'എന്റെ ആകാശവാണിക്കാലം' 19 ആം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഫെബ്രു. 5, 2022) ഗീതാദേവി വാസുദേവനും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ്, കോഴിക്കോട്) മേനോൻ ഉണ്ണികൃഷ്ണനും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, കൊച്ചി) അനുഭവങ്ങൾ പങ്കുവച്ചു.
കുടുംബത്തിൽ നിന്ന് പകർന്ന്കിട്ടിയതാണ് തന്റെ സംഗീതമെന്ന് ഗീതാദേവി വാസുദേവൻ. അമ്മ പി.വി. സാവിത്രിക്കുട്ടി കോഴിക്കോട് ആകാശവാണിയിൽ കർണ്ണാടകസംഗീതക്കച്ചേരികൾ നടത്തിയിരുന്നു. ആയുർവേദ ഡോക്ടറായിരുന്ന അച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പീശനും സംഗീതാസ്വാദകനായിരുന്നു. അദ്ദേഹത്തിന് കെ.രാഘവൻ മാസ്റ്റർ, പഴയന്നൂർ പരശുരാമൻ തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്നു. ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റായ കെ. വെങ്കിടാചലത്തിൽ നിന്ന് അമ്മ വയലിൻ പഠിച്ചിരുന്നു.
അങ്ങനെ, കുട്ടിയായിരിക്കുമ്പോഴേ നല്ല കേൾവിജ്ഞാനമുണ്ടായി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സാഹിത്യ സമാജത്തിന്റെ പരിപാടിയിൽ പാടി. തുടർന്ന് സ്ക്കൂളിലെ എല്ലാ വേദികളിലും ഗാനമേളകളിലും പാടി.
പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാന പ്രവീണയും പാസായി. ഗാന പ്രവീണയ്ക്ക് റാങ്കുണ്ടായിരുന്നു. 1981-ൽ അവിടെ സംഗീതാദ്ധ്യാപികയായി . 1984 ലാണ് സ്റ്റാഫ് ആർട്ടിസ്റ്റായത് ; മംഗലാപുരം നിലയത്തിൽ. തുടർന്ന്, കോഴിക്കോട്ടെത്തി.
പ്രഗത്ഭ സംഗീതജ്ഞരായ കെ.ആർ.കേദാരനാഥൻ, ആർ.മീരാബായി, ചാലക്കുടി എൻ.എസ്.നാരായണ സ്വാമി, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം,എം.എ. വേണുഗോപാൽ, ജാനകി വേണുഗോപാൽ, ,മാവേലിക്കര ആർ. പ്രഭാകര വർമ്മ തുടങ്ങിയവരായിരുന്നു, ഗുരുക്കൻമാർ.
"എന്നും രാവിലെ 4 മുതൽ 6.30 വരെയും വൈകീട്ട് 6.30 മുതൽ 9.30 വരെയും സാധകം ചെയ്യുമായിരുന്നു. അച്ഛന്റെ ചിട്ടയായിരുന്നു , അത്".
ലളിതഗാനത്തിന് ഓഡിഷൻ പാസായി, 1975 മുതൽ ആകാശവാണിയിൽ പാടിത്തുടങ്ങി. 1979- മുതൽ സംഗീതക്കച്ചേരികളും അവതരിപ്പിച്ചു തുടങ്ങി.
" കോഴിക്കോട് ആകാശവാണിയിലെത്തുമ്പോൾ 25 സ്റ്റാഫ് ആർട്ടിസ്റ്റുമാരുണ്ടായിരുന്നു. ഇന്ന് ആരുമില്ല. അന്ന് കച്ചേരികളല്ലാം തത്സമയ പ്രക്ഷേപണമായിരുന്നു... ഡോ.ബാലമുരളി കൃഷ്ണയ്ക്കാപ്പം പ്രഭാതഗീതം പാടാൻ ഭാഗ്യമുണ്ടായി. ചന്ദിക ഗോപിനാഥും പാടി.കെ. ദക്ഷിണാമൂർത്തി ഈണം നൽകിയ ലളിത ഗാനങ്ങളും പാടിയിട്ടുണ്ട്. ശെമ്മങ്കുടി, ചെമ്പൈ തുടങ്ങിയ മഹാരഥൻമാരെ പരിചയപ്പെട്ടു".
ഒരിക്കൽ പുറമേരിയിലെ സംഗീതസഭയുടെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ദക്ഷിണാമൂർത്തിക്ക് സമയത്ത് എത്തിച്ചേരാനായില്ല."എന്റെ സംഗീതക്കച്ചേരി ഉണ്ടായിരുന്നു.അത് തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹമെത്തി, സദസിന്റെ മുൻനിരയിലിരുന്നു. പേടിയോടെയാണ് ഞാൻ പാടിയത്. കച്ചേരി കഴിഞ്ഞ് അദ്ദേഹം ഉദ്ഘാടനം നടത്തി".
2016 ൽ വിരമിച്ച ശേഷം കുട്ടികളെ കർണ്ണാക സംഗീതം പഠിപ്പിക്കുന്നു. ഇപ്പോഴും ഗാനമേള വേദികളിൽ സിനിമാപ്പാട്ടുകൾ പാടുന്നുണ്ട്. ആകാശവാണിയിലെ സംഗീത സംവിധായകനായിരുന്ന കടുതുരുത്തി ടി.ആർ.രാധാകൃഷ്ണൻ ഈണമിട്ട 'ചോലകളിളനീർക്കുളിരുമായ് ...' എന്ന ലളിതഗാനം ഗീതാദേവി വാസുദേവൻ ആലപിച്ചു.
പനാജി നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി 1986-ൽ ചേർന്നത് പറഞ്ഞു കൊണ്ടായിരുന്നു , മേനോൻ ഉണ്ണികൃഷ്ണൻ ആരംഭിച്ചത്.
പഠന കാലത്ത്,മാധ്യമമാണ് കരിയർ എന്ന് ചിന്തിച്ചിട്ടേയില്ല. പക്ഷേ, സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പരീക്ഷയെഴുതി , നിയമനം കിട്ടിയത് ഗോവയിൽ. പുലരും വരെ ജനങ്ങൾ ആടിയും പാടിയും നടക്കുന്ന, ബിയർ ഒഴുകുന്ന നാട് . അവിടെ നിന്ന് അത്തവണ ആരും തെരഞ്ഞെടുക്കപ്പെട്ടില്ല.
"ആ വലിയ നിലയത്തിൽ ആകെയുണ്ടായിരുന്നത് ഒരേയൊരു ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് . മറുനാട്ടുകാരായ അഞ്ച് പേരെ അവിടെ നിയമിച്ചു. കെ.ബാലചന്ദ്രനായിരുന്നു , മറ്റൊരു മലയാളി .അവിടുത്തുകാരെ ഒഴിവാക്കി അന്യസംസ്ഥാനക്കാരെ നിയമിച്ചതിൽ മുറുമുറുപ്പുകളുണ്ടായി".
1946-ൽ , പോർച്ചുഗീസുകാരുടെ കാലത്ത് പരീക്ഷണ പ്രക്ഷേപണം തുടങ്ങിയ നിലയം, പല പരിണാമങ്ങൾക്ക് വിധേയമായി, 1964-ൽ ആകാശവാണിയായി.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച, കൊങ്കണി, മറാത്തി തുടങ്ങിയ ഭാഷകളിലെ ഏഴ് അനൗൺസർമാരും അവിടെയുണ്ടായിരുന്നു.
"ആദ്യമായി ചെയ്തത് ഒരു ഇംഗ്ലീഷ് ഫീച്ചറായിരുന്നു. ഹോസ്റ്റൽ ജീവിതത്തെക്കുറിച്ചായിരുന്നു,അത്".
അക്കാലത്ത്, പനാജിയിൽ ഷൂട്ടിങ്ങിനെത്തിയ അമിതാബ് ബച്ചനുമായി അഭിമുഖം നടത്താൻ കെ.ബാലചന്ദ്രനുമൊത്ത് പോയ സാഹസിക കഥയും അദ്ദേഹം വിവരിച്ചു. പലർ മുഖേന ശ്രമിച്ചെങ്കിലും അതിന് വഴിയൊരുങ്ങാതെ വന്നപ്പോൾ നേരെ ചെല്ലുകയായിരുന്നു. ആകാശവാണി ഐഡന്റിറ്റി കാർഡ് കാട്ടി അകത്ത് കയറി. ഷൂട്ടിങ്ങ് സ്ഥലത്ത് കാറിലിരിക്കുകയായിരുന്ന ബച്ചനോട് കാര്യം പറഞ്ഞു.
" ഷൂട്ടിങ്ങിനിടയിൽ ദേവാലയത്തിൽ സിഗരറ്റ് വലിച്ച സംഭവം വിവാദമായ സമയം. മാധ്യമങ്ങളോട് സംസാരിക്കുന്നത് അഭിഭാഷകർ വിലക്കിയിരിക്കുന്നതിനാൽ ഇന്റർവ്യൂ നൽകാൻ കഴിയില്ലെന്ന് വിനയപൂർവം അദ്ദേഹം പറഞ്ഞു. 'സർ' എന്നായിരുന്നു,അദ്ദേഹം ഞങ്ങളെ അഭിസംബോധന ചെയ്തിരുന്നത്".
എം.ടി.വാസുദേവൻ നായരുമായി ഇംഗ്ലീഷിൽ അഭിമുഖം നടത്തിയത് ധന്യമായ ഓർമ്മയാണ്. ഗിരീഷ് കർണ്ണാടുമായും അഭിമുഖം നടത്തി.
യേശുദാസുമായി പണ്ഡിറ്റ് വെങ്കിടേഷ് ഗോൾഗണ്ടി നടത്തിയ അപൂർവ്വമായ ഇംഗ്ലീഷ് അഭിമുഖം, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായിരുന്ന വിജയചന്ദ്രൻ നൽകിയത് ലൈബ്രറിയിലെ ശബ്ദശേഖരത്തിലുണ്ടാകണം. അതിന്റെ കോപ്പി കൈയിൽ സൂക്ഷിക്കാനാകാത്തതിൽ വിഷമുണ്ട്.
1983 -ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തിന് (CHOGM) ഗോവയിലെ ഒരു കേന്ദ്രത്തിൽ വിരുന്നൊരുക്കിയപ്പോൾ, മാദ്ധ്യമങ്ങൾക്ക് വിലക്കുള്ള അവിടെയെത്തി, കെന്നത്ത് കൗണ്ടയുടെ പാട്ട് റെക്കാർഡ് ചെയ്ത സാഹസികരായ പ്രക്ഷേപകരെക്കുറിച്ചു കേട്ട കഥകൾ മേനോൻ ഉണ്ണികൃഷ്ണൻ വിവരിച്ചു.
സ്പോർട്ട്സും ഇംഗ്ലീഷ് പരിപാടികളും ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സ്വതന്ത്ര ചുമതല കിട്ടിയപ്പോൾ, മുൻ മുഖ്യമന്ത്രി ചർച്ചിൽ അലി മാവോ റെക്കാർഡിങ്ങിന് വന്ന അനുഭവവും അദ്ദേഹം വിവരിച്ചു. സാധാരണക്കാരെപ്പോലെയായിരുന്നു ,അവിടുത്തെ രാഷ്ട്രീയ നേതാക്കൾ.
വളരെ ലളിതമായി ജീവിക്കുന്നവരാണ് ഗോവക്കാർ - easy way of life.
പനാജി നിലയത്തിലെ 60 ശതമാനം പരിപാടികൾ കൊങ്കണിയിലാണ്. കൊങ്കണി നാടൻ പാട്ടുകളുടെ വലിയ ശേഖരം അവിടെയുണ്ട്. ഇംഗ്ലീഷിൽ മാത്രമല്ല, കൊങ്കണിയിലുമുള്ള പാശ്ചാത്യ സംഗീതവുമുണ്ട്. പോർച്ചുഗീസ് ഭാഷയിലും പ്രക്ഷേപണമുണ്ട്.
1999-ൽ കൊച്ചി നിലയത്തിലെത്തി. "ഹൃദയത്തോട് ചേർന്നു നില്ക്കുന്ന നിലയം".
ഉള്ളടക്കത്തിൽ ധാരാളം പരീക്ഷണങ്ങൾ നടത്താൻ കഴിഞ്ഞു. രണ്ടു പ്രാവശ്യം ആകാശവാണി ദേശീയ പുരസ്കാരം കിട്ടി.
തിരുവനന്തപുരം നിലയത്തിലായിരുന്നപ്പോൾ 'പൂന്തേനരുവി' അവതരിപ്പിച്ചിരുന്നു. അതിന്റെ പേരിൽ പിന്നീടും ശ്രേയാക്കളാൽ തിരിച്ചറിയപ്പെടുന്നുണ്ട്.
"ആകാശവാണിയിൽ നിന്ന് വിരമിച്ചതോടെ ആ ഐഡന്റിറ്റി അവസാനിച്ചു. കരിയർ എന്ന നിലയിൽ അത് പരാജയമായിരുന്നു. സർവീസിൽ ആർജിച്ച അറിവുകളൊന്നും ഉപയോഗപ്പെടുത്താൻ അധികാരമുള്ള പദവികളോ അവസരങ്ങളോ ലഭിച്ചില്ല".
റിട്ടയർമെന്റിനു ശേഷം പൂർണ്ണ സമയവും എഴുത്തിലാണ്. വിരമിക്കലിന് മുൻപുള്ള നൂറു ദിവസത്തെ ആസ്പദമാക്കി , ഇംഗ്ലീഷിൽ എഴുതിയ 'When waves fell silent' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു."ഈ പകിട്ടിന്റെയും പ്രൗഡിയുടേയും പിന്നിലുള്ള അജ്ഞാതരെക്കുറിച്ചും എഴുതി".ഇപ്പോൾ ഒരു നോവലിന്റെ പണിപ്പുരയിലാണ്.
പരിപാടിയിൽ പങ്കടുത്തുവെങ്കിലും സാങ്കേതിക തടസം കാരണം പി.ഇ. പാച്ചുവിന് സംസാരിക്കാൻ സാധിച്ചില്ല.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
No comments:
Post a Comment