'എന്റെ ആകാശവാണിക്കാലം' പതിനേഴാം ഭാഗത്തിൽ(ക്ളബ് ഹൗസ് മീഡിയ റൂം,ജനുവരി 22,2022) തിരുവനന്തപുരം വി.സുരേന്ദ്രൻ,ഘടംവാദകനായ തിരുവനന്തപുരം വി.കാർത്തികേയൻ, ഗായകനും സംഗീത സംവിധായകനുമായ അരൂർ പി.കെ. മനോഹരൻ എന്നിവർ തങ്ങളുടെ സംഗീതസപര്യയെക്കുറിച്ചും ആകാശവാണി ജീവിതത്തെക്കുറിച്ചും സംസാരിച്ചു.
മാവേലിക്കര വേലുക്കുട്ടി നായരും പാലക്കാട് മണി അയ്യരുമായിരുന്നു, തിരുവനന്തപുരം വി.സുരേന്ദ്രന്റെ ഗുരുക്കൻമാർ. മണി അയ്യരോടൊപ്പം തഞ്ചാവൂരിൽ താമസിച്ച്, ഗുരുകുല സമ്പ്രദായത്തിൽ പഠിച്ചു കൊണ്ടിരിക്കെയായിരുന്നു, ആകാശവാണിയിൽ ഓഡിഷന് അപേക്ഷിച്ചത്.
1969-ൽ ബി -ഹൈ ആർട്ടിസ്റ്റായി. തൃശ്ശിനാപള്ളി നിലയത്തിലെ പരിപാടികളിൽ പങ്കെടുത്തു കൊണ്ടായിരുന്നു, തുടക്കം. നിലയാംഗങ്ങൾക്കും കോവൈ ഗണപതി ( ഗഞ്ചിറ), തിരുവാരൂർ ആർ.നാഗരാജൻ (മോർ സിങ്ങ്), കാരൈക്കുടി നടേശയ്യർ ( ഡോലക്) എന്നിവരോടൊപ്പം താളവാദ്യ കച്ചേരിയായിരുന്നു , ആദ്യ പരിപാടി. മൂന്ന് വർഷം വിവിധ പരിപാടികളിൽ മൃദംഗം വായിച്ചു. 1970-ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സ്വാതിതിരുനാൾ സംഗീത കോളേജിൽ താല്ക്കാലികാദ്ധ്യാപകനായി. 1974 - ൽ കോഴിക്കോട് നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി നിയമിക്കപ്പെട്ടു. പാല സി.കെ.രാമചന്ദ്രൻ തംബുരു ആർട്ടിസ്റ്റായും ചേർന്നു. അക്കാലത്ത് 15 ആർട്ടിസ്റ്റുമാർ വിവിധ നിലയങ്ങളിൽ നിയമിക്കപ്പെട്ടു. മാവേലിക്കര എസ്.ആർ രാജുവിനെ തിരുവനന്തപുരം നിലയത്തിൽ നിയമിച്ചു.
അന്ന് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന കെ.രാഘവൻ മാസ്റ്ററായിരുന്നു ,തന്നെ കോഴിക്കോട് നിയമിക്കുന്ന കാര്യം അറിയിച്ചത്.അന്ന് ഓരോ മാസത്തേയ്ക്കുമുള്ള കോൺട്രാക്ടായിരുന്നു. എല്ലാ കച്ചേരികളും തത്സമയ പ്രക്ഷേപണമായിരുന്നു. മഹാരഥൻമാരായ എഴുത്തുകാരൻമാരും കലാകാരൻമാരും നിലയത്തിലുണ്ടായിരുന്ന കാലമാണത്. ആന്ധ്ര സ്വദേശികളായ പ്രഗത്ഭ വയലിനിസ്റ്റുകളായ പൂർണ്ണ ചന്ദ്ര റാവു, വിജേശ്വർ റാവു എന്നിവരും അന്നുണ്ടായിരുന്നു. വിശാഖപട്ടണത്തുകാരനായ വിജേശ്വർ റാവു കാഴ്ച പരിമിതിയുള്ളയാളായിരുന്നു.
വലിയ ചിട്ടകളുള്ള കർക്കശക്കാരനായിരുന്നു, മ്യൂസിക് പ്രൊഡ്യൂസറായിരുന്ന കെ.രാഘവൻ മാസ്റ്ററെന്ന് അദ്ദേഹം അനുസ്മരിച്ചു. പരിപാടികൾ തയ്യാറാക്കുന്ന സമയത്ത് ഒരു സ്നേഹ ബന്ധവും ആരാടും അദ്ദേഹം കാണിച്ചില്ല. "ഒരു ചാപ്പ് കൊടുക്കാൻ വേണ്ടി മാത്രം ഞങ്ങളെ ഡ്യൂട്ടിക്കിട്ടിട്ടുണ്ട്, അദ്ദേഹം".അദ്ദേഹത്തിന്റെ സംഗീത കച്ചേരികൾക്കും വായിച്ചിട്ടുണ്ട്.
തിങ്കൾ, ബുധൻ ദിവസങ്ങളിലെ സംഗീത കച്ചേരികൾ തിരുവനന്തപുരം , തൃശൂർ, കോഴിക്കോട് നിലയങ്ങൾ മാറി മാറിയാണ് ചെയ്തിരുന്നത്. മറ്റു നിലയങ്ങളിലെ കച്ചേരികൾ റിലേ ചെയ്യുന്ന സമയത്ത്, സ്റ്റുഡിയോയിൽ സുസജ്ജരായി കലാകാരർ ഇരിക്കും. ടെലിഫോണിലൂടെയുള്ള റിലേയ്ക്കിടയിൽ തടസമുണ്ടായാലുടൻ അവർ പകരം പരിപാടികൾ അവതരിപ്പിക്കും. അന്ന് കോഴിക്കോട്ടെ സദ്ഗുരു സംഗീത സഭയിൽ കച്ചേരി അവതരിപ്പിക്കാൻ വരുന്ന സംഗീതജ്ഞരെയൊക്കെ ആകാശവാണിയിലേക്കും ക്ഷണിക്കുമായിരുന്നു. അവർക്കെല്ലാമൊപ്പം മൃദംഗം വായിച്ചു.
ഒരിക്കൽ വി.എം. കുട്ടിയുടെ മാപ്പിളപ്പാട്ടിന് തബല വായിക്കേണ്ടിയിരുന്ന തബല ഉസ്മാൻ എത്തിയില്ല. അപ്പോൾ, അതിനും മൃദംഗം വായിച്ചു. അത് അദ്ദേഹത്തിനിഷ്ടപ്പെട്ടു. മറ്റൊരിക്കൽ തിരുവാതിര കളിപ്പാട്ടിനും മൃദംഗം വായിച്ചു.
1978-ൽ തൃശൂർ നിലയത്തിലേക്ക് സ്ഥലം മാറ്റം കിട്ടി. ഗുരു പാലക്കാട് മണി അയ്യർ ആ നിലയത്തിന്റെ പരിധിയിലാണ് അന്ന് താമസിച്ചിരുന്നത്. കോഴിക്കാട്ടെ കർണ്ണാടക സംഗീത പരിപാടികളുടെ പ്രൊഡ്യൂസർ പഴയന്നൂർ പരശുരാമനും പിന്നാലെ തൃശൂരിലെത്തി. മൃദംഗവാദനത്തിന് പുറമെ,പുറത്ത് പോയി ക്രിസ്ത്യൻ ഭക്തി ഗാനങ്ങളടക്കമുള്ള പരിപാടികളുടെ ശബ്ദലേഖനവും ചെയ്തു. 1982 മുതൽ റിട്ടയർ ചെയ്യുന്ന 2002 വരെയും തിരുവനന്തപുരം നിലയത്തിലായിരുന്നു.
22 വർഷം തുടർച്ചയായി നവരാത്രി സംഗീതോത്സവത്തിൽ കച്ചേരികൾക്ക് വായിച്ചു. ഡി.കെ. പട്ടമ്മാൾ, ഡോ.എം. ബാലമുരളീകൃഷ്ണ, ടി.എൻ ശേഷഗോപാലൻ, ടി. കെ.ഗോവിന്ദറാവു, ടി.വി ഗോപാലകൃഷ്ണൻ, കെ.വി.നാരായണ സ്വാമി തുടങ്ങിയവരുടെ കച്ചേരികൾക്ക് പക്കമേളമൊരുക്കി. ഇരുപതോളം ദേശീയ സംഗീത പരിപാടികളിലും, 8 - ൽ പരം സംഗീത സമ്മേളനങ്ങളിലും പങ്കെടുത്തു. 2001-ലായിരുന്നു , ടോപ്പ് ഗ്രേഡ് കിട്ടിയത്. മൃദംഗത്തിന് കേരളത്തിലെ ആദ്യ ടോപ്പ് ഗ്രേഡായിരുന്നു , അത്. തരംഗിണിയുടെ ഗാനങ്ങൾക്കും പൂച്ചയ്ക്കൊരു മൂക്കുത്തി ഉൾപ്പെടെ ചില സിനിമകളിലെ പാട്ടുകൾക്കും മൃദംഗം വായിച്ചിട്ടുണ്ട്.
തിരുവനന്തപുരം സംഗീത കോളജിൽ പഠിക്കുന്ന കാലത്ത് ശെമ്മങ്കുടിയെപ്പോലുള്ള മഹാരഥൻമാർ വരുമ്പോൾ , റെയിൽവേ സ്റ്റേഷനിൽ നിന്നും അവരെ അനുഗമിച്ചിരുന്നത് ശിഷ്യൻമാരായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. തങ്ങളെല്ലാം അതൊരു ഭാഗ്യമായി കരുതിയിരുന്നു. ഗുരുകുല സമ്പ്രദായത്തിൽ പഠിച്ച കാലം, മനുഷ്യനെ മനുഷ്യനായി കാണാനും, എല്ലാവരുമായി അടുത്ത് സമ്പർക്കം പുലർത്താനുമൊക്കെയുള്ള പരിശീലനം കൂടി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഇപ്പോൾ , ആസ്വാദനിലവാരത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ടൊക്കെ അമ്പലപ്പുഴ ബ്രദേഴ്സും തിരുവിഴ ജയശങ്കറുമൊക്കെ ദീർഘനേരം തോഡിയിലോ ശങ്കരാഭരണത്തിലോ നാഗസ്വരം വായിക്കും. ജി.എൻ. ബാലസുബ്രഹ്മണ്യത്തിന്റെയും ആലത്തൂർ ബ്രദേഴ്സിന്റേയുമൊക്കെ കച്ചേരികൾക്ക് മുഖ്യരാഗം പാടുന്നത് രണ്ടു മണിക്കൂറിന് ശേഷമായിരിക്കും.
കച്ചേരികൾ രണ്ട് - രണ്ടര മണിക്കൂറായി ചുരുങ്ങി. പത്തു മിനിറ്റിൽ കൂടുതൽ തനിയാവർത്തനം വായിക്കാൻ കഴിയില്ല. ക്ഷേത്രപറമ്പുകൾ നിറഞ്ഞു കവിഞ്ഞിരുന്ന സദസും ഇപ്പോഴില്ല.
"സംഗീത വേദികളിൽ അടി പൊളിക്കാരെ കൊണ്ടുനടക്കാൻ ആൾക്കാരുണ്ട്", തിരുവനന്തപുരം വി.സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്തിനടുത്ത ശ്രീവരാഹത്തെ സ്വന്തം വീട്ടിൽ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും നടത്തിയിരുന്ന ഭജനയിൽ ഗഞ്ചിറ വായിച്ചായിരുന്നു തന്റെ സംഗീത ജീവിതത്തിന്റെ തുടക്കമെന്ന് , കേരളത്തിലെ ആകാശവാണി നിലയങ്ങളിലെ ഒരേയൊരു ഘടം സ്റ്റാഫ് ആർട്ടിസ്റ്റായിരുന്ന തിരുവനന്തപുരം വി.കാർത്തികേയൻ പറഞ്ഞു."സംഗീതം കൊണ്ട് ജീവിക്കാനാകും എന്ന് അന്ന് വിചാരിച്ചിരുന്നില്ല".ഭജനകൾ കേൾക്കാൻ വന്ന മൃദംഗവാദകൻ മധുര അപ്പുക്കുട്ടി ഭാഗവതർ അച്ഛനോട് നിർദ്ദേശിച്ചതനുസരിച്ച്, കൊട്ടാരം വിദ്വാനായിരുന്ന എ.കൃഷ്ണ അയ്യങ്കാറിന്റെയടുത്ത്
മൃദംഗം പഠിക്കാനയച്ചു. അമ്പലത്തിൽ പാടാൻ വന്ന മുസിരി സുബ്രഹ്മണ്യ അയ്യർ, ശെമ്മങ്കുടി ശ്രീനിവാസയ്യർ തുടങ്ങിയവരുടെ പക്കമേളക്കാർ കൊണ്ടുവന്ന കുടം പോലുള്ള സംഗീതോപകരണത്തിൽ താല്പര്യം തോന്നി.
അത് ഘടമാണന്ന് മനസിലാക്കി. "അച്ഛൻ തമിഴ് നാട്ടിൽ നിന്ന് ഒരു ഘടം വാങ്ങിക്കൊണ്ടുവന്നു.കൃഷ്ണ അയ്യങ്കാർ തന്നെ അതിൽ പരിശീലനം നൽകി". 15-16 വയസിൽ അടുത്ത ക്ഷേത്രങ്ങളിലെ കച്ചേരികൾക്ക് ഘടം വായിക്കാനാരംഭിച്ചു.
രാമേശ്വരത്തേയ്ക്ക് പോകുന്ന വഴിയിൽ, വൈഗാനദിയുടെ കരയിലുള്ള മാനാമര ഗ്രാമത്തിൽ പോയി വിവിധ തരം ഘടങ്ങൾ ശേഖരിച്ച്, വായിച്ച്,പഠിച്ചു. ഓരോ ഘടത്തിനും ഓരോ ശ്രുതിയാണ്. വിവിധ തരം ഘടങ്ങളുടെ ശേഖരം തന്നെയുണ്ട്. പ്രശസ്തരായ പല ഘടം വാദകരുടേയും ഘടങ്ങൾ ശേഖരിച്ച് വച്ചിട്ടുണ്ട്.ചില ഘടങ്ങളിൽ മെഴുകുരുക്കിയൊഴിച്ചാൽ ശ്രുതി മാറും.
ആകാശവാണിയിൽ കലാകാരൻമാരെ നിയമിക്കുന്നതറിയാൻ വേണ്ടി,വാനൊലി എന്ന പേരിലുള്ള തമിഴിലെ ഔദ്യോഗിക പ്രസിദ്ധീകരണം സ്ഥിരം നോക്കുമായിരുന്നു.
1971-ൽ ഘടത്തിന് ഓഡിഷന് അപേക്ഷിച്ചു. മദ്രാസ് നിലയത്തിൽ നടത്തിയ ഫൈനൽ ഓഡിഷനിലൂടെ ബി-ഗ്രേഡ് ആർട്ടിസ്റ്റായി, ആകാശ വാണിയിൽ ഘടം വായിച്ചു തുടങ്ങി. 1979ൽ ബി - ഹൈ യായി.
1985 മെയ് മാസത്തിൽ ഘടം ആർട്ടിസ്റ്റായി തൃശൂർ നിലയത്തിൽ നിയമിക്കപ്പെട്ടു.ആർ.എം.എസ് സമരം മൂലം തപാൽ മുടങ്ങിയ സമയം. നിയമന വാർത്ത അറിയിച്ചത് തിരുവനന്തപുരം വി.സുരേന്ദ്രനായിരുന്നു. തൃശൂരിലെത്തി, ഡയറക്ടർ വി.എൻ. ഉണ്ണിയെ കണ്ടു. ഓഫീസിൽ നിന്ന് നിയമന ഉത്തരവിന്റെ കോപ്പി വാങ്ങി.
അന്ന് എൻ.കെ.സെബാസ്റ്റ്യനായിരുന്നു , സംഗീത വിഭാഗത്തിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവ് . ഒന്നാം ക്ലാസ് മുതൽ സതീർത്ഥ്യനായ എ. അനന്തപത്മനാഭൻ സഹപ്രവർത്തകൻ .
ദേശീയ സംഗീത സമ്മേളനത്തിൽ ആദ്യമായി ഘടം വായിച്ചത് പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ കച്ചേരി ക്കായിരുന്നു. അക്കാലത്ത്,മാപ്പിള പാട്ടിനും ഘടം വായിച്ചത് തിരുവനന്തപുരം വി. കാർത്തികേയൻ ഓർക്കുന്നു. മറ്റ് റെക്കാർഡിങ്ങുകൾക്കും പരിപാടികൾക്കും സഹായിച്ചു. ടേപ്പിന്റെയും ഡെക്കുകളുടേയും കാലമായിരുന്നു, അത്. ടേപ്പുകളിൽ ശബ്ദലേഖനം ചെയ്യുന്ന പരിപാടികൾ പ്രൊഡ്യൂസ് ചെയ്യാൻ മൂന്ന് ഡെക്കുകൾ വേണം. തിരക്ക് ഒഴിവാക്കാൻ , രാവിലെ നേരത്തെയെത്തി, അത് ചെയ്തിരുന്ന കാലം അദ്ദേഹം ഓർത്തെടുത്തു.
1992-ൽ തിരുവനന്തരം നിലയത്തിലെത്തി. അന്ന് സംഗീത വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത് പോഗ്രാം എക്സിക്യൂട്ടീവ് മാധവ വാര്യരായിരുന്നു.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം.എസ്.സുബ്ബുലക്ഷ്മി, യേശുദാസ്, ലാൽഗുഡി ജയരാമൻ, പി.ലീല, യേശുദാസ് തുടങ്ങിയ മഹാരഥരുടെ കച്ചേരികളിൽ ഘടം വായിച്ചിട്ടുണ്ട്.
ഒരു ശിഷ്യനുണ്ട്; പ്രകാശ് ചന്ദ്രൻ. അദ്ദേഹമിപ്പോൾ മലേഷ്യയിലാണ്.
സ്ക്കൂളിൽ പഠിക്കുന്ന കാലത്ത്, സംഗീതാഭ്യസനം തുടങ്ങാനും മത്സരങ്ങിൽ പങ്കെടുക്കാനും തനിക്ക് പ്രേരണയായ സംഗീതാദ്ധ്യാപിക ദേവി ടീച്ചറെ സ്മരിച്ചു കൊണ്ടായിരുന്നു, ഗായകനും സംഗീത സംവിധായകനുമായ അരൂർ പി.കെ. മനോഹരൻ ആരംഭിച്ചത്. അരൂർ സ്റ്റാർ മൂസിക്ക് ക്ലബ്ബിലൂടെ അക്കാലത്ത് തന്നെ ഗാനമേളകളിൽ പാടിത്തുടങ്ങി. തേവര എസ്.എച്ച് കോളേജിൽ പഠിക്കുമ്പോൾ , ഗാനാലാപനത്തിന് സർവ്വകലാശാലാ തലത്തിൽ സമ്മാനം കിട്ടി. തൃപ്പൂണിത്തുറ ആർ.എൽ.വി
കോളേജിൽ നിന്ന് ഗാനഭൂണം പാസായി. പാറശ്ശാല ബി.പൊന്നമ്മാൾ, തൃപ്പൂണിത്തുറ ലളിത തുടങ്ങിയവരായിരുന്നു, ഗുരുനാഥകൾ. കലാലയ ജി റാവുവിന്റ ഗാനമേള ട്രൂപ്പിൽ അംഗമായി.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്ന് ഗാന പ്രവീണയും പാസായി.മാവേലിക്കര എൻ.പ്രഭാവർമ്മ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം പഠിച്ചു.
ലളിത സംഗീതത്തിനും ശാസ്ത്രീയ സംഗീതത്തിനും ഓഡിഷൻ പാസായി , ആകാശ വാണിയിൽ പാടിത്തുടങ്ങി.1980-ൽ സർക്കാർ സ്ക്കൂളിൽ സംഗീതാദ്ധ്യാപകനായി നിയമനം കിട്ടി.കാഞ്ഞിരമറ്റം കീച്ചേരി സ്ക്കൂളിലായിരുന്നു, അത്. അക്കാലത്ത് തന്നെ കലാഭവന്റെ ഗാനമേളകളിൽ ഗായകനായി. സൂര്യസോമയുടെ 56 നാടകവേദികളിൽ പാടി. നാടക ഗാനങ്ങളുടെ റെക്കാർഡിങ്ങ് തുടങ്ങിയപ്പോൾ , എം.കെ. അർജുനൻ സംഗീതം നൽകിയ കുറേ ഗാനങ്ങൾ പാടി.
ഇക്കാലത്ത് എൻ.പി.രാമസ്വാമിയുടെ കീഴിൽ കർണ്ണാടക സംഗീത പഠനം തുടർന്നു.
പലതവണ ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് നിയമനത്തിന് ഇന്റർവ്യൂവിൽ പങ്കെടുത്തെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല.തൃശൂർ നിലയത്തിലുണ്ടായിരുന്ന നെയ്യാറ്റിൻകര വാസുദേവൻ നിർദേശിച്ച പ്രകാരമാണ് ഏറ്റവുമൊടുവിൽ അപേക്ഷിച്ചത്. ചേർത്തല ഗോപാലൻ നായർ, മാവേലിക്കര വേലുക്കുട്ടി നായർ, സ്റ്റേഷൻ ഡയറക്ടർ എം.കെ.ശിവശങ്കരൻ എന്നിവരടങ്ങിയ സമിതിയായിരുന്നു , അഭിമുഖം നടത്തിയത്. അതിൽ വിജയിച്ച്, 1991 ൽ തംബുരു ആർട്ടിസ്റ്റായി തൃശൂർ നിലയത്തിൽ ചേർന്നു. ചേപ്പാട് എ.ഇ വാമനൻ നമ്പൂതിരിയും കെ.ജയകൃഷ്ണനും ഒപ്പം നിയമിക്കപ്പെട്ടു.
മങ്ങാട് കെ. നടേശന്റെ കീഴിൽ കർണ്ണാടക സംഗീത പഠനം തുടർന്നു. 1993-ൽ ഗ്രേഡ് - 1 സംഗീത സംവിധായകനായി.
.ഏറെക്കാലം ലളിത,കർണ്ണാടക സംഗീത പാഠങ്ങൾ അവതരിപ്പിച്ചു.
ഒട്ടേറെ ലളിത ഗാനങ്ങൾക്കും സംഘഗാനങ്ങൾക്കും മറ്റും സംഗീത സംവിധാനം നിർവ്വഹിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. 'അക്ഷരരൂപിണീ വാഗീശ്വരീ',' മലകൾക്കും മലയല്ലോ , ശബരിമല',
'മന്ദഹാസ ചന്ദ്രിക പൊഴിയും ..' എന്നീ ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.
അരൂർ പി.കെ മനോഹരൻ ചെമ്പൈ സംഗീതോത്സവത്തിൽ തുടർച്ചയായി പാടിയിട്ടുണ്ട്. 2014-ൽ വിരമിച്ചു.
ചർച്ചയിൽ ജി.ചന്ദ്രശേഖരൻ നായർ, പത്മനാഭ മല്ല്യ എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'എന്റെ ആകാശവാണിക്കാലം' ഭാഗം -17 ന്റെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.
No comments:
Post a Comment