' എന്റെ ആകാശവാണിക്കാലം' 18 ആം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജനുവരി 29,2022), പ്രശസ്ത വയലിൻവാദകരായ നെല്ലൈ കെ.വിശ്വനാഥൻ, ടി.എച്ച്. സുബ്രഹ്മണ്യം എന്നിവർ തങ്ങളുടെ ആകാശവാണിക്കാലത്തേയും സംഗീത ജീവിതത്തേയും കുറിച്ച് സംസാരിച്ചു.
1990 മുതൽ 2013 വരെ കോഴിക്കോട് നിലയത്തിൽ വയലിൻവാദകനായിരുന്ന കെ. വിശ്വനാഥന്റെ വലിയച്ഛൻ ഡോ.എൽ മുത്തയ്യ ഭാഗവതരും അച്ഛൻ നെല്ലൈ ടി.വി.കൃഷ്ണമൂർത്തിയും തിരുവനന്തപുരം സംഗീത അക്കാദമിയുടെ (ഇന്നത്തെ സ്വാതിതിരുനാൾ സംഗീത കോളേജ്) പ്രിൻസിപ്പാളുമാരായിരുന്നു. തിരുനൽവേലി സ്വദേശിയായ മുത്തയ്യ ഭാഗവതരായിരുന്നു, സ്ഥാപക പ്രിൻസിപ്പാൾ. റീജന്റ് റാണി ലക്ഷ്മി ബായിയുടെ കാലത്ത് അദ്ദേഹം തിരുവിതാംകൂർ ചരിത്രത്തെക്കുറിച്ച് ഹരികഥാകാലക്ഷേപം അവതരിപ്പിച്ച്, രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റി. അക്കാലത്ത് മൈസൂർ രാജാവിന്റെ ആസ്ഥാന വിദ്വാനായിരുന്ന അദ്ദേഹം തിരുവിതാംകൂർ രാജസദസിൽ സ്വാതി തിരുനാൾ കൃതികൾ ആലപിച്ചു. അതെത്തുടർന്ന്, തിരുവിതാംകൂറിൽ ശെമ്മങ്കുടി അടക്കമുള്ള പ്രമുഖരായ കർണ്ണാടക സംഗീതജ്ഞരെ ആസ്ഥാന വിദ്വാൻമാരായി നിയമിക്കുകയും സ്വാതിതിരുനാളിന്റെ കൃതികൾക്ക് പ്രചാരം നൽകാനായി 1939-ൽ സംഗീത അക്കാദമി ആരംഭിക്കുകയും ചെയ്തുവെന്നാന്ന് അച്ഛൻ ടി.വി.കൃഷ്ണമൂർത്തി പറഞ്ഞത്.അച്ഛൻ അദ്ദേഹത്തിൽ നിന്ന് ഗുരുകുല സമ്പ്രദായത്തിലാണ് കർണ്ണാടക സംഗീതം പഠിച്ചത്.
വിശ്വനാഥൻ നാലാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽക്കേ വയലിൽ പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം പഴവങ്ങാടിയിലെ രാമുഡു അയ്യർ എന്നറിയപ്പെടുന്ന സീതാരാമയ്യരായിരുന്നു , ആദ്യ ഗുരു. അച്ഛനോടൊപ്പം ജി.എൻ. ബാലസുബ്രഹ്മണ്യത്തിന്റെ ഒരു കച്ചേരി കേൾക്കാൻ പോയപ്പോൾ ,എം.എസ്. ഗോപാലകൃഷ്ണൻ വയലിൻ വായിച്ചത് കേട്ടായിരുന്നു, അത് പഠിക്കണമെന്ന താല്പര്യമുണ്ടായത്. രാമുഡു അയ്യരിൽ നിന്ന് വർണ്ണം വരെ പഠിച്ചു.
അച്ഛൻ രാവിലെ മുതൽ സാധകം തുടങ്ങും. "അതിന് ഒരു ദിവസം വായിച്ചു നോക്കി. അതോടെ, ഇനി പുറത്ത് പഠനം വേണ്ട എന്നായി അച്ഛൻ. അദ്ദേഹം തന്നെ പഠിപ്പിക്കാനാരംഭിച്ചു. അച്ഛൻ പാടുകയും ഞാൻ വായിക്കുകയും ചെയ്തു തുടങ്ങി".
ഒരു കട്ട ശ്രുതിക്ക് ഒരേ ബാണിയിൽ തന്നെ രാഗവിസ്താരം നടത്തുന്നവരുണ്ടായിരുന്നു. ഒരേ രാഗത്തിൽ ദീർഘനേരം നാഗസ്വര കച്ചേരികൾ നടത്തുന്നവരെ കേൾക്കാൻ അച്ഛൻ ഉപദേശിച്ചിരുന്നു. അങ്ങനെ ചിന്ന മൗലാനയുടെ കച്ചേരി കേട്ടു.
സംഗീത കോളേജിൽ ഗാനഭൂഷണത്തിന് രണ്ടാം വർഷം പ്രവേശനം കിട്ടി. ആകാശവാണി ഓഡിഷൻ അതിനോടകം പാസായിരുന്നു. അച്ഛൻ അന്ന് അവിടെ പ്രിൻസിപ്പാളാണ്. ഒന്നാം റാങ്കോടെയാണ് ഗാനപ്രവീണ പാസായത്. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒന്നാം റാങ്ക് വയലിന് കിട്ടുന്നത്. അവിടെ തന്നെ അദ്ധ്യാപകനായി. മൂന്ന് സംഗീത കോളേജുകളിലുമായി 12 വർഷം പഠിപ്പിച്ചു. ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച് ആർ.എൽ.വി കോളേജിലായിരുന്നു.
തൃപ്പൂണിത്തുറ കോളേജിൽ പഠിപ്പിക്കുന്ന സമയത്ത് ഉച്ചയ്ക്ക് റേഡിയോയിൽ വരുന്ന ഹിന്ദുസ്ഥാനി സംഗീതം കേൾക്കാൻ മുറിയിലേക്ക് ധൃതിയിൽ മടങ്ങിയിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. പിന്നാലെ ഹിന്ദുസ്ഥാനി കച്ചേരികൾക്കും വായിച്ചു തുടങ്ങി.
"ഹിന്ദുസ്ഥാനി ചുവയുള്ള രാഗങ്ങൾ കിട്ടിയാൽ എന്നും സന്തോഷം". കോഴിക്കോട് നിലയത്തിൽ ചേർന്നപ്പോൾ , ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ശരത് ചന്ദ്ര മറാട്ടെയുടെ കച്ചേരിക്ക് ആദ്യം വയലിൽ വായിച്ചത് വിശ്വനാഥൻ അനുസ്മരിച്ചു. കച്ചേരിക്കു മുൻപ് അദ്ദേഹത്തെ വായിച്ചു കേൾപ്പിച്ച് ബോദ്ധ്യപ്പെടുത്തി.ഹിന്ദുസ്ഥാനി കച്ചേരികൾ പാടുന്നവർ നാദബ്രഹ്മത്തിൽ ലയിച്ചിരിക്കും.
നവരസങ്ങളും പ്രകടിപ്പിക്കുന്ന രാഗങ്ങളുള്ളത് കർണ്ണാടക സംഗീതത്തിലാണ്. ശങ്കരാഭരണത്തെ അടിസ്ഥാനമാക്കിയാണ് മിക്ക
പാശ്ചാത്യ സംഗീത രാഗങ്ങളും.'എന്റർ ദ ഡ്രാഗണി'ൽ ശുദ്ധ സാവേരി രാഗം ഉപയോഗിച്ചിട്ടുണ്ടന്നും കെ.വിശ്വനാഥൻ വിശദീകരിച്ചു.
ഇപ്പോൾ കർണ്ണാട സംഗീത കച്ചേരികൾ ബഹളമയമാണ്. "ഗുസ്തിപിടുത്തം പോലെയാണ് രാഗാലാപനം. ഒരു കച്ചേരി വിജയിക്കുന്നത് പക്കമേളക്കാരുൾപ്പെടെയുള്ളവരെയെല്ലാം ഉൾപ്പെടുത്തിയുണ്ടാക്കുന്ന ടോട്ടൽ ഇഫക്ടിലാണ്".
രാഗാലാപനം നടത്തുമ്പോൾ മനസിലാക്കുന്ന വിധം പാടണം. ശ്വാസം വിടാതെ പാടുന്നവരാണിന്ന് കൂടുതൽ. പക്കമേളക്കാരെ അവർ പരിഗണിക്കുന്നതയില്ല. പഴയ സമ്പ്രദായത്തിൽ കച്ചേരികൾക്കൊരു ക്രമമുണ്ടായിരുന്നു. വർണ്ണത്തിൽ തുടങ്ങി, ഗണപതി സ്തുതിയോടെ മുന്നാട്ട് പോയി , തില്ലാനയിലും മറ്റും അവസാനിക്കും.
മുൻകാലത്തെ അപശബ്ദങ്ങളും അബദ്ധ സംഗീതവുമാണ് ഇന്നത്തെ ജനപ്രിയ സംഗീതം. ഗാനങ്ങൾക്ക് അർത്ഥസമ്പുഷ്ടമായ സാഹിത്യമില്ല. സംഗീതത്തിനൊപ്പിച്ച് സൃഷ്ടിക്കപ്പെടുന്നതാണ് പാട്ട്." ചോറിനാണ് കറി ; കറിക്ക് ചോറാകരുത്".
ആകാശവാണിക്കാലത്ത് പ്രശസ്തരായ സംഗീതജ്ഞരുടെയെല്ലാം കച്ചേരികൾക്ക് വയലിൻ വായിച്ചിണ്ട്. ചെമ്പൈയ്ക്കൊപ്പം വായിക്കാൻ കഴിയാത്തത് വേദനയായി. അദ്ദേഹം വയലിനിസ്റ്റിനെയും കൊണ്ടായിരുന്നു, പാടാൻ വന്നിരുന്നത്. അടുത്ത കച്ചേരിക്ക് തന്നെ പക്കം വായിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. അപ്രതീക്ഷിതമായ മരണത്തോടെ,അത് നടക്കാതെ പോയി."
ടി.ഗണേഷൻ എന്ന സ്റ്റേഷൻ ഡയറക്ടർ മാത്രമാണ്, കച്ചേരി കേട്ട്, അഭിപ്രായം പറഞ്ഞത്".
ഭരതം, സൂര്യൻ എന്നീ സിനിമകളിലെ ഗാന രംഗങ്ങളിൽ വയലിൽ വാദകനായും അഭിനയിച്ചു. ഭരതത്തിലെ പാട്ടുകൾ കേട്ട ശേഷമായിരുന്നു , ഷൂട്ടിങ്ങിൽ പങ്കെടുത്തത്.
ആകാശവാണിക്കാലത്തിനു ശേഷം കോഴിക്കോട്ട് താമസം." കുറച്ചുപേരെ സംഗീതം അഭ്യസിപ്പിക്കുന്നു. ബാക്കി സമയം മറ്റെല്ലാ പണികളും ചെയ്യും".
തൃപ്പൂണിത്തുറ സ്വദേശിയായ ടി.എച്ച് സുബ്രഹ്മണ്യം ഇപ്പോൾ കോയമ്പത്തൂരിൽ താമസിക്കുന്നു. 1991-ൽ മംഗലാപുരം നിലയത്തിൽ വയലിൻവാദകനായി. തുടർന്ന്, 2018 - ൽ സ്വയം വിരമിക്കും വരെ,തൃശൂർ നിലയത്തിൽ. മൂത്ത സഹോദരിമാരായ ടി.എച്ച് ലളിതയും ടി.എച്ച് വസന്തയും പ്രശസ്ത വയലിൻ വാദകർ ; ആകാശവാണിക്കാർ.ലളിത കോഴിക്കോട് നിലയത്തിൽ നിന്ന് വിരമിച്ചു. വസന്ത തൃശ്ശിനാപിള്ളി നിലയത്തിൽ .
അച്ഛൻ ടി.എസ്. ഹരിഹരയ്യർ ഡ്രോയിങ്ങ് അദ്ധ്യാപകനായിരുന്നു. ടി.എൻ. കൃഷ്ണന്റെ അച്ഛൻ തൃപ്പൂണിത്തുറ നാരായണയ്യരായിരുന്നു , അദ്ദേഹത്തിന്റെ വയലിൻ ഗുരു. സംഗീതം ഉപാസിക്കാനാണ്; ജീവിതമാർഗ്ഗമാക്കാനല്ല എന്ന് വിശ്വസിച്ച അദ്ദേഹത്തിൽ നിന്നാന്ന് നാലര വയസു മുതൽ മക്കളെല്ലാം വയലിൻ പഠിക്കാനാരംഭിച്ചത്. സ്കൂൾ, കോളേജ് തല മത്സരങ്ങളിൽ മൂന്ന് പേർക്കും സമ്മാനങ്ങൾ കിട്ടി.
പത്താം ക്ലാസിൽ പഠിക്കുമ്പോഴേ സുബ്രഹ്മണ്യം കച്ചേരികൾക്ക് വായിച്ചു തുടങ്ങി. മഹാരാജാസ് കോളേജിലെത്തിയപ്പോൾ ആകാശവാണിയുടെ ഓഡിഷൻ പാസായി ബി+ വയലിൻവാദകനായി.
അന്ന്, കോട്ടയത്ത് യേശുദാസിന്റെ കച്ചേരിക്ക് വയലിൻ വായിക്കാൻ അപ്രതീക്ഷിതമായി അവസരം കിട്ടിയത് വഴിത്തിരിവായി.
"അദ്ദേഹത്തിന്റെ വയലിനിസ്റ്റ് എത്തിയില്ല. പരിചയമുള്ള ഒരാൾ വന്ന് എന്നെ കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കച്ചേരിക്കുള്ള വേഷമൊന്നുമിടാനുള്ള സമയം കിട്ടിയില്ല. അവിടെയെത്തിയപ്പോഴേക്കും കച്ചേരി തുടങ്ങിയിരുന്നു. യേശുദാസിന് എന്റെ വേഷം ഇഷ്ടപ്പെട്ടില്ല. അല്പം അസ്വാരസ്യമൊക്കെയുണ്ടായി. കച്ചേരിക്ക് വായിച്ചത് അദ്ദേഹത്തിനിഷ്ടമായിട്ടുണ്ടാകണം.വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് മടങ്ങിയത്. രണ്ടു - മൂന്ന് മാസത്തിനകം മദ്രാസിൽ അദ്ദേഹത്തിന്റെ കച്ചേരിക്ക് എന്നെ വിളിച്ചു".
ഡിഗ്രി കഴിഞ്ഞയുടൻ ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി നിയമനം കിട്ടി. പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദനായ വെങ്കിടേഷ് ഗോൽഗണ്ടി ,സിത്താർവാദകനായ റഫീക് ഖാൻ എന്നിവർ സപ്രവർത്തകരായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ കഴിഞ്ഞു.
കർണ്ണാടക - ഹിന്ദുസ്ഥാനി ജുഗൽബന്ദി നടത്തിയിട്ടുണ്ട്.
പ്രത്യേക മാനസികാവസ്ഥ ഉണ്ടാക്കുന്ന രാഗങ്ങൾ ഹിന്ദുസ്ഥാനി സംഗീതത്തിൽ മാത്രമാണുള്ളത്. ആഭംഗ് , ഭജൻസ് , നാമസങ്കീർത്തനങ്ങൾ തുടങ്ങിയ ആത്മീയ സംഗീതം ഹിന്ദുസ്ഥാനിയിലുണ്ട്. ആ രാഗങ്ങൾ കേൾക്കുമ്പോൾ ആത്മീയാനുഭൂതിയുണ്ടാകുമെന്ന് സുബ്രഹ്മണ്യം പറഞ്ഞു.
കർണ്ണാടക സംഗീതജ്ഞർക്ക് ഹിന്ദുസ്ഥാനി രാഗങ്ങൾ നന്നായി അവതരിപ്പിക്കാനാകും. പക്ഷേ, തിരിച്ച് പറ്റില്ല. മധുവന്തി, വസന്ത് തുടങ്ങിയ രാഗങ്ങുടെ തനിയാവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. "വയലിൻ സോളോ കച്ചേരികളിൽ ആദ്യം രാഗങ്ങളെക്കുറിച്ച് പറയും".ഹിന്ദുസ്ഥാനി രാഗങ്ങളുടെ സോളോകളും ഗുഗൽ ബന്ദിയും സി.ഡി.കളായി പുറത്തിറക്കിയിട്ടുണ്ട്.
ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ശാസ്ത്രീയ സംഗീതം കൂടുതൽ കേൾക്കപ്പെടുന്നു. ഹിന്ദുസ്ഥാനിക്കാണ് ശ്രോതാക്കൾ കൂടുതലുള്ളത്.
നെയ്യാറ്റിൻകര വാസുദേവന്റെ കച്ചേരികൾക്ക് വായിക്കുന്നതായിരുന്നു ഏറെയിഷ്ടം."അദ്ദേഹം പക്കമേളക്കാരെ ഏറെ പ്രോത്സാഹിപ്പിക്കും." ചെമ്പൈയ്ക്കു ശേഷം അദ്ദേഹവും ഒ.എസ്. ത്യാ രാജനും എം.എസ്.ഗോപാലകൃഷ്ണനും അങ്ങനെയായിരുന്നു. വയലിനിസ്റ്റും, മൃദംഗ ,ഘടം വാദകരുമടക്കമുള്ള എല്ലാവരുടേയും പ്രകടനമാണ് കച്ചേരിയുടെ വിജയത്തെ നിർണ്ണയിക്കുന്നതെന്ന് നെയ്യാറ്റിൻകര വാസുദേവന് അറിയാമായിരുന്നു. എല്ലാവരും തമ്മിൽ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു. ജനങ്ങളുടെ ആവശ്യപ്രകാരവും അദ്ദേഹം ആലാപനങ്ങൾ നടത്തിയിരുന്നു.
ടി.എം. കൃഷ്ണയുടെ കച്ചേരികൾക്ക് കുറേക്കാലമായി വായിക്കുന്നില്ലെന്ന് ടി.എച്ച്. സുബ്രഹ്മണ്യം പറഞ്ഞു. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. "ആ വേവ് ലങ്തിൽ മാറ്റമുണ്ടായതോടെ വായിക്കാതെയായി. അദ്ദേഹത്തിന്റെ ഇന്നൊവേഷനുകൾ അതിരു കടക്കുന്നു. കർണ്ണാടക സംഗീതം ഒരു വിശ്വാസമാണ്... ചില രാഗങ്ങൾ പാടുമ്പോൾ വിശദമായി പാടേണ്ടിവരും. ചിലത് കുറച്ചു നേരവും പാടാം".
അതാത് കാലത്തെ പ്രവണതകളും അഭിരുചികളും നോക്കിയാണ് സിനിമയിലെ സംഗീതം. പ്രമുഖ കർണ്ണാടക സംഗീതജ്ഞർ അഭിനയിച്ചാലും സിനിമ വിജയിക്കണമെന്നില്ല. ഡോ.ബാലമുരളീകൃഷ്ണ (സന്ധ്യയ്ക്കെന്തിന് സിന്ദൂരം), കാഞ്ഞങ്ങാട് രാമചന്ദ്രൻ (ശ്രീരാഗം) എന്നിവരുടെ സിനിമകൾ അദ്ദേഹം ഉദാഹരണമായി ചുണ്ടിക്കാട്ടി."സത്യത്തിൽ സിനിമാസംഗീതം എന്നൊരു സംഗീതശാഖയില്ല".
ആകാശവാണിയിൽ നിന്ന് സ്വയം വിരമിച്ചതിന്റെ കാരണങ്ങൾ ടി എച്ച്. സുബ്രഹ്മണ്യം വിശദീകരിച്ചു." സംഗീത സംബന്ധിയായ ഒരു ജോലിയാണ് പ്രതീക്ഷിച്ചത്. പക്ഷേ, അത് പിന്നെ, ശബ്ദലേഖനം പോലുള്ള ടെക്നിക്കൽ ജോലിമാതിരി യായപ്പോൾ അസ്വസ്ഥനായി ;നടുക്കടലിലകപ്പെട്ടതു പോലെയായി".
ഇപ്പോൾ മൂന്ന് യൂട്യൂബ് ചാനലുകളിലൂടെ വയലിൻ വാദനം തുടരുന്നു. ഒരു സംഗീത കോളേജിൽ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ടി.എച്ച്. സുബ്രഹ്മണ്യവും കെ.വിശ്വനാഥനും ചില രാഗങ്ങൾവയലിനിൽ വായിച്ചു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലെ 'മീഡിയ വേവ്സ്' ചാനലിലുണ്ട് :
No comments:
Post a Comment