന്നു നൽകിയതായി ഗോപാലകൃഷ്ണൻ ഓർക്കുന്നു."പ്രഭാതഭേരി പരിപാടി മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്ര പോലത്തെ തീവ്രതയിലായിരുന്നു , നടത്തിയിരുന്നത്". അത് , കർക്കശമായ വിമർശന സ്വഭാവമുള്ള വാർത്താബദ്ധ പരിപാടിയായിരുന്നു.
ആദ്യമായി സ്ക്രിപ്റ്റ് വായിപ്പിച്ചത് ഉണ്ണികൃഷ്ണൻ പറക്കോടായിരുന്നു. തിരുനക്കര ക്ഷേത്രത്തിലെ ഒരാനയെ അടിച്ചു കൊന്നതിനെക്കുറിച്ചുള്ള ആ സ്ക്രിപ്റ്റ് വളരെ വൈകാരികമായാണ് വായിച്ചത്.
അക്കാലത്തുണ്ടായ സോവിയറ്റ് യൂണിയന്റെ പതനം ജീവിതവീക്ഷണത്തെ സ്വാധീനിച്ചു. ഗാന്ധിജിയെ ഗൗരവതരമായി വായിക്കാൻ തുടങ്ങി. സമകാലിക യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിച്ച്,പുതിയ രീതിയിൽ 'ഗാന്ധിമാർഗ്ഗം ' അവതരിപ്പിച്ചു.
പിന്നീട് ജീവിതസഖിയായിത്തീർന്ന റീന എം.ജേക്കബ്ബുമായുള്ള തീവ്രാനുരാഗം കാരണം 1991-ൽ , അവർ ജോലി ചെയ്യുന്ന തൃശൂർ നിലയത്തിലേക്ക് സ്ഥലംമാറ്റം വാങ്ങി. വേളിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ജി.വേണുഗോപാൽ,'ചന്ദന മണിവാതിൽ പാതി ചാരി...' എന്ന ഗാനമാലപിച്ചത് ഗൃഹാതുരമായ ഓർമ്മയാണിപ്പോഴും.
തൃശൂർ ജീവിതം ഏറെ സംതൃപ്തി നൽകിയ കാലമായിരുന്നുവെന്ന് എസ്. ഗോപാലകൃഷ്ണൻ പറഞ്ഞു. നാല് വർഷം തുടർച്ചയായി ആകാശവാണി ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചു. ശബ്ദത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയ പരീക്ഷണങ്ങൾ നടത്തി.'അവസാനത്തെ ഇല' എന്ന പേരിൽ പരിസ്ഥിതി പ്രക്ഷേപണം, കഠോപനിഷത്തിനെ അടിസ്ഥാനമാക്കിയുള്ള റേഡിയോ ആവിഷ്ക്കാരമായ 'ശ്രദ്ധ', മേധാ പട്ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ' നീക്കി ബാക്കി' തുടങ്ങിയ ധാരാളം പരിപാടികൾ . 'ഗാന്ധിമാർഗ്ഗം' പരിപാടിയുടെ തുടർച്ചയും അവിടെയുണ്ടായി.നിരഞ്ജനയുടെ 'ചിരസ്മരണ' നോവലിനെ ആസ്പദമാക്കി എഴുതിയ നാടകം പി.ബാലനുമൊത്താണ് സംവിധാനം ചെയ്തത്."അസാധാരണമായ പരീക്ഷണങ്ങൾ നടത്തിയ മുൻപേ പറന്ന പക്ഷിയായിരുന്നു , പി. ബാലൻ".
ഊട്ടി നിലയത്തിലും പ്രവർത്തിച്ചു. തൊട്ടടുത്ത നഗരത്തിൽ പോലും പ്രക്ഷേപണം കിട്ടില്ല. 'വന്യജീവികൾക്കായുള്ള ആദ്യ റേഡിയോ നിലയം' എന്നായിരുന്നു, അതെക്കുറിച്ച് ചിലർ പറഞ്ഞിരുന്നത്. ഫേൺഹില്ലിൽ പോയി നിത്യചൈതന്യ യതിയുമായി അഭിമുഖം നടത്തി പ്രക്ഷേപണം ചെയ്തെങ്കിലും അത് അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞില്ല. പൊതു പണം പാഴായിപ്പോകുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ആ നിലയം. അത്തരത്തിലുള്ള നിലയങ്ങളാണ് ആകാശവാണി അഭിമുഖീകരിക്കുന്ന തകർച്ചയുടെ ഒരു കാരണം.
പ്രോഗ്രാം സ്റ്റാഫ് അസോസിയേഷന്റെ പ്രസിഡന്റായതിനാൽ ഡൽഹി നിലയത്തിലേക്ക് സ്ഥലം മാറ്റം കിട്ടി." അത് പുതിയ ലോകം തുറന്നു. ഇന്ത്യയേയും ലോകത്തേയും മനസിലാക്കാനായി... വിവിധ ദേശീയതകളുടെ പ്രതിനിധികളായിരുന്നു, ഒപ്പം പ്രവർത്തിച്ചവർ".
പത്തു വർഷത്തോളം ആകാശവാണി ദേശീയ ശബ്ദ ശേഖര വിഭാഗത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രവർത്തിച്ചു. ലോകത്ത ഏറ്റവും വലിയ ശബ്ദ ശേഖരം ആകാശവാണിയിലാണ്." ആ ടേപ്പുകൾ നിവർത്തിയിട്ടാൽ പത്തു തവണയെങ്കിലും ഭൂമിയെ ചുറ്റാൻ കഴിയും".
പക്ഷേ, ശബ്ദലേഖനം ചെയ്യപ്പെട്ട ആ സാംസ്ക്കാരിക പൈതൃകം അനാഥമായി കിടക്കുകയാണവിടെയെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. നൂറോളം പരിപാടികളുടെ സി.ഡികൾ മാത്രമാണ് പുറത്തിറക്കിയത്. "ശബ്ദശേഖരങ്ങളെ കൊല്ലുന്ന ബ്യൂറോക്രസിയാണ് അതിനു കാരണക്കാർ . ക്രിമിനൽ കുറ്റമാണത്".
അന്താരാഷ്ട്ര മാനദണങ്ങൾ പാലിച്ചല്ല, ശബ്ദ ശേഖരം സൂക്ഷിക്കപ്പെടുന്നതും, ടേപ്പിൽ നിന്ന് സി.ഡി യിലേക്ക് മാറ്റപ്പെടുന്നതും. ഏറ്റവും ആധുനികമായ സോഫ്റ്റ്വെയർ ഉപയാഗിച്ചിട്ടും അപൂർവ്വമായ പരിപാടികൾ ഡിജിറ്റൈസ് ചെയ്യപ്പെട്ടപ്പോൾ, അവയുടെ യഥാർത്ഥ ഗുണനിലവാരം നിലനിർത്താൻ കഴിഞ്ഞില്ലന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിനെ എന്ന പോലെയാണ് ശബ്ദലേഖനങ്ങൾ പുറം രാജ്യങ്ങളിൽ സംരക്ഷിക്കപ്പെടുന്നത്. 18 ഡിഗ്രി താപനിലയിലാണ് ടേപ്പുകൾ സൂക്ഷിക്കപ്പെടേണ്ടത്. ഇൻഡോർ നിലയത്തിൽ കഠിനമായ വേനലുകളിൽ അനാഥമായിക്കിടന്നിരുന്നു, കുമാർ ഗന്ധർവയുടെ നൂറു മണിക്കൂറോളം വരുന്ന ശബ്ദലേഖനങ്ങൾ ..ഡിജിറ്റലൈസ് ചെയ്യപ്പെട്ടാലും മദർ ടേപ്പുകൾ കൃത്യമായി സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്.
2007ൽ ആകാശവാണിയിൽ നിന്ന് രാജിവച്ചു. പടക്കളത്തിൽ നിന്ന് ഓടി രക്ഷപെട്ട പടനായകനായി അന്ന് തന്നെ വിമർശിച്ചവരുണ്ട്.റേഡിയോ മാംഗോയുടെ കണ്ണൂർ,ദുബായ് നിലയങ്ങളിൽ സ്റ്റേഷൻ ഹെഡായി പ്രവർത്തിച്ചു. ദുബായ് നിലയത്തിൽ പ്രഭാതഭേരിയുടെ മാതൃകയിൽ ചെയ്ത പരിപാടിക്ക് ഏറെ ശ്രോതാക്കളുണ്ടായിരുന്നതായി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഐ.സി.യുവിൽ നിന്ന് തള്ളപ്പെട്ടു പോയ രോഗിയുടെ അവസ്ഥയിലാണിന്ന് ആകാശവാണിയെന്ന് അദ്ദേഹം പറഞ്ഞു. അത് കാലഹരണപ്പെട്ടു. പൊതു പണം പാഴാക്കുന്ന വെള്ളാനയാണത്.അതിന്റെ തിരോധാനം പരിണാമ സിദ്ധാന്തത്തിലധിഷ്ഠിതമാണന്നും ഗോപാലകൃഷ്ണൻ നിരീക്ഷിച്ചു.
റേഡിയോ, പക്ഷേ, മറ്റു രീതികളിൽ അതിജീവിക്കും. 2019 -ൽ ഡൽഹിയിലുണ്ടായ വർഗ്ഗീയ കലാപ കാലത്താണ് പോഡ്‌കാസ്റ്റിലേക്ക് തിരിഞ്ഞതെന്ന് , 100 എപ്പിസോഡുകൾ അടുത്തിടെ പൂർത്തിയാക്കിയ 'ദില്ലി ദാലി'യെക്കുറിച്ച് അദ്ദേഹം പറഞ്ഞു. "ഇപ്പോൾ എന്റെ മുഖ്യ ആവിഷ്ക്കാര മാദ്ധ്യമമതാണ്".പെട്ടെന്ന് അവസാനിക്കാത്തതും , ദീർഘവുമായ - ലോങ്ങ് ഫോർമാറ്റ് - പോസ്റ്റുകളാണതിൽ. പറയാൻ വ്യത്യസ്തമായതെന്തെങ്കിലും ഉണ്ടാകണം. അവ മനുഷ്യകഥാനുഗായികളാന്നെങ്കിൽ നിലനില്ക്കുമെന്ന് പല രാജ്യങ്ങളിലേയും പോഡ്കാസ്റ്റുകൾ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. അസാധാരണരായ മനുഷ്യരുടെ കഥകൾക്ക് കേഴ് വിക്കാരുണ്ട്. ഇന്ത്യയിൽ പോഡ്കാസ്റ്റുകൾ അതിന്റെ പ്രാഥമിക ഘട്ടത്തിലായതിനാൽ,ഇപ്പോൾ വരുമാനമൊന്നും ലഭിക്കുന്നില്ലന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
രസകരമായ രണ്ട് അനുഭവങ്ങളും ഗോപാലകൃഷ്ണൻ പങ്കു വച്ചു. കേട്ടറിഞ്ഞതാണ് ഒന്ന്. വി.കെ എൻ ഉറൂബിന് ഒരു കത്തയച്ചു. വിലാസം ഇങ്ങനെയായിരുന്നു ;
'ഉറൂബ്, ആകാശവാണി, കോഴിക്കോട് - 1,ഏറിയാൽ 2 '.
മറ്റൊന്ന് നേരനുഭവമാണ്. തിടുക്കത്തിൽ എന്തോ വിവർത്തനം ചെയ്യുകയായിരുന്ന എസ്. രമേശൻ നായർ പറഞ്ഞു;രണ്ടുതരം ജനവി ഭാഗങ്ങൾ കേരളത്തിലുണ്ട് :ഗവർണ്ണറും അവർണ്ണരും.ഗവർണ്ണർ പറയുന്നു;അവർണ്ണർ അത് വിവർത്തനം ചെയ്യുന്നു!
ഷഹീൻ, വിനീഷ് വിച്ചു , വി.എം.രാജ് മോഹൻ ,ടി.വി. പത്മനാഭൻ എന്നിവർ ചർച്ചയിൽ പങ്കടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'എന്റെ ആകാശവാണിക്കാലം : ഭാഗം 14' ശബ്ദലേഖനം യൂട്യൂബിലെ മീഡിയ വേവ്സ് ചാനലിൽ ലഭ്യമാണ്. ലിങ്ക്:
No comments:
Post a Comment