' എന്റെ ആകാശവാണിക്കാലം' പതിനാറാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജനുവരി 15, 2022), തൃശൂർ നിലയത്തിൽ നിന്ന് വിരമിച്ച ടോപ്പ് ഗ്രേഡ് മൃദംഗവാദകനായ ജി.ചന്ദ്രശേഖരൻ നായരും സംഗീത സംവിധായകനായ പി.ഡി.തോമസും തങ്ങളുടെ കലാജീവിതത്തെക്കുറിച്ച് സംസാരിച്ചു.
മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴെ മൃദംഗം പഠിച്ചു തുടങ്ങിയെന്ന് ആലപ്പുഴ സ്വദേശിയായ ജി.ചന്ദ്രശേഖരൻ നായർ അനുസ്മരിച്ചു. ആറാം ക്ലാസിൽ വച്ച് അരങ്ങേറ്റം.ആകാശവാണി സംഗീത മത്സരത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം നിയത്തിലെത്തിയപ്പോൾ, അതിന്റെ വിധികർത്താക്കളിലൊരാളായിരുന്ന മാവേലിക്കര വേലുക്കുട്ടി നായർ അടുത്തു വിളിച്ച് കാര്യങ്ങൾ തിരക്കി.
"എന്റെ തലവര മാറുന്നതങ്ങനെയാണ്. അദ്ദേഹം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പലതരം മൃദംഗങ്ങൾ കണ്ട് ഞാൻ ഞെട്ടി. സ്വീകരണ മുറിയിലെ ഫോട്ടോ പാലക്കാട് മണി അയ്യരുടേതാണന്ന് അദ്ദേഹം പറഞ്ഞുതന്നു. നല്ല കൈയ്യാണ്. വീട്ടിൽ അനുവദിക്കുമെങ്കിൽ, തന്നോടൊപ്പം നിന്ന് തഞ്ചാവൂർവാണിയിൽ മൃദംഗം പഠിക്കാം".
- ഏതാനും മാസങ്ങൾക്കകം, ചന്ദ്രശേഖരൻ നായർ മാവേലിക്കര വേലുക്കുട്ടി നായരുടെ വീട്ടിൽ താമസിച്ച്, ഗുരുകുല സമ്പ്രദായത്തിൽ മൃദംഗം അഭ്യസിച്ചു തുടങ്ങി. പതിമൂന്ന് വർഷത്തോളം തുടർന്നു, ഇത്." എല്ലാ ദിവസവും എന്നെയും മകൻ വാസപ്പനണ്ണനേയും അദ്ദേഹം മൃദംഗം പഠിപ്പിച്ചു". 1976-ൽ ആകാശവാണി ദേശീയ സംഗീത മത്സരത്തിൽ ഒന്നാം സമ്മാനം നേടി, നേരിട്ട് ബി-ഗ്രേഡ് ആർട്ടിസ്റ്റായി. ഇടയ്ക്ക്, രണ്ടു വർഷത്തേയ്ക്ക് കേന്ദ്ര സർക്കാരിന്റെ കൾച്ചറൽ സ്കോളർഷിപ്പ് കിട്ടി. മറ്റെവിടെയെങ്കിലും പഠനം തുടരാമായിരുന്നിട്ടും ചന്ദ്രശേഖരൻ നായർ ഗുരുവിനൊപ്പം നിന്നു.
"മാവേലിക്കര വേലുക്കുട്ടി നായരെ മാറ്റി നിർത്തിയാൽ ഞാനില്ല. ആ ഗുരുകൃപയും കടാക്ഷവും എന്നുമെനിക്കുണ്ട്. അദേഹത്തിന്റെ ശിഷ്യൻ എന്നു മാത്രമാണ് ഞാൻ പലപ്പോഴും ബയോഡേറ്റയിൽ എഴുതുക".
1984 ൽ കേരള കലാമണ്ഡലത്തിൽ മൃദംഗ അദ്ധ്യാപകനായി. എഴു വർഷം അവിടെ തുടർന്നു.
"പലപ്പോഴും ക്ലാസുകൾ തുടങ്ങുന്നത് വെളുപ്പിനാണ്. ഒപ്പമണ്ണയാണ് അന്ന് ചെയർമാൻ. കലാമണ്ഡലം രാമൻകുട്ടിയാശാനാണ് പ്രിൻസിപ്പാൾ . പ്രശസ്ത കഥകളി കലാകാരൻമാരും കലാമണ്ഡലം ഗീതാനന്ദൻ, കവളപ്പാറ ഗോപി തുടങ്ങിയവരുമൊക്കെ സുഹൃത്തുക്കളായി".
1991 ഏപ്രിലിൽ തൃശൂർ നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി നിയമിതനായി."അന്ന് എം.കെ.ശിവശങ്കരനായിരുന്നു ഡയറക്ടർ. ജോലിയിൽ ചേരാൻ ചെന്നപ്പോഴാണറിയുന്നത് , ഓഡിഷനിൽ എ-ഗ്രേഡ് കിട്ടിയെന്ന്. തിരുവനന്തപുരം നിലയത്തിൽ നിന്ന് ആ രേഖയും വാങ്ങിയാണ് സർവീസിൽ പ്രവേശിച്ചത്".
ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതജ്ഞർക്കുമൊപ്പം, കച്ചേരികളിൽ മൃദംഗം വായിച്ചിട്ടുണ്ട്. ദേശീയ സംഗീത സമ്മേളനത്തിൽ രണ്ടു പ്രാവശ്യം പങ്കെടുത്തു; രണ്ടും വീണക്കച്ചേരികൾക്ക് മൃദംഗം വായിക്കാനായിരുന്നു. ആദ്യം ഗോഹൗത്തിയിൽ ആർ.കെ. സൂര്യനാരായണന്റെ കച്ചേരിക്ക്. ഉൾഫ തീവ്രവാദികൾ ആക്രമണങ്ങൾ അഴിച്ചു വിടുന്ന സമയത്തായിരുന്നു, അത്. രണ്ടാമത്തേത് ബാംഗ്ലൂരിൽ നടന്ന എ. അനന്തപത്മനാഭന്റെ കച്ചേരിയായിരുന്നു.
ടി.ആർ.സുബ്രഹ്മണ്യത്തിന്റെ കച്ചേരിക്ക് വായിച്ചത് അവിസ്മരണീയമായൊരു അനുഭവമാണ്, ചന്ദ്രശേഖരൻ നായർക്ക്. അദ്ദേഹത്തിന്റെ സമയബോധം അപാരമായിരുന്നു ."അര മണിക്കൂർ വീതമുള്ള രണ്ടു ഭാഗങ്ങളിൽ കൃത്യം 29 മിനിറ്റിൽ ആദ്യത്തെ കച്ചേരി അവസാനിപ്പിച്ചു. രണ്ടാം ഭാഗത്തിൽ, അഞ്ച് മിനിറ്റ് തനിയാവർത്തനത്തിനും ഞങ്ങൾക്കവസരം നൽകി , കൃത്യമായി അവസാനിപ്പിച്ചു. പല്ലവികളുടെ ആശാനായിരുന്നു, അദ്ദേഹം".
ടി.എൻ ശേഷഗോപാലിനും ഈ ഗുണമുണ്ടായിരുന്നു. വേണമെങ്കിൽ മൂന്ന് മിനിറ്റു കൊണ്ടും അദ്ദേഹം മനോഹരമായി രാഗം പാടും.
തൃശൂർ നിലയത്തിലെ സംഗീത പാഠത്തിൽ മൃദംഗം ഉൾപ്പെടുത്താനുള്ള നിർദേശമുണ്ടായിരുന്നെങ്കിലും, അത് നടപ്പിലാക്കാത്തതിന്റെ കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചു. കീർത്തനങ്ങൾ നൊട്ടേഷനെ അടിസ്ഥാനപ്പെടുത്തിയാണ് ആലപിക്കുന്നത്. അതിന് ഏകതാനതയുണ്ട്. മൃദംഗവാദനത്തിൽ, അങ്ങിനെയല്ല. പല രീതിയിലാകും അത്.
എ. അനന്തപത്മനാഭനുമായി ചേർന്ന് 'സംഗീത മാസിക ' പരിപാടി ചെയ്തതിൽ സംതൃപ്തിയുണ്ട്. തൃശൂർ പി.രാധാകൃഷ്ണൻ പ്രൊഡ്യൂസറായ 'സംഗീത സാഗരം ' പരിപാടയിൽ പാലക്കാട് മണി അയ്യർ, മലബാർ രാമൻ നായർ തുടങ്ങിയവരെക്കുറിച്ചുള്ള പ്രത്യേക പരിപാടികളും ചെയ്തു. മറ്റു നിലയങ്ങളിൽ നിന്നുള്ള തകില്, മോർസിങ്ങ്, കൊന്നക്കോൽ തുടങ്ങിയ പരിപാടികളുടെ ശബ്ദലേഖനങ്ങൾ വരുത്തി, ലയവിന്യാസം ചെയ്തതും ജി.ചന്ദ്രശേഖരൻ നായർ ഓർക്കുന്നു.
കഥകളിപ്പദങ്ങൾ പരിപാടിയുടെ ശബ്ദലേഖനച്ചുതലയും അദ്ദേഹത്തിനായിരുന്നു.
2017 മാർച്ചിൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു." മൃദംഗവാദനം ഞാൻ ജീവൻ പോലെ ആരാധിക്കുന്ന കലയാണ്. എനിക്ക് മറ്റൊന്നുമറിയില്ല. മറ്റേത് ജോലിയെക്കാളും മഹത്തരമായിരുന്നു , ആകാശവാണിയിലെ ജോലി. റിട്ടയർമെന്റിന് തൊട്ടു മുൻപും അന്നും മൃദംഗം വായിച്ചു. മൃദംഗത്തിൽ നിന്നാണ് ഞാൻ അന്നമുണ്ടാക്കിയതെന്ന് എപ്പോഴും ഓർമ്മയുണ്ട്".
കോവിഡ് കാലത്ത് ദീർഘകാലം വീട്ടിൽ അടച്ചിരിക്കേണ്ടി വന്നതിൽ ജി.ചന്ദ്രശേഖരൻ നായർക്ക് ദുഃഖമുണ്ട്. പക്ഷേ, ഒന്നര മാസം കൊണ്ട് , പറശ്ശാല രവിയുമായി ചർച്ച ചെയ്ത്, പുതിയൊരു താളത്തിൽ വായിച്ചു, അദ്ദേഹം.
"താളങ്ങളെ സംബന്ധിച്ചുള്ളതെല്ലാം മനക്കണക്കുകളാണ്".
ആകാശവാണിയും ദൂരദർശനും മാത്രമാണ് നമ്മുടെ പൈതൃകത്തേയും, കലയേയും സംസ്കാരത്തേയും സംരക്ഷിച്ചു നിർത്തുന്നത്. നാടൻ കലകളും ശാസ്ത്രീയ സംഗീതവും ഈ മാദ്ധ്യമങ്ങൾ മാത്രമാണ് നൽകുന്നത്."അത് ലാഭനഷ്ടക്കണക്ക് നോക്കി ചെയ്യണ്ടതല്ല. സാമ്പത്തിക ലാഭമുള്ളവ മാത്രമേ നിലനിർത്തുവെങ്കിൽ, നമ്മൾ കെ.എസ്.ആർ.ടി.സിയും സ്ക്കൂളുകളുമൊക്കെ നിർത്തേണ്ടിവരും", ജി.ചന്ദ്രശേഖരൻ നായർ പറഞ്ഞു.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്ത്രീ ശബ്ദത്തിൽ പാടിത്തുടങ്ങിയ കഥ പറഞ്ഞു കൊണ്ടാണ് പി.ഡി.തോമസ് ആരംഭിച്ചത്. "തൃശൂർ നിലയത്തിലെ ജോസഫ് കൈമാപറമ്പൻ നിർമ്മലപുരം പള്ളിയുടെ ക്വെയർ റെക്കാർഡിങ്ങിന് വന്നപ്പോൾ, ആദ്യമായി എന്റെ പാട്ട് റേഡിയോയിൽ വന്നു. അന്ന് സി.ഒ ആന്റോയ്ക്കൊപ്പം പല വേദികളിലും പാടിയിരുന്നു."
റേഡിയോ ഒരു സ്വപ്നമായിരുന്നു. അതിലെ പാട്ടുകൾ കേട്ട് പഠിച്ച് പല വേദികളിലും സമ്മാനം നേടി.കൂർക്കഞ്ചേരി ക്ഷേത്രാത്സവത്തോടനുബന്ധിച്ച് നടത്തിയ ലളിത ഗാന മത്സരത്തിൽ ഗോൾഡ് മെഡൽ കിട്ടി. അവിടെ ആലപിച്ച 'യക്ഷിയമ്പലമടച്ചു ..' എന്ന പാട്ടിലെ 'യക്ഷിയമ്പലം' എന്നത് ഏറെക്കാലം ഇരട്ട പ്പേരായി.
ഇക്കാലത്ത് അതിരൂപതയുടെ കലാസദൻ ഗാനമേള ട്രൂപ്പിൽ ഗായകനായി. ഗിറ്റാറും പഠിക്കാൻ തുടങ്ങി.
പില്കാലത്ത്, ആകാശവാണിയുടെ ഓഡിഷൻ പാസായി, പരിപാടികളിൽ ഗിറ്റാർ വായിച്ചു തുടങ്ങി.
"അപ്പോഴാണ് സംഗീത സംവിധാനത്തിന് ഓഡിഷൻ നടത്തുന്നതറിഞ്ഞത്. കാര്യങ്ങളൊക്കെ പറഞ്ഞു തന്നത് വയലിനിസ്റ്റ് തിരുവിഴ ശിവാനന്ദൻ. 'താമരത്തളിരണി കൈവിൽ തുമ്പിനാൽ ...' എന്ന പാട്ടിന് സംഗീതം നൽകി. അത് പാടിയത് അറയ്ക്കൽ നന്ദകുമാർ. അങ്ങനെ, സംഗീത സംവിധായകനുമായി .
1992 -ൽ ഗിറ്റാറിസ്റ്റായി കോഴിക്കോട് നിലയത്തിൽ നിന്നായിരുന്നു, തുടക്കം. രണ്ടു വർഷത്തിനു ശേഷമാണ് തൃശൂർ നിലയത്തിലെത്തുന്നത്. ഗുരുതുല്യരായ തിരുവിഴ ശിവാനന്ദൻ , എ. അനന്തപത്മനാഭൻ , സി.രാജേന്ദ്രൻ തുടങ്ങിയവരോടാപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തോമസിന് സംതൃപ്തിയുണ്ട്.
"താളങ്ങളെ , വിവിധ സംഗീത ശാഖകളെ ... എന്തിനെക്കുറിച്ചുള്ള സംശയങ്ങൾക്കും അവർ ഉത്തരം നൽകും".ലളിത സംഗീത പാഠവും സമൂഹഗാനപാഠവും ചെയ്തു.
ഒരു ലളിത സംഗീത പാഠത്തിന് കിട്ടിയ പ്രതികരണം പി.ഡി.തോമസിന് ധന്യമായൊരു സ്മരണയാണ്.
"മണ്ണാർക്കാട് നിന്ന് പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടി വിളിച്ചു.
'സങ്കല്പങ്ങൾ തീർത്തൊരു ഏകാന്ത ഹരിതവനാന്തരത്തിൽ ' എന്ന പാഠം കേട്ട് പഠിച്ച്, ആലപിച്ചതിന് ആ കുട്ടിക്ക് സമ്മാനം കിട്ടിയെന്ന സന്തോഷം അറിയിക്കാനായിരുന്നു, വിളിച്ചത്".
വി. ദക്ഷിണാമൂർത്തി, കെ.രാഘവൻ, ബി.എ. ചിദംബരനാഥ്, എം.ജി.രാധാകൃഷ്ണൻ തുടങ്ങിയവരുടെ ലളിത ഗാനങ്ങൾക്ക് ഗിറ്റാർ വായിച്ചിട്ടുണ്ട്. നാനൂറിലധികം ലളിത ഗാനങ്ങൾക്കും മറ്റ് പാട്ടുകൾക്കും സംഗീതം നൽകിയി. കടപ്പയിൽ നടന്ന ആകാശവാണി ദേശീയ സംഗീതോത്സവത്തിൽ പി.ഡി.തോമസായിരുന്നു മലയാള ലളിതഗാനങ്ങളുടെ സംഗീത സംവിധായകൻ. ആന്ധ്രയിലെ ആർട്ടിസ്റ്റു മാരായിരുന്നു പശ്ചാത്തല സംഗീതോപകരണങ്ങൾ വായിച്ചത്. കെ.ബി. സുജതയും സൂര്യഗോപാലുമായിരുന്നു, ഗായകർ.
ലാലൂർ മാലിന്യവിരുദ്ധ സമരഗീതം ചിട്ടപ്പെടുത്തിയത് തോമസായിരുന്നു. സമരഭൂമി സന്ദർശിച്ച യേശുദാസ് , ആ പാട്ട് കേട്ട് , താൻ പാടട്ടെ എന്ന് ചോദിച്ച അനുഭവം അദ്ദേഹം വിവരിച്ചു. അദ്ദേഹത്തിന് പാടാനായി അത് തയ്യാറാക്കി നൽകി. ദുബായിലിരുന്ന് അദ്ദേഹം പാടിയ ആ ഗാനം, പിന്നീട് അദ്ദേഹം ലാലൂരിൽ വന്നപ്പോൾ , സമരവേദിയിൽ കേൾപ്പിച്ചു. അതിന്റെ ശബ്ദലേഖനം ആകാശവാണിയുടെ സമകാലികം പരിപാടിയിൽ പ്രക്ഷേപണം ചെയ്തു.
പലപ്പോഴും സംഗീതോപകരണങ്ങൾ മാത്രമുപയോഗിച്ച് കച്ചേരികൾ നടത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. മൾട്ടി - ട്രാക്ക് റെക്കാർഡിങ്ങിൽ മദ്രാസിലയച്ച് ആകാശവാണി പരിശീലിപ്പിച്ചത് ഏറെ പ്രയോജനപ്പെട്ടു. തൃശൂർ നിലയത്തിൽ അങ്ങനെ പുതിയ രീതിയിലുള്ള ധാരാളം സംഗീത റെക്കാർഡിങ്ങുകളുണ്ടായി.
അർണോസ് പാതിരിയുടെ പുത്തൻപാനയ്ക്ക് സംഗീതം നൽകിയത് മറ്റൊരു മറക്കാനാവാത്ത അനുഭവമാണ്. ജയചന്ദ്രനും മിനുവുമാണ് അത് ആലപിച്ചത്.
ആകാശവാണിയിലായിരിക്കെ, സംവിധായകൻ ജോൺസണിന്റെ പത്ത് പാട്ടുകൾക്ക് ഗിറ്റാർ വായിച്ചിട്ടുണ്ട്, പി.ഡി.തോമസ്. പക്ഷേ, സിനിമാ രംഗത്ത് തുടരാനായില്ല. ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിൽ ആദ്യമായി ഫ്യൂഷൻ മ്യൂസിക് അവതരിപ്പിക്കപ്പെട്ടപ്പോൾ , എ.അനന്തപത്മനാഭൻ, തിരുവിഴ ശിവാനന്ദൻ തുടങ്ങിയവർക്കൊപ്പം പങ്കെടുത്തു.
2019-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. സീറോ മലബാർ സഭയുടെ പാട്ടു കുർബാനയ്ക്ക് സംഗീതം നൽകിയത് അതിനു ശേഷമാണ്.
വൈദികനായ മകൻ കർണ്ണാടക സംഗീതത്തിൽ എം.എ. പാസ്സായിട്ടുണ്ട്. മറ്റാരു മകൻ ഗിറ്റാറിസ്റ്റാണ്. അവരിലൂടെയും തുടരുന്നു, പി.ഡി.തോമസിന്റെ സംഗീത പാരമ്പര്യം.
ഗായിക ജ്യോതി മേനോൻ , റഫീക്ക് അഹമ്മദ് എഴുതി, പി.ഡി തോമസ് സംഗീതം നൽകിയ ഒരു ലളിതഗാനം ആലപിച്ചു. ആൻസി സേവിയർ ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലെ മീഡിയ വേവ്സ് ചാനലിലുണ്ട്.
No comments:
Post a Comment