വര-മൊഴി സാക്ഷ്യം' മൂന്നാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ആഗസ്റ്റ് 20, 2022), അതിഥികളായെത്തിയത് മുതിർന്ന രേഖാചിത്രകാരനും പെയിന്ററുമായ ടോം വട്ടക്കുഴിയും,
രേഖാചിത്രകാരനും കഥാകൃത്തുമായ മുഖ്താർ ഉദരംപൊയിലും.
ശാന്തിനികേതനിൽ നിന്ന് പ്രിന്റ് മേക്കിങ്ങിൽ ബിരുദവും ബറോഡ സയാജിറാവു യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈൻ ആർട്ട്സിൽ ബിരുദാനന്തര ബിരുദവും നേടിയ ടോം വട്ടക്കുഴി, കുറച്ചുകാലം മാവേലിക്കര രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സിലും, തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലും അദ്ധ്യാപകനായിരുന്നു. 2010 മുതൽ പെയിന്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 1977ലെ കേരള ലളിതകലാ അക്കാദമി പുരസ്ക്കാരം, 1997, 98 വർഷങ്ങളിലെ ആൾ ഇന്ത്യ ഫൈൻ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് സൊസൈറ്റി പുരസ്ക്കാരങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടിയ അദ്ദേഹം,ന്യൂയോർക്കിൽ ഉൾപ്പെടെ ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
പുതിയ തലമുറയിലെ ശ്രദ്ധേയ ചിത്രകാരനായ മുഖ്താർ ഉദരംപൊയിൽ ചന്ദ്രിക വാരാന്തപ്പതിപ്പിന്റെ എഡിറ്റർ-ഇൻ-ചാർജ്ജാണ്. അദ്ദേഹത്തിന്റെ 'വിശപ്പാണ് സത്യം', ആത്മകഥാംശമുൾക്കൊണ്ടുന്ന ശ്രദ്ധേയ രചനയാണ്. 'കള്ളരാമൻ' കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുവാറ്റുപുഴയ്ക്കടുത്ത കല്ലൂർക്കാടിലെ ഒരു കർഷക കുടുംബത്തിലാണ് ടോം വട്ടക്കുഴി ജനിച്ചത്. കുട്ടിക്കാലത്ത് കണ്ട ആദ്യ ചിത്രങ്ങൾ തീപ്പെട്ടിക്കൂടുകളിലേതായിരുന്നു. പിന്നെ,മാതൃഭൂമി ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലും വന്നിരുന്ന ഇലസ്ട്രേഷനുകൾ കണ്ടാണ് വളർന്നത്. അതിലെ നമ്പൂതിരിയുടേയും എ.എസിന്റേയും ചിത്രങ്ങൾ കോപ്പി ചെയ്ത്, വരച്ചു പഠിച്ചു. അവരുടെ ചിത്രങ്ങളിലൂടെ ചിത്രകലയെ കൂടുതൽ അറിഞ്ഞു.
തുടർന്ന്,എറണാകുളത്തെ കലാപീഠത്തിൽ നിന്ന് ചിത്രകല പഠിച്ചു. അതിന്റെ പുഷ്കലകാലത്ത്, ചിലപ്പോഴൊക്കെ രാത്രി വരെ നീളുന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം, നടന്ന് കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തി, സിമന്റ് ബഞ്ചിലിരുന്നുറങ്ങി, വെളുപ്പിനുള്ള ബസിൽ, ഗ്രാമത്തിലേക്ക് മടങ്ങിയ നാളുകൾ.
എ.എസിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരയ്ക്കാൻ അവസരം കിട്ടി. അന്ന് എം.ടി യാണ് പത്രാധിപർ.കേരള കലാപീഠവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാലത്തായിരുന്നു അത്. "എന്റെ ഡ്രോയിങ്ങുകൾ കണ്ട്,എം.ടി, ആഴ്ചപ്പതിപ്പിൽ വരയ്ക്കാനാവശ്യപ്പെട്ട് കത്തയയ്ക്കുകയായിരുന്നു. കോഴിക്കോട്ടെ ലോഡ്ജിൽ താമസസൗകര്യവും ഏർപ്പെടുത്തി.അദ്ദേഹം ഒരു വലിയ കെട്ട്, വിലപിടിപ്പുള്ള കെന്റ് പേപ്പർ കൊടുത്തയച്ചു. അതിൽ വരച്ചാൽ ശരിയാകുമോ എന്ന പേടി കാരണം അത് മാറ്റിവച്ച്, വില കുറഞ്ഞ ന്യൂസ് പ്രിന്റിലാണ് വരച്ചത്. എം.ടി അതെക്കുറിച്ച് ചോദിച്ചപ്പോൾ, ധൈര്യക്കുറവാണന്ന സത്യം പറഞ്ഞു".
നോവലുകൾക്കാണ് ആദ്യം വരച്ചത്(എൻ.പി മുഹമ്മദിന്റെ 'ദൈവത്തിന്റെ കണ്ണ്', പി.പത്മരാജന്റെ 'പ്രതിമയും രാജകുമാരിയും '....).കഥാസന്ദർഭത്തിനു സരിച്ച്,കഥാപാത്രങ്ങൾക്ക് ജൈവിക രൂപം കൊടുക്കാനാണ് ശ്രമിച്ചത്. കഥയുടെ ചിത്രീകരണത്തിനപ്പുറം പോവുന്ന വരകൾ.. ഇതെക്കുറിച്ച് കൂടുതൽ തിരിച്ചറിവുകളുണ്ടായപ്പോൾ,ശാന്തിനികേതനിൽ ഉപരിപഠനത്തിന് ചേർന്നു.
അവിടെ പഠിക്കുന്ന കാലത്ത് കലയും സമൂഹവുമായി ഉണ്ടാകേണ്ട ഇഴയടുപ്പത്തെക്കുറിച്ച് വലിയ ഉൾക്കാഴ്ചയുണ്ടായി. നന്ദലാൽ ബോസിന്റെ പെയിന്റിങ്ങുകൾ, തെരുവുകളിൽ നിരത്തി വച്ച് വില്ക്കുമായിരുന്നു. ജനസമൂഹത്തിന്റെ ഇടയിൽ നിലനിൽപ്പില്ലാത്ത കലയ്ക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവായിരുന്നു,അത് നൽകിയത്. ശാന്തിനികേതൻ കാലത്ത് സോമനാഥ് ഹോറിനേയും കെ.ജി.സുബ്രഹ്മണ്യത്തേയുമാണ് വൈകാരികമായി അടുത്തറിഞ്ഞത്. അവരുടെ ജീവിതത്തേയും കലയേയും അടുത്തു നിന്ന് മനസിലാക്കി. കലയിൽ മാനവികതയോട് ചേർന്ന് നില്ക്കാൻ പ്രേരിപ്പിച്ചത് അവരാണ്. സാധാരണ മനുഷ്യരുടെ ഇടയിൽ ജീവിച്ചു കൊണ്ട് ,അവരോട് സഹാനുഭൂതി രേഖപ്പെടുത്തിക്കൊണ്ട് വരച്ചയാളാണ് ഹോർ.
പിൽക്കാലത്ത് കഥാപാത്രങ്ങളുടെ പുന:സൃഷ്ടിക്കപ്പുറം,ആ ഇലസ്ട്രേഷനുകളിൽ കഥാകൃത്തുക്കളുടെ ആത്മനൊമ്പരങ്ങൾ മനസിലാക്കി വരയ്ക്കാനും കഥകൾക്ക് പുതിയ ദൃശ്യമാനങ്ങൾ നൽകാനും ശ്രമിച്ചു. സ്വതന്ത്രമായി നിലനില്ക്കുന്ന, വൈകാരികാനുഭവങ്ങളും ഉൾക്കാഴ്ചകളും നൽകുന്ന, ദൃശ്യഭാഷയാകണം അവ എന്ന രീതിയിലാണ് ചിത്രങ്ങളെ സമീപിച്ചത്.
അതിനാലാണ് പിൽക്കാലത്ത്, ഭാഷാപോഷിണിയിൽ വരച്ച ചിത്രങ്ങളെ 'സ്റ്റോറി പെയിന്റിങ്ങുകൾ ' എന്ന് വിളിച്ചത്. അത് വായനക്കാർക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് പ്രതിക രണങ്ങളിലൂടെ മനസിലായി. കഥകൾക്കപ്പുറം മറ്റൊരു വായന സാദ്ധ്യമാണ്
.
.
"നമുക്ക് കഥയെഴുത്ത് തൊഴിലാളികളില്ല.പക്ഷേ, ആനുകാലികങ്ങളിൽ ചിത്രം വരയ്ക്കുന്നവർ തൊഴിലാളികളാണ്. അതിനാൽ, ആ ചിത്രരചനയ്ക്ക് കലാപരമായ ഉൾപ്രേരണകൾ ഇല്ലാതെ വരുന്നു. ഓരോ സൃഷ്ടിക്കു പിന്നിലും അന്വേഷണങ്ങളും പഠനങ്ങളുമില്ലാത വരുമ്പോൾ അവയ്ക്ക് ആഴം കുറയും".
ജീവിതത്തിന്റെ തുടിപ്പുകളറിയുന്ന, ജീവിതാനുഭവങ്ങളോട് ചേർന്നു നില്ക്കുന്നതാവണം,കല . അങ്ങനെ തൊട്ടറിയുന്ന കലയ്ക്ക് മനഷ്യരുടെ ജീവിതവുമായി ബന്ധമുണ്ട്.
"കലാസൃഷ്ടികൾക്ക്, കലാകാരർ കാണുന്ന ഒരു മാനം മാത്രമല്ല ഉള്ളത്. ഓരോരുത്തരുടേയും ജീവിതാനുഭവങ്ങൾക്ക് അനുസൃതമായി അവയെ പലവിധ തലങ്ങളിലൂടെ വ്യാഖ്യാനിക്കാൻ കഴിയുകയും വേണം. ഒരു പെയിറ്റിന്റിങ്ങ്, ഒരു സൂചകം മാത്രമാണ്. അതിലൂടെ ആസ്വാദകർക്ക് സഞ്ചരിക്കാം".
കല,ധ്യാനനിരതമായ ഏകാന്ത യാത്രയാണ്. മാളുകളിലെ എക്സ്കലേർ പോലെയല്ല,അത്.
ചിത്രകലയിലെ മദ്രാസ് സ്ക്കൂൾ കാലഘട്ടത്തിൽ, യൂറോപ്യൻ അനുകരണമായി, റീജ്യണൽ മോഡേണിസമെന്ന് വിശേഷിപ്പിക്കാവുന്ന അബ്സ്ട്രാക്റ്റ് പെയിന്റിങ്ങുകളുണ്ടായി. നമ്മുടെ കാഴ്ചാനുഭവങ്ങളും ജീവിതാനുഭവങ്ങളും വ്യത്യസ്തമാകയാൽ, അവ ആസ്വാദനത്തെ തടസപ്പെടുത്തിയ ദുരൂഹത കൾ സൃഷ്ടിച്ചിരിക്കാം.
ഓരോ സൃഷ്ടിക്കും പല ജാലകങ്ങളുണ്ട്. ഓരോരുത്തരുടേയും അനുഭൂതി തലങ്ങൾ വ്യത്യസ്തമാണ്.
ചിത്രകലയിലാണ് മാറ്റത്തിന്റെ വലിയ കുത്തൊഴുക്കുണ്ടായിട്ടുള്ളത്.ലഭ്യമായ ആഖ്യാന തലങ്ങൾ അപര്യാപ്തമെന്ന് തോന്നുമ്പോഴാണ് കലാകാരർ പുതിയ ഭാഷ കണ്ടെത്തുന്നത്.കലയെ എങ്ങനെ സമീപിക്കണമെന്ന് സ്ക്കൂൾ തലത്തിൽ തന്നെ പരിശീലനം നൽകണം -വിഷ്വൽ ട്രെയ്നിങ്ങ് . ചില വിദേശ രാജ്യങ്ങളിലെ സ്ക്കൂൾ സിലബസിൽ കലാപഠനം ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഭാഷാപോഷിണി'യുടെ മുഖചിത്രമായി വന്ന തിരുവത്താഴത്തെ അനുസ്മരിപ്പിക്കുന്ന പെയിന്റിങ്ങ്, പിൻവലിക്കണ്ടി വന്നത്, ചില നിക്ഷിപ്ത താല്പര്യക്കാർ കാരണമാണ്. അവരുടെ പരിപൂർണ്ണമായ അജ്ഞതയിൽ നിന്നാണ് ഇത്തരം വിവാദങ്ങളുണ്ടാകുന്നതെന്ന് ടോം വട്ടക്കുഴി പറഞ്ഞു.
വ്യക്തിപരമായ ദൗത്യമെന്ന നിലയിലാണ് കലാരംഗത്ത് നില്ക്കുന്നത്. ഇതിൽ നിന്നുളള പ്രതിഫലം തുച്ഛമാണ്. കാൻവാസ് , പേപ്പർ ,പെയിന്റ് തുടങ്ങിയ വയ്ക്കാക്കെ വലിയ വിലയാണ്. വിദേശ രാജ്യങ്ങിൽ ഇലസ്ട്രേറ്റർമാർക്ക് വലിയ പ്രതിഫലം കിട്ടുന്നുണ്ട്. വരച്ചു തുടങ്ങിയ കാലത്ത്, 50 രൂപയൊക്കെയായിരുന്നു , പ്രതിഫലം. കൂടുതൽ പ്രതിഫലം ചോദിക്കണമെന്ന് അന്ന് എം.വി.ദേവൻ ഉപദേശിച്ചിരുന്നു.
എം.ടിയും കെ.സി. നാരായണനും വലിയ പ്രോത്സാഹനം നൽകിയ പത്രാധിപൻമാരാണന്നും ടോം വട്ടക്കുഴി പറഞ്ഞു.
മലപ്പുറം കാളികാവിനടുത്ത് ജനിച്ച മുഖ്താർ ഉദരംപൊയിൽ,തന്റെ ബാല്യകാലത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആരംഭിച്ചത്.
ചിത്രരചന പഠിക്കാനോ, അതിനുള്ള ചായക്കൂട്ടുകളോ ബ്രഷോ വാങ്ങാനോ ഉളള സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല. കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്ന ചിത്രകഥകളെ അനുകരിച്ച് കഥകളും ചിത്രങ്ങളുണ്ടാക്കി. ഇത് പിൽക്കാലത്ത് കഥകളെഴുതാനുള്ള പരിശീലനവുമായി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ , സ്ക്കൂൾ നോട്ടുബുക്കുകളിൽ കഥകളെഴുതി, കൂട്ടുകാരെ കാണിച്ചു. അന്ന്, രോഗ ബാധിതനായ ഒരു കുട്ടി എഴുതിയ നോവൽ സ്ക്കൂളുകളിൽ വിറ്റ്, ചികിത്സക്കുളള പണം സ്വരൂപിച്ചിരുന്നു.
ഇതെക്കുറിച്ച് അറിഞ്ഞതാണ് കഥയെഴുതാൻ പ്രേരണയായത്. കോഴിക്കോട്ടെ ജീവിതം എഴുത്തിനെ പുഷ്ടിപ്പെടുത്തി.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ, വണ്ടൂരിലെ ഒരു കൊമേഷ്യൽ ആർട്ടിസ്റ്റിനൊപ്പം പ്രവർത്തിച്ചു. മാവേലിക്കര രവിവർമ്മ ഫൈൻ ആർട്ട്സ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം, പോർട്രെയ്റ്റുകളും ബോർഡുകളും ബാനറുകളും ചെയ്തിരുന്നു. ചുവരിലും പരസ്യചിത്രങ്ങൾ വരച്ചിരുന്നു. അവിടെ നിന്നായിരുന്നു, ആദ്യത്തെ പ്രായോഗിക പരിശീലനം. പിന്നെ, കോഴിക്കോട്ടെ യൂണിവേഴ്സൽ ആർട്സിൽ നിന്ന് രണ്ട് വർഷ ഡിപ്ലോമ പാസായി. ജീവിത പ്രാരാബ്ധങ്ങൾ കാരണം മറ്റ് പല ജോലികളും ചെയ്യേണ്ടി വന്നതിനാൽ,ചിത്രരചനയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
അന്ന്, മലപ്പുറത്തെ ചിത്രകാരകാരരുടെ കൂട്ടായ്മയായ വരക്കൂട്ടം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്ത്, കലാരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് മനസിലാക്കി. ധാരാളം ചിത്രകാരരെ പരിചയപ്പെട്ടു. ചിത്രകലയെ ഗൗരവതരമായി സമീപിക്കാൻ ഇത് പ്രേരണയായി .
വർത്തമാനം ദിനപ്പത്രത്തിലൂടെ മാധ്യമ പ്രവർത്തകനായി. തുടർന്ന്, ചന്ദ്രികയിൽ ചേർന്നു. അന്ന്, ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ശിഹാബുദ്ദീൻ പൊയ്തുംകടവായിരുന്നു. അദ്ദേഹം രേഖാചിത്രങ്ങൾ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ശിഹാബുദ്ദീൻ ആവശ്യപ്പെട്ടാണ്, ആഴ്ചപ്പതിപ്പിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. ആദ്യം ബാലപംക്തിയിൽ. പിന്നെ, കഥകൾക്കും നോവലുകൾക്കും വരച്ചു. ഇതുമൂലം ഒട്ടേറെ എഴുത്തുകാരുമായി ബന്ധമുണ്ടായി. അവരുടെ പുസ്തകങ്ങളുടെ കവർ ചിത്രങ്ങളും വരയ്ക്കാൻ അവസരം കിട്ടി.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വരുന്ന രേഖാചിത്രങ്ങളാണ് ചിത്രകലയെ സാധാരണക്കാരുടെ ഇടയിലെത്തിച്ചത്. നമ്പൂതിരിയുടേയും എ.എസിന്റേയും ചിത്രങ്ങൾ കണ്ട് പരിചയിച്ചിരുന്നവർക്ക് ആദ്യമൊക്കെ, അതിൽ നിന്ന് വഴിമാറിയുള്ള പുതിയ ചിത്രകാരരുടെ രചനകൾ ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. എന്നാൽ ഇപ്പോൾ അതിന് സാധിക്കുന്നുണ്ട്. കേരളത്തിൽ,പക്ഷേ,കാഴ്ച ബോധമുള്ളവർ കുറവാണ്. ഓരാരുത്തരുടേയും അനുഭവങ്ങൾ, നിലപാടുകൾ, വീക്ഷണങ്ങൾ തുടങ്ങിയവയൊക്കെ കാഴ്ചകളെ സ്വാധീനിക്കുന്നുണ്ട്.
ചിത്രകല കൊണ്ട് കേരളത്തിൽ ആർക്കും ജീവിക്കാനാവില്ല. ഇലസ്ട്രേറ്റർമാർക്ക് ചെറിയ പ്രതിഫലം പോലും നൽകാത്ത പ്രസിദ്ധീകരണങ്ങളുണ്ട്. പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കാനോ വില്ക്കാനോ സാഹചര്യം കുറവാണ്,ഇവിടെ. ഓൺലൈനിൽ വിറ്റഴിക്കപ്പെടുന്നത് പോർട്രെയ്റ്റുകൾ പോലുള്ള കൊമേഴ്സ്യൽ വർക്കുകളാണ്. ആർട്ട് വിപണി കേരളത്തിൽ തീരെ ദുർബലമാണ്. പെയിന്റിങ്ങുകൾ കാശുകൊടുത്തു വാങ്ങുന്നവർ തന്നെ അപൂർവ്വം. അതുകൊണ്ട് , ഉപജീവനത്തിന് മറ്റ് ജോലികൾ ചെയ്യുന്ന വരാണ് കേരളത്തിലെ കലാകാരർ.
ചിത്രകാരർക്ക് കിട്ടിയ പുതിയൊരു മാദ്ധ്യമം എന്ന നിലയിലാണ് കമ്പ്യൂട്ടർ സംവിധാനങ്ങളെ താൻ കാണുന്നതെന്നും മുഖ്താർ ഉദരം പൊയിൽ പറഞ്ഞു.
'വര-മൊഴി സാക്ഷ്യം' മൂന്നാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/O7o8WfCq1YA
No comments:
Post a Comment